ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു. ഒരു സ്ത്രീയും നാല് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പത്ത് വയസുകാരായ രണ്ട് കുട്ടികളും അഞ്ച് വയസുകാരായ രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.
നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.
20 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണതെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസര്‍ അറിയിച്ചു.
ഒടുവിൽ സൈനയ്ക്കും കശ്യപിനും പ്രണയ സാഫല്യം. ദീർഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്നോണം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായ ഒളിന്പിക് വെള്ളി മെഡൽ ജേതാവ് സൈന നെഹ്വാളും കോമണ്‍വെൽത്ത് സ്വർണ ജേതാവ് പി. കശ്യപും തമ്മിൽ വിവാഹിതരാകുന്നു. ഡിസംബർ 16-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 100 പേർമ മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ. ഡിസംബർ 21ന് വിവാഹ സത്കാരവും തീരുമാനിച്ചിട്ടുണ്ട്.
12 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു. പലതവണ ഈ വാർത്ത വന്നിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിരുന്നില്ല. ദീപിക പള്ളിക്കൽ – ദിനേഷ് കാർത്തിക്, ഇഷാന്ത് ശർമ – പ്രീതി സിംഗ്, ഗീത പോഗട്ട് – പവൻകുമാർ, സാക്ഷി മാലിക് – സത്യവ്രത് തുടങ്ങിയവർക്ക് പിന്നാലെയാണ് കായിക മേഖലയിൽ വീണ്ടും പ്രണയ വിവാഹം നടക്കുന്നത്. മധുമിത ഗോസ്വാമി – വിക്രം സിംഗ്, സയിദ് മോഡി- അമീത കുൽക്കർണി എന്നിവരും ബാഡ്മിന്‍റൺ മേഖലയിൽ വിവാഹിതരായവരാണ്.
2005ൽ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാഡമിയിൽ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പരിചയപ്പെടുന്നത്. പിന്നീട് അതു പ്രണയമായി മാറുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിവരം വളരെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ഒളിന്പിക് മെഡലും ലോക ചാന്പ്യൻഷിപ്പ് വെള്ളിയും കൂടാതെ 21 പ്രധാനപ്പെട്ട കിരീടങ്ങൾ സ്വന്തമാക്കിയ സൈനയിലൂടെയാണ് ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ രംഗം ഉന്നതിയിലെത്തുന്നത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് സൈന.
കശ്യപ് ഒരു ഘട്ടത്തിൽ ആറാം റാങ്ക് വരെ എത്തിയെങ്കിലും പരിക്ക് വില്ലനായത് കരിയറിന് തിരിച്ചടിയായി. 2012 ലണ്ടൻ ഒളിന്പിക്സിനു മുന്‍പാണ് ഇരുവരും തമ്മിലുള്ള പ്രണയം തുറന്നു പറയുന്നത്. ഒരുവേള ഗോപീചന്ദിന്റെ അടുത്തുനിന്ന് മാറി ബംഗളൂരുവിൽ വിമൽകുമാറിന്റെ കീഴിൽ പരിശീലനത്തിലേർപ്പെട്ടപ്പോഴും ഇരുവരും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈന തിരികെ ഹൈദരാബാദിൽ ഗോപീചന്ദ് അക്കാഡമിയിൽ എത്താനുള്ള കാരണക്കാരനും കശ്യപാണെന്നാണ് സൂചന. സൈനയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ശ്രദ്ധ കപൂറാണ് സൈനയായി വേഷമിടുന്നത്.
സ്ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ദേശീയപാതയോരത്തോടു ചേർന്നുള്ള ശ്രീപാദം കോളനി നിവാസികൾ ഇന്നലെ പുലർച്ചെ ഞെട്ടിയുണർന്നത്. അവർ ഓടിയെത്തുമ്പോൾ ഒരു കാർ മരത്തിലേക്കിടിച്ചുകയറി നിൽക്കുകയായിരുന്നു. കാറിനുള്ളിൽ നിന്നും ദയനീയ ശബ്ദങ്ങളുയരുന്നുണ്ടായിരുന്നു.
അപകടം നേരിൽക്കണ്ട ശ്രീപാദം കോളനിയിലെ ഷീജയുടെ കണ്ണുകളിലെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഷീജയുടെ വീടിനു തൊട്ടുമുന്നിലെ മരത്തിലാണ് കാർ ഇടിച്ചുകയറിയത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. കാറിന്റെ മുൻവശം തകർന്ന് ഉള്ളിലേക്കു കയറിയിരുന്നു. അവിടെ ബാലഭാസ്കറും കുഞ്ഞും ഡ്രൈവർ അർജുനനും കുരുങ്ങിക്കിടക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകളെ പുറത്തെടുക്കുമ്പോൾ ജീവന്റെ
തുടിപ്പുകൾ ബാക്കിയുണ്ടായിരുന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ വഴിയരികിലെ രക്ഷാപ്രവർത്തനം കണ്ടാണ് ഇദ്ദേഹം വാഹനം നിർത്തിയത്.
