Latest News

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു അമ്മിണിയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മര്‍ദ്ദിച്ചയാള്‍ മദ്യലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നെന്ന് പോലീസ് പറയുന്നു.

‘ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി’, ബിന്ദു അമ്മിണി പറയുന്നു.

ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മന:പൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്നു നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവര്‍ ആശുപത്രിയിലായിരുന്നു.

റാങ്ക് കിട്ടുന്ന കുട്ടികളോട് പത്രക്കാർ ചോദിക്കുന്ന പതിവു ചോദ്യം, ‘എന്താവാനാണ് ആഗ്രഹം?’ 1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ വേണുവിനോടും ഗോപിയോടും അന്നും പത്രക്കാ‍ർ ചോദിച്ചു –എന്താവാനാണ് ആഗ്രഹം? ‘എനിക്ക് എൻജിനീയർ ആകണം’ – വേണു പറഞ്ഞു. ‘എനിക്ക് ഡോക്ടർ ആവണം ’ – ഗോപി പറഞ്ഞു. ഒന്നിച്ചു പിറന്നതു മുതൽ വേഷത്തിലും നോക്കിലും നടപ്പിലും സ്വഭാവത്തിലും വരെ ഒരേ പോലെയായ ഈ ഇരട്ടകൾ ആദ്യമായി രണ്ടു വഴിക്കു തിരിഞ്ഞു.

അതിനൊരു കാരണമുണ്ട്. വേണുവും ഗോപിയും ഡോക്ടർ ആകണമെന്നാണ് ആഗ്രഹിച്ചത്. കുടുംബത്തിൽ ഡോക്ടർമാർ ധാരാളം. പക്ഷേ, അച്ഛൻ ഡോ. വി. ആർ. മേനോൻ (വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗം) പറഞ്ഞു– ‘അതു വേണ്ട, രണ്ടുപേരും രണ്ടായിത്തന്നെ നിൽക്കണം. ഒരാൾ എൻജിനീയറിങ് പഠിക്കുക.’ ചേർപ്പ് അമ്പാടിയിൽ ഡോ. വി.ആർ മേനോന്റെ മക്കളാണു വേണുവും ഗോപിയും.

ആര് ഏതു കോഴ്സിനു ചേരണമെന്നത് ഒടുവിൽ ടോസ് ചെയ്യാൻ തീരുമാനിച്ചു. ഗോപി ‘ഹെഡ്’ വിളിച്ചു ടോസ് പാസായി. ഞാൻ ഡ‍ോക്ടറാകും. എന്നു പ്രഖ്യാപിച്ചു. അങ്ങനെ വേണു താൽപര്യമില്ലാഞ്ഞിട്ടും എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു.

65 വർഷത്തിനിപ്പുറം ഇരട്ടകൾ എവിടെ? വേണു എന്ന എ. വേണുഗോപാൽ ടോസിൽ ‘ടെയിൽ’ പറഞ്ഞതുപോലെ തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ് പാസായി. എംടെക് ഗോൾഡ് മെഡൽ നേടി. ഓയിൽ മേഖലയിൽ ആഫ്രിക്ക അടക്കം ഇരുപതോളം രാജ്യങ്ങളിൽ ജോലി ചെയ്തു. വിരമിച്ചു. ഗോപി, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. കാലിക്കറ്റിൽ നിന്നു പിജിയെടുത്തു. അരനൂറ്റാണ്ടോളമായി ലണ്ടനിൽ ഡോക്ടർ. കഴിഞ്ഞദിവസം ഈ സഹോദരങ്ങൾ തൃശൂരിൽ ഒത്തുകൂടി. 45 വർഷത്തെ പ്രഫഷനൽ ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചൊരു ജന്മദിനാഘോഷം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതുവരെ കളിച്ച മറ്റ് എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിരുന്നു. സ്‌കോര്‍- ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.

നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. ഇതിനോട് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ അവശേഷിക്കുന്ന വിക്കറ്റും അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ ആതിഥേയര്‍ക്ക് നഷ്ടമായി. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം വെറും 40 റണ്‍സ് മാത്രമായി.

16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡിന തകര്‍ത്തത്. വില്‍ യംഗ് (69), റോസ് ടെയ്ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റും സ്വന്തമാക്കി.

 

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‌ സ്വന്തം തട്ടകത്തില്‍ തോല്‍വി. ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സ് 1-0 ത്തിനാണു യുണൈറ്റഡിനെ തോല്‍പ്പിച്ചത്‌.

