നടി വീണ നായരും ഭർത്താവും ആർ ജെയുമായ അമനും പിരിഞ്ഞെന്ന വാർത്തകൾ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് അമൻ ഇപ്പോൾ.
താനും വീണയും വേർപിരിഞ്ഞെന്നും എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കുറിപ്പിൽ അമൻ പറയുന്നത്.
“കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾ ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു,” അമൻ കുറിച്ചു.
2014ലായിരുന്നു ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമിയും (ആർജെ അമൻ) വീണയും വിവാഹിതരായത്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.
കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.
അമല പോള്‍ നായികയായി ഓഗസ്റ്റ് 12ന് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ‘കഡാവര്‍’. നിരൂപക-പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡോ. ഭദ്ര എന്ന പൊലീസ് സര്‍ജനാകാന്‍ താനെടുത്ത പ്രയത്‌നങ്ങളേക്കുറിച്ച് പറയുകയാണ് നടി.ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി യഥാര്‍ത്ഥ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചു. സിനിമയുടെ രചയിതാവിനും സംവിധായികയ്ക്കുമൊപ്പം താന്‍ ഒന്നിലധികം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും നിരവധി വിദഗ്ധരുമായി സംഭാഷണം നടത്തിയെന്നും, അമല പോള്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടത് നടുക്കമുള്ള ഓര്‍മയാണെന്ന് നടി പറഞ്ഞതായും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അനൂപ് എസ് പണിക്കരുടെ സംവിധാനത്തില്‍ അമല പോള്‍ മികച്ച തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ‘കഡാവര്‍’. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ് ‘എന്നീ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ തമിഴ് ചിത്രം, കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ്.
അമലാപോളിനൊപ്പം ഹരീഷ് ഉത്തമന്‍, അതുല്യ രവി, അരുള്‍ അദിത്ത്, മുനിഷ് കാന്ത്, റീഥ്വിക, വിനോദ് ഇമ്പരാജ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാന്‍ ലോകേഷ് ആക്ഷന്‍ വിക്കി. അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ് കടാവര്‍ നിര്‍മ്മിക്കുന്നത്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ആണ്.
കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിക്കുന്നത് വൈകും. മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ അര്‍ഷാദിന്റെ കോടതി നടപടി പൂര്‍ത്തിയാകത്തതാണ് കാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കൊച്ചി പോലീസിന് പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ ഇതുവരെ നല്‍കാന്‍ ആയിട്ടില്ല. കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയേക്കും. തുടര്‍ന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുക. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്.
കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുക. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു
അകാലത്തില്‍ ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ടാല്‍ സ്ത്രീകള്‍ ഇന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. പലവിധ നിയന്ത്രണങ്ങളും സമൂഹം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സെലിബ്രിറ്റികളും അതില്‍ നിന്നും വ്യത്യസ്തമല്ലെന്ന് പറയുകയാണ് നടി മേഘ്‌ന രാജ്.
അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗം ഏല്‍പ്പിച്ച മുറിവില്‍ നിന്നും
മേഘ്‌ന ആശ്വാസം കണ്ടെത്തിയത് കുഞ്ഞിന്റെ വരവോടെയാണ്. ചീരു യാത്രയാവുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.
പലരില്‍ നിന്നും പല തരത്തിലുള്ള കുത്തുവാക്കുകള്‍ ഏറ്റുവാങ്ങിയിരുന്നെന്ന് മേഘ്‌ന പറയുകയാണ്. ‘ബോളിവുഡ് ബബ്ള്‍’ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്ന ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്.
ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്ന പറയുന്നു. ചീരുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ തകര്‍ത്തുകളഞ്ഞെന്നും അതില്‍ നിന്ന് ഏറെ സമയമെടുത്താണ് കര കയറിയതെന്നും അവര്‍ വ്യക്തമാക്കുന്നു.
ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്താല്‍ പോലും താന്‍ വിമര്‍ശിക്കപ്പെട്ടു. ‘ഈ അടുത്തായി ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലേചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്.
ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ ‘ഓ, നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ’ എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചീരുവിനോട് എനിക്ക് എത്രത്തോളം സ്‌നേഹമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ല’- മേഘ്ന പറയുന്നു.
വീണ്ടുമൊരു വിവാഹം എന്നതിനെ കുറിച്ചും മേഘ്ന പറയുന്നുണ്ട്. അങ്ങനെയൊരു കാര്യം താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഓരോ നിമിഷത്തിലും ജീവിക്കാനാണ് ചീരു പഠിപ്പിച്ചതെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് താന്‍ വേവലാതിപ്പെടാറില്ലെന്നും അവര്‍ പറയുന്നു. ‘എന്നാല്‍ സമൂഹത്തിന്റെ മാനസികാവസ്ഥ അങ്ങനെയല്ല.
