സന്നദ്ധ സംഘടനയല്ല ക്ലബ് ആണ് അമ്മ സംഘടന എങ്കിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു. ക്ലബ് ആയ അമ്മയിൽ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി ഇടവേള ബാബുവിന് ജോയ് മാത്യു കത്തെഴുതിയിരിക്കുകയാണ്.
സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തതെന്നും ക്ലബ്ബ് ആണെന്ന് പറഞ്ഞതിനാൽ തന്നെ അംഗത്വ ഫീസ് തിരികെ തരണമെന്നും ജോയ് മാത്യു പറഞ്ഞു.
‘സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണം. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണം. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അതിനർഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും’ ജോയ് മാത്യു ചോദിക്കുന്നു.
‘ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവർ. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങൾ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേത് സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തിൽ വേർതിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലർക്കും കീഴ്പ്പെടണം.വിരുദ്ധ അഭിപ്രായങ്ങൾ കുറവാണ്. ക്ലബ് ആണെന്ന് പറയുമ്പോൾ കൂടെയുള്ളവർ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്, ജോയ് മാത്യു ചോദിക്കുന്നു.
പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് മരിച്ചത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സംഭവം.
കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.
ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് എത്തി അവിനാശിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.
പതിനേഴുകാരിയായ കാമുകിയെയും അവളുടെ സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ചുകൊന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതര. പ്രതി അർപിത് അർണവിനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പുലർച്ചെ മൂന്നുമണിയോടെ അർപിതിനെ മകളോടൊപ്പം വീട്ടിനുള്ളിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടതിനെ അമ്മ ചോദ്യം ചെയ്തതാണ് അരുംകൊലകൾക്ക് കാരണമായത്.
പൊലീസ് പറയുന്നത്: പെൺകുട്ടിയും അർപിതുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ അമ്മയും വീട്ടുകാരും ബന്ധത്തിന് എതിരായിരുന്നു. എന്നിട്ടും പെൺകുട്ടി ബന്ധം തുടർന്നു. സംഭവദിവസം പുലർച്ചെ മൂന്നുമണിയോടെ അർപിത് പെൺകുട്ടിയുടെ വീട്ടിലെത്തി. ശബ്ദംകേട്ട് ഉണർന്ന അമ്മ മകളെയും അർപിതിനെയും അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇത് ചോദ്യംചെയ്ത അമ്മ അർപിതിനെ തല്ലാൻ തുടങ്ങി. കലികയറി അയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ അമ്മയെ ആഞ്ഞ് കുത്തി. എന്നാൽ കത്തി ഒടിഞ്ഞുപോയി. ഇതോടെ അടുത്തുകണ്ട ചുറ്റിക എടുത്ത് അവരെ ആക്രമിച്ചു. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. ബഹളം കേട്ടെത്തിയ പെൺകുട്ടിയുടെ സഹോദരനെയുംഅർപിത് ആക്രമിച്ചു. അയാളും തൽക്ഷണം മരിച്ചു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അർപിത് സ്ഥലംവിട്ടിരുന്നു.
വടകരയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കാറും കത്തിച്ചു. കഴിഞ്ഞ രാത്രി കല്ലേലിയിലാണ് സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന് പരിചയമുള്ളവര്‍ തന്നെയാണ് മര്‍ദനത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഘം വീട്ടില്‍ വന്ന് വിളിച്ചപ്പോള്‍ തന്നെ യുവാവ് കൂടെപോയത് ഇതിനാലായിരിക്കണമെന്ന് പോലീസ് കരുതുന്നു.
കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ ആക്രമണമാണെന്ന സംശയവുമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിന്ന് പോലീസ് പ്രാഥമിക വിവരം ശേഖരിച്ചു. വിശദമായി മൊഴിയെടുത്താല്‍ മാത്രമേ ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമാകൂ.
മര്‍ദനമേറ്റ യുവാവിന് സ്വര്‍ണക്കടത്ത് പശ്ചാത്തലമുള്ളതായി സൂചനയില്ല. നാട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മുന്‍പ് ഒരിക്കലും സ്വര്‍ണക്കടത്തില്‍ ഇടപെട്ടതായി വിവരവുമില്ല. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ഇയാളും നല്‍കുന്ന മൊഴി. ആളുമാറിയതാവാമെന്നും വ്യക്തിവൈരാഗ്യമാകാമെന്നുമാണ് യുവാവിന്റെ മൊഴി.
എന്നാല്‍ വിശദമായി മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നാണ് പോലീസ് വ്യക്തമക്കുന്നത്.
ടെക്‌സസിിലെ സാന്‍ അന്റോണിയോയില്‍ ട്രക്കിനുളളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. 16 പേരെ അവശനിലയിലും കണ്ടെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് നടന്ന മനുഷ്യക്കടത്താണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.
