കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത് പോലീസുകാരന്‍, കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്ത് നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടാസംഘത്തോടൊപ്പമായിരുന്നു ജിഹാന്റെ മദ്യസത്കാരം.
അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം.
ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.
ജിഹാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.
യുക്രൈന്‍ രക്ഷാദൗത്യത്തില്‍ 800ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ
സുരക്ഷിതമായെത്തിച്ച് കൈയ്യടി നേടി 24കാരിയായ വനിത പൈലറ്റ്. കൊല്‍ക്കത്ത സ്വദേശിയായ മഹാശ്വേത ചക്രവര്‍ത്തിയാണ് യുക്രൈന്‍ ദൗത്യത്തില്‍ ചേര്‍ന്ന് താരമാകുന്നത്.
നാല് വര്‍ഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റാണ് മഹാശ്വേത. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ശ്വേത യുക്രെയ്നില്‍ കുടുങ്ങിയ 800-ലധികം വിദ്യാര്‍ത്ഥികളെ ആണ് നാട്ടിലെത്തിച്ചത്. തന്റെ ചെറിയ പ്രായത്തില്‍ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്നാണ് മഹാശ്വേത പറയുന്നു.
എയര്‍ലൈനില്‍ നിന്നും രാത്രി വൈകിയാണ് തനിക്ക് ഒരു കോള്‍ വരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്ത് കൊണ്ടുള്ള ഫോണ്‍ കോളായിരുന്നു അത്. കോവിഡ് മഹാമാരിയുടെ കാലത്ത് വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായും ശ്വേത പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും വാക്സിനുകളും കൊല്‍ക്കത്തിയിലും മറ്റ് വിമാനത്താവളങ്ങളിലേക്കും പൂനെയിലേക്കും എത്തിച്ചതില്‍ ശ്വേതയും ഉണ്ടായിരുന്നു.
യുക്രെയ്നില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടെ 21 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് സമ്മര്‍ദ്ദം കാരണം ഫിറ്റ്‌സ് ബാധിച്ച സംഭവവും ശ്വേത ഓര്‍ത്തെടുത്തു. അബോധാവസ്ഥയില്‍ തന്റെ കൈകളില്‍ മുറുകെപ്പിടിച്ച അവള്‍ അമ്മയുടെ അടുത്തേക്ക് എത്രയും വേഗം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട നിമിഷവും വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെട്ട നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ശ്വേത പറഞ്ഞു.
ബിജെപിയുടെ മഹിള മോര്‍ച്ചയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ശ്വേതയെ അഭിനന്ദിച്ച് കുറിപ്പുള്ളത്. മഹിള മോര്‍ച്ച വൈസ് പ്രസിഡന്റ് പ്രിയങ്ക ശര്‍മയും മഹാശ്വേതയുടെ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും അയല്‍രാജ്യങ്ങളായ പോളണ്ട്, ഹങ്കറി എന്നിവിടങ്ങളില്‍ നിന്നുമായി 800 വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി ഇവര്‍ വിമാനം പറത്തിയതായി ട്വീറ്റില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ മഹിള മോര്‍ച്ചയുടെ പ്രസിഡന്റ് തനുജ ചക്രവര്‍ത്തിയുടെ മകളാണ് മഹാശ്വേതയെന്നും ട്വീറ്റില്‍ പറയുന്നു.
ഇതുവരെ 20000 ത്തിലധികം ഇന്ത്യക്കാരെയാണ് 80ല്‍ കൂടുതല്‍ പ്രത്യേക വിമാന സര്‍വീസുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ട ഈ രക്ഷാദൗത്യത്തിലൂടെ ബംഗ്ലാദേശ് നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ പൗരന്‍മാരെയും ഇന്ത്യ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ബസുകളിലൂം ട്രൈനുകളിലും കാല്‍നടയായുമൊക്കെ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിച്ച ശേഷമാണ് ഇവരെ വിമാനത്തില്‍ നാടുകളിലേക്ക് എത്തിച്ചത്.
യുദ്ധം ആരംഭിച്ചതു മുതല്‍ യുക്രൈന്റെ വ്യോമപാതകള്‍ അടച്ചിരുന്നു. തുടര്‍ന്ന് രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഇന്ത്യ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് കേന്ദ്ര മന്ത്രിമാരെ അയക്കുകയുണ്ടായി. നേരത്തെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 24 ന് റഷ്യന്‍ കടന്നുകയറ്റത്തോടെ ആരംഭിച്ച യുദ്ധം മൂന്നാമത്തെ ആഴ്ചയും തുടരുകയാണ്.
നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൈംബ്രാഞ്ചിന് ദിലീപ് കൈമാറിയ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 12 നമ്പറിലേക്കുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് നീക്കം ചെയ്തതെന്നാണ് വിവരം.
നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിനെ ആശ്രയിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
നേരത്തെ, മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ വെച്ചാണ് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിച്ചത്.
ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുൻ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാൾ.
അഭിഭാഷകൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ലാബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന് വിൻസെന്റ് പറഞ്ഞു. തന്റെയും ദിലീപിന്റെയും അഭിഭാഷകൻ ഒരാളാണ്. മുംബൈയിലെ ഏറ്റവും നല്ല ഫോറൻസിക് ലാബ് ഏതാണെന്ന് അഭിഭാഷകൻ ചോദിച്ചതു പ്രകാരമാണ് താൻ അന്വേഷിച്ച് മറുപടി നൽകിയതെന്നും ഇയാൾ പ്രതികരിച്ചു.
കൊറിയർ മുഖേനയാണ് ആദ്യം ഫോണുകൾ ലാബിലേക്ക് അയച്ചത്. പിന്നീട് അഭിഭാഷകരും ലാബ് ഡയറക്ടറുമാണ് നേരിട്ടു ബന്ധപ്പെട്ടു കൊണ്ടിരുന്നത്. മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, ഫോണുകൾ വാങ്ങാനായി അഭിഭാഷകർ നേരിട്ട് മുംബൈയിലെത്തി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തുവെന്ന് ലാബ് ഉടമ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
അഫ്ഗാനിൽ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദി നജീബ് മലപ്പുറം പൊന്മള സ്വദേശിയെന്ന് റിപ്പോർട്ട്. ജെഎൻയു യൂണിവേഴ്‌സിറ്റിയിൽ വെച്ച് കാണാതായ നജീബുമായി ഈ നജീബിന് ബന്ധമില്ലെന്നും തെളിഞ്ഞു. നേരത്തെ ജെഎൻയുവിൽ നിന്നും കാണാതായ നജീബാണ് കൊല്ലപ്പെട്ടയാൾ എന്ന് സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം ഉണ്ടായിരുന്നു.
അതേസമയം, യുഎഇയിൽ പഠിച്ചു വളർന്ന പൊന്മള സ്വദേശിയാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. വെല്ലൂർ കോളജിൽ എംടെക് വിദ്യാർത്ഥിയായിരുന്നു കാണാതാകുമ്പോൾ നജീബ്. അന്ന് 23 വയസ്സായിരുന്നുവെന്ന് പോലീസിൽ പരാതി നൽകിയ ഉമ്മ പറയുന്നു. 5 വർഷം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്.
യുഎയിൽ പഠിച്ചു വളർന്ന നജീബ് സുഹൃത്തുക്കളെ കാണാൻ എന്ന വ്യാജേനയാണ് ഇറാഖിലേക്ക് പോയത്. മകനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി വീട്ടിലേക്ക് വിളിച്ച നജീബ്, താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്തിൽ എത്തിയെന്നും, സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്‌റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞിരുന്നു. പിന്നീട്, ടെലിഗ്രാം വഴിയായിരുന്നു നജീബ് കുടുംബവുമായി ബന്ധപ്പെട്ടത്.
താൻ അബൂ ബാസിർ എന്ന പുതിയ പേര് സ്വീകരിച്ചെന്ന് ടെലഗ്രാമിലൂടെ നജീബ് കുടുംബത്തെ അറിയിച്ചു. കൂടാതെ ഉമ്മയെയും വീട്ടുകാരെയും ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഞങ്ങൾ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിച്ചാൽ മതിയെന്നായിരുന്നു നജീബിനോട് ഉമ്മ പറഞ്ഞത്.
