കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.
സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.
മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.
വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി കോമോ മേഖലയില്‍ വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലിവിങ് റൂമില്‍ കസേരയിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അടുത്തിടെ ഉണ്ടായ ശക്തമായ കാറ്റില്‍ ഇവരുടെ തോട്ടത്തിലെ മരങ്ങള്‍ വീഴുമെന്ന ആശങ്കയെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കാനെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മരിനെല്ല മരിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും 2019ന്റെ അവസാനത്തോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് അയല്‍വാസികള്‍ക്കൊന്നും യാതൊരു വിവരവുമില്ല.
രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ മരിനെല്ലയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കോവിഡ് ഇറ്റലിയില്‍ ബാധിച്ച് തുടങ്ങിയ സമയത്ത് ഇവര്‍ വീട് പൂട്ടി ഏതെങ്കിലും ബന്ധുക്കളുടെ അടുത്തേക്ക് പോയിരിക്കാമെന്നാണ് കരുതിയിരുന്നതെന്നുമാണ് സമീപവാസികള്‍ അറിയിച്ചിരിക്കുന്നത്.
മരിനല്ലയുടെ ബന്ധുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ ആരെയും കണ്ടെത്താനായില്ലെങ്കില്‍ മരിനെല്ലയ്ക്ക് ബഹുമാനപൂര്‍വ്വം അന്ത്യയാത്ര നല്‍കാന്‍ സഹകരിക്കണമെന്ന് കോമോ മേയര്‍ മരിയോ ലാന്‍ഡ്രിസിന നഗരവാസികളോടഭ്യര്‍ഥിച്ചു.
ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസിൽ ഇന്ന് വിവാഹമേളം മുഴങ്ങേണ്ടതായിരുന്നു. എന്നാൽ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് തേടിയെത്തിയത് വേണ്ടപ്പെട്ടവരുടെ അപകട വാർത്ത. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. തലേദിവസമായ ബുധനാഴ്ച വധുവിന് നൽകാനുള്ള പുടവയുമായി അമലിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ച് വാഹനങ്ങളിലായി ഹരിപ്പാട്ടെ വധൂഗൃഹത്തിലേക്ക് യാത്ര തിരിച്ചത്.
പിന്നീട് ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കിലെ വീട്ടിലെത്തിയത്. അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. അമ്പലംമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്പ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി.
അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും കുടുംബവും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു.
കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ നാടിന് ഇവരുടെ വേർപാട് തീരാവേദനയാകുകയാണ്.
അതേസമയം, അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതു കാരണമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അവർ അറിയിച്ചു.
ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന് പോംവഴി തേടിയെത്തിയ ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ മന്ത്രവാദി ആണിയടിച്ചു കയറ്റി. പാകിസ്താനിലെ പെഷാവറിലാണ് സംഭവം. യുവതിയുടെ നെറ്റിയില്‍ തുളഞ്ഞു കയറിയ രണ്ടിഞ്ച് നീളമുള്ള ആണി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ വെച്ച് പൊടുന്നനെ യുവതി ബോധരഹിതയായതോടെയാണ് കുടുംബം ഇവരെ വടക്കുപടിഞ്ഞാറന്‍ പെഷാവറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നെറ്റി തുളഞ്ഞു കയറിയ ആണി പറിച്ചെടുക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതി വേദനയില്‍ പുളയുകയായിരുന്നുവെന്നും ഡോ.സുലൈമാന്‍ ഡോണ്‍ പത്രത്തിനോട് പറഞ്ഞു.
നിലവില്‍ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. നാലാമത്തേത് ആണ്‍കുട്ടിയല്ല എങ്കില്‍ ബന്ധം ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. അള്‍ട്രാസൗണ്ടില്‍ പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതോടെയാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിക്കാനുള്ള വഴി തേടി മന്ത്രവാദിയുടെ അടുത്തെത്തുന്നത്. ഇയാള്‍ പരിഹാരമെന്ന് വിശ്വസിപ്പിച്ച് ആണിയടിച്ച് കയറ്റുകയായിരുന്നു. തലയോട്ടിയുടെ കുറച്ച് ഉള്ളിലേക്ക് ആണി തുളഞ്ഞു കയറിയെങ്കിലും തലച്ചോറിന് പരിക്കില്ല.
സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനും യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും ക്യാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ ഭര്‍ത്താവിനെതിരെയും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്.
ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
“ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു. എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തപ്പോൾ, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,” -ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. “എന്നിരുന്നാലും, കുട്ടികളും കൊല്ലപ്പെട്ടതിനാൽ, ഈ കേസിൽ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് ഞങ്ങൾ സംശയിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്താത്തതിനാൽ വീട്ടുകാർക്ക് പരിചിതമായ ആരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ സംശയിച്ചു.- പൊലീസ് വ്യക്തമാക്കി.
പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടിൽ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാൾ ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തിൽ നിന്ന് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി ഗംഗാറാമിന്റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ വീട്ടിലെ നാല് കുട്ടികളിൽ രണ്ട് പേർ ഉണർന്ന് തങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രതിയോട് അപേക്ഷിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന അവരെയും മറ്റ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി. മൈസൂരുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച പ്രതി വലിച്ചെറിഞ്ഞ ആയുധം സമീപത്തെ കനാലിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ യോഗി വോട്ടര്‍മാരോടായി പറഞ്ഞു
നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു. ബിജെപി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.
उत्तर प्रदेश के मेरे मतदाता भाइयों एवं बहनों… pic.twitter.com/voB37uA3uV
— Yogi Adityanath (@myogiadityanath) February 9, 2022
ന്യൂഡല്‍ഹി: പെട്ടെന്നുള്ള ലോക്ക്ഡൗണും കടബാധ്യതയും തൊഴിലില്ലായ്മയും കോവിഡ് ഒന്നാം തരംഗത്തില്‍ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം 2020ല്‍ രാജ്യത്ത് 8761 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് വേളയിലെ ആത്മഹത്യാ കണക്കുകൾ കേന്ദ്രം പുറത്തുവിടുന്നത്.
2018നും 2020നും ഇടയിലുള്ള മൂന്ന് വര്‍ഷ കാലയളവില്‍ രാജ്യത്ത് 25,251 പേര്‍ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനെടുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്‌ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്‌ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസെടുത്ത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികള്‍ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ സിബുവിനെതിരേ പരാതി നല്‍കിയിരുന്നത്. ഈ സമയം സാറ്റ്‌സിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കേസിലും നടപടികളുണ്ടായത്.
ബിനോയ് എം. ജെ.
ആപേക്ഷിക ജ്ഞാനത്തിൽ പെട്ടു പോകുന്ന മനുഷ്യന് അതിൽ നിന്നും കര കയറാൻ ഒരു മാർഗ്ഗമേയുള്ളൂ – ആത്മവിശ്വാസം. നിങ്ങളുടെ ആത്മവിശ്വാസം അനന്തതയിലേക്ക് ഉയരട്ടെ. ഇത് സാധിക്കുന്ന കാര്യമാണോ?എന്താണ് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്? അറിവാണ് ആത്മവിശ്വാസത്തെ തകർക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു രോഗം പിടിപെട്ടു എന്ന് കരുതുക. ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു “ഈ രോഗം മാറുകയില്ല, നിങ്ങൾ അധിക നാൾ ജീവിച്ചിരിക്കുകയില്ല.” നിങ്ങളുടെ ആത്മവിശ്വാസം പൊയ്പോകുന്നു. നിങ്ങൾ നിരാശയുടെ ആഴങ്ങളിലേക്ക് വീഴുന്നു. ഇവിടെ ,’അസുഖം മാറുകയില്ല’ എന്ന അറിവാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർത്തത്.
