റ്റിജി തോമസ്
ചിങ്ങത്തിന്റെ പ്രസരിപ്പും തെളിമയുമായിരുന്നു എവിടെയും, ഞങ്ങളുടെ മനസ്സ് പോലെ. നിലാവ് പോലെ വെയിൽ, പിന്നെ കുളിർകാറ്റിന്റെ അവാച്യത.
ഞങ്ങൾ മേഘങ്ങളെപ്പോലെ ഒഴുകി സഞ്ചരിച്ചു…..
മനോഹര സ്വപ്നങ്ങളുടെ ആനന്ദമാധുരി ആവോളം ആസ്വദിക്കുന്ന ഭാവത്തിൽ ഓരോ നിമിഷവും ഞങ്ങൾ സ്പർശിച്ചു. ഓരോ നിമിഷത്തെയും ഭാഗിക്കണമെന്നും ഓരോ ചെറിയ അംശത്തിലും ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു .
വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ സ്വീകരണമുറിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സംസാരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ ഇടയിലെ അനേകം മൈലുകളുടെ ദൈർഘ്യം തരണം ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഒപ്പം ജീവിതത്തിലൊരിക്കലും കണ്ടുമുട്ടില്ലെന്നും എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഒരു അപരിചിതന്റെ ഭാവത്തിൽ , കുട്ടിയുടെ അറിവില്ലായ്മ പോലെ നിശബ്ദനായി നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു .ഒപ്പം അച്ഛനും അമ്മയും .എല്ലാം എല്ലാം തന്നെ എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ മനസ്സിലായെങ്കിലും അറിവില്ലായ്മകൾ കൂടികലർത്തപ്പെട്ട അവ്യക്തതയുടെ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിപ്പെടുന്നതായി എനിക്ക് തോന്നി.
അവൾ എൻറെ കയ്യിൽ പിടിച്ചു .അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തിന്റെയും അനുവാദത്തിന്റെയും ധ്വനിയിലുള്ള മന്ദഹാസത്തിന്റെ മദ്ധ്യേ ഞങ്ങൾ പുറത്തേക്കു നടന്നു .
അങ്ങനെ ഞങ്ങൾ മേഘങ്ങളെപോലെ ഒഴുകി സഞ്ചരിച്ചു.
യാത്രയിലുടനീളം ഞാൻ സംസാരിച്ചത് എനിക്ക് അവളോടുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു.
ഒരുകാലത്ത് അവളോട് എന്ത് സംസാരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് കണക്കറ്റ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ ,അവളോട് സംസാരിക്കാൻ എനിക്ക് പരിമിതങ്ങളായ വിഷയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് അവളെക്കുറിച്ച് പിന്നെ ഞങ്ങൾക്ക് മാത്രമായി കിട്ടിയ നിമിഷങ്ങളെക്കുറിച്ച്. അത്രമാത്രം……
അവളുടെ ചുണ്ടുകൾ മന്ദഹാസം കൊണ്ട് നിറഞ്ഞിരുന്നു. കൈവിട്ടുപോകുന്ന പോകുന്ന ഒരു സ്വപ്നം പോലെ ഞാൻ അവളെ ചേർത്തുപിടിച്ചു .അവളുടെ മുടിയുടെ കോന്തലുകൾ എൻറെ ചുമലിൽ കാറ്റത്ത് പറന്നിരുന്നു…..
യാത്ര എന്തോ പ്രത്യേകതകളുടെ സങ്കലനയായിരുന്നു. അനുഭൂതികളുടെ സങ്കലനം .…..
മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചരിച്ചെത്തി .തണുപ്പ് തീവ്രമായ അനുരാഗം പോലെ ശരീരത്തെ പൊതിഞ്ഞു.
” ഇതു രാത്രിയാണോ പകലാണോ ?”
ഞാൻ ചോദിച്ചു.
“ആവോ ”
“ചന്ദ്രൻ?” ഞാൻ പറഞ്ഞു.
“എന്തിനാ ഇങ്ങനെ ചിന്തക്കണെ. കൊച്ചുകുട്ടികളെപ്പോലെ ചന്ദ്രനെ നോക്ക്യേ….. കടലാസ് പറ്റിച്ചതുപോലെ….. നമ്മൾക്ക് രണ്ടു കുഞ്ഞുഞ്ഞികളാകാം …..”
എനിക്ക് അത് സമ്മതമായിരുന്നു. ഏതോ ഒരു അറിവിൻറെ കണിക എന്റെ ഉള്ളിൽ മിന്നിമറഞ്ഞു.
” എന്റെ കുഞ്ഞൂഞ്ഞി …..”
ഞാൻ വിളിച്ചു .
അവൾ ചിരിച്ചുകൊണ്ട് വിളികേട്ടു. അവൾ കൈചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി . കുന്നിൻറെ മുകളിൽ നിലാവിൽ ( അതോ വെയിലിലോ) തിളങ്ങി നിൽക്കുന്ന മനോഹരമായ ഒരു ദേവാലയം . ആ നിമിഷത്തിൽ അവിടെ പൊന്തി വന്നതുപോലെ.
പെട്ടെന്ന് അവളോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി.
അവളുടെ കൈപിടിച്ച് ഞാൻ ദേവാലയത്തിലേക്ക് ഓടി….. നിലാവിൽ പലതരം പൂക്കളുടെ മദ്ധ്യേ ഒരു കൊച്ചു ദേവാലയം. ചുവരുകളിൽ നിലാവു തട്ടി ശോഭിക്കുന്നു.
അങ്ങനെ ഒരു ദേവാലയം ഇതിന് മുമ്പ് ഒരിക്കലും കണ്ടിരുന്നില്ല. ദേവാലയത്തിന്റെ പ്രധാന കവാടം വഴി അകത്തു കടന്നു .
ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പഴയ ക്ലോക്ക് മണി അടിച്ചു….. ഏതോ സമയം.
വിജനത. ദേവാലയത്തിൽ രണ്ട് വ്യക്തികൾ മാത്രം. പരസ്പരം സ്നേഹിക്കുന്നവർ…. പുറത്തുള്ള ലോകം ഏതോ വിദൂരതയിൽ അങ്ങകലെ.
ദേവാലയത്തിന്റെ പ്രകാശമാനമായ, വിജനമായ അവസ്ഥയിൽ ഇനി ഒട്ടുനേരം ജീവിക്കണമെന്നും, ഒളിച്ചേ പാത്തേ, അക്ക്, കല്ലു കൊത്തിക്കളി, ഞൊട്ടിപ്പിടുത്തം മുതലായ അനേകം കുഞ്ഞൂഞ്ഞിക്കളികൾ കളിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ , അവ്യക്തമായ ലക്ഷ്യപ്രാപ്തി ഞങ്ങളെ മുന്നോട്ട് നയിച്ചു.
ദേവാലയത്തിൽ നിന്ന് പുറത്തേക്ക്… പിന്നെ സ്വപ്ന സാദൃശ്യമായ താഴ്വാരം…. ഞങ്ങൾ മുന്നോട്ട് നീങ്ങി.
” നമ്മൾക്ക് ജീവിക്കണം….”
അപ്പോൾ ഒരു ചെറു മന്ദഹാസത്തിനിടയിൽ അവൾ ചുണ്ടനക്കി.
” എന്നുവരെ….?”
പെട്ടെന്ന് ഒരു ഉത്തരം എനിക്ക് അപ്രാവ്യമായിരുന്നു. സമയത്തെക്കുറിച്ച് കാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു….
“അങ്ങുവരെ…”
അത്രമാത്രം പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ചുംബിച്ചു. ആ നിമിഷം അവളുടെ സാമീപ്യം എൻറെ മനസ്സിൽ സുഖമുള്ള ലേപനമായി പടർന്നു.
കടന്നുപോയ നിമിഷങ്ങളുടെ നഷ്ടബോധം വരാനിരിക്കുന്നവയുടെ ലാഭത്തിൽ കിഴിച്ച് കണക്കുകൂട്ടുമ്പോൾ അവൾ മൊഴിഞ്ഞു.
മുന്നോട്ട് …
സാധാരണത്വത്തിൻെറ ചരടിൽ യുക്തി തരം തിരിക്കുമ്പോൾ അവൾ വിലക്കി.
“ചിന്തകൾ പുറകിലേക്ക് നയിക്കാൻ പാടില്ല.. അവയുടെ ബാഹുല്യത്തിൽ എന്തിന് ഇന്നിനെ നമ്മളെ ….മറക്കണം ….”
അവളുടെ അറിവിൻറെ പ്രകാശത്തിൽ എൻറെ വേദനകൾ ആകുന്നു …ദീപ്തമായ അനുഭൂതിയായി പ്രകാശമായി അവൾ എൻറെ മനസ്സിൽ നിറഞ്ഞു .
പാത ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ അമ്പരന്നില്ല. കാരണം ഗുഹയുടെ അങ്ങേ കവാടത്തിൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിതയും ഇളംകാറ്റിൻെറ നിർവൃതിയും അത്ര ശക്തമായി ഉണ്ടായിരുന്നു.
