ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ജേസൺ ആർഡെ തന്റെ വിധിയിൽ വിശ്വസിക്കുന്നു. ആർഡേയുടെ കഥ വലിയ ഉയരങ്ങളുടേതു മാത്രമല്ല അഗാധമായ താഴ്ചകളുടേതുമാണ്. തെക്കൻ ലണ്ടനിലെ ക്ലാഫാമിലെ ഒരു കൗൺസിൽ എസ്റ്റേറ്റിൽ ഘാനയിൽ നിന്നുള്ള ജോസഫിന്റെയും ഗിഫ്റ്റിയുടെയും മകനായാണ് ആർഡേ ജനിച്ചത്. അവന്റെ അമ്മ ഗിഫ്റ്റി മാനസികരോഗികളെ പരിപാലിക്കുന്ന ഒരു നേഴ്സും, പിതാവ് ഷെഫുമായിരുന്നു. നാല് സഹോദരന്മാരിൽ രണ്ടാമനായിരുന്നു ആർഡെ. മൂന്നാമത്തെ വയസ്സിലാണ് ആർഡെയ്ക്ക ഓട്ടിസവും ഗ്ലോബൽ ഡെവലപ്മെന്റ് ഡിലെ എന്ന അവസ്ഥയും ഉണ്ടെന്ന് കണ്ടെത്തിയത്. മറ്റു കുട്ടികളെക്കാൾ നടക്കാനും സംസാരിക്കാനും, പുതിയ കാര്യങ്ങൾ പഠിക്കാനും മറ്റുള്ളവരുമായി സാമൂഹികമായും വൈകാരികമായും ഇടപഴകാനുമുള്ള കാലതാമസം ഇത് മൂലം ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം വിധിയെഴുതിയത്.
കുട്ടിക്കാലത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ആർഡെയ്ക്ക് സംസാരിക്കുവാനോ വായിക്കുവാനോ എഴുതുവാനോ ഉള്ള കഴിവ് ഉണ്ടായിരുന്നില്ല. നാലാമത്തെ വയസ്സു മുതൽ ആർഡെ സൈൻ ഭാഷയാണ് പഠിച്ചത്. എന്നാൽ പതിനൊന്നാമത്തെ വയസ്സിൽ, അവന്റെ അമ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെയും, നിരവധി മണിക്കൂറുകൾ നീണ്ട സ്പീച് തെറാപ്പിയുടെയും ഫലമായി ആദ്യമായി ആർഡെ പതിയെ സംസാരിക്കുവാൻ ആരംഭിച്ചു. അതിനുശേഷം പതിയെ സൈൻ ഭാഷ ഉപയോഗിക്കുന്നത് നിർത്തി സാധാരണ രീതിയിലേക്ക് ആർഡെ ചുവടുവയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പൂർണമായും സംസാരിക്കുവാനും എഴുതുവാനും എല്ലാം കഴിയുന്ന തരത്തിലേയ്ക്ക് എത്തി. ഉപദേഷ്ടാവും സുഹൃത്തുമായ സാന്ദ്രോ സാന്ദ്രിയുടെ സഹായത്തോടെ, കൗമാരത്തിന്റെ അവസാനത്തിൽ ആർഡേ വായിക്കുവാനും എഴുതുവാനും ആരംഭിച്ചതിനു ശേഷം പിന്നീട് സറേ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷനിലും വിദ്യാഭ്യാസ പഠനത്തിലും ബിരുദം നേടി. അതിനുശേഷം രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങളും, വിദ്യാഭ്യാസ പഠനത്തിൽ പിഎച്ച്ഡിയും അദ്ദേഹം നേടി. 2015 ൽ അദ്ദേഹം തന്റെ സോഷ്യോളജി വിഷയത്തിലുള്ള താല്പര്യ മനസ്സിലാക്കുകയും അതിൽ കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു.

കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നതിന് മുൻപ് ആർഡെ ഗ്ലാസ്ഗോ, ഡർഹം എന്നിവിടങ്ങളിൽ സർവ്വകലാശാലയിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. അക്കാദമിക്ക് പ്രാധാന്യമുള്ള 3 പുസ്തകങ്ങളാണ് അദ്ദേഹം ഇതുവരെ പ്രസിദ്ധപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗവും വംശവും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇതോടൊപ്പം തന്നെ വിവിധ രീതിയിൽ പണം ഉണ്ടാക്കി അദ്ദേഹം നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും ഭാഗമാകുന്നുണ്ട്. 2010 ൽ ആർഡെ 35 ദിവസം കൊണ്ട് 30 മാരത്തോണുകളിൽ പങ്കെടുത്ത് ചാരിറ്റിക്കായുള്ള പണം സമ്പാധനം നടത്തി.

ആർഡെയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ അമ്മ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സംഗീതത്തിന്റെ വിശാലമായ ശ്രേണി അവർ അവനെ പരിചയപ്പെടുത്തിയിരുന്നു. അത് അവനെ സംസാരിക്കുവാൻ കൂടുതൽ പ്രേരിപ്പിച്ചതായും ആർഡെ വ്യക്തമാക്കുന്നുണ്ട്. വംശീയമായി അധിക്ഷേപിക്കപ്പെടുന്ന കറുത്ത വർഗ്ഗക്കാരെ പോലുള്ളവരുടെ വിദ്യാഭ്യാസത്തിനാണ് ആർഡെ കൂടുതൽ പ്രാധാന്യം നൽകുന്നത്. കാരണം കറുത്ത വർഗ്ഗക്കാരും വംശീയ-ന്യൂനപക്ഷങ്ങളും പലപ്പോഴും അവരുടെ വെള്ളക്കാരായ എതിരാളികളുടേതിന് തുല്യമായ കഴിവില്ല എന്ന ധാരണയിൽ നിന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. അതിനാൽ തന്നെ, തനിക്കുള്ള ന്യൂറൽ ഡൈവേർജൻസ് തന്റെ അക്കാദമിക് ജീവിതത്തെ ബാധിക്കുവാൻ അനുവദിച്ചിരുന്നില്ലെന്നും ആർഡെ വ്യക്തമാക്കുന്നു. താൻ സ്വയം ഒരു ബുദ്ധിശാലിയായല്ല , മറിച്ച് നിശ്ചയദാർഢ്യമുള്ള ഒരാളായാണ് തന്നെതന്നെ കാണുന്നതെന്ന് ആർഡെ പറയുന്നു. ആളുകളുമായി കണ്ടുമുട്ടുമ്പോൾ, താൻ സിദ്ധാന്തങ്ങളെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ആർഡെയുടെ ജീവിതകഥ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനവും ആവേശവും നൽകുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പണം നൽകി അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന ബിബിസി അവതാരകന് നേരെ പുതിയ പരാതി. ഭീഷപ്പെടുത്തുന്നതും അധിക്ഷേപകരവുമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായാണ് കൗമാരപ്രായത്തിലുള്ള ഒരാൾ ബിബിസി ന്യൂസിനെ സമീപിച്ചത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുപതു വയസ്സുള്ള ഈ വ്യക്തിയുമായി അവതാരകൻ പരിചയത്തിലാകുന്നത്. എന്നാൽ ഇരുവരും തമ്മിൽ പരസ്പരം കൂടിക്കാഴ്ചയ്ക്ക് സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല എന്ന് പരാതി നൽകിയ കൗമാര പ്രായത്തിലുള്ള വ്യക്തി വ്യക്തമാക്കി. എന്നാൽ അവതാരകന്റെ പേര് വെളിപ്പെടുത്തുമെന്ന് താൻ പറഞ്ഞപ്പോൾ, തനിക്കെതിരെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ അവതാരകൻ അയച്ചതായാണ് ബിബിസി ന്യൂസിനോട് ഇവർ വ്യക്തമാക്കിയത്. നിലവിലുള്ള ആരോപണങ്ങൾക്ക് പുറമേ , ഇത്തരത്തിലുള്ള പുതിയ പരാതി അവതാരകന്റെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെ കുറിച്ചും പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. ബിബിസി ന്യൂസ് അവതാരകനെ നേരിട്ടും അഭിഭാഷകൻ മുഖേനയും ബന്ധപ്പെട്ടെങ്കിലും പുതിയ ആരോപണങ്ങളോട് പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ല.
