ലണ്ടന്‍: ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ഫലമായി യുകെ നേരിടാനിരിക്കുന്നത് കടുത്ത ഉഷ്ണ കാലാവസ്ഥ. ഈ മാസത്തെ ഏറ്റവും ചൂട് കൂടിയ ദിവസം തിങ്കളാഴ്ചയായിരിക്കുമെന്നാണ് പ്രവചനം. സമ്മിശ്രമായ കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. നോര്‍ത്ത് ഇംഗ്‌ളണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
സൗത്ത് ഇംഗ്‌ളണ്ടില്‍ ഇന്ന് ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. എങ്കിലു താപനില 25 ഡിഗ്രി വരെയാകാന്‍ ഇടയുണ്ട്. ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ശേഷിക്കുന്ന ഭാഗങ്ങളാണ് ഈ കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. വരണ്ടതും ആര്‍ദ്രവുമായ കാലാവസ്ഥയായിരിക്കും തെക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളത്. കാറ്റഗറി 2 ചുഴലിക്കാറ്റായിരുന്ന ഗെര്‍ട്ട് ഇപ്പോള്‍ ശക്തി കുറഞ്ഞ് അറ്റ്‌ലാന്റക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
തെക്കന്‍ പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് ഇത് കാരണമാകും. തിങ്കളാഴ്ച ഗെര്‍ട്ട് എത്തുകയാണെങ്കില്‍ 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം. എന്നാല്‍ സമ്മറിന് ഇതോടെ അവസാനമാകുമെന്നാണ് പ്രവചനം. നോര്‍ത്തില്‍ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ഉറപ്പു പറയാന്‍ കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നോട്ടിംഗ്ഹാം: ബഹുനില കാര്‍പാര്‍ക്ക് തകര്‍ന്ന് കാറുകള്‍ അപകടകരമായ വിധത്തില്‍ തൂങ്ങിക്കിടന്നു. നോട്ടിംഗ്ഹാമിലെ മൗണ്ട് സ്ട്രീറ്റിലുള്ള നോട്ടിംഗ്ഹാം സിറ്റി കാര്‍ പാര്‍ക്കിന്റെ (എന്‍സിപി) ഒരു നിലയും ഭിത്തിയുമാണ് തകര്‍ന്നത്. രണ്ടും കാറുകളും ഒരു വാനും താഴേക്ക് പതിക്കാവുന്ന വിധത്തില്‍ നില്‍ക്കുന്നത് കാണാമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി എന്‍സിപി വക്താവ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ കെട്ടിടത്തിന്റെ കവാടത്തിന് തടസമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നും കാര്യമായി സംഭവിച്ചില്ലെന്നും വക്താവ് പറഞ്ഞു. സംഭവത്തില്‍ തങ്ങളുട കസ്റ്റമര്‍മാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എന്‍സിപി വ്യക്തമാക്കി. വലിയ ശബ്ദത്തോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
നോട്ടിംഗ്ഹാംഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ആണ് തങ്ങളെ വിവരമറിയിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് അടച്ചിട്ട പാര്‍ക്ക് എപ്പോള്‍ തുറക്കാനാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഈ പാര്‍ക്ക് ഡ്രൈവര്‍മാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു. പാര്‍ക്കിലുള്ള വാഹനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ എന്‍സിപി അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല.
ലണ്ടന്‍: എന്‍എച്ച്എസിനെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ദോഷകരമായ വ്യാജപ്രചരണമാണ് ഹോക്കിംഗ് നടത്തുന്നതെന്നാണ് ഹണ്ട് ഉന്നയിക്കുന്ന ആരോപണം. അമേരിക്കന്‍ ശൈലിയിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമമാണ് ടോറികള്‍ നടത്തുന്നതെന്ന് ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ഹോക്കിംഗ് ആരോപിച്ചിരുന്നു. എന്‍എച്ച്എസ് ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കണമെന്ന കണ്‍സര്‍വേറ്റീവ് നയമാണ് വിമര്‍ശിക്കപ്പെട്ടത്.
