പ്രളയദുരിതത്തിലകപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി രാജസ്ഥാനികളുടെ കൈത്താങ്. പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘത്തിന്റെ കാരുണ്യ പ്രവർത്തനം പി.കെ ഷിബി എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എറണാംകുളത്തു പനമ്പള്ളി നഗർ 11 ക്രോസ് റോഡിൽ താമസിക്കുന്ന മാർവാടികളാണ് ദുരിതക്കയത്തിൽ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്. എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. രണ്ടുലക്ഷം പൂരികളാണ് ഇവർ ദിവസേന ഒരുക്കുന്നത്.
പതിനഞ്ചാം തീയതി മുതൽ ഭക്ഷണമൊരുക്കാൻ തുടങ്ങിയ സംഘം ദുരിതം തീരുംവരെ പ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവരിൽ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് യുവതി കുറിപ്പിൽ പറയുന്നു. അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പടെ ഒത്തൊരുമയോടെ കാര്യങ്ങൾ ചെയ്യുന്നതു കാണുമ്പോൾ പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ തോന്നുന്നുവെന്നും ഷിബി പറയുന്നു. ഭക്ഷണമൊരുക്കുന്ന സംഘത്തിന്റെ വിഡിയോയും ഷിബി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം,
ഈ വിഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസം 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ… അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്‍ക്കും സമയാസമയത്ത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു….. !!
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ…. വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ…. ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…!!
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ….. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു.
മഹാപ്രളയത്തിൽ കേരളം മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതൽ എല്ലാവരും കണ്ടത്. പ്രളയവാർത്തകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളായും അല്ലാതെയും ചർച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം.
വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്‍റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.
വിഷുഫല വിമർശനങ്ങളെക്കുറിച്ച് കാണിപ്പയ്യൂർ പ്രമുഖ മാധ്യമത്തിനോട് വിശദീകരിച്ചു
38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് ഞാൻ. ഇത്തരം ഒരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എന്നാൽ എനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി. മനുഷ്യനാകുമ്പോൾ തെറ്റുകൾ സ്വാഭാവികമല്ലെ? ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോൾ. എനിക്ക് അബദ്ധം പറ്റി. അങ്ങനെ കരുതിയാൽ മതി.
ഇന്നലെ രാത്രി പതിനൊന്നുമണി മുതൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ട്രോളിന്റെ ബഹളമാണ്. ക്യാംപിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെ കണ്ണന്താനം താൻ ഉറങ്ങുന്ന പോസിലുള്ള ചിത്രങ്ങൾ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതോടെയാണ് ട്രോളുകാർ പൊങ്കാല തുടങ്ങിയത്.
ട്രോൾ കാരണം തലക്കെട്ട് മാറ്റിയെങ്കിലും രക്ഷയില്ലെന്ന് മനസിലായതോടെ വിശദീകരണ കുറിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി. അൽഫോൻസ് കണ്ണന്താനത്തിന്റെ കുറിപ്പ് ഇങ്ങനെ
കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് കണ്ണാന്താനം ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫേസ് ബുക്ക് പേജില്‍, ‘ ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തള്ള്…..
തള്ളിന്റെ കൂടെ ഒരു ഉന്തും…..
കൊച്ചി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. മിക്ക ട്രെയിനുകളും ഇന്ന് സാധരണ സമയത്ത് സര്‍വീസ് നടത്തും. അതേസമയം വേഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തീവണ്ടികളെല്ലാം വൈകിയായിരിക്കും ഓടുക. കെ.എസ്.ആര്‍.ടിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. റോഡുകള്‍ തകര്‍ന്ന സ്ഥലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും സര്‍വീസ് തുടങ്ങും. ഇന്റര്‍ സ്റ്റേറ്റ് ദീര്‍ഘദൂര ബസുകളും സര്‍വീസ് പുനരാരംഭിക്കും.
തൃശൂര്‍-ഗുരുവായൂര്‍ പാതയിലും കൊല്ലം-ചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴയിലെ തകഴി, നെടുമ്പ്രം ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ചെറുവാഹനങ്ങള്‍ കടന്നുപോകാറായിട്ടില്ല. ആലപ്പുഴ ജില്ലയിലെ എടത്വ മങ്കോട്ട വീയപുരം ഹരിപ്പാട് റോഡ് തുറന്നിട്ടില്ല. എടത്വ മാമ്പുഴക്കരി, എടത്വ ചമ്പക്കുളം മങ്കൊമ്പ്, എടത്വ ആലംതുരുത്തി, നീരേറ്റുപുറം മുട്ടാര്‍, രാമങ്കരി തായങ്കരി റോഡുകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. ഈ സ്ഥലങ്ങളില്‍ ബസുകള്‍ ഓടില്ല. ഇടുക്കി ജില്ലയില്‍ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഇരുട്ടുകാനം മുതല്‍ പള്ളിവാസല്‍ വരെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.
വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മിഡില്‍ ഈസ്റ്റിലേക്കാണ് ഏറ്റവും വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ദുബായിലേക്ക് കോഴിക്കോട്ടുനിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ നാളെ 43,000 രൂപയും ഷാര്‍ജയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ 33,400 രൂപയും അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 37,202 രൂപയും നല്‍കണം. 7000 മുതല്‍ 10,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സെക്ടറുകളാണിത്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരത്തിനിടെ കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും. സുനില്‍ ഗവാസ്കര്‍, ആശിഷ് നെഹ്‍റ, കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്നത് . എഷ്യന്‍ ഗെയിംസിനിടയിലും സഹായ അഭ്യര്‍ഥന സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട് .
കോട്ടയത്തെ കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 14 പ്രതികളുള്ളതില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് മുഖ്യആസൂത്രകരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സഹോദരനെതിരെ ഗൂഢാലോചനയ്ക്കു പുറമെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനും നീനുവും തമ്മിലുള്ള പ്രണയമാണ് ശത്രുതയ്ക്ക് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലനടന്ന് 85–ാം ദിവസമാണ് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ബിജോ തോമസ് അടവിച്ചിറ
പ്രകൃതി കനിഞ്ഞു നൽകിയ ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കൊച്ചു കേരളം, അവിടേക്ക് ഇന്ന് ലോകം ഉറ്റു നോക്കുന്നു. പക്ഷെ അത് ഇവിടുത്തെ പ്രകൃതി രമണീയതയിൽ മനം കുളിർന്നിട്ടു അല്ലെന്നു മാത്രം. നമ്മൾ ഇന്ന് ഒരു യുദ്ധ ഭൂമിയിൽ ആണ് ആ യുദ്ധം എന്ന് തിരുമെന്നോ, അങ്ങനെ അവസാനിക്കുമെന്നോ, ഭാവി ഭവിഷ്യത്തുകൾ എങ്ങനെ ആയിത്തീരുമെന്നോ ആർക്കും അറിയില്ല. പക്ഷെ ഒന്ന് മാത്രം ഈ യുദ്ധക്കളത്തിൽ മലയാളികൾ ഒന്നിച്ചു പൊരുതി ഇനിയും പൊരുതുന്നു, സമൃദ്ധിയുടെ ആ നല്ല നാളുകളിലേക്ക്……
എന്റെ നാട് കുട്ടനാട് പ്രകൃതി ഉഗ്രരൂപിണിയായി സംഹാരതാണ്ഡവം ആടി നിറഞ്ഞു കവിഞ്ഞു പല ജീവിതവും തുടച്ചു നീക്കി തൂത്തെറിഞ്ഞു വരുമ്പോൾ എല്ലാം ഉൾകൊള്ളാൻ കാത്തിരുന്ന നാട്. വർഷത്തോറും ചെറുതും വലുതുമായ പല വെള്ളപ്പൊക്കവും വന്നെങ്കിലും അതെല്ലാം വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന ഉൽസവമാക്കി മാറ്റുന്ന കുട്ടനാടൻ ജനതയ്ക്ക് അപ്രതീഷിതമായി കിട്ടിയ ഇരുട്ടടി ആയി പോയി ഈ മഹാ ദുരന്തം. പമ്പ നദി നിറഞ്ഞു തുളുമ്പിയപ്പോളും എല്ലാം സഹിക്കാം എന്നും കരുതി,… ഏതൊക്കെ എന്ത് ? എന്ന് പറഞ്ഞു കൂട് വിട്ടുപോരാതിരുന്ന കുട്ടനാടൻ മക്കളുടെ കണ്ണുകൾ ചുവക്കാൻ അധിക സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു മാസക്കാലം കൂടെ ഉണ്ടായിരുന്ന വെള്ളപൊക്കം പ്രളയ ജലമായി മാറിയപ്പോൾ നാട് അക്ഷരാത്ഥത്തിൽ മുങ്ങി. കരകാണാൻ ഒരിടംപോലും ഇല്ലാതെ മുട്ടോളം വെള്ളം, തലപൊക്കമായി മാറാൻ അധിക നേരം വേണ്ടി വന്നില്ല. പിന്നെ ജിവനെങ്കിലും നിലനിർത്താനുള്ള ഓട്ടം ആയിരുന്നു.
ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് കത്ത് വച്ച സമ്പാദ്യങ്ങൾ മുഴുവൻ കണ്മുൻപിൽ അസ്തമിക്കുന്നതും കണ്ടു ജീവന് വേണ്ടിയുള്ള ഓട്ടം. ഏകദേശം 3 ലക്ഷത്തോളം വരുന്ന കുട്ടനാടൻ മക്കൾ തിരിച്ചറിയാൻ ഒരു രേഖകൾ പോലും ഇല്ലാതെ അവിടുന്ന് പലായനം തുടങ്ങി.
ആലുവയിലും പെരിയാറിന്റെ തീരങ്ങളിലും, ചെങ്ങന്നൂർ ഉൾപ്പെടയുള്ള പമ്പയാറിന്റെ തീരങ്ങളിലും മലബാർ മേഖലയിലും പ്രളയ ജലം സംഹാര താണ്ഡവമാടി അനവധി ജീവനുകൾ അപകരിക്കുമ്പോളും. അവിടങ്ങളിൽ നാട്ടുകാരോടൊപ്പം കേന്ദ്ര സംസ്ഥാന സേനയുടെ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോൾ.
അധികാരികൾ പറഞ്ഞു അവർ കുട്ടനാട്ടുകാർ അവർ രക്ഷപെടും അവർ വെള്ളത്തിൽ പൊങ്ങി കിടന്നുകൊള്ളും. അധികാരികളുടെ ശ്രദ്ധ ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്ന ആദ്യ ദിനങ്ങളിൽ ഗ്രാമവാസികളുടെ രക്ഷാപ്രവർത്തനം. പ്രളയ ജലം വന്നു മൂടുന്ന ആദ്യ ദിനങ്ങളിൽ നാട്ടുകാർ തന്നെ സംഘടിച്ചുള്ള രക്ഷാപ്രവർത്തനം ആയിരുന്നു. പലരും സ്വന്തമായി സ്പീഡ് ബോട്ടുകളും യമഹ വള്ളങ്ങളിലും കിഴക്കൻ ദേശങ്ങളിലുള്ള ബന്ധു വീടുകളിൽ അഭയം തേടിയിരുന്നു.
എന്നാൽ നാട്ടുകാരെ കൊണ്ട് കുട്ടിയാൽ കൂടില്ലാത്ത സ്ഥിതിയില്ലേക്ക് കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ അധികാരികാരികളുടെ ശ്രദ്ധയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ പിന്നെ കണ്ടത് കുട്ടനാട്ടുക്കാർ എന്നുവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന് നാൾ വഴികൾ ആയിരുന്നു. പിന്നെ കുട്ടനാടിന്റെ കിഴക്കൻ മേഖലയായ ചങ്ങനാശേരിയിലേക്കും ആലപ്പുഴ നഗര പ്രദേശങ്ങളിലേക്കും കുട്ടനാട്ടുകാരുടെ ഒഴുക്കായിരുന്നു .
