രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി നായികയായി. ഇതിനോടൊപ്പം നിരവധി ഗോസിപ്പുകളും താരത്തെ ചുറ്റിപ്പറ്റിയുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൈഥിലി. പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് താന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നെന്നാണ് നടി പറയുന്നത്.
‘പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീര്‍ക്കേണ്ടി വരും. സിനിമയില്‍ വരുന്നതിന് മുന്‍പ്, എന്റെ പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു. അയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.’
‘ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തില്‍ എന്നെ ‘ടോര്‍ചര്‍’ ചെയ്തു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തു. അന്ന് കുക്കു പരമേശ്വരനാണ് കൂട്ട് വന്നത്. കേസ് കോടതിയിലെത്തി.’
‘ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്.’
‘ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത്. ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു. അടുത്തിടെ നടി വിവാഹിതയായിരുന്നു.
കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് നേഹ സക്സേന. സൂസന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയില്‍ തരംഗമുണ്ടാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു. പിന്നീട് പല സിനിമകളിലും താരം വന്നു പോയി. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നേഹ.
‘ഓരോ ദിവസവും ഡിവേഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ എനിക്കെന്റെ അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. ഭാവിയില്‍ കല്യാണം കഴിക്കേണ്ടി വരികയാണെങ്കില്‍ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്.’
‘അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് അച്ഛന്‍ കാറപകടത്തില്‍ മരണപ്പെടുന്നത്. അച്ഛന്റെ വേര്‍പാടിന് ശേഷം വാടക വീട്ടില്‍ താമസിച്ച് ചെറിയ ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്.’
‘കുഞ്ഞായിരുന്ന എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. പക്ഷേ അമ്മയങ്ങനെ ചെയ്തില്ല. എനിക്ക് വേണ്ടി ജീവിക്കുകയാണ് അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം എന്റെ അമ്മയാണ്. എന്റെ ജീവിതം തന്നെ അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്’ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞു
വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറപ്പ് പൊലീസ് കണ്ടെത്തി. ഭർത്താവ് സജാദും ഭർതൃവീട്ടുകാരും തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഭർത്താവ് സജാദും, വീട്ടുക്കാരും നിരന്തരം പീഡിപ്പിച്ചു. വീട്ടിൽ പട്ടിണിക്കിട്ടു, വേലക്കാരിയുടെ പരിഗണന പോലും നൽകിയില്ലെന്നും ഷഹന ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.
ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ കഷ്ണം ബ്രെഡ് മാത്രമാണ് നൽകിയിരുന്നത്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി സുദർശന് കൈമാറും. മെയ് 13ന് പിറന്നാൾ ദിവസമാണ് ഷഹനയെ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സജാദിന്റെ നിലവിളി കേട്ടാണ് അയൽവാസികൾ ഇവരുടെ വീട്ടിൽ എത്തിയത്. സജാദിന്റെ മടിയിൽ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങൾ കണ്ടതെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷഹന ജനലഴിയിൽ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാൽ ഷഹനയെ സജാദിന്റെ മടിയിൽ അവശനിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് സജാദിനെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊല്ലം സ്വദേശിനിയായ 42കാരി ആണ് കഴിഞ്ഞ 26ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
26ന് പകൽ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരവും നടത്തി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടന്റെ ക്രൂരത അറിഞ്ഞത്.
തലയ്ക്ക് പരിക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായാണ് പ്രതി നൽകിയ മൊഴി. 6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കൾ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ എത്തിയിരിക്കുന്നത്. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അപേക്ഷ ജൂൺ 16-ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയതെന്നാണ് വിവരം.
ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്. ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് ആഴ്ചകൾക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണ് ഇതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
മദ്യപാന സദസ്സിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ സുഹൃത്തുക്കൾ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തി.വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) യാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
മദ്യപാനത്തിനിടെ പാടിയ പാട്ട് മണിച്ചന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം ആരംഭിക്കുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ലെന്ന് പറഞ്ഞ് വാക്കേറ്റമായി. മുൻപ് പ്രതികളെ മണിച്ചൻ മർദിച്ചിരുന്നു. ഇതെല്ലാം തർക്കത്തിന് വിഷയമായി. ഒടുവിൽ അടിപിടിയുണ്ടാകുകയും ചുറ്റിക കൊണ്ട് മണിച്ചൻ്റെ തലക്കടിച്ച് പ്രതികൾ കൃത്യം നടത്തുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.പ്രതികളെ പിടികൂടിയത് പിന്നാലെ റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി ഗവേഷകര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍ത്തട്ടില്‍ കാണപ്പെടുന്ന റിബണ്‍ വീഡാണ് ഭൂമിയിലേക്കും വലിയ സസ്യമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പോസിഡോണിയ ഓസ്ട്രാലിസ് എന്നാണ് ചെടിയുടെ ശാസ്ത്രനാമം. കടല്‍പ്പുല്ല് വിഭാഗത്തിലുള്ള സസ്യമാണിത്.
