ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയത് ബിജെപി നേതാവിന് വേണ്ടി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 2 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങിയതെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം കൊണ്ടാണ് ഇവര്‍ ‘ഡോക്ടര്‍’മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ‘ഡോക്ടര്‍മാര്‍’ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വില്‍പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടികൊണ്ടുപോയ സംഘത്തിലെ എട്ടു പേര്‍ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരാണ് ആശുപത്രി നടത്തുന്നത്. ഇതില്‍ ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.
#Watch | #UP man steals a #child from mother sleeping at a #railwayplatform#uttarpradesh #mathura #mathurarailwaystation #viral #cctv #cctvfootage #mathurapolice #viralvideo pic.twitter.com/fH33Vyr9XQ
— Free Press Journal (@fpjindia) August 28, 2022
ഇടുക്കിയെ നടുക്കി രാത്രിയിൽ വീണ്ടും പേമാരി; പുലർച്ചെ ഉരുൾപൊട്ടൽ. അഞ്ചു വയസ്സുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചു. തൊടുപുഴയിൽ നിന്ന് 15 കിലോമീറ്ററകലെ കുടയത്തൂരിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു ദുരന്തം. സംഗമം കവലയ്ക്കു സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണു മരിച്ചത്.
ഏഴു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് 5 മൃതദേഹങ്ങളും പുറത്തെടുത്തു. വീടിരുന്ന സ്ഥലത്തുനിന്ന് 2 കിലോമീറ്റർ മുകളിൽ മോർക്കാട്- പന്തപ്ലാവ് റോഡിനു താഴ്ഭാഗത്താണ് ഉരുൾപൊട്ടിയത്. ഒലിച്ചുവന്ന കൂറ്റൻ പാറകളിലും ചെളിയിലും വീട് പൂർണമായും മൂടിപ്പോയി. ഉറങ്ങിക്കിടന്ന കുടുംബം ഒന്നാകെ അപകടത്തിൽപെട്ടു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികൾ കണ്ടത് സോമന്റെ വീടിന്റെ സ്ഥാനത്ത് കല്ലും മണ്ണും ചെളിയും മാത്രമാണ്.
പുലർച്ചെ 3.50നു കാഞ്ഞാർ പൊലീസും മൂലമറ്റത്തു നിന്നുള്ള അഗ്നിശമന സേനയുമെത്തി തിരച്ചിൽ തുടങ്ങി. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്നലെത്തന്നെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി സംസ്‌കാരം നടത്തി. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു സോമൻ. ഭാര്യ ഷിജി എടാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട് ടൈം സ്വീപ്പറാണ്. ഷിമ കാഞ്ഞാറിലെ സ്വകാര്യ ലാബ് ജീവനക്കാരിയാണ്. ദേവാക്ഷിദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽനിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദുരന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് 5ന് ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
ആംബുലൻസുകൾ ഓരോന്നായി എത്തിയപ്പോൾ കാത്തുനിന്നവർക്കു നിയന്ത്രണംവിട്ടു. ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി നാടിന്റെ നാനാ ഭാഗത്തുനിന്നായി ഒട്ടേറെ ആളുകളാണ് എത്തിയിരുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് വെയിൽസ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ എൻജിൻ പണിമുടക്കി കടലിൽ കുടുങ്ങി. പോർട്സ്മൗത് നാവിക താവളത്തിൽനിന്ന് നിർണായക പരീക്ഷണ യാത്രക്കായി പുറപ്പെട്ട് ഏറെ ദൂരം പിന്നിടുംമുമ്പാണ് പ്രശ്നമായത്.
300 കോടി പൗണ്ട് (28,108 കോടി രൂപ) ചെലവിൽ നിർമിച്ച കപ്പൽ കഴിഞ്ഞ വർഷമാണ് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമായത്. നിലച്ചുപോയതിനെ തുടർന്ന് വെയ്റ്റ് ദ്വീപിൽ അടുപ്പിച്ച് പരിശോധന തുടരുകയാണ്. സ്റ്റാർബോർഡ് പ്രൊപലർ ഷാഫ്റ്റിന് കേടുപാടുകൾ പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ.
