Latest News

ബേസിൽ ജോസഫ്

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ -250 ഗ്രാം
ബ്രഡ് – 1 പീസ്
പൊട്ടറ്റോ – 1 എണ്ണം (പുഴുങ്ങിയത് )
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി -5 എണ്ണം
വെളുത്തുള്ളി – 1-2 അല്ലി
കറിവേപ്പില – ഒരു തണ്ട്
മുളക്പൊടി -1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി -1/2 ടേബിൾസ്പൂൺ
ഗരംമസാല -1/2 ടേബിൾസ്പൂൺ കുരുമുളക് പൊടി -1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട -1 എണ്ണം
ബ്രഡ് ക്രംബ്സ് – ആവശ്യത്തിന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ അല്പം കുരുമുളക് ചേർത്ത് പകുതി കുക്ക് ചെയ്തെടുക്കുക. പിന്നീട് കുക്ക് ചെയ്ത ചിക്കൻ ബ്രഡ് , പൊട്ടറ്റോ , ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി,കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല,
കുരുമുളക് പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ബോളാക്കി വടയുടെ രൂപത്തിൽ മുട്ടയിലും ബ്രെഡ് ക്രംബ്സിൽ മുക്കി കവർ ചെയ്യുക. അതിനു ശേഷം ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറു തീയിൽ രണ്ട് സൈഡും മറിച്ചിട്ടു ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. ടൊമാറ്റോ സോസിനൊപ്പം ചൂടോടെ സേർവ് ചെയ്യുക.

 

റ്റിജി തോമസ്

ഒരു നാടിൻറെ സാമൂഹിക സ്പന്ദനങ്ങളെ അടുത്തറിയാനുള്ള ഏറ്റവും എളുപ്പമാർഗം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. ആരാധനാലയവും വിദ്യാലയവും സൂപ്പർമാർക്കറ്റുകളും പബ്ബുകളുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. ഇതിന് ഞാൻ അവലംബിച്ച ഏറ്റവും പ്രധാനപ്പെട്ട മാർഗം യുകെയിലുള്ളപ്പോൾ എൻറെ സഹോദരൻ ജോജിയോടും കുടുംബത്തോടുമൊപ്പം അവർ പോകുന്ന സ്ഥലങ്ങളിൽ ഒപ്പം ചേരുക എന്നതായിരുന്നു. സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് തിരിച്ച അവരുടെ ഒപ്പം ഞാനും കൂടി .

വെയ്ക്ക് ഫീൽഡിൽ ജോജിയുടെ വീട്ടിൽ നിന്ന് 2.7 മൈൽ മാത്രമേ മോറിസൺ സൂപ്പർമാർക്കറ്റിലേയ്ക്ക് ഉള്ളൂ .കഷ്ടിച്ച് 7 മിനിറ്റ് ഡ്രൈവ് . യുകെയിലായിരുന്നപ്പോൾ പല സൂപ്പർമാർക്കറ്റുകളിൽ പോയെങ്കിലും ചെന്നതിന്റെ അടുത്ത ദിവസം പോയ മോറിസൺ സൂപ്പർമാർക്കറ്റാണ് മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നത്. അതിന് പ്രധാനകാരണം ഒപ്പമുണ്ടായിരുന്ന ജോജിയും മിനിയും ഓരോ കാര്യങ്ങളെയും കുറിച്ച് വിവരിച്ചു തന്നതാണ്.

വെയ്ക്ക് ഫീൽഡിൽ നിന്ന് 15 മൈൽ മാത്രം ദൂരമുള്ള ബ്രാഡ് ഫോർഡിൽ 1899 -ൽ വില്യം മോറിസൺ ആണ് മോറിസണിന്റെ ആദ്യ ഷോപ്പ് ആരംഭിച്ചത്. ആദ്യകാലത്ത് മുട്ടയും ബട്ടറും മാത്രം വിൽക്കുന്ന കടയായിട്ടായിരുന്നു തുടക്കം . എന്നാൽ ഇന്ന് യുകെയിലുടനീളം 500 -ൽ അധികം സൂപ്പർമാർക്കറ്റുകളും ഒരു ലക്ഷത്തി ഇരുപതിനായിരം ജീവനക്കാരുമായി മോറിസൺ യുകെയിലെ തന്നെ ഒന്നാം നിര സൂപ്പർമാർക്കറ്റുകളുടെ ഗണത്തിലാണ്. ഒട്ടേറെ മലയാളികളും മോറിസന്‍റെ ഭാഗമായി ജോലിചെയ്യുന്നുണ്ട്. എടിഎം, ഫാർമസി , കഫേ, പെട്രോൾ സ്റ്റേഷൻ വിശാലമായ കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്ന സൂപ്പർമാർക്കറ്റിലെ സന്ദർശനം നൽകിയത് നല്ലൊരു അനുഭവമാണ് .

പാർക്കിങ്ങിനായുള്ള സ്ഥലത്ത് തന്നെ നമ്മുടെ നാട്ടിൽ നിന്നുള്ള വ്യത്യാസം ഒട്ടേറെയുണ്ട്. ശാരീരിക വൈഷമ്യമുള്ളവർക്കും കുട്ടികളുമായി വരുന്ന മാതാപിതാക്കൾക്കും വേണ്ടി കാർ പാർക്കിങ്ങിനായി പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നു.

എല്ലാ സൂപ്പർ മാർക്കറ്റുകളും തന്നെ കസ്റ്റമേഴ്സിന് സീസണൽ ആയിട്ടുള്ള ഓഫറുകൾ കൊടുക്കാറുണ്ട്. മോറിസണെ കൂടാതെ ആസ്ഡാ , ആൾഡി, ലിഡിൽ , സെയ്സ്ബറി എന്നീ സൂപ്പർ മാർക്കറ്റുകളും വെയ്ക്ക് ഫീൽഡിൽ ഉണ്ട് . മലയാളികൾ തമ്മിൽ നല്ലൊരു നെറ്റ് വർക്ക് ഉള്ളതുകൊണ്ട് നമ്മുടെ ഇഷ്ട വിഭവങ്ങൾ മാർക്കറ്റിൽ വരുമ്പോൾ മറ്റുള്ളവരെ അറിയിക്കുന്ന രീതിയും ഉണ്ട് . മലയാളികൾക്ക് ഇഷ്ടമുള്ള മത്തി പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വന്നെന്ന് ആരെങ്കിലും കണ്ടാൽ ഉടൻതന്നെ മറ്റുള്ളവരെ അറിയിച്ച് കട കാലിയാക്കുമെന്ന് ചുരുക്കം.

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളികൾ ഉണ്ട് … മിനി പറഞ്ഞു.

നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി എല്ലായിനം മദ്യവും സൂപ്പർമാർക്കറ്റുകളിൽ നിന്ന് മേടിക്കാൻ സാധിക്കും. സന്ദർശിച്ച എല്ലാ സൂപ്പർമാർക്കറ്റുകളിലും ആകർഷകമായ രീതിയിൽ എല്ലാവിധ മദ്യങ്ങളുടെയും വലിയ ഒരു ശേഖരം കാണാൻ സാധിച്ചു.

അതു കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പ്രശസ്തമായ , നീണ്ട ക്യൂവിൽ നിസ്സഹായ മുഖത്തോടെ നിൽക്കുന്ന ആളുകളുടെ മുഖമാണ് ഓർമ്മ വന്നത്. സാധാരണ വീട്ട് സാധനങ്ങൾക്കൊപ്പം മദ്യവും വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഈ നാടിൻറെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. കേരളത്തിലെ പോലെ മദ്യപിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവ് ഇവിടെ കുറവാണ്. നമ്മുടെ സിനിമകളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും മദ്യപാനവും മദ്യപിക്കുന്നവരും എപ്പോഴും കോമഡി കഥാപാത്രങ്ങൾ ആണല്ലോ. ഒരുപക്ഷേ അത് കേരളത്തിൻറെ മാത്രം പ്രത്യേകത ആയിരിക്കും.

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന് ഭക്ഷണം ശേഖരിക്കുന്നതു പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ക്രമീകരണങ്ങൾ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളിലും ഉണ്ട്

ഇംഗ്ലണ്ടിലെ സോഷ്യൽ ലൈഫിന്റെ ഭാഗമായ പബ്ബുകളെ കുറിച്ച് കൂടുതൽ പറഞ്ഞത് ജോജിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സംസ്കാരത്തിൻറെ ഭാഗമാണ് പബ്ബുകളും . ആളുകൾക്ക് ഒത്തുചേരാനും ചർച്ചകൾക്കായും ഉള്ള സ്ഥലത്തിനപ്പുറം ആ നാടിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പബ്ബുകൾ മാറി. പബ്ലിക് ഹൗസ് എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ പബ്ബുകൾ ഇംഗ്ലണ്ടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഘടകങ്ങളാണ്.വെസ്റ്റ് യോർക്‌ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ തന്നെയുണ്ട് നൂറിലധികം പബ്ബുകൾ .