പോര്‍ചുഗീസ്‌ താരം ജോയ മൗടീഞ്ഞോ കളി തീരാന്‍ എട്ടു മിനിറ്റ്‌ ശേഷിക്കേ നേടിയ ഗോളാണു വോള്‍വറിന്‌ അപൂര്‍വ ജയം നേടിക്കൊടുത്തത്‌. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വോള്‍വര്‍ ഓള്‍ഡ്‌ ട്രാഫോഡില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത്‌. താല്‍ക്കാലിക കോച്ച്‌ റാല്‍ഫ്‌ റാഗ്നിക്‌ നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്‌.

സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും എഡിന്‍സണ്‍ കാവാനിയെയും മുന്‍നിര്‍ത്തിയ 4-2-2-2 ഫോര്‍മേഷനാണു റാഗ്നിക്‌ തുടര്‍ന്നത്‌. വോള്‍വര്‍ കോച്ച്‌ ബ്രൂണോ മിഗ്വേല്‍ സില്‍വ 3-4-3 ഫോര്‍മേഷനിലാണ്‌ മാഞ്ചസ്‌റ്ററിലെത്തിയത്‌്. റൗള്‍ ഗിമെനസിനെയാണു ബ്രൂണോ മുന്നില്‍ നിര്‍ത്തിയത്‌. ഒന്നാം പകുതിയില്‍ വോള്‍വ്‌സാണു മികച്ച രീതിയില്‍ തുടങ്ങിയതും കളിച്ചതും. അവര്‍ ഒന്നാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളടിക്കാനായില്ല. യുണൈറ്റഡ്‌ ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഡി ഗിയയുടെ റുബെന്‍ നെവസിന്റെ വോളി ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ സേവുകള്‍ യുണൈറ്റഡിനെ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ യുണൈറ്റഡ്‌ കളിയിലേക്ക്‌ തിരിച്ചു വന്നു. ബ്രൂണോ ഫെര്‍ണാണ്ടസിനെ കളത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്കു വേഗമായി. വന്നതിനു പിന്നാലെ താരത്തിന്റെ ഒരു ഷോട്ട്‌ പോസ്‌റ്റില്‍ തട്ടി മടങ്ങി. പിന്നാലെ ക്രിസ്‌റ്റ്യാനോ ഹെഡ്‌ ചെയ്‌ത് സമനില ഗോളടിച്ചെങ്കിലും റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. മറുവശത്ത്‌ 75-ാം മിനിറ്റില്‍ സൈസിന്റെ ഫ്രീ കിക്കും പോസ്‌റ്റില്‍ തട്ടി മടങ്ങി.

82-ാം മിനിറ്റില്‍ വോള്‍വ്‌സ് അര്‍ഹിച്ച ഗോള്‍ വീണു. പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍ നിന്നുള്ള മൗടീഞ്ഞോയുടെ ഷോട്ട്‌ ഡി ഗിയയെ കീഴടക്കി. ഈ ഗോളിന്‌ മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല. വോള്‍വ്‌സിനെ ഭയപ്പെടുത്താന്‍ പോലുമാകാതെ യുണൈറ്റഡ്‌ കളി അവസാനിപ്പിച്ചു. അവസാന നിമിഷത്തിലെ ബ്രൂണോയുടെ ഫ്രീകിക്ക്‌ വോള്‍വര്‍ ഗോള്‍ കീപ്പര്‍ ജോസാ തടഞ്ഞതോടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പായി. ഈ തോല്‍വി യുണൈറ്റഡിന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. 31 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്‌ മാഞ്ചസ്‌റ്റര്‍. വോള്‍വ്‌സ് യുണൈറ്റഡിന്‌ തൊട്ടു പിറകില്‍ എട്ടാം സ്‌ഥാനത്താണ്‌.

നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലം ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടന്നുവെന്ന് വാർത്ത നിഷേധിച്ച് താരത്തിന്റെ പിതാവ്. ഒറ്റപ്പാലത്തെ ഓഫീസിലെത്തിയത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരിച്ചതെന്ന് റിപ്പോർട്ട്. അതേസമയം താരത്തിന്റെ ഓഫീസിൽ നടന്ന റെയ്ഡ് സംബന്ധിച്ച് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഇ.ഡി വാർത്താക്കുറിപ്പും പുറത്തുവിട്ടേക്കും.

ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇ.ഡിയിൽ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരാനുണ്ട്.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാണ വേഷത്തിലെത്തുന്ന ചിത്രത്തിൽ താരം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമ ജനുവരി 14ന് തിയറ്ററുകളിലെത്തും.

