Latest News

വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായിരിക്കെയാണ് എംബസിയുടെ നിർദേശം

ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടരുന്നതിനിടെ യുക്രെയ്നിലെ സ്ഥിതിഗതികൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയാണ്, മോദി രാഷ്ട്രപതിയോട് കാര്യങ്ങൾ വിശദീകരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും ഉന്നതതല യോഗം ചേർന്നു.

യുക്രെയ്നിൽ റഷ്യ സൈനികനീക്കം ആരംഭിച്ചശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മൂന്നാമത്തെ ഉന്നതതല യോഗമാണ് ഇത്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാൻ വ്യോമസേനയും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ‘നമ്മുടെ വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ സാധിക്കും. മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.’– പ്രധാനമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ ട്രാൻസ്പോ‍ർട്ട് വിമാനങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രനീക്കം. വ്യോമസേനയുടെ സി–17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രെയ്‌നും അതിർത്തിരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. ഇവ കൈമാറാൻ സി–17 വിമാനങ്ങൾ ഇന്ത്യ അങ്ങോട്ട് അയയ്ക്കുന്നുണ്ട്.

സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി–17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചുവരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയ‍ർലൈൻ കമ്പനികളായ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയാണ് ഒഴിപ്പിക്കൽ നടപടിയിൽ പങ്കെടുക്കുന്നത്. അടുത്ത രണ്ടു ദിവസത്തിനകം 23 സർവീസുകൾ കൂടി ഈ കമ്പനികൾ നടത്തും. ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സർവീസ്.

കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി (ഹംഗറി), ജ്യോതിരാദിത്യ സിന്ധ്യ (റുമാനിയ, മോൾഡോവ), കിരൺ റിജിജു (സ്ലൊവാക്യ), ജനറൽ വി.കെ.സിങ് (പോളണ്ട്) എന്നിവരെ യുക്രെയ്‌ന്റെ അതിർത്തി രാജ്യങ്ങളിലേക്കു അയയ്ക്കാൻ തിങ്കളാഴ്ചത്തെ ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനാണ് കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രി നിയോഗിച്ചത്.

 

പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലാതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് വീണ്ടും  സജീവമാവുകയാണ്. നിരവധി റിയാലിറ്റി ഷോകളിലേക്കും ചാറ്റ് ഷോകളിലേക്കും താരത്തിന് ക്ഷണമെത്തി കഴിഞ്ഞു. ഇതിനിടെ നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന ‘പടം തരും പണം’ പരിപാടിയിൽ പങ്കെടുത്ത് വാവ സുരേഷ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ഇതുവരെ അധികമൊന്നും വാവ സുരേഷ് തുറന്നുപറയാത്ത തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒടുവിൽ അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. പതിമൂന്ന് വർഷം മുമ്പ് താൻ കല്യാണം കഴിച്ചിരുന്നതായും പിന്നീട് തന്റെ താൽപര്യപ്രകാര തന്നെ വിവാഹമോചനം തേടിയെന്നും വാവ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാനൊരു കല്യാണം കഴിച്ചിരുന്നു. പതിമൂന്ന് വർഷം മുൻപ്. പക്ഷെ പിന്നീട് അവരുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ മനസിൽ ഉൾകൊള്ളാനോ സാധിക്കാത്തത് കൊണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. അവർക്ക് കുഴപ്പമുണ്ടെന്ന് ഞാൻ പറയുന്നില്ല. കാരണം ഞാനായി ഒഴിവായതാണ്. വീട്ടിൽ നിന്ന് പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞായിരിക്കും തിരിച്ച് വരിക. പിന്നെ പാമ്പുകളെ കൊണ്ട് വിടാനും മറ്റുമൊക്കെ പോവുന്നത് കൊണ്ട് ഫുൾ ടൈം യാത്രകൾ തന്നെയായിരുന്നു.’

‘രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂർണമായിട്ടുള്ള യാത്രകളായിരുന്നു. വയ്യാതാവുന്ന സമയത്തൊക്കെ ആയിരിക്കും വിശ്രമിക്കുന്നത്. പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഈ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോൾ സ്വയം ഒഴിഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ സ്വന്തം തീരുമാനമായിരുന്നു’- വാവ സുരേഷ് പറയുന്നു.

എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊന്നും ആളുകളുമായി സംസാരിക്കാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല. കാരണം അതാണ് നല്ലതെന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പരിപാടിയിൽ തുറന്നു പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഇതിനിടെ വാവ സുരേഷ് വെളിപ്പെടുത്തി. ‘എന്നും രാവിലെ ഒരു പെൺകുട്ടിയ്ക്ക് റോസാപ്പൂ നൽകുമായിരുന്നു. ഏകദേശം അഞ്ഞൂറോളം പൂവുകൾ ഞാൻ കൊടുത്തു. പൂവ് കൊടുക്കുമ്പോൾ ചിരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് അവൾ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോൾ ഭർത്താവും കുട്ടിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് ദിവസം മുൻപ് കുടുംബത്തോടൊപ്പം എന്നെ കാണാൻ വന്നിരുന്നു’ – സുരേഷ് പറഞ്ഞുനിർത്തി.

അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ സൗഹൃദം മുതലെടുത്ത് ബലാൽസംഗം ചെയ്തായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് നടപടി.

തൃശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പലതവണ വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്‌തെന്നാണ് പരാതി. ഗസ്റ്റ് ലക്ചറായി എത്തിയ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു.

ഇക്കാര്യം കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും ചെവികൊണ്ടില്ല. പിന്നീടാണ് പെൺകുട്ടിയുടെ പരാതിയിൽ നടപടി എടുക്കാമെന്ന് പറഞ്ഞ് സുനിൽ കുമാറെന്ന അധ്യാപകൻ സൗഹൃദം സ്ഥാപിച്ചത്. ഈ പരിചയം മുതലെടുത്ത് പിന്നീട് ഇയാൾ പെൺകുട്ടിയെ സമ്മതമില്ലാതെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്ന് കോളേജ് അധികൃതരോട് പെൺകുട്ടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പെൺകുട്ടി ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സഹപാഠികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിൽ പരാതിപ്പെട്ടപ്പോൾ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും സഹപാഠികൾ ആരോപിക്കുന്നു. പോലീസിന് പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനിടെയാണ് പോലീസ് കേസെടുത്തത്.

ആരോപണവിധേയനായ അധ്യാപകൻ പലപ്പോഴും മദ്യപിച്ചെത്താറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാലിക്കറ്റ് സർവകലാശാല തലപ്പത്തു നിന്ന് നിർദ്ദേശം വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെടുത്തത്.

പ്രൊഫ .ബാബു പൂഴിക്കുന്നേൽ 

എൻറെ പ്രിയ സഹോദരി ജസ്ലി ജോൺസൺ പുത്തൻ കളത്തിൽ ഇന്ന് വെളുപ്പിന് (28 -02-2022) ഇംഗ്ലണ്ടിലെ പോർസ്മൗത്തിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു. ക്യാൻസർ രോഗത്തിൻ്റെ ചികിത്സയിലായിരുന്ന പ്രിയ ജസ്സി ആരോടും പരിഭവമില്ലാതെ, ഒന്നിനേക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് യാത്രയായി. ഞങ്ങളുടെ സഹോദര വല്ലരിയിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ആദ്യ പുഷ്പം.

ജെസ്സി എന്നേക്കാൾ രണ്ടു വയസ്സിന് ഇളയതാണ്. മൂത്ത സഹോദരങ്ങളെ ഒക്കെ ദുഃഖത്തിലാഴ്ത്തി ഞങ്ങളുടെ പെങ്ങൾ സ്വർഗ്ഗ തീരത്തേയ്ക്ക് യാത്രയാകുന്നു. ജീവിതത്തെ വളരെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു അവൾ . പഠിക്കണം, ജോലി സമ്പാദിക്കണം, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കണം ഇതെല്ലാം ചെറുപ്പകാലം മുതലുള്ള അവളുടെ ആഗ്രഹങ്ങളായിരുന്നു. ബി.സി.എമ്മിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്വർണ്ണഖനികളുടെ നാടായ കോളറിലാണ് അവൾ നേഴ്സിംഗ് പഠനം നടത്തിയത്. ബാംഗ്ലൂർക്കുള്ള ഐലൻ്റ് എക്സ്പ്രസിൽ കയറി ബംഗാരപ്പേട്ട എന്ന സ്റ്റേഷനിലിറങ്ങി കോളാറിലേക്കുള്ള ബസ് പിടിച്ച് പോയ ചിത്രങ്ങളൊക്കെ എൻറെ മനസ്സിൽ തെളിയുന്നു . ആദ്യമായി സാരിയുടുത്ത് ഇൻറർവ്യൂ വിജയിച്ച് അഡ്മിഷൻ കിട്ടിയ അഭിമാനത്തോടെ നാട്ടിലേയ്ക്ക് യാത്രയാക്കിയ ജസ്സിയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും എൻറെ മനസ്സിൽ ദീപ്തമാണ്. വിവാഹത്തിനുശേഷം കുവൈറ്റിലേയ്ക്കുള്ള വിസാ സ്റ്റാമ്പു ചെയ്യുവാൻ വേണ്ടി ഞാനും ജസ്സിയും കൂടി ബോംബെയിലെത്തി കറുകപ്പറമ്പിൽ ഫിലിപ്പ് ചേട്ടൻറെ വീട്ടിലും ലിസി ലാസറാഡോയുടെ ഫ്ലാറ്റിലും താമസിച്ച ഓർമ്മകൾ . …പിന്നീട് മകൾ ചിന്നുവിനെ വളർത്താൻ ഞങ്ങളെ ഏൽപ്പിച്ച അവൾ ബഹറിനിലേക്ക് കൂടുമാറിപ്പോകുമ്പോൾ ചിന്നുവിൻ്റെ ഒരു കുഞ്ഞുടുപ്പ് മണത്തു വിതുമ്പുന്ന ജസ്സിയുടെ ചിത്രവും ഞാൻ ഓർമ്മിക്കുന്നു.

2003-ൽ അവൾ പോർട്ട്സ് മൗത്തിലേക്ക് പറിച്ചു നടപ്പെട്ടു . യുകെയിലെ വാസം ജസ്സിക്ക് കൂടുതൽ ഉണർവും ഉന്മേഷവും നൽകി. ബ്രിട്ടീഷ് പൗരത്വം നേടി അവൾ സുരക്ഷിതയായി . 2010-ൽ പോർട്ട്സ് മൗത്തിലെ അവളുടെ സ്വന്തം വീട്ടിൽ രണ്ടാഴ്ചക്കാലം ഞാൻ താമസിക്കുകയുണ്ടായി. പള്ളിയിലെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന എൻ്റെ പ്രിയ സഹോദരിയെ അഭിമാനത്തോടെ നോക്കിക്കണ്ടു. അവളുടെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ആ ഇംഗ്ലീഷ് പള്ളിയിൽ കുർബാന നൽകുന്ന വോളൻ്റിയേഴ്സിൻ്റെ ലീഡറായിരുന്നു അവൾ. പ്രാർത്ഥനയുടെ കൃപാവരത്തിൽ ആ കുടുംബമാകെ ചൈതന്യമുള്ളതായി എനിക്ക് അനുഭവപ്പെട്ടു . ചെറുപ്പത്തിൽ കുസൃതിക്കുറുമ്പനായിരുന്ന കെവിൻ അൾത്താര ബാലൻ്റെ വേഷത്തിൽ ദേവാലയ ശുശ്രൂഷകളിൽ ഭക്തിപൂർവ്വം ഭാഗഭാക്കാകുന്നത് എന്നെ കോരിത്തരിപ്പിച്ചു. പോർട്ട്സ് മൗത്ത് നഗരത്തിൻ്റെ മുക്കുംമൂലയും കാണുവാൻ അവൾ എന്നെ കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിൽ നടന്ന അത്താഴ വിരുന്നുകളിൽ സ്വന്തം ആങ്ങളയെ അഭിമാനത്തോടെ അവൾ അവതരിപ്പിച്ചു.

ആതിര മോളുടെയും അനഘ മോളുടെയും വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളിലും സജീവമായി പങ്കെടുത്ത് അവൾ കുടുംബാന്തരീക്ഷത്തിൻ്റെ സന്തോഷത്തിന് കലവറയില്ലാതെ സൗരഭ്യം പകർന്നു . പരാതി പറയാതെ ആരെയും കുറ്റപ്പെടുത്താതെ സദാ ചിരിക്കുന്ന ജസ്സി പോസിറ്റീവ് എനർജിയുടെ ആൾരൂപമായിരുന്നു. ആത്മീയതയുടെ ചൈതന്യം അവളുടെ മുഖശ്രീയായിരുന്നു. ജസ്സിയാൻറി എല്ലാ മക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു. തുറന്നടിച്ച് സംസാരിച്ചിരുന്നുവെങ്കിലും പുത്തൻ കളത്തിൽ കുടുംബാംഗങ്ങൾക്ക് ജസ്സി പ്രിയപ്പെട്ടവളായിരുന്നു. ജോയിച്ചായനേക്കുറിച്ചും റോയിച്ചായനേക്കുറിച്ചും ആൻസി ചേച്ചിയെക്കുറിച്ചും ജസ്സിയെക്കുറിച്ചും അവൾ ആദരപൂർവ്വമാണ് സംസാരിച്ചിരുന്നത്.

അപ്പച്ചൻ്റെയും അമ്മച്ചിയുടെയും ചരമവാർഷികത്തിന് അവൾ ജോൺസനേയും കൂട്ടി വന്നു. അന്ന് ഞങ്ങൾ സഹോദരങ്ങളെല്ലാം പൂഴിക്കുന്നേൽ വീട്ടിൽ ഒന്നിച്ചുകൂടി; വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനം നടത്തി; അപ്പച്ചൻ്റെയും അമ്മച്ചിയുടെയും കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചു; ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും മിത്രങ്ങൾക്കും പൗര പ്രമുഖന്മാർക്കും കുടുംബത്തിൻറെ കൃതജ്ഞത അർപ്പിച്ചു. അന്നു സന്ധ്യയിൽ സഹോദരങ്ങളെല്ലാം അവരവരുടെ കൂടുകളിലേക്ക് മടങ്ങി . കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഞങ്ങൾ യാത്ര പറഞ്ഞു. പിന്നെ അങ്ങനെയൊരു സഹോദരസംഗമം നടന്നിട്ടില്ല.

അവസാനമായി അവൾ കോട്ടയത്തു വരുന്നത് 2018 ഫെബ്രുവരിയിലാണ്. കൊച്ചു മകൾ സാറയുടെ മാമോദീസായ്ക്ക് . ഹോട്ടൽ ഐഡായുടെ ചെറിയ ഹാളുകളിൽ ആ സന്ധ്യ ഞങ്ങൾ സുന്ദര സുരഭിലമാക്കി . സാറായുടെ മാമോദീസാ അവിസ്മരണീയമായി. പൂഴിക്കുന്നേലേയും പുത്തൻ കളത്തിലേയും കൂന്തമറ്റത്തിലേയും കുടുംബാംഗങ്ങൾ ഒന്നിച്ചു കൂടിയ ആ മംഗള മുഹൂർത്തം ലളിത സുന്ദര ദീപ്തമായ മറ്റൊരു സമാഗമത്തിന് വഴിയൊരുക്കി.

ഈ മനോഹര തീരത്തു നിന്നും….. സ്വർഗ്ഗീയ തീരത്തേയ്ക്ക് യാത്രയാകുന്ന പ്രിയ പെങ്ങളെ , നിനക്കു ഞാനൊരു മുത്തം തരട്ടെ.

 

മെട്രിസ് ഫിലിപ്പ്

കാൽവരി കുന്നിൽമേൽ,കാരുണ്യമേ, കാവൽവിളക്കാണ് നീ..

വിഭൂതി തിരുനാൾ മുതൽ വലിയനോമ്പുകാലം ആരംഭിക്കുന്നു. കാൽവരിയിലേക്കുള്ള യാത്രയുടെ ആരംഭദിനം. നോമ്പു കാലത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, വിശ്വാസികൾ, നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി, അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും നീണ്ട 50 ദിവസങ്ങൾ.

കുരിശിന്റെ വഴിയെന്നത്, കുരിശിലേക്കുള്ള വഴിയെന്ന് മാറ്റി ചിന്തിച്ചുനോക്കു. കുരിശിലേക്ക് സൂക്ഷിച്ചുനോക്കാറുണ്ടോ. ആ കുരിശിൽ ഒരു ജീവൻ പിടഞ്ഞു മരിച്ചതാണെന്ന് ഓർക്കാറുണ്ടോ. പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ട യാത്രയിൽ, യേശു എന്ത് മാത്രം വേദന അനുഭവിച്ചുണ്ടാകും. മുൾമുടി അണിഞ്ഞു, മരണത്തിലേക്കുള്ള യാത്രയിൽ, തന്റെ കൂടെ ഉണ്ടായിരുന്നവർ ആരുമില്ല എന്ന് യേശു ഓർത്തിരിക്കും. ശരിക്കും ഒരു ഒറ്റപ്പെടൽ. കുറ്റമില്ലാത്തവൻ, കുറ്റം ചെയ്ത, രണ്ട് കള്ളൻമാരോടൊപ്പം കുരിശിൽ തറച്ചു കൊന്നില്ലേ. യേശുവിനെ കുരിശിലേക്ക്, എടുത്ത്, ഇട്ടശേഷം, ആ വിറക്കുന്ന കൈകളിലേക്ക് , ആണികൾ തറച്ചുകയറ്റിയപ്പോൾ, പിതാവേ, എന്ന് വിളിച്ചു, കരഞ്ഞപേക്ഷിക്കുയും, എന്നാൽ എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അലറികരയുന്ന യേശുവിന്റെ വേദന, നമ്മൾ സ്വീകരിച്ചാൽ, ഈ നോമ്പുകാലം ഫലദായകമാകും. നമ്മളൊക്കെ മറ്റുള്ളവരുടെ വേദന അറിയുന്നവർ ആയിരിക്കണം. , യേശുനാഥൻ ഒരു തെറ്റും ചെയ്യാതെ കുരിശിൽ കിടന്നു മരണപ്പെട്ടതാണെന്ന് നമ്മളോർക്കണം.

മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയാണ് യേശു അനുഭവിച്ചത്. കുരിശിന്റെ ഭാരം, ഇടയ്ക്കുള്ള ചാട്ടവാർ കൊണ്ടുള്ള അടികൾ, കല്ലിൽ തട്ടിയുള്ള മൂന്ന് വീഴ്ചകൾ, തന്റെ പ്രീയ ശിഷ്യൻമാരുടെ ഓടിഒളിക്കൽ, കുരിശിൽ കിടന്നപ്പോൾ ഉണ്ടായ വേദന, രക്തത്തിൽ മുങ്ങിയ ശരിരം, മുൾകിരീടം കൊണ്ട്, തലയിൽ നിന്നും ഒലിക്കുന്ന രക്തവും, വിലാപുറത്തുള്ള കുന്തം കൊണ്ടുള്ള കുത്തിൽനിന്നുമുണ്ടായ വേദനയെല്ലാം അനുഭവിച്ച യേശുവേ, ആ വേദനയിൽ ചേർക്കണമേ എന്ന് പ്രാർത്ഥിക്കാം. നൊന്തുപ്രസവിച്ച, മാതാവിന്റെ മടിയിലേക്കു യേശുവിനെ കിടത്തിയപ്പോൾ ഉണ്ടാകുന്ന നൊമ്പരം.

നോമ്പുകാലം, പരിവർത്തനത്തിനിടയാകട്ടെ, സഹോദരങ്ങളോട് കരുണചെയ്തും, അവരെ നെഞ്ചോട്ചേർത്തുപിടിച്ചും, വിട്ടുവീഴ്ച്ചകൾ ചെയ്തും, അഹങ്കാരംമാറ്റിവെച്ചും, സഹായങ്ങൾ ചെയ്തും, അവശത അനുഭവിക്കുന്നവർക്ക്, ഒരു നേരത്തെ ആഹാരം എങ്കിലും നൽകി, പരസ്നേഹം നൽകി, ഈ നോമ്പുകാലം അനുഷ്ഠിക്കാം. പ്രാർത്ഥനകൾ …

ഇനിയുള്ള ദിവസങ്ങൾ വീടുകളിൽമുഴങ്ങുന്നത് “കുരിശിൽ മരിച്ചവനെ, കുരിശാലെ വിജയം വരിച്ചവനെ എന്നുള്ള ഗാനമായിരിക്കും.

 

ന്യൂഡൽഹി ∙ കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

താലിബാന്റെ ശാസനകളും നിയമങ്ങളും തെറ്റിച്ചതിന് നാൽപതോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക. അവരിൽ പലരെയും അതിക്രൂരമായി പീഡിപ്പിക്കുക. പീഡനത്തെ അതിജീവിച്ച് തിരികെ എത്തിയവരെ സ്വന്തം കുടുംബത്തിൽ ഉള്ളവർ തന്നെ കൊന്നു തള്ളുക. ‘പുരുഷ ബന്ധുക്കൾ’ കൊണ്ടുപോകാൻ വരാത്തതിന്റെ പേരിൽ ഇന്നും തടവിൽ കഴിയുന്ന സ്ത്രീകളും ഏറെ. മിയ ബ്ലും എന്ന എഴുത്തുകാരിയുടെ ലേഖനത്തിലൂടെ പുറത്തുവന്ന പഴയ താലിബാന്റെ പുതിയ ‘മുഖ’ത്തിന്റെ, കഥയാണിത്. ലോകം മറന്നു കൊണ്ടിരിക്കുന്ന താലിബാൻ കഥകളുടെ പുതിയ രൂപം.

യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിനു പിന്നാലെ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത് താലിബാൻ അധികാരത്തിലേറി ആറു മാസത്തോളമാകുന്നു. ഓഗസ്റ്റ് മധ്യത്തോടെ അഫ്ഗാൻ പിടിച്ചടക്കി താലിബാൻ അധികാരത്തിലേറിയപ്പോൾ ലോക ശ്രദ്ധ മുഴുവനും ആ ചെറു രാജ്യത്തിലേക്കായിരുന്നു. എന്നാൽ, പതിയെ അതുമാറി. കാര്യങ്ങളെല്ലാം സാധാരണപോലെ പോയി. അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു എന്നു പലരും കരുതി. എന്നാൽ അതു വെറും മിഥ്യാധാരണയാണെന്നു തിരിച്ചറിയാൻ ഇന്നും പലർക്കും സാധിച്ചിട്ടില്ല.

ഭീകര സംഘങ്ങൾ ചരിത്രത്തിൽ ഇതുവരെയില്ലാത്ത രീതിയിൽ അഫ്ഗാനിൽ കൊടികുത്തി വാഴുന്നെന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് ഫെബ്രുവരി ആദ്യമാണ് പുറത്തുവന്നത്. ജനത്തെ സംബന്ധിച്ചിടത്തോളം ഇന്നും അഫ്ഗാനിസ്ഥാൻ ഒരു സുരക്ഷിത കേന്ദ്രമായി മാറിയിട്ടില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതിനേക്കാളുപരി അഫ്ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയപ്പോൾ മുൾമുനയിൽ നിന്നത് അവിടുത്തെ പെൺസമൂഹമാണ്. സ്വാതന്ത്ര്യം എന്ന വാക്കുപോലും ഒരു കാലത്ത് ആലങ്കാരിക പ്രയോഗമായിരുന്നു അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന്. അതിൽനിന്നൊരു മാറ്റം അവർ ഇടക്കാലത്ത് ആഘോഷിച്ചു. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു അവരെ കാത്തിരുന്നത്. അതാകട്ടെ മരണ തുല്യവും.

അതിക്രൂരമായ പീഡനങ്ങളും വ്യക്തിഹത്യയും അപമാനവുമാണ് സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും അഫ്ഗാനിൽ നേരിടേണ്ടി വരുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. സ്ത്രീകള്‍ക്കുൾപ്പെടെ ‘പുതിയ’ അഫ്ഗാനില്‍ സർവസ്വാതന്ത്ര്യവുമുണ്ടാകുമെന്നാണ് അധികാരമേൽക്കുമ്പോൾ താലിബാൻ പറഞ്ഞത്. രാജ്യാന്തര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായിരുന്നു അതെന്ന് പിന്നീടുള്ള നാളുകൾ തെളിയിച്ചു. 1990കളെ ഓർമിപ്പിക്കും വിധമാണ് സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളും അവസരങ്ങളും നിലവിൽ അപഹരിക്കപ്പെട്ടിരിക്കുന്നത്.

ജോലിയും വിദ്യാഭ്യാസവും അവർക്കു നിഷേധിക്കപ്പെട്ടു. എന്നാൽ, കടുത്ത എതിർപ്പുകൾ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നപ്പോൾ സ്കൂളുകളും തൊഴിലിടങ്ങളും അവർക്കു മുന്നിൽ തുറക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം പക്ഷേ നിബന്ധനകളോടെ മാത്രവും. ആണിനും പെണ്ണിനുമിടയിൽ കർട്ടനിട്ടു മറച്ച സർലവകലാശാലകളിലൂടെ, വിദ്യാഭ്യാസത്തിന് സ്ത്രീകൾക്ക് അനുവാദം നൽകിയെന്ന് താലിബാൻ ഘോരമായി ഉദ്ഘോഷിച്ചു. അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവകലാശാലാ പഠനത്തിന് അനുമതി നൽകിയെന്ന വാർത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെയായിരുന്നു ആ പൈശാചിക പീഡനത്തിന്റെ വാർത്തയും എത്തിയത്.

ഫെബ്രുവരി ആദ്യമാണ് അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ സർക്കാർ സർവകലാശാലകൾ തുറക്കുന്നു എന്ന് താലിബാൻ പ്രഖ്യാപിച്ചത്. എല്ലാവരും (ആൺകുട്ടികളും പെൺകുട്ടികളും) സർവകലാശാലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താലിബാൻ നേതൃത്വത്തിലുള്ള സാംസ്കാരിക വിവര മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. നാംഗർഹാർ, കാണ്ഡഹാർ, ഹെൽമന്ദ്, ഫറാ, നിംറോസ്, ലാഗ്‌മാൻ തുടങ്ങിയ പ്രവിശ്യകളാണ് സ്ത്രീകൾക്കായി സർവകലാശാലകള്‍ തുറന്നുകൊടുത്തത്. വൈകാതെതന്നെ കാബൂൾ സർവകലാശാല ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ മറ്റു സർവകലാശാലകളും സ്ത്രീകൾക്കു തുറന്നു നൽകുമെന്ന് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാക്വി ഹഖാനി അറിയിച്ചു. പറഞ്ഞതുപോലെത്തന്നെ അദ്ദേഹം ചെയ്തു.

ഫെബ്രുവരി അവസാനത്തോടെ സർവകലാശാലകളെല്ലാം തുറന്നു. അവിടങ്ങളിലേക്ക് പെൺകുട്ടികളെ പ്രവേശിപ്പിച്ചു. പക്ഷേ ചില നിബന്ധനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനു പ്രത്യേകം സമയമെന്നത്. സർവകലാശാലകൾ തുറക്കുന്നത് ആദ്യ പടിയാണെന്നും അഫ്ഗാൻ പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന മാർച്ച് അവസാന വാരത്തിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിലേക്ക് ഉൾപ്പെടെ തിരിച്ചെത്തിക്കുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകം സമയത്താണെങ്കിൽ പോലും പഠനത്തിനുള്ള അവസരം ലഭിച്ചതിൽ പല പെൺകുട്ടികളും സന്തോഷം പ്രകടിപ്പിച്ചു. ലോകം സമാധിച്ചു– താലിബാനു മാറ്റം കാണാനുണ്ട്. പക്ഷേ ഈ സർവകലാശാല തുറക്കൽ, ക്രൂരമായ എന്തൊക്കെയോ മറയ്ക്കാനുള്ള ശ്രമമായിരുന്നോ?

ജനുവരി അവസാനത്തോടെ അഫ്ഗാനിലെ മസാറെ ഷരീഫ് പട്ടണത്തിൽനിന്ന് നാൽപതോളം പേരെ താലിബാൻ പിടിച്ചുകൊണ്ടുപോയി. അതിൽ എട്ടു പേരെ താലിബാൻ സംഘം അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡനത്തിൽനിന്ന് അതിജീവിച്ചുവന്നവരെ അവരുടെ കുടുംബങ്ങൾ തന്നെ കൊന്നു തള്ളി. പഷ്തൂൺവാലി എന്ന സാമൂഹിക ജീവിതരീതിയിൽനിന്ന് വ്യതിചലിച്ചു ജീവിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. പഷ്തൂൺ എന്ന പുരാതന ഗോത്ര സമൂഹത്തിന്റെ ജീവിതരീതികളെ നയിക്കുന്ന നിയമങ്ങളാണ് പഷ്തൂൻവാലി. അഫ്ഗാനിലും പാക്കിസ്ഥാനിലും പഷ്തൂൺ വിഭാഗം ഈ നിയമപ്രകാരമാണു ജീവിക്കുന്നത്. ഇതു പ്രകാരം വിവാഹം കഴിച്ച ആളുമായി മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ എന്നുണ്ട്. ആ നിയമം തെറ്റിച്ചെന്നാരോപിച്ചാണ് പീഡനത്തിനിരയായ വനിതകളെ കൊലപ്പെടുത്തിയത്.

കൂട്ടിക്കൊണ്ടു പോകാൻ ‘പുരുഷ ബന്ധുക്കൾ’ വരാത്തതിനാൽ സ്ത്രീകളിൽ ചിലർ തടങ്കലിൽതന്നെ കഴിയുകയാണെന്ന താലിബാൻ വക്താവിന്റെ ട്വീറ്റും പുറത്തുവന്നിരുന്നു. സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളായി കാണുന്ന ഒരു ഭരണകൂടത്തിന്റെ അടിമയായി ജീവിക്കുക മാത്രമല്ല, അവരേൽപിച്ച മുറിവ് ഉണങ്ങുന്നതിനു മുൻപേ അവർ പോലും അറിയാത്ത കാര്യത്തിന് ജീവനോടെ കത്തിക്കുകയും ചെയ്യുന്നു; അതും സ്വന്തം കുടുംബം. ഭരണകൂടവും പ്രാകൃത നിയമങ്ങളും കൽപിച്ചു തരുന്ന വിധി അനുഭവിക്കുക മാത്രമാണ് അവർക്ക് ചെയ്യാനാവുക. അവിടെ ചോദ്യങ്ങൾ ഉയർത്താനോ പ്രതികരിക്കാനോ കഴിയില്ല. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരിയുമായ മിയ ബ്ലൂം എഴുതിയ ലേഖനത്തിലൂടെയാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്.

‘എന്റെ അക്കാദമിക് ശൃംഖലയിലെ വനിതാവകാശ പ്രവർത്തകർ പറയുന്നത് അനുസരിച്ച്, ഈ വാർത്ത ചില അഫ്ഗാൻ സാമുദായിക സംഘങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ നിലവിലുള്ളതുകൊണ്ട് ഇവരുടെ പേരുകൾ വെളിപ്പെടുത്താനാകില്ല.’– മിയ ബ്ലൂം പറയുന്നു. അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ഒരുപറ്റം പെൺകുട്ടികൾ ജനുവരി 16ന് കാബൂൾ സർവകലാശാലയ്ക്കു സമീപം പ്രതിഷേധവുമായിറങ്ങിയിരുന്നു. സ്ത്രീകളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും അവർക്ക് വിദ്യാഭ്യാസം തുടരാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ഇതുസംബന്ധിച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ‘പടിഞ്ഞാറിന്റെ പാവകൾ’ എന്ന് ആക്രോശിച്ചുകൊണ്ട് താലിബാൻ സംഘം അവർക്കു നേരെ തോക്കു ചൂണ്ടുന്ന ചിത്രവും പുറത്തുവന്നിരുന്നു.

ആ പ്രതിഷേധം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാധ്യമപ്രവർത്തകയും യുട്യൂബറുമായ ഇരുപത്തിയഞ്ചുകാരി തമാന സാർയാബ് പർയാനി ഒരു വിഡിയോ പോസ്റ്റു ചെയ്തു. ‘ഞാനും രണ്ടു സഹോദരിമാരും താമസിക്കുന്ന അപാർട്മെന്റിന്റെ വാതിൽക്കൽ താലിബാൻ എത്തിയിരിക്കുന്നു. ഞങ്ങളെ രക്ഷിക്കൂ’–എന്നായിരുന്നു ഭീതിയും നിസ്സഹായതയും നിറഞ്ഞ അവളുടെ വാക്കുകൾ. ആമജ് ന്യൂസ് (Aamaj News) എന്ന ട്വിറ്റർ പേജിൽ അവരുടെ വിഡിയോയും പോസ്റ്റു ചെയ്തിരുന്നു. എന്നാൽ പിന്നീട് പർയാനിയേയും സഹോദരിമാരെയും ആരും കണ്ടിട്ടില്ല. പർയാനിയ്ക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു പെൺകുട്ടി, പർവാന ഇബ്രാഹിംഖിലിനെയും പിന്നീട് കാണാതായി. പർവാനയും അവരുടെ ഭർതൃസഹോദരനും കാബൂളിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാണാതായത്. ഇത്തരത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആറോളം വനിതാ ആക്ടിവിസ്റ്റുകളെയാണ് കാണാതായിരിക്കുന്നത്.

ഇവർ എവിടെയെന്ന മാധ്യമങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ചോദ്യത്തിന് ഭരണകൂടം ‘അറിയില്ല’ എന്ന ഉത്തരമാണ് നൽകിയത്. ഇവരെ അറസ്റ്റു ചെയ്തെന്നും തടങ്കലിൽ ആക്കിയെന്നുമുള്ള വാർത്തകൾ വ്യാജമാണെന്നും പറഞ്ഞു. വൈകാതെ ഐക്യരാഷ്ട്ര സംഘടനയും (യുഎൻ) വിഷയത്തില്‍ ഇടപെട്ടു. കാണാതായവരെക്കുറിച്ചുള്ള വിവരം എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന യുഎന്നിന്റെ ഉൾപ്പെടെ നിർദേശത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോകുന്നതും തടവിൽ പാർപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് യുഎൻ മുൻപും താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1996ലാണ് താലിബാൻ ആദ്യമായി അഫ്ഗാനിൽ അധികാരത്തിലേറുന്നത്. നവ സർക്കാരും സമാധാനവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ താലിബാൻ പക്ഷേ ആദ്യം ചെയ്തത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തുകയാണ്. പൊതുനിരത്തുകളിൽ ഇറങ്ങാനും ജോലി ചെയ്യാനുമുള്ള അവരുടെ അവകാശം നിഷേധിച്ചു. അടിയന്തര ഘട്ടത്തിൽ പുറത്തു പോകണമെങ്കിൽ രക്തബന്ധത്തിലുള്ള പുരുഷന്മാർ കൂടെയുണ്ടാകണം എന്ന നിയമം വരെ കൊണ്ടുവന്നു. പൊതു ഇടത്തിൽ സ്ത്രീകളുടെ ശബ്ദം കേൾക്കാൻ പാടില്ല, ബുർഖ നിർബന്ധമാക്കണം. എന്തിന് സ്ത്രീകൾ വീട്ടിലുണ്ടെങ്കിൽ ജനലുകൾ പോലും മറയ്ക്കണമെന്നായി വ്യവസ്ഥ. നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയും. ആൾക്കൂട്ടത്തിനു മുൻപാകെ നിർത്തി, കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിക്കുക, മരണം വരെ കല്ലെറിയുക തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികൾ ഒരു ദാക്ഷണ്യവുമില്ലാതെ നടപ്പാക്കി.

എന്നാൽ രണ്ടാം വരവിൽ താലിബാൻ കൂടുതൽ നയതന്ത്രപരമായ നീക്കങ്ങളിൽ ഏർപ്പെട്ടു. അഥവാ അത്തരമൊരു നീക്കമാണു നടത്തുന്നതെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഒരു രാജ്യത്തിന്റെ ഭരണത്തലവന്മാർ എന്ന നിലയിൽ അംഗീകരിക്കപ്പെടാനുമായി താലിബാന് രാജ്യാന്തര തരത്തിൽ പരിഗണന ആവശ്യമായിരുന്നു. എന്നാൽ സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ സംഘടനയുടെ പഴയ തീവ്രനിലപാടുകളിൽ അയവു വരുത്തിയതുമില്ല. ശരിഅത്ത് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്നാണ് ‘പുതിയ’ താലിബാൻ നേതാക്കൾ പറഞ്ഞത്. വിശാലമായ സ്ത്രീ സ്വാതന്ത്ര്യമൊന്നും താലിബാൻ അധികാരത്തിൽ ഏറിയപ്പോൾ ആരും പ്രതീക്ഷിച്ചില്ലെങ്കിലും 1990കൾ ആവർത്തിക്കില്ലെന്നെങ്കിലും കരുതി. എന്നാൽ താലിബാന് എന്നും സ്ത്രീകളുടെ കാര്യത്തിൽ ഒരൊറ്റ നിലപാടേ ഉള്ളൂ എന്നാണ് പുതിയ ഭരണകൂടവും തെളിയിക്കുന്നത്.

സ്ത്രീകൾ മാത്രമല്ല താലിബാന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ മറ്റൊരു സമൂഹം കൂടിയുണ്ട് അഫ്ഗാനിൽ– ലെസിബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ (എൽജിബിടി) വിഭാഗം. ഇവരുടെ ലൈംഗിക ആഭിമുഖ്യത്തിലെ വ്യത്യസ്തത താലിബാന്റെ നിരന്തര ലൈംഗികാതിക്രമങ്ങൾക്കും ഭീഷണികൾക്കും കാരണമാകുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ച് ആൻഡ് ഔട്ട് റൈറ്റ് ആക്‌ഷൻ ഇന്റർനാഷനൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഇവർക്കെതിരെയുള്ള അതിക്രമങ്ങളും, ഇവർ നേരിട്ട പീഡനങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും വ്യക്തമാക്കുന്നുണ്ട്.

2021 ഒക്ടോബർ മുതൽ ഡിസംബർ വരെ അഫ്ഗാനിലുള്ള എൽജിബിടി വിഭാഗത്തിൽപ്പെട്ട അറുപതു പേരുമായി ഹ്യുമൻ റൈറ്റ്സ് വാച്ച് പ്രതിനിധികൾ സംസാരിച്ചു. ചിലരെ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും താലിബാൻ നിരന്തരം ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ, അവരുടെ പൂർവ പങ്കാളികൾ സ്വയരക്ഷയ്ക്കായി നൽകിയ വിവരങ്ങളിലൂടെ താലിബാന്റെ ഇരയാക്കപ്പെടുന്നു. സ്വന്തം ജീവനു വേണ്ടിയുള്ള ഒരുതരം ഒറ്റുകൊടുക്കൽ!

റിസ എന്ന ട്രാൻസ് വുമൺ തനിക്കു നേരിട്ട ദുരനുഭവം പറയുന്നത് ഇങ്ങനെയാണ്: കലിപൂണ്ട ഒരുപറ്റം അയൽക്കാർ വീടിന്റെ കതക് തല്ലി തകർത്തു കയറി വന്ന് ‘നിന്നെ ഇവിടെനിന്നും ഓടിക്കാൻ താലിബാൻ പൊലീസിനെ വിളിക്കാൻ പോകുകയാണെ’ന്നു പറഞ്ഞു. പിന്നീട് താലിബാൻ പൊലീസ് റിസയെ പിടികൂടി. അവർ അവളെ തല്ലി അവശയാക്കി. അവളുടെ തല മുണ്ഡനം ചെയ്ത് ആഴ്ചകളോളം ജയിലിലാക്കി. പിന്നീട് പുരുഷവേഷം ധരിപ്പിച്ച് തെരുവിലേക്ക് വലിച്ചെറിഞ്ഞു. ട്രാൻസ് മാൻ ആയ റമീസിനോട് താലിബാൻ സംഘം ചെയ്തത് ഇതിലും ക്രൂരമാണ്. ഒരു സെക്യൂരിറ്റി ചെക്ക് പോയിന്റിൽനിന്ന് റമീസിനെ തട്ടിക്കൊണ്ടു പോയ താലിബാൻ സംഘം അയാളെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചു. മാത്രമല്ല ‘ഇന്നു മുതൽ എപ്പോൾ വേണമെങ്കിലും നിന്നെ ഞങ്ങൾക്കു കണ്ടുപിടിക്കാം, ഞങ്ങൾക്ക് വേണ്ടതൊക്കെ ചെയ്യും’ എന്ന ഭീഷണിയും മുഴക്കി.

അഷ്റഫ് ഗനിയുടെ ഭരണകാലത്തു തന്നെ അഫ്ഗാൻ എൽജിബിടി വിഭാഗത്തിന് അപകടകരമായ പ്രദേശമാണ്. 2018ൽ ഗനി സർക്കാർ സ്വവർഗരതിയെ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഇത് എൽജിബിടി വിഭാഗത്തിൽപ്പെട്ടവരെ, അവരുടെ സ്വത്വം സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും സഹപ്രവർത്തകരിൽനിന്നും മറച്ചുവയ്ക്കാൻ നിർബന്ധിതരാക്കി. താലിബാൻ ഭരണത്തിൽ ഇവർക്കെതിരെയുള്ള അതിക്രമങ്ങളും വർധിച്ചു. റിപ്പോർട്ടിനെ കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിൽ നിന്നുള്ള വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞത് ‘എൽജിബിടി…അത് ശരിഅത്ത് നിയമത്തിന് എതിരാണ്’ എന്നാണ്.

വിവിധ രാജ്യങ്ങളിൽ, സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ട് അവർ ലിംഗപരമായ അതിക്രമങ്ങൾ നേരിടുന്നതിനു കാരണം ഒന്നുതന്നെയാണെന്നാണ് മിയ ബ്ലൂം തന്റെ ലേഖനത്തിലൂടെ പറയുന്നത്. ‘മുൻപ് ഇറാഖ്, നൈജീരിയ എന്നീ രാജ്യങ്ങളിലും ഇപ്പോൾ അഫ്ഗാനിലും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങളിൽനിന്ന് എനിക്കു വ്യക്തമാകുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഇവർ ഒരു സമാനപാത പിന്തുടരുന്നുണ്ടെന്നാണ്. പാട്രിയാർക്കൽ സമൂഹം നിർമിച്ചുവച്ചിരിക്കുന്ന പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതിന്റെ പേരിലാണ് സ്ത്രീകൾ ആദ്യം ലിംഗാധിഷ്ഠിതമായും പിന്നീട് സാമുദായികപരമായും ഇരയാക്കപ്പെടുന്നത്.

ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താൽ, സമൂഹത്തിൽ നിലനിന്നു പോരുന്ന ഈ പെരുമാറ്റച്ചട്ടങ്ങൾ സ്ത്രീകളെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഇത്, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയും അവരെ ക്രൂരമായി പീഡിപ്പിക്കാൻ പുരുഷന്മാർക്ക് യാതൊരു പ്രശ്നവുമില്ലാത്ത വഴികൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു അന്തരീക്ഷമാണ് അഫ്ഗാനിൽ ഇപ്പോഴുള്ളത്. അതാണ് കഴിഞ്ഞ ആറു മാസമായി അവിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിപ്പിച്ചത്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുൻപ്, 2014ൽ സമാനമായ ഒരു സംഭവം നടന്നു. എന്നാൽ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാലു പേർക്കെതിരെയുള്ള വധശിക്ഷയിൽ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി ഒപ്പുവയ്ക്കുകയാണ് അന്നു ചെയ്തത്.

സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിച്ചു വന്നിരുന്ന വനിതാകാര്യ ഓഫിസ് താലിബാൻ ഭരണത്തിലേറിയതോടെ ഇല്ലാതാക്കിയിരിക്കുകയാണ്. മുൻപ്, പിരിച്ചുവിട്ട സദാചാര മന്ത്രാലയം വച്ച് (വൈസ് ആൻഡ് വെർച്യു മിനിസ്ട്രി) ഇതിനെ പുനഃസ്ഥാപിച്ചു. അതാകട്ടെ കടുത്ത നിയന്ത്രണങ്ങൾ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. അതോടെ സമീപകാലത്ത് ആരോപിക്കപ്പെട്ട കൂട്ടബലാത്സംഗങ്ങൾക്കു പോലും നിയമപരമായ പരിഹാരങ്ങൾ ലഭിക്കാതായി.

രാജ്യത്ത് ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളുകൊണ്ട് ഉണ്ടായ പുരോഗതി താലിബാന്റെ കടന്നുവരവോടെ നഷ്ടമാകുമോ എന്ന ചർച്ച, യുഎസ് സൈന്യം അഫ്ഗാൻ വിട്ടതിനു പിന്നാലെ രാജ്യാന്തര തലത്തിൽ ശക്തമായിരുന്നു. അതെല്ലാം വെറും ചർച്ചകളായിത്തന്നെ തുടരുകയുമാണ്. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച താൽപര്യങ്ങളും ആ ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണെന്ന് ഒരു വിഭാഗം നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഒട്ടേറെ മാധ്യമപ്രവർത്തകർ രാജ്യം വിട്ടതും, ബുദ്ധിജീവികളും ചിന്തകരും വിദ്യാർഥികളും ഉൾപ്പെടെ ലക്ഷക്കണക്കിനു പേർ പലായം ചെയ്തതും ‘പുതിയ’ അഫ്ഗാനില്‍ നടക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുന്നതിൽനിന്നു ലോകത്തെ തടയുന്നു.

അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയ്ക്കു മാത്രം യാതൊരു മാറ്റവുമില്ലെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. താലിബാനു കീഴിൽ അഫ്ഗാൻ ഇരുപതു വർഷം പിന്നോട്ട് സഞ്ചരിക്കുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്കൂളുകളും തൊഴിലിടങ്ങളും സ്ത്രീകൾക്കു വിലക്കേർപ്പെടുത്തുകയും പിന്നീട് നിബന്ധനകളോടെ അവരെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ഒറ്റയ്ക്ക് യാത്ര പോകുന്നതിൽനിന്ന് സ്ത്രീകൾ വിലക്കപ്പെടുന്നു. ആക്രമണങ്ങൾക്കിരയാക്കപ്പെടുന്ന സ്ത്രീകളെ പാർപ്പിക്കാനായി മുൻ അഫ്ഗാൻ സർക്കാര്‍ നിർമിച്ച സത്രങ്ങൾ പോലും ഇപ്പോഴില്ല. ഇതൊക്കെ സ്ത്രീകളെ വീട്ടുതടങ്കലിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നെന്നാണ് ആംനെസ്റ്റി ഇന്റർനാഷനൽ അഭിപ്രായപ്പെട്ടത്.

യുദ്ധകാലത്ത്, നിസ്സഹായാവസ്ഥയിലാകുന്ന രാജ്യത്തെ സഹായിക്കാൻ പോലും വമ്പൻ രാജ്യങ്ങൾ തയാറാകുന്നില്ലെന്നത് നാം യുക്രെയ്നിൽ കണ്ടുകൊണ്ടിരിക്കുന്നു. അഫ്ഗാനിലും അതുതന്നെയാണ് സംഭവിച്ചത്–ആപത്തു വന്നപ്പോൾ എല്ലാം ഉപേക്ഷിച്ച്, അതുവരെ കാത്തു രക്ഷിച്ചവർ കടൽ കടന്നു. ഇനിയെന്താണ് ആ ജനതയെ, പ്രത്യേകിച്ചു വനിതകളെ, കാത്തിരിക്കുന്നത്? നിസ്സഹായതയുടെ കടലിരമ്പം മാത്രമാണുത്തരം.

വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ, തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. പക്ഷേ, പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന്റെ അഭിപ്രായം. അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനിച്ചു.

സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. മയക്കുമരുന്നുമായി ആളെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചപ്പോള്‍ പലവിധ ആക്ഷേപങ്ങളുയര്‍ന്നു. എന്നാല്‍ ആ സമ്മര്‍ദങ്ങളെയെല്ലാം അതീജീവിച്ച് സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ തന്നെയായിരുന്നു സി.ഐ. നവാസിന്റെ തീരുമാനം. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോള്‍ കേരളം ഞെട്ടി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാം (33) ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെയാണ് കഴിഞ്ഞദിവസം വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും (44) കേസില്‍ പ്രതിയാണ്.

കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഭര്‍ത്താവ് മയക്കുമരുന്ന് കേസില്‍ അകത്തായാല്‍ വേഗത്തില്‍ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കരുതി. ഇതനുസരിച്ച് പദ്ധതി തയ്യാറാക്കി സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു. പിന്നാലെ പോലീസിന് രഹസ്യവിവരം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന് തോന്നിയിരുന്നു. പിടിയിലായ സുനിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സി.ഐ. നവാസും സംഘവും നടത്തിയ അന്വേഷണാണ് കേസിന്റെ ചുരുളഴിച്ചത്.

വാഹനത്തില്‍ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായി ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിനാണ് വിവരം ലഭിക്കുന്നത്. ഡാന്‍സാഫില്‍നിന്ന് വണ്ടന്‍മേട് പോലീസിലും വിവരം എത്തി. തുടര്‍ന്ന് ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും പുറ്റടിയില്‍ എത്തി കാത്തിരുന്നു. രാവിലെ സൈക്ലിങ് നടത്തുന്നതിനിടെയാണ് സി.ഐ. നവാസിന് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി വരുന്ന റൂട്ടില്‍ തന്നെ സി.ഐ.യും ആ സമയത്തുണ്ടായിരുന്നു. ഇതോടെ സൈക്കിളില്‍ തന്നെ സി.ഐ.യും പുറ്റടിയിലെത്തി.

ഇരുചക്രവാഹനത്തില്‍ വന്ന സുനില്‍ വര്‍ഗീസിനെയും സുഹൃത്തിനെയും പോലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്നാണ് വാഹനത്തില്‍നിന്ന് പിടികൂടിയതെന്ന് മനസിലായതോടെ സുനില്‍ പരിഭ്രാന്തനായി. നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഇയാള്‍, പോലീസിന് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. സുനിലിന്റെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് സി.ഐ.യ്ക്ക് തോന്നിയിരുന്നു.

‘എം.ഡി.എം.എ പോലെയുള്ള ലഹരിമരുന്ന് വണ്ടന്‍മേട് പോലുള്ള ഉള്‍പ്രദേശത്ത് എത്തിച്ച് വില്പന നടത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അയാളുടെ പെരുമാറ്റം കണ്ടാല്‍തന്നെ ഒരു പാവം മനുഷ്യനാണെന്നും ബോധ്യമാകും. കൃഷിപ്പണി ചെയ്യുന്ന സുനില്‍ ജോലിക്ക് പോവുകയാണെന്നും മനസിലായി. വാഹനത്തില്‍ ചോറും കുടിവെള്ളവും ഒക്കെ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നത് ഒരു 59-കാരനും. എന്തായാലും സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനായിരുന്നു ആദ്യതീരുമാനം’, സി.ഐ. നവാസ് പറഞ്ഞു.

പക്ഷേ, ആദ്യഘട്ട ചോദ്യംചെയ്യലിലും സുനിലില്‍നിന്ന് പോലീസിന് യാതൊരുവിവരവും ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേറെ ഫോണുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരന്വേഷണത്തിലും മയക്കുമരുന്ന് വില്പനയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു തെളിവുകളും പോലീസിന് കണ്ടെത്താനായില്ല.

കസ്റ്റഡിയിലെടുത്തത് മുതല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പോലീസിന് മുന്നില്‍ കരയുകയായിരുന്നു സുനില്‍ വര്‍ഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടില്‍ നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാള്‍ക്ക് മദ്യപാനം, പുകവലി പോലുള്ള ദുുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. ജോലി കഴിഞ്ഞാല്‍ പള്ളിയും ബൈബിള്‍ വായനയുമെല്ലാം ആയി കഴിയുന്ന ഒരാളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തില്‍ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയമുണര്‍ന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാല്‍ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കള്‍ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ സി.ഐ.ക്കെതിരേ ആരോപണങ്ങളുയര്‍ന്നു. മേലുദ്യോഗസ്ഥരില്‍നിന്നടക്കം വലിയ സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍ സുനില്‍ അല്ല പ്രതിയെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്ന സി.ഐ. നവാസ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ അന്വേഷണത്തിന് മേലുദ്യോഗസ്ഥരും പിന്തുണച്ചു.

‘സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെയും സുഹൃത്തിനെയും മൂന്നുദിവസവും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ സമ്മര്‍ദ്ദമുണ്ടായി. പിടികൂടിയ മയക്കുമരുന്ന് ചെറിയ അളവാണെങ്കിലും പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. അത്തരമൊരു കേസില്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടത് വലിയ ആക്ഷേപത്തിനിടയാക്കി. എന്തുകൊണ്ടാണ് പ്രതിയെ വിട്ടതെന്ന് ചോദ്യമുയര്‍ന്നു, സമ്മര്‍ദങ്ങളുണ്ടായി.

പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. എന്റെ അന്വേഷണത്തില്‍ അയാള്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും മറുപടി നല്‍കി. രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി.പക്ഷേ, എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്’, സി.ഐ. നവാസ് ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.

മയക്കുരുന്ന് കച്ചവടക്കാരോ ഇടനിലക്കാരോ വില്പനക്കാരുടെ ശത്രുക്കളോ ഒക്കെയാണ് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാറുള്ളത്. എന്നാല്‍ വണ്ടന്‍മേട്ടിലെ കേസില്‍ വിവരം നല്‍കിയത് ശരിയാണെങ്കിലും മയക്കുമരുന്ന് വില്പനയുടെ മറ്റുതെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നത്.

അന്വേഷണത്തില്‍ വെല്ലുവിളിയുണ്ടെന്നും കസ്റ്റഡിയിലെടുത്ത ആളല്ല യഥാര്‍ഥ പ്രതിയെന്നും അന്വേഷണസംഘം ഡാന്‍സാഫില്‍ വിവരം നല്‍കിയ ആളെ അറിയിച്ചു. ഇയാള്‍ വഴി രഹസ്യവിവരം എത്തിയ രണ്ടാമത്തെ ആളിലേക്കും അവിടെനിന്ന് വിവരത്തിന്റെ ഉറവിടമായ ഷാനവാസ് എന്നയാളിലേക്കും അന്വേഷണം എത്തി.

ഇന്റര്‍നെറ്റ് കോളിലൂടെ രഹസ്യവിവരം നല്‍കിയതും വാഹനത്തില്‍ മയക്കുമരുന്ന് ഇരിക്കുന്ന ചിത്രം അയച്ചതും വിദേശനമ്പരില്‍നിന്നാണെന്നത് തുടക്കത്തിലേ സംശയമുണര്‍ത്തിയിരുന്നു. ഇതോടെ വിദേശ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെ അന്വേഷണം നടത്തുകയും ഷാനവാസ് തന്നെയാണ് രഹസ്യവിവരം നല്‍കിയതെന്ന് ഉറപ്പിക്കുകയും ചെയ്തു. ഷാനവാസിനെ ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

ഇതേസമയം, ഷാനവാസിന്റെ ഫോണ്‍വിവരങ്ങള്‍ സൈബര്‍ സെല്‍ സഹായത്തോടെ പോലീസ് ശേഖരിച്ചിരുന്നു. ഷാനവാസിന്റെ ഫോണില്‍നിന്ന് വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത അതേസമയത്ത് തന്നെ സൗമ്യയെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ ആദ്യമറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടുപോലുമില്ലെന്നും ഇവരെ അറിയില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ് സംഘം സൗമ്യയുടെ മുന്നില്‍ നിരത്തി. ഇതോടെ സൗമ്യ എല്ലാകാര്യങ്ങളും തുറന്നുപറയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സൗമ്യയും നാട്ടുകാരനായ വിനോദും തമ്മില്‍ പരിചയത്തിലായതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ വഴി പതിവായി സംസാരിക്കുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു.

ഭാര്യയും കുട്ടികളുമുള്ള വിനോദ് വിദേശത്താണ് ജോലിചെയ്തുവരുന്നത്. സൗമ്യയുമായുള്ള പ്രണയബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാന്‍ ഇയാളും തീരുമാനിച്ചിരുന്നു. ഇതിനിടെ, എത്രയുംവേഗം ഒരുമിച്ചുള്ള ജീവിതം ആരംഭിക്കണമെന്ന് സൗമ്യ നിര്‍ബന്ധം പിടിച്ചു. അതിനായി ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു സൗമ്യയുടെ ആവശ്യം. ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. തുടര്‍ന്നാണ് വിനോദും സൗമ്യയും ചേര്‍ന്ന് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുതുടങ്ങിയത്.

സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ പിടിക്കപ്പെടുമെന്ന് ഇരുവരും ഭയന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ പദ്ധയിട്ടു. പക്ഷേ, കൂടത്തായി അടക്കമുള്ള സംഭവങ്ങള്‍ സൗമ്യയെ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാമെന്നും ഇതേസമയം തന്നെ വിവാഹമോചനം നേടാമെന്നും ഇരുവരും കണക്കുകൂട്ടിയത്. ഒരുമാസം മുമ്പ് എറണാകുളത്തെ ഹോട്ടലില്‍വെച്ച് സൗമ്യയും വിനോദും ബാക്കി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

മയക്കുമരുന്ന് പദ്ധതി ഉറപ്പിച്ചതോടെ വിനോദ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പരിചയക്കാരനായ ഷാനവാസിനെയാണ് വിനോദ് മയക്കുമരുന്നിനായി ബന്ധപ്പെട്ടത്. ഷാനവാസ് ഷെഫിന്‍ വഴി മയക്കുമരുന്ന് സംഘടിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 16-ന് വിനോദ് ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തി. 18-ാം തീയതിയാണ് ഷാനവാസും വിനോദും ആമയാറില്‍ എത്തി സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. സി.ഡി.എസ്. തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു അത്. തുടര്‍ന്ന് സൗമ്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് അതിന്റെ ചിത്രം വിനോദിനും ഷാനവാസിനും അയച്ചുനല്‍കി. ഭര്‍ത്താവ് പോകുന്ന റൂട്ടും പറഞ്ഞു. തുടര്‍ന്ന് ഈ റൂട്ടും മറ്റുവിവരങ്ങളും ഷാനവാസ് ഫോണില്‍ റെക്കോഡ് ചെയ്യുകയും അത് പോലീസിന് രഹസ്യവിവരമായി കൈമാറുകയുമായിരുന്നു.

വണ്ടന്‍മേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫും സൈബര്‍സെല്ലുമെല്ലാം ഒത്തൊരുമിച്ച് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ശേഷം കാമുകനായ വിനോദ് ജോലിസ്ഥലമായ സൗദ്യ അറേബ്യയിലേക്ക് തിരികെ മടങ്ങിയിരുന്നു. കേസില്‍ പ്രതിയായ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരുപക്ഷേ, പ്രതി നാട്ടിലെത്തി കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

സൗമ്യയെയും മറ്റുപ്രതികളെയും അറസ്റ്റ് ചെയ്തശേഷം സുനില്‍ വര്‍ഗീസ് സി.ഐ.യെ കാണാനെത്തിയിരുന്നു. ആ സമയത്ത് ഭയങ്കര കരച്ചിലും സന്തോഷവുമെല്ലാം സുനിലിന്റെ മുഖത്ത് കാണാനായെന്നും സി.ഐ. പറഞ്ഞു.

കള്ളക്കേസുകളും അതിലുണ്ടാകുന്ന സമ്മര്‍ദങ്ങളും സി.ഐ. നവാസ് നേരത്തെയും അനുഭവിച്ചതാണ്. പലസാഹചര്യത്തിലും നിരവധി സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ഒരു സമ്മർദത്തിനും വഴങ്ങിയിരുന്നില്ല. അതിന്‍റെ പ്രയാസങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

നേരത്തെ മധ്യകേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ ഒരു കൊലക്കേസിലും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു. കൊലക്കേസിലെ കൂട്ടുപ്രതിയാണെന്ന് കരുതുന്ന ഒരു യുവാവിനെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യംചെയ്തതോടെ ഇയാള്‍ നിരപരാധിയാണെന്നും കുറ്റംചെയ്തിട്ടില്ലെന്നും നവാസിന് ബോധ്യമായി. നാലുദിവസത്തോളമാണ് യുവാവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. അവസാനം യുവാവിനെ വിട്ടയക്കുകയും ചെയ്തു.

ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സി.ഐ.യായിരിക്കെ ആ യുവാവ് നവാസിനെ നേരില്‍കാണാനെത്തി. ‘സി.ഐ.യെ കണ്ടിട്ടേ പോകൂ എന്നുപറഞ്ഞാണ് ഒരു യുവാവ് അന്ന് സ്റ്റേഷനില്‍വന്നത്. കണ്ടയുടന്‍ കാലില്‍ തൊട്ട് നമസ്‌കരിച്ചു. അന്ന് കേസില്‍ പിടിച്ച് വിട്ടയച്ച ആളാണെന്ന് പറഞ്ഞു. എല്ലാവരും സംശയിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നത് സാറിന് മാത്രമാണെന്നും ഇപ്പോള്‍ കേരള പോലീസില്‍ എസ്.ഐ. ട്രെയിനിയായി ചേരാനിരിക്കുകയാണെന്നും ആ സന്തോഷം സാറുമായി പങ്കിടാനാണ് വന്നതെന്നും പറഞ്ഞു. സാര്‍ അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ താന്‍ ഒരു കേസിലെ പ്രതിയായേനെ എന്നും പറഞ്ഞു. ഒരു പൊതിയില്‍ ഈന്തപ്പഴവുമായാണ് ആ യുവാവ് വന്നത്. റംസാനായതിനാല്‍ ഇതുകൊണ്ട് നോമ്പുതുറക്കണമെന്നും അവന്‍ പറഞ്ഞു’, സി.ഐ. നവാസ് അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.

അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് നവാസ് അറിയപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, പാരലല്‍ കോളേജ് അധ്യാപകനായി ജോലിചെയ്തതിന് ശേഷമാണ് നവാസ് പോലീസ് സേനയിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ രണ്ടുവര്‍ഷമായി വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദന്‍’ മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തുകയാണ്. മാധ്യമപ്രവര്‍ത്തകനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. ടെലിവിഷന്‍ ജേണലിസം പശ്ചാത്തലമാക്കി മലയാളത്തില്‍ മുമ്പ് വന്ന സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ചിത്രമാണ് നാരദന്‍ എന്നാണ് ആഷിഖ് അബു പറയുന്നത്.

ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ സ്‌കിറ്റ് രൂപത്തിലും മറ്റും ഒരുപാട് ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും അനുകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ എല്ലാവരും കണ്ടിട്ടുമുണ്ട്. സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതേ പോലെ ആകാതിരിക്കണം എന്നതായിരുന്നു.

ടെലിവിഷന്‍ ജേണലിസ്റ്റുകളുടെ രീതിയെയും അവരുടെ ചേഷ്ടകളെയും കളിയാക്കുന്നത് മലയാളിക്ക് പുതിയ കാര്യമൊന്നുമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്റെ നാടക ഗുരു കൂടിയായ ദീപന്‍ ശിവരാമനാണ് ടൊവിനോയെ ഈ സിനിമയ്ക്കായി പരിശീലിപ്പിച്ചത്.

ദീപന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമ മനുഷ്യ വികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തില്‍ കടന്നുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ടെലിവിഷന്‍ ജേണലിസത്തെ കുറിച്ച് ക്രിയാത്മകമായ, ധാര്‍മികമായ വിമര്‍ശനങ്ങള്‍ നാരദനില്‍ കാണാമെന്നും ആഷിഖ് അബു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. അന്ന ബെന്നാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

യുക്രെയ്നില്‍ റഷ്യന്‍ കടന്നുകയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുടെ ഓഫിസ് അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

യുക്രെയ്നില്‍ ദിവസങ്ങളായി നീളുന്ന യുദ്ധകോലാഹലങ്ങള്‍ക്ക് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അറുതിയുണ്ടാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ബെലാറൂസ് അതിര്‍ത്തിയിലാവും ചര്‍ച്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. നാളെ നടക്കുന്ന യോഗത്തില്‍ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തില്‍ അവരുടെ നിലപാടറിയിക്കും.

തുടര്‍ച്ചയായ അ‍ഞ്ചാം ദിവസവും റഷ്യ രൂക്ഷമായ ആക്രമണം തുടരുകയാണ്. ദക്ഷിണ യുക്രെയ്നിലെ ബെര്‍ഡ്യാന്‍സ്ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. യുക്രെയ്ന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ വിമാനങ്ങള്‍ യൂണിയന്റെ വ്യോമപാതയില്‍ പറപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഫിഫ അറിയിച്ചു, ടീമിന് ഫുട്ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മല്‍സരിക്കാമെങ്കിലും റഷ്യന്‍ പതാകയോ ദേശീയ ഗാനമോ മല്‍സരവേദിയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്‌നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും.

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന. അതേസമയം യുക്രെയ്ന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ശക്തമാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉൾപ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍. 200പേരെ യുദ്ധതടവുകാരാക്കി.

RECENT POSTS
Copyright © . All rights reserved