Main News

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തുകകള്‍ കൊയ്യുന്നതായി വെളിപ്പെടുത്തല്‍. പ്രൈവറ്റ് ഫിനാന്‍സ് ഇനിഷ്യേറ്റീവ് വ്യവസ്ഥയിലാണ് ഇവര്‍ ആശുപത്രികള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രീ ടാക്‌സ് പ്രോഫിറ്റായി831 മില്യന്‍ പൗണ്ട് ഇവര്‍ നേടിക്കഴിഞ്ഞതായാണ് വെളിപ്പെടുത്തല്‍. അടുത്ത 5 വര്‍ഷംകൊണ്ട് 1 ബില്യന്‍ പൗണ്ട് കൂടി ഇവര്‍ സമ്പാദിക്കുമെന്നും പ്രവചിക്കപ്പെടുന്നു. രോഗികളുടെ സേവനത്തിന് ഉപയോഗിക്കപ്പെടേണ്ട ഫണ്ടുകളാണ് ഈ വിധത്തില്‍ സ്വകാര്യ കമ്പനികളുടെ പോക്കറ്റിലേക്ക് വീഴുന്നത്. എന്‍എച്ച്എസ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ഈ പണമൊഴുക്ക് എന്നതാണ് വിരോധാഭാസം.

സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് ഇന്ററസ്റ്റ് ആണ് കണക്കുകള്‍ പുറത്തു വിട്ടത്. പിഎഫ്‌ഐ കമ്പനികള്‍ക്ക് അടുത്ത 5 വര്‍ഷത്തേക്ക് നല്‍കാനുള്ള തുക 2016-17 വര്‍ഷം മുതല്‍ 2020-21 വരെ സര്‍ക്കാര്‍ അധികമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന തുകയുടെ 22 ശതമാനം വരും. നിക്ഷേകര്‍ക്ക് ഡിവിഡന്റ് നല്‍കാനല്ല, രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിനായാണ് ഈ തുക നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്ന് സെന്റര്‍ അധ്യക്ഷന്‍ കോളിന്‍ ലെയ്‌സ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതും ഓപ്പറേഷനുകള്‍ക്കായി കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും കണക്കിലെടുത്ത് ഈ സാമ്പത്തികച്ചോര്‍ച്ച തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുകയും ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. പിന്നീട് ഈ കെട്ടിടങ്ങള്‍ പൊതുമേഖലയ്ക്ക് പാട്ടത്തിനു നല്‍കുന്നതാണ് പിഎഫ്‌ഐ രീതി. വാര്‍ഷികമായി പ്രതിഫലം വാങ്ങുന്ന ഈ സമ്പ്രദായം പൊതു ഖജനാവില്‍ നിന്നുള്ള ധനവിനിയോഗത്തേക്കാള്‍ ചെലവേറിയതാണെന്നതിനാല്‍ നേരത്തേ തന്നെ വിവാദമായിരുന്നു.

കൊച്ചി: ചലച്ചിത്രസംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു. 36 വയസ്സായിരുന്നു. ഹെമറേജിനെ തുടർന്ന് അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കൊച്ചിയിലാണ് അന്ത്യമുണ്ടായത്.

കഴിഞ്ഞദിവസം വീട്ടിൽ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി വളരെ മോശമായി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. 2002ലാണ് ബിജിപാലും ശാന്തിയും വിവാഹിതരാകുന്നത്. അറിയപ്പെടുന്ന നർത്തകിയായിരുന്നു ശാന്തി. വീട്ടിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്. ഇളയ മകൾ ദയ ഒരു ചിത്രത്തിൽ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകൻ.

മൃതദേഹം ഇടപ്പള്ളി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നി്ന്ന് പടമുകളിലെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം നാളെ നടക്കും

ലണ്ടണിൽ നിഗൂഢമായ മൂടൽമഞ്ഞ് പടർന്നതിനെ തുടർന്ന് നുറിലധികം പേർ ആശുപത്രിയിൽ. ആളുകളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ കിഴക്കൻ സസെക്‌സ് തീരത്താണ് മൂടൽമഞ്ഞ് വ്യാപിച്ചത്.

കടലിൽ നിന്ന് തീരത്തേക്ക് വീശിയ കാറ്റിനൊപ്പമെത്തിയ മൂടൽമഞ്ഞിൽ പലർക്കും ശ്വാസതടസവും കണ്ണിന് നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതെങ്കിലും ജലശുദ്ധീകരണശാലയിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതാകാമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

റജി നന്തികാട്ട് ( പി. ആര്‍.ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കലാമേളയായ യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് കേളികൊട്ട് ഉയരുകയായി. റീജിയണല്‍ കലാമേളകളില്‍ വിജയികളാകുന്നവര്‍ ആണ് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുന്നത്. യുക്മയുടെ പ്രബല റീജിയമുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡനിലെ ജെയിംസ് ഹോണ്‍സ്ബി ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ നടക്കുകയാണ്. രാവിലെ 9 മണി മുതല്‍ മൂന്ന് വേദികളിലായി പതിനെട്ട് അംഗ അസോസിയേഷനുകളിലെ കലാപ്രതിഭകള്‍ ഏറ്റുമുട്ടുന്നത്. കലാമേളയിലെ വിജയികള്‍ 2017 നാഷണല്‍ കലാമേളയില്‍ മിന്നും താരങ്ങള്‍ ആകുമെന്ന് ഉറപ്പ്.

റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ നേതൃത്വത്തില്‍ പിഴവറ്റ ക്രമീകരണങ്ങളാണ് റീജിയന്‍ കലാമേളക്കായി ഒരുക്കുന്നത്. റീജിയന്‍ ഭാരവാഹികള്‍ ആയ ജോജോ തെരുവന്‍, ഷാജി വര്‍ഗീസ്, ജിജി നട്ടാശ്ശേരി, അലക്‌സ് ലൂക്കോസ്, ജെയിംസ് ജോസഫ് എന്നിവര്‍ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ജോസ് കാറ്റാടി (പ്രസിഡണ്ട് ), ജോസഫ് വര്‍ക്കി (സെക്രട്ടറി ), കോശി പ്ലാച്ചേരി (ട്രഷറര്‍ ), ജൂബിമോള്‍ തോമസ് (വൈസ് പ്രസിഡണ്ട്) എന്നിവരുമായി ചര്‍ച്ച നടത്തുകയും പരിപൂര്‍ണ സഹകരണം ഉറപ്പാക്കുകയും ചെയ്തു. കലാമേള വന്‍വിജയമാക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും ആത്മാര്‍ത്ഥമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതോടൊപ്പം ഏവരെയും ഈ കലാമാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

നയ്‌റോബി: പ്ലാസ്റ്റിക്കിനെതിരെ നിയമങ്ങളും ബോധവല്‍ക്കരണവും എല്ലാ രാജ്യങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ ഒരു നടപടിയെടുത്ത് മാതൃക കാട്ടിയിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ കെനിയ. പ്ലാസ്റ്റിക് നിര്‍മിക്കുന്നതും വില്‍ക്കുന്നതും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാക്കിയിരിക്കുകയാണ് പുതിയ നിയമത്തിലൂടെ. നാല് വര്‍ഷം വരെ തടവും 40,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇനി കെനിയയിലെ പ്ലാസ്റ്റിക് ഉപയോഗം. നിയമം അനുസരിച്ച് കെനിയയില്‍ പ്ലാസ്റ്റിക് ബാഗുമായി പോകുന്നവരെ പോലീസിന് അറസ്റ്റ് ചെയ്യാം.

ഒറ്റത്തവണ ഉപയോഗിക്കുകയും പിന്നീട് എറിഞ്ഞു കളയുകയും ചെയ്യുന്ന പ്ലാസ്റ്റിക് ബാഗ് പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ഭാഗികമായി നിരോധിക്കുകയോ നികുതി വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന 40 രാജ്യങ്ങള്‍ക്കൊപ്പം കെനിയയും ഇതോടെ ചേര്‍ന്നു. ചൈന, റ്വാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. കടലിലെത്തുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെയും തിമിംഗലങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

500 മുതല്‍ 1000 വര്‍ഷങ്ങള്‍ വരെ വേണം പ്ലാസ്റ്റിക് പൂര്‍ണ്ണമായും വിഘടിച്ച് തീരാന്‍. പ്ലാസ്റ്റിക് മലിനീകരണം ഈ നിലയില്‍ തുടര്‍ന്നാല്‍ 2050ഓടെ കടലില്‍ മീനുകളേക്കാള്‍ പ്ലാസ്റ്റിക് ആയിരിക്കും കൂടുതല്‍ ഉണ്ടാകുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പ്ലാസ്റ്റിക് അനുബന്ധ വ്യവസായങ്ങള്‍ തകരുമെന്നും പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ആരോപിച്ച് വ്യവസായികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടന്‍: തിങ്കളാഴ്ച ഈ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നുവെന്ന് മെറ്റ് ഓഫീസ്. ബാങ്ക് അവധി ദിവസം കൂടിയായതിനാല്‍ ജനങ്ങള്‍ ചൂട് ആസ്വദിക്കുന്നതിന് ബീച്ചുകളിലും തുറന്ന പ്രദേശങ്ങളിലുമെത്തി. ലിങ്കണ്‍ഷയറിലെ ഹോള്‍ബീച്ചില്‍ രേഖപ്പെടുത്തിയ 28.2 ഡിഗ്രിയാണ് ഏറ്റവും ഉയര്‍ന്ന താപനില. 1984ല്‍ സഫോള്‍ക്കില്‍ രേഖപ്പെടുത്തിയ 27.2 ഡിഗ്രിയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലും വെയില്‍സിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

ലണ്ടനില്‍ രാവിലെ 10 മണിക്കു മുമ്പു തന്നെ 19 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഈസ്റ്റ് വെയില്‍സിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും വരണ്ട കാലാവസ്ഥയും ചെറിയ തോതിലുള്ള കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്ക്, ക്യൂ ഗാര്‍ഡന്‍സ്, ഹീത്രോ, കെന്റിലെ ഗ്രേവ് സെന്‍ഡ് എന്നിവിടങ്ങളിലും 28 ഡിഗ്രിക്കു മേല്‍ താപനില ഉയര്‍ന്നു എന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്.

തീരദേശ മേഖലകളില്‍ കാര്യമായ ചൂട് അനുഭവപ്പെട്ടില്ല. ബ്രൈറ്റണില്‍ 22 ഡിഗ്രിയായിരുന്നു ചൂട്. നോര്‍ഫ്‌ളോക്കില്‍ 27 ഡിഗ്രിയും അനുഭവപ്പെട്ടു. കെന്റിന്റെ ചില മേഖലകളില്‍ ഇതേ കാലാവസ്ഥ ചൊവ്വാഴ്ചയും തുടരാനാണ് സാധ്യത. എന്നാല്‍ ഓഗസ്റ്റിലെ താപനില ശരാശരയിയിലും താഴെയായിരുന്നുവെന്നാണ് മെറ്റ് ഓഫീസ് രേഖകള്‍ കാണിക്കുന്നത്.

ലണ്ടന്‍: കാമുകിയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുവാവ് ജര്‍മനിയിലേക്ക് പറന്നു. ഗാറ്റ് വിക്ക് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെയാണ് മൈക്കിള്‍ റാന്‍ഡാല്‍ എന്ന മക് ലാറന്‍ ഫോര്‍മുല വണ്‍ ടെക്‌നീഷ്യന്‍ ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് പോയത്. വിമാനത്താവളത്തിലും ഇയാള്‍ യാത്ര ചെയ്ത ഈസിജെറ്റ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനും പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് നല്‍കിയെങ്കിലും ആരും തെറ്റ് മനസിലാക്കിയില്ലെന്നതാണ് വിചിത്രം. സ്റ്റെയിന്‍സിലെ വീട്ടില്‍ നിന്ന് യാത്രക്കിറങ്ങിയപ്പോള്‍ പാസ്‌പോര്‍ട്ട് മാറിപ്പോയതാണെന്ന് റാന്‍ഡാല്‍ പറഞ്ഞു.

ബെര്‍ലിനിലെ ഷോയെന്‍ഫെല്‍ഡ് വിമാനത്താവളത്തിലെ പരിശോധനയിലാണ് തെറ്റ് മനസിലായത്. തന്റെ കാമുകി ഷാര്‍ലറ്റ് ബുള്ളിന്റെ പാസ്‌പോര്‍ട്ടാണ് കയ്യിലുണ്ടായിരുന്നതെന്ന് റാന്‍ഡാല്‍ പോലും അപ്പോളാണ് ശ്രദ്ധിക്കുന്നത്. ഒരു ദിവസത്തെ വിസയില്‍ ബെര്‍ലിനില്‍ എത്തിയ ഇയാളെ വിമാനത്താവളത്തിനു പുറത്തു വിടുന്നതിനു മുമ്പ് ബെര്‍ലിനില്‍ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. ബോര്‍ഡിംഗിനു മുമ്പായി യാത്രാരേഖകള്‍ ശരിയായി പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഈസിജെറ്റിനുണ്ടെന്നും എന്നാല്‍ അവര്‍ അത് പാലിക്കാതിരുന്നതാണ് തനിക്ക് ഈ അബദ്ധം പിണയാന്‍ കാരണമെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.

ഫ്രാന്‍സില്‍ അവധി ആഘോഷിച്ചതിനു ശേഷം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് റാന്‍ഡാലും കാമുകിയും തിരിച്ചെത്തിയത്. ബെര്‍ലിനില്‍ ഇറങ്ങിയതിനു ശേഷമാണ് എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത്. സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഇയാള്‍ വ്യക്തമാക്കി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ റിമാന്‍ഡില്‍ 50 ദിവസം പൂര്‍ത്തിയാക്കിയ താരം ജയിലില്‍ തന്നെ തുടരും എന്ന് ഉറപ്പായി. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. സാക്ഷികലെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി പറഞ്ഞത്. ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്നും വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനനാണ് ദിലീപ് അറസ്റ്റിലായത്. ആലുവ സബ്ജയിലിലാണ് ദിലീപ് റിമാന്‍ഡില്‍ കഴിയുന്നത്.

പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറുകളില്‍ നല്‍കിയ തെളിവുകളാണ് ജാമ്യാപേക്ഷ തള്ളാന്‍ കാരണമായതെന്നാണ് സൂചന. ജാമ്യം അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി നടന്ന വാദത്തില്‍ ദിലീപിനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.രാമന്‍പിള്ള ഉന്നയിച്ചത്. എന്നാല്‍ നടി ആക്രമണത്തിനിരയായതിനു പിന്നാലെ തന്നെ ഇതില്‍ ദിലീപിനുള്ള പങ്ക് പോലീസിന് ബോധ്യമായിരുന്നുവെന്ന് പ്രോസിക്യൂഷനും പറഞ്ഞു.

ദിലീപിനെതിരെ 15 രഹസ്യമൊഴികളും 223 തെളിവുകളും 169 രേഖകളുമുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. വാദത്തില്‍ ദിലീപിനെ കിംഗ് ലയര്‍ എന്നാണ് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയാണ് തള്ളിയിരിക്കുന്നത്. ആദ്യ ഹര്‍ജി ഗുരുതരമായ പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് തള്ളിയത്. ഈ സാഹചര്യത്തില്‍ ഉടനെ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് ആദ്യം വാദിച്ച അഡ്വ.രാംകുമാര്‍ പറഞ്ഞെങ്കിലും രണ്ടാഴ്ചക്കു ശേഷം പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യഹര്‍ജി നല്‍കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ എം1 ല്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടായാക്കിയ വാഹനാപകടത്തിനു കാരണക്കാരായ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എട്ടു പേരുടെ മരണത്തിനും നാലു പേര്‍ ഗുരുതരമായി പരിക്കേറ്റതിനും ഇടയാക്കിയ അപകടത്തിന് കാരണം ലോറി ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ ഇരുവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. റിസാർഡ് മസിയേറാ, (31) ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരാണ് അറസ്റ്റിലായ ട്രക്ക് ഡ്രൈവർമാർ. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതില്‍ ഒരാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്. ഇരുവര്‍ക്കും എതിരെ മരണകാരണമായ അപകടം ഉണ്ടാക്കിയതിന് എട്ടു കൌണ്ടും ഗുരുതരമായ പരിക്കിനു കാരണമായതിന് നാലു കൌണ്ടും വീതം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടു മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ  മരണത്തിനിടയാക്കിയ  ബ്രിട്ടനിലെ മോട്ടർവേ ദുരന്തം കഴിഞ്ഞ 25 വർഷത്തിനിടെ ബ്രിട്ടനിൽ ഉണ്ടായ റോഡപകടങ്ങളിൽ ഏറ്റവും വലുതാണ്. മലയാളിയായ പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫും (ബെന്നി-50) കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് കുമാറും (28) ഉൾപ്പെടെ എട്ടുപേരാണ് കഴിഞ്ഞദിവസം എം-1 മോട്ടോർവേയിൽ മിൽട്ടൺ കെയിൻസിനു സമീപം മിനിവാൻ കൂറ്റൻ ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

വിപ്രോ ഐടി കമ്പനിയിലെ നാല് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരുക്കേറ്റ നാലുപേർ ഇപ്പോഴും ബ്രിട്ടണിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇവരിൽ അഞ്ചുവയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ട്. ഈ കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന വല്യമ്മ രക്ഷപ്പെട്ടെങ്കിലും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ബ്രിട്ടീഷ് ട്രാൻസ്പോർട്ട് ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയും വലിയ അപകടം ഉണ്ടായത് 1993ലായിരുന്നു. അന്ന് 12 സ്കൂൾ വിദ്യാർഥികളും അവരുടെ ടീച്ചറുമായിരുന്നു ഒരു മിനിബസ് അപകടത്തിൽ എം-40 മോട്ടോർവേയിൽവച്ച് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇത്രയേറെയാളുകൾ ഒരുമിച്ച് മരണപ്പെടുന്ന റോഡപകടം ബ്രിട്ടണിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെട്ട ഈ ദുരന്തം രണ്ടുദിവസമായി ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ മുഖ്യവാർത്തയുമാണ്.

വാൻ ഉടമയും ഡ്രൈവറുമായിരുന്ന സിറിയക് ജോസഫിന്റെ മരണം രാവിലെതന്നെ മലയാളികൾ സ്ഥീരീകരിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് ഋഷി രാജീവും ദുരന്തത്തിൽ മരിച്ചകാര്യം ബ്രിട്ടണിലെ മലയാളികൾപോലും അറിയുന്നത്.  ഇവർ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ വിപ്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ന് ബ്രിട്ടണിൽ ‘’ബാങ്ക് ഹോളിഡേ’’ അവധിദിനമായതിനാൽ നാളെമുതലേ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കൂ. നോട്ടിംങ്ങാം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിറിയക് ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇവരെ രണ്ടുപേരെയും ഇന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.  ഫെഡെക്സ് കൊറിയർ സർവീസിന്റെയും എ.ഐ.എം. ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെയും ലോറികളാണ് സിറിയക് ജോസഫ് ഓടിച്ചിരുന്ന മിനി വാനുമായി കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്. യഥാർഥത്തിൽ അപകടം നടന്നത് എങ്ങനെയെന്ന് പൊലീസിന് ഇനിയും വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 11ന് മിൽട്ടൺ കെയിൻസ് മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കും.

അപകടത്തിൽ മരിച്ച നോട്ടിങ്ങാം സ്വദേശികളായ സിറിയക് ജോസഫിനും ഋഷി രാജീവിനും വേണ്ടി നോട്ടിംങ്ങാം സെന്റ് പോൾസ് പള്ളിയിൽ ഇന്നലെ രാവിലെ പ്രത്യേക പ്രാർഥനകളും വിശുദ്ധകുർബാനയും നടന്നു. നോട്ടിങ്ങാമിലെ സീറോ മലബാർ മാസ് സെന്ററിലെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നക്കാട്ടിന്റെ കാർമികത്വത്തിലായിരുന്നു പ്രാർഥനാ ശുശ്രൂഷകൾ. സിറിയക് ജോസഫിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. നോട്ടിംങ്ങാം സീറോ മലബാർ പാരീഷ് കമ്മിറ്റിയുടെ ആദ്യകാല അംഗമായിരുന്ന സിറിയക് ജോസഫ്  മാസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ആത്മീയ കാര്യങ്ങളുടെ ഏകോപനത്തിനും എറെ പ്രയത്നിച്ചവരിൽ ഒരാളായിരുന്നു.

രാഷ്ട്രീയത്തിലും കലാ സാംസ്കാരക രംഗങ്ങളിലുമെല്ലാം സജീവസാന്നിധ്യമായിരുന്ന ബെന്നിച്ചേട്ടൻ എന്ന സിറിയക് ജോസഫിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും നോട്ടിംങ്ങാമിലെ മലയാളി സമൂഹത്തിന് ആയിട്ടില്ല. മലയാളി കൂട്ടായ്മകൾക്ക് ഏറെ സുപരിചിതനല്ലെങ്കിലും ഋഷി രാജീവിന്റെ വിയോഗവും നോട്ടിംങ്ങാമിന് താങ്ങാനാവാത്ത ദു:ഖമായി.

പതിവിനു വിരുദ്ധമായി സമൂഹമാധ്യമങ്ങളെല്ലാം ഇന്നലെ ബ്രിട്ടണിലെ ദുരന്തവാർത്തകൾകൊണ്ടു നിറഞ്ഞു. അച്ചനെയും അമ്മയെയും നഷ്ടപ്പെട്ട പിഞ്ചുബാലികയുടെ വാർത്തയും ചിരിയും സ്നേഹവും മാത്രം കൈമുതലായുള്ള ബെന്നിയുടെ വിയോഗവും അന്യനാട്ടിൽ വച്ചുള്ള ഋഷിയുടെ അകാലമൃത്യുമെല്ലാം ഫേസ് ബുക്കിലും വാട്സാപ്പിലും പങ്കുവച്ച് സ്നേഹിതർ ദു:ഖത്തിന്റെ ഭാരമിറക്കിവച്ചു.

കാർത്തികേയൻ രാമസബ്രഹ്മണ്യം, വിവേക് ഭാസ്കരൻ, എന്നിവരാണ് ഋഷിയ്ക്കൊപ്പം മരണപ്പെട്ട വിപ്രോയിലെ മറ്റ് എൻജിനീയർമാർ. മനോരഞ്ജൻ പനീർശെൽവം എന്ന മറ്റൊരു എൻജിനീയർ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ചെന്നൈ സ്വദേശികളായ ഇവരുടെ കുടുംബാംഗങ്ങളാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. പരുക്കേറ്റ മറ്റ് നാലുപേരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ലണ്ടന്‍: ഏറ്റവും വിലകൂടിയ ഡ്രിങ്കുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ലണ്ടന്‍. എന്നാല്‍ ഒരു പൈന്റ് ബിയറിന് 13.40 പൗണ്ട് വിലയിട്ട ലണ്ടന്‍ പബ്ബിനെതിരെ വിമര്‍ശനം ഉയരുന്നു. ബോറോ മാര്‍ക്കറ്റിലെ ദി റേക്ക് എന്ന പബ്ബാണ് ക്ലൗഡ്‌വാട്ടറിന്റെ നോര്‍ത്ത് വെസ്റ്റ് ഡബിള്‍ ഐപിഎ ബിയറിന്റെ ശരാശരി വിലയേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് വില്‍പനയ്ക്ക് വെച്ചത്. സെവന്‍ ക്വിഡ് അല്‍പം വില കൂടിയ ബിയറാണ്. എന്നാല്‍ 13.4 പൗണ്ട് എന്നത് അല്‍പം കടന്നുപോയെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

ഗുഡ് പബ് ഗൈഡിന്റെ കണക്ക് അനുസരിച്ച് 4.08 പൗണ്ട് ആണ് ലണ്ടനില്‍ ബിയറിന്റെ ശരാശരി വില. എന്നാല്‍ ഗുണനിലവാരത്തില്‍ നിര്‍മിക്കുന്ന ബിയറിന് ഇത്രയും വില വരുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന ആരോപണം പബ് അധികൃതര്‍ നിഷേധിച്ചു. തങ്ങള്‍ ഇതിലൂടെ വലിയ ലാഭം കൊയ്യുന്നില്ലെന്നും പബ് നടത്തിപ്പുകാരായ ഉറ്റോബിയര്‍ പറഞ്ഞു. ക്ലൗഡ് വാട്ടറില്‍ നിന്ന് ഒരു ഡിസ്ട്രിബ്യൂട്ടര്‍ വഴിയാണ് തങ്ങള്‍ ബിയര്‍ വാങ്ങുന്നത്. അവര്‍ ഇടുന്ന മാര്‍ജിനാണ് വില കൂടുന്നതിന് കാരണമെന്നും ഉറ്റോബിയര്‍ അവകാശപ്പെട്ടു.

9 പെര്‍സെന്റ് ബിയര്‍ ഒരു കാരണവശാലും വിലകുറഞ്ഞതാവില്ലെങ്കിലും പരമാവധി വില കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കാറുണ്ട്. ഇനിയും വില കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് തങ്ങള്‍ പരിഗണിക്കുന്നത്. 20 ലിറ്ററിന് 130 പൗണ്ടിലേറെ നല്‍കിയാണ് ഇത് തങ്ങള്‍ വാങ്ങുന്നതെന്നും പബ് നടത്തിപ്പുകാര്‍ പറയുന്നു,

RECENT POSTS
Copyright © . All rights reserved