കാരൂർ സോമൻ
വീടിനടുത്തുള്ള മരങ്ങളിൽ പക്ഷികൾ മംഗളഗീതം ആലപിച്ചിരിക്കെയാണ് അരുൺ നാരായണൻ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയത് . പശുവിന്റെ അകിട്ടിനു നല്ലതുപോലെ വെള്ളമൊഴിച്ചു കഴുകി പാൽ കറന്നുകൊണ്ടിരിക്കെ പശുക്കുട്ടി പുറത്തേക്കോടി , കോളജ് കുമാരി ശാലിനി മുറ്റത്തെ ചെറിയ ഉദ്യാനത്തിൽ ശോഭയാർജ്ജിച്ച് നിന്ന പൂക്കളിൽ വിടർന്ന മിഴികളോടെ നോക്കി നിന്നപ്പോഴാണ് പശുക്കിടാവ് ഓടുന്നത് കണ്ടത് , അവൾ പിറകേയോടി. വീട്ടിലേക്ക് വന്ന ദീപു അഭിലാഷ് പാഞ്ഞു വന്ന പശുക്കിടാവിനെ പിടിച്ചു നിർത്തി അവളെയേൽപ്പിച്ചു . അവളുടെ കണ്ണുകൾ പ്രകാശമാനമായി . കൃതാർഥതയോടെ പുഞ്ചിരിച്ചു . അരുൺ ആ പുഞ്ചിരി മടക്കിക്കൊടുത്തു.
അവിവാഹിതനായ ദീപു ചാരുംമൂട് ബാങ്കിലെ ഉദ്യോഗസ്ഥനാണ് . അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു . ദീപു ചായക്കടയിൽ നിന്നുള്ള ചായകുടി അവസാനിപ്പിക്കാൻ തീരുമാനിച്ചു . അതിന്റെ കാരണം പാലിൽ മായം , ചായപ്പൊടിയിൽ മായം . സമൂഹത്തിലെ അനീതി , അഴിമതിപോലെ ഭക്ഷണത്തിലും മാത്രം , ദീപു സന്തോഷചിത്തനായി പറഞ്ഞു .
” എനിക്ക് അച്ഛനെയൊന്ന് കാണണം ‘ , അവർ അവിടേക്ക് ചെല്ലുമ്പോൾ അരുൺ പാലുമായി പുറത്തേക്ക് വന്നു . മകളെ ഒരു പുരുഷനാപ്പം കണ്ടത് അത്ര രസിച്ചില്ല . അമർഷമടക്കി ചോദിച്ചു . ”
നിന്റെ അമ്മയെവിടെ ?
– അടുക്കളയിൽ ‘
” ങ്ഹാ . ഇതിന് തള്ളേടെ അടുത്ത് വിട്” അവൾ അനുസരിച്ചു . മടങ്ങിയെത്തി പാലും വാങ്ങി അകത്തേക്ക് പോയി .
എന്താ നിങ്ങള് വന്നേ?
‘ ഒരു ലിറ്റർ പാല് വേണമായിരിന്നു ‘ സൗമ്യനായി അറിയിച്ചു . പെട്ടെന്ന് വിസമ്മതിച്ചെന്നു മാത്രമല്ല മുഖഭാവവും മാറി . അയൽക്കാരോടുള്ള വെറുപ്പ് പുറത്തു ചാടി .
എനിക്ക് അയൽക്കാരുമായി ബന്ധം കൂടാൻ ഇഷ്ടമില്ല . പരദൂഷണക്കാരായ കുറെ അയൽക്കാർ . എന്നോട് സ്‌നേഹം കാണിക്കും മറ്റുള്ളവരോട് പറയും ഞാനൊരു നാറിയാണെന്ന് ‘.
ദീപു ചിന്തയിലാണ്ടു . അയൽക്കാരുടെ സാമൂഹ്യശാസ്ത്രം വൈകാരികമായി എന്നോട് എന്തിന് പറയണം എന്നോടും വെറുപ്പുണ്ട് .
വീടിന്റെ ജനാലയിലൂടെ ശാലിനി അവരുടെ സംസാരം ശ്രദ്ധിച്ചു . നിസ്സാര കാര്യങ്ങളെ അച്ഛൻ ഗൗരവമായി എന്താണ് കാണുന്നത് ? ഈ തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തെല്ലാം ആൾക്കാർ എഴുതുന്നു . മനുഷ്യരുടെ വായ് മൂടിക്കെട്ടാൻ പറ്റുമോ ? ദീപു ആശങ്കയോടെ നോക്കി , ഇദ്ദേഹത്തിന് വല്ല മാനസിക പ്രശ്നവുമുണ്ടോ ? സ്നേഹപൂർവ്വം അറിയിച്ചു .
” ഞാനിവിടെ രണ്ട് വർഷമായി താമസിക്കുന്നു . രാവിലെ ജോലിക്ക് പോയാൽ രാത്രി വൈകിയാണ് വരുന്നത് . ഒരു അയൽക്കാരനെന്ന നിലയ്ക്ക് എന്നിൽ നിന്ന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടോ ?
അതൊരു മൂർച്ചയുള്ള ചോദ്യമാണ് . അരുൺ ആ കണ്ണിലേക്ക് തുറിച്ചു നോക്കി , എന്താണ് ഉത്തരം പറയുക . പൂക്കൾക്ക് മുകളിൽ വരണ്ട ശബ്ദത്തിൽ മൂളിപ്പറന്ന വണ്ടും തലയ്ക്ക് മുകളിലൂടെ പറന്നു പോയ തത്തയും പറഞ്ഞത് മറുപടി പറയണമെന്നാണ് . അരുണൻ പെട്ടന്നൊത്തരം കണ്ടെത്തി .
” അതിന് നിങ്ങളെ എനിക്ക് അറിയില്ലല്ലോ ‘ “
എന്റെ പേര് ദീപൂ . ഞാനും അയൽക്കാരനാണ് എന്നെ അറിയില്ല എന്നത് സത്യം . എന്നാൽ ചേട്ടനെ എനിക്കറിയാം , ഇങ്ങനെ സ്വയം ചെറുതായി ജീവിക്കണോ ? ഈ വീടിന് ചുറ്റും മതിൽ കെട്ടിപൊക്കിയതും അയൽക്കാരെ വെറുക്കാനാണോ ? ഈ ഉയർന്നു നിൽക്കുന്ന മതിലുപോലെ നമ്മുടെ മനസ്സും ഉയർന്ന നിലവാരമുള്ളതാകണം , സ്നേഹം വീടിനുള്ളിൽ മാത്രമല്ല വേണ്ടത് അയൽക്കാർക്കും കൊടുക്കാം . അത് ദേശത്തിനും ഗുണം ചെയ്യും . അറിവും വായനയുമുള്ള മനുഷ്യർ പരദൂഷണം പറയുന്നവരോ മറ്റുള്ളവർക്ക് ശവക്കുഴികളും ചിന്തകളും ഉണ്ടാക്കുന്നവരോ അല്ല . ചേട്ടൻ – ആ വിഡ്ഢികളുടെ പട്ടികയിൽ വരരുതെന്നാണ് എന്റെ അപേക്ഷ ‘
അദ്ഭുതത്തോടെ അരുൺ നോക്കി . ഇളം വെയിലിൽ നിന്നെ ദീപുവിന്റെ അകത്തേക്ക് ക്ഷണിച്ചിരുത്തി , മകളെ വിളിച്ചിട്ട് പറഞ്ഞു .
‘ മോളെ ദീപു സാറിന് ഒരു പായ കൊണ്ടുവാ ‘ , അരുൺ മറ്റൊരു വിശദീകരണത്തിനും പിന്നീട് മുതിർന്നില്ല .
വാക്കുകൾ ഉരകല്ലും ചൂടുമായി മിന്നി . മനസ്സിലെ ഭ്രമചിത്രങ്ങൾ , വ്യഥകൾ വായ് പിളർത്തുന്ന തീപ്പൊള്ളലായി . ഒരു തീക്കാറ്റുപോലെ നെടുവീർപ്പ് അരുണിനുണ്ടായി . ബന്ധങ്ങൾ ഹൃദയ സ്പർശിയാകണമെന്ന് ആ മനസ്സ് കണ്ടെടുത്തു .
അഖിൽ മുരളി
അപ്രതീക്ഷിതമായ് ആരോ എന്റെ കൈകളിൽ തലോടിയപോലൊരനുഭൂതി .മനുഷ്യരും വാഹനങ്ങളും ഇല്ലാതെ ആദ്യമായാണീ നിരത്ത് കാണപ്പെട്ടത് ,അങ്ങനെയുള്ള ഈ പ്രദേശത്ത് ആരാണ് എന്റെ കരങ്ങളിൽ സ്പർശിച്ചത് ,തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞെങ്കിലും ഉള്ളിലൊരു ഭയം .ഒക്കത്തിരുന്ന എന്റെ കുഞ്ഞോമനയെ നെഞ്ചോട് ചേർത്ത് ഒരു ദീർഘനിശ്വാസമെടുത്ത് ഞാൻ തിരിഞ്ഞു നോക്കി .
എന്റെ മനസ്സിന്റെ തോന്നലായിരുന്നു ,ആരുടെയോ സാമീപ്യം ഞാൻ മനസ്സിലാക്കിയതാണ് .
പക്ഷെ ഇവിടെ ആരും തന്നെയില്ല .കുറച്ചകലെ ഞാൻ നിർത്തിയിട്ട എന്റെ വാഹനം കാണാം
എത്ര വിജനമാണീ പ്രദേശം ഉള്ളിൽ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം .അപ്രതീക്ഷിതമായ-
തെന്തോ സംഭവിക്കാൻ പോകുന്നതുപോലെ, ആകെ നൊമ്പരപ്പെട്ടു നിൽക്കുന്ന പ്രകൃതി .
ശൂന്യമായ നിരത്തുകളിൽ കണ്ണോടിക്കേ ഞാൻ കണ്ട കാഴ്ച മനസ്സിനെ കീറിമുറിക്കുന്നതാ-
യിരുന്നു .പിഞ്ചുകുഞ്ഞിന്റെ തേങ്ങലിനു സമമായ കരച്ചിൽ ,അതേ ഒരു കൂട്ടം പട്ടിക്കു-
ഞ്ഞുങ്ങൾ .എന്തിനാണവ ഇത്ര ദയനീയമായി തേങ്ങുന്നത് , കൂടി നിൽക്കുന്ന കുഞ്ഞുങ്ങളു-
ടെ നടുവിലായ് കണ്ടത് അവരുടെ മാതാവായിരിക്കാം ,എന്നാൽ എന്തിനാണ് ഇത്ര സങ്കടം കണ്ണു നനയ്ക്കുന്ന കരച്ചിൽ .
ജിജ്ഞാസയോടെ ഞാൻ പതിയെ അവിടേക്കു നീങ്ങി ,അടുത്തേക്ക് പോകാൻ ഭയം ,അവർ ആക്രമിച്ചാലോ ,കുറച്ചടുത്തെത്തിയ ഞാൻ സസൂക്ഷ്മം അവയെ നിരീക്ഷിച്ചു . ആ ശ്വാനമാതാവിന് ചലനമില്ല , മരിച്ചിരിക്കുന്നു . എങ്ങനെ സംഭവിച്ചതാകാം ,അവയുടെ അരികിലാണ് എന്റെ വാഹനം കാണപ്പെട്ടത് ,ഈശ്വരാ ഞാനാണോ ഈ പാതകം ചെയ്തത് .
അന്തരീക്ഷത്തിൽ തിങ്ങിയ കരച്ചിൽ എന്റെ കാതിനെ വല്ലാതെ വിഭ്രാന്തിയിലാക്കുന്നു .
ദാഹം സഹിക്കാൻ വയ്യാതെ തന്റെ മാതാവ് ചുരത്തിനൽകുന്ന ക്ഷീരത്തിനായാണ് അവരുടെ മുറവിളി . ഒരു നിമിഷം ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കി ,നിഷ്കളങ്കമായ മുഖം.
ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ട എന്റെ പൊന്നോമന . അമ്മയുടെ മുലപ്പാൽ കുടി-
ക്കാൻ ഭാഗ്യമില്ലാതെപോയ കുഞ്ഞിന്റെ നൊമ്പരം എങ്ങനെ പ്രകടമായി കാണാൻ കഴിയും .
ശ്വാനമാതാവിന്റെ ജഡത്തിനരികിൽ മുലപ്പാൽ കുടിക്കാൻ വിതുമ്പുന്ന കുഞ്ഞുങ്ങളെ
കണ്ടപ്പോൾ ഒരു നിമിഷം ഞാൻ മരിച്ചപോലെയായി . ഇത്തരമൊരു കാഴ്ച കാണുവാൻ എന്തു
തെറ്റാണ് ഞാൻ ചെയ്തത് ..സ്വയം പഴിച്ചു കുറെ നിമിഷങ്ങൾ .വല്ലാതെ വിയർക്കുന്നുണ്ടായി-
യിരുന്നു ഞാൻ . നിയന്ത്രണം തെറ്റിയ വണ്ടിപോലെ മനസ്സ് എവിടെയൊക്കെയോ ഉടക്കുന്നു .
മനസ്സ് പൊട്ടിപ്പിളർന്നതുപോലെ തോന്നുന്നു .
ഒരുപക്ഷെ ഈ നിരത്തുകൾ ശാന്തമായതുകൊണ്ടാകാം ഇവർ നിരത്തുകളിൽ സ്വൈര്യവി-
ഹാരം നടത്തിയത് ,അശ്രദ്ധമൂലമോ ,കാഴ്ചമറഞ്ഞുപോയതു കൊണ്ടോ എന്നിലൂടെ
ഇങ്ങനൊരു പാതകം സംഭവ്യമായത് .ആൾസഞ്ചാരമില്ലാത്ത ഈ നഗരത്തിൽ ഇപ്പോൾ ഇറ-
ങ്ങേണ്ട ആവശ്യമെന്തായിരുന്നു .വീട്ടിൽ ഇരിക്കാൻ മടി കാണിച്ച എനിക്ക് ലഭിച്ചത്
തോരാത്ത കണ്ണുനീർ മാത്രം .അവശനിലയിൽ കിടക്കുന്ന കുറെ മനുഷ്യർ .മൂടിക്കെട്ടി
വെച്ചിരിക്കുന്ന ചില പീടികകൾ ,നാൽചക്രങ്ങളിൽ ഉപജീവനം നടത്തുന്നവരുടെ
പഞ്ചറായ ടയറുകൾ ,ഞാൻ കാരണം ‘അമ്മ നഷ്ടപ്പെട്ട കുറെ നാല്ക്കാലികൾ .
ചലനമറ്റ നിരത്തിലൂടെ നടക്കാനിറങ്ങിയ ഞാൻ അപരാധിയോ ,വഴിയിൽക്കണ്ട
മരണങ്ങളുടെ നിഴലുകൾ എന്നെ ഭയപ്പെടുത്തുന്നു ,ഉച്ചവെയിലിൽക്കണ്ട സ്വന്തം
നിഴലിനെപോലും ഞാൻ ഭയക്കുന്നു ,നിശ്ചലമായിപ്പോയ ഈ വീഥികളിൽ ഞാൻ
കാരണം നിശ്ചലമായ ചില ജീവിതങ്ങളെ സ്വാന്ത്വനിപ്പിക്കാൻ എനിക്ക് കഴിയില്ല ,
പക്ഷെ ഒന്നറിയാം അനാവശ്യമായി എന്തിനു ഞാൻ പുറത്തിങ്ങി .
അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
വര : അനുജ സജീവ്
ഡോ. ഐഷ വി
അച്ഛൻ പറഞ്ഞു തന്ന അച്ചന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്. ഒൻപതാം വയസ്സിൽ മാതാവും 13-ാം വയസ്സിൽ പിതാവും നഷ്ടപ്പെട്ട അച്ഛൻ അതീവ ദുഃഖിതനായിരുന്നു. മക്കൾക്ക് ഒരായുഷ്കാലത്തേയ്ക്കുള്ള നന്മകൾ പകർന്നു നൽകിയാണ് അച്ചന്റെ അച്ഛൻ യാത്രയായത്. പ്രായപൂർത്തിയാകാത്ത ഇളയ 2 ആൺമക്കൾക്ക് ജീവിക്കാനായി ഒരു കിഴിക്കെട്ട് നിറയെ പണം നൽകിയിട്ട് ആ പണം തന്റെ ഒരു മരുമകളുടെ അച്ഛനെ ഏൽപ്പിയ്ക്കാൻ ശട്ടം കെട്ടി. മരുമകളുടെ അച്ഛന് തൊണ്ടു മൂടുന്ന ബിസിനസ് ഉണ്ടായിരുന്നു. ആറു മാസം കൂടുമ്പോൾ അതിൽ നിന്നും ആദായം ലഭിയ്ക്കും അത് കൊണ്ട് ഫീസും മറ്റു കാര്യങ്ങളുമൊക്കെ നടത്താം എന്ന് മക്കളെ പറഞ്ഞ് ഏൽപ്പിച്ചു. മക്കൾ അത് അനുസരിക്കുകയും ചെയ്തു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് അതീവ ദുഃഖിതനായ അച്ഛൻ തൊട്ടടുത്തുള്ള വൈദ്യശാലയുടെ തിണ്ണയിൽ തലയിൽ കൈയും വച്ചിരിപ്പായി. ഇതു കണ്ട വൈദ്യർ അച്ഛനെ അടുത്ത് വിളിച്ച് മറ്റൊന്നും പറയാതെ ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയിൽ കാർണഗിയുടെ “How to stop worrying and start living ” എന്ന പുസ്തകമായിരുന്നു അത്. കാലം 1949 . ഒരു 13 കാരന് ആ പുസ്തകത്തിലെ മുഴുവൻ കാര്യങ്ങളും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അച്ഛന്റെ മനസിൽ ഉറഞ്ഞു കൂടിയിരുന്ന ദു:ഖം നിശേഷം മാറ്റാൻ ഈ പുസ്തകത്തിന്ന് കഴിഞ്ഞു. നല്ല പുസ്തകങ്ങൾ നല്ല കുട്ടുകാരെ പോലെയാണ്. നോവുന്ന മനസ്സിന്റെ വേദനയറിയുന്ന വൈദ്യൻ അതിലും ശ്രേഷ്ഠൻ.
Don’t think of what you are lacking only think of what you have എന്ന് എന്റെ അച്ഛനെ കൊണ്ട് ചിന്തിപ്പിച്ച ഡെയിൽ കാർണഗിയ്ക്ക് ആയിരം പ്രണാമങ്ങൾ
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
കാരൂർ സോമൻ, ലണ്ടൻ
ഇന്ത്യയിലെ ആൾദൈവങ്ങൾ ചോദിക്കാത്തത് കേരളത്തിലെ മതമേധാവികൾ ചോദിക്കുന്നത് വിശ്വാസികളിൽ ആശങ്കയുണർത്തുന്നു. മദ്യഷാപ്പുകൾ തുറന്നില്ലേ എന്നിട്ടും എന്താണ് ആരാധനാലയങ്ങൾ തുറക്കാത്തത് ? ആ ചോദ്യത്തിന് മുന്നിൽ സർക്കാരുകളുടെ ഉൾക്കരുത്തു് നഷ്ടപ്പെട്ടു. അതിന്റ കാരണങ്ങൾ നിസ്വാർത്ഥ ലക്ഷ്യത്തിന്റ സാഫല്യത്തിനായി നിലകൊള്ളുന്നവരാണ് രണ്ടുകൂട്ടരും. അവരുടെ നിഗുഢത ജനങ്ങൾക്കറിയില്ല. ചില കന്യസ്ത്രീകളുടെ ആത്മഹത്യകൾ, പുരോഹിത വർഗ്ഗത്തിന്റ ഹിംസകൾ അതിനുദാഹരണങ്ങളാണ്. ക്രിസ്തിയാനികളെപ്പറ്റി പറയുമ്പോൾ ഇവരാരും എ.ഡി.72 ഡിസംബർ 18 ന് മദ്രാസിലെ മൈലാപ്പൂരിൽ രക്തസാക്ഷിയായ ക്രിസ്തുശിഷ്യൻ സെന്റ് തോമസിന്റ അനുഭവങ്ങൾ ഉള്ളവരല്ല. അദ്ദേഹം ഇരുപത് വർഷക്കാലം വിശ്വാസികളെ നയിച്ചത് സ്‌നേഹ സമാധാനത്തിനായി, സൗഖ്യത്തിനായി പെരുമ്പറ മുഴക്കനായിരിന്നു. ആ പേരിൽ വളർന്ന സഭകൾ ഇന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കാൻ മുന്നോട്ട് വന്നിരിക്കുന്നു. കൊറോണ മഹാമാരിയെ ആട്ടിപായിക്കാൻ കഴിയാത്ത വേഷങ്ങൾ കെട്ടിയാടുന്ന വിശ്വാസ-മൺകൂടാരങ്ങൾ.
മുസ്ലിം വിശ്വാസികളുടെ വത്തിക്കാനായ മക്കയും കേരളത്തിലെ തിരുവനന്തപുരം പാളയം മുസ്ലിം പള്ളിയൊക്കെ കൊറോണ കാലത്തു് അടച്ചിടുമ്പോൾ രോഗ വളർച്ചയുണ്ടാകാൻ ദേവാലയങ്ങൾ തുറക്കണമെന്ന് ക്രിസ്തിയ സഭകൾ മുന്നോട്ട് വരുന്നത് എന്താണ്? പേർഷ്യൻ ചക്രവർത്തിയായിരുന്ന സാപ്പേർ രണ്ടാമൻ എ.ഡി. 339 – 379 കാലയളവിൽ ക്രിസ്തിയാനികളെ അതിക്രൂരമായി പീഡിപ്പിച്ച കാലമാണ്. കേരളത്തിൽ ഈ കൊറോണ കാലവും ഒരു പീഡനകാലമായി വിലയിരുത്താം. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാരുകൾ പല അടവുകളും നടത്താറുണ്ട്. അതിലൊന്നാണ് ഈ ദുരിതകാലത്തു് ദേവാലയങ്ങൾ തുറക്കാം എന്ന തീരുമാനമെടുത്തത്. രാഷ്ട്രീയം മതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ജനങ്ങളുടെ ജീവന് വിലകൊടുക്കുന്ന നട്ടെല്ലുള്ള ഒരു ഭരണമായിരുന്നെങ്കിൽ പറയുമായിരുന്നു പോയി പണി നോക്കാൻ. കൊറോണ ദൈവം വായ് പിളർന്നു നിൽക്കുമ്പോൾ ജീവശ്ശവമായി കിടക്കുന്ന ദേവാലയങ്ങൾ തുറക്കാൻ പറയില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മംസങ്ങളായി ദേവാലയങ്ങൾ എല്ലാവർക്കുമായി തുറന്നിട്ടില്ല. അപ്പോഴൊന്നും അവിടുത്തെ ദൈവങ്ങൾ കണ്ണുതുറന്ന് ഈ കൊറോണ ദൈവത്തെ കിഴടക്കാനോ, പ്രതിരോധിക്കാൻ മുന്നോട്ട് വന്നില്ല. അത് പുണ്യ ഗുരുവായൂർ, ശബരിമല, മലയാറ്റൂർ, എടുത്താലും കാണാൻ സാധിക്കും. ഇതിലൂടെ കൊറോണ ദൈവം മനുഷ്യരെ പഠിപ്പിച്ചത് വർണ്ണശബളമായ വസ്ത്രങ്ങൾ ധരിച്ചു് വിലപിടിപ്പുളള നിവേദ്യങ്ങൾ, പൂജ- പ്രസാദങ്ങൾ, സംഭാവനകൾ ദൈവത്തിന് പ്രസാദമുള്ള വഴിപാടുകളല്ല അതിലുപരി നിങ്ങളുടെ സന്തോഷത്തിനും പേരിനും ആവേശത്തിനും നടത്തുന്ന പ്രാർത്ഥനകളാണ് നിത്യവും നടത്തുന്നത്. ഇതിലൂടെ നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയാൻ സാധിക്കില്ല എന്ന സന്ദേശമാണ് നൽകിയത്.
കൊറോണ രോഗത്താൽ ആരോഗ്യരംഗത്തുള്ളവർപോലും രോഗികളായി മാറികൊണ്ടിരിക്കുമ്പോൾ മത മൗലിക വാദികളും മതനേതാക്കളും ദേവാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് മനുഷ്യ ജീവനേക്കാൾ വലുത് മത മൗലിക വിശ്വാസങ്ങളാണ്. ഇതിലൂടെ വിശ്വസീനയമായി കരുതപ്പെട്ട മതങ്ങൾ അവിശ്വാസികളുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നതാണ്. ഈ പ്രാര്ഥിക്കുന്നിടത്തൊന്നും ഒരു ദൈവങ്ങളുമില്ല എന്നത് വിവേകമുള്ളവർക്കറിയാം. അന്ധമായ വിശ്വാസ ആചാരങ്ങൾ അറിവിൽ അന്ധന്മാരായ വിശ്വാസികളിൽ കുത്തിനിറച്ചു് പ്രപഞ്ച ശക്തിയെ ചിത്രീകരിക്കാനാണ് ഈശ്വരന്റെ മനസ്സറിയാത്ത മതങ്ങൾ ചെയ്തിട്ടുള്ളത്. എത്ര മതങ്ങൾ ശത്രുക്കളോടു പൊറുക്കാൻ, പാപങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നു? പരസ്പര വിദ്വേഷങ്ങൾ, പക, അസൂയ, വർഗ്ഗിയതയല്ലാതെ എന്താണ് ഇവർ സമൂഹത്തിന് നൽകുന്നത്. ഈ കൂട്ടർ അറിയേണ്ടത് ദൈവം മാനുഷരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഒരു മനുഷ്യൻ അവന്റെ ജീവിതകാലത്തു് ചെയ്യുന്ന നന്മ-തിന്മകളുടെ കർമ്മങ്ങളാണ് മരണത്തിൽപോലും വിലയിരുത്തുന്നത്. അവിടെയും ആത്മാവ്, സ്വർഗ്ഗം നരകം എന്നൊക്കെ വിശേഷണങ്ങൾ കൊടുത്തു് മനുഷ്യരെ അന്ധതയിലേക്ക് വഴിനടത്തുന്നു. ഇന്ത്യൻ മണ്ണ് മതങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ്. എത്ര നാൾ അത് തഴച്ചുവളരുമെന്നറിയില്ല. വിദ്യാസമ്പന്നരായവർ ഇന്നല്ലെങ്കിൽ നാളെ ഇതിനൊരു അന്ത്യം വരുത്താതിരിക്കില്ല. ലോകത്തിന്റ പല ഭാഗങ്ങളിൽ റോമൻ സാംബ്രാജ്യമടക്കം എത്രയോ ദേവീദേവന്മാരെ ആരാധിച്ചു. എല്ലാം മണ്ണോട് ചേർന്നുപോയി. നല്ല പ്രവർത്തികൾ ചെയ്യുന്നവരിൽ ഇശ്വരാനുണ്ട്. അവരാണ് ഈശ്വരന്റെ സന്തതികൾ. അവിടെ ഒരു ദേവാലയ പ്രാത്ഥന ആവശ്യമില്ല. യേശുക്രിസ്തുപോലും പറഞ്ഞത് എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ കൂടിയാലും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട്. സ്വന്തം വീടുകളെ ഉദ്ദേശിച്ചു തന്നെയാണ് അദ്ദേഹം അത് പറഞ്ഞത്.
