ഡോ. ഐഷ വി
കൊല്ലം ശ്രീ നാരായണ വനിത കോളേജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ഞാനും കൂട്ടുകാരി കനകലതയും പരവൂർ റയിൽവേസ്റ്റേഷനിൽ നിന്നും 31/10/1984 ന് അതി രാവിലെയുള്ള ട്രെയിനിൽ കയറി കൊല്ലം ജംങ്ഷനിൽ ഇറങ്ങി റയിൽവേ ട്രാക്കിലൂടെ തന്നെ മുന്നോട്ട് നടന്ന് നടപ്പാതയായി ഉപയോഗിക്കുന്ന മേൽപ്പാലത്തിനടുത്തെത്തി ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപമുള്ള കർബല ജംങഷനിലെത്തി ഞങ്ങളുടെ കോളേജിലേയ്ക്ക് നടന്നു. വഴിയിൽ വലതു വശത്തുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്ന കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നു. ഇങ്ങനെ നടന്ന് വരുന്നവരുടെ കൂട്ടത്തിൽ മറ്റു കുട്ടികൾ കൂടി ചേർന്ന് വർത്തമാനം പറഞ്ഞു നടക്കുന്നതിന് ഞങ്ങൾ ഉപയോഗിച്ചിരുന്ന പ്രയോഗം ” നടരാജൻ വണ്ടിയിൽ കയറുക” എന്നാണ്. അങ്ങനെ ഞങ്ങൾ കോളേജിലെത്തി. കനകലത അവളുടെ പ്രീഡിഗ്രി ക്ലാസ്സിലേക്കും ഞാൻ എന്റെ പ്രീഡിഗ്രി ക്ലാസ്സിലേയ്ക്കും മറ്റുള്ളവർ അവരവരുടെ ക്ലാസ്സുകളിലേയ്ക്കും പിരിഞ്ഞു. എട്ട് മണിയായപ്പോൾ ക്ലാസ്സ് തുടങ്ങി. ഒന്നാം പീരീഡ് കഴിഞ്ഞു. രണ്ടാം പീരീഡിലെ മലയാളം ക്ലാസ്സെടുക്കുന്ന ലൈലടീച്ചർ ക്ലാസ്സെടുത്ത് ആ പീരീഡ് തീരുന്നതിന് മുമ്പ് പ്യൂൺ ഒരു തുണ്ടുമായി ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വന്നു. ടീച്ചർ തുണ്ട് വായിയ്ക്കുന്നതിനിടയിൽ ലോങ്ങ് ബെല്ലടിച്ച് കോളേജ് വിട്ടു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റു എന്നതായിരുന്നു ആ തുണ്ടിലെ സന്ദേശം. ബെല്ലടി കേട്ടതും ഞാൻ ക്ലാസ്സിൽ നിന്നും ചാടിയോടി ഗേറ്റിനടുത്തെത്തിയപ്പോൾ കനകലതയും എത്തിയിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടാൽ ആദ്യം വീട്ടിലെത്താനായി ആൺകുട്ടികളെ വരെ പിന്നിലാക്കി ഓടുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാനും കനകലതയും കൂടി റയിൽവേ സ്റ്റേഷനിലേയ്ക്ക് വച്ചു പിടിച്ചു. സ്റ്റേഷനിലെത്തിയതും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ജയന്തി ജനത എക്സ്പ്രസ് തയ്യാറായി നിൽപുണ്ടായിരുന്നു. ഞങ്ങൾ ലേഡീസ് കംപാർട്ട്മെന്റിൽ വലിഞ്ഞു കയറി. താമസിയാതെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ടെടുത്തു. പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് കേവലം അര മണിക്കൂറിനുള്ളിലാണ് ഇതൊക്കെ നടന്നത്. ഞങ്ങൾ കയറിയ ട്രെയിൻ പരവൂർ മാമൂട്ടിൽ പാലം കഴിഞ്ഞപ്പോൾ നിന്നു . ആരോ തടഞ്ഞതോ പിടിച്ചു നിർത്തിയതോ ആണ്. ഒരര മണിക്കൂർ ഞങ്ങൾ കാത്തു. ട്രെയിൻ മുന്നോട്ട് ചലിക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങളിറങ്ങി ട്രാക്കിലൂടെ തന്നെ നടന്നു. ടി വി അത്ര പ്രചാരത്തിലില്ലാത്തതും റേഡിയോ , ടെലഗ്രാം , ലാന്റ് ഫോൺ( അതും വളരെ കുറവ്) ഒഴികെയുള്ള മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് ഒരു മണിക്കൂറിനുള്ളിൽ രാജ്യം നിശ്ചലമാവുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. എട്ടു കിലോമീറ്റർ നടന്നാലേ വീട്ടിലെത്തൂ.. ബസ്സും കാണില്ലെന്ന് ഉറപ്പായതിനാൽ ഞങ്ങൾ ട്രാക്കിലൂടെ തന്നെ ഒല്ലാൽ ലവൽ ക്രോസിനരികിലെത്തി(കുറുക്കു വഴി) . പിന്നെ പരവൂർ പാരിപ്പള്ളി ബസ് റൂട്ടിൽ ഞങ്ങൾ കാൽനടയാത്ര തുടർന്നു. കോമേഴ്സിലെ ഷൈലജയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഷൈലജ ട്രെയിനിൽ മറ്റേതോ കമ്പാർട്ട്മെന്റിൽ കയറി വന്നതായിരുന്നു. അമ്മാരത്തു മുക്കിലെത്തിയപ്പോൾ ഞാനും ഷൈലജയും ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങളുടെ വീട്ടിലേയ്ക്ക് . കനകലത നേരെ പ്ലാവിന്റെ മൂട്ടിലെ അവളുടെ വീട്ടിലേയ്ക്കും നടന്നു. ഷൈലജയുടെ വീടെത്തിയപ്പോൾ അവിടെ നിന്ന് കുറച്ച് ചൂടുവെള്ളം വാങ്ങിക്കൂടിച്ച് ഞാൻ നടന്നു. അത്രയും ദൂരം നടന്നതിനാൽ ശരീരത്തിലെ ജലാംശം തീരെ കുറഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന മനോജും പുറകിലുണ്ട്. മനോജ് എന്റെ നാട്ടുകാരനാണ്.
പരവൂരിൽ നിന്നും ഒന്നേകാൽ മണിക്കൂർ കാൽനടയാത്ര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. റേഡിയോയിൽ ശോക സ്വരമുതിർത്തുന്ന പശ്ചാത്തല സംഗീതം. ഇടയ്ക്കിടെ വാർത്തകൾ . എല്ലാം ഞങ്ങൾ കേട്ടു. ശ്രീദേവി അപ്പച്ചിയുടെ മകൾ കൊല്ലം രാമൻ കുളങ്ങര ഐറ്റി ഐ -ൽ പഠിക്കുന്ന ലീനയും ഡിഗ്രിക്ക് എസ് എൻ കോളേജിൽ പഠിക്കുന്ന ബീന ചേച്ചിയും വീട്ടിലെത്തിയിരുന്നില്ല. ഒരല്പം ഭാഗ്യമുള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ആ ട്രെയിൻ കിട്ടിയതും എട്ടു കിലോമീറ്റർ നടന്നെങ്കിലും വീട്ടിലെത്താനായതും.
ബീന ചേച്ചിയും കൂട്ടുകാരും കൊല്ലം എസ് എൻ കോളേജ് ജംങ്ഷനിൽ നിന്നും റയിൽവേ ട്രാക്കിലൂടെ നടന്ന് രാത്രി എട്ടുമണിയോടെ വീട്ടിൽ എത്തി ചേർന്നു. ഏകദേശം 25 കിലോമീറ്ററാണ് അവർക്ക് നടക്കേണ്ടി വന്നത്. ലീനയും പട്ടര് സദാശിവൻ എന്നയാളിന്റെ മകൾ ഷീല ചേച്ചിയും കൂടി രാമൻ കുളങ്ങര നിന്നും കൊല്ല o എസ് എൻ കോളേജ് ജംങ്ഷനിൽ എത്തി ഷീല ചേച്ചിയുടെ ഒരു ബന്ധുവീട്ടിൽ തങ്ങി. അവിടെ നിന്നും ചിറക്കര സർവ്വീസ് സഹകരണ സംഘത്തിലേയ്ക്ക് ഫോൺ ചെയ്ത് വിവരം അറിയിച്ചു. അവിടെ നിന്നും സ്റ്റാഫ് ഷീല ചേച്ചിയുടെ വീട്ടിലും ശ്രീദേവി അപ്പച്ചിയുടെ വീട്ടിലും വിവരമറിയിച്ചു. അങ്ങനെ വീട്ടുകാർക്ക് സമാധാനമായി.
അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ആ സർവ്വീസ് സഹകരണ സംഘത്തിൽ മാത്രമേ ഒരു ഫോൺ ഉണ്ടായിരുന്നുള്ളൂ. സൈക്കിളൊഴികെയുള്ള വാഹന സൗകര്യങ്ങളുള്ള വീടുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ടി വിയുള്ള വീടുകൾ മൂന്നെണ്ണം മാത്രം. അന്ന് മൂന്ന് മണിയോട് കൂടി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണ വാർത്തയെത്തി. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതായിരുന്നു. റേഡിയോയിൽ ശോക സംഗീതം തുടർന്നു കൊണ്ടേയിരുന്നു. എന്റെ അനുജനും അനുജത്തിയും ടിവിയുള്ള വീടുകളിലൊക്കെ ചുറ്റിക്കറങ്ങി കണ്ട വാർത്തകൾ എനിക്കും വിവരിച്ചു തന്നു. ആ ദിനങ്ങളിൽ പത്രം നിറയെ ഇതു സംബന്ധിച്ച വാർത്തകളായിരുന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി പോയവരും മൂന്ന് ദിവസത്തോളം ഹോസ്റ്റലുകളിലും പരിചയക്കാരുടേയോ ഒരു പരിചയവുമില്ലാത്തവരുടേയോ വീടുകളിലും തുടർന്നു.
ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭൗതികശരീരം ശക്തി സ്ഥലിൽ ചന്ദന മുട്ടികളിൽ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വലയം പ്രാപിക്കുന്നതുവരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയാം . ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം അങ്ങനെയാണ് ഉൾക്കൊണ്ടത്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
എം. ജി.ബിജുകുമാർ
“നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി… ”
റിങ്ങ് ടോണിലെ പാട്ടിൻ്റെ വരികൾ പൂർത്തിയാകും മുമ്പ് ഞാൻ ഫോണെടുത്തു എടുത്തു ചെവിയിൽ വച്ചു.
‘ഹലോ..!’
” നീ വീട്ടിലുണ്ടോടാ..?”
ചിറ്റപ്പൻ്റെ ഘനഗംഭീര ശബ്ദം.
‘വീട്ടിൽ തന്നെയുണ്ട്.. ”
” നീ എവിടെയെങ്കിലും പോകുന്നുണ്ടോ ഇന്ന് ?”
വീണ്ടുമൊരു ചോദ്യം.
എന്തോ കാര്യം ഉണ്ടല്ലോ എന്ന് മനസ്സിലോർത്തു.
‘ഇല്ല എങ്ങും പോകുന്നില്ല, മഴ ഇപ്പോൾ പെയ്യുമെന്ന നിലയിലാ മാനം. വീട്ടിൽ തന്നെ കാണും. എന്താ ചിറ്റപ്പാ കാര്യം..?’
”ഒരു ബ്രോക്കർ അങ്ങോട്ട് വരുന്നുണ്ട്, നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു ”
ചിറ്റപ്പൻ വിളിച്ച കാര്യം വ്യക്തമാക്കി.
” പഴയതുപോലെ വെറുതേ കാശ് വാങ്ങി മുങ്ങുന്നവരെപ്പോലെയുള്ളവരാണോ..?”
മുമ്പുണ്ടായിട്ടുള്ള അനുഭവത്തെപ്പറ്റി ഞാൻ ചെറുതായൊന്നു സൂചിപ്പിച്ചു.
“ഏയ് അല്ല ! ഇത് നല്ല ഡീസൻ്റ് പാർട്ടിയാ”
ചിറ്റപ്പൻ്റെ ഗ്യാരൻറി.
“ശരി വരട്ടെ നോക്കാം ”
ഞാൻ ഫോൺ കട്ട് ചെയ്തു.
തുറന്ന ജനാലയിലൂടെ കൈ വെളിയിലേക്ക് നീട്ടവേ മുകിലിൻ ചിറകിൽ തഴുകി ആകാശക്കൂടാരത്തിലെ രാജകുമാരിയുടെ കഥ പറയാനെത്തിയ ആലിപ്പഴങ്ങൾ കൈകളിലേക്ക് പൊഴിയുന്നുണ്ടായിരുന്നു.
ഉള്ളിലേക്ക് ഊർന്നിറങ്ങുന്ന കുളിർമ്മയിൽ ഹൃദയത്തിൽ കവിത വിരിയുമോ എന്ന് ഞാൻ സംശയിച്ചു.
ഓർമ്മകളെ പക്ഷികളാക്കി ചിറകുകൾ ബന്ധിച്ച് ,കൂട്ടിന് കുറേ കിനാവുകളേയും ചേർത്ത് കൂട്ടിലിട്ടടച്ചു വെക്കാറുണ്ട്…
മുനയുള്ള ചിന്തകൾ പായുമ്പോൾ ചിറകുകളുടെ ബന്ധനങ്ങൾ മുറിഞ്ഞ് പുറത്തേക്ക് പറന്ന് കലപില കൂട്ടി മേഘക്കൂട്ടങ്ങളിലൂടെ സഞ്ചരിച്ച് അത് അക്ഷരങ്ങളിലേക്ക് ചേക്കേറും…
വാക്കുകളും വരികളും ചേർന്നത് മഴയായ് പെയ്തിറങ്ങുമ്പോൾ മനസ്സ് വീണ്ടും ചിറകുകൾ ബന്ധിക്കാനുള്ള ഓർമ്മപ്പറവകളെ തേടുന്നുണ്ടാവും…..!
ജാതകത്തിൽ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉള്ളതിനാൽ വരുന്ന ബ്രോക്കർമാർ എല്ലാം കിട്ടുന്ന കാശ് കൊണ്ട് പോകുന്നതല്ലാതെ പിന്നീട് ഈ വഴി വരാറില്ല എന്നത് പതിവായപ്പോൾ ഈ ബ്രോക്കർമാക്ക് കാശ് കൊടുക്കുന്ന പരിപാടി ഇനി വേണ്ടത് വിചാരിച്ചിരുന്നതാണ്. എന്തായാലും ചിറ്റപ്പൻ പറഞ്ഞതല്ലേ എന്ന് കരുതിയാണ് മറുത്തൊന്നും പറയാതെ സമ്മതിച്ചത്.
