ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പൂഞ്ഞാർ പനിച്ചികപ്പാറയിൽ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ശോഭായാത്രകൾ നടന്നു. പൂഞ്ഞാർ പഞ്ചായത്തിൽ തണ്ണിപ്പാറ, പുളിക്കൽപാലം,മണിയംകുന്ന്, പെരുനിലം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ പടിക്കമുറ്റം അയ്യപ്പന്റെ അമ്പലത്തിൽ ക്ഷേത്രസന്നിധിയിലെത്തി.
ഉണ്ണിക്കണ്ണന്റെയും ഗോപികാമാരുടെയും വേഷമണിഞ്ഞ് ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ക്ഷേത്രം മഠാധിപതിയിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി അവിടെ നിന്നും സംഗമിച്ചു മഹാശോഭായാത്രയായി പനിച്ചികപ്പാറ കവലയിലൂടെ വലംവച്ചു മങ്കൊമ്പു കാവ് ക്ഷേത്ര സന്നിധിയിൽ എത്തി ഉറിയടിയും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം കൊട്ടാരം ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ സമാപിച്ചു.
പനിച്ചിപ്പാറ നടന്ന ശോഭായാത്ര….
പാർട്ടി അതീതമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭയാത്രയെന്ന് വ്യക്തമാക്കി നടി അനുശ്രീ. ശോഭയാത്രയിൽ രാഷ്ട്രീയം കാണരുതെന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താനെന്നും വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ വ്യക്തമാക്കി. നടി ബിജെപി അനുഭാവിയാണെന്ന പ്രചരണം ശക്തമായതോടെയാണ് അനുശ്രീ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിലെ ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങൾ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു.
അനുശ്രീയുടെ വാക്കുകൾ;
”കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.
വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തിൽ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്”
സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിർമാർജനവും ഊർജിതമെന്ന് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുന്നതിനിടെ ഉണ്ടായ മരണങ്ങൾ ഞെട്ടിക്കുന്നത്.
കഴിഞ്ഞ ഏഴര മാസത്തിനിടെ 17 ജീവനാണ് തെരുവുനായ്ക്കൾ കാരണം നഷ്ടപ്പെട്ടത്. ഇത് ഏതാണ്ട് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഡെങ്കിപ്പനി മരണങ്ങളുടെ കണക്കിനൊപ്പം വരും .പേവിഷബാധയേറ്റ് 2021ൽ ആകെ മരണം 11 ആയിരുന്നു. 2020ൽ അഞ്ചും. സാധാരണ വർഷത്തിൽ ശരാശരി രണ്ട് ഡസനോളം പേവിഷമരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറ്. അതിപ്പോൾ ഏഴരമാസം പിന്നിടുമ്പോൾ ഒന്നര ഡസനോളമെത്തി.
പേവിഷ ബാധയേറ്റ് മരിച്ചവരിൽ വാക്‌സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു. പാലക്കാട്, മങ്കരയിൽ ബിരുദ വിദ്യാർഥിനി വാക്‌സിനെടുത്തിട്ടും മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനു ശേഷം ഊർജിതമായ നടപടികളിലേക്കാണ് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ കടന്നത്. വാക്‌സിനുകളുടെ ഗുണമേന്മ പരിശോധനയടക്കം പ്രഖ്യാപിച്ചു.
വാക്‌സിൻ നൽകുന്ന നഴ്‌സുമാർക്ക് കൂടുതൽ പരിശീലനവും വാക്‌സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികളും പ്രഖ്യാപിച്ചു. എന്നിട്ടും കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് തുടർച്ചയായ പേവിഷമരണങ്ങൾ നൽകുന്ന സൂചന.
വറ്റാത്ത മനുഷ്യത്വത്തിന് ഉദാഹരണമായി ഒട്ടേറെ സംഭവങ്ങൾ ദിവസേനെ വാർത്തകളാകാറുണ്ട്. ഇത്തരത്തിൽ മോശം വാർത്തകൾക്കിടയിലും മനുഷ്യത്വം കൈവിടാത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കോയമ്പത്തൂർ സ്വദേശികളായ രണ്ട് വനിതാ പോലീസുകാരാണ് ഈ സംഭവത്തിലെ നായികമാർ.
അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങൾക്ക് അർഹിച്ച അന്ത്യകർമ്മം നടത്തിയാണ് ഇവർ ശ്രദ്ധ നേടിയിരിക്കുന്നത്. കെ പ്രവീണ, എം ആമിന എന്നീ തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളുടെ ജോലിക്ക് പുറമെയയുള്ള സാമൂഹികമായ ഒരു സേവനം ചെയ്യുന്നത്. കോയമ്പത്തൂർ ജില്ലയിലെ അവകാശികളില്ലാത്തതും അജ്ഞാത ശവശരീരങ്ങളുമടക്കം 700-ലധികം മൃതദേഹങ്ങൾാണ് ഈ പോലീസുകാർ അന്തസുള്ള യാത്രയയപ്പ് നൽകിയിരിക്കുന്നത്.
33കാരിയായ പ്രവീണ പേരൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്. ആമിന (38) മേട്ടുപ്പാളയം സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിന് പുറമെ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. തെരുവിൽ കഴിയുന്ന നിരാലംബരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങൾ ചെയ്യുന്ന ജീവശാന്തി ട്രസ്റ്റുമായി സഹകരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നത്.
പ്രവീണ കഴിഞ്ഞ ഏഴു വർഷമായി ഈ സേവന രംഗത്തുണ്ട്. ട്രസ്റ്റിനും സന്നദ്ധപ്രവർത്തകർക്കുമൊപ്പം 600ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾക്കായി താൻ സഹായിച്ചിട്ടുണ്ടെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രവീണ പറയുന്നു. ഇത്തരത്തിലൊരു സാമൂഹ്യ സേവനം ചെയ്യാൻ മേലുദ്യോഗസ്ഥരിൽ നിന്നും ഭർത്താവ് യു യുവരാജിൽ നിന്നും തനിയ്ക്ക് ഏറെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പ്രവീണയുടെ വാക്കുകൾ.
കൂടാതെ, കോവിഡ് ലോക്ക്ഡൗൺ സമയത്ത് പ്രവീണ പേരൂരിലെ പോലീസ് ക്വാർട്ടേഴ്‌സിൽ ഭക്ഷണം പാകം ചെയ്യുകയും പ്രദേശത്തെ ഭവനരഹിതർക്കും പാവപ്പെട്ടവർക്കും എത്തിച്ചു നൽകുകയും ചെയ്തിരുന്നു. മൂന്ന് മാസക്കാലം ഇത്തരത്തിൽ പാഴ്‌സലുകൾ നൽകിയാണ് സേവനം നടത്തിയിരുന്നത്.
നാല് വർഷത്തിനിടെ 100-ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് ആമിനയും ട്രസ്റ്റിനെ സഹായിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ ആമിനയ്ക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുന്നത് ഭർത്താവ് എ അൻവർദീനും സ്റ്റേഷനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണ്. ആമിനയുടെ സന്നദ്ധ പ്രവർത്തനത്തിന് സേനാമേധാവിയിൽ നിന്ന് പ്രശംസാപത്രവും 5000 രൂപയും സമ്മാനമായി ലഭിക്കുകയും ചെയ്തു.
ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാത്തതിന്റെ നിരാശയിൽ കൊണ്ടുപോയത് 35,000 രൂപയുടെ പലഹാരം. 6 ചാക്കുകളിലായാണ് പലഹാരങ്ങൾ കുത്തിനിറച്ച് കൊണ്ടുപോയത്. സംഭവത്തിൽ കള്ളനെ പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ 24കാരനായ അഹമ്മദ് അസ്ലമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്താണ് ഇയാൾ അകത്തു കയറിയത്.
പണം കിട്ടാതെ വന്നപ്പോൾ നിരാശനായി, എന്നാൽ വെറുതെ പോകാൻ പ്രതിക്കും മനസ് അനുവദിച്ചില്ല. ഇതോടെ ഹൽവ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പോലീസ് സംഘം പിടികൂടി.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്ക പലഹാരങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നെന്ന് നടന്‍ മോഹന്‍ലാല്‍. മകള്‍ വിസ്മയയുടെ കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നു’ – മോഹന്‍ലാല്‍ കുറിച്ചു.
ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികള്‍’ പ്രകാശനം ചെയ്യുന്നു. അച്ഛനെന്ന നിലയില്‍ തനിക്ക് ഏറെ അഭിമാന നിമിഷമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഓഗസ്റ്റ് 19നാണ് നക്ഷത്രധൂളികളുടെ പ്രകാശനം. സംവിധായകരായ സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.