കോവിഡ് മഹാമാരിയെ തുടർന്ന് പബ്ബുകൾ അടച്ചു പൂട്ടിയിരുന്നു . ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച പബ്ബുകളിലൊന്നിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശനം നടത്തിയതിന്റെയും ബിയർ നുണയുന്നതിന്റെയും ചിത്രങ്ങൾ അന്ന് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും സൂപ്പർമാർക്കറ്റുകളും മറ്റ് ഒട്ടേറെ ടൂറിസ്റ്റ് പ്ലെയ്സുകളും സന്ദർശിച്ചെങ്കിലും സമയം പരിമിതി കൊണ്ട് യുകെയിലെ ഒരു പബ്ബ് സന്ദർശിക്കാൻ എനിക്കായില്ല.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

 

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കുവാൻ കേരള സൂപ്പർ ലീഗ് എന്ന പേരിൽ മലയാളികൾക്കു മാത്രമായി യുകെയിലെ 8 റീജിയണിലെ മൈതാനങ്ങളിൽ 32 ടീമുകൾ T20 ക്രിക്കറ്റിനായി തയ്യാറെടുക്കുന്നു. യുകെയിലെത്തിയ കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ കവൻട്രിയിലെ ലിജുവും നോർത്താപ്ടണിൽ നിന്നും റോസ്ബിനും , ബാബുവും , പ്രണവും കൂടാതെ ലണ്ടനിൽ നിന്നുള്ള കിജിയും ഒന്നിച്ചു ചേർന്ന് ഇതിനോടകം നിരവധി ടൂർണമെൻ്റുകൾ യുകെയിൽ പലയിടത്തും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് . അവർ തന്നെയാണ് ഈ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന് ഇത്തവണയും ചുക്കാൻ പിടിക്കുന്നത്.

 

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പന് വിരാമമിട്ടുകൊണ്ട് ബിലാത്തിയിലെ പ്രഥമ T20 ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ പൂന്തോട്ടമായ കെന്റിൽ ഈ മാസം 14-ാം തീയ്യതി ഞായറാഴ്ച കൊടിയേറുകയാണ്. എട്ടു സോണുകളിൽ നിന്നും 32 ടീമുകളാണ് 20 ഓവർ ക്രിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്.

ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലണ്ടിലെ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്നാണ് L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുന്നത് . യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ നടക്കുന്ന ഈ കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഈ ക്രിക്കറ്റ് ലീഗ് ഒരു മുതൽ കൂട്ടായി മാറുമെന്നും ഉറപ്പാണ് .

മത്സര വിജയികളെ കാത്തിരിക്കുന്നത് നിരവധിയായ സമ്മാനങ്ങളാണ്.

First prize : £2500 + Trophy
Second prize : £1500 + Trophy
Semi finalist : £500+ Trophy
Quarter finalist: £250 + Trophy

1. Best batmen : Cash prize + Trophy
2. Best bowler : Cash prize + Trophy
3. Best wicket keeper : Cash prize + Trophy
4. Best fielder : Cash prize + Trophy
5. Most valuable player : Cash prize + Trophy
6. Fair Play Award : Trophy

Man of the matches for all the matches.

യുകെ മലയാളികളുടെ പ്രഥമ T20 ലീഗായ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന്റെ (KSL) ആഘോഷങ്ങളിലേക്ക് യുകെയിലെ ഒരോ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ROSBIN RAJAN. 07881237894

LIJU LAZER 07429325678

KIJI KOTTAMAM 07446936675

PRANAV PAVI 07435508303

BABU THOMAS. 07730883823

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഞാൻ ഒരു പാർട്ടിയുടെയും ആളല്ല . എങ്കിലും ഇന്റർവ്യൂ കേട്ടതിൽ നിന്ന് മനസിലായതനുസരിച്ചു വീണാ ജോർജിന്റെ തലയിൽ കേറാൻ മാത്രമുള്ളതൊന്നും അവർ പറഞ്ഞിട്ടില്ല . പെട്ടെന്നുണ്ടായ പേടിപ്പിക്കുന്ന ഒരു സിറ്റുവേഷനിൽ പതറി പോയിട്ടുണ്ട് എന്ന് മാത്രമാണ് പറയാൻ ശ്രമിച്ചത് എന്നാണ് എനിക്ക് മനസിലായത് …

അല്ലെങ്കിൽ തന്നെ ഏത് ഡോക്ടറാണ് എക്സ്പീരിയൻസ് ഇല്ലാതെ രജിസ്റ്റേർഡ് ഡോക്ടർ ആകുന്നത് . അല്ലെങ്കിൽ തന്നെ എത്ര വർഷങ്ങൾ എക്സ്പീരിയൻസ് ഉണ്ടെന്നുപറഞ്ഞാലും ചില അവസരങ്ങളിൽ അത് ഡോക്ടറായാലും നേഴ്സായാലും മനുഷ്യരായ നമ്മളൊക്കെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നുപോകും .

ഉദാഹരണത്തിന് എനിക്കറിയാവുന്ന ഒരു ഒരു സായിപ്പ് , ഒരു നേഴ്‌സിംങ് ഹോമിന്റെ ഉടമയാണ് . വളരെ ചെറുപ്പം മുതലേ കരാട്ടെയൊക്കെ അഭ്യസിച്ചു ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ് താരം . പറഞ്ഞിട്ടെന്താ , ഒരു ദിവസം പുള്ളീടെ വീട്ടിൽ ആക്രമിച്ചു കേറാൻ വന്ന ഒരു കള്ളനെ നേരിടുന്ന സമയത്ത് കള്ളൻ ഈ സായിപ്പിന്റെ ബട്ടക്‌ നോക്കി ഒരു കുത്തു കുത്തി ഓടിക്കളഞ്ഞു . ഇവിടെ എക്സ്പീരിയൻസോ ബ്ലാക്ക് ബെൽറ്റൊ ഒന്നും ഒരു രക്ഷകനായില്ല .

അപ്പൊ പറഞ്ഞുവന്നത് ബോട്ടപകടം ആയികൊള്ളട്ടെ , കത്തികുത്തലുകൾ ആയിക്കൊള്ളട്ടെ , റോഡപകടം ആയിക്കൊള്ളട്ടെ …ഇങ്ങനെ പ്രതീക്ഷിക്കാതിരിക്കുമ്പോഴുള്ള മരങ്ങളെല്ലാം ഒരു വല്യ മെന്റൽ ഷോക്ക് തന്നെയാണ് , ഉൾക്കൊള്ളാൻ പറ്റാത്തത് തന്നെയാണ് . എങ്കിലും ഇങ്ങനെത്തെ സംഭവങ്ങൾ ഒരു റിസ്ക് അസ്സെസ്സ്മെന്റായി കണക്കിലെടുത്തു ഭാവിയിൽ ഇങ്ങനത്തെ കേസുകൾ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത് . അല്ലാതെ ബോട്ടുടമയെയോ ഗവൺമെന്റിനെയോ , വീണയെയോ, പ്രതിയെയോ ഒന്നും ചെളിവാരി എറിഞ്ഞു പൊക്കിയും താത്തും താറടിച്ചും സമയം കളഞ്ഞിട്ടു ഒരു കാര്യമില്ല . മറിച്ചു ഇനി അടുത്ത നിമിഷത്തിലുണ്ടായേക്കാവുന്ന ബോട്ടപകടം , ഇനി അടുത്ത നിമിഷത്തിൽ ഇതേ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന മരണം ഇവയൊക്കെ തടുക്കാൻ നമുക്കെന്തു ചെയ്യാനാകും എന്ന് ചിന്തിക്കാം .

സുരക്ഷിതമല്ലാത്ത മേഖലകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചു ആശുപത്രികൾ അത് സാധാരണയായി നമ്മുടെ മനസ്സിലേക്ക് വരാറില്ല. എന്നിരുന്നാലും, ആശുപത്രികൾ എല്ലാംതന്നെ ഇരുപത്തിനാല് മണിക്കൂറുകളും തുറന്നു പ്രവർത്തിക്കുന്നതിനാൽ ആര് എപ്പോൾ എവിടുന്ന് അക്രമം കൊണ്ടുവരുമെന്ന് പറയാൻ പറ്റില്ല .

ഇത് ആരോഗ്യ പ്രവർത്തകരെ മാനസികമായും ശാരീരികമായും തളർത്തുകയും അതിലൂടെ രോഗികൾക്ക് കിട്ടുന്ന പരിചരണത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യും. അതിനാൽ അക്രമസാധ്യതകൾ കുറയ്ക്കുന്നതിനും ജോലിക്കാരെ സംരക്ഷിക്കുന്നതിനുമുള്ള വിജയകരമായ വഴികൾ കണ്ടെത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

അതിനായി ആരോഗ്യ പ്രവർത്തകർക്ക്, കുറ്റകൃത്യങ്ങൾ എങ്ങനെ നേരത്തെ മനസ്സിലാക്കാമെന്നും, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുമ്പേ അവ എങ്ങനെ പരിഹരിക്കാമെന്നുമൊക്കെയുള്ള പരിശീലനം വളരെ ആവശ്യമാണ് .

