നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലില്‍ ദിലീപും കൂട്ടുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ലെന്നും അക്കാര്യം വിലയിരുത്തലുകള്‍ക്ക് ശേഷം പറയാമെന്നും എഡിജിപി പറഞ്ഞു. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിലേക്ക് വരാന്‍ തയ്യാറായിരിക്കാനാണ് പൊലീസ് ഇന്നലെ വൈകീട്ട് നല്‍കിയ നിര്‍ദേശം എന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. ദിലീപിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജറാവാനാണ് നിര്‍ദേശം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ തടസമില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചു.
ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഐപി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടി.
അതേസമയം, ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഏഴാം മണിക്കൂറിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് എഡിജിപി എസ് ശ്രീജിത്തും ചോദ്യം ചെയ്യലിന്റെ ഭാഗമായത്. ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് പുറമെ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ഓഫീസില്‍ എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ രാവിലെ 9 മണിക്ക് തന്നെ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിയിരുന്നു. പിന്നാലെ തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഹാജരായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദര ഭര്‍ത്താവ് സുരാജ്, സുഹൃത്ത് അപ്പു, ബൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
വീടിനു മുന്നിൽ നിന്ന് കാണാതായ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്-സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്. സമീപവാസിയുടെ അലമാരയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയുടെ അമ്മ സഹായ സിൽജ മണവാളക്കുറിച്ചി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു.
ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയിൽ നാട്ടുകാർ സംശയം പ്രകടപ്പിച്ചു. ശേഷം, നാട്ടുകാർ സംഘടിച്ചെത്തി ഇവരുടെ വീട്ടിൽ പരിശോധിച്ചപ്പോഴാണ് അലമാരിയിൽ വായ് മൂടിക്കെട്ടിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
സംഭവത്തിൽ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. ശേഷം സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
ഞായറാഴ്ച ലോക്ക്ഡൗണില്‍ കേരള പോലീസിന്റെ പരിശോധനയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന യുവാവ് പങ്കുവച്ചത്.
ഫേസ്ബുക്കിലൂടെ പുറത്തറിയിച്ചത്.
പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നം എന്ന് പറഞ്ഞെന്നും അഫ്‌സല്‍ പറയുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വാഹനത്തിന്റെ രേഖകളും കൈയ്യില്‍ ഉണ്ടെന്നിരിക്കെ ‘സംഘി പോലീസ്’ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഫ്സല്‍ കുറിപ്പില്‍ പറയുന്നു.
ഓച്ചിറ പോലീസ് ഐഎസ്എച്ച്ഒ പി വിനോദിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ പോലീസ് ആവശ്യപ്പെടുന്നത്.
അഫ്സലിന്റെ ഉമ്മ കാര്യം തിരക്കിയതോടെ അവരുടെ വസ്ത്രമായ പര്‍ദ്ദ തന്നെയാണ് പ്രശ്നമെന്ന് പോലീസ് ആവര്‍ത്തിക്കുകയായിരുന്നുവെന്ന് അഫ്സല്‍ പറയുന്നു. ഒടുവില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിളിച്ച് കാര്യം അറിയിച്ച് പരിഹരിക്കുകയായിരുന്നുവെന്നും അഫ്സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നു.
അഫ്സലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
അങ്ങനെ കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി…
കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചത്തേയ്ക്ക് കോളേജ് അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടില്‍ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്ഥിരമായി കായംകുളം പോകുന്നത്. വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് ബസ് സ്റ്റോപ്പ്.
രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പില്‍ കൊണ്ടാക്കിയ ശേഷം ഞാന്‍ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാല്‍ കാര്‍ എടുത്തു വരാന്‍ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ്‍ ആയതിനാല്‍ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറില്‍ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65 കിലോമീറ്റര്‍ പിന്നിട്ട് ഓച്ചിറ എത്തി.
7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജില്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്മൂലവും കാണിക്കുകയും മോളുടെ കോളേജില്‍ (MSM കോളേജ്, 6 കിലോമീറ്റര്‍ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.
‘നിങ്ങള്‍ പോകേണ്ട, തിരിച്ചു പോകൂ…’ഇന്‍സ്പെക്ടര്‍ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി.’നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ’അദ്ദേഹം വീണ്ടും പറഞ്ഞു.’അതെന്താണ് സര്‍, ഞങ്ങള്‍ 7 ഓളം ചെക്കിങും 70 കിലോമീറ്റര്‍ ദൂരവും പിന്നിട്ടാണ് ഇവിടെ വരെ എത്തിയത്. 5 കിലോമീറ്റര്‍ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങള്‍ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകള്‍ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങള്‍ പറയുന്നത്..?’