ഓരോന്നാലോചിച്ച്, ഇളം കാറ്റിൽ ഒരു നനുത്ത തൂവൽപോലെ വാനിലെ മേഘക്കൂടാരങ്ങൾക്ക് താഴെ
മനസ്സങ്ങനെ പാറി നടക്കുകയായിരുന്നു.
മാരിവില്ല് തെളിഞ്ഞ് മണ്ണിന്റെ ഗന്ധമുണർത്തി ചാറ്റൽ മഴ പെയ്യുമ്പോൾ മനവും കുളിർത്ത് നിറയുന്നതായി തോന്നി.
തുറന്ന ജനാലയിലൂടെ ഇടവിട്ട് പെയ്യുന്ന മഴയുമാസ്വദിച്ച് വെറുതേ സമയം കളയുമ്പോൾ പത്രത്തോടൊപ്പം വന്ന വാരാന്തപ്പതിപ്പ് വായിക്കാനായി എടുത്തു. മഴയൊന്നു തോർന്ന് വെയിൽ അൽപ്പം തെളിഞ്ഞു. പത്രത്താളുകളിലൂടെ വെറുതെയൊന്ന് കണ്ണോടിക്കുമ്പോൾ ദൃഷ്ടി നക്ഷത്ര ഫലത്തിൽ ചെന്നു നിന്നു.
“അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം ഉണ്ടാകും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ യുക്തമായ തീരുമാനങ്ങളെടുക്കാൻ സഹായകരമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവധിയെടുക്കും”
ഇതു വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറേക്കാലമായി ലോട്ടറിപോലുമെടുക്കാതെ എനിക്ക് എങ്ങനെ അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും? അവിവാഹിതനായ ഞാനെങ്ങനെ പങ്കാളിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിക്കുകയും സന്താനങ്ങളുടെ പഠിപ്പു നോക്കുകയുമൊക്കെ ചെയ്യും??’
അതിനെക്കുറിച്ചോർത്ത് ഊറിച്ചിരിക്കവേ വീടിനുമുന്നിൽ തൂക്കിയിരുന്ന മണി ആരോ അടിക്കുന്ന ശബ്ദം മുഴങ്ങി. എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നപ്പോൾ മുപ്പതിലേറെ പ്രായം തോന്നുന്ന ഒരു യുവതി ഫയലുമായി നിൽക്കുന്നു.
ബ്രോക്കർ വരും എന്നു പറഞ്ഞെങ്കിലും അതൊരു ചെറുപ്പക്കാരിയായ സ്ത്രീ ആകും എന്ന് കരുതിയില്ല. ഇത് വെറും ബ്രോക്കർ അല്ല അല്പം സ്റ്റാൻഡേർഡ് ഒക്കെ ഉള്ളതാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു.
“അകത്തേക്ക് കയറി ഇരിക്കാം”
ഞാൻ പറഞ്ഞു. അവരൊന്നും മടിച്ചു നിൽക്കവേ “കയറിയിരുന്നോളൂ ” എന്ന് ഞാൻ വീണ്ടും പറഞ്ഞു. യുവതി സിറ്റൗട്ടിലേക്ക് കയറിയിരുന്നു.
” ചോദിക്കുന്ന കാര്യങ്ങളുടെ ഡീറ്റയിൽസ് ഒന്ന് കറക്ടായി പറയണം”
യുവതി മൊഴിഞ്ഞു.
എത്ര പേരോട് ഇങ്ങനെ ഡീറ്റെയിൽസ് പറഞ്ഞിരിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
വഴിയരികിലെ കാഴ്ചകളിൽ
മിഴിനട്ട് മുറ്റത്ത് നിൽക്കുന്ന മരങ്ങളിൽ
ചാഞ്ഞു വീഴുന്ന മഴയുടെ സംഗീതം ഓർമ്മിപ്പിച്ച് സിറ്റൗട്ടിലേക്ക്
കാറ്റു പൊഴിച്ച നിറമാർന്നൊരില പറന്നു വീണു; കുളിരാർന്ന കഥ പറയാനെത്തിയതെന്ന് ഓർമ്മിപ്പിക്കും പോലെ.
” ഗൃഹനാഥൻ്റെ പേരെന്താണ് ?”
ആദ്യ ചോദ്യം.
“ഗോപാലകൃഷ്ണക്കുറുപ്പ് ”
” വീട്ടിൽ വേറെ ആരൊക്കെയുണ്ട് ?”
“ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ”
എന്റെ മറുപടി കേട്ട് സംശയഭാവത്തിൽ ആഗത ഒന്ന് നോക്കി. ചെറുപ്പക്കാരൻ ആണല്ലോ എന്നിട്ടും ഇങ്ങനെയൊരു പേര് എങ്ങനെ വന്നു എന്നതായിരുന്നു ആഗതയുടെ ആ നോട്ടത്തിൻ്റെ പിന്നിൽ.
“വീട്ടു നമ്പർ എത്രയാണ് ?”
അതൊക്കെ എന്തിനാ ഇവരറിയുന്നത് എന്ന് മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞുകൊടുത്തു.
“ഹൈടെക് ബ്രോക്കർമാർ എല്ലാം തിരക്കുമായിരിക്കും. കാലം പോയ പോക്കേ !” ഞാൻ മനസ്സിൽ പറഞ്ഞു.
“വീട്ടിൽ നാൽക്കാലികൾ ഉണ്ടോ? എത്രയെണ്ണം?
അടുത്ത ചോദ്യം.
” ഇത് കൊള്ളാമല്ലോ പെണ്ണ് അന്വേഷിക്കുന്ന ബ്രോക്കർമാർക്ക് എന്തെല്ലാം അറിയണം, ദൈവമേ !’ എന്നു മനസ്സിലോർത്തു.
“നാൽക്കാലികൾ ഇല്ല, ഇരുകാലികൾ രണ്ടെണ്ണം ”
നിഷേധഭാവത്തിലുള്ള എന്റെ മറുപടി കേട്ട് അവൾ അവിശ്വസനീയതയോടെ ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ ആ ചോദ്യഭാവത്തിന് മറുപടി നൽകിയില്ല.
” ചോദിക്കുന്ന കാശ് കൊടുക്കണം. പിന്നെ ഇത്തരം ചോദ്യങ്ങൾക്ക് എന്തിന് മറുപടി നൽകണം” എന്നതായിരുന്നു എന്റെ ചിന്ത.
” വളർത്തുമൃഗങ്ങൾ എന്തെങ്കിലുമുണ്ടോ?” അടുത്ത ചോദ്യം.
ഞാൻ ഇതിനൊക്കെ മറുപടി പറയണോ എന്നറിയാതെ സംശയിച്ചു നിന്നു.
” പശു ആട് പട്ടി കോഴി ഇവയിൽ ഏതെങ്കിലും ഉണ്ടോ..? ”
അവൾ ചോദ്യം വ്യക്തമാക്കി. ഇതൊക്കെയുള്ള വീട്ടിലേക്ക് പെൺകുട്ടികൾക്ക് വിവാഹം കഴിച്ചു താൽപ്പര്യമില്ലാത്തവരും കാണും,അതാവും ഇത്രയും വിശദമായി ചോദ്യാവലി എന്ന് ഞാൻ ചിന്തിച്ചു.
” ഇപ്പറഞ്ഞവ പോയിട്ട് ഒരു പൂച്ച കുഞ്ഞുപോലുമിവിടില്ല ” അൽപ്പം ഈർഷയോടെ ഞാനതിന് മറുപടി നൽകി. അവൾ എന്തൊക്കെയോ എഴുതുന്നതിനിടയിൽ മഴ ഇരച്ചെത്തി. അതിനൊപ്പം രണ്ട് പൂച്ചകൾ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
“പൂച്ചകളില്ലെന്ന് പറഞ്ഞിട്ട്..? ”
രൂക്ഷ ഭാവത്തിൽ അവൾ എന്നെ നോക്കി.
“ശ്ശൊ, ഇതിവിടുത്തെല്ല. അയൽവീട്ടിലേതാണ്. വല്ലപ്പോഴും മീനൊക്കെ കൊടുക്കുന്നതുകൊണ്ട് ഇടയ്ക്കൊക്കെ ഇവിടെ വരും. ചാരനിറമുള്ളത് കുട്ടപ്പൻ, ചന്ദനനിറമുള്ളത് കുഞ്ചു. ”
എൻ്റെ വിശദീകരണം കേട്ട് അവൾ ചെറുതായി പുഞ്ചിരിച്ചു. അപ്പോൾ മുറ്റത്തുകൂടി കോഴികൾ പോകുന്നത് കണ്ടു. അവളുടെ ദൃഷ്ടി അങ്ങോട്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
” നോക്കണ്ട അത് ഇവിടുത്തെയല്ല,ഇവിടെ മനുഷ്യർ മാത്രമേയുള്ളൂ.”
അതു കേട്ടപ്പോഴും അവൾ ചെറുതായി ചിരിച്ചു. പിന്നെയും ചില ചോദ്യങ്ങൾ ചോദിക്കുന്ന അതിനിടയിൽ മഴ കനത്തു. തൂവാനമടിക്കുന്നത് ദേഹത്തേക്ക് തെറിച്ചുവീണപ്പോൾ അവൾ അസ്വസ്ഥയാകും പോലെ തോന്നി.
” അകത്തേക്ക് കയറിയിരിക്കാം ”
ഞാൻ പറഞ്ഞു.
അവൾ മടിയോടെ എന്നെ നോക്കി.
” മടിയ്ക്കേണ്ട കയറിയിരുന്നാേളൂ, ഇവിടെ മൃഗങ്ങളില്ല. മനുഷ്യരേയുള്ളു” ഞാൻ ഓർമിപ്പിച്ചു.
അത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് മടിച്ചു മടിച്ചു അകത്തേക്ക് കയറി സെറ്റിയിലിരുന്നു.
”എത്ര പേരുടെ ഡീറ്റെയിൽസ് നിങ്ങളുടെ കസ്റ്റഡിയിലുണ്ട്.? ” എതിർവശത്ത് അവൾക്കഭിമുഖമായി കസേരയിലിരുന്ന് ഞാൻ തിരക്കി.
” ഈ വാർഡിൽ ഉള്ള എല്ലാ വീട്ടിലെയും ഡീറ്റെയിൽസ് എടുക്കും. ഇന്നലെ തുടങ്ങിയതേയുള്ളൂ”
മറുപടി കേട്ട് എനിക്ക് എന്തോ പന്തികേട് പോലെ തോന്നി.
” ശ്ശൊ ! കുടിക്കാൻ എന്തെങ്കിലും തരാൻ മറന്നു. ചായയോ അതോ കാപ്പിയോ?”
സാധാരണ ബ്രോക്കർ വരാറുള്ളപ്പാേൾ നൽകാറുള്ളതാണത്. സ്ത്രീയായതുകൊണ്ട് അത് മാറ്റേണ്ട എന്നുകരുതി ഞാൻ ചോദിച്ചു.
“ഏയ് ഒന്നും വേണ്ട.” അവൾ സൗമ്യതയോടെ പറഞ്ഞു.
” മഴയും തണുപ്പുമൊക്കെയല്ലേ, ചൂടുള്ള ചായയോ കാപ്പിയോ ആവിയൂതി കുടിക്കുന്നത് ഒരു രസമല്ലേ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതു കേട്ട് അവളും ചിരിച്ചു.
” കാപ്പിയിടാം, ഞാനതാണ് കുടിയ്ക്കാറ്” എന്നു പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറി.അപ്പോൾ അവൾ ഷെൽഫിനടുത്തേക്ക് ചെന്ന് പുസ്തകങ്ങളൊക്കെ എടുത്തു നോക്കുന്നുണ്ടായിരുന്നു.
പെയ്ത മഴയുടെ തണുപ്പ് അടുക്കളയുടെ
തുറന്നിട്ട ജനാലയിലൂടെ വന്നു തലോടുമ്പോൾ തണുപ്പും വഹിച്ചു വന്ന കാറ്റ്, വാഴയില കുടയായി പിടിച്ചു നടന്ന കാലത്തെ ഓർമ്മയിലേക്ക് എന്നെ കൊണ്ടു പോയി. പകുതി നനഞ്ഞുവരുമ്പോൾ അമ്മയുണ്ടാക്കിത്തരുന്ന കാപ്പിയുടെ രുചി ഗൃഹാതുരതയോടെ ഓർത്തു. വീശിയടിച്ച കാറ്റിൽ ജനാല അല്പം ശബ്ദത്തോടെയടഞ്ഞത് എന്നെ ഓർമ്മയിൽനിന്നും ഉണർത്തി.
കാപ്പിയുമായി വന്നപ്പോൾ അവളതും വാങ്ങി വീണ്ടും സെറ്റിയിലിരുന്നു.
” ഇപ്പോൾ എത്ര പെൺകുട്ടികളുടെ ഡീറ്റെയിൽസ് കൈയിലുണ്ട് ?”
കാപ്പി കുടിച്ചു കൊണ്ടിരിക്കേ ഞാൻ തിരക്കി.
“പെൺകുട്ടികളുടെ ഡീറ്റെയിൽസോ ?” അവൾ കാര്യം മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.
“അവിവാഹിതരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഡീറ്റെയിൽസ് നിങ്ങൾ ശേഖരിക്കുമല്ലോ.അതാ ചോദിച്ചത് .” ഞാൻ വ്യക്തമാക്കി.
“എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല ” അവൾ സംശയദൃഷ്ടിയോടെ എന്നെ നോക്കി.
“ബ്രോക്കർമാർ എല്ലാം അങ്ങനെയല്ലേ ചെയ്യുക. ഡീറ്റെയിൽസ് കളക്ട് ചെയ്തിട്ട് യോജിപ്പിക്കാൻ പറ്റുന്നത് തമ്മിൽ യോജിപ്പിക്കാൻ നോക്കുകയുമല്ലേ ചെയ്യാറ്. ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിച്ച് ചേരാത്തത് തമ്മിൽ ചേർക്കുന്ന രീതികളും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
” അയ്യേ ഞാൻ ബ്രോക്കർ അല്ല. നിങ്ങൾക്ക് ആള് തെറ്റിയതാ ” അവൾ ചമ്മലോടെ പറഞ്ഞു.
“ചിറ്റപ്പൻ കുറച്ചുമുമ്പ് വിളിച്ചു പറഞ്ഞിരുന്നു. ഒരു ബ്രോക്കർ വരുന്നുണ്ടെന്ന്. അപ്പോൾ ആ ആളല്ലേ..?” ഞാൻ അവിശ്വസനീയതയോടെ തിരക്കി.
” ഹേയ് അല്ല, എന്റെ പേര് നീരദ. ഈ വാർഡിൽ കന്നുകാലി സെൻസസ് എടുക്കാനായി വന്നതാണ്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാനാകെ ചമ്മിപ്പോയി. ജാള്യത മറക്കാൻ ഞാൻ വേഗം കാപ്പി കുടിച്ചു.