മുന്നേറവേ ഇരുട്ടിൻെറയും വായുവിൻെറയും കട്ടി ഏറിവന്നു .ഗുഹയുടെ ഉള്ള് പരന്ന് ഇടുങ്ങി. കൈകൾ കൊരുത്ത് നീങ്ങവേ ഞങ്ങളുടെ കാലുകളെ തഴുകി ഒഴുകുന്ന ജലം പകർന്ന കുളിർമയുടെ നൈമിഷിക അനുഭൂതിയും അടുത്ത നിമിഷം പ്രയാണത്തിൻെറ ദുഷ്‌കരതയും മിന്നായം പോലെ മനസ്സിൽ കടന്നു കൂടി. ഗുഹയിൽ വരമ്പുകൾ ഉള്ളതായും, അവ ഓരോന്നും പിന്തിരിപ്പിക്കണതും ഞങ്ങൾ അറിഞ്ഞു.
വരമ്പുകൾക്കിടയിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങവേ അവളുടെ കണ്ണുകളിലെ പ്രകാശവും, നിശ്വാസത്തിൻറെ ഊഷ്മളതയും എനിക്ക് ആശ്വാസമായി.
ഇരുട്ടിൻെറയും ഒഴുകി എത്തുന്ന ജലത്തിൻെറയും വരമ്പുകളുടെയും മധ്യേ പ്രയാണത്തിൻെറ അവ്യക്തത ഞങ്ങളെ പിൻതുടർന്നു .
ഏതോ ഇച്‌ഛാഭംഗത്തിൻെറ മുറിവുകളുമായി ഞങ്ങൾക്ക് എതിരെ മന്ദമാരുതൻ വീഴ്ത്തി വീശിയെത്തി. അടുത്ത വരമ്പുകൾക്കിടയിലൂടെ നൂർന്ന് കയറാൻ ലക്ഷ്യം വയ്ക്കവേ ബോധത്തിൻെറ വിലക്കിൽ ഞാൻ പിൻവാങ്ങാൻ തീരുമാനിച്ചു.
എൻറെ ബോധം അവളെ തേടിച്ചെന്നു. ഞാൻ പിൻതിരിഞ്ഞ നിമിഷം തന്നെ അവളും പിൻതിരിഞ്ഞു. ഇടുങ്ങിയ വരമ്പുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് മുന്നോട്ടും പിന്നോട്ടും ഇല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിൽ ശ്വാസത്തിനായി ബദ്ധപ്പെട്ട് ഞാൻ അവളെ തിരഞ്ഞു. ബോധത്തിൻെറ അന്യതയിൽ വരമ്പുകൾക്ക് അപ്പുറത്ത് അവൾ എത്തിച്ചേർന്നിരുന്നു….
അവസാന ശ്വാസത്തിൻെറ ഊർജ്ജവും പേറി ഞാൻ വിളിച്ചു…
” എൻറെ പെണ്ണെ…..”
വരമ്പുകളിൽ തട്ടി ഒഴുകുന്ന ജലത്തിൻറെ ആരവത്തിൽ എൻറെ വിളി അലിഞ്ഞ് ഇല്ലാതായി.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]
ശോശാമ്മ ജേക്കബ്
അഞ്ചു കൊല്ലത്തെ വിദേശജീവിതത്തിൽ നിന്നും ഒരു ഇടവേള വേണമെന്ന് തോന്നിതുടങ്ങിയപ്പോഴാണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. എന്തോ ഒരുതരം മരുവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോഴേ നാട്ടിലുള്ള വീടും സുഹൃത്തുക്കളും മനസ്സിൽ ഓടിയെത്തി…
എന്ത് ചെയ്താലും ഒന്നും പൂർണമാവാത്തതുപോലെ ഒരു തോന്നൽ. പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല എത്രെയും വേഗം നാട്ടിൽ വരണം എന്നായി… മൂന്ന് മാസത്തെ അവധിക്ക് എത്തിയതാണ്. പറയാൻ തക്ക ബന്ധുക്കളും, ബന്ധങ്ങളും ഇല്ല എങ്കിലും നാട്ടിൽ എനിക്കുവേണ്ടി ഒരു വീട് ഉണ്ട്…
അങ്ങോട്ടേക്ക് ചെന്നാൽ ആകാംഷയോടെ കാത്തിരിക്കുന്ന കണ്ണുകൾ ഇല്ല, നിറഞ്ഞ സ്നേഹത്തോടെ കെട്ടിപിടിക്കാനും ആരുമില്ല പക്ഷെ ആ വീട്ടിലേക്ക് ചെന്ന് കയറിയാൽ ആരൊക്കെയോ ഇപ്പോഴും അവിടെയുള്ള ഒരു പ്രതീതി ആണ്. ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ ഉണ്ടാവുന്നില്ല. അമ്മാവൻ ആവുന്നത്ര വന്ന് വിളിക്കും നാട്ടിൽ വരുമ്പോ അമ്മാവന്റെയും കുടുംബത്തിന്റെയും ഒപ്പം ചെന്ന് നില്ക്കാൻ വേണ്ടി… ആ വീട് നിറയെ ആളും ബഹളവുമാണ്. എപ്പോഴും ഉണർന്നിരിക്കുന്ന വീട്…
അത്തരമൊരു പരിസരം എന്നെ സംബന്ധിച്ചിടത്തോളം വല്ലാതെ വീർപ്പുമുട്ടിക്കുന്നതാണ്. ആളും ബഹളവും സ്നേഹാന്വേഷണങ്ങളും ഒരു സമയം കഴിഞ്ഞാൽ എന്നെ മടുപ്പിക്കും. എല്ലാവരെയും ഒന്നിച്ചു കാണുന്നത് ഇഷ്ടമാണ് പക്ഷെ അധികം നേരം അവിടെ നിൽക്കാൻ എനിക്ക് കഴിയില്ല. ഇവിടെ വീട്ടിൽ ആവുമ്പോ കൂടെ ആരെങ്കിലുമൊക്കെ ഉള്ള ഒരു പ്രതീതി കിട്ടും, സമാധാനം ഉണ്ട്…എന്റെ മനസ്സിലെ തോന്നൽ ആവുകകൊണ്ട് ആരും ചോദ്യങ്ങൾ ചോദിച്ചു എന്നെ മടുപ്പിക്കില്ല. ആരുടെയൊക്കെയോ ഒപ്പം താമസിക്കുന്ന ഒരു അനുഭവം കിട്ടിയാൽ മതി അതിനപ്പുറം ഒന്നും വേണ്ട എന്നാണ് എനിക്ക്.
പഴയ സുഹൃത്തുക്കളെ ഇത്തവണ കാണണം എന്നുണ്ടായി.ലക്ഷ്മിയും, ഭദ്രയും, ബാലുവും ഞങ്ങൾ ഡിഗ്രി കാലയളവിൽ ഒരുമിച്ചു ആയിരുന്നു. ലക്ഷ്മിയും കുടുംബവും,ബാലുവും അമ്മയും ഞാൻ നാട്ടിലെത്തി എന്ന് അറിയിച്ചപ്പോഴേ വീട്ടിലേക്ക് വന്നു. ഭദ്ര വിവാഹശേഷം ഡൽഹിക്ക് പോയി ഓണം, ക്രിസ്മസ് ഒക്കെ ആയാൽ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരും. ബാലുവിന്റെ വിവാഹം ഏകദേശം എല്ലാം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ബാലുവിന്റെ അമ്മ ഫോൺ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യം ഇത്തവണ നേരിട്ട് ചോദിച്ചു “എത്ര കാലം ഇങ്ങനെ ഒറ്റയ്ക്കു അവിടെയും ഇവിടെയുമായി മാറി മാറി നിൽക്കും? ഒരു ജീവിതം വേണ്ടേ കുഞ്ഞേ നിനക്കും?”