ഉമ്മച്ചി ചോദിച്ചു.’നിങ്ങള്‍ പറഞ്ഞാല്‍ കേട്ടാല്‍ മതി. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചത് കൊണ്ടു നിങ്ങള്‍ തിരിച്ചു പോകൂ. കൂടുതല്‍ സംസാരിച്ചാല്‍ കേസെടുക്കും..’ഇന്‍സ്പെക്ടരുടെ ഭാവം മാറി…’നിങ്ങള്‍ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇന്‍സ്പെക്ടര്‍ സാര്‍, 70 കിലോമീറ്റര്‍ ദൂരത്തു നിന്നാണ് ഞങ്ങള്‍ വരുന്നത്, 5 വയസുള്ള മോന്‍ കൂടെയുണ്ട്. അല്പം കൂടി പോയാല്‍ കോളേജ് ആയി. ഞങ്ങളെ പോകാന്‍ അനുവദിക്കൂ…’
ഉമ്മച്ചി വണ്ടിയില്‍ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകള്‍ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.’ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാന്‍ ഇട്ടിരിക്കുന്ന പര്‍ദ ആണോ സാര്‍ കാണുന്ന വ്യത്യാസം’ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇന്‍സ്പെക്ടരോട് പറഞ്ഞു.
‘അതേ…നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്…’ഇന്‍സ്പെക്ടര്‍റുടെ ഭാവം മാറി..അതുവരെ ഞാന്‍ മിണ്ടിയിരുന്നില്ല. പര്‍ദ പ്രശ്നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാന്‍ ഇന്‍സ്പെക്ടരുടെ നെയിം പ്ളേറ്റ് നോക്കിയത്.. VINOD P…പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത് നിര്‍ത്തി ജീപ്പില്‍ കയറി ഇരിക്കുന്ന ഇന്‍സ്പെക്ടറുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായി.
ഉമ്മച്ചിക്ക് നേരത്തെ മനസിലായി. വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇന്‍സ്പെക്ടറോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.’നിങ്ങള്‍ ഇന്ന് പോകില്ല. നിങ്ങളെ ഞാന്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകും..’ഇന്‍സ്പെക്ടയുടെ ഭാഷയില്‍ ഭീഷണിയുടെ സ്വരം. ഞാന്‍ ഫോണെടുത്തു, ആദ്യം കൊല്ലം റൂറല്‍ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. ശേഷം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോണ്‍ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.
‘ടെന്‍ഷന്‍ ആവേണ്ട. ഞാന്‍ നോക്കിക്കൊളാം അഫ്സല്‍..’എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുന്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. ‘എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട’ എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു.’നിനക്ക് എത്ര ഹിന്ദുക്കള്‍ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരില്‍ കേസ് ഉണ്ടോടാ..നിന്നെ ഞാന്‍ കോടതി കയറ്റും..’ഇന്‍സ്പെക്ടര്‍ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്.
ആ വെയിലത്തു നിന്ന് അനിയന്‍ കരച്ചില്‍ തുടങ്ങി. ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോണ്‍ കോളുകള്‍ വന്നു കാണണം.’എടുത്തോണ്ട് പോടാ…നീ കോടതി കയറും..’എന്നെ നെഞ്ചില്‍ തള്ളിക്കൊണ്ട് അയാള്‍ ആക്രോശിച്ചു..’എന്റെ മകനെ തൊട്ടു പോകരുത്…’ഉമ്മച്ചി പറഞ്ഞു..ഞാന്‍ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറില്‍ കയറ്റി കോളേജിലേക്ക് പോയി..വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പോലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു.
ഉമ്മച്ചിയും അനിയനും 1 മണിക്കൂര്‍ വെയില്‍ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പോലീസുകാര്‍ പിണറായി വിജയനെയും കൊണ്ടേ പോകൂ..ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷന്‍. തിരിച്ചു പോകേണ്ടി വരാതെയിരിക്കാന്‍നിരന്തരം ഇടപെട്ട കോണ്‍ഗ്രസ് പ്രസിഡന്റിനും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു…
ഡോ. ഐഷ വി
ബസ് കായംകുളം ബസ്സ്റ്റാന്റിൽ നിന്നും വിടാനൊരുങ്ങിയപ്പോൾ ‘ ഒരാളും കൂടിയുണ്ടേ’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ആ സ്ത്രീ ഓടി വന്ന് ബസ്സിൽ കയറി. ഞാനിരുന്ന സീറ്റിനടുത്ത ഒഴിഞ്ഞ സീറ്റിലേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം. അവർ അവിടെ വന്നിരുന്നു. ഞാൻ മൊബൈലിൽ വാട്‌സാപ് മെസേജ് മലയാളത്തിൽ എഴുതുന്നതു കണ്ടപ്പോൾ അവർക്ക് കൗതുകം. ആഹാ… സ്ലേറ്റിൽ എഴുതുന്നതു പോലെ ഇതിൽ എഴുതാൻ പറ്റുമോ?
“എനിക്ക് അതൊന്നും അറിഞ്ഞുകൂടാത്തതു കൊണ്ട്” മലയാളം വാക്കുകളും ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. പിന്നെ എനിക്കധികം വിദ്യാഭ്യാസവുമില്ല”.
