കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ്(35) പോലീസ് പിടികൂടിയത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചുവെച്ച കടയില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ വ്യക്തമാക്കി.
പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു.
അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് തന്നെ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വര്‍ണം ഉള്‍പ്പെടെ പ്രതിയില്‍ നിന്നും കണ്ടെടുത്തു.
അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോള്‍ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പിസി ജോര്‍ജ് രംഗത്ത്. കേസ് കൊണ്ട് നടിക്ക് ഗുണമാണുണ്ടായത്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ അവര്‍ രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ’ പിസി ജോര്‍ജ് പറഞ്ഞു.
താന്‍ അധികം സിനിമ കാണുന്ന ആളല്ല, അതുകൊണ്ട് അതിജീവിതയെ തനിക്ക് മുന്‍പ് അറിയില്ലായിരുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ കേസിന് ശേഷമാണ് താന്‍ അവരെ സിനിമയില്‍ കണ്ടിട്ടുള്ളത്. കേസ് കൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തില്‍ അവര്‍ക്ക് ഗുണമാണുണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.
കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് പിസി ജോര്‍ജ് തട്ടിക്കയറുകയും ചെയ്തു. പറഞ്ഞതില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞു.
പാലക്കാട് ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതി സുജീഷിന്റെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു. ‘ ഞാൻ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂർ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ആലത്തൂർ കോ ഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുജീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തിയത്.
തമിഴനാട്ടിലെ കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ്മാനാണ് സൂജീഷ്.അമ്മ ഗീത, മുത്തച്ഛൻ മണി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഗീതയുടെ സഹോദരൻ എന്നിവർക്കൊപ്പമാണ് സൂര്യ പ്രിയ താമസിച്ചിരുന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. അമ്മ ഗീത തൊഴിലുറപ്പ് ജോലിക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗവും ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഇന്നാണ് തീയ്യേറ്ററിലെത്തിയത്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ചിത്രത്തെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുകയാണ്.
‘തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കന്ന വാചകം. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം രേഖപ്പെുത്തിയത്. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ജോയ് മാത്യു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
‘ന്നാ താൻ കേസ് കൊട് ‘
മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അക്ഷയും സാന്റോയും ഉൾപ്പെടെ മൂന്നുപേർ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു.
തുടർന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്ത് നിന്നു. പാറയിടുക്കിനിടയിൽ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
പുറത്തെടുത്തപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഒരുകാലത്ത് ഇവിടെ അപകടങ്ങൾ തുടർക്കഥയായിരുന്നു. ശേഷം, സുരക്ഷ ശക്തമാക്കിയതോടെ അപകടങ്ങളും കുറഞ്ഞിരുന്നു.
ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യയാണ് ജീവനൊടുക്കിയത്. 33 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ജ്ഞാനഭാഗ്യ ജീവനൊടുക്കിയത്. ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് ആതമഹത്യയ്ക്ക് പിന്നിലെന്ന് പലീസ് പറഞ്ഞു.
സിങ്കപ്പൂരിൽ ജോലിചെയ്യുന്ന സെന്തിലിന് ജ്ഞാനഭാഗ്യയെ സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രി രണ്ട് കുട്ടികളെയും ഉറക്കി കിടത്തിയ ശേഷം ജ്ഞാനഭാഗ്യ പതിവുപോലെ സിങ്കപ്പൂരിലുള്ള ഭർത്താവിനെ വീഡിയോകോൾ ചെയ്തു. എന്നാൽ കോൾ ചെയ്യുന്നതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് സെന്തിൽ ആരോപിച്ചു.
തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും പിന്നാലെ ജ്ഞാനഭാഗ്യ ജീവനൊടുക്കുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളിൽ കണ്ട സെന്തിൽ വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ വീട്ടുകാർ വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു.
