കാലിഫോര്‍ണിയയുടെ തലസ്ഥാനനഗരമായ സാക്രമെന്റോയില്‍ വെടിവയ്പ്പിനെത്തുടര്‍ന്ന് ആറ് മരണം. നഗരത്തിലെ ടെന്‍ത് ആന്‍ഡ് ജെ സ്ട്രീറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അക്രമി ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്തെന്നോ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും അടച്ചു. ആക്രമണം നടന്ന വിവരം ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സാക്രമെന്റോ മേയര്‍ ഡാരല്‍ സ്റ്റീന്‍ബെര്‍ഗ് പത്രസമ്മേളനം നടത്തി സംഭവം വ്യക്തമാക്കി.
യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് സാക്രമെന്റോയിലേത്. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ശരാശരി 40000 മരണങ്ങള്‍ വെടിവെയ്പ്പിനെത്തുടര്‍ന്നുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നുണ്ട്. 2020ല്‍ മാത്രം രണ്ട് കോടിയിലധികം തോക്കുകളാണ് യുഎസില്‍ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത് ശതമാനം അമേരിക്കക്കാരുടെ കയ്യിലും ഒരു തോക്ക് എങ്കിലും ഉണ്ടെന്ന് 2021 ജൂണില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.
നാല് വർഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണസംഘം. പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ സിബിഐ ഏറ്റെടുത്ത് കേസന്വേഷണം മുന്നോട്ട് പോവുകയാണ്.
അതേസമയം, ജെസ്ന ജെയിംസ് രാജ്യം വിട്ടുവെന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് സിബിഐ. ഇതിനായി വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കും. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലെ 2018 മാർച്ച് മുതലുള്ള യാത്രാവിവരങ്ങള് ശേഖരിക്കാനാണ് നീക്കം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷം കഴിഞ്ഞയാഴ്ച സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ 12-ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുമുള്ള വിവരം ചിലർ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ഈ യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടതാണ് പ്രദേശവാസികളിൽ കൂടുതൽ സംശയം ഉയർത്തിയിരിക്കുന്നത്.
ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ചിൽ വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന എരുമേലി വരെ ബസിലും ഓട്ടോയിലും വന്നതിനു തെളിവുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം.
വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. മാര്‍ച്ച് 14ന് വിവാഹിതരായ ഇവര്‍, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു.
വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായി കണക്കാക്കാവുന്ന സിനിമകളിൽ ഒന്നായിരുന്നു 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമ. മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്ന യുവത്വത്തിൻറെ പ്രതീകമായ രമേശൻ എന്ന യുവാവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ അഭിനയിച്ചത്. എബ്രിഡ് ഷൈൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. യുവാവായും അച്ഛനായുമെല്ലാം നിവിൻ പോളി തിളങ്ങി നിന്ന സിനിമയിൽ നിക്കി ഗൽറാണി, ശ്രിദ്ധ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിവിനൊപ്പം അദ്ദേഹത്തിന്റെ മകൻ കണ്ണനായി സിനിമയിൽ അഭിനയിച്ചത് സംവിധായകൻ എബ്രിഡ് ഷൈനിന്റെ മകൻ ഭഗത് എബ്രിഡ് ഷൈൻ തന്നെയായിരുന്നു. നിഷ്കളങ്കമായ ചിരിയുമായി ക്രിക്കറ്റ് ബാറ്റുമേന്തി ഗ്രൗണ്ടിലേക്ക് നടന്ന് വരുന്ന കണ്ണൻ 1983 കണ്ടവരുടെയെല്ലാം മനസിലേക്കാണ് കയറി കൂടിയത്. ഭഗതിന്റെ ആദ്യ സിനിമ കൂടിയായിരുന്നു 1983. അതിന് ശേഷം മാവ്യൂവെന്ന ലാൽ ജോസ് സിനിമയിലാണ് ഭഗത് അഭിനയിച്ചത്. സൗബിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തിൽ ഭഗതിന്.
അഭിമുഖത്തിൽ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഭഗത് എബ്രിഡ് ഷൈൻ. ‘അച്ഛൻ 1983 ചെയ്യുന്ന സമയത്ത് കുട്ടികളെ അന്വേഷിച്ചിരുന്നു പക്ഷെ ഒന്നും ശരിയായില്ല. അങ്ങനെയാണ് എനിക്ക് അതിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് നിവിൻ പോളിക്കൊപ്പമാണ് അഭിനയിക്കുന്നത്, വലിയ സിനിമയാണ് എന്നൊന്നുമുള്ള ബോധമുണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞ് തരും ഞാൻ ചെയ്യും. അന്നും അടങ്ങിയിരിക്കില്ലായിരുന്നു. ഷൂട്ടിങിനിടെ അടങ്ങിയിരിക്കണമെന്ന് എല്ലാവരും പറഞ്ഞിട്ട് പോകും. പക്ഷെ ഞാൻ എവിടെയെങ്കിലും പോയി കളിച്ച് ദേഹത്ത് പരിക്കൊക്കെയായി വരും.’