200 സ്‌ക്വയര്‍ കിലോമീറ്ററോളം വിസ്തീര്‍ണത്തില്‍ പരന്ന് കിടക്കുന്ന കടല്‍പ്പുല്ല് ശേഖരം ഒരേ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമ്മുടെ കൊച്ചിയുടെ രണ്ടിരട്ടിയിലധികം വരുമിത്. ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ലോകപൈതൃക പട്ടികയിലിടം നേടിയ ഷാര്‍ക്ക് ബേ പ്രദേശത്ത് ആകസ്മികമായിട്ടായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ജനിതക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ വിഭാഗത്തില്‍പ്പെടുന്ന ചെടികളാണെന്ന് തിരിച്ചറിഞ്ഞത്.
പത്ത് വ്യത്യസ്ത ലൊക്കേഷനുകളില്‍ നിന്നായി ചെടിയുടെ സാമ്പിളുകള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. പൂക്കളോ പഴങ്ങളോ ഉണ്ടാവാത്ത വെജിറ്റേറ്റീവ് ഗ്രോത്ത് ആണ് ചെടിയ്ക്കുള്ളത്. ഇലകളായും തണ്ടുകളായും ഇവ പരന്ന് കിടക്കും. ഓരോ വിത്തിലും പേരന്റ് ജീനോം നൂറ് ശതമാനവും കാണും. പൂക്കളോ പഴങ്ങളോ ഉത്പാദിപ്പിക്കാതെ തന്നെ പ്രതികൂല സാഹചര്യങ്ങളിലും വളരാനുള്ള ചെടിയുടെ കഴിവിനെപ്പറ്റി പഠിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.
The sprawling seagrass, a marine flowering plant known as Posidonia australis, stretches for more than 112 miles (180 kilometers) https://t.co/S8DAWlllHi
— CNN International (@cnni) June 1, 2022
ജേക്കബ് മാളിയേക്കൽ
സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ജൂൺ നാല്, അഞ്ച് (ശനി, ഞായർ) തീയതികളിൽ ഒരുക്കുന്ന യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് ടോമി വിരുത്തിയേൽ അറിയിച്ചു.
ഭാരതത്തിന്‍റെ സമ്പന്നമായ കലാ – സാഹിത്യ – സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ മഹനീയവും ഊർജസ്വലവുമായ വർത്തമാന കാലാവിഷ്ക്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മുന്പോട്ടുവന്ന കേളി ഇന്‍റർനാഷണൽ കലാമേള സൂറിച്ചിലാണ് കൊടിയേറുന്നത്.
ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് 50 തിലേറെ കലാപ്രതിഭകളുമായി അണിയിച്ചൊരുക്കുന്ന മെഗാ ഷോയും ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.
മഹാമാരിക്കിടയിലും 300 ലതികം റജിസ്ട്രേഷനുമായി വീണ്ടും പുനരാരംഭിക്കുന്ന 17-ാ മത് ഇന്റർനാഷണൽ കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.കലാമേളയുടെ പര്യാവസാനത്തിനായി സമ്പന്നമായ ഒരു സമാപന ചടങ്ങും തയ്യാറാക്കിയിട്ടുണ്ട്.
നിരവധി പ്രോഗ്രാമുകൾ കൂട്ടിയിണക്കി, ഭാരതീയരാണെന്നതിൽ അഭിമാനം കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കേളി ഇന്റർനാഷണൽ കലാമേളയിലേക്ക് എല്ലാവരെയും കേളി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
എൻഫീൽഡ്: പാചകത്തിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരണപ്പെട്ട നിഷാ ശാന്തിന് എൻഫീൽഡിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. അകാലത്തിൽ വിടപറഞ്ഞ തങ്ങളുടെ പ്രിയ സോദരിയെ അവസാനമായി ഒരു നോക്ക് കാണുവാനും കുടുംബത്തെ ആശ്വസിപ്പിക്കുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനുമായി ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി നൂറുകണക്കിന് ആളുകൾ എൻഫീൽഡിൽ വന്നെത്തിയിരുന്നു.