മഴ തോർന്ന് മഴമുകിൽക്കീറ് മാഞ്ഞ് വെയിൽ പരക്കുന്നുണ്ടോയെന്ന് അവൾ വെളിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ കുട ഇല്ലെന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
“മഴ ആയിട്ടും കുട എടുക്കാൻ മറന്നോ ? ” ഞാൻ തിരക്കി.
” കുട എടുത്തിരുന്നു. മുമ്പ് കയറിയ വീടുകളിലെവിടെയോ മറന്നു വെച്ചിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നില്ല.” അവളുടെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി.
” കുടയുണ്ടെങ്കിലും നനയുന്ന പെരുമഴയാണ് ഇപ്പോൾ പെയ്യുന്നത്.” ഞാൻ മുറ്റത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
” ധാരാളം വായിക്കുന്ന ആളാണെന്ന് തോന്നുന്നല്ലോ..? പുസ്തകങ്ങളൊക്കെ കുറേയുണ്ടല്ലോ!” ഷെൽഫിലേക്ക് നോക്കിക്കൊണ്ട് അവൾ തിരക്കി.
“വല്ലപ്പോഴും കുറച്ചൊക്കെ വായിക്കും. മടി ആണെന്നേ…! പിന്നെ സമയം കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി.
” ആഹാ എഴുതുമോ..! കഥയോ കവിതയോ ??” അവൾ കൗതുകത്തോടെ ചോദിച്ചു.
” അങ്ങനെയൊന്നുമില്ല എന്തു തോന്നുന്നുവോ, അതെഴുതും. അത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ചിലതൊക്കെ അച്ചടിച്ചു വരും. കുറെയൊക്കെ ഓൺലൈൻ പേജുകളിലും മറ്റും പ്രസിദ്ധീകരിക്കും.” എൻ്റെ മറുപടി കേട്ട് അവളുടെ മുഖം വിടർന്നു.
“ആഹാ കൊള്ളാമല്ലോ ! പക്ഷേ എഴുത്തുകാരനു പറ്റിയ പേര് അല്ലല്ലോ ഈ ഗോപാലകൃഷ്ണക്കുറുപ്പ് എന്നത് ”
അവൾ ചിരിച്ചു കൊണ്ട് കാപ്പിയുടെ കപ്പ് ടീപ്പോയിൽ വച്ചു.അതിൽ കിടന്ന ഒരു പുസ്തകം എടുത്തു കണ്ണോടിച്ചു.
“അയ്യോ! അത് അച്ഛന്റെ പേര് ആണ്. ഇരുകാലികൾ രണ്ടുപേരുണ്ട് എന്ന മുമ്പ് നിഷേധത്തോടെ ഞാൻ പറഞ്ഞില്ലേ. അതിലൊരാൾ .മറ്റേത് ഞാനും.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നിട്ട് അച്ഛൻ എവിടെ..?”
അവൾ തിരക്കി “സഹോദരിയുടെ വീട് വരെ പോയിരിക്കുകയാണ്.”
“എപ്പോഴാണ് എഴുത്തുകാരൻ്റെ സൃഷ്ടികൾ ജനിക്കുന്നത്.?”
അവൾ ആകാംക്ഷയോടെ തിരക്കി.
“ഭൂമിയേയും ആകാശത്തിനേയും വേർതിരിച്ച വെളിച്ചത്തെ വിഴുങ്ങാനെത്തുന്ന നിശീഥിനിയോട് സല്ലപിക്കാൻ പ്രതീക്ഷയുടെ നീല വെളിച്ചം നൽകുന്ന റാന്തലിന്റെ തിരിയും തെളിച്ച് കാത്തിരിക്കും.
പുലരിയിൽ കൊരുത്ത ഹിമകണങ്ങളിൽ സ്വർണ്ണനിറമെത്തുംവരെ
ഉറവ വറ്റാത്ത ചിന്തകളും മഷി വറ്റാത്ത തൂലികയുമായി കനവുകൾക്ക് നിറംചേർത്ത വാക്കുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കും.
അങ്ങനെ മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിയ്ക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” മറുപടിയിലും ഒരു സാഹിത്യ ഭംഗിയുളണ്ടല്ലോ ! അപ്പോൾ എഴുത്തുകാരൻ തന്നെ..!” അവളുടെ വക അഭിനന്ദനം.
” ആലങ്കാരികമായി പറഞ്ഞെന്നേയുള്ളൂ ഒഴിവു സമയങ്ങളിൽ എഴുതുന്നമെന്ന് തോന്നിയാൽ എഴുതും അത്രേയുള്ളു.”
ഞാൻ മന്ദഹസിച്ചു.
“ഈ അടുത്ത വാർഡുകളിൽ എങ്ങും കണ്ടിട്ടില്ലല്ലോ, ഇവിടെയെങ്ങും അല്ലേ താമസം..? പുസ്തകത്തിൽ കണ്ണാടിച്ചു കൊണ്ടിരിക്കുന്ന അവളോട് ഞാൻ തിരക്കി.
” ഞാൻ ഈ പഞ്ചായത്തിൽ വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ. മറ്റു ജോലി ഒന്നും ഇല്ലാത്തതിനാൽ കന്നുകാലി സെൻസസ് എടുക്കാൻ വിളിച്ചപ്പോൾ അപേക്ഷ കൊടുത്തു. അങ്ങനെ വന്നതാണ്.”
അവൾ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
” അപ്പോൾ കുടുംബം..?
“അത് നിങ്ങൾക്കൊരു കഥയെഴുതാനുള്ളത് ഉണ്ട്. ” അവളുടെ മുഖം അല്പം മ്ളാനമായി.
“വിരോധമില്ലെങ്കിൽ പറയൂ, കേൾക്കട്ടെ, എന്നിട്ടു തീരുമാനിക്കാം എഴുതണോ വേണ്ടയോ എന്ന് ” അവൾ തൻ്റെ കഥ പറയുമെന്ന പ്രതീക്ഷയോടെ ഞാൻ പറഞ്ഞു
.
അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശവാസിയായ തൻ്റെ ഭർത്താവ് മുങ്ങി മരിച്ചെന്നും അതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ശല്യം സഹിക്കാൻ വളരെ ബുദ്ധിമുട്ടായി വന്നെന്നും, സ്വന്തം അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ മറ്റു മാർഗ്ഗമില്ലാതെ ആ ചെറിയ വീടും സ്ഥലവും വിറ്റ് ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഈ നാട്ടിലെത്തി ഒരു ചെറിയ വീട് വാങ്ങി താമസമായിട്ട് ആറുമാസമേ ആയുള്ളൂവെന്നും, നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൻ ഉണ്ടെന്നുമെല്ലാം അവൾ വളരെ വിഷാദത്തോടെ പറഞ്ഞു നിർത്തി.
” നീരദ വേറെ ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ ?”
അവൾ കണ്ണു തുടയ്ക്കുന്നത് കണ്ട് ആ വിഷാദഭാവം മാറ്റുന്നതിനായി ഞാൻ ചോദിച്ചു.
” ഒരു ഹോം ട്യൂഷൻ സെൻ്റർ തുടങ്ങണമെന്നുണ്ട്. ആൾക്കാരുമായി അധികം പരിചയമായിട്ടില്ല. അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട്.” ശുഭാപ്തി വിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.
” അങ്ങനെയെങ്കിൽ ജീവിതമൊക്കെ ഇപ്പോൾ വളരെ ബുദ്ധിമുട്ടായിരിക്കുമല്ലോ..? സഹാനുഭൂതിയോടെ ഞാൻ അന്വേഷിച്ചു.
“ഏയ്, അങ്ങനെയൊന്നുമില്ല. ഭർത്താവിൻ്റെ അച്ഛൻ ലാസ്റ്റ് ഗ്രേഡായിരുന്നു. പെൻഷനുളളതിനാൽ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയുന്നുണ്ട്.” അവളതു പറഞ്ഞു കൊണ്ട് മഴ തോർന്നോന്നറിയാൻ പുറത്തേക്ക് നോക്കി.
വലിയ മഴ തോർന്നെങ്കിലും ചെറിയ ചാറ്റലുണ്ടായിരുന്നു. അപ്പോഴും അവൾ ടീപ്പോയിൽ നിന്നുമെടുത്ത “മേഘങ്ങൾ പറഞ്ഞ കഥ” എന്ന പുസ്തകത്തിന്റെ ഉൾപ്പേജുകൾ അലക്ഷ്യമായി മറിച്ചു നോക്കുന്നുണ്ടായിരുന്നു.
“ഞാൻ ഒരു കുട തരാം, കുറച്ചു ദിവസം കൂടി ഈ വാർഡിൽ വരുമല്ലോ, ഈ വഴി വരുമ്പോൾ തിരിച്ചു തന്നാൽ മതി. അല്ലെങ്കിൽ അമ്പലത്തിൽ മുന്നിലുള്ള കടയിൽ ഏൽപ്പിച്ചിരുന്നാലും മതി” എന്നു പറഞ്ഞുകൊണ്ട് ഞാൻ അകത്തു നിന്നും ഒരു കുട എടുത്ത് അവൾക്ക് നൽകി. അവൾ അതു വാങ്ങി പുഞ്ചിരിച്ചു. അപ്പോഴും ആ പുസ്തകം അവളുടെ കയ്യിൽത്തന്നെ ഉണ്ടായിരുന്നു.
” ആ പുസ്തകം എടുത്തോളൂ, വെറുതെയിരിക്കുമ്പോൾ വായിക്കാമല്ലാ !” ഞാനത് പറഞ്ഞപ്പോൾ അവൾ ആ പുസ്തകവും ഫയലും ചേർത്തുപിടിച്ച് കുടയുമായി ഹാളിന് വെളിയിലേക്കിറങ്ങി. കുട നിവർത്തി മുറ്റത്തേക്കിറങ്ങി മുന്നോട്ടു നടന്നിട്ട് നീരദ തിരിഞ്ഞുനിന്നു.
” ഈ ഇരുകാലിയുടെ പേര് എന്താണെന്ന് പറഞ്ഞില്ലല്ലോ…! ചിരിച്ചുകൊണ്ടാണ് അവളത് ചോദിച്ചത്.
” ആ പുസ്തകത്തിൻ്റെ പുറത്തുണ്ട് ” മുറ്റത്തേക്കിറങ്ങാനുള്ള പടിയിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാനതു പറയുമ്പോൾ
ഈറനുടുത്ത മഴപ്പെണ്ണിന്റെ മുടിത്തുമ്പിൽ നിന്നും ജലകണികകൾ ചാറ്റൽ മഴയായി ഊർന്ന് എൻ്റെ മുഖത്തേക്ക് വീണു.
അവൾ അത്ഭുതത്തോടെ ആ പുസ്തകമെടുത്തു കവർ പേജിലേക്ക് നോക്കി.”മേഘങ്ങൾ പറഞ്ഞ കഥ” എന്ന പേരിനു താഴെ എഴുതിയിരിക്കുന്ന രചയിതാവിൻ്റെ പേര് അവൾ ആകാംക്ഷയോടെ വായിച്ചു.
“മുകിൽ…”
അതിനുശേഷം വീണ്ടും പുസ്തകം ഫയലിനോട് ചേർത്തുപിടിച്ച് , എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ റോഡിലൂടെ നടന്നകന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
സുജിത് തോമസ്
എത്രയോ പ്രഭാതങ്ങൾ തൻ സുഖശീതളിമയിൽ ഞാൻ സ്നേഹിതരോടൊപ്പം ആ വഴികളിലൂടെ നടന്നു,
എത്രയോ സായന്തനങ്ങൾ തൻ അരുണരശ്മികളേറ്റ്
ആ കലാലയമുറ്റത്തെ വാകമര ചുവട്ടിലിരുന്ന് ഞാൻ കിനാവ് കണ്ടു,
ഇന്നിതാ,നാടിനു അഭിമാനമാം കലാക്ഷേത്രത്തിൽ അരുതായ്മ നടന്നെന്ന വാർത്ത ശോകമൂകമാക്കുന്നെൻ മനസ്സിനെ
ജീവിത സ്വപ്‌നങ്ങൾ ഏറെ നെയ്തുകൂട്ടിയാ തരുണീമണി,
ആഹ്ളാദചിത്തയായി പ്രിയ കലാലയത്തിൽ എത്തവെ,
ഒരുവേള ചിന്തിച്ചു കാണ്മാനില്ല, ഇന്നീയങ്കണം തൻ രുധിരത്താൽ സ്വാർത്ഥ പ്രണയത്തിനു വില കൊടുക്കേണ്ടൂ..
മോഹഭംഗംവന്ന ആ തരുണ ഹൃദയത്തിൽ,
കോപം അഗ്നിയായി ജ്വലിക്കവേ,
പ്രണയത്തിൻ തരളിതഭാവങ്ങളേവുംമില്ലാതെയവൻ
നിഷ്ടൂരനായി ആ ജീവനെടുക്കവേ
ഒരു വേള ചിന്തിച്ചു കാണ്മാനില്ല
താൻ നിമിത്തം ചിതയിലേക്കെടുക്കുന്നിതാ
പലകുടുംബങ്ങൾ തൻ സ്വപ്‌നങ്ങളും പ്രതീക്ഷകളും ..
ജീവനായി പിടയും പെൺകുട്ടി, നിണത്തിൽ കുളിച്ചു കിടക്കവേ,
ശാന്തനായി ആ കാഴ്ച്ച കണ്ടിരിക്കാൻ
ഏതൊരു പ്രണയിക്കും മനസ്സിനാവുമോ
പ്രണയത്തിൻ ഭാവം കറയില്ലാത്ത സ്നേഹമാണെന്നിരിക്കെ
നോവിക്കാൻ തോന്നും മനസ്സിൻ ഭാവം എങ്ങനെ പ്രണയമാകും എന്നെൻ മനസ്സിൻ ശങ്ക.
ഇല്ലായ്മയെ സ്വീകരിക്കാൻ പാകപ്പെടാത്ത അപക്വ മനസ്സിൻ,
ചാപല്യങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്നിതാ വിലയില്ലാതെ,
കുട്ടികൾ തൻ മനസ്സിൽ രൂപപ്പേടെണം കരുണയും, സ്നേഹവും,ക്ഷമയും
അന്നറിയും യഥാർത്ഥ പ്രണയത്തിൻ ഭാവങ്ങൾ ഏതും നിസ്വാർത്ഥമായ്
സുജിത് തോമസ് : പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ് ,വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു . പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു.വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് . റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലാക്കടുത്ത് പ്രവിത്താനം സ്വദേശിയായണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .
ശ്രീലത മധു പയ്യന്നൂർ
കൂപ്പുവിൻ സഹജരേ, നിങ്ങൾ
മഹാത്മാവിൻ ജന്മദിനം
നൂറു നൂറോർമ്മതന്നോളങ്ങളിൽ
പുണ്യമായ് നിറയുന്നു ബാപ്പുജി
ലാത്തിയടിയും, വെടിയും വിരിമാറു-
കാട്ടിയേറ്റിടുന്നു പൂമഴ പോലവെ
ഹിംസയേ അഹിംസയാൽ വെല്ലുന്നു
ഗാന്ധിജി ജീവിക്കുന്നു നമ്മിലുറങ്ങീടുമാത്മാവുണരുമീ പുത്തൻപുലരിയിൽ!
നന്മതൻ കളിയരങ്ങിൽ പൊന്നൊളി തൂകി ജഗത്തിനെ നയിച്ചവൻ
വാനത്തുമന്ദം മന്ദമണയുന്ന സൂര്യശോഭ പോൽ
തഴുകി തലോടുന്നു മണ്ണിൻ മക്കളെ നീ
കണ്ണിന് കുളിർമ്മയായ് വിളഞ്ഞ നെല്പാടം പോൽ ഭവ്യ സൂചന കാട്ടും നിൻ്റെ കാലടി പാതകൾ
ചേറിൽ പൊതിഞ്ഞ കർഷകനെയുംചാളയിലെ അടിമയെയും മാറോടു ചേർത്തു നീ ചൊരിയുന്നു
സ്നേഹാമൃതം
ഓർത്തു പോകുന്നൂ നമ്മൾ
ഇടയ്ക്കിടെയാകാശത്തിൽ
വിരിഞ്ഞ നക്ഷത്രത്തിൻ പുഞ്ചിരി കാണുവാനായ്
സ്വാതന്ത്ര്യം നേടി തന്ന കർമ്മധീരനാം സത്യവൃത നെ!
ഭാരതഭാഗ്യത്തിൻ്റെ
ജന്മവാസരമേ നിൻ്റെ
സാധനാ പരിശുദ്ധി വാഴ്ത്തുന്നുയെന്നും നമ്മൾ
സോദരന്മാരെ തുറക്കുവിൻ കണ്ണുകൾ
മാറ്റുവിൻ കാലുകൾ
മഹാത്മാവു കാണിച്ച മാർഗ്ഗത്തിലൂടെ സഞ്ചരിച്ചീടുക നിങ്ങൾ !
ശ്രീലത മധു പയ്യന്നൂർ
1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്
ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര
രാജു കാഞ്ഞിരങ്ങാട്
പർദ്ദക്കുള്ളിലെ പെരുങ്കടൽ –
കണ്ടിട്ടുണ്ടോ?!
ഹൃദയത്തിലുള്ളതല്ലാം
ഭയംകൊണ്ടും വേദനകൊണ്ടും
കത്തിച്ചുകളയേണ്ടി വരുന്നവരെ
സ്വപ്നങ്ങൾപോലും നിരോധിക്ക-
പ്പെട്ട ഒരുജനതയെ
കണ്ണിൽച്ചോരയില്ലാത്ത കാട്ടാളരുടെ
കലാപഭൂമിക
ചോരകൊണ്ട് ചോദ്യവും, ഉത്തരവും
എഴുതപ്പെടുന്നത്
കാബൂളിലെ കറുത്തപുക
കവിതകൾക്ക് കൂച്ചുവിലങ്ങിടുന്ന,
ബലാത്സംഗം ചെയ്യപെടുന്ന,
കത്തിച്ചുകളയപ്പെടുന്ന ഒരുരാജ്യത്തെ
എന്തുപേരിട്ടു വിളിക്കും നാം
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
എം. ജി.ബിജുകുമാർ
ദീപങ്ങൾ തെളിഞ്ഞു കത്തുന്ന നടയ്ക്കു നേരെ തൊഴുത് പ്രാർത്ഥിച്ച് ഇലക്കീറിൽ കിട്ടിയ പ്രസാദത്തിൽ നിന്നും കുളിർമ്മയുള്ള ചന്ദനം വിരലിൽ തൊട്ടെടുത്ത് നെറ്റിയിൽ കുറി വരച്ച് മാധവി ക്ഷേത്ര മതിൽക്കെട്ടിനു വെളിയിലേക്കിറങ്ങി നടന്നു. ദീപാരാധന തൊഴാൻ നിന്നാൽ ഒരു പക്ഷേ നന്ദേട്ടനെ കാണാൻ പറ്റിയെന്നു വരില്ല. നാളെ വെളുപ്പിന് കൽക്കത്തക്ക് പോവുകയാണ്. എന്തോ ജോലി ശരിയായിട്ടുണ്ടെന്ന് കലേടത്തിയാണ് പറഞ്ഞത്. നിറം മങ്ങാൻ തുടങ്ങിയ വഴിയിലൂടെ മാധവി വേഗം നടന്നു.ആകാശത്താഴ് വരയിൽ ഓടിനടക്കുന്ന മേഘങ്ങൾ ഒന്നാർത്തു പെയ്യാൻ വട്ടം കൂട്ടുന്നതു പോലെ അവൾക്ക് തോന്നി.മന്ദമാരുതന്റെ പുൽകളിൽ തൊടിയിലെ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ “നന്ദേട്ടനെ വഴിയിൽ കണ്ടുമുട്ടണേ കൃഷ്ണാ ” എന്നായിരുന്നു അവളുടെ പ്രാർത്ഥന.
മുകളിലെ റോഡിലേക്ക് കയറിയത്തും നന്ദൻ സൈക്കിളിൽ അവളുടെ മുന്നിലെത്തിയതും ഒന്നിച്ചായിരുന്നു. അവൻ സൈക്കിളിൽ മുന്നോട്ട് പോകാൻ തുടങ്ങവേ അവൾ കാരിയറിൽ പിടിച്ച് ” നിൽക്ക്
നന്ദേട്ടാ ഞാനൂടെ വരുന്നു.” എന്നു പറഞ്ഞു.
“എങ്കിൽ പിന്നിൽ കയറിക്കോ” നന്ദൻ സൈക്കിൾ നിർത്തി.
“ഏയ് വേണ്ട സൈക്കിളിൽ കയറിയാൽ വേഗം വീടെത്തും.. നമുക്ക് നടക്കാം ” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് നല്ല സുഖമില്ലേ പെണ്ണേ…? നന്ദൻ ചോദിച്ചു.
“ഇല്ല.. അൽപ്പം അസുഖമുണ്ട്.” അവൾ ചിരിച്ചു.
“എങ്കിൽ അത്യാവശ്യമായി ഡോക്ടറിനെയൊന്നു കാണണം, താമസിക്കണ്ടാ ” അവൻ അതു പറഞ്ഞപ്പോഴും അവൾക്ക് ചിരി തന്നെ.
“എന്റെ അസുഖമൊക്കെ മാറണേൽ ഈ ഡോക്ടർ എന്നെ താലികെട്ടി വീട്ടിൽ കൊണ്ടു പോകണം” അവളവന്റെ ദേഹത്ത് വിരലുകൊണ്ട് കുത്തിക്കൊണ്ടു പറഞ്ഞു.
അപ്പോൾ അവളുടെ കൈകളിലെ ചുവന്ന കുപ്പിവളകൾ ചിരിച്ചു.
“പറയാൻ മറന്ന കവിതകൾക്കും കേൾക്കാൻ കൊതിച്ച വാക്കുകൾക്കുമായി ഞാൻ പ്രതീക്ഷയോടെയിരിക്കുമ്പോൾ തോരാത്ത ചാറ്റൽ മഴയായി പൊഴിയുന്ന ഈ ഡോക്ടറിന്റെ സ്നേഹത്തിന്റ ചാറ്റൽ മഴ നനഞ്ഞാലേ എന്റെ അസുഖം മാറൂ ” അവൾ പറഞ്ഞത് കേട്ടപ്പോൾ നന്ദൻ മനസിൽ ഒന്നു ചിരിച്ചു.
“മണ്ണും മനസ്സും കുളിർക്കുന്ന മഴയുടെ തന്ത്രികളിലാണ് എന്റെ പ്രണയം ഞാൻ ചേർത്ത് വെക്കുന്നത്…, നിന്നെ പോലെയൊരു കിറുക്ക് പിടിച്ച പെണ്ണിന് ഞാനതെങ്ങനെ തരും ” അവളെ കളിയാക്കി നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.
“കളിയാക്കണ്ട.. നന്ദേട്ടന്റെ അമ്മയും എന്റെ വീട്ടുകാരും തമ്മിൽ വാക്ക് പറഞ്ഞതാ നമ്മുടെ കല്യാണം. കലേടത്തിയും പൂർണ്ണ സമ്മതം പറഞ്ഞതുമല്ലേ, പിന്നെന്തിനാ എന്നെ ഒഴിവാക്കുന്നത്.” അവളുടെ ശബ്ദത്തിൽ വിഷാദം കലർന്നിരുന്നു.
നന്ദൻ സൈക്കിളുരുട്ടിക്കൊണ്ട് നടന്നു തുടങ്ങി. ഒപ്പം മാധവിയും.
‘ശരിയാണ് തങ്ങളുടെ വിവാഹം വാക്കാൽ ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവളുടെ കുട്ടിക്കളികൾക്ക് ഞാൻ വളം വെച്ചു കൊടുക്കുന്നില്ലെന്ന് മാത്രം..’ നടക്കുന്നതിനിടയിൽ നന്ദൻ മനസ്സിലോർത്തു.
“കൽക്കത്തയ്ക്ക് പോയാൽ നന്ദേട്ടൻ ഇനിയെന്നാ വരിക” അവൾ മെല്ലെ ചോദിച്ചു.
“പത്തു വർഷം കഴിഞ്ഞ്..”
” പത്തു വർഷമോ.. ? അവൾ വ്യസനത്തോടെ മൊഴിഞ്ഞു.
“മ്… അതെ ! അപ്പോൾ പിന്നെ നിന്റെയീ കിറുക്ക് ‘ കാണേണ്ടല്ലോ ” നന്ദന്റെ മറുപടി.
“പിന്നെ ഇഷ്ടമുള്ളവരെ സ്നേഹിക്കുന്നത് കിറുക്കാ ??? അവൾ ചിണുങ്ങി.
” പിന്നെ… ഒരു പ്രണയിനി വന്നേക്കുന്നു, കൽക്കത്തയിൽ നിന്നൊരു പെണ്ണിനെയും കെട്ടി അവിടങ്ങ് കൂടണം, പത്തു വർഷത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു വരണം” അവളെ ശുണ്ഠി പിടിപ്പിക്കാനായി നന്ദൻ പറഞ്ഞു.
“ഇങ്ങു വാ രണ്ടും കൂടി.. കൊല്ലക്കുടിയിലെ വാസുവണ്ണനെക്കൊണ്ട് ഒരു മടവാൾ തീർത്തു ഞാൻ കരുതി വെച്ചിരിക്കും. രണ്ടിനെയും വെട്ടി തുണ്ടം തുണ്ടമാക്കും… ” അവൾ പെട്ടെന്നു തന്നെ പറഞ്ഞ മറുപടിയിൽ തീരുമാനത്തിന്റെ ദൃഢത അനുഭവപ്പെട്ടു. അവളുടെ മുഖം ചുവന്നിരുന്നു.
“നീയെന്റെ പിറകെ നടക്കുന്ന സമയത്ത് നാലക്ഷരം എഴുതാൻ നോക്ക്. പലപ്പോഴും നിന്റെ ചില വാചകങ്ങളൊക്കെ കവിതകളിലെ വരികൾക്ക് സമാനമാണ് ….” നന്ദൻ അവളുടെ മനസിനെ മറ്റൊരു ചിന്തയിലക്ക് കടത്തിവിട്ടു.
“എനിക്ക് നന്ദേട്ടനെപ്പോലെ എഴുതാനൊന്നും വശമില്ല.നന്ദേട്ടനോടുള്ള ഇഷ്ടം കാരണം ഓരോന്നു പറയുകയും എഴുതി നന്ദേട്ടനു തരികയും ചെയ്യുന്നതാ..,
അതല്ലാതെയൊന്നും എനിക്കെഴുതാനറിയില്ല. നന്ദേട്ടനോടുള്ള പ്രണയം മാത്രമേ എനിക്കറിയൂ” മാധവി ലജ്ജയോടെ പറഞ്ഞു .
“എടീ മടിച്ചീ എഴുതിയെഴുതിയാ തെളിയുന്നത്.അല്ലാതെ പേനെയെടുക്കുമ്പോഴേ എഴുത്തുകാരിയാവില്ല…” നന്ദൻ അവളുടെ പ്രണയ ലേഖനമെഴുത്തിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു.
” നിന്റെ വാക്കിൽ പൂക്കൾ വിടർന്നെങ്കിലേ എന്റെ കവിതകളിൽ വസന്തം നിറയൂ എന്നറിയില്ലേ നന്ദേട്ടാ…” അവളവന്റെ മുഖത്തേക്ക് നോക്കി.
അവൾ പറഞ്ഞതും കേട്ട് അവനൊന്നും മിണ്ടാതെ നടക്കുകയാണ്.
“കവിതകളിലും കഥകളിലും സ്നേഹമൊളിപ്പിച്ചുവെക്കുന്ന നന്ദേട്ടൻ എനിക്കെന്നുമൊരു കൗതുകമായിരുന്നു. പിന്നെയതെന്റെ ഏകാന്തതയിലെ സല്ലാപമായി.പിന്നയത് മെല്ലെ അതെന്റെയുള്ളിലെ കുളിർമ്മയായി മാറി..”
അവൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അവളുടെ കവിത തുളുമ്പുന്ന സംഭാഷണം ഉള്ളാലെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പുറമേയത് കാണാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് നടന്നു.
അവളുടെ പ്രണയത്തെ വകവെച്ചു കൊടുക്കാതിരിക്കുമ്പോൾ അവളുടെ ശുണ്ഠി പിടിച്ചുള്ള പ്രതികരണങ്ങൾ കാണുക എന്റെ പ്രധാന വിനോദമാണ്.
“നീയൊരു പ്രേമ രോഗിയാണ് ” നന്ദനവളെ കളിയാക്കി.
” നന്ദേട്ടൻ എന്തു പറഞ്ഞാലും ഞാൻ വിട്ടു പോവില്ല” എന്നു പറഞ്ഞ് അവൾ സൈക്കിളിന്റെ ബെല്ലൊന്നടിച്ചു.
“എങ്കിൽ ഞാൻ പറയുന്നത് അനുസരിക്ക്, നിന്റെ തോന്നലുകൾ കവിതകളാക്കി എഴുതാൻ ശ്രമിക്ക്… ” നന്ദൻ പറഞ്ഞു.
