പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച് കേടുപാടുണ്ടായ കാറിന്റെ ഉടമയായ ഡോക്ടറിന് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് ഈടാക്കി നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെന്നത്ത് ജോര്‍ജ് വിധിച്ചു.
2018 ഒക്ടോബര്‍ 20ന് അരയന്‍ കാവ് കാഞ്ഞിരമറ്റം റോഡില്‍ സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ മറ്റൊരു കാറിനെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു.
45 ദിവസത്തിനകം തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും കമ്പനി പിന്നീട് പിതാവില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് പി.രാജീവ് കോടതിയില്‍ ഹാജരായി.
ഡോൺബോസ്കോ ഐ.ഡി.യിൽനിന്ന് ആര്യയ്ക്ക് ആരാണ് മെയിൽ അയച്ചതെന്ന വിവരങ്ങൾ പോലീസിന് തിങ്കളാഴ്ച ലഭിക്കും. ഏത് സെർവറിൽനിന്നാണ് ഇവ വന്നതെന്ന വിവരം ഗൂഗിൾ കൈമാറും. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ ആരുടെ പ്രേരണയിലാണ് ഇവർ ഈ ജീവിതം തിരഞ്ഞെടുത്തതെന്ന് മനസ്സിലാകുമെന്ന് പോലീസ് പറഞ്ഞു. നവീൻതന്നെയാണ് ഡോൺബോസ്കോ എന്ന വ്യാജ ഇ-മെയിൽ ഐ.ഡി. കൈകാര്യംചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് സംഘം.
അതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന നവീന്റെ കാറിൽനിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.
ലോകത്ത് വൻവെള്ളപ്പൊക്കമുണ്ടാകുമെന്നും എല്ലാവരും മരിക്കുമെന്നും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ രക്ഷപ്പെട്ട് അന്യഗ്രഹത്തിലെത്താമെന്നും ഇവർ വിശ്വസിച്ചെന്നാണ് പോലീസ് നിഗമനം. ഇങ്ങനെയാവാം അരുണാചലിലെ സിറോ തിരഞ്ഞെടുത്തത്.
നവീനാണ് കടുത്ത അന്ധവിശ്വാസം പിന്തുടർന്നത്. പിന്നീട് ദേവിയും ആര്യയും ഇയാൾ പറയുന്നത് വിശ്വസിക്കുകയായിരുന്നു. മറ്റു ഗ്രഹങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യ. ഇതാകാം നവീന് തുണയായതെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ വീടുകൾ പോലീസ് പരിശോധിച്ചെന്നും മെയിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും ഡി.സി.പി. പി. നിധിൻരാജ് പറഞ്ഞു.
നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.
ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ ഭര്‍ത്താവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
ഒരുമാസം മുന്‍പാണ്, ഓണ്‍ലൈന്‍ പഠനത്തിനായി യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കോട്ടയം വെസ്റ്റ് പോലീസെത്തി, യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹപരിശോധനയ്ക്കുശേഷം ഇളംകാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.
അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒൻപതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 90 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബിനോയ് എം. ജെ.
ജീവിതത്തെ ഗൗരവത്തിൽ എടുക്കുന്നവരാണ് നമ്മിൽ എല്ലാവരും തന്നെ. ചെറിയ കാര്യങ്ങൾക്കുപൊലും നാം അർഹിക്കാത്ത ഗൗരവം കൊടുക്കുന്നു. അത് ജീവിതവിജയത്തിന് അത്യാവശ്യമാണെന്ന് നാം കരുതുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തിനും അതിലെ സംഭവങ്ങൾക്കും ആവശ്യമില്ലാതെ ഗൗരവം കൊടുക്കുമ്പോൾ നാം മനോസംഘർഷങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രക്ഷുബ്‌ധതകൾക്കും കാരണം. മറിച്ച് ഒരു തമാശയോ ഫലിതമോ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? ഗൗരവമുള്ള ഒരു കാര്യത്തിന് പൊടുന്നനവേ അതിന്റെ ഗൗരവം നഷ്ടപ്പെടുമ്പോഴാണ് ഒരു ഫലിതം ജനിക്കുന്നത്. ഇപ്രകാരം എത്ര ഗൗരവമുള്ള വിഷയത്തെയും നമുക്ക് നിസ്സാരമായി ചിരിച്ചു തള്ളാവുന്നതേയുള്ളൂ.