വണ്ടി കുറച്ചു ദൂരം പിന്നിട്ടു കാണണം. റോഡിൽ വലതു വശത്തായി ഒരു വസ്ത്ര വ്യാപാര കടയുടെ കൂറ്റൻ പരസ്യ ബോർഡ്. അതിൽ ഒരു യുവതിയുടെ മുന്ന് വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോ. അതു കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ എന്നോട് പറഞ്ഞു: “അതെന്റെ മകളാണ്”.
വീണ്ടും ബസ് കുറേ നേരം കൂടി മുന്നോട്ട് പോയപ്പോൾ അവരുടെ മകളുടെ ചിത്രമുള്ള അതേ ബോർഡ് കണ്ടപ്പോൾ അവർ വീണ്ടും എന്നെ വിളിച്ച് കാണിച്ചു കൊണ്ട് പറഞ്ഞു: “ഇതെന്റെ മകളാണ്. അവളെ ഞാൻ ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ പഠിപ്പിച്ചതാണ്”. അവരുടെ മട്ടും ഭാവവും കണ്ടപ്പോൾ അവരുടെ ജീവിത കഥ അവർക്കെന്നോട് പറയാൻ ആഗ്രഹമുണ്ടെന്ന് തോന്നി. ഞാനവരോട് ചോദിച്ചു. “എവിടെ പോയി വരുന്നു ?’ ചക്കുളത്തുകാവിൽ . “വീടെവിടെ ? തിരുവനന്തപുരം ജില്ലയിൽ __ എന്ന സ്ഥലത്ത്.,” എന്ത് ചെയ്യുന്നു ?” “ബൈ സ്റ്റാന്ററാണ്.” ” ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് കൂട്ടിരിപ്പാണ് പണി. “വീട്ടുവേലയ്ക് പോയാൽ ആളുകളുടെ വിധം മാറും . പിന്നെ അവരുടെ വായിലിരിയ്ക്കുന്നതൊക്കെ കേൾക്കണം. അതിനാൽ ഈ ജോലി തിരഞ്ഞെടുത്തു. മുമ്പ് കുറേ വീടുകളിലൊക്കെ നിന്നിട്ടുണ്ട്. ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ നിർത്തി.
” ഈ മകൾ എന്തു ചെയ്യുന്നു? എന്ന് ഞാൻ ചോദിച്ചു. അത് ബി കോം ഫൈനലിയറാണ്. മകൾ അവളുടെ അച്ഛന്റെ കൂടെയാണ് താമസം. നിങ്ങളുടെ കൂടെ നിൽക്കാറില്ലേ? ഞാൻ ബൈസ്റ്റാന്ററായി ജോലിക്കു പോകുമ്പോൾ മകളെ കൂടെ നിർത്താറില്ല. അവൾ ഒറ്റയ്ക്കായിപ്പോകും. കുറച്ചൊക്കെ സമ്പാദ്യമായ ശേഷം ഞാൻ ഇടയ് ക്കൊക്കെ നിർത്താറുണ്ട്. എന്താണ് ഭർത്താവുമായി ബന്ധമൊഴിയാൻ കാരണം? ഈ ചോദ്യം കേട്ടപ്പോൾ അവർ എന്നെ അവരുടെ ജീവിത കഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇടത്തരം കുടുംബാംഗമായിരുന്ന ഇവരെ ഇടത്തരം കൂടുംബാംഗമായിരുന്ന ഒരാൾ വിവാഹമാലോചിച്ചു ചെന്നു. വീട്ടുകാർ ജ്യോത്സ്യനെ കണ്ട് ജാതകം നോക്കിച്ചു കവിടി നിരത്തി ജ്യോത്സ്യൻ പറഞ്ഞു. ജാതകം പൊരുത്തമുണ്ട്. പക്ഷേ ദാമ്പത്യം ദീർഘനാൾ നീണ്ടു നിൽക്കുകയില്ല. എന്തായാലും വീട്ടുകാർ വിവാഹം നടത്തി. രണ്ടു പേരും കൂടി സന്തോഷത്തോടെ ജീവിച്ചു. ഒരു മകനും ഒരു മകളും ജനിച്ചു. രണ്ടു പേരുടേയും അധ്വാനവും കരുതലും കൊണ്ട് വീടും വീടു നിൽക്കുന്ന പറമ്പിൽ റോഡു സൈഡിലായി കടയും പണിതു. വീട്ടിലേയും കടയിലേയും കാര്യങ്ങൾ രണ്ടു പേരും കൂടി നോക്കി നടത്തി. അത്യാവശ്യം സമ്പാദ്യം രണ്ടുപേരുടേയും പേരിലായി.
ഒരു വേനൽ കാലത്ത് റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കടയിലേയ്ക്ക് പൊടി പടരുന്നത് കണ്ട് ഭർത്താവ് ഭാര്യയെ വെള്ളം തളിയ്ക്കാൻ ഏൽപ്പിച്ചു. ഭാര്യ റോഡിൽ വെള്ളം തളിച്ചു കൊണ്ടു നിന്നപ്പോൾ ഒരു ലോറി വന്നു. ലോറിയ്ക്ക് കൈ കാണിച്ചിട്ട് വെള്ളം തളിച്ചിട്ട് പോകാമെന്ന് പറഞ്ഞു. പിന്നീട് ഈ ലോറിക്കാരൻ കടയിലെ എസ്.ടി.ഡി ബൂത്തിൽ ഫോൺ വിളിക്കാൻ എത്തി തുടങ്ങി.
ഒരു ഹർത്താൽ ദിവസം ലോറിക്കാരൻ അവിടെയെത്തി. അവർ കടയുടെ ഷട്ടറിന്റെ മുക്കാൽ ഭാഗം താഴ്ത്തിയിട്ട ശേഷം കടയിലെ സാധനങ്ങൾ അടുക്കി വയ്ക്കുകയും കട തൂത്തു വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അയാൾ ഭക്ഷണം ചോദിച്ചു. മറ്റെങ്ങും ഭക്ഷണം കിട്ടാനില്ലേയെന്ന് ചോദിച്ചപ്പോൾ ഹർത്താലായതു കാരണം കിട്ടാനില്ലെന്ന മറുപടി. ഒടുവിൽ അവർ വീട്ടിൽ പോയി ഭർത്താവിനോട് കൂടി പറഞ്ഞ ശേഷം ഒരു പാത്രം ചോറ് എടുത്തു കൊണ്ടു വന്നു. വീട്ടു പറമ്പിലെ മുരങ്ങിയില തോരനും പുളിശേരിയും മീൻ കറിയുമായിരുന്നു അന്നത്തെ കറികൾ . അത് വിളമ്പി കൊടുത്തു. അയാൾ കഴിച്ചു കൊണ്ടിരിയ് ക്കേ അവർ അയാളുടെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. ഒന്ന് രണ്ട് കല്യാണം കഴിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് അയാൾ മറുപടി കൊടുത്തു. അപ്പോൾ ചക്കുളത്തുകാവിൽ പോയി പൂജ ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഇവർ പറഞ്ഞു.
ഇവരും ഇവരുടെ ചേച്ചിയും കൂടി അടുത്ത ശനിയാഴ്ച അമ്പലത്തിൽ പോകുന്നുണ്ടെന്നും അന്നു പോയാൽ മതിയെന്നും അയാളോട് പറഞ്ഞു. അയാൾ ഏറ്റു. കൃത്യം ആ ദിവസം ജ്യേഷ്ഠാനുജത്തിമാർ ബസ്സിൽ കയറിയ സമയം അയാളും ആ ബസ്സിൽ കയറി. അവർ അയാൾക്കും ചേച്ചിയ്ക്കും ടിക്കെറ്റെടുത്തപ്പോൾ അവരുടെ ചേച്ചി ഇക്കാര്യം ശ്രദ്ധിച്ചു. പോയി വന്നപ്പോൾ അവരുടെ ഭർത്താവിനോട് ചേച്ചി ഇക്കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഭർത്താവ് ഒരു പോലീസ് കേസ് കൊടുത്തതു പ്രകാരം പോലീസുകാർ ഇയാളെ ചോദ്യം ചെയ്ത് വിട്ടു. ഇതയാൾക്ക് വാശിയായി. പിന്നീട് ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മകളെയും ഒക്കത്തെടുത്ത് ഒരു ആട്ടോ പിടിയ്ക്കാനായി ജംഗ്ഷനിൽ എത്തിയപ്പോൾ അയാളും അവിടെയുണ്ടായിരുന്നു. ഇവർ കയറിയ ഓട്ടോയിൽ അയാളും ആ വഴിയ്ക്കാണെന്ന് പറഞ്ഞ് ചാടിക്കയറി. പിന്നീട് ഓട്ടോക്കാരൻ അയാൾ പറഞ്ഞതനുസരിച്ചാണ് വണ്ടി വിട്ടത്. അങ്ങനെ തമിഴ് നാട്ടിലെ ഒരു വീട്ടിൽ കൊണ്ടു പോയി ഇവരെ പൂട്ടിയിട്ട ശേഷം ലോറി ഡ്രൈവർ സ്ഥലം വിട്ടു. മൂന്നാം ദിവസം രാവിലെ അവർ പുറകു വശത്തെ വാതിൽപൊളിച്ച് പുറത്തിറങ്ങി. വഴിയിൽ കണ്ട സ്ത്രീയുടെ പക്കൽ നിന്നും പത്തു രൂപ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനാണെന്നും പറഞ്ഞ് വാങ്ങി. പിന്നെ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടുപിടിച്ച് നാട്ടിലേയ്ക്ക് ഫോൺ വിളിച്ചു. ഭർത്താവ് ഫോണെടുത്തു. സ്ഥലം ചോദിച്ചു മനസ്സിലാക്കി വണ്ടിയുമായി ചെന്ന് അവരെ കൂട്ടികൊണ്ട് പോന്നു. പോലീസ് സ്റ്റേഷനിൻ ചെന്ന് റിപ്പോർട്ട് ചെയ്ത ശേഷം ടൗണിലെത്തി ബാങ്കിൽ കയറി. ഇവരുടെ പേരിലുണ്ടായിരുന്ന കാശു മുഴുവൻ ഭർത്താവ് ഇവരെ കൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് എടുപ്പിച്ചു സ്വന്തം പോക്കറ്റിലാക്കി.
ബാങ്കിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ പക്കൽ നിന്നും കുട്ടിയെ ഭർത്താവ് വാങ്ങി ശേഷം ഇവരോട് ലോറി ഡ്രൈവറുടെ ഒപ്പം പൊയ് ക്കൊള്ളാൻ പറഞ്ഞു. ഇവർക്ക് ഇവരുടെ വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. ഭാര്യയെയും കുഞ്ഞിനേയുംകണ്ടു കിട്ടി പരാതിയില്ല എന്നെഴുതി കൊടുത്തതിനാൽ ലോറി ഡ്രൈവറുടെ പേരിലുള്ള പോലീസ് കേസും അവിടെത്തീർന്നു. അങ്ങനെ അവർ ലോറി ഡ്രൈവറുടെ കൂടെ പോകാൻ നിർബന്ധിതയായി. അയാൾ മദ്യപനും ആഭാസനുമാണെന്ന് ഒന്നുരണ്ട് ദിവസം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ അയാളില്ലാത്ത സമയം നോക്കി ജോലിക്കാരെ ഏർപ്പാടാക്കുന്ന ഏജൻസിയിൽ പോയി രജിസ്റ്റർ ചെയ്തു വേഗം തന്നെ ഒരു വീട്ടിലെ പണി ഒത്തതിനാൽ അങ്ങോട്ടു പോയി. അങ്ങനെ ദീർഘകാലം കഴിഞ്ഞപ്പോൾ ഇവരുടെ അച്ഛനമ്മമാർക്ക് വയ്യാതായി.
സഹോദരങ്ങൾ പല സ്ഥലങ്ങളിൽ കുടുംബമായി കഴിയുന്നതിനാലും അച്ഛനമ്മമാരെ കൂടെ വന്ന് നിന്ന് നോക്കാൻ സാധിക്കാത്തതിനാലും ഗൾഫിലുള്ള ഒരു സഹോദരൻ ഇവരെ വിളിച്ച് അച്ഛനമ്മമാരെ നോക്കുന്ന ചുമതല ഏൽപ്പിച്ചു. സഹോദരന്റെ ഷെയർ കൂടി ഇവർക്ക് കൊടുത്തു. ഇവർ അച്ഛനമ്മമാരുടെ മരണശേഷം ആ പറമ്പിൽ ഒരു വീടു വച്ചു. ലോറി ഡ്രൈവർ ഇവരെ അന്വേഷിച്ചെത്തി. ഇവർ അയാളെ ഓടിച്ചു വിട്ടു. മകൾ ചെറിയ കുട്ടിയായതിനാൽ നോക്കുന്ന കാര്യം ബുദ്ധിമുട്ടാകുമ്പോൾ ഇവരുടെ ഭർത്താവ് കുട്ടിയെ ഇവരുടെ അടുത്താക്കും. ഇവർക്ക് ജീവിക്കാൻ വരുമാനം വേണ്ടതിനാൽ കാശ് തീരുമ്പോൾ കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കിയ ശേഷം ഹോം നഴ്സായി പോകാൻ തുടങ്ങി. കുട്ടിയെ ഇതിനിടയ്ക്ക് നല്ലൊരു ടീച്ചറുടെ കീഴിൽ ഡാൻസും പാട്ടും അഭ്യസിപ്പിച്ചു. കുട്ടി ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ബന്ധുവായ ഒരു കുട്ടി സ്കൂളിൽ പഠിയ്ക്കാനെത്തി. അവർ രണ്ടു പേരും കൂടി ഒരു നൃത്തം സ്കൂളിൽ അവതരിപ്പിച്ചു. മറ്റേ കുട്ടിയുടെ ഒരു ബന്ധു ഇവർ നൃത്തം ചെയ്യുന്ന ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ ഫോട്ടോഗ്രാഫർ ഈ കുട്ടികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ ഇദ്ദേഹം ഫോട്ടോകൾ കാണിച്ചു. കാണാൻ നല്ല ആകാര സൗഷ്ഠവവും നിറവുമുള്ള പെൺകുട്ടികളുടെ ചിത്രം അയാൾക്ക് ബോധിച്ചു. കുട്ടികളുടെ അചഛനമ്മമാരുടെ സമ്മതത്തോടെ അവരെ വിളിപ്പിച്ച് ഒന്നുരണ്ട് സാംപിൾ പരസ്യങ്ങൾ എടുത്തു നോക്കി. അതവർ നന്നായി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പിന്നീട് വന്ന പല പരസ്യങ്ങളിലും ഈ രണ്ട് കുട്ടികൾക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ഹൈ സ്കൂൾ തലത്തിൽ പഠിയ്ക്കുമ്പോൾ തന്നെ രണ്ടു പേരും മോഡലുകളായി. ചെറുതല്ലാത്ത വരുമാനമായി. സമ്പാദ്യമായി. അവർ പരസ്യ മോഡലുകളായുള്ള വിവിധ ഉൽപന്നങ്ങളുടെ കൂറ്റൻ പരസ്യ ബോർഡുകൾ ഹൈവേയുടെ വശങ്ങളിൽ സ്ഥാനം പിടിച്ചു. അത് കാണുന്നവരെ കടകളിലേയ്ക്ക് ആകർഷിച്ചു.
അങ്ങനെ കാലം കഴിഞ്ഞപ്പോൾ ഇവർ ആശുപത്രിയിലെ ബൈ സ്റ്റാന്റർ മാത്രമായി മാറി. ഇതിനിടയ്ക്ക് ഇവരുടെ മകൻ വളർന്നു ഒരു പെൺകുട്ടിയെ പ്രണയിച്ചു. അവരുടെ വീട്ടുകാർ എതിർത്തപ്പോൾ അവൻ അവളെ വിളിച്ചു കൊണ്ടുവന്ന് അമ്മയുടെ വീട്ടിൽ താമസിച്ചു. അമ്മയുടെ അതുവരെയുള്ള സസാദ്യം മുഴുവൻ അമ്മ മകന് കൊടുത്തു.ഏതാനും ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തി വിടാൻ തയ്യാറായി. വിവാഹത്തിന് അച്ഛൻ വീട്ടുകാരെല്ലാം കൂടി . മകൻ ഒരു വണ്ടി അമ്മയെ കൂട്ടികൊണ്ടുപോകാനായി വിടാൻ പറഞ്ഞിരുന്നെങ്കിലും അച്ഛന്റെ പെങ്ങന്മാർ ആരോ അത് തടഞ്ഞു. അങ്ങനെ അവർ അവിടെ തഴയപ്പെട്ടു. പിന്നീട് മകന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ മകൻ അമ്മയെ വിളിച്ചു കൊണ്ടുപോയി അച്ഛനും പെങ്ങളും അവനും ഭാര്യയും താമസിക്കുന്ന വീട്ടിലാക്കി. ഇവർ അവിടെ ചെന്നപ്പോൾ ഭർത്താവ് ഇവരോട് ഒരക്ഷരം മിണ്ടില്ല. ഭക്ഷണം വീട്ടിൽ നിന്നും കഴിക്കില്ല. കിടപ്പ് കടയിൽ തന്നെ എന്നിങ്ങനെയാക്കി. മരുമകൾക്കാണെങ്കിൽ എന്തിനും ഏതിനും ദേഷ്യം. ഇവരുടെ ജോലിഭാരം കൂട്ടാനായി തറയിൽ വെള്ളം കോരി ഒഴിയ്ക്കുക പ്രയാസപ്പെടുത്തുക എന്നിങ്ങനെയായി. മകളാണെങ്കിൽ പകൽ പഠിക്കാനായി പോകും. അങ്ങനെ മനസ്സു മടുത്ത് അവർ സ്വന്തം വീട്ടിലെത്തി.
വീണ്ടും ബൈ സ്റ്റാന്റർ പണി തന്നെ ശരണം. മകളുടെ കല്യാണം ഭംഗിയായി നടത്തണം അതിനുള്ള നേർച്ചയായിരുന്നു ചക്കുളത്തുകാവിലേയ്ക്കുള്ള ആ യാത്ര. എന്റെ സ്റ്റോപ്പെത്തിയപ്പോൾ ഞാനിറങ്ങി. അവർ അവരുടെ പ്രാർത്ഥനകളുമായി മുന്നോട്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണൻ മാഞ്ഞൂർ
2022 ജനുവരി 16 – ന് അരങ്ങൊഴിഞ്ഞു കടന്നുപോയ ആലപ്പി രംഗനാഥ് നാടക സിനിമാ രംഗത്തെ അപൂർവ പ്രതിഭയായിരുന്നു.
നാടക രചന , സംവിധാനം , ഗാനരചന , സംഗീതം, നൃത്ത സംവിധാനം ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.
ആലപ്പുഴ വേഴപ്ര കുഞ്ഞു കുഞ്ഞു ഭാഗവതരുടെ മകൻ സംഗീതത്തിൻറെ അപൂർവ്വ താളങ്ങളിലേക്ക് സഞ്ചരിച്ചു . ജീവിത സായാഹ്‌നത്തിലേക്ക് കടന്നപ്പോൾ പൂർണമായും സംഗീതത്തിന് സമർപ്പിച്ചു.
ഈ ആത്മാർപ്പണത്തിൽ നിന്നാണ് കനകാംഗി മുതൽ രസിക പ്രിയ വരെ 72 മേള കർത്താ രാഗങ്ങൾ പിറന്നത് …..
72 മഹാ പ്രതിഭകളെ കുറിച്ചുള്ള 72 കീർത്തനങ്ങൾ …..( 72 മേള കർത്താ രാഗങ്ങളാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ അടിസ്ഥാനം) വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ത്യാഗരാജസ്വാമികളുടെ ഓർമ്മയ്ക്ക് പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീതത്തിൻറെ കൈവഴികളിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ സഹൃദയർ നെഞ്ചേറ്റുന്നുവെന്നറിയുമ്പോൾ രംഗനാഥൻ മാഷ് സന്തോഷിക്കുന്നു. അവാർഡുകൾക്ക് വേണ്ടിയോ , അംഗീകാരങ്ങൾക്ക് വേണ്ടിയോ ആരുടെയും കാല് പിടിക്കാൻ മാഷ് ശ്രമിക്കാറില്ല…. ഒരുപക്ഷേ അതുകൊണ്ടാവാം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും, നാടക രംഗത്തു നിന്നു മൊക്കെ ഒരു പിൻവാങ്ങൽ സംഭവിച്ചത്.
1992 മെയ് മാസത്തിലെ ഒരു വേനൽ പകലിലാണ് കാഞ്ഞിരപ്പള്ളി ‘കാരാമയിൽ ലോഡ്ജിൽ ‘ രംഗനാഥൻ മാഷിനെ കാണാൻ ചെല്ലുന്നത്. ‘നിഷേധം ‘ മാസികയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുക്കണം. അസോസിയേറ്റ് എഡിറ്റർ സുനിൽ ഓച്ചിറ (സീബ്ലൂ സുനിൽ) പ്രകാശ് സ്വദേശി എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു .

ആലപ്പി രംഗനാഥ്
അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളിയുമായുള്ള അപൂർവ്വ ബന്ധത്തെപ്പറ്റി വാചാലമായി. 1968 -ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് കൊച്ചിച്ചന്റെ വീട്ടിലേക്ക് താമസം മാറിയതോടെ കലാരംഗം കാഞ്ഞിരപ്പള്ളി യിലേക്ക് പറിച്ചു നടപ്പെട്ടു. ഈ കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബിന് നാടകം രചിക്കുകയും ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. പി .എ .തോമസ് എന്ന സിനിമാ നിർമാതാവ് ‘ജീസസ് ‘ എന്ന സിനിമയ്ക്കുവേണ്ടി ഗാനമെഴുതിയ അഗസ്റ്റിൻ വഞ്ചിമലയെ പരിചയപ്പെടുത്തുന്നു. തോമസിൻറെ ‘ജീസസിൽ’ അവർക്കൊപ്പം ഈണം നൽകി. അക്കാലത്ത് ‘വഞ്ചി – രംഗൻ’ ടീം വളരെ പ്രശസ്തമായിരുന്നു. പിന്നീട് അഗസ്റ്റിൻ വഞ്ചിമല ‘ന്യൂസ് ഇന്ത്യ ‘ എന്ന പത്രവുമായി തമിഴ്നാട്ടിൽ ഒതുങ്ങി . ഇടയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയ്ക്കൊപ്പം പ്രവർത്തിച്ചു. 2020ഫെബ്രുവരിയിൽ അഗസ്റ്റിൻ വഞ്ചിമല രോഗബാധിതനായി മരണപ്പെട്ടു .
അഗസ്റ്റിൻ വഞ്ചിമല യ്ക്കൊപ്പമുള്ള നാടകക്കാലങ്ങൾ ഒരിക്കലും മറക്കാനാവില്ലന്ന് രംഗനാഥൻ മാഷ് പറയുന്നു .
യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ സ്ക്രിപ്റ്റ് സ്ക്രൂട്ടിനൈസിങ്ങ് ഓഫീസറായി ജോലി ചെയ്തത് മഹാഭാഗ്യം .
ഈ കാലയളവിലാണ് നിരവധി മ്യൂസിക് ആൽബങ്ങൾ മലയാളത്തിന് സമ്മാനിച്ചു. യേശുദാസിനു വേണ്ടി തന്നെ 200-ൽ പരം ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യം .
മധുരഗീതങ്ങൾ, എന്റെ വാനമ്പാടി ഈ ആൽബങ്ങൾ സ്വയം പാട്ടെഴുതി ചിട്ടപ്പെടുത്തി.
ഇൻറർവ്യൂവിൽ മുഴുവൻ സംഗീതവുമായുള്ള തൻറെ ആത്മബന്ധം തുറന്നു പറയുകയായിരുന്നു. കലയെ ഉപാസിക്കുന്നവന് എല്ലാം സമൃദ്ധമായി തിരികെ ലഭിക്കുമെന്നുള്ള പ്രകൃതി നിയമത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് അഭിമുഖം അവസാനിച്ചത്.
ഹരിവരാസനം പുരസ്കാരം സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ മരണം കോവിഡ് രൂപത്തിൽ വരുകയായിരുന്നു ….. ഒരുപക്ഷേ പല സ്വപ്നപദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചാവാം മരണം അദ്ദേഹത്തെ കൊണ്ടുപോവുന്നത് ……
എങ്കിലും സംഗീതത്തിലെ പുതുതലമുറ ‘ ഗുരുരത്ന പഞ്ചകം’ പോലുള്ള മഹത്തായ കൃതികളെ തൊട്ടറിയും…..
