ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .അന്തരിച്ച എലിസബത്ത് രാജ്‍ഞിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ . ഹെർ ഡയമണ്ട് റേൻ’ എന്ന സംഗീത ആൽബം ഒരു മില്യൺ കാഴ്‌ചക്കാരുമായി യു ട്യൂബിൽ വൈറൽ ആയി മാറി , ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി പുറത്തിറക്കിയ ഈ ആൽബത്തിൽ ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികൾ ആണ് ഗാനം ആലപിച്ചിരിക്കുന്നത് .ഇംഗ്ലീഷ് , മലയാളം , ഹിന്ദി , തമിഴ് എന്നീ നാല് ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന ചാൾസ് ലെവിസ് ലോറൻസ് ഇംഗ്ലിഷിലും ബി.കെ.ഹരിനാരായണൻ മലയാളത്തിലും അറഫ മെഹ്മൂദ് ഹിന്ദിയിലും വിനോദ് വേണു തമിഴിലും ..നിർവഹിച്ചിരിക്കുന്നു .

സംഗീതം നിർവഹിച്ചിരിക്കുന്നത് 4 മ്യൂസിക്കും ആണ് ,കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെ പ്രമുഖർ പങ്കെടുത്തിരുന്നു . ബ്രിട്ടന്റെ മനോഹാരിത നിറയുന്ന പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്ന ആ മനോഹര മായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംഗീത ആൽബത്തിന്റെ പിന്നിൽ പ്രവർത്തിക്കാനും , നേതൃത്വം കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ ആണ് ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ്.
വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ (45) എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റില്‍ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഫ്ളയര്‍ പൗള പെറൂച്ചിയോ പ്രശ്‌നമുണ്ടാക്കിയത്.
തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും അടിക്കുകയും തുപ്പുകയും ചെയ്തു. ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലര്‍ച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു.
അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു.
പാക്കിസ്ഥാനിലെ പെഷവാര്‍ പള്ളിയില്‍ ചാവേര്‍സ്‌ഫോടനം. പെഷവാറിലെ പൊലീസ് ഹൗസിങ് ബ്ലോക്കിനു സമീപത്തെ മസ്ജിദിലാണു സ്ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണു രണ്ടുനില കെട്ടിടത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ 28 പേര്‍ മരിച്ചതായും 150 പേര്‍ക്കു പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം ഉണ്ടായ സമയത്ത് 260 ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പെഷവാര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിക്കുകയും തൊണ്ണൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ് ലേഡി റീഡിങ് ഹോസ്പിറ്റല്‍ വക്താവ് മുഹമ്മദ് അസിം പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നിരവധി ആളുകള്‍ അതിനടിയിലുണ്ടെന്നു കരുതുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ സിക്കന്ദര്‍ ഖാന്‍ വ്യക്തമാക്കി.
അവശിഷ്ടങ്ങള്‍ നീക്കാനും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനും പൊലീസും പ്രദേശവാസികളും പരിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ പിടിവി പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മരണസംഖ്യ ഒയരാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു. 2021 മാർച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചത്.
ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് നിരവധി തവണ പീഡിപ്പിച്ചു. പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് ബെഡ്‌റൂമിൽ എത്തിച്ചാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡനം എതിർത്തപ്പോൾ മുഖത്തും ശരീര ഭാഗങ്ങളിലും അടിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പതിനാലുകാരിയായ പെൺകുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനിടയിൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പിതാവിന്റെ കുഞ്ഞാണ് മകളുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞു.
ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കുഞ്ഞിനെ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് റിയാദിൽ ഖബറടക്കിയത്.
ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം. മക്കയിലേക്ക് ഉംറക്ക് പോയി ഖോബാറിലെക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷമാണ് അര്‍വ മരിച്ചത്. മാതാപിതാക്കളും സഹോദരന്മാരും ആശുപത്രി വിട്ടു.ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്.
കെ എം സി സി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദിഖ് തൂവൂർ , വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിൽ തുടങ്ങിയവർ കുടുംബത്തെ സഹായിക്കുവാൻ രംഗത്തുണ്ടായിരുന്നു
കനകക്കുന്ന് എസ്‌ഐ യുടെ വീടിന് മുന്നിൽ മകളുടെ സഹപാഠിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സുരേഷ് കുമാറിന്റെ കുടുംബ വീടിന് മുന്നിലാണ് സൂരജിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മുതുകുളം മുരിങ്ങച്ചിറയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ സുരേഷ് കുമാറിന്റെ വീട്ടിലെത്തിയ സൂരജ് ബഹളമുണ്ടാക്കിയതായി പറയുന്നു. ബഹളമുണ്ടാക്കി സൂരജിനെ വീട്ടുകാർ അനുനയിപ്പിച്ച് മടക്കി അയക്കുകയും ചെയ്തു. ഈ സമയത്ത് എസ്‌ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.
സൂരജിന്റെ ബൈക്ക് വീടിന് സമീപത്ത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂരജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എസ്‌ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയാണ് സൂരജ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് എകരൂൽ സ്വദേശിനി അർച്ചന (15) മരിച്ച സംഭവത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്തതല്ലെന്നും മകളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും അമ്മ സുചിത്ര പറയുന്നു.
ഈ മാസം 24 നാണ് അർച്ചനയുടെ മൃതദേഹം ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അമ്മ സുചിത്ര ജോലിക്ക് പോകുന്നതിന് മുൻപ് അർച്ചനയെ അച്ഛമ്മയെ വീട്ടിലാക്കിയിരുന്നു. ഇതിനിടയിൽ ബുക്ക് എടുക്കാനാണെന്ന് പറഞ്ഞ് അർച്ചന ഷെഡിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഷെഡിന് തീപിടിച്ചെന്ന വിവരമാണ് താൻ അറിയുന്നത് തീ അണച്ചപ്പോൾ അർച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും സുചിത്ര പറയുന്നു.
അതേസമയം മകളുടെ മൃതദേഹം കിടന്നുറങ്ങുന്ന രീതിയിലായിരുന്നു. തീപിടിത്തത്തിൽ ആണ് മരിച്ചതെങ്കിൽ ഇങ്ങനെ കിടക്കുമോ എന്നാണ് അർച്ചനയുടെ കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. കൂടാതെ മൂക്കിൽ നിന്ന് രക്തം വരുന്നതായി കണ്ടെന്നും ചിലർ പറയുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുചിത്ര പരാതിയിൽ ആവശ്യപ്പെട്ടു.
ചലച്ചിത്രതാരം ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർ അറസ്റ്റിൽ. ടവരൊളി അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന എറണാകുളം സ്വദേശി കൃഷ്ണപ്രസാദ് ആണ് അറസ്റ്റിലായത്. കാക്കനാട് സബൈർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടവേള ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതിനിടയിൽ ഇയാൾ സൈബർ പോലീസിനെതിരെയും അധിക്ഷേപം നടത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനെ പേരിൽ തനിക്കെതിരെയും അമ്മ സംഘടനയ്‌ക്കെതിരെയും അധിക്ഷേപം നടത്തുന്നതായി കാണിച്ച് ഇടവേള ബാബു പരാതി നൽകിയിരുന്നു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചെന്നുമാണ് ഇടവേള ബാബു ചോദിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.
നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.
തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഗാന്ധി ചൗക്ക് പോലീസ് ഔട്ട് പോസ്റ്റ് എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസാണ് യൂണിഫോമില്‍ വന്ന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മന്ത്രിയുടെ നെഞ്ചില്‍ വെടിവച്ചത്. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു.
എന്നാല്‍ വെടിവയ്പ്പിന്റെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്‌നഗര്‍ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.