മലയാളസിനിമയിൽ ഉയരങ്ങളിലേക്ക് കയറി പോകുമ്പോഴും ജീവിതത്തിൽ കെ പി എ സി ലളിത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.എന്നാൽ ഇവയൊക്കെ താരം മറികടന്ന് മുന്നോട്ടു ജീവിച്ചു.ചെറുപ്പം മുതൽ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച കെ പി എ സി ലളിതയ്ക്ക് സംവിധായകൻ ഭരതനുയുള്ള ദാമ്പത്യവും പരാജയമായിരുന്നു.
ഭരതന്റെ എല്ലാ പ്രണയങ്ങളും അറിഞ്ഞുകൊണ്ടാണ് കെപിഎസി ലളിത അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടക്കുന്നത്.വിവാഹത്തിനുശേഷം പഴയ കാമുകിയായ ശ്രീവിദ്യയെ തേടി ഭരതൻ പോയപ്പോഴും കെപിഎസി ലളിത തളർന്നില്ല.
തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെയാണ്,ഭരതന് ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് താൻ ആയിരുന്നു.അവരുടെ പ്രണയത്തെ കുറിച്ച് എല്ലാം വളരെ വ്യക്തമായി തനിക്ക് അറിയാമായിരുന്നു.എന്റെ വീട്ടിൽ വന്ന് ആണ് സാർ അന്ന് വിദ്യയെ വിളിച്ചിരുന്നത്.അവരുടെ പ്രണയം പൊട്ടിപ്പാളീസായതിന്റെ കാരണം എനിക്കറിയാം.
അതിനെല്ലാം ഞാൻ സാക്ഷിയായിരുന്നു. ശ്രീവിദ്യ മായുള്ള പ്രണയം പരാജയപ്പെട്ട ശേഷം സാർ വല്ലാതെ തളർന്നു പോയി.അതിനുശേഷവും ഒരുപാട് പ്രണയവും പരാജയവും ഉണ്ടായി.അതിനെല്ലാം ഞാനും സാക്ഷിയാണ്. ശാന്തി ആയിരുന്നു ഒരു കാമുകീ.അതും എനിക്കറിയാം. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്ന് പറയുന്നത് കൊണ്ട് ഞാൻ കല്യാണരാമൻ എന്നു വിളിച്ചിരുന്നു.
നീലത്താമര എന്ന സെറ്റിൽവെച്ച് ഞങ്ങളെ കുറിച്ച് ഒരു ഇല്ലകഥ വന്നു.ഞാൻ അദ്ദേഹത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തു എന്ന്. ആ കഥ അങ്ങനെ പടർന്നു കൊണ്ടിരിക്കുമ്പോഴാണ്എന്നാൽ അത് സത്യം ആയിക്കൂടെ എന്ന് ചിന്തിച്ചത്.കളി തമാശയ്ക്ക് ഞാൻ ഇല്ല കല്യാണം ആണെങ്കിൽ നേരിട്ട് എന്ന് ഞാൻ പറഞ്ഞു.
പക്ഷേ ഞാൻ നേരത്തെ വിവാഹിതയാണെന്നും അതിൽ മക്കളും എന്നൊക്കെ ഇല്ലാക്കഥകൾ അദ്ദേഹത്തിന്റെ വീട്ടുകാരെ ആരൊക്കെയോ അറിയിച്ചത് കൊണ്ട് ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തു.അന്നെനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ഓടി.അതിനുശേഷം വീണ്ടും ശ്രീവിദ്യയുമായുള്ള പ്രണയം തുടങ്ങി.അപ്പോഴേക്കും മകൻ സിദ്ധാർത്ഥ് ജനിച്ചിരുന്നു.എനിക്ക് വിഷമം ഉണ്ടായിരുന്നു.
ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. പക്ഷേ എതിർപ്പ് പറഞ്ഞിട്ടില്ല.അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളു പക്ഷേ മറ്റൊരാൾ പറഞ്ഞു ഞാൻ ഒന്നും അറിയാൻ പാടില്ല.എന്തും എന്നോട് നേരിട്ട് പറയണം എന്ന് ഞാൻ പറഞ്ഞിരുന്നു.പിന്നെ പിന്നെ എല്ലാം പറയും.സാറിനെ ഞാൻ എടുത്തത് ശ്രീവിദ്യയിൽ നിന്ന് തന്നെയാണ്.പക്ഷേ മകനെ തരില്ല എന്ന് പറഞ്ഞു.മക്കൾക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്നായിരുന്നു കെപിഎസി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മലയാള സിനിമയുടെ തീരാനഷ്ടമാണ് കെപിഎസി ലളിത യുടെ വിയോഗം.നാല് സംസ്ഥാന അവാർഡു നേടിയതാരം അഞ്ഞൂറിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.സിനിമകളിൽ മുന്നേറുമ്പോൾ ജീവിതത്തിൽ പ്രതിസന്ധികളും നേരിടേണ്ടി വന്നു.
കടങ്ങൾ ആയിരുന്നു അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധ്യത ഉണ്ടാക്കിയത്.
സംവിധായകനായ ഭർത്താവ് ഭരതൻ ഉണ്ടാക്കി വച്ച കോടികളുടെ കടം വീട്ടാൻ രാപ്പകലില്ലാതെ കെപിഎസി ലളിത അധ്വാനിച്ചു.വൈശാലി എന്ന സിനിമ ഭരതന്റെ സ്വപ്നമായിരുന്നു.
സൂപ്പർ ഹിറ്റായ സിനിമ സാമ്പത്തികമായി വിജയമാണ് ഉണ്ടാക്കിയത്.ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഒരു വീട് വച്ചു.തന്റെ കലാഹൃദയം പ്രതിഫലിക്കുന്ന മണിമാളിക ആയിരുന്നു അത്.ഭരതൻ എന്ന കലാ കാരനന്റെ ജീവിതം താളം തെറ്റിയതായിരുന്നു.
കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന ജീവിതം,ആ ജീവിതം കെപിഎസി ലളിത യെ തളർത്തി.വൈശാലി എന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ആ കടം വീട്ടാൻ ആയി ആ വീടും വിറ്റു.എന്നിട്ടും കടങ്ങൾ ഒന്നും തീർന്നിരുന്നില്ല. ശേഷം ഭരതന്റെ മരണം.ബാക്കിയുള്ള കടങ്ങളെല്ലാം ലളിതയുടെ തൊളിലായി.മകനെയും മകളെയും മുന്നോട്ട് വളർത്തണം കടങ്ങളെല്ലാം തീർക്കണം.
അപ്രതീക്ഷിതമായി മകൻ സിദ്ധാർത്ഥ് വിവാദങ്ങളിലേക്ക് വീണു.വിവാഹത്തിലെ പ്രശ്നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി.എല്ലാം അതിജീവിച്ച് സിദ്ധാർത് ജീവിതത്തിലേക്ക് തിരികെ വന്നു.എന്നാൽ കെപിഎസി ലളിതയെ രോഗം പിടിച്ചുലച്ചു.പിന്നീട് ചികിത്സയ്ക്കുവേണ്ടി ഉള്ള നെട്ടോട്ടം.അഭിനയത്തിലും സജീവമാകാൻ കഴിയാത്ത രോഗാവസ്ഥ ആയിരുന്നു.അപ്പോഴും തട്ടിമുട്ടിയുമടക്കം ടെലിവിഷൻ കെപിഎസി ലളിത അഭിനയിച്ചു.
ലളിതയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം, സഹായിക്കാനായി മലയാളത്തിലെ സൂപ്പർ താര പരിവേഷം ഉള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു പറഞ്ഞത്.ഭരതനും പദ്മരാജനും എല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ വാക്കുകൾ ലളിതയെ തളർത്തി.ഒടുവിൽ അമ്പതിനായിരം രൂപ വിവാഹത്തിന് സമ്മാനമായി നൽകി.
മകളുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് ദിലീപായിരുന്നു.മകനു അപകടം ഉണ്ടായപ്പോഴും സഹായവുമായെത്തി ദിലീപായിരുന്നു.മകന്റെ തിരിച്ചുവരവിനായി സിനിമ പോലും ദിലീപ് ഒരുക്കാൻ തയ്യാറായി.ചികിത്സാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായി എത്തി.അതല്ലാതെ ഒരു നടനും തന്നെ സഹായിച്ചത് കെപിസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല.
പല അഭിമുഖങ്ങളിൽ സഹായിക്കുന്നവരുടെ പേരുകൾ വ്യക്തമായി പറയാറുള്ള നടിയായിരുന്നു കെപിഎസി ലളിത.കെപിഎസി ലളിതയുടെ അവസാന നാളുകളിൽ ഫോൺ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നതാണ് എന്ന് കരുതിയ നടന്മാരും നടിമാരും ഉണ്ടായിരുന്നു.ദിലീപ് വന്നവഴി മറക്കാത്തആളാണ്,ലളിതയുടെ മകളുടെ വിവാഹത്തിന് സഹായിച്ചതും നടനും സംവിധായകനുമായ ലാൽ ആയിരുന്നു.അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവർ പറഞ്ഞിട്ടുണ്ട്.
കാരൂർ സോമൻ
സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ ആത്മ കഥ പലർക്കും പ്രയാസമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചിലരുടെ വിലക്ഷണതകളെ കണ്ടിട്ടാണ്. കർമ്മനിരതനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മുൻനിർത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിനിന്റെ നിഴലിൽ നിറുത്തിയത് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പ്രതിപക്ഷത്തിന്റ ഗവേഷണ പദ്ധതിയിൽ സത്യത്തിന് നിരക്കാത്ത നിരവധി കാര്യങ്ങൾ അദ്ദേഹം കണ്ടു. പുസ്തകത്തിലൂടെ പുറത്തു വന്ന ചില യാഥാർഥ്യങ്ങൾ വൈകല്യ മനസ്സുള്ളവർക്ക് മനസ്സിലാകില്ല. ഒരുപക്ഷേ മുഖ്യമന്ത്രി ആഗ്രഹിച്ച മാനസിക വളർച്ച എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. എന്നാൽ കേരളത്തിൽ ഇറങ്ങുന്ന കച്ചവട പുസ്തകങ്ങൾ ഒരു എഴുത്തുകാരൻ ആർജ്ജിച്ചിരിക്കേണ്ട വിജ്ഞാനവുമായി പുലബന്ധമില്ലാത്തതാണ്. ഭാഷ- സാഹിത്യത്തെപ്പറ്റി അറിവും അനുഭവവുമില്ലത്തവർ പുറത്തിറക്കുന്ന പുസ്തകങ്ങൾ ഭാഷയെ അപഹാസ്യമാക്കുന്നു. ഇത്തരത്തിൽ സ്വയംപ്രകാശനം നടത്തുന്നവരെ നമ്മൾ തിരിച്ചറിയേണ്ടതല്ലേ?