രാവിലെ പതിനൊന്നരയോടെ എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവന്ന മൃതദേഹം ഭർത്താവ് ശാന്തും, മക്കളായ സ്നേഹയും ഇഗ്ഗിയും, കുടുംബാംഗങ്ങളും,ബന്ധുമിത്രാദികളും ചേർന്ന് സ്വീകരിച്ചു.

മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവ് ശാന്ത് തന്റെ പ്രിയതമയയുടെ നിശ്ചലമായ വദനത്തിലെ മങ്ങാത്ത പുഞ്ചിരിയും, മക്കൾ തങ്ങളുടെ പ്രിയമാതാവിന്റെ കണ്ണടച്ചുള്ള വിടപറയലും വിങ്ങലോടെ നോക്കി നിൽക്കുമ്പോൾ, നിശ്ചലയായി കിടക്കുന്ന തന്റെ പ്രിയമോളെ അവസാനമായി ഒരുനോക്കു കാണുവാൻ നാട്ടിൽ നിന്നുമെത്തിയ നിഷയുടെ അമ്മ സുലോചന വടക്കയിൽ, സഹോദരൻ ജ്യോജി ആലുമ്മൂട്ടിൽ, വിദേശത്തുനിന്നും എത്തിയ ശാന്തിന്റെ സഹോദരരായ സ്റ്റാൻലിയും, ഡേവിഡും അവരിലെല്ലാം പൊഴിഞ്ഞ കണ്ണീർ കണങ്ങൾ കണ്ടു നിന്നവരുടെ ഹൃദയം പിളർത്തി.

ദേവാലയത്തിൽ മൃതദേഹം എത്തിച്ച ശേഷം നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ പള്ളി വികാരി റെവ. ഫാ.ഡാനിയേൽ ഹംഫ്രേയ്‌സ് മുഖ്യകാർമ്മികത്വം വഹിക്കുകയും പ്രിയ ഇടവകാംഗത്തിനെ അനുസ്മരിച്ചു സന്ദേശം നൽകുകയും ചെയ്തു. കൂടാതെ സിമിത്തേരിയിൽ നടത്തിയ അന്ത്യോപചാര ശുശ്രുഷകൾക്കും ഫാ.ഡാനിയേൽ നേതൃത്വം നൽകി.

ദേവാലയത്തിൽ വെച്ച് നടത്തിയ മലയാളത്തിലുള്ള ഒപ്പീസ്സ് ഫാ. ജോസഫ് മുക്കാട്ടും, സിമിത്തേരിയിൽ നടത്തിയ അവസാന പ്രാർത്ഥനകൾ ഫാ. ജോസ് അന്ത്യാംകുളവും ചൊല്ലി.
ലിൻ, ജൊഹാൻ, എഡ്രിക് എന്നിവർ അൾത്താര ശുശ്രുഷയിലും, വായനകൾക്കു മകൻ ഇഗ്ഗിയും, റേമൾ എന്നിവരും, കാറോസൂസാ പ്രാർത്ഥനകളിൽ ഡാനി, ആൽബിൻ,ആൽഫി, സച്ചിൻ എന്നിവരും പങ്കുചേർന്നു.
ദേവാലയത്തിലെ അന്ത്യോപചാര ശുശ്രുഷകൾക്കു ശേഷം പൊതുദർശനത്തിനും, അനുസ്മരണത്തിനും അവസരം ഒരുക്കിയിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ചു മകൾ സ്നേഹയും, എൻഫീൽഡ് മലയാളി സമൂഹത്തിനു വേണ്ടി സൻജോയിയും അനുസ്മരണം നടത്തി. മകൾ സ്നേഹ, പ്രിയ മാതാവിനെ തേങ്ങലോടെ അനുസ്മരിക്കുമ്പോൾ വാക്കുകൾ പൂർണ്ണതയിലായില്ലെങ്കിലും ഒരിക്കലും തിരിച്ചു വരാത്ത കരുതലിന്റെയും, സ്നേഹത്തിന്റെയും ആ വലിയ നഷ്‌ടം വാക്കുകളിലൂടെ ഒഴുക്കിയ വിങ്ങലുകളിലും വേദനകളിലും നിഴലിക്കുന്നുണ്ടായിരുന്നു.