ജനനം, മരണം, വിജയം, പരാജയം, സുഖം, ദുഃഖം എല്ലാം നമുക്ക് ഗൗരവമുള്ള കാര്യങ്ങൾ തന്നെ. എന്താണിവയ്ക്ക് ഗൗരവം കൊടുക്കുന്നത്? നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ നിലനിൽപും തന്നെ. ഒരുപക്ഷേ മരണം അവിടെ ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിന് ഇത്രയും ഗൗരവം സിദ്ധിക്കുമായിരുന്നില്ല. താനീ കാണുന്ന ശരീരമാണെന്ന് ചിന്തിക്കുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് അനുപേക്ഷണീയമാവുകയും ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി അധ:പതിക്കുകയും ചെയ്യുന്നു. മരണം നമ്മുടെ പടിവാതിൽക്കൽ മുട്ടിവിളിക്കുമ്പോൾ നമുക്ക് ജീവിതം എങ്ങനെ ആസ്വദിക്കുവാൻ കഴിയും? അതിനാൽ തന്നെ ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹം ഉള്ളവർ താനീകാണുന്ന ശരീരമല്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനന മരണങ്ങൾ തനിക്കൊരു നേരമ്പോക്ക് മാത്രമാണെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ താനീശരീരത്തിനും ഉപരിയായ മറ്റെന്തോ ആണെന്ന ബോദ്ധ്യം മനസ്സിൽ പൊട്ടിമുളക്കുന്നു. അഥവാ താൻ സർവ്വവ്യാപിയാണെന്ന ചിന്ത മനസ്സിൽ രൂഢമൂലമാവണമെങ്കിൽ താൻ അൽപമായ ഈ ശരീരമാണെന്ന ചിന്തയെ പരിത്യജിക്കേണ്ടിയിരിക്കുന്നു. ഒരേസമയം താനീ ശരീരവും പരബ്രഹ്മവും ആണെന്ന് ചിന്തിക്കുവാൻ ആർക്കും കഴിയുകയില്ല. താനീ ശരീരമാണെന്ന് ചിന്തിക്കുമ്പോൾ താൻ ബ്രഹ്മമാണെന്ന സത്യത്തെ നാം മറക്കുന്നു. താനാബ്രഹ്മമാണെന്ന് ചിന്തിക്കുമ്പോൾ ശരീരാവബോധവും തിരോഭവിക്കുന്നു. ഞാനീ കാണുന്ന ശരീരമാണെങ്കിൽ, കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ അനന്തമായ ഈ പ്രപഞ്ചത്തിൽ അതിൽ കേവലം ഒരു നക്ഷത്രമായ സൂര്യനു ചുറ്റും തിരിയുന്ന മൺതരിപോലെയുള്ള ഈ ഭൂമിയിലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിലെ ജനന മരണങ്ങൾക്കും സുഖദു:ഖങ്ങൾക്കും എന്തു പ്രാധാന്യമാണ് നമുക്കവകാശപ്പെടുവാനുള്ളത്? ഈ നഗ്നസത്യത്തെ നാം സമ്മതിച്ചു കൊടുക്കുമ്പോൾ നാമീ ശരീരമല്ലെന്നും മറിച്ച് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സത്തയാണെന്നുമുള്ള ബോധ്യം മനസ്സിൽ വേരോടുന്നു.
അതിനാൽ തന്നെ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ഈ കാണുന്ന ശരീരത്തേക്കാൾ ഉപരിയായി ഈ കാണുന്ന ബാഹ്യലോകത്തിനാണ്. നാമീ ശരീരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ നമ്മിൽ സ്വാത്ഥത വളരുന്നു. വാസ്തവത്തിൽ നമ്മെ കൂടുതൽ സന്തോഷിക്കുന്നത് ഈ ശരീരത്തേക്കാൾ ഉപരിയായി ഈ ബാഹ്യപ്രപഞ്ചമല്ലേ? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നാമീ ശരീരമല്ലെന്നും മറിച്ച് ബാഹ്യപ്രപഞ്ചം തന്നെ ആണെന്നുമാണ്. ഈ ശരീരത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടല്ല നമുക്ക് മരണഭയം അനുഭവപ്പെടുന്നത്, മറിച്ച് ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടാണ്. ഈ ശരീരം പോയാൽ കൂട്ടത്തിൽ പ്രപഞ്ചവും തിരോഭവിക്കുമെന്ന് നാം മൂഢമായി വിചാരിക്കുന്നു. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവിൻ! മൂഢമായ ഓരോ ചിന്തയും ദുഃഖത്തെ ജനിപ്പിക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് ഈ പ്രപഞ്ചത്തോട് അനുരാഗം തോന്നുന്നതിൽ തെറ്റില്ല. കാരണം നിങ്ങൾ ഈ പ്രപഞ്ചം തന്നെയാണ്. അതിനാൽ തന്നെ ഈ ശരീരം പോയാലും അതിനെ ഗൗനിക്കേണ്ട കാര്യമില്ല. കാരണം അപ്പോൾ മാത്രമേ നമുക്ക് ഈ പ്രപഞ്ചത്തോട് വേണ്ടവണ്ണം താദാത്മ്യം പ്രാപിക്കുവാനാകൂ. ഈ ശരീരം പോയാൽ അത് നമ്മുടെ തലയിലെ ഒരു മുടി കൊഴിയുന്നപോലേ ഉള്ളൂ. ഈ ശരീരത്തെ സംരക്ഷിക്കുവാനായി പാടുപെടേണ്ട ആവശ്യവുമില്ല. അവിടെ ഭയവും അൽപത്വവും നമ്മെ വിട്ടു പിരിയുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെരുവിൽ ബിജോ മാത്യു (44)വിനെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 17നാണ് വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നൽകിയത്.
എൻസിസി ക്യാമ്പ് സമയത്ത് ഉൾപ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു.
കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ മരണം കൊലപാതകം. പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയും പ്രതിയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു.മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.
കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
മാത്യൂ ചെമ്പു കണ്ടത്തിൽ
നമ്മുടെ കര്‍ത്താവീശോ മശിഹായുടെ തിരുവിലാവില്‍ സ്പര്‍ശിച്ചുകൊണ്ട് “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ തോമാസ്ലീഹായെ വര്‍ണ്ണിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിന്‍റെ വീണ” എന്നറിയപ്പെടുന്ന പരിശുദ്ധ സുറിയാനി സഭയുടെ മധുരഗായകനും നാലാം നൂറ്റാണ്ടിലെ (എഡി 306-373) ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന മാര്‍ അപ്രേം എഴുതിയ കവിത.
വിദ്വാന്‍ ഫാ ജോണ്‍ കുന്നപ്പള്ളിയുടെ വിവര്‍ത്തനത്തെ ആസ്പദമാക്കി സംക്ഷിപ്തമായി തയ്യാറാക്കിയത്.
തോമായേ, നീ
അനുഗ്രഹീതനാകുന്നു!
🔹1. തോമായേ, നീ അനുഗ്രഹീതനാകുന്നു! ശിഷ്യന്മാര്‍ക്കു പ്രിയങ്കരനായവനേ, സുകൃതങ്ങളുടെയും നന്മകളുടെയും കലവറയേ, മുഴുലോകത്തിനും ജീവന്‍ ഒഴുക്കുന്ന ഉറവിടത്തെ നിന്‍റെ കരം സ്പര്‍ശിച്ചു. ലോകത്തെ സംരക്ഷിക്കുന്ന നിധികളാല്‍ സമ്പന്നമായ ഭണ്ഡാഗാരത്തെ തൊടുവാന്‍ നിന്‍റെ സ്നേഹം ധൈര്യപ്പെട്ടു. നിന്‍റെ ഭാഗ്യം വളരെ വലുതാകുന്നു. എന്തെന്നാല്‍ അത്യുന്നത സൂര്യനെ നീ കരങ്ങളാല്‍ തൊട്ടറിഞ്ഞു.
🔹2. സ്വസഹോദരന്മാരുടെ അലങ്കാരമായ പ്രേഷിതാ, നീ അനുഗ്രഹീതനാകുന്നു! നിന്‍റെ സഹോദന്മാരുടെ അലങ്കാരമായിരിക്കുമ്പോഴും ദൈവപുത്രന്‍റെ പാര്‍ശ്വം സ്പര്‍ശിച്ചുംകൊണ്ട് നീ ഏറെ അലങ്കൃതനായി. അഗ്നിമയന്‍ തന്‍റെ ശരീരം സ്പര്‍ശിക്കാന്‍ നിനക്ക് അനുവാദം നല്‍കി, താന്‍ സ്പര്‍ശിക്കപ്പെടാന്‍ അവിടുന്നു തിരുമനസ്സായി, അവിടുന്നു ഘനീഭവിച്ചു. ലോകത്തിനു താങ്ങാനാവാത്ത നിധിയില്‍ നിന്‍റെ കരങ്ങള്‍ വയ്ക്കപ്പെട്ടു!
🔹3. വിശ്വാസത്താല്‍ സമ്പന്നനായ തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ കൂട്ടുകാരെ നീ വിശ്വസിക്കാതിരുന്നത്, അവര്‍ നുണപറയുന്നെന്നു കരുതിയല്ല, നിന്‍റെ സ്നേഹം ജ്വലിച്ചതുകൊണ്ടാണ്. കരങ്ങളാല്‍ സ്പര്‍ശിച്ചുകൊണ്ട് ആ രത്നത്തെ സമീപിക്കാന്‍ സ്നേഹം നിന്നെ പ്രേരിപ്പിച്ചു. നേരിട്ടുകണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി സ്പര്‍ശനത്തില്‍ ആനന്ദിക്കാന്‍ നീ ആഗ്രഹിച്ചില്ല.
🔹4. കര്‍ത്താവ് ഉയിര്‍ത്തുവെന്നും തങ്ങള്‍ക്ക് കാണപ്പെട്ടുവെന്നും ശിഷ്യന്മാരില്‍നിന്നു ശ്രവിച്ച തോമായേ നീ അനുഗ്രഹീതനാകുന്നു! നീ സംശയിച്ചതു യഥാര്‍ത്ഥമായ സംശയത്താലല്ല, അവിടുന്നു വരുമ്പോള്‍ അവുടുത്തെ ഉത്ഥിതനായി കണ്ടു സന്തോഷിക്കാന്‍വേണ്ടി ബുദ്ധിപൂര്‍വ്വം നീ സംശയിച്ചു.
🔹5. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ വിശ്വാസം മരിച്ചവരുടെ ഉത്ഥാനത്തിന് ഒരു കണ്ണാടിയായിരുന്നു. അതുവഴി ഉത്ഥാനത്തിന്‍റെ ദിവസത്തിനായി ശരീരം സൂക്ഷിക്കപ്പെടുമെന്ന് സര്‍വ്വലോകത്തുമുള്ള ജനതകള്‍ ഗ്രഹിച്ചു! ഉത്ഥാനം നിഷേധിക്കുന്ന അവിശ്വാസികളുടെ വായ് അടയ്ക്കുവാനും അവര്‍ ലജ്ജിതരാകുവാനുമായി നിന്‍റെ കരങ്ങളാല്‍ സ്പര്‍ശിക്കപ്പെടുന്നതിന് അവിടുന്നു തന്‍റെ ശരീരം നല്‍കി.
🔹6. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സൂര്യന്‍ നിന്‍റെ അടുക്കലേക്കു വന്നു, തന്നെത്തന്നെ നിനക്കു വെളിപ്പെടുത്തുകയും നിന്‍റെ കണ്ണുകള്‍കൊണ്ട് നീ അവിടുത്തെ കാണുകയും കരംകൊണ്ട് സ്പര്‍ശിക്കുകയും നീ ഗ്രഹിക്കുകയും ചെയ്തു. ഗബ്രിയേലിന്‍റെ ഗണങ്ങള്‍ അകലെ നില്‍ക്കുന്നു, മീഖായേലിന്‍റെ സൈന്യങ്ങള്‍ ദൂരെനിന്നു സ്തുതിപാടുന്നു, ആഗ്നേയസമൂഹങ്ങള്‍ ആരാധിക്കുന്നു, എന്നാല്‍ നീയോ, അവിടുത്തെ സ്പര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു!
🔹7. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്രാപ്പേ മാലാഖാമാര്‍ക്ക് അസൂയപ്പെടാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് അവര്‍ അസൂയപ്പെടുമായിരുന്നു! എന്തെന്നാല്‍ അവിടുന്ന് ആഗ്നേയനാകയാല്‍ സ്രാപ്പേന്മാര്‍ക്ക് അവിടുത്തെ സ്പര്‍ശിക്കുക സാധ്യമല്ല! സ്രാപ്പേന്മാര്‍ വിറയലോടെ കൊടില്‍കൊണ്ടു തീക്കനല്‍ സ്പര്‍ശിച്ചുവെങ്കില്‍ (ഏശയ്യ 6:6) നീയാകട്ടെ, മാംസബദ്ധമായ കരങ്ങള്‍കൊണ്ട്, ഭയരഹിതനായി അഗ്നിജ്വാലയെ സ്പര്‍ശിച്ചു!
🔹8. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സ്രാപ്പേന്മാര്‍ തന്‍റെ ചിറകുകള്‍കൊണ്ടു (യൂദായുടെ) സിംഹത്തെ (വെളിപാട് 5:5) നിന്നില്‍നിന്നു മറച്ചില്ല, എന്തെന്നാല്‍ അവിടുന്നവര്‍ക്ക് ഗുപ്തമായിരിക്കുന്നു, അവര്‍ നിരീക്ഷിക്കാതിരിക്കത്തക്കവിധം അവിടുന്ന് അവരില്‍നിന്നു മറഞ്ഞിരിക്കുന്നു, ക്രേവേന്മാര്‍ അവിടുത്തെ സ്തുതിക്കുന്നു, സ്രാപ്പേന്മാര്‍ അവിടുത്തെ പരിശുദ്ധനെന്നു വാഴ്ത്തുന്നു, എന്നാല്‍ സ്പഷ്ടമായി കാണുകയും ഇമ്പകരമായി സ്പര്‍ശിക്കുകയും ചെയ്ത നീ ഭാഗ്യവാനാകുന്നു.
🔹9. തോമായേ നീ ഭാഗ്യവാനാകുന്നു! എന്തെന്നാല്‍ ശൂലത്താല്‍ തുറക്കപ്പെട്ട ഏകജാതന്‍റെ പാര്‍ശ്വത്തിലും പരിശുദ്ധമായ ആണിപ്പഴുതുകളിലും ലോകത്തെ സുഖപ്പെടുത്തിയ മുറിവുകളിലും നിന്‍റെ കരം വിശ്രമിച്ചു! നീ സ്നേഹിച്ചു, കരങ്ങള്‍കൊണ്ടു ഗ്രഹിച്ചു, ബോധ്യപ്പെട്ടു, ഇതെല്ലാം വിജാതിയരുടെയിടയില്‍ പ്രസംഗിക്കുകയും ചെയ്തു.
🔹10. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊന്നിച്ചു നിനക്കു മഹത്വത്തിന്‍റെ സിംഹാസനമുണ്ട്. ഭൂമിയില്‍ ദൈവകുമാരന്‍റെ സുവിശേഷം അറിയിക്കുന്നതില്‍ നിന്‍റെ സ്വരം ഉച്ചൈസ്തരമായിരുന്നു. അവസാനം നീ വിധിയാളനോടൊത്തു മഹനീയനായിരിക്കും. സുവിശേഷം അറിയിക്കുന്നവരുടെയിടയില്‍ നീ വിശ്രുതനായിരിക്കും. ആരുടെ അധരങ്ങള്‍ക്കാണ്, ആരുടെ നാവുകള്‍ക്കാണ് നിന്‍റെ മനോഹരമായ വ്യാപരങ്ങളെ വര്‍ണ്ണിക്കാനാവുക!
🔹11. ഇരട്ടപിറന്നവനായ തോമായേ, നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ ആധ്യാത്മികസമ്പത്ത് പ്രസിദ്ധങ്ങളും നിരവധിയുമാണ്, നിന്‍റെ നാമം ശ്രേഷ്ഠരായ ശ്ലീഹന്മാരുടെയിടയില്‍ അറിയപ്പെടുന്നു, എന്‍റെ അയോഗ്യമായ അധരങ്ങളിലൂടെ നിന്നെ പ്രകീര്‍ത്തിക്കാന്‍ കൃപലഭിച്ചിരിക്കുന്നു.
🔹12. പ്രകാശമായവനെ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ ബലികളുടെ പുകയാല്‍ ഇരുണ്ടയിടങ്ങളിലേക്ക് സൂര്യന്‍ നിന്നെ അയച്ചു, മാമ്മോദീസായാല്‍ നീയവരെ കഴുകി വെണ്മയുള്ളവരാക്കി, മലിനതയെ തോമാ ധവളിമയാക്കി!
🔹13. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്ലീവായില്‍നിന്നെടുത്ത സ്നേഹത്താല്‍ ഇന്ത്യയുടെ ഇരുളിമിയ പ്രകാശിപ്പിച്ച ദീപമായിരുന്നു നീ, ആ പന്ത്രണ്ടു ദീപങ്ങളിലൊന്ന് !
🔹14. തോമായേ നീ അനുഗ്രഹീതനാകുന്നു! മഹാരാജാവു നിന്നെ ഇന്ത്യയിലേക്കയച്ചു, ഇന്ത്യയെ നീ ഏകജാതന്‍റെ മണവാട്ടിയാക്കി, അവളെ വെണ്മഞ്ഞിനെയും ആട്ടിന്‍രോമത്തെയുംകാള്‍ വെണ്മയുള്ളവളാക്കി, അവള്‍ ലാവണ്യവതിയും പ്രശോഭിതയുമായ തന്‍റെ മണവാളന്‍റെയരികിലേക്കു പോകാന്‍ തക്കവിധം സൗന്ദര്യവതിയായി, നീ അനുഗ്രഹീതനാകുന്നു!