എഫ്35 ലൈറ്റ്നിങ്സ് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനത്തിനും മറ്റുമായാണ് കപ്പൽ പുറപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് ഫ്യൂച്ചർ ഫോറത്തിന്റെ ആതിഥേയത്വവും ലക്ഷ്യമിട്ടിരുന്നു.
വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒരിടവേളയ്ക്കു ശേഷം മലയാളി പ്രക്ഷകർക്കു മുന്നിലെത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്. വളരെ കുറിച്ച് കാലം കൊണ്ടും കുറച്ച് സിനിമകള്‍ കൊണ്ടും മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്നെക്കുറിച്ചും കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചുമൊക്കെ പൂര്‍ണിമ മനസ് തുറന്നിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ജിഞ്ചർ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂര്‍ണിമ മനസ് തുറന്നത്.
ഇന്ദ്രജിത്ത് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിനാണ് പൂര്‍ണിമ ആദ്യം മറുപടി നല്‍കുന്നത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, പിന്നെ സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം, പയസ് ഇത് രണ്ടുമാണ്. വീട്ടില്‍ ഏറ്റവും കുസൃതി ആരാണെന്ന ചോദ്യത്തിന് പൂര്‍ണിമ നല്‍കിയ മറുപടി നക്ഷത്രയാണെന്നായിരുന്നു. കുസൃതി എന്നതല്ല അവളുടെ ഊര്‍ജമാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ചെറുപ്പവും കുറുമ്പും എനര്‍ജിയുമൊക്കെ വൈബാണെന്നാണ് പൂര്‍ണിമ വ്യക്തമാക്കുന്നത്.
സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനും പൂര്‍ണിമ മറുപടി പറയുന്നുണ്ട്. സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ. എല്ലാ ദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നും. എന്നാൽ പ്രിവിലേജുണ്ട്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ഇതിന് മറുപടി പൂര്‍ണിമ പറഞ്ഞത്.
പൃഥ്വിരാജ് എന്ന നടനെയാണോ പൃഥ്വിരാജ് എന്ന സംവിധായകനെയാണോ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. നടന്‍ എന്ന നിലയില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അവ രണ്ടിനേയും അളക്കുക സാധ്യമല്ല. നടനെയാണ് എനിക്കിഷ്ടം. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വരാനുണ്ട്. പൃഥ്വിയും ഇന്ദ്രനും നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയെക്കുറിച്ചും താരം പറയുന്നുണ്ട് . കുറേനാളുകള്‍ക്ക് ശേഷമാണ് കാണുക. അപ്പോള്‍ സീരിയസായിട്ടായിരിക്കില്ല സംസാരിക്കുകയെന്നും ആ നിമിഷം ആസ്വദിക്കുകയായിരിക്കും ചെയ്യുകയെന്നും പൂര്‍ണിമ പറയുന്നു. ഇന്ദ്രന്റെ സീരിയസ് വേഷങ്ങളാണോ കോമഡിയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ വളരെ വലുതാണ് എന്നും താരം വ്യക്തമാക്കി.
ബ്രിട്ടീഷ് രാജകുമാരി ഡയാന ഓടിച്ചിരുന്ന ഫോഡ് എസ്കോർട്ട് കാർ ലേലത്തിൽ പോയത് 7,37,000 പൗണ്ടിന്.. 1985 മുതൽ 1988 വരെ ഡയാന ഓടിച്ച കാറാണിത്.