കേരളത്തിൽ അൻപതിനായിരത്തിലധികം ആരാധനാകേന്ദ്രങ്ങളുണ്ട്. ഇവിടെ അറുപത്തഞ്ചു വയസ്സിനുമുകളിലുള്ളവർ. കുട്ടികൾ വരാൻ പാടില്ലെന്ന് ഒരു സർക്കാർ പറഞ്ഞാൽ അത് മനുഷ്യവകാശ ലംഘനമാണ്. ഈ ദേവാലയങ്ങളുടെ നെടുംതൂൺ അവരാണ്. വളർന്നുവരുന്ന തലമുറയെ നന്മകൾ മാത്രമല്ല തുടർന്നുവരുന്ന മതാന്ധത പഠിപ്പിക്കുന്നതിന് മതത്തിന് ഈ കൂട്ടരേ ആവശ്യമാണ്. അവരെ പുറത്തു നിർത്തി ഒരു പ്രാർത്ഥന നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഗുജറാത്ത് സർക്കാർ വിശ്വാസികളോട് പറഞ്ഞത്. സ്വന്തമായി പൂജകൾ നടത്താം. ആൾക്കൂട്ടം പാടില്ലെന്നാണ്. സർക്കാരിന്റ ഭാഗത്തു നിന്ന് കൃത്യമായ ഒരു പദ്ധതിയോ പ്ലാനിങ്ങോ ഇല്ല. ഇതുതന്നെയാണ് പ്രവാസികളുടെ കാര്യത്തിലും സംഭവിച്ചത്. ആദ്യം രണ്ടര ലക്ഷം പ്രവാസികൾക്ക് എല്ലാംവിധ സൗകര്യങ്ങളും ഉണ്ടാക്കിയെന്ന് പറഞ്ഞു. പതിനായിരം പേർ വന്നപ്പോൾ മലക്കം മറിഞ്ഞു. കോടതിയിലും മലക്കം മറിഞ്ഞു. പ്രവാസികൾ അങ്ങനെ ദുഃഖദുരിതത്തിൽ കഴിയുന്ന ദുരവസ്ഥപോലെയാണ് ആരാധനാക്രമങ്ങളിലും കാണുന്നത്.
മദ്യശാലയായാലൂം ദേവാലയമായാലും ആളുകളുടെ എണ്ണം കൂടിയാൽ അവരെ ശിശ്രുഷിക്കാൻ മതിയായ ആശുപത്രികൾ സജ്ജമായിട്ടുണ്ടോ? ഐ സി,.യൂ. വെന്റിലേറ്ററുകൾ ആയിരമോ അതോ പതിനായിരമോ? ആരോഗ്യഅടിയന്ദ്രവസ്ഥയുണ്ടായാൽ അതിനെ നേരിടാൻ തയ്യാറാണോ? എത്ര സ്വകാര്യ ആശുപത്രികൾ കൊറോണ ചികിത്സക്കായി സർക്കാർ ഏറ്റെടുത്തു? നിത്യവും എത്ര ടെസ്റ്റുകൾ നടത്തുന്നു? അയൽക്കാരായ ആന്ധ്രാപ്രദേശ്, കാണാടക നമ്മെക്കാൾ വളരെ മുന്നിലെന്ന് ഓർക്കുക. സാധാരണ നടത്തുന്ന മറ്റുള്ളവരുടെ കയ്യടി നേടുന്ന മൈതാനപ്രസംഗമല്ല ഇവിടെ വേണ്ടത്. രോഗം വരുന്നതിനെ മുൻപേ രോഗം വരാതിരിക്കാനുള്ള മുന്കരുതലുകളാണ് എടുക്കേണ്ടത്. നമ്മൾ എത്ര പൊങ്ങച്ചം പറഞ്ഞാലും ഇന്ത്യ ആരോഗ്യരംഗത്തു് വളരെ പിന്നിലെന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. രോഗം വരാതിരിക്കാൻ ഓരോ വ്യക്തികൾ ജാഗ്രത പാലിക്കണം. എല്ലാം സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ പറ്റില്ല.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവുകൾ കൊടുക്കേണ്ടത് അത്യാവശ്യ് മേഖലകളിലാണ്. ദേവാലയങ്ങൾ ഉടനടി തുറന്നില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. രോഗത്തെ പ്രതിരോധിക്കേണ്ടത് സർക്കാരാണ്. കേരള മുഖ്യമന്തി പറഞ്ഞത്. മാമോദിസ നടത്തുമ്പോൾ കുട്ടിയുടെ ശരീരത്തു് പുരോഹിതൻ തൊടരുത്. ഇതൊക്കെ നടക്കുന്ന കാര്യമാണോ? ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ മറ്റ് മതങ്ങളിലേതുപോലെ ക്രിസ്ത്യൻ സഭകളിലുമുണ്ട്. ചില മത നേതാക്കൾ പറഞ്ഞത് മദ്യ ശാലകൾ, മാളുകൾ തുറന്നു. എന്തുകൊണ്ട് ദേവാലയങ്ങൾ തുറക്കുന്നില്ല? നിങ്ങൾ ഒരു കാര്യമറിയുക. വികസിത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷമാളുകളും പള്ളിയിൽ പോകുന്നവരല്ല. കാരണം സഭകൾ നടത്തുന്ന ചൂഷണങ്ങൾ പതിനഞ്ചാം നൂറ്റാണ്ടു മുതൽ അവർ മനസ്സിലാക്കി. ഇന്ന് പല പള്ളികളും മാളുകൾ ആകുന്ന കാഴ്ച്ചയാണ്. ഇവിടെ ആരും പറയുന്നില്ല പള്ളികൾ തുറക്കണമെന്ന്. മദ്യലഹരിപോലെ പലരും ഭക്തിലഹരിയിലാണ്. ഈ ഭക്തന്മാർക്ക് അല്പം പോലും സഹനശക്തിയും ക്ഷമയുമില്ലേ? കൊറോണ ദൈവം പള്ളി അടപ്പിച്ചത് ഈ കൂട്ടർ അറിയുക. മത രാഷ്ട്രീയത്തിൽ തിരിച്ചറിവുള്ള ഒരു ജനതയാണ് വികസിത രാജ്യങ്ങളിൽ പാർക്കുന്നത്. അവരെ കബളിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ല. ചതിയും വഞ്ചനയും അഴിമതിയും നടത്തുന്നവർ ഭരണത്തിലും വാഴില്ല. ജനങ്ങൾ കുപ്പത്തൊട്ടിയിൽ വലിച്ചെറിയും. അമേരിക്കയിൽ ഒരു കറുത്ത വർഗ്ഗക്കാരെനെ കൊലപ്പെടുത്തിയപ്പോൾ അവിടെ കത്തിയത് നമ്മൾ കണ്ടില്ലേ? മനുഷ്യനാണ് വലുത്. അതിനപ്പുറം ജാതിമതമല്ല. ഇന്ത്യയിൽ എത്രയോ പാവങ്ങളെ കൊന്നൊടുക്കുന്നു. കൊലപാതകികൾക്ക് കൂട്ടുനിൽക്കുന്ന ജനാധിപത്യം ഇന്ത്യയിലല്ലേ കാണാൻ സാധിക്കു. ഇന്ത്യൻ ജനാധിപത്യ൦ പൊളിച്ചെഴുതാൻ കാലമായിരിക്കുന്നു.
കൊറോണ കാലം സ്വന്തം ജീവൻ നിലനിർത്തുന്നതിനേക്കാൾ വലുതാണോ ദേവാലയങ്ങൾ തുറക്കുന്നത്? തുറന്നു പറഞ്ഞാൽ വൈകല്യമുള്ള മനസ്സുകളാണ് വിവേകമില്ലത്ത വിശ്വാസികളെ അവിടേക്ക് ആനയിക്കുന്നത്. സിനിമാഷൂട്ടിങ് കാണാൻ വരുന്നതുപോലെയല്ല പ്രാർത്ഥനകൾക്ക് വരുന്നത്. ശ്വാശ്വതമായ ആത്മീയന്നോതി ഇവർക്ക് നേടാൻ സാധിക്കുമോ? അവർക്ക് ചുറ്റും കൊറോണ ദൈവം സഞ്ചരിക്കയാണ്. അവസരം കിട്ടിയാൽ കൊറോണ ദൈവം പിടിമുറുക്കും. രാഷ്ട്രീയ പാർട്ടികളുടെ വോട്ടുപെട്ടി നിറക്കാൻ ആധുനിക വൈദ്യശാസ്ത്രം ഈ അന്ധവിശ്വാസികൾ എഴുതിത്തള്ളരുത്. ഇവിടെ നടക്കുന്നത് കോറോണയും മതങ്ങളും തമ്മിലുള്ള വടംവലിയാണ്. പ്രാർത്ഥനക്ക് ആവശ്യം വേണ്ടത് ഏകാഗ്രതയാണ്. കൊറോണ ദൈവം പിറകെ കുടിയിരിക്കുമ്പോൾ അത് ദേവാലയമല്ല പൊതുനിരത്തിലും കിട്ടുന്ന കാര്യമല്ല. മനസ്സിനെ ഏകാഗ്രമായി പ്രാർത്ഥിക്കാൻ സ്വന്തം വിടുതന്നെയാണ് ഉത്തമം. അവിടെയാണ് “ഓം” എന്ന ഓങ്കാരത്തിന്റ ശക്തി. “ഓങ്കാര ധാന്യം” മനസ്സിന്റ ഏകദ്രതയാണ്. അതിന് ദേവാലയമല്ല ഉത്തമം അടച്ചിരിക്കുന്ന മുറികളാണ്. അല്ലെങ്കിൽ കൈലാസപർവ്വതത്തിൽ പരമശിവൻ തപസ്സനുഷ്ഠിച്ച ഗുഹകളാണ് നല്ലത്. മതനേതാക്കളും ഭരണാധികാരികളും തമ്മിലുള്ള കുട്ടുകച്ചവടം അവസാനിപ്പിക്കുക. ഇപ്പോൾ മനുഷ്യരുടെ ജീവൻ രക്ഷിക്കൂ. തെരെഞ്ഞെടുപ്പ് വരുമ്പോൾ രഹസ്യകച്ചവടം നടത്തി ലാഭം പങ്കുവെക്കാം. (www.karoorsoman.net )
ഡോ. ഐഷ വി
“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ
നരകത്തീന്നെ കരകയറ്റിടേണേ തിര വയ്ക്കും വാഴും ശിവശംഭോ…”
ഒരു സന്ധ്യയ്ക്ക് ഞാനും അമ്മയും കൂടി നീട്ടി സന്ധ്യാനാമം ചൊല്ലുകയാണ്. അച്ഛൻ അതു കേട്ടുകൊണ്ടാണ് കയറി വന്നത്. പിന്നീട് അച്ഛൻ അമ്മയോട് പറഞ്ഞു. ആ സന്ധ്യാനാമം ജപിയ്ക്കുന്നതിൽ അല്പം ഋണാത്മകതയുണ്ട്. അത് കൊണ്ട് അത് ചൊല്ലേണ്ട. അമ്മ അത് അനുസരിച്ചു. ഞാനും പിന്നെയത് ചൊല്ലിയില്ല.
പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ ഒരു ദിവസം ഞങ്ങളെ മൂന്നുപേരേയും വിളിച്ചു നിർത്തി പറഞ്ഞു: ” ആത്മഹത്യ ഒരിയ്ക്കലും ഒന്നിനും ഒരു പരിഹാരമല്ല. ഈ മനോഹരമായ ഭൂമിയിൽ ഈശ്വരൻ നമുക്ക് ജീവിയ്ക്കാൻ തന്ന അവസരം നന്നായി ജീവിക്കണം. എല്ലാ പ്രതിസന്ധികളേയും തന്റേടത്തോടെ നേരിടണം. ഈശ്വരൻ തന്ന ജീവൻ ഈശ്വരൻ തിരിച്ചെടുക്കുമ്പോൾ പൊയ്ക്കോട്ടെ.” ദിന പത്രങ്ങളിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യാ കണക്ക് കണ്ടിട്ടാവണം അച്ഛൻ ഞങ്ങളോട് അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കാലo വരെയും ഞങ്ങൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. കൊച്ചു കുട്ടികളുടെ മനസ്സ് ഒരു തൂവെള്ള പ്രതലം പോലെയാണ്. അതിൽ എന്തെഴുതുന്നുവോ അത് നന്നായി തെളിഞ്ഞു നിൽക്കും. യഥാസമയം വേണ്ട നിർദ്ദേശങ്ങൾ എല്ലാ കാര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് നൽകിയാൽ അവർക്കത് നന്നായി ഗ്രഹിക്കാനും പ്രാവർത്തികമാക്കാനും കഴിയും.
ഒരിക്കൽ അനുജൻ ” ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ …..” എന്ന സിനിമാ ഗാനം പാടുന്നത് കേട്ടപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് ആ ഗാനം കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നെന്ന്. ഞാനന്നേരം അമ്മയോട് ചോദിച്ചു: ആ ഗാനത്തിന്റെ അന്ത:സത്തയറിഞ്ഞിട്ടാണോ അമ്മ അങ്ങനെ പറഞ്ഞതെന്ന് . അപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയുടെ കൗമാരപ്രായത്തിൽ കമന്റടിച്ചിരുന്ന ഒരുവൻ സ്ഥിരമായി പാടുന്ന പാട്ടായിരുന്നെന്ന്. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടപ്പോൾ അമ്മ പറഞ്ഞു: ആത്മവിദ്യാലയമേ പാടി നടന്നിരുന്ന ആളായിരുന്നു മരിച്ചതെന്ന്.
അമ്മയുടെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന സമയം ഒരു മഴയുള്ള ദിവസം വൈകുന്നേരം പത്മനാഭൻ മേസ്തിരി വീട്ടിലേയ്ക്ക് പോയി. പിന്നീട് നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പത്മനാഭൻ മേസ്തിരി വന്നത്. വന്നപ്പോൾ വല്യമ്മച്ചിയോട് പറയുന്നത് കേട്ടു. ഇടിമിന്നലേറ്റ് അദ്ദേഹത്തിന്റെ അമ്മാവൻ മരിച്ചു പോയെന്ന്. തുറന്നിട്ട ജാലകത്തിനരികിൽ പുസ്തകം വായിച്ചിരിയ്ക്കുകയായിരുന്നത്രേ. അപ്പോൾ അപ്പി മാമൻ( രവീന്ദ്രൻ) പറഞ്ഞു: ഇടിമിന്നലുള്ളപ്പോൾ തുറന്നിട്ട ജനലിനടുത്ത് ഇരിയ്ക്കരുതെന്ന്. വല്യമ്മച്ചി പറഞ്ഞു: കൃഷ്ണതുളസി ധാരാളം നട്ടുപിടിപ്പിയ്ക്കുന്ന വീട്ടിലും എള്ളുപായസം വയ്ക്കുന്ന വീട്ടിലും ആർക്കും ഇടിമിന്നൽ ഏൽക്കില്ലെന്ന്. ഇടിമിന്നൽ മരണ കാരണമാകാമെന്നത് എനിയ്ക്ക് പുതിയ അറിവായിരുന്നു. പിന്നെ ഏതാനും ദിവസത്തേയ്ക്ക് പത്മനാഭൻ മേസ്തിരി തന്റെ അമ്മാവന്റെ മരണത്തെ കുറിച്ച് വല്യമ്മച്ചിയോട് പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നുള്ള മരണത്തിലെ വ്യസനവും കിടന്ന് നരകിച്ച് മരിച്ചില്ലല്ലോ എന്ന ആശ്വാസവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. പതിയെ പതിയെ അമ്മാവനെ കുറിച്ച് അദ്ദേഹം പറയാതായി. പിന്നെ വിസ്മരിച്ചു. മരണം വരുത്തുന്ന വിടവ് കാലം നികത്തുമെന്ന പുത്തനറിവായിരുന്നു എനിയ്ക്കത് . കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?
ഇടിമിന്നലേറ്റ് മരിച്ച ഒരു സ്ത്രീയുടെ വീട്ടിൽ പോയി വന്ന അമ്മ പറഞ്ഞതിങ്ങനെ : അവർ അത്താഴം വിളമ്പിക്കൊണ്ട് നിൽക്കുന്ന സമയത്താണ് ഇടിമിന്നലേറ്റ് മരണം സംഭവിച്ചതെന്ന്. അലൂമിനിയം കലവും കൈയ്യിൽ പിടിച്ച് നിന്ന നിലയിൽ തന്നെ അവർ യാത്രയായെന്ന്. ആ നിൽപ് ഞാൻ മനസ്സിൽ സങ്കല്പിച്ചു. അക്കാലത്ത് സെന്റർ ഓഫ് ഗ്രാവിറ്റിയെ കുറിച്ച് പഠിച്ചതിനാൽ ഞാൻ മനസ്സിൽ വിചാരിച്ചു. അവർ നിന്ന നിൽപിൽ സെന്റർ ഓഫ് ഗ്രാവിറ്റി വീഴാതെ മൃതദേഹത്തിന് നിൽക്കാൻ പാകത്തിനായതിനാലായിരിയ്ക്കണം അങ്ങനെ നിന്നതെന്ന് .
അങ്ങനെ ഓരോ മരണത്തിനും ഓരോരോ കാരണങ്ങളുമായി കാലം കടന്നുപോയി.
ഞാൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛന്റെ ഗോപാലനമ്മാവന്റെ മരണം നടന്നത്. അപ്പോഴേയ്ക്കും എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിലെ ജീവിതത്തിന് ഒരു പരിധിയുണ്ടെന്നും ആ പരിധിയെത്തിയാൽ ഭൂമിയിലെ പഞ്ചഭൂതങ്ങൾ സ്വീകരിച്ച് വളർന്ന സ്ഥൂല ദ്ദേഹം വെടിഞ്ഞ് ദേഹി അനശ്വരതയിലേയ്ക്ക് യാത്രയാവുമെന്നും ദേഹി വെടിഞ്ഞ പഞ്ചഭൂതങ്ങൾ ഭൂമിയിൽ തന്നെ ലയിക്കുമെന്നും മരണം ഒരു അനിവാര്യതയാണെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽ കാഞ്ഞിരത്തും വിളയിലെ ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ തികഞ്ഞ നിസംഗതയോടെയാണ് ഞാൻ വീക്ഷിച്ചത്. ശാരദ വല്യമ്മച്ചി വിതുമ്പിക്കൊണ്ട് തന്റെ പ്രിയതമന്റെ മുണ്ടിന്റെ കോന്തലയിൽ എതാനും ചില്ലറകൾ കെട്ടിയിടുന്നത് ഞാൻ കണ്ടു. പിന്നീട് വല്യമ്മച്ചിയോട് അതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് അന്ത്യ യാത്രയിൽ വണ്ടിക്കൂലിയ്ക്ക് പ്രയാസം നേരിടാതിരിയ്ക്കാനാണ് അങ്ങനെ ചെയ്തതെന്ന്. ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു: വല്യച്ഛന് നിന്നോട് എന്ത് സ്നേഹമായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നല്ലോ. പിന്നെയെന്താണ് നിന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി പോലും വരാതിരുന്നതെന്ന് . എനിയ്ക്കതിന് മറുപടി പറയാൻ കഴിഞ്ഞില്ല. പക്ഷേ ഒന്നറിയാം. ഉപാധികളില്ലാതെ ഞങ്ങളെ സ്നേഹിച്ച ഒരാളായിരുന്നു ആ വല്യച്ഛനെന്ന്. ആ സ്നേഹം അന്നും ഇന്നും എന്നും മനസ്സിൽ നില നിൽക്കും.
ചില മരണങ്ങൾ നടന്നപ്പോൾ തോന്നിയിട്ടുണ്ട് ഈ ഭൂമിയിലെ നിയോഗം പൂർത്തിയാക്കി കഴിയുമ്പോൾ അവർ യാത്രയാകുന്നു എന്ന്. ചിലപ്പോൾ തോന്നും ബന്ധുമിത്രാദികൾക്ക് വേണ്ടാതാകുമ്പോൾ ചിലർ യാത്രയാകുന്നെന്ന്. ചിലർ വർഷങ്ങൾ കിടന്നു മരിയ്ക്കുമ്പോൾ തോന്നും അവരുടെ മരണം ബന്ധുമിത്രാദികളിൽ സൃഷ്ടിയ്ക്കുന്നത് വലിയ ആഘാതമായിരിയ്ക്കുമെന്നും കുറച്ചു നാൾ കിടന്നു മരിയ്ക്കുന്നത് ആ ആഘാതം കുറയ്ക്കുമെന്നും. എന്റെ അമ്മയുടെ മൂത്ത സഹോദരൻ ചിരവാത്തോട്ടത്ത് സുകുമാരൻ വൈദ്യൻ മൂന്ന് വർഷത്തിലധികം സ്ട്രോക്ക് വന്ന് കിടന്നിട്ടാണ് മരിച്ചത്. എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പെട്ടെന്ന് മരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നേനെയെന്ന്. വല്യമാമൻ ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണ വാർത്ത കേട്ടയാളാണ്. ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം ആ വാർത്ത സ്വീകരിച്ചത്. പക്ഷേ വല്യമ്മച്ചിയ്ക്ക് യാഥാർത്ഥ്യമില്ലാത്ത ആ വാർത്ത വ്യസനമുണ്ടാക്കുന്നതായിരുന്നു.
ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവിയ്ക്ക് തന്റെ പ്രിയതമയുടെ വിയോഗം പത്തിരുപത് കവിതകളുടെ അനസ്യൂത പ്രവാഹത്തിനിടയാക്കിയെന്നും പിന്നീട് മരണത്തിന്റെ പൊരുൾ അദ്ദേഹത്തിന് മനസ്സിലായെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
എന്റെ അച്ഛന്റെ അച്ഛാമ്മ 113 വയസ്സു വരെ ജീവിച്ച സ്ത്രീയായിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെയായി കഴിഞ്ഞ് കിളികൊല്ലൂരിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിയ്ക്കുന്ന സമയത്ത് ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവരുണർന്നത്. അവരുടെ പറമ്പിൽ ചേന തടത്തിൽ കരിയില കൂട്ടിയിരുന്നതിന് മുകളിലായി ഒരു നവജാത ശിശു. അതിനെ കൂടി നോക്കി വളർത്തി ഉദ്യോഗസ്ഥനാക്കുന്നതു വരെ ഈശ്വരൻ അവർക്ക് ആയുസ്സ് നീട്ടിക്കൊടുത്തു എന്നും അതോടെ അവരുടെ ഈ ഭൂമിയിലെ നിയോഗം പൂർത്തിയായെന്നും വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. വളരെ പ്രായം ചെന്നിട്ടും നന്നായി നിവർന്നു നിൽക്കുന്ന നല്ല പൊക്കമുള്ള സ്ത്രീയായിരുന്നു ആ മുതുമുത്തശ്ശി എങ്കിലും അവർ ഒരു ഊന്നുവടി ഉപയോഗിച്ചിരുന്നു എന്നാണ് അച്ഛൻ പറഞ്ഞറിവ്. വാർദ്ധക്യത്തിൽ കാലുകൾ മൂന്നാണെന്നാണല്ലോ ?
2019 മാർച്ച് 31 നായിരുന്നു മണി(രാജൻ) മാമന്റെ മരണം. ICWA പഠിച്ചയാൾ ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനത്തിൽ ജീവിതത്തിന്റെ കണക്കുകൾ പൂർത്തിയാക്കി യാത്രയായത് തികച്ചും യാദൃശ്ചികം. രാത്രി ശവസംസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. രാത്രി 9 മണിയ്ക്ക് കൊളുത്തിയ ചിതയിലെ അവസാന കൊള്ളിയും കത്തിത്തീരുന്നതുവരെ ഞാനും അനുജനും അവിടെ കാത്തു നിന്നു . സമയം അർദ്ധരാത്രി കഴിഞ്ഞു. ഞാനും അനുജനും കൂടി അവിടെ നിന്നും പോരുമ്പോൾ. ഒരാളുടെ ചിതയെരിഞ്ഞ് തീരുന്നതു വരെ അവിടെ നിൽക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യമായായിരുന്നു.
ഞങ്ങളുടെ നാട്ടിൽ മരണത്തിന് ചാക്കാല, കണ്ണാക്ക് , ക്ഷണനം തുടങ്ങിയ പ്രയോഗങ്ങളിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കുന്ന രീതിയിലും വ്യത്യാസങ്ങൾ ഉണ്ട്. ചിലർ പെട്ടിയിലടക്കം ചെയ്യും. ചിലർ വാഴയിലയിൽ പൊതിഞ്ഞടക്കും. ചിലർ ചിതകൂട്ടി ദഹിപ്പിയ്ക്കും. കല്ലറ കൂട്ടി അടക്കം ചെയ്ത് കണ്ടത് എന്റെ അറിവിൽ ഇന്ദിരാമ്മയുടെ മൃതദേഹം മാത്രമാണ്. അവരുടെ ആഗ്രഹ പ്രകാരമാണ് അങ്ങനെ ചെയ്തതത്രേ.
ജനനം മുതൽ മരണം വരെയുള്ള ഒരു നൂൽ പാലമാണ് മനുഷ്യ ജീവിതം അത് ഏറ്റവും ഉത്കൃഷ്ടമായി ജീവിച്ചു തീർക്കുവാൻ എല്ലാവരും ശ്രമിക്കുക. ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന നന്മകളൊക്കെ ചെയ്യുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
ഡോ. ഐഷ വി
ഒരു കുഞ്ഞ് പിച്ചവച്ച് നടന്നു തുടങ്ങുന്നതു പോലെയാണ് ആ കുഞ്ഞിന്റെ അറിവും വളർന്നു വരുന്നത്. കണ്ടും കേട്ടും ഘ്രാണിച്ചും സ്പശിച്ചും രുചിച്ചും വായിച്ചറിഞ്ഞും സാമാന്യ ജനങ്ങൾക്ക് ഇന്ദ്രിയ ജ്ഞാനമുണ്ടാകുന്നു. അപൂർവം ചിലർക്ക് അതീന്ദ്രിയ ജ്ഞാനവും. ജനനവും മരണവും ജീവിതവും ഒക്കെ നിർവ്വചിയ്ക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പലരും വിജയിച്ചിട്ടുമുണ്ട്. എന്റെ അനുജത്തിയുടേയും അനുജന്റേയും ജനനം കൂടെ കളിയ്ക്കാൻ രണ്ട് ജീവനുകൾ ഭൂമിയിൽ അവതരിച്ചു എന്ന തോന്നലാണ് എന്നിലുളവാക്കിയത്.
ഞങ്ങളുടെ കുട്ടിക്കാലം കാസർഗോഡായിരുന്നതിനാൽ ഞങ്ങൾക്കങ്ങനെ ബന്ധുക്കളുടെ മരണത്തിന് പോകേണ്ട സന്ദർഭങ്ങൾ ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുന്നതു വരെയും ഉണ്ടായിട്ടില്ല. മരണം എന്നൊന്ന് ഉണ്ടെന്ന് ഞാനാദ്യം അറിയുന്നത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ്. ഒരവധി ദിവസം ഞാൻ ഉമ്മറത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. “ഐഷേ ഇങ്ങു വാ ‘ എന്ന വിളി കേട്ടാണ് ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലുന്നത്. എന്തിനാ വിളിച്ചതെന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ കയ്യാലയ്ക്കുപുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി. അമ്മ പറഞ്ഞു ഒരാൾ മരിച്ചത് അടക്കം ചെയ്യാനായി കൊണ്ടുപോവുകയാണ്. ഞാൻ എത്തി വലിഞ്ഞ് വലിഞ്ഞ് നോക്കി. പക്ഷേ ശവമഞ്ചം കണാൻ പറ്റിയില്ല. പരേതനെ അനുഗമിയ്ക്കുന്ന ഒന്നുരണ്ടുപേരെ കണ്ടു. അമ്മ പറഞ്ഞു: അല്പം കൂടി നേരത്തേ വന്നെങ്കിൽ കാണാമായിരുന്നെന്ന് . മരണമെന്താണെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് ഒരാളുടെ ജീവൻ പോയി അയാളുടെ കണ്ണടയുന്നതാണ് മരണം.
ഞാൻ ഓടിപ്പോയി ഒന്നാം പാഠം മുഴുവൻ അരിച്ചു പെറുക്കി . മരണത്തെ കുറിച്ച് എനിയ്ക്ക് ഒന്നും കണ്ടെത്താനായില്ല. താളുകൾ മറിയ്ക്കുന്ന കൂട്ടത്തിൽ കണ്ണടച്ച് ധ്യാനനിരതനായിരിയ്ക്കുന്ന ഒരു സന്യാസിയുടെ ചിത്രം ശ്രദ്ധയിൽപ്പെട്ടു. ആ ചിത്രത്തിനു താഴെ “ഋഷി “എന്ന് എഴുതിയിരിയ്ക്കുന്നു. പിന്നീട് ഒരു വർഷത്തോളം ആ ചിത്രമായിരുന്നു മരണത്തെ കുറിച്ചുള്ള എന്റെ സങ്കല്പം. രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ “ജീവനില്ലാത്തത് ജഡം” എന്ന് ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ അതായിരുന്നു മരണത്തെ കുറിച്ചുള്ള സങ്കല്പം.
മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ഒരവധി ദിവസം അമ്മ ഞങ്ങൾ മൂന്നു മക്കളേയും കൂട്ടി ഉച്ചയുറക്കത്തിനൊരുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അനുജത്തിയും അനുജനും കൂടി ഉറങ്ങി. എനിയ്ക്ക് ഉറക്കം വന്നില്ല. ഞാൻ എഴുന്നേറ്റു. അച്ഛൻ വീട്ടിലില്ലായിരുന്നു.വീടിന്റെ മുൻ വശത്തെ കതക് തുറന്ന് വാതിൽ പടിയിൽ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കിയിരുപ്പായി. അയലത്തെ വീട്ടിലെ ദേവയാനി ചേച്ചിയുo ഉച്ചയുറക്കത്തിലായതിനാൽ തികഞ്ഞ ഏകാന്തതയും നിശബ്ദതയും എനിയ്ക്കനുഭവപ്പെട്ടു. കാസർഗോഡ് പട്ടണത്തിൽ ഞായറാഴച മാത്രമേ ഭിക്ഷക്കാർ ഭിക്ഷ തേടി വീടുകളിൽ പോയിരുന്നുള്ളൂ. അന്ന് ശനിയാഴ്ചയായിരുന്നതിനാൽ ഭിക്ഷക്കാരുടെ ദാനം ലഭിക്കാനായുള്ള “അമ്മാ… ” വിളിയും ഇല്ലായിരുന്നു. അങ്ങനെ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ഏറെ നേരം എനിയ്ക്ക് നോക്കിയിരിക്കാനായി. പെടുന്ന് ഒരു മിന്നൽ പിണർ പോലെ ഒരു ചിന്ത എന്നിലുണ്ടായി. ഞാൻ എവിടെ നിന്നു വന്നു ? എങ്ങോട്ട് പോകുന്നു. പിന്നെ എന്റെ മനസ്സിനെ അദൃശ്യനായ ആരോ ശക്തമായി പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതു പോലെ ഒരനുഭവം ഉണ്ടായി. അതെത്ര നേരം നില നിന്നു എന്നെനിക്കറിയില്ല. ഒന്നറിയാം. ഞാൻ ഉറങ്ങിയതല്ലെന്ന്. എന്റെ അര നൂറ്റാണ്ടിലേറെയുള്ള ജീവിത യാത്രയ്ക്കിടയിൽ പല പ്രാവശ്യം ഞാൻ ഏകാന്തമായി ഇരുന്ന് നോക്കിയിട്ടുണ്ട്. അതേ വാതിൽപ്പടിയിൽ തന്നെ ഇരുന്നു നോക്കിയിട്ടുണ്ട് അതെന്താണെന്നറിയാൻ . മെഡിറ്റേഷൻ ചെയ്തിട്ടുണ്ട്. പക്ഷേ ആ ദിവസത്തെപ്പോലെ ശക്തമായ അതീന്ദ്രിയമായ എന്തോ ലഭിച്ചതു പോലെ ഒരനുഭവം അതിന് മുമ്പോ അതിന് ശേഷമോ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ചിലപ്പോൾ എനിയ്ക്ക് തോന്നും എന്റെ മനസ്സിനെ ഏതോ അദൃശ്യ ശക്തി എടുത്ത് റീപ്രോഗ്രാം ചെയ്ത് തിരികെ വച്ചതാണെന്ന്.
അക്കാലത്ത് നാട്ടിൽ നിന്നും വന്ന ഒരു കത്തിലെ വാർത്ത അമ്മയുടെ ഇളയച്ചൻ കരുണാകരൻ വൈദ്യൻ മരിച്ച വിവരമായിരുന്നു. അമ്മ കുറച്ചുനേരം കണ്ണീർ തുടയ്ക്കുന്നതു കണ്ടു. കാറിടിച്ച് ദീർഘകാലം കിടന്നിട്ടാണ് അദ്ദേഹം മരിച്ചതെന്ന് അച്ഛനമ്മമാരുടെ സംഭാഷണത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി. കാറിടിച്ചാൽ അത് മനുഷ്യന്റെ മരണ കാരണമാകാമെന്നും മരണം വ്യസനമുണ്ടാക്കുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ നവംബർ മാസത്തിൽ ഉച്ച കഴിഞ്ഞുള്ള ഒരു ഇടവേളയിൽ ഞാനും കമലാക്ഷിയും മറ്റു കൂട്ടുകാരും സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ ഞാൻ എന്റെ അച്ഛൻ ഹെഡ് മാസ്റ്ററുടെ റൂമിലേയ്ക്ക് പോകുന്നത് കണ്ടില്ല. പക്ഷേ കമലാക്ഷി അത് കണ്ടുപിടിച്ചു. എന്നോടൊന്നും പറയാതെ കമലാക്ഷി അച്ഛന്റെ പിറകെ ഓടി .
വിവരം മണത്തറിഞ്ഞ് കമലാക്ഷി അതേ വേഗത്തിൽ ഓടി തിരികെ എന്റെയടുത്തെത്തി പറഞ്ഞു. ഐഷയുടെ വല്യച്ഛൻ മരിച്ചു പോയി. ഐഷയേയും അനുജനേയും വിളിച്ചു കൊണ്ട് പോകാനാണ് അച്ഛൻ വന്നത്. അച്ഛൻ അനുജനെയും കൂട്ടി എന്റെ അടുത്തു വന്നു. ആരും പറയാതെ തന്നെ കമലാക്ഷി ഓടിപ്പോയി എന്റെ ബാഗും കുടയുമൊക്കെ എടുത്തു കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അച്ഛന്റെ ഒപ്പം യാത്രയായി. ആ ദിനം കാസർഗോഡ് ഗവ. ടൗൺ യുപി എസ്സിലെ എന്റെ അവസാന ദിനമായിരിയ്ക്കുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഞങ്ങൾ വീട്ടിലെത്തി. അമ്മയോട് വേഗം സാധനങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്തു നാട്ടിലേയ്ക്ക് പോകാനൊരുങ്ങാൻ പറഞ്ഞു. അമ്മ അച്ഛൻ പറഞ്ഞത് അനുസരിച്ചു. അത്താഴം പൊതി കെട്ടി പാത്രങ്ങൾ കഴുകി വച്ച് ഞങ്ങളേയും ഒരുക്കി അമ്മ യാത്രയ്ക്ക് തയ്യാറായി. അച്ഛൻ ഞങ്ങളോടോ അമ്മയോടോ വല്യച്ഛന്റെ മരണ വിവരത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. നാട്ടിലേയ്ക്ക് പോകുമ്പോൾ മാമന്റെ മകൾ സിന്ധുവിനേയും മൂത്തേമ്മയുടെ മകൾ സത്യവതിയേയും കാണാമെന്ന സന്തോഷമായിരുന്നു എനിയ്ക്ക്. ഞങ്ങൾ വൈകുന്നേരത്തെ ട്രെയിനിൽ കയറി കൊല്ലത്തേയ്ക്ക് തിരിച്ചു. നേരം വെളുത്തപ്പോൾ ഞങ്ങൾ കൊല്ലത്തെത്തി. അമ്മ ഞങ്ങളെയെല്ലാം പല്ലൊക്കെ തേപ്പിച്ച് വൃത്തിയാക്കിയിരുന്നു. അച്ഛൻ ഞങ്ങൾക്ക് പ്രാതൽ വാങ്ങിത്തന്നു. കൊല്ലത്തു നിന്നും അടുത്ത ബസ്സിൽ ഞങ്ങൾ കൊട്ടിയത്തിറങ്ങി. അച്ഛൻ അമ്മയോട് പറഞ്ഞു. ഞാനൊരു കാര്യം പറഞ്ഞാൽ നീ ഇവിടെ വച്ച് കരഞ്ഞ് ബഹളം വയ്ക്കരുത്. ഇന്നലെ എനിയ്ക്കൊരു ടെലഗ്രാം കിട്ടി. ” കേശവൻ വൈദ്യൻ എക്സ്പയേഡ്” എന്നാണ് അതിലെഴുതിയിരുന്നത് . അമ്മയുടെ കണ്ണിൽ കണ്ണുനീർത്തുള്ളികൾ ഉറഞ്ഞു കൂടി . അച്ഛൻ ഒരു ടാക്ലി പിടിച്ചു. ഞങ്ങളെ അതിൽ കയറ്റി ചിരവാത്തോട്ടത്ത് വലിയ വിള വീട്ടിലെത്തി.. ഞങ്ങളെത്തിയതും മണി മാമൻ ഓടി വന്ന് ഞങ്ങളുടെ സാധനങ്ങൾ എടുത്ത് ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. അമ്മ അമ്മാമയുടെ മുറിയിലേയ്ക്ക് പോയി കരയാൻ തുടങ്ങി. തലേന്ന് ശവസംസ്കാരം നടന്നെന്ന് എനിയ്ക്ക് മനസ്സിലായി. അന്ന് വൈകിട്ട് അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചി അവിടെയെത്തി. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ചിട്ട് എന്നെയും കൂട്ടി അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ കുറേ ദിവസം ഞാൻ തങ്ങി. അമ്മയുടെ അച്ഛന്റെ പതിനാറടിയന്തിരത്തിന് രണ്ടു ദിവസം മുമ്പാണ് ഞാൻ തിരികെ എത്തിയത്. പിന്നെ ഞങ്ങളെ അമ്മ വീട്ടുകാർ കാസർഗോട്ടേയ്ക്ക് വിട്ടില്ല. അച്ഛൻ മാത്രം തിരികെ പോയി. ഞങ്ങളുടെ ടി സി അച്ഛൻ വാങ്ങിക്കൊണ്ടുവന്നു. ഞങ്ങളെ ചിറക്കര ഗവ സ്കൂളിൽ പ്രവേശിപ്പിച്ചു. ഹെഡ് മാസ്റ്ററുടെ മുറിയിലിരിയ്ക്കുമ്പോൾ അച്ഛൻ കാസർഗോഡ് ടൗൺ യു പി എസ്സിനെ കുറിച്ച് അല്പം പുകഴ്ത്തി സംസാരിച്ചത് ഹെഡ് മാസ്റ്റർ ഭാസ്കരൻ സാറിന് അത്ര രസിച്ചില്ലെന്ന് തോന്നി. അദ്ദേഹം എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഞാനുത്തരം പറഞ്ഞു. പിന്നെ അദ്ദേഹം 25 ന്റെ സ്ക്വയർ റൂട്ട് എത്രയെന്ന് ചോദിച്ചു. എനിയ്ക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. പിന്നീടാണ് അത് അഞ്ചാം ക്ലാസ്സിലെ പാഠഭാഗമാണെന്ന് എനിക്ക് മനസിലായത്. അച്ഛൻ അന്നല്പം വിഷണ്ണനായി.
ആയിടെ മൂന്ന് മാസത്തിലേറെക്കാലം അമ്മവീട്ടിൽ വല്യച്ഛന്റെ മരണമന്വേഷിച്ച് എത്തുന്നവരുടെ തിരക്കായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾ കുട്ടികളെ വല്യച്ഛൻ ലാളിച്ചിട്ടൊന്നുമില്ലെങ്കിലും നല്ല പ്രവൃത്തികൾ കൊണ്ട് അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു എന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. നാട്ടിൽ സ്വന്തം ചിലവിൽ രണ്ടു വഴി വെട്ടുകയും പല വഴികളും വൃത്തിയാക്കിയിടുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. കൂടാതെ കല്ലുവാതുക്കലും ചിറക്കരയിലും വൈദ്യശാലയുണ്ടായിരുന്നതിനാൽ അങ്ങനേയും ധാരാളം പേർ അന്വേഷിച്ചെത്തി. ചിറക്കരയിൽ ആദ്യമായി ഒരു നെയ്ത്ത് സൊസൈറ്റി തുടങ്ങുകയും ഒട്ടേറെ കുടുംബങ്ങൾ വീടുകളിൽ നെയ്ത്ത് തുടങ്ങുകയും ചെയ്തിരുന്നു. ചിറക്കരയിലെ എസ് എൻ ഡി പി ശാഖയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.. അങ്ങനെ കർമ്മയോഗിയുടെ വിയോഗം മനുഷ്യർക്ക് പെട്ടെന്ന് മറക്കാനാവാത്തതാണെന്ന് എനിയ്ക്ക് മനസ്സിലായി. മരണം ചിലപ്പോൾ സ്കൂളിലെ ആത്മാർത്ഥ സുഹൃത്തുക്കളെ വേർപിരിയാനിടയാക്കുമെന്നും മനസ്സിലായി.
പിന്നെയും കുറേക്കാലം കൂടി കാത്തിരിക്കേണ്ടി വന്നു എനിയ്ക്ക് ഒരു മൃതദേഹം കാണാനും ശവസംസ്കാരം കാണാനും അവസരമുണ്ടാകാൻ. കരിഞ്ഞ പുൽക്കൊടികളും ഉണങ്ങിയ മരങ്ങളും ചത്ത മത്സ്യങ്ങളും ഒക്കെ കണ്ട് മരണമെന്തെന്ന് ഞാൻ അറിയാൻ തുടങ്ങിയിരുന്നെങ്കിലും ഒരു മനുഷ്യ മൃതദ്ദേഹം ആദ്യമായി കാണുന്നത് എന്റെ മൂത്തേമ്മയുടെ അമ്മായിഅമ്മയുടെ മരണത്തിനാണ്. മേടയിൽ വീട്ടിൽ വച്ച് . ജീവനുള്ള മനുഷ്യന്റെ ജീവന്റെ തുടിപ്പും ജീവനില്ലാത്ത മനുഷ്യന്റെ മുഖത്തെ നിർജ്ജീവതയും ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു.
( തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
ഐശ്വര്യ ലക്ഷ്മി.എസ്സ്.
ചന്ദ്രികാ വസന്തത്തിൻ നാളുകൾ അടരുകയാണു
ഒരുകോടി പുണ്യവുമായ്.
ദുനിയാവാകെ പുണ്യത്തിൻ നാളുകൾ ചൊരിഞ്ഞ് വന്നെത്തുകയായ് പുണ്യ റമദാൻ
അല്ലാഹ്……അക്ബർ….
പകലെല്ലാം വ്രതവുമായ് സക്കാത്തിൻ പുണ്യമാവോളം നേടി
ഇരവിൻ നക്ഷത്രങ്ങളെല്ലാം മാറുകയായ് പുത്തൻ പിറവിയായ്.
അള്ളാഹ് മുന്നിൽ അഞ്ചുനേരം നിസ്കാരവുമായ്
നോമ്പു തീർത്തു പാപങ്ങളൊക്കെയൊഴിച്ച്
പുണ്യവാനായ് മാറീടും നാളിതു.
ഇഹലോകത്തിൻ തിന്മകളെല്ലാം അകറ്റുവാനായൊരു മധുമാസം.
നോമ്പിൻ അലയാഴികളോരോന്നും നന്മതൻ കടലായ് മാറും
റമദാൻ മാസം പിരിയുമ്പോൾ
പൊള്ളും നോവുകളെല്ലാം കരുണയായ് ഉരുകിടുന്നൂ.
ഖുർആനും റബ്ബിൻ മൊഴികളുമായ് ഖൽബിനു
കുളിരായ് പിറക്കുന്നു ഈദുൽ ഫിത്ർ
മാറുന്നു മാനുഷമനമെല്ലാം
സ്നേഹറസൂലായ്.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]
ഡോ. ഐഷ വി
കാലം 1976. നാലാം ക്ലാസ്സുകാരിയായ ഞാനും ഒന്നാം ക്ലാസ്സുകാരനായ അനുജനും സ്കൂൾ യുവജനോത്സവ പരിപാടികൾ കാണാനായി മുൻ നിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് കമലാക്ഷിയുമുണ്ട്. വൈകുന്നേരം വരെ ഞങ്ങൾ പരിപാടികൾ ആസ്വദിച്ചു കണ്ടു. സമയത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളതിനാലാകണം ഏകദേശം നാലു മണി കഴിഞ്ഞപ്പോൾ കമലാക്ഷി വീട്ടിൽ പോകാം എന്ന് പറഞ്ഞു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിൽ വിശിഷ്ടാഥിതിയായി ആരോഗ്യമന്ത്രി എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ എനിക്ക് മന്ത്രിയെ തൊട്ടടുത്ത് കാണാൻ ഒരു മോഹം . അതുകൊണ്ടു കൂടിയാണ് മുൻ നിരയിൽ സ്ഥാനം പിടിച്ചത്. ഞാൻ മന്ത്രിയെ കണ്ടിട്ടേ വരുന്നൂള്ളൂ. കമലാക്ഷി പൊയ്ക്കോ, എന്നു പറഞ്ഞു. കമലാക്ഷി പോവുകയും ചെയ്തു. കുറേ സമയം കഴിഞ്ഞു. സമ്മേളനം ഗംഭീരമായി നടന്നു. എല്ലാവരും പിരിഞ്ഞു പോയി.
ഞാൻ അനുജനേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. നല്ല കോരിച്ചൊരിയുന്ന മഴ . കുറ്റാകുറ്റിരുട്ട്. പാതി വഴിയെത്തിക്കാണും . അനുജൻ പിന്നെ നടക്കാൻ കൂട്ടാക്കിയില്ല. ഞാൻ അവനേയും എടുത്തു. ഭാരം കാരണം ബാഗും കുടയും നേരെ പിടിയ്ക്കാൻ പററുമായിരുന്നില്ല. ആകെ നനഞ്ഞൊലിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ സമയം രാത്രി എട്ടുമണി. അച്ഛൻ കോഴിക്കോട്ട് ഔദ്യോഗികാവശ്യങ്ങളുമായി പോയിരിക്കുകയായിരുന്നു. അമ്മ കുഞ്ഞനുജത്തിയുമായി ദേവയാനി ചേച്ചിയുടെ വീട്ടിൽ പോയി വിവരം പറഞ്ഞതിനാൽ അന്ന് അവരുടെ വീട്ടിൽ അല്പം താമസിച്ചെത്തിയ ഭാസ്കരൻ മാമൻ ഞങ്ങളെ അന്വേഷിച്ചിറങ്ങുന്ന നേരത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത്. ചെന്നപാടെ അമ്മയുടെ ആധിയും വിഷമവുമൊക്കെ എന്റെ ചെവിയ്ക്ക് പിടിച്ച് തിരുകലും അടിയുമൊക്കെയായി മാറി. പിന്നീടേ അമ്മ ഞങ്ങളുടെ രണ്ടു പേരുടേയും തല തുവർത്തി തന്നുള്ളൂ. പിറ്റേന്ന് അച്ഛനെത്തിയപ്പോൾ അമ്മ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. വീട്ടിൽ പറയാതെ അത്രയും നേരം വൈകി നിൽക്കരുതായിരുന്നെന്ന് അച്ഛൻ പറഞ്ഞു. പിന്നെ അച്ഛൻ വച്ചു നീട്ടിയ കോഴിക്കോടൻ ഹൽവയുടെ മധുരത്തിൽ എനിയ്ക്കടി കൊണ്ട വേദന അലിഞ്ഞില്ലാതായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
സിബിൻ തോമസ്
ഇരുട്ടിന്റെ ഭ്രാന്തമായ കൈകൾ ഉദയസൂര്യന്റെ പൂമുഖത്തുനിന്നും വേർപെട്ടിരിക്കുന്നു നേത്രങ്ങളുടെ ദൃഷ്ടിയിൽപ്പെടാത്തയത്ര ഭംഗി ആ പ്രഭാതത്തിനുണ്ടായിരുന്നു. വിജനമായ വഴിയോരവും മഞ്ഞുവീണ ചെറുചെടികളും അന്നത്തെ പ്രഭാതത്തിന് ഉണർവു തന്നതായി അയാൾക്ക് തോന്നി. എന്നാൽ ആ തോന്നലുകൾക്ക് മഴത്തുള്ളിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ചുവടുകൾ മെല്ലെ നീക്കി അയാൾ തിരക്കേറിയ ഭാഗത്തേക്ക് നടന്നു നീങ്ങി. കാലിന്റെ അവശത അയാളെ പിന്നിലേക്ക് വലിച്ചിഴക്കുന്നുണ്ടെങ്കിലും അതുവകവെക്കാതെ ആ മനുഷ്യൻ ചുവടുകൾ ബലമായി ഉറപ്പിച്ചു നടന്നു നീങ്ങി. എന്തോ അയാളുടെ മനസ്സിനെ ആകർഷിച്ചതായി തോന്നുന്നു, അതല്ലങ്കിൽ എന്തിനയാൾ ഇത്ര കഷ്ടപ്പെട്ട് നടന്നു നീങ്ങുന്നു.
എത്രയും വേഗമെത്തണമെന്ന ലക്ഷ്യമായിരിക്കാം അയാളുടെയുള്ളിൽ എന്നു തോന്നുന്നു. സൂര്യകിരണത്തിന്റെ താപം മെല്ലെ കൂടി വരുന്നു, ചെടികളിലെ ചെറുതുള്ളികൾ മെല്ലെ വഴുതി വീഴുന്നു.
ദൂരെ നിന്ന് ഒരു വലിയ നിര ദൃശ്യമാകുന്നു അവിടേക്കാണെന്ന് തോന്നുന്നു അയാളുടെ പോക്ക്. അവശതയാർന്ന കാലുകൾക്ക് ഊർജ്ജമുണ്ടാകുന്നു. വേഗത കൂടുന്നതായി പ്രതിഫലിക്കുന്നു. നീണ്ട നേരത്തെ ചലനത്തിന് വിരാമമിട്ടുകൊണ്ട് അയാൾ ഒരു നീണ്ട നിരയിലേക്ക് കയറി നിന്നു. നല്ല ശബ്ദ കോലാഹലം നിറഞ്ഞ അന്തരീക്ഷം. ആരൊക്കെയോ എന്തോ വിളിച്ചു പറയുന്നതായി കാണാമെങ്കിലും എന്താണെന്നു വ്യക്തമാകുന്നില്ല. അയാളുടെ കാലുകൾ മെല്ലെ മുമ്പോട്ടു ചലിക്കുന്നതായി കാണാം, എന്നാൽ ചെറു ഉറുമ്പുകളുടെ വേഗത മാത്രം. എന്തിനാണയാൾ ഇവിടെ നിൽകുന്നത്? എന്നിങ്ങനെയുള്ള കുറേ ചോദ്യങ്ങൾ എന്റെ മനസ്സിലുടലെടുത്തു.
ഇതെന്താണെന്നു എങ്ങനെയറിയും? ആരോടാ ഒന്നു ചോദിക്കുക? ആരും ആരേയും ശ്രദ്ധിക്കുന്നില്ല എല്ലാവരും ആ നീണ്ട നിരയിലേക്കു കയറുവാനുള്ള തിരക്കിലാണ്. ഞാൻ പതിയെ ആയാളുടെ അടുത്തേക്ക് നടന്നു നീങ്ങി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ എന്നെ നോക്കുന്നുണ്ട്, എന്താണെന്നു മാത്രം വ്യക്തമാകുന്നില്ല. എന്റെ തൊട്ടു പിന്നിൽ തിരക്കേറിവരുന്ന തിരിഞ്ഞു നോക്കുമ്പോളെല്ലാം ഒന്നിനു പുറകേ ഒന്നായെത്തുന്ന ചെറു ഉറുമ്പിൻ കൂട്ടത്തെ ഓർമ്മ വരുന്നു.
സൂര്യരശ്മിയുടെ താപം കൂടാൻ തുടങ്ങിയിരിക്കുന്നു, ജലാംശം എന്റെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. എത്രയും വേഗം ഈ ആൾക്കൂട്ടമെന്തിനാണെന്നു അറിയണം, അതുമാത്രമായി എന്റെ ചിന്ത.
നീലക്കുപ്പായമണിഞ്ഞ കുറേ ചെറുപ്പക്കാരെ എന്റെ നേത്രങ്ങൾക്കു കാണാൻ സാധിക്കുന്നു. അവരെന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നതായി കാണാം. എന്നാലും ആ നിരയിൽ നിന്നുമാറാൻ അയാൾ തയാറാകുന്നതേയില്ല.
പരിചിത മുഖമെന്നു തോന്നിക്കുന്ന ഒരു നീലക്കുപ്പായം എന്റെ മുൻപിലേക്കു നടന്നു വരുന്നു, എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ എന്റെ നേരെ ഒരു വെള്ള കടലാസു നീട്ടി, അതിലെന്തൊക്കെയോ എഴുതിയിരിക്കുന്നു. ഒന്നും മനസ്സിലാകാതെ ഞാൻ ആ കടലാസു വാങ്ങിച്ചു. അക്കമിട്ടു രേഖപ്പെടുത്തിയ കുറേ ചോദ്യങ്ങൾ അതിനു തൊട്ടുതാഴെയായി ഉത്തരത്തിനുള്ള ഒരു ചെറിയ സ്ഥലവും വ്യക്തമാക്കുന്നു. ഒറ്റ നോട്ടത്തിലെന്തിനോ വേണ്ടിയുള്ള അപേക്ഷയാണെന്നു മനസ്സിലായി. ഞാൻ ആ കടലാസ് വായിക്കുവാൻ തുടങ്ങി.
അപേക്ഷകന്റെ പേര് :
വിലാസം :
അംഗങ്ങൾ :
നാശനഷ്ടങ്ങൾ :
ഏറ്റവുമൊടുവിലായി മരിച്ചവരുടെ എണ്ണവും ആവശ്യപ്പെട്ടിരിക്കുന്നു. ഇത് ഞാനുമായി ബന്ധപ്പെട്ടതല്ല എന്ന് എനിക്കു തോന്നി, മെല്ലെ കടലാസു മടക്കി ഞാൻ എന്റെ പോക്കറ്റിലേക്കു വെച്ചു.
തിരക്കേറി വരുന്ന ആ നിരയിൽ നിന്നു കണ്ണെടുത്തുകൊണ്ട് ഞാൻ ഒന്നുകൂടെ അയാളെ നോക്കി. വിറങ്ങലിച്ച കൈകൾ കൊണ്ടെഴുതിയതിനാലായിരിക്കാം അക്ഷരങ്ങൾക്കു ഒടിവു സംഭവിച്ചിരിക്കുന്നു.
പതിയെ കണ്ണെടുത്തുകൊണ്ട് ഞാൻ ആ നിരയിൽ നിന്നു പിന്മാറി. ദൂരെ എന്നെയും കാത്ത് ഒരു വാഹനം കിടപ്പുണ്ട് അതിലെന്റെ കുടുംബവും, ശബ്‍ദാന്തരീക്ഷത്തിൽ നിന്നും എത്രയും വേഗം മടങ്ങുകയെന്ന ലക്ഷ്യമായിരുന്നു എനിക്ക്.
വാഹനത്തിന്റെ അടുത്തെത്തിയ ഞാൻ ഒന്നു തിരിഞ്ഞു നോക്കി ആ വൃദ്ധനെന്റെ കാഴ്ച്ചയ്ക്കുമപ്പുറമായി കഴിഞ്ഞിരുന്നു. പതിവു യാത്രകൾക്കു വിരാമമിട്ടുകൊണ്ട് ഞാൻ എന്റെ തിരക്കേറിയ ജീവിതത്തിലേക്കു മടങ്ങുകയാണ്. ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ഇങ്ങനെയുള്ള യാത്രകൾ എനിക്കു പതിവാണ്.
ഇരുളും വെളിച്ചവും വാരിപ്പുണർന്നുകൊണ്ട് ദിവസങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പൊയ്ക്കൊണ്ടേയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകളുടെ സമ്മർദ്ദം ആവർത്തിക്കുമോ എന്ന ശങ്കയിലായിരുന്നു ഞാൻ. ഓഫീസിന്റെ പടവുകൾ കയറുന്തോറും ആശങ്ക വർദ്ധിച്ചുകൊണ്ടേയിരുന്നു. മേലുദ്യോഗസ്ഥന്റെ മുറിയിലേക്കു ചെല്ലണമെന്ന നിർദ്ദേശം നേരത്തെ ലഭിച്ചിരുന്നു. അനുവാദത്തോടെ ഞാൻ ആ വാതിൽ തുറന്നുകൊണ്ടകത്തുകയറി. നിർദ്ദേശങ്ങളുടെ ഒരു കൂമ്പാരം എന്നെത്തേടിയിരുപ്പുണ്ടായിരുന്നു. ഇന്നും നേരത്തേയിറങ്ങാൻ കഴിയില്ലല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. എന്റെ ഉത്തരവാദിത്വങ്ങളെ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി, മേശയുടെ മുകളിലായി കുറേയധികം ഫയലുകളും കടലാസുകളും, അവയെന്നെ മാടി വിളിക്കുന്നു.
മനസ്സില്ലാ മനസ്സോടെ ആദ്യ കെട്ടഴിച്ചു, ഇതിൽ നിറയെ കടലാസുകളാണല്ലോ, പെട്ടന്നാണ് എന്റെ ഓർമ്മകളിലേക്കതോടിയെത്തിയത്. ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഒരു തിരശ്ശീലയിലെന്നപോലെ ആ വൃദ്ധന്റെ മുഖം എന്നിൽ മിന്നിമറഞ്ഞു.
ഒടിവു സംഭവിച്ച ആ അക്ഷരങ്ങൾക്കുവേണ്ടി എന്റെ കണ്ണുകൾ തേടി, കെട്ടുകൾ മാറിക്കൊണ്ടേയിരിന്നു. എന്നാൽ ഞാൻ തേടിയതു മാത്രമെനിക്കു കാണാൻ സാധിച്ചില്ല. അവസാന കെട്ടഴിക്കുമ്പോഴും ഒടിവു നിറഞ്ഞ അക്ഷരങ്ങൾ കാണണേ എന്ന പ്രാർത്ഥനയായിരുന്നു എനിക്ക്.
ആദ്യമായാണ് ഇത്ര ആവേശത്തോടെ ജോലിസംബന്ധമായ ഒരു കാര്യം ഞാൻ തിരയുന്നത്. ഒടുവിൽ ഞാനതു കണ്ടെത്തി. അയാളെപ്പോലെ തന്നെ ആ അക്ഷരങ്ങൾക്കു മങ്ങൽ സംഭവിച്ചിരിക്കുന്നു. എന്റെ ഒപ്പിനായി കാത്തുകിടന്ന കെട്ടുകളിൽ നിന്നും എന്തിനാണു ഞാൻ ഇതു മാത്രം തിരഞ്ഞെടുത്തത്? മനസ്സിൽ ഞാൻ അയാളുടെ പേര് വായിച്ചു, ഒരു പഴഞ്ചൻ നാമദേയമായിരുന്നു അത്.
സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ ഞാൻ ചെയ്‍തു തീർത്തിട്ടുണ്ട്, അപ്പോഴെല്ലാം പ്രശസ്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം. ആദ്യമായാണു ഇങ്ങനെയൊരു അനുഭവം. എന്റെ ഒപ്പിനായി കാത്തുകിടക്കുന്ന ആ കടലാസുകളിലേക്ക് ഞാൻ എന്റെ മുദ്ര പതിപ്പിച്ചു. പിന്നീടോരോ ഒപ്പുകൾക്കും മുദ്രകൾക്കും ഞാൻ പോലുമറിയാതെ ആവേശം കൂടി വരുകയായിരുന്നു. ഇന്നെനിക്കു ക്ഷീണമേ തോന്നിയില്ല. ഇതുപോലുള്ള കടലാസ്സുകൾ ഇനിയും എന്നേത്തേടിയെത്തിയേക്കാം അന്നും ഞാൻ ഈ ആവേശം കാണിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ എന്റെ ആവേശത്തിനു മറ്റൊരാളുടെ ആശ്വാസത്തിനു കാരണമായാലോ?
ആരാണയാൾ? ഒരു പക്ഷേ ഇതൊരോർമ്മപ്പെടുത്തലായി കണക്കാക്കാം………
സിബിൻ തോമസ്
മാക്ഫാസ്റ്റ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി
അച്ഛൻ… തോമസ് പി. റ്റി
അമ്മ.. ഗ്രേസി . സി
അനുജത്തി… സിജി തോമസ്
മാവേലിക്കര ചെട്ടികുളങ്ങരയാണ് സ്വദേശം.
ചിത്രീകരണം : ജിഷ എം വർഗീസ്
ഡോ. ഐഷ വി
റേഷൻ കടയിലെ ക്യൂവിൽ അമ്മയെ കണ്ട് സ്കൂൾ വിട്ടു വന്ന ഞാൻ അങ്ങോട്ട് കയറി. റേഷൻ കട നടത്തുന്നയാൾ ഏറ്റവും അടിയിലിരിക്കുന്ന കാർഡ് ആദ്യമെടുത്ത് ക്യൂവിൽ ആദ്യം നിൽക്കുന്നയാൾക്ക് റേഷൻ കൊടുക്കുന്നു. ഏറ്റവും അവസാനം വന്നയാൾ ഏറ്റവും മുകളിലിരിക്കുന്ന കാർഡിന്റെ മുകളിൽ അയാളുടെ കാർഡ് വയ്ക്കുന്നു. ഇതൊരു തലതിരിഞ്ഞ ഏർപ്പാടാണല്ലോ എന്ന് എനിയ്ക്ക് തോന്നി. ഞാൻ അമ്മയോട് ഇതേ പറ്റി ചോദിച്ചു . അമ്മ പറഞ്ഞു : ഇതാണ് ശരിയായ രീതി. ആദ്യം വന്നയാളെയല്ലേ ആദ്യം വിടേണ്ടത് ? എന്റെ ശ്രദ്ധ വീണ്ടും റേഷൻ കാർഡിലേയ്ക്ക്. പിന്നീട് കംപ്യൂട്ടർ സയൻസ് ക്ലാസ്സിൽ പഠിച്ച സ്റ്റാക്ക് , ക്യൂ , LIFO, FIFO എന്നിവയെ കുറിച്ചുള്ള എന്റെ ബാലപാഠം അവിടെ ആരംഭിച്ചു. എപ്പോഴോ എന്റെ ശ്രദ്ധ റേഷൻ കടക്കാരനിൽ നിന്നും നിന്നും റോഡിലേയ്ക്ക് നീണ്ടു. പെട്ടെന്നാണ് വളവു തിരിഞ്ഞു വരുന്ന സരോജിനി ടീച്ചറെ കണ്ടത്. മൂന്നാ ക്ലാസ്സിലെ എന്റെ ക്ലാസ്റ്റ് ടീച്ചറായിരുന്നു സരോജിനി ടീച്ചർ. ഞാനൊന്നു പരുങ്ങി. വേഗo തന്നെ ഞാൻ അമ്മയുടെ മറവിലേയ്ക്ക് മാറി. ടീച്ചർ അന്നു രാവിലെ എനിയ്ക്കു തന്ന ശിക്ഷയെ പറ്റി അമ്മയോട് പറയുമോ എന്നതായിരുന്നു എന്റെ ഭയം. ശിക്ഷ എന്താണെന്നല്ലേ ? രാവിലെ ടീച്ചർക്ക് കുറച്ചു സമയം ക്ലാസ്സിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അന്ന് ക്ലാസ്സിൽ ടീച്ചറില്ലാത്തപ്പോൾ മോണിട്ടറെ പേരെഴുതി വയ്ക്കാനൊന്നും ഏൽപ്പിച്ചില്ല. പതിവിനു വിരുദ്ധമായി ഒരു ശിക്ഷ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. ശിക്ഷ ഇങ്ങനെയായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന ആൺകുട്ടിയെ പെൺകുട്ടികളുടെ ഇടയിലും പെൺകുട്ടിയെ ആൺകുട്ടികളുടെ ഇടയിലും ഇരുത്തുമെന്ന്. അന്ന് ആൺ കുട്ടികളും പെൺ കുട്ടികളും വെവ്വേറെ നിരകളിലായിരുന്നു ഇരിപ്പ്.
ടീച്ചർ പോയി കഴിഞ്ഞ് എല്ലാവരും നിശ്ബ്ദരായിരിക്കുകയായിരുന്നു. ഒരു സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത. തികഞ്ഞ അച്ചടക്കത്തോടെ ഇരിക്കുകയായിരുന്ന എന്റെ അടുത്തേയ്ക്ക് ക്ലാസ്സിലെ വത്സല വന്നു. “വസ്ത്രം” എന്ന വാക്കെഴുതിയത് ശരിയാണോ എന്ന് ചോദിക്കാനാണ് വന്നത്. വത്സല എഴുതിയിരുന്നത് തെറ്റായതിനാൽ ഞാൻ തിരുത്തി കൊടുത്തു. പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വത്സല പെട്ടെന്നുതന്നെ സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥയായി. ഞാൻ കുറ്റവാളിയും . എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ശിക്ഷ എനിയ്ക്കുമാത്രമായി. ആൺകുട്ടികളുടെ നിരയിലെ അവസാന ബഞ്ചിന് തൊട്ടു മുന്നിലെ ബഞ്ചിൽ അങ്ങേയറ്റത്തായി എന്നെ ഇരുത്തി. ക്ലാസ്സിലെ ഏറ്റവും പൊക്കം കൂടിയ ഹമീദാണ് എന്റെ തൊട്ടുപിന്നിൽ. ഹമീദിന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടറാണെന്ന് കമലാക്ഷി പറഞ്ഞറിയാം. എന്റെ ഇടതു വശം ഭിത്തിയും വലതു വശത്ത് മധുവും. എനിയ്ക്ക് ശിക്ഷ കിട്ടിയതിൽ ക്ലാസ്സിലെ ഒട്ടുമിക്ക ആൺ കുട്ടികൾക്കും ആഹ്ലാദമായി. അതവർ പ്രകടിപ്പിക്കുകയും ചെയ്തു. എനിയ്ക്ക് വളരെ വിഷമമായിരുന്നു. രണ്ടാഴ്ചത്തേയ്ക്കായിരുന്നു ശിക്ഷ. കൂടാതെ ആൺകുട്ടികളുടെ വക ഉപദ്രവവും. ബഞ്ചിലിരിക്കുന്ന ഏല്ലാ ആൺകുട്ടികളും കൂടി നീങ്ങി എന്നെ ഞെരുക്കി ഭിത്തിയോട് ചേർക്കുക. നുള്ളുക തോണ്ടുക ഇതൊക്കെയായിരുന്നു അവരുടെ വിനോദങ്ങൾ. ഹമീദ് മാത്രം ഉപദ്രവിച്ചില്ല. പിന്നിലിരുന്ന മറ്റ് കുട്ടികളെല്ലാം ചവിട്ടുകയും നുള്ളുകയുമൊക്കെ ചെയ്തു. മുന്നിലിരുന്നവരുടെ വല്യ ശല്യം ഉണ്ടായില്ല. ക്ലാസ്സിൽ മറ്റു ടീച്ചർമാർ വരുമ്പോൾ ഈ കുട്ടി മാത്രം എന്തേ ആൺകുട്ടികളുടെ ഇടയിൽ എന്നു ചോദിയ്ക്കും. അപ്പോൾ കുട്ടികൾ എല്ലാം കൂടി ശിക്ഷയെപ്പറ്റി പറയും. ഞാൻ ഈ ലോകത്തിലെ ഏറ്റവും വല്യ അപരാധം ചെയ്ത മട്ടായിരുന്നു അവർക്ക് . റേഷൻ കടയിൽ നിന്ന എന്റെ പരുങ്ങലിൽ നിന്നു തന്നെ ശിക്ഷാ വിവരം ഞാൻ വീട്ടിൽ പറയാൻ പോകുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? എങ്കിലും എനിയ്ക്ക് വളരെ മനോവിഷമത്തിനിടയാക്കിയ സംഭവമായിരുന്നു അത്. വീട്ടിൽ ചെന്നു പറഞ്ഞാൽ വീട്ടിൽ നിന്നു കൂടി ശിക്ഷ കിട്ടുമോ എന്നായിരുന്നു ഭയം.
അങ്ങനെ രണ്ടാഴ്ച കടന്നുപോയി. എന്റെ ശിക്ഷാ കാലാവധി അവസാനിയ്ക്കുന്ന ദിവസം വന്നു. ഞാൻ ആശ്വസിച്ചിരിക്കുകയായിരുന്നു അന്ന് എന്റെ ശിക്ഷ അവസാനിയ്ക്കുമല്ലോയെന്ന് . പക്ഷേ സരോജിനിടീച്ചർ ക്ലാസ്സിൽ എത്തിയപ്പോൾ മധു ഉറക്കെ വിളിച്ചു പറഞ്ഞു: ടീച്ചറേ ഇത് നോക്ക്, ഐഷ ഭിത്തിയിൽ എഴുതി വച്ചിരിക്കുന്നത് കണ്ടോ ? “___ തൂറി___ നക്കി”. ടീച്ചർ വന്ന് ഭിത്തി പരിശോധിച്ചു. സംഗതി ശരിയാണ്. വീണ്ടും എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ഞാൻ തന്നെയാണ് അത് എഴുതിയതെന്ന് ടീച്ചർ വിശ്വസിച്ചു. എന്നെ തിരിച്ച് പെൺകുട്ടികളുടെ ഇടയിലാക്കുന്നത് തടയാൻ വിരുതന്മാർ ആരോ ചെയ്തതായിരുന്നു അത്. എനിയ്ക്ക് ശിക്ഷ രണ്ടാഴ്ച കൂടി നീട്ടിക്കിട്ടി. ഈ ശിക്ഷയിലൂടെ ഞാൻ മുമ്പത്തേതിനേക്കാൾ പത്തിരട്ടി മനക്കരുത്തുള്ളവളായി മാറുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിച്ചെങ്കിലും ഇന്നും ഞാൻ വളരെയധികം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് സരോജിനി ടീച്ചറിനെയാണ്. കാസർഗോഡ് നിന്നും പോന്ന ശേഷം ടീച്ചറെ കണ്ടിട്ടേയില്ല. മൂന്നാം ക്ലാസ്സിലെ ഓരോ ദിനവും അവിസ്മരണീയമാക്കിയത് ഈ ക്ലാസ്സ് ടീച്ചറാണ്. ടീച്ചറുടെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ഞങ്ങൾക്ക് ക്ലാസ്സെടുക്കാനില്ലാത്ത അധ്യാപകരെ കൊണ്ടുവന്ന് പാഠ്യഭാഗമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഞങ്ങളോട് സംവദിക്കാൻ ടീച്ചർ അവസരമൊരുക്കിയിരുന്നു. അങ്ങനെയുള്ള ക്ഷണിതാക്കളിൽ പ്രമുഖ തിരുവനന്തപുരത്തു നിന്നും ആ സ്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്ന ഹിന്ദി ടീച്ചറായിരുന്നു. ടീച്ചറുടെ അവതരണ രീതി സവിശേഷം തന്നെ. മറ്റ് അധ്യാപകർക്ക് ഹിന്ദി ടീച്ചറിനോട് വല്യ ബഹുമാനമായിരുന്നെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. കുട്ടികളിൽ മൂല്യ ബോധമുണ്ടാക്കാനുള്ള കഥകളും തിരുവനന്തപുരത്തെ റേഡിയോ നിലയം പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ കുറിച്ചും ടീച്ചർ സംസാരിച്ചിട്ടുണ്ട്. കമലാക്ഷിയുടെ ചേച്ചി ഈ ടീച്ചറുടെ വീട്ടിലായിരുന്നു ജോലിയ്ക്ക് പോയിരുന്നത്.
സരോജിനി ടീച്ചർക്കും ജയശ്രീയ്ക്കുമായി എന്നും ഉച്ചഭക്ഷണം എത്തിച്ചിരുന്നത് ഒരു പയ്യനായിരുന്നു. കഴുത്തൊന്ന് വെട്ടിപ്പിടിച്ച മട്ടിലായിരുന്നു ആ പയ്യന്റെ നടപ്പ്. ഒരു ദിവസം കമലാക്ഷി വന്നു പറഞ്ഞ വാർത്ത ടീച്ചറുടെ മൂത്ത മകൾക്ക് രണ്ടാമത്തെ കുട്ടി പിറന്നു എന്നതായിരുന്നു. ഒരു ദിവസം ആശുപത്രിയിലായിരുന്ന അമ്മയേയും കുഞ്ഞിനേയും കാണാൻ ജയശ്രീയും ടീച്ചറും കൂടി ഉച്ചഭക്ഷണ സമയത്ത് പോയപ്പോൾ എന്നെയും കൂടെ കൂട്ടി. തിരിച്ചു വന്ന വഴി ഒരു ചെരുപ്പുകടയിൽ കയറി ജയശ്രീയ്ക്ക് ഒരു ചെരുപ്പു വാങ്ങിച്ചു. മോൾക്ക് ഒരു ചെരുപ്പു വാങ്ങട്ടേയെന്ന് ടീച്ചർ എന്നോട് ചോദിച്ചു. ഞാൻ സ്നേഹപൂർവ്വം അത് നിരസിച്ചു. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയശ്രീയുടെ അച്ഛൻ മരിച്ചത്. അവധി കഴിഞ്ഞു വന്ന ടീച്ചറുടെ സീമന്തരേഖയിൽ സിന്ദൂരമില്ലായിരുന്നു. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ സ്ഥാനത്ത് കറുത്ത പൊട്ട്. ഇതിലേയ്ക്ക് എന്റെ ശ്രദ്ധ നയിച്ചതും അതിന്റെ അർത്ഥമെന്തെന്ന് എന്നെ ബോധ്യപ്പെടുത്തിയതും കമലാക്ഷിയായിരുന്നു. ഒരിക്കൽ നാണയങ്ങളെ കുറിച്ച് പഠിപ്പിച്ച ക്ലാസ്സിൽ ടീച്ചറുടെ പഴ്സിൽ നിന്നും ഏതാനും നാണയങ്ങൾ എടുത്ത് ഞങ്ങൾക്ക് നോട്ട് ബുക്കിൽ വരയ്ക്കാനായി തന്നു. ഓരോരുത്തരായി വരച്ച് കൈമാറിക്കൊണ്ടിരുന്നു. ഒരു 25 പൈസ നാണയവും 50 പൈസ നാണയവും ഒഴികെ ബാക്കിയെല്ലാം ടീച്ചറുടെ കൈയ്യിൽ തിരികെ കിട്ടി. ടീച്ചർ ക്ലാസ്സിൽ വച്ച് ചോദിച്ചെങ്കിലും ആരും ഏറ്റില്ല. പിറ്റേന്ന് ആ നാണയങ്ങൾ തിരികെ കിട്ടിയെന്ന് ടീച്ചർ ക്ലാസ്സിൽ പറഞ്ഞു. അതെടുത്ത കുട്ടിയുടെ അച്ഛനായിരുന്നു അത് ടീച്ചറെ തിരികെ ഏൽപ്പിച്ചത്. കുട്ടിയുടെ പേര് ടീച്ചർ ക്ലാസ്സിൽ പറഞ്ഞിരുന്നില്ല. കമലാക്ഷിയാണ് ആ കുട്ടിയുടെ പേര് എനിയ്ക്ക് പറഞ്ഞു തന്നത്.
ഞാനത് മറ്റാരോടും പറഞ്ഞില്ല. ഒരിക്കൽ ക്ലാസ്സിലെ ഷീലയുടെ സ്വർണ്ണ മാല നഷ്ടപ്പെട്ടു. അത് ഒരാൺകുട്ടിയ്ക്ക് കിട്ടി. ആ കുട്ടി അത് ടീച്ചറിനെ ഏൽപ്പിച്ചു. പിറ്റേന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ആ കുട്ടിയെ അനുമോദിച്ച് സംസാരിച്ചു. അന്ന് ഷീലയുടെ അച്ഛൻ കൊണ്ടുവന്ന് കൊടുത്ത പാരിതോഷികം ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് കൈമാറി. ഇതേ പറ്റി അന്നത്തെ ക്ലാസ്സിൽ സരോജിനി ടീച്ചർ സംസാരിച്ചു. ടീച്ചർ ഞങ്ങളെയെല്ലാം മക്കളെപ്പോലെയായിരുന്നു കണ്ടിരുന്നത്. ജയശ്രീയും ഞങ്ങളും തമ്മിൽ വ്യത്യാസമൊന്നും ടീച്ചർക്കില്ലായിരുന്നു. വർഷം 45 കഴിഞ്ഞു. ടീച്ചർ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല. നല്ല ഗുരുക്കന്മാരുടെ ഗണത്തിൽ ആ ടീച്ചർ എന്നുo എന്റെ മനസ്സിൽ ജീവിയ്ക്കും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