നാട്ടുകാർ സ്വന്തമായി സംഘടിപ്പിച്ച യമഹ വച്ച വള്ളങ്ങളോടൊപ്പം ദുരകർമ്മ സേനയുടെ സ്പീഡ് ബോട്ടുകളും പിന്നെ അവരും…… ഇനി കുട്ടനാട്ടുക്കാർ തങ്ങളുടെ ജീവിത കാലം മുഴുവൻ നന്ദിയോടെ ഓർക്കാനും തങ്ങളുടെ വരും തലമുറയ്ക്ക് കഥയിലൂടെ പറഞ്ഞു കൊടുക്കാനും കാത്തിരുന്നവർ… എല്ലാരും പറയുന്നതുപോലെ നമ്മുടെ സ്വന്തം സേന മൽസ്യബന്ധന തൊഴിലാളികൾ അതെ അവർ തന്നെ കാരിരുമ്പിന്റെ കരുത്തും കടലോളം കരുതലും തന്ന കടലിന്റെ മക്കൾ. നാട്ടുകാരോടും ദുര കർമ്മ സേനക്കും നയിക്കാൻ കടലിന്റെ മക്കൾ മുന്നിൽ നിന്നപ്പോൾ എന്തൊന്നില്ലാത്ത ഉണർവും കരുത്തും നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും കിട്ടി. റോഡുകളും പുഴകളും സമം സമമായി ഒഴുകുമ്പോൾ കരയായി ഒരു ഇത്തിരി സ്ഥലം പോലും ഇല്ലാത്ത അവസ്ഥയിൽ അറിയാത്ത വഴികളിലൂടെ നാട്ടുകാർക്കൊപ്പം അവർ ഇറങ്ങി തങ്ങൾക്കു അന്നം തരുന്ന അവരുടെ ആ ചെറുവള്ളങ്ങളുമായി ഒപ്പം യുവാക്കളായ കുട്ടനാടിന്റെ മക്കൾക്കൊപ്പം ചങ്ങനാശേരിയിലെ ഒരുപറ്റം കൂട്ടുകാരും…
കുട്ടനാടിന്റെ ഊടുവഴികളിലൂടെ എടത്തോടുകളിലൂടെയും കിലോമീറ്ററോളം അവർ പാഞ്ഞു മനുഷ്യ ജീവന്റെ ഒരു നമ്പ്പോലും നഷ്ടപ്പെടാതിരിക്കാൻ. അവരോടൊപ്പമുള്ള യാത്രയിൽ അക്ഷരത്തിൽ മുങ്ങി ഒരു പക്ഷെ ശവപ്പറമ്പ് ആയി മാറിയെനെക്കാമായിരുന്ന കുട്ടനാടിന്റെ അത്യന്തം ഭയാനകമായ നിലവിലെ സ്ഥിതി അടുത്ത് മനസിലാക്കാൻ കഴിഞ്ഞു. മനുഷ്യർ നിവർത്തികേടുകൊണ്ടു ജീവനുകൊണ്ട് ഓടിയപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു പോയ പക്ഷി മൃഗാദികളിൽ പലതും ചത്ത് ഒഴുകി വരുന്ന ദുരന്ത നിമിഷങ്ങൾ. എത്രവിളിച്ചിട്ടും മുകളിലത്തെ നിലയിൽ സ്ഥാന മുറപ്പിച്ചു വീട് വിട്ടു വരാൻ കൂട്ടാക്കാത്ത നാട്ടുകാർ. രോഗ അവസ്ഥയിൽ കിടപ്പിലായ രോഗികൾ. അത്യന്തം ശ്രമപ്പെട്ടാണ് അവരിൽ പലരെയും അഭയ സ്ഥാനങ്ങളിൽ എത്തിയത്. നമ്മുടെ സ്വന്തം കടലിന്റെ മക്കൾ അവിടെ നമുക്ക് തന്ന കരുതൽ കടലോളം തന്നെ.
ഞാൻ ഒപ്പം കൂടിയ വിഴിഞ്ഞം തുറമുഖത്തിനിന്നും വന്ന തൊഴിലാളി സഹോദരങ്ങളിൽ 25 വയസോളം പ്രായം തോന്നിക്കുന്ന അണ്ണാ എന്ന് എന്നെ വിളിച്ച യുസഫ് എന്ന ചെറുപ്പക്കാരൻ പറയുകയുണ്ടായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങൾക്കു മുൻപ് കടലിൽ പോയി പുലർച്ചെ തുറയിൽ (കടലിൽ പോയി തിരിച്ചെത്തിയപ്പോൾ ) മടങ്ങിയെത്തിയപ്പോൾ പെട്ടന്ന് പള്ളിയിലേക്ക് വരാൻ പറഞ്ഞു അവിടെ എത്തുമ്പോൾ വെള്ളപൊക്കം മൂലം രക്ഷാപ്രവർത്തനത്തിന് പോകാൻ പറഞ്ഞത് എന്നും ഉടൻ തന്നെ പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറികളിൽ വള്ളവും കയറ്റി എങ്ങോട്ടു പുറപ്പെടുവായിരുന്നു എന്ന്. കടലിൽ നിന്നും മടങ്ങിയെത്തി കൊടുത്ത മത്സ്യത്തിന്റെ പണം പോലും വാങ്ങാതെ ആണ് പോലും അവർ എവിടേക്ക് തിരിച്ചത്. എല്ലാം കഴിഞ്ഞിട്ട് വേണം ഒന്ന് ഉറങ്ങാൻ എന്ന് ആ മുടി ചെമ്പിപ്പിച്ച ഇരുപത്തഞ്ച് വയസുകാരന്റെ വാക്കുകളിലെ നൻമ, പലപ്പോഴും കടൽഷോഭങ്ങളിലും ചുഴലിക്കാറ്റിലും മല്ലിടുന്ന സമയങ്ങളിൽ നമ്മുടെ നാട്ടുകാരായ തലമുറ അവരോടു കാണിച്ചിരുന്നോ എന്നുള്ളത് ഒരു ചോദ്യ ചിഹ്നം ?