തകർന്ന കാറിനുള്ളിൽ കുഞ്ഞിനെയാണ് ആദ്യം കണ്ടത്. നേരിയ ഞരക്കമുണ്ടായിരുന്ന കുഞ്ഞിനെ വാരിയെടുത്തു റോഡിലേക്കു നടന്നപ്പോഴേക്കും ഹൈവേ പൊലീസ് വാഹനം മുന്നിലെത്തി. ആംബുലൻസിനു കാത്തുനിൽക്കാതെ പൊലീസ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കു കുതിച്ചു.
പൊലീസുദ്യോഗസ്ഥൻ മുകേഷ് ആണ് വാഹനമോടിച്ചത്. ജീപ്പിൽ മുകേഷിനെക്കൂടാതെ ഗ്രേഡ് എസ്ഐ നാരായണൻ നായരും പൊലീസുദ്യോഗസ്ഥനായ നിസ്സാമും ഉണ്ടായിരുന്നു. പത്തുമിനിറ്റുകൊണ്ടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നിമിഷങ്ങൾക്കു മുൻപു മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇതോടെ തങ്ങളുടെ ശ്രമം വിഫലമായതിന്റെ വേദനയിലായി യുവാവും പൊലീസുകാരും.
തിരക്കിനിടയിൽ പേരുപോലും അറിയിക്കാതെ യുവാവ് പോകുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു.
വയലിൻ വിദഗ്ധൻ ബാലഭാസ്കറാണെ് അപകടത്തിൽപ്പെട്ടത് എന്നൊന്നും അവിടെ എത്തിയവർക്ക് അറിയില്ലായിരുന്നു. ഇതിനിടെ ബാലഭാസ്കറുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടത്തിൽപെട്ടയാൾ പ്രശസ്തനായ വയലിനിസ്റ്റ് ബാലഭാസ്കറാണെന്നു രക്ഷാപ്രവർത്തനം നടത്തിയവർ പോലും അറിയുന്നത്.എങ്ങനെ കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പൊലീസും എത്തി. രക്ഷാപ്രവർത്തനം അപകടകരമായതിനാൽ ശ്രദ്ധാപൂർവമായിരുന്നു പിന്നീടുള്ള നീക്കം .
ഗ്ലാസ് പൊട്ടിച്ചു ഡോർ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അതുവഴിവന്ന കെഎസ്ആർടിസി കണിയാപുരം ഡിപ്പോയിലെ ബസ് സംഭവസ്ഥലത്തു നിർത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായവരെ ആംബുലൻസിൽ കൊണ്ടുപോയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.
ആറ്റിങ്ങലില്‍ അയ്യപ്പഭജനമഠം പൊളിച്ചതിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയതര്‍ക്കത്തിലേക്ക്. സി.പി.എം ഇടപെട്ടാണ് ഭജനമഠം പൊളിച്ചതെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വീണ്ടും നിര്‍മിച്ചു. പുനര്‍നിര്‍മിച്ച ഭജനമഠവും പൊളിക്കുമെന്നും കയ്യേറ്റഭൂമിയിലാണ് മഠമെന്നും നഗരസഭ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ കൊട്ടിയോടുള്ള അയ്യപ്പഭജനമഠം നഗരസഭ പൊളിച്ചുമാറ്റിയത്. റോഡ് കയ്യേറിയാണ് നിര്‍മാണമെന്ന് ആരോപിച്ചായിരുന്നു നടപടി. പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നതായും നഗരസഭ പറഞ്ഞു.
എന്നാല്‍ നഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയമാണ് ഭജനമഠത്തിനെതിരായ നടപടിയെന്നാണ് ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആരോപണം. സ്വകാര്യഭൂമിയിലാണ് ഭജനമഠമെന്നും ഇവര്‍ വാദിക്കുന്നു.
നഗരസഭ പൊളിച്ച ഭജനമഠം അതേ സ്ഥലത്ത് തന്നെ പുനസ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോളും നാട്ടുകാര്‍ തമ്പടിച്ചിരിക്കുകയാണ്. എന്നാല്‍ പുനര്‍നിര്‍മിച്ച ഭജനമഠവും പൊളിക്കുമെന്നും കയ്യേറ്റം അംഗീകരിക്കില്ലെന്നുമാണ് നഗരസഭയുടെ നിലപാട്.
