വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് വേണ്ടി മലയാളികളെല്ലാവരും പ്രാര്‍ത്ഥനയിലാണ്. അതിനിടെ ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ തീവ്ര ശ്രമവും നടക്കുകയാണ്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യതയുണ്ട്. ബാലഭാസ്‌കറിന്റെ രോഗവിവരം ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ എയിംസ് സംഘം എത്തുമെന്നാണ് അറിയുന്നത്.
അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍നിന്നും ഇന്ന് മാറ്റിയേക്കും.
അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചത്.
കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാലഭാസ്‌കറും മകളും ഇരുന്നിരുന്നത്. കാറിന്റെ ചില്ലുതകര്‍ത്താണു പൊലീസ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സുക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
സെപ്തംബര്‍ 25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷ്മി അരയ്ക്കു താഴേക്കാണു പരുക്കേറ്റത്. ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ബംഗളൂരു: ബാംഗ്ലൂർ നഗരത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാറിന്റെ അടിയില്‍പ്പെട്ടുപോയ എട്ടു വയസുകാരന്റെ അവിശ്വസനീയമായ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ പന്ത് കളിക്കുന്നതിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ ഷൂസ് ശരിയാക്കാനായി എട്ടുവയസ്സുകാരനായ കുട്ടി അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് സമീപം റോഡിലായി ഇരുന്നു. പെട്ടെന്നായിരുന്നു കാറിലേക്ക് ഒരു സ്ത്രീ കയറിയതും, കാറെടുത്തതും.
കുട്ടി താഴെയിരിക്കുന്നത് ഈ യുവതിയോ, യുവതി കാറില്‍ കയറുന്നത് കുട്ടിയോ കണ്ടില്ല എന്നതാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. കാറെടുക്കുമ്പോൾ ചെയ്യേണ്ട സുരക്ഷാ വീക്ഷണം ഒന്നും ചെയ്യാതെ പെട്ടെന്ന് മുന്നോട്ടെടുത്ത കാറിനടിയിലേക്ക് കുട്ടി പെട്ടുപോവുകയായിരുന്നു. കാര്‍ പോയയുടന്‍ പരിക്കുകളൊന്നുമില്ലാതെ കുട്ടി എണീറ്റ് ശരീരത്തില്‍ പറ്റിയ പൊടി തട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കാണാം.
അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഉടന്‍ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയ കുട്ടി വീണ്ടും കളിയില്‍ മുഴുകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബംഗളൂരു സിറ്റി പോലീസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ചിലര്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു, മറ്റു ചിലര്‍ റോഡില്‍ കുട്ടികളെ കളിക്കാന്‍ വിട്ടതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു. പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചതായി ചിലർ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
[ot-video]
It teaches us more than what we are just watching…. 🏎️🚗 pic.twitter.com/9XSDfuGU6b
— BengaluruCityPolice (@BlrCityPolice) 27 September 2018
[/ot-video]
കന്യാസ്‌സ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഒക്ടോബര്‍ മൂന്നാം തീയതി ബുധനാഴ്ചത്തേക്കാണ് വിധി പറയുന്നത് മാറ്റിവച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടയില്‍ പറഞ്ഞു.
അതേസമയം, ഇത് കള്ളക്കേസാണെന്നും കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനഹരിതമാണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി.
വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് നരിമാനാണ് വിധിപ്രസ്താവം നടത്തിയത്.
സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും വിധി പ്രസാതാവത്തില്‍ വ്യക്തമാക്കി. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാനും വിലയിരുത്തി.
മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാൽ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കും. നിലവില്‍ ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലവധി. പാലാ സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടും അറസ്റ്റുചെയ്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഫ്രാങ്കോയെ കുടുക്കാന്‍ പൊലിസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യ ഹരജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ സഹോദരിയും കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ബിഷപ്പിനെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് സമര രംഗത്ത് ഇറങ്ങിയിരുന്നു.
ജനങ്ങളുടെ പ്രിയങ്കരനായ കോഴിക്കോടിന്റെ പഴയ ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ ഐ.എ.എസ് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം പ്രശാന്ത് നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയര്‍ങ് ലോസ് എന്ന അപൂർവ രോഗമാണ് പ്രശാന്ത് നായര്‍ക്ക്. രോഗം അപൂര്‍വമാണ്. നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പലവിധ പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങ്ങും കഴിഞ്ഞെന്നും ഇപ്പോള്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
“കുറച്ചു ദിവസമായി പലരും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ജീവിതം എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു” പ്രശാന്ത് നായര്‍ ഐ. എ. എസ് കുറിച്ചു.