വടക്കൻ ഇംഗ്ലണ്ടിലെ ആൽഡേർലി എഡ്‌ജിലുള്ളയാളാണ് 40,000 കിലോമീറ്റർ മാത്രം ഓടിയിട്ടുള്ള ഈ ഫോഡ് എസ്കോർട്ട് ആർ.എസ്. ടർബോ എസ്1 കാർ വാങ്ങിയത്. ഡയാനയുടെ 25-ാം ചരമവാർഷികത്തിനുമുമ്പായി വാർവിക്‌ഷയറിലെ സിൽവർസ്റ്റോൺ ഓക്‌ഷൻസിലാണ് കാർ ലേലത്തിനുവെച്ചത്. ഫോഡ് കാറുകൾ ശേഖരിക്കുന്നയാളുടെ പക്കൽനിന്നു വാങ്ങിയായിരുന്നു ലേലം. മരിച്ച് കാൽനൂറ്റാണ്ടായിട്ടും ഡയാനയോടുള്ള ആളുകളുടെ ഇഷ്ടം മങ്ങാതെ നിൽക്കുന്നു എന്നാണ് വൻ തുകയ്ക്കുള്ള കാർലേലം വെളിപ്പെടുത്തുന്നത് എന്നാണ് വിലയിരുത്തൽ.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ റോൾസ് റോയ്‌സ്, ഡെയിംലേഴ്‌സ് കാറുകളുപയോഗിക്കുമ്പോഴാണ് ഡയാന സ്വന്തമാവശ്യത്തിന് ഫോഡ് എസ്കോർട്ട് വാങ്ങിയത്. ഡയാനയുടെ താത്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ് ഈ കാർ. ഈ മോഡലിലുള്ള ഏക കറുപ്പ് കാറും ഇതാണ്.
ഡയാനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു ഫോഡ് എസ്കോർട്ട് കാർ മുമ്പ് 52,640 പൗണ്ടിനാണ് വിറ്റത്. ചാൾസ് രാജകുമാരൻ ഡയാനയ്ക്ക് വിവാഹസമ്മാനമായി നൽകിയ ഈ കാർ തെക്കെ അമേരിക്കയിലെ ഒരു മ്യൂസിയമാണ് വാങ്ങിയതെന്നു പറയുന്നു. 1997 ഓഗസ്റ്റ് 31-ന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കാറപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന മരിച്ചത്.
പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളനട പനങ്ങാട് പടിഞ്ഞാറെ ഇടവട്ടം വീട്ടില്‍ ശശിയുടെയും പരേതയായ ഇന്ദിരയുടെയും മകന്‍ അഭിത്താ(15)ണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം.
വരന്റെ സുഹൃത്തുക്കളിൽ ചിലർ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ വിളമ്പുന്നവർ പപ്പടം നൽകില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു പലസ്പരം തല്ലിയത്. ഓഡിറ്റോറിയം ഉടമ മുരളീധരൻ(65), ജോഹൻ(21), ഹരി(21) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു.
ടോം ജോസ് തടിയംപാട്
വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് മാനേജരും എഞ്ചിനീയറിങ്ങ് ബിരുദധാരിയുമായ അലന്‍ ഫുള്‍ ഫോൾകെനെർ (Alan Faulkner) ബസ് കഴുകുന്നതുകണ്ട് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു അലന്‍ നീ എന്താണ് ബസ് കഴുകുന്നത് അലന്‍ പറഞ്ഞു സ്‌പെയർ ബസ് ഇല്ലാത്തതുകൊണ്ട് ഈ ബസ് ഇപ്പോള്‍ റോഡില്‍ പോകേണ്ടതുണ്ട് ഈ ബസ് ഇപ്പോൾ സർവീസ് അവസാനിപ്പിച്ച് തിരിച്ചു വന്നതേയുള്ളു ഇതു മുഴുവന്‍ ചെളി ആയതുകൊണ്ട് കഴുകിയെ സുർവീസിന് അയക്കാൻ കഴിയു അതുകൊണ്ടു കഴുകുന്നു എന്ന് പറഞ്ഞു.