ഒരു പൂവ് വിരിയും പോലെ ഭാഷയുടെ സൗന്ദര്യ ഹരിത വിതാനം വിതക്കുന്നവരേയാണ് സാഹിത്യ കാരന്മാർ കവികൾ എന്നറിയപ്പെടുന്നത്. ഒരു കൃതി സാഹിത്യമാകണമെങ്കിൽ അല്ലെങ്കിൽ സൗന്ദര്യപൂർണ്ണമാകണമെങ്കിൽ അതിന് പല ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് ആശയം അല്ലെങ്കിൽ ആദർശം. ആ പ്രതിഭകളുടെ കൃതികൾ ലോക സാഹിത്യത്തിൽ ഇന്നും സുഗന്ധ മന്ദഹാസം പരത്തുന്നു. ഇതിനിടയിൽ മോഹഭംഗം നിറഞ്ഞ കുറെ മനുഷ്യർ എഴുത്തുകാരായി വേഷം കെട്ടി മോഹ നിദ്രയിൽ നിന്നുണർന്ന് സ്വന്തമായോ മറ്റുള്ളവരാലോ എഴുതി കൂട്ടുന്ന അതിശയയോക്തി കലർന്നത് അല്ലെങ്കിൽ സാമൂഹിക പ്രതിബദ്ധതയില്ലാത്ത വിഷയങ്ങൾ പ്രാണനിശ്വാസംപോലെ പുസ്തകങ്ങളായി, വാർത്തകളായി എരിയും പുളിയും നിറഞ്ഞ ഭക്ഷണം പോലെ വായിക്കപ്പെടുന്നു. ചർച്ചകൾ നടത്തുന്നു. ഈ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് പുസ്തകക്കച്ചവടക്കാരും ചാനലുകളു൦ തലച്ചോറില്ലാത്ത സോഷ്യൽ മീഡിയകളുമാണ്. അവർ അതിനെ ആളിക്കത്തിക്കുന്നു. അതിലെ ഓരോ വിഷയങ്ങളും വരികളും ചാറ്റൽ മഴയായി പെരുമഴയായി പെയ്തിറങ്ങി മനുഷ്യ മനസ്സിനെ മുക്കികൊല്ലുന്നു. ഒടുവിൽ പ്രതിക്ഷിച്ചതൊക്കെ ജലോപരിതലത്തിൽ വെളുപ്പിച്ചെടുക്കുന്നു. ഒരു വിഷയത്തെ അല്ലെങ്കിൽ ഒരാശയത്തെ സത്യസന്ധമായി ആവിഷ്കരിക്കാനറിയാത്തവർ ഭാഷയെ വീർപ്പുമുട്ടിക്കുക മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥതയും പടർത്തുന്നു. ഇത്തരം കച്ചവട പുസ്തകങ്ങൾ പലരുടേയും സ്വകാര്യതകളെ ചൂടപ്പം പോലെ വിറ്റു കാശുണ്ടാക്കുന്നു. ഇതെല്ലം കാട്ടുന്നത് ഒരു സുന്ദരിയുടെ ചരണതല സ്പർശനം ചിലർക്ക് ആനന്ദ ലഹരി നൽകുന്നു. രാഷ്ട്രീയ രംഗം മാറ്റിനിർത്തിയാൽ ശിവശങ്കർ എഴുതിയ സത്യവും മിഥ്യയും നിറഞ്ഞ പുസ്തകത്തിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? ഇത് ചിലരുടെ ഉദ്ദിഷ്ടകാര്യങ്ങൾ നേടാനുള്ള ആത്മോന്നധിയുടെ അനിവാര്യതയും വായ്ത്താരിപോരുമല്ലാതെ എന്താണ്?
ആശയങ്ങൾ പ്രകാശിപ്പിക്കാനില്ലാത്തവർക്ക് നാണ്യവും ശബ്ദവും കൊടുക്കുന്നത് മറ്റുള്ളവരുടെ മനസ്സ് സംഘർഷമാക്കാനാണ്. സത്യങ്ങൾ മറച്ചുപിടിച്ചു് ഒരേ ഈണത്തിൽ പാടുന്നതുപോലെ ചാനൽ ചർച്ചകളിൽ ഇവരുടെ വാക്കുകൾ ചേരുവകൾ നിറച്ചു ഒരേ ഇണത്തിലാണ്. ഓരോരുത്തരുടെ കച്ചവട താല്പര്യങ്ങളും വിഷയങ്ങളുടെ ദാരിദ്ര്യവും വിശപ്പും ദാഹവും ഇതിലൂടെ വെളിപ്പെടുന്നു. ഈ സമയം മനസ്സിലേക്ക് വന്നത് മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായിരുന്ന ആത്മീയാചാര്യൻ ശ്രീശങ്കരാചാര്യർ സൂത്ര- ഭാഷ്യത്തെപറ്റി പറയുന്നത് ജഗത്തിന്റെ പരമകാരണമായ ബ്രഹ്മത്തെക്കുറിച്ചാണ്. അതിൽ കാലത്തിനനുസരിച്ചു് പലതും മാറ്റി മറിക്കാൻ അധികാരത്തിലുള്ളവർക്ക് അവകാശമുണ്ട്. ആ സൂത്രവും ഭാഷ്യവും പഠിച്ച നമ്മുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ വ്യക്തിപരമായ അടുപ്പം വെച്ചാണ് ദുബായിലേക്ക് ഗൾഫ് സുന്ദരിക്കൊപ്പം നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ തീരുമാനിച്ചത്. ആ കാര്യത്തിൽ ഞാനും സ്വപ്‍നക്കൊപ്പമാണ്. ഒരു പെണ്ണിന് മധുര വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത് ആണത്വമുള്ള പുരുഷന്മാർക്ക് ചേർന്ന പണിയല്ല. പ്രണയസാഗരത്തിൽ ധ്യാനനിമഗ്നരായി കിടക്കുന്നവർക്ക് സ്വപ്‍ന ഇതിലൂടെ ഒരു താക്കിത് നൽകുന്നു. പ്രണയം അമൃതായി തോന്നും. അപകടം അതിൽ ഒളിഞ്ഞിരിക്കുന്നു. പ്രാണൻ പോയാലും മാനം കളയരുത്.
സ്വപ്നക്ക് നഷ്ടപ്പെട്ട പെൺബുദ്ധി ഇനിം ആന വലിച്ചാലൂം തിരിക വരില്ല. പ്രാവ് വെടിഞ്ഞ കുടു പോലെ ആ ഹ്ര്യദയം ശൂന്യമായി. ഇനിയും ആ കൂട്ടിലേക്ക് ചേക്കേറുന്ന പാമ്പ്, പ്രാവ് ആരെന്നറിയില്ല. ഇനിയും പ്രണയപ്രഹരത്തിന് പിറകെപോയിട്ട് കാര്യമില്ല. രണ്ട് പേരും കേരള വികസനത്തിന് ഈന്തപഴം വഴിയോ ലൈഫ് മിഷൻ വഴിയോ പദ്ധതിയിട്ടതാണ്. എത്രയോ കോടികൾ ശത്രുക്കൾ നശിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിലുടെ പാവം പ്രളയബാധിതർക്ക് കിട്ടേണ്ട വീടുകൾ അട്ടിമറിച്ചവരെ, കമ്മീഷൻ വാങ്ങിയവരെ നിയമത്തിന്ന മുന്നിൽ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഓരോരോ പേരുകളിൽ എത്രയോ പേർ എത്രയോ കോടികൾ കിശയിലാക്കുന്നു. ഇത് വല്ലതും പ്രളയത്തിൽ മുങ്ങിപ്പോയ പാവങ്ങൾ അറിയുന്നുണ്ടോ?
“അശ്വത്ഥാമാവ് വെറും ഒരു ആന”എന്ന ആന വഴി എന്തെല്ലാം മലയാളികൾ പ്രതിക്ഷിച്ചു. നിർഭാഗ്യവശാൽ ആന മെലിയുക മാത്രമല്ല ചെരിഞ്ഞു പോയി. ആനയെ മുൻനിർത്തി കാശാക്കാൻ നോക്കിയവർ ഇപ്പോൾ ആനപ്പിണ്ഡത്തെവരെ ഭയക്കുന്നു. ഇങ്ങനെ സമൂഹത്തെ ആകർഷിക്കാൻ സ്വന്തം കയ്യിലിരിക്കുന്ന കാശുകൊടുത്തു് പുസ്തകം പടച്ചിറക്കി സ്ഥലം എം.എൽ.എ.വിളിച്ചു് പ്രകാശനം നടത്തി പത്രക്കാരന് കള്ളും കാശു൦ കൊടുത്തു് പത്രവാർത്ത വരുത്തി ഞെളിഞ്ഞു നടക്കുന്നവർ ധാരാളമുണ്ട്. ഇതൊക്കെ കാണുമ്പൊൾ ഓർമ്മ വരുന്നത് 2018 ൽ ഇതുപോലെയൊരു വാർത്ത ഞാനും കണ്ടു. നാലര പേജ് ഇന്റർനെറ്റ് ഞാൻ കോപ്പി ചെയ്തു എന്നതിന്റെ പേരിൽ ഒരാൾ ചോദിച്ചത് ഒരു കോടി രൂപ. അത് പത്ര വാർത്തയാക്കി. ആ വാർത്ത കള്ളും കോഴിക്കാലും കീറിമുറിച്ചു് കാശുo വാങ്ങി ഒരു പത്ര റിപ്പോർട്ടർ എഴുതിവിട്ടത് എന്റെ അൻപത് പുസ്തകങ്ങളിൽ 38 പുസ്തകങ്ങൾ കോപ്പിയടിച്ചത്. 2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് റിപ്പോർട്ട് ചെയ്യുമ്പോഴാണ് എന്റെ ഒരു ഒളിമ്പിക്‌സ് ഇൻഫോർമേറ്റീവ് പുസ്തകം “കളിക്കളം” ആദ്യമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കുന്നത്. 2018 ന് മുൻപ് വിരലിൽ എണ്ണാനുള്ള വൈഞ്ജാനിക പുസ്തകങ്ങളാണ് എനിക്കുള്ളത്. അൻപത് പുസ്തകങ്ങളുമില്ല. ഈ വ്യാജ വാർത്ത കൊടുത്ത മദ്യപാനിയെ കോടതിയിൽ വെള്ളം കുടിപ്പിക്കാനുള്ള അവസരം നാട്ടിലെ ഒരു പാർട്ടിയുമായി ബന്ധമുള്ളവർ തടഞ്ഞു. കേരളത്തിലെ ചില പത്രങ്ങളും അവരുടെ വ്യാജ വാർത്തകളും ഒന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.
ഭാഷ സാഹിത്യത്തെ സംബന്ധിച്ചു് എഴുതിക്കൂട്ടുന്നതെല്ലാം സാഹിത്യമോ പുസ്തകമോ ആകില്ല. പല മാനങ്ങളിലൂടെയാണ് സാഹിത്യ പ്രതിഭകൾ, എഴുത്തുകാർ, എഴുത്തുകൾ രൂപപ്പെടുന്നത്. അത് ഒരു സുപ്രഭാതത്തിൽ മുളച്ചു വരുന്നതല്ല. എഴുത്തുകളിൽ കൊള്ളേണ്ടത് തള്ളേണ്ടത് ഇവർക്കറിയില്ല എന്ന് തോന്നാറുണ്ട്. സാഹിത്യ ശില്പശാലകളോ സാഹിത്യ രംഗത്തെ ഗുരുക്കന്മാരോ ഇവർക്കില്ല. ഇതെല്ലം കണ്ട് അമ്പരന്നിരിക്കുന്ന സർഗ്ഗ പ്രതിഭകളുമുണ്ട്. ഏതൊരു സാഹിത്യ സൃഷ്ടിയും എഴുത്തുകാരന്റെ ആത്മാവിൽ ആളിപ്പടരുന്ന അനുഭൂതിയാണ്. ആ ദിവ്യാനുഭുതി നിറഞ്ഞ സൗന്ദര്യധാരയുടെ പ്രവാഹം ഇന്ന് കുറഞ്ഞിരിക്കുന്നു. അതിന് പ്രധാന കരണങ്ങളായുള്ളത് ഇന്നത്തെ സോഷ്യൽ മീഡിയയും സ്വാധിന വലയത്തിലൂടെ പുസ്തകങ്ങളിറക്കുന്ന പുരസ്‌കാരങ്ങൾ കൊടുക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും മാധ്യമങ്ങളുമാണ്. സാഹിത്യ സാംസ്കാരിക പക്ഷത്തേക്കാൾ ഇന്നുള്ളത് എഴുത്തുകാർ ഓരോ പാർട്ടികളായി പക്ഷങ്ങളായി മാറി കുതന്ത്രങ്ങളിലൂടെ അധികാരസ്രേണികളിൽ കയറുകയും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും അവരുടെ പുസ്തകങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമാണ്. ഇതിലൂടെ അർഹരായ എഴുത്തുകാർ തള്ളപ്പെടുന്നു. അതിനെ തള്ളിപറയാനോ എതിർക്കാനോ ആരും മുന്നോട്ട് വരുന്നില്ല. സാംസ്കാരിക രംഗത്ത് നടക്കുന്ന ഈ ചുഷണം സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. ഭാഷ സാഹിത്യത്തിന്റെ പൊതുബോധത്തെ ഓരോ പക്ഷത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് അനീതിയാണ്. നാം നേടിയെടുത്ത അക്ഷര വെളിച്ചം നിരക്ഷരതയിലേക്ക് കൂപ്പുകുത്തുകയാണോ?
ശ്രീശങ്കരാചാര്യർ ആത്മാവിന്റെ ദിവ്യശക്തികൊണ്ട് പ്രപഞ്ചത്തെ തിരിച്ചറിഞ്ഞപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയുടെ സൗന്ദര്യ ലഹരിയിൽ തിരിച്ചറിവുള്ളനായി മാറി. പ്രതിപക്ഷ പാർട്ടികൾ സകല ശക്തികളുമെടുത്തു് പ്രതിരോധിച്ചെങ്കിലും സർക്കാരിന്റെ അവതാരമായ ശിവശങ്കറെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തിരികെ വകുപ്പ് തലവനായി ജോലിയിൽ പ്രവേശിച്ചപ്പോൾ മനസ്സിലായി. അത് വെറുതെയല്ല സത്യം സർക്കാരിന് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഏത് സർക്കാരായാലും മനുഷ്യരുടെ വ്യക്തിബന്ധങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. അതുമല്ല ഈ സെക്രട്ടറി വഴി സർക്കാരിന് പേരുദോഷമല്ലാതെ ഒരു ഗുണവും ലഭിച്ചില്ല. ജയിലിൽ കിടന്ന സ്വപ്‍ന നവരാത്രിയാഘോഷം പോലെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടൂ. പ്രതികാരബുദ്ധിയോടെ ജയിലിൽ കിടന്ന വേദനകളകറ്റാൻ ഒളിപ്പിച്ചു വെച്ചതെല്ലാം പുറത്താക്കി. ശിവശങ്കർ വായിലൊഴിച്ചുകൊടുത്ത പാലും തേനും ഇപ്പോൾ കായ്പ്പായി മാറി. ആദ്യം നടപ്പാക്കിയ അധികാര യന്ത്ര൦ ഇപ്പോൾ തുരുമ്പ് പിടിച്ചിരിക്കുന്നതിനാൽ ഇനിയും തന്ത്രങ്ങൾ മാത്രമേ ശിവശങ്കറിന്റെ കൈവശമുള്ളു. 175 പേജുകളുള്ള ആന പുസ്തകത്തിൽ പറഞ്ഞെതെല്ലാം കള്ളം എന്നും അതിനേക്കാൾ വലുപ്പമുള്ള പുസ്‌തകം വേണ്ടിവന്നാൽ ഇറക്കുമെന്ന് ശിവശങ്കറിന്റെ സ്വപ്ന സുന്ദരി പറഞ്ഞപ്പോൾ കേരളത്തിലെ പഠനനിലവാരം മെച്ചപ്പെടുത്താനല്ലെന്ന് എല്ലാവർക്കുമറിയാം. ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ച പഴ പുസ്തകങ്ങൾ, കൂടെ നടന്ന് കുതികാൽ വെട്ടുന്നവരുടെ, കന്യാസ്ത്രീകളുടെ കിടപ്പറ രഹസ്യങ്ങൾ വായിക്കാനാണ് ചില തല്പര കക്ഷികൾക്ക് താൽപര്യമെന്ന് തോന്നുന്നു. ഇങ്ങനെ ഭാഷയെ ജൈവ – അജൈവ സംരക്ഷണ ശാലകളുണ്ടാക്കി പേരിനും പെരുമക്കും നടത്തുന്ന വിഭ്രാന്ത ഭാവനകളെ പുസ്തകമാക്കി പുതുതലമുറയുടെ ജ്ഞാന മണ്ഡലം നശിപ്പിക്കരുത്. ഭാഷ സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്ന അനുഭൂതി സാമഗ്ര്യത്തെ പ്രദാനം ചെയ്യാൻ ഭാവനയില്ലാത്തവർ അവരുടെ മനോമാലിന്യങ്ങളെ തള്ളി വിട്ട് അസഹിഷ്ണതയുണ്ടാക്കരുത്.
കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍ ഉപയോഗം ഒഴിവാക്കാവുന്നതാണെന്നു വിദഗ്‌ധര്‍. ടി.പി.ആര്‍. ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക് ഉപയോഗം പരിമിതപ്പെടാത്താമെന്നും നിരീക്ഷണം. എന്നാല്‍, തല്‍ക്കാലം മാസ്‌ക് ഉപയോഗം തുടരണം.
കോവിഡ് 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ് സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം വ്യാപകമാണ്. പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കോവിഡ്‌വൈറസുകളെ നശിപ്പിക്കാനാണ് സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കൊറോണവൈറസുകള്‍ വായുവിലൂടെയാണ് മറ്റൊരാളിലേക്ക് രോഗം പകര്‍ത്തുന്നതെന്നുവൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസിന്റെ തീവ്രമായ പുതിയ വകദേഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞിട്ടുണ്ടെന്ന് കോവിഡ് രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി.വൈറസിന് ഗുണം ചെയ്യത്തക്ക രീതിയിലുള്ള പരിണാമങ്ങള്‍ ഉണ്ടായിട്ടുള്ളതായി സമീപകാലങ്ങളില്‍ റിപ്പോര്‍ട്ടുകളില്ല.
ഒമിക്രോണിന്റെ ബി.എ. 1, ബി.എ. 2 എന്നീ വകഭേദങ്ങളാണ് കേരളത്തില്‍ ഒടുവില്‍ രോഗം പടര്‍ത്തിയത്. അതില്‍ ബി.എ.2 വാണ് കൂടുതലായി രോഗംപകര്‍ത്തിയതെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ആറുമാസത്തേക്ക് നിരീക്ഷിക്കണം. അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.
മാസ്‌ക് മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്ന ഐ.എം.എ. ദേശീയ ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ശീലമായതുകൊണ്ട് തിടുക്കത്തില്‍ മാറ്റേണ്ടതില്ല. വിദേശത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. പൊതുവേ അവര്‍ക്ക് മാസ്‌ക് ധരിക്കുന്നത് അപ്രിയമായതാണ് മുഖ്യകാരണം. കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും. അതുകൊണ്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കോലഞ്ചേരി: ഗുരുതര പരുക്കുകളോടെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു വയസുകാരിയുടെ ആരോഗ്യസ്‌ഥിതിയില്‍ നേരിയ പുരോഗതി. കുട്ടി വെന്‍റ്റിലേറ്ററില്‍ തുടരുകയാണ്. തലച്ചോറിനുള്ളില്‍ രക്‌തസ്രാവം കുറഞ്ഞതിന്റെ ലക്ഷണങ്ങളുള്ളതായും സുഷ്‌മനാ നാഡിക്കു മുമ്പിലായി രക്‌തസ്രാവമുള്ളതായും ഇന്നലെ നടത്തിയ എം.ആര്‍.ഐ. പരിശോധനയില്‍ സ്‌ഥിരീകരിച്ചു.
അതേ സമയം, കേസില്‍ അമ്മയുടെ സുഹൃത്ത് ആന്റണി ടിജിനെ കേന്ദ്രീകരിച്ച് പോലീസ് അനേ്വഷണം തുടങ്ങി. വൈപ്പിന്‍ സ്വദേശിയായ ഇയാള്‍ കുട്ടിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതായി അമ്മ മൊഴി നല്‍കിയതായാണു സൂചന. മനഃപൂര്‍വം കുട്ടിയെ ആരോ നിരന്തരം ഉപദ്രവിച്ചിട്ടുണ്ടെന്ന നിഗമനമാണ് ആന്റണിയിലേക്കുള്ള അന്വേഷണത്തിലെത്തിച്ചതെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായ രീതിയില്‍ അപസ്‌മാരബാധ ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ പിതാവ് ഇന്നലെ ആശുപത്രിയിലെത്തി. മകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നും പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. പിതാവ് കുട്ടിയുടെ ദേഹത്ത് ചിപ്പ് ഘടിപ്പിച്ചിരുന്നെന്നാണ് അമ്മയുടെ ആരോപണം.
വീഴ്‌ചയിലാണു പരുക്കേറ്റെന്ന അമ്മയുടെ മൊഴി പോലീസ് തള്ളിക്കളഞ്ഞു. കുട്ടിക്ക് കടുത്ത മര്‍ദനമേറ്റിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്‌തമാക്കി. കൊച്ചി കുമ്പളത്താണ് ആറുമാസം മുമ്പ് കുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്. അക്കാലത്തു കുട്ടി ഹൈപ്പര്‍ ആക്‌ടീവ് ആയിരുന്നില്ലെന്ന് സമീപവാസികള്‍ മൊഴിനല്‍കി.
ആന്റണി ടിജിന്‍ ഇവര്‍ക്കിടയിലേക്കു വന്നതോടെ അയല്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇവരുടെ കാര്യങ്ങള്‍ ആരും അന്വേഷിച്ചിരുന്നുമില്ല. ഏഴുമാസം മുമ്പാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന തെങ്ങോടുള്ള ഫ്‌ളാറ്റിലേക്കു മാറിയത്. ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ ആശുപതിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു.
തൃശൂർ വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട മരുകളായിരുന്നു കെ.പി.എ.സി. ലളിത. ഭരതന്റെ സഹധർമിണിയായി വടക്കാഞ്ചേരി എങ്കക്കാട് വന്ന ശേഷം നാലരപതിറ്റാണ്ട് ലളിതയുടെ കൂടെ നാടായിരുന്നു ഇത്.
1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. പിന്നെ, ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി. ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. ഭരതന്റെ വീട്ടുപേര് പാലിശേരിയിൽ എന്നാണ്. തറവാട് വീടിനോട് ചേർന്ന ഭൂമിയിൽ പുതിയ വീടു പണിതപ്പോൾ വീടിനിടേണ്ട പേരിന്റെ കാര്യത്തിൽ ലളിതയ്ക്കു സംശയമുണ്ടായിരുന്നില്ല. പാലിശേരിയിൽ ഓർമ എന്നായിരുന്നു വീടിനിട്ട പേര്. 2004 ജനുവരിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.
നാടുമായി ഇഴുകിച്ചേർന്നായിരുന്നു പിന്നീടുള്ള ജീവിതം. വടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. 18 വർഷത്തെ താമസത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. ഭരതനു നാട്ടുകാരിൽ നിന്ന് കിട്ടിയ സ്നേഹവും ആദരവും ലളിതയ്ക്കും കിട്ടി. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതൽ ദിവസങ്ങളിലും താമസം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചതു ലളിതയെ ആയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ, പ്രാദേശികമായി പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നു. പരസ്യമായ പ്രതിഷേധങ്ങൾ കണ്ടതോടെ ലളിത തന്നെ പിന്മാറുകയായിരുന്നു. എന്നും പാർട്ടിക്കൊപ്പം നിന്നു.
ഇതു തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടിക്കൂറിനുള്ള സമ്മാനം. ശുചിത്വ അംബാസഡർ പദവി നൽകി വടക്കാഞ്ചേരി നഗരസഭയും ഒപ്പംനിർത്തി. നാട്ടിലെ വിവാഹങ്ങൾക്കും എന്തിന് തീരെ ചെറിയ ചടങ്ങുകളിൽ പോലും പങ്കെടുക്കുമായിരുന്നു. എങ്കക്കാടിന്റെ ഹൃദയത്തിൽ ജീവിച്ച പ്രിയപ്പെട്ട മരുകൾ ഒരിക്കൽക്കൂടി അതേനാട്ടിലേക്ക് എത്തുകയാണ്. അന്ത്യവിശ്രമത്തിനായി.
മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വച്ച് പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. നിലവില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും. പ്രതിക്കെതിരെ ഒട്ടേറെ കേസുകള്‍ വേറെയുണ്ട്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്.
തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിയുമായിരുന്നുളളു. പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുന്‍പും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയപ്പാടു മൂലം പുറത്തു പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറേയുമുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സാക്ഷി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും.
മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. 16 വയസ്സുകാരൻ ഇത്രയും പരിചയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തിയത് അത്ഭുതകരമെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയെന്നുമാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.
അതേസമയം, ലോകചാമ്പ്യനെ വീഴിത്തിയതന്റെ അമ്പരപ്പിലാണ് പ്രജ്ഞാനന്ദയും, തനിക്കിത് വിശ്വസിക്കാനാകുന്നില്ല എന്നാണ് മൽസരശേഷം ഇന്റർനാഷണൽ ചെസ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ പ്രജ്ഞാനന്ദ പറഞ്ഞത്. സ്വന്തം ഹീറോ കൂടിയായ മാഗന്‌സ് കാൾസണെ തോൽപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.
ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആൾദൈവം ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി ഹരിയാന സർക്കാർ. ശിക്ഷ്യകളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 20 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ഗുർമീത് സിങ്ങിന് ഈ മാസം ആദ്യവാരംപരോൾ നൽകിയതിന് പിന്നാലെയാണ് ഇസഡ് സുരക്ഷയും അനുവദിച്ചിരിക്കുന്നത്. ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് 12 നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളുടെ സേവനമാണ് ലഭിക്കുന്നത്.
അതേസമയം, ഗുർമീതിന് ഖലിസ്ഥാൻവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്നുമാണ് സർക്കാർ വാദം. ദേരയുടെ ആസ്ഥാനമായ സിർസയിൽ വെച്ച് രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീതിനെ സിബിഐ അറസ്റ്റ് ചെയ്തത്.
പിന്നീട് 2017 ആഗസ്റ്റിൽ പഞ്ച്ഗുളയിലെ പ്രത്യേക സിബിഐ കോടതി ഇയാളെ 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഗുർമീതിനെ അറസ്റ്റ് ചെയ്തതിന് ഡൽഹി -പഞ്ചാബ്-ഹരിയാന പ്രദേശങ്ങളിൽ ദേര അനുനായികൾ കലാപം ഉണ്ടാക്കുകയും ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജയിൽ ശിക്ഷ വിധിക്കപ്പെട്ട ഗുർമീത് ഈ മാസം ഏഴിനാണ് പരോൾ ലഭിച്ച് പുറത്തിറങ്ങിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുർമീതിന് പരോൾ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരോൾ എന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുർമീതിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുർമീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.
പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെയാണ് മഹേശ്വരി കെ.പി.എ.സി.യിലെത്തിയത്. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നതും. 1969ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂട്ടുകുടുംബത്തിൽ തുടങ്ങി ഇന്നോളം കെ.പി.എ.സി ലളിത എന്ന അഭിനേത്രി അടയാളപ്പെട്ടത് കാമ്പുള്ള കഥാപാത്രങ്ങളിലൂടെയാണ്.സ്വയംവരവും കൊടിയേറ്റവും അനുഭവങ്ങൾ പാളിച്ചകളുമൊക്കെയാണ് ആ രീതിയിൽ ആദ്യകാലത്ത് ലളിതയെ ശ്രദ്ധേയയാക്കിയതും.
ഷീലയും ശാരദയും അവിഭാജ്യമായ സിനിമാകാലഘട്ടം ഭാവിയിലേക്ക് സഞ്ചരിച്ചപ്പോഴും നായിക കഥാപാത്രങ്ങൾ കെവലം അരികുവൽകരിക്കപ്പെട്ടയിടത്താണ് ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ കെ.പി.എ.സി ലളിത മലയാള മുഖ്യധാര സിനിമയിൽ ശ്രദ്ധ നേടിയത്. 78ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തു.സത്യൻ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും സിദ്ദിഖ് ലാൽ സിനിമകളിലൂടെയെല്ലാം സജീവമായി നിന്നപ്പോഴും കെ.പി.എ.സി ലളിതയിലെ അഭിനേത്രിയെ പൂർണമായി കണ്ടെടുത്തത് ഭർത്താവും സംവിധായകനുമായ ഭരതന്റെ സിനിമകളായിരുന്നു.
അമരവും വെങ്കലവും കേളിയും ചുരവും തുടങ്ങി നാം കണ്ടാസ്വദിച്ച എത്രയെത്ര സിനിമകൾ. അമരത്തിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും കെ.പി.എ.സി ലളിതയ്ക്ക് ലഭിച്ചു. നീലപൊന്മാൻ, ആരവം,കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം സിനിമകൾ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജയരാജിന്റെ ശാന്തം ഒരിക്കൽകൂടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും കെ.പി.എ.സി ലളിതയിലേക്ക് എത്തിച്ചു. നായികമാർ വെറുതെ വന്നുപോയിരുന്ന കാലത്തും നായകന്റെയോ മറ്റ് കഥാപാത്രങ്ങളുടെയോ നിഴൽവീഴാതെ കെ.പി.എ.സി ലളിത അഭിനയിച്ചുജീവിപ്പിച്ച കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. അഞ്ഞൂറിലധികം സിനിമകളുടെ ഭാഗമായ അഞ്ച് പതിറ്റാണ്ട് കാലം മലയാളി പ്രേക്ഷകർക്ക് മുന്നിൽ കെ.പി.എ.സി ലളിതയില്ലാത്ത സിനിമകളായിരുന്നു അപൂർവം.
പ്രായഭേദമന്യേ കെ.പി.എ.സി ലളിതയുടെ നടനവൈഭവം ആസ്വദിച്ചവരാണ് മലയാളികള്‍. വര്‍ഷങ്ങള്‍ നീണ്ട നടനസപര്യയില്‍ ചിരിച്ചും കരയിച്ചും അവര്‍ വെള്ളിത്തിരയില്‍ ബാക്കിയാക്കുന്നത് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്
ഏഴാം ക്ലാസുകാരി മഹേശ്വരി കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേരാന്‍ തീരുമാനിച്ച നിമിഷത്തോട് മലയാളി എത്രമേല്‍ കടപ്പെട്ടിരിക്കുന്നു എന്നതിന് അന്‍പതാണ്ടിന്റെ വേഷപ്പകര്‍ച്ചയാണ് സാക്ഷി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെ നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷം, പേരിനൊപ്പം പ്രശസ്തിയിലേക്ക് എഴുതപ്പെട്ട കെപിഎസിയിലെത്തി. ആദ്യകാലത്ത് ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി . പാട്ടിനൊപ്പിച്ച് മുഖത്ത് മിന്നിമാഞ്ഞിരുന്ന അഭിനയത്തിന്റെ രസഭാവങ്ങള്‍ ശ്രദ്ധയില്‍ പെട്ട തോപ്പില്‍ ഭാസി അഭിനയത്തിന്റെ വാതില്‍ തുറന്ന് മഹേശ്വരിയെന്ന പേരും മാറ്റി അവരെ കൈപിടിച്ചുകയറ്റി. എണ്ണം പറഞ്ഞ നാടകത്തട്ടകങ്ങള്‍ സമ്മാനിച്ച കെപി എസിയെ പേരിനൊപ്പം ചേര്‍ത്ത് പുതിയൊരു താരോദയം അങ്ങനെ പിറവിയായി.