🔹15. നീ അനുഗ്രഹീതനാകുന്നു! അന്ധകാരശക്തികള്‍ അടിമയാക്കിവച്ചിരുന്ന കാവ്യമതത്തില്‍നിന്നു നീ മോചിപ്പിച്ച ആ മണവാട്ടിയില്‍ നിനക്കു വിശ്വാസമുണ്ടായിരുന്നു. അനുഗ്രഹീതമായ ക്ഷാളനത്താല്‍ അവളെ നീ വെണ്മയുള്ളവളാക്കി, സ്ലീവായാല്‍ അവള്‍ പ്രഭ വിതറുന്നവളായി!
(എഡി 232-ല്‍ തോമാസ്ലീഹായൂടെ ഭൗതികാവശിഷ്ടം എഡേസ്സയിലേക്ക് കൊണ്ടുവന്നതിനെ അനുസ്മരിച്ച് എഴുതിയ വരികള്‍).
🔹16. വണികശ്രേഷ്ഠാ, നീ ഭാഗ്യമുള്ളവനാകുന്നു! എന്തെന്നാല്‍ നിധിയില്ലാതിരുന്ന സ്ഥലത്തേക്കു നീ നിധി കൊണ്ടുവന്നു. അമൂല്യമായ രത്നം കണ്ടെത്തിയതിനു ശേഷം അതു കരസ്ഥമാക്കുവാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ ബുദ്ധിമാനായ മനുഷ്യന്‍ നീയാകുന്നു.
🔹17. നിധിയെ സ്വീകരിച്ച, ആശീര്‍വദിക്കപ്പെട്ട നഗരീയേ (എഡേസ്സ) നിനക്കു ഭാഗ്യം! എന്തെന്നാല്‍ നീ രത്നം കണ്ടെത്തി, ഇന്ത്യയില്‍ ഇതല്ലാതെ വേറെ രത്നമുണ്ടായിരുന്നില്ല. നിന്‍റെ നിക്ഷേപാലയത്തില്‍ ഏറ്റവു വിലയുള്ള രത്നം നീ സൂക്ഷിച്ചിരിക്കുന്നു!
തന്‍റെ ആരാധകരെ സകലനന്മകളാലും നിറയ്ക്കുന്ന നല്ലവനായ ദൈവപുത്രാ നിനക്കു സ്തുതി!
എസ്. എസ്. ജയപ്രകാശ്
ജനാധിപത്യം പ്രവർത്തിക്കുന്നത് മൂന്ന് പ്രധാന ശിലകളിലാണ്.
“The will of the people, Trust in Politicians, and Strong institutions” (Guardian,2016)
അല്ലാതെ മഹദ് ഗ്രന്ഥങ്ങളായ രാമായണത്തിലോ, ബൈബിളിലോ, ഖുർആനിലോ അല്ല.
2024 ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ , മേൽ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങൾ വിലയിരുത്തുകയും ഇടത് രാഷ്ട്രീയത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് യുക്തി ഭദ്രമായ വാദഗതികളുമാണ് ഈ ലേഖനം പങ്ക് വെയ്ക്കുന്നത്.
കേരളത്തിൽ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിലും ദേശയീയ തലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒരു കനൽത്തരി പോലെ പ്രതിക്ഷേധം ഉയർത്തുന്നത് ഇടത്പക്ഷം മാത്രമാണ്.
മറുവശത്ത് കണ്ണോത്ത് കരുണാകരനും,അറയ്ക്കൽ പറമ്പലിൽ കുര്യൻ മകൻ ആന്റണിയും ചേർന്ന് കെട്ടിപ്പടുത്ത ഇന്ദിരാ കോൺഗ്രസ്, കൂട് വിട്ട് കൂട് മാറുന്ന വെറും രാഷ്ട്രീയ പൈങ്കിളികളുടെ കൂടാരം മാത്രമായി അധഃപ്പിച്ചിരിക്കുന്നു.പദ്മജ പോയി,അനിൽ ആന്റണിയും പോയി….!
കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞടുപ്പിൽ തങ്ങളുടെ വോട്ട് അവകാശം വിവേകപൂർവ്വം ഉപയോഗിച്ചില്ല എങ്കിൽ നമുക്ക് മാത്രമല്ല ഇന്ത്യയിലെ ആകെ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ ആദ്യ ശിലയായ “The will of the people” എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടും. കോൺഗ്രസ് ആയി ജയിക്കുന്നവർ ആവശ്യം വരുമ്പോൾ ബിജെപി ആയി മാറും എന്ന് കണക്കുകൾ വ്യക്തമാക്കി തരുന്നു.
