മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി ബന്ധുക്കള്‍. ലഹരി മരുന്നു മാഫിയയുടെ കെണിയില്‍പ്പെട്ട് ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദനെ (29) മോചിപ്പിക്കാന്‍ ഭാര്യ അഖില അഞ്ചുവയസുകാരന്‍ മകന്‍ അഭിജിത്തുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്.
സജിത്തിനുപുറമേ പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍ (28), കോട്ടയം എരുമേലി സ്വദേശി എബി അലക്‌സ് (37), കൊല്ലം വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (30) എന്നിവരാണ് ക്വലാലംപൂരിലെ ജയിലഴിക്കുള്ളില്‍ കഴിയുന്നത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന എബി അലക്‌സിന്റെ പ്രേരണയിലാണ് വെല്‍ഡിങ് പഠിച്ച സജിത്ത് സദാനന്ദന്‍ മലേഷ്യയിലേക്ക് ജോലിതേടി പോയതെന്ന് അഖില പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്ക്കായി ഒരു ലക്ഷം മുന്‍കൂര്‍ നല്‍കണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ചെെന്നെയില്‍ താമസിക്കുന്ന ഏജന്റ് വര്‍ക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരന്‍ മാമ എന്നു വിളിക്കുന്ന ഷാജഹാനും കൈമാറി. ബാക്കി തുക ശമ്പളത്തില്‍നിന്നു പിടിക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.
തുടര്‍ന്ന് 2013 ജൂലൈ ഒമ്പതിന് മലേഷ്യയിലെത്തി മെര്‍ക്കുറി എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയായിരുന്നു ഇത്. ക്ലീനിങ് ജോലിയാണു തനിക്കെന്ന് അഖിലയെ സജിത്ത് അറിയിച്ചിരുന്നു. സ്ഥിരംവിസ എന്ന പേരില്‍ ഏജന്റ് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നെന്നു പിന്നീട് മനസിലായി. പാസ്‌പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും കമ്പനി അധികൃതരുടെ പക്കലായിരുന്നു.
2013 ജൂലൈ 26ന് പുലര്‍ച്ചെ സജിത്തിന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടന്നു. മലേഷ്യന്‍ സ്വദേശിയുടെ ബാഗില്‍നിന്നു മയക്കുമരുന്ന് കണ്ടെത്തിയതോടെ മുറിയിലുണ്ടായിരുന്ന ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് ഷബീര്‍ ഷാഫി തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ കമ്പനിയിലും റെയ്ഡ് നടന്നു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദന്‍, എബി അലക്‌സ്, രഞ്ജിത്ത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, മലേഷ്യക്കാരന്‍ സര്‍ഗുണന്‍ എന്നിവര്‍ പിടിയിലായി.
കമ്പനി അധികൃതര്‍ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നും വൈകാതെ ജയില്‍മോചിതനാകുമെന്നും വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇടയ്ക്കു സജിത്ത് ഫോണില്‍ അഖിലയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സിജോ തോമസ്, രതീഷ് രാജന്‍, മുഹമ്മദ് കബീര്‍ ഷാഫി എന്നിവര്‍ ജയില്‍ മോചിതരായി. ഒടുവില്‍ മലേഷ്യയില്‍നിന്ന് ഇറങ്ങുന്ന ഓണ്‍െലെന്‍ മാധ്യമങ്ങള്‍ വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ സജിത്ത് സദാനന്ദന്‍ അടക്കം നാലുപേരെ മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്കു വിധിച്ച വിവരം അഖില അറിയുന്നത്.
പ്ലാസ്റ്റിക് നിര്‍മാണത്തിന്റെ മറവില്‍ കമ്പനിയില്‍ നടന്നിരുന്നത് കൊക്കെയ്ന്‍ ഉല്‍പാദനമായിരുന്നെന്നാണു സംശയിക്കുന്നത്. എന്നാലിപ്പോൾ ഇവരുടെ കുടുംബങ്ങൾ അവരുടെ മോചനം കാത്ത് കണ്ണീരും പ്രാർത്ഥനയും കഴിയുകയാണ്. നിരപരാധികളായ യുവാക്കൾ കമ്പനിയൊരുക്കിയ ചതിക്കുഴിയിൽ അകപ്പെടുകയായിരുന്നു ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടുകയാണ് ബന്ധുക്കൾ.
യു.എ.ഇ യാത്രാവിമാനത്തിന് വീണ്ടും മാര്‍ഗതടസം സൃഷ്ടിച്ച് ഖത്തര്‍ യുദ്ധവിമാനം. ഞായറാഴ്ച ബഹ്‌റൈന് മുകളില്‍ വച്ചാണ് സംഭവം.
86 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തെയാണ് ഖത്തരി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നും ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ഖത്തരി യുദ്ധവിമാനങ്ങള്‍ യു.എ.ഇ യാത്രാവിമാനത്തിന്റെ 700 അടിയില്‍ താഴെ അടുത്ത് വരെയെത്തി. കൂട്ടിയിടിക്ക് സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു. യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന അപകടകരമായ, സുരക്ഷിതമല്ലാത്ത സമീപനമാണ് ഇതെന്നും അതോറിറ്റിയെ ഉദ്ധരിച്ചുകൊണ്ട് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെതിരെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുമെന്നും യു.എ.ഇ വ്യക്തമാക്കി.
കിഴക്കന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്ക് പറക്കുകയായിരുന്നു എയര്‍ബസ് A320 വിമാനമെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെയും ഖത്തരി വിമാനങ്ങള്‍ യു.എ.ഇ യാത്രവിമാനങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജനുവരി 15 ന് രണ്ട് യു.എ.ഇ. വിമാനങ്ങള്‍ക്ക് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ജനുവരി 21 നാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് ഐശ്വര്യ മരണമടഞ്ഞത്.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ അമ്മ സൗമ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു.
സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, മകള്‍ കീര്‍ത്തന(ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലു പേരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നാലു പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയുമായിട്ടാണ് നാലു പേരും ചികിത്സ തേടിയിരുന്നത്. ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഡിജിറ്റൽ കറൻസി ഇടപാടുകളിൽ സേവനം നൽകുന്നതിൽ നിന്ന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വിലക്കുന്ന ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ജി എസ് ടി കൗൺസിലിനും നോട്ടീസ് അയച്ചു. മെയ് 24 നകം നോട്ടീസിന് വിശദമായ മറുപടി നൽകാനാണ് ജസ്റ്റിസ് എസ് . രവീന്ദ്ര ഭട്ട്, ജസ്റ്റിസ് എ കെ ചൗള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് നൽകിയിരിക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായ കാളി ഡിജിറ്റൽ ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ് റിസർവ് ബാങ്ക് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങൾ ഈ ബിസിനസിൽ ഇതിനകം കോടികൾ മുതൽ മുടക്കിയെന്നും ആഗസ്റ്റിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി കോയിൻ റീക്കോയിൽ എന്ന പേരിൽ ഒരു എക്സ്ചേഞ് തുടങ്ങുകയാണെന്നും അവർ ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിരോധനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അവർ പറയുന്നു. ബാങ്കിങ് സേവനങ്ങൾ ലഭ്യമാകാതെ വന്നാൽ ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് കമ്പനി വാദിക്കുന്നു. ഏപ്രിൽ ആറിനാണ് ക്രിപ്റ്റോകറൻസി സ്ഥാപനങ്ങൾക്ക് ബാങ്കിങ് സേവനം അടക്കം ഒരു സൗകര്യവും നല്കാൻ പാടില്ലെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർ ബി ഐ സർക്കുലർ നൽകിയത്.
തിരുവനന്തപുരം∙ കേരളത്തിൽ നടന്ന അപ്രഖ്യാപിത ഹർത്താലിനും തുടർന്നുണ്ടായ അക്രമത്തിനും ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ആധിൽ എഎക്സ് (Aadhil AX- The Sri Lankan Social Media activist) എന്ന, ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ്. തീവ്രവാദ ബന്ധമുള്ളതിനാൽ ഈ സംഘടനയുടെ ഫെയ്സ്ബുക് പേജ് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്‍റർപോൾ അടച്ചു പൂട്ടിച്ചിട്ടുണ്ടെന്നും രമേശ് പറഞ്ഞു.
കേരളത്തിലെ എസ്ഡിപിഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരളാ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ചില വാട്സാപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും രാജ്യാന്തര ബന്ധമുള്ളതിനാൽ ഈ വിഷയത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ രണ്ടാം മലബാർ കലാപത്തിനാണു ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. എന്നാൽ കേരളത്തിലെ ഹിന്ദു സമൂഹവും സംഘപരിവാർ പ്രസ്ഥാനങ്ങളും കാണിച്ച സംയമനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാത്തതിനു കാരണം. തീവ്രവാദ ഗ്രൂപ്പുകൾ കേരളത്തിൽ എത്രമാത്രം ആഴത്തിൽ വേരോടി എന്നതിന്‍റെ തെളിവാണ് ഹർത്താലും അതിനോട് അനുബന്ധിച്ച് നടന്ന അക്രമവും. മലപ്പുറം ജില്ലയിൽ മാത്രം രണ്ടു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും ഇതുമായി ആർഎസ്എസിനെ ബന്ധപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങൾ നടത്തി.
ഒരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടു നിന്നിട്ടുണ്ട്. സംഭവവുമായി ആർഎസ്എസിനു ബന്ധമില്ലെന്നു പൊലീസ് തന്നെ വിശദീകരിച്ചിട്ടും പൊലീസ് റിപ്പോർട്ട് എന്ന നിലയിൽ വ്യാജ വാർത്തകൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നു. ചില മാധ്യമ സ്ഥാപനങ്ങളിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതേപ്പറ്റി മാധ്യമ സ്ഥാപനങ്ങള്‍ പരിശോധന നടത്തണം. ഹർത്താലിൽ നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.
കലാപകാരികളുടെ കൂട്ടത്തിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർ എങ്ങനെ ഉൾപ്പെട്ടുവെന്ന് സിപിഎം, കോൺഗ്രസ്, മുസ്‌ലിംലീഗ് നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണം. ഏതെങ്കിലും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.
ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ്. നോട്ടീസ് തള്ളാന്‍ രാജ്യസഭാ ചെയര്‍മാന് അധികാരമില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ സ്വഭാവത്തോടെയല്ല രാജ്യസഭാ ചെയര്‍മാന്‍ പ്രവര്‍ത്തിക്കേണ്ടത്. നോട്ടീസില്‍ പറഞ്ഞ കാര്യങ്ങളുടെ മെറിറ്റിലേക്ക് ചെയര്‍മാന്‍ കടക്കേണ്ടതില്ല. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ ചെയര്‍മാന്‍ എന്തിന് ധൃതി കാണിച്ചുവെന്നും കപില്‍ സിബല്‍ ചോദിക്കുന്നു.
സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളിയിരുന്നു. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
തീരുമാനത്തിലെത്തുന്നതിനു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉപരാഷ്ട്രപതി ചര്‍ച്ച നടത്തിയിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സുപ്രീംകോടതിയെപ്പോലും നിശബ്ദമാക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ല. പാര്‍ലമെന്റിനെപ്പോലും അദ്ദേഹം നിശബ്ദമാക്കി. എട്ട് വയസുകാരി പീഡനക്കൊലയ്ക്ക് ഇരയായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. മോദി സംസാരിക്കുന്നത് മന്‍ കി ബാത്തിലൂടെ മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു.
മോദിയും എന്‍ഡിഎയും തുടരുന്നത് ദളിത് വിരുദ്ധതയാണ്. കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണം. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ബിജെപി എംഎല്‍എമാര്‍ പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്നു. ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാനാണെന്നും രാഹുല്‍ ആരോപിച്ചു. മോദി സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടികള്‍ക്ക് തുടക്കം കുറിച്ചാണ് രാഹുല്‍, കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഉത്തരേന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. മുതിര്‍ന്ന നേതാക്കളും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിങ് സമൂഹം നീതിതേടിയുള്ള പണിമുടക്ക് സമരത്തിലേക്ക് നീങ്ങുമ്പോൾ അവർക്കൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ച് തൃത്താല എംഎൽഎ വി ടി ബൽറാം. ന്യായമായ ആവശ്യത്തിനാണ് നഴ്‌സുമാർ പണിമുടക്കുന്നതെന്ന് പ്രഖ്യാപിച്ച് നടത്തുന്ന ലോംഗ് മാർച്ചിനൊപ്പം നടക്കാൻ താനുമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ബൽറാം രംഗത്തുവന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് തൃത്താല എംഎൽഎ ഈ പ്രഖ്യാപനം നടത്തുന്നത്. നാളെ മുതൽ ചേർത്തലയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ‘വാക്ക് ഫോർ ജസ്റ്റീസ്’ എന്ന് പേരിട്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ മാർച്ച് തുടങ്ങുന്നത്. സമരത്തിനൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ചാണ് ബൽറാം എംഎൽഎ ലൈവ് നൽകിയത്. ഇന്നലെ നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കൊപ്പം അണിനിരക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിലെ യുവതലമുറയുടെ ആവേശമായ എംഎൽഎയും ലോംഗ് മാർച്ചിൽ അണിചേരുമെന്ന പ്രഖ്യാപനം വലിയ ആവേശമാണ് ന്‌ഴ്‌സുമാരിൽ ഉയർത്തിയിട്ടുള്ളത്.