വാർഡുകളിൽ കയറുന്നതിന് മുമ്പേ തിരിച്ചറിയലിനായി സ്റ്റാഫിന്റെ വിരലടയാളമോ ചിത്രങ്ങളോ പോലുള്ള സുരക്ഷാ ഘടകങ്ങൾ ഉപയോഗിച്ചാൽ പലതരത്തിലുള്ള മോഷണവും അനുബന്ധിച്ച കുറ്റകൃത്യങ്ങളും തടയാൻ ഫലപ്രദമായ മാർഗമാണ് സ്മാർട്ട് കാർഡുകൾ. കൂടാതെ മെറ്റൽ ഡിറ്റക്ടറുകൾക്ക് ആയുധങ്ങൾ കണ്ടുപിടിക്കാൻ മാത്രമല്ല, ഒരുപരുധിവരെ കുറ്റവാളികളെ തടയാനും കഴിയും.

എല്ലാവരേയും സുരക്ഷിതമായി നിലനിർത്താൻ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ വേറൊരു പരിഹാരമാണ് വീഡിയോ നിരീക്ഷണ സംവിധാനം. പരിസരം, ചുറ്റളവ്, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയുടെ കവറേജ് നൽകുന്നതിലൂടെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയും. മാത്രവുമല്ല നിരീക്ഷണ ക്യാമറകൾ ഉണ്ട് എന്നുള്ള ബോർഡുകൾ കൂടി ആശുപത്രി പരിസരത്ത് സ്ഥാപിച്ചാൽ, തങ്ങൾ റെക്കോർഡുചെയ്യുന്നുവെന്ന് സ്വയം ബോധ്യം വരുന്നതിനാൽ കുറ്റവാളികൾ ഒരുപരുധിവരെ അകന്നു നിൽക്കാൻ കാരണമാകുകയും ചെയ്യും.

കൂടാതെ ജോലിസ്ഥലത്തു ദിനം തോറും നടക്കുന്ന അക്രമ സംഭവങ്ങൾ കറക്ടായി രേഖപ്പെടുത്തുകയും റെക്കോർഡുകൾ സൂക്ഷിക്കുകയും അവ ശരിയായ രീതിയിൽ അന്വേഷിച്ചു തിരുത്ത പെടുകയും ചെയ്യുന്നത് അവ പിന്നീടും ആവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും .

ട്രെയിനിങ് കിട്ടിയെന്നും പറഞ്ഞു നടക്കുന്ന അക്രമ സംഭവങ്ങളെല്ലാം ജീവനക്കാർക്ക് എല്ലായ്പ്പോഴും കണ്ടെത്താനോ തടയാനോ കഴിയില്ല,. കൂടാതെ ആശുപത്രികളിൽ വരുന്ന രോഗികളുടെയും അവിടുത്തെ ജീവനക്കാരുടെയും സുരക്ഷാ ഒരു ആശുപത്രിയുടെ ഉത്തരവാദിത്വം കൂടിയാണ് .

അല്ലാത്ത പക്ഷം ഇനി ബാക്കിയുള്ള ഡോക്ടർമാരും നേഴ്സുമാരുമെല്ലാം താമസിക്കാതെ ഇന്ത്യകടക്കും . അതിൽ വിഷമിക്കേണ്ടിവരുക വിദേശ്യ രാജ്യങ്ങളിൽ പോയി ചികിത്സ നേടുന്ന മന്ത്രിമാരല്ല മറിച്ചു പ്രായമായ നമ്മുടെ അപ്പനമ്മമാർ ആയിരിക്കും ….

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന മെൻറ്റോ വർഗീസിന്റെയും സഹോദരി ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന മെർലിയുടെയും മാതാവ് പരേതനായ വർഗീസിന്റെ ഭാര്യ ആരക്കുഴ തുരുത്തേ പറന്നോലിൽ അന്നക്കുട്ടി (75 )നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ആരക്കുഴ സെന്റ് മേരിസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

മരുമക്കൾ : ബിജു പീറ്റർ ഹഡേഴ്സ് ഫീൽഡ് ,യുകെ), ജോസ്ന (വെയ്ക്ക് ഫീൽഡ് ,യുകെ).

പരേതയുടെ നിര്യാണത്തിൽ വ്യസനിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ഷിബു മാത്യൂ

സ്നേഹപുഷ്പങ്ങൾ വിരിയും നിൻ ഹൃദയത്തിൽ ആദ്യാനുരാഗത്തിൻ ഹിന്ദോളം കേട്ടു ഞാൻ… പ്രശസ്ത ഗാന രചയിതാവ് റോയി പഞ്ഞിക്കാരൻ്റെ വരികളാണിത്. ഈ വരികൾ അന്വർത്ഥമാകുന്ന പ്രണയരംഗങ്ങളിൽ യോർക്ഷയർ മലയാളികളെടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്.

മഞ്ഞണിഞ്ഞ മാമലകളും അവയ്ക്ക് ചുറ്റും പൊന്നരഞ്ഞാണമിട്ടൊഴുകുന്ന കൊച്ചു കൊച്ചരുവികളും പച്ചപരവതാനി വിരിച്ച താഴ് വാരങ്ങളും കൊണ്ട് സമൃദ്ധമാണ് യോർക്ഷയർ. അതുകൊണ്ടാവണം യൂറോപ്പിൻ്റെ സൗന്ദര്യമെന്ന് യോർക്ഷയറിനെ വിശേഷിപ്പിക്കുന്നത്.

യോർക്ഷയറിൽ പ്രസിദ്ധവും എന്നാൽ ബ്രിട്ടൻ്റെ ഭൂപടത്തിൽ വളരെ ചെറുതുമായ ഗ്രാമമാണ് കീത്തിലി. ജനസാന്ദ്രത കൊണ്ട് ഏഷ്യൻ വംശജരാണ് അധികവും. ഇക്കൂട്ടത്തിൽ മുന്നൂറോളം മലയാളി കുടുംബങ്ങളും ഉണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കീത്തിലിയുടെ ചരിത്രമുറങ്ങുന്ന ക്ലിഫ് കാസിൽ പാർക്കിലെ പൂത്ത മരങ്ങളാണ് ചിത്രങ്ങളുടെ പശ്ചാത്തലം. ചെറി ബ്ലസം എന്ന വിഭാഗത്തിൽപ്പെട്ട (cherry blossom) പൂക്കളാണിത്. പച്ച പരവതാനി വിരിച്ച പത്തേക്കറോളം വലുപ്പം വരുന്ന മൈതാനത്തിൻ്റെ, വഴിയോട് ചേർന്ന് വരുന്ന ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തിൽ തഴച്ചുവളരുന്ന മരങ്ങൾ ഏപ്രിൽ അവസാനത്തോടെ പൂത്ത് തുടങ്ങും. മഴ പെയ്തില്ലെങ്കിൽ മൂന്നാഴ്ച്ചക്കാലത്തോളം പൂക്കൾ അതേപടി നിൽക്കും. മഴ പെയ്താൽ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂക്കൾ കൊഴിയാൻ തുടങ്ങും. ഇലകളും ചില്ലകളും കാണാത്ത രീതിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ, സൂര്യപ്രഭയിൽ ഇളകിയാടുന്നത് കാണുമ്പോൾ ആരുടെയും മനം കുളിർക്കും. വഴിയോട് വളരെ ചേർന്ന് നിൽക്കുന്നതുകൊണ്ട് അതുവഴി സഞ്ചരിക്കുന്നവരുടെ കണ്ണുകളും ഒരു നിമിഷം അവിടേയ്ക്ക് തിരിയും. വാഹനങ്ങൾ അടുത്തെവിടെയെങ്കിലും പാർക്ക് ചെയ്ത് നിരവധിയാളുകളാണ് പൂക്കൾക്കിടയിലൂടെ നടക്കാനെത്തുന്നത്. അവധി ദിവസങ്ങളിൽ കുട്ടികളുമായി ഉല്ലാസത്തിനെത്തുന്നവരും ധാരാളം. ഫോട്ടോഗ്രാഫിയാണ് ഈ മൈതാനത്ത് നടക്കുന്ന ആസ്വാദനത്തിൽ പ്രധാനം. വലിയ മരങ്ങളാണെങ്കിലും കൈയ്യെത്തും ദൂരത്താണ് പൂക്കൾ നിൽക്കുന്നത്. ഫോട്ടോഗ്രാഫിക്ക് പറ്റിയ ലൊക്കേഷനാണ്. അതു കൊണ്ട് തന്നെ കീത്തിലിയിലെ പൂക്കൾ കൊണ്ട് സോഷ്യൽ മീഡിയ നിറയും.