“എന്റെ അക്ഷരങ്ങൾ നിറമുള്ള പുഷ്പങ്ങളായി വിടരണമെങ്കിൽ എന്റെയുള്ളിലെ ആകാശമായി നീ നിറഞ്ഞു നിൽക്കണം നന്ദേട്ടാ…,
എനിക്ക് നിശ്വാസങ്ങൾ പൊഴിച്ച് അതിൽ പ്രണയത്തിന്റെ മഴവില്ല് വിരിയിക്കണം ….” അതു പറഞ്ഞ് അവൾ അവനോടൽപ്പം കൂടി ചേർന്നു നടന്നു.
“നീ എഴുതാൻ ശ്രമിക്കണം,ഭാവന വിടരാൻ ധാരാളം വായിക്കണം… അവിടെയെത്തിയിട്ട് ഞാൻ വിലാസമയയ്ക്കാം, നീ എഴുതിയിട്ട് അതിലേക്കയച്ചാൽ മതി.
“നാട്ടുമാവിൻ ചോട്ടിൽ ചേർന്നിരുന്ന് കളി പറയാനും സ്നേഹപ്പുഴയിൽ ഒരുമിച്ചൊഴുകി നീങ്ങാനും കൊതിക്കുന്ന ഞാൻ നന്ദേട്ടനായി എഴുതാം…
നന്ദേട്ടന്റെ ഒരു നോക്കിനായ് പോലും മിഴിനട്ടിരിക്കുന്ന എനിക്ക് അതിൽ സന്തോഷമേയുള്ളു…. ” അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.
“നിന്റെ വിരൽ തഴുകി ചുംബിച്ചുണരുന്ന കടലാസുകഷണങ്ങളിലെ അക്ഷരങ്ങൾ ചേർത്ത മറുപടിക്കായി കാത്തിരിക്കുന്നതിനും എനിക്കു കഴിയുമല്ലോ നന്ദേട്ടാ…!”
” മ്….. ” നന്ദൻ മെല്ലെ മൂളി.
ഇവൾക്കെന്താണോ എന്നോടിത്ര പ്രണയം തോന്നാൻ അതും ഭ്രാന്തമായ സ്നേഹം എന്നു ചിന്തിച്ചു നടന്നപ്പോഴേക്കും ചെറിയ ചാറ്റൽ മഴയെത്തി.
” നീ വേഗം പൊയ്ക്കോ നനഞ്ഞ് പനിപിടിപ്പിക്കണ്ട “നന്ദൻ മാധവിയോട് പറഞ്ഞു.
“എനിക്കും നന്ദേട്ടനെപ്പോലെ മഴ നനയാനാ ഇഷ്ടം… നമുക്ക് നനഞ്ഞു നടക്കാം… അവളുടെ മറുപടി അവനിൽ അൽപ്പം കൗതുകവുമുണ്ടാക്കി. ഇപ്പോഴേ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് അവളുടെ പ്രവൃത്തികളുകൊണ്ടു പോകാൻ അവൾ ശ്രദ്ധിക്കുന്നു..
നടന്നു നടന്നു വീടെത്താറായപ്പോൾ “പോകും മുമ്പ് എനിക്കൊന്നും തരുന്നില്ലേ നന്ദേട്ടാ…” എന്നവൾ ആർദ്രതയോടെ ചോദിച്ചു.
അവളൊരു മൃദു ചുംബനം കൊതിക്കുന്നുണ്ടാവുമെന്ന് മനസിലാക്കിയിട്ടും അത് പുറത്തു കാട്ടാതെ നന്ദൻ
അടുത്തുള്ള കയ്യാലയിൽ നിന്ന ഒരു ചെമ്പരത്തിപ്പൂവ് പറിച്ചു അവൾക്ക് നീട്ടി.
“ഇതാ …., ഒന്നും തന്നില്ലെന്നു വേണ്ട.. ” നന്ദൻ പുഞ്ചിരിച്ചു.
അവളത് വാങ്ങി.
പ്രണയം ഉറഞ്ഞു മയങ്ങിയ നീല ഞരമ്പുകൾ തെളിഞ്ഞ കൈകളിലെ കുപ്പിവളകളിൽ മഴ മുത്തുകൾ വീണു ചിതറി.
അവളുടെ കവിളിലും ശോണിമ നിറയുന്നതുപോലെ നന്ദന് തോന്നി.
“ഈ ചെമ്പരത്തിപ്പൂവ് തന്നത് എനിക്ക് കിറുക്കാണെന്ന് സ്ഥാപിക്കാനല്ലേ…?”
“അതെ .. ഇടയ്ക്കൊക്കെ ചെവിയുടെ പിറകിൽ വെച്ചോ
… ചേരും…..” നന്ദൻ മൃദുവായി ചിരിച്ചു.
“എന്നാലൊരു കാര്യം ചോദിക്കട്ടെ?”
“മ്…”
” ഓർമ്മ ആയപ്പോൾ മുതൽ കണ്ടു വളർന്ന, പൂക്കളമിട്ടു തുടങ്ങിയപ്പോൾ മുതൽ അതിനു നടുവിൽ കുടകുത്താനെടുത്തു തുടങ്ങിയ, നമ്മുടെയെല്ലാം വീടിന്റെ ഓർമ്മകളിൽ ഒപ്പമുള്ള ഈ പൂവിനെ എന്തിനാണ് ഭ്രാന്തിന്റെ അടയാളമാക്കി മാറ്റിയത്..,?
മുള്ളുകൾ പോലുമില്ലാത്ത…, ഇലകൾ അരച്ച് താളിയുണ്ടാക്കി മുടിയിൽ തേക്കാവുന്ന ഈ ചെടിയിലെ പൂവല്ലേ ശരിക്കും സ്നേഹത്തിന്റെ അടയാളമാകേണ്ടത്.?”
മാധവി തന്റെ സംശയം പ്രകടിപ്പിച്ചു.
” നിറങ്ങളെല്ലാം ഒരു പോലെയായിരുന്നിട്ടും കാഴ്ചകളിലേക്ക് നീളുന്ന കൃഷ്ണമണിയുടെ നിറമായിട്ടും കറുപ്പിനെ ദു:ഖത്തിന്റെ പ്രതീകമായല്ലേ കാണാറ്.! സൗകര്യമനസരിച്ച് ഓരോ നിറത്തിനെയും ഓരോ പ്രതീകമായി സൂചിപ്പിക്കുന്നു വെന്നേയുള്ളു. അതൊക്കെയിനി പറഞ്ഞിട്ട് കാര്യമില്ല….! അതു കൊണ്ട് നിനക്ക് പറ്റിയത് ഈ പൂവ് തന്നെ..” നന്ദൻ പുഞ്ചിരിച്ചു.
” നന്ദേട്ടനൊരു കരീല തന്നാലും ഞാനത് വാങ്ങും… ” അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഒരു കാര്യം ചോദിക്കട്ടെ നന്ദേട്ടാ…”
“മ്… ചോദിക്ക്…”
“നമ്മുടെ ഗ്രാമത്തെ വിട്ട് കുടുംബാംഗങ്ങളെ പിരിഞ്ഞ് കൽക്കത്തയിൽ ജീവിക്കാൻ പ്രയാസം തോന്നുന്നില്ലേ…” മാധവിയുടെ ശബ്ദമിടറിയതായി നന്ദൻ മനസ്സിലാക്കി.
“ഓ., പിന്നെ..! കാർഗിലിൽ യുദ്ധം നടക്കുന്നിടത്തേക്കൊന്നുമല്ലല്ലോ പോകുന്നത്. ”
” യുദ്ധം നടക്കുന്നെന്ന് പത്രത്തിൽ വായിച്ചായിരുന്നു.
കാര്യമായി നന്ദേട്ടൻ പട്ടാളത്തിലൊന്നും ചേരാഞ്ഞത്…”
”അതെന്താ……?”
” പട്ടാളത്തിലായിരുന്നെങ്കിൽ എഴുത്തിനും വായനയ്ക്കുമൊക്കെ സമയം കിട്ടാതെ നന്ദേട്ടന്റെ കലാഹൃദയം നഷ്ടപ്പെട്ടു പോയേനേം.. ”
അവൾ പറഞ്ഞതിൽ കാര്യമില്ലാതില്ലെന്ന് നന്ദന് തോന്നി.
മഴയും പുഴയും ഗ്രാമവുമൊക്കെ വിട്ടിട്ടു പോകാൻ തനിക്ക് ഇഷ്ടമുണ്ടായിട്ടല്ല. വർണ്ണങ്ങൾ നിറഞ്ഞ കാഴ്ചകളിലേക്ക്
കൗതുകം വിടർന്നു തുടങ്ങിയതു മുതൽ
ആകാശക്കൂടാരങ്ങളിലെ മഴമേഘപ്രാവുകളുടെ ചിറകിനൊപ്പം പറക്കുന്ന, ഇപ്പോഴും കനവുകളിലൂടെ സഞ്ചരിക്കുന്ന മനസ്സ്
പിന്നിലേക്ക് പോകാൻ കൊതിക്കാറുണ്ട്,
നഷ്ടസ്വർഗങ്ങളുടെ കുളിർക്കാറ്റിൽ
ഗൃഹാതുരതയുടെ ചാറ്റൽമഴ നനയാൻ ഈ ഗ്രാമത്തിൽ തന്നെ നിൽക്കുന്നതായിരുന്നു ഇഷ്ടം. പക്ഷേ….! നന്ദന്റെ മനസിലൂടെ ചിന്തകൾ ഒഴുകി നീങ്ങി.
ശരിക്കും തനിക്കിഷ്ടമുണ്ടായിട്ടു പോകുന്നതല്ലെന്ന് അവനവളോട് പറഞ്ഞില്ല.
” വിഷമം തോന്നുമ്പോൾ ജാലക വാതിൽ തുറന്നിട്ട് ജനാലയ്ക്കരികിലേക്ക് നക്ഷത്രങ്ങളെ ക്ഷണിച്ച് അവയോട് കിന്നാരം പറഞ്ഞിരിക്കും. നിലാവിന്റെ പാൽപ്പുഞ്ചിരിയിലലിഞ്ഞു ചേരാൻ ഞാനൊരു സ്വപ്നവും കാത്തുവെക്കും… ” നന്ദൻ പറഞ്ഞു.
“ആ സ്വപ്നത്തിൽ എന്നെയും ചേർത്തുവെക്കണേ നന്ദേട്ടാ..”
“ഞാൻ പറയുന്ന പോലൊക്കെ അനുസരിച്ചു നടന്നാൽ….. ”
” അനുസരിക്കാം .. ഞാനെഴുതാം. വെളുത്ത പുസ്തകത്താളു പോലെ എന്റെ മനസ്സ് ഞാൻ നിവർത്തി വെക്കാം, എന്നിലേക്കെത്തുന്ന നന്ദേട്ടന്റെ ആർദ്രമായ നോട്ടങ്ങൾ പോലും അതിൽ അക്ഷരങ്ങളായി വിടരും ” അവൾ അഭിമാനത്തോടെ പറഞ്ഞു.
”ടെലിഫോൺ കണക്ഷൻ അടുത്താഴ്ച കിട്ടുമെന്നാ പറഞ്ഞത്. കിട്ടിയാലും വല്ലപ്പോഴും വിളിച്ചാൽ മതി. എനിക്ക് നന്ദേട്ടൻ എഴുതുന്നത് വായിക്കാനാണിഷ്ടം.
അക്ഷരങ്ങൾ കൊരുത്ത് വാക്കുകൾ ചേർത്ത് മാല്യമായെഴുതുന്ന വാചകങ്ങളിലൂടെ നന്ദേട്ടനെത്തുംവരെ എനിക്ക് കനവു കണ്ടുറങ്ങാനും പ്രതീക്ഷയിലുണരാനുമാണത്..” മാധവി ആർദ്രമായി മൊഴിയുന്നത് കേട്ട് പുഞ്ചിരിയോടെ നന്ദൻ നടന്നു.
നടന്നു നടന്ന് വീടെത്തി.സ്വല്പം കൂടി നടന്നെങ്കിലേ മാധവി വീട്ടിലെത്തുകയുള്ളു.
” മോളേ …മഴ നനഞ്ഞു നടക്കുവായിരുന്നോ.. കയറി വാ തോർത്തിയിട്ടു ഒരു കാപ്പിയും കുടിച്ചിട്ട് പോകാം.., ” നന്ദേട്ടന്റ അമ്മയുടെ സ്നേഹത്തോടെയുള്ള വിളി.
” വേണ്ടമ്മേ ഇരുട്ടായിത്തുടങ്ങി…വീടെത്തിയിട്ട് തോർത്താം…” മാധവി മറുപടി പറഞ്ഞു മുന്നോട്ടൊന്നു നടന്ന് തിരിഞ്ഞു നന്ദന്റെ മുഖത്തേക്ക് നോക്കി,യാത്ര പറയാനെന്നോണം..
അവളുടെ വിരിഞ്ഞ മിഴികളിൽ നിന്ന് കരിമഷിച്ചിന്തുകൾ കവിളിലേക്ക് പടർന്ന പോലെ തോന്നി.ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും.കൈ വീശിയിട്ട് ഗദ്ഗദത്തോടെ അവൾ വീട്ടിലേക്ക് നടന്നു. ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ എന്നോർത്ത് സൈക്കിൾ വെച്ചിട്ട് നന്ദൻ വീട്ടിലേക്ക് കയറി.
അമ്മയെടുത്തു കൊടുത്ത തോർത്തുമായി തല തോർത്തുമ്പോൾ
മുമ്പെന്നോ വീട്ടിൽ വന്ന് കുസൃതി കാണിച്ചപ്പോൾ കൈകളിൽ ബലമായിപ്പിടിച്ചപ്പോൾ ഉടഞ്ഞ മാധവിയുടെ കുപ്പിവളപ്പൊട്ടുകൾ ദീർഘമായൊരു കാത്തിരിപ്പിനു തയ്യാറെടുത്ത് മേശമേൽ ചിതറികിടക്കുന്നുണ്ടായിരുന്നു..
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
രാധാകൃഷ്ണൻ മാഞ്ഞൂർ
വിയർത്തൊലിച്ചു വരുന്ന ടാപ്പിങ് തൊഴിലാളികൾ എനിക്ക് പണിക്കൂലി തരുന്ന ദൈവങ്ങളായി. ചില പണികൾ നന്നായി ……. ചിലരുമായി കലഹിച്ചു …..ചിലർ ശപിച്ചു ……കൂടുതൽ പണിക്കൂലി കിട്ടിയ ദിവസങ്ങളിൽ ആനന്ദത്തിന്റെ അതീവമായ സംത്രാസങ്ങളിൽ പൊട്ടിക്കരഞ്ഞു.
