ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് കണ്ടെത്തൽ. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പോലീസ് ബോധപൂർവം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു.
2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെക്കുകയായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം. 2019 ഡിസംബറിലാണ് തെളിവെടുപ്പിനെത്തിച്ച പ്രതികൾ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരായിരുന്നു.
ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.
മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.
യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.
അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.
ഷെറിൻ പി യോഹന്നാൻ
സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.
ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.

പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട് സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.
രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ് ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.
പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.
Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.
മമ്മൂട്ടി-പാർവതി ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. സിനിമയിൽ അഭിനേതാക്കൾ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമ ബ്രാഹ്മണ സുമാദായമാകെ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നും രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.’എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ,’ രാഹുൽ ഈശ്വർ ചോദിച്ചു.
സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ‘പുഴുവിൽ ഒരു രംഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ് സി,എസ് ടി ആക്ടിന്റെ പേരിൽ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മൾ മറക്കരുത്,’ രാഹുൽ ഈശ്വർ പറഞ്ഞു.
മമ്മൂട്ടി ഗംഭീരമായി അതഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിർപ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെൺകുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്. ചിലപ്പോൾ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളിൽ ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും.
കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പക്ഷെ സിനിമ നല്ലതാണെന്നും പാർവതി ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ബിനോയ് എം. ജെ.
‘കുറ്റാരോപണം നടത്തരുത്’ എന്ന യേശുവിന്റെ ഒറ്റ ഉപദേശത്തിൽ തന്നെ വേദാന്തസാരം ഒളിഞ്ഞുകിടക്കുന്നതായി കാണാം. അതൽപം വിശാലമായ അർത്ഥത്തിൽ എടുക്കണമെന്ന് മാത്രം. കുറ്റാരോപണം നമുക്ക് രണ്ട് രീതിയിൽ നടത്തുവാൻ സാധിക്കും. ആദ്യത്തേത് മറ്റുള്ളവരിൽ കുറ്റമാരോപിക്കുക; രണ്ടാമത്തേത് നമ്മിൽ തന്നെ കുറ്റമാരോപിക്കുക. രണ്ടും കുറ്റാരോപണം തന്നെ. ലോകത്തിൽ രണ്ടുതരം മനുഷ്യരുണ്ട്. ആദ്യത്തെ കൂട്ടർ മറ്റുള്ളവരിൽ കുറ്റമാരോപിക്കുന്നു. ഇതൊരു തരം മാനസികമായ വൈകല്യമാകുന്നു. ഇവർ ജീവിതത്തിൽ ഒട്ടും തന്നെ വളരുന്നില്ല.അൽപം കൂടി ശ്രേഷ്ഠരായവർ കുറ്റം സ്വന്തം തലയിലേൽക്കുകയും അതിനെ തിരുത്തുവാൻ പ്രയത്നിക്കുകയും ചെയ്യുന്നു. ഇപ്രകാരം നടത്തുന്ന ആത്മശുദ്ധീകരണത്തെ’സാധന’ എന്ന് വിളിക്കാം. മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങി തിരിക്കുന്നതിലും ഭേദം സ്വയം നന്നാകുന്നത് തന്നെ. എന്നാൽ യുക്തിയുക്തമായും ശാസ്ത്രീയമായും ചിന്തിച്ചാൽ ഇപ്പറയുന്ന സാധനയും വ്യർത്ഥമാണ്.
എന്തുകൊണ്ടാണ് സാധനയും വ്യർത്ഥമാണെന്ന് പറയുന്നത്? കാരണം അത്, താൻ കുറവുകളുള്ളവനാണെന്നുള്ള മൂഢമായ കാഴ്ചപ്പാടിൽ നിന്നുദിക്കുന്നതാണ്. ഇതും മനുഷ്യസഹജമായ ഒരുതരം വികൽപമാണ്. എന്നാൽ തന്നിലും മറ്റുള്ളവരിലും കുറവുകളില്ല എന്ന് ചിന്തിക്കുന്നവൻ മാനുഷികമായ പരിമിതികളെ അതിജീവിച്ചവനും അതിനാൽതന്നെ പരിപൂർണ്ണനും ആകുന്നു. മറിച്ച് തന്നിൽതന്നെ കുറ്റമാരോപിക്കുന്നയാൾ ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുകയാണ് ചെയ്യുന്നത്.
