ബെംഗളൂരുവിലെ നേഴ്സിങ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെയായി.
വായ്പ തേടി ബാങ്കുകളിൽ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവർഷത്തെ ക്ലാസുകൾക്കായി ചെന്നപ്പോൾ ആദ്യവർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാംവർഷം മുതൽ പഠിക്കണമെന്ന് നിർദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
അഞ്ചര പതിറ്റാണ്ട് ആര് എന്ന ചോദ്യം അപ്രസക്തമായിരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാന്‍ ബിജെപിയും. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളനീക്കം സിപിഎം തുടങ്ങുകയും കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങുകയും ചെയ്തിരിക്കെ ബിജെപിയും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
പുതിയതായി പാര്‍ട്ടിയിലേക്ക് വന്നയാളും ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുള്ള അനില്‍ ആന്റണിയെ പുതുപ്പള്ളിയില്‍ മത്സരരംഗത്ത് കാണാന്‍ കഴിയുമോ എന്ന സംശയം ഉയരുന്നുണ്ട്. 53 വര്‍ഷമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി മാത്രം ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തില്‍ അനിലിനെ കൂടി നിര്‍ത്തി ശക്തമായ ത്രികോണ മത്സരത്തിന് ബിജെപി കളമൊരുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് എ.കെ.ആന്റണിയുടെ മകന്‍ ബിജെപിയില്‍ എത്തിച്ചത്.
കഴിഞ്ഞദിവസമാണ് ബിജെപി അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതവും സ്വാധീനവും കൂട്ടാന്‍ ശ്രമിക്കുമെന്ന് പിന്നാലെ അനില്‍ ആന്റണി പറഞ്ഞിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന് ആരോപിച്ച് കൊണ്ട് അനില്‍ ആന്റണി പാര്‍ട്ടി വിട്ടത്. പിന്നാലെ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപനം നടത്തി. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാാലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്.
സിപിഎം സംസ്ഥാന സമിതി അംഗം എം.അനില്‍കുമാറാണ് ഇത്തരത്തിലൊരു ഊഹാപോഹത്തിന് തുടക്കമിട്ടത്. മക്കള്‍ രാഷ്ട്രീയത്തെ തളളിപ്പറഞ്ഞ ഇരുനേതാക്കളുടെയും മക്കള്‍ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമുയര്‍ത്തി സിപിഎം സംസ്ഥാന സമിതി അംഗം ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കു കിട്ടിയ അപ്രതീക്ഷിത യാത്രയയപ്പിന് പിന്നാലെ പുതുപ്പള്ളി മണ്ഡലം നഷ്ടപ്പെടാതിരിക്കാന്‍ ചാണ്ടിയുമ്മനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.
അതേസമയം, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട ദു:ഖാചരണങ്ങള്‍ക്ക് ശേഷം പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയാല്‍ മതിയെന്നാണ് നിലപാട്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി.ജോസഫിനുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
അതിനിടയില്‍ കോട്ടയത്തെ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് അനുശോചനയാത്ര പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഇതിനെ ഉപതെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ സംഘടനാപരമായ ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. നാലു പഞ്ചായത്തുകള്‍ വീതമുളള രണ്ട് ബ്ലോക്കുകളായി തിരിച്ച് താഴെ തട്ടില്‍ പ്രവര്‍ത്തനം തുടങ്ങാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം.
മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ നീതി തേടി സുപ്രീം കോടതിയില്‍. മണിപ്പൂരിലെ സംഭവങ്ങളില്‍ കോടതി സ്വമേയധാ കേസെടുക്കണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഇവരുടെ ഹര്‍ജി.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സംസ്ഥാനത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ ശ്രദ്ധയില്‍പെട്ട കോടതി, അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ഭരണഘടനയുടെ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളെ സംരക്ഷിക്കണമെന്നും സ്വീകരിച്ച നടപടികള്‍ കോടതിയില്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മേയ് നാലിന് കങ്‌പോക്പി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ രണ്ടാഴ്ച മുന്‍പാണ് പുറത്തുവന്നത്.
അതിനിടെ, മൊറയില്‍ കുക്കി യുവാകളെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മണിപ്പൂരി പോലീസും ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ അംഗങ്ങളും ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. ഇവര്‍ മെയ്‌തേയി വിഭാഗക്കാരായ ഉദ്യോഗസ്ഥരാണെന്നും കുക്കികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും കുക്കികള്‍ പറയുന്നു. മൊറയില്‍ കുറച്ചുദിവസമായി സംഘര്‍ഷം തുടരുകയാണ്.