എന്തായിപ്പോ ഒരു തുണ ഇല്ലെങ്കിൽ ജീവിതം ഇല്ലേ? ഞാൻ അമ്മയോട് മറുപടി പറഞ്ഞു “ഒറ്റയ്ക്കാണ് എന്നെനിക്ക് തോന്നിയിട്ടില്ല അമ്മേ… ഇടയ്ക്ക് ഒരു വിരസത തോന്നുമ്പോ ഞാൻ ഇവിടേക്ക് വരണുണ്ടല്ലോ അതൊക്കെ മതി.. ഇതാണ് എനിക്ക് സന്തോഷം ”
പിന്നീടൊന്നും അമ്മ ചോദിച്ചില്ല ബാലുവും എന്നോട് അതേപറ്റി ഒന്നും ചോദിക്കാറില്ല… എന്റെ മറുപടി ബാലുവിനും, ലക്ഷ്മിക്കും, ഭദ്രക്കും ഒക്കെ അറിയാം എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു എന്നെ അവർ ബുദ്ധിമുട്ടിക്കാറില്ല. കൂടെ ഒരാൾ വേണം എന്നൊരു തോന്നലും ഇഷ്ടവുമൊക്കെ ഒരു കാലത്ത് എനിക്കുണ്ടായിരുന്നു. സേതു…
സേതുവിനൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു. വിവാഹം അമ്മാവനും ബന്ധുക്കളും ഉറപ്പിച്ചിരുന്നതുമാണ്… പരസ്പരമുള്ള ഇഷ്ടങ്ങൾക്കുമപ്പുറം വിവാഹത്തിന് മുൻപ് എനിക്കൊരു വില നിശ്ചയിക്കാൻ സേതുവിന്റെ കുടുംബം ഒരുങ്ങിയപ്പോഴാണ് ഞാൻ എതിർത്തത്. “കൊടുക്കൽ വാങ്ങലുകൾ ഒന്നുമില്ലാതെ എങ്ങനെ ഒരു പെങ്കൊച്ചിനെ പറഞ്ഞയക്കുക “ഈ ഒരു വാചകം എന്തുകൊണ്ടോ എനിക്ക് രസിച്ചില്ല.എന്റെ എതിർപ്പ് സേതു പിന്തുണച്ചില്ല. വീട്ടുകാരുടെ തീരുമാനമാണ് തനിക്കും എന്ന നിലപാടിലായിരുന്നു സേതു. പിന്നീടൊരു ചോദ്യത്തിന് ഞാനും നിന്ന് കൊടുത്തില്ല..പതിയെ നാട്ടിൽ നിൽക്കാൻ ഇഷ്ടം കുറഞ്ഞുവന്നു. ഉപരിപഠനത്തിനായി നാട്ടിൽ നിന്നും മാറി ഒരിടം വേണമെന്ന് ആഗ്രഹം വന്നപ്പോഴാണ് യു എസിലേക്ക് പോന്നത്. സ്വന്തമായി ഒരു നിലനിൽപ്പ് ആയതിൽ പിന്നെ കിട്ടാതെപോയതിനെ ഓർത്തു ഞാൻ വിഷമിച്ചിട്ടില്ല. നഷ്ടപ്പെട്ടതിനെ ഓർത്തു ഓരോ ദിവസവും തള്ളിനീക്കിയ കാലം എനിക്കുണ്ടായിരുന്നു. ഇന്നോർക്കുമ്പോ അതൊക്കെ എന്റെ ജീവിതത്തിലെ ഓരോ പാഠങ്ങൾ ആണ് .നിബന്ധനകൾ ഇല്ലാത്ത സ്നേഹം നമുക്ക് നമ്മളോട് തന്നെയാണ് വേണ്ടത്…. കൂടുതൽ മനോഹരമായി ജീവിക്കുവാൻ അത് തന്നെ ധാരാളം.
മൂന്ന് മാസം മൂന്ന് ദിവസം എന്നപോലെ കടന്നുപോയി…. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട് പോകുന്ന വഴിയിൽ തളർച്ച തോന്നാതിരിക്കുവാൻ ഇടയ്ക്കൊക്കെ ഇത്തരമൊരു മടങ്ങിവരവ്വ് എന്തുകൊണ്ടും നല്ലതാണ്… എന്നിലേക്ക് തന്നെയുള്ള ഇത്തരം യാത്രകളാണ് എന്റെ ജീവിതോർജ്ജവും.
ശോശാമ്മ ജേക്കബ്
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു
ആദില ഹുസൈൻ
ഞാൻ ചെ, ഫാഷനിൽ വിളിക്കാൻ വേണ്ടി അനുമോൾ തന്ന പേരാണ്,
പേര് കേട്ടിട്ട് മറ്റേതോ രാജ്യക്കാരിയാണെന്നൊന്നും കരുതല്ലേ, കേരളത്തിൽ പിറന്ന നല്ലൊന്നാന്തരം മലയാളിയാണ് കേട്ടോ,
മുഴോൻ പേര് ചേക്കുട്ടി
ചേക്കുട്ടിപ്പാവ ഫ്രം ചേന്ദമംഗലം,
ചെറിനെ അതിജീവിച്ച കുട്ടി തന്നെ.
ചരിത്രവും ഭൂമിശാസ്ത്രവും സംസ്കൃതിയുമൊക്കെ ഇഴുക്കിച്ചേർത്തു പറഞ്ഞാൽ അതിജീവനത്തിന്റെ അടയാളം. പ്രളയ ബാക്കിയായ കൈത്തറി സാരികളിൽ നിന്നും അങ്ങേയറ്റം കരുതലോടെ മുറിച്ചെടുത്തു തുന്നിയതാണെന്നെ. നവ കേരളം പടുത്തുയർത്താൻ ജാതിമതഭേദമന്യേ കേരളീയർ കൈകോർത്തപ്പോൾ പിറന്നവളാണ് ഞാൻ.
ഈ കഥയൊക്കെ പറയുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലാട്ടോ ഞാനിപ്പോ. ന്നുവെച്ചാൽ പുരാനി ദില്ലിയിൽ അനുക്കുട്ടിയോടൊപ്പം പ്രവേശന പരീക്ഷ എഴുതാൻ വന്നതാ ഞാൻ.
അനുക്കുട്ടിയുടെ അടുത്ത് ഞാൻ എത്തിയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല ട്ടോ. ഒരീസം കണ്ണുതുറന്നപ്പോൾ പല വർണ്ണ നൂലുകൾ തുന്നിയ ഒരു തുണി ബാഗിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നെ. പ്രളയം പോയിട്ട് ഒന്നൂടെ വന്നു, കൊറോണ വന്നു പിന്നേം വന്നു ഒന്നൂടെ വ ന്നു അപ്പോഴെല്ലാം ഞാൻ അനൂന്റെ മുറീൽ തന്നെ.
ഏകാന്തവാസമൊന്നും അല്ലാട്ടോ അനുകുട്ടി മിടുമിടുക്കിയാ പാട്ടും കവിതയും ചിത്രംവരയും വായനയുമൊക്കെയായി രണ്ടു കൊല്ലത്തിനടുത്ത് അവളെ കണ്ടിരിക്കാൻ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആളിന് കുന്നോളം സ്വപ്നങ്ങൾ ആന്നേ,പുറത്തു പോയി പഠിക്കണം കുറെ എഴുതണം പ്രസംഗിക്കണം പ്രതികരിക്കണം ന്നൊക്കെ. എനിക്കും ആളുടെ കൂടെ കൂടി ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയി. ലോകം കാണണമെന്നാണ് എന്റെ ഏറ്റോം വല്യ സ്വപ്നം.
അങ്ങനെ വീണു കിട്ടിയതാണ് ദില്ലി യാത്ര. ആളുടെ ബാഗിൽ തൂങ്ങിക്കിടന്ന് ട്രെയിനിലെ എന്തോരം മനുഷ്യരെയാ ഞാൻ കണ്ടതെന്നോ.
അനുക്കുട്ടി തനി കിലുക്കാം പെട്ടി എത്ര പേരോടാ വർത്താനം പറയുന്നത്. എനിക്കണേൽ എല്ലാ ഭാഷയും മനസ്സിലാവുന്നുമുണ്ട്. അത് എനിക്ക് തന്നെ പുതിയ ഒരു അറിവായിരുന്നു കേട്ടോ.
രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എത്തി. പുറത്തു കടന്നപ്പോൾ അല്ലേ തമാശ. ഓട്ടോറിക്ഷക്കാരും ടാക്സി മാമൻ മാരും എല്ലാരൂടെ ഓടിവന്നൊരു പൊതിയലാ. 100 റുപ്യെന്റെ ഓട്ടത്തിന് 400ഉം 500ഉം ചോദിക്കുന്നത് മാത്രമല്ല എന്തൊക്കെ നട്ടാൽ കുരുക്കാത്ത നൊണകളാ പറഞ്ഞതെന്ന് അറിയോ. ഡൽഹിയിൽ വെള്ളപ്പൊക്കം ആണത്രേ!ന്നിട്ട് മുട്ടുവരെ പാന്റ് തെറുത്തുവെച്ച് കാണിച്ചുതരുന്നു. അതും ആരോടാ? ഈ ചേക്കുട്ടിപ്പാവ യോട് (യ്യോ അല്ല അനുക്കുട്ടിയോട് )
പിന്നെ പറയണ ഞായറാഴ്ച മെട്രോ ഓടൂല്ലെന്ന് അതും നട്ടുച്ച നട്രാനും വെയിലത്ത്. എന്റെ മാമൻമാരെ ഡൽഹി മെട്രോ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണി മുതൽ 11 വരെ ണ്ട്ന്ന് ആർക്കാണ് അറിയാൻ മേലാത്തത്.
ദേ ഒരു കാര്യം പറഞ്ഞരാം, ഞാൻ അധികം പുറത്തൊന്നും പോയിട്ടല്ല എന്നാലും എല്ലാ സാധാരണക്കാരായ യാത്രക്കാരും അറിയേണ്ടതാ. മുൻപരിചയമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പാടെ കാണുന്ന ഓട്ടോ-ടാക്സി മാമന്മാരെ ഒറ്റയടിക്ക് വിശ്വസിക്കല്ലേ. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കിട്ടണ വണ്ടി പിടിക്കാൻ നോക്കിക്കോ ഇല്ലേൽ നല്ലോം പറ്റിക്കപ്പെടുവേ.
