വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസ്. പരമാവധി തെളിവ് ശേഖരണം നടത്തിയ ശേഷം ജാമ്യ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കൃത്യമായ നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അപ്പീല്‍ നല്‍കുക.
പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കോടതി നടപടികളില്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാത്തില്‍ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ശക്തമാണ്.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജ് വിവാദ പരാമര്‍ശം നടത്തിയത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം കേസില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കീഴ്‌ക്കോടതി വിധിക്കെതിരെ പൊലീസ് അപ്പീല്‍ പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പ്രസംഗം നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥലത്തിന്റെ വിവരം, സംഘടന വിവരം എന്നിവ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുണ്ട്.
പി സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതെന്ന് ബോധ്യമായതിനാല്‍ സ്വമേധയ കേസ് എടുക്കുകയായിരുന്നുവെന്നാണ് എഫ്. ഐ. ആറില്‍ പറഞ്ഞിരുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
വിജയ് ബാബുവിനെതിരെ നടപടിക്കായി അമ്മ ഭാരവാഹി യോഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച് നടന്‍ ലാല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്.
‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോഗത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു.
എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ശക്തമായ ആവശ്യമാണ് വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനില്‍ക്കാതായി.
നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ അമ്മ സംഘടനയില്‍ രൂക്ഷ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം അത് തള്ളിയതില്‍ കടുത്ത അമര്‍ഷം. പാര്‍വതി അമ്മക്ക് രാജി കത്ത് നല്‍കി. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും ഈ വിഷയത്തില്‍ അമര്‍ഷമുണ്ട്.
വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി.വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് ‘അമ്മ’യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
അമ്മയുടെ പത്രക്കുറിപ്പ്’
തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതായി ശ്രീ. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.’
കത്തില്‍ വിജയ് ബാബു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാല്‍ ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
‘അമ്മ’ ഐസിസിയിലെ വനിതാ അംഗങ്ങളില്‍ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് വിജയ് ബാബുവിന് അനൂകൂല നിലപാടെടുത്തത്. ചിലര്‍ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു.
25 വർഷത്തിന് ശേഷം പിണക്കങ്ങൾ തീർത്ത് വീണ്ടും താരസംഘടനയായ അമ്മയിലേക്ക് എത്തി നടൻ സുരേഷ് ഗോപി.അഭിനേതാക്കളുടെ സംഘടനയുമായി നിലനിൽക്കുന്ന വർഷങ്ങൾ നീണ്ട പിണക്കത്തിന് വിരാമമിട്ടാണ് ഞായറാഴ്ച കലൂർ ‘അമ്മ ആസ്ഥാനത്ത് നടന്ന ‘ഉണർവ്’ പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തിയത്.
1997ൽ ഒരു സ്റ്റേജ് പ്രോഗ്രാമിൻറെ ഭാഗമായി അമ്മയുടെ ഭാരവാഹികളും സുരേഷ് ഗോപിയും തമ്മിൽ ഒരു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷമാണ് സുരേഷ് ഗോപി അമ്മ ഭാരവാഹിത്വത്തിൽ നിന്നും വിട്ടുനിന്നത്. താൻ അമ്മയിൽ നിന്നും വിട്ടുനിൽക്കാനുണ്ടായ കാരണം ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിരുന്നു.
പിണക്കത്തിലേക്ക് വഴി വെച്ച കാരണം ഇങ്ങനെ ;
1997ൽ ദുബായിൽ നടന്ന അറേബ്യൻ നൈറ്റ്‌സ് സ്റ്റേജ് ഷോ നാട്ടിൽ അഞ്ചിടത്ത് നടത്തിയിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാനായിരുന്നു അത് നടത്തിയത്. തിരുവനന്തപുരത്തെ ക്യാൻസർ സെൻററിന് വേണ്ടി, കണ്ണൂർ കലക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാനായി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടി എന്നിങ്ങനെയുള്ള പല ആവശ്യങ്ങൾ. അതുകൊണ്ട് തന്നെ പങ്കെടുത്തതിൽ സുരേഷ് ഗോപി, ബിജു മേനോൻ, കൽപന എന്നിവർ പണം വാങ്ങിയില്ല. പരിപാടി നടത്തിയ ആൾ അമ്മ സംഘടനയിലേക്ക് നാലോ അഞ്ചോ ലക്ഷം രൂപ തരാമെന്ന് പറഞ്ഞിരുന്നു. അത് സുരേഷ് ഗോപിയാണ് സംഘനയെ അറിയിച്ചത്.