ഭജനമഠം പൊളിച്ച് നീക്കാന്‍ പൊലീസ് തയാറായില്ലങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പൊളിക്കാന്‍ നഗരസഭയും തടയാന്‍ ഒരു വിഭാഗവും തയാറായി നില്‍ക്കുന്നതോടെ സ്ഥലത്ത് സംഘാര്‍ഷാവസ്ഥയും തുടരുകയാണ്.
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പൊലീസിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്ന താരമാണ് നിലാനി. സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പൊലീസ് വേഷത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നിലാനി പൊലീസിനെതിരേ വിമര്‍ശനവുമായി വന്നത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ലളിത് കുമാര്‍ എന്ന യുവാവിന്റെ ആത്മഹത്യയോടെയാണ് നിലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ലളിത് കുമാറിവന്റെ മരണത്തിന് ശേഷം അയാള്‍ സ്ത്രീലമ്പടനാണെന്നും തന്നെ ശല്യപ്പെടുത്തി പുറകേ നടക്കുകയായിരുന്നു എന്നും ആരോപിച്ച് നിലാനി രംഗത്തുവന്നിരുന്നു. ആയാളുടെ ആത്മഹത്യയ്ക്ക് ശേഷം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ നടി പരാതിയും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലളിത്കുമാറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ബാക്കി നില്‍ക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലാനിയെ കാണാനില്ല എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ നടിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
നിലാനിയുടെ മുന്‍ കാമുകന്‍ ലളിത് കുമാര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. മൂന്ന് വര്‍ഷത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു. കുമാറിന്റെ ആത്മഹത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്റെ ഭാഗം വിശദീകരിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുമ്പാണ് കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷമായത്.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നതും രണ്ടുവയസ്സുള്ള മകൾ തേജസ്വിനി മരണപ്പെടുന്നതും. അക്ഷരാർത്ഥത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കരും കുടുംബവും യാത്രചെയ്ത വാഹനം അപകടത്തിപ്പെട്ടുവെന്ന വാർത്ത ആരാധകരെയും,സുഹൃത്തുക്കളെയും ഞെട്ടിച്ചു. പലരും തങ്ങളുടെ ദുഃഖവും പ്രാര്‍ഥനകളും ഫേസ്ബുക്കില്‍ പങ്കുവെച്ചു.
കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍ എന്നായിരുന്നു ആര്‍.ജെ ഫിറോസ് ബാലഭാസ്‌ക്കറിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്.
തേജസ്വിനിയുടെ വിയോഗത്തിൽ ആര്‍.ജെ ഫിറോസ് ഫേസ്ബുക്കിൽ പങ്കുവച്ചത് ഇങ്ങനെ…
കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു!റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍. ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത്! വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടന്‍ സ്‌പൈനല്‍ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും, എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ!
സര്ജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട്.ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു. ഡാ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
ആകെ സങ്കടം, ആധി.
എത്രയും വേഗം ഭേദമാകട്ടെ
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് മാത്രമെ വൈക്കം ഡി.വൈ.എസ്.പി അന്വേഷിക്കേണ്ടതുള്ളുവെന്നാണ് ഉത്തരവ്. വൈക്കം ഡി.വൈ.എസ്.പിക്ക് കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹന്റെ ജോലി ഭാരം കുറയ്ക്കാനുമാണ് അനബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
പരാതിക്കാരിയായ കന്യാസ്ത്രീയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, കുറവലങ്ങാട് മഠത്തിലെ ജോലിക്കാരനെ ഉപയോഗിച്ച് പരാതിക്കാരിയെ വധിക്കാന്‍ ചിലര്‍ നടത്തിയ നീക്കം, കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം തുടങ്ങിയ കാര്യങ്ങല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷിയെ സ്വാധീനിക്കാന്‍ ബിഷപ്പിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായതായി കണ്ടെത്തിയാല്‍ നിലവില്‍ ഫ്രാങ്കോയ്ക്ക് മേലുള്ള നിയമക്കുരുക്ക് മുറുകും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിക്കാണ് അന്വേഷണച്ചുമതല.
ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസും എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസുമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചിത്രം പുറത്തുവിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്ക്കെതിരേയും കേസെടുത്തിരുന്നു. പരാതിക്കാരിയും സഹോദരനും ഉള്‍പ്പെടെ ഉന്നയിച്ച മറ്റു ആരോപണങ്ങളും ഇതോടപ്പം അന്വേഷിക്കുമെന്നാണ് സൂചന.
നിലവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡിലാണ്. അദ്ദേഹത്തിന് പിന്തുണയുമായി എം.എല്‍.എ പി.സി ജോര്‍ജ് ഇന്നലെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പീഡനക്കേസില്‍ ശക്തമായ നിയമ നടപടികളുണ്ടാകുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാന്‍ പാകത്തില്‍, പൊളിഞ്ഞ ഷെഡിന് മീതേ വലിച്ചു കെട്ടാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരാമോ എന്നാണ് ആ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്. പക്ഷേ ആ വേദന തുളുമ്പിയ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കൂട്ടായ്മ പകരം നല്‍കിയത് അടച്ചുറപ്പുള്ള ഒരു വീട്, അതും വെറും പതിനാറു ദിവസം കൊണ്ട്. തലചായ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന ചോരുന്ന കൂരയും പ്രളയം കൊണ്ടുപോയതോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസമാക്കിയ രമയാണ് ഒരു കൂട്ടം സുമനസ്സുകളുടെ സ്‌നേഹക്കരുതലില്‍ സുരക്ഷിതയായത്.
പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ 63 കാരി രമ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട്, ഒരു കൊച്ചു ഷെഡിലായിരുന്നു താമസം. പ്രളയത്തില്‍ ആ ഷെഡ് തകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ യുവാക്കളോടാണ് രമ തന്റെ ആവശ്യം പറഞ്ഞത്. രമയുടെ ദുരിതം മനസിലാക്കിയ യുവാക്കള്‍ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ വീടൊരുക്കാനുള്ള രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നല്‍കിയത്. വീടിനകം ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്.
ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എം.എല്‍.എയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു. ഹോം ചലഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിര്‍മാണത്തിനായി രമ കൈമാറി. മറ്റൊരാള്‍ക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.
കൊച്ചി ഇടപ്പള്ളിയില്‍ ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ തല്ലി മൃതപ്രായനാക്കിയ താല്‍ റെസ്റ്റോറന്റില്‍ റെയ്ഡില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളുടെ കൂമ്പാരം. കൊച്ചി നഗരസഭയുടെ ഭക്ഷ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹര്‍ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്.
രാവിലെ ഒന്‍പത് മണിയോടെയാണ് ഫുഡ് ആന്റ് സേഫ്റ്റി പ്രവര്‍ത്തകര്‍ ഇവിടെ റെയ്ഡിനെത്തിയത്. പാല്‍, ബിരിയാണി അരി, ഇറച്ചി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലിന്റെ ഉടമയുടെ മകനും ജീവനക്കാരും ഗുണ്ടാ രീതിയിലാണ് ഇടപെടുന്നതെന്ന പരാതി വ്യാപകമാണ്.
ജീവനക്കാര്‍ക്ക് ഇവിടെ മര്‍ദ്ദനം പതിവാണെന്നും ആരോപണമുണ്ട്. ഇന്നലെയും ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഇടപെട്ടതിന്റെ പേരിലാണ് ജവഹര്‍ കാരോടിനു മര്‍ദ്ദനമേറ്റത്. ഒരു സംഘം ആളുകള്‍ വലിഞ്ഞിട്ട് കാരോടിനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ജവഹര്‍ കാരോട് കളമശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സംഭവത്തില്‍ യുവജനസംഘടനകള്‍ ഹോട്ടലിലേക്ക് അടുത്തദിവസങ്ങളില്‍ മാര്‍ച്ച് നടത്തിയേക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ജവഹര്‍ കാരോടിന് മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കുമെന്ന് തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് പറഞ്ഞു. സംഭവം അന്വേഷിക്കേണ്ട ആവശ്യമുണ്ട്. ഒരു ഡിസിസി സെക്രട്ടറിയെ സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും പി.ടി.തോമസ് പറഞ്ഞു.
ഹോട്ടലിലെ ജീവനക്കാരനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് സാമൂഹിക പ്രവര്‍ത്തകനായ ജവഹര്‍ കരാട് എന്ന യുവാവിനെ ഹോട്ടല്‍ ഉടമസ്ഥന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചത്. സാരമായി പരുക്കേറ്റ ജവഹര്‍ കളമശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ജീവനക്കാരെ മര്‍ദിക്കുകയും കസ്റ്റമേഴ്സിനോട് മോശമായി പെരുമാറുകയും ചെയ്യുന്നത് ഹോട്ടല്‍ ഉടമസ്ഥന്റെ പതിവു ശൈലിയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ യുവാവിനെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
കോട്ടയം: സിംഹാസനത്തിൽ നിന്ന് സിമന്റ് തറയിലേക്കുള്ള ബിഷപ്പിന്റെ പതനമാണ് ഇന്നലെ പാല സബ് ജയിലിൽ കണ്ടത്. കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പിൽ കിടന്ന ഫ്രാങ്കോയുടെ കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടി. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുർബാന അർപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലിൽ നടന്നില്ല.
