literature

ഡോ. ഐഷ വി

കാലം 1986

ടാക്സി കാറിൽ സ്റ്റഡി ടൂർ പോകുന്ന സഹോദരിയെ കോളേജിൽ ആക്കിയ ശേഷം തിരികെ വരുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തോണിപ്പാറയിൽ പുതുതായി ഏറ്റെടുത്തു നടത്തുന്ന ആശുപത്രി തന്റെ സാമ്പത്തിക അടിത്തറ തകിടം മറിച്ചതിനെ കുറിച്ചായിരുന്നു. ശമ്പളം പോരെന്ന് പറഞ്ഞ് തുരുതുരെ മൂന്ന് ഡോക്ടർമാരാണ് പിണങ്ങിപ്പോയത്. പകരം ആളെ കിട്ടാനായി നടത്തിയ പത്രപരസ്യത്തിന്റെ ചിലവ് വേറെ. അച്ഛൻ വൈദ്യനായിരുന്നതു കൊണ്ടും അച്ഛൻ കാറിടിച്ച് കിടപ്പിലായതിനു ശേഷം അമ്മ വൈദ്യശാല നന്നായി നടത്തി പോരുന്നതും കണ്ടു വളർന്നതിനാൽ പഠനം കഴിഞ്ഞ് കുറച്ചു കാലം പ്രവാസിയായിരുന്ന അയാൾ കുറച്ച് സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയപ്പോൾ ഒരു ആശുപത്രി തുടങ്ങാൻ താത്പര്യം ജനിച്ചത് സ്വാഭാവികം. അതിനാൽ തുടർന്ന് വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വച്ചു .

പിന്നെ അമാന്തിച്ചില്ല. നാഷണൽ ഹൈവയോട് ചേർന്ന് ഒരൊഴിഞ്ഞ വീട് വാടകയ് ക്കെടുത്ത്. കല്ലു വാതുക്കൽ ജങ്ഷനടുത്തായി ഒരു ആശുപത്രി സജ്ജമാക്കി. ഒരു നഴ്സ് , ഒരു ഡോക്ടർ ഒരു ലാബ് ടെക്നീഷ്യൻ അത്യാവശ്യം വേണ്ട ആശുപത്രി സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി. സമീപത്ത് മറ്റാശുപത്രികൾ ഇല്ലാതിരുന്നതു കൊണ്ടും സമീപ പ്രദേശങ്ങളിലെ എല്ലാവരും ചികിത്സയ്ക്ക് ഈ ആശുപത്രിയെ ആശ്രയിച്ചു. വീട്ടിൽ സാധനങ്ങൾ അടുക്കി വയ്ക്കാൻ അമ്മയും സഹോദരിമാരും കാണിക്കുന്ന അതേ ചിട്ടവട്ടങ്ങൾ ആശുപത്രിയിലും പാലിക്കപ്പെട്ടു. വീട്ടിലെയും ആശുപത്രിയിലെയും , ചിലവുകൾ വഹിക്കാനും അല്പസ്വൽപ്പം മിച്ചം പിടിക്കാനും കഴിഞ്ഞ് വരവേയാണ് വീടിന് സമീപമുള്ള ഒരു ലേഡി ഡോക്ടർ തോണി പാറയിലെ ആശുപത്രി ഏറ്റെടുത്ത് നടത്താമോ എന്ന് ചോദിച്ചത്. പറഞ്ഞ തുക കൊടുത്ത് സെറ്റിൽ ചെയ്തു. അതിനായി ജ്യേഷ്ഠ ഭാര്യയുടെ സ്വർണ്ണം ലോക്കറിലിരുന്നത് ഒന്നു മറിച്ചു. ഇപ്പോൾ അവർ വരുമെന്ന് അറിയുന്നു. അവരറിയുന്നതിന് മുമ്പ് സ്വർണ്ണം തിരിച്ചു വയ് ക്കേണ്ടതുണ്ട്. തോണിപ്പാറയിലെ ആശുപത്രി നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ ആകെ പ്രശ്നങ്ങൾ. പേരിൽ തോണിയുണ്ടെങ്കിലും തോണിപ്പാറയിലെ ആശുപത്രിയിലെ കാര്യങ്ങൾ ഒന്നും ഒരു കരയ്ക്കടുപ്പിയ്ക്കാൻ പറ്റുന്നില്ല. അന്യ സംസ്ഥാനത്തു നിന്നു പോലും ഡോക്ടർമാർ വന്നു പോയി. തോണിപ്പാറയിലെ കടം നികത്താൻ കല്ലുവാതുക്കലെ ആശുപത്രിയുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.

ടൂർ പോയ അനുജത്തിയെ വീട്ടിലെത്തിച്ച ശേഷം ബാബു കുട്ടൻ കല്ലുവാതുക്കലിലെ ആശുപത്രിയിൽ എത്തി. അവിടുത്തെ കണക്കുകൾ നോക്കിയ ശേഷം ബാബു കുട്ടൻ തിരുവനന്തപുരത്തേയ്ക്ക് പോകാൻ തയാറെടുത്തു. അപ്പോൾ നേഴ്സ് നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു . അവർ തമ്മിൽ ഒരിഷ്ടം മൊട്ടിട്ടതായിരുന്നു. എന്നാൽ തലയ്ക്ക് മുകളിൽ കടം പെരുകി നിൽക്കുമ്പോൾ പ്രണയത്തിനെന്തു സ്ഥാനം ? ഊണ് കഴിച്ചെന്ന് വരുത്തി അയാൾ യാത്ര തിരിച്ചു. ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര.

കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഗൈഡുമായുള്ള പതിവ് ഡിസ്കഷനു ശേഷം അവൾ തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഡാറ്റാ കളക്ഷനിറങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. അന്നൊരു പുതിയ കേസുണ്ടെന്നറിഞ്ഞ് വാർഡിലെത്തിയ അവൾ കണ്ടത് ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തി ലോഡ് ജുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അയാളെയാണ്. തന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനുജൻ. മൃതപ്രായനായി ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ജീവതത്തിൽ നിന്നും എല്ലാ കടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം. അവൾ ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് എസ് റ്റി ഡി ബൂത്തിലെത്തി തന്റെ പിതാവിനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു. രാത്രിയായപ്പോൾ ഒരു കിടുങ്ങലും പനിയും വന്ന് അയാൾ കടങ്ങളും കെട്ടുപാടുകളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.

പിന്നീട് ആശുപതി ഏറ്റെടുത്തു നടത്തിയ പരദേശിയായ ഡോക്ടർ ആശുപത്രി സ്വന്തം കെട്ടിടം പണിത് അതിലേയ്ക്ക് മാറ്റി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

“ജീവിച്ചതല്ല ജീവിതം.
നാം ഓർമ്മയിൽ വെക്കുന്നതാണ്
പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി
നാം ഓർമയിൽ വെയ്ക്കുന്നത് ……”
– ഗബ്രിയേൽ ഗാർസിയോ മാർക്കോസ്

1990 ജൂലൈ മാസത്തിലെ ഞായറാഴ്ച പകലാണ് അപ്പൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടിൽ വന്നത്. അച്ഛൻ അമ്മയോട് പറയുന്നു “അവനെയും കൂടി കാഞ്ഞിരപ്പള്ളിക്ക് കൊണ്ടുപോവുന്നു . പണി പഠിക്കട്ടെ . എനിക്ക് ഒറ്റയ്ക്ക് വയ്യ. ഇരുമ്പിന് ചതച്ച് ഞാൻ മടുത്തു …..”

അച്ഛന് പ്രായമായി വരുന്നു…. പ്രാരാബ്ധങ്ങളുടെ വേവലാതി പുഴകൾ നിരവധി ……ഞാനൊന്നും മിണ്ടാതെ മുറിക്ക് വെളിയിൽ നിന്നു.

” പഠിക്കാൻ വിട്ടിട്ടും ഇവനൊന്നും കേമനായിട്ടില്ല…… പിന്നെന്തിനു വെറുതെ …..

അച്ഛൻറെ വിലയിരുത്തൽ ശരിയായിരുന്നു.

ശരാശരിയിലും താഴെയായിരുന്നു എൻറെ പഠന കാല ബുദ്ധി. പഠിയ്ക്കാനാണെന്ന് പറഞ്ഞ് വെറുതെ വേഷവും ചാർത്തിയങ്ങു പോയി ……

പ്രാണൻ പകുത്തു വച്ച് കാഞ്ഞിരപ്പള്ളി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. മൂന്നുമാസത്തിനുള്ളിൽ മതിയെന്ന് അമ്മ. അതൊരു ആശ്വാസമായി….

അന്ന് വൈകുന്നേരം നേരത്തെ ഗ്രാമീണ വായനശാലയിൽ ചെന്നു . ( സെൻട്രൽ ലൈബ്രറി ) ഈ വായനശാല നൽകിയ ഊർജ്ജം ഒരിക്കലും മറക്കാനാവില്ല . ഇവിടുത്തെ അക്ഷര സൗഹൃദം , രാഷ്ട്രീയ സംവാദങ്ങൾ , ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങൾ ….. എല്ലാം ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിക്ക് പോവണമെന്നോർക്കുമ്പോൾ ആകെയൊരു വിഷമം …. കാരണം ഗ്രാമം അത്രയേറെ ഉള്ളിൽ പരകായപ്രവേശം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു .

മാഞ്ഞൂർ വളരെ ശാന്തമായ ഗ്രാമമാണ് . ജാതിമത ചിന്തകൾക്കതീതമായി എന്നും നിലകൊള്ളുന്ന ഒരിടം . തികച്ചും സാധാരണക്കാരായ മനുഷ്യർ . അവർ വയലിലെ ഇരിപ്പൂ കൃഷിയെപ്പറ്റിയും , തിരുവാതിര ഞാറ്റുവേലയെക്കുറിച്ചുമൊക്കെ ചർച്ചചെയ്തു , അല്ലാതെ കേന്ദ്രത്തിലെ കൂട്ടുകൃഷി മന്ത്രിസഭയോ ആഗോളവത്ക്കരണ നയങ്ങളോ ഞങ്ങളുടെ ഗ്രാമീണ ജീവിതത്തിന് ചർച്ചയായിരുന്നില്ല.

ചൊവ്വാഴ്ചകളിലെയും , വെള്ളിയാഴ്ചകളിലെയും നാട്ടു ചന്തയിൽ (കുറുപ്പന്തറയിൽ ) വാട്ടുകപ്പയും , വെള്ളുകപ്പയും , ഏത്തവാഴക്കുലയുമൊക്കെ കൊടുത്ത് ജീവിതത്തെ അതിൻറെ സജീവതയിൽ നിർത്താൻ ഓരോരുത്തരും പാടുപെട്ടു .

( ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു . ഗ്രാമം NRI സംസ്ക്കാരത്തിലേക്ക് മാറിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകൾ , ബാർ ഹോട്ടലുകൾ അങ്ങനെ നിരവധി വാണിജ്യ കേന്ദ്രങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു . )

ബാല്യകാലം മുതൽ നാണം കുണുങ്ങിയും അപകർഷതാബോധക്കാരനുമായിരുന്നു ഞാൻ . വായനശാലയുടെ സായാഹ്ന ചർച്ചകളിൽ നിന്നാവാം സ്വഭാവം അൽപ്പമൊന്നു മാറിത്തുടങ്ങിയത് .

മുട്ടത്ത് വർക്കിയും കോട്ടയം പുഷ്പനാഥുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. പുഷ്പനാഥിന്റെ ‘ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരം’ വായിച്ച ദിവസങ്ങളിൽ വായനശാലയിൽ നിന്നും വൈകിട്ട് മടങ്ങുമ്പോൾ പേടിച്ച് നൂറു മീറ്ററോട്ടത്തിലാണ് വീട്ടിലെത്തിയത് . അത്രയേറെ ഭീരുത്വം എന്നെ ഭരിച്ചിരുന്നു . (കാലങ്ങൾക്ക് ശേഷം പുഷ്പനാഥ് സാറിനെ നേരിൽ കണ്ടപ്പോൾ വിവരം പറഞ്ഞ് കുറെ ചിരിച്ചു . )

 

1984 – ൽ കുറവിലങ്ങാട് ദേവമാതാ കോളജിന്റെ ക്യാമ്പസ് ലൈബ്രറിയിൽ നിന്നാണ് കോവിലൻ , എം . ടി , ബഷീർ , നെരുദ , മാധവിക്കുട്ടി, ദസ്തയോവ്‌സികിയൊക്കെ പരിചിതരായത്.

കസാൻ ദ് സക്കീസ് എന്ന വിഖ്യാത എഴുത്തുകാരൻ സെയ്ന്റ് ഫ്രാൻസിസ് നോവലിൽ എഴുതിയത് ഓർമയിലുണ്ട് – വേദനയെ അതിന്റെ അഗാധതയിൽ അറിയാത്ത ഒരാൾക്കും ജീവിതത്തെ സമഗ്രമായി അറിയാനാവില്ലന്നുള്ള വാക്യം ….

ഉള്ളു പൊള്ളി വീഴുന്ന ഈ വാചകങ്ങളുടെ പിൻബലത്തിൽ ജീവിതത്തെ ചേർത്തുവയ്ക്കുന്നു .

1985 -ൽ ദീപിക ആഴ്ചപ്പതിപ്പിലാണ് ആദ്യകഥ അച്ചടിച്ചുവന്നത്. ദീപിക സൺഡേ സപ്ലിമെന്റിന്റെ എഡിറ്റർ ഇൻ ചാർജായിരുന്ന ഫാദർ. ജോൺ ഒപ്പിട്ട് അയച്ചുതന്ന 60 രൂപയുടെ മണിയോഡറാണ് ആദ്യ പ്രതിഫലം . ആ മണിയോർഡറിന്റെ കൗണ്ടർ ഫോയിൽ ഇന്നും ഡയറി യ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.

തിങ്കളാഴ്ചകളിലെ മണിയോർഡറുകൾ

അപ്പൻ കാഞ്ഞിരപ്പള്ളിയിലെ ആലയിൽ രാവും പകലും കഷ്ടപ്പെട്ടു .
അപ്പനെപ്പറ്റി ഓർക്കുമ്പോഴൊക്കെ തിങ്കളാഴ്ചകളിൽ വരുന്ന മണിയോർഡറുകളെ ഓർമ്മ വരും …… ഒരു മനുഷ്യായുസ്സ് മുഴുവൻ കുടുംബം പോറ്റാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും …..

ഓണം , വിഷു , ക്രിസ്മസ് അങ്ങനെ വിശേഷദിവസങ്ങളിൽ മാത്രം വീട്ടിലേക്ക് വന്നു.

വിഷുവിന് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന ദിവസം ഞാൻ സന്തോഷത്തോടെ കാത്തിരിക്കും .

അച്ഛനും വല്യച്ചനും കോതനല്ലൂരെ ഷാപ്പിൽ നിന്നും കഴിച്ച തെങ്ങിൻ കള്ളിന്റെ പിൻബലത്തിലാവും വരുന്നത്. ഷാപ്പിനരുകിലെ ചായക്കടയിൽ നിന്നും വാങ്ങിയ ചൂടൻ ബോണ്ട തോർത്തിൽ പൊതിഞ്ഞ് തോളത്തിട്ടാണ് രണ്ടാളും വരുന്നത് …… അതൊരു രസകരമായ കാഴ്ചയാണ് …….

കാഞ്ഞിരപ്പള്ളി ആലയിലെ കഷ്ടപ്പാട് പിടിച്ച ദിവസങ്ങളെ ഈ നിമിഷങ്ങളിൽ രണ്ടാളും തേച്ചുമായ്ച്ചു കളയും.

(കുലത്തൊഴിലു കൊണ്ട് അന്നമൂട്ടിയ കാർന്നോൻന്മാർ ……അവർ ഒരു പരാതിയും പരിഭവവുമില്ലാതെ ചക്കിനു ചുറ്റും തിരിയാൻ വിധിയ്ക്കപ്പെട്ട ചക്കുകാളയുടെ നിയോഗവുമായ് ജീവിതം പൂർത്തീകരിച്ച് കടന്നുപോയി….)

അച്ചന്റെ കൈയ്യിലിരിക്കുന്ന വലിയ കൂടിനുള്ളിലാണ് ശംഖു മാർക്ക് കൈലിയും തെറുപ്പ് ബീഡിയുമൊക്കെ വച്ചിരിക്കുന്നത് . ഈ ശംഖു മാർക്ക് കൈലിയുടെ ഗോൾഡൻ കളർ സ്‌റ്റിക്കറാണ് എൻറെ കൗതുകം . ചേച്ചിമാർ പറിച്ചെടുത്ത സ്റ്റിക്കർ കൂടി ഞാൻ സ്വന്തമാക്കിയിരുന്നു . തീപ്പെട്ടിപ്പടങ്ങളുടെ പടങ്ങളുടെ ശേഖരത്തിലേക്ക് ശംഖു മാർക്ക് സ്റ്റിക്കർ എടുത്തു വയ്ക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു .

അമ്മ അച്ഛനോട് പറമ്പിൽ ചെയ്യേണ്ട പണികളെപ്പറ്റി പറയുന്നത് കേൾക്കാം . യോഹന്നാൻ മൂപ്പനെ വിളിച്ച് പറമ്പ് ഇട കിളപ്പിക്കണം , ചേനയും , ചേമ്പുമൊക്കെ കൃഷി ചെയ്യണം …..

കാരിരുമ്പിന്റെ തട്ടകം

ഒടുവിൽ കാഞ്ഞിരപ്പള്ളിയിലേക്ക് പറിച്ചു നടപ്പെട്ടു . 1990 -ൽ . അവിടെ ജീവിതത്തിന്റെ മറ്റൊരു കളരിയാണ് കാത്തു വച്ചിരുന്നത്. കാരിരുമ്പിന്റെ മനസ്സുമായി പുതിയ തട്ടകം ….. ഇരുമ്പുപണിക്കാരന്റെ മകനാണെന്ന് പറയാൻ പോലും വിമുഖത കാട്ടിയിരുന്ന ഒരുവനെ എത്ര കൃത്യമായി അവിടെ തന്നെയെത്തിച്ചുവെന്ന് ഓർക്കാറുണ്ട് ……

ആലയിൽ പണി പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി . ഹാർട്ട് പേഷ്യന്റായി മാറിയ അച്ഛനു പിറകിൽ ഒരു നിഴലായി ഞാൻ കഴിഞ്ഞു.

പലപ്പോഴും ഞാനൊരു സ്വപ്ന ജീവിയെപ്പോലെ പെരുമാറി … അപകർഷതാബോധത്തിന്റെ വൻകരകളിൽ അലഞ്ഞുതിരിയുന്ന ജീപ്സിയായി…..

ആയിരം ഭൂതങ്ങൾ ഉള്ളിലിരുന്നുതുന്ന ഉല , കരി , മുട്ടികകൾ …… ക്ലാവ് പിടിച്ച ചിരിയുമായ് വരുന്ന ഇടപാടുകാർ . ….
ആലയിൽ വരുന്ന എല്ലാ മനുഷ്യർക്കും ഒരേ മുഖം ….. ഒരേ ഭാവം …..