ഡോ. ഐഷ വി
കാലാവസ്ഥാ മാററങ്ങളിലും മറ്റും പഠന വിധേയമാക്കിയിട്ടുള്ള ഒരു സിദ്ധാന്തമാണ് ശലഭ സിദ്ധാന്തം. ശലഭങ്ങളുടെ ചിറകടി ഒരു ടൊർണാഡോ സൃഷ്ടിക്കുമോ? ആവോ ആർക്കറിയാം? എന്നാൽ ഐ എച്ച് ആർ ഡി (മറ്റു സ്ഥാപനത്തിലുമാകാം.) ശമ്പളം രണ്ടുമാസം വൈകിയാൽ അത് നേർ രേഖയിലോ ഒരേ ദിശയിലോ അല്ലാത്ത സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിക്കാം. ഒരു തരംഗമാകുമ്പോൾ അതിന് ഉയർച്ചയും താഴ്ചയും ഉണ്ടാകാം . കൂർഗിലെ നാനിയുടെ വാട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളകി കിടന്നാൽ അതെങ്ങനെ പാലക്കാടും തൃശൂരും കൊല്ലത്തുമുള്ളവരുടെ ഇടയിൽ സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിയ്ക്കുമെന്നും നമുക്കൊന്ന് പരിശോധിക്കാം. ഒരു ഐ എച്ച് ആർ ഡി സ്ഥാപനത്തിലെ കുട്ടികൾക്ക് ടൂറ് പോകാനൊരു പൂതി. കുട്ടികൾക്ക് വേണ്ട ഉപദേശങ്ങൾ ഒക്കെ നൽകി , ഒരു അധ്യാപകനേയും അധ്യാപികയേയും ഡ്യൂട്ടിക്കിട്ട് കുട്ടികളെ ടൂറിനയച്ചു. ബസ്സുകാരന്റെ പക്കൽ നിന്നും ഷെഡ്യൂൾ വണ്ടി നമ്പർ ,എഗ്രിമെന്റ് മുതലായവ വാങ്ങിയിരുന്നു.മൈസൂർ , കൂർഗ്, ചിക്കമംഗലൂർ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര. കൂർഗ് വാട്ടർ പാർക്കിലായിരുന്നു അന്നവർക്ക് സ്റ്റേ. ഇരുട്ടിയപ്പോഴാണ് ടൂർ ടീം അവിടെ എത്തിയത്.
രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ കുളo ഉപയോഗിക്കാൻ പാടുള്ളൂ എന്നെഴുതിയ ബോർഡ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇരുട്ടു കാരണം അതൊന്നും ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ബസുകാരനും, വാട്ടർ പാർക്കിലെ ജീവനക്കാരും തമ്മിലുള്ള പരിചയത്തിന്റെ പേരിൽ കുളം ഉപയോഗിക്കാൻ അവർ അനുവദിച്ചു. കുളത്തിന്റെ പരിസരത്ത് വൈദ്യുതി വെളിച്ചം ഒട്ടുമേ ഇല്ലായിരുന്നു. യാത്ര ചെയ്തു മുഷിഞ്ഞതും ഉഷ്ണവും കാരണം വിദ്യാർത്ഥികൾ കുളത്തിൽ ചാടി. അധ്യാപികയും ഏതാനും വിദ്യാർത്ഥിനികളും താമസിക്കാനുള്ള മുറികളോടനുബന്ധിച്ച കുളിമുറികളിൽ കുളിക്കാൻ കയറി.
നാനിയുടെ ഉടമസ്ഥതയിലുള്ള വാർട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. എന്നാൽ വാട്ടർ പാർക്കിലെ ജീവനക്കാർ അക്കാര്യം ടൂർ ടീമിനെ അറിയിച്ചിരുന്നില്ല. ഡൈവിംഗ് സ്റ്റാന്റിന്റെ മുകളിൽ കയറിയ അധ്യാപകൻ കാലെടുത്തു വച്ചത് പലകയിളകിയ ഭാഗത്തേയ്ക്കായിരുന്നു. അധ്യാപകൻ 10 അടി താഴ്ചയിലേയ്ക്ക് പതിച്ചു. ഇടത് തോളും നട്ടെല്ലുമൊക്കെ ഇടിച്ചാണ് വീണത്. ബസുകാരനും വാട്ടർ പാർക്കിലെ ജീവനക്കാരനും കൂടി അധ്യാപകനെ സമീപപ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ മുതലായ ടെസ്റ്റ്കൾ ചെയ്യിച്ച് ₹2000/- അധ്യാപകന്റെ പക്കൽ നിന്നും ആശുപത്രി അധികൃതർ ഈടാക്കി. ഡോക്ടർ എക്സ്റേ പരിശോധിച്ച ശേഷം ഒന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് വേദന സംഹാരികളും കൊടുത്ത് കൈയ്യിലൊരു കെട്ടും കെട്ടി അവരെ പറഞ്ഞയച്ചു.
