ലണ്ടന്‍: ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ യുകെയില്‍ 42 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. 1990 മുതലുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തില്‍ കല്‍ക്കരിയുടെ ഉപയോഗം കുറച്ചതോടെ 2015-16 കാലയളവില്‍ 6 ശതമാനത്തിന്റെ കുറവാണ് ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ രേഖപ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി റിപ്പോര്‍ട്ടാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍ വൈദ്യുതോല്‍പാദന മേഖലയില്‍ ഉണ്ടായ ഈ പുരോഗതി ഗതാഗത, ഹീറ്റിംഗ് വ്യവസായ മേഖലയില്‍ ദൃശ്യമാകുന്നില്ലെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. കണക്കുകള്‍ ആശാവഹമാണെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക മേഖലയില്‍ പുരോഗതിയുണ്ടാകുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളലിലും കാര്യമായ കുറവുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബിഇഐഎസ് റിപ്പോര്‍ട്ട് പറയുന്നത്.
2050ഓടെ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഈ വിധത്തില്‍ നീങ്ങിയാല്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 1990നേക്കാള്‍ 42 ശതമാനം ബഹിര്‍ഗമനത്തില്‍ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതോല്‍പാദന മേഖലയില്‍ 1990ല്‍ പുറന്തള്ളിയിരുന്നതിനേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 54 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ലണ്ടന്‍: സ്‌കോട്ടിഷ് സ്വാതന്ത്യത്തിനായി രണ്ടാം ഹിതപരിശോധന നടത്തുന്നതിനുള്ള ആവശ്യം ഉന്നയിച്ച് സ്‌കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കത്തയച്ചു. സെക്ഷന്‍ 30 അനുസരിച്ചുള്ള കത്ത് തയ്യാറാക്കുന്ന സ്റ്റര്‍ജന്റെ ചിത്രം സ്‌കോട്ടിഷ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. 2018 ഓട്ടത്തിനും 2019 സ്പ്രിംഗിനും ഇടയ്ക്കാണ് ഹിതപരിശോധന നടത്താന്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനായുള്ള വോട്ട് 10നെതിരെ 59 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ പാസായത്.
ഹിതപരിശോധന അനിവാര്യമാണെന്നാണ് സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്. രണ്ടാമത്തെ ഹിതപരിശോധന എന്ന കാര്യത്തില്‍ ഇനി മറ്റൊരു ചോദ്യത്തിന് സ്ഥാനമില്ലെന്ന് സ്റ്റര്‍ജന്‍ പറഞ്ഞിരുന്നു. എന്നാല്‍ യുകെ സര്‍ക്കാര്‍ ഈ കത്ത് തള്ളുമെന്നാണ് സ്‌കോട്ടിഷ് സെക്രട്ടറി ഡേവിഡ് മുന്‍ഡല്‍ പറയുന്നത്. തികച്ചും ഔദ്യോഗികമായാണ് സ്റ്റര്‍ജന്‍ കത്ത് കൈമാറിയിരിക്കുന്നത്. ഹിതപരിശോധന നടത്താനുള്ള അവകാശം വ്യക്തമാക്കുന്നതാണ് സെക്ഷന്‍ 30 അനുസരിച്ചുള്ള കത്ത്.
ഇന്ന് തന്നെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. 2016 ജൂണില്‍ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെയാണ് സ്‌കോട്ട്ലന്‍ഡ് ജനസംഖ്യയില്‍ 62 ശതമാനവും അനുകൂലിച്ചത്. 2016ല്‍ നടന്ന ഹോളിറൂഡ് തെരഞ്ഞെടുപ്പില്‍ എസ്എന്‍പി പ്രകടനപത്രികയില്‍ ഹിതപരിശോധന എന്ന ആവശ്യമുയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസില്‍ നിന്ന് രാജിവെച്ച യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ബ്രെക്സിറ്റ് ഭീതികള്‍ മൂലമാണ് ഇത്രയും ജീവനക്കാര്‍ കൊഴിഞ്ഞത്. ബ്രെക്സിറ്റ് ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമോ എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. 2016ല്‍ 17,197 യൂറോപ്യന്‍ പൗരന്‍മാര്‍ എന്‍എച്ച്എസിലെ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. നഴ്സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവരാണ് ജോലി ഉപേക്ഷിച്ചത്. 2015ല്‍ 13,321 പേരും 2014ല്‍ 11,222 പേരുമാണ് ഈ വിധത്തില്‍ ജോലി ഉപേക്ഷിച്ചത്.
എന്‍എച്ച്എസ് ഡിജിറ്റല്‍ ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ഇതിനു പിന്നാലെ യൂറോപ്യന്‍ ജീവനക്കാര്‍ക്ക് യുകെയില്‍ തൊഴില്‍ സുരക്ഷയുള്‍പ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവുമായി ആരോഗ്യരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കണക്ക് തയ്യാറാക്കിയ സമയത്ത് ജോലിക്ക് പ്രവേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിലും അതേ അനുപാതത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനമാകുന്നത്.
ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതോടെ ഇനി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. ഇത്രയേറെ യൂറോപ്യന്‍ പൗരന്‍മാര്‍ ആരോഗ്യമേഖലയിലെ ജോലികള്‍ ഉപേക്ഷിക്കുന്നതില്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിനെയാണ് പഴിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വ്യക്തമായ ഉറപ്പുകള്‍ പ്രധാനമന്ത്രി നല്‍കാതിരുന്നതാണ് ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
ഉണ്ണികൃഷ്ണന്‍
കലാ ഹാംപ്ഷയറിന്റെ അഞ്ചാമത് സംഗീതനിശ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ഏപ്രില്‍ 30 ഞായര്‍ വൈകിട്ട് 3 മുതല്‍ സെന്റ് ജോര്‍ജ് കാത്തലിക് കോളേജ് സൗത്താംപ്റ്റനില്‍ വച്ച് നടത്തപ്പെടുന്നു. കേരള രാഷ്ട്രീയ രംഗത്തിലേയും യു.കെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ പോര്‍ട്ട്സ്മൗത്ത്, ചിച്ചെസ്റ്റര്‍, സൗത്താംപ്റ്റണ്‍, പീറ്റേര്‍സ് ഫീല്‍ഡ്, ഹേവാര്‍ഡ്സ് ഹീത്ത്, ഡോര്‍സെറ്റ്, സാലിസ്ബറി, ബേസിംഗ് സ്റ്റോക്, ഹോര്‍ഷം എന്നീ മലയാളി കൂട്ടായ്മകളില്‍ നിന്നും കലാപ്രതിഭകളും പ്രതിനിധികളും കലാസന്ധ്യയില്‍ പങ്കെടുക്കും.
യു.കെ.യിലെ മികച്ച കുറേ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന ഈ സംഗീത നിശ അഞ്ചുമണിക്കൂറോളം ഗൃഹാതുരുത്വമുണര്‍ത്തുന്ന ഗാനങ്ങളും നൃത്തവിസ്മയങ്ങളുമായി മലയാളി മനസില്‍ ഇടംപിടിക്കും. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, അര്‍ജുനന്‍, ബാബുരാജ്, സലില്‍ ചൗധരി എന്നീ പ്രഗത്ഭ സംഗീത ചക്രവര്‍ത്തിമാരും വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി എന്നീ ഹൃദയസ്പര്‍ശം മനസിലാക്കിയ ഗാനരചയിതാക്കളും, ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ഭാവഗായകന്‍ ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, പി. സുശീല, ജാനകിയമ്മ എന്നിവര്‍ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നല്‍കിയ സംഭാവനയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിലൂടെ പുനര്‍ജ്ജനിക്കുന്നത്.
മിതമായ നിരക്കില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും സൗജന്യായ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കും. മീട്ടോ ജോസഫ്, മനു ജനാര്‍ദ്ദനന്‍, ജോയ്സണ്‍ ജോയ്, ആനന്ദവിലാസ്, ജോണ്‍സണ്‍ ജോണ്‍, മനോജ് മാത്രാടന്‍, രാകേഷ് തായിരി, ജോര്‍ജ് എടത്വ, സിബി മേപ്രത്ത്, ജെയ്സണ്‍ മാത്യു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അണിയറ ശില്‍പികള്‍. എല്ലാ കലാസ്വാദകരേയും ഓള്‍ഡ് ഈ ഗോള്‍ഡിലേക്ക് ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : യുകെ മലയാളികള്‍ക്ക് വേണ്ടിയുള്ള അത്യന്തം വാശിയേറിയ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തിനായി വേദിയൊരുങ്ങുന്നു. 2000 പൗണ്ട് ഒന്നാം സമ്മാനവും, 1000 പൗണ്ട് രണ്ടാം സമ്മാനവും, 500 പൗണ്ട് മൂന്നാം സമ്മാനവുമായി യുകെ മലയാളികള്‍ക്ക് വേണ്ടി മാത്രമായി അതിമനോഹരമായ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ലണ്ടനിലുള്ള യുണൈറ്റഡ് കിംഗ്‌ഡം മലയാളി ക്രിക്കറ്റ് ലീഗ് ആണ് ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. യുകെയിലുള്ള എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും, ക്രിക്കറ്റ് ടീമുകള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ അവസരമാണ് കൈവന്നിരിക്കുന്നത്.
15 വര്‍ഷങ്ങളായി യുകെയില്‍ പ്രവര്‍ത്തിച്ചു വരുന്ന യുകെഎംസിഎലിന് 500 മലയാളികളായ ക്രിക്കറ്റ് താരങ്ങളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്. ഈ നേട്ടം ആഘോഷിക്കുന്നതിനായാണ് യുകെഎംസിഎല്‍ ട്വന്റി ട്വന്റി മത്സരം സംഘടിപ്പിക്കുന്നത്. യുകെയില്‍ എമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ക്രിക്കറ്റ് ടീമുകള്‍ക്കും മികച്ച ഒരു അവസരമാണ് ഇതിലൂടെ വന്നു ചേരുന്നത്.
ജൂണ്‍ 11 ഞായറാഴ്ച മിഡ്‌ലാന്‍ഡ്‌സില്‍ ആണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. വെയില്‍സ്, നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സൗകര്യത്തിനായി കവന്‍ട്രിയിലാണ് മാച്ചുകള്‍ നടക്കുക. മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ 17-ാം തീയതിയും 18-ാം തീയതിയുമായി ലണ്ടനില്‍വെച്ചും നടത്തപ്പെടുന്നതായിരിക്കും.
ജൂലൈ 9 ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫൈനല്‍. ലണ്ടനില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ വിജയികളാകുന്ന ടീമിന് 2000 പൗണ്ട് സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 1000 പൗണ്ടും, ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച് മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 500 പൗണ്ടും ലഭിക്കും.
20 ഓവര്‍ മത്സരങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജുകളില്‍ കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും ഓരോ ടീമും കളിക്കേണ്ടതായി വരും. മലയാളികള്‍ക്ക് മാത്രമേ മത്സരിക്കാനാകൂ എന്നതാണ് ഈ മത്സരങ്ങളിലെ പ്രത്യേകത. മലയാളികള്‍ അല്ലാത്ത മറ്റാരെയും ടീമിലുണ്ടാകാനും അനുവദിക്കുകയുമില്ല. രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. അനേകം ടീമുകളാണ് ഇതിനകം കളിക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്. രജിസ്‌ട്രേഷനായി വിളിക്കേണ്ട നമ്പറുകള്‍ താഴെ കൊടുക്കുന്നു.
07940012059 and 07782283279. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ukmcl.com സന്ദര്‍ശിക്കുക
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി 16കാരി പ്രസവിച്ച സംഭവത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ലിസ് മരിയ, ഏഴാം പ്രതിയായ ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. രാവിലെ പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു മുന്നിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്.
പെണ്‍കുട്ടിയുടെ പ്രസവശേഷം കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് അനാഥാലയത്തിലേക്ക് മാറ്റാന്‍ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തെളിവിു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ് മരിയ. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
ഒന്നാം പ്രതിയായ ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്. മറ്റ് പ്രതികളായ തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, ഡോ.ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ജില്ലാ ശിശക്ഷേമസമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തേ കീഴടങ്ങി ജാമ്യമെടുത്തിരുന്നു.
കാരൂര്‍ സോമന്‍ ചാരുംമൂട്.
ഓരോ വ്യക്തിയും ഓരോ രാജ്യങ്ങളും ഓരോരോ സംസ്‌ക്കാരത്തിന് ഉടമകളാണ് അടയാളങ്ങളാണ്. വികസിത രാജ്യങ്ങള്‍ സമ്പത്തില്‍ മാത്രമല്ല വളരുന്നത് വായനയിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണവര്‍ അവരുടെ ഭാഷയെയും സംസ്‌കാരത്തെയും ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കുന്നത്. നമുക്ക് മുന്നേ നടന്നവരേ നാമറിയില്ലെങ്കില്‍ അവരെ മനുഷ്യനെന്ന് വിളിച്ചിട്ട് കാര്യമില്ല. ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ ചരിത്രപാഠങ്ങള്‍ അധികം പഠിക്കാതെ കച്ചവട സിനിമകളെ കാണാപാഠമാക്കുന്നു. അതിനു കൂട്ടുനില്ക്കുന്നതും കച്ചവടസിനിമ ദൃശ്യമാധ്യമങ്ങളാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വെനീസിലെ വ്യാപാരി എന്ന കഥ വായിച്ചിരുന്നു. കിഴക്കിന്റെ വെനീസായ ആലപ്പുഴയും, ഇറ്റലിയിലെ പടിഞ്ഞാറന്‍ വെനീസും കേട്ടിരുന്നു. ആലപ്പുഴ ചാരുംമൂടുകാരനായ എനിക്ക് ആലപ്പുഴയെ ആരും പഠിപ്പിക്കേണ്ടതില്ല. യാത്രകള്‍ എപ്പോഴും എനിക്ക് അറിവു തേടിയുളള തീര്‍ത്ഥാടനങ്ങളാണ്. പഠിച്ചിരുന്ന കാലത്ത് തന്നെ പടിഞ്ഞാറന്‍ വെനീസ് കാണാന്‍ അതിയായ മോഹമായിരുന്നു.
പാശ്ചാത്യജീവിതത്തിനിടയില്‍ ലണ്ടനില്‍ നിന്ന് റോമിലേക്കും അവിടെ നിന്ന് വെനീസിലേക്കും ഞാന്‍ യാത്ര തിരിച്ചു. വെനീസ് കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. വെനീസ് ഒന്നേയുളളൂ അത് ഇറ്റലിയിലാണ്. മുന്‍ കാലങ്ങളിലെ വ്യാപാരികളാണ് ആലപ്പുഴയെ വെനീസുമായി താരതമ്യം ചെയ്തത്. അതിന്റെ പ്രധാന കാരണം ആലപ്പുഴയുടെ പ്രകൃതിരമണീയതയും തോടുകളും കനാലുകളുമാണ്. എന്നാല്‍ പടിഞ്ഞാറന്‍ വെനീസ് സൗന്ദര്യമാര്‍ന്ന ഒരു നഗരമാണ്. ഇവിടെ തോടുകളിലൂടെ മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്നവിധം വളഞ്ഞുപുളഞ്ഞ് തോണികള്‍ ഒഴുകികൊണ്ടിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്തെന്ന് ചോദിച്ചാല്‍ ചെറുതും വലുതുമായ ബോട്ടുകള്‍, ആഡംബര കപ്പലുകള്‍ തന്നെ. ആലപ്പുഴയില്‍ ആഡംബര കപ്പലുകള്‍ ഇല്ലെങ്കിലും രണ്ടിടത്തുളള ജലനൗകകളും ജലസവാരികളും കായലിന്റെ വിശാലമായ ജലപരപ്പും മറ്റും സമാനതകളുണ്ട്. കിഴക്കിന്റെ വെനീസില്‍ ബോട്ടുയാത്രകള്‍ ചെയ്യുന്നവര്‍ കാണുന്ന കാഴ്ച ചപ്പുകളും ചവറുകളും കെട്ടിപ്പുണര്‍ന്ന് കിടക്കുന്നതാണ്. തലയുയര്‍ത്തി നോക്കിയാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമല്ല കേരളമാകെ മാലിന്യങ്ങളാണ്. ഇതു സഞ്ചാരികള്‍ക്കു ലഭിക്കുന്ന ഒരു പ്രഹരമാണ്. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് ചോദിച്ചാല്‍ ലോകഭൂപടത്തില്‍ മുന്‍നിരയില്‍ നില്‌ക്കേണ്ട നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇവിടുത്തേ ഭരണാധിപന്മാര്‍ വെറും ടൂറിസ്റ്റ് കോലങ്ങളാക്കി മാറ്റിയിരിക്കുന്നു.
നൂറിലധികം ചെറുദ്വീപുകള്‍ കൂടിചേര്‍ന്നതാണ് വെനീസ്. അതിലധികം പാലങ്ങള്‍ ഈ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. എല്ലാം ബോട്ടുജട്ടികളിലും യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യും. ലിഡോ ദ്വീപില്‍ ഒരു കരയുണ്ട്. അതിനെ വിളിക്കുന്നത് ഗള്‍ഫ് ഓഫ് വെനീസ് എന്നാണ്. വെനീസിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കുന്നത് സെന്റ് മാര്‍ക്കസ് സ്‌ക്വയറാണ്. ഇംഗ്‌ളീഷില്‍ ഇത് സെന്റ് മാര്‍ക്കസ് സ്‌ക്വയര്‍ ആണെങ്കിലും ഇറ്റലിക്കാര്‍ക്ക് ഇത് പിയാസ്സാ സാന്‍ മാര്‍ക്കോ ആണ്. യൂറോപ്പിന്റെ സ്വീകരണമുറി എന്നാണ് നെപ്പോളിയന്‍ ഈ അങ്കണത്തെ വിശേഷിപ്പിച്ചത്. പിയാസ്സയിലെ പ്രധാന ആകര്‍ഷണങ്ങള്‍ സെന്റ് മാര്‍ക്കസ് ബസിലിക്ക, ഡൗജിന്റെ മണിമേട ഇവയാണ്. പടിഞ്ഞാറ് ഭാഗത്തെ സ്തംഭത്തില്‍ വിശുദ്ധ തിയോഡോറും കിഴക്ക് ഭാഗത്തെ സ്തംഭത്തില്‍ സെന്റ് മാര്‍ക്കിന്റെ സിംഹവും നിലയുറപ്പിച്ചിരിക്കുന്നു.
ലിഡോ ദ്വീപിന്റെ പ്രതേ്യകത എന്തെന്ന് ചോദിച്ചാല്‍ ധാരാളം കുടിലുകള്‍ കാണാം. സൂര്യസ്‌നാനം ചെയ്യാനായി അര്‍ദ്ധനഗ്നശരീരങ്ങള്‍ നിവര്‍ന്ന് കിടക്കാനും, ശരീരത്ത് എണ്ണ തേക്കാനും, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാനും അത്യാവശ്യം ടോയ്‌ലറ്റ് സൗകര്യമൊക്കെ ആ കൊച്ചു കുടിലുകള്‍ക്കുണ്ട്. സാധാരണ ചൂട് കൂടിയാല്‍ പാശ്ചാത്യര്‍ക്കും ബീച്ച് വളരെ പ്രധാന്യമുളളതാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കൊടും ചൂടിലും വീടിന് മുന്നില്‍ അവര്‍ മണിക്കൂറുകള്‍ കിടക്കും. പാശ്ചാത്യരാജ്യത്തെ പല ബീച്ചുകളിലും ബഞ്ചുകളിലും മണല്‍പുറത്തും നഗ്നരായും അര്‍ദ്ധനഗ്നരായും അവര്‍ കിടക്കാറുണ്ട്. മറ്റുളളവരുടെ സ്വകാര്യതയില്‍ ആരും നോക്കാറില്ല. കാക്ക കണ്ണുളള ഇന്ത്യക്കാരനും അത് നോക്കാറില്ല.
മുന്‍ കാലങ്ങളില്‍ കിഴക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ എല്ലാ വ്യാപാരങ്ങളുടെയും നേതൃത്വം വെനീസിനായിരുന്നു. അന്നത്തെ ചരക്ക് കപ്പല്‍ ഉടമസ്ഥര്‍ ഈ വ്യാപാരത്തില്‍ അളവറ്റ സമ്പാദ്യമാണുണ്ടാക്കിയത്. അവര്‍ക്ക് കൂടുതല്‍ സമ്പത്ത് ലഭിച്ചപ്പോള്‍ ദൈവത്തോട് കാരുണ്യം തോന്നി. ധാരാളം പളളികള്‍ വഴിപാടായി തീര്‍ത്തുകൊടുത്തു. അതിനായി പേര്‍ഷ്യയില്‍നിന്നുളള പരവതാനികളും ഇന്ത്യയില്‍ നിന്നുളള പട്ടുകളും ഉള്‍പ്പെട്ടിരുന്നു. സെന്റ് മാര്‍ക്കസ് സ്‌ക്വയറിലെ ദേവാലയത്തില്‍ നിന്ന് പളളിമണി മുഴങ്ങി. സംഗീതമുയര്‍ന്നു അവിടുത്തെ പ്രാവുകള്‍ ആര്‍ക്കും ഒരു കൗതുക കാഴ്ച്ചയാണ്. ഈ പ്രാവുകള്‍ മനുഷ്യരുടെ ഉറ്റമിത്രങ്ങളാണ്. ഇന്ത്യക്കാരനെ കണ്ടാലും പറന്നകലില്ല. സന്ദര്‍ശകരുടെ കൈകളിലും തോളിലുമൊക്കെ പ്രാവുകള്‍ വന്നിരിക്കും.
1797-ല്‍ ഫ്രഞ്ചുകാര്‍ വെനീസ് കീഴടക്കിയതോടെ വെനീസിന്റെ ചരിത്രത്താളുകളില്‍ നെപ്പോളിയന്‍ ഒരു പ്രധാന കഥാപാത്രമായി. 1814-ലാണ് നെപ്പോളിയന്റെ ഭരണം അവസാനിച്ചത്. ബസിലിക്കയുടെ മണിമേടയാണ് പിയാസ്സായിലെ മറ്റൊരു പ്രധാന കാഴ്ച. 323 അടി ഉയരമുളള ആ മണിമേടയുടെ മുകളില്‍ കയറി നിന്ന് നോക്കിയാല്‍ വെനീസിന്റെ നല്ലൊരു ഭാഗം കാണാന്‍ കഴിയും. എ.ഡി. 829-ല്‍ മരത്തില്‍ തീര്‍ത്ത സെന്റ് മാര്‍ക്കസ് ദേവാലയം 976-ല്‍ അഗ്നിക്കിരയായി. പിന്നീടത് അലങ്കാരപ്പണികളാല്‍ അവര്‍ണ്ണനീയമാക്കി. ആരിലും അനുരാഗമുണര്‍ത്തുന്ന കലാസൃഷ്ടികള്‍ അത് എല്ലാം ദേവാലയങ്ങളിലും കാണാന്‍ കഴിയും വെനീസ് വശ്യസുന്ദരമായ കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. അവിടുത്തെ ഗോളോ എന്ന അലംകൃതമായ കൊച്ചുവളളത്തിലിരുന്നാല്‍പോലും ആനന്ദമാണ് ലഭിക്കുന്നത്. കിഴക്കന്‍ വെനീസിന്റെ ബോട്ടുയാത്രയല്ലാതെ എന്തെങ്കിലും പുതുമ നിറഞ്ഞ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് നല്കുന്നുണ്ടോ.
ലണ്ടന്‍: ബിബിസി സംഘത്തിനു മുന്നില്‍ വളര്‍ത്തുനായയയുടെ ആക്രമണത്തിന് ഇരയായയാള്‍ മരിച്ചു. മാരിയോ പെരിവോയിറ്റോസ് എന്ന 41കാരനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നായയുടെ ആക്രമണത്തിലേറ്റ പരിക്കുകളില്‍ രക്തം വാര്‍ന്നാണ് മരണമെന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അറിയിച്ചു. മാര്‍ച്ച് 20ന് സംഭവമുണ്ടാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ബിബിസി സംഘമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഷൂട്ട് ചെയ്യുകയല്ലായിരുന്നുവെന്ന് വക്താവ് പറഞ്ഞു.
ബിബിസി സംഘമാണ് എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ചത്. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ഇയാള്‍ അടുത്ത ദിവസം ആശുപത്രിയില്‍വെച്ച് മരിച്ചു. സ്റ്റാഫോര്‍ഡ്ഷയര്‍ ബുള്‍ ടെറിയര്‍ വിഭാഗത്തിലുള്ള നായയാണ് ഉടമയെ ആക്രമിച്ചത്. കഴുത്തിലാണ് കടിയേറ്റത്. ഇതാണ് അനിയന്ത്രിതമായി രക്തം നഷ്ടപ്പെടാനും മരണത്തിനും കാരണമായത്.
മുമ്പ് ഒരിക്കല്‍ മാരിയോയുടെ ജീവന്‍ ഈ നായ രക്ഷിച്ചിട്ടുള്ളതാണെന്ന് അയല്‍ക്കാരിയായ സ്ത്രീ പറഞ്ഞു. മേജര്‍ എന്നായിരുന്നു നായയുടെ പേര്. നായയെ കെന്നലിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. യുകെയില്‍ നിരവധിപേര്‍ വളര്‍ത്തുന്ന നായയിനമാണ് സ്റ്റാഫോര്‍ഡ്ഷയര്‍ ബുള്‍ ടെറിയര്‍. ഡേഞ്ചറസ് ഡോഗ്‌സ് ആക്റ്റ് അനുസരിച്ച് ഇവയെ നിരോധിച്ചിട്ടില്ല.
ലണ്ടന്‍: യൂറോപ്പില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്രം ചില നിയന്ത്രണങ്ങളോടെ പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ യുകെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചുകൊണ്ടാണ് മേയ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ പാര്‍മെന്റിന്റെ ചോര്‍ന്ന രേഖകളും വ്യക്തമാക്കുന്നു.
2019 മാര്‍ച്ച് 19 ആണ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ അവസാന തിയതി. എന്നാല്‍ അതിനു ശേഷവും യൂറോപ്യന്‍ കോടതിയുടെ അധികാര പരിധിയില്‍ ബ്രിട്ടന്‍ തുടരുമെന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ കരാറുകള്‍ തയ്യാറാക്കുകയും അവയില്‍ ഒപ്പുവെക്കുകയും ചെയ്യണം. എന്നാല്‍ അവ നടപ്പാക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് മേയ് പറഞ്ഞു.
വിസ നിബന്ധനകള്‍ വ്യത്യസ്തമാണെങ്കില്‍ അംഗ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സമയം ആവശ്യമായി വരും. എന്നാല്‍ ഈ നീക്കങ്ങള്‍ ടോറികളിലെ തീവ്രവലതുപക്ഷക്കാരെ കുപിതരാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ബ്രസല്‍സ്: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് പദ്ധതിയുള്ളതായി സൂചന. പുറത്തായ രേഖകളാണ് ഇതു സംബന്ധിച്ച് സൂചന നല്‍കുന്നത്. പൗരാവകാശങ്ങളും യൂറോപ്പില്‍ ഇപ്പോള്‍ ലഭിച്ചു വരുന്ന ആനുകൂല്യങ്ങളും തുടരാനാകും. യൂണിയന്‍ പ്രാഥമിക നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം പോലെയുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാണ് പാര്‍ലമെന്റിലെ ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയം പറയുന്നത്.
ബ്രിട്ടീഷ് പൗരന്‍മാരുടെ അവകാശങ്ങള്‍ തുടരണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നയാളാണ് വെര്‍ഹോഫ്സ്റ്റാറ്റ്. കഴിഞ്ഞ വര്‍ഷവും ഇതേ ആവശ്യം ഇദ്ദേഹം ഉന്നയിച്ചിരുന്നു. ബ്രെക്‌സിറ്റ് മൂലം നഷ്ടപ്പെടുന്ന അവകാശങ്ങളേക്കുറിച്ച് ഒട്ടേറെ ബ്രിട്ടീഷ് പൗരന്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ അവ പരിഗണിക്കാന്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച ഇയു-27 ബില്ലില്‍ ഇടമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സഞ്ചാര സ്വാതന്ത്ര്യം, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കും അംഗ രാജ്യങ്ങളിലും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം, ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര സഹായം എന്നിവയാണ് ലിസ്ബണ്‍ ഉടമ്പടിയനുസരിച്ച് ബ്രിട്ടീഷ് പൗരന്‍മാര്‍ അനുഭവിച്ച് വരുന്നത്. ഇവ ബ്രെക്‌സിറ്റിനു ശേഷവും തുടരാനാകുമെന്നാണ് ഈ ബില്‍ വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റിന് ഏറ്റവും കടുത്ത വ്യവസ്ഥകള്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ടിം ഫാരണ്‍ ഇതിനെ അനുകൂലിച്ചു. വിഭജനത്തിനു പോലും കാരണമായേക്കാവുന്ന ബ്രെക്‌സിറ്റിന് വെള്ളക്കൊടി കാട്ടിയ ലേബറിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.