പൂക്കൾക്ക് നടുവിൽ ചിത്രങ്ങളെടുക്കാനെത്തുന്നവരിൽ ഭൂരിഭാഗവും യുവമിഥുനങ്ങളാണ്.
മലയാളികളുൾപ്പെടെ നൂറ് കണക്കിന് യുവമിഥുനങ്ങളാണ് ചിത്രങ്ങളെടുക്കാൻ ക്ലിഫ് കാസിൽ പാർക്കിൽ ഇക്കുറിയെത്തിയത്. പ്രണയിച്ചവരും പ്രണയിച്ച് കൊതിതീരാത്ത വരും പ്രണയിച്ച് തുടങ്ങിയവരുമൊക്കെ ബോളിവുഡ് സിനിമയെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ക്യാമറയിൽ പകർത്തിയത്. പ്രണയരംഗം ക്യാമറയിൽ പകർത്തുമ്പോൾ ഫ്രെയിമിലേയ്ക്ക് ഓടിക്കയറുന്ന സ്വന്തം കുട്ടികൾ പലർക്കുമൊരു തടസ്സമായിരുന്നു. പ്രണയരംഗങ്ങൾ പകർത്താൻ ആളില്ലാതെ വിഷമിക്കുന്ന യുവമിഥുനങ്ങളേയും കാണുവാൻ സാധിച്ചു. രണ്ട് കിലോ അരി വാങ്ങി വരാൻ പറഞ്ഞാൽ ഭാരക്കൂടുതലാണ് എന്ന് പറഞ്ഞൊഴിഞ്ഞ പലരും സ്വന്തം പ്രിയതമയെ പുഷ്പം പോലെ എടുത്തു പൊക്കി നൃത്തം ചെയ്യുന്നതും പാർക്കിനുള്ളിലെ രസകരമായ കാഴ്ചകളിൽ ചിലതാണ്.

വേനൽമഴ പെയ്തു തുടങ്ങി പൂക്കൾ കൊഴിഞ്ഞും തുടങ്ങി. പൂക്കൾക്കുള്ളിലെ പ്രണയം കാണാൻ ഇനി ഒരു വർഷം കാത്തിരിക്കണം.

സ്നേഹ പുഷ്പങ്ങൾ വിരിയും നിൻ ഹൃദയത്തിൽ ആദ്യാനുരാഗത്തിൻ ഹിന്ദോളം കേട്ടു ഞാൻ..

 

തമിഴ് സിനിമയിലെ കലാപരവും സാങ്കേതികവുമായ മികവ് ആഘോഷിക്കുന്ന ഓസ്ലോയിൽ നടക്കുന്ന വാർഷിക ഫിലിം ഫെസ്റ്റിവലാണ് നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ. ഈ വർഷം 14-ാം വർഷത്തിലേക്ക് ഫെസ്റ്റിവൽ പ്രവേശിച്ചു. 2023 ഏപ്രിൽ 27 മുതൽ 2023 ഏപ്രിൽ 30 വരെ ഓസ്‌ലോയിൽ നടന്ന 14-ാമത് നോർവീജിയൻ തമിഴ് ഫിലിം ഫെസ്റ്റിവൽ – തമിഴർ അവാർഡ്‌സ് 2023 ന്റെ സമാപന ചടങ്ങിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സംവിധായകൻ ഷാർവിയും പ്രധാന വേഷം ചെയ്യുന്ന മാനവും ( തിരുവനന്തപുരം ) ഒന്നിക്കുന്ന ഷാർവി സംവിധാനം ചെയ്ത “ഡൂ ഓവർ” എന്ന തമിഴ് സിനിമ മികച്ച സാമൂഹിക അവബോധ ചലച്ചിത്രത്തിനുള്ള അവാർഡ് നേടി. ഒന്നിലധികം അവാർഡുകൾ നേടിയ തമിഴ് മൂവി ഡൂ ഓവർ ലോകമെമ്പാടുമുള്ള 90 ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ നേടിയിട്ടുണ്ട്.

ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാമൂഹിക പ്രശ്നങ്ങളിൽ മദ്യപാനത്തിന് പങ്കു വളരെ വലുതാണ് എന്ന് സിനിമ എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള മദ്യദുരുപയോഗം അളവിലും തീവ്രതയിലും വളരെ ഉയർന്നു നിൽക്കുന്നു കുറ്റകൃത്യങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. സാമൂഹിക മയക്കുമരുന്നായ മദ്യത്തിന്റെ ദുരുപയോഗം നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യപാനത്തിന്റെ അവസാന ഘട്ടത്തിൽ എത്തുന്ന നായക കഥാപാത്രത്തിലൂടെ മദ്യപാന വൈകല്യത്തെക്കുറിച്ച് സിനിമ പറയുന്നു, അതിലൂടെ അയാൾക്ക് പ്രിയപ്പെട്ട കുടുംബവും ജോലിയും സുഹൃത്തുക്കളും നഷ്ടപ്പെടുന്നു . നഷ്ടപെട്ട ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവന്റെ ഉള്ളിലെ ഒരു പോരാട്ടം ആണ് DO OVER.

ഓരോ പ്രേക്ഷകനും ശക്തമായ സന്ദേശമാണ് ചിത്രം പറയുന്നത്. നിങ്ങൾ ഒരു മദ്യപാനി ആണെങ്കിൽ, നിങ്ങളുടെ മനസ്സും ആത്മാവും മാറ്റുക. മദ്യാസക്തിയെ മറികടക്കുക എന്ന സന്ദേശം . മാനവ്, മരിയ പിന്റോ, നെഫി അമേലിയ എന്നിവർ അഭിനയിക്കുന്ന ഒരു വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ടു ഓവർ. ഷാർവിയാണ് രചനയും സംവിധാനവും. റിയൽ ഇമേജ് ഫിലിംസിന്റെ ബാനറിൽ എസ് ശരവണനാണ് ഈ ചിത്രം നിർമ്മിച്ചത്. പി ജി വെട്രിവേലിന്റെ ഛായാഗ്രഹണവും കെ പ്രഭാകരൻ സംഗീതവും നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ വസീഹരൻ ശിവലിംഗമാണ് ഡയറക്ടർ വെട്രിമാരൻ, വസീഹരൻ ശിവലിംഗം, ലിൽസ്ട്രോം മേയർ, ജോർജൻ വിക്ക്, ലോറൻസ്‌കോഗ് കമ്മ്യൂണിലെ റാഗ്‌ഹിൽഡ് ബെർഗീം മേയർ, ഓസ്‌ലോയിലെ തൊഴിൽ, സംയോജനം, സാമൂഹിക സേവനങ്ങൾക്കുള്ള ഉസ്മാൻ മുഷ്താഖ് വൈസ് മേയർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അവാർഡുകൾ സമ്മാനിച്ചു.

 

 

നാള്‍ക്കുനാള്‍ അതിക്രമങ്ങള്‍, കൈയേറ്റം, അന്നേ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതാണ് ജോലിസ്ഥലത്തെ സുരക്ഷയും സംരക്ഷണവും. ഒടുവിലിതാ ഒരു യുവഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. അതും പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിച്ചയാള്‍ തന്നെ ഡോക്ടറെ കുത്തിക്കൊന്നുവെന്നത് ഏറെ നടുക്കമുണ്ടാക്കുന്നതാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുത്തേറ്റു.

ചെറുകരക്കോണം സ്വദേശിയായ സന്ദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാളെ ലഹരിക്കടിമയായതിനാല്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡീഅഡിക്ഷന്‍ സെന്ററിലായിരുന്ന പ്രതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി സന്ദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പ്രതിയുടെ കാലില്‍ മുറിവേറ്റത്. ഇയാള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചാണ് തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതിയെ കാലിലെ മുറിവ് തുന്നിക്കെട്ടനായി സമീപത്തെ മറ്റൊരു മുറിയില്‍ എത്തിച്ചു. ഇവിടെവെച്ചാണ് പ്രതി അക്രമാസക്തനായത്.

ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് പ്രതി ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിശോധനാമുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. പിന്നാലെ പ്രതി കൂടുതല്‍ അക്രമാസക്തനായി. തടയാന്‍ശ്രമിച്ച പോലീസുകാരെയും ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നാലെ കണ്മുന്നില്‍ കണ്ട വന്ദനയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍ വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ അഞ്ചുതവണയിലേറെ മാരകമായി കുത്തേറ്റു. തുടര്‍ന്ന് കൂടുതല്‍പേരെത്തിയാണ് പ്രതിയെ കീഴടക്കിയത്. അതിഗുരുതരമായി പരിക്കേറ്റ വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴുത്തിലും നെഞ്ചിലും നട്ടെല്ലിനും വന്ദനയ്ക്ക് മാരകമായി കുത്തേറ്റെന്നാണ് പ്രാഥമികവിവരം. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമായതെന്നും പ്രാഥമികവിവരങ്ങളിലുണ്ട്. കോട്ടയം മുട്ടുച്ചിറ സ്വദേശിനിയായ വന്ദനദാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റിലായിരുന്നു ഡ്യൂട്ടി. ജോലിക്കിടെ തങ്ങളുടെ സഹപാഠി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍.