എന്റെ മകള്‍ വിസ്മയ എഴുതി പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്.
കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.
യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!
ഇരുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നായി കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കാനഡയിൽ ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത് . മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐ.ഇ.എൽ.ടി എസ് പാസ്സ് ആകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോട്ടയം കുറവിലങ്ങാട് കരയിൽ നസ്രത്ത് ഹിൽ ഭാഗത്ത് കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ ( 31 ) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപറ്റി വ്യാപകമായി പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കുകയും ഒളിവിൽ പോവുകയും ചെയ്ത മറ്റു പ്രതികൾക്കെതിരെ പോലീസ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
എബ്രഹാം വടക്കെ വെളിയിൽ (83) നിര്യാതനായി. പരേതയായ അന്നമ്മ എബ്രഹാമാണ് ഭാര്യ. മൃതസംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കണ്ണങ്കര സെൻറ് സേവിയേഴ്സ് ക്നാനായ പള്ളിയിൽ വെച്ച് നടത്തപ്പെടും. പരേതന് അഞ്ച് മക്കളും പതിനൊന്ന് പേരക്കുട്ടികളുമുണ്ട്.
മക്കൾ : മേഴ്‌സി, എൽസി, ജോമോൻ, ടെസ്സി, ജോസഫ് മരുമക്കൾ : ജേക്കബ് വട്ടകനായിൽ, ടോം സാജൻ പൂഴിക്കുന്നേൽ, ജെസ് വടക്കേവേലിയിൽ, സജി പറണിമാലിയിൽ, പരേതയായ ശുഭ വടക്കേവേലിയിൽ
എബ്രഹാം വടക്കെ വെളിയിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബിനോയ് എം. ജെ.
ബുദ്ധിശക്തി എന്നത് അറിവ് സമ്പാദിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും വേണ്ടിയുള്ള മനുഷ്യന്റെ കൈയിലുള്ള ഏറ്റവും നല്ല ഉപകരണമാണ്. അതുപയോഗിച്ച് നമുക്ക് അസാധ്യകാര്യങ്ങൾ സാധ്യമാക്കാം, ഔന്നത്യങ്ങൾ കീഴടക്കുകയും മോക്ഷം സമ്പാദിക്കുകയും ചെയ്യാം. അതാകുന്നു മനുഷ്യനെ മൃഗത്തിൽനിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, തത്വചിന്തകന്മാരും ബുദ്ധിശക്തിയെ ശാസ്ത്രീയമായും ക്രിയാത്മകമായും ഉപയോഗിച്ച് മനുഷ്യന്റെ ക്ലേശങ്ങൾ കുറയ്ക്കുകയും, ജീവിതത്തെ കൂടുതൽ സുന്ദരമാക്കുകയും മനുഷ്യന്റെ യശ്ശസ് വാനോളം ഉയർത്തുകയും ചെയ്യുമ്പോൾ സമൂഹത്തിലെ ഒരുകൂട്ടം ജനങ്ങൾ അതേ ബുദ്ധിശക്തിയെ തന്നെ നശീകരണത്തിന് വേണ്ടിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയും പരദ്രോഹത്തിനുവേണ്ടിയും വിനിയോഗിച്ച് സമൂഹജീവിതത്തിന്റെ ശാന്തിയെ തകർക്കുകയും മാനവരാശിക്കുതന്നെ അപമാനം വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഇപ്രകാരം ബുദ്ധിശക്തിയെ തെറ്റായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതാണ് മാനവരാശി ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം.
