രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ പേരറിവാളിന്റെ മോചനത്തിൽ പ്രതികരണം രേഖപ്പെടുത്തി നടൻ കമൽഹാസൻ. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.
പേരറിവാളന്റെ മോചനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് കോടതി വിധിയെന്നും കമൽഹാസൻ പറഞ്ഞു.
”ജീവപര്യന്തത്തേക്കാൾ നീണ്ട 31 വർഷങ്ങൾ. ഇപ്പോഴെങ്കിലും അത് അവസാനിച്ചതിൽ സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിന്റെ യുദ്ധസമാനമായ പ്രകൃതവുമാണ്.”കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.
ലണ്ടൻ :ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെല്ലോഷിപ് (CMF) യുകെ & ഐർലൻഡ് റീജിയന്റെ ലൈവ് പ്രോഗ്രാം 21/5/22 ശനിയാഴ്ച യുകെ സമയം വൈകിട്ട് 3.30ന് (ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക്) പ്രഫ. ജോ കുര്യൻ
ലീഡേർഷിപ്പിൽ ഉള്ള സൗത്താൾ ചർച്ച് ഓഫ് ഗോഡിൽ വെച്ചു നടത്തപെടുന്നു. ഈ പ്രോഗ്രാം ലൈവ് ആയി എല്ലാവർക്കും സി എം ഫിന്റെ യൂട്യൂബ് ചാനെൽ, ഫേസ്ബുക്ക് , വിസ്‌ക്വയർ ടിവി ചാനലുകളിൽ കൂടിയും വീഷിക്കാവുന്നതാണ്.
ഈ പ്രോഗ്രാമിൽ ഡെൻസിൽ. എം.വിൽസൺ (ഓർക്കസ്ട്ര ടീം)ചേർന്നിട്ടുള്ള അനുഗ്രഹീത ഗായകർ ഗാനം ആലപിക്കുന്നു.ഈ പ്രോഗ്രാംമിനു നേതൃത്വം കൊടുക്കുന്നത് കേരളത്തിലുള്ള സിഎംഫിന്റെ അഡ്വൈസറി ടീം(ഭക്ത വത്സലൻ, നിർമല പീറ്റർ, മാത്യു ജോൺ, കുട്ടിയച്ചൻ, ബിനോയ് ചാക്കോ, വിൽസൺ ചേന്നനാട്ടിൽ, ടോണി ചൊവോക്കാരൻ)& കോർ ടീം(സാംസൺ കോട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവൽ ഹെൻറി, സുനിൽ സോളമൻ , ബിനു ചാരുത , പ്രതീഷ് വി ജെ ) എന്നിവർ ആണ്.
കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം അറിയുന്നതെന്ന് മാധ്യമപ്രവർത്തക ഹെയ്ദി സാദിയ പറഞ്ഞു. 2019 അവസാനത്തോടെ തന്നെ വൈറ്റിലയിലെ ഫഌറ്റിൽ താമസമാക്കിയ വ്യക്തിയാണ് ഷെറിനെന്ന് ഹെയ്ദി പറഞ്ഞു.
മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് മരിച്ചത്. സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും മാറ്റിനിർത്തലുകളും മറ്റുമുണ്ടാക്കുന്ന മാനസിക വിഷമം ട്രാൻസ്‌ജെൻഡറുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.
ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും തയ്യാറാകണം സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.
മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഇതിനൊന്നും താനിതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകള്‍
കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. ഓണ്‍ലൈന്‍ മീഡിയക്കാര്‍ പലതും പറഞ്ഞിട്ട് ബോഡി രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാള്‍ മരണപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബോഡി നാട്ടിലെത്തിക്കുന്ന സംവിധാനം ജിസിസിയിലുണ്ട്. ഫോറന്‍സിക്കുകാര്‍ പരിശോധന നടത്തിയാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ല. നൂറ് ശതമാനം ശരിയായിരിക്കും. ഈ വിഷയത്തില്‍ വീഡിയോ ചെയ്ത കാദര്‍ കരിപ്പടി തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന തെളിവ് ഇവര്‍ക്ക് ലഭിച്ചിരുന്നു. അവര്‍ ഒരു ചതിയും ചെയ്യില്ല. അവരുടെ മനസ് അതിന് അനുവദിക്കില്ല.
എന്നാല്‍ നമ്മുടെ നാട്ടിലാണെങ്കില്‍ പൊലീസും കോടതിയും ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സമ്മര്‍ദത്തില്‍ മൃതദേഹം മാന്തും. ഇതിലെല്ലാം അഷ്‌റഫ് താമരശ്ശേരി വിശദീകരണം നല്‍കിയാല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞാണ് കാദര്‍ കരിപ്പടി അന്ന് പറഞ്ഞത്. എന്നാല്‍ അത് ചെയ്തില്ല. ഇതിനൊന്നും താനിത് വരെ ഒരു പൈസപോലും വാങ്ങിയിട്ടില്ല ഇത്തരം കാര്യങ്ങള്‍ ചെയ്തത്.
ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും മരണസര്‍ട്ടിഫിക്കറ്റും ആര്‍ക്കും നല്‍കേണ്ടതില്ലെന്നുളള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓര്‍ത്താണ്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ് അടക്കമുളളവര്‍ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നല്‍കുന്നത്.
യുഎഇയ്ക്ക് ഈ രാജ്യത്തിന്റേതായ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്ന് തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുളളൂ എന്ന് പറഞ്ഞാണ് അഷ്‌റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.
മലയാളികൾക്ക് ദിലീപ് ഒരു സമയത്ത് ജനപ്രിയ നായകൻ ആയിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് പ്രതിസന്ധികൾ തരണം ചെയ്ത ദിലീപ് ഇപ്പോഴും കുരുക്കുകളിൽ കുരുങ്ങി കിടക്കുകയാണ്, ഇപ്പോഴിതാ ദിലീപ് കാര്യങ്ങളാണ് നേടുന്നത്, ദിലീപിൻറെ വാക്കുകൾ.. കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്.
മഞ്ചുവുമായുള്ള വിവാഹമോചനം നേടാന്‍ കാരണം വേറെയാണെന്നും അതിനുശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ ഒരുവശത്ത്.അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു.
മകളുടെ ആ ചോദ്യവും കേട്ടുകൊണ്ട് ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.. മൂന്നര വര്‍ഷം താനും മകളും മാത്രമുള്ള ജീവിതമായിരുന്നു. രണ്ടു വര്‍ഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. നിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു.കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു.
അങ്ങനെ എല്ലാവരുടെയും തീരുമാനമായിരുന്നു ആ വിവാഹം.. എനിക്കെതിരെ പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
അതുപോലെ ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, അല്ലെങ്കിൽ ഒരാൾ പോയത് കൊണ്ട് ഭാഗ്യം വന്നു എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല, നമ്മുടെ വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു. പിന്നെ ഞങ്ങൾ ഈ ഗോസിപ്പുകൾക്ക് ഒന്നും ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. ഏതൊരു അച്ഛനെപോലെയും മകളെ കുറിച്ചും അവരുടെ ഭാവിയുമൊക്കെയാണ് എന്റെ സ്വപ്‌നം. മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. മാമാട്ടി ഞങ്ങളുടെ വീട്ടിലെ എല്ലാമാണ്… വീട്ടിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു എന്നും മാറ്റാനും ഞങ്ങളുടെ ജീവിതത്തെ ബാധിക്കാറില്ല എന്നും ദിലീപ് പറയുന്നു.
ഐ.പി.എല്‍ പതിനഞ്ചാം സീസണിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുകയാണ്. പ്ലേ ഓഫിലേക്ക് കയറാന്‍ ടീമുകള്‍ തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ചതാകട്ടെ ഒരൊറ്റ ടീമും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് മാത്രമാണ് പ്ലേ ഓഫിലേക്കുള്ള പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.13 മത്സരത്തില്‍ നിന്നും 10 ജയത്തോടെയാണ് ഗുജറാത്ത് പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നത്.
പോയിന്റ് പട്ടികിയില്‍ രണ്ടാമതുള്ള രാജസ്ഥാന്‍ റോയല്‍സും മൂന്നാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. 13 മത്സരങ്ങള്‍ കളിച്ച ഇരുവര്‍ക്കും എട്ട് ജയവും 16 പോയിന്റുമാണുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ മുമ്പിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവര്‍ക്കും ഓരോ മത്സരം വീതവും ശേഷിക്കുന്നുണ്ട്. പ്ലേ ഓഫില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍. പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും അവശേഷിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എല്‍.എസ്.ജിയുടെ എതിരാളികള്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇരുവരും പ്ലേ ഓഫിലെത്തും.
പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫിലെത്തുമെന്നിരിക്കെ നാലാം സ്ഥാനത്തിനായി ജീവന്‍മരണ പോരാട്ടമാണ് ടീമുകള്‍ നടത്തുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിലെ അവസാന ടിക്കറ്റിനായി വരി നില്‍ക്കുന്നത്.
നിലവില്‍ 13 മത്സരത്തില്‍ നിന്നും 14 പോയിന്റുളള ദല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അടുത്ത മത്സരം ജയിക്കാനായാല്‍ ക്യാപ്പിറ്റല്‍സിന് പ്ലേ ഓഫിലെത്താം. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സ് ആണ് ദല്‍ഹിയുടെ എതിരാളികള്‍.
മുംബൈയ്ക്കെതിരെ മികച്ച ജയം നേടുകയും, രാജസ്ഥാനും ലഖ്‌നൗവും തോല്‍ക്കുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താന്‍ വരെ ക്യാപ്പിറ്റല്‍സിന് സാധ്യതയുണ്ട്.
13 മത്സരത്തില്‍ നിന്നും 14 പോയിന്റോടെ അഞ്ചാമതാണ് ആര്‍.സി.ബി. റണ്‍റേറ്റിലെ കുറവാണ് ടീമിന് തിരിച്ചടിയായത്. പോയിന്റ് പട്ടികയുടെ തലപ്പത്തിരിക്കുന്ന ടൈറ്റന്‍സാണ് ആര്‍.സി.ബിയുടെ എതിരാളികള്‍. അടുത്ത മത്സരത്തില്‍ കോഹ്‌ലിപ്പട വന്‍ മാര്‍ജിനില്‍ വിജയിക്കുകയും മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അത്താഴം മുടക്കുകയും ചെയ്താല്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പ്ലേ ഓഫില്‍ കടക്കാം.
അടുത്ത മത്സരത്തില്‍ ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സും തോല്‍ക്കുകയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വന്‍മാര്‍ജിനില്‍ ജയിക്കാനുമായാല്‍ പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ കൊല്‍ക്കത്തയ്ക്ക് കിരീടത്തിലേക്ക് ഒരടി കൂടി വെക്കാം.
പോയിന്റ് പട്ടികയിലെ ഏഴും എട്ടും സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സിനും സണ്‍റൈസേഴ്‌സിനും നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ഇരുവരുടെയും അവസാന മത്സരം പരസ്പരമാണ് താനും. ഇതില്‍ ജയിക്കുന്ന ടീമിന്, മുമ്പിലുള്ള എല്ലാ ടീമുകളും തോല്‍ക്കുകയാണെങ്കില്‍ പ്ലേ ഓഫിലെത്താം.
പ്ലേ ഓഫിന്റെ ടെന്‍ഷനൊന്നുമില്ലാത്ത മൂന്ന് ടീമുകള്‍ മാത്രമാണ് ഇപ്പോള്‍ ഐ.പി.എല്ലിലുള്ളത്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുന്‍ ചാമ്പ്യന്‍മാര്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആ മൂന്ന് ടീം.
പ്ലേ ഓഫില്‍ കയറിയ ടൈറ്റന്‍സിനും പുറത്തായ മറ്റ് രണ്ട് പേര്‍ക്കും ചെയ്യാന്‍ സാധിക്കുന്നത് മറ്റുള്ളവരുടെ വഴിമുടക്കുക എന്നത് മാത്രമാണ്. പ്ലേ ഓഫ് മത്സരങ്ങളേക്കാള്‍ ആവേശമാണ് നിലവില്‍ പ്ലേ ഓഫിലേക്ക് കയറാനുള്ള മത്സരങ്ങള്‍ക്ക് എന്നതാണ് മറ്റൊരു കാര്യവും.
താജ്മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ മുറിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). വാര്‍ത്താക്കുറിപ്പിലാണ് എ.എസ്.ഐ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 9നായിരുന്നു വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ട്വിറ്ററിലൂടെയാണ് എ.എസ്.ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്മഹലിന്റെ ചരിത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രുദ്ര വിക്രം സിംഗ് നല്‍കിയ ഹരജി അല്ലഹാബാദ് ഹൈക്കോടതി തള്ളിയതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് എ.എസ്.ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എ.എസ്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
മുറികളുടെ നാല് ഫോട്ടോഗ്രാഫുകളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. അറകളുടെ റിക്ലേമേഷന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളായിരുന്നു എ.എസ്.ഐ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് താജ്മഹലിന്റെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ഡി.കെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.
അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, താജ്മഹലിന്റെ ശരിയായ ചരിത്രം കണ്ടെത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രുദ്ര വിക്രം സിംഗ് ആണ് ഹരജിക്കാരനായി ഹാജരായത്.
താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന് നേരത്തെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി വലയിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീർ എത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ മോഷണത്തിനായി ഇവിടേയ്ക്ക് എത്തിയത്. സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കിണറ്റിലേയ്ക്ക് വീണത്.
പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളനും പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റിലേയ്ക്ക് വീണതിനു പിന്നാലെ കൂട്ടനിലവിളിയും കരച്ചിലും ഉയർന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറിൽ കള്ളനെ കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്‌നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
തുർക്മെനിസ്ഥാനിൽ സ്ത്രീകൾക്ക് സൗന്ദര്യവർധകസേവനങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ട്. അതിൽ പ്ലാസ്റ്റിക് സർജറി, മാനിക്യൂർ എന്നിവയെല്ലാം പെടുന്നു. തീർന്നില്ല, കൃത്രിമ നഖങ്ങൾ വയ്ക്കാനോ, മുറുക്കമുള്ള വസ്ത്രം ധരിക്കാനോ, മുടി ബ്ലീച്ച് ചെയ്യാനോ ഒന്നും അനുവാദമുണ്ടാകില്ല. ബ്രെസ്റ്റ് ഇംപ്ലാന്റ്, ചുണ്ടുകൾ വലുതാക്കുക ഇവയെല്ലാം വിലക്കപ്പെട്ടവയിൽ പെടുന്നു. ഇതോടെ ഈ മേഖലയിലെല്ലാം ജോലി ചെയ്യുന്ന നിരവധിപ്പേരുടെ ജോലി പോയിരിക്കയാണ് എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നിയരോധനങ്ങളെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകളൊന്നും എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