ചിലര്‍ എന്നോട് വീണ്ടും വിവാഹം ചെയ്യാന്‍ ഉപദേശിക്കും. എന്നാല്‍ മറ്റു ചിലര്‍ പറയും നീ നിന്റെ കുഞ്ഞുമൊത്തുള്ള ജീവിതത്തില്‍ സന്തോഷവതിയാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളില്‍ മാത്രമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.’ മേഘ്ന പറയുന്നു.
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. വര്‍ഷം മുഴുവന്‍ സുഖവും സമ്പദ് സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ദിനം കൂടിയാണിത്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്.
ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. ആശങ്കകൾ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കർഷകർ. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റേതും.
തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം.
എല്ലാം ഇന്ന് സങ്കൽപം മാത്രമാണ്. ചിങ്ങത്തിലെങ്കിലും മഴ കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനവും കർഷകരും ഇപ്പോൾ. അത്രമാത്രം ദുരിതം തന്നു, വരൾച്ചയും തൊട്ടുപിന്നാലെയെത്തി പ്രതീക്ഷകൾ അസ്ഥാനത്താക്കി പോയ മഴയും. തൽക്കാലത്തേക്കെങ്കിലും ഇതെല്ലാം മറക്കാം. എന്നിട്ട് ഊഞ്ഞാലേറിയെത്തുന്ന പൊന്നിൻചിങ്ങത്തെ വരവേൽക്കാം. ചിങ്ങമാസം ഒന്നാം തിയ്യതി കർഷക ദിനം കൂടിയാണ്. വർഷത്തിൽ 364 ദിവസവും മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.
മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.
പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കർഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും ചിങ്ങപ്പുലരിയിൽ നല്ലൊരു വർഷം ആശംസിക്കുന്നു.
ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.
ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫായി.
സംശയം തോന്നിയതോടെ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്. ഒപ്പം താമസിച്ചിരുന്ന യുവാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്‍ഫോപാര്‍ക്കിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു മരിച്ച സജീവ്. അമ്മ: ജിഷ. സഹോദരന്‍: രാജീവ്. അര്‍ഷാദിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തങ്ങളുടെ ചാരക്കപ്പലായ യുവാന്‍ വാങ് 5 ന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റേയും സുരക്ഷയെ ബാധിക്കില്ലെന്നും മൂന്നാം കക്ഷികള്‍ തടസമുണ്ടാക്കരുതെന്നും വ്യക്തമാക്കി ചൈന. യുവാന്‍ വാങ് 5 ശ്രീലങ്കയിലിലെ തന്ത്രപ്രധാനമായ ആഴക്കടൽ തുറമുഖമായ ഹംബന്തോട്ടയില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം.
കപ്പല്‍ തുറമുഖത്ത് എത്തുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ചും ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും തനിക്കറിയില്ലെന്നും അത് ഇന്ത്യയിലെ സുഹൃത്തുക്കളോട് ചോദിക്കണമെന്നുമായിരുന്നു ശ്രീലങ്കയിലെ ചൈനീസ് പ്രതിനിധി പ്രതികരിച്ചത്. ഇതായിരിക്കും ചിലപ്പോള്‍ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്ന് ആദ്യം ചൈനീസ് കപ്പലിന്റെ സന്ദര്‍ശനം ശ്രീലങ്ക നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി ശ്രീലങ്ക നിലപാട് മാറ്റുകയും ഓഗസ്റ്റ് 16 മുതല്‍ 22 വരെ കപ്പല്‍ തുറമുഖത്ത് തുടരുന്നതിന് അനുമതി നല്‍കുകയും ചെയ്തു.
കപ്പലെത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. സൈനിക ആവശ്യങ്ങള്‍ക്കായി തുറമുഖം ഉപയോഗിക്കാനുള്ള അനുമതി ചൈനയ്ക്ക് നല്‍കിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറിയിച്ചു.
ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണെന്നും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ പ്രതികരിച്ചത്.
ശ്രീലങ്കയുടെ സഹകരണത്തോടെ യുവാൻ വാങ് 5 ഹംബന്തോട്ട തുറമുഖത്ത് വിജയകരമായി എത്തിയെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞത്. കപ്പലിനെക്കുറിച്ചുള്ള ഇന്ത്യയുടേയും അമേരിക്കയുടേയും ആശങ്കകളെ വാങ് തള്ളി.
“യുവാൻ വാങ് 5 ന്റെ സമുദ്ര ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര പൊതു സമ്പ്രദായത്തിനും അനുസൃതമാണെന്ന് ഞാൻ വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു,” വാങ് വ്യക്തമാക്കി.
ചൈനയില്‍ നിന്ന് കടമെടുത്ത പണം ഉപയോഗിച്ച് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ തന്റെ ജില്ലയില്‍ നിര്‍മ്മിച്ച വാണിജ്യപരമായ അപ്രോപ്യമായ പദ്ധതിയാണ് ഹമ്പന്തോട്ട തുറമുഖം. കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുറമുഖം പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെയും സർക്കാര്‍ 2017 ൽ ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് കൈമാറാൻ നിർബന്ധിതരായി. തുറമുഖത്തിന് ചുറ്റുമുള്ള 15,000 ഏക്കർ ഭൂമിയും ശ്രീലങ്ക ചൈനക്കാർക്ക് കൈമാറി.
യുവാൻ വാങ് 5 ഗണ്യമായ ആകാശ വിസ്താരമുള്ള (ഏകദേശം 750 കിലോമീറ്റര്‍) ഒരു ട്രാക്കിങ് കപ്പലാണ്. അതിനർത്ഥം കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിരവധി തുറമുഖങ്ങൾ ചൈനയുടെ റഡാറിൽ ആയിരിക്കുമെന്നാണ്. ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പദ്ധതികള്‍ കപ്പലിന്റെ ട്രാക്കിങ് ഭീഷണിയിലാണെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.
ഗവേഷണത്തിനും സര്‍വേയ്ക്കുമായി ഉപയോഗിക്കുന്ന കപ്പലാണ് ‘യുവാൻ വാങ് 5’. ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ ട്രാക്കുചെയ്യുന്നതിന് ചൈന യുവാൻ വാങ് വിഭാഗം കപ്പലുകൾ ഉപയോഗിക്കുന്നു. ചൈനയിലെ ജിയാങ്‌നാൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച യുവാൻ വാങ് 5 2007 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 222 മീറ്റർ നീളവും 25.2 മീറ്റർ വീതിയുമുള്ള ഈ കപ്പലിൽ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിങ് സാങ്കേതികവിദ്യയുണ്ട്.
‘വെയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. താന്‍ പതിഷേധിച്ച രീതി തെറ്റായി പോയെന്ന് ഷെയിന്‍ നിഗം പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്, അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും. തന്റെ അറിവില്ലായ്മ ആയിരുന്നു എന്നും തെറ്റ് പറ്റിയെന്നും നടന്‍ പറഞ്ഞു.
‘അന്ന് സംഭവിച്ചതില്‍ അറിവില്ലായ്മയും ഉണ്ട്, തെറ്റുമുണ്ട്. അതില്‍ അറിവില്ലയ്മ എന്താണെന്ന് വച്ചാല്‍ നമ്മള്‍ ഒരു സ്ഥലത്ത് ചെല്ലുന്നു, ഉദാഹരണത്തിന് നമ്മള്‍ യു എസില്‍ ചെന്നാല്‍, അവിടത്തെ ഗവണ്മെന്റിന്റെ നിയമങ്ങള്‍ നമുക്ക് അറിയില്ല. ചിലപ്പോള്‍ വലത്ത് പോകേണ്ടത് ഇടത്തേ വശത്തിലൂടെ പോകും. അത് അറിവില്ലായ്മയാണ്.
ഇന്റസ്ട്രിക്ക് ഒരു നിയമമുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. അതുണ്ട് എന്ന് പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നില്ല, അതെന്നെ മനസ്സിലാക്കി തന്നു. ഞാന്‍ ചെയ്ത തെറ്റ്, പ്രതിഷേധിക്കാമായിരുന്നു, പക്ഷെ പ്രതിഷേധിച്ച രീതി തെറ്റാണ്. അത് ഞാന്‍ മനസ്സിലാക്കുന്നുണ്ട്,’ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടന്‍ മമ്മൂട്ടിയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ഷൂട്ടിങ്ങിനായെത്തിയ മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യ കാണുകയായിരുന്നു.
‘രാജ്യത്ത് എത്തിയതിന് നന്ദി. നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണ്’ കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു.
നാളെ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. എം.ടിയുടെ തിരക്കഥയില്‍
രഞ്ജിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിലെത്തിയത്.
എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി സിനിമാ സീരീസില്‍ ‘കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ഭാഗമാണ് സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗന്നാവ. മമ്മൂട്ടി പി.കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.
ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗന്നാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മയാണ് ‘കടുഗണ്ണാവ’.
‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങള്‍.
എം.ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് മറ്റുകഥകള്‍ക്ക് ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്.
It was an honour to meet Senior Malayalam actor @mammukka . Sir you are a true super star. Thank you for coming to Sri Lanka. I would like to invite all Indian stars & friends to #VisitSriLanka to enjoy our country pic.twitter.com/7PHX2kakH8
— Sanath Jayasuriya (@Sanath07) August 16, 2022
രാജസ്ഥാനിലെ അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പനചന്ദ് മേഘ്വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.
സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ചാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്വാൾ (9) മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദാരുണ സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് എംഎൽഎ രാജിക്ക് പിന്നാലെ പ്രതികരിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.
‘സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല,അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു.’ -എംഎൽഎ പനചന്ദ് മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം 20ന് അധ്യാപകൻ മർദ്ദിച്ചതിനെ തുടർന്ന് മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായിരുന്നു. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയെങ്കിലും അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.