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ആഞ്ഞുവീശുന്ന “ഒമിക്രോണ്‍ സുനാമി”യേത്തുടര്‍ന്ന്‌, കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം കോവിഡ്‌ സ്‌ഥിരീകരിച്ചത്‌ 10 ലക്ഷത്തിലേറെപ്പേര്‍ക്ക്‌. രണ്ടുവര്‍ഷം മുമ്പ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ്‌ നിരക്കാണിത്‌. നാലുദിവസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത 5,90,000 കേസുകളുടെ സ്വന്തം റെക്കോഡ്‌തന്നെയാണ്‌ അമേരിക്ക ഭേദിച്ചത്‌. അമേരിക്കയ്‌ക്കു പുറത്ത്‌ ഇതിനു മുമ്പ്‌ ഏറ്റവുമുയര്‍ന്ന കോവിഡ്‌ പ്രതിദിനനിരക്ക്‌ കഴിഞ്ഞ മേയ്‌ ഏഴിനായിരുന്നു- 4,14,000. ഒമിക്രോണിനു മുമ്പ്‌ തരംഗമായ ഡെല്‍റ്റാ വകഭേദമായിരുന്നു ആ കുതിച്ചുചാട്ടത്തിനു കാരണം.

അമേരിക്കയില്‍ വീടുകളില്‍ത്തന്നെ നടത്തുന്ന കോവിഡ്‌ പരിശോധനാഫലങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗികകണക്കുകളില്‍ വരുന്നില്ലെന്നിരിക്കേയാണ്‌, കഴിഞ്ഞദിവസം 10 ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അനൗദ്യോഗികഫലങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം ഭീതിജനകമാംവിധം ഇനിയുമുയരും. അവധിദിവസങ്ങളില്‍ കോവിഡ്‌ റിപ്പോര്‍ട്ടിങ്‌ നടക്കാത്തതും പ്രതിദിനനിരക്ക്‌ കുതിച്ചുയരാന്‍ കാരണമായെന്നു വിലയിരുത്തപ്പെടുന്നു. സമ്പര്‍ക്കവിലക്ക്‌ വെട്ടിച്ചുരുക്കി

നിലവില്‍ കോവിഡ്‌ കേസുകള്‍ ഗുരുതരമോ മരണകാരണമോ ആകുന്നില്ലാത്തതിനാല്‍ വീടുകളില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണു രോഗികള്‍. ലക്ഷണമില്ലാതെ കോവിഡ്‌ പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കവിലക്ക്‌ അഞ്ചുദിവസമായി യു.എസ്‌. സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ വെട്ടിച്ചുരുക്കി. എന്നാല്‍, പുറത്തിറങ്ങുന്നതിനു മുമ്പ്‌ പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ ഉറപ്പിക്കണം.

അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്‌. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. വിതരണശൃംഖലയേയും കോവിഡ്‌ വ്യാപനം ബാധിച്ചിട്ടുണ്ട്‌. പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കുകയാണു വിവിധ കമ്പനികള്‍.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 25 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം മലപ്പുറം സ്വദേശിയായ ഹരിദാസന്. ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസനും 15 സുഹൃത്തുക്കൾക്കും പുതുവർഷത്തിൽ വമ്പൻ ഭാഗ്യം കൊണ്ടുവന്നത്.

അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹരിദാസൻ. 2008 മുതൽ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബർ 30ന് എടുത്ത 232976 എന്ന നമ്പറിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിർഹം നേടിയ അശ്വിൻ അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്.

‘ഈ സമ്മാനം വിശ്വസിക്കാൻ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോൺ വരുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരിൽ ചിലർ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ അൽപസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മൾ കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്’–ഹരിദാസൻ പറഞ്ഞു.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനേത്തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായിരുന്ന മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ എം. ശിവശങ്കര്‍ വീണ്ടും സര്‍വീസിലേക്ക്‌. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ പുനരവലോകനസമിതിയുടെ ശിപാര്‍ശപ്രകാരം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനേത്തുടര്‍ന്നാണിത്‌. നിയമനം പിന്നീട്‌.

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനു മടങ്ങിവരവില്‍ സെക്രട്ടേറിയറ്റിനു പുറത്താകും നിയമനമെന്നാണു സൂചന. ഇന്‍ഫോ പാര്‍ക്കിലെ അനധികൃതനിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ശിവശങ്കറിനെതിരായ അച്ചടക്കനടപടി. എന്നാല്‍, നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസ്‌ അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു.

ഭിന്നശേഷിക്കാരായ മക്കളെ ഒരു കുറവും വരുത്താതെ വളർത്തുകയായിരുന്നു സുരേഷും ഭാര്യ സുനിതയും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം സുരേഷിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. എന്നാൽ കഴിഞ്ഞദിവസം ചേർപ്പ് വെങ്ങിണിശേരി ഗ്രാമം ഉണർന്നത് സുരേഷ് തന്റെ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.

എംഎസ് നഗറിൽ താമസിച്ചുവരികയായിരുന്ന കുടുംബത്തിൽ സംഭവിച്ച ദുരന്തം ഇനിയും നാട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സുരേഷിന്റെ മകളും ഭിന്നശേഷിക്കാരിയുമായ ശ്രിദ്യയാണ് (24) കൊല്ലപ്പെട്ടത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം വെങ്ങിണിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷ് (51) ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. തലയിൽ വെട്ടേറ്റ നിലയിലാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതും് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതും. മനോനില തെറ്റിയ നിലയിൽ പെരുമാറിയ സുരേഷിന്റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു നാടിനെ നടുക്കിയ സംഭവം.

വീട്ടിൽ നിന്നും ഉറക്കെയുള്ള കരച്ചിൽ കേട്ട് എത്തിയവർ കണ്ടത് അടച്ചിട്ട മുറിയിൽ വെട്ടേറ്റു കിടക്കുന്ന ശ്രിദ്യയെയും തലയിൽ നിന്നു ചോരയൊലിച്ചു നിൽക്കുന്ന സുരേഷിനെയുമായിരുന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് അകത്തേക്ക് കടക്കാനായില്ല. വെട്ടുകത്തിയുമായി നിന്നിരുന്ന സുരേഷ് ആരെയും അടുപ്പിച്ചുമില്ല. ഒടുവിൽ നാട്ടുകാർ വാതിൽ തകർത്തു പുറത്തെടുത്തപ്പോഴേക്കും ശ്രിദ്യ മരിച്ചിരുന്നു.

സുരേഷിനെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യ സുനിതയും മകൻ സുശീലും കണ്ടുനിൽക്കെയാണ് അതിക്രമമുണ്ടായത്. ശ്രിദ്യയുടെ സംസ്‌കാരം നടത്തി.

ഡിവൈഎസ്പി ബാബു കെ തോമസ്, ഇൻസ്‌പെക്ടർ ടിവി ഷിബു, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ടു മക്കളും ഭിന്നശേഷിക്കാരായാണ് പിറന്നത്. തനിച്ച് ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത മക്കൾക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു സുരേഷിന്റെ ജീവിതം.സുരേഷ് സ്ഥലക്കച്ചവടം നടത്തിയും ഭാഗ്യക്കുറിയും മീനും വിറ്റുമാണു ഭാര്യയെയും മക്കളെയും നോക്കിയിരുന്നത്.

ചേനത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകയ്ക്കു നൽകി മക്കളുടെ പഠനാവശ്യത്തിനായാണ് 4 മാസം മുൻപ് വെങ്ങിണിശേരിയിലെ വാടകവീട്ടിൽ എത്തിയത്. 2 മക്കളെയും അടുത്തുള്ള ബഡ്‌സ് സ്‌കൂളിൽ ചേർത്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നപ്പോഴും സുരേഷ് ഇതൊന്നും പുറത്ത് കാണിക്കാതെ മക്കൾക്കായി അധ്വാനിക്കുകയായിരുന്നു. കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു കുടുംബം നോക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ശ്രിദ്യയോട് ഏറെ വാത്സല്യം കാണിച്ചിരുന്ന സുരേഷ് ഈ കടുംകൈ ചെയ്‌തെന്ന് ഇപ്പോഴും സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാവുന്നില്ല.

ഈയടുത്ത് ഒരുദിവസം കുടുംബസമേതം ആത്മഹത്യ ചെയ്യുകയാണെന്ന് സമീപത്തെ ഓട്ടോ ഡ്രൈവറോട് സുരേഷ് പറഞ്ഞിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവർ വീട്ടുടമയം അറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിപരീതമായിരുന്നു സുരേഷിന്റെ പ്രവർത്തി. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മകൾ മരിക്കുകയും ചെയ്തതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് സുനിതയും ഭിന്നശേഷിക്കാരനായ മകൻ സുശീലും.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് കൗമാരക്കാരുടെ മരണവാർത്തയറിഞ്ഞ ഞെട്ടലിലാണ് തലസ്ഥാനം. ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സ്റ്റെഫിൻ(16), പേരൂർക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. പേരൂർക്കട-നെടുമങ്ങാട് റോഡിൽ ആണ് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാർത്ഥികളായ മൂന്ന്‌പേർ ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

വഴയില പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിദ്യാർത്ഥി രണ്ട് പേരെ പുറകിലിരുത്തി ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് പാളി സമീപത്തെ കുറ്റിക്കാറ്റിലേക്ക് കയറി മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനെ കൂടി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂവരെയും ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

RECENT POSTS
Copyright © . All rights reserved