അഷ്ഗാബത്ത് അടക്കം നഗരങ്ങളിൽ കൃത്രിമനഖവും ഐലാഷുകളും വച്ചിരിക്കുന്ന സ്ത്രീകളെ പൊലീസ് കൊണ്ടുപോവുകയും സ്റ്റേഷനിൽ വച്ച് അവ ഒഴിവാക്കേണ്ടി വരികയും ചെയ്‍തു. കൂടാതെ ഏകദേശം പതിനൊന്നായിരം രൂപയോളം പിഴയിനത്തിൽ അടക്കേണ്ടിയും വരുന്നു എന്ന് ദ യൂറോപ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അഷ്ഗാബത്തിൽ, ബോട്ടോക്സ് ഉപയോഗിച്ചതും ചുണ്ടുകളുടെ വലിപ്പം വർധിപ്പിച്ചതും ആരോപിച്ച് കുറഞ്ഞത് 20 ഫ്ലൈറ്റ് അറ്റൻഡന്റുമാരെ അടുത്ത ആഴ്ചകളിൽ പിരിച്ചുവിട്ടിരുന്നു. ദേശീയ റെയിൽവേ ഓപ്പറേറ്ററിൽ 50 ഓളം ജീവനക്കാർക്ക് ബ്രെസ്റ്റ് ഇംപ്ലാന്റും ലിപ് ഓഗ്മെന്റേഷനും കാരണം ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരം ബ്യൂട്ടി സർവീസുകൾക്ക് മേൽ നിരോധനം വന്നതോടുകൂടി രാജ്യത്തുടനീളമുള്ള നിരവധിക്കണക്കിന് ബ്യൂട്ടി സലൂണുകൾ അടച്ചതായും പറയുന്നു. അതുപോലെ നീലനിറമുള്ള ജീൻസ്, ഇറുക്കമുള്ള മറ്റ് വസ്ത്രങ്ങൾ എന്നിവയെല്ലാം ധരിക്കുന്നതിന് നിരോധനമുണ്ട്. എന്നാൽ, അയഞ്ഞ വീതിയുള്ള വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഇതുപോലെ നിരോധനമുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളെടുക്കുകയും അവരുടെ ഒരു റിപ്പോർട്ട് തയ്യാറാക്കുകയും അവർക്ക് പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് പറയുന്നു.
വെള്ള വിവാഹവസ്ത്രങ്ങളും നിരോധിക്കപ്പെട്ടവയിൽ പെടുന്നു. അതുപോലെ തന്നെ ബന്ധുക്കളല്ലാത്തവർക്കൊപ്പം കാറിൽ യാത്ര ചെയ്യാനും സ്ത്രീകൾക്ക് അനുവാദമില്ല എന്ന് പറയുന്നു. പൊലീസുകാർ വാഹനം തടയുകയും പരിശോധിക്കുകയും വാഹനമോടിക്കുന്നയാളും യാത്ര ചെയ്യുന്ന സ്ത്രീയും തമ്മിലുള്ള ബന്ധത്തിന് തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യും. ഒപ്പം തന്നെ മുൻസീറ്റിൽ ഡ്രൈവർക്കൊപ്പം ഇരിക്കാനുള്ള അനുവാദവും സ്ത്രീകൾക്കില്ല. അവർ പിന്നിൽ വേണം ഇരിക്കാൻ എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതേ കുറിച്ചൊന്നും തന്നെ ഔദ്യോഗികമായ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.
വി ഡി സവര്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കത്തെഴുതിയെന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍എസ്എസിന്റെ ഭാഗമല്ല. ആര്‍എസ്എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ല. സവര്‍ക്കരുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. ‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള ‘ആസാദി കുട’ ഉയര്‍ത്താശ്രമിച്ചതും അത് നടക്കാതെ വന്നപ്പോള്‍ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും ചര്‍ച്ച ചെയ്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മതിപ്പേ സവര്‍ക്കര്‍ക്ക് ആര്‍എസ്എസുകാരോട് ഉണ്ടായിരുന്നുള്ളൂ. സവര്‍ക്കര്‍ ഒരുപാട് ആളുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാക്കള്‍ക്ക് കത്തെഴുതിയത് അപൂര്‍വ്വമാണെന്നും മോഹന്‍ദാസ് പറഞ്ഞു. സവര്‍ക്കരുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാനോ കേസുനടത്താനോ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പൂരത്തില്‍ സവര്‍ക്കറിന്റെ ചിത്രം കൊണ്ടുവരേണ്ട ആവശ്യമില്ല. ഇപ്പോള്‍ സവര്‍ക്കറിന്റെ ചിത്രം നമ്മള്‍ ഉയര്‍ത്തിയാല്‍ മറ്റ് പാര്‍ട്ടിക്കാരും അവരുടെ നേതാക്കളുടെ ചിത്രവുമായി വന്ന് അത് അനുകരിക്കാന്‍ ശ്രമിക്കും. തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് എല്ലാവരും പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരമാണ്. അത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ടി ജി മോഹന്‍ദാസ് വ്യക്തമാക്കി.