ജോൺ കുറിഞ്ഞിരപ്പള്ളി

പതിവുപോലെ ഇന്നും വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടാൻ അയാൾ താമസിച്ചു പോയി . തിരക്കിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറപ്പെടാൻതുടങ്ങിയപ്പോഴാണ് ഹെൽമെറ്റ് എടുത്തില്ല എന്ന് ഓർക്കുന്നത്. അല്പം കൂടി നേരത്തെ ഇറങ്ങിയാൽ അടുത്തുള്ള ലെവൽ ക്രോസിൽ കാത്തുനിൽക്കേണ്ടി വരില്ല. കാലത്തുള്ള മലബാർ എക്സ്പ്രസ്സ് കടന്നുപോകാൻ വേണ്ടി ലെവൽ ക്രോസ്സ് 9.30 ന് അടച്ചിരിക്കും. അവിടെ ചുരുങ്ങിയത് പത്തുമിനിറ്റെങ്കിലും കാത്തുനിൽക്കേണ്ടിവരും. മിക്കവാറും ഒരു ഗുഡ്‌സ്‌വണ്ടികൂടി കടന്നുപോകാൻ കാണും അയാൾ വാച്ചിൽ നോക്കി. ബൈക്ക് അല്പം വേഗത്തിൽ ഓടിച്ചാൽ ചിലപ്പോൾ ഗെയ്റ്റ് അടക്കുന്നതിനുമുൻപ് ലെവൽക്രോസ്സ് കടക്കാൻ കഴിഞ്ഞേക്കും.അയാൾ വേഗതകൂട്ടി.
പക്ഷേ ,ലെവൽ ക്രോസ്സിൽ എത്തുമ്പോൾ ഗേറ്റ് കീപ്പർ വാതിൽ അടച്ചുകൊണ്ടിരിക്കുന്നു. അരിശം സഹിക്കുക വയ്യാതെ അയാൾ തന്നത്താൻ പറഞ്ഞു ,”ഷിറ്റ്.”
തൊട്ടടുത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ചിരികേട്ട് അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അടുത്ത് നിർത്തിയിരിക്കുന്ന സ്‌കൂട്ടിയിൽ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അയാൾ പറഞ്ഞതുകേട്ട് അവൾ നിർത്താതെ ചിരിക്കുന്നു. ഏകദേശം ഒരു ഇരുപതു വയസ്സുകാണും അവൾക്ക്. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സുന്ദരി.

അവൾ അയാളെ നോക്കി ചിരിച്ചു.അയാൾ അവളെ തുറിച്ചുനോക്കി.അവൾ വീണ്ടും ചിരിച്ചു.”എന്താ ഇത്രമാത്രം ഇളിക്കാൻ ?”അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ഓ ചുമ്മാ.ഇപ്പോൾ നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ വാക്ക് ഒന്ന് മലയാളത്തിൽ പറഞ്ഞാൽ….”
“പറഞ്ഞാൽ?”
“ആളുകൾ ചിരിക്കും.”
“ഏതു വാക്ക്?”
“ഷിറ്റ്”.
അയാൾക്ക് ദേഷ്യം ഇരട്ടിച്ചു.”നിനക്ക് എന്താ വേണ്ടത്?”
“നീ,എന്ന് എന്നെ വിളിക്കാൻ നിങ്ങളാരാ,കോവാലാ?”.
കോവാലൻ എന്ന വിളി കേട്ട് അയാൾ ഞെട്ടിപ്പോയി.കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരാണ്.ഇത് ഇവൾ എങ്ങനെ അറിഞ്ഞു? തൻ്റെ ഗോപാലകൃഷ്ണൻ എന്ന പേര് അയാൾക്ക് ഇഷ്ടമായിരുന്നില്ല. കൂട്ടുകാർ ‘കോവാലാ‘ എന്ന് വിളിക്കുമ്പോൾ അയാൾക്ക് കലികയറും. ഇപ്പോൾ യാതൊരുപരിചയവും ഇല്ലാത്ത ഈ പെൺകുട്ടി ‘കോവാലാ ‘ എന്ന് തന്നെ വിളിക്കുന്നു.

“ബെറ്റർ യു മൈൻഡ് യുവർ ഓൺ ബിസ്സിനസ്സ്.”,ഗോപാലകൃഷ്‍ണൻ പറഞ്ഞു.
“തീർച്ചയായിട്ടും.ദേ , കോവാലാ ,ഗേറ്റ് തുറന്നു,പിന്നെ കാണാം.”അവൾ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി. അവളുടെ പിറകെ തൻ്റെ പുതിയ ബുള്ളറ്റ് ഓടിച്ചുചെന്നിട്ട് മണ്ടക്ക് രണ്ടുകൊടുക്കണമെന്ന് അയാൾക്ക് തോന്നാതിരുന്നില്ല.

ഓഫിസിൽ എത്തുമ്പോൾ ലേറ്റ് ആയിക്കഴിഞ്ഞിരുന്നു.
ആ പെൺകുട്ടിയും അവളുടെ ‘കോവാലാ ‘ എന്ന വിളിയും അയാളുടെ സ്വൈര്യം കെടുത്തി. യാതൊരു പരിചയവും ഇല്ലാത്ത അവൾ എങ്ങനെയാണ് ആ പേരുകണ്ടുപിടിച്ചത്?,അതായിരുന്നു,അയാളുടെ ആലോചന.
അടുത്ത ദിവസവും പതിവ് തെറ്റിയില്ല. ഗോപാലകൃഷ്ണൻ വരുമ്പോൾ ലെവൽക്രോസ്സ് അടഞ്ഞുകിടക്കുന്നു. ബൈക്ക് ഓഫ് ചെയ്ത്, അയാൾ വണ്ടിവരുന്നതും കാത്തു ലെവൽ ക്രോസിൽ നിന്നു. ലെവൽ ക്രോസ്സിൽ നിന്നും മാറി ഒരു നൂറുമീറ്റർ അകലെ ഒരു ഇടവഴിയിൽക്കൂടി റെയിൽവേ ഗേറ്റ് ഒഴിവാക്കി ആളുകൾ സൈക്കിളിലും കാൽനടയായും കടന്നുപോകുന്നു. അപകടം പിടിച്ച ആ അഭ്യാസം നോക്കി അയാൾ നിന്നു. ഗേറ്റ് തുറക്കുന്നതും കാത്തു ധാരാളം വാഹനങ്ങൾ കിടപ്പുണ്ട്.

“ഏയ്, കോവാലാ ,ഇന്നും താമസിച്ചുപോയി അല്ലേ ?”
ശബ്ദം കേട്ട ഭാഗത്തേക്ക് ഗോപാലകൃഷ്ണൻ നോക്കി. ഇന്നലെ കണ്ട ആ പെൺകുട്ടിയാണ്,അവൾ ചിരിച്ചു. അവളുടെ സ്‌കൂട്ടർ റോഡിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾക്ക് ഇടയിൽ നിർത്തിയിട്ടിരിക്കുന്നു. ഗോപാലകൃഷൻ്റെ വലതുഭാഗത്തായി ഒരു ഓട്ടോറിക്ഷയുടെ മറവിലാണ് അവളുടെ വണ്ടി നിർത്തിയിരിക്കുന്നത് . ഓട്ടോയിൽ യാത്രക്കാർ ആരുമില്ല. അവൾ പറഞ്ഞു ,”ഓട്ടോചേട്ടാ, വണ്ടി അല്പം ഒതുക്കിത്തന്നാൽ എനിക്ക് കോവാലൻ ചേട്ടനുമായി ഒന്ന് സംസാരിക്കാമായിരുന്നു.”
അയാൾ പറഞ്ഞു,”വണ്ടി മാറ്റാൻ പറ്റില്ല .എന്താണന്നുവച്ചാൽ എന്നോട് പറ. ഞാൻ നിങ്ങളുടെ കോവാലൻ ചേട്ടനോട് പറയാം.”
“താൻ ആൾ കൊള്ളാമല്ലോ.എനിക്ക് കോവാലൻ ചേട്ടനോട് പറയാനുള്ളത് ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം”.
അവൾ ഓട്ടോ റിക്ഷയുടെ യാത്രക്കാർ ഇരിക്കുന്ന സീറ്റിലൂടെ അയാളെ എത്തിനോക്കി .
ഗോപാലകൃഷ്ണന് ദേഷ്യം വന്നു. അയാളെ അടിമുടി വിറക്കുന്നുണ്ടായിരുന്നു.
“എന്താ വായിൽ നാക്കില്ലേ?”അവൾ വീണ്ടും ചോദിച്ചു.
കോപം അടക്കി അയാൾ ചോദിച്ചു,”എന്താ തൻ്റെ പേര്?എന്തിനാണ് എന്നെ വെറുതെ ശല്യം ചെയുന്നത്?”
“പേര്?തൽക്കാലം ,ലെവൽക്രോസ്സിലെ പെൺകുട്ടി എന്ന് വിളിച്ചോളൂ”
“ഇത്രയും നീളമുള്ള പേര് എങ്ങിനെയാണ് വിളിക്കുക ?”
“കോവാലന് വിളിക്കാൻ വിഷമമാണെങ്കിൽ വിളിക്കണ്ട.”
“എൻ്റെ പേര് കോവാലൻ എന്ന് ആരാണ് പറഞ്ഞുതന്നത്?”
“ആരും പറഞ്ഞതല്ല.തൻ്റെ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടല്ലോ.എനിക്ക് ആളുകളുടെ മുഖത്തുനോക്കുമ്പോൾ അവരുടെ പേര് മനസ്സിൽ വരും”
“കൊച്ചേ, എന്നാൽ എൻ്റെ പേര് ഒന്നുപറഞ്ഞേ”ഓട്ടോ ചേട്ടൻ സംഭാഷണത്തിൽ ഇടപെട്ടു.
“ചേട്ടൻറെ പേര്,രാധാകൃഷ്ണൻ .ശരിയല്ലേ?”
“അയ്യോ,ശരിയാണല്ലോ .”

ഗോപാലകൃഷ്ണന് അരിശം വന്നു തുടങ്ങി,മുഖം ചുവന്നു.
“നമ്മടെ കോവാലൻ ചേട്ടൻറെ മുഖം ചുവന്നു,ദേഷ്യം വന്നിട്ട്. സാരമില്ല,ദേ ഗേറ്റ് തുറന്നു.”
അവൾ പതിവുപോലെ സ്‌കൂട്ടിയിൽ പാഞ്ഞുപോയി. ഓട്ടോ റിക്ഷ ഡ്രൈവർ അയാളെ നോക്കി ചിരിച്ചു. ആ ചിരിയിൽ അല്പം പരിഹാസമില്ലേ?

റെയിൽവേ ഗേറ്റ് കടന്നു നാലുകിലോമീറ്റർ പോകണം അയാളുടെ ജോലി സ്ഥലത്തേക്ക് . ഒരു ഫൈനാൻസിങ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആണ് ഗോപാലകൃഷ്ണൻ . പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ജോലി തേടി നടന്നപ്പോൾ കിട്ടിയതാണ് ഈ ജോലി.ആദ്യം ഒന്ന് മടിച്ചു, ഈ ജോലിയിൽ ചേരാൻ.‘ഇരുപത്തിരണ്ടു വയസ്സല്ലേയുള്ളൂ പിന്നെ നിനക്ക് വേറെ ശ്രമിക്കാമല്ലോ ,എന്നെല്ലാം കൂട്ടുകാർ പറഞ്ഞപ്പോൾ അവിടെ ജോലിക്ക് ചേർന്നു. ജോലി സ്ഥലത്ത് എപ്പോഴും തിരക്കിലായിരിക്കും.അതുകൊണ്ട് അയാൾ റെയിൽവേഗേറ്റിൽ വച്ചുണ്ടായ സംഭവം ജോലി കഴിയുന്നതുവരെ ഓർമിച്ചതേയില്ല.എന്നാൽ അടുത്ത ദിവസവും അവൾ അയാളുടെ ബൈക്കിനരുകിൽ വന്നു വണ്ടി നിറുത്തി.”കോവാലാ സുഖമല്ലേ?”അവൾ ചോദിച്ചു. അയാൾ തലകുലുക്കി.”എന്താ പിണക്കമാണോ?”

“ഞാൻ എന്തുപറയാനാണ്?”

“എന്തെല്ലാമുണ്ട് പറയാൻ?”

“ലെവൽക്രോസ്സ്‌സിലെ പെൺകുട്ടി എന്ത് ചെയ്യുന്നു.?”

“ഞാൻ ലെവൽകോസിലെ ഗേറ്റ് തുറക്കുന്നതും നോക്കി നിൽക്കുന്നു.”

“തമാശ ആയിരിക്കും.ഞാൻ ചിരിക്കണോ?”

“കോവാലൻ,ഇവിടെ നിന്നും നാലുകിലോമീറ്റർ കഴിഞ്ഞു റോഡിൻ്റെ ഇടതുഭാഗത്തുള്ള ഫൈനാൻസിയേർസിലല്ലേ ജോലി ചെയുന്നത്?”

“അതെ,നീയെങ്ങനെ അറിഞ്ഞു.?”

“അത് കോവാലൻ്റെ തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ.”.

“അപ്പോഴാണ് അയാളോർമ്മിച്ചത് ഹെൽമെറ്റിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു.

“ഈ ബുള്ളറ്റ് ബൈക്ക് അടിപൊളിയാണ് കേട്ടോ”.അവൾ പറഞ്ഞു.
അയാൾ വെറുതെ ചിരിച്ചു.

“സ്വന്തമായി ഒന്ന് വാങ്ങണം”അവൾ പറഞ്ഞു.താൻ ഫീൽഡിൽ കസ്റ്റമേഴ്‌സിനെ കാണാൻ പോകുന്നതുകൊണ്ട് കമ്പനി തന്നിരിക്കുന്ന ബൈക്ക് ആണ് എന്ന് അവൾ മനസിലാക്കിയിരിക്കുന്നു.

“ഒരു വല്ലാത്ത സൃഷ്ടി തന്നെ”,അയാൾ പതുക്കെ പറഞ്ഞു.”എവിടെയാണ് ജോലി ചെയ്യുന്നത്?”അയാൾ ചോദിച്ചു.
“ആര്?”
“നീ ,ബാങ്കിലാണോ?”
“ബുദ്ധിമാൻ കണ്ടുപിടിച്ചല്ലോ. അപ്പോൾ കോവാലന് ബുദ്ധിയുണ്ട്.പിന്നെ ഇന്ന് വെള്ളിയാഴ്ചയാണ്.”
” അതിന്?”
“ശനിയും ഞായറും അവധിയാണ് എന്നെ കാത്ത് ലെവൽക്രോസ്സ്‌സിൽ നിൽക്കണ്ട .”
“നിന്നെ കാണാൻ ആര് വരും ?”
“എന്താ,വരില്ലേ?”

“എനിക്കെന്താ വട്ടുണ്ടോ,നിന്നെ കാണാൻ വരാൻ?കാത്തുനിൽക്കാൻ പറ്റിയ ഒരു മുതൽ”.
“നല്ല ചൂടിൽ ആണല്ലോ.ദാ, ഗേറ്റ് തുറന്നു.”അവൾ കൈ വീശി സ്കൂട്ടിയിൽ പാഞ്ഞുപോകുമ്പോൾ അവളെ പിന്തുടർന്നാലോ എന്ന് അയാൾ ആലോചിക്കാതിരുന്നില്ല.
അടുത്ത മൂന്ന് ദിവസങ്ങളിൽ അവളെ ഗേറ്റിൽ കണ്ടില്ല ഗോപാലകൃഷ്ണന് അല്പം ഇച്ഛാഭംഗം തോന്നാതിരുന്നില്ല.വ്യാഴാഴ്ച അവൾ വീണ്ടും വന്നു. ഇന്ന് അവളുടെ സ്‌കൂട്ടിയുടെ പുറകിൽ മറ്റൊരു സുന്ദരിയും ഉണ്ടായിരുന്നു.അവരുടെ സ്‌കൂട്ടി അല്പം പിറകിലായി മറ്റു രണ്ടുമൂന്ന് വാഹനങ്ങൾക്ക് അപ്പുറത്താണ്.”കോവാലാ ,സുഖമല്ലേ?”
അയാൾ അതിന് മറുപടി പറഞ്ഞില്ല.പകരംചോദിച്ചു,”ഇതേതാ ഇന്ന് ഒരു പുതിയ അവതാരം കൂട്ടിനുണ്ടല്ലോ.”.
“അതെ, അവളെ നോക്കണ്ട,അവൾ ബുക്ക്ഡ് ആണ്.ആ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.അയാൾ ചോദിച്ചു, “രണ്ടുമൂന്നു ദിവസം കണ്ടില്ലലോ എന്തുപറ്റി?”.

