Latest News

ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മകനെ ചുമലിലിരുത്തി കുളിക്കാനിറങ്ങിയപ്പോൾ കാൽ തെറ്റിവീഴുകയായിരുന്നു. മകൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും അപകടത്തിൽപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും, ഇവർക്കായി തെരച്ചിൽ നടത്തുകയുമായിരുന്നു. ഇരുവരെയും കരയ്‌ക്കെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലിജിൻ ഇരിട്ടി എ ജെ ഗോൾഡിലെ ജീവനക്കാരനാണ്. തലക്കാണി യു പി സ്‌കൂളിലെ യു കെ ജി വിദ്യാർത്ഥിയാണ് നെവിൻ. ലിജിന്റെ ഭാര്യ സ്റ്റെഫി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മകൾ: ശിവാനിയ.

തൃശൂരില്‍ നിന്നു വേളാങ്കണ്ണിക്കു പോയ വാഹനം മറിഞ്ഞു നാല് പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്ക്. തൃശൂര്‍ ഒല്ലൂരില്‍ നിന്നു പോയ വാഹനം വളവുതിരിയുന്നതിനിടെ സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.  അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളു. കുരുത്തോലപ്പെരുന്നാള് ദിനത്തില്‍ ഉണ്ടായ ദുരന്തം നാടിനെ നടുക്കി. പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടം നടക്കുമ്പോള് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. 40 പേർക്ക് പരിക്കുണ്ട്. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു.   പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്.

ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്. പള്ളികളിൽ ഒരുക്കങ്ങളെല്ലാം പൂർണ്ണമായി.

എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പാക്കുന്നതിന് മുന്നോടിയായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാനയർപ്പിക്കാനായി എത്തി. ഓശാന ഞായറിനോടനുബന്ധിച്ച് പള്ളികളിൽ കുരുത്തോല പ്രദിക്ഷണവും പ്രത്യേക ചടങ്ങുകളും നടക്കും.

സിറോ മബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം ഇന്നാണ്. ഓശാന ഞായർ മുതൽ ഏകാകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപാപ്പയുടെ നിർദേശം. ഏകാകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല.

കർദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ സാവകാശം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന അൽമായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയിൽ കുർബാനയ്‌ക്കെത്തും. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യു കെ യിലെ രണ്ടാം ഘട്ട പ്രതിഷേധ സംഗമം നാളെ (ഞായറാഴ്ച 02/04/23) ഉച്ചയ്ക്ക് 2.30 ന് മാഞ്ചസ്റ്റർ, കത്തീഡ്രൽ യാർഡിൽ സംഘടിപ്പിക്കും. മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമക്ക് മുന്നിലാണ് തികച്ചും സമാധാനപരമായി ഐഒസി പ്രതിഷേധ സംഗമം നടക്കുന്നത്.

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗo ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. യുകെയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ്, മാഞ്ചസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധയോഗം എന്ന് ഐഒസി യുകെ പ്രസിഡന്റ്‌ കമൽ ദലിവാൽ അറിയിച്ചു.

നാളെ, ഏപ്രിൽ 2 നു, ഞായറാഴ്ച ഉച്ച കഴിഞ്ഞു കൃത്യം 2:30 നു ആരംഭിക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ യു കെ യിലെ മുഴുവൻ കോൺഗ്രസ്‌ അനുഭാവികളെയും, ജനാധിപത്യ വിശ്വാസികളെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ പ്രതിഷേധ സംഗമ വേദിയായ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പ്രതിഷേധ സംഗമ പരിപാടികൾക്ക് IOC UK ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് രന്തവ തുടങ്ങിയവർ നേതൃത്വo വഹിക്കുമെന്ന് ഐഒസി വക്താവ് അജിത് മുതയിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:
ബോബിൻ ഫിലിപ്പ് : +44 7799953608
റോമി കുര്യാക്കോസ് : +44 7776646163

സ്ഥലം
Cathedral Yard, (Near Mahatma Gandhi Statue)
Manchester, M3 1SX

ഷിബു മാത്യൂ, സ്പോട്സ് ഡെസ്ക്. മലയാളം യുകെ.

യുകെയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തുടക്കം. ഉച്ചതിരിഞ്ഞ് ഒരുമണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ സന്നിഹിതനായിരുന്നു.

അഞ്ച് ഗ്രൂപ്പ്കളിലായി 20 ടീമുകൾ ടൂർണ്ണമെൻ്റിൽ കളിക്കും. ഒരേ സമയം മൂന്ന് കോർട്ടുകളിലായി ആറ് ടീമുകൾ ആദ്യ റൗണ്ടിൽ കളിക്കും. അതിൽ വിജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ എത്തും. പിന്നീട് ക്വാർട്ടർ, സെമീഫൈനൽ, ഫൈനൽ എന്നീ ക്രമത്തിലാണ് ടൂർണ്ണമെൻ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് 100 ഉം 50 ഉം പൗണ്ടും ട്രോഫിയും നൽകും. മിക്സഡ് ഡബിൾസ് മത്സരങ്ങളും ടൂർണ്ണമെൻ്റിൽ പ്രധാന ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെ മത്സരം അവസാനിക്കും.

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

ലോക പ്രശസ്ത മ്യൂസിക്കൽ ബാൻഡ് ആയ ബീറ്റിലിൽസിന്റെ നാടായ ലിവർപൂളിൽ ഹിബ്രു, ക്യൂബൻ, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങൾ ആലപിച്ച് പ്രാദേശികരായ പാശ്ചാത്യരെപോലും വിസ്മയിപ്പിച്ച് 18 ഭാഷകളിൽ പാടിയ മലയാളി ഗായകൻ ചാൾസ് ആന്റണിയ്ക്ക് ലിവർപൂൾ മലയാളി അസ്സോസിയേഷൻ (ലിമ) പ്രസിഡന്റ്‌ ജോയി അഗസ്തിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലിമയുടെ ഭാരവാഹികൾ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊച്ചിക്കാരനായ ചാൾസ് ആന്റണി, യുകെയിലെ പ്രശസ്ത കുടിലിൽ റെക്കോർഡിങ് സ്റ്റുഡിയോ യുകെയിൽ ആദ്യമായി സംഘടിപ്പിച്ച ചാരിറ്റി ഇവന്റിൽ ലൈവ് പെർഫോമൻസ് നടത്തുന്നതിനാണ് ലിവർ പൂളിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ പ്രാദേശികരായ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ മ്യൂസിക് പെർഫോമൻസ് കാണുവാൻ ലിവർ പൂളിൽ എത്തിച്ചേർന്നത്.

ലിവർപൂളിലെ പ്രശസ്ത ക്രോസ്സ് കീ പബ്ബിൽ വച്ചാണ് ലൈവ് മ്യൂസിക്കൽ പെർഫോമൻസ് നടത്തപ്പെട്ടത്. യുകെയിൽ മലയാളി സമൂഹത്തിനിടയിൽ നടക്കുന്ന സംഗീത നിശയിൽ നിന്നും വേറിട്ടൊരു രീതിയാണ് ചാൾസ് ആൻ്റണി അവതരിപ്പിച്ചത്. ചാൾസിൻ്റെ പ്രകടനം സംഗീത ലോകത്തിന് പുതിയൊരധ്യായം കുറിച്ചെന്ന് ആസ്വാദകർ അവകാശപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും കുടിലിൽ സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ ഷാജു ഉതുപ്പ് നന്ദി രേഖപ്പെടുത്തി.

ബേസിൽ ജോസഫ്

പുരാതന കാലം തൊട്ടേ ക്രിസ്ത്യാനികൾ വലിയ നോമ്പിന്റെ നാൽപ്പത്തിയൊന്നാം നാൾ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കൊട്ട. ഓശാന ഞായറിന്റെ മുൻപുള്ള ദിവസം ദിവസം ആണ് കൊഴുക്കട്ട സാധാരണയായി ഉണ്ടാക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ വലിയ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.

കൊഴുക്കട്ട എന്ന പേര് ഈ പലഹാരത്തിന് വന്നു ചേർന്നതിന് പല രീതിയിലുള്ള കഥകൾ ഉണ്ട്. “കൊഴു” എന്നവാക്കിനർത്ഥം ‍ മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ആം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത് ഇത് ഒരു കഥ എന്നാൽ മറ്റൊരു കഥബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നൽകിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, യുകെയിലെ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.

ചേരുവകൾ

1. അരിപ്പൊടി – 250ഗ്രാം
2. തേങ്ങ – അര മുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്‍ക്കര – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയ ജീരകം – ഒരു നുള്ള്

പാചകം ചെയ്യുന്ന വിധം

ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക, ഈ ഉരുളകള്‍ ആവിയില് കുക്ക് ചെയ്തെടുക്കുക. ആവശ്യത്തിന് വെന്തു എന്നുറപ്പായാൽ ഒരു പരന്ന പാത്രത്തിലേയ്ക്ക് കൊഴുക്കട്ടയെ ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റി തണുത്തു കഴിയുമ്പോൾ ഓശാന ഞായറിൻ്റെ സൗരഭ്യത്തോടെ ഭക്ഷിക്കാവുന്നതാണ്.

ഏവർക്കും വീക്കെൻ്റ് കുക്കിംഗിൻ്റെ ഓശാന പെരുന്നാൾ ആശംസകൾ.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയാണ് അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്ന് പരാതിയില്‍ പറയുന്നു.

മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അയൽവാസിയുടെ വീടിനുള്ളിൽ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ തീ ആളിപ്പടർന്നിരുന്നു.

രണ്ടു നിലകളിലെയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകൾ പൊട്ടിയിളകിയിട്ടുണ്ട്. ഫർണിച്ചറുകളും, ടെലിവിഷൻ, ഫാൻ തുടങ്ങിയവും കത്തിനശിച്ചു. വിവരം അറിഞ്ഞ് നൂറനാട് പോലീസും ഫയർഫോഴ്സും എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളം,പുനലൂർ എന്നിവിടങ്ങളിലായി ഹെവി വാഹനം ഓടിക്കുകയാണ് അവിവാഹിതനായ ജിതേഷ്. രാമചന്ദ്രൻ നായരുടെ വീടുമായി വളരെ അടുപ്പമുള്ള ജിതേഷ് ഇവരുടെ സഹായി കൂടിയാണ്. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. 6 മാസം മുമ്പാണ് ഇവിടുത്തെ വാഹനം വിറ്റത്.

ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആശ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം രാമചന്ദ്രൻ നായരും ഭാര്യ ഉമയമ്മയും ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നുവെന്നും ഉച്ച ഭക്ഷണം തയ്യാറായ സമയം ഒരു ഫോൺ വരുകയും ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും. കൂടുതൽ അന്വേഷണത്തിലേ സംഭവം സംബന്ധിച്ച വ്യക്തയുണ്ടാവൂ എന്ന് സി.ഐ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുകെ, ഗിൽഡ്ഫോർഡ്, സറേയിൽ പരിശുദ്ധ യാക്കോബായ സഭയ്ക്ക് പുതിയ ദൈവാലയം സ്ഥാപിതമായി.
ഊർശലേമിലെ ഒന്നാമത്തെ പ്രധാന ആചാര്യനും ശ്ലീഹായും സഹദയും ആയ മോർ യാക്കോബിന്റെ നാമത്തിൽ ആണ് പരിശുദ്ധ ദൈവാലയം സ്ഥാപിതമായിരിക്കുന്നത് .

ഫാ . നിതിൻ കുര്യാക്കോസ് പരിശുദ്ധ ദൈവാലയത്തിന്റെ വികാരി ആയി, യുകെ പാത്രയർക്കൽ വികാരിയായ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയാൽ നിയമിക്കപ്പെടുകയും ചെയ്‌തു. പരിശുദ്ധ ദൈവാലയത്തിലെ ആദ്യ കുർബാന മാർച്ച് 25 ന് ആരംഭിക്കുകയും ,തുടർന്ന് എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച്ച രാവിലെ 9:30 നോടെ പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ ബലിയും ആരംഭിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ഗിൽഫോർഡിലെ യൂണിവേഴ്സിറ്റിയിലെ നമ്മുടെ സഭാ മക്കൾക്കും ,വോക്കിങ് , ഹസ്ലെമെരെ എന്നിവിടങ്ങളിൽ ഉള്ള എല്ലാ വിശ്വാസികൾക്കും കൂടി എത്തിച്ചേരാവുന്ന സ്ഥലത്താണ് ഈ വിശുദ്ധ ദൈവാലയം ക്രമീകരിച്ചിരിക്കുന്നത്. മലാഖി പ്രവാചക പുസ്തകത്തിൽ അരുളി ചെയ്തിരിക്കുന്ന പ്രകാരം “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ . ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളി വാതിലുകളെ തുറന്നു സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേൽ അനുഗ്രഹം പകരുകയില്ലയോ” തുടർന്ന് വരുന്ന എല്ലാ വിശുദ്ധ ബലിയിലും എല്ലാ സഭാ മക്കളും നേർച്ച കാഴ്ച്കളും ആയി വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.

വിശുദ്ധ ദൈവാലയത്തെ സംബന്ധിച്ച വിവരങ്ങൾക്കായി സെക്രട്ടറി -പ്രിൻസ് പൈലി +44 7581 344179
ട്രെഷറർ – എബിൻ കൂരൻ ഏലിയാസ് +44 7446 969016 എന്നിവരും ആയി ബന്ധപ്പെടുക.

ഈ പരിശുദ്ധ ദൈവാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്നിച്ച എല്ലാവരെയും ,പ്രത്യേകിച്ച് അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി , അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനി ,ഫാ . എബിൻ ഊന്നുകല്ലിൽ ,അതോടൊപ്പം പരിശുദ്ധ സഭയുടെ എല്ലാ മാധ്യമ പ്രവർത്തകരോടും ഉള്ള നന്ദിയും കൃതജ്ഞത യും രേഖപെടുത്തുന്നു , ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും ഉണ്ടാകേണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

church address
st james syrian orthodox church
( st clairs church)
Cabel road , Guildford, surrey , UK
GU2 8JW

Copyright © . All rights reserved