‘അന്ന് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ദിവസക്കൂലി കൊടുക്കുമല്ലോ… അവർ അത് വാങ്ങാൻ വരി നിൽക്കുമ്പോൾ ഞാനും പോയി നിന്ന് വാങ്ങും. അന്ന് വലിയ ബോധമില്ലല്ലോ… അപ്പോൾ അച്ഛൻ വന്ന് കൂട്ടികൊണ്ട് പോകും. 1983ക്ക് പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. ആ സിനിമയ്ക്ക് ശേഷമാണ് ക്രിക്കറ്റിനോട് ഇഷ്ടം കൂടിയാത്. സംവിധാനമൊന്നും എനിക്ക് പറ്റില്ല. ഛായാഗ്രഹണം ആണ് ഇഷ്ടം. അതിന് വേണ്ടിയുള്ള കോഴ്സ് പൂനൈയിൽ പഠിക്കുകയാണ് ഇപ്പോൾ. മ്യാവുവിലെ കഥാപാത്രം ചെയ്യാൻ പറ്റുമോയെന്ന് ലാൽ ജോസ് സാർ ഇങ്ങോട്ട് വിളിച്ച് ചോദിച്ചതാണ്. ചില സ്ക്രീൻ ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. ദുബായിലാണ് ഷൂട്ടിങ് എന്ന് പറഞ്ഞപ്പോഴെ ഞാൻ ഡബിൾ ഓക്കെയായിരുന്നു. എന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. മാവ്യുവിൽ അഭിനയിച്ചതിന് എനിക്ക് പ്രതിഫലം കിട്ടി.’
‘ഞാൻ കളിയും തമാശയുമാണ് അതിനാൽ ഇമോഷണൽ സീൻസ് എടുക്കുന്നതിന് മുമ്പ് ഞാൻ റെഡിയാകാൻ വേണ്ടി സഹസംവിധായകരൊക്കെ വന്ന് ചീത്ത പറഞ്ഞിട്ട് പോകും. പിന്നീട് സീൻ എടുത്ത് കഴിയുമ്പോൾ അവർ വന്ന് സത്യാവസ്ഥ പറയും. പല്ല് ക്ലിപ്പിട്ട് താഴ്ത്തിയതിനാൽ പലരും തിരിച്ചറിയാറില്ല. ആ പല്ല് വെച്ചാണ് എല്ലാവരും കണ്ടുപിടിച്ചുകൊണ്ടിരുന്നത്. പിന്നെ കുറേ നേരം സൂക്ഷിച്ച് നോക്കി എവിടയോ കണ്ടിട്ടുണ്ടല്ലോ എന്നൊക്കെ പറയും’ ഭഗത് എബ്രിഡ് ഷൈൻ പറയുന്നു. ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങി ഹിറ്റായ നിരവധി സിനിമകളുടെ സംവിധായകനാണ് എബ്രിഡ് ഷൈൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മഹാവീര്യർ ആണ്.
നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാവുന്ന മഹാവീര്യറിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈ തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതാണ് മഹാവീര്യർ. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം നർമ്മ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.
പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.
ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.
ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം െേകസടുത്തു.
അമേരിക്കയിലെ കൊളംബസ് രൂപതയുടെ ബിഷപ്പായി ഇന്ത്യൻ വംശജനായ വൈദികൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വെള്ളക്കാരനല്ലാത്ത ഒരാൾ ഈ രൂപതയുടെ ചുമതല ഏറ്റെടുക്കുന്നതും അമേരിക്കൻ കത്തോലിക്കാസഭയിൽ ഇന്ത്യൻവംശജൻ ബിഷപ്പാകുന്നതും ആദ്യമാണ്.
കൊളംബസ് രൂപതയുടെ ഇപ്പോഴത്തെ ബിഷപ് റോബർട്ട് ബ്രണ്ണൻ ബ്രൂക്ലിൻ രൂപതയിലേക്കു സ്ഥലംമാറുകയാണ്. നാല്പത്തൊന്പതുകാരനായ ഫാ. ഏളിന്റെ സ്ഥാനാരോഹണം മേയ് 31നു നടക്കും. നിലവിൽ സിൻസിനാറ്റിയിലെ മൂവായിരത്തിനുമേൽ കുടുംബങ്ങൾ അംഗമായ സെന്റ് ഇഗ്നേഷ്യസ് ലയോള ഇടവകയുടെ പാസ്റ്ററാണ്.