ഗ്ലോസ്റ്റര്‍ഷെയര്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പത്തോളം കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ ഏറ്റുവാങ്ങി. സെന്റ് മേരീസ് പ്രെപോസ്ഡ് മിഷനില്‍ നിന്ന് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ പത്തോളം കുട്ടികളുടെ ദിവ്യ കാരുണ്യ സ്വീകരണ ചടങ്ങ് നടന്നു.
ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കിടെയാണ് പത്തു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുകയും ആറു കുട്ടികള്‍ സ്ഥൈര്യ ലേപനം സ്വീകരിക്കുകയും ചെയ്തത്.
ഗ്ലോസ്റ്റര്‍ഷെയര്‍ സമൂഹം ഒന്നടങ്കം വിശുദ്ധ കുര്‍ബാനയിലെത്തി ചേരുകയും പ്രാര്‍ത്ഥനയോടെ കുരുന്നുകളെ ആശംസിക്കുകയും ചെയ്തു.

ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വചന സന്ദേശത്തില്‍ വ്യക്തമാക്കി. വിശുദ്ധ ഡൊമനിക് സാവിയോയെ പോലെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ജീവിതത്തിലുടനീളം ഉയര്‍ത്തി പിടിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും അതിനായി പ്രാര്‍ത്ഥിക്കാമെന്നും ഫാദര്‍ ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് വെഞ്ചരിച്ച കൊന്തയും വെന്തരിങ്ങയും നല്‍കി.

ആദ്യ കുര്‍ബാനയ്ക്കായി കുട്ടികളെ ഒരുക്കിയ അധ്യാപകരായ സെബാസ്റ്റ്യനും ഷീബ അളിയത്തിനും ടീച്ചര്‍ ലൗലി സെബാസ്റ്റ്യനും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ആഘോഷമായി കുട്ടികള്‍ കേക്കുകള്‍ മുറിച്ച് പങ്കുവച്ചു. പിന്നീട് സ്‌നേഹ വിരുന്നുകള്‍ നടന്നു. പള്ളിയില്‍ വച്ചുള്ള ചടങ്ങില്‍ കൈക്കാരന്മാരായ ബാബു അളിയത്തിന്റെയും ആന്റണി ജെയിംസിന്റെയും നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്നു നടത്തി. മനോഹരമായ ക്വയറില്‍ ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചു.
ദൈവത്തിനോട് അടുത്തുനില്‍ക്കുന്നവരാണ് കുരുന്നുകള്‍. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കടന്നുപോയത്. ജീവിതത്തിലുടനീളം ആ കുരുന്നുകള്‍ ദൈവ സ്‌നേഹം ഏറ്റുവാങ്ങി മുന്നോട്ട് പോകട്ടെയെന്ന് ഏവരും ആശംസിച്ചു.




ജോസ്‌ന സാബു സെബാസ്റ്റ്യൻ
ആരും ഒന്നൂടെ ഓർക്കാൻ പോലുമാഗ്രഹിക്കാത്ത, ഇന്നലെ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് , ആ കുട്ടി തന്നെ തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ പൊതു വഴിയിലൂടെ നടന്ന് പോകുമ്പോൾ കരച്ചിലോ ബഹളമോ കുതറി ഓടാൻ ശ്രമിക്കുകയോ ഒന്നും ചെയ്യാതെ നല്ല കംഫർട്ടബിൾ ആയിരുന്നുവെന്നാണ് . അതേസമയം കുട്ടിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളാണ് തന്നെ പിടിച്ചു കൊണ്ടുപോയതെങ്കിൽ കുഞ്ഞ് അത്ര ശാന്തമായി അവന്റെ കൈ പിടിച്ചു നടന്ന് പോകില്ലായിരുന്നു .
കൂടാതെ ആ കുട്ടിയേയും തട്ടിക്കൊണ്ടു പോയവനെയും കണ്ടു എന്ന് ആ പറയുന്ന മനുഷ്യനുപോലൂം ആ കുഞ്ഞിനെ കണ്ടിട്ട് അവൻ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായില്ല, ഈ കുഞ്ഞ് ആരുടേതാണ് ചോദിച്ചപ്പോൾ എന്റേതാണെന്ന് അവൻ പറയുമ്പോഴും ആ കുഞ്ഞ് ഒന്നു കരഞ്ഞതുപോലുമില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ് . അതിൽ നിന്നുമൊക്കെ മനസിലാക്കേണ്ടത് തട്ടികൊണ്ട് പോയ ആൾ കുട്ടിക്ക് നേരത്തെ പരിചയം ഉള്ള ഒരാളായിരിക്കണം .