ഇതിന് മറുപടിയായി കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനു കീഴില്‍ ആരോഗ്യ മേഖലയില്‍ കാര്യമായ വളര്‍ച്ചയുണ്ടായെന്ന് അവകാശപ്പെട്ട് ഹണ്ട് രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ച് ഹോക്കിംഗ് രംഗത്തെത്തിയത്. അമേരിക്കന്‍ ആരോഗ്യമേഖലയില്‍ ലാഭക്കൊതിയോടെ എത്തിയ മള്‍ട്ടിനാഷണല്‍ കമ്പനികളാണ് അവിടുത്തെ ചികിത്സാരംഗത്ത് അസമത്വത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ ആരോഗ്യമേഖലയിലും ഇത്തരം കമ്പനികള്‍ രംഗപ്രവേശം ചെയ്യുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഇത് അമേരിക്കന്‍ ശൈലിയിലേക്കുള്ള പോക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെ നേരിടാന്‍ ട്വീറ്റുകളുമായാണ് ഹണ്ട് രംഗത്തെത്തിയത്. ഹോക്കിംഗ് വളരെ മികച്ച ശാസ്ത്രജ്ഞനാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ തെളിവുകളില്ലാതെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നായിരുന്നു ഒരു ട്വീറ്റ്. എന്നാല്‍ ടോറികള്‍ എന്‍എച്ച്എസിനെ തകര്‍ക്കുകയാണെന്ന കാര്യം മനസിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ലെന്ന പരിഹാസമായിരുന്നു ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ജസ്റ്റിന്‍ മാഡേഴ്‌സ് ഉന്നയിച്ചത്. പ്രപഞ്ചത്തിലെ വളരെ കഠിനമായ പല സമസ്യകള്‍ക്കും ഉത്തരം കണ്ടെത്തിയയാളാണ് പ്രൊഫ. ഹോക്കിംഗ്. പക്ഷേ ജെറമി ഹണ്ട് ഇപ്പോഴും മന്ത്രി സ്ഥാനത്ത് തുടരുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിനും സാധിക്കുന്നില്ലെന്നും മാഡേഴ്‌സ് പറഞ്ഞു.
റിയാദ്: ഖത്തറുമായി തുടരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് സൗദിയുടെ പുതിയ പ്രകോപനം. ഖത്തര്‍ എയര്‍വേയ്‌സ് വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ഗ്രാഫിക്‌സ് വീഡിയോ സൗദി പുറത്തുവിട്ടു. തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഏതു വിധത്തിലായിരിക്കും ഖത്തറിന്റെ യാത്രാവിമാനങ്ങളെ ആക്രമിക്കുകയെന്ന് കാണിക്കുന്ന സിമുലേറ്റഡ് വീഡിയോയാണ് പുറത്തുവിട്ടത്. തങ്ങളുടെ വ്യോമമേഖലയില്‍ കടക്കുന്ന ഏത് വിമാനവും വെടിവവെച്ചിടാനുള്ള അധികാരം ഉണ്ടെന്ന് വ്യക്തമാക്കുന്ന വോയ്‌സ് ഓവറുമായാണ് വീഡിയോ പ്രസിദ്ധീകരിച്ചത്.
ഐസിസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ഖത്തറിന് വിലക്കേര്‍പ്പെടുത്താന്‍ സൗദിയുടെ നേതൃ്വത്തിലുള്ള അറേബ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തത്. പ്രകോപനമെന്നതിലുപരിയായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സൗദി നല്‍കുന്ന മുന്നറിയിപ്പായി വേണം ഈ വീഡിയോയെ കാണേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ സൗദിയുടെ ആകാശത്തിലും വിമാന സര്‍വീസ് നടത്താനുള്ള അവകാശം ഖത്തര്‍ എയര്‍വേയ്‌സിനുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വീഡിയോ സംഭ്രമമുണ്ടാക്കാനുള്ള ശ്രമം മാത്രമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. സൗദിയുടെ ഔദ്യോഗിക ചാനലായ അല്‍ അറേബ്യയാണ് വീഡിയോ സംപ്രേഷണം ചെയ്തത്.
കേംബ്രിഡ്ജ്: എന്‍എച്ച്എസിന്റെ ഭാവിയേക്കുറിച്ച് ആശങ്കയുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്. ശനിയാഴ്ച നടത്താനിരിക്കുന്ന പ്രസംഗത്തില്‍ ഈ ആരോപണം ഹോക്കിംഗ് ഉന്നയിക്കും. ജെറമി ഹണ്ടിന്റെ നയങ്ങളിലുള്ള അതൃപ്തി ഹോക്കിംഗ് അറിയിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ നയങ്ങള്‍ എന്‍എച്ച്എസ് സംവിധാനത്തെ തകര്‍ക്കുമെന്ന ആശങ്കയായിരിക്കും പ്രസംഗത്തില്‍ ഹോക്കിംഗ് പങ്കുവെക്കുക. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ സ്വകാര്യ മേഖലയുടെ ഇടപെടലുകളേക്കുറിച്ചും അദ്ദേഹം അഭിപ്രായ പ്രകടനം നടത്തുമെന്നാണ് വിവരം.
ബിബിസിക്ക് മുന്‍കൂറായി നല്‍കിയ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലാണ് എന്‍എച്ച്എസിനേക്കുറിച്ചുള്ള ആശങ്കകള്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ വ്യക്തമാക്കിയത്. ഇത് പുറത്തു വന്നതോടെ എതിര്‍ വാദങ്ങളുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പണം എന്‍എച്ച്എസില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഏറ്റവും മികച്ച് പ്രവര്‍ത്തനം നടത്തുന്ന ഹെല്‍ത്ത് സര്‍വീസ് ആയി എന്‍എച്ച്എസ് റാങ്കിംഗ് നേടിയിട്ടുണ്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നല്‍കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ നടത്തുന്ന പ്രസംഗത്തിലായിരിക്കും ഹോക്കിംഗ് ഈ ഗുരുതരമായ ആരോപണങ്ങള്‍ എന്‍എച്ച്എസിനെതിരെ ഉയര്‍ത്തുന്നത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് മൂലം ചലനശേഷി നഷ്ടപ്പെട്ട ഹോക്കിംഗ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വീല്‍ചെയറിലാണ് കഴിച്ചുകൂട്ടിയത്. പ്രത്യേക ഉപകരണമുപയോഗിച്ചാണ് സംസാരശേഷിയില്ലാത്ത ഹോക്കിംഗ് സംസാരിക്കുന്നത്.
ടെന്നസി: വീടിനുള്ളില്‍ കൊല്ലപ്പെടുന്നതിനു മുമ്പായി ആരോ കതകില്‍ മുട്ടുന്നുവെന്ന് 12 കാരി അമ്മയ്ക്ക് സന്ദേശമയച്ചു. യോഹാന ആര്‍ട്ടേഗ എന്ന വിദ്യാര്‍ത്ഥിനിയെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കേറ്റിംഗിനിടെയുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റതിനാല്‍ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ടെന്നസിയിലെ ഗുഡ്‌ലെറ്റ്‌സ്വില്ലിലുള്ള വീട്ടില്‍ യോഹനയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ പുറത്തു പോയിരിക്കുകയായിരുന്നു. ഏകദേശം 5.30ന് ആരോ കതകില്‍ മുട്ടുന്നുവെന്ന് അമ്മയ്ക്ക് അയച്ച സന്ദേശമാണ് കുട്ടിയില്‍ നിന്ന് ്‌വസാനം ലഭിച്ചത്.
6.45ന് യോഹാനയുടെ സഹോദരങ്ങളുമായി അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല. മരണകാരണവും വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. എന്നാല്‍ പരിചയമുള്ളയാളായിരിക്കും കൊലയാളിയെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
ഇത്രയും ക്രൂരമായ കൊലപാതകം തന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് സെര്‍ജന്റ് ഡേവിഡ് കൗട്ട്‌സ്മാന്‍ പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരും ഇതേ അഭിപ്രായമാണ് പറഞ്ഞത്. നാഷ്വില്ലില്‍ യോഹാന പഠിച്ചിരുന്ന ലിബര്‍ട്ടി കോളീജിയേറ്റ് അക്കാഡമി കുട്ടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന നാണയപ്പെരുപ്പ നിരക്ക് യുകെയിലെ റീട്ടെയില്‍ മേഖലയെ സാരമായി ബാധിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന മാത്രമാണ് റീട്ടെയില്‍ വിപണിയെ പിടിച്ചു നിര്‍ത്തിയത്. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയപ്പെരുപ്പ നിരക്ക് ഉയരുന്നത് മൂലം ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
റീട്ടെയില്‍ വിപണിയുടെ വളര്‍ച്ച ജൂണിലും ജൂലൈയിലും 0.3 ശതമാനത്തില്‍ നില്‍ക്കുകയാണ്. എന്നാല്‍ വിദഗ്ദ്ധര്‍ പ്രവചിച്ച 0.2 ശതമാനത്തേക്കാള്‍ മുകളിലാണെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന 1.5 ശതമാനമാണ്. ഒരു മാസം മുമ്പ് വരെ ഇത് 1.1 ശതമാനം മാത്രമായിരുന്നു. മൊത്തം വില്‍പനയുടെ വാര്‍ഷിക നിരക്ക് ജൂലൈയില്‍ 1.3 ശതമാനമാണ്. ജൂണില്‍ ഇത് 2.8 ശതമാനമായിരുന്നു. 2016 അവസാനം രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ നിരക്കാണെന്ന് വ്യക്തമാക്കപ്പെടുന്നു.
വസ്ത്ര വ്യാപാര മേഖലയിലും പാദരക്ഷകളുടെ വിപണിയിലുമാണ് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. ജൂണിനെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ തിരിച്ചടി ഈ മേഖലകളില്‍ രേഖപ്പെടുത്തി. ഓണ്‍ലൈന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ മുതല്‍മുടക്കുന്നുണ്ട്. 15.1 ശതമാനമാണ് ഇതിന്റെ വാര്‍ഷിക വളര്‍ച്ച.
ഗര്‍ഭിണികളായ സ്ത്രീകള്‍ വിമാനയാത്രക്കൊരുങ്ങുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭം 36 ആഴ്ചയെത്തിയാല്‍ വിമാനയാത്രക്ക് ഡോക്ടര്‍മാര്‍ വിലക്കേര്‍പ്പെടുത്തും. എന്നാല്‍ അതിനു മുമ്പും ചില മുന്‍കരുതലുകള്‍ ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ടതുണ്ട്. 36,000 അടിക്കു മുകളില്‍ പറക്കുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
1. ലഘുഭക്ഷണങ്ങള്‍ കയ്യില്‍ കരുതുക
വിമാനയാത്രക്കിടെ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് എപ്പോളാണ് വിശക്കുന്നതെന്നോ രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നതെന്നോ പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായി ലഘുഭക്ഷണങ്ങള്‍ കയ്യില്‍ കരുതണം. ഒരു ചെറിയ പാക്കറ്റ് ബദാമോ ഏതെങ്കിലും പഴങ്ങളോ ഹാന്‍ഡ് ലഗേജില്‍ കരുതിയാല്‍ മതിയാകും.
2. കുടിവെള്ളം
കുടിവെള്ളവും വിമാനത്തിനുള്ളില്‍ കിട്ടും. എന്നാല്‍ ഇത് വളരെ കുറഞ്ഞ അളവിലായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. വെള്ളത്തിനായി അറ്റന്‍ഡന്റുമാരെ നിരന്തരം വിളിക്കേണ്ടതായും വരും. ഇത് ഒഴിവാക്കാനായി സെക്യൂരിറ്റി ചെക്കിംഗിന്റെ സമയത്ത്തന്നെ യാത്രയിലുടനീളം ഉപയോഗിക്കാന്‍ ആവശ്യമുള്ള വെള്ളം ഒരു വലിയ കുപ്പിയില്‍ കരുതാവുന്നതാണ്.
3. ബോഡി സ്‌കാന്‍ മെഷീനുകള്‍ക്ക് പകരം ശരീര പരിശോധനയ്ക്ക് ആവശ്യപ്പെടുക
സാധാരണ മെറ്റല്‍ ഡിറ്റക്ടറുകള്‍ നമുക്ക് ദോഷകരമല്ല. എന്നാല്‍ ബോഡി സ്‌കാന്‍ മെഷീനുകളിലെ എക്‌സ്‌റേ ഗര്‍ഭസ്ഥ ശിശുവിന് അത്ര നല്ലതല്ല. അതുകൊണ്ട് ശരീര പരിശോധന നടത്താന്‍ ആവശ്യപ്പെടുക. കുഞ്ഞിന് അതായിരിക്കും ഏറ്റവും സുരക്ഷിതം.
4. യാത്രക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുക
യാത്രക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും അല്‍പം നടക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ദീര്‍ഘദൂര വിമാനയാത്രകളില്‍ പ്രത്യേകിച്ചും ഇതിന് പ്രാധാന്യമുണ്ട്. രക്തസഞ്ചാരം ശരിയായി നടക്കാനും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കാനും ഇത് അത്യാവശ്യമാണ്. ഇടക്കിടക്ക് ബാത്ത്‌റൂം ഉപയോഗിക്കാന്‍ പോകുന്നത് ഉത്തമമാണ്. കംപ്രഷന്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നതും ഫലപ്രദമാണ്.
5. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ വിവരങ്ങള്‍ ധരിപ്പിക്കുക
ആദ്യ മൂന്ന് മാസങ്ങളില്‍ ഒറ്റക്കാണ് യാത്രയെങ്കില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ വിവരം ധരിപ്പിക്കണം. അപ്രകാരം ചെയ്താല്‍ നിങ്ങളെ ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇതുകൂടാതെ കൂടുതല്‍ ലെഗ്‌റൂമുള്ള സീറ്റിലേക്ക് നിങ്ങളെ മാറ്റാനും സാധ്യതയുണ്ട്.
ലണ്ടന്‍: എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ലിയോനാര്‍ഡ് ഫെന്‍വിക്കിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന ഫെന്‍വിക്കിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് പുറത്താക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ദി ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് മേധാവികൂടിയായ ഫെന്‍വിക്ക് നിര്‍ബന്ധിത അവധിയിലാണ് ഇപ്പോള്‍ ഉള്ളത്. ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.
സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അന്വേഷണവും മറ്റ് നടപടികളും തുടരുന്നതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ഗുരുതര സ്വഭാമവമുള്ള കുറ്റങ്ങളാണ് അദ്ദേഹം ചെയ്തതെന്നാണ് വിവരം. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസില്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോശം പെരുമാറ്റം, ട്രസ്റ്റ് ഭരണത്തിലെ പ്രശ്‌നങ്ങള്‍, ധനവിനിയോഗത്തിലെ തിരിമറികള്‍ എന്നിവയാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക സമിതിക്ക് ലഭിച്ച പരാതികളെന്നാണ് വിവരം.
ട്രസ്റ്റിനു പുറത്തുനിന്നുള്ള മുതിര്‍ന്ന എച്ച്ആര്‍ വിദഗ്ദ്ധനാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഫെന്‍വിക്കിന് വിശദീകരണത്തിന് സമയം നല്‍കിയിരുന്നു. രണ്ടു ദിവസം നീണ്ട ഹിയറിംഗിനു ശേഷം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അച്ചടക്ക സമിതി സ്ഥിരീകരിക്കുകയായിരുന്നു. പാനലാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ന്യൂകാസില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ 40 വര്‍ഷം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. പൊതുറോഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയുമാണ് സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്‌തു.
രാവിലെ 11മണിയോടെ സണ്ണി ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ജനബാഹുല്യം മൂലം തടസ്സപ്പെട്ടതോടെ 12.30ഓടെയാണ് സണ്ണി എത്തിയത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ ബഹളം വയ്‌ക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്‌തിരുന്നു.

സണ്ണിയെ കാണുന്നതിനായി ആയിരങ്ങൾ കൊച്ചിയില്‍ എത്തിയിരുന്നു. തിരക്കു മൂലം എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ കണ്ടത്.