സംതൃപ്തിയുടെ തൊഴിലിടം
പുതിയ വാക്കത്തിയും , തോട്ടങ്ങളിൽ കള വീശുന്ന അരിവാളുമൊക്കെ നിർമിക്കുമ്പോൾ പാകപ്പിഴകളുണ്ടായി ….. ചിലതൊക്കെ ബാലികേറാമലയായിരുന്നു ….. എങ്കിലും ഒരു വിധം സംതൃപ്തി തരുന്ന രീതിയിലേക്ക് തൊഴിലിടം മാറി
എനിക്കു മുന്നേ കടന്നു പോയ പൂർവികരെ മനസ്സിലോർത്തു. കാർന്നോന്മാരുടെ അനുഗ്രഹമാണ് തൊഴിലിനു വേണ്ടത് . അച്ഛനാണ് മനസ്സിൽ .
യാദൃശ്ചിതകളുടെ സാഹിത്യ പിറവികൾ
തികച്ചും യാദൃശ്ചികതകളിലാണ് സാഹിത്യ സൃഷ്ടികളുടെ പിറവി. പലപ്പോഴും തൊഴിലിടത്തെ പണിക്കിടയിലാവും കഥയുടെ മൂശ രൂപപ്പെടുത്തുന്നത് . പ്യൂപ്പയുടെ സുപ്താവസ്ഥയിൽ നിന്നും ഏതെങ്കിലും പേപ്പറുകളിൽ കുറിച്ച് വയ്ക്കും. പിന്നീട് ചില രാത്രികളിൽ വികലമായ കൈയ്യക്ഷരങ്ങളിൽ കഥ എന്ന് പേരിട്ട് ഹൃദയത്തോട് ചേർത്തു വയ്ക്കും . അത്രമേൽ സ്നേഹിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളെ ഈയുള്ളവൻ എങ്ങനെ മറക്കും ….?
കരിയും പുകയും ഏറ്റുവാങ്ങിയ പഴയൊരു 200 പേജിൻറെ ബുക്ക് ഈയിടെ ഇരുമ്പു കഷണങ്ങൾക്കിടയിൽ നിന്നു കണ്ടു കിട്ടി. വർഷങ്ങൾക്ക് മുമ്പ് എന്തൊക്കെയോ എഴുതിയിരുന്ന നോട്ടുബുക്ക് ……. അതിനുള്ളിൽ മറ്റൊരു നിധിയുണ്ടായിരുന്നു . അച്ഛൻ ഉപയോഗിച്ചിരുന്ന ഒരു പോക്കറ്റ് ഡയറി . നീല മഷി പേന കൊണ്ട് എഴുതിയ ചില കുറിപ്പുകൾ . ഏതോ ആശാരി ചേട്ടന് ഉണ്ടാക്കി കൊടുക്കേണ്ട വീതുളിയുടെയും ഇടത്തരം ഉളിയുടെയും അംഗുലം കണക്കുകൾ …. വാങ്ങിയ അഡ്വാൻസ് തുകകൾ ….
വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളിയിലെ ഒരു പകൽ നേരത്ത് ആലയിൽ ഒരാൾ വന്നു . പ്രായത്തിന്റെ അസ്കിതയിൽ, വന്നയുടനെ പെട്ടിപ്പുറത്തിരുന്നു . അച്ഛനെ ആളെ മനസ്സിലായില്ല … ഞാൻ അത്ഭുതം കൊണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ഒരു കാലത്ത് ഞങ്ങളുടെ കുഗ്രാമത്തിൽ സാഹസികതയുടെ ആൾരൂപമായിരുന്ന ജോൺസൺ എന്ന സർക്കസ് കലാകാരൻ .
ഈയുള്ളവൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മാഞ്ഞൂരിൽ സർക്കസ് പരിപാടികളുമായി ജോൺസണും സംഘവും വരുന്നത് . ഫാന്റവും മാൻഡ്രേക്കും പോലുള്ള ചിത്രകഥാ നായകന്മാരെ ആരാധിക്കുന്ന ചെറുബാല്യങ്ങൾക്ക് ജോൺസൺ വീരപുരുഷനായി….. നെഞ്ചത്ത് ആട്ടുകല്ലും, അരകല്ലും വയ്ക്കുക, ജീപ്പ് കയറിൽ കെട്ടിവലിക്കുക, ആറടി താഴ്ചയിൽ ഇറങ്ങി കിടന്നിട്ട് മുകളിൽ മണ്ണിട്ടു മൂടുക തുടങ്ങിയ വീരകൃത്യങ്ങൾ ……
ആ ജോൺസണാണ് മുന്നിൽ നിൽക്കുന്നത്.
ജോൺസൺ ചേട്ടന് ഭക്ഷണം വാങ്ങി കൊടുക്കാൻ അച്ഛൻ പറഞ്ഞു . ഹോട്ടലിൽ ഭക്ഷണത്തിന് മുന്നിലിരുന്നപ്പോൾ ശ്വാസം വിടാൻ പോലും അയാൾ നന്നേ ബുദ്ധിമുട്ടിയിരുന്നു . ഭക്ഷണം കഴിഞ്ഞ് ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു ” അന്ന് ഞാൻ കാണിച്ച് സർക്കസ്സൊക്കെ ഇയാൾക്ക് ഇഷ്ടപ്പെട്ടിരുന്നോ?” എന്തൊരു ചോദ്യമാണിതെന്നുള്ള ഭാവത്തിൽ ആ സാധു മനുഷ്യനെ നോക്കി . ഞാനും , കൂട്ടുകാരും ജയനെയും, നസീറിനെയും ആരാധിച്ചിരുന്നതുപോലെ താങ്കളെ ആരാധിച്ചിരുന്നുവെന്ന് പറഞ്ഞപ്പോൾ വാർദ്ധക്യം ബാധിച്ച ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടു.
ലോക സഞ്ചാരി കണ്ട ‘രാധ ‘
കാഞ്ഞിരപ്പള്ളി ജീവിതത്തിൽ ഒരുപാട് വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു .
ഒരു നല്ല ശ്രോതാവാകുന്നത് വലിയൊരു കാര്യമാണ്. അവർ പറയുന്നത് നാം കേൾക്കുക…..അതേ സ്നേഹത്തിൻറെ ഒരു കരുതൽ.
വർഷങ്ങൾക്ക് മുൻപ് തൂലികാ സൗഹൃദത്തിലൂടെ വളർന്ന ഒരു സ്നേഹ ബന്ധത്തിൻറെ കഥ.
എ ക്യു മഹ്ദിയെന്ന ലോകസഞ്ചാരി കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ താമസിക്കുന്നു. എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ചു . പതിനെട്ട് സഞ്ചാര കൃതികൾ, റേഡിയോ ബെൻ സിംഗർ ( എഫ് എം നിലയം കൊല്ലം) ജോക്കി , നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ അധിപൻ , കഥാകൃത്ത് . മഹ്ദി മാഷിന് ഞാൻ അയക്കുന്ന കത്തുകൾ ഏറ്റവും കുറഞ്ഞത് പത്ത് പേജായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വ്യത്യസ്തരായ മനുഷ്യരെപ്പറ്റി, അവരുടെ ജീവിത കാഴ്ചപ്പാടുകളെപ്പറ്റിയൊക്കെ വാരിവലിച്ചെഴുതും.
2005 -ലെ ഒരു വേനൽ പകലിൽ ഈ ലോകസഞ്ചാരി എൻെറ പണിശാലയിൽ വന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. എൻെറ പൊള്ളുന്ന ജീവിതം കണ്ട് അത്ഭുതപ്പെട്ടു. ആ കൂടിക്കാഴ്ച യെപ്പറ്റി കൊച്ചിയിലെ ‘വാസ്തവം’ മാസികയിൽ അദ്ദേഹം എഴുതി.
‘കുങ്കുമം’ വാരികയിലും കണ്ണൂരെ ‘സമയം’ മാസികയിലും എന്നെ കഥാപാത്രമാക്കി കൊണ്ട് കഥകളെഴുതി.
‘ഈജിപ്ഷ്യൻ കാഴ്ചകൾ’ എന്ന പുസ്തകത്തിന് ഞാനൊരു ആസ്വാദന കുറിപ്പ് എഴുതി. കോഴിക്കോട് ചന്ദ്രിക ആഴ്ചപ്പതിപ്പ് അത് പ്രസിദ്ധീകരിച്ചു. സ്നേഹം കൊണ്ട് ‘രാധ’ യെന്നാണ് എന്നെ വിളിക്കുന്നത്. ഒരു തവണ അദ്ദേഹം കാഞ്ഞിരപ്പള്ളി ടിബിയിലാണ് താമസിച്ചത്. ടിബിയുടെ മുറ്റത്ത് വാഗമരത്തിൻെറ ചുവട്ടിലിരുന്ന് രാത്രിയിലെ നിലാവ് നോക്കി കിഷോർ ജിയുടെയും, മുഹമ്മദ് റാഫിയുടെയും ഹിന്ദി ഗാനങ്ങൾ ആലപിച്ചു. 1968 ലെ ‘മധുമതി’ എന്ന ചിത്രത്തിൽ ശൈലേന്ദ്ര ഘോഷ് എഴുതി പ്രിയപ്പെട്ട സലിൽ ചൗധരിയുടെ ഈണത്തിലുള്ള ഗാനം മ്യൂസിക് പ്ലെയറിൽ എന്നെ കേൾപ്പിച്ചത് ഇന്നലെയെന്നപോൽ ഓർക്കുന്നു…. പ്രിയപ്പെട്ട ആത്മമിത്രത്തിന് സ്നേഹ വന്ദനം.
കാഞ്ഞിരപ്പള്ളിയിൽ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്മയിൽ സമചിന്താ സാഹിത്യ സംഘം രൂപീകരിച്ചപ്പോൾ മംഗളം ലേഖകൻ ശ്രീ . പീറ്റർ ആനക്കല്ല് ചെയർമാനായും, ഞാൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു . പീറ്റർ ആനക്കല്ലാണ് ജോസ് പുല്ലുവേലിയെന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത് .
അദ്ദേഹം പുതിയതായി സ്ഥാപിച്ച ‘നവീക ബുക്സ്’ എന്ന പുസ്തക പ്രസാധന സ്ഥാപനത്തിൻറെ ജനറൽ എഡിറ്ററാക്കി എന്നെ നിയമിച്ചു. നവീക ബുക്സ് ആറു പുസ്തകങ്ങളിലൊന്ന് എൻറെ ‘നിലാവിൻറെ ജാലകം ‘എന്ന കഥാസമാഹാരമായിരുന്നു . നവീകയുടെ ആഭിമുഖ്യത്തിൽ ‘അക്ഷരക്കാഴ്ച ‘ യെന്ന മാസികയും തുടങ്ങി . മാസികയുടെ ചീഫ് എഡിറ്ററും ഞാനായിരുന്നു . ഒൻപത് ലക്കങ്ങൾ പിന്നിട്ടപ്പോൾ മാസിക മൃതിയടഞ്ഞു . പക്ഷേ പ്രസാധനത്തിന്റെ പുതു ചക്രവാളങ്ങൾ തേടിയ ആ പ്രസിദ്ധീകരണം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ് . നിരവധി എഴുത്തുകാർക്ക് മാസിക ഒരു താങ്ങും തണലുമായിരുന്നു.
2015 ‘പരസ്യപ്പലകയിലൊരു കുട്ടി ‘എന്ന രണ്ടാമത് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രരശ്മി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത് .
മാഗസിൻ ജേർണലിസം തുടങ്ങിയതോടെ കേരള ജേർണലിസ്റ്റ് യൂണിയൻ, ആൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയിൽ മെമ്പറാകാനും സാധിച്ചു.
1986 ൽ ഭരതം കഥാപുരസ്കാരം ,1997 -ൽ അസ്സീസി സാഹിത്യ അവാർഡ് എന്നിവ നേടി. പ്രശസ്തരായ ആറു എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരികകൾ എഴുതി.
അമ്മയുടെ മരണം എന്നെ വല്ലാതെ ഉലച്ചു .2010 ഒക്ടോബർ പതിനാറാം തീയതി 82 വയസ്സ് പ്രായത്തിൽ അമ്മ കടന്നു പോയി …….. മാഞ്ഞൂരിലെ വീട് വളരെ നിശബ്ദമായി .
ഏറെക്കാലം എഴുത്തിൽ നിന്നെല്ലാം പിന്തിരിഞ്ഞു തൊഴിലിടത്തെ തിരക്കിൽ അമർന്നു വീണ് എങ്ങോട്ടൊക്കെയോ ഞാനും സഞ്ചരിച്ചു.
പ്രളയം തകർത്ത സിനിമ സ്വപ്നങ്ങൾ
2018 ഏപ്രിൽ ഏഴാം തീയതിയാണ് എൻറെ സ്കൂൾ സഹപാഠിയും പ്രശസ്ത സംഗീത സംവിധായകനും തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ അധ്യാപകനുമായ ശ്രീ കെ ജി കൃഷ്ണയുടെ ഫോൺ വരുന്നത്.
തൊള്ളായിരത്തിൽപ്പരം ഗാനങ്ങൾ ചെയ്തിരിക്കുന്ന കെ.ജി ശ്രീകൃഷ്ണ വലിയൊരു സ്വപ്ന പദ്ധതിയിലേക്കാണ് ക്ഷണിച്ചത് . പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീരാഗം ഷാജിയുടെ പുതിയ സിനിമയ്ക്ക് തിരക്കഥ നീ തിരക്കഥ എഴുതണമെന്ന് . എനിക്ക് ആകെ ടെൻഷനായി. ചങ്ങാതിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു. വൺ ലൈൻ കേട്ടു. മൂന്ന് സ്ഥലങ്ങളിലായി തിരക്കഥയെഴുത്തും , കേൾവിയും ,ചർച്ചയും ഗംഭീരമായി നടന്നു . ഒടുവിൽ തിരക്കഥയ്ക്ക് പേരിട്ടു ‘പറഞ്ഞു തീരാത്ത കഥ’ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ജീവിതകഥ . കൊല്ലം ‘ ഗ്രീൻ വേ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണം . കെ.ജി. കൃഷ്ണ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തി റെക്കോർഡിങ് നടത്തി . ഭരതേട്ടന്റെ ‘വെങ്കലം ‘ സിനിമ ചിത്രീകരിച്ച മായന്നൂർ ഗ്രാമം ലൊക്കേഷനായി തിരഞ്ഞെടുത്തു . മുറികൾ ബുക്ക് ചെയ്തു. ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ‘കല്ലുകൊണ്ടൊരു പെണ്ണ് ‘ എന്ന വിജയശാന്തി ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ.ജയപ്രകാശ് സാലി പൂർണ്ണ പിന്തുണ നൽകി .
ഷൂട്ട് തുടങ്ങാൻ ഒരാഴ്ച നിൽക്കെ ഒന്നാം പ്രളയം…..!
