ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ തുടർന്ന് കാണാതായവരിൽ ബ്രിട്ടീഷ് സഹോദരിമാരും ഉൾപ്പെടുന്നു. 16 കാരിയായ നോയ, 13 കാരിയായ യാഹിൽ എന്നിവർ കിബ്ബട്ട്സ് ബീറിയിൽ നിന്നുള്ളവരാണ്. യുകെയിൽ ജനിച്ച അവരുടെ അമ്മ ലിയാൻ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവരുടെ പിതാവിനെയും കാണാനില്ലെന്നാണ് വിവരം. പെൺകുട്ടികളുടെ കുടുംബപ്പേര് പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിൽ ആറ് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടതായും 10 പേരെ കാണാതായതായും തിങ്കളാഴ്ച പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇതുവരെ എട്ട് വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് 500 ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ പേർ വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളാക്കിയ 199 പേരെ ഉടൻ മോചിപ്പിക്കണമെന്ന് എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ സുനക് ആവശ്യപ്പെട്ടു.
ആക്രമണങ്ങളിൽ ഇതുവരെ 4070 ഓളം പേർ കൊല്ലപ്പെട്ടു. വടക്കൻമേഖലയിൽ നിന്ന് രണ്ട് ദിവസംകൊണ്ട് പലായനം ചെയ്തത് പത്തുലക്ഷത്തിലധികം പേരാണ്. പത്തുദിവസമായിതുടരുന്ന യുദ്ധത്തിൽ ഇസ്രായേലിൽ 1400 പേരും ഗാസയിൽ 2808 പേരും കൊല്ലപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മുൻ സ്റ്റാഫ് അംഗത്തോടുള്ള ലൈംഗിക അതിക്രമത്തിനും മോശമായ പെരുമാറ്റത്തിലും ആരോപിതനായ ടോറി എംപി പീറ്റർ ബോൺ കുറ്റക്കാരനെന്ന് പാർലമെന്ററി പെരുമാറ്റ നിരീക്ഷണ കമ്മറ്റി കണ്ടെത്തിയതിനെത്തുടർന്ന്, എംപിക്ക് ആറ് ആഴ്ചത്തേക്ക് സസ്പെൻഷൻ നൽകുവാൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുകയാണ്. 10 വർഷം മുൻപ് നടന്ന അതിക്രമത്തെക്കുറിച്ച് മുൻ സ്റ്റാഫ് അംഗം നൽകിയ പരാതിയിന്മേലായിരുന്നു കമ്മറ്റിയുടെ അന്വേഷണം. എന്നാൽ സസ്പെൻഷൻ അംഗീകരിക്കുന്നതിന് ഹൗസ് ഓഫ് കോമൺസിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. ബോണിന്റെ വെല്ലിംഗ്ബറോ സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കാരണമായേക്കാവുന്ന ഒരു തിരിച്ചുവിളി ഹർജിക്ക് ഇത് കാരണമാകുമെന്നും സൂചനകളുണ്ട്. എംപിക്ക് എതിരായ അഞ്ച് ഭീഷണിപ്പെടുത്തൽ ആരോപണങ്ങളും, ഒരു ലൈംഗിക ദുരുപയോഗ ആരോപണവും സ്റ്റാൻഡേർഡ് പാർലമെന്ററി കമ്മീഷണർ അംഗീകരിച്ചു . പീറ്റർ ബോണിന് ശുപാർശ ചെയ്ത ആറാഴ്ചത്തെ സസ്‌പെൻഷൻ പാർലമെന്റ് അംഗീകരിച്ചാൽ ഒരു തിരിച്ചുവിളിക്കലിന് കാരണമാകും. പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലിൽ തനിക്ക് ആശ്വാസവും സന്തോഷവും ഉണ്ടെന്ന് പരാതിക്കാരൻ ബിബിസി ന്യൂസിനോട് പറഞ്ഞു. തനിക്ക് ഉണ്ടായ ദുരനുഭവം ഇന്നും തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി. എന്നാൽ അടിത്തറയില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് പീറ്റർ ബോൺ പ്രതികരിച്ചു.