WHO കണക്ക് പ്രകാരം, 10 കുട്ടികളിൽ ഒരാൾ അവരുടെ 18-ാം ജന്മദിനത്തിന് മുൻപ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ്. ഇതിന് പുറമെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വേറെയും .
ദുഃഖകരമെന്നു പറയട്ടെ, ദുരുപയോഗം ചെയ്യുന്നയാൾ സാധാരണയായി കുട്ടികൾക്ക് അറിയാവുന്നതും വിശ്വസനീയനുമായ ആളാകാനാണ് കൂടുതൽ സാധ്യത. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ 93 ശതമാനം പേർക്കും ദുരുപയോഗം ചെയ്തവനെ നേരത്തെ അറിയാം. അതിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അധ്യാപകർ, റിലീജിയസ് ഗുരുക്കൾ , കെയർടേക്കർമാർ ഇവരൊക്കെ ഉൾപ്പെടാം .
ദുരുപയോഗം ചെയ്യുന്നയാൾ എപ്പോഴും ഒരു പ്രായപൂർത്തിയായ ആളായിരിക്കണമെന്നുമില്ല അത് ചിലപ്പോൾ കുട്ടിയുടെ തന്നെ സഹോദരനോ കളിക്കൂട്ടുകാരനോ ഒക്കെ ആകാം.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടിക്ക് പിന്നീട് പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ, തനിക്കൊരു വിലയുമില്ലെന്ന തോന്നൽ, പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ വീക്ഷണം ഇവയൊക്കെ ഉണ്ടാകുന്നു.
ഇനി നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
കുട്ടിയോടൊപ്പം ചെലവഴിക്കാൻ സമയം പരമാവധി നീക്കിവയ്ക്കുക. എന്ത് പ്രശ്നത്തിനും നമ്മൾ ഉണ്ടെന്നും എന്ത് വന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ വളരെ ചെറുപ്പം മുതലേ കുട്ടിയെ സഹായിക്കുക.
കുട്ടിക്കാലത്തുതന്നെ, സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ പേര് പഠിപ്പിക്കുക. അത് നമ്മുടെ മാത്രം പ്രൈവറ്റ് പാർട്ട് ആണെന്നും അവിടെ വേറെ ആരെയും തൊടാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസിലാക്കിപ്പിക്കുക .
തന്നെപോലെതന്നെ ഓപ്പസിറ്റ് സെക്സിന്റെയും സ്വകാര്യ ഭാഗങ്ങൾ വളരെ സെൻസിറ്റീവും പ്രൈവറ്റുമാണെന്ന് ഊന്നി പറഞ്ഞു മനസിലാക്കുക .
ഒരു മറയുമില്ലാതെ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാൻ , ചോദിച്ചറിയാൻ പറ്റുന്നൊരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.(ഒട്ടേറെ ഉദാഹരങ്ങൾ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിലുണ്ട് )
പറ്റുമ്പോഴെല്ലാം കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുമായി അടുത്തിടപഴകുന്നവരെകുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കിയിരിക്കുക.
നിങ്ങൾക്ക് നന്നായി അറിയാത്ത വീടുകളിൽ കുട്ടിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക.
ബേബി സിറ്ററുകൾ ഉൾപ്പെടെയുള്ള പരിചരണക്കാരെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
കുട്ടിയോട് അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന, പ്രത്യേക സമ്മാനങ്ങൾ/കളിപ്പാട്ടങ്ങൾ മേടിച്ചു കൊടുക്കുന്ന , അല്ലെങ്കിൽ പ്രത്യേക വിനോദയാത്രകളോ പാർട്ടികളോ ഒക്കെ വാഗ്ദാനം ചെയ്യുന്ന മുതിർന്നവരോട് ജാഗ്രത പാലിക്കുക.
കുട്ടിയുടെ ചെറിയൊരു മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും മനസിലാക്കുക…
മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർ ഒരു ബാല്യം അർഹിക്കുന്നു , അത് സംരക്ഷിക്കാൻ ഒരു ഭരണകൂടത്തെയും നിയമാവലികളെയും നോക്കിയിരിക്കാതെ നമ്മുടെ കഴിവിന്റെ പരമാവധി നമ്മളും കൂടെ ശ്രമിക്കേണ്ടതുണ്ട് …
സ്വന്തം ലേഖകൻ
ബെർമിംഗ്ഹാം : ഇടുക്കി എന്ന മിടുക്കിയുടെ UK യിലെ മക്കൾ കോവിഡാനന്തരം വീണ്ടും ഒത്തു ചേരുകയാണ്. ആഗസ്റ്റു മാസം 19-ാം തീയ്യതി ശനിയാഴ്ച ബെർമ്മിങ്ങാമിലാണ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും വലിയ സ്വദേശിയ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് അരങ്ങൊരുങ്ങുന്നത്.
സംഗമത്തോടനുബന്ധിച്ച് പതിവുപോലെ നടത്തി വരാറുള്ള വടം വലി മത്സരം ഈ വർഷവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വടം വലി കോർഡിനേറ്റേഴ്സ് ബാബു തോമസ്, സാൻറ്റോ ജേക്കബ് എന്നിവർ അറിയിച്ചു.
വാശിയും വീര്യവും കൊടുമ്പിരി കൊള്ളുന്ന പോരാട്ട ചൂടുമായി, ചകിരി നാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ബിലാത്തിയിലെ ധീരന്മാരുടെ പെരുങ്കളിയാട്ടത്തിനു ഈ വർഷം വേദിയാകുന്നത് നോർത്താംപ്ടണിലെ മോൾട്ടൺ കോളേജ് സ്റ്റേഡിയമാണ്.
ഇടുക്കി ജില്ല സംഗമത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് മാസം 20-ാം തീയ്യതി ഞായറാഴ്ച അവതരിപ്പിക്കുന്ന All UK Tug of War ജേതാക്കളെ കാത്തിരിക്കുന്നത് സമ്മാന പെരുമഴയാണ്. കാലുകൾക്ക് കാരിരുമ്പിന്റെ കരുത്തും, ഉരുക്കിന്റെ കരുത്താർജ്ജിച്ച കരങ്ങളും കടത്തനാടൻ കളരിലെ അങ്ക ചേകവന്മാരുടെ മെയ് വഴക്കവും കൊണ്ട് ഇംഗ്ലണ്ടിലെ അങ്ങോളം ഇങ്ങോളമുള്ള വടം വലി പ്രേമികളുടെ സിരകളിൽ ആവേശത്തിന്റെ ത്രിശൂർ പൂര വെടികെട്ട് തീർത്ത് ജയിച്ചു വരുന്ന ചുണകുട്ടികൾക്ക് സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാന കാർക്ക് 451 പൗണ്ടും തുടർ എട്ടാം സ്ഥാനക്കാർക്കു വരെ വിത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കുന്നതാണ്.

കരിപുലിയുടെ ക്രൗര്യവും കാട്ടാനയുടെ കരുത്തും കുറുനരിയുടെ കുശാഗ്ര ബുദ്ധിയുമായി ബിലാത്തിയുടെ ചുണ കുട്ടന്മാർ കമ്പ മൈതാനത്ത് നേർക്കുനേർ പൊരുതന്നത് യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും നാടൻ രുചി കൂട്ടുമായി Kerala Food ഉം Children’s Fun Fare, Belly Dance, DJ Cobra തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കണ്ണിലെ ഞൊടിയിട നേരത്തെ പരാജയ ഭീതിയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞ് അവരുടെ മസ്തിഷ്കം തകർത്തുകൊണ്ട് ചവിട്ടി കയറുന്ന വടം വലി മല്ലന്മാർ പോരിനിറങ്ങുമ്പോൾ ബിലാത്തിയുടെ മണ്ണിൽ പുതിയ ചരിത്രങ്ങൾ പിറക്കുമെന്ന് ഉറുപ്പാണ്. ആ ചരിത്ര മുഹൂർത്തങ്ങളിലേക്ക് സ്വാക്ഷ്യകളാകുവാൻ നോർത്താംപ്ടണിലേക്ക് നിരവധി വടം വലി ആരാധകർ എത്തി ചേരുമെന്ന് ഇടുക്കി ജില്ല സംഗമത്തിന്റെ സംഘാടകൾ ഉറപ്പായി പ്രതീക്ഷിക്കുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
ഇടുക്കി ജില്ലാ സംഗമം: August 19, Saturday
Venue:
Royal Hotel Ablewell St, Walsall WS1 2EL
Contact:
Justin Abraham- 07985656204
Vincy vinod – 07593 953326
Siby Joseph – 07563 544588
Roy mathew – 07828009530
ഇടുക്കി ജില്ലാ സംഗമത്തിനായി എത്തി ചേരുന്നവർ ദയവായി താഴെ തന്നിരുക്കുന്ന ഗൂഗിൾ ഫോം വഴി പേരുകൾ രജിസ്ട്രർ ചേയ്യേണ്ടതാണ് ..
റ്റിജി തോമസ്
ഇംഗ്ലണ്ടിൽ ഒട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നമ്മൾക്ക് നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് ലഭിക്കും.
1893- ല്‍ വേതനം കുറയ്ക്കാനുള്ള ഖനി ഉടമകളുടെ ശ്രമങ്ങൾക്കെതിരെ 50,000 തൊഴിലാളികളാണ് യോർക്ക് ഷെയറിൽ ശക്തമായ സമരം നടത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന സമരം അവസാനിച്ചത് ഖനി കളുടെ ഉടമസ്ഥർ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ്. 1972 ലും 1974-ലും രാജ്യമൊട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കും എടുത്തു പറയേണ്ടതാണ്. 1972 – ലെ സമരം പ്രധാനമായും ശമ്പളം വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിന് വേണ്ടിയും ആയിരുന്നെങ്കിൽ 1974 -ലെ പണിമുടക്ക് നിരവധി കൽക്കരി ഖനികൾ അടച്ചുപൂട്ടാൻ സർക്കാരെടുത്ത തീരുമാനത്തിനെതിരായിരുന്നു. ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായി മുന്നിലുണ്ടായിരുന്നു.

ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ചരിത്രത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആദ്യകാലങ്ങളിൽ മരണസംഖ്യയും ഉയർന്നതായിരുന്നു. 1862 -ൽ നോർത്ത് ആംബർലാൻഡിലെ ഹാർട്ട്ലി ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 204 ഖനി തൊഴിലാളികളാണ് മരിച്ചത്. പമ്പിങ് എൻജിന്റെ തകരാറുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മീഥൈൻ വാതകവും കൽക്കരി പൊടിയും ചോർന്നുണ്ടായ സ്ഫോടനത്തിൽ 439 ഖനി തൊഴിലാളികളാണ് സൗത്ത് വെയിൽസിലെ സെൻഗനൈവ് ഖനിയിൽ ജീവൻ വെടിഞ്ഞത്. യോർക്ക് ഷെയറിലെ ബാർൺസ്ലി (Barnsley) ഓക്സ് ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 361 ഖനി തൊഴിലാളികൾ മരിച്ചു. തീ പിടിക്കുന്ന വാതകങ്ങളുടെ സാന്നിധ്യവും മെച്ചപ്പെട്ട വായു സഞ്ചാരമില്ലായ്മയും പരമ്പരാഗത രീതിയിലുള്ള വിളക്കുകളും ഉപയോഗിച്ചതുമാണ് ആദ്യകാലങ്ങളിൽ ഉണ്ടായ പല ദുരന്തങ്ങൾക്കും പ്രധാന കാരണമായത്. ഓരോ ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒട്ടേറെ മാറ്റങ്ങളാണ് ഖനികളിൽ വന്നു കൊണ്ടിരുന്നു. ഖനികളുടെ ആധുനികവത്കരണത്തിന് അനേകരുടെ ജീവൻ ബലി കൊടുത്തതിന്റെ ചരിത്രവും കോൾ മൈനിങ് മ്യൂസിയത്തിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.

സമരങ്ങളുടെയും ദുരന്തങ്ങളുടെയും ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ചില പേരുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും വയസ്സ് മാത്രമായ കുട്ടികളുടെ പേരുകൾ . പേരുകൾക്ക് അപ്പുറം അവരുടെ ദുരന്തത്തെ അറിയണമെങ്കിൽ നമ്മൾ പോയേ പറ്റൂ യഥാർത്ഥ ഖനികളുടെ ഭീകരതയിലേയ്ക്ക് . ഒരു പെരുച്ചാഴിയെ പോലെ 150 മീറ്ററോളം ഭൂമിക്കടിയിലുള്ള തുരങ്ക പാതയിലൂടെ മുന്നേറുമ്പോൾ ഭയം മനസ്സിനെ പൊതിയുന്നത് നമ്മൾ അറിയും. എവിടെയോ ശ്വാസം കിട്ടാതെ , തീപിടുത്തത്തിലൊ മറ്റോ അകാല മൃത്യു വരിച്ച കുട്ടികളുടെ കരച്ചിലിന്റെ മറ്റൊലികൾ ഭൂമിക്കടിയിലെ തുരങ്ക പാതയിൽ നാം ശ്വസിക്കുന്ന വായുവിൽ അലിഞ്ഞു ചേർന്നത് നമ്മൾക്ക് അനുഭവവേദ്യമാകും.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിർമിങ്ഹാമിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടുപ്പിച്ചു.