“അപ്പോൾ എന്നെ അന്വേഷിച്ചു അല്ലെ?.ഒന്നും പറ്റിയില്ല.ഞങ്ങൾ സ്ത്രീകൾക്ക് മാസത്തിൽ രണ്ടുമൂന്നു ദിവസം അവധി വേണ്ടതാണ്. ആ അവധി എടുത്തു,”
‘ഇതെന്തൊരു സാധനമാണ്?‘.അയാൾ വിചാരിച്ചു.പിന്നെ ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല.അവൾ എന്താണ് വിളിച്ചു പറയാൻപോകുന്നത് എന്നറിയില്ല.
“കോവാലൻ പിണങ്ങിയോ?നല്ല രസമാ കോവലൻ്റെ പിണക്കം കാണാൻ.”
ഗേറ്റ് തുറന്നു, അവൾ പതിവുപോലെ മുൻപേ പാഞ്ഞുപോയി.അവൾ എവിടെയാണ് ജോലി ചെയ്യുന്നത്? അവളുടെ ശരിക്കുള്ള പേര് എന്താണ് ?എല്ലാം കണ്ടുപിടിക്കണം.അയാൾ തീരുമാനിച്ചു.എപ്പോഴും ജയം അവൾക്കാണ്. അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല.
അടുത്തദിവസം അവളെ കണ്ടില്ല.എന്തുപറ്റിയോ.?ചിലപ്പോൾ വരാൻ താമസിച്ചുപോയിട്ടുണ്ടാകും.ഇപ്പോൾ ആ റെയിൽവേ ഗേറ്റ് അടയുന്നതിൽ ഗോപാലകൃഷ്ണന് ഒരു വിഷമവുമില്ല.തുറക്കാൻ അല്പം കൂടി താമസിച്ചാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങിയിരുന്നു.
അടുത്തദിവസം അടഞ്ഞ ഗേറ്റിനുമുൻപിൽ നിൽക്കുമ്പോൾ അവൾ വീണ്ടും വന്നു.സ്‌കൂട്ടി അടുത്തുതന്നെ നിർത്തി,ഒരു ചോദ്യം,”കോവാല,നാഷണലൈസ്‌ഡ്‌ ബാങ്കിലേക്ക് ഡവലപ്മെൻറ് ഓഫീസേർസിനെ വിളിച്ചിട്ടുണ്ട്.പത്രത്തിലെ പരസ്യം കണ്ടോ?”

“ഇല്ല.”
“കാണേണ്ടതൊന്നുംകാണില്ല.സമയംകളയാതെ വേഗം അപേക്ഷ അയക്കു.”
അയാൾ അത്ഭുതപ്പെട്ടു അവളെ നോക്കി.” കോവാലൻ ,അപേക്ഷ അയച്ചുകഴിഞ്ഞു പരീക്ഷക്ക് തയ്യാറെടുക്കണം.അതിന് ടൗണിൽ നല്ല ഒരു കോച്ചിങ് സെൻറർ ഉണ്ട്,പേര് ,നാഷണൽ.അവിടെ ചേർന്ന് പരീക്ഷക്ക് തയ്യാറാകണം.”

അപ്പോൾ അവൾക്ക് സീരിയസ് ആയിട്ടു സംസാരിക്കാനും അറിയാം. അന്ന് വൈകുന്നേരംതന്നെ അയാൾ ആപ്ലിക്കേഷൻ തയ്യാറാക്കി കോച്ചിങ് സെൻററിൽ അഡ്മിഷനും വാങ്ങി. അവൾ നാളെ ചോദിക്കും, ‘കോവാല,അപേക്ഷ അയച്ചോയെന്ന്‘,അയാൾ മനസ്സിൽ കരുതി.
എന്നാൽ അടുത്ത രണ്ടുദിവസങ്ങളിലും അവളെ കാണാൻ കഴിഞ്ഞില്ല. റീജിയണൽ മാനേജർ ബ്രാഞ്ച് വിസിറ്റിംഗിന് വന്നതുകൊണ്ട് തിരക്കിലായിപ്പോയി. ഇടക്കിടക്ക് അവളുടെ കോവാലാ എന്ന വിളി അയാൾക്ക് ഇഷ്ടമായി തുടങ്ങിയിരുന്നു.അടുത്ത ദിവസം അവളെ കണ്ടപ്പോൾ അയാൾ ചോദിച്ചു,”ലെവൽക്രോസിലെ പെൺകുട്ടി, സുഖമാണോ?”
അവൾ പറഞ്ഞു,”നീണ്ട പേരുവിളിച്ചു് നാക്ക് ഉളുക്കും.എൻ്റെ പേര് വിനയ.വിനയ എസ്സ് മേനോൻ “.
അയാൾ പൊട്ടിച്ചിരിച്ചു.”ആരാ നിനക്ക് ഇത്തരത്തിലുള്ള ഒരു മണ്ടൻ പേരിട്ടത്?”
“എന്താ എൻ്റെ പേരിന് കുഴപ്പം?”
“അശേഷം വിനയം ഇല്ലാത്ത ഒരാൾക്ക് വിനയ എന്ന പേര്? നല്ലൊരുപേരായിരുന്നു.അത് നശിപ്പിച്ചു.”
“കോവാലൻചേട്ടാ ഞാൻ രണ്ടുദിവസം അവധിയിലാണ് .ലെവൽക്രോസിൽ എന്നെ കാത്തുനിൽക്കണ്ട.”.
“അയ്യടാ,കാത്തുനിൽക്കൻ പറ്റിയ ഒരു മുതൽ”അയാൾ ചിരിച്ചു.”
“ഗേറ്റ് തുറന്നു. രണ്ടുദിവസം കഴിഞ്ഞുകാണാം.”
എന്നാൽ ഒരാഴ്ച അവളെ കാത്തിരുന്നിട്ടും അവൾ വന്നില്ല.. ഇടക്ക് അവളുടെ സ്‌കൂട്ടിയിൽ ഒന്നിച്ചുയാത്രചെയ്യാറുള്ള പെൺകുട്ടിയെ കണ്ടെങ്കിലും അവൾ ഗോപാലകൃഷ്ണനെ കണ്ടതായി ഭാവിച്ചില്ല..
ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾക്ക് ആകെ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി. എങ്ങനെയും അവളെ കണ്ടെത്തണം.അവൾക്ക് എന്തുപറ്റി എന്നറിയണം.
ഒരാഴ്ച മുൻപ് റെയിൽവേ ലെവൽക്രോസിൽ സ്‌കൂട്ടറിൽ യാത്രചെയ്ത ഒരു യുവതി ട്രെയിൻ ഇടിച്ചു മരിച്ച വാർത്ത ഒരു സായാഹ്ന പത്രത്തിൽ വായിച്ചത് ഓർമ്മയിൽ വന്നു. ലെവൽ ക്രോസ്സിന് അപ്പുറത്തുള്ള വഴിയിൽക്കൂടി ഗേറ്റ് അടയുമ്പോൾ ചിലർ സാഹസികമായി സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിച്ചുപോകുന്നതുകാണാം. അവിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പത്രത്തിൽ കണ്ടത്.
അവൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?ലെവൽ ക്രോസിൽ കണ്ടുമുട്ടുമ്പോൾ സംസാരിക്കുന്നതല്ലാതെ അവളെ കുറിച്ച് ഒന്നും അറിയില്ല. മൊബൈൽ നമ്പർപോലും ചോദിക്കുകയോ അവൾ തരികയോ ചെയ്തിട്ടില്ല. ഇനിയും കാത്തിരിക്കാൻ അയാൾക്ക് ക്ഷമയുണ്ടായിരുന്നില്ല.ഒരു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടുതുടങ്ങി.ഈശ്വരാ, ലെവൽക്രോസിൽ അപകടം ഉണ്ടായത് അവൾക്കായിരിക്കരുതേ.
അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ ആ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാതിരിക്കില്ല.
പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാർ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിച്ചു.അവസാനം കാര്യങ്ങൾ തുറന്നുപറയേണ്ടിവന്നു.സബ്ബ്ഇൻസ്പെക്ടർ ഒരു കോൺസ്റ്റബിളിനെ വിളിച്ചു് ആ അപകടത്തിൻ്റെ ഫോട്ടോകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.മുഖം തിരിച്ചറിയാൻ വയ്യാത്ത രീതിയിലായിരുന്നു ആ ഫോട്ടോയിലുള്ള രുപം.ആ സ്‌കൂട്ടി വേറെ ആരുടെയോ ഐ.ഡി കൊടുത്തു് വാടകയ്ക്ക് എടുത്തതും ആയിരുന്നു.
ആകെക്കൂടി ഒരു ദുരൂഹത അനുഭവപ്പെടുന്നു.
ഇനിയുള്ള മാർഗ്ഗം അവൾ ജോലി ചെയ്യുന്ന ബാങ്കിൽ അന്വേഷിക്കുക എന്നതാണ്. നഗരത്തിലെ രണ്ടു ബാങ്കുകളിലും അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഒരിടത്തും വിനയ എന്നപേരിൽ ആരും ജോലി ചെയ്യുന്നില്ല.
മൂന്നുമാസം കഴിഞ്ഞു പോയി. അവളെക്കുറിച്ചു്യാതൊരു വിവരവും ലഭിച്ചില്ല.
അതിനിടയ്ക്ക് അവൾ പറഞ്ഞ ജോലിക്ക് സെലക്ഷൻ കിട്ടി.
ഇന്ന് മൂന്നുമാസത്തെ ട്രെയിനിങ്ങിന് ബോംബെയിലേക്ക് പോകുകയാണ്. ഈ ജോലി കിട്ടാൻ പ്രേരണയായ അവളെ ഇനി കാണുവാൻ സാധ്യതയില്ല. അവളെക്കുറിച്ചുള്ള ഒരു വിവരവും അറിയില്ല.
എയർപോർട്ടിൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് പാസ്സുമായി അയാൾ കാത്തുനിന്നു. ആദ്യമായി വിമാനയാത്ര ചെയ്യുകയാണ്. അതിൻറെ ടെൻഷനും സന്തോഷവും ഉള്ളിലൊതുക്കി, അല്പം പരിഭ്രമത്തോടെ വിമാനത്തിലേക്കുള്ള കോണിപ്പടി കയറിച്ചെല്ലുമ്പോൾ വിമാനത്തിൻ്റെ വാതുക്കൽ എയർ ഹോസ്റ്റസ് വേഷത്തിൽ അവൾ,വിനയ നിൽക്കുന്നു.