വിഴിഞ്ഞത്തു നിന്നും വന്ന യൂസഫ് എന്ന ആ ചെറുപ്പകാരനൊപ്പം
അങ്ങനെ മുപ്പതോളം വരുന്ന ബോട്ടുകളിൽ വേറെയും നൂറോളം മൽസ്യത്തൊഴിലാളികൾ…രക്ഷാപ്രവർത്തനങ്ങളിൽ അവർക്കു കൂട്ടായി പല സുഹൃത്തുക്കളോടൊപ്പം പരിചിതവും അല്ലാത്തതുമായ പലമുഖങ്ങളും അവിടെ കാണാൻ കഴിഞ്ഞു. എല്ലാത്തിനും നേതൃത്വം കൊടുത്തു മുൻ നിരയിൽ നിന്നും നയിച്ച നമ്മുടെ സ്വന്തം സെലിബ്രറ്റി ആയ അജേഷും, രാജേഷും പിന്നെ സിജോ കാനച്ചേരിയും ശിഷ്യന്മാരും, പുട്ടൻ ബ്രിജിത്തും ഐസ് ജൂഡിപ്പനും, നവാസും, സലേഷ്, കണ്ണാടി പള്ളിയിലെ കൊച്ചച്ഛനും പിന്നെയും പേരറിയാത്ത ചങ്ക് ബ്രോകളും അക്ഷരത്തിൽ ഈ ദിവസങ്ങളിൽ ജീവൻ പോലും പണയം വച്ചുള്ള കൈയും മേയും മറന്നുള്ള അധ്വാനം ആയിരുന്നു.
പുളികുന്നിൽ നിന്നും എല്ലാം നിയന്ത്രിച്ച റ്റിറ്റോ ചേട്ടനും നന്ദിയുടെ വാക്കുകളിൽ. പിന്നെയും എടുത്തു പറയാൻ ഒരുലക്ഷത്തോളം വരുന്ന കുട്ടനാട്ടുകാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച അഞ്ചു വിളക്കിന്റെയും മാനവികതയുടെയും നാട്ടുകാരായ ചങ്ങനാശേരിയുടെ പ്രബുദ്ധരായ നാനാതുറകളിലുള്ള ജനങ്ങളും…. ഓരോ തോണിയും ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ ദുരന്ത നിവാരണ സേനയോടൊപ്പം ചങ്ങനാശേരിയിലെ ചെറിയ ക്ലബ്ബുകളിൽ തുടങ്ങി പല രാഷ്ട്രീയ പാർട്ടികളുടെ യുവരക്തങ്ങൾ ഒത്തൊരുമിച്ചു ജാതി മത ഭേദമന്യേ അഹോരാത്രം പ്രവർത്തിച്ചതിന്റെ ഫലമായി പ്രളയത്തിൽ മൂടിയ കുട്ടനാട്ടിൽ നിന്നും കരയിലേക്ക് എത്തുവാൻ ആഗ്രഹിച്ച അവസാനത്തെ ആളെവരെയും എത്തിക്കാൻ സാധിച്ചു.