ഇത് നിങ്ങളുടെ കൈയിൽ ഒരു കത്തി തരുന്നതുപോലയേ ഉള്ളൂ. നിങ്ങൾ അതുകൊണ്ട് മറ്റുള്ളവരെയും ചിലപ്പോൾ നിങ്ങളെ തന്നെയും കുത്തി മുറിവേല്പിക്കുന്നു. അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ, “കത്തി പിന്നെ എന്തിനാണെന്ന്” നിങ്ങൾ ചോദിക്കുന്നു. നിങ്ങൾക്കാ കത്തി നിലത്തിട്ടുകൂടേ ? അല്ലെങ്കിൽ മാറ്റിവച്ചുകൂടേ? കുറ്റാരോപണം നടത്തണമെന്ന് എന്താണിത്ര നിർബന്ധം? കുറ്റാരോപണം നടത്തുവാൻ നിങ്ങളാരാ, ചെകുത്താനോ?വാസ്തവത്തിൽ ആരും കുറ്റക്കാരല്ല. ഈശ്വരന്റെ ഇഷ്ടം നിറവേറുന്നു. അത്രമാത്രം. അതിന്റെ ഉത്തരവാദിത്വം നാമെന്തിനാണ് ഏറ്റെടുക്കുന്നത്? അതവിടുത്തേക്ക് വിട്ടു കൊടുക്കുക. നമുക്ക് സ്വതന്ത്രരാവാം.
പലപ്പോഴും മറ്റുള്ളവരും സമൂഹവും നമ്മുടെ മേൽ കുറ്റമാരോപിച്ചേക്കാം. അത് സമൂഹത്തിന്റെ പ്രകൃതമാണ്. അതിനെ തള്ളിക്കളയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹം നമ്മുടെ മേൽ കുറ്റാരോപണം നടത്തിയാലും ഇല്ലെങ്കിലും നാമൊരിക്കലും നമ്മുടെ മേൽ കുറ്റാരോപണം നടത്തരുത്. അത്രയെങ്കിലും ഉത്തരവാദിത്വം നമുക്ക് നമ്മോട് തന്നെ ഉണ്ടായിരിക്കണം. നാം കുറ്റം ആരോപിക്കാതിരിക്കുമ്പോൾ ജീവിതത്തെ അതിന്റെ തനി സ്വരൂപത്തിൽ കാണുവാൻ നമുക്ക് കഴിയും. അപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലായിരിക്കും. അപ്പോൾ നാം മനുഷ്യപ്രകൃതിയെ മനസ്സിലാക്കുവാൻ തുടങ്ങുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മം നിഷ്കാമകർമ്മം ആകുവാനേ വഴിയുള്ളൂ. ആരിലും കുറ്റമാരോപിക്കാതിരിക്കുക- നിങ്ങളിലും,മറ്റുള്ളവരിലും, സമൂഹത്തിലും ,ഈശ്വരനിലും. ഈശ്വരന്റ ഇഷ്ടം നിറവേറ്റുന്നതിൽ സന്തോഷിക്കുക!എല്ലാം അവിടുത്തെ ഇഷ്ടമകുന്നു. ഇപ്രകാരം സ്വാർത്ഥതയിൽനിന്നും മോചനം നേടുക. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മീ ടൂവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മീ ടൂ മൂവ്‌മെന്റിനെ ഒരിക്കലും താന്‍ നിസാരമായി കണ്ടിട്ടില്ലെന്നും വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ആദ്യമായി പറയട്ടെ, മീ ടൂ മൂവ്‌മെന്റിനെ ഞാന്‍ നിസ്സാരമായിട്ടേ അല്ല കാണുന്നത്. എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളാണ്, ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് എന്നോട് ചോദിക്കുന്നത്. ബേസിക്കലി അത് സബ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ചോദ്യമാണ്. എന്തിനാണ് അങ്ങനെയൊരു ചോദ്യമെന്ന് എനിക്ക് മനസിലായിട്ടില്ല.
ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ? ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട്. ഞാന്‍ വെറുതെ അങ്ങ് തട്ടുവാ. എന്നെ കുറേ പേര് തേച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ആരൊക്കെയാണ് അത് എന്ന് അടുത്ത ചോദ്യം വരും. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന്. ഇതിനെ ഫോളോ ചെയ്താണ് ഞാന്‍ ആ സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞത്.
പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടുപോയേനെ, കുറേ വര്‍ഷം ഞാന്‍ അകത്തുകിടന്നേനെ എന്ന് ഞാന്‍ പറഞ്ഞു. ചെറുതായി ഒന്ന് ചിരിച്ചിട്ടാണ് ഞാന്‍ അത് പറഞ്ഞത്. ആ ചിരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ആയ ഒരു ചേച്ചി ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടു.
ഞാന്‍ പണ്ടുചെയ്ത തോന്നിവാസവും പോക്രിത്തരവുമൊക്കെ ആലോചിക്കുന്നതിന് മുന്‍പ് ഞാന്‍ സാധാരണ ഒന്ന് ചിരിക്കും. അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാന്‍ വേണ്ടിയുള്ള ചിരിയോ അല്ലെങ്കില്‍ ഇപ്പറഞ്ഞ അതിജീവിതരെ ഇന്‍സള്‍ട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊലച്ചിരിയോ അല്ല.
മറിച്ച് എന്റെ കഥകള്‍ ആലോചിച്ചിട്ടുള്ള ചിരിയാണ്. ആ ചിരി ചിലരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പുപറയുകയാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ആ ചിരി ചിരിച്ചത്. പിന്നെ ഞാന്‍ പറഞ്ഞ പ്രസ്താവന. ഞാന്‍ മീ ടൂ ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും സ്വയം പറഞ്ഞ് കേട്ടിട്ടുണ്ടോ? അങ്ങനെ ലോകത്തില്‍ ആരെങ്കിലും ഉണ്ടാകുമോ?
അങ്ങനെ ആരും പറയില്ല. അങ്ങനെ ഒരാള്‍ പറയണമെങ്കില്‍ അയാള്‍ അത് ചെയ്തിട്ടുണ്ടാകണം. ഞാന്‍ ചെയ്തിട്ടുണ്ട്. അതാണ് ഏറ്റവും വലിയ പോയിന്റ്. ഞാന്‍ പറഞ്ഞത് വെറുതെ ഒരു സ്റ്റേറ്റ്‌മെന്റല്ല. എന്റെ ഒരു പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ, ടീനേജ് സമയത്ത് ഞാന്‍ ചെയ്തിട്ടുള്ള പ്രധാന രണ്ട് മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഈ മൂവ്‌മെന്റ് വരുന്നതിനും മുന്‍പ് ഞാന്‍ തിരിച്ചറിഞ്ഞ കാര്യങ്ങളാണ്,
ഒന്ന് സെക്‌സ് ജോക്ക്‌സാണ്. അതായത് എന്റെ സോഷ്യല്‍ സര്‍ക്കിളിനകത്തും നമ്മുടെ കൂട്ടുകാരും കൂട്ടുകാരികളും നില്‍ക്കുന്ന സര്‍ട്ടക്കിളിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ്. അല്ലാതെ റാന്‍ഡം ആയി ആളുകളുള്ള സര്‍ക്കിളിലല്ല അത് പറഞ്ഞത്. ആവശ്യമില്ലാത്ത കുറേ തമാശകള്‍. 18,19,20 വയസിലെ കാര്യമാണ് ഇത്. അതും കൂടി പരിഗണിക്കണം.