ഇന്നലെ ഉച്ചകഴി ഞ്ഞ് 2.25ന് പാലാ സബ് ജയിലിൽ പ്രവേശിച്ച ഉടൻ റിമാൻഡ് പ്രതിയുടെ ക്രമനമ്പർ 5968 നല്കി. തുടർന്ന് ജയിൽ വസ്ത്രങ്ങളും വിതരണം ചെയ്തു. പക്ഷേ, ധരിച്ചിരുന്ന പാന്റും ജുബ്ബയും ധരിക്കാൻ ജയിൽ അധികൃതർ അനുവദിക്കുകയായിരുന്നു. എന്നാൽ ബെൽറ്റ് ഊരിവാങ്ങി. റിമാൻഡ് പ്രതിയായതിനാലാണ് ധരിച്ചിരുന്ന വസ്ത്രങ്ങൾ തുടർന്നും ഉപയോഗിക്കാൻ ജയിലിൽ അനുമതിയുണ്ട്.
മൂന്നാം നമ്പർ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോയെ പാർപ്പിച്ചിട്ടുള്ളത്. മറ്റു രണ്ടു പേർ കൂടി കൂട്ടിനുണ്ട്. ഒരാൾ അതിർത്തിക്കേസ് തർക്കത്തിൽ അറസ്റ്റിലായതാണ്. മറ്റെയാൾ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും. ശല്യക്കാരല്ലാത്തവരുടെ കൂടെയാണ് ബിഷപ്പ് ഫ്രാങ്കോയെ അടച്ചിട്ടുള്ളത്. ബിഷപ്പ് സെല്ലിനു മുമ്പിൽ എത്തിയപ്പോൾ സെല്ലിലുണ്ടായിരുന്ന രണ്ടു പേരും എഴുന്നേറ്റ് ഭവ്യതയോടെ നിന്നു. അവരെ നോക്കിയശേഷം എന്തോ പറയാൻ ഭാവിച്ചെങ്കിലും ഉരിയാടിയില്ല.
ജയിൽ ഉദ്യോഗസ്ഥർ പോയി ക്കഴിഞ്ഞ് അല്പനേരം സംസാരിച്ചു. എന്നാൽ മദ്യപിച്ച ഇയാളെ ഉപദേശിക്കാനൊന്നും ബിഷപ്പ് ഫ്രാങ്കോ മിനിക്കെട്ടില്ല. അതിർത്തി തർക്കത്തിൽ അയൽവാസിയോട് ക്ഷമിക്കാമായിരുന്നുവെന്നും മറ്റേ കൂട്ടുപ്രതിയെ ഉപദേശിച്ചില്ല. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു പ്രഭാത ഭക്ഷണം. ഉപ്പുമാവും പഴവും ചായയുമായിരുന്നു. ജയിൽ അധികൃതർ ഇന്നലെ തന്നെ പ്ളേറ്റും ഗ്ലാസും നല്കിയിരുന്നു.
അതുമായി ക്യുവിൽ നില്ക്കുവാനൊന്നും ഫ്രാങ്കോ മിനക്കെട്ടില്ല. ജയിലറുടെ നിർദേശപ്രകാരം സഹതടവുകാരിൽ ഒരാൾ വാങ്ങിക്കൊണ്ട് കൊടുക്കുകയായിരുന്നു. ജയിലിലാവുന്ന ആദ്യ ഇന്ത്യൻ ബിഷപ്പായിരുന്നതിനാലും ജയിലിൽ കഴിയുന്ന മറ്റ് തടവുകാരുടെ ആക്രമണം ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാലും വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ നീക്കുന്നത്.
രണ്ടു ഉദ്യോഗസ്ഥരെ ബിഷപ്പിന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ചോറും പുഴുക്കും രസവും കഴിച്ചു. ഉച്ചക്ക് ഏറെ താമസിച്ചാണ് ജയിലിലെത്തിയതെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ചോറും മീൻകറിയും അവിയലും കൂട്ടി ശരിക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരം ചായയും കഴിച്ചു.