ബുദ്ധിശക്തിയെ ശരിയായ വിധത്തിൽ ഉപയോഗിക്കുവാൻ അറിഞ്ഞു കൂടാത്തവൻ അതിനെ തെറ്റായ വിധത്തിൽ ഉപയോഗിക്കുമെന്നുള്ളത് സാമാന്യമന:ശ്ശാസ്ത്രമാണ്. ഉദാഹരണത്തിന് പിച്ചാത്തി കൊണ്ടുള്ള യഥാർത്ഥമായ ഉപയോഗം അറിഞ്ഞു കൂടാത്ത ഒരാളുടെ കൈയിലേക്ക് പിച്ചാത്തി കൊടുത്താൽ അയാൾ അതിന്റെ ഉപയോഗം തെറ്റിദ്ധരിക്കുകയും അതുപയോഗിച്ച് മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തേക്കാം. ഇപ്രകാരം ബുദ്ധിശക്തിയെകുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അറിവിന്റെ അഭാവമോ അഥവാ അത്തരമൊരു അറിവിൽ കടന്നുകൂടാനിടയുള്ള തെറ്റുകളോ വരുത്തിവക്കുന്ന പ്രശ്നങ്ങൾ അനുമാനിക്കാനാവുന്നതിനും അപ്പുറത്താണ്. അതുകൊണ്ട്തന്നെ ബുദ്ധിശക്തിയെ കുറിച്ചുള്ള അറിവിന്റെ അപര്യാപ്തത മൂലമാണ് ഇന്ന് ബുദ്ധിശക്തി പരക്കെ തെറ്റായ വിധത്തിൽ ഉപയോഗിച്ചു പോരുന്നത് എന്ന് സാമാന്യമായി പറയാം.
പ്രകൃതിയിലുള്ള മറ്റേതൊരു പ്രതിഭാസത്തെയും പോലെ ബുദ്ധിശക്തിയും രണ്ടു തരമുണ്ട് അഥവാ അതിന് രണ്ടു വശങ്ങളുണ്ട് എന്ന നഗ്നസത്യം മനസ്സിലാക്കുന്നതിൽ ആധുനിക മന:ശ്ശാസ്ത്രജ്ഞന്മാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽതന്നെ ലോകജനസംഖ്യയിൽ പകുതി ആളുകളുടെയും ബുദ്ധിശക്തിയുടെ പ്രത്യേകതകളോ മറ്റുസവിശേഷതകളോ ഇന്ന് അജ്ഞാതമാണ് എന്ന് സമ്മതിക്കാതെ വയ്യ. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് ആവശ്യത്തിലും അധികമായി അറിയാമെങ്കിലും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞു കൂടാ. ബുദ്ധിശക്തിയുടെ കാര്യത്തിലുള്ള വ്യത്യാസങ്ങളും വൈജാത്യങ്ങളും വളരെ സങ്കീർണ്ണമായ ഒരു പഠനവിഷയമാണ്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് നിലവിലുള്ള സിദ്ധാന്തങ്ങൾ ഭാഗികവും പക്ഷപാതപരവും അബദ്ധജഡിലവും ആണ്. അത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യുന്നുള്ളൂ. ഇവിടെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുടെ ബൗദ്ധികമായ കഴിവുകളെ സൃഷ്ടിപരമായ രീതിയിൽ തിരിച്ചു വിടുവാനുള്ള സംവിധാനത്തിന്റെ അഭാവത്തിൽ പ്രസ്തുത കഴിവുകൾ നശീകരണപരമായും സമൂഹദ്രോഹപരമായും വിനിയോഗിക്കപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടകാര്യമില്ല. ബുദ്ധിഹീനരായി എണ്ണപ്പെടുന്നതുമൂലം ഇക്കൂട്ടർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർണ്ണനാതീതമാണ്. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ സൗകര്യത്തിനുവേണ്ടി ടൈപ്പ്-എ എന്ന് വിളിച്ചാൽ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന വരുടെ ബുദ്ധിശക്തി ടൈപ്പ്-ബി ആണ്. ടൈപ്പ്-എ യിൽ മുന്നിൽ നിൽക്കുന്നയാൾ ടൈപ്പ്-ബി യിൽ പിന്നിലായിരിക്കും. അതായത് ഇന്ന് മന്ദബുദ്ധികളായി എണ്ണപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായവർ മറ്റൊരർത്ഥത്തിൽ ബുദ്ധിരാക്ഷസന്മാരാണ്. അവരെ ആദരിക്കുവാനും അംഗീകരിക്കുവാനും കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
നടി വീണ നായരും ഭർത്താവും ആർ ജെയുമായ അമനും പിരിഞ്ഞെന്ന വാർത്തകൾ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് അമൻ ഇപ്പോൾ.
താനും വീണയും വേർപിരിഞ്ഞെന്നും എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കുറിപ്പിൽ അമൻ പറയുന്നത്.
“കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾ ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു,” അമൻ കുറിച്ചു.
2014ലായിരുന്നു ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമിയും (ആർജെ അമൻ) വീണയും വിവാഹിതരായത്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.
കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.