തുടർന്നുള്ള മൂന്ന് ദിവസങ്ങളിലെ യാത്രയും കുട്ടികളെ നിയന്ത്രിക്കലും അധ്യാപകനെ തളർത്തിയിരുന്നു. ടൂർ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അധ്യാപകൻ ആലത്തൂരിലെ ഒരാശുപത്രിയിൽ എത്തി. കൂർഗിലെടുത്ത അതേ എക്സ്റേ കണ്ട ആലത്തൂരിലെ ആശുപത്രിക്കാർ എത്രയുംവേഗം ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇത് കൂർഗിലെ ഡോക്ടറുടെ വിവരക്കേട് മൂലമാണോ അതോ ആശുപത്രിക്കാരും വാട്ടർ പാർക്കുകാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണോ സംഭവിച്ചത്? ഏതായാലും ആലത്തൂരിലെ ആശുപത്രിയിൽ ഒരു സാമ്പത്തിക തരംഗം തുടങ്ങുന്നു. ചിലവ് വരുന്ന പോയിന്റിൽ സാമ്പത്തിക തരംഗത്തിന് ഒരു താഴ്ചയും വരവ് വരുമ്പോൾ ഒരു ഉയർച്ചയും ഉണ്ടെന്ന് വിചാരിക്കുക. ഈ ഉയർച്ച താഴ്ചകൾ ഒരേ തരംഗദൈർഘ്യത്തിലോ ആംപ്ലിറ്റ്യൂഡിലോ ഉള്ളതല്ല. ആയത്തിനും വ്യയത്തിനുമാനുപാതികമായി തരംഗത്തിലെ നിമ് നോന്നതങ്ങളിൽ വ്യത്യാസം വരും.
അങ്ങനെ തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്കുള്ള അവരുടെ യാത്രയിൽ അവർ ഒരു ഓട്ടോ പിടിക്കുന്നു. ഓട്ടോ ചാർജ് കൊടുക്കുമ്പോൾ ഓട്ടോക്കാരന് ആയവും അധ്യാപകന് വ്യയവും. അധ്യാപകനെ ആശുപത്രിയിലാക്കിയ ശേഷം ഓട്ടോക്കാരൻ ഒരു പെട്രോൾ പമ്പിൽ കയറി തനിക്ക് കിട്ടിയ വരുമാനത്തിന്റെ ഒരു ഭാഗം അവിടെ ചിലവഴിക്കുമ്പോൾ അവിടെ മറ്റൊരു തരംഗം ആരംഭിക്കുന്നു. അധ്യാപകന്റെ ശസ്ത്രക്രിയ പലവിധ ടെസ്റ്റുകൾക്ക് ശേഷം ആശുപത്രിക്കാർ നടത്തി – അഞ്ചാറ് അംഗങ്ങളുള്ള സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഈ അധ്യാപകൻ. ഈ അപകടം അവർക്ക് കൂനിൻമേൽ കുരു എന്നു പറഞ്ഞതു പോലെയായി. അധ്യാപകന്റെ അവസ്ഥ മനസ്സിലാക്കിയ ഐ എച്ച് ആർ ഡി ജീവനക്കാർ അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ച് പിരിവിട്ട് ആശുപത്രി ചിലവ് വഹിക്കാൻ തയ്യാറായി.
സ്ഥിരം ജീവനക്കാർക്ക് 2 മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. താത്കാലിക ജീവനക്കാർക്കും ലാസ്റ്റ് ഗ്രേഡ് കാർക്കും മറ്റ് സ്ഥിര ജീവനക്കാർക്ക് മുമ്പേ ശമ്പളം നൽകിയിരുന്നു. സ്ഥിരവും അസ്ഥിരവുമായ ജീവനക്കാർ അധ്യാപകന്റെ പിരിവിട്ടപ്പോൾ ശമ്പളം കിട്ടാൻ വൈകിയിട്ടും അവർ അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചായിരുന്നു (ഡിലേയ്ഡ്) പിരിവിട്ടത് . അങ്ങനെ പിരിവ് ആദ്യ തരംഗത്തിൽ മുട്ടിയെങ്കിലും ഇവിടെ ഓരോ ജീവനക്കാരിൽ നിന്നും വിവിധ തരംഗങ്ങൾ രൂപപ്പെടുകയായിരുന്നു(nonlinear). ശമ്പളമില്ലായ്മയും അപ്രതീക്ഷിത ചിലവും കൂടി വന്നപ്പോൾ അവരുടെ തരംഗങ്ങളിൽ അവരുടെ ആവശ്യങ്ങൾ മാറ്റിവയ്ക്കുക, ഓട്ടോപിടിയ്ക്കുന്നിടത്ത് നടക്കുക തുടങ്ങി ചിലവ് ചുരുക്കിയും , ചിലവ് മാറ്റിവച്ചും അവരവരുടെ തരംഗങ്ങൾ മുന്നോട്ട് പോയി. അവരിൽ നിന്നും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തേണ്ടവർക്ക് ഡിലേ വന്നു. പറ്റ് വരവ് അടയ്ക്കാൻ കഴിയാതെ മുടങ്ങി. അങ്ങനെ ഓരോ ഐ എച്ച് ആർ ഡി ജീവനക്കാരുമായി ബന്ധപ്പെട്ട ത രംഗങ്ങൾ അല്പം താമസിച്ചത്( Delayed) ആയി.