എന്തായാലും അനുവും കൂട്ടുകാരും കുറച്ചു മാറി ഓട്ടോ പിടിച്ചു അതുകൊണ്ട് അധികം പൈസ ചെലവായതുമില്ല.
അങ്ങനെ അനുവിന് പരീക്ഷയ്ക്ക് കൂട്ടു പോയും,ഹുമയൂൺ ടോമ്പും, ജമാ മസ്ജിദും,ലോട്ടസ് ടെമ്പിളും, ലോധി ഗാർഡനുമൊക്കെ കണ്ടും,മെട്രോ, ഫട് ഫട്,സൈക്കിൾ റിക്ഷാ,സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ബസുകളിലും ഇ റിക്ഷയിലുമൊക്കെ കയറിയിറങ്ങി നടക്കുമ്പോഴാണ് , രാജ്യതലസ്ഥാനത്തിന്റെ മറ്റൊരു മുഖം ശ്രദ്ധയിൽപ്പെട്ടത്. തലചായ്ക്കാൻ വീടില്ലാതെ ഉടുത്തു മാറാൻ മറുതുണിയില്ലാതെ കരിപുരണ്ട ദേഹവും ഒടുങ്ങാത്ത വിശപ്പുമുള്ള, പുഴുക്കൾ നുരക്കുന്ന ഗട്ടറിലെ വെള്ളം പോലും ഇരുമ്പ് പാട്ടയിൽ കോരിയെടുത്ത് കുടിക്കുന്ന കുഞ്ഞുങ്ങൾ, മെട്രോ പാതയുടെ ചുവട്ടിൽ കിടന്നുറങ്ങുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആധാറില്ലാത്ത റേഷൻകാർഡിൽ ഇല്ലാത്ത മനുഷ്യർ. അവർ അനാഥരാണ്.
ഞാനോ ?
ഇനി ഞാൻ എങ്ങനെയാണ് അനുവിന് ഒപ്പം തിരിച്ചു പോവുക, സമാധാനമായി ഉറങ്ങുന്നത് .
എന്റെ അജ്ഞതയുടെ പുതപ്പ് കീറി, അത് നൽകുന്ന സുരക്ഷ ഇനി എനിക്കില്ല.
മടങ്ങി പോകേണ്ടെന്ന് തീരുമാനിച്ചു. അവളോട് യാത്ര ചോദിക്കുന്നില്ല. ബാഗിൽ നിന്ന് പിടിവിട്ട് നേരെ താഴെ അഴുക്കുചാലുകൾ നിറഞ്ഞ ഗല്ലിയിലേക്ക്.
അതിജീവനത്തിന്റെ മറ്റൊരു ചേക്കുട്ടി യുടെ കഥ ഇവിടെ തുടങ്ങുന്നു.
ആദില ഹുസൈൻ
കായംകുളം സ്വദേശിയാണ്, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബി എ , ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ.
ആദില ഹുസൈന്റെ കവിതകൾ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വിവർത്തനം, കഥ, കവിത, ആസ്വാദനം, വിമർശനം, അധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. സമകാലികങ്ങളിൽ എഴുതാറുണ്ട്.
ശബ്ന രവി
മരുഭൂവായി മാറിയ മനസ്സിലിന്നൊരു
പുതുമഴ പെയ്യുന്ന സുഖമറിയുന്നു
ഒരു നേർത്ത തൂവലാൽ ആത്മാവിനാഴത്തിൽ
ആരോ തഴുകുന്ന സുഖമറിയുന്നു.
സ്നേഹമാം വിരലുകൾ കൊണ്ടെന്റെ മൺവീണ
ആർദ്രമായി മീട്ടുന്ന സുഖമറിയുന്നു
അകലെയൊരിടയന്റെ മധുരമാം കുഴൽവിളി
കാറ്റലയായ് പുണരുന്ന സുഖമറിയുന്നു.
എന്നോ വാടിക്കൊഴിഞ്ഞ കിനാവുകൾ
വീണ്ടും തളിർക്കുന്ന സുഖമറിയുന്നു
വറ്റിവരണ്ട മോഹമാം നദിയിൽ
തെളിനീർ കിനിയുന്ന സുഖമറിയുന്നു.
ഇരുൾനീങ്ങി മെല്ലെ പ്രഭാതകിരണങ്ങൾ
മിഴികളെ പുൽകുന്ന സുഖമറിയുന്നു
പുതിയപ്രതീക്ഷകൾ നിറമുള്ള സ്വപ്നങ്ങൾ-
ക്കർത്ഥങ്ങൾ നൽകുന്ന സുഖമറിയുന്നു.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .
വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]
അഖിൽ പുതുശ്ശേരി
ക്ഷണിച്ചിടാതെത്തുന്നു
നീയോണമേ
ഇന്നെൻ തൊടിയിലെ
തുമ്പമേൽ
പുതുമലർ സ്വപ്നമായ്
വിരിഞ്ഞുലയുവാൻ
ചേലെഴും വെയ് ലൊളി
മൂടിയെന്നങ്കണം
പാറിക്കളിക്കുന്നു
മഞ്ഞച്ചിറകുമായ്
വന്നൊരാ തുമ്പികൾ
ഞങ്ങൾ മറന്നുപോയ്
പാടുവാൻ
ചേലെഴുമന്നത്തെ ഓണപ്പാട്ടുകൾ
മറന്നുപോയ് പിന്നെയും
ആടുവാൻ
തുമ്പി തുള്ളിടാൻ.
മറന്നുപോയ്
പൂവിറുത്തൊരുക്കുമീ
പുതുനിലാകളങ്ങളൊരുക്കുവാൻ
പുതുമഴ തോർന്നൊരാ
പുഴയുടെ മാറിലായ്
ആരവമൂറും കരുത്തും
വഞ്ചിപ്പാട്ടും
നിറഞ്ഞൊരാ തോണിയിൽ
മത്സരിച്ചീടുന്നതോ
മറന്നുപോയ് ഓണമേ.
തെറ്റിടുന്നോ കാലമേ
നിന്നുടെ ശീലങ്ങൾ
വെമ്പലോടെത്തുന്നു
പോകുന്നു
പിന്നെയുമെത്തുന്നു പോകുന്നു
ആരുമറിയാതെ
എന്നുമെന്നും
യാന്ത്രികമായ് നീ ഓണമേ.
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
ഡോ. ജോസഫ് സ്‌കറിയ
സാമൂഹികസമ്പർക്കങ്ങളുടെ കാലമാണ് മലയാളിക്ക് ഓണക്കാലം. ലോകത്തിൻറെ ഏതു ഭാഗത്തായിരുന്നാലും ഒന്നിച്ചുകൂടാനുള്ള ആവേശമാണ് അപ്പോഴൊക്കെ ഓരോ സാധാരണമലയാളിയെയും നയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ അനുഭവപരമാക്കുന്നതാണ് ഒത്തുചേരൽ. അത്തപ്പൂക്കളം കാഴ്ചയെയും ഓണസദ്യ രുചിബോധത്തെയും ഓണപ്പാട്ട് കേൾവിയെയും അനുഭവപരമാക്കുന്നു. ഏതു ദുരിതകാലത്തെയും അതിജീവിക്കാൻ നമ്മുടെ കയ്യിലുള്ള സാംസ്കാരിക ആയുധമാണ് ഇത്. ഓർമ്മവെച്ച നാൾ മുതൽ നാമോരോരുത്തരും പങ്കുചേർന്ന ഓണക്കളങ്ങൾ നാൾക്കുനാൾ വർണ്ണശബളിതമായി. ഒഴിവാക്കാനാവാത്ത ആഘോഷവും ആചാരവും വിശ്വാസവും ഒക്കെയായി അതു വളർന്നു. മലയാളി ജീവിതം ലോകത്ത് എവിടെയുണ്ടോ അവിടെയെല്ലാം ഓണം വരും; മാവേലിയും വാമനനും വരും; ഓണപൂക്കളവും ഓണ സദ്യയും കളികളും വരും ; ഓർമ്മയിൽ അത്ര തീവ്രമാണ് നമ്മുടെ ഓണം. ഒരർത്ഥത്തിൽ ഓർമയാണ് ഓണം.
“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നതും ഓർമയാണ്. ഭാവന കലർന്ന ഓർമ്മ. ആ ഓണപ്പാട്ടിന്റെ ഓരം ചേർന്നുണ്ട് നല്ല കാലത്തിൻറെ അഭാവ രാശികൾ. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിൽ അമർന്നു സമ്പർക്കം തീർത്തും ഇല്ലാതായെങ്കിലും അവിടങ്ങളിലെല്ലാം ഭൗതികവിലക്കുകളെ മറികടന്ന് ഓണം ആഘോഷിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വികാസത്തിന്റെ സർവ്വ സാധ്യതകളും ഉപയോഗിക്കുകയാണ് ഇപ്പോൾ.
കേരളീയ ഗ്രാമങ്ങളിൽ ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ ഏതു ഭാഗത്തും ഓണ ഗ്രാമങ്ങൾ നിർമ്മിച്ച് കേരളത്തെ വിസ്തൃതി പെടുത്തുകയായിരുന്നു മലയാളികൾ. കുടിയേറ്റം, പ്രവാസജീവിതം എന്നിവയിലൂടെ കേരളം ഓണത്തെ ലോകത്തിനു തിരികെ നൽകി. ‘അസീറിയയിൽനിന്ന് കേരളം സ്വീകരിച്ച സാംസ്കാരിക ആഘോഷമാണ് ഓണം’ എൻ വി കൃഷ്ണവാരിയർ പറഞ്ഞിട്ടുണ്ടല്ലോ. കേരളം എന്ന ദേശ സംസ്കാരം ആകെ ത്തന്നെ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുവംകൊണ്ടതാണ്. ലോകത്തെ ചലനാത്മകമാക്കുന്നത് ഇത്തരം ചില കൊടുക്കൽവാങ്ങലുകൾ അല്ലെങ്കിൽ പിന്നെ മറ്റെന്താണ്? സാമൂഹിക സമ്പർക്കം തീർത്തും ഇല്ലാതാകുന്നു എന്ന് പറയുമ്പോഴും നാം മാനസികമായി, ഭാവനാപരമായി സമ്പർക്കത്തിലാണ്. ഓൺലൈൻ പരിപാടികൾ, ഓൺലൈൻ ഓണക്കളികൾ എന്നിവയൊക്കെ പലതും അനുഭവിക്കുന്നുണ്ട്. നൂറു വർഷം മുമ്പുള്ള ഓണക്കാലത്ത് പാട്ടകുട്ടിയാൻ മുതൽ പുലയൻവരെ അനുഭവിച്ച സങ്കടങ്ങളെ ചരിത്രം തോണ്ടിയെറിഞ്ഞു. ജന്മിക്ക് ഓണം നൽകുന്ന സന്തോഷങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെ ഒരു കാലത്താണ് നാം ഇപ്പോൾ. പരാധീനതകൾ അടക്കിപ്പിടിച്ച് ഓണ ദിനത്തെ മറികടക്കുന്ന സാമാന്യ മലയാളിയുടെ ഓണമാണിത്.
ഡോ. ജോസഫ് സ്‌കറിയ
1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.
1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.
ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്.
പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.
ഡോ. ഐഷ വി
ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.
ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.
പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.
പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഒ.സി. രാജു
ഓണം അതിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മയായ് പെയ്തിറങ്ങുന്നത് കുട്ടിക്കാലത്തുതന്നെയാണ്. മാനം നിറഞ്ഞുവരുന്ന മഴക്കാറും മഴക്കാറു കൊണ്ടുവരുന്ന പേമാരിയും പേമാരി കൊണ്ടുപോകുന്ന, ജീവിതങ്ങൾക്കുമൊടുവിൽ മാനം പിന്നെയും തെളിയും പൂക്കൾ വിടരും സ്വർണ്ണ തിളക്കമുള്ള പകലുകളിൽ പരൽമീൻപോലെ തുമ്പികൾ തിമിർക്കും. സ്വപ്നങ്ങൾ തളിർക്കും. മണിമലയിലെ എന്റെ ഗ്രാമത്തിലേയ്ക്ക് ഓണം ഇങ്ങനെയൊക്കെയാണ് കടന്നുവന്നിരുന്നത്.
പേമാരി കവർന്നെടുക്കുന്നുവെന്നു പറഞ്ഞല്ലോ, മിക്കവാറും പ്രായമായവരും കിടപ്പിലായ രോഗികളുമൊക്കെയാണ് ആ പെരുമഴക്കാലത്തിന്റെ ഇരയായി മാറുന്നത്. നാട്ടിലെ മഴക്കാലത്ത്, പ്രത്യേകിച്ച് കർക്കിടക മാസത്തിലെ പ്രതികൂലമായ കാലാവസ്ഥയും കഠിനമായ തണുപ്പും അതിജീവിക്കുക എന്നത് ആരോഗ്യം നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ മരണവും നാടിനേൽപ്പിക്കുന്ന ആഘാതം വാക്കുകൾക്ക് അതീതമായതുകൊണ്ടുതന്നെ ദുരിതവും പട്ടിണിയും നഷ്ടങ്ങളും മാത്രം പങ്കുവയ്ക്കപ്പെടുന്ന കർക്കിടക ദിനങ്ങളെക്കൂടി ഓർത്തെടുക്കാതെ ഓണത്തെക്കുറിച്ച് പറയുന്നതെങ്ങനെ?
ചില പകലുകൾ ഉണരുന്നത് മൂടിക്കെട്ടിയ മഴക്കാറിനൊപ്പം കറുത്ത കാലൻകുട ചൂടി വാതിലിൽ മുട്ടി വിളിക്കുന്ന മരണവാർത്തയോടും കൂടിയാണ്. കുട മടക്കി മരണസന്ദേശവാഹകൻ പറയും നമ്മുടെ ഒറ്റപ്ലാക്കലെ തോമാച്ചൻ പോയി… അല്ലെങ്കിൽ, വരമ്പത്തെ കുഞ്ഞേട്ടൻ പോയി കേട്ടോ… തുടർന്ന് പരേതനെക്കുറിച്ച്, ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും കേൾക്കാനിടയില്ലാത്ത, വാക്കുകൾകൊണ്ട് ആദരിക്കുകയുമായി. “മരിച്ചുപോയതുകൊണ്ടു പറയുകയാണെന്ന് കരുതരുത്, ഇതുപോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടിട്ടില്ല.” എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിട്ട് ഒടുവിൽ അതെല്ലാം തിരിച്ചെടുത്തുകൊണ്ട് ഒരു ലോകതത്വം പോലെ ഇങ്ങനെ ഉപസംഹരിക്കും “അല്ലേലും മരിച്ചത് നന്നായി, കെടന്ന് നരകിക്കാതെ പോയല്ലോ.” ഇതിനിടയിൽ കിട്ടുന്ന കട്ടൻകാപ്പി ഒറ്റവലിക്ക് കുടിക്കുകയും “സംസാരിച്ചുനിൽക്കാൻ നേരമില്ല, കൊറേ സ്ഥലത്തുകൂടി മരണം പറയാനുണ്ട്” എന്ന് ധൃതി കൂട്ടി തിരിച്ചൊരുകാര്യവും ചോദിക്കുവാനോ പറയുവാനോ അവസരം തരാതെ പോവുകയും ചെയ്യും!
ആശങ്കകളുടെയും ആകുലതകളുടെയും മഴദിനങ്ങൾക്ക് ശേഷം ചിങ്ങം ഉണരുമ്പോൾ ആദ്യം നോക്കുന്നത് പറമ്പിൽ നിൽക്കുന്ന ഏത്തവാഴക്കുലകൾ പാകമായോ എന്നാണ്. കാരണം വാഴവിത്ത് നടുമ്പോഴേ മനസ്സിൽ ചില കണക്കുകൂട്ടൽ ഉണ്ടായിരിക്കും. ഈ വാഴക്കുലയിലെ കായ ഓണത്തിന്… ഗുരുതരമായ കീടബാധകളോ പ്രകൃതി ദുരന്തങ്ങളാ ഉണ്ടാകാത്ത പക്ഷം കണക്കുകൂട്ടൽ തെറ്റാറില്ല. ഓണനാളുകളിൽ തന്നെ വിളഞ്ഞ് പാകമാകുന്ന നേന്ത്രക്കുല ഉപ്പേരിയും മറ്റുമായി മാറുന്നു. ഒരു പക്ഷേ, ഏറെക്കുറെ കൃത്യമാകാറുള്ള ആ നിഗമനത്തിന്റെ പിൻബലത്തിലാവും വഴി പിഴച്ചുപോകുന്ന സന്താനങ്ങളെ ഓർത്ത് “വാഴ നടുകയായിരുന്നു ഭേദമെന്ന്” ചിലർ പിറുപിറുത്തിരുന്നത്.
വര : ഒ.സി. രാജു
ഓണത്തിനുള്ള വിഭവങ്ങൾ മിക്കവാറും സ്വന്തം പുരയിടത്തിൽ നിന്നു തന്നെയാവും കണ്ടെത്തുക. വിഭവങ്ങൾ എന്നു പറയുമ്പോൾ ഇന്നത്തേതുപോലെ ഒരു പാട് ഇനങ്ങളാന്നും ഉണ്ടാവില്ല, എന്നും വിളമ്പുന്നതിലധികമായി ഒരു പരിപ്പുകറിയോ പപ്പടമോ പായസമോ കാണും. അതിനുള്ള ചേരുവകകൾ അടുത്തുള്ള കടയിൽ നിന്നോ ചന്തയിൽ നിന്നോ നേരത്തെതന്നെ വാങ്ങി വച്ചിരിക്കും.
തിരുവോണത്തിന് ഇലയിടുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാവണമെന്ന അലിഖിത നിയമം ആരും തെറ്റിക്കാറില്ല. പേരിന് ഒരുരുള അകത്താക്കി പിന്നെ പുറത്തേയ്ക്ക് ഇറങ്ങുകയായി, സമപ്രായക്കാരുടെയെല്ലാം വീടുകളിൽ ഓണസദ്യയ്ക്ക് ക്ഷണമുണ്ട്. അതിൽ പങ്കുചേർന്നില്ലെങ്കിൽ വീണ്ടുമൊരോണത്തിന് കടം വീട്ടുന്നതുവരെ ചങ്ങാതി മുഖം വീർപ്പിച്ചു നടക്കും. ഇല്ലായ്മകൾക്കിടയിലെ ഓണമാണെങ്കിലും കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവ സമൃദ്ധമായിരുന്നു ആ ഓണക്കാലങ്ങൾ. ഓരോ വീടിനും ഓരോ സ്വാദായിരുന്നു, മക്കളുടെ കൂട്ടുകാർക്കും ഒരില മാറ്റിവച്ചിരുന്ന കാലം. ഓണം എന്ന സങ്കല്പം വിഭാവനം ചെയ്തിരുന്ന യഥാർത്ഥ മാവേലിക്കാലവും അതുതന്നെയായിരിക്കണം. എത്ര ഉദാത്തമായിരുന്നു ആ കാലമെന്ന് ഇന്ന് ഒരു നഷ്ടബോധത്തോടെയല്ലാതെ ഓർക്കാൻ പറ്റുകയില്ല.
ഓണമുണ്ട് കഴിഞ്ഞാൽ മുറ്റത്തെ മാവിലെ ഊഞ്ഞാലിലേയ്ക്ക്. ആയത്തിലാടി കുതിച്ചുയർന്ന് ഏറ്റവും ഉയരമുള്ള ശിഖരത്തിലെ തളിരില കടിച്ചെടുത്ത് ഒരു ജേതാവിനെപ്പോലെ ആ മരത്തെയും കീഴടക്കി പിന്നെ അടുത്ത വീട്ടിലെ ഓണക്കളത്തിലേക്ക്, ആ യാത്ര അന്തിചോപ്പു പടരുന്നതുവരെ നീളും. അതിനിടയ്ക്ക് സ്തീകളുടെ മാത്രം ചില കളികൾ, കലാപരിപാടികൾ, പലതരം കാഴ്ചകൾ ഒക്കയുണ്ടാവും.
ആ പഴയ കാലത്തെ വീണ്ടും ഓർക്കുമ്പോൾ, ഇന്ന് ആലോചിക്കുവാൻ പോലും പറ്റാത്തകാര്യം അയൽപക്കത്തുനിന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കുന്ന കാര്യമാണ്, ആധുനിക മലയാളിക്ക് അയൽവാസി എന്നാൽ മറ്റേതോ രാജ്യത്ത് വസിക്കുന്ന ഒരപരിചിതൻ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. അവൻ ഓണമുണ്ടാലും ഉണ്ടില്ലെങ്കിലും അത് അപരനെ ബാധിക്കുന്നില്ല. അവനവന്റെ മതിൽകെട്ടിനുള്ളിൽ ഓരോരുത്തരും അവരവരുടേതായ ഓണം നിർമ്മിക്കുന്നു, ഒരുതരം അസംബ്ലിംഗ് എന്ന് പറയുന്നതാവും കൂടുതൽ ശരി.
തമിഴകത്തുനിന്നും വരുന്ന പൂക്കൾ തീവില കൊടുത്ത് വാങ്ങി പൂക്കളമിടുന്നു, ആന്ധ്രയിൽനിന്നും വരുന്ന അരികൊണ്ടു ഓണസദ്യ ഒരുക്കുന്നു. ചിലരാകട്ടെ സദ്യതന്നെ ഓൺലൈനിൽ വരുത്തുന്നു. ആഘോഷങ്ങളും സ്വകാര്യനിമിഷങ്ങളുമടക്കം എല്ലാം ലൈക്കും ഷെയറുമായി മാറ്റപ്പെടുന്ന കാലത്ത് അവനവന്റെ ആത്മസംതൃപ്തിപോലും മലയാളിയുടെ അജണ്ടയിൽ ഇല്ല എന്ന് കാണാവുന്നതാണ്. എല്ലാം അപരന്റെ മുൻപിൽ തുറന്നുവച്ച് മേനിനടിക്കുന്നതിൽ മാത്രമാണ് ഇന്ന് അവൻ ആനന്ദം കാണുന്നത്.
ഇപ്പറഞ്ഞതിൽനിന്നും ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെങ്കിൽ, കേരളം വിടുക, രാജ്യത്തിനും പുറത്ത് മലയാളി ചേക്കേറിയിട്ടുള്ള തുരുത്തുകളിൽ എത്തുക, അവിടെ മറ്റൊരു നാടിന്റെ ചര്യകൾക്കകത്തു നിൽക്കുമ്പോഴും സ്വന്തം നാടിന്റെ നിറവും മണവും തനിമയും കൈമോശംവരാത്ത മനസ്സോടെ ആഘോഷങ്ങളെ എതിരേൽക്കാൻ വെമ്പുന്ന ലോക മലയാളിയെ കാണാം, ഓണവും അവിടെത്തന്നെ തിരയുക.
ഒ.സി. രാജു
കോട്ടയം ജില്ലയിലെ മണിമല സ്വദേശി, ഇപ്പോൾ കോട്ടയത്തു സ്‌ഥിര താമസം. കാർട്ടൂണിസ്റ്റും കോളമിസ്റ്റും തിരക്കഥാകൃത്തുമാണ്. ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. എഴുത്തും വരയുമായി സജീവം. ഇപ്പോൾ ഡിജിറ്റൽ പ്രസിദ്ധീകരണമായ മലയാളം മെയിലിന്റെ എഡിറ്റർ. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.
PH: +91 9946715941
Mail: [email protected]
ശ്രീനാഥ് സദാനന്ദൻ
“എന്നിട്ട്.. ? “ … ഹരി ഒട്ടും താല്പര്യം കാട്ടാതെ ചോദിച്ചു.
“ എന്നിട്ടെന്താ മുരളി സാർ രണ്ടുപേരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി..” നയന ആവേശം ഒട്ടും ചോരാതെ പറഞ്ഞു തീർത്തു..
“ ശരിയാ പുള്ളി ആളൊരു ഹീറോ തന്നെയാണ് പക്ഷേ…” ഹരി എന്തോ പറയാൻ ബാക്കി വെച്ചു .
നയനയുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു ..“ എന്താ ഒരു പക്ഷേ..?
“ അല്ല ഒന്നുമില്ല മനുഷ്യരല്ലേ… ഒന്നും പറയാൻ പറ്റില്ല…” അവൻ ഒഴിഞ്ഞു മാറി.
“ അതെന്താ ഒരു അർത്ഥം വെച്ച് പറയുന്നപോലെ..” അവൾ വിടാൻ ഭാവമില്ലായിരുന്നു..
“ ഒന്നുമില്ലെടീ… നീ ഇപ്പോൾ ഫസ്റ്റ് ഇയർ അല്ലേ… ക്ലാസ് തുടങ്ങിയിട്ട് ഒരു മാസമല്ലേ കഴിഞ്ഞുള്ളൂ… ഓൺലൈൻ ക്ലാസ് എത്ര സെമസ്റ്റർ കഴിഞ്ഞു…? “ ഹരി വിഷയം മാറ്റിക്കഴിഞ്ഞു ..