കാഞ്ഞിരപ്പള്ളിയെന്ന റബർ അച്ഛായന്മാരുടെ നാട് എന്റെ എഴുത്തു ജീവിതത്തെ ഒരുപാട് പരുവപ്പെടുത്തി. ഇതിനിടയിലാണ് അച്ഛൻറെ മരണം . ഹാർട്ട് അറ്റായ്ക്ക് . സഹോദരിയുടെ വിവാഹത്തിന്റെ കടങ്ങൾ ചിട്ടിക്കാരൻമാർക്കുള്ള ബാധ്യതകൾ …. എല്ലാം തലയ്ക്കു മുകളിൽ അഗ്നിപർവ്വതമായി പുകഞ്ഞു.

പ്രാരാബ്ധങ്ങളുടെ തോരാമഴയിൽ ഒഴുക്കിനെതിരെ തുഴയാൻ ആരോ പ്രേരിപ്പിക്കുന്നു ……

തുടരും….

രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

ഡോ. ഐഷ വി

1978-ൽ ബികോം ബിരുദധാരിയായ ശ്രീ പ്രകാശൻ ഏതാനും സുഹൃത്തുക്കളുമായി ചേർന്ന് ചിറക്കര താഴം ജംങ്ഷന് വടക്ക് ഭാഗത്തായി കല്ലിടുക്കിൽ വീടിനടുത്തായി ഒരു ഓലഷെഡിൽ ഏതാനും ബഞ്ചും ഡസ്കും ബോർഡുമൊക്കെയായി ഒരു ട്യൂഷൻ സെന്റർ തുടങ്ങി. നാളതുവരെ പലരും വീട്ടിൽ ട്യൂഷനെടുത്തിരുന്നെങ്കിലും ഇതുപോലെ ഒരു ട്യൂഷൻ സെന്റർ ഇന്നാട്ടിൽ നടത്തിയിരുന്നില്ല. സമീപ പഞ്ചായത്തുകളിൽ ട്യൂഷൻ സെന്ററുകൾ ഉണ്ടായിരുന്നെങ്കിലും ചിറക്കര ഗ്രാമത്തിൽ എൻെറ അറിവിൽ ആദ്യത്തേത് എന്ന് പറയാം. ശ്രീദേവി അപ്പച്ചി ഇളയമകൾ സോണിയെ അവിടെ പഠിക്കാനയച്ചു. സോണി അവിടെ പഠിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠഭാഗങ്ങൾ അവരുടെ വീട്ടിൽ വച്ച് ഉരുവിടുമ്പോൾ ഇപ്പുറത്തെ വീട്ടിലിരുന്ന ഞാനും അത് കേട്ടുപഠിക്കുകയായിരുന്നു.” Decide വെർ ബ് . I decided to go. ഞാൻ പോകാൻ തീരുമാനിച്ചു.” ആറാം ക്ലാസ്സുകാരിയായ ഞാൻ ഡിക്ഷ്ണറി നോക്കി. അർത്ഥം ഉറപ്പിച്ചു. താമസിയാതെ ട്യൂഷൻ സെന്റർ പൂട്ടി. കുട്ടികളെ കിട്ടാഞ്ഞിട്ടല്ല. പ്രകാശൻ സാറിന് ജോലി കിട്ടി അതു കൊണ്ടാണ് ട്യൂഷൻ സെന്റർ പൂട്ടിയതെന്ന് സോണി പറഞ്ഞറിഞ്ഞു. പ്രകാശൻ സാറിന് ജോലി കിട്ടിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും സോണി ഉരുവിടുന്നത് കേട്ട് പഠിക്കുന്ന എന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം മുടങ്ങിയതിൽ ചെറിയ വിഷമം തോന്നി.

മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിനടുത്തുള്ള കടമുക്കിൽ വച്ച് ശ്രീ പ്രകാശനെ വീണ്ടുo കാണുമ്പോൾ മുഷിഞ്ഞ വേഷം. എന്തോ പിറുപിറുത്ത് കൈയ്യിലിരുന്ന കത്താൾ( വെട്ടുകത്തി) മേൽപ്പോട്ടും താഴ് പ്പോട്ടും ചലിപ്പിച്ച് മനസ്സിന്റെ താളം തെറ്റി നടക്കുന്ന അവസ്ഥയിലായിരുന്നു. ഏതാനും ദിവസങ്ങൾ ഇതേ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ചിലരോടൊക്കെ അന്വേഷിച്ചു. മാനസിക നില തെറ്റിയെന്നും പെൻഷൻ പോലും വാങ്ങാൻ പറ്റിയില്ലെന്നും അറിയാൻ കഴിഞ്ഞു. യഥാർത്ഥ കാരണമെന്തെന്ന് പലർക്കും അറിയില്ലായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ശ്രീ പ്രകാശൻെറ കുടുംബത്തിലെ പലർക്കും പറയത്തക്ക വിദ്യാഭ്യാസമില്ലാതിരുന്ന കാലത്താണ് ബികോം പാസ്സായതും ട്യൂഷൻ സെന്റർ തുടങ്ങിയതും.

ശ്രീ പ്രകാശന്റെ അമ്മയും പെങ്ങളുമൊക്കെ വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ പറമ്പിൽ ഓല മെടയാൻ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പെങ്ങളെ കണ്ടപ്പോൾ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ശ്രീ പ്രകാശനെ കുറിച്ചും ചോദിച്ചു. അപ്പോഴാണ് പെങ്ങൾ കഥകൾ പറഞ്ഞത്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വില്ലേജ് ഓഫീസിൽ കരം പിരിക്കുന്ന ജോലിയായിരുന്നെന്നും  ഒരിക്കൽ ന്യുമോണിയ വന്നപ്പോൾ ലീവിനുള്ള അപേക്ഷയെഴുതി മേലധികാരിയെ ഏൽപ്പിക്കാതെ ഓഫീസിൽ ഒരാളെ ഏൽപിച്ചിരുന്നെന്നും പിന്നീട് ആറ് മാസം കഴിഞ്ഞാണ് ഓഫീസിൽ തിരിച്ചെത്തിയതെന്നും. ഇതേ തുടർന്ന് ഓഫീസിലുണ്ടായ പ്രശ്നങ്ങൾ മൂലം ഡീ മോട്ട് ചെയ്തെന്നും തുടർന്ന് മനോനില തെറ്റിയെന്നും. പിന്നീട് വിവാഹിതനാകുകയും കുട്ടികളും വീടും ഒക്കെയാകുകയും ചെയ്തെങ്കിലും എപ്പോഴൊക്കെയോ മനസ്സിന്റെ താളം തെറ്റും. അപ്പോൾ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകും. പിന്നെ കുറേ നാൾ കഴിഞ്ഞ് തിരികെയെത്തും. പിന്നെ സ്വന്തം നാട്ടിലേയ്ക്ക് . ഏകദേശം മൂന്ന് വർഷം മുമ്പ് സ്വന്തം നാട്ടിൽ നിന്നും കാണാതായി. പിന്നെയിതു വരെ തിരികെയെത്തിയിട്ടില്ലത്രേ.

ഇത്തവണ എന്റെ അധ്യാപക ദിന സ്മരണകൾ ചിറക്കരയിൽ ആദ്യമായി ട്യൂഷൻ സെന്റർ നടത്തിയ മനസ്സിന്റെ താളം തെറ്റി നാടുവിട്ടു പോയ ശ്രീ പ്രകാശിന് സമർപ്പിക്കുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഷിബു മാത്യൂ.
ആശാനും ഉളളൂരും വള്ളത്തോളും പിന്നീട് വന്ന ഒ. എന്‍. വിയുമൊക്കെ മലയാളത്തിന് സമ്മാനിച്ച കവിതകളില്‍ നിന്ന് വ്യത്യസ്തമായി ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി യുകെ മലയാളിയായ ഹരിഗോവിന്ദ് ഒരു കവിത രചിച്ചിരിക്കുകയാണ്. വ്യത്യസ്തം എന്നു പറയുമ്പോള്‍ കവിതയിലെ വ്യാകരണങ്ങള്‍ക്കോ കവിഭാവനകള്‍ക്കോ മാറ്റങ്ങള്‍ സംഭവച്ചിട്ടില്ല. ആനുകാലിക വിഷയങ്ങള്‍ കവിതയാക്കി എന്നു മാത്രം. വൈലോപ്പള്ളി ശ്രീധരമേനോന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിത മലയാളിയെ ഒരു പാട് ചിന്തിപ്പിച്ചതും കരയിപ്പിച്ചതുമാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അത് ഉറങ്ങിക്കിടക്കുകയാണ് എന്നുള്ള ഒരു കുട്ടിയുടെ ആത്മഗതം. ആനുകാലിക പ്രസക്തിയുള്ള കവിതയായിരുന്നു അത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിത പാരായണത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ചൊല്ലുന്ന കവിതയും അതു തന്നെ.

ഹരിഗോവിന്ദ് രചിച്ച ഈ കവിത അതില്‍ നിന്ന് ഒട്ടും ദൂരത്തിലല്ല. ആനുകാലിക വിഷയങ്ങള്‍. നമുക്ക് പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോഴുള്ള വേദനയാണ് ഈ കവിതയുടെ ഇതിവൃത്തം. ഹരി ഗോവിന്ദ് അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നവരും അത് ആസ്വദിക്കുന്നവരും കുറയുന്ന ഈ കാലത്ത് ഹരി ഗോവിന്ദ് ആനുകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി രചിച്ച കവിതയയ്ക്ക് പ്രശക്തിയുണ്ട്.
ഓഡിയോ രൂപത്തിലാക്കിയ കവിത കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ആശയടക്കം
രചന : ഹരിഗോവിന്ദ് താമരശ്ശേരി

1.
പ്രായമാകാന്‍ പോകുന്നു
പക്വത പേറേണ്ടിയിരിക്കുന്നു
നീയിനി,
ചിരിക്കുമ്പോള്‍ ചിന്തിക്കണം
കാര്യങ്ങള്‍ കണ്ടറിയണം
നടക്കുമ്പോള്‍ നാണിക്കണം
കേള്‍ക്കുമ്പോള്‍ കരുതണം
പറയുമ്പോള്‍ പേടിക്കണം
പലതും,
കാണുമ്പോള്‍ കണ്ണടക്കണം

പഠിച്ചില്ലെങ്കിലും പറയിപ്പിക്കരുത്
കുടുംബപ്പേര് കുട്ടിച്ചോറാക്കരുത്
സംസ്‌കാരം മറന്ന് സന്തോഷിക്കരുത്
അയല്‍പക്കം കേള്‍ക്കെ ആലോചിക്കരുത്
മറ്റൊരുവീട്ടില്‍ മരുമോളാകേണ്ടവളാണ്
മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കേണ്ടവളാണ്

കാര്യങ്ങളൊക്കെ കാരണവന്മാര് കണക്കാക്കിയിട്ടുണ്ട് !
കരയിലാരും കാണാത്ത കല്യാണമാവണം!
കാണുന്നവരെയൊക്കെ ക്ഷണിക്കണം!
ഇതുവരെ കാത്തുവെച്ചതെല്ലാം ഇതിനാണ്‍
എനിക്കുള്ളതെല്ലാം നിനക്കാണ് !

നാളെനീ നന്നായിട്ടൊരുങ്ങണം!
നാലാളറിയണം
നൂറ്റൊന്ന് പവന്‍ വേണം!
ചിലര്‍ക്കെങ്കിലും വേണ്ടി
ചിന്തിക്കാതെ ചിരിക്കണം
പുതിയബന്ധുക്കളോട്
കുശലം പതറാതെ പറയണം
കാണികള്‍ കണ്ടുനില്‍ക്കേ
കണ്ണ്‌നനയാതെ കരയണം
അപ്പോഴും അച്ഛന്റെ
അഭിമാനം കാക്കണം!

2.
വന്നിട്ട് വര്‍ഷമൊന്നായില്ലേ ?
അടുക്കള അടുക്കിക്കൂടെ?
അമ്മയെ അനുസരിച്ചൂടെ?
തറ തുടച്ചൂടെ?
തുണിയെല്ലാം തിരുമ്മിക്കൂടെ?

നീ പ്രായമായവളല്ലേ?
പക്വത പണ്ടേവേണ്ടേ?
പെരുമാറേണ്ടവിധമൊന്നും
പണ്ടാരും പറഞ്ഞിട്ടില്ലേ?

കൊഞ്ചിച്ച് നടന്നതല്ലേ
ഇങ്ങനെ,
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ!

വല്യ ബന്ധങ്ങള്‍ വന്നു പോയതല്ലേ
വയ്യാവേലി വലിച്ചു കേറ്റീതല്ലേ
എല്ലാരുംപറഞ്ഞത് എതിര്‍ത്തിട്ടല്ലേ
പറഞ്ഞിട്ടെന്ത് പറ്റിപ്പോയില്ലേ
മുടിഞ്ഞവള്‍ വീടുമുടിച്ചില്ലേ
പണ്ടാരമിനീം പോയിത്തുലഞ്ഞില്ലേ

മിഴിച്ച് നോക്കാതൊന്ന് മിണ്ടിക്കൂടെ?
മെനക്കെടുത്താതൊന്ന് മരിച്ചൂടെ?
നാവില്ലേടീ.. നായിന്റെമോളെ
നാളെനീ നേരം വെളുപ്പിക്കില്ലാ

3.
ആദ്യവുമവസാനവുമായി
അനുസരണക്കേട് കാട്ടി..

പറയാനെന്നും പേടിച്ച്..
കാണുമ്പോള്‍ കണ്ണടച്ചടച്ച്..
കണ്ണുനനയാതെ കരഞ്ഞുകരഞ്ഞ്..
അവസാനം ആശയടക്കിയടക്കി..
തൂക്കം കുറഞ്ഞ താലിമാലയറുത്തു മാറ്റി
കനത്തൊരു കയര്‍മാല കഴുത്തിലേറ്റി!

 

 

ഡോ. ഐഷ വി

ഒരു പൊന്നിൻ ചിങ്ങപുലരിയിലാണ് അവൾ എത്തിയത്. നനുത്ത രോമം കോണ്ട് തീർത്ത നേർത്ത ചാരനിറത്തിലുള്ള വരകളുള്ള ഒരു കുഞ്ഞി പൂച്ച . അമ്മയാണവളെ ആദ്യം കണ്ടത്. അടുക്കളയോട് ചേർന്ന വരാന്തയിൽ പതുങ്ങിയിരിയ്ക്കന്നു. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞ് ഞങ്ങളുടെ വീട്ടിൽ അഭയം തേടിയതാകാം. അമ്മ കതക് തുറന്നപ്പോൾ ” ഞാനിവിടുണ്ടേ” എന്ന് തന്റെ വരവറിയിയ്ക്കാനെന്നവണ്ണം ഒരു “മ്യാവൂ ” ശബ്ദം. അമ്മ ഞങ്ങളെ വിളിച്ചു പൂച്ചയെ കാണിച്ചു തന്നു. ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളവൾക്ക് ജൂലി എന്ന് പേരിട്ടു. അന്ന് പശുക്കറവയുണ്ടായിരുന്നതിനാൽ പാൽക്കാരൻ കറന്ന് വച്ചു പോയ പാലെടുത്ത് അമ്മ കാച്ചി. കുറച്ചു പാൽ ആറിത്തണുത്തപ്പോർ ഒരു കൊച്ചു പാത്രത്തിലൊഴിച്ച് ഞങ്ങൾ ജൂലിയ്ക്ക് വച്ചു കൊടുത്തു . കണ്ണുകൾ പതുക്കെയടച്ച് പാത്രത്തോട് മുഖം ചേർത്ത് അവളത് നക്കി കുടിച്ചു. പിന്നെ പാത്രം നക്കിത്തുടച്ച് വച്ചു.

പതുക്കെ പതുക്കെ ജൂലി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാൻ തുടങ്ങി. ചിലപ്പോൾ ഞങ്ങൾ അവളെ എടുത്തു കൊണ്ട് നടക്കും. അവൾ ഞങ്ങളെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവളുടെ വാലും താഴ്ത്തിയിട്ടുള്ള ഓട്ടം ഞങ്ങൾ ആസ്വദിക്കും. ചിലപ്പോൾ അവൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന മുരിങ്ങയിൽ ചാടിക്കയറും. ഉയരങ്ങളിൽ നിന്ന് വീണാൽ അവൾ നാലു കാലിലേ വീഴുകയുള്ളൂ. പൂച്ചയുടെ സെന്റർ ഓഫ് ഗ്രാവിറ്റി കാലുകളിൽ ആണോ എന്നു വരെ ഞങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ട്. ഏത് കുറ്റാകുറ്റിരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങി നിൽക്കും.വീടിനകത്ത് അവൾക്ക് സ്വാതന്ത്ര്യമായി. പല്ലി, പാറ്റ, നച്ചെലി തുടങ്ങിയവയെ ആദ്യം ആഹരിച്ചു. വലിയ എലികളെ കൊന്നിട്ടു.

ക്രമേണ ഞങ്ങളുടെ പറമ്പിലെ എലിശല്യം കുറഞ്ഞ് കുറഞ്ഞു വന്നു. ജൂലിയുടെ വലുപ്പം കൂടി കൂടി വന്നു. കാലക്രമേണ അവൾ ഒരു മിടുമിടുക്കി പൂച്ചയായി തീർന്നു. കുന്നു വിള വീട്ടിൽ നിന്നും ഒരു കുന്നൻ പൂച്ച അതിർത്തി കടന്ന് ഞങ്ങളുടെ പറമ്പിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റൊരു പാണ്ടൻ പൂച്ച ആലുവിള ഭാഗത്തു നിന്നും ഞങ്ങളുടെ വടക്കേ അതിർത്തി കടന്നെത്തി. കുന്നനും പാണ്ടനും ഞങ്ങളുടെ ജൂലിയെ പ്രണയിക്കണം. അവർ തമ്മിൽ മത്സരമായി. അവസാനം പാണ്ടൻ വിജയിച്ചു. കുന്നൻ തോറ്റു പിൻവാങ്ങി. കുന്നൻ പിന്നെ ഞങ്ങളുടെ പറമ്പിൽ കയറാതായി. പാണ്ടൻ ഞങ്ങളുടെ പറമ്പെന്ന പൂച്ചസാമ്രാജ്യത്തിന്റെ അധിപനും , അങ്ങനെ ജൂലി പൂച്ച പാണ്ടന്റെ പ്രണയിനിയും ഭാര്യയുമായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും ജൂലിയ്ക്ക് മാത്രമേ ഞങ്ങളുടെ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പാണ്ടൻ ഔട്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജൂലിയുടെ ഉദരം വീർത്തു വന്നു. കാലമായപ്പോൾ ഒരു കുട്ടയിൽ വിരിച്ചിട്ട പഴന്തുണിയിൽ അവൾ ആറേഴ് കുഞ്ഞുങ്ങളെ പ്രസവിച്ചു. കറുപ്പും വെളുപ്പും ചാരനിറവും വരയുള്ളതും വരയില്ലാത്തതുമൊക്കെയായ കുഞ്ഞുങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അമ്മയായതോടെ അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ഞങ്ങൾ അടുത്തു ചെന്നാൽ അള്ളാനായി നഖങ്ങൾ പുറത്തേയ്ക്ക് തള്ളും. ഞങ്ങൾ അകന്ന് നിൽക്കുമ്പോൾ നഖങ്ങൾ ഉൾവലിഞ്ഞിരിക്കും. അമ്മ മീൻ ഖണ്ഡിയ്ക്കുമ്പോൾ മീനിന്റെ തലയും വാലുമൊക്കെ അവൾക്ക് അവകാശപ്പെട്ടതാണ്. ധാരാളം മത്സ്യം ലഭിയ്ക്കുന്ന ദിവസം അതിന്റെ അവശിഷ്ടങ്ങൾ കഴിച്ച ശേഷം മുഖം മിനുക്കുന്ന സ്വഭാവവും അവൾക്കുണ്ടായിരുന്നു.

പക്ഷേ പ്രസവം കഴിഞ്ഞതോടെ അവളുടെ ആക്രാന്തം കൂടി. തലയും വാലും തിന്നു തീർത്ത ശേഷം വൃത്തിയാക്കിയ മത്സ്യവുമായി പോകുന്ന അമ്മയുടെ പാദo അവൾ കടിച്ചു മുറിച്ചു. അതോടെ അമ്മയ്ക്ക് അവളോട് ദേഷ്യമായി. അവളുടെ കുഞ്ഞുങ്ങളെയെല്ലാം പാലു കുടി മാറിയപ്പോൾ അച്ഛനും എന്റെ അനുജനും കൂടി ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് ദൂരെ കൊണ്ടു കളഞ്ഞു. ജൂലി ഞങ്ങളുമായി ഇണങ്ങിയും പിണങ്ങിയും വീണ്ടും പ്രസവിച്ചും രണ്ട് മൂന്ന് വർഷങ്ങൾ കൂടി കടന്നുപോയി. അങ്ങനെ അവൾ ഒരിക്കൽ കൂടി മത്സ്യം ഖണ്ഡിച്ചു കഴിഞ്ഞ അമ്മയുടെ കാൽ കടിച്ചു മുറിച്ചു. കുറെ കോഴി കുഞ്ഞുങ്ങളുടെ കഴുത്ത് കടിച്ചു മുറിച്ചു. ഇത്രയുമായപ്പോൾ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അമ്മ ജൂലിയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിയ്ക്കണമെന്ന നിർബന്ധത്തിലായി. അച്ഛനും അനുജനും കൂടി ജൂലിയെ ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് പരവൂർ ഒല്ലാലിനടുത്തുള്ള ലെവൽ ക്രോസിനരികിൽ കൊണ്ടു വിട്ടു. അവർ തിരികെ പോന്നു. നേരം വെളുത്തപ്പോൾ ജൂലി ഞങ്ങളുടെ വീട്ടിൽ തിരികെയെത്തി. ഏഴു കിലോമീറ്റർ എങ്ങിനെ വഴി മനസ്സിലാക്കി അവൾ തിരികെയെത്തിയെന്നത് ഞങ്ങൾക്ക് അതിശയമായിരുന്നു. സാധാരണ നായ്ക്കളാണെങ്കിൽ യാത്ര പോകുന്ന വഴിയിലെ സർവ്വേക്കല്ലിൽ മൂത്രമൊഴിച്ച് പോയി പോയി അതിന്റെ ഗന്ധം പിടിച്ച് തിരികെയെത്തുകയാണ് പതിവ്. അപ്പോൾ നായ്ക്കളേക്കാൾ വഴി തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് കൂടുതലാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ജൂലിയെ ഉപേക്ഷിക്കാനുള്ള ഒന്നുരണ്ട് ശ്രമങ്ങൾ കൂടി ഇതു പോലെ പരാജയപ്പെട്ടു. ഒരു പക്ഷേ വീട്ടുകാരുമായി ഇണങ്ങിയ പൂച്ചയുടെ രണ്ട് മൂന്ന് വർഷത്തെ ആത്മബന്ധമാകാം ഇതിന് കാരണം. അവസാനം പോളച്ചിറയ്ക്കടുത്ത് കൊണ്ട് കളഞ്ഞ ശേഷം ജൂലി തിരികെയെത്തിയില്ല. തോടുകളും ജലാശയങ്ങളുമൊക്കെ മറികടന്ന് അവൾക്ക് തിരികെയെത്താൻ സാധിക്കാഞ്ഞതാകാം. അല്ലെങ്കിൽ തന്നെ ഉപേക്ഷിച്ച വീട്ടുകാരോടുള്ള പിണക്കമാകാം. അതുമല്ലെങ്കിൽ നല്ലൊരു വീട് അവൾക്ക് അഭയമായി കിട്ടിയിരിക്കണം. അതുമല്ലെങ്കിൽ അവൾ ഈ ലോകം വിട്ട് പോയിരിക്കണം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

റ്റിജി തോമസ്

ചിങ്ങത്തിന്റെ പ്രസരിപ്പും തെളിമയുമായിരുന്നു എവിടെയും, ഞങ്ങളുടെ മനസ്സ് പോലെ. നിലാവ് പോലെ വെയിൽ, പിന്നെ കുളിർകാറ്റിന്റെ അവാച്യത.

ഞങ്ങൾ മേഘങ്ങളെപ്പോലെ ഒഴുകി സഞ്ചരിച്ചു…..

മനോഹര സ്വപ്നങ്ങളുടെ ആനന്ദമാധുരി ആവോളം ആസ്വദിക്കുന്ന ഭാവത്തിൽ ഓരോ നിമിഷവും ഞങ്ങൾ സ്പർശിച്ചു. ഓരോ നിമിഷത്തെയും ഭാഗിക്കണമെന്നും ഓരോ ചെറിയ അംശത്തിലും ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു .

വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ സ്വീകരണമുറിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സംസാരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ ഇടയിലെ അനേകം മൈലുകളുടെ ദൈർഘ്യം തരണം ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഒപ്പം ജീവിതത്തിലൊരിക്കലും കണ്ടുമുട്ടില്ലെന്നും എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഒരു അപരിചിതന്റെ ഭാവത്തിൽ , കുട്ടിയുടെ അറിവില്ലായ്മ പോലെ നിശബ്ദനായി നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു .ഒപ്പം അച്ഛനും അമ്മയും .എല്ലാം എല്ലാം തന്നെ എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ മനസ്സിലായെങ്കിലും അറിവില്ലായ്മകൾ കൂടികലർത്തപ്പെട്ട അവ്യക്തതയുടെ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിപ്പെടുന്നതായി എനിക്ക് തോന്നി.

അവൾ എൻറെ കയ്യിൽ പിടിച്ചു .അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തിന്റെയും അനുവാദത്തിന്റെയും ധ്വനിയിലുള്ള മന്ദഹാസത്തിന്റെ മദ്ധ്യേ ഞങ്ങൾ പുറത്തേക്കു നടന്നു .

അങ്ങനെ ഞങ്ങൾ മേഘങ്ങളെപോലെ ഒഴുകി സഞ്ചരിച്ചു.

യാത്രയിലുടനീളം ഞാൻ സംസാരിച്ചത് എനിക്ക് അവളോടുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു.

ഒരുകാലത്ത് അവളോട് എന്ത് സംസാരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് കണക്കറ്റ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ ,അവളോട് സംസാരിക്കാൻ എനിക്ക് പരിമിതങ്ങളായ വിഷയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് അവളെക്കുറിച്ച് പിന്നെ ഞങ്ങൾക്ക് മാത്രമായി കിട്ടിയ നിമിഷങ്ങളെക്കുറിച്ച്. അത്രമാത്രം……

അവളുടെ ചുണ്ടുകൾ മന്ദഹാസം കൊണ്ട് നിറഞ്ഞിരുന്നു. കൈവിട്ടുപോകുന്ന പോകുന്ന ഒരു സ്വപ്നം പോലെ ഞാൻ അവളെ ചേർത്തുപിടിച്ചു .അവളുടെ മുടിയുടെ കോന്തലുകൾ എൻറെ ചുമലിൽ കാറ്റത്ത് പറന്നിരുന്നു…..

യാത്ര എന്തോ പ്രത്യേകതകളുടെ സങ്കലനയായിരുന്നു. അനുഭൂതികളുടെ സങ്കലനം .…..

മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചരിച്ചെത്തി .തണുപ്പ് തീവ്രമായ അനുരാഗം പോലെ ശരീരത്തെ പൊതിഞ്ഞു.

” ഇതു രാത്രിയാണോ പകലാണോ ?”

ഞാൻ ചോദിച്ചു.

“ആവോ ”

“ചന്ദ്രൻ?” ഞാൻ പറഞ്ഞു.

“എന്തിനാ ഇങ്ങനെ ചിന്തക്കണെ. കൊച്ചുകുട്ടികളെപ്പോലെ ചന്ദ്രനെ നോക്ക്യേ….. കടലാസ് പറ്റിച്ചതുപോലെ….. നമ്മൾക്ക് രണ്ടു കുഞ്ഞുഞ്ഞികളാകാം …..”

എനിക്ക് അത് സമ്മതമായിരുന്നു. ഏതോ ഒരു അറിവിൻറെ കണിക എന്റെ ഉള്ളിൽ മിന്നിമറഞ്ഞു.

” എന്റെ കുഞ്ഞൂഞ്ഞി …..”

ഞാൻ വിളിച്ചു .

അവൾ ചിരിച്ചുകൊണ്ട് വിളികേട്ടു. അവൾ കൈചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി . കുന്നിൻറെ മുകളിൽ നിലാവിൽ ( അതോ വെയിലിലോ) തിളങ്ങി നിൽക്കുന്ന മനോഹരമായ ഒരു ദേവാലയം . ആ നിമിഷത്തിൽ അവിടെ പൊന്തി വന്നതുപോലെ.

പെട്ടെന്ന് അവളോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി.

അവളുടെ കൈപിടിച്ച് ഞാൻ ദേവാലയത്തിലേക്ക് ഓടി….. നിലാവിൽ പലതരം പൂക്കളുടെ മദ്ധ്യേ ഒരു കൊച്ചു ദേവാലയം. ചുവരുകളിൽ നിലാവു തട്ടി ശോഭിക്കുന്നു.

അങ്ങനെ ഒരു ദേവാലയം ഇതിന് മുമ്പ് ഒരിക്കലും കണ്ടിരുന്നില്ല. ദേവാലയത്തിന്റെ പ്രധാന കവാടം വഴി അകത്തു കടന്നു .

ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പഴയ ക്ലോക്ക് മണി അടിച്ചു….. ഏതോ സമയം.

വിജനത. ദേവാലയത്തിൽ രണ്ട് വ്യക്തികൾ മാത്രം. പരസ്പരം സ്നേഹിക്കുന്നവർ…. പുറത്തുള്ള ലോകം ഏതോ വിദൂരതയിൽ അങ്ങകലെ.

ദേവാലയത്തിന്റെ പ്രകാശമാനമായ, വിജനമായ അവസ്ഥയിൽ ഇനി ഒട്ടുനേരം ജീവിക്കണമെന്നും, ഒളിച്ചേ പാത്തേ, അക്ക്, കല്ലു കൊത്തിക്കളി, ഞൊട്ടിപ്പിടുത്തം മുതലായ അനേകം കുഞ്ഞൂഞ്ഞിക്കളികൾ കളിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ , അവ്യക്തമായ ലക്ഷ്യപ്രാപ്തി ഞങ്ങളെ മുന്നോട്ട് നയിച്ചു.

ദേവാലയത്തിൽ നിന്ന് പുറത്തേക്ക്… പിന്നെ സ്വപ്ന സാദൃശ്യമായ താഴ്വാരം…. ഞങ്ങൾ മുന്നോട്ട് നീങ്ങി.

” നമ്മൾക്ക് ജീവിക്കണം….”

അപ്പോൾ ഒരു ചെറു മന്ദഹാസത്തിനിടയിൽ അവൾ ചുണ്ടനക്കി.

” എന്നുവരെ….?”

പെട്ടെന്ന് ഒരു ഉത്തരം എനിക്ക് അപ്രാവ്യമായിരുന്നു. സമയത്തെക്കുറിച്ച് കാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു….

“അങ്ങുവരെ…”

അത്രമാത്രം പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ചുംബിച്ചു. ആ നിമിഷം അവളുടെ സാമീപ്യം എൻറെ മനസ്സിൽ സുഖമുള്ള ലേപനമായി പടർന്നു.

കടന്നുപോയ നിമിഷങ്ങളുടെ നഷ്ടബോധം വരാനിരിക്കുന്നവയുടെ ലാഭത്തിൽ കിഴിച്ച് കണക്കുകൂട്ടുമ്പോൾ അവൾ മൊഴിഞ്ഞു.

മുന്നോട്ട് …

സാധാരണത്വത്തിൻെറ ചരടിൽ യുക്തി തരം തിരിക്കുമ്പോൾ അവൾ വിലക്കി.

“ചിന്തകൾ പുറകിലേക്ക് നയിക്കാൻ പാടില്ല.. അവയുടെ ബാഹുല്യത്തിൽ എന്തിന് ഇന്നിനെ നമ്മളെ ….മറക്കണം ….”

അവളുടെ അറിവിൻറെ പ്രകാശത്തിൽ എൻറെ വേദനകൾ ആകുന്നു …ദീപ്തമായ അനുഭൂതിയായി പ്രകാശമായി അവൾ എൻറെ മനസ്സിൽ നിറഞ്ഞു .

പാത ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ അമ്പരന്നില്ല. കാരണം ഗുഹയുടെ അങ്ങേ കവാടത്തിൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിതയും ഇളംകാറ്റിൻെറ നിർവൃതിയും അത്ര ശക്തമായി ഉണ്ടായിരുന്നു.

മുന്നേറവേ ഇരുട്ടിൻെറയും വായുവിൻെറയും കട്ടി ഏറിവന്നു .ഗുഹയുടെ ഉള്ള് പരന്ന് ഇടുങ്ങി. കൈകൾ കൊരുത്ത് നീങ്ങവേ ഞങ്ങളുടെ കാലുകളെ തഴുകി ഒഴുകുന്ന ജലം പകർന്ന കുളിർമയുടെ നൈമിഷിക അനുഭൂതിയും അടുത്ത നിമിഷം പ്രയാണത്തിൻെറ ദുഷ്‌കരതയും മിന്നായം പോലെ മനസ്സിൽ കടന്നു കൂടി. ഗുഹയിൽ വരമ്പുകൾ ഉള്ളതായും, അവ ഓരോന്നും പിന്തിരിപ്പിക്കണതും ഞങ്ങൾ അറിഞ്ഞു.

വരമ്പുകൾക്കിടയിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങവേ അവളുടെ കണ്ണുകളിലെ പ്രകാശവും, നിശ്വാസത്തിൻറെ ഊഷ്മളതയും എനിക്ക് ആശ്വാസമായി.

ഇരുട്ടിൻെറയും ഒഴുകി എത്തുന്ന ജലത്തിൻെറയും വരമ്പുകളുടെയും മധ്യേ പ്രയാണത്തിൻെറ അവ്യക്തത ഞങ്ങളെ പിൻതുടർന്നു .

ഏതോ ഇച്‌ഛാഭംഗത്തിൻെറ മുറിവുകളുമായി ഞങ്ങൾക്ക് എതിരെ മന്ദമാരുതൻ വീഴ്ത്തി വീശിയെത്തി. അടുത്ത വരമ്പുകൾക്കിടയിലൂടെ നൂർന്ന് കയറാൻ ലക്ഷ്യം വയ്ക്കവേ ബോധത്തിൻെറ വിലക്കിൽ ഞാൻ പിൻവാങ്ങാൻ തീരുമാനിച്ചു.

എൻറെ ബോധം അവളെ തേടിച്ചെന്നു. ഞാൻ പിൻതിരിഞ്ഞ നിമിഷം തന്നെ അവളും പിൻതിരിഞ്ഞു. ഇടുങ്ങിയ വരമ്പുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് മുന്നോട്ടും പിന്നോട്ടും ഇല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിൽ ശ്വാസത്തിനായി ബദ്ധപ്പെട്ട് ഞാൻ അവളെ തിരഞ്ഞു. ബോധത്തിൻെറ അന്യതയിൽ വരമ്പുകൾക്ക് അപ്പുറത്ത് അവൾ എത്തിച്ചേർന്നിരുന്നു….

അവസാന ശ്വാസത്തിൻെറ ഊർജ്ജവും പേറി ഞാൻ വിളിച്ചു…

” എൻറെ പെണ്ണെ…..”

വരമ്പുകളിൽ തട്ടി ഒഴുകുന്ന ജലത്തിൻറെ ആരവത്തിൽ എൻറെ വിളി അലിഞ്ഞ് ഇല്ലാതായി.

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

ശോശാമ്മ ജേക്കബ്

അഞ്ചു കൊല്ലത്തെ വിദേശജീവിതത്തിൽ നിന്നും ഒരു ഇടവേള വേണമെന്ന് തോന്നിതുടങ്ങിയപ്പോഴാണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. എന്തോ ഒരുതരം മരുവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോഴേ നാട്ടിലുള്ള വീടും സുഹൃത്തുക്കളും മനസ്സിൽ ഓടിയെത്തി…

എന്ത് ചെയ്താലും ഒന്നും പൂർണമാവാത്തതുപോലെ ഒരു തോന്നൽ. പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല എത്രെയും വേഗം നാട്ടിൽ വരണം എന്നായി… മൂന്ന് മാസത്തെ അവധിക്ക് എത്തിയതാണ്. പറയാൻ തക്ക ബന്ധുക്കളും, ബന്ധങ്ങളും ഇല്ല എങ്കിലും നാട്ടിൽ എനിക്കുവേണ്ടി ഒരു വീട് ഉണ്ട്…

അങ്ങോട്ടേക്ക് ചെന്നാൽ ആകാംഷയോടെ കാത്തിരിക്കുന്ന കണ്ണുകൾ ഇല്ല, നിറഞ്ഞ സ്നേഹത്തോടെ കെട്ടിപിടിക്കാനും ആരുമില്ല പക്ഷെ ആ വീട്ടിലേക്ക് ചെന്ന് കയറിയാൽ ആരൊക്കെയോ ഇപ്പോഴും അവിടെയുള്ള ഒരു പ്രതീതി ആണ്. ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ ഉണ്ടാവുന്നില്ല. അമ്മാവൻ ആവുന്നത്ര വന്ന് വിളിക്കും നാട്ടിൽ വരുമ്പോ അമ്മാവന്റെയും കുടുംബത്തിന്റെയും ഒപ്പം ചെന്ന് നില്ക്കാൻ വേണ്ടി… ആ വീട് നിറയെ ആളും ബഹളവുമാണ്. എപ്പോഴും ഉണർന്നിരിക്കുന്ന വീട്…

അത്തരമൊരു പരിസരം എന്നെ സംബന്ധിച്ചിടത്തോളം വല്ലാതെ വീർപ്പുമുട്ടിക്കുന്നതാണ്. ആളും ബഹളവും സ്നേഹാന്വേഷണങ്ങളും ഒരു സമയം കഴിഞ്ഞാൽ എന്നെ മടുപ്പിക്കും. എല്ലാവരെയും ഒന്നിച്ചു കാണുന്നത് ഇഷ്ടമാണ് പക്ഷെ അധികം നേരം അവിടെ നിൽക്കാൻ എനിക്ക് കഴിയില്ല. ഇവിടെ വീട്ടിൽ ആവുമ്പോ കൂടെ ആരെങ്കിലുമൊക്കെ ഉള്ള ഒരു പ്രതീതി കിട്ടും, സമാധാനം ഉണ്ട്…എന്റെ മനസ്സിലെ തോന്നൽ ആവുകകൊണ്ട് ആരും ചോദ്യങ്ങൾ ചോദിച്ചു എന്നെ മടുപ്പിക്കില്ല. ആരുടെയൊക്കെയോ ഒപ്പം താമസിക്കുന്ന ഒരു അനുഭവം കിട്ടിയാൽ മതി അതിനപ്പുറം ഒന്നും വേണ്ട എന്നാണ് എനിക്ക്.

പഴയ സുഹൃത്തുക്കളെ ഇത്തവണ കാണണം എന്നുണ്ടായി.ലക്ഷ്മിയും, ഭദ്രയും, ബാലുവും ഞങ്ങൾ ഡിഗ്രി കാലയളവിൽ ഒരുമിച്ചു ആയിരുന്നു. ലക്ഷ്മിയും കുടുംബവും,ബാലുവും അമ്മയും ഞാൻ നാട്ടിലെത്തി എന്ന് അറിയിച്ചപ്പോഴേ വീട്ടിലേക്ക് വന്നു. ഭദ്ര വിവാഹശേഷം ഡൽഹിക്ക് പോയി ഓണം, ക്രിസ്മസ് ഒക്കെ ആയാൽ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരും. ബാലുവിന്റെ വിവാഹം ഏകദേശം എല്ലാം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ബാലുവിന്റെ അമ്മ ഫോൺ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യം ഇത്തവണ നേരിട്ട് ചോദിച്ചു “എത്ര കാലം ഇങ്ങനെ ഒറ്റയ്ക്കു അവിടെയും ഇവിടെയുമായി മാറി മാറി നിൽക്കും? ഒരു ജീവിതം വേണ്ടേ കുഞ്ഞേ നിനക്കും?”

എന്തായിപ്പോ ഒരു തുണ ഇല്ലെങ്കിൽ ജീവിതം ഇല്ലേ? ഞാൻ അമ്മയോട് മറുപടി പറഞ്ഞു “ഒറ്റയ്ക്കാണ് എന്നെനിക്ക് തോന്നിയിട്ടില്ല അമ്മേ… ഇടയ്ക്ക് ഒരു വിരസത തോന്നുമ്പോ ഞാൻ ഇവിടേക്ക് വരണുണ്ടല്ലോ അതൊക്കെ മതി.. ഇതാണ് എനിക്ക് സന്തോഷം ”

പിന്നീടൊന്നും അമ്മ ചോദിച്ചില്ല ബാലുവും എന്നോട് അതേപറ്റി ഒന്നും ചോദിക്കാറില്ല… എന്റെ മറുപടി ബാലുവിനും, ലക്ഷ്മിക്കും, ഭദ്രക്കും ഒക്കെ അറിയാം എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു എന്നെ അവർ ബുദ്ധിമുട്ടിക്കാറില്ല. കൂടെ ഒരാൾ വേണം എന്നൊരു തോന്നലും ഇഷ്ടവുമൊക്കെ ഒരു കാലത്ത് എനിക്കുണ്ടായിരുന്നു. സേതു…

സേതുവിനൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു. വിവാഹം അമ്മാവനും ബന്ധുക്കളും ഉറപ്പിച്ചിരുന്നതുമാണ്… പരസ്പരമുള്ള ഇഷ്ടങ്ങൾക്കുമപ്പുറം വിവാഹത്തിന് മുൻപ് എനിക്കൊരു വില നിശ്ചയിക്കാൻ സേതുവിന്റെ കുടുംബം ഒരുങ്ങിയപ്പോഴാണ് ഞാൻ എതിർത്തത്. “കൊടുക്കൽ വാങ്ങലുകൾ ഒന്നുമില്ലാതെ എങ്ങനെ ഒരു പെങ്കൊച്ചിനെ പറഞ്ഞയക്കുക “ഈ ഒരു വാചകം എന്തുകൊണ്ടോ എനിക്ക് രസിച്ചില്ല.എന്റെ എതിർപ്പ് സേതു പിന്തുണച്ചില്ല. വീട്ടുകാരുടെ തീരുമാനമാണ് തനിക്കും എന്ന നിലപാടിലായിരുന്നു സേതു. പിന്നീടൊരു ചോദ്യത്തിന് ഞാനും നിന്ന് കൊടുത്തില്ല..പതിയെ നാട്ടിൽ നിൽക്കാൻ ഇഷ്ടം കുറഞ്ഞുവന്നു. ഉപരിപഠനത്തിനായി നാട്ടിൽ നിന്നും മാറി ഒരിടം വേണമെന്ന് ആഗ്രഹം വന്നപ്പോഴാണ് യു എസിലേക്ക് പോന്നത്. സ്വന്തമായി ഒരു നിലനിൽപ്പ് ആയതിൽ പിന്നെ കിട്ടാതെപോയതിനെ ഓർത്തു ഞാൻ വിഷമിച്ചിട്ടില്ല. നഷ്ടപ്പെട്ടതിനെ ഓർത്തു ഓരോ ദിവസവും തള്ളിനീക്കിയ കാലം എനിക്കുണ്ടായിരുന്നു. ഇന്നോർക്കുമ്പോ അതൊക്കെ എന്റെ ജീവിതത്തിലെ ഓരോ പാഠങ്ങൾ ആണ് .നിബന്ധനകൾ ഇല്ലാത്ത സ്നേഹം നമുക്ക് നമ്മളോട് തന്നെയാണ് വേണ്ടത്…. കൂടുതൽ മനോഹരമായി ജീവിക്കുവാൻ അത് തന്നെ ധാരാളം.

മൂന്ന് മാസം മൂന്ന് ദിവസം എന്നപോലെ കടന്നുപോയി…. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട് പോകുന്ന വഴിയിൽ തളർച്ച തോന്നാതിരിക്കുവാൻ ഇടയ്ക്കൊക്കെ ഇത്തരമൊരു മടങ്ങിവരവ്വ് എന്തുകൊണ്ടും നല്ലതാണ്… എന്നിലേക്ക് തന്നെയുള്ള ഇത്തരം യാത്രകളാണ് എന്റെ ജീവിതോർജ്ജവും.

ശോശാമ്മ ജേക്കബ്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു

ആദില ഹുസൈൻ

ഞാൻ ചെ, ഫാഷനിൽ വിളിക്കാൻ വേണ്ടി അനുമോൾ തന്ന പേരാണ്,
പേര് കേട്ടിട്ട് മറ്റേതോ രാജ്യക്കാരിയാണെന്നൊന്നും കരുതല്ലേ, കേരളത്തിൽ പിറന്ന നല്ലൊന്നാന്തരം മലയാളിയാണ് കേട്ടോ,
മുഴോൻ പേര് ചേക്കുട്ടി
ചേക്കുട്ടിപ്പാവ ഫ്രം ചേന്ദമംഗലം,
ചെറിനെ അതിജീവിച്ച കുട്ടി തന്നെ.
ചരിത്രവും ഭൂമിശാസ്ത്രവും സംസ്കൃതിയുമൊക്കെ ഇഴുക്കിച്ചേർത്തു പറഞ്ഞാൽ അതിജീവനത്തിന്റെ അടയാളം. പ്രളയ ബാക്കിയായ കൈത്തറി സാരികളിൽ നിന്നും അങ്ങേയറ്റം കരുതലോടെ മുറിച്ചെടുത്തു തുന്നിയതാണെന്നെ. നവ കേരളം പടുത്തുയർത്താൻ ജാതിമതഭേദമന്യേ കേരളീയർ കൈകോർത്തപ്പോൾ പിറന്നവളാണ് ഞാൻ.

ഈ കഥയൊക്കെ പറയുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലാട്ടോ ഞാനിപ്പോ. ന്നുവെച്ചാൽ പുരാനി ദില്ലിയിൽ അനുക്കുട്ടിയോടൊപ്പം പ്രവേശന പരീക്ഷ എഴുതാൻ വന്നതാ ഞാൻ.

അനുക്കുട്ടിയുടെ അടുത്ത് ഞാൻ എത്തിയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല ട്ടോ. ഒരീസം കണ്ണുതുറന്നപ്പോൾ പല വർണ്ണ നൂലുകൾ തുന്നിയ ഒരു തുണി ബാഗിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നെ. പ്രളയം പോയിട്ട് ഒന്നൂടെ വന്നു, കൊറോണ വന്നു പിന്നേം വന്നു ഒന്നൂടെ വ ന്നു അപ്പോഴെല്ലാം ഞാൻ അനൂന്റെ മുറീൽ തന്നെ.
ഏകാന്തവാസമൊന്നും അല്ലാട്ടോ അനുകുട്ടി മിടുമിടുക്കിയാ പാട്ടും കവിതയും ചിത്രംവരയും വായനയുമൊക്കെയായി രണ്ടു കൊല്ലത്തിനടുത്ത് അവളെ കണ്ടിരിക്കാൻ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആളിന് കുന്നോളം സ്വപ്നങ്ങൾ ആന്നേ,പുറത്തു പോയി പഠിക്കണം കുറെ എഴുതണം പ്രസംഗിക്കണം പ്രതികരിക്കണം ന്നൊക്കെ. എനിക്കും ആളുടെ കൂടെ കൂടി ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയി. ലോകം കാണണമെന്നാണ് എന്റെ ഏറ്റോം വല്യ സ്വപ്നം.
അങ്ങനെ വീണു കിട്ടിയതാണ് ദില്ലി യാത്ര. ആളുടെ ബാഗിൽ തൂങ്ങിക്കിടന്ന് ട്രെയിനിലെ എന്തോരം മനുഷ്യരെയാ ഞാൻ കണ്ടതെന്നോ.
അനുക്കുട്ടി തനി കിലുക്കാം പെട്ടി എത്ര പേരോടാ വർത്താനം പറയുന്നത്. എനിക്കണേൽ എല്ലാ ഭാഷയും മനസ്സിലാവുന്നുമുണ്ട്. അത് എനിക്ക് തന്നെ പുതിയ ഒരു അറിവായിരുന്നു കേട്ടോ.

രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എത്തി. പുറത്തു കടന്നപ്പോൾ അല്ലേ തമാശ. ഓട്ടോറിക്ഷക്കാരും ടാക്സി മാമൻ മാരും എല്ലാരൂടെ ഓടിവന്നൊരു പൊതിയലാ. 100 റുപ്യെന്റെ ഓട്ടത്തിന് 400ഉം 500ഉം ചോദിക്കുന്നത് മാത്രമല്ല എന്തൊക്കെ നട്ടാൽ കുരുക്കാത്ത നൊണകളാ പറഞ്ഞതെന്ന് അറിയോ. ഡൽഹിയിൽ വെള്ളപ്പൊക്കം ആണത്രേ!ന്നിട്ട് മുട്ടുവരെ പാന്റ് തെറുത്തുവെച്ച് കാണിച്ചുതരുന്നു. അതും ആരോടാ? ഈ ചേക്കുട്ടിപ്പാവ യോട് (യ്യോ അല്ല അനുക്കുട്ടിയോട് )
പിന്നെ പറയണ ഞായറാഴ്ച മെട്രോ ഓടൂല്ലെന്ന് അതും നട്ടുച്ച നട്രാനും വെയിലത്ത്. എന്റെ മാമൻമാരെ ഡൽഹി മെട്രോ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണി മുതൽ 11 വരെ ണ്ട്ന്ന് ആർക്കാണ് അറിയാൻ മേലാത്തത്.

ദേ ഒരു കാര്യം പറഞ്ഞരാം, ഞാൻ അധികം പുറത്തൊന്നും പോയിട്ടല്ല എന്നാലും എല്ലാ സാധാരണക്കാരായ യാത്രക്കാരും അറിയേണ്ടതാ. മുൻപരിചയമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പാടെ കാണുന്ന ഓട്ടോ-ടാക്സി മാമന്മാരെ ഒറ്റയടിക്ക് വിശ്വസിക്കല്ലേ. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കിട്ടണ വണ്ടി പിടിക്കാൻ നോക്കിക്കോ ഇല്ലേൽ നല്ലോം പറ്റിക്കപ്പെടുവേ.

എന്തായാലും അനുവും കൂട്ടുകാരും കുറച്ചു മാറി ഓട്ടോ പിടിച്ചു അതുകൊണ്ട് അധികം പൈസ ചെലവായതുമില്ല.

അങ്ങനെ അനുവിന് പരീക്ഷയ്ക്ക് കൂട്ടു പോയും,ഹുമയൂൺ ടോമ്പും, ജമാ മസ്ജിദും,ലോട്ടസ് ടെമ്പിളും, ലോധി ഗാർഡനുമൊക്കെ കണ്ടും,മെട്രോ, ഫട് ഫട്,സൈക്കിൾ റിക്ഷാ,സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ബസുകളിലും ഇ റിക്ഷയിലുമൊക്കെ കയറിയിറങ്ങി നടക്കുമ്പോഴാണ് , രാജ്യതലസ്ഥാനത്തിന്റെ മറ്റൊരു മുഖം ശ്രദ്ധയിൽപ്പെട്ടത്. തലചായ്ക്കാൻ വീടില്ലാതെ ഉടുത്തു മാറാൻ മറുതുണിയില്ലാതെ കരിപുരണ്ട ദേഹവും ഒടുങ്ങാത്ത വിശപ്പുമുള്ള, പുഴുക്കൾ നുരക്കുന്ന ഗട്ടറിലെ വെള്ളം പോലും ഇരുമ്പ് പാട്ടയിൽ കോരിയെടുത്ത് കുടിക്കുന്ന കുഞ്ഞുങ്ങൾ, മെട്രോ പാതയുടെ ചുവട്ടിൽ കിടന്നുറങ്ങുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആധാറില്ലാത്ത റേഷൻകാർഡിൽ ഇല്ലാത്ത മനുഷ്യർ. അവർ അനാഥരാണ്.
ഞാനോ ?

ഇനി ഞാൻ എങ്ങനെയാണ് അനുവിന് ഒപ്പം തിരിച്ചു പോവുക, സമാധാനമായി ഉറങ്ങുന്നത് .
എന്റെ അജ്ഞതയുടെ പുതപ്പ് കീറി, അത് നൽകുന്ന സുരക്ഷ ഇനി എനിക്കില്ല.
മടങ്ങി പോകേണ്ടെന്ന് തീരുമാനിച്ചു. അവളോട് യാത്ര ചോദിക്കുന്നില്ല. ബാഗിൽ നിന്ന് പിടിവിട്ട് നേരെ താഴെ അഴുക്കുചാലുകൾ നിറഞ്ഞ ഗല്ലിയിലേക്ക്.
അതിജീവനത്തിന്റെ മറ്റൊരു ചേക്കുട്ടി യുടെ കഥ ഇവിടെ തുടങ്ങുന്നു.

ആദില ഹുസൈൻ

കായംകുളം സ്വദേശിയാണ്, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബി എ , ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ.
ആദില ഹുസൈന്റെ കവിതകൾ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വിവർത്തനം, കഥ, കവിത, ആസ്വാദനം, വിമർശനം, അധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. സമകാലികങ്ങളിൽ എഴുതാറുണ്ട്.

ശബ്ന രവി

മരുഭൂവായി മാറിയ മനസ്സിലിന്നൊരു
പുതുമഴ പെയ്യുന്ന സുഖമറിയുന്നു
ഒരു നേർത്ത തൂവലാൽ ആത്മാവിനാഴത്തിൽ
ആരോ തഴുകുന്ന സുഖമറിയുന്നു.

സ്നേഹമാം വിരലുകൾ കൊണ്ടെന്റെ മൺവീണ
ആർദ്രമായി മീട്ടുന്ന സുഖമറിയുന്നു
അകലെയൊരിടയന്റെ മധുരമാം കുഴൽവിളി
കാറ്റലയായ് പുണരുന്ന സുഖമറിയുന്നു.

എന്നോ വാടിക്കൊഴിഞ്ഞ കിനാവുകൾ
വീണ്ടും തളിർക്കുന്ന സുഖമറിയുന്നു
വറ്റിവരണ്ട മോഹമാം നദിയിൽ
തെളിനീർ കിനിയുന്ന സുഖമറിയുന്നു.

ഇരുൾനീങ്ങി മെല്ലെ പ്രഭാതകിരണങ്ങൾ
മിഴികളെ പുൽകുന്ന സുഖമറിയുന്നു
പുതിയപ്രതീക്ഷകൾ നിറമുള്ള സ്വപ്നങ്ങൾ-
ക്കർത്ഥങ്ങൾ നൽകുന്ന സുഖമറിയുന്നു.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]

അഖിൽ പുതുശ്ശേരി

ക്ഷണിച്ചിടാതെത്തുന്നു
നീയോണമേ
ഇന്നെൻ തൊടിയിലെ
തുമ്പമേൽ
പുതുമലർ സ്വപ്നമായ്
വിരിഞ്ഞുലയുവാൻ

ചേലെഴും വെയ് ലൊളി
മൂടിയെന്നങ്കണം
പാറിക്കളിക്കുന്നു
മഞ്ഞച്ചിറകുമായ്
വന്നൊരാ തുമ്പികൾ

ഞങ്ങൾ മറന്നുപോയ്‌
പാടുവാൻ
ചേലെഴുമന്നത്തെ ഓണപ്പാട്ടുകൾ
മറന്നുപോയ് പിന്നെയും
ആടുവാൻ
തുമ്പി തുള്ളിടാൻ.
മറന്നുപോയ്
പൂവിറുത്തൊരുക്കുമീ
പുതുനിലാകളങ്ങളൊരുക്കുവാൻ

പുതുമഴ തോർന്നൊരാ
പുഴയുടെ മാറിലായ്
ആരവമൂറും കരുത്തും
വഞ്ചിപ്പാട്ടും
നിറഞ്ഞൊരാ തോണിയിൽ
മത്സരിച്ചീടുന്നതോ
മറന്നുപോയ്‌ ഓണമേ.

തെറ്റിടുന്നോ കാലമേ
നിന്നുടെ ശീലങ്ങൾ
വെമ്പലോടെത്തുന്നു
പോകുന്നു
പിന്നെയുമെത്തുന്നു പോകുന്നു
ആരുമറിയാതെ
എന്നുമെന്നും
യാന്ത്രികമായ് നീ ഓണമേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

Copyright © . All rights reserved