മുംബൈയിൽനിന്നു കുടിയേറിയ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ ഫെർണാണ്ടസിന്റെയും അഞ്ച് ആൺമക്കളിൽ നാലാമനായി ഒഹായോയിലെ ടോളേഡോയിലാണു ജനനം. അമ്മ അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. ഏളിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി കോളജ് ഓഫ് മെഡിസിനിൽ ചേർന്ന അദ്ദേഹം ദൈവവിളി തിരിച്ചറിഞ്ഞ് 1997ൽ വെസ്റ്റ് സിൻസിനാറ്റിയിലെ മൗണ്ട് സെന്റ് മേരീസ് സെമിനാരിയിൽ ചേർന്നു.
2002ൽ വൈദികനായി. റോമിലെ അൽഫോൻസിയൻ അക്കാഡമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 2019ലാണ് സിൻസിനാറ്റി സെന്റ് ഇഗ്നേഷ്യസ് ലയോള ഇടവകയിൽ നിയമിക്കപ്പെട്ടത്.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ നടന്ന തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു. ആചാര പ്രകാരം കുട്ടിയുടെ പേരിടാനായി അച്ഛന് മടിയിലിരുത്തി ചെവിയിൽ വിളിക്കുന്നു. എന്നാൽ അച്ഛൻ അലംകൃത എന്ന പേരാണ് വിളിക്കുന്നത്. ഇതോടെ അമ്മ ദേഷ്യപ്പെട്ട് നയാമിക എന്ന ഉച്ചത്തിൽ കുഞ്ഞിന്റെ ചെവിയിൽ വിളിക്കുകയും കുഞ്ഞിനെ വലിച്ച് എടുക്കുകയും ചെയ്യുന്നു.
രംഗം വഷളാകുകയും രണ്ട് വീട്ടുകാരും പ്രശ്നത്തിൽ ഇടപെട്ട് തർക്കിലേക്ക് കടക്കുകയുമാണ് വീഡിയോയിൽ കാണുന്നത്. പലരും കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മുൻകാമുകിയുടെ പേരായിരിക്കുമോ ഭർത്താവ് ഇട്ടതെന്നാണ് ചിലരുടെ ചോദ്യം. വീഡിയോ ഇതിനോടകം വൈറലാണ്.
ഉത്രാടം തിരുനാളിന്റെ ആത്മമിത്രമായ കാന്‍ 42 ബെന്‍സ് കാര്‍ ഇനി
എംഎ യൂസഫലിക്ക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ആഗ്രഹമനുസരിച്ചാണ് കാര്‍ യൂസഫലിക്ക് ഉടന്‍ സമ്മാനിക്കാന്‍ രാജകുടുംബത്തിന്റെ തീരുമാനം. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ഉത്രാടം തിരുനാള്‍ ഈ തീരുമാനമെടുത്തത്.
അപൂര്‍വ സൗഹൃദത്തിന്റെ കഥ പറയാനുണ്ട് കാന്‍ 42 എന്ന ബെന്‍സ് കാറിന്. 1950ല്‍ 12000 രൂപയ്ക്കാണ് രാജകുടുംബം ബെന്‍സ് സ്വന്തമാക്കിയത്. പട്ടം കൊട്ടാരത്തിലാണ് കാര്‍ സൂക്ഷിച്ചിട്ടുള്ളത്. ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN– 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് തന്നെയായിരുന്നു.
ഒരു മിനിറ്റിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക് ‘മൈല്‍ എ മിനുട്ട്’ എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38ാം വയസ്സില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.
കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു.
എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു.
യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.
സിനിമ-നാടക കൈനകരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നാടകനടന്മാരില് ഒരാളായിരുന്നു തങ്കരാജ്.
ലൂസിഫർ, ഈമൗയൗ, ഹോം എന്നീ സിനിമകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരാണ് പിതാവ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചതായി അഭ്യൂഹം. പ്രസിഡന്റ് ഗോട്ടബായ രജപക്സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മഹിന്ദ രജപക്സെയ്ക്കൊപ്പം മന്ത്രിമാരും കൂടി രാജിവച്ചേക്കുമെന്നാണ് സൂചന. അതേസമയം, രാജി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.