ബിർമിങ്ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളിൽ ആണ് അനുസ്മരണ ചടങ്ങ് സംഘടുപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം ഭാരവാഹികളായ ശ്രീ. ബോബിൻ ഫിലിപ്പ് സ്വാഗതവും ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ജോർജ് മാത്യു കൂരാച്ചുണ്ട്, ഈഗ്നെഷ്യസ് പേട്ടയിൽ, വിൻസെന്റ് ജോർജ്, കുര്യാക്കോസ്, എബി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടനാട്ടിൽ 1967 -ൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എം. സി ജോസഫിന്റെ 25-ാം ചരമ വാർഷികവും അനുസ്മരണവും നാളെ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ജില്ലയിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കാൻ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് , ഡിസിസി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസി കോളനിയുടെ നിർമ്മാണത്തിലും റോഡുകൾ നിർമ്മിക്കുന്നതിലും നേതൃത്വം കൊടുത്തിട്ടുണ്ട്.
നാളെ 29-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പള്ളികുട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.
തുടർന്ന് പാരീഷ് ഹാളിൽ പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ
ഉത്ഘാടനം ചെയ്യുന്നതും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ Ex. എംഎൽ എ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.
ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപെടുക്കുന്നതിൽ എം സി ജോസഫ് പ്രധാന പങ്ക് വഹിച്ചു.1922 -ൽ വേഴപ്ര മൂലംകുന്നം തറവാട്ടിൽ ജനിച്ച എം സി ജോസഫ് പാളയംകോട് സെൻറ് സേവിയേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിച്ചു. തുടർന്ന് കൽക്കട്ട സെൻറ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇരട്ട ബിരുദം നേടി. അതിനു ശേഷം കൽക്കട്ടയിൽ നിന്നു തന്നെ നിയമ ബിരുദം നേടി. അമ്പലപ്പുഴയിലും ആലപ്പുഴയിലും അഭിഭാഷക വൃത്തി ആരംഭിച്ചു. തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കടന്ന അഡ്വക്കേറ്റ് എം സി ജോസഫ് ആലപ്പുഴയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു.

ഇതോടൊപ്പം തന്നെ അഡ്വ. എം. സി ജോസഫിന്റെ പത്നിയും എടത്വ പറപ്പള്ളി കുടുംബാംഗവുമായ അന്നമ്മ ജോസഫിന്റെ 5-ാം ചരമവാർഷികവും അദ്ദേഹത്തിൻറെ പിതാവിൻറെ ജേഷ്ഠനായ ഫാ. ജോസഫ് മൂലംകുന്നത്തിന്റെ (മൂലംകുന്നത്ത് അച്ചൻ ) 38-ാം ചരമവാർഷികവും സംയുക്തമായാണ് നടത്തപ്പെടുന്നത്.
തന്റെ ജീവിതകാലം മുഴുവൻ കുട്ടനാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയും കഷ്ടതകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ജീവിതം സമർപ്പിച്ച മൂലംകുന്നത്ത് വല്ല്യച്ചൻ 1985 ജൂലൈ 29-ാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കുടുംബ സ്വത്തായി കിട്ടിയ വസ്തുവകകൾ പാവങ്ങൾക്കായും സാധു പെൺകുട്ടികളുടെ വിവാഹത്തിനായും ചിലവഴിച്ച അച്ചൻ ആത്മീയ ആചാര്യൻ എന്നതിനൊപ്പം ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. അങ്ങനെയാണ് സ്നേഹവും ത്യാഗവും അർപ്പണമനഭാവവും തന്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് കുട്ടനാടിന്റെ മക്കൾക്ക് മൂലംകുന്നത്ത് അച്ചൻ തങ്ങളുടെ വല്യച്ചനായി മാറിയത് . 1970 ഡിസംബർ 30 -ന് അഭിവന്ദ്യ മാർ കാളാശ്ശേരി പിതാവിൽ നിന്നാണ് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.