അതെ അത് വിനയതന്നെ. അവൾ അയാളെ കണ്ടു.ബോർഡിങ് പാസ്സിൽനോക്കി ബി 8 ലെഫ്റ്റ് സൈഡ് എന്ന് പറഞ്ഞു. അവൾ യാതൊരു പരിചയം കാണിക്കുന്നില്ല . ചിലപ്പോൾ ആൾ മാറിയിരിക്കും,അല്ലെങ്കിൽ അവൾക്ക് തന്നെ മനസ്സിലായിട്ടില്ല. യാത്രക്കാരുടെ ഇടയിൽക്കൂടി അവൾ രണ്ടുമൂന്നുതവണ അയാളെ കടന്നുപോയി.ഇല്ല, അവൾ വിനയതന്നെയാണോ എന്ന് പറയാൻ കഴിയുന്നില്ല.

വിമാനത്തിലെ മുകളിലുള്ള ലഗേജ് ട്രാക്കുകൾ അടച്ചുകൊണ്ട് അവൾ അടുത്തുവന്നപ്പോൾ അയാൾ അവളുടെ പേര് എഴുതിയ ഷീൽഡ് നോക്കി ,‘വിനയ എസ്സ് മേനോൻ‘.
വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞു.ഗോപാലകൃഷ്ണൻ വിൻഡോയിൽക്കൂടി പുറത്തേക്ക് നോക്കിയിരുന്നു.മനസ്സിൽ പെരുമ്പറകൊട്ടുന്നു.
“സാർ,കോഫി”.അവൾ ഒരു കപ്പിൽ കോഫിയും ഒരു സാൻവിച്ചുമായി അയാളുടെ അടുത്തുവന്നു.
” ഞാൻ കോഫി ഓർഡർ ചെയ്തിട്ടില്ല.”
“ഇല്ലേ? എന്നാലും ഒരു കാപ്പികുടിക്കാം അവൾ കോഫിയും സാൻവിച്ചും ഒരു ചോക്ലേറ്റും അയാളുടെ മുൻപിലെ ട്രേ വലിച്ചു വച്ച് അതിൽ വച്ചു.
“കോവാലൻ എങ്ങോട്ടാ?”
“ബോംബയിൽ പ്രൊബേഷനറി ഓഫീസേഴ്‌സിൻ്റെ ട്രെയിനിങ്ങിന് പോകുന്നു.”.
“ഇന്ന് ഐർഹോസ്റ്റസ് ട്രൈനിംഗ് കഴിഞ്ഞു, എൻ്റെ ആദ്യത്തെ ജോലി ദിവസം ആണ്. അന്ന് പോരുമ്പോൾ കോവലനോട് പറയാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച അപ്പോയിൻമെൻറ് ഓർഡർ കിട്ടി. തിങ്കളാഴ്ച ട്രെയിനിങ് പ്രോഗ്രാമിന് ചേരണം എന്ന് പറഞ്ഞു. ഞാൻ മൃദുലയുടെ കയ്യിൽകൊടുത്തുവിട്ട എഴുത്തു കിട്ടിയിട്ടും എന്താ എന്നെ വിളിക്കാതിരുന്നത്?”
“ആരാ മൃദുല ?”
“എൻ്റെ കൂടെ ബൈക്കിൽ വരാറുള്ള ആ പെൺകുട്ടി.അവൾ കത്ത് കോവാലന് തന്നു എന്നാണ് എന്നോട് പറഞ്ഞത്.”
“അവളെ രണ്ടു മൂന്ന് തവണ കണ്ടിരുന്നു.അവൾ സംസാരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്തില്ല.”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നില്ല. അവൾ ജോലിയിൽ മുഴുകി. വിമാനത്തിൽ ലാൻഡിംഗ് സിഗ്നൽ തെളിഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അനൗൺസ്‌മെന്റ് വന്നു. അവൾ യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി കടന്നുപോകുന്നതിനിടയിൽ അടുത്തുവന്നു, ഒരു കവർ അയാളുടെ കയ്യിൽകൊടുത്തു. ആ കവറിന്റെ പുറത്തു് വെഡ്‌ഡിങ് എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു.
അവളുടെ വിവാഹത്തിൻ്റെ ക്ഷണക്കത്ത് തനിയ്ക്ക് എന്തിന് തരണം.?
വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിൽക്കൽ അവൾ നിൽക്കുന്നു.ഗുഡ്ബൈ പറഞ്ഞ അവളെ ശ്രദ്ധിക്കാതെ കോണിപ്പടി ഇറങ്ങിയെങ്കിലും ഒന്ന് തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല.അവളുടെ മുഖഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.
ഹോട്ടലിലെ മുറിയിൽ ചെന്ന് ഡ്രസ്സുകളും സാധനകളുമെല്ലാം എടുത്തുവച്ചു.മൂന്നുമാസം ഇവിടെയാണ് താമസം.ആ കവർ അയാൾ പോക്കറ്റിൽനിന്നും പുറത്തെടുത്തു.സങ്കടവും ദേഷ്യവും അയാൾക്ക് ഉള്ളിൽ ഒതുക്കാൻ കഴിയുന്നില്ല.ആ കത്ത് തുറന്ന് പോലും നോക്കാതെ അത് അയാൾ മൂലക്കിരുന്ന വെയിസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞു.അത് ബാസ്കറ്റിൽ വീഴാതെ പുറത്തേക്ക് വീണു.
ആ കത്ത് ഇനി തുറന്നു നോക്കി മനസ്സ് എന്തിന് അസ്വസ്ഥമാക്കണം?
അടുത്ത ദിവസം റൂം ക്ളീൻ ചെയ്യാൻ വന്ന സ്ത്രീ തുറക്കാത്ത ആ കത്ത് കണ്ട് അയാളുടെ മേശപ്പുറത്തു ഇരുന്ന പുസ്തകങ്ങൾക്കിടയിൽ എടുത്തുവച്ചു.
കഴിഞ്ഞ സംഭവങ്ങൾ പലതവണ അയാൾ കൂട്ടിയും കിഴിച്ചും നോക്കി.അവൾ തന്നെ എപ്പോഴും കളിയാക്കുന്നതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
ഒരു മാസം കഴിഞ്ഞുപോയി.അവളെക്കുറിച്ചു പിന്നീട് ഒന്നും അയാൾ കേൾക്കുകയോ അന്വേഷിക്കുകയോ ഉണ്ടായില്ല
മുറി ആകെ അലങ്കോലമായിക്കിടക്കുന്നു.മേശപ്പുറത്തു ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾ ഗോപാലകൃഷ്ണൻ അടുക്കിവച്ചു .
പുസ്തകങ്ങൾക്കിടയിൽ താൻ അന്ന് വലിച്ചെറിഞ്ഞ വെഡ്‌ഡിങ് ഇൻവിറ്റേഷൻ കാർഡ് കണ്ട് അയാൾ അമ്പരന്നു. ഇത് ആദ്യദിവസം തന്നെ കളഞ്ഞതാണല്ലോ,പിന്നെ എങ്ങിനെ ഇവിടെവന്നു.?അയാൾ ആ കവർ തുറന്നു.കാർഡിനോടൊപ്പം ഒരു കത്ത്.
“പ്രിയപ്പെട്ട എൻ്റെ കോവാലന്,ഇത് എൻ്റെ കൂട്ടുകാരി മൃദുലയുടെ വിവാഹ ക്ഷണക്കത്താണ്.അടുത്തമാസം ഇരുപത്തിനാലിന്. രണ്ടു ദിവസത്തെ അവധിക്ക് ഞാൻ നാട്ടിൽ വരുന്നുണ്ട് .കാണണം.നമ്മൾക്കും ഒരുകൂട് കൂട്ടണ്ടേ? ഞാൻ കാത്തിരിക്കും.വിനയ എസ്സ് മേനോൻ.”
താഴെ മൊബൈൽ നമ്പറും.
കൈകൾ വിറക്കുന്നു.ഗോപാലകൃഷ്ണൻ വിവാഹത്തിൻറെ തീയതി നോക്കി ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അയാൾ മൊബൈൽ കയ്യിലെടുത്തു,അവൾ തന്ന നമ്പറിലേക്ക് വിളിച്ചു.
അവളുടെ മറുപടിക്കായി അയാൾ കാത്തിരുന്നു.

Copyright © . All rights reserved