സ്റ്റാഫ് അംഗത്തോടൊപ്പമുള്ള വിദേശയാത്രയ്ക്കിടെ എംപി മോശമായ രീതിയിൽ പെരുമാറുകയും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്റ്റാഫിനെ തരംതാഴ്ത്തുകയും ചെയ്തതായും പരാതിയിൽ ഉൾപ്പെടുന്നു. എന്നാൽ കമ്മിറ്റിയുടെ അന്വേഷണത്തിൽ പിഴവുണ്ടെന്നാണ് ഇതിനോട് എംപി പ്രതികരിച്ചത്. ഇത്തരം ഒരു സാഹചര്യത്തിൽ എംപിയെ പിൻവലിക്കുന്നതിനായി സമ്മർദ്ദങ്ങൾ ധാരാളം കൺസർവേറ്റീവ് പാർട്ടിക്ക് മേലെ ഉണ്ട്. പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യത്തിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ യഹൂദ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ ആഴ്ചയിൽ ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ യഹൂദവിരുദ്ധ സംഭവങ്ങൾ ഉയർന്ന് വരുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,400 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. ഇതുവരെ 199 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഏകദേശം 2,700 പേരാണ് കൊല്ലപ്പെട്ടത്. നിലവിൽ ഹമാസിനെ ലക്ഷ്യം വച്ച് ഗാസയിൽ ഒരു കര ആക്രമണം നടത്താൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഗാസയുടെ വടക്ക് ഭാഗത്തുള്ള 1.1 മില്യൺ ജനങ്ങളിൽ ഏകദേശം 400,000 പേർ ഇസ്രായേലിന്റെ അഭ്യർത്ഥന മാനിച്ച് തെക്കോട്ട് നീങ്ങിയതായി ഹമാസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ 17 ബ്രിട്ടീഷ് പൗരന്മാർ മരിച്ചതായി സ്ഥിരീകരിച്ചു.
വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും വാട്ടർ മീറ്ററിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഈയാഴ്ച മാർഗ്ഗനിർദേശം പുറത്തിറക്കിയേക്കും. വരൾച്ചയും വെള്ളപ്പൊക്കവും മൂലം ജലവിതരണം സമ്മർദ്ദത്തിലാകുന്നതും ആവശ്യകത കൂടുന്നതുമാണ് ഈ നടപടിയ്ക്കു കാരണം. 30 വർഷമായി ഇംഗ്ലണ്ടിൽ പുതിയ വലിയ റിസർവോയറുകളൊന്നും നിർമ്മിച്ചിട്ടില്ല. പൈപ്പുകളിൽ നിന്നുള്ള ചോർച്ച കാരണം ജലത്തിന്റെ മൂന്നിലൊന്ന് പാഴാകുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകാര്യങ്ങളെപറ്റിയുള്ള സമഗ്രമായ വിലയിരുത്തൽ നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ ബുധനാഴ്ച പ്രസിദ്ധീകരിക്കും.

നെറ്റ് സീറോ ഗ്രീൻഹൗസ് എന്ന നിയമപരമായ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ യുകെ പിന്നാക്കം പോവുകയാണെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്. സർക്കാർ സമീപകാല പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ പലതും വിവാദമാകാൻ സാധ്യതയുണ്ട്. നദികളിലെ മലിനജലം വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. മിക്കവർക്കും അവരുടെ ജലവിതരണത്തിൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇനി അതിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.
വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് ന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന് വാട്ടർ മീറ്ററിംഗ് ഉറപ്പാക്കും. മലിനജല പ്രതിസന്ധി പരിഹരിക്കുന്നതിനും ക്ഷാമം ഒഴിവാക്കുന്നതിനും ഏകദേശം 96 ബില്യൺ പൗണ്ട് നിക്ഷേപം ആവശ്യപ്പെടുന്നു. ഒമ്പത് പുതിയ ഡസലൈനേഷൻ പ്ലാന്റുകളും ആവശ്യമായി വന്നേക്കാം. 2038 ഓടെ ഒരു വ്യക്തിയുടെ ജല ഉപഭോഗം 20% കുറയ്ക്കുക, 2050 ആകുമ്പോഴേക്കും പ്രതിദിനം 145 ലിറ്ററിൽ നിന്ന് 110 ആയി കുറയുക എന്ന നിയമപരമായ ലക്ഷ്യം ഇതിനകം തന്നെ നിലവിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കനത്ത മഴയും ശക്തമായ കാറ്റും ഈയാഴ്ചയിൽ ഉടനീളം ബ്രിട്ടനിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സ്കോട്ട് ലൻഡിൽ യെല്ലോ അലെർട്ടും മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തിന് ശേഷം, ആദ്യമായി തണുപ്പ് കൂടുന്നത് കൊണ്ട് വാഹന മോട്ടോറുകളിൽ കൂടുതൽ പ്രശ്നമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കോൾഔട്ടുകളിൽ 20 ശതമാനം വർദ്ധനവിന് വാഹന കമ്പനിയായ റാക് തയ്യാറെടുക്കുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

ശക്തമായ മഴയും കാറ്റും ചൊവ്വാഴ്ച മുതൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും, ബുധനാഴ്ച മുതൽ യുകെയിൽ ഉടനീളം വ്യാപിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ സ്കാൻഡിനേവിയയിൽ ഉയർന്ന മർദ്ദം രൂപപ്പെട്ടതിനാൽ സ്കോട്ട്‌ലൻഡിൽ ഉടനീളം കനത്ത മഴയുണ്ടാകും. ഈയാഴ്ചയുടെ മധ്യഭാഗം മുതൽ അടുത്ത ആഴ്ച വരെയും ബ്രിട്ടനിൽ ഉടനീളം തികച്ചും അസ്ഥിരമായ കാലാവസ്ഥ ആകും ഉണ്ടാവുകയെന്ന് ഡെപ്യൂട്ടി ചീഫ് മെറ്റീരിയോളജിസ്റ്റ് സ്റ്റീവൻ കീറ്റ്‌സ് പറഞ്ഞു.
ജനങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് നൽകുന്ന മുന്നറിയിപ്പുകളിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കനത്ത ശൈത്യം ഉണ്ടാകുമെന്ന പ്രതീക്ഷയും ഓഫീസ് അധികൃതർ നൽകുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ തണുപ്പിന് പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കണമെന്ന കർശന നിർദേശമുണ്ട്. വളരെ വേഗതയിലാണ് ഇത്തരത്തിൽ താപനില ക്രമാതീതമായി താഴ്ന്നത്. അതിനാൽ തന്നെ ഇനിയും താഴാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂൾ അഡ്മിഷനു വേണ്ടി അപേക്ഷിക്കേണ്ട സമയമായി. 2024 സെപ്റ്റംബറിൽ ആണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂളുകളിലെ അടുത്ത അധ്യയന വർഷത്തിലേയ്ക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. വടക്കൻ അയർലണ്ടിലും സ്കോട്ട് ലൻഡിലും വ്യത്യസ്തമായ പ്രവേശന നടപടികളാണ് ഉള്ളത്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി കുറഞ്ഞത് 6 ആഴ്ചയെങ്കിലും വെയിൽസിലെ സെക്കൻഡറി സ്കൂളുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതികൾ നിശ്ചയിക്കുന്നത് പ്രാദേശിക തലത്തിലാണ്. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സെക്കൻഡറി സ്കൂളുകൾക്കായുള്ള അപേക്ഷകൾ പ്രാദേശിക കൗൺസിലിന്റെ വെബ്സൈറ്റിലൊ കൗൺസിലിന്റെ ആപ്ലിക്കേഷൻ ഫോം ഉപയോഗിച്ചോ അപേക്ഷിക്കാം. കുട്ടികൾ തങ്ങളുടെ പ്രദേശത്തിന് പുറത്ത് ഉള്ള സ്കൂളുകളിൽ ചേരണമെങ്കിൽ പോലും മാതാപിതാക്കൾ അപേക്ഷിക്കേണ്ടത് പ്രാദേശിക കൗൺസിൽ മുഖേനയാണ്. 33 ലോക്കൽ അതോറിറ്റി ഏരിയകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ സ്കൂൾ പ്രവേശനത്തിനായി കേന്ദ്രീകൃതമായി സംയോജിപ്പിച്ചാണ് അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കുന്നത്.