ഇതിനിടയിൽ കന്നട സംസാരിക്കാനറിയുന്ന ഒരു അധ്യാപകൻ കൂർഗിലെ വാട്ടർ പാർക്കുടമയെ വിളിച്ച് സംസാരിച്ചു. ഉടമ നഷ്ടപരിഹാരം തരാൻ തയ്യാറല്ലായിരുന്നു. ബസുകാരനെ വിളിച്ച് സംസാരിച്ചു. അയാൾ 10000/- രൂപ നഷ്ടപരിഹാരം തരാൻ തയ്യാറായിരുന്നു. അയാൾ വീട് പണിയാൻ വച്ചിരുന്ന തുകയാണ് ഇങ്ങനെ മറിഞ്ഞത്. അങ്ങനെ അയാളുടെ വീടുപണിയിൽ കാലതാമസം വന്നു. അയാളിൽ നിന്ന് അയാളുടെ പണിക്കാർ വഴി നീളേണ്ടിയിരുന്ന സാമ്പത്തിക തരംഗത്തിന് കാലതാമസം വന്നു. അങ്ങനെ തുടർന്നു ഭവിക്കേണ്ടിയിരുന്ന പല തരംഗങ്ങളും താമസിച്ച് തുടങ്ങേണ്ടിവന്നു.
ഐ എച്ച് ആർഡി യിലെ ജീവനക്കാർ ആവശ്യങ്ങൾ മാറ്റിച്ച് ആശുപത്രി കടം വീട്ടി. അധ്യാപകനെ സിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചു. ഇത്രയുമായിട്ടും. ജീവനക്കാർക്ക് കിട്ടേണ്ട ശമ്പളം ഇതുവരെ കിട്ടിയില്ല. എന്നാൽ ഡിലേയ്ഡ് ബട്ടർ ഫ്ലൈ എഫക്ട് തുടരുന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
വർക്കല തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു. അഭിരാമിയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. അഭിരാമിയുടെയും റയാന്റെയും മൃതദേഹങ്ങൾ ഒരു പെട്ടിയിലാക്കി അടക്കം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. ദുഃഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തിൽ ആയിരുന്നു സംസ്ക്കാര ചടങ്ങുകൾ.
തീപിടുത്തം നടന്ന വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങൾ. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടിൽ എത്തിച്ചു. പൊതുദൃശനത്തിന് ശേഷം പുത്തൻ ചന്തയിൽ എത്തിച്ച് മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങൾക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീട്ടിൽ എത്തിച്ചത്. തീപിടിത്തം നടന്ന വീടിന് സമീപമാണ് രാഹുലിന്റെ വീട്.
varkala-five-death funnelയുഎഇയിൽ ആയിരുന്ന രാഹുൽ അപകടം നടക്കുന്ന അന്ന് രാത്രിയാണ് നാട്ടിലെത്തിയത്. മന്ത്രിമാർ,എംഎൽഎമാർ അടക്കം നിരവധി ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വത്തോടൊപ്പം തന്നെ ഹിറ്റായതാണ് ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്‌കോറുമെല്ലാം. ചിത്രത്തിലെ പറുദീസ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ ഇപ്പോഴും ട്രെന്‍ഡിങ് നമ്പര്‍ വണ്ണാണ് പറുദീസയെന്ന ഗാനം.
ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തുന്ന ഗാനം വലിയൊരു ഓളം തന്നെയാണ് യുവാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ചിത്രത്തിലെ ഗാനത്തെ കുറിച്ചും ശ്രീനാഥിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.
