literature

രാധാകൃഷ്ണൻ മാഞ്ഞൂർ

തോറ്റു പോകുമെന്നും, തീർന്നുപോകുമെന്നും തോന്നുന്ന ചില പ്രതിസന്ധി നിമിഷങ്ങളിൽ ആശ്വാസത്തിന്റെ തുരുത്തായ് ഗാനങ്ങൾ മാറുന്നു . അവ തരുന്ന പ്രതീക്ഷയുടെ വാതായനങ്ങൾ മറക്കാനാവില്ല….. ഞാനിതാ ഈ പ്രപഞ്ചത്തിന്റെ കോണിൽ ജീവിച്ചിരിക്കുന്നു, എന്റെ ഊർജ്ജം മുഴുവൻ തിരിച്ചു കിട്ടിയിരിക്കുന്നു എന്നു പറയാൻ ചങ്കൂറ്റം തരുന്ന ചില ഗാനങ്ങൾ. എന്റെ ജീവിതത്തിൽ വ്യത്യസ്തവും, മൗലികവുമായൊരു ദർശനം തന്ന ചില സംഗീതങ്ങൾ….. അവയൊക്കെയാണ് ഇന്ന് പ്രതിപാദിക്കുന്നത്.

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ പി. ജയചന്ദ്രനാണ്. ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എത്രയോ തവണ കേട്ടിരിക്കുന്നു. ആലാപനത്തിന്റ ആ രാജകുമാരനോട് വല്ലാതെ അസൂയ തോന്നിയ നിമിഷങ്ങളുണ്ട്. പ്രണയത്തിന്റെ കാല്പനിക ദൂരങ്ങൾ താണ്ടിയ ആ ശബ്ദമാധുരി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.

‘ നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ ‘വ്രീളാ ഭരിതയായ് ‘എന്നു തുടങ്ങുന്ന ഗാനം എക്കാലവും എന്നെ അത്ഭുതപ്പെടുത്തുന്നു.

ജയേട്ടൻ പാടിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു ലളിത ഗാനമാണ് “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ “. ഭരണിക്കാവ് ശിവകുമാറിന്റെ രചന. ഒറ്റയ്ക്കൊരു തോണിയിൽ ഏകാന്തതയുടെ മഹാ തുരിത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്ന ഗാനം. എഴുപത്തിയഞ്ചു മുതൽ എൺപത് കാലഘട്ടം വരെയുള്ള കാലത്താണ് മനോഹരമായ ലളിതഗാനങ്ങൾ പിറന്നത്.

79 ൽ ഞാൻ കേട്ട ഒരു ലളിത ഗാനമാണ് “ദശമി വിളക്ക് തൊഴാനെത്തിയ/ വസന്ത പൗർണ്ണമി പെണ്ണേ/ ദശമി സന്ധ്യാ മുടിയിൽ ചൂടിയ “……കല്ലറ അപ്പുകുട്ടൻ എന്ന സംഗീത അധ്യാപകൻ ഈണം നൽകിയ ഈ ഗാനം ആരാണ് എഴുതിയതെന്നറിയില്ല. പന്തല്ലൂര് തറവാട്ടിൽ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാൻ വന്ന അപ്പുക്കുട്ടൻ സാർ ഹാർമോണിയത്തിന്റെ അകമ്പടിയിൽ ഈ ഗാനം പാടിയത് ഇന്നും ഓർമ്മയിലുണ്ട്.

ബാവുൽ സംഗീതത്തിന്റെ ഒരു പുണ്യ സായാഹ്നം

സംഗീതം ജീവനോപാധി പോലെ കൊണ്ടുനടക്കുകയും, സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഭേദിച്ച് ഉന്മദാവസ്ഥയിലെത്തുകയും ചെയ്യുന്ന ബാവുൽ കേട്ടത് 2008 നവംബർ 23ന് വൈകുന്നേരമാണ്. (പൊൻകുന്നത്ത് ജനകീയ വായനശാലയുടെ ക്ഷണം സ്വീകരിച്ചു വന്നവർ)

നവംബർ 23 ന്റെ പകൽ മുഴുവൻ ഞാൻ തിരക്കിലായിരുന്നു. അന്ന് പ്രിയ സുഹൃത്തും പ്രശസ്ത കവിയുമായ രാജുവല്ലൂരാന്റെ വിവാഹം. ഈ തിരക്കിനിടയ്ക്ക് ബാവുൽ സംഗീതം കേൾക്കാൻ പോവണമോ എന്ന് ഞാൻ ശങ്കിച്ചു. എഴുത്തുകാരൻ ജോസ് പുല്ലുവേലി നിർബന്ധമായും പറഞ്ഞു “പോരാ എന്തു തിരക്കുണ്ടായാലും അതു കേൾക്കണം.” ശരി….. എങ്കിൽ അങ്ങനെ തന്നെ…….

ബംഗാളി ഭാഷയുടെ വന്യസൗന്ദര്യം എനിയ്ക്ക് പിടിയ്ക്കില്ലന്നു പറഞ്ഞപ്പോൾ സഹൃദയ സുഹൃത്ത് രാജൻ മാഷാണ് ഒരു ഉപദേശം തന്നത്…… “രാധേ ശുദ്ധ സംഗീതത്തിന് ഭാഷയില്ല, മതമില്ല…… കേൾക്കാനുള്ള മനസ്സ് മതി”…… അകാലത്തിൽ പിരിഞ്ഞു പോയ ആ പ്രതിഭയുടെ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. ഇനി ബാവുലുകളെ പറ്റി പറയട്ടെ.

ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ എന്ന സംസ്കൃതപദം ലോപിച്ചുണ്ടായതാണ് ബാവുൽ എന്ന വാക്ക്. പതിനാറാം നൂറ്റാണ്ടിലെ ചൈതന്യ ദേവന്റെ കാലത്താണ് ബാവുൽ സംഗീതം പ്രചാരം നേടിയത്. ബംഗാളി സംസ്കാരത്തിന്റെ അവധൂത പാരമ്പര്യം.

ബൗദ്ധ -വൈഷ്ണവ – സൂഫി ദർശനങ്ങളുടെ ആഴത്തിലുളള സ്വാധീനമാണ് ബാവുൽ ഗാനങ്ങളുടെ പ്രത്യേകത. സാഹിത്യകൃതികളുടെ വിചാരങ്ങളോ,അലങ്കാര മുദ്രകളോ ഒന്നും ഇതുവരെ ബാധിക്കാറില്ല….. ശുദ്ധ സംഗീതത്തിലൂടെ പലതും നിരാകരിക്കുന്ന ഒരു രീതി ഇവർ പിന്തുടരുന്നു. സംഗീതം അത്രമേൽ അവർക്കുള്ളിൽ പെയ്തുകൊണ്ടിരിക്കുന്നു. ശാന്തിനികേതനെയും, ടാഗോറിനെയും, എന്തിനേറെ പറയുന്നു ‘സോനാ പുരി’ എന്ന ഗ്രാമത്തെപ്പറ്റി വരെ അവർ പാടുന്നു.
ഏക് താര (ഒറ്റതന്ത്രിവീണ) ദുതാര (ഇരു തന്ത്രി വീണ) കൊണ്ടും രണ്ടു മണിക്കൂർ ആ ഗായകർ പാടി….. കാൽ ചിലങ്ക കെട്ടി, കൈ മണികൊട്ടി ആടി…..

രണ്ടുമണിക്കൂർ സംഗീത പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ലൊരു മഴ പെയ്തു കഴിഞ്ഞിരുന്നു. മനസ്സും ശരീരവും നന്നായി തണുത്തു….. ആ ചാറ്റൽ മഴയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിലേക്ക് ഞങ്ങൾ നടന്നു. ഇടയ്ക്ക് രാജൻ മാഷ് എന്നോട് ചോദിച്ചു “എങ്ങനുണ്ട് ബാവുൽ?” ഞാനൊന്നും മറുപടി പറഞ്ഞില്ല. കാരണം അത്രയേറെ ആ ഗാനശാഖ എന്നിൽ വിസ്മയം തീർത്തിരുന്നു. ഒന്നിനെയും അറിയാതെയും, കേൾക്കാതെയും വിമർശിക്കുന്ന എന്റെ സ്വഭാവത്തിന് ഒരു കിഴുക്കായിരുന്നു ആ ചോദ്യം…..

ഉപരേഖ

സംഗീതം നമ്മുടെ മനസ്സിൽ കുളിർമഴ തീർക്കുന്നു. പൊൻകുന്നത്തെ ബാവുൽ സംഗീതം പെരുമഴയായി നിറഞ്ഞു. ഈ ബംഗാൾ സംഘത്തിൽ മലയാളത്തിലെ പ്രശസ്ത കവി ബിനു. എം.പള്ളിപ്പാടുണ്ടായിരുന്നു. (‘പാലറ്റ് ‘എന്ന കവിതാസമാഹാരത്തിന്റെ ഉടമ.) ബിനുവായിരുന്നു ഓടക്കുഴൽ വാദകൻ.

ഒരു ബാവുൽ ഗാനം ഇങ്ങനെ പാടുന്നു.

” നീ തിരസ്കരിച്ചാലും
പ്രിയ സുഹൃത്തെ
ഞാൻ നിസ്സഹായനാണ് എന്റെ പാട്ടുകൾ എന്റെ പ്രാർത്ഥനകളാണ്
ചില പൂവുകൾ വർണ്ണങ്ങൾ കൊണ്ട് പ്രാർത്ഥിക്കുന്നു

മങ്ങിയ നിറമുള്ളതുകൊണ്ട് മറ്റവ സുഗന്ധത്തിലൂടെയും, വീണ വിറയ്ക്കുന്ന തന്ത്രികൾ കൊണ്ട് പ്രാർത്ഥിക്കുന്നു. “

രാധാകൃഷ്ണൻ മാഞ്ഞൂർ

പുതുവർഷം, പുതു സ്വപ്നങ്ങൾ , പുതു പ്രതീക്ഷകൾ ഇതൊക്കെ ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേട്ട് തഴമ്പിച്ച വാക്കുകളാണ്. പോയകാലത്തെ ഓർത്തെടുക്കാൻ താല്പര്യം ഇല്ലാത്തവരാണ് നാം. കാരണം പോയ രണ്ടു വർഷങ്ങളും സമാനതകളില്ലാത്ത എത്രയോ പ്രകൃതിക്ഷോഭങ്ങൾ, നിപ്പാ, കോവിഡ് ….
കാലത്തിൻറെ അടരുകളിൽ ഫോസിലുകളായി അങ്ങനെ….

കോവിഡ് നമ്മുടെ ജീവിത ചിട്ടവട്ടങ്ങളെ ചില ശീലങ്ങൾ പഠിപ്പിച്ചു. മോടി പിടിപ്പിച്ച കല്യാണങ്ങളുടെ ആൾക്കൂട്ടങ്ങൾ കുറപ്പിച്ചു, കൈകാലുകൾ വൃത്തിയാക്കാൻ പഠിപ്പിച്ചു, പഴയ തൊട്ടുകൂടായ്മകൾ വീണ്ടെടുപ്പിച്ചു (ഇത്തിരിപോന്ന കുഞ്ഞൻ അണുവിൻെറ വികൃയകൾ അനവധി.)

അറിവിൻറെ ഹിമാലയം കയറിയ മനുഷ്യനെ കോവിഡ് അണുക്കൾ തലകുത്തി മറിച്ചു.
വെറുമൊരു സോപ്പ് കുമളിയിൽ തീരുന്നതേയുള്ളൂ കോവിഡ് അണുവിൻെറ ജീവിതം.
പക്ഷേ എന്തൊക്കെ നാം പഠിച്ചു? ജീവിതത്തിൻറെ രീതിശാസ്ത്രങ്ങളെ “ചെരിപ്പിനനുസരിച്ച് കാലു മുറിച്ച് ” ചിട്ടപ്പെടുത്തി.

എങ്ങനെയോ അതിജീവനമെന്ന മഹാ തുരുത്തിൽ എത്തിപ്പെടുകയായിരുന്നു.

ഒരു ജന്മം കൊണ്ട് നേടിയതൊക്കെ ഒരു പകൽ കൊണ്ട് ഒലിച്ചു പോയപ്പോൾ നാം പകച്ചു പോയി. ഇവിടെയാണ് പ്രകൃതി എന്ന മഹാ വിദ്യാലയത്തിൻെറ പ്രവർത്തനം. മുകളിലായി നഷ്ടപ്പെടുന്ന പച്ചപ്പുകളും, ലോറിയിൽ കയറി പോയ കുന്നുകളും, നമ്മുകാരാരായിരുന്നുവെന്നുള്ള തിരിച്ചറിവ്…. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ദോഷമാണെന്ന് അറിയാം പ്ലാസ്റ്റിക് മാലിന്യം വൻ വിപത്താണെന്നും അറിയാം… പക്ഷേ എല്ലാം എൻെറ വിചാരങ്ങളെ ബാധിക്കുന്നതല്ലെന്നുള്ള പൊതുബോധം മലയാളിയുടെ ശാപമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ മലയാളി കൂടുതൽ ബോധവാനാകണം. നമ്മുടെ ചിന്തകളിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാവണം. നാം വരും തലമുറയ്ക്ക് കൈമാറേണ്ടതാണീ ഭൂമി. ഓർമ്മകളുടെ ഫോസിലുകളിൽ എത്രയോ അനുഭവങ്ങൾ ചിതറിക്കിടക്കുന്നു. പഴയ കലണ്ടർ താളുകളിൽ ഒന്നും രേഖപ്പെടുത്താതെ കിടക്കട്ടെ…

വെറും ഫോസിലുകൾ…

ന്യൂ ഇയർ പ്രമാണിച്ച് നമ്മുടെ കൊച്ചു ഗ്രാമങ്ങൾ പോലും ബ്രാൻഡഡ് കമ്പനികളുടെ വിപണി ആവുന്നു. അതെ ഞാനടക്കമുള്ള ഗ്രാമീണർ കൂടുതൽ നാഗരികനാവാനുള്ള ശ്രമത്തിലാണ്! നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഷോപ്പിംഗ് മാളുകൾ ആളുകൾ സന്ദർശിക്കുകയും വാങ്ങിയ സാധനങ്ങളുടെ ബിഗ്‌ഷോപ്പർ ഉയർത്തി സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്യുന്നു. ഇതൊക്കെ ഒരുതരം ആത്മരതി ആണെന്നും അറിയാം…. എങ്കിലും ഓടുന്ന കാലത്തിന് മുന്നേ എത്താനുള്ള മലയാളിയുടെ തത്രപ്പാടാണ്. നമ്മുടെ ഗ്രാമീണ ചന്തകളിൽ കിട്ടുന്ന സാധനങ്ങൾക്ക് എന്താണ് കുഴപ്പം. നമ്മുടെ ജൈവ പച്ചക്കറികൾക്ക് എന്ത് രുചിയാണ്. സ്വന്തം നാടിൻറെ പച്ചക്കറികളും, നാട്ടുചന്തയുടെ കൂട്ടായ്മകളും വളർത്തിയെടുക്കാൻ ഈ വർഷം തിരഞ്ഞെടുക്കാം. മുൻപ് സൂചിപ്പിച്ച ഷോപ്പിംഗ് മാളുകളുടെ കാർണിവൽ സംസ്കാരങ്ങൾ നമുക്ക് ഉപേക്ഷിക്കാം…
പുതിയ ചിന്തകൾ, പൊതു കേരളത്തെ കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് ആശിച്ചുപോകുന്നു…

ഏഴ് വർഷം മുമ്പുള്ള ഒരു പുതുവർഷ രാത്രി ഓർമ്മയിൽ വരുന്നു.

കോട്ടയം തിരുനക്കര മൈതാനി. നഗരം പുതുവർഷത്തിന്റ് ലഹരിയിൽ എങ്ങോട്ടൊക്കെയോ ഒഴുകി പരക്കുന്നു. നഗരത്തിരക്കുകളിൽ ഒന്നും വകവയ്ക്കാതെ യാചക വേഷത്തിൽ ഒരാൾ ഗാന്ധി പ്രതിമയ്ക്ക് അരികിൽ നിൽക്കുന്നു.