പണത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ പേരിൽ കാല് മാറാത്ത രാഷ്ട്രീയ നേതൃത്വം നമ്മുടെ രാജ്യത്ത് ഉണ്ട് എങ്കിൽ ‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയാം. ഈ കാര്യത്തിൽ ഉദ്ധരിക്കാൻ പറ്റിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുരേന്ദ്രന്റെ അഭിപ്രായമാണ്;”കേരളത്തിൽ ബിജെപിയ്ക്ക് 30 സീറ്റിൽ കൂടുതൽ കിട്ടിയാൽ ബിജെപി സർക്കാർ ഉണ്ടാക്കും”. ആരെയാണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത് എന്നും,എങ്ങനെയാണ് അദ്ദേഹം സർക്കാർ ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യവും എല്ലാ മലയാളികൾക്കും വ്യക്തമായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യം ഇല്ല എന്ന് വിചാരിക്കുന്നു.
‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ, ഇപ്പോൾ ഇടത് പക്ഷത്തിൽ മാത്രമായി ചുരുങ്ങി എന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തെ ഇന്ത്യൻ പാർലമെന്റ് സാക്ഷിയാണ്.
രാഷ്ട്രീയ നേതൃത്വത്തിന് വിശ്വാസിത ഇല്ലാതെയാകുമ്പോളും, ജനവിരുദ്ധ നിലപാടുകൾ എടുക്കുമ്പോളും ജനത്തിന്റെ ആശാ കേന്ദ്രം ആകുന്നത് ചുവടെ പറയുന്ന സ്ഥാപനങ്ങളാണ്;
ജുഡീഷ്യറി –
തിരഞ്ഞെടുപ്പ് കമ്മീഷനുകൾ –
അഴിമതി വിരുദ്ധ ഏജൻസികൾ –
സെൻട്രൽ ബാങ്കുകളും ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡികൾ –
മനുഷ്യാവകാശ കമ്മീഷനുകൾ –
സിവിൽ സർവ്വീസ് –
മീഡിയ റെഗുലേറ്ററി ബോഡികൾ-
ഇതൊക്കെയാണ് ജനാധിപത്യ വ്യവസ്ഥ നിലനിൽക്കണം എങ്കിൽ ആവശ്യമായ ശക്തവും നിഷ്പക്ഷവുമായ സ്ഥാപനങ്ങൾ.മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേജിരിവാളിനെ ജെയിലിൽ അടച്ചത്.
ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നത് സന്യാസിമാർ.രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഇന്ത്യൻ പ്രധാന മന്ത്രിയും.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് നടത്തിയത് ബിജെപിയാണ്. എന്നാൽ പണപ്പിരിവ് നടത്തിയതിന്റെ പേരിൽ ജയിലിൽ ആയത് ആംആദ്മി പാർട്ടി നേതാവായ കേജിരിവാളാണ്.
സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഇലക്ട്രൽ ബോണ്ട് ആയി മേടിച്ച പണം എത്രയാണ് എന്ന് ബിജെപിയോ ബാങ്കോ വെളിപ്പെടുത്താൻ തയ്യാർ ആയില്ല.ഒടുവിൽ കോടതിയെ സമീപിച്ചപ്പോൾ തീയതി ഇല്ലാതെ രേഖകൾ സമർപ്പിച്ചു.കൂടുതൽ സമയം വേണം എന്ന് ആവശ്യപ്പെട്ടു.
ഇവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഒന്ന്,6061 കോടിയ്ക്ക് മേലെ ഉള്ള പണമിടപാടിന് ഒരു ദേശസാൽകൃത ബാങ്കിന്റെ കൈയ്യിൽ ഇപ്പോൾ രേഖയില്ല.കൂടുതൽ സമയം കൊടുത്താൽ തരപ്പെടുത്തി തരാം എന്ന് പറയുന്നു.ഓരോ ചില്ലി പൈസയ്ക്കും പലിശയും പലിശയ്ക്ക് പലിശയും കൂട്ടി ഓരോ മാസവും നോട്ടീസ് അയക്കുന്ന ബാങ്ക് ആണ് 6061കോടിയുടെ തീയതി അന്വേഷിക്കാൻ സമയം ചോദിക്കുന്നത്.
ഇലക്ട്രൽ ബോണ്ട് വകയിൽ ബിജെപിയ്ക്ക് അകെ ലഭിച്ച തുക 8251കോടിയാണ് . പാർലമെന്റിൽ ആകെ 543 സീറ്റ്.ഒരു സീറ്റിൽ പരമാവധി ചിലവാക്കാൻ കഴിയുന്ന തുക 95 ലക്ഷം രൂപ.ഇലക്ട്രൽ ബോണ്ട് വകയിൽ മാത്രം ബിജെപിയ്ക്ക് കുറഞ്ഞത് 2500 കോടി അധികമാണ്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്ന വഴി കൃത്യതയോടെ കണ്ടു പിടിക്കാൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൂടുതൽ അധികാരവും ആൾ ബലവും നൽകി.ഒരുപാട് കേസുകൾ ഇഡി എടുത്തിട്ടുണ്ട്.എന്നാൽ ശിക്ഷിക്കപ്പെട്ട കേസുകൾ വെറും 5% മാത്രമാണ്.മാത്രമല്ല ഒരു കേസും ബിജെപി നേതാക്കൾക്കോ അനുഭാവികൾ ആയ വ്യവസായികൾക്കോ എതിരെ പോലും ഇ.ഡി കേസ് എടുത്തിട്ടില്ല.
ഇ.ഡി എടുത്ത 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരേയായിരുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
മാത്രമല്ല,മേല്പരിഞ്ഞിരിക്കുന്ന സ്ഥാപനങ്ങൾ അത്രയും അതി രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാഴ്ചകൾ നാം ദിനവും കണ്ടു കൊണ്ടിരിക്കുന്നു.പകരം നമുക്ക് ലഭിച്ചത് ഒരു അയോദ്ധ്യയും അതിൽ ദൈവത്തിന് ഇരിക്കാൻ ഒരു കൊട്ടാര സമാനമായ കെട്ടിടവുമാണ്. എന്നാൽ ഇടതുപക്ഷത്തെ തൊട്ടപ്പോൾ ഒക്കെ ഇ.ഡി ദുര്ബലമാകുന്ന കാഴ്ചയാണ് നാം ഇത് വരെ കണ്ടിട്ടുള്ളത്.
ഇടതുപക്ഷത്തിന്റെ രാഷ്‌ടീയ ബദൽ
ഇതിനോടകം തന്നെ സംഘപരിവാറിന്റെ മത രാഷ്ട്രീയത്തിനും മത രാഷ്ട്രീയ സങ്കൽപ്പത്തിനും എതിരെ I.N.D.I.A എന്ന ഒരു രാഷ്ട്രീയ ബദൽ ഇടതുപക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്.I.N.D.I.A മുന്നണിയുടെ ചാലക ശക്തി എന്ന് പറയുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് എന്ന ഒരു ടാർഗെറ്റ് നിശ്ചയിച്ചിട്ടുണ്ട്.
I.N.D.I.A സഖ്യം നിലവിൽ വന്നതോടെ നേരിട്ടുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് 400 സീറ്റ് പോലെയുള്ള അതിമോഹം സാധ്യമാകില്ല എന്നത് ഉറപ്പാണ്.മാത്രവുമല്ല,കേജിരിവാളിന്റെ അറസ്റ്റോട് കൂടി അയോദ്ധ്യ പോലും രാഷ്ട്രീയ ഫോക്കസിൽ നിന്നും അകന്നു പോയി.ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം എന്നത് പോലും വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷ്യമായി മാറി.അതോടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടുക എന്ന തരം താണ രീതികളിലേയ്ക്ക് ബിജെപി മാറിക്കഴിഞ്ഞു.
ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു തിരുത്തൽ ശക്തിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ ആവശ്യമായിട്ടുള്ളത്.അത് നൽകാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്.ഇടതുപക്ഷത്തിന് എത്രത്തോളം സീറ്റ് കേരളത്തിൽ കൂടുതൽ കിട്ടുന്നുവോ ബിജെപി അത്രത്തോളം എതിർക്കപെടും എന്നതാണ് വസ്തുത.
എസ്.എസ്.ജയപ്രകാശ് (JP Marayoor) : കോട്ടയം ബസേലിയസ് കോളേജ് യൂണിയൻ ചെയർമാൻ,
എസ്.എഫ്.ഐ കോട്ടയം ഏരിയാ സെക്രട്ടറി , സിപിഎം മൂന്നാർ ഏരിയാ കമ്മറ്റിയംഗം,
സമീക്ഷ യുകെയുടെ മുൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
റ്റിജി തോമസ്
മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.
മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.

യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി.
അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.
മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്.
കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.
പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു.

നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് .
യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം ….
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.