കാലം എല്ലാറ്റിനും സാക്ഷിയാകും.
ഉപരേഖ
അഭിമുഖത്തിൽ ഞങ്ങൾ ചോദിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയും വളരെ പ്രസക്തമാവുന്നു.
ചോദ്യം :- ‘ ഇല്ലിമുളം കാടുകളിൽ ‘ ‘ബലികുടീരങ്ങളെ ‘ ഇങ്ങനെയുള്ള നാടകഗാനങ്ങൾ എക്കാലത്തും ഹിറ്റായി നിലനിൽക്കുന്നു . ഇന്നും നാടകങ്ങൾ പിറക്കുന്നുണ്ട് , നാടകഗാനങ്ങളും ഉണ്ടാവുന്നുണ്ട് …… പക്ഷെ മഹത്തായ ഗാനങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല ?
ഉത്തരം :- പണ്ട് ഒരു മാസവും , രണ്ടു മാസവുമൊക്കെ സംഗീതസംവിധായകന്റെ വീട്ടിൽ താമസിച്ചാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ….. പക്കമേളക്കാരും , ഗായകരും , ഗാനരചയിതാക്കളും ഉൾപ്പെടുന്ന ഒരു ടീം വർക്കായിരുന്നു. ഇന്ന് വളരെ ഫാസ്‌റ്റായിട്ടുള്ള വർക്കുകളാണ് നടക്കുന്നത് . ആദ്യം ട്യൂണിടുന്നു. പിന്നീട് ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നു ….. എന്തൊരു വികലമായ രീതിയാണ് പിന്തുടരുന്നത്. ഇതിനിടയിൽ എങ്ങനെയാണ് ഒരു എവർഗ്രീൻ സോങ് സൃഷ്ടിക്കാനാവുന്നത് …?
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
അന്വേഷണസംഘത്തിന് ദിലീപിനെ നാളെയും മറ്റന്നാളും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്ന് നിർദേശം നൽകിയത്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസിെൻറ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിനുശേഷം സഖ്യത്തിനു തയാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ, ബിജെപിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാർട്ടിക്കുമുള്ളതെന്നും അവർ ആരോപിച്ചു.
കോൺഗ്രസിന്റെ വാതിൽ ബിജെപിക്കു മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ബാക്കിയുള്ളവരുമായെല്ലാം സഖ്യത്തിന് തയാറാണ്. എസ്പിയും ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തിൽനിന്ന് അവർ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോൺഗ്രസിനു പറയാനുള്ളത് സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്.
വികസനവിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽനിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്-പ്രിയങ്ക പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസിന്റെ പ്രധാന എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിലെ സാഹചര്യവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. ഭാവി പറയാനറിയില്ല. സീറ്റുകൾ പ്രവചിക്കുന്നതും അപക്വമാകും. എല്ലാം 2022 തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല. യുപിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും അവർ കൂട്ടിച്ചേർത്തു.
യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്.
യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി 29 മുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടും, റോഡ് ഉപയോക്താക്കളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് അവതരിപ്പിക്കുക.
സൈക്ലിംഗ് പ്രചാരകർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവ ആശയവിനിമയം നടത്തുന്നതിൽ സർക്കാർ വളരെ നിശബ്ദത പാലിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാർ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് നിയമങ്ങൾ.
ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന. ഒരു ജംഗ്ഷനിൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിനോ ക്രോസ് ചെയ്യാൻ കാത്തിരിക്കുന്നവർക്കോ വഴി നൽകണം. മുമ്പ് ജംഗ്ഷനുകളിൽ വാഹനങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. കൂടാതെ, സൈക്കിൾ യാത്രക്കാർ പങ്കിട്ട സൈക്കിൾ ട്രാക്കുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം.
ചില സാഹചര്യങ്ങളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകേണ്ട ഡ്രൈവർമാർ ഉദാഹരണത്തിന് റൗണ്ട് എബൗട്ടിൽ, ജംഗ്ഷനിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ തിരിയുമ്പോഴോ പാത മാറുമ്പോഴോ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് പുതിയ നിയമങ്ങൾ ഡ്രൈവർമാരോടും മോട്ടോർ സൈക്കിൾ യാത്രക്കാരോടും ആവശ്യപ്പെടുന്നു. റൗണ്ട് എബൗട്ടുകളിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം നൽകാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.
യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.
അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും അതിര്‍ത്തി കടക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ മറ്റ് ഇന്ത്യക്കാരെ ചോദ്യം ചെയ്തത് പ്രകാരം ഇവരെ അമേരിക്കയില്‍ ആരോ കാത്തുനില്‍ക്കാമെന്നേറ്റിരുന്നുവെന്നാണ് അറിയുന്നത്.
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേർ മരിച്ചു. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.
പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ കിഷോരി പഡ്നേക്കർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.