ഒരു ട്രാക്ടര്‍ ട്രെയിലറിലാണ് ആളുകളെ കുത്തിനിറച്ച് കൊണ്ടുവന്നിരുന്നതെന്ന് സാന്‍ അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കടുത്ത ചൂടും ശ്വാസംമുട്ടിയുമാണ് മരണം നടന്നിരിക്കുന്നതെന്നാണ് സൂചന. മരിച്ചവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തതായും അധികൃതര്‍ അറിയിച്ചു.
തെക്കന്‍ അതിര്‍ത്തിക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തെ റെയില്‍വേ ലൈന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. ദുരന്തത്തിനിരയായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
അടുത്തകാലത്തായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് വലിയ തോതില്‍ അഭയാര്‍ഥികള്‍ അമേരിക്കയിലെത്തുന്നുണ്ട്. ഇതില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
2017ലൂം സാന്‍ അന്റോണിയോയില്‍ ഒരു വാള്‍ മാര്‍ട്ട് പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തിയ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍നിന്ന് 10 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.
മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗവുമായിരുന്നു. രണ്ട് തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു.1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശിവദാസമേനോൻ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു.മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌ക്കൂളില്‍ 30 വര്‍ഷത്തോളം അദ്ധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.1987, 1991, 1996 കാലയളവില്‍ മലമ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി. പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരിക്കെ വള്ളുവനാട്ടിൽ പാർട്ടി വളർത്താൻ ശിവദാസമേനോനെയാണ് നേതൃത്വം നിയോഗിച്ചത്. തുടർന്ന് പടിപടിയായി പാർട്ടി നേതൃനിരയിലേക്ക് ഉയരുകയായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഒടുവിൽ പ്രചാരണരംഗത്ത് സജീവമായത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ , സി. ശ്രീധരൻനായർ .
രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ വീഡിയോയുമായി രംഗത്ത്. മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ്
നിത്യാനന്ദ വീഡിയോയുമായി എത്തിയിരിക്കുന്നത്.
‘അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്…’ പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.
അതേസമയം, നിത്യാനന്ദയുടെ അനുയായികള്‍ തന്നെ അദ്ദേഹത്തിനെ സ്വത്തിന് വേണ്ടി വിഷം കൊടുത്തുകൊന്നു എന്നായിരുന്നു പ്രചാരണം. തമിഴ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
പിന്നാലെ പ്രചാരണങ്ങള്‍ വ്യാജമാണെന്നും നിത്യാനന്ദ സമാധിയില്‍ ആണെന്നും ഉണര്‍ന്ന് കഴിഞ്ഞാല്‍ തിരിച്ചുവരുമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി അനുയായികള്‍ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വിഡിയോകള്‍ വരാതായതോടെയാണ് മരിച്ചുവെന്ന പ്രചാരണം ശക്തമായത്.
ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്. അതുെകാണ്ടാണ് ഞാന്‍ കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഞാന്‍ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വര്‍ഷം കൂടി ജീവിക്കും.’ ഇയാള്‍ അവകാശപ്പെടുന്നു.
ബലാല്‍സംഗം, പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം,കൊലപാതകം, സാമ്പത്തിക തട്ടിപ്പ് അടക്കം ഒട്ടേറെ കേസുകളും ആരോപണങ്ങളും വട്ടമിട്ട് പറക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിന്നാലെ ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.
നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴാണ് ഔദ്യോഗിക പേജില്‍ നിത്യാനന്ദയുടെ വിശദീകരണ വീഡിയോകള്‍ എത്തുന്നത്.
ഇടവേള ബാബുവിന് എതിരെ രംഗത്തെത്തിയ എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിനെ വിമർശിച്ച് ഷമ്മി തിലകൻ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷിന് എതിരെ ഷമ്മി തിലകൻ ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബു വിഷയത്തിൽ നടപടി എടുക്കാതെ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന് എതിരെ കഴിഞ്ഞദിവസമാണ് ഗണേഷ് കുമാർ രംഗത്തെത്തിയത്. എന്നാൽ ഗണേഷ് കുമാർ തന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുതെന്നാണ് ഷമ്മി തിലകന്റെ തിരിച്ചടി.
താര സംഘടനയ്ക്കെതിരേ ഗണേഷ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതി പോലും താൻ നടത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതോടെയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ രൂക്ഷ വിമർശനം നടത്തിയത്. തന്റെ അച്ഛൻ തിലകനോടുള്ള ദേഷ്യത്തിന്റെ പേരിൽ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകൻ പറഞ്ഞു.
അച്ഛൻ (നടൻ തിലകൻ) എഴുകോണത്ത് പ്രസംഗിക്കാൻ പോയപ്പോൾ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാർ. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേഷ് കുമാറാണ്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.
ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാൻ പാടില്ല. എന്നിട്ടും ഗണേഷ് കുമാർ ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും ഷമ്മി തിലകൻ ചൂണ്ടിക്കാണിച്ചു.
അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുൻപായി രണ്ട് സ്ത്രീകൾക്ക് വീടുകൾ പണിത് നൽകിയെന്നാണ് ഷമ്മി തിലകന്റെ ആരോപണം. അതെല്ലാം താൻ ചോദ്യം ചെയ്തതാണ് അവർക്ക് അസഹിഷ്ണുത തോന്നാൻ കാരണമെന്നും താരം പറയുന്നു.
ഗണേഷ് കുമാർ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന് മുൻപ് പറഞ്ഞത്. സംഘടനയിലെ പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. ഇതൊന്നും എന്താണ് ഗണേഷ് കുമാർ ചോദിക്കാത്തതെന്നും ഷമ്മി തിലകൻ ചോദ്യം ചെയ്യുന്നു. ഞാൻ ചെയ്യാത്ത കാര്യം പറഞ്ഞാൽ ഇനി മറുപടി ഇതായിരിക്കില്ല. ഞാൻ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകൻ മുന്നറിയിപ്പ് നൽകുന്നു.
ഞാൻ നൽകിയ വിശദീകരണത്തിൽ എന്താണ് തൃപ്തികരമല്ലാത്തത് എന്ന് സംഘടനാ തലപ്പത്തുള്ളവർ പറഞ്ഞിട്ടില്ലെന്നും സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായിരിക്കുന്ന ഒരു വ്യക്തിയെ പ്രിഡൈഡിങ് ഓഫീസറാക്കി വച്ച് അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ വിശദീകരണം നൽകണമെന്ന് പറഞ്ഞു. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും അത് പറ്റില്ലെന്നാണ് അവർ പറയുന്നത്. തന്റെ ജോലി മുടക്കി, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ നേരിട്ട് ഹാജരാകണമെന്ന് എന്ത് അടിസ്ഥാനത്തിലാണെന്നും താൻ അതിന് വഴങ്ങില്ലെന്നും ഷമ്മി പറയുന്നു.
2018-ലാണ് ഈ വിഷയം തുടങ്ങുന്നത്. ഇടവേള ബാബുവിന് ഞാൻ അയച്ച സന്ദേശത്തിൽ സംവിധായകൻ വിനയനുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായിരുന്നു. അഥ് വിനയിൻ വിജയിച്ചു. തുടർന്ന് വിനയന്റെ സിനിമയിൽ തനിക്ക് അവസരം ലഭിച്ചു. എന്നാൽ, മുകേഷും ഇന്നസെന്റും തന്നോട് അതിൽ അഭിനയിക്കേണ്ട, അഡ്വാൻസ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് താൻ ഈ സിനിമയിൽനിന്ന് പിൻമാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഗണേഷ് കുമാറുമായി നിയമ പോരാട്ടം തന്നെ നടത്തേണ്ടി വന്നതിനെ കുറിച്ചും ഷമ്മി തിലകൻ വെളിപ്പെടുത്തുന്നുണ്ട്. ഷമ്മിയുടെ വീടിന് 10 മീറ്റർ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂർണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരെ താൻ പരാതി കൊടുത്തതോടെ അവർ ഗുണ്ട മാഫിയയയാണ് പ്രവർത്തിച്ചതെന്ന് ഷമ്മി വെളിപ്പെടുത്തുന്നു. തന്റെ അച്ഛനെതിരേ പോലും അവർ പരാതി നൽകി. പിന്നാലെ, ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ തനിക്കെതിരേ കേസെടുത്തു. ാെടുവിൽ ഞാൻ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയതെന്നും എന്നിട്ടാണോ ഗണേഷ് കുമാർ വലിയ വർത്തമാനം പറയുന്നതെന്നും ഷമ്മി തിലകൻ തിരിച്ചടിക്കുന്നു.
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.58 വയസായിരുന്നു. വൃക്ക രോഗം മൂലം ഏറെ നാളുകളായിചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു അംബിക. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താരത്തിന്റെ താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. രാഹുൽ, സോഹൻ എന്നിവരാണ് മക്കൾ.
കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.
വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ കൊന്ന് കുഴിച്ചു മൂടി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ അത്വാരിവാല ഗ്രാമത്തിലാണ് സംഭവം. പ്രതിയായ 21കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 16നാണ് കുടുംബം പോലീസില്‍ പരാതി നല്‍കുന്നത്. പ്രതിയായ യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയെ കാണാതായതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി യുവാവ് സമ്മതിയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമത്തിന് സമീപമുള്ള ഓവുചാലിനടുത്ത് മറവ് ചെയ്ത നിലയില്‍ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
ജൂണ്‍ നാലിന് പെണ്‍കുട്ടിയുമായി യുവാവ് നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ വെച്ച് തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി യുവാവിനോടാവശ്യപ്പെട്ടു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തര്‍ക്കം മൂത്ത് യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ യുവാവ് മൃതദേഹം ഓവ്ചാലിനടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സുഹൃത്ത് ഒളിവിലാണ്.