‘ഞാന്‍ ഒത്തിരി എന്‍ജോയ് ചെയ്ത് ചെയ്ത സോംഗാണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു. പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നേയും പിന്നേയും കേള്‍ക്കാനുള്ള ഒരു ടെന്റന്‍സി ഉണ്ടായിരുന്നു.
അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും ഞാന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നു. പിന്നെ വിഷ്വല്‍സ് ഒക്കെ ഇറങ്ങിയ ശേഷം കുറേ പ്രാവശ്യം പാട്ട് കണ്ടു, അനഘ പറയുന്നു.
ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള ചെറിയ സൂചന വീട്ടുകാര്‍ക്ക് നല്‍കിയിരുന്നെന്നാണ് താരം പറയുന്നത്.
‘ ഞാന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ.
വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചുദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്,’ അനഘ പറയുന്നു.
താന്‍ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് ഒരു ഞെട്ടലായിരുന്നെന്നും പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മേഖല തിരഞ്ഞെടുത്തതിന്റെ ആശങ്കയായിരുന്നു അതെന്നും താരം പറഞ്ഞു. ‘സിനിമയിലേക്കുള്ള എന്റെ വരവ് അവര്‍ക്കൊരു ഷോക്കായിരുന്നു. ഞാന്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതില്‍ വിഷമമൊന്നും ഇല്ല,’ അനഘ പറയുന്നു.
പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉത്തരവാദിത്തം ആലങ്കാരിക പദവിയെന്ന് വിചാരിച്ച് നടക്കുന്നവര്‍ക്ക് ഇനി സ്‌കോപ്പില്ല. ഏത് വലിയ നേതാവും പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. തോല്‍വിക്ക് പിന്നാലെ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പാര്‍ട്ടി തെറ്റ് തിരുത്തലുകളിലേക്ക് കടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം രക്ഷയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി തെറ്റുകള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആയിരുന്നെന്ന് സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അച്ചടക്കം ഉറപ്പാക്കി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പാണ് സുരേന്ദ്രന്‍ നല്‍കുന്നത്.
ബൂത്ത് തലം മുതല്‍ ഇനി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ബൂത്തുകളുടെ പ്രവര്‍ത്തനം, ഹാജര്‍ എന്നിവ രേഖപ്പെടുത്തും. വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തില്‍ പാര്‍ട്ടി ജനപിന്തുണ ഇനിയും ആര്‍ജിക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ഇതിനായി പദ്ധതികള്‍ തയ്യാറാക്കാനാണ് തീരുമാനം.
കെ റെയില്‍ പോലുള്ള ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനപിന്തുണ നേടാമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്‌സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ തിരുവന്തപുരം ബീമാപ്പള്ളി പരിസരത്ത് നിന്നാണ് പൂന്തുറ പൊലീസ് സിപ്‌സിയെ പിടികൂടിയത്. കുഞ്ഞിന്റെ അച്ഛനായ സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് വില്‍പനയടക്കം മറ്റു പല ഇടപാടുകള്‍ക്കും സിപ്‌സി കുഞ്ഞിനെ മറയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസ് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകള്‍ നോറ മരിയയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് സിപ്‌സിയും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്തത്.
കുഞ്ഞ് ബിനോയിയുടെയും തന്റെയുടെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് മൊഴി നല്‍കിയത്. നോറയുടെ കൊലപാതകത്തില്‍ ബിനോയിക്ക് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നാണ് വിവരം. ബിനോയിയെ നിലവില്‍ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
മുടി കൊഴിഞ്ഞു പോകുനന്തിന് പരിഹാരമായി ഹെയർട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ മനോരഞ്ജൻ പാസ്വാൻ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തത്.
മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുൻഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുകയായിരുന്നു. മാർച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയിൽ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടർന്ന് മനോരഞ്ജനെ ഉടൻ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിൽ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിൻ കെയർ സെന്റർ അദ്ദേഹത്തെ സമീപത്തെ റൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗൺ പേയ്മെന്റായി മനോരഞ്ജൻ 11,767 രൂപ നൽകിയെന്നും പ്രതിമാസം 4000 രൂപ ഇഎംഐയായും നൽകാനായിരുന്നു വ്യവസ്ഥയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എസ്‌കെ പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്‌കിൻ കെയർ സെന്റർ നടത്തിപ്പുകാർക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടു.