Latest News

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ ഒരു ദൃശ്യങ്ങളും കണ്ടിട്ടില്ലെന്നും തെളിവ് നശിപ്പിച്ചെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്നും ശരത്ത് പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും അത് അംഗീകരിക്കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് സുഹൃത്തായ ശരത്താണ് എന്നായിരുന്നു ആരോപണം. വധഗൂഢാലോചന കേസിലെ ആറാം പ്രതിയാണ് ശരത്.

ഇന്നലെ ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം അനുവദിക്കാന്‍ കഴിയില്ല. രാജ്യത്തെ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം അതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായാണ് മെഡിക്കല്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ബംഗാളിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.

യുദ്ധത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തിയിരുന്നു. ഇവരില്‍ കൂടുതലും മെഡിക്കല്‍ – ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ തുടര്‍ പഠനത്തിനായി കേന്ദ്രം ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.

ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ കണ്ട് വികാരധീനയായി
നടി നവ്യാ നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്.ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.

ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ.ഇവിടെ വന്നപ്പോഴാണ് ടിപി മാധവന്‍ ചേട്ടനെ കാണുന്നത്. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ വലിയൊരു ഷോക്കായിരുന്നു.

ഇവിടെ താമസിക്കുന്നവരെ ഒക്കെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഞാനെത്തിയത് കുറച്ച് വൈകിപ്പോയി.അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി’ നവ്യ നായര്‍ പറഞ്ഞു.

കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ എട്ടുവയസുകാരനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാപിതാക്കൾ. തമിഴ്‌നാട്ടിൽ അമ്മയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട മകന്റെത് കൊലപാതകമെന്നാണ് കൊല്ലത്ത് താമസിക്കുന്ന മാതാപിതാക്കൾ ആരോപിക്കുന്നത്. തമിഴ്‌നാട് നാഗർകോവിലെ അമ്മയുടെ വീട്ടിൽ വെച്ചാണ് കുട്ടി മരിച്ചത്. കാണാതായ കുട്ടിയെ ദിവസങ്ങൾക്ക് ശേഷം സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മാസം ആറാം തീയതി തമിഴ്‌നാട് നാഗർകോവിൽ മാതൃ വീട്ടിൽ വച്ച് കാണാതായ കുട്ടിയെ മെയ് എട്ടാം തീയതി സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ പതിനാലുകാരനൊപ്പം കളിക്കാനായി പുറത്തുപോയ ആദിലിനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിലിനെ കാണാതായതിന് പിന്നാലെ തന്നെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. മൃതദേഹത്തിൽ കഴുത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

മരിച്ച കുട്ടി അയൽവാസിയായ കുട്ടിയുമായി മൊബൈൽ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഗെയിം കളിയിൽ ആദിൽ സ്ഥിരമായി ജയിക്കുന്നതും മറ്റേ കുട്ടി തോൽക്കുന്നത് പതിവായിരുന്നു. ഇതിന്റെ വൈരാഗ്യം ആദിലിന്റെ മരണത്തിന് കാരണമായെന്നാണ് ഇവരുടെ സംശയം.

മൃതദേഹം കണ്ട കുളത്തിനു സമീപമുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ടു കുട്ടികൾ നടന്നു പോകുന്ന ദൃശ്യങ്ങളുണ്ട്. കുറേ സമയം കഴിഞ്ഞ് ഒരു കുട്ടി മാത്രം തിരിച്ചുവരുന്നതും ദൃശ്യങ്ങളിൽ കാണാം. മരണത്തിലെ ദുരൂഹതകൾ കണ്ടെത്താൻ സംസ്ഥാന സർക്കാർ തമിഴ്‌നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

ഷെറിൻ പി യോഹന്നാൻ

പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.

‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.

35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.

സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ്‌ ഒക്കെ ഔട്ട്‌ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?

ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ്‌ ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.

Last Word – ഔട്ട്‌ഡേറ്റഡ് ആയ കഥയും കഥാസന്ദർഭങ്ങളുമുള്ള ചിത്രം. പ്രതികാരവും അതിനു പിന്നിലെ കാരണങ്ങളുമെല്ലാം നമ്മൾ കണ്ടുമടുത്തത് തന്നെ. ദുർബലമായൊരു തിരക്കഥയിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന രംഗങ്ങളോ ഫലമുണ്ടാക്കുന്നില്ല. ഇമ്പ്രെസ്സീവായി യാതൊന്നുമില്ലാത്ത ചിത്രം.

അനാമിക കെന്റ് യു കെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസിനൊരുങ്ങുന്നു. നിലാവുപോലെ നനുത്ത ഒരു മെലഡിയാണ് ഇത്തവണ സംഗീതാസ്വാദകരിലേക്കെത്തുന്നത്.

യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബ്ദമധുരിമ കൊണ്ടും, ഭാവാർദ്രമായ ആലാപനം കൊണ്ടും ശ്രദ്ധേയനായ ഗായകനാണ് ശ്രീ റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും മികച്ച സംഗീതസംവിധായകനുമായ ശ്രീ പ്രസാദ് എൻ എ യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. ശ്രീ പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്.

യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് നിലാത്തുള്ളിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പന്ത്രണ്ടാമത്തെ ആൽബം സോങ്ങാണ് ‘നിലാത്തുള്ളി’യിലേത്.

അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’, സംഗീതമേന്മക്കൊണ്ടും, മികച്ച ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം മെയ് 20 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു.

എൻഫീൽഡ്: പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ അന്ത്യോപചാര ശുശ്രുഷകൾ മെയ് 30 നു തിങ്കളാഴ്ച എൻഫീൽഡിൽ നടത്തപ്പെടും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങൾ ക്രമേണ പ്രവർത്തനരഹിതം ആവുകയും തുടർന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്. പരേതയ്ക്ക് 49 വയസ്സ് പ്രായം ഉണ്ടായിരുന്നു.

മെയ് 30 ന് തിങ്കളാഴ്ച രാവിലെ 11:30 ന് എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേർന്ന് ഏറ്റു വാങ്ങും. കൃത്യം 12:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കുന്നതാണ്. തിരുക്കർമ്മങ്ങൾക്ക് ശേഷം പൊതുദർശനത്തിനവസരം ഒരുക്കുന്നതാണ്.

കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദർശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എൻഫീൽഡ് ക്രിമിറ്റോറിയം & സിമറ്ററിയിൽ സംസ്കാരം നടത്തും.

എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുംഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് ഈ വലിയ വിഷമഘട്ടത്തിൽ കുടുംബത്തിന് ഏറെ ആശ്വാസമായി. മികച്ച ചികിത്സയും, നിരവധിയാളുകളുടെ പ്രാർത്ഥനാ സഹായവും നിഷയുടെ ആരോഗ്യത്തിൽ ശുഭ പ്രതീക്ഷകൾ നൽകി വരുമ്പോഴാണ് സെപ്റ്റിസീമിയ ജീവന് ഭീഷണിയായി മാറിയത്.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്ത് എം ആർ ഐ സ്കാനിങ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനാണ്. വിദ്യാർത്ഥികളായ സ്നേഹ, ഇഗ്ഗി എന്നിവർ മക്കളാണ്.

ബന്ധുക്കളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതുവാൻ താല്പര്യപ്പെടുന്നതായി സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചു.

സ്വന്തം ലേഖകൻ

കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി – ട്വന്റി  20 സഖ്യ മുന്നണി നിലവിൽ വന്നു. കനത്ത മഴയുണ്ടാവുമെന്നറിയിച്ചുകൊണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടും , സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കിഴക്കമ്പലത്തെ മൈതാനത്ത് കെജ്‌രിവാളിനെ കാണുവാനായി ഒഴുകിയെത്തിയത്. കെജ്‌രിവാളിന്റെ കേരളത്തിലേയ്ക്കുള്ള വരവ് തങ്ങളുടെ അന്നം മുടക്കുമെന്ന് മനസ്സിലാക്കിയ മറ്റ് പാർട്ടികളുടെ നേതാക്കൾ ഡെൽഹിയിലെയും പഞ്ചാബിലെയും പോലെ സൈബർ പോരാളികളെ ഇറക്കി കിഴക്കമ്പലത്തെ വലിയ വിജയത്തെ തടയിടുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്നത്തെ സമ്മേളന വിജയത്തിൽ അതീവ സന്തുഷ്ടരായ ആം ആദ്മി പാർട്ടിയുടെയും ട്വന്റി 20 യുടെയും സൈബർ നിരയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ സൈബർ പോരാളികൾ.

ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും , ഈ സഖ്യം കേരളത്തെ മാറ്റി മറിക്കുമെന്നും കെജ്‍രിവാൾ കിഴക്കമ്പലത്ത് പറഞ്ഞു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും , ഈ മുന്നണി കേരളത്തിലും ഉറപ്പായി സർക്കാർ രൂപീകരിക്കുമെന്നും പതിനായിരങ്ങളെ സാക്ഷി നിർത്തികൊണ്ട് കെജ്രരിവാൾ പ്രഖ്യാപിച്ചു.

ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയതെന്നും , അത് ദൈവത്തിന്റെ മാജിക്കാണ് അതുകൊണ്ട് കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ , അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. അതോടൊപ്പം ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ വളരെയധിയകം അഭിനന്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ പഞ്ചാബ് ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രരിവാള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

ആം ആദ്മി പാർട്ടിയും , ട്വന്റി 20യും സംയുക്തമായി നടത്തിയ ഈ മഹാസമ്മേളനത്തിലെ വൻ വിജയം അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥത്തിൽ ഒരു റെഡ് അലേർട്ട് തന്നെയാണ്  പീപ്പിൾസ് വെൽഫെയർ അലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടികൾക്കിടയിലേയ്ക്ക് ജനക്ഷേമ പ്രവർത്തനം കൊണ്ട് രാജ്യത്തെ ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ആം ആദ്മി പാർട്ടിയുടെയും , ട്വന്റി 20യുടെയും സംയുക്ത മുന്നണി കടന്ന് വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ വരുമോ എന്ന ചിന്തയിലാണ് പാരമ്പരാഗത പാർട്ടികളിലെ നേതാക്കൾ . എന്നാൽ കെജ്രരിവാളിനും ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുഴുവനും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കേരളത്തിലെ ഈ മുന്നണിയുടെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.

വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്‌സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്‍ പോലും അറിയാതെ പറഞ്ഞു പോകും. അത്തരത്തിലൊരു വെഡ്ഡിംഗ് ഷൂട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

പ്രഫഷണല്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായ ഗേബ് ജെസ്സോപും അംബിര്‍ മിഷേലുമാണ് തങ്ങളുടെ വിവാഹത്തിന് ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ട് നടത്തിയത്. ശരീരമാസകലം തീ കത്തിച്ച് നടന്നു പോകുന്ന ഗേബിനെയും അംബിറിനെയുമാണ് വീഡിയോയില്‍ കാണാനാവുക. വിവാഹ വസ്ത്രത്തിലാണ് ഇരുവരുമുള്ളത്.

ആംബറിന്റെ പൂച്ചെണ്ടില്‍ ഒരാള്‍ തീ കത്തിക്കുന്നതോടെ ഇരുവരുടെയും വസ്ത്രത്തിലേക്ക് തീ പടരും. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുവരും അതിഥികള്‍ക്ക് നടുവിലൂടെ നടക്കുന്നതും സദസ്സിലിരിക്കുന്നവര്‍ കയ്യടിയ്ക്കുന്നതുമാണ് വീഡിയോ. നിലത്ത് തീ കത്താതിരിക്കാനായി ഫയര്‍ എസ്റ്റിംഗ്ഷന്‍ ഉപയോഗിച്ച് പുറകേ ആളുകള്‍ തീ കെടുത്തുന്നുമുണ്ട്. കഷ്ടിച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കുറച്ച് ദൂരം നടന്നതിന് ശേഷം ഇരുവരും മുട്ട് കുത്തിയിരിക്കുകയും ആളുകള്‍ തീ കെടുത്തുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കും.

വെഡ്ഡിംഗ് ഫോട്ടോഗ്രഫറായ റസ് പവല്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്. ‘വെന്‍ സ്റ്റണ്ട് പീപ്പിള്‍ മാരി’ എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ക്യാമറാമാന്‍ ഇരുവരുടെയും നടത്തം ഷൂട്ട് ചെയ്യാന്‍ മറന്ന് പോയിരുന്നെങ്കിലോ എന്നും ഒരു കല്യാണം കഴിയ്ക്കാന്‍ സ്ഥലം മുഴുവന്‍ കത്തിച്ചു എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

 

യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് നടന്‍ കൊല്ലം തുളസി രംഗത്ത്. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം.

യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് കൊല്ലം തുളസി പറഞ്ഞു. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും നടന്‍ പറഞ്ഞു.

എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും കൊല്ലം തുളസി പറഞ്ഞു.

അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്.

എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.

മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു. അതിന് രോഗം മാറ്റാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ല.

Copyright © . All rights reserved