ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. വ്യാഴാഴ്ച വെന്റിലേറ്ററില്‍നിന്നു മാറ്റാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.
രാവിലെ ഡബ്ബിങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോള്‍ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സാരേഖകള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലായതിനാല്‍ അവിടേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മകന്‍ ധ്യാന്‍, നടന്‍മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവര്‍ ആശുപത്രിയിലുണ്ട്. വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടു.
വനത്തിനുളളിൽ 23 ദിവസം പ്ലസ്ടു വിദ്യാർഥിനിക്കൊപ്പം ഒളിവിൽ കഴിഞ്ഞ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് (21) സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.2 വർഷം മുൻപ് ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.
മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വനത്തിനുള്ളിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും പൊലീസ് പിടികൂടിയിരുന്നു.അപ്പുവിനെ (21) അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പുവെന്നു പൊലീസ് പറഞ്ഞു. കുമളിയിലെത്തിയ അപ്പു പെൺകുട്ടിയുമായി അടുപ്പത്തിലായെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരച്ചെത്തിയില്ല.
വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു.
നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഇന്നലെ പുലർച്ചെ , ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു.
അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും . പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പൊലീസും പിന്തുടർന്ന് പിടികൂടി.
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ ചുമത്തി. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോര്‍ജിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. ഇവരോടപ്പെ പെണ്‍കുട്ടിയും ഇയാളുടെ വീട്ടിലെത്താറുണ്ട്.
മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ തന്നെ ജോര്‍ജ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ്.
ഏതാണ്ട് ഒന്നര വര്‍ഷമായി ജോര്‍ജ് പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. നിലവില്‍ വയനാട് ഡി.സി.സി അംഗമാണ് ഒ.എം. ജോര്‍ജ്.
മാര്‍പാപ്പയുടെ വിമാനത്തില്‍ നിന്ന് കത്തോലിക്ക സഭയില്‍ വൈദികര്‍ക്കു നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍, അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളില്‍ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതല്‍ പ്രാര്‍ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
വൈദികരുടെ കുറവ് പലയിടത്തും സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇവാന്‍ജലിക്കല്‍, പെന്തക്കോസ്ത് സഭകളിലും കത്തോലിക്ക സഭയിലെ പൗരസ്ത്യ റീത്തുകളിലെ ചിലതിലും വിവാഹിതരാകുന്നത് വൈദികരാകുന്നതിനു തടസ്സമല്ല. ഇതു കത്തോലിക്ക സഭ മുഴുവന്‍ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.
മാര്‍പാപ്പയുടെ പൊതുപരിപാടിയിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ തിരക്ക്. ഫെബ്രുവരി അഞ്ചിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിനത്തില്‍ പതിമൂവായിരത്തിലധികം ടിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ ദേവാലയങ്ങളില്‍ 21ന് മുന്‍പ് രജിസ്റ്റര്‍ ചെയ്തവരുടെ ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തുവരുന്നത്.
അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍, മുസഫ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, ദുബൈ സെന്റ് മേരീസ് ദേവാലയം എന്നിവിടങ്ങളിലാണ് ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങിയത്. ദുബൈ സെന്റ് മേരീസ് ദേവാലയത്തില്‍ തന്നെ 12,500ല്‍ അധികം പാസുകള്‍ വിതരണം ചെയ്തു. നോണ്‍ ജിസിസി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശന ടിക്കറ്റുകള്‍ നല്‍കുന്നത്. ഇന്നു മുതല്‍ ജിസിസി രാജ്യക്കാര്‍ക്കു കൂടി ടിക്കറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങും.
മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുങ്ങി അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലിലെ രണ്ടു മലയാളി വൈദികര്‍. ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാനുള്ള നിയോഗമാണ് ഒരാള്‍ക്കെങ്കില്‍ ഒരുമിച്ചു കുര്‍ബാന അര്‍പ്പിക്കാനുള്ള ഭാഗ്യമാണ് മറ്റൊരാള്‍ക്ക്. വൈദികരായ തൊടുപുഴ സ്വദേശി ഫാ. ജോണ്‍സണ്‍ കടകന്‍മാക്കല്‍, ആലപ്പുഴ കുട്ടനാട് സ്വദേശി ഫാ. ജോബി കരിക്കന്‍പള്ളി എന്നിവരാണ് ദൈവമേല്‍പ്പിച്ച ചരിത്ര നിയോഗത്തിനായി കാത്തിരിക്കുന്നത്.