സാന്ത്വനവും സഹായവും,താങ്ങും തണലുമായി കുടുംബത്തിന് വേണ്ടി ഒപ്പം നിന്ന ഏവർക്കും കുടുംബത്തിന് വേണ്ടി ജോൺ രവി നന്ദി പ്രകാശിപ്പിച്ചു.
പൊതുദർശനത്തിനു ശേഷം എൻഫീൽഡ് സിമിത്തേരിയിലേക്കുള്ള നിഷയുടെ അന്ത്യമയാത്രയെ അനുഗമിച്ച ജനാവലി സംസ്കാര ശുശ്രുഷകൾക്കു വേദനയോടെ സാക്ഷ്യം വഹിച്ചു.
കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ സ്വീകരിച്ച നിഷാ ശാന്തിന് തന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു പ്രിയ കുടുംബാംഗങ്ങൾക്കൊപ്പം ജീവിച്ചു കൊതിതീരാത്ത എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കുകയായിരുന്നു.
ബിനോയ് എം. ജെ.
ഒരർത്ഥത്തിൽ ചിന്തിച്ചാൽ ഭൂമിയിലെ ജീവിതം സ്വർഗ്ഗത്തിലേതിനേക്കാൾ ആനന്ദപ്രദമാകേണ്ടതാണ്. കാരണം സ്വർഗ്ഗത്തിലേതിനേക്കാൾ വൈജാത്യങ്ങൾ ഈ ഭൂമിയിലുണ്ട്. ഭൂമിയിലെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇവിടെ എന്താണില്ലാത്തത്? ഭൂമിയിൽ ഇല്ലാത്തതായി യാതൊന്നുമില്ല. നമുക്കറിയാവുന്നതുപോലെ സമ്പത്ത് മാത്രമല്ല ഭൂമിയിലുള്ളത്; ഇവിടെ ദാരിദ്ര്യവുമുണ്ട്. അതുപോലെ പ്രകാശവും അന്ധകാരവും ഇവിടെയുണ്ട്. ജനനവും മരണവുമുണ്ട്. മൂല്യവും മൂല്യച്യുതികളുമുണ്ട്. അറിവും അജ്ഞാനവും ഉണ്ട്. സാമൂഹിക ജീവിതവും ഏകാന്തതയും ,ആരോഗ്യവും രോഗവും, ആശയും നിരാശയും, പുരോഗതിയും അധോഗതിയും, വിജയവും പരാജയവും, ശരിയും തെറ്റും, പ്രശസ്തിയും ദുഷ്കീർത്തിയും , കരച്ചിലും പുഞ്ചിരിയും ഇങ്ങനെ അനന്തമായി നീളുന്നു ഭൂമിയിലെ വൈജാത്യങ്ങൾ. ആ അർത്ഥത്തിൽ ഭൂമിയിലെ ജീവിതം പരിപൂർണ്ണമാണ്.
എന്നാൽ ഈ പരിപൂർണ്ണതയുമായി നാമെത്രമാത്രം പൊരുത്തപ്പെടുന്നു? അതാണിവിടുത്തെ ചോദ്യം. നാമതിലമ്പേ പരാജയപ്പെട്ടുപോകുന്നു. അതാണ് നമ്മുടെ പ്രശ്നം. നാം ജീവിതം ആസ്വദിക്കുവാൻ വേണ്ടി വന്നു; എന്നാൽ നാം ജീവിതം ആസ്വദിക്കുന്നില്ല. നാം വാക്ക് മാറുവാൻ പാടില്ല. സമ്പത്തിനെ ആസ്വദിക്കുന്നവൻ ദാരിദ്ര്യത്തെയും ആസ്വദിച്ചേ തീരൂ. അത് പ്രകൃതിയുടെ നിയമമാണ്.