പ്രത്യേക ആവശ്യങ്ങളും വൈകല്യമുള്ള പരിഗണന ആവശ്യമുള്ള കുട്ടികളുടെയും പ്രവേശന നടപടികൾക്കും ഇപ്പോഴാണ് അപേക്ഷിക്കേണ്ടത്. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം പരിചരണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന സ്കൂളുകൾ വേണം തിരഞ്ഞെടുക്കാൻ . മികച്ച സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അധ്യാപകരോടും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളോടും മാതാപിതാക്കളോടും സംസാരിക്കുകയും ചെയ്യുന്നത് അനുയോജ്യമായ ഒരു തീരുമാനം എടുക്കുന്നതിന് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പൗരന്മാരെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുന്നത് കടുത്ത കീറാമുട്ടിയായി തുടരുകയാണ്. ഗാസയിൽ നിന്ന് ജനങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു . യുദ്ധം കനത്താൽ സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന ആൾ നാശ നഷ്ടത്തെ മുന്നിൽകണ്ടാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് പൗരന്മാരെ ഗാസ വിടാൻ സഹായിക്കുന്നതിനായി ഈജിപ്തിലേക്കുള്ള റാഫ ക്രോസിംഗ് തുറക്കുന്നതിനായുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല എന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

നിലവിൽ ഒരേയൊരു റൂട്ടു മാത്രമാണ് ജനങ്ങൾക്ക് ഗാസായിൽ നിന്ന് പുറത്തു കടക്കുന്നതിനായുള്ളൂ. തെക്കൻ ഗാസയിലെ ക്രോസിംഗ് ആണ് ഇത്. ഹമാസ് , ഈജിപ്ത്, ഇസ്രയേൽ എന്നിവയെല്ലാം ആർക്കൊക്കെ കടന്നുപോകാം എന്നതിനെ നിയന്ത്രിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. മറ്റ് പാതകൾ തുറക്കുന്നതിനായി ഇസ്രയേൽ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജെയിംസ് ക്ലെവർലി പറഞ്ഞു. ഇതേ സമയം പാലസ്തീൻ- അമേരിക്കൻ വംശജർക്ക് യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നതിനായി റാഫ ക്രോസിംഗ് തുറക്കാൻ യുഎസ് സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാത തുറക്കുകയാണെങ്കിൽ അത് പരിമിതമായ സമയത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന കാരണത്താലാണ് റാഫയിലേക്ക് നീങ്ങാൻ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.
യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദിവസങ്ങളായി ഒരു വിവരവും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ബ്രിട്ടൺ. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു. ശേഷം മൂന്ന് പേരുടെ വിസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.
നേരത്തെ ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു ഇരുപത്തിരണ്ടുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: ജയിലുകൾ നിറഞ്ഞു കവിഞ്ഞതോടെ ശിക്ഷാവിധികൾ വൈകിപ്പിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി യു.കെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ക്രിമിനൽ കോടതി ജഡ്ജിമാർക്കാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച വരെ നീട്ടാനാണ് നിർദ്ദേശം. ഇതിന് പുറമെ ശിക്ഷയനുഭവിക്കുന്ന കുറ്റവാളികളെ കാലാവധി പൂർത്തിയാകും മുമ്പ് പുറത്ത് വിടാൻ സർക്കാരും ആലോചിക്കുന്നുണ്ട്.

88,016 പേരാണ് നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ കഴിയുന്നത്. ഇനി 654 പേരെ കൂടി പാർപ്പിക്കാനുള്ള ഇടമേ ജയിലുകളിലുള്ളൂ. രാജ്യത്ത് 20,000 പുതിയ ജയിലുകൾ നിർമ്മിക്കുമെന്ന വാഗ്ദാനവുമായാണ് 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി മത്സരിച്ചത്. എന്നാൽ അധികാരത്തിലെത്തിയശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ല.
ശിക്ഷാവിധികൾ വൈകിപ്പിക്കണമെന്ന നിർദ്ദേശത്തിൽ പല ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബലാത്സംഗ കേസുകളിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെയും പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞിട്ടും ജാമ്യത്തിൽ തുടരുന്നത് നീതിയല്ലെന്നാണ് ഒരു ജഡ്ജി പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലും യൂറോപ്പിലെ പല ഭാഗങ്ങളിലും ചൈനീസ് മിറ്റൻ ഞണ്ടുകൾ അധിനിവേശ ജീവിയായിട്ടാണ് കണക്കാക്കുന്നത് .യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ ജലാശയങ്ങളിൽ ഇവയുടെ സാന്നിധ്യം പരിസ്ഥിതിക്ക് കടുത്ത ഭീഷണിയായിരിക്കും എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ ഞണ്ടുകളുടെ വംശവർദ്ധനവ് പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

യുകെയിൽ അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന ഞണ്ടുകളുടെ വംശവർദ്ധനവ് തടയുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതായി നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ അറിയിച്ചു. ഇണചേരാനായി എത്തുന്ന ഞണ്ടുകളെ പിടികൂടുന്നതിനായി ലിങ്കൻ ഷെയറിൽ കെണി സ്ഥാപിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ വിഭാഗത്തിൽ പെട്ട ഞണ്ടുകൾ യുകെയിലെ ജലാശയത്തിലെ ജീവിവർഗ്ഗത്തിന് കടുത്ത ഭീഷണിയാണെന്ന് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞരായ ഡോക്ടർ പോൾ ക്ലാർക്ക് പറഞ്ഞു . ഈ ഞണ്ടുകളെ പിടികൂടി അവയുടെ ജനസംഖ്യ കുറച്ചാൽ അത് പരിസ്ഥിതിയിൽ മെച്ചപ്പെട്ട മാറ്റങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധഭിപ്രായം.
തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നതു കൊണ്ടാണ് ഇവയെ ചൈനീസ് ഞണ്ടുകൾ എന്ന് വിളിക്കുന്നത്. 1935 ലാണ് ആദ്യമായി ഇവയുടെ സാന്നിധ്യം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെൺ വർഗ്ഗത്തിൽ പെട്ട ഞണ്ടുകൾക്ക് ഒറ്റയടിക്ക് വളരെയേറെ മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഇവയുടെ ഭീകരമായ വംശവർദ്ധനവിന് കാരണം. പല ശുദ്ധജല മത്സ്യങ്ങളുടെയും മറ്റു പല ജീവജാലങ്ങളുടെയും വംശനാശത്തിനും ചൈനീസ് ഞണ്ടുകൾ ഭീഷണിയായി തീർന്നിരിക്കുകയാണ്. പദ്ധതി വിജയിക്കുകയാണെങ്കിൽ പ്രധാനപ്പെട്ട സാൽമൻ ആവാസ കേന്ദ്രങ്ങളിൽ കെണി സ്ഥാപിക്കുന്നതിനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജീവജാലങ്ങൾക്ക് മാത്രമല്ല ഞണ്ടുകൾ തീർക്കുന്ന കുഴികൾ നദീതീരങ്ങളുടെ ഘടനയുടെ മാറ്റത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.