ഒപ്പം മകള്‍ തന്റെ ചിത്രം പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ‘കളക്ടര്‍ബ്രോ’ മറന്നില്ല. മകള്‍ അമ്മുവാണു ആശുപത്രിക്കിടക്കയിലുള്ള പ്രശാന്തിന്റെ ചിത്രം എടുത്തത്. മകള്‍ നന്നായി ഫോട്ടോയെടുത്തു. രോഗിയുടെ അയ്യോ പാവം ലുക്ക് ഫോട്ടോയില്‍ കിട്ടിയിട്ടുണ്ടെന്നും കളകടര്‍ ബ്രോ കുറിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് യുവാക്കളുടെ കൈയടി നേടിയ നടപ്പാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ക്ക് കളക്ടര്‍ ബ്രോ എന്ന പേരു ലഭിച്ചത്.
പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഹൈദരാബാദ് നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ജെ രമേഷ് ആണ് കൊല്ലപ്പെട്ടത്. രമേഷിനെ കൊലപ്പെടുത്തുന്ന സമയത്ത് സമീപത്തൂടെ പൊലീസ് വാഹനം കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തുകയോ സംഭവം എന്തെന്ന് അന്വേഷിക്കുകയോ ചെയ്തില്ല. മഞ്ഞ ടീഷര്‍ട്ട് ധരിച്ചെത്തിയ ആളും സഹായിയും യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവസമയം പൊലീസ് വാഹനം കടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചുറ്റും ആളുകൾ കൂടിനില്‍ക്കെയായിരുന്നു അക്രമി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
നിരവധിയാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പലരും ഇയാളെ തടയാനായി മുന്നോട്ട് വന്നില്ല. ആദ്യഘട്ടത്തില്‍ ഇയാളെ തടുക്കാനായി ഒരാള്‍ മുന്നോട്ട് വന്നെങ്കിലും മഴു ഉപയോഗിച്ച് വെട്ടുന്നത് കണ്ടതോടെ ഭയപ്പെട്ട് പിന്നോട്ട് മാറുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മഴു താഴേക്ക് വലിച്ചെറിയുകയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ആയുധം എടുത്ത് മാറ്റുന്നതും വീഡിയോയില്‍ കാണാം.
2017 ഡിസമ്പർ മാസത്തിൽ നടന്ന കടയുടമ മഹേഷ് ഗൗഡ് (24 ) കൊലക്കേസിലെ പ്രതിയാണ് മരിച്ച ജെ രമേഷ് എന്നാണ് പോലീസ് പുറത്തുവിട്ട വിവരം. കൊന്നതാകട്ടെ മഹേഷിൻറെ പിതാവും അങ്കിൾ എന്നിവർ ചേർന്ന്. തന്റെ മകനെ കൊന്നതിനുള്ള പ്രതികരമായിട്ടാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. കൃത്യത്തിന് ശേഷം രണ്ടുപേരും പോലീസിൽ കീഴടങ്ങുകയാണ് ഉണ്ടായത്.
[ot-video]
പ്രസിദ്ധ നടൻ നാന പടേക്കർ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡി നടി തനുശ്രീ ദത്ത. പത്തുവർഷങ്ങൾക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത രംഗത്തുവന്നത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. 2009 ൽ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അയാൾ എന്നോട് മോശമായി പെരുമാറിയത്.
തന്നെ ബോളിവുഡിലെ പ്രശ്സതനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.
സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് അയാൾ. സ്ത്രീകളോടുളള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാൾ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുളള സ്ത്രീകളെ അയാൾ ക്രൂരമായി മർദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല.
പത്രങ്ങളിലോ ചാനലുകളിലോ അയാളെ പറ്റി ഒരു വരി പോലും വരില്ല. അക്ഷയ്കുമാർ നാന പടേക്കർക്കൊപ്പം കഴിഞ്ഞ എട്ട് വർഷത്തിനുളളിൽ നിരവധി ചിത്രങ്ങൾ ചെയ്തു. രജനികാന്തിന്റെ കാല എന്ന ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തത് നാന പടേക്കാറായിരുന്നു. മോശമാണെന്ന് ഉറപ്പുളളവരെ ഇത്തരത്തിൽ മഹാനടന്മാര്‍ പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണ്..! ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണ്.’ തനുശ്രീ പറയുന്നു.
‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില്‍ വച്ച് ഒരു നടന്‍ തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച ‘ആഷിഖ് ബനായ’ എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്.
കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചികില്‍സയോട് ശരീരം പ്രതികരിക്കുന്നത് പ്രതീക്ഷ നല്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിരുന്നു.
ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് ഇരുപത്തിനാലു മണിക്കൂറിനുശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഗുരുതമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഒാടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും അപകടനില തരണം ചെയ്തു. അപകടത്തില്‍ മരിച്ച ഏകമകള്‍ തേജസ്വിനിയുടെ മൃദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.