എന്റെ കോളേജ് സമയം. ഈ തമാശ പറയുന്നത് ആള്‍ക്കാരെ ചിരിപ്പിക്കാനൊക്കെ ആയിരിക്കണം. അത് ആ സെന്‍സില്‍ എല്ലാവരും എടുത്തോളണം എന്നും ഇല്ല. അന്ന് കൂട്ടത്തില്‍ ഇരുന്ന് ചിരിക്കുകയും പിന്നീട് ഇതിനെ കുറിച്ച് ചിന്തിച്ചവരും ഉണ്ട്. എന്റെ ഒരു പെണ്‍സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ഒരു പരിധിയുണ്ട്. അതിന്റെ മുകളില്‍ നീ പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല എന്ന്.
അന്നാണ് ഞാന്‍ ചിന്തിച്ചുതുടങ്ങുന്നത്. ഇതൊന്നും ഞാന്‍ പറയാന്‍ പാടില്ലെന്ന് മനസിലാക്കുന്നത് അപ്പോഴാണ്. ഒരു പെണ്‍കുട്ടി തന്നെയാണ് എനിക്ക് ഇത് പറഞ്ഞു തരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. അന്ന് കുറേ റിസേര്‍ച്ച് ചെയ്ത സംഭവമായിരുന്നു ഹറാസ്സിങ്ങും ടോര്‍ച്ചറിങ്ങും ട്രാഫിക്കിങ്ങും എല്ലാം. ഞാന്‍ വായിച്ച ഒരുപാട് മെറ്റീരിയല്‍സ് ഉണ്ട്. അന്ന് ഞാന്‍ ശരിക്കും തിരിച്ചറിയുകയാണ് എന്റെ പ്രായത്തില്‍ ഞാന്‍ ചെയ്തിരുന്ന, ഈ തമാശയടക്കം എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാകും വിഷമിപ്പിച്ചിട്ടുണ്ടാകും എന്ന്.
മീ ടൂ എന്ന് പറയുന്നത് അടിസ്ഥാനപരമായി സെക്ഷ്വല്‍ അസോള്‍ട്ട് മാത്രമല്ല എന്ന് പലരും മനസിലാക്കിയിട്ടില്ല. എല്ലാവരുടേയും വിചാരം മീ ടൂ എന്ന് പറയുന്നത് ഫിസിക്കലി അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണെന്നാണ്. ഒരാളോട് പോയിട്ട് എനിക്ക് സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ചോദിക്കുന്നത് പോലും മീ ടൂ ആണ്.
ഇപ്പോഴും ഇത്തരം സെക്‌സ് ജോക്ക്‌സ് പറയുന്നവര്‍ ഉണ്ട്. നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ ഉണ്ട്. സ്ത്രീകള്‍ ഇരിക്കുന്ന സമയത്ത് ഓപ്പണ്‍ ആയി സെക്‌സ് ജോക്ക്‌സ് പറയുന്നവര്‍. അതൊക്കെ ഹറാസ്‌മെന്റാണ്, വെര്‍ബല്‍ ഹറാസ്‌മെന്റാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ല. നമ്മള്‍ ഉദ്ദേശിച്ചത് എന്താണെന്നതല്ല, അതാണ് സത്യം.
ആ പ്രായത്തില്‍ ഞാന്‍ മനസിലാക്കാത്ത കാര്യങ്ങളാണ് ഇത്. മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് ഞാന്‍ ചെയ്തതൊക്കെ തിരിച്ചറിയുകയും സ്ത്രീകളെ മനസിലാക്കാനും ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് പിന്നീടാണ്.
ഒരു സ്ത്രീയെ അണ്‍ കംഫര്‍ട്ടബിള്‍ ആക്കുന്ന രീതിയില്‍ നോക്കുന്നത് പോലും വലിയ ഒഫന്‍സാണ്. ഇത് ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്നെ കണ്ണുരുട്ടി തിരിച്ച് നോക്കിയവരുണ്ട്. ബെംഗളൂരുവിലൊക്കെ നോര്‍ത്ത് ഇന്ത്യന്‍ പിള്ളേരെ പിറകെ പോയ് വായ്‌നോക്കിയിട്ടുണ്ട്. ഒരു പരിധിവിട്ടുള്ള വായ്‌നോട്ടം മീ ടൂ ആണ്. ഒരു സ്ത്രീയെ അത് അണ്‍ കംഫര്‍ട്ടിബിള്‍ ആക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഹറാസ്‌മെന്റാണ്.
അന്ന് അവിടെ ബ്രിഗേഡ് റോഡില്‍ നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളെ വായ്‌നോക്കിയവരില്‍ ഭൂരിഭാഗവും മലയാളികള്‍ ആണെന്നതുകൂടിയാണ് കാര്യം. അതെന്താണ്? ഇവിടെ മാത്രമേ ഇങ്ങനെ പൊത്തിപ്പിടിച്ച് മൂടി വളര്‍ത്തിയിട്ടുള്ളൂ. ഇത് പുറമെ പോയി കാണുന്ന സമയത്ത് അവന് കൗതുകമാണ്. മിനി സ്‌കര്‍ട്ട് ഇട്ടുപോകുന്നതും മറ്റും കാണുമ്പോള്‍. നമ്മുടെ നാട്ടിലേ ഈ പ്രശ്‌നമുള്ളൂ. അവനാണ് സെക്ഷ്വലി ഏറ്റവും കൂടുതല്‍ ഫ്രസ്‌ട്രേറ്റഡ് ആയി നില്‍ക്കുന്നത്.
സെന്‍സിറ്റീവ് ആയ വിഷയത്തെ ഞാന്‍ സില്ലിയായി പറഞ്ഞു എന്നതാണ് അന്ന് അത്രയും വിവാദം ഉണ്ടായത്. ഇപ്പോള്‍ എനിക്ക് ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ അത് വിശദീകരിച്ചു എന്ന് മാത്രം,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശകാര്യ വകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക. വിജയ് മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ നടപടി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി.
ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിക്ക് പിന്നാലെ മറ്റ് സ്ത്രീകളും വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കുറ്റാന്വേഷണകഥകൾ പറയാൻ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും കൈകോർക്കുന്നു എന്ന വാർത്തകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകൾ ചെറുതല്ല. ആ പ്രതീക്ഷകളെയൊന്നും ‘ട്വൽത്ത്മാൻ’ അസ്ഥാനത്താക്കുന്നില്ല. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേ മുക്കാൽ മണിക്കൂറുകൾ കൊണ്ട് നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച്, പ്രേക്ഷകരുടെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ‘ട്വൽത്ത്മാൻ’. ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരുടെ പങ്കാളികളുമടക്കം അവർ 11 പേർ- മാത്യു, ഫിദ, ജിതേഷ്, സക്കറിയ, മെറിൻ, ഷൈനി, സിദ്ധാർത്ഥ്, സാം, ആരതി, ആനി, ഡോ. നയന. സിദ്ധാർത്ഥിന്റെ ബാച്ച്‌ലർ പാർട്ടിയാഘോഷിക്കാൻ കാടിനു നടുവിലെ ഒരു റിസോർട്ടിലെത്തുകയാണ് ഈ ചങ്ങാതികൂട്ടം. അവിചാരിതമായി അവിടെ കണ്ടുമുട്ടുന്ന ഒരു അപരിചിതനുമായി അവർ ഒന്നുരസ്സുന്നു. ആ രാത്രി തന്നെ ചങ്ങാതികൂട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്നു. ആ മരണം ആത്മഹത്യയോ? കൊലപാതകമോ? ആരാണ് കൊലയാളി? ആ ബാച്ച്‌ലർ പാർട്ടിയ്ക്കിടയിലേക്ക് ക്ഷണിക്കാതെയെത്തിയ ആ അപരിചിതൻ,(പന്ത്രണ്ടാമൻ) ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് പ്രേക്ഷകരെ ആകാംക്ഷയോടെ കൂടെനടത്തിക്കുകയാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ.
വ്യത്യസ്ത മാനറിസങ്ങളിലെത്തുന്ന മോഹൻലാലിന്റെ ചന്ദ്രശേഖർ തന്നെയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ പ്രധാനി. സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങളുടെ റോളുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
നൂറുശതമാനം മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ‘ട്വൽത്ത്മാൻ’. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിൽ രീതിയും സമീപനവുമാണ് ജീത്തു ജോസഫ് ട്വൽത്ത്മാനായി സ്വീകരിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന റിസോർട്ടും 12 കഥാപാത്രങ്ങളും മാത്രമാണ് തൊണ്ണൂറു ശതമാനവും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത്. ആവർത്തിച്ചുകാണിച്ച ലൊക്കേഷനുകളും രംഗങ്ങളുമൊക്കെ ഏറെ ചിത്രത്തിൽ കാണാമെങ്കിലും ഒട്ടും മടുപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ നരേഷൻ. സസ്പെൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ആദ്യാവസാനം നിലനിർത്താൻ ട്വൽത്ത്മാന് സാധിക്കുന്നുണ്ട്. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ട്വൽത്ത്മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം സീനിൽ അത്ര വേഗത്തിലൊരു അന്വേഷണം സാധ്യമാകുമോ? എന്നതു പോലുള്ള ചില ലോജിക് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നിരുന്നാലും പരിമിതികളിൽ നിന്നുകൊണ്ട് വൃത്തിയായെടുത്ത ഒരു ത്രില്ലർ ചിത്രം എന്ന രീതിയിൽ ‘ട്വൽത്ത്മാൻ’ അഭിനന്ദനം അർഹിക്കുന്നുണ്ട്.
ചിത്രത്തിന് ആകമാനം നിഗൂഢമായൊരു പരിവേഷം സമ്മാനിക്കുന്നതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും വലിയൊരു റോൾ തന്നെയുണ്ട്, മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രികാഴ്ചകളുമൊക്കെ ഏറെ മിഴിവോടെ സതീഷ് കുറുപ്പ് പകർത്തിയിരിക്കുന്നു. അനിൽ ജോൺസന്റെ സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ലൈംഗിക തൊഴിലാളികൾക്കും ആധാർ കാർഡ് നൽകാൻ സുപ്രീം കോടതി ഉത്തരവ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കൈമാറിയ പ്രഫോർമ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അന്തസ്സോടെ ജീവിക്കുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ അവകാശമാണെന്ന് കോടതി വ്യക്തമാക്കി
ലൈംഗിക തൊഴിലാളികളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്നും അവ ഒരു കാരണവശാലും ദുരുപയോഗിക്കപ്പെടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിറ്റി തെളിയിക്കാൻ നിർബന്ധിക്കാതെ തന്നെ ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകാമെന്ന് യു.ഐ.ഡി.എ.ഐ നേരത്തെ സുപ്രീം കോടതിയിൽ നിർദ്ദേശിച്ചിരുന്നു.
തിരിച്ചറിയൽ രേഖകളില്ലാത്ത ലൈംഗിക തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ഉറപ്പാക്കാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇവർക്ക് റേഷൻ നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. ആധാർ കാർഡിന് പുറമെ വോട്ടർ ഐ.ഡി കാർഡ് നൽകുന്ന വിഷയവും പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളിൽ പരിഹാരം തേടി സുപ്രീകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം പരിഗണിച്ച കോടതി കേസിൽ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വിതരണം ചെയ്യണം എന്ന് ഓഡർ നൽകിയിരുന്നു. അതിൻറെ തുടർച്ചയായാണ് പുതിയ കോടതി പരാമർശം. രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം വരുന്ന ട്രാൻസ്‌ജെൻഡർ, വനിതാ ലൈംഗിക തൊഴിലാളികളെ മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്.
ഉത്തരവിൻറെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങൾക്കും, ജില്ല തല ലീഗൽ സർവീസ് അതോററ്റിക്കും അയച്ചു. ഐഡി കാർഡുകൾ വിതരണം ചെയ്യുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാറുകൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.