“ ഫസ്റ്റ് സെം മുഴുവൻ കഴിഞ്ഞു എന്ന് ടീച്ചേഴ്സ് പറയുന്നു… പക്ഷേ ഒരു പിടിയും കിട്ടുന്നില്ല.. പ്രത്യേകിച്ച് ഇംഗ്ലീഷ് ഒക്കെ ഒരു തീയും പുകയും മാത്രമേയുള്ളൂ.. എല്ലാം ഒന്നുകൂടി പറഞ്ഞു തരണം എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്… പക്ഷെ മുരളി സാറിന്റെ പോർഷൻ ഒക്കെ, പുള്ളി വെറുതെ ഒന്ന് പറഞ്ഞാൽ മതി, എല്ലാം ഒക്കെയാണ്… “
ഹരിയുടെ മുഖം വിളറി . വീണ്ടും അവൾ മുരളി സാറിലേക്ക് എത്തുന്നത് കണ്ട് അവൻ മറ്റൊരു വിഷയത്തിലേക്ക് കടന്നു …“ നിനക്കറിയാമോ… പണ്ട് എക്സാമിന് തലേദിവസം ഒരു പെൺകൊച്ച് പഠിക്കാൻ ആയിട്ട് കോളേജിൽ വന്നിട്ട് ടീച്ചേഴ്സിനെ കണ്ടു, അവള് ചിക്കൻപോക്സ് ആയിട്ട് അവധിയായിരുന്നു.. എല്ലാം മാറിയപ്പോഴേക്കും പരീക്ഷ വന്നു തലയിൽ കയറി… അന്ന് കോളേജിൽ വന്നതിനുശേഷം പിന്നെ അവളെ ആരും കണ്ടിട്ടില്ല.. അവൾക്കൊരു ലൈൻ ഉണ്ടായിരുന്നു… എല്ലാ കേസും അവന്റെ തലയിൽ ആയി… നമ്മുടെ കോളേജിന്റെ ചരിത്രത്തിൽ ആകെയുള്ള ഒരു ബാഡ് മാർക്കാണ് ആ കേസ്. പക്ഷേ പലർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്… അന്നവൾ അവസാനമായി കണ്ടത് മുരളി സാറിനെ ആയിരുന്നു.. “
“ എന്താ ഹരി ഈ പറയുന്നത്..? “ നയനയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സത്യമെന്തായാലും ആ ദിവസത്തെ കളങ്കം എല്ലാവരും മുരളി സാറിന് ചാർത്തിക്കൊടുത്തതാണ് . ഒന്നുകൂടി ആവർത്തിച്ചത് കൊണ്ട് തെറ്റില്ലെന്ന് അവൻ കരുതി … ” അല്ല നയന … മുരളി സാർ എന്തെങ്കിലും ചെയ്തെന്നല്ല… അതിന് ഒരു തെളിവുമില്ല… പക്ഷേ അറിഞ്ഞത് പറയണമല്ലോ .. ഒന്നാമത് നമ്മൾ ഒരേ നാട്ടുകാരാണ്, നിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണമെന്ന് മാർട്ടിൻ അങ്കിൾ ഇന്നലെയും പറഞ്ഞിരുന്നു.. ഒരു സീനിയറിന്റെ അധികാരത്തിൽ നിന്നെ ശ്രദ്ധിക്കുന്നത് ഒക്കെ ബോർ ഏർപ്പാടാണ്, പെൺപിള്ളേർ അവരുടെ കാര്യം സ്വയം നോക്കണം എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്… പക്ഷേ നീ പല കാര്യത്തിലും ഇത്തിരി പിറകോട്ടാ… ഇപ്പോൾ തന്നെ വാട് സാപ്പിൽ സ്റ്റാറ്റസ് ഇടാൻ പോലും നീ ഇന്നലെ അല്ലേ പഠിച്ചത്. .”?
അവൻ മെല്ലെ ഒരു സംരക്ഷകനാകാൻ ശ്രമിച്ചു ..
അവൾ ധർമസങ്കടത്തിലായ്… “ ഞാനെന്തു വേണം ഹരി? “
താൻ പറഞ്ഞത് എല്ലാം അവൾ വിശ്വസിച്ചെന്ന് ഹരിക്ക് മനസ്സിലായി . അവൻ തുടർന്നു… ” നീ അല്പംകൂടി അപ്ഡേറ്റഡ് ആവണം, ഒരാളെയും കണ്ണടച്ച് വിശ്വസിക്കരുത്, ഈ എന്നെപ്പോലും.. നീ ഒരു പെൺകുട്ടി ആയത് കൊണ്ട് പറയുന്നതല്ല… ആണുങ്ങളുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്, അപ്ഡേറ്റ് ആയില്ലെങ്കിൽ നമ്മൾ വേസ്റ്റ് ആയിപ്പോകും , ഉദാഹരണത്തിന് ഇപ്പൊ നമ്മുടെ മുരളി സാർ രാത്രി 12 മണിക്ക് ഏത് അവസ്ഥയിലാണ് എന്ന് നിനക്ക് പറയാൻ പറ്റുമോ? “
“ ഇല്ല”
“ ഇല്ല അല്ലേ ?… എന്തിന് മുരളി സാറിന്റെ കാര്യം പോട്ടെ… എന്റെ കാര്യം പറയാൻ പറ്റുമോ…പോട്ടെ, നിന്റെ ക്‌ളാസ്സിലെ ആ പോലീസുകാരന്റെ മകനില്ലേ.. എന്താ അവന്റെ പേര്… ” അവളുടെ ശ്രദ്ധ അളക്കാനെന്നവിധം അവൻ ചോദിച്ചു ..
“വിനീത് ആണോ ?”
അവളുടെ പൂർണ്ണ ശ്രദ്ധയും ഹരിയിൽ തന്നെ ആയിരുന്നു …അത് മനസ്സിലാക്കി ഹരി തുടർന്നു …
“അതേ , വിനീത് എന്താവും ചെയ്യുന്നത്.. അവൻ ആ സമയത്ത് ഏത് അവസ്ഥയിൽ ആയിരിക്കും എന്ന് പറയാൻ പറ്റുമോ? ഇല്ലല്ലോ? അതാ പറഞ്ഞത്, പിന്നെ അങ്ങേരു നിനക്ക് മെസ്സേജ് ഒക്കെ അയക്കുമോ? ‘’
“ അയയ്ക്കും… ക്ലാസ്സ് ലീഡറായിട്ട് എന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്, നേരത്തെ തന്നെ ഓൺലൈൻ ക്ലാസ്സ് എടുക്കുന്നതിന് എല്ലാവരുടെയും സൗകര്യം എപ്പോഴാണ് എന്നൊക്കെ അറിയാൻ സാർ എന്നെ ആണ് വിളിച്ചിരുന്നത്… അയ്യോ, ഇപ്പോ സാറിന്റെ റൂമിലേക്ക് ഒന്നു ചെല്ലണമെന്ന് മെസ്സേജ് അയച്ചിട്ടുണ്ട്. ഏതോ സെമിനാറിന്റെ കാര്യം പറയാനാണ്..”
അവളുടെ മറുപടി ഹരിയെ അസ്വസ്ഥനാക്കി ..തന്റെ കരുതൽ എത്രത്തോളമുണ്ടെന്നു നയനയെ ബോധ്യപ്പെടുത്താൻ അവൻ അല്പം ദേഷ്യത്തോടെ പറഞ്ഞു….
“ ഇപ്പോ ഈ നാലുമണിക്ക് അല്ലേ,,, ഇതുവരെ സമയം കിട്ടിയില്ലായിരിക്കും ! സാറിന്റെ റൂം എവിടെയാ ഇരിക്കുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ നിനക്ക്.? ഉച്ചകഴിഞ്ഞ് അതിലെ പോയാൽ നല്ല ചാത്തൻ റമ്മിന്റെ മണം അടിക്കും. ഈ സമയത്ത് അതുവഴി തനിച്ചു പോകുന്നതിനെക്കുറിച്ച് ഒന്നൂടെ ആലോചിക്കണം എന്നേ ഞാൻ പറയൂ..”
“’ ഹരിയേട്ടാ അത്..?
അവൾക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു …ആ സമയത്ത് ഹരിയിൽ നിന്നും ഹരിയേട്ടനിലേക്കുള്ള മാറ്റം ആസ്വദിക്കുകയായിരുന്നു അവൻ..
അവൾ അടുത്ത നിമിഷം ഫോൺ എടുത്തു ഡയൽ ചെയ്തു
“ നീ ആരെയാ വിളിക്കുന്നത്..? “
ഹരിക്ക് മറുപടി നൽകും മുൻപ് ഇന്ദു ഫോൺ എടുത്തു .
“ ഹലോ ഇന്ദു , മുരളി സാറിന്റെ റൂമിലേക്ക് പോകാൻ എന്റെ കൂടെ നീ ഒന്ന് വരണം, ഇല്ല ഒന്നുമില്ലെടി, ഒരു സെമിനാറിന്റെ കാര്യം പറഞ്ഞിരുന്നു. അല്ല നീ കൂടെ വാടി… ശരി ശരി…” അവൾ ശ്രമപ്പെട്ട് ഇന്ദുവിനെ സമ്മതിപ്പിച്ചു ..
നയനയെ ആശ്വസിപ്പിക്കാനായി ഹരി വീണ്ടും പറഞ്ഞു തുടങ്ങി…“ ഞാൻ പറഞ്ഞത് കേട്ട് നീ ഒന്നും ചെയ്യണ്ട, ഇന്നത്തെ ലോകം അതാണ്… ശാശ്വതമായിട്ട് ഇവിടെ ഒരു കാര്യം മാത്രമേ നടക്കുന്നുള്ളൂ…അത്… “ അവൻ പാതിയിൽ നിർത്തി ..
“ എന്താ അത്? “ നയനയുടെ കണ്ണുകളിൽ കൗതുകം .
“ അത്… ഇനി രണ്ടു വർഷം കൂടി ഉണ്ടല്ലോ, നീ തനിയെ മനസ്സിലാക്കിക്കൊള്ളും..” അവൻ പറഞ്ഞു നിർത്തി .
അവരുടെ അടുത്തേക്ക് ഇന്ദു തിടുക്കപ്പെട്ട് ഓടിവന്നു . അവൾ നയനയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു …“ എടി നയനാ … വേഗം വാടി.. ഒന്നാമത് സമയമില്ല അതിനിടയ്ക്ക് അവളുടെ ഒരു മുരളി സാർ.. ഹരിയേട്ടാ പോട്ടെ..”