യുഎഇ സന്ദര്‍ശനത്തിലെ അവസാന ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ 9.15ന് സെന്റ് ജോസഫ്‌സ് കത്തീഡ്രലിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കുന്ന മൂന്നംഗ സംഘത്തിലെ ഏക മലയാളി വൈദികനാണ് ഫാ. ജോണ്‍സണ്‍. ബിഷപ് പോള്‍ ഹിന്‍ഡറും ഫിലിപ്പീന്‍സില്‍നിന്നുള്ള വികാരി ജനറല്‍ ഫാ. ട്രോയുമാണ് സംഘത്തിലെ മറ്റു രണ്ടു പേര്‍.
സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ മാര്‍പാപ്പയോടൊപ്പം കുര്‍ബാന അര്‍പ്പിക്കാനുള്ള അവസരമാണ് ഫാ. ജോബി കരിക്കന്‍പള്ളിക്ക് കൈവന്നത്.മാര്‍പാപ്പയെ നേരില്‍ കാണാനും ഒപ്പം കുര്‍ബാന അര്‍പ്പിക്കാനും സാധിക്കുന്നത് സ്വപ്നതുല്യമാണെന്ന് ഫാ. ജോബി കരിക്കന്‍പള്ളി പറഞ്ഞു.
കുര്‍ബാനയില്‍ സഹകാര്‍മികനാകാനുള്ള അവസരമാണ് ഫാ. ജോബിക്ക് കൈവന്നിരിക്കുന്നത്. മൂന്നു മാസം മുന്‍പാണ് ഫാ.ജോബി അബുദാബിയില്‍ എത്തിയത്. യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ ഏതാനും വൈദികര്‍ക്കും സഹകാര്‍മികരാകാനുള്ള ഭാഗ്യമുണ്ടാകും.
‘ദൈവാനുഗ്രഹം, അത്യപൂര്‍വ ഭാഗ്യം’ എന്നാണ് ഫാ. ജോണ്‍സണ്‍ കടകന്‍മാക്കല്‍ ഈ അവസരത്തെ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് റോമിലെത്തിയപ്പോള്‍ അകലെനിന്ന് പോപ്പിനെ കണ്ടിട്ടേയുള്ളൂ. എന്നാല്‍ നേരിട്ട് സ്വീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ചിന്തിച്ചതേയില്ലെന്നും വിലപ്പെട്ട നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും മൂന്നു വര്‍ഷത്തിലേറെയായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍സണ്‍ പറഞ്ഞു.
രാവിലെ 9.15ന് ദേവാലയത്തിലെത്തുന്ന മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.മാര്‍പാപ്പയെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്കു മാത്രമായിരിക്കും അവസരം.
അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാല്‍ സയിദ് സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് പ്രത്യേക വാഹന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനമില്ല.
ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ മത്സരം നിര്‍ത്തിവെച്ച . ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങാനിരുന്നത്. കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചത്. കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.
സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്നും ഒരു കൂട്ടം തേനീച്ചകള്‍ ഇളകിയെത്തിയത് കളി കാണാന്‍ വന്ന രണ്ടുപേര്‍ കല്ലെറിഞ്ഞതാണ് കാരണം. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മൈതാനത്തു തേനിച്ചയുടെ ആക്രമണം ഉണ്ടായ ഭാഗത്തായിരുന്നു നിന്നിരുന്നത്. തേനിച്ച ഇളകിയതോടെ ദ്രാവിഡ് അവിടെ നിന്ന് ഓടി മാറുകയായിരുന്നു.
അതേസമയം, തേനീച്ച കൂടിന് കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് കുത്തേറ്റു. ഗ്യാലറിയുടെ മുകള്‍ ഭാഗത്തിരുന്ന 5 പേര്‍ക്കാണ് സാരമായി കുത്തേറ്റത്. പരിക്കേറ്റവരില്‍ 13 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഗ്യാലറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇവരെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ 5 പേരെയും പ്രാഥമിക ശുശ്രുഷ നല്‍കി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.
ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.
ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍തൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് അന്തരിച്ച മുന്‍ എംപി എംഐ ഷാനാവാസിന്റെ വീട് സന്ദര്‍ശിക്കും. വൈകുന്നേരം മൂന്ന് മണിക്ക് മറൈന്‍ ്രൈഡവില്‍ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന എന്റ ബൂത്ത് എന്റെ അഭിമാനം നേതൃസംഗമമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.
ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം ചതുരശ്ര അടിയാണ് മറൈന്‍ ഡ്രവ് മൈതാനിയിലെ പന്തലിന്റെ വിസ്തീര്‍ണം. ഇവിടെ നിറയുന്ന എഴുപത്തി അയ്യായിരം പ്രവര്‍ത്തകരെ സാക്ഷിയാക്കിയാകും സംസ്ഥാന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. 4.50ന് ഗസ്റ്റ് ഹൗസില്‍ യുഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം 6.45ന് ഡല്‍ഹിക്ക് മടങ്ങും.
ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന മോദിക്കെതിരെ ആണെന്നായിരുന്നു െപാതുവെയുളള നീരീക്ഷണം. മോദി ദേശാടനപക്ഷിയാണെന്ന് സമൂഹമാധ്യമങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചുവടുപിടിച്ച് ട്രോളുകളുമായി രംഗത്തെത്തി. എന്നാൽ ദേശാടന പക്ഷിയായ റോസി പാസ്റ്ററെപ്പറ്റി മുഖ്യമന്ത്രി വ്യക്ത വരുത്തി. സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
‘ഇത് മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷിയാണ്. അവയ്ക്കു നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. എന്തൊരു ആപത്താണു വരാൻ പോകുന്നത് എന്നാണു നാം ചിന്തിക്കേണ്ടത്. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന പക്ഷി ഇപ്പോൾ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമുണ്ട്. ഈ പക്ഷികളുടെയൊക്കെ വരവ് വല്ലാത്ത മുന്നറിയിപ്പാണു നൽകുന്നത് ’.
ഗൗരവമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഭിന്ന കാലാവസ്ഥാ പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന കൊണ്ട് ട്രോളര്‍മാരുടെ വെട്ടിലായത് ബിജെപി നേതാവ് കെ.സുരേന്ദ്രനായിരുന്നു. നരേന്ദ്രമോദി വെറും ദേശാടന പക്ഷിയല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന അരയന്നമാണെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പിന്നാലെ സുരേന്ദ്രനെ ട്രോളി സമൂഹമാധ്യമങ്ങൾ രംഗത്തെത്തി. മാനസസരസിൽ നിന്ന് മാലാകാരത്തിലേക്ക് തുടങ്ങിയ പ്രയോഗം അവർക്കു നന്നായി പിടിക്കുകയും ചെയ്തു. പിണറായി വിജയന്‍റെ ഈ ദേശാടനക്കിളി പരാമര്‍ശം വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഏറ്റുപിടിച്ചു പുലിവാൽ പിടിച്ചതിനെതിരെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി അനുകൂലികളും രംഗത്തുണ്ട്.