നമുക്ക് പൊരുത്തപ്പെടുവാൻ ആകുന്ന കാര്യങ്ങളെ മാത്രം കൂട്ടിയിണക്കി നാമൊരു ലോകം സൃഷ്ടിക്കുന്നു. അതാണ് സ്വർഗ്ഗം. അങ്ങനെ ഒന്നുണ്ടോയെന്ന് ദൈവത്തിന് മാത്രമേയറിയൂ. ഉണ്ടെങ്കിൽ തന്നെ അത് പരിപൂർണ്ണമാവില്ലെന്ന് ഞാൻ ശക്തമായി വാദിക്കുന്നു. കാരണം വൈജാത്യങ്ങൾ ഉള്ളിടത്തേ പൂർണ്ണതയും ഉള്ളൂ. ജനനവും മരണവുമുണ്ടെങ്കിലേ ജീവിതത്തിന് പൂർണ്ണതയുള്ളൂ. ഭൂമിയിൽ കൊതി തീരുവോളം ഒരാൾക്ക് ജനിക്കുകയും മരിക്കുകയും ചെയ്യാം. അതിന്റെ മധുരിമ ഒന്നു വേറേതന്നെയാണ്. സ്വർഗ്ഗത്തിൽ അതിന് സാധ്യതയില്ല. അതുപോലെ തന്നെയാണ് മറ്റു കാര്യങ്ങളും. രണ്ട് വശങ്ങൾ ഇല്ലാത്ത ഒരു നാണയം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
ആനന്ദത്തെയും സന്തോഷത്തെയും മറ്റും നാം നിർവ്വചിക്കുവാൻ ശ്രമിക്കുന്നു. ഉദാഹരണമായി സമ്പത്ത് ആനന്ദം തരുന്നു എന്ന് നാം നിർവ്വചിച്ചാൽ ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരം നിർവചനങ്ങൾ അനന്താനന്ദത്തെ നമ്മിൽ നിന്നകറ്റുന്നു. ഏത് സാഹചര്യത്തിലും ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയേണ്ടതാണ് . ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുന്നതിൽ വിജയിച്ചവരാണ് ഫ്രാൻസിസ് അസ്സീസ്സിയും മഹാത്മാഗാന്ധിയും മറ്റും. വിശാലമനസ്കതയാണ് ഇവിടെ ആവശ്യം. നമുക്കൊരു ജീവിതം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ പൂർണ്ണമായും ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ. അത് സാധ്യവുമാണ്. ടോട്ടാലിറ്റിയും പെർഫെക്ഷനും മറ്റും ഇവിടെത്തന്നെയുണ്ട്. കണ്ണ് തുറന്നു നോക്കുവിൻ! ജീവിത യാഥാർഥ്യങ്ങളിലല്ല പ്രശ്നം കിടക്കുന്നത്; നമ്മുടെ മനസ്സിൽ ആണ് പ്രശ്നം കിടക്കുന്നത്.
പൂർണ്ണതയാണ് മനുഷ്യന് വേണ്ടത്. അതാണ് അവൻ അന്വേഷിക്കുന്നതും. ആ പൂർണ്ണത ഇവിടെ, ഈ ഭൂമിയിൽ തന്നെയുണ്ട്. വേറെ ഒരിടത്തും അത് ലഭ്യമല്ല. മോക്ഷം പൂർണ്ണതയാകുന്നു. ദേവന്മാർക്കു പോലും പൂർണ്ണതയും മോക്ഷവും വേണമെങ്കിൽ ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടിയിരിക്കുന്നു. പൂർണ്ണതയുടെ സ്ഥാനത്ത് അപൂർണ്ണതയെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്താൽ അത് പ്രശ്നത്തിലേക്കേ നയിക്കൂ. മനുഷ്യൻ ഒരു കാലത്തും അപൂർണ്ണതയെ തേടുവാൻ പാടില്ല. എന്നാൽ നാം അപൂർണ്ണതയെ തന്നെ തേടുന്നു! ജീവിതത്തിൽ ഒരു ലക്ഷ്യമോ ആഗ്രഹമോ ഉണ്ടായാൽ നമ്മുടെ ജീവിതം അപൂർണ്ണമാകുന്നു. അത് പരിമിതമാകുന്നു. പൂർണ്ണതയെ സ്നേഹിക്കുന്നവന് ലക്ഷ്യമുണ്ടാകൂവാൻ പാടില്ല. കാരണം ലക്ഷ്യം പരിമിതിയെ സൂചിപ്പിക്കുന്നു. അതിനാൽ ഭൂമിയിൽ ജീവിക്കുമ്പോൾ പൂർണ്ണതയെ അന്വേഷിക്കുവിൻ. നിങ്ങൾ അതിൽ തീർച്ചയായും വിജയിക്കും. അതിന് വേണ്ടിയാണല്ലോ നാം ഭൂമിയിൽ ജനിച്ചു വീണിരിക്കുന്നത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120