“ ശരി ഹരിയട്ടാ നാളെ കാണാം…” നയനയും ഹരിയോട് യാത്ര പറഞ്ഞു..
“ ശരി ഇന്ദു,, ok നയനാ നാളെ കാണാം….
അവരെ പറഞ്ഞയച്ച ശേഷം ഫോൺ എടുത്തു ഡയൽ ചെയ്തു…. “ഹലോ…”
“ ഹലോ”….മുരളി സാർ ഫോൺ എടുത്തു .
“ ഹലോ മുരളി സാറേ ഞാൻ തേർഡ് ഇയറിലെ ഹരിയാണ്…”
“ ആ, ഹരി പറ…”
ഹരി വാക്കുകളിൽ ഗൗരവം നിറച്ചു പറഞ്ഞു തുടങ്ങി …“ സാറേ ഫസ്റ്റ് ഇയറിലെ നയന നമ്മുടെ ഒരു അയൽക്കാരി ആണ്, ഒരു പ്രത്യേക ശ്രദ്ധ വേണം കേട്ടോ സാറേ, ഇപ്പോ തന്നെ അവളെ എന്തോ ഒരു പ്രശ്നം അലട്ടുന്നുണ്ട്…”
“ ആണോ… പനം പാലത്തു നിന്ന് വരുന്ന ആ കുട്ടി അല്ലേ.. നന്നായിട്ട് പഠിക്കുന്ന കൊച്ചാണല്ലോ അത്, എന്താ കാര്യം എന്ന് നീ ചോദിച്ചില്ലേ? “
…ഒരു അധ്യാപകന്റെ കരുതലോടെ മുരളി സാർ ചോദിച്ചു .
“ ഇല്ല സാറേ അവൾ പറയില്ല, അതൊരു പ്രത്യേക ക്യാരക്ടർ ആണ്, സാർ വൈകിട്ട് ഒന്ന് ചോദിച്ചാൽ മതി, ഞാൻ പറഞ്ഞതാണെന്ന് അറിയേണ്ട, ഇനി അത് മതി.. സാറിനോട് മാത്രമാണ് അവൾക്കൊരു റെസ്പെക്ടും ഇഷ്ടവും ഒക്കെ ഉള്ളത്, അവളുടെ പപ്പാ മാർട്ടിൻ അങ്കിൾ എന്നെയാണ് അവളെ നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത്… ഇവളുടെ ഈ സ്വഭാവം കാരണം എനിക്ക് നേരിട്ട് ഇടപെടാനും പറ്റില്ല, സാറ് വൈകിട്ട് അവൾക്ക് ഒരു മെസ്സേജ് ചെയ്യ്, എന്തോ പ്രേമത്തിന്റെ കേസ് കെട്ടോ മറ്റോ ആണെന്ന് തോന്നുന്നു…. വീട്ടിൽ എങ്ങാനും അറിഞ്ഞാൽ, എന്റെ തല കൂടി പോകും. സാർ നൈസായിട്ട് ഒന്ന് കൈകാര്യം ചെയ്യ്… “
ഹരി മുരളി സാറിന്റെയും വിശ്വാസം നേടിയെടുത്തു …
“ ശരി ഹരി ഞാൻ ചോദിക്കാം…” മുരളി സാർ ഉറപ്പ് നൽകി .
“ ഓക്കേ സർ, പിന്നെ ഞാൻ പറഞ്ഞിട്ടാണ് സാർ ഇതൊക്കെ അറിഞ്ഞതെന്ന് അവൾ അറിയരുതേ… “ ഹരി പഴുത് അടയ്ക്കാൻ മറന്നില്ല ..
“ ഇല്ല ഹരി… പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി.? “ . മുരളി സാർ മറ്റൊരു വിഷയത്തിലേക്ക് കടന്നു .
“ പ്രിന്ററിന്റെ കാര്യമല്ലേ സാറേ, നാളത്തന്നെ റെഡിയാക്കാം, ഒരു 10% ഡിസ്കൗണ്ട് കൂടി ഞാൻ സെറ്റ് ആക്കാം സാർ… “. ഹരി ഉറപ്പു പറഞ്ഞു.
മുരളി സാറിന്റെ റൂമിന് പുറത്ത് നയനയും ഇന്ദുവും … പുറത്ത് കാൽപെരുമാറ്റം കേട്ട് മുരളി സാർ ആ സംസാരം മതിയാക്കി …
“ ശരി വെക്കട്ടെ ഹരി.. ഇവിടെ വിസിറ്റർ ഉണ്ട്..”
“ ശരി സാർ..ബൈ … പിന്നെ വിളിക്കാം .. ” ഹരി ഫോൺ കട്ട് ചെയ്തു .. അവന്റെ ചുണ്ടിൽ ഒരു നിഗൂഢമായ ചിരി വിടർന്നു . പരിവർത്തകന്റെ സംതൃപ്തി നിറഞ്ഞ ചിരി .
ശ്രീനാഥ് സദാനന്ദൻ
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.
ശ്രീലത മധു പയ്യന്നൂർ
കോലായിലെ മുഷിഞ്ഞ കസേരയിൽ മുഖം കുനിച്ചിരിപ്പാണ് അച്ഛൻ. തീരാറായ അരി സാമാനങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങളിൽ നാളത്തെ വേവോർക്കയാണ് അമ്മ. വരുമാനമൊന്നും ഇല്ലാതെ രോഗഭീതിയുടെ തടങ്കൽ ജീവിതത്തിൽ നിസ്സഹായതയുടെ വേവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും. പരസ്പരം ചിരിക്കാൻ കഴിയാത്ത കാലത്തിൻ്റെ വേദന നിറഞ്ഞ മുഖത്തെ മാസ്ക്ക് കൊണ്ട് മറയ്ക്കാൻ കഴിയുന്നുണ്ട് നാലാള് കൂടുന്നിടങ്ങളിൽ . കദനങ്ങളിലും പ്രതീക്ഷയുടെ കാത്തിരിപ്പുകളിലും ആശ്വാസം നിറയ്ക്കുവാൻ ഓണമൊരുങ്ങുന്നുണ്ട്, ദു:ഖത്തിലാഴ്ന്ന മനസ്സുകളിൽ ഓണ പൂക്കൾ പോലെ മോഹങ്ങൾ നിറങ്ങളണിഞ്ഞ് പൂവിടുക ഉത്സവം പടികേറുമ്പോഴാണ്. ഓൺലൈൻ ക്ലാസ്സിൻ്റെ ജീവനില്ലാത്ത ബഹളത്തിൽ നിന്നും ഓടിയൊളിക്കാൻ തോന്നുന്നുണ്ട് അമ്മുവിന്. പുത്തനുടുപ്പും പൂക്കളും സദ്യയും ആഘോഷങ്ങളും കാണാമറയത്തെവിടെയോ ആണ്. മറ്റെല്ലാം ഒഴിവാക്കാം പൂക്കളത്തെ എങ്ങനെ ഓണത്തിൻ്റെ സന്തോഷത്തിൽ നിന്നും പുറത്തു നിർത്തുമെന്ന് അമ്മുവിന് ചിന്തിക്കാനേ കഴിഞ്ഞില്ല.
‘ അനന്തുവിനോടും അച്ചുവിനോടുമൊപ്പം പൂക്കൾക്കായി അലഞ്ഞതും അച്ഛനോടൊപ്പം അങ്ങാടിയിൽ നിന്നും പൂക്കൾ വാങ്ങിയതും അമ്മു ഓർത്തു. കുട്ടികൾ പുറത്തൊന്നുമിറങ്ങരുതെന്നാണ് എല്ലാവരും പറയുന്നത്. എങ്കിൽ ഓണ പൂ തേടി നടക്കുന്നതെങ്ങനെ? അമ്മുവിനെ കേട്ടുകൊണ്ടൊരു മുക്കുറ്റി പൂവ് മുറ്റത്തൊരു കോണിൽ കാതു കൂർപ്പിക്കുന്നുണ്ടായിരുന്നു. പൂക്കളങ്ങളിൽ നിന്നും കാലം അറിയാതെ അറിയാതെ തഴഞ്ഞുനിർത്തിയവൾ. അമ്മു മുക്കുറ്റിയോട് കണ്ണു നനച്ച് പറഞ്ഞു ഞങ്ങളുടെ സന്തോഷങ്ങളിൽ നിന്നും പൂക്കളമൊരുക്കുന്നതിൽ നിന്നും ഞങ്ങളിന്നൊഴിവായി. മുക്കുറ്റി പൂവ് ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങളുടെയൊക്കെ ആഘോഷങ്ങളിൽ നിന്നും ഞങ്ങളെന്നേ ഒഴിവാക്കപ്പെട്ടവരാണ്. അമ്മുവിൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് മുക്കുറ്റി പൂവിതളിൽ പതിച്ചു. കണ്ണീരിൻ്റെ നനവാർന്ന ഒരോണം മുറ്റത്ത് നിന്ന് പുഞ്ചിരിച്ചു.
ശ്രീലത മധു
1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്
ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര