കൊച്ചി: ദിലീപിനെതിരായുള്ള കുറ്റപത്രം വളരെ വേഗത്തില്‍ സമര്‍പ്പിക്കാന്‍ പോലീസ് നീക്കം. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പോലീസ് നടപടികള്‍. ബലാല്‍സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീക്കാന്‍ ശ്രമിക്കുമെന്നതിനാലാണ് സ്വാഭാവിക ജാമ്യം പോലും തടയുന്ന വിധത്തില്‍ കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
പ്രതി അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കും. ദിലീപിനെതിരായ കുറ്റപത്രം ഈ മാസം അവസാനം തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തില്‍ ചേര്‍ത്തിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.
നടിയെ ആക്രമിച്ച കേസ്, അതിനു പിന്നിലെ ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങളാണ് തയ്യാറാക്കുന്നത്. ഇതനായുള്ള സാക്ഷിമൊഴികള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കേസില്‍ 11-ാം പ്രതിയായാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെങ്കിലും കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. ഹൈക്കോടതിയില്‍ ദിലീപിനായി പുതിയ അഭിഭാഷകനാണ് ഇനി ജാമ്യ ഹര്‍ജി നല്‍കുക.
നിരവധി സ്വദേശ-വിദേശ കമ്പനികള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് തിരിച്ച് പിടിക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സി.പി.എം നേതൃത്വം നടത്തുന്ന ശ്രമങ്ങളെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ എസ്റ്റേറ്റുകള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയും പൊതു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കും എന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിന്‍രെ പരസ്യമായ ലംഘനമാണിത്. ചെറുവള്ളിയില്‍ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തില്‍ അനധികൃതമായി കൈമാറിയതാണ്. മൂന്നാറില്‍ നിയമവിരുദ്ധമായി നടത്തിയ കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനു വേണ്ടിയാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ട് വെക്കുന്നത്.
റവന്യൂ മന്ത്രി പോലുമറിയാതെ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത യോഗം ഇത്തരം ചില ഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് മനസിലാക്കുന്നു. ഭൂമാഫിയാ സംഘങ്ങളുടെ സംരക്ഷകരായ ഇടുക്കി സി.പി.എം നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പിണറായി വിജയന്‍ എന്ന് വ്യക്തമാവുന്നു. ഇടതു മുന്നണി വിശ്വാസം ലംഘിക്കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതുമായ സി.പി.എം നിലപാടിനെപ്പറ്റി സി.പി.ഐ അടക്കമുള്ള ഘടക കക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടുന്നു.
മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ദിലീപിന്റെ മിമിക്രി കാലഘട്ടത്തിലെ സുഹൃത്തുക്കളില്‍ നിന്നു പോലീസ് വിവരം ശേഖരിക്കും. പണം നല്‍കിയാണ് ഈ ബന്ധം ഒഴിവാക്കിയതെന്നും ആദ്യഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി ആയിരുന്നോ ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചതെന്നുമുള്ള സംശയം പോലീസിനുണ്ട്.
ദിലീപ് മിമിക്രി കലാകാരനായിരിക്കെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അബിയാണ് ആദ്യവിവാഹത്തിനു സാക്ഷിയായതെന്ന വിവരമാണു പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം അബി നിഷേധിച്ചു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമുള്ളതിനാല്‍ അബിയെ ചോദ്യം ചെയ്യാനാണു പോലീസ് നീക്കം. സിനിമയില്‍ അണിയറ പ്രവര്‍ത്തകനായിരിക്കെയായിരുന്നു ആദ്യവിവാഹമെന്ന വിവരമാണു പുറത്തുവന്നത്. മിമിക്രിയും പാരഡി ഗാനങ്ങളുമായി ദിലീപ് ജനശ്രദ്ധ നേടിവരുന്ന കാലമായിരുന്നു അത്. ദീര്‍ഘനാളത്തെ പ്രണയമാണ് രജിസ്റ്റര്‍ വിവാഹത്തിലെത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണെന്നാണു സൂചന. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വിവാഹ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. അണിയറ പ്രവര്‍ത്തകനില്‍നിന്നു താരമായി വളര്‍ന്നതോടെയാണ് ദിലീപ് ആ ബന്ധം വേര്‍പെടുത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. നായകവേഷം ലഭിച്ച ആദ്യചിത്രമായ സല്ലാപത്തിലെ നായിക മഞ്ജു വാര്യരുമായി പ്രണയമായതോടെയാണ് ആദ്യ വിവാഹത്തില്‍നിന്നു പിന്മാറേണ്ടി വന്നതെന്നാണു പറയപ്പെടുന്നത്.
ഇവരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങിയതോടെ ദിലീപിനോട് അടുപ്പമുള്ളവരും ബന്ധുക്കളും ചേര്‍ന്ന് ആദ്യ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒഴിവാക്കുകയായിരുന്നു. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴിമാറണമെന്നായിരുന്നു ആവശ്യം. സമ്മര്‍ദം ശക്തമായതോടെ യുവതി പിന്‍മാറി. വിവാഹബന്ധം വേര്‍പെട്ടതോടെ യുവതി വിദേശത്തേക്കു പോയി. പിന്നീട് ദിലീപിന്റെ വളര്‍ച്ച വേഗത്തിലായി. ഇതോടെ ആദ്യവിവാഹം ബന്ധുക്കളടക്കം മറന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിച്ചതോടെയാണ് പഴയസംഭവം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ലന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് ഇപ്പോള്‍ കാവ്യയെ കൂടാതെ മറ്റൊരു ഭാര്യകൂടിയുണ്ട്. ഇവരെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
കടുത്ത വിഷാദ രോഗത്തിന് അടിമയായ തനിക്ക് വീട്ടുജോലിക്കാരി നല്‍കിയ ബൈബിളാണ് വളരെ ആശ്വാസമായതെന്നും അത് വായിച്ചതിലൂടെ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും നടി മോഹിനി.
നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ പലസമയത്തും തോന്നിയിരുന്നതായും പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവേഴ്‌സ് പള്ളിയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ മോഹിനി പറഞ്ഞു യേശുക്രിസ്തുവാണ് തന്നില്‍ നിന്നും പിശാചിനെ അകറ്റിയത്. ജീവിതത്തില്‍ ഒന്നിലും തനിക്ക് തൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണെന്നും നമ്മളിലെ പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണമെന്നും മോഹിനി പറയുന്നു.
മനസ് എന്തെന്നില്ലാതെ ആകുലപ്പെട്ട സമയത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു ആ പ്രളയം. അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പലരും പറയുന്നുണ്ട്.
എന്നാല്‍ അവരേക്കാള്‍ സുന്ദരനായ ഒരാളെയായിരുന്നു അന്ന് ഞാന്‍ കണ്ടത്. അയാളുടെ അടുത്തുള്ള ബോട്ടിലേക്ക് ആയാല്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ അംബോളി ഘട്ടിൽ 2000 അടി താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കൾ മരിച്ചു. ഇവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ഇവർ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
ഘവാലേ സാഡ് പോയിന്റിലാണ് ആഗസ്ത് ഒന്നിന് സംഭവം നടന്നത്. ഇമ്രാൻ ഗരഡി (26), പ്രതാപ് റാത്തോഡ് (26) എന്നിവരാണ് താഴെ വീണതെന്ന് പൊലീസ് പറഞ്ഞു. കോലാപൂരിലെ പോൾട്രി ഫാമിലെ തൊഴിലാളികളായിരുന്നു ഇവർ.
സുഹൃത്തുക്കൾ മടങ്ങിയിട്ടും ഇവർ ഇരുവരും ഈ പോയിന്റിൽ തന്നെ സമയം ചിലവഴിച്ചിരുന്നു. ഏറെ സമയം പിന്നിട്ടിട്ടും ഇരുവരും മടങ്ങിവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്.
പിന്നീട് ഈ പോയിന്റിന് സമീപത്തെ കടക്കാരോടും മറ്റും അന്വേഷിച്ചാണ് ഇരുവരും കാണാതായത് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവരുടെയും മൃതുദേഹം അടിവാരത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഇത് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും മൂലമാണ് ഈ പ്രവർത്തനം വൈകുന്നത്.
കൈയ്യിൽ കുപ്പിയുമായി കുന്നിന്റെ ഏറ്റവും മുകളിലെ പാലത്തിന്റെ കൈവരിയിൽ കയറി ഇരിക്കുകയായിരുന്നു ഇരുവരും. ഇവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം പാലത്തിന് മുകളിൽ കയറിയ ഇവർ താഴവരയുടെ ഭാഗത്ത് പാലത്തിന്റെ അറ്റത്ത് നിന്നു. ഇവിടെ നിന്ന് കൈതെറ്റിയാണ് ഇരുവരും താഴേക്ക് പതിച്ചത്.
ഈ കാഴ്ച കണ്ടുനിന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. കൈവരിക്ക് മുകളിൽ കയറരുതെന്ന് ഇവർ വിളിച്ചുപറഞ്ഞെങ്കിലും ഇരുവരും ഇത് കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അപകടം നടന്നതിന് പിന്നാലെ ഈ പോയിന്റിലേക്ക് വീഡിയ ദൃശ്യം പകർത്തിയ ആൾ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് മനസിലാകും.
ലോകത്തെ ഏറ്റവും ഉയരമുള്ള പാർപ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോർച്ച് ടവറിൽ തീപിടിച്ചു. 74 നിലയുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. കനത്ത തീയിലും പുകയിലും പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീ നിയന്ത്രണ വിധേയമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനോട് ചേർന്നുള്ള മറ്റ് ബഹുനില കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാൻ അഗ്നിരക്ഷാ സേന തീവ്രമായി ശ്രമിച്ചു. ദുബായിലെ പ്രദേശിക സമയം പുലർച്ചെ ഒന്നോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
“ടോർച്ച് ടവറിലെ തീപിടിത്തത്തിൽ ആളപായമില്ലെന്ന് പിന്നീട് ദുബായ് സർക്കാർ മീഡിയ റിപ്പോർട്ട് ചെയ്തു. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇവർ ട്വിറ്ററിൽ വ്യക്തമാക്കി.
2015 ലും ഈ ടവറിൽ അഗ്നിബാധയുണ്ടായിരുന്നു. അന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈയടുത്താണ് ഇംഗ്ലണ്ടിലെ ലണ്ടനിൽ ഗ്രെൻഫെൽ ടവറിന് തീപിടിച്ചത്. നൂറിലേറെ പേരാണ് ഈ അപകടത്തിൽ വെന്തുമരിച്ചത്. മറീന ടോർച്ച് ടവറിൽ നിന്നും അവശിഷ്ടങ്ങൾ താഴോട്ട് വീഴുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നാല് സിവിൽ ഡിഫെൻസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫയർ ഫൈറ്റിങ് സ്‌ക്വാഡുകൾ തീ അണയ്ക്കാനായുള്ള പ്രവർത്തനം നടത്തുന്നുണ്ട്. 2011 ലാണ് ടോര്‍ച്ച് ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയമെന്നായിരുന്നു തുടക്കത്തിൽ ഇതിന്റെ ഖ്യാതി. എന്നാൽ പിന്നീട് ഇതിനെ ആറ് കെട്ടിടങ്ങൾ മറീന ടോർച്ച് ടവറിന്റെ ഉയരം മറികടന്നു. 676 ഫ്ലാറ്റുകളാണ് ടോര്‍ച്ച് ടവറിലുള്ളത്.
ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത ഹരിയാണയിലെ രേവാരി ട്രാക്കില്‍ മരിച്ച നിലയില്‍. ജയ്പൂര്‍- ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടാന്‍ നോക്കുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്നു പറഞ്ഞാണ് ജ്യോതി രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും പോയത്. വൈകീട്ട് ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്ന് പറഞ്ഞ് ജ്യോതി വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചുനോക്കിയപ്പോഴാണ് മരണവിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. 2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം.
ശോഭാ സുരേന്ദ്രന്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്നുള്ള പരാമര്‍ശത്തിനെതിരെ നാട്ടുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് പോസ്റ്റിട്ടത്. 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാല്‍ ഭര്‍ത്താവിന് കഞ്ചാവ് ബിസിനസാണെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടാകുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് കാണിച്ചാണ് പരാതി.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സ്ത്രീൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ലെന്ന തരത്തിൽ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു. ലൈംഗിതിക്രമങ്ങൾ പലരും അതിന് ശേഷം തുറന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായ സമാന അനുഭവം താനും നേരിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം ദിവ്യ വിശ്വനാഥ്. സിനിമയില്‍ മാത്രമല്ല സീരിയലിലും ഇത്തരക്കാരുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. കൊച്ചിയില്‍ നടിക്കെരതിരെ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥമാക്കിയെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആണ് ദിവ്യയുടെ വെളിപ്പെടുത്തിയത്. അന്ന് അതിനെ എതിര്‍ത്തതിനാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. അതിന് ശേഷം യാത്രയിലും ഷൂട്ടിങ് ഇടവേളകളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യയുടെ തുറന്ന് പറച്ചിൽ നടത്തിയത്.
മൊകേരിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്ന വഴിത്തിരിവിലേയ്ക്ക്. സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ എട്ടിനാണ് ശ്രീധരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
എന്നാല്‍, മൃതദേഹത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തുകയും ഭാര്യ ഗിരിജയെയും ഇവരുടെ മാതാവ് ദേവിയേയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം. ശ്രീധരന്റെ ഭാര്യ ഗിരിജ (35), ഭാര്യാ മാതാവ് ദേവി (60), ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍ (45) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നാണ് കൊലപാതകത്തിന്റെ കാരണം പോലീസിന് വ്യക്തമായത്.
അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയിരുന്നു. വീടുപണിയുടെ സൗകര്യത്തിനായി ശ്രീധരന്റെ വീട്ടില്‍ ഇയാള്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി. ഈ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഗിരിജക്ക് ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ ബംഗാള്‍ സ്വദേശി സ്ഥലം വിട്ടുവെങ്കിലും പോലീസ് ഇയാളെ നാടകീയമായി കുടുക്കി. ഗിരിജയില്‍ നിന്നും മൊബൈല്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമാകുകയും ഇയാള്‍ക്കായി പോലീസ് വലവിരിക്കുകയമായിരുന്നു. തുടര്‍ന്ന് ഗിരിജയെ കൊണ്ട് ഇയാളുടെ മൊബൈല്‍ ഫോണിലേയ്ക്ക് വിളിപ്പിച്ച പോലീസ് കോഴിക്കോട് എത്തണമെന്നും രക്ഷപെടാനുള്ള വഴിയുണ്ടാക്കാമെന്നും അറിയിക്കുകയായിരുന്നു. ഗിരിജയുമായി റെയില്‍വേ സ്‌റ്റേഷനു സമീപം എത്തിയ മഫ്തി പോലീസിന് മുന്‍പിലേയ്ക്ക് ഇയാള്‍ വന്നുപെടുകയായിരുന്നു.