Latest News

ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മാര്‍ച്ചറിയിലാണുള്ളത്. അര്‍ഷദിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം കൂടിയെന്ന് ശാസ്ത്രജ്ഞർ. ജൂലൈ 29നാണ് ഭൂമിയുടെ ഭ്രമണവേഗം ഉയന്നത്. ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂറാണ് സാധാരണ എടുക്കാറ്. എന്നാൽ, ജൂലൈ 29ന് 1.59 മില്ലി സെക്കൻഡ് കുറവ് സമയം കൊണ്ട് ഭൂമി ഭ്രമണം പൂർത്തിയാക്കി.

2020 ജൂലൈ 19നാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ സമയത്ത് ഭൂമി ഭ്രമണം പൂർത്തിയാക്കിയത്. അടുത്ത വർഷവും ഭൂമി കുറഞ്ഞ സമയത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അത് റെക്കോർഡ് മറികടന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

അതേസമയം, ഭൂമിയുടെ ഭ്രമണവേഗം കൂടിയതിന്റെ കാരണം ശാസ്ത്രലോകത്തിന് ഇനിയും അജ്ഞാതമാണ്. ധ്രുവങ്ങളിലെ മഞ്ഞുരുകി ഭൂമിയുടെ ഭാരം കുറയുന്നതാണ് ഭ്രമണവേഗം ഉയരാനുള്ള കാരണമെന്നാണ് ഒരു വാദം. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ മാറ്റമാണ് വേഗത്തിലുള്ള ഭ്രമണത്തിന് കാരണമെന്നാണ് മറ്റൊരു വാദം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയെന്നു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതോടെ ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ശ്രീലങ്കൻ മാധ്യമം ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്‌തു. ശ്രീലങ്കയില്‍ നിയമം മൂലം നിരോധിച്ചതാണ് ലൈംഗികത്തൊഴിൽ. സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയിൽ കൂടുതലായും ലൈംഗികത്തൊഴിൽ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നിൽക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്‌ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാർഥ പേരല്ല) പറയുന്നു. ‘‘കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു’’– വാർത്താ എജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ റെഹാന പറയുന്നു.

‘‘കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്‌പാ ഉടമ എന്നെ സമീപിച്ചു. അയാൾക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്‌ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയിൽ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാൻ പണം വേണം. അതിനായി ശരീരം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.’’ –റെഹാന പറയുന്നു.

‘‘വിവാഹമോചിതയാണ് ഞാൻ. എഴു വയസ്സുള്ള മകളുണ്ട്. വീടിന് വാടക നൽകണം. മകൾക്ക് ഫീസിനു പണം വേണം. വിശപ്പ് മാറണമെങ്കിൽ പണം വേണം. ലൈംഗികത്തൊഴിലല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല’’– നാൽപത്തൊന്നുകാരിയായ ഒരു വീട്ടമ്മ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് അപ് മൂവ്മെന്റ് ലങ്ക (എസ്‌യുഎംഎൽ) എന്ന സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനത്തോടെ ശ്രീലങ്കയിലെ ടെക്സ്റ്റൈൽ മേഖലയിൽ പലർക്കും ജോലി നഷ്ടപ്പെട്ടു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണതോടെ അവരുടെ ജീവിതം ദുരിതപൂർണമായി. ടെക്സ്റ്റൈൽ രംഗത്തുണ്ടായിരുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്‌യുഎംഎൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ അഷില ദണ്ഡേനിയ വാർത്താ ഏജൻസിയോടു പറഞ്ഞു. ‘‘ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല’’ – അഷില പറഞ്ഞു. ‘‘തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്പളം 28,000 ശ്രീലങ്കൻ രൂപയായിരുന്നു. ഓവർടൈം ചെയ്‌താൽ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്പാദിക്കാൻ കഴിയുക. എന്നാൽ ഇന്ന് ലൈംഗികത്തൊഴിൽ വഴി ദിവസവും 15,000 രൂപയോളം ഞാൻ സമ്പാദിക്കുന്നു’’– അടുത്തിടെ ലൈംഗികത്തൊഴിൽ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കൊളംബോയിലെ സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ ലൈംഗികത്തൊഴിൽ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരിൽ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാൻ കഴിയുന്നതിനാലും മറ്റു വഴികൾ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളാണ് ഇത്തരം തൊഴിലിൽ കൂടുതൽ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴിൽ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണെന്നും അഷില ദണ്ഡേനിയ പറയുന്നു.