കേരളം മുഴുവൻ തകർത്തുപെയ്യുന്ന മഴയും , വെള്ളപ്പൊക്കവും ….. ഞങ്ങളുടെ സ്വപ്നങ്ങൾക്കു മുകളിലൂടെയാണ് ആ പ്രളയജലം ഒഴുകിപ്പോയത് …. പേര് പോലെ തന്നെ അതൊരു പറഞ്ഞുതീരാത്ത കഥയായി …..
വിധി ,സമയദോഷം എന്നീ വാക്കുകളിൽ ആശ്വാസം കണ്ടെത്തി . ഇപ്പോൾ മറ്റൊരു തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളൊത്തുവന്നാൽ സിനിമയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പൊൻകുന്നം ജനകീയ വായനശാലയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചത് മറ്റൊരു വഴിത്തിരിവായി . പ്രശസ്ത കവി പി .മധു സാറിൻറെ നേതൃത്വത്തിൽ എത്രയോ സഹൃദയരായ മനുഷ്യരാണ് അവിടെ ഒത്തുകൂടുന്നത്. മലയാളത്തിന്റെ എണ്ണം പറഞ്ഞ എഴുത്തുകാരെയും , ചിന്തകരെയും തിരക്കഥാകൃത്തുക്കളെയും പരിചയപ്പെടാനും വേദി പങ്കിടാനും സാധിച്ചു .
പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റിൽ’ നിധി തേടി പോവുന്ന സാന്റിയാഗോ ഞാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ….. ജീവിതത്തിലെ നിധികളും , സന്തോഷങ്ങളും കാണാതെപോയവൻ …. അതെ …. സന്ദേഹിയായ മനുഷ്യൻറെ ജീവിതയാത്ര തന്നെയാണിത്. എന്നെ ഒളിപ്പിച്ചു വെച്ച കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇടയ്ക്കൊക്കെ മാഞ്ഞൂരിന്റെ നാട്ടു ഗന്ധങ്ങളിലേക്ക് പോവാൻ വെമ്പൽ കൊള്ളുന്നു.
ഈ എളിയ ജീവിതത്തിന് താങ്ങും തണലുമേകിയ നിരവധി വെളിച്ച ഗോപുരങ്ങളുണ്ട് ….
വാഴ്ത്തിയവർക്കും വീഴ്ത്തിയവർക്കും നന്ദി …..
എണ്ണം തെറ്റിയ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം നിശബ്ദനാവുന്നു ….
” നാമൊരിയ്ക്കൽ നനഞ്ഞൊരാഷാസ്ഥവും ചൂടി
അന്നു നടന്ന വഴികളിൽ
വേനലായി മഞ്ഞു വന്നുപോയി
പിന്നെയോ
കനൽ മാത്രം കടുത്തു ”
വിജയലക്ഷ്മിയുടെ കവിത
രാധാകൃഷ്ണൻ മാഞ്ഞൂരും കുടുംബവും
രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .
1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)
പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785
ഡോ. ഐഷ വി
കാലം 1986
ടാക്സി കാറിൽ സ്റ്റഡി ടൂർ പോകുന്ന സഹോദരിയെ കോളേജിൽ ആക്കിയ ശേഷം തിരികെ വരുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തോണിപ്പാറയിൽ പുതുതായി ഏറ്റെടുത്തു നടത്തുന്ന ആശുപത്രി തന്റെ സാമ്പത്തിക അടിത്തറ തകിടം മറിച്ചതിനെ കുറിച്ചായിരുന്നു. ശമ്പളം പോരെന്ന് പറഞ്ഞ് തുരുതുരെ മൂന്ന് ഡോക്ടർമാരാണ് പിണങ്ങിപ്പോയത്. പകരം ആളെ കിട്ടാനായി നടത്തിയ പത്രപരസ്യത്തിന്റെ ചിലവ് വേറെ. അച്ഛൻ വൈദ്യനായിരുന്നതു കൊണ്ടും അച്ഛൻ കാറിടിച്ച് കിടപ്പിലായതിനു ശേഷം അമ്മ വൈദ്യശാല നന്നായി നടത്തി പോരുന്നതും കണ്ടു വളർന്നതിനാൽ പഠനം കഴിഞ്ഞ് കുറച്ചു കാലം പ്രവാസിയായിരുന്ന അയാൾ കുറച്ച് സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയപ്പോൾ ഒരു ആശുപത്രി തുടങ്ങാൻ താത്പര്യം ജനിച്ചത് സ്വാഭാവികം. അതിനാൽ തുടർന്ന് വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വച്ചു .
പിന്നെ അമാന്തിച്ചില്ല. നാഷണൽ ഹൈവയോട് ചേർന്ന് ഒരൊഴിഞ്ഞ വീട് വാടകയ് ക്കെടുത്ത്. കല്ലു വാതുക്കൽ ജങ്ഷനടുത്തായി ഒരു ആശുപത്രി സജ്ജമാക്കി. ഒരു നഴ്സ് , ഒരു ഡോക്ടർ ഒരു ലാബ് ടെക്നീഷ്യൻ അത്യാവശ്യം വേണ്ട ആശുപത്രി സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി. സമീപത്ത് മറ്റാശുപത്രികൾ ഇല്ലാതിരുന്നതു കൊണ്ടും സമീപ പ്രദേശങ്ങളിലെ എല്ലാവരും ചികിത്സയ്ക്ക് ഈ ആശുപത്രിയെ ആശ്രയിച്ചു. വീട്ടിൽ സാധനങ്ങൾ അടുക്കി വയ്ക്കാൻ അമ്മയും സഹോദരിമാരും കാണിക്കുന്ന അതേ ചിട്ടവട്ടങ്ങൾ ആശുപത്രിയിലും പാലിക്കപ്പെട്ടു. വീട്ടിലെയും ആശുപത്രിയിലെയും , ചിലവുകൾ വഹിക്കാനും അല്പസ്വൽപ്പം മിച്ചം പിടിക്കാനും കഴിഞ്ഞ് വരവേയാണ് വീടിന് സമീപമുള്ള ഒരു ലേഡി ഡോക്ടർ തോണി പാറയിലെ ആശുപത്രി ഏറ്റെടുത്ത് നടത്താമോ എന്ന് ചോദിച്ചത്. പറഞ്ഞ തുക കൊടുത്ത് സെറ്റിൽ ചെയ്തു. അതിനായി ജ്യേഷ്ഠ ഭാര്യയുടെ സ്വർണ്ണം ലോക്കറിലിരുന്നത് ഒന്നു മറിച്ചു. ഇപ്പോൾ അവർ വരുമെന്ന് അറിയുന്നു. അവരറിയുന്നതിന് മുമ്പ് സ്വർണ്ണം തിരിച്ചു വയ് ക്കേണ്ടതുണ്ട്. തോണിപ്പാറയിലെ ആശുപത്രി നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ ആകെ പ്രശ്നങ്ങൾ. പേരിൽ തോണിയുണ്ടെങ്കിലും തോണിപ്പാറയിലെ ആശുപത്രിയിലെ കാര്യങ്ങൾ ഒന്നും ഒരു കരയ്ക്കടുപ്പിയ്ക്കാൻ പറ്റുന്നില്ല. അന്യ സംസ്ഥാനത്തു നിന്നു പോലും ഡോക്ടർമാർ വന്നു പോയി. തോണിപ്പാറയിലെ കടം നികത്താൻ കല്ലുവാതുക്കലെ ആശുപത്രിയുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.
ടൂർ പോയ അനുജത്തിയെ വീട്ടിലെത്തിച്ച ശേഷം ബാബു കുട്ടൻ കല്ലുവാതുക്കലിലെ ആശുപത്രിയിൽ എത്തി. അവിടുത്തെ കണക്കുകൾ നോക്കിയ ശേഷം ബാബു കുട്ടൻ തിരുവനന്തപുരത്തേയ്ക്ക് പോകാൻ തയാറെടുത്തു. അപ്പോൾ നേഴ്സ് നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു . അവർ തമ്മിൽ ഒരിഷ്ടം മൊട്ടിട്ടതായിരുന്നു. എന്നാൽ തലയ്ക്ക് മുകളിൽ കടം പെരുകി നിൽക്കുമ്പോൾ പ്രണയത്തിനെന്തു സ്ഥാനം ? ഊണ് കഴിച്ചെന്ന് വരുത്തി അയാൾ യാത്ര തിരിച്ചു. ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര.
കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഗൈഡുമായുള്ള പതിവ് ഡിസ്കഷനു ശേഷം അവൾ തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഡാറ്റാ കളക്ഷനിറങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. അന്നൊരു പുതിയ കേസുണ്ടെന്നറിഞ്ഞ് വാർഡിലെത്തിയ അവൾ കണ്ടത് ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തി ലോഡ് ജുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അയാളെയാണ്. തന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനുജൻ. മൃതപ്രായനായി ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ജീവതത്തിൽ നിന്നും എല്ലാ കടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം. അവൾ ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് എസ് റ്റി ഡി ബൂത്തിലെത്തി തന്റെ പിതാവിനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു. രാത്രിയായപ്പോൾ ഒരു കിടുങ്ങലും പനിയും വന്ന് അയാൾ കടങ്ങളും കെട്ടുപാടുകളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.
പിന്നീട് ആശുപതി ഏറ്റെടുത്തു നടത്തിയ പരദേശിയായ ഡോക്ടർ ആശുപത്രി സ്വന്തം കെട്ടിടം പണിത് അതിലേയ്ക്ക് മാറ്റി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണൻ മാഞ്ഞൂർ
“ജീവിച്ചതല്ല ജീവിതം.
നാം ഓർമ്മയിൽ വെക്കുന്നതാണ്
പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി
നാം ഓർമയിൽ വെയ്ക്കുന്നത് ……”
– ഗബ്രിയേൽ ഗാർസിയോ മാർക്കോസ്
1990 ജൂലൈ മാസത്തിലെ ഞായറാഴ്ച പകലാണ് അപ്പൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടിൽ വന്നത്. അച്ഛൻ അമ്മയോട് പറയുന്നു “അവനെയും കൂടി കാഞ്ഞിരപ്പള്ളിക്ക് കൊണ്ടുപോവുന്നു . പണി പഠിക്കട്ടെ . എനിക്ക് ഒറ്റയ്ക്ക് വയ്യ. ഇരുമ്പിന് ചതച്ച് ഞാൻ മടുത്തു …..”
അച്ഛന് പ്രായമായി വരുന്നു…. പ്രാരാബ്ധങ്ങളുടെ വേവലാതി പുഴകൾ നിരവധി ……ഞാനൊന്നും മിണ്ടാതെ മുറിക്ക് വെളിയിൽ നിന്നു.
” പഠിക്കാൻ വിട്ടിട്ടും ഇവനൊന്നും കേമനായിട്ടില്ല…… പിന്നെന്തിനു വെറുതെ …..
അച്ഛൻറെ വിലയിരുത്തൽ ശരിയായിരുന്നു.
ശരാശരിയിലും താഴെയായിരുന്നു എൻറെ പഠന കാല ബുദ്ധി. പഠിയ്ക്കാനാണെന്ന് പറഞ്ഞ് വെറുതെ വേഷവും ചാർത്തിയങ്ങു പോയി ……
പ്രാണൻ പകുത്തു വച്ച് കാഞ്ഞിരപ്പള്ളി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. മൂന്നുമാസത്തിനുള്ളിൽ മതിയെന്ന് അമ്മ. അതൊരു ആശ്വാസമായി….
അന്ന് വൈകുന്നേരം നേരത്തെ ഗ്രാമീണ വായനശാലയിൽ ചെന്നു . ( സെൻട്രൽ ലൈബ്രറി ) ഈ വായനശാല നൽകിയ ഊർജ്ജം ഒരിക്കലും മറക്കാനാവില്ല . ഇവിടുത്തെ അക്ഷര സൗഹൃദം , രാഷ്ട്രീയ സംവാദങ്ങൾ , ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങൾ ….. എല്ലാം ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിക്ക് പോവണമെന്നോർക്കുമ്പോൾ ആകെയൊരു വിഷമം …. കാരണം ഗ്രാമം അത്രയേറെ ഉള്ളിൽ പരകായപ്രവേശം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു .
മാഞ്ഞൂർ വളരെ ശാന്തമായ ഗ്രാമമാണ് . ജാതിമത ചിന്തകൾക്കതീതമായി എന്നും നിലകൊള്ളുന്ന ഒരിടം . തികച്ചും സാധാരണക്കാരായ മനുഷ്യർ . അവർ വയലിലെ ഇരിപ്പൂ കൃഷിയെപ്പറ്റിയും , തിരുവാതിര ഞാറ്റുവേലയെക്കുറിച്ചുമൊക്കെ ചർച്ചചെയ്തു , അല്ലാതെ കേന്ദ്രത്തിലെ കൂട്ടുകൃഷി മന്ത്രിസഭയോ ആഗോളവത്ക്കരണ നയങ്ങളോ ഞങ്ങളുടെ ഗ്രാമീണ ജീവിതത്തിന് ചർച്ചയായിരുന്നില്ല.
ചൊവ്വാഴ്ചകളിലെയും , വെള്ളിയാഴ്ചകളിലെയും നാട്ടു ചന്തയിൽ (കുറുപ്പന്തറയിൽ ) വാട്ടുകപ്പയും , വെള്ളുകപ്പയും , ഏത്തവാഴക്കുലയുമൊക്കെ കൊടുത്ത് ജീവിതത്തെ അതിൻറെ സജീവതയിൽ നിർത്താൻ ഓരോരുത്തരും പാടുപെട്ടു .
( ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു . ഗ്രാമം NRI സംസ്ക്കാരത്തിലേക്ക് മാറിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകൾ , ബാർ ഹോട്ടലുകൾ അങ്ങനെ നിരവധി വാണിജ്യ കേന്ദ്രങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു . )
ബാല്യകാലം മുതൽ നാണം കുണുങ്ങിയും അപകർഷതാബോധക്കാരനുമായിരുന്നു ഞാൻ . വായനശാലയുടെ സായാഹ്ന ചർച്ചകളിൽ നിന്നാവാം സ്വഭാവം അൽപ്പമൊന്നു മാറിത്തുടങ്ങിയത് .
മുട്ടത്ത് വർക്കിയും കോട്ടയം പുഷ്പനാഥുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. പുഷ്പനാഥിന്റെ ‘ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരം’ വായിച്ച ദിവസങ്ങളിൽ വായനശാലയിൽ നിന്നും വൈകിട്ട് മടങ്ങുമ്പോൾ പേടിച്ച് നൂറു മീറ്ററോട്ടത്തിലാണ് വീട്ടിലെത്തിയത് . അത്രയേറെ ഭീരുത്വം എന്നെ ഭരിച്ചിരുന്നു . (കാലങ്ങൾക്ക് ശേഷം പുഷ്പനാഥ് സാറിനെ നേരിൽ കണ്ടപ്പോൾ വിവരം പറഞ്ഞ് കുറെ ചിരിച്ചു . )
1984 – ൽ കുറവിലങ്ങാട് ദേവമാതാ കോളജിന്റെ ക്യാമ്പസ് ലൈബ്രറിയിൽ നിന്നാണ് കോവിലൻ , എം . ടി , ബഷീർ , നെരുദ , മാധവിക്കുട്ടി, ദസ്തയോവ്‌സികിയൊക്കെ പരിചിതരായത്.
കസാൻ ദ് സക്കീസ് എന്ന വിഖ്യാത എഴുത്തുകാരൻ സെയ്ന്റ് ഫ്രാൻസിസ് നോവലിൽ എഴുതിയത് ഓർമയിലുണ്ട് – വേദനയെ അതിന്റെ അഗാധതയിൽ അറിയാത്ത ഒരാൾക്കും ജീവിതത്തെ സമഗ്രമായി അറിയാനാവില്ലന്നുള്ള വാക്യം ….
ഉള്ളു പൊള്ളി വീഴുന്ന ഈ വാചകങ്ങളുടെ പിൻബലത്തിൽ ജീവിതത്തെ ചേർത്തുവയ്ക്കുന്നു .
1985 -ൽ ദീപിക ആഴ്ചപ്പതിപ്പിലാണ് ആദ്യകഥ അച്ചടിച്ചുവന്നത്. ദീപിക സൺഡേ സപ്ലിമെന്റിന്റെ എഡിറ്റർ ഇൻ ചാർജായിരുന്ന ഫാദർ. ജോൺ ഒപ്പിട്ട് അയച്ചുതന്ന 60 രൂപയുടെ മണിയോഡറാണ് ആദ്യ പ്രതിഫലം . ആ മണിയോർഡറിന്റെ കൗണ്ടർ ഫോയിൽ ഇന്നും ഡയറി യ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
തിങ്കളാഴ്ചകളിലെ മണിയോർഡറുകൾ
അപ്പൻ കാഞ്ഞിരപ്പള്ളിയിലെ ആലയിൽ രാവും പകലും കഷ്ടപ്പെട്ടു .
അപ്പനെപ്പറ്റി ഓർക്കുമ്പോഴൊക്കെ തിങ്കളാഴ്ചകളിൽ വരുന്ന മണിയോർഡറുകളെ ഓർമ്മ വരും …… ഒരു മനുഷ്യായുസ്സ് മുഴുവൻ കുടുംബം പോറ്റാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും …..
ഓണം , വിഷു , ക്രിസ്മസ് അങ്ങനെ വിശേഷദിവസങ്ങളിൽ മാത്രം വീട്ടിലേക്ക് വന്നു.
വിഷുവിന് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന ദിവസം ഞാൻ സന്തോഷത്തോടെ കാത്തിരിക്കും .
അച്ഛനും വല്യച്ചനും കോതനല്ലൂരെ ഷാപ്പിൽ നിന്നും കഴിച്ച തെങ്ങിൻ കള്ളിന്റെ പിൻബലത്തിലാവും വരുന്നത്. ഷാപ്പിനരുകിലെ ചായക്കടയിൽ നിന്നും വാങ്ങിയ ചൂടൻ ബോണ്ട തോർത്തിൽ പൊതിഞ്ഞ് തോളത്തിട്ടാണ് രണ്ടാളും വരുന്നത് …… അതൊരു രസകരമായ കാഴ്ചയാണ് …….
കാഞ്ഞിരപ്പള്ളി ആലയിലെ കഷ്ടപ്പാട് പിടിച്ച ദിവസങ്ങളെ ഈ നിമിഷങ്ങളിൽ രണ്ടാളും തേച്ചുമായ്ച്ചു കളയും.
(കുലത്തൊഴിലു കൊണ്ട് അന്നമൂട്ടിയ കാർന്നോൻന്മാർ ……അവർ ഒരു പരാതിയും പരിഭവവുമില്ലാതെ ചക്കിനു ചുറ്റും തിരിയാൻ വിധിയ്ക്കപ്പെട്ട ചക്കുകാളയുടെ നിയോഗവുമായ് ജീവിതം പൂർത്തീകരിച്ച് കടന്നുപോയി….)
അച്ചന്റെ കൈയ്യിലിരിക്കുന്ന വലിയ കൂടിനുള്ളിലാണ് ശംഖു മാർക്ക് കൈലിയും തെറുപ്പ് ബീഡിയുമൊക്കെ വച്ചിരിക്കുന്നത് . ഈ ശംഖു മാർക്ക് കൈലിയുടെ ഗോൾഡൻ കളർ സ്‌റ്റിക്കറാണ് എൻറെ കൗതുകം . ചേച്ചിമാർ പറിച്ചെടുത്ത സ്റ്റിക്കർ കൂടി ഞാൻ സ്വന്തമാക്കിയിരുന്നു . തീപ്പെട്ടിപ്പടങ്ങളുടെ പടങ്ങളുടെ ശേഖരത്തിലേക്ക് ശംഖു മാർക്ക് സ്റ്റിക്കർ എടുത്തു വയ്ക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു .
അമ്മ അച്ഛനോട് പറമ്പിൽ ചെയ്യേണ്ട പണികളെപ്പറ്റി പറയുന്നത് കേൾക്കാം . യോഹന്നാൻ മൂപ്പനെ വിളിച്ച് പറമ്പ് ഇട കിളപ്പിക്കണം , ചേനയും , ചേമ്പുമൊക്കെ കൃഷി ചെയ്യണം …..
കാരിരുമ്പിന്റെ തട്ടകം
ഒടുവിൽ കാഞ്ഞിരപ്പള്ളിയിലേക്ക് പറിച്ചു നടപ്പെട്ടു . 1990 -ൽ . അവിടെ ജീവിതത്തിന്റെ മറ്റൊരു കളരിയാണ് കാത്തു വച്ചിരുന്നത്. കാരിരുമ്പിന്റെ മനസ്സുമായി പുതിയ തട്ടകം ….. ഇരുമ്പുപണിക്കാരന്റെ മകനാണെന്ന് പറയാൻ പോലും വിമുഖത കാട്ടിയിരുന്ന ഒരുവനെ എത്ര കൃത്യമായി അവിടെ തന്നെയെത്തിച്ചുവെന്ന് ഓർക്കാറുണ്ട് ……
ആലയിൽ പണി പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി . ഹാർട്ട് പേഷ്യന്റായി മാറിയ അച്ഛനു പിറകിൽ ഒരു നിഴലായി ഞാൻ കഴിഞ്ഞു.
പലപ്പോഴും ഞാനൊരു സ്വപ്ന ജീവിയെപ്പോലെ പെരുമാറി … അപകർഷതാബോധത്തിന്റെ വൻകരകളിൽ അലഞ്ഞുതിരിയുന്ന ജീപ്സിയായി…..
ആയിരം ഭൂതങ്ങൾ ഉള്ളിലിരുന്നുതുന്ന ഉല , കരി , മുട്ടികകൾ …… ക്ലാവ് പിടിച്ച ചിരിയുമായ് വരുന്ന ഇടപാടുകാർ . ….
ആലയിൽ വരുന്ന എല്ലാ മനുഷ്യർക്കും ഒരേ മുഖം ….. ഒരേ ഭാവം …..
കാഞ്ഞിരപ്പള്ളിയെന്ന റബർ അച്ഛായന്മാരുടെ നാട് എന്റെ എഴുത്തു ജീവിതത്തെ ഒരുപാട് പരുവപ്പെടുത്തി. ഇതിനിടയിലാണ് അച്ഛൻറെ മരണം . ഹാർട്ട് അറ്റായ്ക്ക് . സഹോദരിയുടെ വിവാഹത്തിന്റെ കടങ്ങൾ ചിട്ടിക്കാരൻമാർക്കുള്ള ബാധ്യതകൾ …. എല്ലാം തലയ്ക്കു മുകളിൽ അഗ്നിപർവ്വതമായി പുകഞ്ഞു.
പ്രാരാബ്ധങ്ങളുടെ തോരാമഴയിൽ ഒഴുക്കിനെതിരെ തുഴയാൻ ആരോ പ്രേരിപ്പിക്കുന്നു ……
തുടരും….
രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .
1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)
പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785
ഡോ. ഐഷ വി
1978-ൽ ബികോം ബിരുദധാരിയായ ശ്രീ പ്രകാശൻ ഏതാനും സുഹൃത്തുക്കളുമായി ചേർന്ന് ചിറക്കര താഴം ജംങ്ഷന് വടക്ക് ഭാഗത്തായി കല്ലിടുക്കിൽ വീടിനടുത്തായി ഒരു ഓലഷെഡിൽ ഏതാനും ബഞ്ചും ഡസ്കും ബോർഡുമൊക്കെയായി ഒരു ട്യൂഷൻ സെന്റർ തുടങ്ങി. നാളതുവരെ പലരും വീട്ടിൽ ട്യൂഷനെടുത്തിരുന്നെങ്കിലും ഇതുപോലെ ഒരു ട്യൂഷൻ സെന്റർ ഇന്നാട്ടിൽ നടത്തിയിരുന്നില്ല. സമീപ പഞ്ചായത്തുകളിൽ ട്യൂഷൻ സെന്ററുകൾ ഉണ്ടായിരുന്നെങ്കിലും ചിറക്കര ഗ്രാമത്തിൽ എൻെറ അറിവിൽ ആദ്യത്തേത് എന്ന് പറയാം. ശ്രീദേവി അപ്പച്ചി ഇളയമകൾ സോണിയെ അവിടെ പഠിക്കാനയച്ചു. സോണി അവിടെ പഠിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠഭാഗങ്ങൾ അവരുടെ വീട്ടിൽ വച്ച് ഉരുവിടുമ്പോൾ ഇപ്പുറത്തെ വീട്ടിലിരുന്ന ഞാനും അത് കേട്ടുപഠിക്കുകയായിരുന്നു.” Decide വെർ ബ് . I decided to go. ഞാൻ പോകാൻ തീരുമാനിച്ചു.” ആറാം ക്ലാസ്സുകാരിയായ ഞാൻ ഡിക്ഷ്ണറി നോക്കി. അർത്ഥം ഉറപ്പിച്ചു. താമസിയാതെ ട്യൂഷൻ സെന്റർ പൂട്ടി. കുട്ടികളെ കിട്ടാഞ്ഞിട്ടല്ല. പ്രകാശൻ സാറിന് ജോലി കിട്ടി അതു കൊണ്ടാണ് ട്യൂഷൻ സെന്റർ പൂട്ടിയതെന്ന് സോണി പറഞ്ഞറിഞ്ഞു. പ്രകാശൻ സാറിന് ജോലി കിട്ടിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും സോണി ഉരുവിടുന്നത് കേട്ട് പഠിക്കുന്ന എന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം മുടങ്ങിയതിൽ ചെറിയ വിഷമം തോന്നി.
മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിനടുത്തുള്ള കടമുക്കിൽ വച്ച് ശ്രീ പ്രകാശനെ വീണ്ടുo കാണുമ്പോൾ മുഷിഞ്ഞ വേഷം. എന്തോ പിറുപിറുത്ത് കൈയ്യിലിരുന്ന കത്താൾ( വെട്ടുകത്തി) മേൽപ്പോട്ടും താഴ് പ്പോട്ടും ചലിപ്പിച്ച് മനസ്സിന്റെ താളം തെറ്റി നടക്കുന്ന അവസ്ഥയിലായിരുന്നു. ഏതാനും ദിവസങ്ങൾ ഇതേ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ചിലരോടൊക്കെ അന്വേഷിച്ചു. മാനസിക നില തെറ്റിയെന്നും പെൻഷൻ പോലും വാങ്ങാൻ പറ്റിയില്ലെന്നും അറിയാൻ കഴിഞ്ഞു. യഥാർത്ഥ കാരണമെന്തെന്ന് പലർക്കും അറിയില്ലായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ശ്രീ പ്രകാശൻെറ കുടുംബത്തിലെ പലർക്കും പറയത്തക്ക വിദ്യാഭ്യാസമില്ലാതിരുന്ന കാലത്താണ് ബികോം പാസ്സായതും ട്യൂഷൻ സെന്റർ തുടങ്ങിയതും.
ശ്രീ പ്രകാശന്റെ അമ്മയും പെങ്ങളുമൊക്കെ വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ പറമ്പിൽ ഓല മെടയാൻ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പെങ്ങളെ കണ്ടപ്പോൾ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ശ്രീ പ്രകാശനെ കുറിച്ചും ചോദിച്ചു. അപ്പോഴാണ് പെങ്ങൾ കഥകൾ പറഞ്ഞത്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വില്ലേജ് ഓഫീസിൽ കരം പിരിക്കുന്ന ജോലിയായിരുന്നെന്നും ഒരിക്കൽ ന്യുമോണിയ വന്നപ്പോൾ ലീവിനുള്ള അപേക്ഷയെഴുതി മേലധികാരിയെ ഏൽപ്പിക്കാതെ ഓഫീസിൽ ഒരാളെ ഏൽപിച്ചിരുന്നെന്നും പിന്നീട് ആറ് മാസം കഴിഞ്ഞാണ് ഓഫീസിൽ തിരിച്ചെത്തിയതെന്നും. ഇതേ തുടർന്ന് ഓഫീസിലുണ്ടായ പ്രശ്നങ്ങൾ മൂലം ഡീ മോട്ട് ചെയ്തെന്നും തുടർന്ന് മനോനില തെറ്റിയെന്നും. പിന്നീട് വിവാഹിതനാകുകയും കുട്ടികളും വീടും ഒക്കെയാകുകയും ചെയ്തെങ്കിലും എപ്പോഴൊക്കെയോ മനസ്സിന്റെ താളം തെറ്റും. അപ്പോൾ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകും. പിന്നെ കുറേ നാൾ കഴിഞ്ഞ് തിരികെയെത്തും. പിന്നെ സ്വന്തം നാട്ടിലേയ്ക്ക് . ഏകദേശം മൂന്ന് വർഷം മുമ്പ് സ്വന്തം നാട്ടിൽ നിന്നും കാണാതായി. പിന്നെയിതു വരെ തിരികെയെത്തിയിട്ടില്ലത്രേ.
ഇത്തവണ എന്റെ അധ്യാപക ദിന സ്മരണകൾ ചിറക്കരയിൽ ആദ്യമായി ട്യൂഷൻ സെന്റർ നടത്തിയ മനസ്സിന്റെ താളം തെറ്റി നാടുവിട്ടു പോയ ശ്രീ പ്രകാശിന് സമർപ്പിക്കുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.