ലണ്ടന്‍: വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് വന്‍ നിക്ഷേപത്തട്ടിപ്പ്. ഹാലിഫാക്‌സ്, വാന്‍ഗാര്‍ഡ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ കമ്പനികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പെന്‍ഷന്‍ തുകയില്‍ നിന്ന് നിക്ഷേപങ്ങള്‍ നടത്തുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ നിന്നായി ദിവസവും 5 ലക്ഷം പൗണ്ട് വരെയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പെന്‍ഷനര്‍മാരാണ ഇവരുടെ തട്ടിപ്പിന് പ്രധാനമായും വിധേയരാകുന്നതെന്ന് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും എഫ്‌സിഎ വ്യക്തമാക്കുന്നു.
തട്ടിപ്പിനിരയായ ചിലര്‍ക്ക് പതിനായിരക്കണക്കിന് പൗണ്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് എഫ്‌സിഎ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തട്ടിപ്പുകാര്‍ 200 മില്യന്‍ പൗണ്ട് ഈ വിധത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് ദി ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി തയ്യാറാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടര ലക്ഷത്തോളം പൗണ്ട് നഷ്ടമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 157 തട്ടിപ്പു ശ്രമങ്ങളാണ് എഫ്‌സിഎയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. 2015ല്‍ രേഖപ്പെടുത്തിയ 90 എണ്ണത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്.
പ്രോപ്പര്‍ട്ടി ഷെയര്‍ പോലെയുള്ളവ പ്രമോട്ട് ചെയ്യാനെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. 2015ല്‍ അവതരിപ്പിച്ച പെന്‍ഷന്‍ ഫ്രീഡം പദ്ധതിയനുസരിച്ച് വന്‍തുക ഒരുമിച്ച് പിന്‍വലിക്കുന്നവരെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. ഒറിജിനല്‍ കമ്പനികളുടെ വിലാസവും രജിസ്‌ട്രേഷന്‍ നമ്പറുകളുമൊക്കെയായിരിക്കും ഇവര്‍ക്ക് നല്‍കുക. പിന്നീട് സ്വന്തം ഫോണ്‍ നമ്പറുകലും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളും ഇരകള്‍ക്ക് നല്‍കുന്നു. വെബ്‌സൈറ്റുകളില്‍ നിന്ന് ഒറിജിനല്‍ കമ്പനികളുടെ വെബ്‌സൈറ്റിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കും. തട്ടിപ്പുകാര്‍ എഫ്‌സിഎയുടെ വ്യാജ വെബ്‌സൈറ്റ് പോലും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം.
തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ കോള്‍ഡ് കോളുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിനായുള്ള നിയമനിര്‍മ്മാണം ഏതു വിധത്തില്‍ ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല.
ലണ്ടന്‍: യുകെയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്നവയും സര്‍വീസ് ഏറ്റവും മോശമായി അനുഭവപ്പെടുന്നവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു. യുകെയിലുടനീളം നടത്തിയ സ്വതന്ത്ര ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതനുസരിച്ച് ബിടിയുടെ ഉടമസ്ഥതയിലുള്ള ഇഇ ആണ് രാജ്യത്തെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക്. മൊബൈല്‍ ഡേറ്റ, സ്പീഡ്, വിശ്വാസ്യത എന്നീ കാര്യങ്ങളില്‍ ഇഇ മുന്‍പന്തിയിലാണെന്ന് പഠനം പറയുന്നു. കോളുകളുടെയും മെസേജുകളുടെയും പ്രകടനത്തില്‍ 100ല്‍ 97.3 സ്‌കോറുകള്‍ ഇഇ നേടി. അടുത്തിടെ നിരക്കുകളില്‍ 4.1 ശതമാനം വര്‍ദ്ധന വരുത്തിയെങ്കിലും കമ്പനി തന്നെയാണ് യുകെയില്‍ മുന്‍നിരയിലുള്ളത്.
ഇഇ, വോഡഫോണ്‍, ഓ2, ത്രീ എന്നീ നാല് സേവനദാതാക്കളില്‍ ഒ2വാണ് ഏറ്റവും മോശം സര്‍വീസ് നല്‍കുന്നതെന്നും പഠനത്തില്‍ പറയുന്നു. എല്ലാ കാറ്റഗറികളിലും കമ്പനി മോശം നിലവാരമാണ് പുലര്‍ത്തുന്നതെന്ന് റൂട്ട്‌മെട്രിക്‌സ് ഡേറ്റ വ്യക്തമാക്കുന്നു. 2017ല്‍ എല്ലാ മേഖലയിലും പൂര്‍ണ്ണമായ ആധിപത്യം പുലര്‍ത്താന്‍ ഇഇക്ക് സാധിച്ചു. ആദ്യത്തെ ആറു മാസങ്ങളില്‍ നൂറില്‍ 91.3 സ്‌കോര്‍ രേഖപ്പെടുത്തിയ ഇഇ അടുത്ത ആറു മാസക്കാലയളവില്‍ 93.7 സ്‌കോര്‍ നേടിയെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് 92 സ്‌കോറുകളുമായി ത്രീ എത്തിയപ്പോള്‍ 90.1 സ്‌കോറുമായി വോഡഫോണ്‍ മൂന്നാം സ്ഥാനത്തെത്തി. ഒ2വിന 87.2 സ്‌കോറുകളേ ലഭിച്ചുള്ളു.
മൊബൈല്‍ നെറ്റ് വര്‍കകുകളില്‍ ശക്തമായ നിക്ഷേപം നടത്തുന്നതാണ് ഈ നേട്ടത്തിന് കമ്പനിയെ പ്രാപ്തമാക്കിയതെന്ന് വക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയെന്നത് മത്സരാത്മകമായ വിപണിയില്‍ അത്യാവശ്യമാണെന്നും വക്താവ് പറഞ്ഞു. ടെലിഫോണിക്ക എന്ന സ്പാനിഷ് ടെലികോം കമ്പനിയുടെ ഉടമസ്ഥതയിലുളള ഒ2വിന് പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുമെന്നും വിശകലനം പറയുന്നു. ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായാല്‍ കമ്പനിക്ക് മുന്‍നിരയിലേക്ക് എത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിവിധ സര്‍വേകള്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നതെന്നായിരുന്നു കമ്പനി വക്താവ് പ്രതികരിച്ചത്.
ഓഫ്‌കോമിന്റെ 2017ലെ സര്‍വീസ് ക്വാളിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടൂതല്‍ ഉപഭോക്തൃ സംതൃപ്തി ഓ2വിനാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇഇ, ത്രീ എന്നിവയേക്കാള്‍ മികച്ചതാണ് ഒ2 എന്നായിരുന്നു ഈ റിപ്പോര്‍ട്ടെന്നും വക്താവ് പറഞ്ഞു. ഉപഭോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ മികച്ച നെറ്റ് വര്‍ക്ക് കവറേജിനുള്ള യുസ്വിച്ച് അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.
ലണ്ടന്‍: കെഎഫ്‌സിയുടെ യുകെയിലെ നിരവധി സ്റ്റോറുകള്‍ ചിക്കന്‍ സപ്ലൈ നിലച്ചതിനാല്‍ അടച്ചു. സ്റ്റോറുകളില്‍ ചിക്കന്‍ എത്തിക്കാനുള്ള സംവിധാനത്തിലുണ്ടായ തകരാറാണ് 600ഓളം സ്‌റ്റോറുകള്‍ അടച്ചു പൂട്ടാന്‍ കാരണമായത്. 900 ഔട്ട്‌ലെറ്റുകളാണ് കെഎഫ്‌സിക്ക് യുകെയില്‍ ഉള്ള്. തുറന്നിരുന്ന 292 ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ചിക്കന്‍ ഇല്ലാതിരുന്നതിനാല്‍ മെനുവില്‍ ഉള്ള വിഭവങ്ങള്‍ എല്ലാം നല്‍കാനും സാധിച്ചില്ല. പല റെസ്‌റ്റോറന്റുകളും പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പുതിയ ഡെലിവറി പാര്‍ട്‌നറായ ഡിഎച്ച്എലിന് നേരിട്ട പ്രാഥമിക പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. യുകെയിലെ 900ത്തോളം വരുന്ന ഔട്ട്‌ലെറ്റുകളിലേക്ക് ഫ്രഷ് ചിക്കന്‍ എത്തിക്കുക എന്ന വലിയ ജോലിയാണ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ ഈ ജോലിയേറ്റെടുത്ത പുതിയ കമ്പനിക്ക് ആദ്യ ഘട്ടത്തില്‍ അതിന് സാധിക്കാതെ വരികയായിരുന്നു.
ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അതുകൊണ്ടുതന്നെ സ്റ്റോറുകള്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയോ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ എല്ലാ മെനുവും ലഭ്യമല്ലെന്നും കെഎഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു. ഡിഎച്ച്എല്‍, ഫുഡ്‌സര്‍വീസ് ലോജിസ്റ്റിക്‌സ് പ്രൊവൈഡറായ ക്യുഎസ്എല്‍ എന്നിവയുമായിച്ചേര്‍ന്ന് ഡെലിവറി ചെയിന്‍ ആരംഭിക്കാനുള്ള ധാരണ നവംബറിലാണ് കെഎഫ്‌സി ഒപ്പുവെച്ചത്.
The Colonel has an update…🐓🛣🚦
More info – https://t.co/mLELSs6TaY pic.twitter.com/WEOz6jExHC
— KFC UK & Ireland (@KFC_UKI) February 19, 2018
ലണ്ടന്‍: അന്തരീക്ഷ താപനിലയിലുണ്ടായ വ്യതിയാനം ബ്രിട്ടനിലെ ശൈത്യത്തിന്റെ ദൈര്‍ഘ്യം കൂട്ടുമെന്ന് മെറ്റ് ഓഫീസ്. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെ താപനിലയില്‍ പെട്ടെന്നുണ്ടായ മാറ്റം വായു പ്രവാഹങ്ങളെ ബാധിക്കുകയും ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ശീതക്കാറ്റിനെ യുകെയിലേക്ക് തിരിച്ചു വിടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി ശൈത്യകാലം മാര്‍ച്ചിലേക്കും നീളും. 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്ന് കരുതിയ അന്തരീക്ഷ താപനില ഇതോടെ ഈയാഴ്ച വീണ്ടും കുറയുമെന്ന് ഉറപ്പായതായി മെറ്റ് ഓഫീസ് വക്താവ് ഒലി ക്ലേയ്ഡന്‍ പറഞ്ഞു.
ഉത്തരധ്രുവത്തിന് മുകളില്‍ 30 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ അന്തരീക്ഷ പാളിയില്‍ പൊടുന്നനെ താപനില ഉയര്‍ന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊടുന്നനെയുണ്ടായ ഈ താപമാറ്റം ജെറ്റ് പ്രവാഹങ്ങളുടെ ശക്തി കുറച്ചു. നോര്‍ത്തേണ്‍ യൂറോപ്പിലെയും യുകെയിലെയും കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഈ പ്രവാഹങ്ങളെ ബാധിച്ചതോടെയാണ് ഈസ്‌റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ശീത പ്രവാഹങ്ങള്‍ക്ക് യുകെയിലേക്ക് കടക്കാന്‍ വഴിയൊരുങ്ങിയത്.
ഈ കാലാവസ്ഥയ്ക്കു ശേഷം ബ്രിട്ടനില്‍ സാധാരണ മട്ടിലുള്ള കാറ്റും മഴയും ഉണ്ടാകും. നോര്‍ത്തേണ്‍ യൂറോപ്പിനു മുകളില്‍ ഉച്ചമര്‍ദ്ദപ്രദേശങ്ങള്‍ രൂപംകൊള്ളാന്‍ തുടങ്ങുകയും ചെയ്യും. അതിന് ശേഷം ഈയാഴ്ച മധ്യത്തോടെ കിഴക്കുനിന്നുള്ള വായുപ്രവാഹങ്ങള്‍ യുകെയില്‍ വീണ്ടും തണുത്ത കാലാവസ്ഥ തിരികെക്കൊണ്ടുവരും. ഈ വിധത്തില്‍ തണുത്ത കാലാവസ്ഥ മാര്‍ച്ച് ആദ്യവാരം വരെ നീണ്ടേക്കാമെന്നാണ് ക്ലേയ്ഡന്‍ വ്യക്തമാക്കിയത്.
ലണ്ടന്‍: യുകെ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുടെ പണിമുടക്ക് സമരം വ്യാഴാഴ്ച ആരംഭിക്കും. നാലാഴ്ചകളിലായി 14 ദിവസമാണ് അധ്യാപകര്‍ പണിമുടക്കുന്നത്. പുതുക്കിയ പെന്‍ഷന്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്. അധ്യാപകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം സമ്മര്‍ പരീക്ഷകളെയും ഗ്രാജ്വേഷന്‍ സെറിമണികളെയും ബാധിക്കുമെന്നാണ് കരുതുന്നത്. യുകെയിലെ 65 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന 10 ലക്ഷത്തോളം കുട്ടികളെ സമരം ബാധിക്കും. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ആറ് മാസത്തേക്ക് നീട്ടുമെന്നും അത് പരീക്ഷകളെയും കോളേജ് പ്രവേശനങ്ങളെയും ഗ്രാജ്വേഷനുകളെയും ബാധിക്കുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചരിത്രത്തിലില്ലാത്ത വിധം ശക്തമായ പണിമുടക്ക് സമരത്തിനാണ് അഅധ്യാപകര്‍ തയ്യാറെടുത്തിരിക്കുന്നത്. ചര്‍ച്ചക്കായുള്ള എല്ലാ സാധ്യതകളും തങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്ന് യുസിയു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള ഒരു നീക്കവും മറുപക്ഷത്തു നിന്ന് ഉണ്ടാകുന്നില്ല. തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരാനാണ് പദ്ധതിയെന്ന് അവര്‍ വ്യക്തമാക്കി. അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സമരം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുക. അവര്‍ക്ക് 5,75,000 മണിക്കൂറുകള്‍ നഷ്ടമാകുമെന്ന് അനുമാനിക്കുന്നു. ഇത് റീഷെഡ്യൂള്‍ ചെയ്യാനാകുന്നതല്ലെന്നും യൂണിയന്‍ വ്യക്തമാക്കി.
ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ഡര്‍ഹാം, എക്‌സെറ്റര്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, വാര്‍വിക്ക്, യോര്‍ക്ക് തുടങ്ങി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളെയെല്ലാം സമരം ബാധിക്കും. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ വര്‍ഷം 10,000 പൗണ്ട് വരെ നഷ്ടമാകുന്ന പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായാണ് ലെക്ചറര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയര്‍മാരുടെ സംഘടനയായ യുയുകെ ഈ പെന്‍ഷന്‍ പദ്ധതി ജീവനക്കാരുടെ താല്‍പര്യത്തിന് അനുസൃതമായി തയ്യാറാക്കിയതാണെന്ന് അവകാശപ്പെട്ടു.
ന്യൂസ് ഡെസ്ക്
ലോകമാധ്യമങ്ങളിലെ പ്രധാന വാർത്തകളിൽ നിറയുകയാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ് കോയിൻറെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നതും പിന്നീട് വില ഇടിഞ്ഞതും എല്ലാം വാർത്തകളിൽ സ്ഥാനം പിടിച്ചു. ക്രിപ്റ്റോ കറൻസികളായ ബിറ്റ് കോയിൻ, എത്തീരിയം, റിപ്പിൾ തുടങ്ങിയവയിൽ നിരവധി പേർ പണം നിക്ഷേപിച്ചു കഴിഞ്ഞു. നിരവധി പേർ ദിവസങ്ങൾക്കുള്ളിൽ കോടീശ്വരന്മാരായെങ്കിൽ മറ്റു ചിലർക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. ഗവൺമെന്റുകളും ബാങ്കുകളും ക്രിപ്റ്റോ കറൻസിയുടെ ട്രേഡിംഗിൽ നിയന്ത്രണമേർപ്പെടുത്തുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസി നിരോധിക്കാനുള്ള സാധ്യത യൂറോപ്യൻ സെൻട്രൽ ബാങ്ക് തള്ളിക്കളഞ്ഞതോടെ ക്രിപ്റ്റോ കറൻസിയുടെ വിശ്വാസ്യതയേറി.
യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെന്റുകളും ബാങ്കുകളും അടിയന്തിരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം.
യുകെയിൽ നിരവധി പേർ ഡിജിറ്റൽ കറൻസി മേഖലയിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്രിപ്റ്റോ കറൻസിയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും പഠിക്കാനുള്ള ശ്രമത്തിലാണ് മിക്കവരും. കസ്റ്റമർ ഓറിയന്റഡായ ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ കാർബൺ യുകെയിൽ പ്രചാരത്തിലായിക്കഴിഞ്ഞു. നിരവധി ഷോപ്പുകളിൽ ക്രിപ്റ്റോ കാർബൺ, ഷോപ്പിംഗിന് ഭാഗികമായി ഉപയോഗിച്ച് പണം ലാഭിക്കാൻ കഴിയുന്നുണ്ട്. ടെസ്കോ, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ തുടങ്ങി നിരവധി ഷോപ്പുകളിൽ ഷോപ്പിംഗിൻറെ ആകെത്തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ആയി നല്കാം.
എന്താണ് ബിറ്റ് കോയിൻ?
ബിറ്റ് കോയിൻ ഒരു ഡിജിറ്റൽ കറൻസിയാണ്. ബാങ്കുകൾക്കോ ഗവൺമെൻറുകൾക്കോ ഇതിൽ നിയന്ത്രണമില്ല. ഡീസെൻട്രലൈസ്ഡ് കറൻസിയായ ബിറ്റ്കോയിൻ ഒരാളിൽ നിന്ന് മറ്റൊരാളുടെ കൈയിലേയ്ക്കാണ് മാറ്റം ചെയ്യപ്പെടുന്നത്. ക്രിപ്റ്റോ കറൻസികൾ 1980 മുതൽ നിലവിലുണ്ട്. ആദ്യത്തെ ബിറ്റ്കോയിൻ പുറത്തിറങ്ങിയത് 2009ൽ ആണ്. ഇതിൻറെ ഉപജ്ഞാതാവ് സറ്റോഷി നക്കമോട്ടോ ആണ്. സറ്റോഷി നക്കമോട്ടോ ഒരു വ്യക്തിയാണോ അതോ ഒരു ടെക്നിക്കൽ ഗ്രൂപ്പ് ആണോ എന്ന് വ്യക്തമല്ല.
എത്രമാത്രം ബിറ്റ് കോയിനുകൾ മാർക്കറ്റിൽ ഉണ്ട്?
21 മില്യൺ ബിറ്റ് കോയിനുകൾ മാത്രമേ ലോകത്ത് പുറത്തിങ്ങുകയുള്ളൂ. ഓരോ പത്ത് മിനിട്ടിലും നിശ്ചിത എണ്ണം ബിറ്റ് കോയിനുകൾ റിലീസ് ചെയ്യപ്പെടും. ഈ പ്രക്രിയ 2140 വരെ തുടരും. ബിറ്റ് കോയിൻ വളരെ ചെറിയ ഫ്രാക്ഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒരു ബിറ്റ് കോയിൻറെ എട്ടിലൊന്ന് വരുന്ന ഫ്രാക്ഷനും ഡിജിറ്റൽ കറൻസി ട്രാൻസാക്ഷനിൽ ഉപയോഗിക്കാം.
ബിറ്റ് കോയിനുകൾ എങ്ങനെയാണ് വിനിമയത്തിനായി ഉപയോഗിക്കുന്നത്?
ബിറ്റ് കോയിനുകൾ ഒരു പബ്ളിക് ലെഡ്ജറിലാണ് സൂക്ഷിക്കുന്നത്. ട്രാൻസാക്ഷനുകൾ നടത്തുന്നവർക്ക് ഈ ലെഡ്ജറിൽ അക്സസ് ഉണ്ടാവും. ഒരു ഇമെയിൽ അയയ്ക്കുന്ന രീതിയിൽ ബിറ്റ് കോയിൻ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ബിറ്റ് കോയിൻ സൂക്ഷിക്കുന്നത് വാലറ്റുകളിൽ ആണ്. അതിനായി കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് ഉപയോഗിക്കാം. അതു മല്ലെങ്കിൽ ഡിജിറ്റൽ വാലറ്റ് പ്രൊവൈഡിംഗ് കമ്പനികൾ ബിറ്റ് കോയിനുകൾ നമുക്കായി സൂക്ഷിച്ചു വെയ്ക്കും. വേണമെങ്കിൽ ഓരോ ബിറ്റ് കോയിനിൻറെയും കോഡുകൾ പേപ്പറിൽ എഴുതിയും സൂക്ഷിക്കാം.
ബിറ്റ് കോയിൻ അക്കൗണ്ടുകൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത്?
ബിറ്റ് കോയിൻ അക്കൗണ്ടുകൾക്ക് ഒരു പബ്ളിക് കീയും ഒരു പ്രൈവറ്റ് കീയും ഉണ്ടായിരിക്കും. പബ്ളിക് കീ 27 മുതൽ 34 വരെ ആൽഫാ ന്യൂമറിക് കാരക്ടറുകൾ ഉൾപ്പെടുന്ന ഒരു കോഡാണ്. ഇത് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുന്ന ആർക്കും നമുക്ക് നല്കാം. പ്രൈവറ്റ് കീ നാം അക്കൗണ്ട് ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ ഉപയോഗിക്കാനുള്ള രഹസ്യകോഡാണ്.
എങ്ങനെ ബിറ്റ് കോയിൻ സ്വന്തമാക്കാം?
ബിറ്റ് കോയിനുകൾ സ്വന്തമാക്കാൻ മൂന്ന് മാർഗങ്ങളാണുള്ളത്. ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ബിറ്റ് കോയിൻ എക്സ്ചേഞ്ചുകളിൽ നിന്നോ തത്തുല്യമായ മൂല്യമുള്ള പണം നല്കി ബിറ്റ് കോയിൻ വാങ്ങിക്കാം. അതല്ലെങ്കിൽ ഏതെങ്കിലും സേവനത്തിനു പകരമായോ, പ്രോഡക്ടുകൾക്ക് പ്രതിഫലമായോ ബിറ്റ് കോയിനുകൾ സ്വന്തമാക്കാം. സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള മൈനിംഗ് പ്രോസസ്സുകൾ വഴിയും ബിറ്റ് കോയിൻ കരസ്ഥമാക്കാം.
ബിറ്റ്‌കോയിനുകൾ വഴി എങ്ങനെ ലാഭം ഉണ്ടാക്കാം?
ബിറ്റ് കോയിനുകൾ മൈൻ ചെയ്ത് വിൽക്കുക എന്നതാണ് ഒരു വഴി. അതുമല്ലെങ്കിൽ ബിറ്റ് കോയിനുകൾ വാങ്ങി സൂക്ഷിച്ചതിനു ശേഷം വില കൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കാം. അതേപോലെ ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും ബിറ്റ് കോയിനുകൾ സ്വീകരിക്കാറുണ്ട്. ബിറ്റ് കോയിനിൽ പേയ്മെന്റ് നടത്തുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുന്ന സ്കീമുകൾ ഇന്ന് ലഭ്യമാണ്.
എന്തുകൊണ്ടാണ് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ ഡിസ്കൗണ്ടുകൾ നല്കാൻ ബിസിനസുകൾക്ക് സാധിക്കുന്നത്?
ബിറ്റ് കോയിൻ വില ഭാവിയിൽ കൂടുകയാണെങ്കിൽ ബിസിനസുകൾക്ക് കൈവശമുള്ള ബിറ്റ് കോയിനിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിക്കും. അതിനായി കസ്റ്റമർസിൽ നിന്നും ബിറ്റ് കോയിൻ സ്വീകരിക്കുകയും പ്രോഡക്ടുകൾ ഡിസ്കൗണ്ട് നിരക്കിൽ നല്കി കൂടുതൽ കസ്റ്റമർസിനെ ബിസിനസുകൾ ആകർഷിക്കുകയും ചെയ്യുന്നു.
എന്താണ് ക്രിപ്റ്റോ കാർബൺ?
ബിറ്റ് കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ.
ക്രിപ്റ്റോ കാർബൺ മറ്റു ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?
ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.
എങ്ങനെ ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം?
70 മില്യൺ ക്രിപ്റ്റോ കാർബൺ മാർക്കറ്റിൽ ലഭ്യമാകും. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം.
ക്രിപ്റ്റോ കാർബൺ ഉപയോഗിച്ചു ഷോപ്പിംഗ് നടത്താമോ?
ടെസ്കോ, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം.
എങ്ങനെയാണ് ടെസ്കോയിൽ ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാൻ സാധിക്കുക?
ക്യാഷ് ബാക്ക് പ്ലാറ്റ്ഫോമിൽ അംഗത്വമെടുത്തുകഴിഞ്ഞാൽ നിശ്ചിത തുകയ്ക്ക് ക്രിപ്റ്റോ കാർബൺ വാങ്ങാൻ കഴിയും. നിലവിലെ സ്കീം അനുസരിച്ച് ഏകദേശം 0.48 പൗണ്ടിന് (48p) ഒരു ക്രിപ്റ്റോ കാർബൺ ലഭ്യമാണ്. ഇവ ടെസ്കോയിൽ ഷോപ്പിംഗിന് ഉപയോഗിക്കുമ്പോൾ ക്രിപ്റ്റോ കാർബണിന്റെ ഇന്റേണൽ വാല്യൂവിന് അനുസരിച്ച് പേയ്മെന്റിനായി ഉപയോഗിക്കാം. നിലവിൽ ഒരു ക്രിപ്റ്റോ കാർബണിന് ടെസ്കോ ഷോപ്പിംഗിൽ ഉപയോഗിക്കുമ്പോൾ ഏകദേശം £3.42 വിലയുണ്ട്. ഷോപ്പിംഗിന്റെ മൊത്തം തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് പേ ചെയ്യാം.
അതായത് ടെസ്കോയിൽ 100 പൗണ്ടിന് ഷോപ്പിംഗ് നടത്തിയാൽ 90 പൗണ്ട് സാധാരണ പേമെന്റായും ബാക്കി 10 പൗണ്ട് ക്രിപ്റ്റോ കാർബൺ ആയും നല്കാം. ഇന്‍റെണൽ വാല്യൂ £3.42 ഉള്ളതിനാൽ 2.92 ക്രിപ്റ്റോ കാർബൺ നല്കിയാൽ പത്തു പൗണ്ടിനു തത്തുല്യമായ തുക ലഭിക്കും. 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാൻ കസ്റ്റമർക്ക് ചിലവു വരുന്നത് ഒരു ക്രിപ്റ്റോ കാർബണിന് 48 പെൻസ് നിരക്കിൽ 1.40 പൗണ്ടാണ്. 100 പൗണ്ടിന് ഷോപ്പിംഗ് നടത്താൻ 90 പൗണ്ട് സാധാരണ പേമെന്റായും 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാനായി ഉപയോഗിച്ച 1.40 പൗണ്ടും അടക്കം ചിലവു വരുന്നത് 91.40 പൗണ്ടാണ്. അതായത് 100 പൗണ്ടിനു ടെസ്കോയിൽ ഷോപ്പിംഗ് ചെയ്തപ്പോൾ 8.60 പൗണ്ട് ലാഭം ലഭിച്ചു. കൂടാതെ സാധാരണയായുള്ള ക്ലബ് കാർഡ് പോയിന്റും ലഭ്യമാണ്.
ക്രിപ്റ്റോ കാർബണിനെക്കുറിച്ചും ക്രിപ്റ്റോ കാർബൺ ഷോപ്പിംഗ് ഡിസ്കൗണ്ട് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എങ്ങനെ ലഭിക്കും?
ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.ccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.
ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത് കോഴ്‌സുകള്‍ മുന്നോട്ടു വെക്കുന്ന ജോലി സാധ്യതകള്‍ പരിഗണിച്ചാകണമെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയുടെ ചെലവുകള്‍, വിദ്യാര്‍ത്ഥിക്ക് കോഴ്‌സ് കൊണ്ടുണ്ടാകുന്ന പ്രയോജനം, രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയാണ് ഹിന്‍ഡ്‌സ് നിര്‍ദേശിച്ച മൂന്ന് കാര്യങ്ങള്‍. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഒരേ കോഴ്‌സുകള്‍ക്ക് ഒരേ ഫീസ് നിരക്ക് തന്നെയാണ് ഈടാക്കി വരുന്നതെന്നും അദ്ദേഹം സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേട്ടമുണ്ടാകാറുണ്ട്. വിവിധ നിരക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യതകള്‍ ലഭിക്കുന്ന വിധത്തിലുള്ള ഒരു സംവിധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ഫണ്ടിംഗില്‍ സുപ്രധാന പ്രഖ്യാപനം സര്‍ക്കാര്‍ ഈയാഴ്ച നടത്താനിരിക്കെയാണ് ഹിന്‍ഡ്‌സിന്റെ പരാമര്‍ശങ്ങള്‍. ട്യൂഷന്‍ ഫീസുകളില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായേക്കും. നിലവില്‍ 9250 പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസ്. ഇത് 6000 പൗണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്ക് 6.1 ശതമാനമായി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.
കഴിഞ്ഞ ഓട്ടമില്‍ വാഗ്ദാനം ചെയ്ത ഫീസിളവും വിദ്യാഭ്യാസ ഫണ്ടിംഗിലെ പരിഷ്‌കാരങ്ങളുമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ഫീസും വാടക ഉള്‍പ്പെടെയുള്ള ചെലവുകളും മൂലം വിദ്യാര്‍ത്ഥികള്‍ കടക്കെണിയിലാകുന്നതായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ വിലിയിരുത്തല്‍ അനുസരിച്ച് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാനുള്ള കാലപരിധി വെട്ടിക്കുറച്ചേക്കുമെന്നും സണ്‍ഡേ ടൈംസ് പറയുന്നു.
ലണ്ടന്‍: നോണ്‍ യൂറോപ്യന്‍ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന വിസ ക്വാട്ട തുടര്‍ച്ചയായി മൂന്നാം മാസവും തികഞ്ഞു. ഇതോടെ അധികമായെത്തിയ വിസ അപേക്ഷകള്‍ ഹോം ഓഫീസ് തിരസ്‌കരിക്കുകയാണ്. ഇത് എന്‍എച്ച്എസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട മേഖലയിലുള്ള നിയമനങ്ങളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഏഴു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഈ വിധത്തില്‍ തുടര്‍ച്ചയായി പ്രതിമാസ വിസ ക്വോട്ട പരിധിക്കു മേല്‍ വരുന്നത്. ഹോം ഓഫീസ് അനുവദിക്കുന്ന ടയര്‍-2 വര്‍ക്ക് വിസകളില്‍ 75 ശതമാനത്തിലേറെയും എന്‍എച്ച്എസിലേക്കുള്ള മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ളതാണ്. വിസ അപേക്ഷകള്‍ നിരസിക്കപ്പെടുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് ഡോക്ടര്‍മാരും ആരോഗ്യമേഖലയിലേക്ക് ജോലിക്കായി എത്തുന്നവരും ശാസ്ത്രജ്ഞരും സോഫ്റ്റ് വെയര്‍ മേഖലയില്‍ എത്തുന്നവരുമായിരിക്കുമെന്ന് മൈഗ്രേഷന്‍ വിദഗ്ദ്ധര്‍ പറയുന്നു.
ഡിസംബറിലും ജനുവരിയിലും പ്രതിമാസ ക്വാട്ട പൂര്‍ണ്ണമായപ്പോള്‍ ഒരു അസാധാരണ സാഹചര്യം എന്ന് മാത്രമായിരുന്നു ഇമിഗ്രേഷന്‍ മേഖലയിലുള്ളവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഇതൊരു ദീര്‍ഘകാല പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇപ്പോള്‍ ഇവര്‍ പങ്കുവെക്കുന്നത്. മൂന്ന് മാസത്തെ ഇമിഗ്രേഷന്‍ കണക്കുകള്‍ വ്യാഴാഴ്ച പുറത്തു വരും. ബ്രെക്‌സിറ്റി ഭീതിയില്‍ യൂറോപ്യന്‍ ജീവനക്കാര്‍ ബ്രിട്ടന്‍ വിടുന്ന ബ്രെക്‌സോഡസ് പ്രതിഭാസത്തിന്റെ വര്‍ദ്ധിച്ച കണക്കുകള്‍ ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടനില്‍ ജോലിക്കെത്തുന്നതിനേക്കാള്‍ കൂടുതല്‍ യൂറോപ്യന്‍ പൗരന്‍മാര്‍ രാജ്യം വിടുന്നുണ്ടെന്ന് വ്യക്തമായിരുന്നു.
നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷകള്‍ നിരസിക്കുകയാണെന്ന് നിരവധി വ്യവസായികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഹോം ഓഫീസ് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. പ്രതിവര്‍ഷം 20,700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് വിസ അനുവദിക്കാറുള്ളത്. ഇത് ഓരോ മാസവും നിശ്ചിത എണ്ണമായി വിഭജിച്ച് നല്‍കിയിരിക്കുകയാണ്. തെരേസ മേയ് ഹോം സെക്രട്ടറിയായിരുന്ന 2011ലായിരുന്നു ഇതിനു മുമ്പ് ഈ വിധത്തില്‍ ക്വോട്ടകള്‍ പരിധിയിലെത്തിയത്.
സ്‌കില്‍ഡ് വര്‍ക്ക് വിസയിലെത്തുന്നവര്‍ക്ക് മിനിമം സാലറിയായി 30,000 പൗണ്ടായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഗ്രാജ്വേറ്റ് റിക്രൂട്ടിന് ഇത് 20,800 പൗണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 55,000 പൗണ്ടായി ഉയര്‍ത്തി. ജനുവരി മുതല്‍ 46,000 പൗണ്ട് വരെയെങ്കിലും മിനിമം സാലറിയില്ലാതെ ടയര്‍-2 വിസകള്‍ അനുവദിക്കുന്നത് തടഞ്ഞിരുന്നു. പിഎച്ച്ഡിയോ യോഗ്യതയോ ഒഴിവുകള്‍ നികത്താനുള്ള നിയമനമോ ആണെങ്കില്‍ മാത്രമേ ഇതിന് ഇളവ് നല്‍കിയിരുന്നുള്ളു.
മുതിര്‍ന്ന വനിതാ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് പുരുഷ ഡോക്ടര്‍മാരേക്കാള്‍ കുറഞ്ഞ ശമ്പളം. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വേതന അസമത്വത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. ഇഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 100 കണ്‍സള്‍ട്ടന്റുമാരില്‍ വെറും അഞ്ച് പേര്‍ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. എന്‍എച്ച്എസ് ഡോക്ടര്‍മാരില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകളാണന്നിരിക്കെയാണിത്. വലിയ പ്രതിഫലം കൈപ്പറ്റുന്ന മുതിര്‍ന്ന ഒരു പുരുഷ കണ്‍സള്‍ട്ടന്റ് സമ്പാദിക്കുന്നത് ഏതാണ്ട് 7,40,000 പൗണ്ടാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ രണ്ടര മടങ്ങ് അധികമാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
ഒരു ശരാശരി വനിതാ കണ്‍സള്‍ട്ടന്റ് ഒരു വര്‍ഷം സമ്പാദിക്കുന്നത് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 14,000 പൗണ്ട് കുറവാണെന്ന് അറിയുമ്പോളാണ് ഇതിന്റെ വ്യത്യാസം മനസിലാകുക. പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തിലെ അന്തരം 12 ശതമാനത്തോളം വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുതിയ കണ്ടെത്തലുകള്‍ നിരാശപ്പെടുത്തുന്നതാണെന്നും ആരോഗ്യ മേഖലയില്‍ തുടരുന്ന വേതനത്തിലെ അസമത്വം പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും മുതിര്‍ന്ന വനിതാ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ബിബിസി കണ്ടെത്തിയ കണക്കുകള്‍ പ്രകാരം ഉന്നത പുരുഷ കണ്‍സള്‍ട്ടന്റുമാര്‍ 2016-17 കാലഘട്ടത്തില്‍ സമ്പാദിച്ചത് ഏതാണ്ട് 739,460 പൗണ്ടാണ് സ്ത്രീകളുടെ കാര്യത്തില്‍ ഇത് വെറും 281,616 പൗണ്ട് മാത്രമാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ വനിതാ കണ്‍സള്‍ട്ടന്റുമാരുടെ വേതനത്തിലെ വ്യത്യാസം ഏതാണ്ട് 8,000 പൗണ്ടോളം വരും. ഓവര്‍ടൈം ബോണസ് തുടങ്ങിയവയിലെ വ്യത്യാസം 1500 പൗണ്ട് വരുമെന്ന് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓവര്‍ടൈം ജോലികള്‍ കൂടുതലായി ചെയ്യുന്നത് പുരുഷന്‍മായതിനാല്‍ വേതനത്തില്‍ വ്യത്യാസമുണ്ടെന്ന് ചില ഡോക്ടര്‍മാര്‍ സമ്മതിക്കുമ്പോള്‍ തന്നെയും വേതനത്തില്‍ വലിയ അസമത്വം നിലനില്‍ക്കുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കര്‍മ്മനിരതരായ തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലികള്‍ക്കനുസരിച്ച് തുല്യവും മാന്യവുമായ വേതനം നല്‍കുന്നത് ഉറപ്പു വരുത്താന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അത് സ്ത്രീ-പുരുഷ ഭേദമന്യേ നല്‍കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് ബിബിസിയോട് പറഞ്ഞു.
ലണ്ടന്‍: ഒരേ പ്രായക്കാരായ സഹപാഠികളേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പഠനം. സ്ത്രീകളിലും പുരുഷന്‍മാരിലും മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഇസ്‌കീമിക് പക്ഷാഘാതവും പുരുഷന്‍മാരില്‍ രക്തക്കുഴലുകള്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് പക്ഷാഘാതത്തിനും സാധാരണയേക്കാള്‍ ഉയരം കുറഞ്ഞവര്‍ക്ക് സാധ്യതയേറെയാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഏഴ് വയസ് വരം പ്രായത്തില്‍ സാധാരണയിലും പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്രാപൂര്‍ത്തിയായാല്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 11 ശതമാനം ഏറെയാണെന്നാണ് പഠനം പറയുന്നത്.
ഏഴ് വയസില്‍ ഉയരം കുറവായിരുന്ന പുരുഷന്‍മാര്‍ക്ക് ഇസ്‌കീമിക് പക്ഷാഘാതത്തിന് 10 ശതമാനം അധിക സാധ്യതയും ഹെമറാജിക് പക്ഷാഘാതത്തിന് 11 ശതമാനം സാധ്യതയുമാണ് ഉള്ളത്. ഏവ് വയസിനും 13 വയസിനുമിടയിലുള്ള വളര്‍ച്ച ഈ രോഗത്തിനുള്ള സാധ്യതയെ ബാധിക്കുന്നില്ലെന്നും ഡാനിഷ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1930നും 1989നും ഇടിയിലുള്ള കാലയളവില്‍ മൂന്ന് ലക്ഷം കുട്ടികളിലാണ് പഠനം നടത്തിയത്.
ഇവരില്‍ പകുതിയോളം പേരെ 31 വയസ് വരെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. സാധാരണയിലും ഉയരക്കുറവ് ചെറുപ്പത്തില്‍ കാണപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോളുണ്ടാകുന്ന ഉയരം ജനിതകമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്ത് അമ്മ കഴിച്ച ഭക്ഷണം, കുട്ടിക്കാലത്തെ ഭക്ഷണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, അണുബാധകള്‍ എന്നിവ ഇതിനെ ബാധിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.