ഉദയായുടെ സിനിമയിലൂടെ അരങ്ങേറ്റം. കൂട്ടുകുടുംബം എന്ന നാടകത്തിലെ അതേ കഥാപാത്രം തന്നെ വെള്ളിത്തിരയിലും. കെ എസ് സേതുമാധവന്‍, തോപ്പില്‍ ഭാസി, കുഞ്ചാക്കോ എന്നിവരിലൂടെ പിച്ചനടന്ന ലളിതയിലെ നടി ഒരു ചെറിയ ഇടവേളയെടുത്ത് തിരികെയെത്തുമ്പോള്‍ വേറിട്ടൊരു ചമയഭാഷയ്ക്ക് പാകപ്പെട്ടിരുന്നു. അഭിനയ പടവുകളിലേക്ക് അതിവേഗമോടിക്കയറാന്‍ തിരയൊരുക്കിയത് വിന്‍സെന്റും അടൂരും ഭരതനും സത്യന്‍ അന്തിക്കാടുമൊക്കെയായിരുന്നു.
1978 ൽ ഭരതനെ വിവാഹം കഴിച്ച് ലളിത എങ്കPക്കാടിന്റെ മരുമകളായി. വെള്ളിത്തിരയില്‍ പിന്നെക്കണ്ട നടനവിലാസമത്രയും ഭരതനും ലളിതക്കും വീട്ടുകാര്യം കൂടിയായിരുന്നു. പാലിശ്ശേരി ത്തറവാടിന്റെ വീട്ടുമുറ്റത്തും സുബ്രമണ്യക്കോവിലിന്റെ ഒതുക്കുകല്ലിലുമിരുന്ന് അമരവും കേളിയും വെങ്കലവും പാകപ്പെടുമ്പോള്‍ വീടിന്റെ അകത്തളത്തില്‍ നിന്ന് ലളിതയത് നോക്കിക്കണ്ടു. സന്തോഷത്തിന്റെ അളവ് കോലിനെപ്പറ്റി എത്രകാലം മലയാളി തത്വം പറയുന്നോ അക്കാലമത്രയും ലളിതച്ചേച്ചിയുടെ ഡയലോഗ് മുന്നില്‍ നില്‍ക്കും. സ്വതസിദ്ധമായിരുന്നു ആ നടനവൈഭവം. വര്‍ത്തമാനത്തിലും നടത്തത്തിലും ഒക്കെ തെളിഞ്ഞ് കണ്ടിരുന്ന തനി നാടന്‍ ലളിത സിനിമയിലും അതാവര്‍ത്തിച്ചു. ലല്ലു എന്നും ലല്‍സെന്നും ഒാമനപ്പേരിട്ട് സഹപ്രവര്‍ത്തകര്‍ അവരെ ചേര്‍ത്തുനിര്‍ത്തി. തിലകന്‍, നെടുമുടി, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദനന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേരുമ്പോള്‍ വെള്ളിത്തിരയില്‍ നമ്മളാസ്വദിച്ചത് പകരം വെക്കാനില്ലാത്ത പ്രകടനമികവായിരുന്നു. സംവിധാനം സത്യന്‍ അന്തിക്കാട് എന്ന് കണ്ടാല്‍ ലളിത എന്ന പേര് എഴുക്കാണിക്കാതിരിക്കില്ല എന്നത് മലയാളിയുടെ ബോധ്യമായിരുന്നു.
ജീവിതത്തലെ പടവില്‍ പലവട്ടം ഇടറിവീണപ്പോഴും കണ്ണീരില്‍ക്കുതിര്‍ന്ന ചിരിയായിരുന്നു ലളിത. ഗുരുവായും പ്രാണപ്രിയനായും കൈപിടിച്ച ഭരതന്റെ വിയോഗശേഷം നയിച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളിലൊക്കെയും ലളിതയെന്ന വൈഭവിയെക്കണ്ടത് ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രമാവാം. ആശ്വസിപ്പിക്കാന്‍ ചെല്ലുമ്പോഴൊക്കെ നീയിവിടെ അടുത്തിരുന്നാമതി എന്ന് പറഞ്ഞുകേട്ടത് അവര്‍ക്ക് മറക്കാനുമാവില്ല. ചേര്‍ച്ചയില്ലാത്ത പദവികളാണോ എന്ന് സംശയിച്ച കൂട്ടരോടൊക്കെയും ലളിതച്ചേച്ചിക്ക് ഒരേ ഉത്തരമായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ നടക്കും. തൃപ്പൂണിത്തുറയിലെ സ്കൈ ലൈന്‍ ഫ്ലാറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ന് എട്ടുവരെ പൊതു ദര്‍ശനം. തുടര്‍ന്ന് തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പതിനൊന്നര വരെ പൊതുദര്‍ശനം ഉണ്ടാകും. തൃശൂരിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ഇന്നലെ രാത്രിയിലാണ് അന്തരിച്ചത്. അസുഖംമൂലം ചികില്‍സയിലിരിക്കെയാണ് അന്ത്യം. നടന്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, മഞ്ചു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇനി ലളിച്ചേച്ചിയില്ല എന്നത് സിനിമലോകത്തിന് മാത്രമല്ല അവരെ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ കണ്ട കളറില്‍ കണ്ട ഒാരോ കാലഭേദത്തിനും ഉള്‍ക്കൊള്ളാനാവില്ല. ഇനി ഒാര്‍മയെന്ന എങ്കക്കാട്ടെ സ്വപ്നക്കൂട്ടില്‍ നരസിംഹമൂര്‍ത്തിയമ്പലത്തിന് മുഖം കൊടുത്ത് കുറേ ഒാര്‍മകള്‍ മാത്രം.