ഒാട്ടോ ഡ്രൈവറുടെ കൊലപാതകം 64കാരനായ ഗുരുസ്വാമി ഒറ്റയ്ക്കാണോ നടത്തിയതെന്ന ചോദ്യം ഇനിയും ബാക്കിയാണ്. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം സെന്തിൽ കുമാറിന്റെ മൃതദേഹം കുറ്റിക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നിലയിലായിരുന്നു. കൂടുതല്‍ ആളുകള്‍ കൊലപാതകത്തില്‍ പങ്കാളികളായുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സെന്തിൽ കുമാറിന്റെ മൃതദേഹം കുന്നിൻചെരുവിലെ പല തട്ടുകൾ കടത്തി 64കാരനായ ഗുരുസ്വാമി എങ്ങനെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയെന്നാണ് സംശയം. ഇതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. സെന്തിൽകുമാർ എത്തിയ ഓട്ടോറിക്ഷ സംഭവ സ്ഥലത്ത് നിന്ന് അട്ടപ്പള്ളത്ത് എത്തിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. മൃതദേഹം കുറ്റിക്കാട്ടിൽ മറവ് ചെയ്യാനായിരുന്നു ഗുരുസ്വാമിയുടെ പദ്ധതി എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇയാൾക്ക് ഒറ്റയ്ക്ക് ഇത് സാധിക്കുമായിരുന്നോ, ഇതിന് ഇയാൾ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങി നിരവധി കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗുരുസ്വാമിയുടെ കണക്കുകൂട്ടൽ പിഴച്ചതാണ് നിയമത്തിന് കീഴടങ്ങാതെ ആത്മഹത്യയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്. സെന്തിൽ കുമാറിനെ കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ പൊലീസ് ഗുരുസ്വാമിയുടെ വീട്ടിലും എത്തിയിരുന്നു. എന്നാൽ തന്റെ കൈയിൽ നിന്ന് പണം വാങ്ങി എഗ്രിമെന്റ് തിരികെ തന്ന ശേഷം സെന്തിൽകുമാർ പോയി എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്. ഇതിന് തെളിവായി എഗ്രിമെന്റ് പൊലീസിനെ കാണിച്ചു. അന്വേഷണ സംഘത്തെ വഴി തെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്തിൽ കുമാറിന്റെ ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്. ഇതിന് സമീപവാസിയായ യുവാവിന്റെ സഹായമാണ് ഗുരുസ്വാമി തേടിയത്. സെന്തിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുസ്വാമി ആവശ്യപ്പെട്ട പ്രകാരം ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് എത്തിച്ചതല്ലാതെ തനിക്ക് ഒന്നും അറിയില്ല എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്.
പ്രതി ഗുരുസ്വാമിയുടെ മൊബൈൽ ടവർ ലോക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ വീടിന് സമീപത്തുള്ള ടവർ തന്നെയാണ് കാണിച്ചിരുന്നത്. അത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള മറ്റൊരു അടവായാണ് പൊലീസ് കരുതിയത്. എന്നാൽ പിന്നീട് തൂങ്ങി മരിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു.
കുമളി വാളാർഡി മേപ്പർട്ടിലെ കുറ്റിക്കാട്ടിലാണ് ഒാട്ടോറിക്ഷാ ഡ്രൈവറായ സെന്തിൽ കുമാറിന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സെന്തിൽ കുമാറിന്റെ ബന്ധുവായ ഗുരുസ്വാമിയുടെ വീടിനു സമീപത്തെ കുന്നിൻ ചെരുവിൽ അർദ്ധ നഗ്നമായിട്ടാണ് മൃതദേഹം കിടന്നത്. വീട്ടിൽ നിന്ന് മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളിയ രീതിയിലായിരുന്നു. ഇതോടെ മരണകാരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ് എത്തിച്ചേർന്നു. ഇടുക്കി ഡോഗ് സ്വകാഡും, വിരലടയാള വിദഗ്തരും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ചെത്തിയ പോലീസ് നായ ഗുരുസ്വാമിയുടെ വീട്ടിലേയ്ക്ക് ഓടി കയറുകയും ചെയ്തു. ഫോറൻസിക്ക് വിദഗ്ദർ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തകറയും , മൃതദേഹം വലിച്ചിഴച്ച സ്ഥലത്ത് പണം ചിതറി കിടക്കുന്നതും കണ്ടെത്തി. സെന്തിൽ കുമാർ കടം കൊടുത്തിരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ചോദിക്കാൻ എത്തിയപ്പോൾ ആയിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.
സെന്തിലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ ഗുരുസ്വാമി ഒളിവിൽ പോകുകയായിരുന്നു. സെന്തിൽ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കൊളജിലേയ്ക്ക് കൊണ്ടുപോയി.