ടൂവീലർ സഞ്ചരിച്ച ഫ്രീക്കൻ പയ്യൻ ഉപേക്ഷിച്ച വർണ്ണക്കടലാസിൻെറ ഒരു തൊപ്പി ഒരു ഭാണ്ഡക്കെട്ടിൽ സൂക്ഷിച്ചുവെക്കുകയാണ്. ഇടയ്ക്കൊക്കെ ഭാണ്ഡത്തിൽ നിന്നും ആ തൊപ്പി എടുത്ത് നോക്കുന്നുമുണ്ട്. ആ വർണ്ണ തൊപ്പി അയാളിൽ ആഹ്ളാദം നിറക്കുന്നു തീർച്ച. നഗരത്തിൻറെ പുതുവർഷ ലഹരിയോ കാഴ്ചയുടെ വർണ്ണ വെളിച്ചങ്ങളോ അയാളെ മോഹിപ്പിക്കുന്നില്ല, പകരം ആ തൊപ്പിയുടെ സൗന്ദര്യത്തിൽ മാത്രമാണ് അയാളുടെ ചിന്ത ഉടക്കി നിൽക്കുന്നത്. അയാളുടെ ആഹ്ളാദമുള്ള മുഖം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്ന് പറയാൻ തോന്നി. പുറത്തെ ആഘോഷങ്ങളൊന്നും അയാളുടെ ശ്രദ്ധയെ വഴി തിരിച്ചു വിട്ടില്ല. വിഭ്രാന്തി പൂത്ത ആ മനസ്സിന് എന്ത് പുതുവർഷം? എന്ത് പ്രതിജ്ഞകൾ ?

ഉപരേഖ

പുതുവർഷത്തിൽ എന്നെ സങ്കടപ്പെടുത്തിയ ഒരു പത്രവാർത്ത കണ്ടു. കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ പ്രവർത്തിച്ചിരുന്ന സെക്കൻഡ് ഹാൻഡ് പുസ്തകശാലയ്ക്ക് ആരോ തീയിട്ടു എന്നുള്ള വാർത്ത. തിരുവനന്തപുരം സ്വദേശി അനസ് നടത്തുന്ന ഈ വഴിയോര പുസ്തക ശാലയിൽ നിന്നും നിരവധി സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ഞാൻ വാങ്ങിയിട്ടുണ്ട്. അയാൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കേൾക്കുന്നു. നഗര മാലിന്യത്തിൽ നിന്നും തീപിടിച്ചത് ആണെന്നും വാർത്തയുണ്ട്. പുസ്തകശാലകൾക്ക് തീ കൊടുക്കാനുള്ള മലയാളി മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

ഡോ. ഐഷ വി

വീടിനുമുണ്ടാകും ഒരു കഥ പറയാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വീടിന് ജീവനുണ്ടോ അതിന്റെ കഥ പറയാൻ എന്നാകും നിങ്ങൾ ചിന്തിക്കുക. അല്ലേ? വീട് ചിലർക്ക് ഒരു നിർമ്മിതി മാത്രമായിരിയ്ക്കാം. എന്നാൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിചാര വികാരങ്ങൾക്ക് നേർസാക്ഷികളാണ് ഞങ്ങൾ . കുറച്ചു ദിവസം അന്തേവാസികൾ മാറി നിന്നാൽ പലവ്യജ്ഞനപ്പൊടികളും എന്തിന് വീടായ ഞാൻ തന്നെയും ദ്രവിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. അത് ഭയാനകം തന്നെ. എന്നാൽ മനുഷ്യരുടെ സഹവാസമുള്ള സമയത്ത് ഇതൊന്നും ചീത്തയാകാതെയിരിയ്ക്കുകയും ചെയ്യും. ചിലർ ഞങ്ങളെ തൂത്ത് തുടച്ച് മിനുക്കി വയ്ക്കും. എല്ലാം അടുക്കും ചിട്ടയുമായിരിയ്ക്കുന്നത് അന്തേവാസികളുടെ സ്വഭാവത്തിനനുസരിച്ചിരിക്കും. ഒരു വീട് ഒരു കെട്ടിടമെന്നതിനപ്പുറം അതൊരു ഭവനമാകുന്നത് ആ ഭവനത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ കൂടുമ്പോൾ തമ്മിൽ ഇമ്പമുള്ളിടത്താണ്. അതിൽ എനിക്ക് വലിയ കമ്പമുണ്ട്. ചിലർക്ക് വീട് തല ചായ്ക്കാനൊരിടം മാത്രമായിരിയ്ക്കും. ചിലർക്ക് വീടൊരു സ്വപ്നമാണ്. ചിലർക്ക് അതൊരു അഭയമാണ്.

മനുഷ്യൻ ഗുഹാമനുഷ്യനായിരുന്ന കാലത്ത് സുരക്ഷിതമായൊരിടമെന്ന നിലയിൽ ഗുഹകളെ ഉപയോഗിച്ചിരിയ്ക്കാം. അന്നവർക്ക് ആവശ്യത്തിന് ഗുഹകൾ തികയാതെ വന്നപ്പോൾ ഗേഹങ്ങൾ നിർമ്മിച്ചിരിക്കാം . സമീപത്ത് ലഭ്യമായ മണ്ണ് , ചെളി കല്ല്, പുല്ല്, ഇല, ഓല, തടി, മുതലായവകൊണ്ട് നിർമ്മിച്ചിരുന്ന കാലത്ത് പണിയും ചിലവും കുറവായിരുന്നു. ഇന്ന് ഒരു വീട് നിർമ്മിയ്ക്കുന്നത് ചിലർക്ക് രക്തം ചിന്തുന്ന ഏർപ്പാടാണ്. വ്യക്തമായ പദ്ധതിയില്ലാതെ നിർമ്മിക്കുന്നവർ കടക്കെണിയിലാകും. ചിലർക്കത് ഒരിക്കലും സാക്ഷാത്കരിയ്ക്കാനാകാത്ത സ്വപ്നമായിത്തന്നെ തുടരും. ചിലർക്കത് ഒരായുസിന്റെ സമ്പാദ്യമായിരിയ്ക്കും.

ചിലർക്ക് വീട് പണി കഴിയുമ്പോൾ അത് ആർഭാടം കാട്ടാനുള്ള ഒരവസരമാണ്. ചിലർ പണി തീരുമ്പോഴേക്കും കടക്കെണിയിലാകും. ചിലർ താമസിയ്ക്കാനാളില്ലെങ്കിലും ധാരാളം വീടുകളും ഫ്ലാറ്റുകളും പണിത് അടച്ചിട്ടിരിയ്ക്കും. ചിലർക്ക് പണി ഒരിക്കലും തൃപ്തി വരില്ല. അവർ ആ നിർമ്മിതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ആ….. മറ്റുള്ളവരുടെ കാര്യം പറഞ്ഞു കൊണ്ടിരുന്നാൽ ഇങ്ങനെ ധാരാളം പറയാൻ കാണും. എന്റെ ഉത്പത്തിയും വളർച്ചയും തളർച്ചയും സുഖവും ദുഃഖവുമല്ലേ ഇന്നത്തെ പ്രതിപാദ്യ വിഷയം . നമുക്ക് അതിലേയ്ക്ക് കടക്കാം. എന്റെ വളർച്ചയും തളർച്ചയുമൊക്കെ എന്നിൽ വസിച്ച് ഇവിടം വിട്ടു പോയതും ഇവിടെ ഇപ്പോഴും വസിക്കുന്നതുമായ കുറേ അന്തേവാസികളുടെ ജീവിതം കൂടിയാണ്. കാലവും ഉടമസ്ഥരും മാറുന്നതനുസരിച്ച് എന്റെ പേരിലും, നിർമ്മിതിയിലും മാറ്റങ്ങളുണ്ടായി. എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കയ്പും ചവർപ്പും കലർന്ന ഓർമ്മകളുണ്ടാകാം.

കുറേ മനുഷ്യർ കല്ലും മണ്ണും ഓലയും വച്ച് എന്നെ നിർമ്മിച്ച് ഇവിടെ വസിച്ചിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച്‌ പേരൊന്നുമില്ലായിരുന്നു. പിന്നീട് ഒരു സമുദായക്കാർ ഇവിടെ താമസിച്ചിരുന്നപ്പോൾ ഈ വീടും പറമ്പും ആ സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു: “വേടന്റഴികം”. ‘അഴികം എന്നാൽ പുരയിടം. ‘ വേടൻ’ എന്നത് ഒരു സമുദായത്തിന്റെ പേര്. അത് അവരിട്ട പേരല്ല പ്രദേശവാസികൾ ചാർത്തി കൊടുത്ത പേരാണ്. അന്ന് അന്നന്നുള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കുറേ മനുഷ്യരായിരുന്നു എന്നിൽ വസിച്ചിരുന്നത്.

പിന്നീട് എന്റെ ഉടമസ്ഥൻ മാറി. ഒരു പൊക്കം കുറഞ്ഞ സിംഗപ്പൂർ മലയാളിയും ഭാര്യയും മകളുമായി എന്റെ ഉടമസ്ഥർ. എന്തിനും ആർക്കും ഇരട്ട പേര് വിളിക്കുന്ന പാരമ്പര്യമാണല്ലോ നമ്മുടെ നാട്ടുകാർക്ക് . അവർ എന്റെ ഉടമസ്ഥന് ഒരു പേര് ചാർത്തി കൊടുത്തു : ” ഉരുളകിഴങ്ങ്.”. പേരു പോലെയല്ല ആള് . ഇത്തിരി കേമനാണ്. സിങ്കപ്പൂർ നിന്നുള്ള അടുത്ത വരവിൽ അദ്ദേഹം എന്നെ പൂർണ്ണമായും പൊളിച്ച് മാറ്റി ഒരു നല്ല വീടങ്ങ് പണിതു. അടിസ്ഥാനം നന്നായി ഉയർത്തി തറ സിമന്റിട്ട് , ഓടിട്ട മേൽ കൂരയാക്കി , ഭിത്തി വെള്ളപൂശി, പൂമുഖവും അടുക്കളയും കുറേ മുറികളുമായി ഞാൻ ഗമയോടെ തലയുയർത്തി നിന്നു.

ഉടമസ്ഥൻ എനിയ് ക്കൊരു പേരിട്ടെങ്കിലും അതെവിടെയും നാലാൾ കാണത്തക്ക രീതിയിൽ എഴുതി വയ്ക്കാഞ്ഞതിനാൽ നാട്ടുകാർ പഴയ പേരു – തന്നെ വിളിച്ചു പോന്നു. പേര് എഴുതി വച്ചിരുന്നെങ്കിലും അവർ അതു തന്നെ യേ വിളിയ്ക്കുമായിരുന്നുള്ളൂ. മാറാൻ മടിയുള്ളവരല്ലേ ഭൂരിഭാഗവും . എന്റെ ഉടമസ്ഥന് ഭാര്യയും ഒരു മകളുമായിരുന്നു. ഇവർക്ക് കൂട്ടായി ഒരു ജോലിക്കാരനും. ജോലിക്കാരൻ ഒരു കാര്യസ്ഥനെപ്പോലെ എല്ലാം നോക്കി നടത്തി. ചുറ്റുമതിൽ കെട്ടി. ചെറിയ ഗേറ്റിട്ടു. പതുക്കെ ഉടമസ്ഥന്റെ മകളും ജോലിക്കാരനും തമ്മിൽ പ്രണയത്തിലായി. അവരുടെ നനുത്ത പ്രണയത്തിനും സന്തോഷത്തിനും വീട്ടുകാരുടെ എതിർപ്പിനും എനിക്ക് സാക്ഷിയാകേണ്ടി വന്നു.

വീട്ടുകാരുടെ സമ്മതത്തോടെ . വിവാഹം നടക്കില്ലെന്ന് കണ്ടപ്പോൾ അവൻ അവളെയും കൊണ്ട് നാടുവിട്ടു. അവൻ നല്ലവണ്ണം അധ്വാനിക്കുന്ന പയ്യനായിരുന്നതിനാൽ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉടമസ്ഥനും ഭാര്യയും കൂടി ഒരു ദിവസം സംസാരിക്കുന്നത് ഞാൻ കേട്ടു. മകൾ പോയതോടെ അവരുടെ മാനം പോയി. ഇനിയെല്ലാം വിറ്റു പെറുക്കി നാടു വിടാം എന്നായിരുന്നു അതിന്റെ കാതൽ. ഞാൻ നൊമ്പരപ്പെട്ടു. എനിക്ക് ഇന്നത്തെ മോടിയൊക്കെ നൽകിയ ഉടമസ്ഥരാണ് എല്ലാം വിറ്റുപെറുക്കി നാടുവിടുന്നത്. അവർ പറഞ്ഞതു പോലെ തന്നെ ചെയ്തു. എന്നെ മറ്റൊരു സിംഗപ്പൂർകാരന് വിറ്റിട്ട് അവർ അടുത്ത ഗ്രാമത്തിൽ താമസമാക്കി.

മനുഷ്യന്റെ ഭാഗ്യം മാറി മറിയുമല്ലോ. ആ പെൺകുട്ടിയെ വിവാഹം കഴിച്ച പയ്യൻ നല്ല അധ്വാനിയായിരുന്നത് കൊണ്ട് അവളെയും മക്കളെയും പൊന്നുപോലെ നോക്കിയെന്നും പിന്നീട് എന്റെ പഴ ഉടമസ്ഥനും ഭാര്യയും അയൽ ഗ്രാമത്തിൽ വാങ്ങിയ വീടും വസ്തുവകകളുമെല്ലാം ആ പയ്യൻ വാങ്ങിയെന്നും ആരോ പറഞ്ഞു ഞാൻ കേട്ടു. നന്നായിരിയ്ക്കട്ടെ. എന്റെ പുതിയ ഉടമസ്ഥനെ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ? ഉടമസ്ഥൻ ഗംഗാധരൻ , ഭാര്യ യശോധര , മകൾ ഗീത . ഗീത വളർന്നു വന്നപ്പോൾ വീടിന് ചുറ്റും ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ചെറിയ റോസ് ലില്ലികൾ മേയ് മാസത്തിൽ നിര നിരായായി പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ? ഗീതയ്ക്ക് അച്ഛന്റെ കത്തുകൾ വരുമ്പോൾ വലിയ സന്തോഷമായിരുന്നു.

ഗീതയുടെ അച്ഛൻ എനിക്ക് പുതിയ പേരിട്ടു. മാത്രമല്ല അത് മുൻഭാഗത്ത് എഴുതി വയ്കുകയും ചെയ്തു: ” ധനലക്ഷ്മി വിലാസം”. എനിക്ക് സന്തോഷമായി . ഗീതയുടെ അച്ഛാമ്മയുടെ പേരിലെ ‘ലക്ഷ്മി’യാണ് എന്റെ പേരിനോടൊപ്പം ചേർത്തതെന്ന് എനിക്ക് മനസ്സിലായി. പിന്നെ അമ്മായിപ്പോരിനും നാത്തൂൻ പോരിനും യാതൊരു കുറവുമില്ലായിരുന്നു. മനസ്സ് മടുത്ത് ഗീതയുടെ അച്ഛൻ വിവാഹ ബന്ധം വേർപെടുത്തിയാലോ എന്നു വരെ ചിന്തിച്ചു. എന്നാൽ ഒരു ബന്ധു കൊടുത്ത പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തീരുമാനം മാറ്റി. ഗീതയുടെ അച്ഛൻ ഒരിക്കൽ വന്നു പോയപ്പോൾ ലക്ഷ്മിയും യാത്രയാക്കാൻ കൊല്ലം റയിൽവേ സ്റ്റേഷനിൽ പോയി. മദ്രാസിലേയ്ക്ക് ട്രെയിനിൽ കയറിയ ഗംഗാധരനെ കൂടെ കയറി മനസ്സ് നൊമ്പരപ്പെടുത്തും വിധം വഴക്ക് പറഞ്ഞ ശേഷമാണ് ലക്ഷ്മി തിരികെ പോന്നത്. ഇതേ പറ്റി എന്റെ ഉടമസ്ഥൻ തന്റെ മകൾക്കൊരു കത്തെഴുതി. ആ കത്ത് ഗീത വായിയ്ക്കുന്നതും വേദനിയ്ക്കുന്നതും സൂക്ഷിച്ചു വയ്ക്കുന്നതുമെല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.

1971 ജനുവരി19 ന് എന്റെ ഉടമ ഹൃദയ സ്തംഭനം മൂലം മരിച്ചു എന്ന വാർത്ത ഹൃദയ ഭേദകമായിരുന്നു. ഗീതയെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ലക്ഷ്മിയും മരുമകളുമായി ജീവനാംശത്തിന് വേണ്ടിയുള്ള പോര് കോടതിയിലെത്തി. മരിച്ച ഗംഗാധരൻ സിങ്കപൂർ പൗരനാണെന്ന വാദം ഒരു വശത്തും സിങ്കപ്പൂർ പൗരൻ ഭാരതത്തിൽ സ്വത്ത് സമ്പാദിച്ചാൽ ഭാരതതത്തിലെ നിയമമനുസരിച്ച് സ്വത്ത് ഭാഗം വയ്ക്കണമെന്നു മറുഭാഗവും വാദിച്ചു. അവസാനം സ്ഥാവര ജങ്ഗമവസ്തുക്കൾ മൂന്നായി ഭാഗം വയ്ക്കാൻ കോടതി വിധിച്ചു. അങ്ങനെ ഞാൻ നിൽക്കുന്ന പറമ്പിന്റെ ഒരു ഭാഗം ലക്ഷ്മിയുടെ വീതമായി കിട്ടി. പിന്നീട് ലക്ഷ്മി അതിൽ ഒരു കെട്ടിടം പണിതു. ഗീത പ്രായപൂർത്തിയായപ്പോൾ വിവാഹിതയായി. ഗീത ഒരു മകളെ പ്രസവിച്ച് കിടന്നപ്പോൾ ഒരു കുഞ്ഞിക്കാലു കണ്ട സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ഇരു വീട്ടുകാരുടേയും അമിതമായ ഇടപെടൽ മൂലം ആ വിവാഹ ബന്ധം വേർപിരിഞ്ഞു. ഗീതയും അമ്മയും എന്നെ വിൽക്കാൻ തീരുമാനിച്ചു. അവർ കൊട്ടിയത്തേയ്ക്ക് താമസം മാറി. വേദനയുണ്ടായിരുന്നെങ്കിലും എല്ലാം ഞാൻ ഉൾക്കൊണ്ടു. ഒരു ഗൾഫുകാരനും ഭാര്യയും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബമാണ് പിന്നീടിവിടെ താമസമാക്കിയത്. ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യയോട് വഴക്കടി യ്ക്കുകയും പുരുഷ മേധാവിത്വം കാട്ടുകയും പതിവായിരുന്നു. എങ്കിലും മക്കളെ പോറ്റിവളർത്താൻ വേണ്ടി എല്ലാം സഹിച്ചു.

ഗൾഫുകാരൻ എന്റെ മുഖഛായ ആകെയങ്ങ് മാറ്റി. മതിൽ പൊളിച്ച് കാർ കയറുന്ന ഗേറ്റ് പണിതു. കാർപോർച്ച് പണിതു .പെയിന്റ് മാറ്റി. അടുക്കള മോഡേൺ ആക്കി . എന്റെ പേര് മാറ്റി. മക്കളെ പഠിപ്പിച്ചു. ഗൾഫുകാരൻ നാട്ടിൽ വന്നു സ്ഥിര താമസമാക്കിയ സമയം. അയാൾ നാട്ടുകാരുടെ ഇടയിൽ ധാരാളം സംഭാവന കൊടുക്കുന്നയാളെന്ന നിലയിൽ പേരെടുത്തു. ഭാര്യ ഒരു ദിവസം ചില നേർച്ചകൾ പൂർത്തിയാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് തിരസ്കരിച്ചു. അങ്ങിനെയിരിക്കേയാണ് . ടൂറിസ്റ്റ് ബസ്സു കാരുടെ വരവ്. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും കൊണ്ടുപോകും. 500/- രൂപയേയുള്ളു. രണ്ട് ദിവസത്തെ യാത്ര. ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കി വച്ചു. ഫ്രിഡ്ജിൽ കയറ്റേണ്ട ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി. ചോദിച്ചാൽ വിടില്ലെന്ന് അറിയാവുന്നതു കൊണ്ട് ഭർത്താവിനോട് പറയാതെ മക്കളോട് പറഞ്ഞിട്ട് ടൂർ പോയി. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഗൾഫുകാരൻ ഭാര്യയെ വീട്ടിൽ കയറ്റിയില്ല. മാത്രമല്ല മക്കളെ കൂടി വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെ ഒരു കുടുംബം കൂടി ശിഥിലമാകുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നു. പിന്നെ ഡ്രൈവർ ആയി ഗൾഫുകാരന്റെ സന്തത സഹചാരി. പ്രമേഹം കടുത്തപ്പോൾ ഗൾഫുകാരന്റെ കാൽ മുറിക്കേണ്ടി വന്നു. ഡ്രൈവർ എല്ലാ സഹായവും ചെയ്തു കൊടുത്തു.

ഗൾഫുകാരന്റെ അവസാനമടുത്തപ്പോൾ അദ്ദേഹത്തെ ഡ്രൈവർ നോക്കിക്കോളുമെന്ന ഉറപ്പിന്മേൽ വീടും വസ്തുവകകളും ഡ്രൈവറുടെ പേരിൽ എഴുതി വച്ചു. പറഞ്ഞതു പോലെ ഡ്രൈവർ ഗൾഫുകാരന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ഗൾഫുകാരന്റെ മരണശേഷം ഡ്രൈവറും കുടുംബവും ഈ വീട്ടിൽ സ്ഥിരതാമസമാക്കി. മകളെ വിവാഹം ചെയ്തയച്ചു . എന്റെ പേരു മാറ്റി. പുതിയ പെയിന്റടിച്ചു. അങ്ങനെ എന്റെ കഥ ഇങ്ങനെ നീളുന്നു. ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി. ഗീതയും കുടുംബവുമായി സ്വത്ത് വിഭജനം കഴിഞ്ഞപ്പോൾ ഗീതയുടെ അച്ഛാമ്മ സ്നേഹത്തിലായി. ഭാഗം കിട്ടിയ പറമ്പിൽ ലക്ഷ്മി വച്ച വീട്ടിലേയ്ക്ക് ഗീത വന്നു. ലക്ഷ്മി കൊച്ചുമകൾക്ക് അയലയൊക്കെ പൊരിച്ച് വച്ച് കാത്തിരിയ്ക്കയായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

റ്റിജി തോമസ്

മഴ ശക്തിയായി പെയ്യുന്നുണ്ട്. വളരെ നാൾ കൂടി പെയ്യുന്ന മഴയാണ്. അതിൻറെ തിമിർപ്പ് മുഴുവനായുണ്ട്.

വെള്ളിനൂലുകളുടെ എണ്ണം എടുക്കാൻ കുട്ടി വെറുതെ ശ്രമിച്ചു. ഒന്ന്, രണ്ട്, മൂന്ന്…..

അകലെ ആകാശത്ത് തീക്കൊള്ളികൾ പറന്നുനടന്നു. “ഇങ്ങ്ട് മാറിനില്ല് കുട്ടാ, എറിച്ചിലടിക്കണ്ട”

മാറ്റി നിർത്തി മുത്തശ്ശി ജനൽ അടച്ചു.

വെള്ളിനൂലുകളുടെ അപ്രാപ്യത വിമ്മിട്ടം ഉണ്ടാക്കുന്നതുപോലെ. അദൃശ്യതയിൽ വെള്ളിനൂലുകളും തീക്കൊള്ളികളും….. തേങ്ങലിൻെറ ഈണങ്ങൾ ഇച്ചേയിക്കൊപ്പം നീളുന്നു.

അകലെ കാടിൻെറ മടിയിലും വെള്ളിനൂലുകൾ നൃത്തം ചെയ്യുന്നുണ്ടാവും. നിറഞ്ഞൊഴുകുന്ന കാട്ടാറിൻെറ കരയിൽ വെള്ളം തെറ്റിച്ച് ആനക്കുട്ടികൾ കളിക്കുന്നുണ്ടാവും.

ചോറ് ഉണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സ് വെള്ളിനൂലുകളിൽ നിന്നു വിമുക്തമാക്കപ്പെട്ട് കാടിൻറെ മടിയിൽ അഭയം തേടിയിരുന്നു.

അമ്മയുടെ അരിക് ചേർന്ന് ഉറങ്ങാൻ കിടന്നു. പകുതി ചാരിയ ജനലിനിടയിലൂടെ തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് അടിക്കുന്നുണ്ട്. ഇന്നലെ ജനലിനിടയിലൂടെ ചന്ദ്രനെ കാണാമായിരുന്നു. ഇച്ചിര പതിഞ്ഞ ചന്ദ്രൻ, പിന്നെ കുറെ വെളുത്ത മേഘങ്ങളും.

കുട്ടി അമ്മയെ നോക്കി.

അമ്മ എന്തായിരിക്കും ചിന്തിക്കുന്നത്? ഇച്ചേയിയെക്കുറിച്ചായിരിക്കുമോ?

അമ്മയുടെ മുമ്പിൽനിന്ന് ഇച്ചേയി കരയുന്നു. കലങ്ങിയ കണ്ണുകളിലേക്ക് ഒന്നെ നോക്കിയേയുള്ളൂ.

“ഞാൻ പോവാ….” ഇച്ചേയി പറഞ്ഞു.

അമ്മ എന്തെങ്കിലും പറഞ്ഞോ?

“അടുത്തല്ലേ കാട് അവിടെ ഞാനും പോയി ചത്താലോന്ന്…”

അമ്മ എന്തോ പറഞ്ഞു.

തിരിഞ്ഞുനിന്നു. കണ്ണുകൾക്ക് മുമ്പിൽ ചില വളയങ്ങൾ അകന്നകന്നുപോകുന്നതു പോലെ.

തിരിഞ്ഞുനോക്കിയപ്പോൾ ഇച്ചേയി ഇല്ലായിരുന്നു. എവിടേക്കോ നോക്കി കൊണ്ട് അമ്മ മാത്രം നിൽക്കുന്നു. അമ്മയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെട്ടു.

“കണ്ണടച്ച് കിടന്ന് ഉറങ്ങ് കുട്ടാ.” അവനെ ചേർത്തു കിടത്തി കൊണ്ട് അമ്മ പറഞ്ഞു.

“അമ്മേ…. കാട്ടില് ആനേണ്ടല്ലേ?”

“ഉം.”

“പുലിണ്ടോ”?

“ഉം.”

“പാമ്പോ?”

“എല്ലാംണ്ട്. കുട്ടൻ കിടന്നുറങ്ങ്.”

“അമ്മേ…. ഇച്ചേയിക്ക് ആനേം പുലിനേം ഒന്നും പേടീല്ലേ?”

“ൻെറ കുട്ടാ…..ഇച്ചേയി വെറുതെ പറയുന്നതല്ലേ.”

അവൻ അമ്മയെ നോക്കി. അവൻെറ മുമ്പിൽ അമ്മ വളർന്നു., ഭൂമിയിൽ നിന്ന് ആകാശത്തിലേക്ക് എല്ലാം അറിയുന്ന അമ്മ!

മുത്തശ്ശിയോട് ചോദിച്ചാലോ? വേണ്ടാ. മുത്തശ്ശിക്ക് ഇച്ചേയിയെ കണ്ണെടുത്താൽ കണ്ടൂടാ! മുത്തശ്ശി എന്തെങ്കിലും പറഞ്ഞാൽ ഇച്ചേയി ഒന്നും മിണ്ടില്ല.

ചിലപ്പോൾ മുത്തശ്ശി പറയുന്നതൊന്നും മനസ്സിലാവില്ല.

കാട്ടിൽ പോവാം വീട്ടിൽ പോവാം കുറുക്കനേം ആനേം പേടീണ്ടോ?

“ഇല്ലാ” ഇച്ചേയി പറഞ്ഞു.

അവൻ ഇച്ചേയിയുടെ കണ്ണുകളിലേയ്ക്ക് ഊതി.

“ഇച്ചേയിക്ക് പേടീണ്ട് കണ്ണടച്ചല്ലോ! ”

ഇച്ചേയിയുടെ അച്ഛനും അമ്മയും താമസിക്കുന്നത് അങ്ങ് അകലെയാണ്. അവിടെ കാടുണ്ട്. വല്ല്യ കാടാണന്നാണ് ഇച്ചേയി പറഞ്ഞത്.

” അവിടെ വല്ല്യ ആനയുണ്ട് കുട്ടാ. പിന്നെ വല്ല്യ പുലിയും കരടിയും ഒക്കെ ഉണ്ട്.”

കാട്ടിലെ കാര്യം പറയുമ്പോൾ ചുറ്റും നോക്കും മുത്തശ്ശിയുണ്ടോന്ന്. മുത്തശ്ശിയെങ്ങാൻ കേട്ടാൽ പറയും.

“കൊച്ചിനെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോ. എന്നിട്ടുവേണം രാത്രി നെലോളിക്കാൻ.”

ഇച്ചേയി കാടിനെക്കുറിച്ച് പറയുമ്പോഴെല്ലാം വല്ല്യകുട്ടിയേ പറയുകയുള്ളൂ. പിന്നെ ഈണമുള്ള ഒരു നീട്ടും.

ഇച്ചേയി പറഞ്ഞ കഥകളിലെ രാജകുമാരന്മാർ കുതിരപ്പുറത്തു കയറി കാട്ടിലൂടെ പറഞ്ഞു പോയി. അമ്മ ഉറങ്ങാൻ പറഞ്ഞ കഥകളിലെ മറുതകൾ കാടിൻെറ ഇരുട്ടിൽ പുളച്ചു നടന്നു. അമ്പും വില്ലുമായ് രാജകുമാരന്മാർ. ഉറങ്ങാത്ത കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന മറുതകൾ. കരയുന്ന കുട്ടികളെ പിടിച്ച് തിന്നുന്ന യക്ഷികൾ.

ഇരിട്ടിൽ പ്രകാശവളയങ്ങൾ രൂപപ്പെട്ടു. അടുക്കുകയും അകലുകയും ചെയ്യുന്ന വളയങ്ങൾ.

ഇച്ചേയിയുടെ അച്ഛൻറെ വീട്ടിൽ പോകാൻ ബസ്സിൽ കയറണം. ഒത്തിരിയുണ്ട് യാത്ര. വല്ല്യ കുന്നിൻെറയൊക്കെ മുകളിലൂടെ.

രാജകുമാരൻ ആയിരുന്നെങ്കിൽ കുതിരപ്പുറത്തുകയറി പോകാമായിരുന്നു. മറുതകൾ എങ്ങനെയായിരിക്കും യാത്ര ചെയ്യുന്നത്?

ഇച്ചേയിയുടെ അച്ഛൻറെ വീട്ടിൽ ഒരിക്കൽ പോയിട്ടുണ്ട്. പോകുമ്പോൾ കാടു കാണാം.

“കാടിൻെറ ഉള്ളില് വഴീന്നൂല്ലേ ഇച്ചേയി? ”

“ല്ല കുട്ടാ ”

“പിന്നെ രാജകുമാരന്മാർ കുതിര ഓടിക്കുന്നത് ഏതു വഴിയാ?”

ഇച്ചേയി ചിരിച്ചു.

ഇച്ചേയി ഇപ്പോൾ എവിടെ ആയിരിക്കും? കാട്ടിലായിരിക്കുമോ?

ജനലിനിടയിലൂടെ വെളിയിലേക്ക് നോക്കാൻ പേടിയാവുന്നു. പുതിയ വളയങ്ങൾ തീർത്തുകൊണ്ട് മിന്നാമിനുങ്ങുകൾ പറന്നു നടന്നു.