മലയാളത്തിൽ അധികം സജീവമല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നിത്യയെ വിവാഹമാലോചിച്ചിരുന്നെന്നും എന്നാൽ നടിയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിത്യ മേനോൻ. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നടന്ന സംഭവങ്ങളെപ്പറ്റി നിത്യ പറഞ്ഞത്.

അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറഞ്ഞു. അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.

സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പോലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും നിത്യ പറഞ്ഞു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക്‌ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും മുൻപ് പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്. ഇതിനെതിരെയാണ് നിത്യ ഇപ്പോൾ പ്രതികരിച്ചത്

ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വീട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കീടനാശിനി ഉപയോഗിച്ചതാണ് എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കണ്ണൂര്‍ സ്വദേശികളായ വിനോദും കുടുംബവും നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെ വീട്ടിലെത്തിയത്. അല്‍പസമയത്തിനുശേഷം അസ്വസ്ഥത തോന്നിയെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. പിന്നീട് രൂക്ഷമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.

വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വാടകക്കാര്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.

രണ്ട് വന്‍കരകള്‍, 35 രാജ്യങ്ങള്‍, 30,000 കിലോമീറ്റര്‍, 450 ദിവസം. കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കോഴിക്കോട്ടുകാരന്‍ ഫായിസ് അഷ്‌റഫ് അലിക്ക് പിന്നിടാനുള്ള ദൂരമാണത്. തലക്കുളത്തൂര്‍ സ്വദേശി ഫായിസിന്റെ യാത്ര ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് തുടങ്ങും.

എന്‍ജിനിയറായ ഫായിസിന് സൈക്കിള്‍യാത്രകള്‍ ഹരമായിട്ട് ഏതാനുംവര്‍ഷമായി. അഞ്ചുവര്‍ഷത്തോളം എന്‍ജിനിയറായി ജോലിചെയ്തു. പിന്നീട് 2015ല്‍ വിപ്രോയിലെ ജോലി രാജിവെച്ചു. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്.

അക്കാലത്താണ് സൈക്കിളിലൂടെ ആരോഗ്യമെന്ന ചിന്തയിലേക്കെത്തിയത്. ജോലിചെയ്യാതിരുന്ന സമയത്ത് മനസ്സിന് ഉണര്‍വേകാനായി 2019ല്‍ ഒരു യാത്ര നടത്തി, സിങ്കപ്പൂരിലേക്ക്. 104 ദിവസമെടുത്തായിരുന്നു ആ യാത്ര.

ആ യാത്ര നല്‍കിയ ആത്മവിശ്വാസമാണ് ലണ്ടന്‍യാത്രയ്ക്കുള്ള ഊര്‍ജം. ഇന്ത്യയില്‍ 30 ദിവസം ഉണ്ടാകും. അതുകഴിഞ്ഞ് മസ്‌കറ്റിലേക്ക് പോകും. അവിടെനിന്നാണ് തുടര്‍യാത്രകള്‍. പാകിസ്താന്‍ ഒഴിവാക്കിയാണ് യാത്ര. ഒമാന്‍, യു.എ.ഇ., സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാക്ക്, ഇറാന്‍, അസര്‍ബയ്ജാന്‍, ജോര്‍ജിയ, തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കും.

ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്. ദിവസം 80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് തീരുമാനം. ”റോട്ടറി ക്ലബ്ബ് അംഗമായതിനാല്‍ ചില സ്ഥലങ്ങളില്‍ അവര്‍ താമസവും ഭക്ഷണവും ഒരുക്കും.

അല്ലാത്ത സ്ഥലത്ത് ടെന്റടിച്ച് കഴിയുകയോ ആരാധനാലയങ്ങളില്‍ വിശ്രമിക്കാനോ ആണ് ഉദ്ദേശിക്കുന്നത്. യാത്രാച്ചെലവ് സ്‌പോണ്‍സര്‍മാര്‍ വഴി കണ്ടെത്തണം. പക്ഷേ ഇതുവരെ അതായിട്ടില്ല”ഫായിസ് പറഞ്ഞു. റൈഡിങ് ഗ്രൂപ്പ് എക്കോവീലേഴ്‌സ് ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.

ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യം, പരിസ്ഥിതിസൗഹൃദയാത്ര, മലയാളനാടിന്റെ സംസ്‌കാരവും ഭംഗിയും ലോകംമുഴുവന്‍ എത്തിക്കുക തുടങ്ങിയ വിവിധലക്ഷ്യങ്ങള്‍ യാത്രയ്ക്കുണ്ട്. 25 സര്‍വകലാശാലകളും 150 സ്‌കൂളുകളും യാത്രയ്ക്കിടെ സന്ദര്‍ശിക്കും.

ഭാര്യ അസ്മിന്‍ ഫായിസും മക്കള്‍ ഫഹ്‌സിന്‍ ഒമറും അയ്‌സിന്‍ നഹേലും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും യാത്രയ്ക്ക് കരുത്തുപകരുന്നുണ്ട്.

പാപ്പന്‍ എന്ന ചിത്രത്തിലെ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ക്രെഡിറ്റ് ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന സൂപ്പര്‍ താരത്തിനുമാണെന്ന് നടന്‍ ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി.

സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ എനിക്കും തോന്നിയത്. കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് ഞാന്‍ പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍ ആ കണ്ണുകളില്‍നിന്ന് ഉള്ളില്‍ എന്താണ് വ്യാപരിക്കുന്നത് എന്ന് ഞാന്‍ അതിശയിച്ചുപോയി.

ഞാന്‍ വളരെ സിംപിള്‍ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്ഗോപി എന്ന നടനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സീനുകള്‍.

പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. എന്നിലെ നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്‌കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പന്‍. അതില്‍ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിൽ യുവാവ് ചെന്നൈയില്‍ പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍ പിടിയിലായത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുൻപാണു കാണാതായായത്. തമിഴ്ശെല്‍വിയും ഭര്‍ത്താവ് മദനും റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്നു തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണു കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം.

തുടര്‍ന്നു ചെന്നൈ പൊലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു.

മദനനെ സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിനു കൈമാറും.

കഞ്ഞി തിളച്ചുകാെണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത്. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ഇരിക്കെയാണ് മരിച്ചത്. കഞ്ഞി തിളച്ചുകാെണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു. ‘ആടി വേലി’ ആഘോഷത്തിനിടയാണ് അപകടമുണ്ടായത്.

ആഘോഷങ്ങളുടെ ഭാഗമായി െപാതുജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തിൽ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു. മുത്തുകുമാർ എന്നയാളാണ് െപാള്ളലേറ്റ് മരിച്ചത്. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകാെണ്ടിരുന്ന കഞ്ഞി പാത്രത്തിലേക്ക് വീഴുകയായിരുന്നു.

ബോധം പോയ ഇയാൾക്ക് പെട്ടെന്ന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. രക്ഷിക്കാൻ ശ്രമിച്ചവർക്കും െപാള്ളലേറ്റു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിൽ ഇരിക്കെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റിങ് ബോര്‍ഡില്‍ യാത്ര നടത്തി ചരിത്രം തിരുത്തുകയെന്ന അനസിന്റെ മോഹം മരണത്തില്‍തട്ടി അവസാനിച്ചത് ലക്ഷ്യസ്ഥാനത്തിനത്തെത്തുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ.എല്ലാവരുടേയും സുഖവിവരമന്വേഷിച്ച്, രണ്ടുമാസത്തെ യാത്രയുടെ സന്തോഷം പങ്കുവെച്ച് വീഡിയോ പങ്കുവെച്ചതിനു തൊട്ടുപിന്നാലെ ഹരിയാനയിലെ റോഡില്‍ അനസിനെ മരണം തട്ടിയെടുത്തു.

കുഞ്ഞുന്നാള്‍ മുതല്‍ കൂടെക്കൂട്ടിയ സ്‌കേറ്റിങ് ബോര്‍ഡുമായി പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് ഹജസ് തന്‍റെ യാത്രയുടെ 64-ാം ദിവസമാണ് ഹരിയാനയിലെ പിങ്ചോറില്‍ വെച്ച് അപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച കൂടി യാത്ര നടത്തിയാല്‍ തന്റെ ചിരകാല സ്വപനത്തിലേക്ക് മുത്തമിടാമെന്ന ആത്മവിശ്വാസത്തിന് ഫുള്‍സ്റ്റോപ്പിട്ട് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപ്രതീക്ഷിതമായെത്തിയ ടാങ്കര്‍ലോറി അപകടം. ഹരിയാനയിലെ അമ്പലയില്‍ നിന്നുള്ള അനസിന്റെ ഒടുവിലത്തെ വീഡിയോയില്‍ സ്വപ്‌നസാക്ഷാത്കാരത്തിന് തൊട്ടടുത്തെത്തിയതിന്‍റെ സന്തോഷം മാത്രമായിരുന്നു നിറഞ്ഞുനിന്നത്. അനസിന്റെ അവസാന വീഡിയോയില്‍ അനസ് ഇങ്ങനെ പറയുന്നു:

ഹലോ ഗയ്‌സ് ഞാന്‍ അനസ് ഹജാസ്, എല്ലാവര്‍ക്കും സുഖം തന്നെയെന്ന് കരുതുന്നു. ഞാന്‍ സ്‌കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് പോവുകയാണ്. ഞാന്‍ ഇപ്പോഴുള്ളത് ഹരിയാനയിലെ അമ്പല എന്ന സ്ഥലത്താണ്. ഇതുവരെ എല്ലാം സേഫ് ആയി പോയിക്കൊണ്ടിരിക്കുന്നു. ഇനിയൊരു പത്ത് പതിനഞ്ച് ദിവസം കൂടിയെടുക്കും കശ്മീരിലേത്താന്‍. ഇവിടെ രാവിലെയെല്ലാം മഴയാണ്. നല്ല ഭക്ഷണം കഴിച്ച് വിവിധ ആളുകളെ കണ്ട് യാത്ര തുടരുന്നു.

സാമൂഹ്യമാധ്യമത്തില്‍ അനസ് ഹജാസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇങ്ങനെ പറയുമ്പോള്‍ അത് തന്റെ അവസാന വീഡിയോ ആയിരിക്കുമെന്ന് ഈ 31-കാരന്‍ ഒരിക്കലും കരുതിയിരുന്നില്ല. ചരിത്രം തിരുത്തിയ വാര്‍ത്ത കേള്‍ക്കാമെന്ന് പ്രതീക്ഷിച്ച കുടുംബത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ കേള്‍ക്കാനായത് അനസിന്റെ മരണവാർത്തയാണ്. ഇതിന്റെ നടുക്കത്തിലാണ് തിരുവനന്തപുരം വെഞ്ഞാറമൂടിലെ ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവര്‍.

മരണത്തിന് തൊട്ടുമുമ്പ് അനസ് പങ്കുവെച്ച വീഡിയോ

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താന്‍ കുഞ്ഞുന്നാളിലേ കൂടെ കൂട്ടിയ സ്‌കേറ്റിങ് ബോര്‍ഡുമായി ഒരു യാത്ര പോവണമെന്നുള്ളത് അനസിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമൊക്കെയായി കശ്മീരിലേക്ക് ആളുകള്‍ പോവാറുണെങ്കിലും സ്‌കേറ്റിങ് ബോര്‍ഡില്‍ പോയി ചരിത്രമെഴുതുകയെന്നതായിരുന്നു അനസിന്‍റെ ലക്ഷ്യം. സ്‌കേറ്റിങ് താരമായി അറിയപ്പെട്ടത് മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹത്തിന് തുടക്കമായത് കഴിഞ്ഞ മെയ് 29-ന്.

ഒരു ദിവസം 40 കി.മി ദൂരമായിരുന്നു അനസിന്റെ യാത്ര. പിന്നെ വിശ്രമം. 64 ദിവസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യത്തിലെത്താന്‍ അനസിന് 600 കി.മീ താഴെ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോര്‍ പോലീസ് സ്‌റ്റേഷന് പരിസരത്തുവെച്ച് പാഞ്ഞടുത്ത ടാങ്കര്‍ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച ടാങ്കര്‍ ലോറി നിര്‍ത്താതെ പോയതിനാല്‍ വാഹനത്തെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. യാത്രയ്ക്കിടെ ഹരിയാനയില്‍ നിന്ന് പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണ വാര്‍ത്ത സഹോദരനെ അറിയിച്ചത്. ബന്ധുക്കള്‍ ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് കൂനന്‍ വേങ്ങയില്‍ അലിയാര് കുഞ്ഞിന്റെ മകനാണ് അനസ് ഹജാസ്.

 

 

RECENT POSTS
Copyright © . All rights reserved