ഇരുവരും ആദ്യം ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ശേഷം, സംഭാഷണം മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നീങ്ങി. ഈ ഘട്ടത്തിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയ അവതാരകൻ ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട്, ഒരു ബിബിസി അവതാരകനുമായി തനിക്ക് ബന്ധമുള്ളതായി ആരോപണം ഉന്നയിച്ചയാൾ ഓൺലൈനിൽ തന്നെ പോസ്റ്റിലൂടെ ചെറിയ സൂചനകൾ നൽകി. പിന്നീട് ഒരു ഘട്ടത്തിൽ അവതാരകന്റെ പേര് വെളിപ്പെടുത്താമെന്നുള്ള സൂചനകൾ ഈ പോസ്റ്റിൽ ഉണ്ടായിരുന്നുവെന്നുമാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇതിനെ തുടർന്നാണ് അവതാരകൻ നിരവധി ഭീഷണി സന്ദേശങ്ങൾ അയച്ചത്. അവതാരകന്റെ ഫോണിൽ നിന്ന് തന്നെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് ബിബിസി ന്യൂസ് പരിശോധിച്ച് ഉറപ്പാക്കി. ആരോപണം ഉന്നയിച്ച വ്യക്തി ബിബിസി ന്യൂസിനോട് സംസാരിച്ചെങ്കിലും, ആരോപണങ്ങൾ അന്വേഷിക്കുന്ന ബിബിസി കോർപ്പറേറ്റ് അന്വേഷണ യൂണിറ്റിന് അവർ പരാതി നൽകിയിട്ടില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
ലിത്വാനിയയിൽ നിന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി, താൻ ഈ പുതിയ ആരോപണങ്ങൾ കണ്ടിട്ടില്ലെന്നും എന്നാൽ ഏതെങ്കിലും ഇരകൾ തങ്ങൾക്ക് ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ധൈര്യമായി മുന്നോട്ടു വന്ന പറയണമെന്നും ആവശ്യപ്പെട്ടു. ഇതേ ബിബിസി അവതാരകന് നേരെ കഴിഞ്ഞദിവസം മറ്റൊരു ആരോപണം സൺ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം നൽകി കുട്ടിയോട് അശീല ഫോട്ടോകൾ അയച്ചു തരുവാൻ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം ബിബിസി യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് ഡയറക്ടർ ടിം ഡേവി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ അധ്യയന വർഷത്തിൽ യുകെയിലെ യൂണിവേഴ്സിറ്റികളിൽ അധ്യാപക സമരം മൂലം ക്ലാസുകളും പരീക്ഷകളും വ്യാപകമായി തടസ്സപ്പെട്ടിരുന്നു. അതിൻറെ ഫലമായി പല വിദ്യാർത്ഥികളുടെയും കോഴ്സുകൾ സമയത്തിന് തീർന്നിരുന്നില്ല. ഇത്തരത്തിൽ സമയ പരുധി കഴിഞ്ഞതിനാൽ യുകെയിൽ ഉടനീളമുള്ള പല വിദ്യാർത്ഥികൾക്കും വിസ പുതുക്കി കിട്ടിയിട്ടില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ 22 വയസ്സുകാരിയായ എമ്മ കെൻസിന് സമയപരുധി കഴിഞ്ഞതിനാൽ വിസ പുതുക്കി കിട്ടിയില്ല എന്ന വാർത്തയാണ് പ്രസ്തുത വിഷയത്തിന് മാധ്യമ ശ്രദ്ധ കിട്ടാൻ കാരണമായത്. ഇംഗ്ലീഷ് ആർട്ട് ഹിസ്റ്ററി വിദ്യാർത്ഥിനിയായ എമ്മയുടെ കോഴ്സ് പൂർത്തീകരിക്കാനുള്ള സമയപരിധി ജൂലൈ 26 ആണ് . വിസയുടെ കാലാവധി പുതുക്കി കിട്ടിയില്ലെങ്കിൽ ബിരുദ പഠനം പൂർത്തിയാക്കാതെ തന്നെ എമ്മയ്ക്ക് രാജ്യം വിട്ടു പോകേണ്ടതായി വരും.

യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻറെ സമരം ബാധിച്ച യുകെയിലുടനീളമുള്ള യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ ഒരാളാണ് എമ്മ. ഇത്തരത്തിൽ സമയപരിധിയക്ക് ഉള്ളിൽ ബിരുദം പൂർത്തീകരിക്കാനാവാതെ വന്നവരിൽ ഒട്ടേറെ മലയാളി വിദ്യാർഥികളും ഉൾപ്പെട്ടിട്ട് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അധ്യാപക യൂണിയനുകൾ ഈ ഏപ്രിൽ 20 -ന് ആരംഭിച്ച സമരം അര ദശലക്ഷത്തിലധികം വിദ്യാർഥികളുടെ ബിരുദ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . സമയ പരുധിക്കുള്ളിൽ ബിരുദ പഠനം പൂർത്തീകരിക്കുന്ന ആർക്കും രണ്ടുവർഷം കൂടി യുകെയിൽ തുടരാൻ സാധിക്കുമായിരുന്നു. അധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദ പഠനം പൂർത്തീകരിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധി ഉടലെടുക്കാൻ കാരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ വരാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട് പുറത്തു വന്നു. ഹെയർ ഡ്രസ്സർമാർ , ബ്യൂട്ടീഷ്യന്മാർ, അക്കൗണ്ടന്റുമാർ എന്നിവർക്കാണ് മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരെക്കാളും അണ്ഡാശയ ക്യാൻസർ വരാൻ സാധ്യത കൂടുതൽ ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഓപ്പറേഷൻ ആൻഡ് എൻവിയോൺമെൻറൽ മെഡിസിൻ ജേണലിൽ ആണ് തൊഴിലും അണ്ഡാശയ ക്യാൻസറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെയിൽസ്, റീട്ടെയിൽ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കും അപകട സാധ്യതയുണ്ട്. കാനഡയിലെ മോൺട്രിയൻ സർവകലാശാലയിലെ അക്കാഡമിക് വിദഗ്ധരുടെ നേതൃത്വത്തിൽ 491 അണ്ഡാശയ അർബുദമുള്ള സ്ത്രീകളുടെ വിവരങ്ങൾ രോഗമില്ലാത്ത 897 സ്ത്രീകളുമായി താരതമ്യം ചെയ്താണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് ചില പ്രത്യേക രാസവസ്തുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്. ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്തതിനുശേഷമാണ് പല ജോലികളും അപകടകരമായി രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്.

പഠനം അനുസരിച്ച് ഹെയർ ഡ്രസ്സർ , ബ്യൂട്ടീഷൻമാർ എന്നീ നിലകളിൽ ജോലി ചെയ്യുന്നവരുടെ അപകടസാധ്യത മൂന്നിരട്ടി കൂടുതലാണ്. ഒരു ദശാബ്ദ കാലത്തോളം അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. നിർമ്മാണ തൊഴിലാളികളായ സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു . വസ്ത്ര നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ അപകടസാധ്യത. ഈ കൂട്ടർക്ക് 85% അപകട സാധ്യതയുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. കോസ്മെറ്റിക് ടാൽക്ക്, അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ്, സിന്തറ്റിക് നാരുകൾ, പോളിസ്റ്റർ നാരുകൾ, ഓർഗാനിക് വസ്തുക്കൾ, ബ്ലീച്ചുകൾ എന്നിവയുടെ ഉപയോഗമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്കൂളിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പോയ സംഘത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി കോച്ചിൽ തനിച്ചുകഴിഞ്ഞത് ഒരു രാത്രി. പൂളിലെ ബ്രോഡ്‌സ്റ്റോൺ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി സെൻട്രൽ ലണ്ടനിൽ ഒരു പ്രകടനം കാണാൻ എത്തിയത്. എന്നാൽ, ഉറങ്ങിപ്പോയ കുട്ടി വാഹനത്തിൽ ഉണ്ടെന്ന് അറിയാതെ എല്ലാവരും രാത്രി ഹോട്ടൽ മുറികളിലേയ്ക്ക് മടങ്ങി. ഹോട്ടൽ കാർ പാർക്കിലെ പൂട്ടിയ കോച്ചിൽ ആ രാത്രി ഒറ്റയ്ക്കായിരുന്നു കുട്ടി. സംഭവം മാതാപിതാക്കളുടെ ഇടയിൽ പരിഭ്രാന്തി പരത്തി. എല്ലാവരും അവരവരുടെ മുറികളിൽ തിരിച്ചെത്തിയെന്ന് ജീവനക്കാർ വ്യക്തമായി പരിശോധിച്ചിരുന്നില്ല. ഇതാണ് ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചത്. അതേസമയം, കുട്ടി സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നുവെന്നും കാസിൽമാൻ അക്കാദമി ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകൾ ഇങ്ങനെ; “ഞാൻ തികച്ചും പരിഭ്രാന്തനായിരുന്നു. ഇത് സംഭവിച്ചുവെന്നത് വിശ്വസിക്കാൻ ആവുന്നില്ല. ജീവനക്കാരുടെ വീഴ്ചയാണിത്.” ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

“ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാൻ രക്ഷിതാക്കളുമായും ജീവനക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നു. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്കൂൾ സ്വീകരിച്ചിട്ടുണ്ട്. ” പ്രസ്താവനയിൽ പറയുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ.
ഓൺലൈൻ മാധ്യമ രംഗത്ത് യൂറോപ്പിലെ പ്രവാസി മലയാളികളോടൊപ്പം സഞ്ചരിച്ച് പ്രസിദ്ധീകരണത്തിൽ മുൻ നിരയിയിലെത്തിയ മലയാളം യുകെ ന്യൂസ് ഇക്കുറി അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത് സ്കോട് ലാൻ്റിലാണ്.
1990 കാലം മുതൽ മലയാളികൾ സ്കോട്ട് ലാൻ്റിലെത്തിത്തുടങ്ങിയിരുന്നു.ആരോഗ്യ മേഖലയിലെ ഡോക്ടേഴ്സാണ് ആദ്യകാല മലയാളികളിലധികവും. 2000ത്തിൻ്റെ ആരംഭത്തോടെ സ്കോട് ലാൻ്റിലേയ്ക്കുള്ള മലയാളികളുടെ ഒഴുക്ക് ശക്തിപ്പെട്ടു. രണ്ടായിയിരത്തിലധികം മലയാളി കുടുംബങ്ങൾ സ്കോട്ട് ലാൻ്റിലുണ്ട് എന്നാണ് അനൗദ്യോഗീക കണക്കുകൾ സൂചിപ്പിക്കുന്നത്. 50 വർഷത്തിലേറെ മലയാളികളുടെ സാമിപ്യമുള്ള സ്കോട് ലാൻ്റിൽ മലയാളികൾ എത്തിപ്പെട്ടത് അവിശ്വസനീയ തലങ്ങളിലാണ്. ആരോഗ്യമേഖലയിൽ, സാഹിത്യ മേഖലയിൽ, ബിസ്സിനസ്സ് മേഖലയിൽ, കലാരംഗത്ത്, സാഹിത്യ രംഗത്ത് അങ്ങനെ നീളുന്നു മലയാളികളുടെ സംഭാവനകൾ.
ലോകമറിയാതെ പോയ സ്കോട് ലാൻ്റ് മലയാളികളെ വെള്ളി വെളിച്ചത്തിൽ കൊണ്ടുവരിക, അവരെ ലോകമലയാളി സമൂഹത്തിൻ്റെ മുമ്പിൽ ആദരിക്കുക എന്ന ലക്ഷ്യമാണ് മലയാളം യുകെ ന്യൂസിനുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ മലയാളം യുകെ ന്യൂസ് സ്കോട് ലാൻ്റിൽ അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
സ്കോട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മമമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. 2016 ലാണ് യുസ്മ രൂപം കൊണ്ടത്. സ്കോട് ലാൻ്റിലെ മുഴുവൻ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയുടെ ഭാഗമാകും. വിവധങ്ങളായ ഇനങ്ങളിൽ നിരവധിയായ മത്സരങ്ങളാണ് യുസ്മ സംഘടിപ്പിച്ചിരിക്കുന്നത്. സ്കോട് ലാൻ്റിലെ ചെറുതും വലുതുമായ എല്ലാ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും. കൂടാതെ സ്കോട് ലാൻ്റിലെ അസാധാരണ പ്രതിഭകളുടെ വ്യത്യസ്ഥമായ കലാസൃഷ്ടികൾ അവാർഡ് നൈറ്റിൽ അരങ്ങേറും.
സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, ലൈവ് ടെലികാസ്റ്റിംഗ്, പരിജയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം ഇതെല്ലാം മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ കലാമേളയ്ക്കും കൊഴുപ്പേകും. സ്കോട് ലാൻ്റിലെ ലിവിംഗ്റ്റണിലാണ് മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും അരങ്ങേറുന്നത്.
ഇതൊരു വിളംബരമാണ്. മലയാളം യുകെ ന്യൂസും യുസ്മയും ഒരുമിച്ച് നൽകുന്ന വിളംബരം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയ്ക്കുന്നതായിരിക്കും. ഒക്ടോബർ 28 അവധിയെടുക്കുക. സ്കോട്ടീഷ് ഉത്സവം ആഘോഷമാക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മോർട്ട്ഗേജ് നിരക്കുകൾ പരിധിവിട്ടുയരുകയാണ്. രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി പലിശ നിരക്ക് ഇപ്പോൾ 6.63% ആണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 20-ലെ ഉയർന്ന നിരക്കായ 6.65% ത്തിനേക്കാൾ അല്പം കുറവാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കുകളിൽ ഉണ്ടാകുന്ന മാറ്റവും കാരണം മോർട്ട്ഗേജ് ചെലവുകൾ അടുത്തിടെ കുതിച്ചുയരുകയാണ്.

സംഭവം ചർച്ച ചെയ്യാനായി മോർട്ട്ഗേജ് ലെൻഡർമാരുമായി എം പിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. വായ്പയെടുക്കുന്നവർ നേരിടുന്ന മോർട്ട്ഗേജ് സമ്മർദ്ദം, തിരിച്ചടവിൽ പിന്നോക്കം നിൽക്കുന്ന ആളുകളോടുള്ള പ്രതികരണം, യുകെ ഭവന വിപണിയിലെ ആഘാതം തുടങ്ങിയവ ചർച്ച ചെയ്യും. ബാങ്ക്, ബിൽഡിംഗ് സൊസൈറ്റി മേധാവികൾ ട്രഷറി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. ഇപ്പോഴത്തെ ശരാശരി നിരക്ക് 6.65% മറികടക്കുകയാണെങ്കിൽ, അത് 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കുമെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സ് പറയുന്നു. 15 വർഷം മുമ്പ് മോർട്ട്ഗേജ് നിരക്കുകൾ 7% എത്തിയിരുന്നു.

മോര്‍ട്ട്‌ഗേജ് നിരക്കുകൾ ഉയരുന്നത് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നു. മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബെർമിങ്‌ഹാമിൽ നിലനിൽക്കുന്ന ഒരു ക്രിസ്ത്യൻ പള്ളി പൊളിച്ച് 14 പുതിയ അപ്പാർട്ട്മെന്റുകൾ പണിയുവാൻ ഉള്ള തീരുമാനം കൗൺസിൽ കൈകൊണ്ടിരിക്കുകയാണ്. ബിയർവുഡിലെ സാൻഡൺ റോഡിലുള്ള സാൻഡൺ മെത്തഡിസ്റ്റ് ചർച്ച് 2021 ജനുവരി മുതൽ ആളുകൾ കുറവായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പള്ളി തകർത്ത് 11 രണ്ട്- ബെഡ്റൂം ഫ്ലാറ്റുകളും, 3 സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റുകളുമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് പിന്നിൽ മോസ്ലി ആസ്ഥാനമായുള്ള ഡെവലപ്പർ ഡീർലൈൻ ലിമിറ്റഡാണ്. ഓരോ അപ്പാർട്ട്മെന്റിനും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ടാകുമെന്നാണ് നിലവിലുള്ള പദ്ധതി സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം തന്നെ ഈ അപ്പാർട്ട്മെന്റുകൾ പണിയുവാനുള്ള പ്ലാൻ ബെർമിങ്ഹാം കൗൺസിലിന് സമർപ്പിച്ചെങ്കിലും, കഴിഞ്ഞ ജൂലൈ 7 നാണ് ഇതിനുള്ള അനുമതി കൗൺസിൽ നൽകിയത്. അപ്പാർട്ട്മെന്റുകളുടെ പിൻഭാഗത്ത് കുറച്ചു സ്ഥലം പൊതു ഗാർഡനായും ഉണ്ടാകും.

എന്നാൽ പള്ളി പൊളിച്ച് ഫ്ലാറ്റുകൾ പണിയുവാൻ ഉള്ള തീരുമാനം നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് പേരോളം കൗൺസിലിന്റെ തീരുമാനത്തിനെ എതിർത്ത് കത്ത് എഴുതിയിട്ടുണ്ട്. പള്ളി ദൈവത്തിന്റെ ഭവനമാണെന്നും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടെന്നും പ്രതിഷേധകരിൽ ഒരാൾ വ്യക്തമാക്കി. പള്ളിക്ക് ഒരു സാമൂഹ്യ മൂല്യമുണ്ടെന്നും, പള്ളി തകർക്കുന്നതോടെ അത് നഷ്ടമാകുമെന്നും മറ്റൊരാൾ വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ കൗൺസിൽ തീരുമാനം എന്താകുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഏകദേശം 1700 വിമാന സർവീസുകൾ ഈസി ജെറ്റ് റദ്ദാക്കി. ഒട്ടേറെ യാത്രക്കാരുടെ അവധിക്കാല യാത്രകളെ വിമാന സർവീസുകൾ റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കും. മുടങ്ങുന്ന വിമാന സർവീസുകളിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മലയാളികളാണ് അവധിക്കാലത്ത് തങ്ങളുടെ യാത്രയ്ക്കായി ഈസി ജെറ്റിനെ ആശ്രയിക്കുന്നത്.

വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പ്രശ്നം നേരിട്ട 95 ശതമാനം യാത്രക്കാരും മറ്റു വിമാനങ്ങളിലേയ്ക്ക് റീബുക്ക് ചെയ്തതായി ഈസി ജെറ്റ് അറിയിച്ചു. റഷ്യ- ഉക്രയിൻ സംഘർഷത്തെ തുടർന്ന് ഉക്രയിന്റെ വ്യോമാതിർത്തി അടച്ചത് വിമാനങ്ങൾ തടസ്സപ്പെടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വേനൽ അവധിക്കാലത്ത് എല്ലാ വിമാന കമ്പനികളും കടുത്ത വെല്ലുവിളികളെ നേരിടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു.

യൂറോപ്പിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കും വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാകാൻ വളരെ സമയം എടുത്തിരുന്നു. പലപ്പോഴും ജീവനക്കാരുടെ കുറവും യുകെയിലെ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവിനും വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്കും വഴി വച്ചിരുന്നു. 2022 -ൽ മാത്രം മൂന്നിലൊന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾ വൈകിയതായാണ് കണക്കുകൾ. യൂറോപ്പിലുടനീളം ഫ്ലൈറ്റുകൾ നിയന്ത്രിക്കുന്ന യുറോ കണ്ട്രോളർ ഈ വേനൽ അവധിക്കാലത്ത് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം ഉണ്ടാവുകയാണെങ്കിൽ അത് വൻതോതിൽ വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്ക് വഴിവെക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്ലൗസെസ്റ്റർഷയറിൽ വിദ്യാർത്ഥി അധ്യാപകനെ കുത്തിപരിക്കേൽപ്പിച്ചു. ട്യൂക്‌സ്‌ബറി സെക്കൻഡറി സ്‌കൂളിൽ ആണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയെ ഗ്ലൗസെസ്റ്റർഷയർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് ആഷ്‌ചർച്ച് റോഡിലുള്ള സ്‌കൂൾ പൂട്ടിയിരിക്കുകയാണ്. സംഭവം ഗുരുതരമാണെന്ന് പ്രധാന അധ്യാപിക കത്ലീൻ പറഞ്ഞു. എന്നാൽ എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിലാണ് നിലവിൽ ലോക്ക്ഡൗൺ തുടരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

മൂന്ന് ആംബുലൻസുകളും രണ്ട് ഓപ്പറേഷൻ ഓഫീസർമാരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസ് വക്താവ് പറഞ്ഞു. അധ്യാപകനെ ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളെ ആശ്വസിപ്പിക്കാൻ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസർമാർ സ്കൂളിൽ തുടരുന്നുണ്ട്.

വിദ്യാർത്ഥി അധ്യാപകനെ കുത്തിപരിക്കേൽപിച്ചു എന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ എംപി ട്വീറ്റ് ചെയ്തു. ഇത് വളരെ സങ്കടകരവും ആശങ്കാജനകവുമായ സംഭവമാണെന്ന് ട്യൂക്‌സ്‌ബറിയുടെ എംപി ലോറൻസ് റോബർട്ട്‌സൺ പറഞ്ഞു. സ്കൂളിലോ സമൂഹത്തിലോ ആയുധങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.