കേരള അക്കാദമി അവാർഡിനു തിരഞ്ഞെടുത്ത അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയമായി കൈയും കാലും മുറിച്ചു മാറ്റപ്പെട്ട തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ റ്റി ജെ ജോസഫ് സാറിനു ഇംഗ്ളണ്ടിൽ മൂന്നു സ്ഥലത്തു സ്വീകരണം നൽകുന്നു.

ലണ്ടനിൽ നൽകുന്ന സ്വീകരണത്തിനു ഡോക്ടർ ജോഷി ജോസ് നേതൃത്വം നൽകും, ഷെഫീൽഡിൽ യുക്മ നേതാവ് വർഗീസ് ഡാനിയൽ സ്വീകരണത്തിനു നേതൃത്വം കൊടുക്കും, ലിവർപൂളിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും സാറുമായി സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂളിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .
തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്
286 Kensington ,Liverpool .L72RN.
കേശവദാസപുരത്തെ മനോരമ (68) കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തിനിടെ വയോധിക ഒച്ചവച്ചപ്പോൾ പ്രതിയായ ആദം അലി പാക്ക് മുറിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.
വീടിനുള്ളിൽ കയറിയ ആദം മനോരമയെ പിന്നിൽ നിന്ന് കടന്നുപിടിച്ചു. ഈ സമയം മനോരമ പാക്ക് മുറിക്കുകയായിരുന്നു. യുവാവ് കടന്നുപിടിച്ചതോടെ നിലവിളിച്ചു. തുടർന്ന് പ്രതി വായ പൊത്തിപ്പിടിച്ച്, പാക്ക് മുറിക്കുകയായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മനോരമ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ കിണറ്റിൽ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ കഴിഞ്ഞ ദിവസം ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വീട്ടമ്മയുടെ ഏഴ് പവനോളം ആഭരണങ്ങളും പ്രതി കവർന്നിരുന്നു. ഇത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പെരിഞ്ഞനം കൊറ്റംകുളത്ത് ആത്മഹത്യ്യ്ക്ക് ശ്രമിച്ച യുവതി മരിച്ചു. കൊറ്റംകുളം സ്വദേശിനി അഫ്‌സാന (21) ആണ് മരിച്ചത്. ഭര്‍ത്താവ് കൊല്ലാട്ടില്‍ അമല്‍ അറസ്റ്റിലായി ഈ മാസം ഒന്നിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് അഫ്‌സാന ആത്മത്യയ്ക്ക് ശ്രമിച്ചതെന്നാണ്
മൂന്നുപീടികയിലെ ഒരു ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദീര്‍ഘകാല പ്രണയത്തിനൊടുരില്‍ ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവര്‍ വിവാഹിതരായത്. ഫ്‌ളാറ്റില്‍ വച്ച് സ്ത്രീധനത്തെ ചൊല്ലി അമല്‍ നിരന്തരം വഴക്കിട്ടിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമലിനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്നു രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് അഫ്‌സാന മരിച്ചത്.
മലയാളി, ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോൾ, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തൽ.
സാമ്പാറിൽ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയിൽ കൂടുതൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.
ഇതിൽ തക്കാളിയിൽ മെറ്റാലാക്‌സിൽ, കാരറ്റിൽ ക്‌ളോർപൈറിഫോസ്, മുരിങ്ങക്കയിൽ അസറ്റാമിപ്രിഡ്, പച്ചമുളകിൽ എത്തയോൺ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.
15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളിൽ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതൽ. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീൻസ്, ഉലുവയില, പാഴ്‌സലി, സാമ്പാർ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയിൽ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തൻ, കുമ്പളം എന്നിവയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്താത്തതാണ് ആശ്വാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 534 പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജന സാമ്പിളുകളിൽ 187ലും കീടനാശിനിയുണ്ട്. പൊതുവിപണി, ഇക്കോഷോപ്പ്, ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമേ കർഷകരിൽ നിന്ന് നേരിട്ടും സാമ്പിളെടുത്തിരുന്നു.