ഒരു കൊതുക് ചെവിയിൽ വന്നു മൂളി ശരീരത്തിനു ചുറ്റും പറന്നു. ഒരു വലയം സൃഷ്ടിക്കുന്നതുപോലെ.

അനങ്ങാതെ കിടന്നു.

കാട്ടിനുള്ളിലൂടെ കുതിരെ ഓടിച്ചു. രാജകുമാരന്മാർ വില്ലുകുലയ്ക്കുന്നു. അകലെ, അങ്ങ് ദൂരെ ദൂരെ അമ്മയും ഇച്ചേയിയും, വില്ലുകുലയ്ക്കാൻ അമ്പെടുത്തു. വല്ല്യ അമ്പാണ്. അമ്പ് ദൂരേയ്ക്ക് പോകുന്നില്ല. ഒട്ടിപിടിച്ചിരിക്കുന്നു. അകലെ ആനകളുടെ ചിന്നം വിളികൾ. രാജകുമാരന്മാരെ കാണുന്നില്ല. കാലടി ശബ്ദം മറുതകളുടേതാണോ? അമ്മയും ഇച്ചേയിയും ഉണ്ടല്ലോ പിന്നെന്താ പേടിക്കാൻ. അടുത്ത് തോടുണ്ട്. ഇച്ചേയി പറഞ്ഞപോലെ വല്ല്യ തോടാണ്. തോട്ടിലോട്ട് ഇറങ്ങി നിന്നാലോ? വേണ്ട. തോട്ടിൽ നിന്ന് ഒരു പാമ്പ് കയറി വരുന്നു. പാമ്പിൻെറ ദേഹത്ത് വളയങ്ങൾ അടുക്കുകയും അകലുകയും ചെയ്യുന്നു. പാമ്പ് കടിക്കുമോ? പാമ്പിനോട് കൂട്ടുകൂടാം. കൂട്ടുകാരെ കടിക്കില്ല. സൂത്രത്തിൽ കൂട്ടുകൂടി അപ്പുറത്തു ചാടി ഓടാം. പാമ്പ് ചിരിക്കുകയാണോ? ആനകൾ അടുത്തടുത്തുവരുന്നു. ആനകൾ, പുലികൾ, പാമ്പുകൾ….. കുതിരപ്പുറത്ത് കയറി രക്ഷപ്പെടാം. ഒട്ടിപിടിച്ചിരിക്കുന്നതുപോലെ. അമ്മയും ഇച്ചേയിം ചിരിക്കുന്നു. തുമ്പി കൈകൾ നീണ്ട് വരുന്നു….

“അമ്മേ …..”

“ന്താ കുട്ടാ…കിനാവുകണ്ടോ?”

അവനൊന്നും മിണ്ടിയില്ല.

“വേണ്ടാത്തതൊക്കെ ഓർത്തുകിടന്നിട്ടാ. കണ്ണടച്ച് ഉറങ്ങിക്കോ.” അമ്മ നെറ്റിയിൽ കുരിശ് വരച്ചുകൊണ്ട് പറഞ്ഞു.

കിനാവുകളുറങ്ങുന്ന പകലിനെയും കാത്ത് കുട്ടി വീണ്ടും കണ്ണുകളടച്ചു.

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

ഡോ. ഐഷ വി

എന്റെ ഓഫീസ് റൂമിലേയ്ക്ക് വന്ന് ഞങ്ങളുടെ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബി .റ്റി.എസ് തന്റെ സൃഹൃത്തായ ഒരാളെ എനിക്ക് പരിചയപ്പെടുത്തിത്തരട്ടേയെന്ന് എന്നോട് അനുവാദം ചോദിച്ചു. ഞാൻ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. സുബിയോടൊപ്പം വാതിൽ തുറന്ന് അകത്തു വന്നത് ഒരു ആജാന ബാഹു. ഇത് ഇസ്മായിൽ കാസിം. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാനവരോട് ഇരിക്കാൻ പറഞ്ഞു. എനിക്ക് ഇസ്മയിലിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. എന്റെ മുന്നിലിരുന്ന ഇസ്മായിൽ 15 ഓളം ജീവനുകൾ ആപത് ഘട്ടങ്ങളിൽ മരണത്തെ മുഖാമുഖം കണ്ടവർക്ക് തിരിച്ചു പിടിച്ച് ഉള്ളം കൈയിൽ വച്ചു കൊടുത്ത കഥകൾ വീനിതനായി സൗമ്യനായി പറഞ്ഞു തന്നു. ഇസ്മായിൽ അവരെ രക്ഷിച്ച രീതികൾ വിദ്യാർത്ഥികളെ ഒരു പാഠപുസ്തകത്തിലും പഠിപ്പിക്കാത്തതാണ്. പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ പലപ്പോഴും പാഠപുസ്തകത്തിൽ പഠിച്ചത് അതേ പടി ചെയ്യാനുള്ള സാഹചര്യങ്ങളുമായിരിയ്ക്കില്ല.

അക്കാലത്ത്ഏഴാം ക്ലാസ്സുവരെ മാത്രം പഠിച്ച് പഠനമുപേക്ഷിച്ച, വലിയ ജീവിത സാഹചര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കോളനിയിൽ ജനിച്ചു വളർന്ന ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധിയും ദൈവം നൽകിയ മെയ്ക്കരുത്തും തന്റെ മുന്നിൽ പിടയുന്നത് ഒരു മനുഷ്യ ജീവനല്ലേ എന്ന വിശാലമനസ്കതയും വായനക്കാരുടെ മുന്നിൽ അവതരിപ്പിയ്ക്കണമെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ ആർക്കെങ്കിലുമൊക്കെ അത് പ്രയോജനപ്പെട്ടേക്കാം.

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കോളനിയായ തൊടുപുഴ വെള്ളിയാമറ്റത്ത് ഇളം ദേശം ലക്ഷം വീട് കോളനിയിൽ കാസിം – പാത്തു കുഞ്ഞ് ദമ്പതികളുടെ ഏഴുമക്കളിൽ ഒരാളായി ഇസ്മായിൽ കാസിം ജനിച്ചു. 1972-ൽ സർക്കാരിന് 100 രൂപ വില കൊടുത്ത് ഇസ്മായിലിന്റെ വാപ്പ സ്വന്തമാക്കിയതായിരുന്നു കോളനിയിലെ വീട്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ വീടുകൾ വച്ചതു കൊണ്ടാണ് ഈ കോളനി ഏഷ്യയിലെ രണ്ടാം സ്ഥാനത്തിനർഹമായത്. മൂന്നേക്കറിൽ 100 വീടുകൾ . സമ്പത്തില്ലെങ്കിലും സ്നേഹ സമ്പത്തിന്റെ നിറകുടങ്ങളായിരുന്നു ഇസ്മായിലും മാതാപിതാക്കളും സഹോദരങ്ങളും. ഇസ്മായിലിനും കുടുംബാംഗങ്ങൾക്കും ഏതു ജോലിയും ചെയ്യാൻ മടിയില്ലായിരുന്നു. വണ്ടി കഴുകുക വണ്ടിയിൽ സാധനങ്ങൾ കയറ്റി ഇറക്കുക. പടു കുഴിയിലേയ്ക്ക് മറിയുന്ന വണ്ടികൾ പൊക്കിയെടുക്കുക, കാട്ടിലെ ഭാരം കൂടിയ തടികൾ തോളത്ത് എടുത്തു വച്ച് വണ്ടിയിൽ കയറ്റുക, മണൽ വാരുക അങ്ങനെ ഏതു തൊഴിലും മഹത്തരമാണെന്ന് മനസ്സിലാക്കി ഇസ്മായിൽ ചെയ്തുപോന്നു. ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തി. കാട്ടിൽ ജോലിക്ക് പോയപ്പോൾ . ഭാരവുമായി ചെറുപാലം മുറിഞ്ഞും മറ്റും താഴ് ച്ചയിലേയ്ക്ക് നിപതിച്ച അനുഭവങ്ങളും ഇസ്മായിലിനുണ്ട്. എല്ലാ അനുഭവങ്ങളും ഇസ്മായിലിന്റെ ശരീരത്തിനും മനസ്സിനും കാരിരുമ്പിന്റെ കരുത്തു പകരുകയായിരുന്നു.

എന്തെല്ലാം ജോലി ചെയ്തിട്ടും വീട്ടിലെ സാമ്പത്തിക ശേഷി കൂടുന്നില്ലെന്ന് കണ്ടപ്പോഴാണ് ഒരു ബന്ധു ഉപദേശിച്ചത്. ആലുവയിൽ പോയി അറബി ടൈപ്പ് റൈറ്റിംഗ് പഠിച്ചാൽ ഗൾഫിൽ നല്ല ജോലി തരപ്പെടും. ആ ഉപദേശം ശിരസാ വഹിച്ച് ഏഴാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച ഇസ്മയിൽ ആലുവയിലെത്തി അറബി ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ തുടങ്ങി. അങ്ങനെ 1988 – ൽ ഒരു ദിവസം ആലുവ ദേവന പുന്നയാർ ഭാഗത്തായിരുന്നപ്പോൾ റയിൽവേ ട്രാക്കിൽ ചെരുപ്പു കുടുങ്ങിയ സമയം ട്രെയിൻ കയറിയിറങ്ങി കാലറ്റ് ചോര വാർന്ന് കിടക്കുന്ന കൊടുങ്ങല്ലൂർ ഗോപി എന്നയാളെ കാണാനിടയായി. ഇസ്മായിലിലെ മനുഷ്യത്വം (അതോ ദൈവീകത്വമോ?) ഉണർന്ന് പ്രവർത്തിച്ചു. ഗോപിയേയും അറ്റുപോയ കാലിനേയും തോളത്തേന്തി കരോത്തു കുഴി പ്രൈവറ്റാശുപത്രിയിൽ എത്തിച്ചു. സമയം വൈകിയിരുന്നതിനാൽ അറ്റുപോയ കാൽ കൂട്ടി യോജിപ്പിക്കാൻ പ്രയോജനപ്പെട്ടില്ല. എന്നാൽ ഗോപിയ്ക്ക് ജീവൻ തിരിച്ചു കിട്ടി.
മറ്റൊന്ന് ആലുവയിൽ താമസിക്കുന്ന കാലത്തു തന്നെയാണ്. ശാന്തി പുരത്ത് ടിപ്പു സുൽത്താൻ സ്കൂളിലെ കുട്ടികൾ പാത്രം കഴുകാൻ സമീപത്തായി അരയേക്കർ വിസ്തൃതിയുള്ള കുളത്തിൽ ഇറങ്ങിയതാണ്. ഒരു കുട്ടിയുടെ കൈയ്യിലെ പാത്രം കുളത്തിലേയ്ക്ക് വീണു പോയി. കുട്ടി കുട നിവർത്തി നീട്ടി പാത്രമെടുക്കാൻ ശ്രമിച്ചു. കുടയിൽ വെള്ളം കയറിയപ്പോൾ കുടയും കുട്ടിയും കൂടി വെള്ളത്തിൽ താണുപോയി. പിന്നെ രണ്ടു കുട്ടികൾ താണുപോയ കുട്ടിയെ രക്ഷിയ്ക്കാനായി ശ്രമിച്ചെങ്കിലും അവരും വെള്ളത്തിൽ താണുപോവുകയായിരുന്നു. അപ്പോഴാണ് ഇസ്മായിൽ അതു വഴിവന്നത്. പ്രശ്നം മനസ്സിലാക്കി കുളത്തിൽ ചാടി മൂന്നു കുട്ടികളെയും കരയ് ക്കെത്തിച്ചു. ആദ്യം വെള്ളത്തിൽ വീണ കുട്ടിയെ അവസാനമാണ് രക്ഷിക്കാൻ കഴിഞ്ഞത്. അതിനാൽ ആ കുട്ടിയുടെ നില കൂടുതൽ വഷളായിരുന്നു. എന്നാൽ മൂവരും രക്ഷപ്പെട്ടു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.

മൂലമറ്റം കാഞ്ഞാറിൽ ആറിനിക്കരെ കൂടി നടന്നു പോവുകയായിരുന്ന ഇസ്മയിൽ ആറ്റിനക്കരെ കുളിച്ചു കൊണ്ടു നിന്നവർ കയത്തിൽ താഴ്ന്ന് പോകുന്നത് കണ്ട് അക്കരയ്ക്ക് നീന്തി എല്ലാവരേയും രക്ഷപെടുത്തിയതാണ് അടുത്ത സംഭവം.

നമുക്കറിയാത്ത പുഴയുടെ മേൽത്തട്ട് ശാന്തമായി തോന്നാം. എന്നാൽ അടിത്തട്ടിൽ കുഴിയുണ്ടെങ്കിൽ ഒഴുക്കു വെള്ളം ആ കുഴിയിൽ ചുഴി തീർക്കും . വേണമെങ്കിൽ വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ തക്ക തരത്തിലുള്ള ഊർജ്ജ പ്രവാഹമായിരിയ്ക്കും അത്തരം കയങ്ങളിൽ ഉണ്ടാകുക. പുഴയിൽ നിന്നും വെള്ളം പമ്പു ചെയ്യുന്ന പമ്പ് ഹൗസുകൾ ഉള്ളിടത്തോ പുഴയിൽ നിന്നും മണൽ വാരിയ വൻ കുഴികൾ ഉള്ളിടത്തോ പ്രകൃത്യാ തന്നെ പുഴയിൽ കുഴിയുള്ളിടത്തോ ഇത്തരം ചുഴികൾ വരാം. നന്നായി നീന്തറിയാവുന്നവർ പോലും ചുഴിയിൽപ്പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്. പുഴയിലെ ചെളിയിൽ പുതഞ്ഞ് പോകുന്നത് മറ്റൊരു തരം അപകടമാണ്.

ഇസ്മായിലിന് രക്ഷകന്റെ വേഷം മാത്രമേ ഇണങ്ങൂ എന്ന് നിങ്ങൾ വിചാരിക്കരുത്. കവിതയും നന്നായി വഴങ്ങും. നല്ല ഭംഗിയുള്ള കൈപ്പടയിൽ നല്ല വൃത്തഭംഗിയുള്ള കവിതകൾ വെറും ഏഴാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഇസ്മായിൽ എഴുതുമായിരുന്നു.

അറബി റ്റൈപ് റൈറ്റിംഗ് പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴാണ് ഔപചാരിക വിദ്യാഭ്യാസം നേടിയതിന്റെ ഒരു സർട്ടിഫിക്കറ്റുമില്ലാതെ ഗൾഫിലെ മണലാരണ്യത്തിൽ ജോലി തേടിപ്പോയിട്ട് യാതൊരു കാര്യവുമില്ല എന്നറിയുന്നത്. എസ്.എസ്.എൽ.സി പാസാകണമെന്ന ആഗ്രഹം തീവ്രമാകുന്നത് അപ്പോഴാണ്. അങ്ങനെ പഠിക്കുന്ന കാലത്ത് ഒരു ദിവസം ബസ്സിൽ സഞ്ചരിക്കുമ്പാഴായിരുന്നു അടുത്ത സംഭവം. പൊട്ടി വീണ വൈദ്യുതി കമ്പി റോഡിൽ നിന്നും കൈ കൊണ്ട് പിടിച്ച് മാറ്റിയിടാൻ ശ്രമിച്ച സുനിൽ എന്ന പയ്യന് ഷോക്കേറ്റു. കൈ വിരലുകൾ വൈദ്യുതി കമ്പിയിൽ മുറുകെ പിടിച്ച നിലയിൽ ആയിരുന്നതിനാൽ അവിടെ കൂടിയ ആളുകൾ വടിയും തടിയും മറ്റു സാധനങ്ങളുമൊക്കെ എടുത്തടിച്ചിട്ടും മടങ്ങിയ വിരലുകൾ കമ്പിയിലെ പിടി വിട്ട് നിവർന്ന് വരുന്നില്ലായിരുന്നു. വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരേണ്ടത് ഒന്നര കിലോമീറ്റർ അകലെയും . ഇസ്മായിൽ കയറിയ ബസ്സിൽ നല്ല തിരക്കായതിനാൽ ഫുട്ട്ബോർഡിൽ നിൽക്കേണ്ടി വന്നു. അതിനാൽ സംഭവ സ്ഥലത്തെത്തിയ ബസ്സിൽ നിന്നും വേഗം ഇറങ്ങാൻ സാധിച്ചു. ഇതേ സമയം മറ്റൊരു ബസ്സു കൂടി സംഭവ സ്ഥലത്ത് എത്തിയിരുന്നു. നൂറ്റമ്പതോളം ആളുകൾ നിസ്സഹായരായി നോക്കി നിൽക്കേ ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധി അതിവേഗത്തിൽ പ്രവർത്തിച്ചു. ഉടുമുണ്ട് ഊരി ഷോക്കടിയേറ്റയാളിന്റെ കൈ വിരലുകളിലും ദേഹത്തുമായി പൊതിഞ്ഞ് പിടിച്ച് വൈദ്യുത കമ്പിയുടെ പൊട്ടി വീണ അറ്റത്തേയ്ക്ക് വലിച്ചു കൊണ്ടുപോയി ഊരിയെടുക്കുകയിരുന്നു. ഈ പ്രവർത്തനത്തിനിടയിൽ ഇസ്മയിലിന് ഒന്നുരണ്ടു പ്രാവശ്യം ചെറുതായി ഷോക്കേറ്റിരുന്നു. അങ്ങനെ സുനിലിന്റെ ജീവൻ തിരികെ കിട്ടി. വൈദ്യുതി കമ്പിയിൽ പിടിച്ച സുനിലിന്റേതും സദുദ്ദേശമായിരുന്നു. തൊട്ടടുത്തു തന്നെയുള്ള സെൻറ് ജോസഫ് സ്കൂളിലെ കുട്ടികൾക്ക് ഷോക്കടിക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് സുനിൽ കമ്പി പിടിച്ച് മാറ്റാൻ ശ്രമിച്ചത്. ഈ സംഭവങ്ങൾ ഇസ്മായിലിനെ രാഷ് പതിയുടെ പുരസ്കാരത്തിലേയ്ക്ക് നയിച്ചു. 1996-ൽ ശ്രീ കെ. ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന സമയത്താണ് “ജീവൻ രക്ഷാ പഥക് ” നൽകി രാഷ്ട്രം ഇസ്മായിലിനെ ആദരിച്ചത്. അന്ന് 18 വയസ്സിൽ കൂടുതലുള്ള ആരെയും കൂടെ കൊണ്ടുപോകാനോ നല്ലൊരു ഫോട്ടോയെടുത്ത് സൂക്ഷിക്കാനോ ഉള്ള സാമ്പത്തിക ശേഷി ഇസ്മായിലിന്റെ കുടുംബത്തിനില്ലായിരുന്നു. പിൽക്കാലത്ത് സെൻറ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികൾ ആ നാട്ടിലെ പ്രതിഭയായി ഇസ്മായിലിനെ തിരഞ്ഞെടുത്ത് ആദരിച്ചു.

1998- ൽ മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്നും 10000 രൂപ പുരസ്കാരമായി ഇസ്മായിലിന് ലഭിച്ചിരുന്നു.
കാര്യങ്ങൾ ഇത്രത്തോളമെത്തിയപ്പോൾ ശ്രീ പി ജെ ജോസഫ് ഇടപ്പെട്ടു. ഇസ്മായിലിന് കോസ്റ്റ് ഗാർഡിൽ ജോലി ലഭിച്ചു. എന്നാൽ ഇസ്മായിലിന്റെ ഉമ്മയ്ക്ക് ആ ജോലി ഇഷ്ടമില്ലാതിരുന്നതിനാൽ 1998- ൽ ഐ.എച്ച്.ആർ.ഡി യുടെ സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. സ്വപ്രയത്നത്താൽ ഹയർ സെക്കന്ററിയും ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും പാസ്സായി. ഞാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് പ്രിൻസിപ്പാളായി ജോലി നോക്കുമ്പോൾ അവിടത്തെ ലൈബ്രറേനിയനായിരുന്ന ശ്രീ പത്മനാഭനെക്കൊണ്ട് ഡിസൈൻ ചെയ്യിപ്പിച്ച് ഗവ. സാങ്ഷൻ നേടിയെടുത്ത ലൈബ്രററി സയൻസ് കോഴ്സാണ് ഇസ്മായിൽ പാസ്സായിയെന്നത് അദൃശ്യമായ കർമ്മബന്ധം. ഇപ്പോൾ പൈനാവ് ഐ എച്ച് ആർ ഡി യുടെ പോളി ടെക് നിക്കിൽ ലൈബ്രറിയിൽ ജോലി നോക്കുന്നു. സ്വന്തമായി ഒരു ജിമ്മും ഉണ്ട്. മുണ്ടും ഷർട്ടുമിട്ട് ഇസ്മയിൽ ജോലി സ്ഥലത്തെത്തി വിനീതനായി ഇരുന്നാൽ ജീംന്വേഷ്യത്തിൽ പ്രവൃത്തി പരിചയമുള്ളയാളാണെന്നും ധാരാളം പേർക്ക് ടെയിനിംഗ് കൊടുത്തിട്ടുണ്ടെന്നും കാണുന്നവർക്കൊന്നും തോന്നില്ല. കുട്ടികളുടെ ഇടയിലെ കശപിശയും മറ്റും സൗമ്യമായി പറഞ്ഞു തീർക്കാൻ ഇസ്മായിൽ ശ്രമിക്കും. ചിലപ്പോൾ കുട്ടികൾ പിരിഞ്ഞ് പോകും.

ചില ക്ഷിപ്രകോപികൾ കാര്യങ്ങൾ കയ്യാങ്കളിയിലെത്തിക്കും ദൂരെ നിന്ന് ക്ഷമയോടെ ഇതൊക്കെ നിരീക്ഷിക്കുന്ന ഇസ്മയിൽ ക്ഷിപ്രകോപിയെ തറയിൽ നിന്നും ഉയർത്തും. നിലത്ത് കാലുറച്ച് നിൽക്കുമ്പോഴുള്ള വീറും വാശിയുമേ ഈ കുട്ടികൾക്കുള്ളൂ. കാലുറപ്പിക്കാൻ ഇടം കിട്ടാത്തപ്പോൾ അല്പനേരം കാലിട്ടടിയ്ക്കും. പിന്നെ അടങ്ങും. കോപമടങ്ങാനും എല്ലാം കലങ്ങിത്തെളിയാനും അല്പം നേരം വേണമല്ലോ? പിന്നെ സമാധാനിപ്പിച്ച് വിടും. ഇസ്മായിൽ ജിമ്മാണെന്നറിയുന്ന ആൺകുട്ടികൾ എങ്ങനെയാണ് ബോഡി ബിൽഡ് അപ് ചെയ്ത് എടുത്തത് എന്നറിയാൻ ഇസ്മായിലിന്റെ പിറകെ കൂടും. എന്റെ ഓഫീസിന് മുന്നിലും ധാരാളം കുട്ടികൾ ഇസ്മായിലിനെ കാണാൻ നിൽക്കുന്നുണ്ടായിരുന്നു.

ഇസ്മായിലിന് രക്ഷകന്റെ വേഷം ഈശ്വരൻ കല്പിച്ചു നൽകിയതായതിനാൽ 2010 ൽ പൂച്ചപ്ര ഉരുൾ പൊട്ടലിൽ 5 പേരെ രക്ഷിക്കാനുള്ള നിയോഗമുണ്ടായി. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിട്ടിറങ്ങി സഹായിക്കുന്ന ശീലമുള്ളതിനാൽ ഈ ഉരുൾപൊട്ടൽ സ്ഥലത്തും കൂട്ടുകാരോടൊപ്പം ഇസ്മായിൽ എത്തി. വടവും മറ്റും കൈയ്യിലുണ്ടായിരുന്നെങ്കിലും രൗദ്ര ഭാവം പൂണ്ടൊഴുകുന്ന കാട്ടാർ നീന്തി കടക്കാൻ ആർക്കും ധൈര്യം പോരായിരുന്നു. പുഴയ്ക്കക്കരെ മലമുകളിലായിരുന്നു ഉരുൾ പൊട്ടലിൽ പെട്ടവീട്. ഒരു വീട്ടിലെ അമ്മയും ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളും അവിടെ ഒറ്റപ്പെട്ടു പോയി. ആ അഞ്ചുപേരെയും രക്ഷിക്കുന്ന ദൗത്യം ഇസ്മായിലിനായിരുന്നു. വലിയ വടവുമായി ഇസ്മായിൽ അക്കരയ്ക്ക് നീന്തി. വീടും വൃക്ഷങ്ങളും കടപുഴക്കി ഒഴുകുന്ന ഉരുൾ വെള്ളത്തിൽ ഒഴുകിപ്പോകാതെ നിന്ന ഒരു വന്മരത്തിൽ വടം കെട്ടിയുറപ്പിച്ചു. മറുകരയിൽ സഹായികൾ ഒരു വൃക്ഷത്തിൽ വടം നന്നായി വലിച്ചു കെട്ടി. ഇസ്മായിൽ രക്ഷിച്ചു കൊണ്ടുവരുന്നവരെ താങ്ങി ഇക്കരെയെത്തിക്കാൻ സഹായികൾ നിലയെത്തും വെള്ളത്തിൽ വടത്തിൽ പിടിച്ച് വരിവരിയായി നിലയുറപ്പിച്ചു. ആൺകുട്ടി ചെറുതായതിനാൽ അതിനെയും രണ്ടു പെൺകുട്ടികളെയും ഇസ്മയിൽ ആദ്യം സഹായികൾ നിൽക്കുന്നിടം വരെ പുഴ നീന്തി എത്തിച്ചു കൊടുത്തു. ഇങ്ങനെ കൊണ്ടുവരുന്ന ആൾക്കാർ എല്ലാം നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടവരായതിനാൽ പിച്ചും പേയും പറയുകയും ആത്മഹത്യാപ്രവണത കാണിക്കുകയും രക്ഷകന്റെ ഷർട്ടിലും തലമുടിയിലും പിടിച്ച് വലിച്ച് പിച്ചുകയും ചെയ്യും. അതെല്ലാം സഹിച്ച് ഇവരെയും തോളിലേന്തി നിലയില്ലാ ഒഴുക്കു വെള്ളത്തിൽ വടം ചേർത്ത് നീന്തി സഹായികൾ നിൽക്കുന്നിടം വരെ എത്തിക്കുന്നത് വളരെ സാഹസികമായും ശ്രദ്ധയോടെയും ചെയ്യേണ്ട കാര്യമാണ്. ഏതു നിമിഷവും രക്ഷപ്പെടുത്തിയ ആൾ കൈയ്യിൽ നിന്നും പോകാം. അങ്ങനെ പോയാൽ അതുവരെ ചെയ്ത പ്രയത്‌നങ്ങൾക്കൊന്നും ഫലമില്ലാതെയാകും.

മൂന്ന് പേരെ ഇക്കരെയെത്തിച്ച് തിരികെ അക്കരെയെത്തി മല കയറുമ്പോഴാണ് രണ്ടാമത്തെ ഉരുൾ പൊട്ടിയത്. അമ്മയും മകളും ഉറച്ച മരത്തിൽ പിടിച്ച് നിന്നു. അമ്മ ഭ്രാന്തിയെപ്പോലെ അലറി . ഒരു ഘട്ടത്തിൽ ഉരുൾവെളളത്തിൽ ചാടി ആത്‌മഹത്യ ചെയ്യാൻ അവരൊരുങ്ങി. ഇസ്മായിൽ വേഗം അവരെ ഇക്കരെയെത്തിച്ചു. ഏറ്റവുമവസാനം മരത്തിൽ പിടിച്ച് ധൈര്യപൂർവ്വം കാത്തു നിന്ന പെൺകുട്ടിയേയും. അങ്ങനെ ഒരു വീട്ടിലെ അഞ്ചു പേർ രക്ഷപെട്ടു. ഇതേ ദിവസം ആ നാട്ടിൽ മറ്റൊരിടത്ത് ഇതുപോലെ ആളുകളെ രക്ഷിക്കാനിറങ്ങിയ ഇസ്മയിലിന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗമറിയാതെയായിരുന്നു ഈ രക്ഷാപ്രവർത്തനം. പിന്നീട് അയാളുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ആർക്കും തിരച്ചറിയാൻ പറ്റുന്നില്ലായിരുന്നു. എന്നാൽ സുഹൃത്തിനെ കാണ്മാനില്ലെന്ന വിവരവും കിട്ടിയിരുന്നു. അവസാനം ഒരാൾ പറഞ്ഞു. നീ അവന്റെ മുഖമൊന്ന് സങ്കല്പിച്ചു കൊണ്ട് ഈ മൃതദേഹത്തിൽ നോക്കുക ഇതവനാണോ എന്ന്. അതയാൾ തന്നെയായിരുന്നു.

സ്പോർട്ട്സിലും വടം വലിയിലും നിരവധി സമ്മാനങ്ങൾ ഇസ്മായിലിന് ലഭിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വടത്തിന്റെ ഒരു വശത്ത് നിന്ന് വലിച്ച് വടം വലിയിൽ ജയിച്ച അനുഭവവും ഇസ്മയിലിനുണ്ട്.

ഇസ്മായിലിന്റെ വിവാഹവും ഒരു രക്ഷപെടുത്തൽ തന്നെയായിരുന്നു. ഭാര്യ സിന്ധു ( ഇപ്പോഴത്തെ പേര് ഷാഹിദ) ഒരു ക്രിസ്തീയ കുടുംബത്തിലേതായിരുന്നു. അമ്മ മരിച്ചു പോയി. ഒരു സഹോദരന് സിന്ധുവിന്റെ പിതാവ് വീടും പറമ്പും ഒരാൾക്ക് ജാമ്യം വയ്ക്കാനായി നൽകി. പിന്നീട് കുടുംബം കടക്കെണിയിലായി. സിന്ധു മനസ്സിന്റെ ഭാരമെല്ലാം ഇറക്കി വയ്ക്കുന്നത് സമീപ വാസിയായ ഇസ്മായിലിനടുത്തായിരുന്നു. സിന്ധുവിന്റെ ഹൃദയ നൊമ്പരങ്ങൾ കേട്ടുകേട്ട് ഇരുവരും പ്രണയത്തിലായി. പ്രണയം ഇരു വീടുകളിലും എതിർപ്പുളവാക്കി. മതമായിരുന്നു പ്രശ്നം. ഇങ്ങനെയായാൽ എങ്ങിനെയാണ് വിവാഹം നടത്തുക ? ഇരുവർക്കും പിന്മാറിയാലോ എന്ന് ഇസ്മായിൽ സിന്ധുവിനോട് ചോദിച്ചു. സിന്ധു പറഞ്ഞു: ഇസ്മായിൽ വേറെ വിവാഹം കഴിച്ചോളൂ. സിന്ധു അവിവാഹിതയായി തുടരുമെന്ന്. അങ്ങനെ ഇസ്മായിൽ സിന്ധുവിനെ തന്നെ ജീവിത സഖിയാക്കാൻ തീരുമാനിച്ചു.

ഇസ്മായിലിന്റെ വീട്ടിൽ എല്ലാവർക്കും കൂടി കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ആ കോളനിയിൽ തന്നെയുള്ള ഒരു മുറിയിലായിരുന്നു കിടപ്പ്. സിന്ധുവിന്റെ വീട് റോഡിന് എതിർവശത്തും. ഇസ്മായിൽ ജോലിക്ക് പോകുന്ന ദിവസം ഒരു ഷർട്ടെടുത്തു കടയിലെ മേശപ്പുറത്ത് വച്ചിരുന്നാൽ അതിന്റെയർത്ഥം അന്നേ ദിവസം ഇസ്മായിൽ തിരിച്ചെത്തുമെന്നാണ്. ഒരു കുപ്പി നിറച്ച് വെള്ളം വച്ചാൽ അന്ന് തിരികെയെത്തി ല്ലെന്നും . ഒഴിഞ്ഞ കുപ്പി വച്ചാൽ മറ്റൊരു കോഡ്. അങ്ങനെ ലാന്റ് ഫോണോ മൊബൈൽ ഫോണോ സ്വന്തമായി ഇല്ലാതിരുന്ന കാലത്ത് അവർ കോഡുകൾ കൊണ്ടു സംവദിച്ചു. ഇസ്മായിലിന് അല്പ സ്വൽപം സാമ്പത്തിക സ്ഥിതിയൊക്കെയായപ്പോൾ അവർ വിവാഹിതരാകാൻ തീരുമാനിച്ചു.. സിന്ധു പൊന്നാനിയിൽ പോയി മതം മാറി ഷാഹിദയായി. അവർ കോളനിയിൽ നിന്നും അല്പം ദൂരത്തുമാറി
ഒരു വീട്ടിൽ താമസമാക്കി. അവരുടെ ദാമ്പത്യവല്ലരിയിൽ രണ്ടു കുട്ടികളുണ്ടായി. അൽ സാബിത്തും അൽ സാജിത്തും.

സിന്ധുവിന്റെ സഹോദരൻ ഇംഗ്ലണ്ടിൽ പോയി . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഇസ്മായിലും ഭാര്യയും ഇരുവരുടേയും ബന്ധുവീടുകളിലേയ്ക്ക് പോകില്ല. എല്ലാവർക്കും അവരുടെ വീട്ടിലേയ്ക്ക് വരാൻ സ്വാതന്ത്ര്യമുണ്ട്.

ഞങ്ങളുടെ കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികളും പ്രോഗ്രാം ഓഫീസർ സുബിയും കൂടി ഒരു പുഴക്കരയിൽ 20 ഏക്കർ സ്ഥലത്ത് കാവ് വച്ച് പിടിപ്പിക്കുന്ന ശ്രമത്തിലായിരുന്നു. അതിൽ പങ്കെടുത്ത ശേഷമാണ് ഇസ്മായിൽ കോളേജിൽ എത്തിയത്. പുറത്ത് കുട്ടികൾ ഇസ്മായിലിനെ കാത്ത് നിൽക്കുന്നതിനാൽ ഇസ്മയിൽ വേഗം ഇറങ്ങി. സുബിയുടെ ഭാഷയിൽ പറഞ്ഞാൽ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളുടെ ഇടയിൽ ഇലക്ഷൻ ഡ്യൂട്ടിയ് ക്ക് പോകണമെങ്കിൽ അത് ചോദിച്ചു വാങ്ങി പോകാൻ മടിയില്ലാത്തയാളാണ് ഇസ്മായിൽ . വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ 15 കിലോമീറ്ററോളം നടന്നാണ് കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇസ്മായിൽ എത്തിയത്. നല്ല ആരോഗ്യമുള്ളവരെ മാത്രമേ അവിടെ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഇടുകയുള്ളൂ. ഇടമല കുടിയിൽ ആകെ 26 കുടികളാണുള്ളത്. ഒരു കുടിയിൽ ഇരുപതോളം വീടുകൾ . പിന്നെ കുറച്ചു ദൂരം ചെന്നശേഷമായിരിയ്ക്കും അടുത്ത കുടി. ഒരു കുടിയ് ക്ക് ഒരു കാണിയുണ്ടാകും. എല്ലാ കാണികൾക്കും കൂടി ഒരു മൂപ്പൻ . ഇവരെ കണ്ടിട്ട് വേണം ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഹാജരാകാൻ. ഇടമലകുടിയിൽ രണ്ടായിരത്തോളം വോട്ടർമാർ ഉണ്ടാകും ഒരു ബൂത്തിൽ അഞ്ഞൂറോളം വോട്ടർമാർ ഉണ്ടാകും. ഉച്ചയ്ക്ക് മുമ്പ് വോട്ടെടുപ്പ് കഴിയും. ഇവരെത്തിയ ബൂത്ത് പ്രദേശത്ത് തലേന്നാൾ ഒരു പട്ടിയെ ഒരു പുലി പിടിച്ചിരുന്നു. ഇസ്മായിൽ നടന്നു തളർന്ന ക്ഷീണത്തിൽ സുഖമായി ഉറങ്ങി. മറ്റുള്ളവർ ഉറങ്ങാതെ നോക്കി നിൽക്കുകയായിരുന്നു. നേരം വെളുത്ത് ഇസ്മായിൽ കണ്ണു തുറന്ന് നോക്കിയപ്പോൾ ആരും ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി. എങ്ങിനെ ഉറങ്ങാൻ പറ്റി ? പേടിയായില്ലേ എന്ന് ഇസ്മായിലിനോട് അവർ ചോദിച്ചു . നിങ്ങളെല്ലാം ഉറങ്ങാതെ കാവൽ നിൽക്കുകയല്ലേ? അപ്പോൾ എനിക്ക് സുഖമായി ഉറങ്ങാമല്ലോ എന്നായിരുന്നു ഇസ്മയിലിന്റെ മറുപടി. അതാണ് ഇസ്മായിൽ. ഞാൻ ഡിസാസ്റ്റ ർ മാനേജ്മെന്റിനെക്കുറിച്ച് ഒരു ക്ലാസ്സ് നമ്മുടെ കുട്ടികൾക്കായി ഇസ്മായിലിനെ കൊണ്ട് എടുപ്പിക്കണമെന്ന് സുബിയെ പറഞ്ഞേൽപ്പിച്ചു. അനുഭവസമ്പത്തുള്ളവർക്കല്ലേ അത് വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ കഴിയൂ. ഇനിയും ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനുള്ള കഴിവും ആരോഗ്യവും ദീർഘായുസ്സും ദൈവം ഇസ്മായിലിന് നൽകട്ടെ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

ഇസ്രയേലിനെ നയിക്കാനുള്ളവൻ പിറക്കുന്നത് അപ്പത്തിൻെറ ഭവനം എന്നർത്ഥമുള്ള ബേത്ലഹേമിൽ ആയിരിക്കുമെന്ന് മിക്കാ പ്രവാചകൻ പ്രവചിച്ചിരുന്നു. ദൈവത്തിൻെറ അനന്തസ്നേഹം കാലിത്തൊഴുത്തിൻെറ ജീർണതയിലേയ്ക്ക് പിറന്നു വീഴുകയായിരുന്നു.ഇല്ലായ്മകളിലേയ്ക്കുള്ള തിരുപ്പിറവി . പൂർണ്ണ ഗർഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് എത്രയോ സത്രങ്ങൾക്ക് മുന്നിൽ മുട്ടി. ആട്ടിപ്പായിക്കപ്പെട്ടവൻെറ ഹൃദയ വേദനയുമായി വഴിയരികിൽ ഒരു കാലിത്തൊഴുത്താണ് അഭയത്തിൻെറ കൈത്താങ്ങായി മാറുന്നത്. ഓരോ യാത്രയുടെ ഇടങ്ങളിലും നമുക്കായി ഒരു രക്ഷാ മുനമ്പ് കാത്തിരിക്കുന്നുവെന്ന് ജോസഫിൻറെ ആ രാത്രി നമ്മെ ഓർമിപ്പിക്കുന്നു.

ഭൂമിയിലെ അനാഥർക്കുള്ള നാഥൻറെ പിറവി പ്രതീക്ഷകളുടെ ആകാശം ആകുന്നു. നമ്മുടെ ഹൃദയ കോവിലുകൾ അപരൻെറ ആവശ്യങ്ങളിലേക്ക് തുറന്നിരിക്കുക. ….അവന് സമ്മാനിക്കാൻ സ്നേഹത്തിൻറെ പുൽക്കൂടുകൾ അല്ലാതെ മറ്റെന്താണ് ഉള്ളത്?

മഞ്ഞു പൊഴിയുന്ന പാതിരാ കുർബാനക്കാലം

ഓർമകളുടെ മഞ്ഞുവീണ ആ പാതിരാകുർബാന കാലം ഓർത്തെടുക്കുകയാണ് എഴുത്തുകാരനും റിട്ടയർഡ്‌ അധ്യാപകനുമായ ശ്രീ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിൽ . ഡിസംബർ മാസം ആരംഭിച്ചു കഴിഞ്ഞാൽ ക്രിസ്തുമസിനായുള്ള തയ്യാറെടുപ്പാണ്.

പൊൻകുന്നം പള്ളിയിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം സഞ്ചരിച്ച ആ കാലമൊക്കെ ഇന്നലെയെന്നപോലെ ഓർക്കുന്നു. കൃത്യമായി നോയമ്പ് എടുത്ത് പ്രാർത്ഥനകളിൽ പങ്കെടുത്തു കഴിയുമ്പോൾ എന്തെന്നില്ലാത്ത ഉണർവാണ് മനസ്സിന് .

ഡിസംബർ 1 മുതൽ ആകെ തിരക്കാണ്. ഈന്തൽ ഇലകൊണ്ട് പുൽക്കൂട് ഒരുക്കൽ, മുള കീറി നക്ഷത്രം ഉണ്ടാക്കൽ , കരോളിനുള്ള തയ്യാറെടുപ്പുകൾ അങ്ങനെയങ്ങനെ….. പ്രകൃതിപോലും മഞ്ഞുവീണ് നിശബ്ദമായി കിടക്കുന്നത് പോലെ തോന്നും. കൃത്യം 12 മണിക്ക് പള്ളിക്കുള്ളിൽ വെഞ്ചരിച്ച ഉണ്ണീശോയുമായി അച്ഛൻ പുറത്തേക്ക് വരും. പള്ളിക്ക് വെളിയിൽ ഒരുക്കിയ വലിയ പുൽക്കൂടിനുള്ളിൽ ഉണ്ണീശോയെ കൊണ്ടുവയ്ക്കും. അതിനുള്ളിൽ രാജാക്കന്മാരുടെയും, ആട്ടിടയന്മാരുടെയും നീണ്ട നിരകൾ ഉണ്ടാവും.

മെഴുകുതിരി വെളിച്ചത്തിൽ പുൽക്കൂടൊരു സ്വർഗ്ഗ സമാനമായ കാഴ്ചയായി മാറുകയാണ്. ക്രിസ്തുനാഥൻെറ ജനനം അറിയിച്ച് കതിനകൾ പൊട്ടിക്കുന്ന നേരത്ത് അപ്പവും ഇറച്ചിക്കറിയും വച്ചിരുന്ന ഉറിയും പൊട്ടിച്ച് താഴെവീണ “മഹാൻ “മാരുടെ രസകരമായ കഥകൾ ഏറെയുണ്ടായിരുന്നു.

ഇന്ന് വിപണിയിൽ റെഡിമെയ് ഡ് പുൽക്കൂടുകൾ ലഭ്യമാവുന്ന കാലമാണ്. ചൂരൽ കൊണ്ട് നിർമ്മിച്ചത്. മാഞ്ഞൂരിൽ എൻറെ കുട്ടിക്കാലത്ത് പ്രിയ ചങ്ങാതിയും ഇപ്പോൾ അധ്യാപകനുമായ റജി തോമസും, അനുജൻ റോയിയും , റോബിനും ഒക്കെ ചേർന്നൊരുക്കിയ പുൽക്കൂടുകൾ ഓർമ്മ വരുന്നു. കുന്നൂപ്പറമ്പിലെ പുൽക്കൂട് കാണാൻ പോകുന്നത് ഒരു പരിപാടി തന്നെയായിരുന്നു . അവരുടെ പപ്പാ ( തോമസ് ചേട്ടൻ) എറണാകുളത്തു നിന്ന് വാങ്ങി കൊണ്ടുവരുന്ന രാജാക്കൻമാരും, ആട്ടിടയന്മാരും ഒക്കെ ഉണ്ടാവും. ഈന്തലിൻറെ ഇല കൊണ്ടും മീശ പുല്ലു കൊണ്ടും ഒരുക്കുന്ന നാഥൻറെ കാലിത്തൊഴുത്ത്…… മിന്നിമിന്നിത്തെളിയുന്ന ചെറിയ ബൾബുകളൊക്കെ കൗതുകക്കാഴ്ചയായി ഇന്നുമുണ്ട് മനസ്സിൽ ……ഡിസംബറിലെ ആകാശവിളക്കുകൾ……

ഡിജിറ്റൽ യുഗത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ആഘോഷങ്ങളും, കൂട്ടായ്മകളും വഴിമാറി പോകുന്നു. നമ്മുടെ ഹൃദയങ്ങളും പ്രവർത്തികളും അസ്വസ്ഥമാവുന്നു. ലോകം കോവിഡിൻെറ കഷ്ടതകളിൽ നിന്നും മോചനം നേടിയിട്ടില്ല. ജീവിതത്തിൻെറ വേവലാതിപ്പുഴ നീന്താനുള്ള വ്യഗ്രതയിൽ നാം സ്വത്വബോധം മറന്ന ഒരു ജനതയാവുന്നു. ആഘോഷങ്ങൾ പഴയ നാട്ടിൽ തനിമകൾ പിന്തുടരട്ടെ…..അയൽക്കാരൻെറ സങ്കടങ്ങൾ പങ്കിടാനുള്ള മനസ്സ് ഉണ്ടാവട്ടെ…… അവൻറെ കാഴ്ചകൾ നമ്മുടേതു കൂടിയാണ് എന്ന് അറിയുക.

ഉപരേഖ

ക്രിസ്തുമസ്, ഓണം എന്നീ ആഘോഷങ്ങൾക്ക് തനത് രുചിശീലങ്ങളുണ്ടായിരുന്നു. ( അടുക്കളയിൽ രൂപപ്പെടുന്ന കറിക്കൂട്ടുകളുടെ മായാജാലം). നമ്മുടെ അമ്മച്ചിമാർ പിന്തുടർന്ന ചേരുവകളിൽ നിന്നും വഴിമാറിയാണ് ആഘോഷ അടുക്കളകൾ പ്രവർത്തിക്കുന്നത്. തനതു രുചി ബോധങ്ങളും , ജീവിതശൈലികളും വീണ്ടെടുക്കാൻ നാം യത്നിക്കണം . മനസിൻെറ പുൽക്കൂടുകൾ തുറന്നിടുക….. മാനവികതയുടെ ആകാശം കാണട്ടെ.

ജോൺ കുറിഞ്ഞിരപ്പള്ളിയിയുടെ ഏറ്റവും പുതിയ നോവൽ ആറോൺ ഉടൻ വായനക്കാരിലേയ്ക്ക് എന്തും.
നിർവ്വചിക്കാനാവാത്ത ജന്മബന്ധങ്ങളുടെ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ട ഒരു സൗഹൃദത്തിൻറെ കഥയാണ് ആറോൺ.പ്രായമോ സ്വഭാവമോ സാഹചര്യങ്ങളോ അനുകൂലമല്ലാത്ത രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെ സുഹൃത്തുക്കളാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. എവിടെനിന്നോ ഉത്ഭവിച്ചു് വ്യത്യസ്തമായ ഭൂതലങ്ങളിലൂടെ ഒഴുകി ഒന്നായി ചേർന്നൊഴുകുന്ന അരുവികൾ പോലെ ഒരു പ്രതിഭാസം.ചിലപ്പോൾ അവരുടെ മനസ്സുകളുടെ സങ്കീർണ്ണമായ ഉള്ളറകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന നിസ്സഹായതയുടെ ബഹിർസ്പുരണം ആകാം അവരെ തമ്മിൽ അടുപ്പിക്കുന്നത് അനാഥത്വത്തിൻറെ നിസ്സഹായത അനുഭവിക്കുന്നതുവരെ മനസ്സിലാകാൻ വിഷമമാണ് എന്നാണ് പറയപ്പെടുന്നത്.
വ്യത്യസ്തമായ വായനാനുഭവം നൽകി വായനക്കാരെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആറോൺ.

ജോൺ കുറിഞ്ഞിരപ്പള്ളി മലയാളം യുകെയിൽ എഴുതിയ മേമനെകൊല്ലി തുടങ്ങിയ രചനകൾ വൻ ജനപ്രീതി നേടിയിരുന്നു .