ആ സ്റ്റേജ് ഷോ നടത്തിയതിൻറെ പേരിൽ മീറ്റിങ്ങിൽ ചർച്ചയുണ്ടായി. അത് തർക്കത്തിലേക്ക് വഴിതെളിച്ചു. ഷോ നടത്തിയ ആൾ സംഘടനക്ക് പണം നൽകിയില്ല. അത് സുരേഷ് ഗോപി തൻറെ സ്വന്തം കയ്യിൽ നിന്നും എടുത്ത് കൊടുത്തു. അതിന് ശേഷം അമ്മയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ല എന്ന് തീരുമാനിച്ചു. പിന്നീട് സംഘടനയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ചെറുവത്തൂർ ഐഡിയൽ ഫുഡ്പോയിന്റ് മാനേജിങ് പാർട്ണർ മംഗളുരു സ്വദേശി അനക്‌സ്, ഷവർമ ഉണ്ടാക്കിയ നേപ്പാൾദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്.
സ്ഥാപനത്തിനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 304,308, 272 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരഹത്യ, നരഹത്യ ശ്രമം, ഭക്ഷണത്തിൽ മായം ചേർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധ മൂലം കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ചെറുവത്തൂർ ഐഡിയൽ കൂൾബാർ എന്ന സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് നേരത്തെതന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പൊലീസിന്റെ പ്രാഥമികമായ അന്വേഷണത്തിലും സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേ കടയിൽ നിന്ന് ഷവർമ കഴിച്ച ആളുകൾ ഇപ്പോഴും ആശുപത്രികൾ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് വിവരം.
ആദര്‍ശ് (16), അദ്വൈദ് (16), അനുഗ്രഹ് (15), സൂര്യ (15), അഭിജിത്ത് (18), അഭിനന്ദ് (16), ആകാശ് (21), രഞ്ജിമ (17), കാര്‍ത്തിക (12), രോഷ്ന (17), പൂജ (15), അര്‍ഷ (15), അഭിന്‍രാജ് (15), വൈഗ (13), ഫിദ (12), അഭിന (15), അനഘ (17) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്‍.
ദേവനന്ദയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍ നടത്തും.
അവധി ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പ്രവാസി മലയാളി നേഴ്സ് കൊല്ലപ്പെട്ടു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ശാലോമിൽ തോമസിന്റെ മകൾ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.
അബുദാബി ക്ലീവ് ലാൻഡ് ആശുപത്രിയിലെ നഴ്സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഒമാനിൽ എത്തിയത്. ഭർത്താവ് ശാന്തിനിവാസിൽ സജിമോൻ അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.
ജോലിക്കു കയറിയ ആദ്യ ദിവസംതന്നെ നഴ്സിനെ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. യുപിയിലെ ഉന്നാവിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ, ജോലിക്കു കയറിയ ആദ്യ ദിവസംതന്നെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് .
18 വയസ്സുള്ള യുവതിയെ ആശുപത്രി ഉടമ ഉൾപ്പെടെ ഏതാനും പേർ കൂട്ടമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കൾ ആരോപിച്ചു. ഉന്നാവിലെ ടികാന സ്വദേശിയാണു യുവതി. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ സ്ത്രീകൾക്കു ജീവിതം പേടിസ്വപ്നമായി മാറിയെന്നു കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആരോപിച്ചു.
സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
കായിക രംഗത്തുള്ള പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ച ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടന്നു. പുരുഷവിഭാഗത്തില്‍ ജോമേഷ് അഗസ്റ്റ്യനും ലാന്‍ KS ടീം വിജയകിരീടം ചൂടി. ബോണി ബെന്നി, അരുണ്‍ ഫ്രാന്‍സീസ് ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ റെനില്‍ ചാക്കോ, ദിദിന്‍ ചാര്‍ളി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂണിയേഴ്‌സ് വിഭാഗത്തില്‍ ഹന്നാ തോമസ്സും മെറീന ബേബിയും ജേതാക്കളായി. റോസ ഷിബു അലീന ബേബി ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ലിസ്മിയ ജോബി നേഹ അലക്‌സ് ടീം മൂന്നാമതെത്തി.