ഇപ്രകാരം അറിവ് ആത്മവിശ്വാസത്തെ തകർക്കുകയും ആത്മവിശ്വാസത്തിന്റെ അഭാവം കൂടുതൽ അറിവിന്റെ പിറകെ ഓടുവാൻ നമ്മെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ദൂഷിതവലയം രൂപം കൊള്ളുന്നു. ഇതിൽ നിന്നും കരകയറുവാനുള്ള ഏകമാർഗ്ഗം ആത്മവിശ്വാസത്തെ ബലപ്പെടുത്തുക എന്നതാണ്. നിങ്ങൾക്ക് വേണ്ടുവോളം ആത്മവിശ്വാസം ഉണ്ടെങ്കിൽ വികലമായ ഇത്തരം അറിവുകൾ നിങ്ങളെ ബാധിക്കുകയില്ല .മലകളെ മാറ്റുവാനുള്ള- പോരാ, ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനുമുള്ള, സൂര്യനെ അതിന്റെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള- ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. അതുണ്ടെങ്കിൽ നമ്മെ ബാധിക്കുവാൻ ബാഹ്യലോകത്തിനോ അതിലെ ആപേക്ഷികജ്ഞാനത്തിനോ കഴിയുകയില്ല!
നിങ്ങൾക്ക് അനന്തമായ ആത്മവിശ്വാസം ഉണ്ടെങ്കിൽ പിന്നീട് അറിവിന്റെ ആവശ്യം ഉദിക്കുന്നില്ല. ആർക്കു വേണം പിന്നീടറിവ്?നിങ്ങൾ കൽപിക്കുന്നതെല്ലാം സാധിച്ചു കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെന്തിനാണ് ആപേക്ഷികജ്ഞാനം?ഈയവസ്ഥയെ ‘സർവ്വാധിപത്യം’ എന്നാണ് ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്. അവിടെ എത്തുന്നയാൾ താൻ അമൃതനും സർവ്വഗനുമാണെന്നും താൻ കൽപിക്കുന്നതൊക്കെ- യാചിക്കുകയോ പ്രാർത്ഥിക്കുകയോ അല്ല- സാധിച്ചു കിട്ടുന്നതായും അറിയുന്നു. ക്രമേണ അയാൾ ആപേക്ഷികജ്ഞാനത്തെ ത്യജിക്കുന്നു.
ആപേക്ഷികജ്ഞാനം ത്യജിക്കപ്പെടുന്ന അവസരത്തിൽ ഉള്ളിലുള്ള നിരപേക്ഷിക ജ്ഞാനം അഥവാ സത്യം പ്രകാശിക്കുന്നു. അത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. പിന്നീടയാൾക്ക് ആശയക്കുഴപ്പങ്ങൾ ഇല്ല. അത് കിട്ടുന്നവൻ ഈശ്വരപദത്തെ പ്രാപിക്കുന്നു.
നിങ്ങൾക്ക് ഇച്ഛിക്കുവാനറിയാമോ?അല്ലെങ്കിൽ കൽപിക്കുവാനറിയാമോ?എങ്കിൽ നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുവിൻ. നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുന്നവ നടന്നു കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുവിൻ. നിങ്ങൾ ഈ ഒരു കാര്യമേ ചെയ്യേണ്ടതായുള്ളൂ. നിങ്ങളുടെ കൽപ്പന അനുസരിക്കുവാൻ പ്രകൃതി തയ്യാറായി നിൽക്കുന്നു. പക്ഷെ നിങ്ങൾ കൽപിക്കുന്നില്ല. നിങ്ങൾ നിഷേധാത്മക ചിന്തകളിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും വട്ടം കറങ്ങുന്നു. നിങ്ങളുടെ ശക്തിയെ ഉപയോഗിക്കുന്നതിൽ നിങ്ങൾ പരാജയപ്പട്ടു പോകുന്നു. ഇത് നിങ്ങളുടെ തന്നെ കുറ്റമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടുകാരെയുമൊക്കെ വിട്ട് വല്യ വിമാനം കേറിയവരാണ് ഞങ്ങൾ പ്രവാസികൾ ….
ഇത് നമ്മുടെ നാട്ടിൽ ജീവിക്കാനുള്ള ആസ്തി ഇല്ലായ്മകൊണ്ടൊന്നുമായിരുന്നില്ല …മറിച്ചു ഞങ്ങളൊക്കെ മത്സത്തിൽ ഓടാൻ തുടങ്ങിയപ്പോളേ സ്വയം മടുത്തതുകൊണ്ടാണ് …
അത്യാവശ്യം തരക്കേടില്ലാതെ ജീവിച്ചു പോകാനുള്ള ജീവിത ചുറ്റുപാടുകളും ജോലിയുമൊക്കെയുണ്ടായിട്ടും മാതാപിതാക്കളെ കണ്ണീർ അണിയിച്ചുകൊണ്ട് വണ്ടികേറേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഞങ്ങൾ പ്രവാസികൾക്ക് പറയാനുണ്ടാകും… അപ്പോൾ കാര്യത്തിലേക്ക് വരാം.
ജനനം മുതൽ തങ്ങൾക്ക് ചുറ്റും കണ്ടുവളരുന്ന പലവിധ മത്സരയിനങ്ങളായ…
കുട്ടികളുടെ പഠന ഫീസ്…
ഏറ്റവും കൂടുതൽ ഫീസുള്ളിടത്ത് പഠിപ്പിക്കാനുള്ള തത്രപ്പാട് …
സ്‌കൂളിൽ ഒന്നാമതാകാൻ ട്യൂഷൻ ഫീസ് മുടക്കിയുമുള്ള തത്രപ്പാട് അങ്ങനെ അങ്ങനെ …
സ്‌കൂളിൽ പോകുന്ന തന്റെ കുഞ്ഞിൻെറ സ്‌കൂൾ ബാഗ് കുട എന്തിനേറെ പെൻസിൽ ബോക്സുവരെ മറ്റുള്ളവരെക്കാൾ ഒരു പിടി കൂടിനിന്നില്ലങ്കിൽ ഒരു ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ് നമ്മൾ മാതാപിതാക്കളും കുട്ടികളും .
എന്നാലും ഇന്നും ഒരുമാറ്റവുമില്ലാതെ ഏറ്റവും കൂടുതൽ ട്രെൻഡിൽ ഓടിക്കൊണ്ടിരിക്കുന്നത് മലയാളിയുടെ വീടും, ജോലിയും കല്യാണവുമാണ് . ഇപ്പോൾ ഇതൊന്നും കൂടാതെ സേവ് ദി ഡേറ്റ് കൂടി അകമ്പടി പാലിച്ചിട്ടുണ്ട് ….
എന്നാൽ ഒരു സാധാ മലയാളി നമ്മുടെ നാട്ടിൽ ജോലിചെയ്താൽ കിട്ടുന്നത് 20,000 രൂപ ആയിരിക്കാം . ആ കിട്ടുന്നതിൽ നിന്നു പെട്രോൾ, ബസ് കൂലി , അയലോക്കത്തെ കല്യാണം, നൂലുകെട്ട് ,പേരിടൽ അല്ലെങ്കിൽ മരണം ഇവയ് ക്കെല്ലാം മറ്റുള്ളവർ കൊടുക്കുന്നതിനേക്കാൾ ഇത്തിരി കൂട്ടി കൊടുത്തില്ലെങ്കിൽ നഷ്ടമാകുന്ന മാനവും മനഃസമാധാനവും. ഇതെല്ലം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കഞ്ഞി മുളകുകൂട്ടി കഴിക്കാൻ പറ്റിയാലായി.
ഇനി ഈ മേല്പറഞ്ഞതൊക്കെ സാധിച്ചു പ്രസ്റ്റീജ് മേടിച്ചെടുക്കണമെങ്കിൽ നമ്മൾ യുദ്ധം ചെയ്യേണ്ടിവരുക വീട്ടിലെ പേസ്റ്റിനോടും, തേഞ്ഞു തീർന്ന ബ്രഷിനോടും സോപ്പിനോടും കൂടാതെ വർഷങ്ങൾ പഴക്കമുള്ള അണ്ടർവെയറിനോടും ബനിയനോടുമൊക്കെയാണ് . അതാവുമ്പോൾ ഇതൊന്നും ആരും കാണുന്നില്ലല്ലോല്ലേ? …..
അതിനിടയിൽ വീട്ടിലൊരാൾക്ക് അസുഖം കൂടി വന്നാൽ പേരുകേട്ട ഹോസ്പിറ്റലിൽ പോയില്ലെങ്കിലൊരു ഗുമ്മില്ല…അവസാനം ബ്ലേഡുകാരൻ, ലോൺ, ചിട്ടി അങ്ങനെ അങ്ങനെ …..പിന്നീടുള്ള അവന്റെ ജീവിതം മുഴുവൻ കടം വീട്ടൽ കൂടി അവന്റെ നിരന്തര സഹപാഠിയായി കൂടെ കൂടും …
അങ്ങനെ ശ്വാസം കിട്ടാതെ അലഞ്ഞ മലയാളി എങ്ങനെങ്കിലുമൊരു പുറം രാജ്യത്തെത്തിയാൽ പിന്നെ അവന്റെ ഓട്ടത്തിന്റെ ഗതി അവൻ തന്നെ മാറ്റി ശ്വാസമൊരു മന്ദഗതിയിൽ കൊണ്ടുവരും …
അവനൊന്ന് റിലാക്സ് ചെയ്യാൻ തുടങ്ങും .. കാരണം അവിടെ അവനെ അറിയുന്നവരാരുമില്ല..
ഇനി അവനു ശാന്തമായി അവനായി ജീവിക്കാം ..
മക്കളെ സർക്കാർ സ്‌കൂളുകളിൽ വിടാം …
മത്സര പരീക്ഷകളുടെ ഭാരങ്ങളില്ല …
സർക്കാർ ഹോസ്‌പിറ്റലുകളിൽ പോകാൻ മടിയേതുമില്ല …
മതം നോക്കാതെ ഇഷ്ടമുള്ളവരെ പ്രണയിക്കാം…കല്യാണം കഴിക്കാം… ഒഴിവാക്കാം…
കുട്ടികൾ വേണമെന്നോ വേണ്ടന്നോ വക്കാം …
ഇഷ്ടമുള്ള വിശ്വാസം കാത്തുസൂക്ഷിക്കാം …
ഇഷ്ടമുള്ള വസ്ത്രം ധരിക്കാം….
ഇഷ്ട ഭക്ഷണം കഴിക്കാം …
പ്രായപരിധികൾ എണ്ണിപ്പറയാതെ ഇഷ്ടമുള്ള ജോലി …അല്ലെങ്കിൽ കിട്ടുന്ന ജോലി എന്തും ചെയ്യാം ..
ചാരിറ്റി ഷോപ്പിൽ നിന്നോ സെക്കൻഹാന്റായോ ഉടുതുണിമുതൽ വാഹനങ്ങൾ വരെ മേടിക്കാം …
അവിടെ ആരും അവനോട് ചോദിക്കില്ല…
തിരക്കില്ല നമ്മുടെ ഒരു കഥയും ….
മലയാളി ഒഴികേ….
എന്നാലും അണ്ണാൻ മരം കേറ്റം മറക്കുമോ എന്ന പഴഞ്ചൊല്ല് മറക്കാൻ പറ്റാത്ത ചിലർ ഇവിടെനിന്നും നാട്ടിൽ താമസിക്കാനാളില്ലാതെ മണിസൗധങ്ങൾ കെട്ടിവയ്ക്കുന്നു …
ആസ്തികൾ വാങ്ങിക്കൂട്ടുന്നു …
ജോലി ചെയ്തു മരിക്കുന്നു …
മത്സരം മാത്രമറിയാവുന്ന…
ജീവിക്കാൻ മറക്കുന്ന മലയാളി …
(ഒന്ന് മനസിലാക്കുക…ഇന്ന് മത്സരഭീതിയിൽ നെഞ്ചിടിപ്പ് കൂടി മാതൃരാജ്യം വിട്ടു വണ്ടികേറുന്ന യുവതലമുറയുടെ എണ്ണം ഭീമമാണ് …
ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള സ്ഥലം നമ്മുടെ ഇന്ത്യയാണ് ( 50- 53%).അവരുടെ എനർജി ലെവൽ is at the peak. This is more than enough to bring our nation to the top in everything.
പക്ഷെ അവരെ പിടിച്ചു നിർത്താൻ, അവരുടെ എനർജി ലെവൽ മതിയാവുന്നത്ര ഉപയോഗിക്കാൻ ..പഴയ പല പൊങ്ങച്ച രീതികളും, പഴഞ്ചൻ രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള കസേര ഒഴിഞ്ഞു നമ്മുടെ ചോരത്തിളപ്പുള്ള യുവാക്കൾക്കായി മാറിനിന്നാൽ നമുക്കെത്താം മാനസികമായും രാജ്യപരമായുമൊക്കെ ഒന്നാമത് തന്നെ .)