രാധാകൃഷ്ണൻ മാഞ്ഞൂർ

ഇഷ്ടമുള്ള പാട്ടുകൾ എക്കാലവും നമ്മുടെ മനസ്സിൽ വേരുകളാഴ്ത്തി നിൽക്കും . സ്ഥലകാല ബോധങ്ങളില്ലാത്ത ചില നേരത്ത് മനസ്സിലേക്ക് കടന്നു വരും. എത്ര പെട്ടെന്നാണ് നാം ആ പഴയ കാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്.

ഈ അടുത്ത കാലത്ത് കുമളിയിലേയ്‌ക്കൊരു ബസ് യാത്ര നടത്തി. ബസ്സിനുള്ളിൽ ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലെ ഗാനം . മറ്റാരുമല്ല പ്രിയപ്പെട്ട ജാനകിയമ്മ പാടി അനശ്വരമാക്കിയ “ആടി വാ കാറ്റേ, പാടി വാ കാറ്റേ” എന്ന ഹിറ്റ് ഗാനം. വണ്ടിയിപ്പോൾ പാമ്പനാർ എത്തിനിൽക്കുന്നു. ചുറ്റിനും തേയിലത്തോട്ടങ്ങളുടെ സായാഹ്ന ഭംഗി. ചിത്രത്തിൽ ഊട്ടിയുടെ മനോഹാരിതയിലാണ് ഈ ഗാനം ചിത്രീകരിച്ചത്.

ഒരു നിമിഷം ഞാനും ഊട്ടിയിലാണെന്ന് വിചാരിച്ചു പോയി. ജാനകിയുടെ ശബ്ദം ഉച്ചസ്ഥായിലെത്തിനിൽക്കുന്നു. പതിയെ ഈ ഗാനം എന്നിലേക്ക് അരിച്ചിറങ്ങി.

ഇപ്പോൾ ഞാൻ നിൽക്കുന്നത് 85′ ലെ പ്രീഡിഗ്രി കാലത്താണ്. കുറവിലങ്ങാട് ദേവമാതാ കോളജിലെ മൂന്നാം നിലയിലെ ഓഡിറ്റോറിയം. അവിടെ കൊച്ചിൻ കലാഭവൻെറ ഗാനമേള. സ്റ്റേജിൽ സെൽമ ജോർജ് പാടുന്നു. ‘ആടി വാ കാറ്റേ….. പാടി വാ കാറ്റേ’…. ജാനകിയമ്മ അവരിൽ പരകായ പ്രവേശം നടത്തിയതുപോലെ… എത്ര സുന്ദരമായി അവർ പാടിയിരിക്കുന്നു.

ഓഡിറ്റോറിയത്തിലെ നിലയ്ക്കാത്ത കയ്യടി ഇന്നും ഓർക്കുന്നു. ഏപ്രിൽ മാസത്തിലെ ചൂടുകാറ്റ് കൊമേഴ്സ് ബിൽഡിങ് കടന്ന് വീശുന്നുണ്ട്. ഞങ്ങളുടെ പ്രീഡിഗ്രിക്കാലം അവസാനിക്കാറായിരുന്നു . ക്യാമ്പസിലെ പ്രിയ ചങ്ങാതികൾ, കൗമാര ബഹള കാലം ….എല്ലാം ഒരു നിമിഷം ഓർത്തു. ഏറ്റവും സുന്ദര നിമിഷങ്ങൾക്ക് മുകളിൽ ആണ് ആ ഗാനം എന്നിൽ ആവേശിച്ചു നിൽക്കുന്നത്. ഒരു ഗാനം എത്ര പെട്ടെന്നാണ് നമ്മുടെ ചിന്തകളെ മാറ്റി തീർക്കുന്നത്.

മറ്റൊരു പാട്ടോർമ്മ എൻറെ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന തോംസൺ തിയേറ്റർ സമ്മാനിക്കുന്നതാണ് . അവിടെയും ഗായിക ജാനകിയമ്മ തന്നെ . ‘തൃഷ്ണ’ യെന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും…. നാദശലഭങ്ങളെ ‘ എന്ന പ്രശസ്ത ഗാനം. വൈകുന്നേരം ഷോ തുടങ്ങുംമുൻപ് വയ്ക്കുന്ന പ്രധാന ഗാനങ്ങളിലൊന്നാണിത്. ജാനകിയമ്മ പാട്ടുമായി അകത്തേയ്ക്ക് പോയി കഴിഞ്ഞാൽ സിനിമ ‘ന്യൂസ് റീൽ ‘ തൊട്ട് തുടങ്ങുകയായി. ഇതൊരു അലിഖിത നിയമമാണ്. അകത്തു പാട്ട് വച്ചു ഇനി രക്ഷയില്ല എന്ന വേവലാതിയിൽ ഇരുവേലിയ്ക്കൽപ്പാലം മുതൽ സിനിമ തീയറ്റർ വരെ ഓടിയ ചരിത്രമുണ്ട്. നഷ്ടം കൊണ്ട് കുറുപ്പുന്തറ തോംസൺ തിയേറ്റർ പൊളിച്ചുമാറ്റിയെങ്കിലും ഞങ്ങൾ ഗ്രാമീണജനതയുടെ മനസ്സിൽ ഇന്നും ആ തീയേറ്ററുണ്ട്….. സത്യനും, നസീറും, ഷീലയുമൊക്കെ സജീവമാക്കിയ ആ ദിനങ്ങളുണ്ട്, ജാനകിയമ്മയുടെ ആ പാട്ടുകളുണ്ട്.

ഉപരേഖ

ഒരുദിവസം ബുദ്ധൻ പ്രഭാഷണത്തിനായി ഒരുങ്ങുകയായിരുന്നു. ആ നേരത്ത് ഒരു പക്ഷി വാതിൽക്കൽ നിന്ന് മനോഹരമായി പാടാൻ തുടങ്ങി. ഗാനത്തിൻ്റെ ലയ ഭംഗിയിൽ ബുദ്ധനും പ്രകൃതിയും ലയിച്ചു. പക്ഷി പാട്ട് നിർത്തിയപ്പോൾ വല്ലാത്തൊരു നിശബ്ദത അവിടമാകെ പടർന്നു. അന്നദ്ദേഹം ഒന്നും സംസാരിച്ചില്ല . നിശബ്ദത തന്നെ ഒരു പ്രഭാഷണമായി മാറി. ആ നിശബ്ദതയിലൂടെ അദ്ദേഹം സംവദിച്ചു. പക്ഷിയുടെ ഗാനം ബുദ്ധനിൽ അത്രമേൽ സ്വാധീനിച്ചു.

ഡോ. ഐഷ വി

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാനായി നടത്തിയ റാലിയിൽ കല്ലട സി വി കെ എം ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്ന തോപ്പുവിള വീട്ടിൽ വിദ്യാധരനും വിശ്വംഭരനും പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തിലുണ്ടായ മാതാപിതാക്കളുടെ വിയോഗം രണ്ടു പേരിലും വലിയ ആഘാതം സൃഷ്ടിച്ചിരുന്നെങ്കിലും മൂത്തയാളായ വിദ്യാധരന് അതൊക്കെ വേഗം അതിജീവിക്കാൻ കഴിഞ്ഞു . എന്നാൽ വിശ്വംഭരനാകട്ടെ ജന്മനാൽ തന്നെ വായുടെ ഭാഗത്തുള്ള കോടലും ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്ന സന്നിയും ഒരിക്കലും അതിജീവിക്കാൻ കഴിയാത്ത അപകർഷാ ബോധത്തിന് അടിപ്പെടുത്തിയിരുന്നു. വിശ്വംഭരൻ ചിത്രരചനയിൽ നല്ല മികവു പുലർത്തിയിരുന്നതിനാൽ കുണ്ടറയിൽ ചിത്രരചന പഠിക്കാൻ ആക്കിയിരുന്നു. പഠനത്തിലും വിശ്വംഭരൻ മുന്നിലായിരുന്നു. കുറച്ചു വളർന്നപ്പോൾ ഹൃദയത്തകരാറു കൂടി വിശ്വംഭരനെ അലട്ടിയിരുന്നു. അന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ മാത്രമേ തെക്കേ ഇന്ത്യാക്കാർക്ക് എത്താൻ പാകത്തിന് ഹൃദശസ്ത്രക്രിയാ വിഭാഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ജ്യേഷ്ഠാനുജന്മാർ വിൽക്കാൻ പറ്റുന്ന വസ്തുവകകളെല്ലാം വിറ്റുപെറുക്കി പണം സ്വരൂപിച്ച് മദ്രാസിലേയ്ക്ക് വണ്ടി കയറി. അവിടെ വച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ജ്യേഷ്ഠൻ അനുജനെ കയറി കണ്ടു. വെള്ളം ചോദിച്ചെങ്കിലും നേഴ്സുമാർ കൊടുത്തില്ല. നേഴ്സുമാർ രോഗികളെ പരിചരിക്കുന്നതിനാവശ്യമായി സാധനങ്ങൾ വച്ചിരുന്ന ട്രേയിൽ നിന്നും ഐസ് ക്യൂബുകൾ എടുത്ത് വിശ്വംഭരൻ വായിലിട്ടതിനെ തുടർന്ന് വീണ്ടും തീയറ്ററിലേയ്ക്ക് കയറ്റേണ്ടിവന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സുഖം പ്രാപിച്ച് നാട്ടിലെത്തി.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിശ്വംഭരന് ഗവ ഐറ്റി ഐയിലെ പഠന ശേഷം സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടി ഹൈദരാബാദിലെത്തി. ഇടയ്ക്ക് നാട്ടിൽ പോയപ്പോൾ ശമ്പളം വാങ്ങി ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ ഓഫീസിലെ ഒരു സ്റ്റാഫിനെ ചുമതലപ്പെടുത്തി. നാട്ടിൽ നിന്നും തിരിച്ചെത്തിയ വിശ്വംഭരന് ശമ്പളത്തുക കിട്ടിയില്ല. ശമ്പളം ബന്ധുവിനെ ഏൽപ്പിച്ചെന്ന് ഓഫീസിലെ സ്റ്റാഫും കിട്ടിയില്ലെന്ന് ബന്ധുവും പറഞ്ഞതോടെ കാര്യം വക്കേറ്റത്തിലും തുടർന്ന് കൈയ്യാങ്കളിയിലും വിശ്വംഭരന്റെ രാജിയിലും കലാശിച്ചു. രാജി വച്ച് കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വംഭരന്റെ മാനസിക നില വഷളായി. അര നൂറ്റാണ്ട് മുമ്പുള്ള കാലമായതിനാൽ മനോരോഗികളോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് നികൃഷ്ടമായിരുന്നു. വേണ്ടത്ര ചികിത്സയും ലഭ്യമായിരുന്നില്ല.

മനസ്സിന്റെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും തിരിച്ചുമുള്ള ആന്ദോളനങ്ങൾക്കിടയിൽ കടുത്ത തലവേദന വരുമ്പോൾ കടുകരച്ച് നെറ്റിയിൽ ഇടുന്ന ശീലം വിശ്വംഭരനുണ്ടായിരുന്നു. ഇത് ഒരു ബന്ധു വീട്ടിൽ വച്ച് ചെയ്തപ്പോൾ അവർക്ക് പ്രശ്നമായിരുന്നു. ജോലി നഷ്ടപ്പെടുത്തി കൈയ്യിൽ കാശില്ലാതെ വന്നപ്പോൾ ജ്യേഷ്ഠാനുജന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന ഓരോ വർഷവും നൂറിലേറെ ചക്ക കായ്ക്കുന്ന വരിക്കപ്ലാവ് മുറിച്ച് വിൽക്കാൻ തീരുമാനിച്ചു. പിന്നെ ആളെ വരുത്തി പ്ലാവ് വിറ്റു. അച്ഛനമ്മമാർ മരിച്ച് കഴിഞ്ഞ് ജ്യേഷ്യാനുജന്മാരുടെ വിശപ്പടക്കാൻ സഹായിച്ചിരുന്നത് ഈ അമ്മച്ചി പ്ലാവായിരുന്നു. ഇത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജൻ നെറ്റിയിൽ പരുക്കേല്പിച്ചു. അവരുടെ അമ്മച്ചി പ്ലാവ് അവശേഷിച്ച കുറ്റിയിൽ നിന്നും മൂന്ന് ശാഖകളായി പടർന്ന് പന്തലിച്ചു . ദീർഘ കാലം നൂറുകണക്കിന് ഫലങ്ങൾ നൽകി കൊണ്ടിരുന്നു.

മനോനില തെറ്റുമ്പോൾ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോവുകയും പിന്നീട് എപ്പോഴെങ്കിലും തിരികെയെത്തുകയും ചെയ്യുന്ന ശീലമായിരുന്നതിനാൽ ജ്യേഷ്ഠൻ ഭാര്യാ സമേതം ജോലി സ്ഥലത്തായിരുന്നതിനാൽ അനുജനെ പാർപ്പിക്കാൻ ഇടമില്ലാതിരുന്നതിനാൽ ജ്യേഷ്ടന്റെ ഭാര്യ വീട്ടിൽ താമസിപ്പിച്ചു. പുറത്തിറങ്ങി നടന്ന സമയത്ത് പലരും ഉപദ്രവിച്ചിരുന്നു. ഒരുവൻ കാൽ കൊണ്ട് ചവിട്ടി. അതേ കാൽ പിന്നീട് പ്രമേഹം വന്ന് മുറിയ് ക്കേണ്ടി വന്നപ്പോൾ നാട്ടുകാർ വിധിച്ചു : വിശ്വംഭരനെ ചവിട്ടിയതു കൊണ്ടാണ് കാൽ മുറിയ് ക്കേണ്ടി വന്നതെന്ന് .

മനസ്സ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്ക് പോയപ്പോൾ ഒരു ദിവസം ചിറക്കര ത്താഴത്തെ ഒരു ഏറുമാടക്കടയുടെ പടിയിൽ കിടന്നു. നല്ല നിലാവുള്ള രാത്രി. നല്ല കറുപ്പുനിറമുള്ള ചായകടക്കാരൻ വെളുപ്പു നിറമുള്ള ജീവനക്കാരനെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചു. ഇതു കണ്ടെങ്കിലും വിശ്വംഭരൻ കണ്ണും പൂട്ടി കിടന്നു. സംഭവത്തിന് ഒരേ ഒരു ദൃക് സാക്ഷി. പിറ്റേന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചെന്നായിരുന്നു വിശ്വംഭരന്റെ മറുപടി. ഇത് ഒരു ഭ്രാന്തന്റെ ജല്പനമായേ പോലീസ് കരുതിയുള്ളൂ. അങ്ങനെ ആ കേസ് തേഞ്ഞുമാഞ്ഞില്ലാതായി.

ജനങ്ങൾ വിശ്വംഭരനേയും വിശ്വംഭരൻ തിരിച്ചും ഉപദ്രവിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ കോടതി മുഖേന തിരുവനന്തപുരം ഊളൻ പാറയിലുള്ള മാനസിക ചികിത്സാ കേന്ദ്രത്തിലാക്കിയിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന രോഗി ഡോക്ടർമാരുടേയും അന്തേവാസികളുടേയും പ്രിയങ്കരനായി മാറി. കാലവും ചികിത്സയും മനോരോഗം മാറ്റി. ജ്യേഷ്ഠന്റെ കുടുംബം നാട്ടിൽ സ്ഥിര താമസമാക്കിയപ്പോൾ ജ്യേഷ്ഠനും കുഞ്ഞമ്മയും കൂടി വിശ്വംഭരനെ കാണാൻ പോയി. പിന്നെ ജ്യേഷ്ഠൻ ജോലി സ്ഥലത്തായിരുന്നപ്പോൾ കുഞ്ഞമ്മ ഇടയ്ക്കിടെ വിശ്വംഭരനെ പോയി കണ്ട് വിശേഷങ്ങൾ വീട്ടിലറിയിച്ചു കൊണ്ടിരുന്നു. കോടതി മുഖാന്തിരം മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കിയതിനാൽ കോടതി വഴി തന്നെ തിരിച്ച് കൊണ്ടുവരണമായിരുന്നു.

അങ്ങനെയിരിക്കേ 1981 ജനുവരിയിലെ ആദ്യ ചൊവ്വാഴ്ച ജേഷ്ഠന്റെ മകൾ ഋതുമതിയായി. ഒരു മുത്തശ്ശി കണക്കുകൂട്ടിയിട്ട് പറഞ്ഞു. ചൊവ്വാഴ്ച ഋതുമതിയായാൽ വീട്ടിൽ മരണം സുനിശ്ചിതം. ഇത്തിരി പുരോഗമന ചിന്താഗതിക്കാരിയായതിനാൽ പെൺകുട്ടി അത് വിശ്വസിച്ചില്ല. പിറ്റേന്ന് വീട്ടിലേയ് ക്കൊരു കത്തു വന്നു വിശ്വംഭരന് അസുഖം കൂടുതലാണ്. വയറിന് ഒരു ശസ്ത്രക്രിയ വേണം. രക്തക്കുറവും ഉണ്ട്. ജ്യേഷ്ഠൻ വീട്ടിലേയ്ക്ക് അനുജനെ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. കോടതി, വീട് , മനോരോഗ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾ തകൃതിയായി നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ അനുജന്റെ മരണം സംഭവിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

കാലം കടന്നുപോയപ്പോൾ മനോരോഗികളോട് അനുതാപത്തോടെ പെരുമാറാൻ സമൂഹം ഏറെക്കുറെ പഠിച്ചു. ശരീരത്തിനെന്ന പോലെ മനസ്സിന് ചികിത്സ തേടാനും പൊതുജനങ്ങൾക്കുള്ള മടി കുറഞ്ഞു . ചികിത്സാലയങ്ങളുടെ എണ്ണം കൂടി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

മനുഷ്യജീവിതത്തിൻെറ പുതുകാല പ്രതിസന്ധികളിൽ വായനയ്ക്കും അപചയം സംഭവിച്ചിരിക്കുന്നു. എഴുത്തിൻെറ ഋതുഭേദങ്ങൾക്കൊപ്പം നിലകൊള്ളേണ്ടവർ , നിരന്തരം സംവദിയ്ക്കപ്പെടേണ്ടവർ കൂടുതൽ നിശബ്ദരാവുന്നു. കാലത്തിനനുസരിച്ച് ഭാഷയെ നവീകരിക്കാത്തതുകൊണ്ട് എഴുത്തിൽ പിന്തള്ളപ്പെടുന്നു .

സൈബർ കഥയിടങ്ങളിൽ നിന്നും മലയാള ചെറുകഥയുടെ എഴുത്ത് ഭൂപടങ്ങളിലേക്ക് നടന്നു കയറുന്ന കഥാകാരൻ സുരേഷ് തെക്കീട്ടിൽ. കുന്തിപ്പുഴയും, വള്ളുവനാടൻ ഭാഷയും തെക്കേട്ടിൽ കഥകളിൽ സമൃദ്ധമായി നിറഞ്ഞൊഴുകുന്നു. ജീവിതങ്ങളിൽ പൂക്കുന്ന നന്മയുടെയും സ്നേഹത്തിൻെറയും ഉദാത്ത കഥകൾ പറയുന്നു…. ഒരുപക്ഷെ മറ്റൊരു കഥാകാരനും കാണാത്ത അനുഭവ തലങ്ങളിൽ …. പാരിസ്ഥിതികമായി, ലാവണ്യപരമായി കഥ പിൻപറ്റുന്ന എല്ലാ സ്ഥലരാശികളെയും മാറ്റി മറിക്കുന്ന എഴുത്തുരീതി.

മലപ്പുറം ജില്ലയിൽ പുലാമന്തോളിൽ നടുത്ത പാലൂരിൽ തെക്കേട്ടിൽ ശങ്കരനാരായണൻ നായരുടെയും, പാതായ്ക്കര അമ്മിക്കല്ലിക്കൽ സാവിത്രിയുടെയും മകനായി ജനനം. പാലൂർ ഏ . എൽ . പി . സ്കൂൾ, പുലാമന്തോൾ ഗവൺമെൻറ് ഹൈസ്കൂൾ, പെരിന്തൽമണ്ണ ഗവൺമെൻറ് കോളേജ്, പട്ടാമ്പി ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പട്ടാമ്പി ശിൽപ്പ-ചിത്ര കോളേജിൽ ചിത്രകലാ പഠനം. പാരലൽ കോളേജ് അധ്യാപകനായിരിക്കെ ഇരുപത്തിമൂന്നാം വയസ്സിൽ സർക്കാർ ജോലി. കഥകളും ഹൃസ്വ കഥകളും, കവിതകളുമായി 1500 ഓളം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആകാശവാണിയിലൂടെ കഥകളും, ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യപ്പെട്ടു . സർക്കാരിൻ്റെ ഓൺലൈൻ റേഡിയോ ആയ കൈരളി റേഡിയോയിൽ പ്രഭാഷണങ്ങൾ ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രസാധകൻമാരുടെ 30 കൂട്ടു പ്രസിദ്ധീകരണങ്ങളിൽ പങ്കാളിയായി. മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥ ഉൾപ്പെടെ പത്ത് കൃതികൾക്ക് അവതാരിക എഴുതി . മൈത്രി ഓൺലൈൻ റേഡിയോയിൽ ഒരു ആഴ്ച ഒരു പുസ്തകം എന്ന രീതിയിൽ ഒരു വർഷം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം നടത്തി .

ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ .

 

കൃതികൾ

1 . സവിനയം പറയട്ടെ.
( 377 ഹൃസ്വ കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്.സ് മലപ്പുറം.

2 . കഥ നിറയും കാലം.
( 34 കഥകളുടെ സമാഹാരം )
ആപ്പിൾ ബുക്സ് പാലക്കാട്.

3 . കഥയും ഉണരും കാലം.
( 160 കുഞ്ഞു കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്സ്.

4 . നിറഞ്ഞൊഴുകും നിള വീണ്ടും.
( 150 കഥകളുടെ സമാഹാരം)
കെ . കെ ബുക്‌സ് മേഴക്കൂർ

5 . പത്തോർമ്മകളും പിന്നെ
പാലൂരോർമ്മകളും.
( ഓർമ്മക്കുറിപ്പുകൾ) ചിത്ര രശ്മി ബുക്സ്

പുരസ്ക്കാരങ്ങൾ

1. 2015 -ൽ തൃശൂർ സ്വർഗ്ഗം സാഹിത്യവേദിയുടെ സർഗ്ഗ ദീപ്തി പുരസ്കാരം.

2. ഇടുക്കി വാതിൽ മാസികയുടെ പുരസ്കാരം 2015 -ൽ

3. 2016 -ൽ പാലക്കാട് ഗ്രന്ഥപുര കവിതാപുരസ്‌ക്കാരം.

4. തൃശൂർ പന്തിരുകുലം ആർട്ട്സ് അക്കാദമി പുരസ്കാരം 2016 -ൽ ലഭിച്ചു.

5. 2016 -ൽ കോട്ടയത്തുനിന്ന് പങ്കജാക്ഷിയമ്മ മെമ്മോറിയൽ അവാർഡ്.

6. 2017 -ൽ തൃശ്ശൂർ സർഗ്ഗം സാഹിത്യവേദി പുരസ്കാരം.

7. 2017 -ൽ കൊല്ലം സമന്വയം സാഹിത്യ പുരസ്കാരം.

8. 2017 -ൽ പാലൂർ സുബ്രഹ്മണ്യ പുരസ്കാരം .

9. 2019 -ൽ ബോധി പുരസ്കാരം.

10. 2019 -ൽ മേഴത്തൂർ കെ. കെ. ബുക് സിൻെറ അക്ഷര പ്രഭ പുരസ്കാരം.

11. ‘ഇന്ന്’ മാസികയുടെ അഖിലകേരള തപാൽ ബന്ധു പുരസ്കാരം 2019 -ൽ .

12. 2020 -ൽ കോട്ടയം പരസ്പരം വായനക്കൂട്ടം കവിതാ അവാർഡ്.

13. 2021 -ൽ ജാലകം പുരസ്കാരം. കൂടാതെ കഥാ രംഗത്തെ സജീവതയ്ക്ക് പാലൂർ ആലഞ്ചേരി ക്ഷേത്ര കമ്മിറ്റി നൽകിയ പ്രത്യേക പുരസ്കാരം.

2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ മുഖപുസ്തകത്തിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി തെക്കീട്ടിൽ കഥകൾ എന്ന പേരിൽ 500 കഥകൾ എഴുതി. ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറം നാഷണൽ റെക്കോർഡ് നേടി. ഇതുവഴി സോഷ്യൽ മീഡിയയിൽ തുടർച്ചയായി കഥകൾ എഴുതി റെക്കോർഡ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ എഴുത്തുകാരൻ എന്ന ചരിത്ര നേട്ടത്തിനുടമയായി.

എഴുത്തിൻറെ ആദ്യകാലങ്ങൾ എങ്ങനെ ഓർത്തെടുക്കുന്നു ?

എഴുത്തിൽ എനിക്ക് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ല. പ്രോത്സാഹനം നൽകാനോ കൈപിടിച്ചു നടത്താനോ ഒന്നും ആരുമുണ്ടായിരുന്നില്ല . അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു പുസ്തകം എൻെറ പേരോടുകൂടി ഇറങ്ങുന്നത് എന്നും സ്വപ്നം കണ്ടിരുന്നു. എന്നാൽ വലിയൊരു ഭാഗ്യം എന്നു പറയുന്നത് പാലൂർ എന്ന കലാഗ്രാമത്തിലെ സാഹചര്യങ്ങൾ ശ്രമത്തിലൂടെ ഒരു കലാകാരന് അനുകൂലമാക്കിയെടുക്കാൻ കഴിയുന്നതായിരുന്നു എന്നതാണ് . പ്രത്യേകിച്ച് എൻറെ കൗമാരം കയറിവന്ന എൺപതുകളുടെ രണ്ടാം പകുതി. എന്നിലെ നടനും എഴുത്തുകാരനും എൻെറ കഴിവിനനുസരിച്ച് അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആദ്യരചന നാടകമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒന്ന് വിശദമാക്കാമോ?

ശരിയാണ് നാടകമായിരുന്നു തുടക്കം. നാടകത്തെ കുറിച്ചുള്ള ധാരണ ഒട്ടുമേ ഉറയ്ക്കാത്ത കാലത്ത് നടത്തിയ ഒരു സാഹസം എന്ന് പറയാൻ പറയാമതിനെ . ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാപ്പ് എന്ന നാടകം എഴുതി സംവിധാനം ചെയ്യുന്നത്. പുലാമന്തോൾ ഹൈസ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ആ ഒന്നാം സ്ഥാനം സത്യത്തിൽ ഇന്നും എനിക്ക് വിസ്മയമാണ്.

എഴുത്തു രംഗത്തെ മോഹം?

ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഒരു ചോദ്യമാണ് മനസ്സിൽ വരുന്നത്. എന്താണ് മോഹിക്കാൻ പാടില്ലാത്തത്. എന്താണതുകൊണ്ട് കാര്യം എന്നുകൂടി ചിന്തിക്കേണ്ട. എന്നാലും മോഹമുണ്ട്. ഒരു മോഹവുമില്ലാത്തവൻ മുന്നോട്ടുപോവുന്നതെങ്ങനെ എന്നും ആലോചിക്കാറുണ്ട്. ‘ തെക്കേട്ടിൽ കഥകൾ’ എന്ന പേരിൽ ആയിരം കഥകളുടെ ഒരു പുസ്തകം പ്രതീക്ഷയുണ്ട് സാധ്യമാകുമെന്ന് .

എഴുത്തിൻറെ ആഹ്ളാദങ്ങൾ ?

അഞ്ചു പുസ്തകങ്ങൾ പലതിനും പുതിയ പതിപ്പുകൾ, 13 പുരസ്കാരങ്ങൾ. ഭൂരിഭാഗവും മത്സരങ്ങളിലൂടെ വലിയ പുരസ്കാരങ്ങൾ ആണോ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് വളരെ വലുത് എന്നു തന്നെ പറയും . 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യയിൽ ഒരു ഭാഷയിലും ഒരു എഴുത്തുകാരനും അതുവരെ ഇത്തരത്തിൽ ഒരു കഥാപ്രയാണം നടത്തിയിട്ടില്ലായിരുന്നു. അതൊരു ചരിത്ര നേട്ടം തന്നെയല്ലെ . കൂടുതൽ ശക്തർ വന്നേക്കാം. വരും . തീർച്ചയായും വരണം. എന്നാലും ആദ്യത്തെയാൾ. ഒരു സാധാരണക്കാരന് അഭിമാനിക്കാൻ ഇതൊക്കെ ധാരാളമല്ലെ .

ഒറ്റവരി കഥകൾ എഴുതുന്നത് വളരെ ശ്രമകരമല്ലെ ? ചാട്ടൂളിപോലെ കുറിക്കുകൊള്ളുന്ന വരികൾ താങ്കളുടെ എഴുത്ത് പ്രത്യേകതയാണ്. എങ്ങനെ കാണുന്നു ഈ വിഷയത്തെ ?

ഒറ്റവരിയിൽ കഥയെഴുതുക എന്നത് പ്രയാസം തന്നെയാണ്. അത്തരം കഥകൾ ധാരാളം എഴുതിയിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യം കൂടിയാണ്. എഴുതുന്നത് ഒരു വരിയാണെങ്കിലും അതിനു മുന്നിലേക്കും പിന്നിലേക്കും കഥയുണ്ട് എന്ന് വായനക്കാർക്ക് തോന്നണമെങ്കിൽ കഥാപശ്ചാത്തലം, കഥാസന്ദർഭം, കഥാപാത്രങ്ങൾ എല്ലാം ഫീൽ ചെയ്യണം. അതോടൊപ്പം അതിശക്തമായ ആശയവും വേണം. ഇതൊക്കെ ഒത്തു വരുമ്പോഴാണ് ഒറ്റവരി കഥകൾ വിജയിക്കുന്നത്.

എഴുത്തു വഴികളിലെ കടപ്പാടുകൾ? സൗഹൃദങ്ങൾ?

കടപ്പാട് ഒരുപാട് പേരോട് ഉണ്ട്. കേരളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളോട് , അക്ഷരങ്ങളെ വില്പനയ്ക്ക് വെക്കാത്ത അക്ഷര സ്നേഹികളായ കേരളത്തിലങ്ങോളമിങ്ങോളമുള്ള നന്മകൾ നിറഞ്ഞ ആ പത്രാധിപന്മാരോട് കടപ്പെട്ടതാണ് എൻെറ എഴുത്തു ജീവിതം.

പിന്നെ എഴുത്തു രംഗത്ത് ചേർത്തുനിർത്തുന്ന പ്രിയ സൗഹൃദങ്ങൾ ശക്തമായ പിൻബലം തന്നെയാണ് . 40 പ്രസിദ്ധീകരണങ്ങളിലായി നൂറിലധികം രചനകളിൽ അച്ചടിമഷി പുരണ്ട വർഷങ്ങളുണ്ടായിരുന്നു. സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെ എഴുതി വന്ന എഴുതി നിന്ന ഒരാൾ എന്ന് പറയുമ്പോൾ എൻറെ ശിരസ്സ് അഭിമാനത്താൽ ഉയർന്നു തന്നെ നിൽക്കും . ‘ബീ പ്രാക്ടിക്കൽ’ എന്ന ആദ്യനോവൽ വായനക്കാരിലേയ് ക്കെത്താൻ പോകുന്നു. അതിൻറെ വലിയൊരു സന്തോഷത്തിലാണിപ്പോൾ.

ഭാര്യ : രേഖ (അധ്യാപിക)

മകൾ ആതിര .ബി എഡ്‌ വിദ്യാർത്ഥിനി

ഫോൺ 9446330957, 7907614176

RECENT POSTS
Copyright © . All rights reserved