പുരുഷവിഭാഗത്തില്‍ കിരീടം ചൂടിയവര്‍ക്ക് ഡോ. സുധിന്‍ ഡാനിയേല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യനും ജിന്റു മാര്‍ട്ടിന്‍ തോമസും സമ്മാനദാനം നിര്‍വ്വഹിച്ചു. പൊന്നച്ചന്‍ തോമസ്സ്, ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ്, മെറിന്‍ ഡേവിസ്, ജെസ്സി ബേബി എന്നിവര്‍ മറ്റുള്ള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി ലാന്‍ KS ന് ബാബു സെബാസ്റ്റ്യന്‍ സമ്മാനിച്ചു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കീത്തിലി ലക്ഷ്യര്‍ സെന്ററില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍
സീനിയേഴ്‌സും ജൂണിയേഴ്‌സുമായി പതിനഞ്ചോളം ടീമുകളാണ് പങ്കെടുത്തത്. വളരെ നിലവാരമുള്ള കളികളാണ് എല്ലാ ടീമുകളും കാഴ്ച്ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിട്ട് രണ്ട് സെറ്റ്കള്‍ക്ക് തോല്പിച്ചാണ് ജോമേഷ് ലാന്‍ സഖ്യം വിജയമുറപ്പിച്ചത്. ജൂണിയേഴ്‌സ് ഗേള്‍സിന്റെ മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു.
കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂര്‍ണ്ണമെന്റാണ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ചത്.
യോര്‍ക്ഷയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയിലെ മലയാളികളുടെ കൂട്ടായ്മ നടത്തിയ
ഈ ടൂര്‍ണ്ണമെന്റ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.
പോപ്പുലര്‍ പ്രൊട്ടക്ട് ഇന്‍ഷ്വറന്‍സ്, മലയാളം യുകെ ലിമിറ്റഡ്, മാങ്കോസ് കീത്തിലി, ചക്കര റെസ്റ്റോറന്റ് എന്നിവരായിരുന്നു ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയ്ച്ചു.
ഷെറിൻ പി യോഹന്നാൻ
1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.
കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.
സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ് ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.
സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ് എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.
Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്ജിന് ജാമ്യം. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
തനിക്കെതിരെ ഉണ്ടായത് പിണറായി വിജയന്‍ തീവ്രവാദ മുസ്ലീംങ്ങള്‍ക്ക് നല്‍കിയ റംസാന്‍ സമ്മാനമാണ് എന്ന് ജാമ്യം ലഭിച്ച ശേഷം പി.സി. ജോര്‍ജ്ജി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോടതി ഇടപെട്ടത് നീതി പൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എ.യൂസഫലിയെക്കുറിച്ചു പറഞ്ഞതില്‍ മാത്രം തിരുത്തുണ്ട്. മനസിലുള്ള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പരിപാടിയിൽ ഒരു കാര്യം മനസിലിരുന്ന ആശയമല്ല പറഞ്ഞത്. യൂസുഫലി വളരെ മാന്യനാണ്. പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്ലെറ്റ് തുടങ്ങാൻ നീക്കം നടത്തുന്നതിനെ ഞാൻ എതിർത്തിരുന്നു. അതുപോലെ യൂസുഫലി ഇങ്ങനെ മാൾ തുടങ്ങിയാൽ മനുഷ്യന്മാരെല്ലാം അവിടെ കയറി ചെറുകിട കച്ചവടക്കാരെല്ലാം പട്ടിണിയാകുമെന്ന് പറയാനാണ് ശ്രമിച്ചത്. ഹിന്ദുവും ക്രിസ്ത്യാനിയും എന്നില്ല, എല്ലാവരും അവിടെ പോകും. മുസ്ലിംകളാണ് കൂടുതൽ പോകുന്നത്. യൂസുഫലിക്കെതിരെ പറഞ്ഞത് ഞാൻ പിൻവലിക്കുകയാണ്-പി.സി ജോർജ് വ്യക്തമാക്കി.
പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കസ്റ്റഡിയില്‍ എടുത്ത പി.സി. ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചാണ് 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ജാമ്യം ലഭിച്ച ജോര്‍ജ് ഈരാറ്റുപേട്ടയ്ക്ക് മടങ്ങി.
ഏ.ആര്‍ ക്യാമ്പില്‍ ജോര്‍ജുമായെത്തിയ പൊലീസ് വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധവുമായി കരിങ്കൊടിയുമായി എത്തിയ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. വാഹനവ്യൂഹത്തിനുനേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. വട്ടപ്പാറയില്‍ ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിരുന്നു.
തലസ്‌ഥാനത്ത് നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്‌ഘാടനം ചെയ്‌താണ് പി.സി. ജോര്‍ജ് വിവാദപ്രസംഗം നടത്തിയത്. ജനസംഖ്യാ വളര്‍ച്ചയിലെ അസന്തുലിത്വം ഇല്ലാതാക്കാന്‍ ഹൈന്ദവരും ക്രൈസ്‌തവരും കുറഞ്ഞത് നാലു കുട്ടികളെങ്കിലും വേണമെന്നുവയ്‌ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.