സാധരണ ബസ് കഴുകി ഓയിൽ ചെക്കിങ് നടത്തുന്ന ജോലി ചെയ്യുന്നവര്‍ വരുന്നത് രാത്രിയോട് കൂടിയാണു അതിനു മുന്‍പ് ഈ ബസ് പുറത്തു പോകേണ്ടി വന്നത് കൊണ്ട് മാനേജര്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആ ജോലി ചെയ്യുന്നു ഞാന്‍ നിന്‍റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു നിന്നെ പോലെ ഉള്ള ഒരാളാണ് എന്‍റെ നാട്ടില്‍ ആദ്യമായി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് തുടങ്ങിയത് അയാളുടെ പേര്‍ ഇ ജി സാള്‍ട്ടര്‍ എന്നായിരുന്നു എന്ന് പറഞ്ഞു. പിന്നെ കേരളത്തിലെ കെ എസ് ആർ ടി സി യുടെ ചരിത്രം അലനു പറഞ്ഞു കൊടുത്തു.

ഞാൻ അലനോട് പറഞ്ഞ ചരിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമയില്‍ വായിച്ചതാണ് തിരുവിതാംകൂറില്‍ സര്‍ക്കാരിന്‍റെ കിഴില്‍ ബസ് സര്‍വിസ് തുടങ്ങാന്‍ 1937 ല്‍ ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് തിരുമാനിച്ചു അതിനു വേണ്ടി ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ ജി സാള്‍ട്ടറെ നാട്ടില്‍ വരുത്തി അതിന്‍റെ ചുമതല ഏല്പിച്ചു .ബസ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി ഇംഗ്ലണ്ടിൽ നിന്നും അറുപതു കോമറ്റ് ചേസിസ് ഇറക്കുമതി ചെയ്ത . തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. ബോഡി നിര്‍മാണത്തിനും നേതൃത്വം കൊടുത്തതും സാള്‍ട്ടർ തന്നെ ആയിരുന്നു.

1938 ഫെബ്രുവരി 20ന് ശ്രി ചിത്തിരതിരുന്നാള്‍ മഹാ രാജാവ് സംസ്ഥാന മോട്ടോര്‍ സര്‍വീസ് ഉത്ഘാടനം ചെയ്തു ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് ( T S T D ) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉത്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. മഹാരാജാവ് സഞ്ചരിച്ച ബസും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.

ആദ്യമായി ആരംഭിച്ച സർവീസ് തിരുവന്തപുരം നാഗർകോവിൽ ആയിരുന്നു. ബസ് സര്‍വീസ് ആരംഭിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സാള്‍ട്ടര്‍ രാജാവ് മുടക്കിയ പണം തിരികെ കൊടുക്കുകയും ബസ് സര്‍വീസ് ലാഭത്തില്‍ ആക്കുകയും ചെയ്തു എന്നാണ് മനോരമയിൽ വായിച്ചത്.
ഗതാഗതവകുപ്പിന്റെ സുപ്രീണ്ട് ആയി അവരോധിക്കപ്പെട്ട സാള്‍ട്ടര്‍ രാവിലെ ഓഫീസില്‍ എത്തി തന്‍റെ ഓഫിസ് ജോലികള്‍ കഴിഞ്ഞാല്‍ പിന്നെ നേരെ പോകുന്നത് വര്‍ക്ക് ഷോപ്പിലേക്ക് ആയിരുന്നു വർക്ക് ഷോപ്പിലെ വേണ്ടത്ര പരിചയ സമ്പന്നര്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശം കൊടുത്ത ശേഷം തന്‍റെ കാറും കൊണ്ട് ബസ് ഓടുന്ന വഴിയിലൂടെ പോയി അവിടുത്തെ യാത്രക്കരെ നേരില്‍ കണ്ടു അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാള്‍ട്ടര്‍ ശ്രമിച്ചിരുന്നു അതുപോലെ ഒഴിവു സമയം വര്‍ക്ക്‌ഷോപ്പലെ തൊഴിലാളി കളെ പഠിപ്പിക്കുന്നതിന് വേണ്ടി അവരോട് ഒപ്പം ജോലി ചെയ്യുന്ന സാള്‍ട്ടറെ ആണ് ജനം കണ്ടിരുന്നത്.പിന്നീട് കേരള സംസ്ഥാനം രൂപം കൊള്ളുകളയും 1965 ൽ ഇന്നു കാണുന്ന കെ എസ് ആർ ടി സിരൂപീകരിക്കുകയും ചെയ്തു