ഈ ദുരന്തം നമ്മുടെ നാടിൻറെ ഈ കൊച്ചു കേരളത്തിന്റെ മാനവികതയുടെയും സാഹോദര്യത്തിന്റെയും നൻമ്മ വിളിച്ചോതുന്ന രക്ഷാപ്രവർത്തനത്തിന് നാളുകൾ കൂടിയായി മാറി. പ്രളയ ഭൂമിയിൽ കുട്ടനാട് മുങ്ങി പൊങ്ങിയ അവസ്ഥയിലും ഒരു ജീവഹാനി പോലും ഇല്ലാതെ കരകയറാൻ കടലിന്റെ മക്കളോടൊപ്പം നമ്മുടെ ഈ സഹോദരങ്ങളുടെയും പ്രവർത്തനം ഒരിക്കലും വിലമതിക്കാനാവാത്തതാണ്. ജീവന്റെ കണികപ്പോലും നഷ്ടപ്പെടാതെ കാക്കാൻ അവർ ദൈവങ്ങളായി രൂപം മാറി, വെറും മനുഷ്യർ……
രക്ഷപ്പെടിലിൻറെ നാളുകൾ കഴിഞ്ഞു ഇനി ഉള്ളത് വീണ്ടും ഒരു തിരിച്ചുവരവിനുള്ള നാളുകൾ ആണ്, നമ്മൾ തിരിച്ചു വരും ഈ ഒത്തോരുമ്മയും ഐക്കവും ഉള്ളടത്തോളം നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും…….
ബിനോയി ജോസഫ്
നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.
മലയാളം യുകെ അറിയിപ്പ്
യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ 00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല.
കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.
“ഇനിയെന്ത് വന്നാലും അതെല്ലാം നേരിടാനുള്ള വലിയ അനുഭവമാണ് ഈ പ്രളയത്തിലൂടെ നമ്മളെല്ലാം നേടിയതെന്ന് ടൊവീനോ ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരോട് പറഞ്ഞു”
വലുപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ക്യാംപുകളിൽ ഉറക്കമൊഴിച്ച് വോളന്റീയറുമാർക്കൊപ്പം സജീവമാണ് ടൊവീനോയും. തലയിൽ അരചാക്കേറ്റിയും ഗ്യാസ്കുറ്റി ചുമന്നുമൊക്കെ താരം സാധാരണക്കാരിലൊരാളായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ വൈറലാകുന്നത് ദുരിതാശ്വാസ ക്യാംപുകളിൽ താരം പറഞ്ഞവാക്കുകളാണ്. അത്രമേൽ ഊർജമേകുന്നതാണ് ടൊവീനോയുടെ ഓരോ വാക്കും.
വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുഴുവന്‍ ചെയ്യുക. കേരളത്തിലെ ചിലരുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ദുരന്തമാണ് നമ്മള്‍ കണ്ടത്. എന്തുവന്നാലും നേരിടാനുള്ള ആർജവം നമുക്കെല്ലാവർക്കുമുണ്ട്. പ്രളയത്തിന്റെ പോസിറ്റീവ് വശങ്ങൾ കൂടി കാണാൻ ഈ അവസരം പ്രയോജനപ്പെടുത്തകയാണ് വേണ്ടതെന്ന് ടൊവിനോ പറയുന്നു.
പ്രളയത്തിന്റെ ആദ്യദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുത്തുകൊണ്ടാണ് ടൊവീനോ ഞെട്ടിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു വളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനും പായ്ക്ക് ചെയ്ത് ലോറിയിലാക്കി അയയ്ക്കുന്നതിനും ടൊവീനോ മുന്‍പന്തിയിലുണ്ടായിരുന്നു. ഒട്ടും താരപരിവേഷമില്ലാതെ ക്യാമ്പുകളില്‍ ഓടി നടന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ച ടൊവീനോ ഏവരുടെയും ഹൃദയം കവര്‍ന്നു.
ഓരോ ഘട്ടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ടൊവിനോയുടെ വാക്കുകളും വൈറലായി. കേരളത്തിലെ ജനങ്ങളോടുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു അത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവീനോയുടെ പ്രവര്‍ത്തനമെങ്കിലും ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് യുവതാരം കാഴ്ച വച്ചത്.
മന്ത്രി കെ.രാജുവിന്‍റെ പ്രളയകാല ജര്‍മനി യാത്രയില്‍ രാഷ്ട്രീയ വിവാദം മൂക്കുന്നു. ഇതു സംബന്ധിച്ച കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ രാജു കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ യാത്രയ്ക്ക് പോകുമ്പോള്‍ മന്ത്രിയുടെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. മന്ത്രി രാജു വകുപ്പ് ചുമതല പി.തിലോത്തമന് കൈമാറിയതാണ് വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണ് നടന്നത് എന്നത് വിവാദത്തിന്‍റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.
മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുനത്തലുണ്ട്. ജര്‍മന്‍ യാത്രക്ക് പാര്‍ട്ടി അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രക്കു മുന്‍പുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് മുതിര്‍ന്നനേതാക്കള്‍.
ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.