സമരത്തെ തകർക്കാൻ ആശുപത്രി മുതലാളിമാരും ഭരണപക്ഷവും ശ്രമിക്കുന്ന സൂചനകൾ പുറത്തുവരുന്നതിനിടെ അതിന്റെ ഇരട്ടി ആവേശത്തിൽ ആയിരങ്ങൾ വാക്ക് ഫോർ ജസ്റ്റിസ് എന്ന പേരിട്ട ലോംഗ് മാർച്ചിനെ അനുകൂലിച്ച് രംഗത്തെത്തുന്നു. ഇത് ആവേശമാകുകയാണ് പതിനായിരക്കണക്കിന് നഴ്‌സുമാർക്കും അവരുടെ അനിഷേധ്യ സംഘടനയായ യുഎൻഎയ്ക്കും. നഴ്‌സുമാരുടെ സമരത്തെ അനുകൂലിച്ച് പല ഹാഷ് ടാഗുകളിലായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ പിന്തുണ പ്രഖ്യാപിക്കുന്നതും. സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും വലിയ സമരമായി ഇത് മാറുമെന്ന നിലയിലാണ് പലരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത്.
ഫേസ്‌ബുക്ക് ലൈവിൽ ബൽറാം പറഞ്ഞത്:
താൻ ലൈവിൽ വന്നിട്ടുള്ളത് നാളെമുതൽ നഴ്‌സുമാർ നടത്തുന്ന സമരത്തെ പിൻതുണയ്ക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയാണ് ബൽറാം ലൈവ് നൽകുന്നത്. ലൈവ് കാണുന്നവരെല്ലാം ഈ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവരണമെന്നും ബൽറാം ആഹ്വാനം ചെയ്യുന്നു. ഈ സമരം വളരെ ന്യായമായ സമരമാണ്. അത്തരം ആവശ്യങ്ങളാണ് നഴ്‌സുമാർ ഉന്നയിക്കുന്നത്.
നമ്മുടെ വികസനമാതൃകയുടെ അഭിമാനമായി നമ്മൾ ഉയർത്തിക്കാട്ടുന്നത് നമ്മുടെ ആരോഗ്യ രംഗത്തിന്റെ മേന്മകളേയാണ്. ആ ആരോഗ്യരംഗത്തെ നിലനിർത്തുകയും അതിന് നന്മകളിലേക്ക് ഉയരാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിൽ നഴ്‌സുമാരുടെ പങ്ക് നമുക്ക് ഒരിക്കലും കുറച്ചുകാണാനാവില്ല.
എന്നാൽ വളരെ നാമമാത്രമായുള്ള സേവന വേതന വ്യവസ്ഥകളാണ് അവർക്ക് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയമായ തർക്കത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. – ബൽറാം പറയുന്നു.
ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണം. മറ്റേത് മേഖലയേക്കാളും സേവന തൽപരതയോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് നഴ്‌സുമാർ ഉണ്ട്. അവരുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവർ ബുദ്ധിമുട്ടുന്നു. അവർക്ക് എല്ലാ പിന്തുണയും നൽകണം. അവർക്ക് മാന്യമായ ശമ്പളം ലഭിക്കാനുള്ള സമരത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണം.
അത് ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിന്റെ മുഴുവൻ ബാധ്യതയാണ്. അവർക്ക് അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാമൂഹ്യ സമ്മർദ്ദം ഉയർന്നുവരണം. മുമ്പ് നഴ്‌സുമാർ ശക്തമായി സമരം നടത്തിയപ്പോൾ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ന്യായമായ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടന്നില്ല. അങ്ങനെയാണ് അന്തിമസമരത്തിലേക്ക് അവർ നീങ്ങുന്നത്. ആ ലോംഗ് മാർച്ചാണ് ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങുന്നത്.
ഈ സമരത്തോടൊപ്പമാണ് കേരളത്തിലെ പൊതു മനസ്സാക്ഷി. അതിന്റെ ഭാഗമാകാൻ എല്ലാവരും കടന്നുവരണം. സമരത്തിന്റെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കണം. യുക്തിസഹമായ തീരുമാനത്തിലേക്കെത്താൻ എല്ലാവരും സമരവുമായി സഹകരിക്കണം. മുഖ്യമന്ത്രിയും സർക്കാരും സമരത്തിന് ആസ്പദമായ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങൾ ഇന്നുതന്നെ അംഗീകരിച്ച് സമരം ഒഴിവാക്കണമെന്നും ബൽറാം അഭ്യർത്ഥിച്ചു.
സമരത്തെ അനുകൂലിച്ച് ബൽറാം കഴിഞ്ഞദിവസം നൽകിയ പോസ്റ്റ്:
#Walk_For_Justice
കേരളത്തിലെ നേഴ്‌സിങ് സമൂഹം നീതി തേടിയുള്ള അന്തിമ സമരത്തിലേക്ക് പ്രവേശിക്കുകയാണ്. ചേർത്തലയിൽ നിന്ന് യുഎൻഎയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 24ന് തുടങ്ങുന്ന നഴ്‌സുമാരുടെ ലോംഗ് മാർച്ച് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തേക്കാണ് നടന്നു നീങ്ങുന്നത്.
ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണങ്ങൾ നിലനിൽക്കുന്ന, ന്യായമായ സേവന വേതനവ്യവസ്ഥകൾ ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന ഈ മേഖലയിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിച്ചേ പറ്റൂ. വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും പിന്നീടത് നടപ്പാക്കാൻ യാതൊരു താത്പര്യവും കാണിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന് ഇനിയെങ്കിലും കണ്ണു തുറക്കാനും ഉചിതമായ രീതിയിൽ ഇടപെടാനും സാധിക്കേണ്ടതുണ്ട്. നമ്മുടേത് ഒരു ജനാധിപത്യമാകയാൽ ഇത്തരം ക്രിയാത്മക നടപടികളിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ഈ ലോംഗ് മാർച്ചിന് പിന്തുണയർപ്പിച്ച് കടന്നുവരാൻ കേരളീയ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ഈ സമരത്തിന് എന്റെ പിന്തുണ അറിയിക്കുന്നു.
കിച്ചണ്‍ കപ്‌ബോര്‍ഡുകള്‍ മനുഷ്യന് ഭീഷണിയാകുമോ? ചോദ്യം കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി വാസ്തവമാണെന്ന് പുതിയ പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അയോവയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഒരു പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. ചില ആധുനിക കിച്ചണ്‍ ക്യാബിനറ്റുകള്‍ പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍ കോമ്പൗണ്ടുകള്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. പിസിബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നതാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്യാബിനറ്റുകളില്‍ ഉപയോഗിക്കുന്ന സീലന്റുകളില്‍ നിന്നാണ് ഈ അപകടകരമായ രാസവസ്തു പുറത്തു വരുന്നത്. കാന്‍സറിന് കാരണമാകുമെന്നതിനാല്‍ പിസിബിയുടെ നിര്‍മാണം 1979 മുതല്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇവയടങ്ങിയ ഒട്ടേറെ പദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകളിലും അടുക്കളകളിലും വീടുകളിലും സ്‌കൂളുകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറാഴ്ച സമയത്ത് 16 വീടുകള്‍ക്കുള്ളിലെ പിസിബി സാന്നിധ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. മൂന്ന് വിധത്തിലുള്ള പിസിബികളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
പിസിബി 47, പിസിബി 51, പിസിബി 68 എന്നിവയുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ വ്യക്തമായി. പഴക്കമേറിയ വീടുകളില്‍ കാണുന്നതിനേക്കാള്‍ താരതമ്യേന പുതിയ വീടുകളില്‍ ഇവയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് അതിശയകരമായ ഒരു കാര്യം. ഈ രാസവസ്തു പുറത്തുവരുന്നത് എവിടെനിന്നാണെന്ന അന്വേഷണം ഗവേഷകരെ അടുക്കള ക്യാബിനറ്റുകളിലാണ് കൊണ്ടെത്തിച്ചത്. പുതിയ അടുക്കള ക്യാബിനറ്റുകളുടെ സീലന്റിലെ ഘടകമായ ഡൈക്ലോറോബെന്‍സോയില്‍ പെറോക്‌സൈഡ് വിഘടിച്ചാണ് ഇത് പുറത്തു വരുന്നതെന്നും വ്യക്തമായി.
തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് സഹോദരി. ലാത്വിയന്‍ വിനോദസഞ്ചാരിയായ ലിഗയെ കാണാതായി ഒരു മാസത്തനു ശേഷമാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കോവളം ബീച്ചിന് 6 കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും വാര്‍ത്താസമ്മേളനത്തിലാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ചത്. പോലീസില്‍ നിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.
ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ചവാശിയില്‍ പോരാട്ടത്തിനിറങ്ങുകയാണെന്നും സഹോദരി പറഞ്ഞു. മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസില്‍ നിന്നുണ്ടായ സമീപനം ഈ അന്വേഷണത്തില്‍ ആവര്‍ത്തിക്കരുത്. ആത്മഹത്യയാണെന്നാണ് വിധിയെഴുതുന്നതെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രിയെ കാണാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് ഇല്‍സി പറഞ്ഞു. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുന്നത് വരെ പോരാടും. വിഷയത്തില്‍ എംബസിയുടേയും ലാത്വിയന്‍ സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുകയാണെന്നും അവര്‍ പറഞ്ഞു.