ഇന്നു ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനും ഡീസൽ നിറക്കാനും വിഷമിക്കുന്ന കെ എസ് ആർ ടി സി ക്ക് ഇത്തരം ഒരു തിളക്കമുള്ള ചരിത്രകാലഘട്ടം ഉണ്ടായിരുന്നുവെന്ന് നമ്മൾ അറിയേണ്ടതാണ് ,
ഏതു തൊഴിലിനും മാന്യത നല്‍കുന്ന ഒരു സമൂഹത്തില്‍ ആണെങ്കിലെ ഇത്തരം അലന്‍മാരെയും സാള്‍ട്ടര്‍ മാരെയും നമുക്ക് കാണാന്‍ കഴിയു. ഓഫീസിലെ നിലത്തു കിടക്കുന്ന ഒരു ചെറിയ തുണ്ട് പേപ്പർ എടുക്കാന്‍ പോലും ജന്മിയെ പോലെ പ്യൂണിനെ വിളിക്കുന്ന ഓഫീസര്‍ മാരുള്ള നമ്മുടെ നാട്ടില്‍ പ്യൂണും പേഴ്സ്‌ണല്‍ ഡ്രൈവറും ഇല്ലാതെ ജോലി ചെയ്യുന്ന ഈ നാട്ടിലെ തൊഴില്‍ സംസ്കാരം എന്ന് എത്തിചേരുമോ ആവൊ അങ്ങനെ വന്നാല്‍ നമ്മുടെ പൊതു മേഖല സ്ഥാപനാമായ കെ എസ് ആർ ടി സിയും എന്നേ ലാഭത്തില്‍ എത്തിയേനെ .
യുകെയില്‍ ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ വിസ അനുവദിക്കപ്പെടുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. ജൂണ്‍ മാസത്തോടെ ആദ്യമായി 1.1 മില്ല്യണായി ഉയര്‍ന്നു. ഇതില്‍ 331,000 ആളുകള്‍ വര്‍ക്ക് വിസയില്‍ എത്തിയവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-ന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 72 ശതമാനമാണ് വര്‍ദ്ധന.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ദീര്‍ഘകാല വിസയുടെ എണ്ണം 487,000ന് അടുത്തെത്തി. അനധികൃതമായി തങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 118,000-ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസാ കാലവധി കഴിഞ്ഞും യുകെയില്‍ തുടരുന്നുണ്ട്. 2019-ലെ കണക്കുകളില്‍ നിന്നും മൂന്നിരട്ടി വര്‍ദ്ധനവാണിത്. 115,000 ചൈനീസ് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യക്കാര്‍ പിന്തള്ളിയത്.
82,000 ഫാമിലി വിസകളും ഹോം ഓഫീസ് അനുവദിച്ചിട്ടുണ്ട്. 230,000 പേര്‍ മറ്റ് റീസെറ്റില്‍മെന്റ് സ്‌കീമുകള്‍ വഴിയും എത്തി. ഇമിഗ്രേഷനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് 1.1 മില്ല്യണ്‍ വിസകളെന്ന റെക്കോര്‍ഡ് കാണിക്കുന്നതെന്ന് മൈഗ്രേഷന്‍ വാച്ച് യുകെയിലെ ആല്‍പ് മെഹ്മെത് കുറ്റപ്പെടുത്തി. എന്നാല്‍ വര്‍ക്ക് വിസ അനുവദിച്ച് സുപ്രധാന ജോലിക്കാരെ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ലീഗല്‍ മൈഗ്രേഷന്‍ മന്ത്രി കെവിന്‍ ഫോസ്റ്റര്‍ പ്രതികരിച്ചു. അതിനാല്‍ ദീര്‍ഘകാല താമസത്തിനെത്തുന്നവരുടെ എണ്ണം ഇനിയും കൂടും.