ന്യൂസ് ഡെസ്ക് മലയാളം യുകെ
ചികിത്സയ്ക്കായി നാട്ടിൽ എത്തിയ മലയാളി നേഴ്‌സ് നിര്യാതയായി. മരണമടഞ്ഞത് വളരെ കാലമായി യുകെയിൽ താമസമാക്കിയ ഷൈനി ജെയിംസ് (53). ഒരു വർഷം മുൻപ് അപ്രതീക്ഷിതമായി സ്ഥിരീകരിച്ച രോഗത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഷൈനി നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിന് പിന്നാലെ മരണത്തിന് കീഴടടങ്ങുകയായിരുന്നു. കോട്ടയം മേമ്മുറി സ്വദേശിനിയാണ് ഷൈനി.
ഞായറാഴ്ച വൈകുന്നേരം 6.30 ന് മൃതദേഹം മേമ്മുറിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം 6-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവർ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.
ഭര്‍ത്താവ് പരേതനായ അനില്‍ ചെറിയാന്‍. ആഷിനി അനില്‍, അലീനാ അനില്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ലീലാമ്മ ജോസഫ് മണലേല്‍, ബേബി, ഷൈലമ്മ സിറിയക്ക് കട്ടപ്പുറത്ത് (യുകെ), ഷാജി (യുകെ), ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ (ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്കാ പള്ളി വികാരി).
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തത്കാലം ആശ്വസിക്കാം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ആറാഴ്ചത്തേക്ക് 5.25% തന്നെയായി തുടരുമെന്ന് പ്രഖ്യാപിച്ചു. യുകെയിലുടനീളമുള്ള ആളുകൾ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന കടം, തൊഴിലില്ലായ്മ തുടങ്ങിയവയാൽ ബുദ്ധിമുട്ടുകയാണ്. ആ സമയത്തു ഇത്തരമൊരു തീരുമാനം ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. മോണിറ്ററി പോളിസി കമ്മറ്റിയിലെ ആറ് അംഗങ്ങൾ നിരക്ക് നിലനിർത്താൻ വോട്ട് ചെയ്തു. മൂന്ന് പേർ ഇത് വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം അനുസരിച്ചു ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കാൻ സർക്കാരിന് കഴിയണം. എന്നാൽ, 2% ലക്ഷ്യത്തിലേക്ക് മടങ്ങാൻ മുമ്പ് നിശ്ചയിച്ചതിലും കൂടുതൽ സമയമെടുക്കും.

പണപ്പെരുപ്പം ഇപ്പോഴും വളരെ കൂടുതലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഊർജ വില വർധിപ്പിക്കുമെന്നും ബെയ്‌ലി മുന്നറിയിപ്പ് നൽകി. എനർജി പ്രൈസ് ക്യാപ് ജനുവരിയിൽ പ്രതീക്ഷിച്ചതിലും കുത്തനെ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

മോർട്ട്ഗേജ് പേയ്മെന്റുകളിൽ വലിയ വർദ്ധനവ് നേരിടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പലിശ നിരക്ക് നിലനിർത്തുന്നത് ആശ്വാസകരമാകും. വർഷാവസാനത്തോടെ യുകെ വളർച്ച കൈവരിക്കുമെന്നാണ് ഋഷി സുനകിന്റെ വാദം. പലിശ നിരക്ക് കുറയ്ക്കുന്നതിനെപറ്റി ഇപ്പോൾ ചിന്തിക്കാനാവില്ലെന്നും ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. യുകെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും ബാങ്ക് പറയുന്നു. സെപ്റ്റംബർ വരെ, കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 14 തവണ നിരക്കുകൾ ഉയർത്തിയിരുന്നു. കുടുംബ ബജറ്റ് താളംതെറ്റാൻ ഇത് കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ കോവിഡ് കാല സാഹചര്യങ്ങളെ സംബന്ധിച്ചുള്ള എൻക്വയറിയിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. എൻഎച്ച്എസ്സിനു മേൽ അമിതഭാരമുണ്ടായാൽ, ആരാണ് ജീവിക്കേണ്ടതെന്നും മരിക്കേണ്ടതെന്നുമുള്ള തീരുമാനം കൈക്കൊള്ളുവാൻ മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആഗ്രഹിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുകയാണ്. മുൻ എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി സർ സൈമൺ സ്റ്റീവൻസ് ഹാജരാക്കിയ തെളിവുകളിലാണ് ഈ വെളിപ്പെടുത്തൽ അടങ്ങിയിരിക്കുന്നത്. ആശുപത്രികളിൽ അമിതഭാരം വന്നാൽ ആർക്കാണ് മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടർമാരോ പൊതുജനങ്ങളോ അല്ല, താനാണെന്ന് ഹാൻകോക്ക് കരുതിയിരുന്നതായി, സാക്ഷി മൊഴിയിൽ സൈമൺസ് സ്റ്റീവൻസ് വ്യക്തമാക്കി. എന്നാൽ ഭാഗ്യവശാൽ ഇത്തരം ഒരു ഭയാനകമായ പ്രതിസന്ധിഘട്ടത്തിലേക്ക് എത്തിയില്ലെന്നുള്ളത് ആശ്വാസകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ രംഗത്തെ വിദഗ്ധർ നടത്തേണ്ട തീരുമാനങ്ങൾ ആയിരുന്നു അദ്ദേഹം കൈക്കൊള്ളുവാൻ ആഗ്രഹിച്ചിരുന്നതെന്നും സ്റ്റീവ്ൻസ് കുറ്റപ്പെടുത്തി. ആ സമയത്ത് ആരോഗ്യ സെക്രട്ടറിയായിരുന്ന മാറ്റ് ഹാൻകോക്ക് പൊതുജനങ്ങൾക്ക് മുൻപിൽ പറഞ്ഞിരുന്നത് പലതും നുണകൾ ആണെന്ന് കുറ്റപ്പെടുത്തലുകളും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

ഇതോടൊപ്പം തന്നെ മുൻ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ അന്വേഷണ കമ്മീഷന് മുൻപിൽ നൽകിയ സാക്ഷി മൊഴിയെയും സ്റ്റീവ്ൻസ് തന്റെ വെളിപ്പെടുത്തലിൽ കുറ്റപ്പെടുത്തുന്നുണ്ട്. എൻ എച്ച് എസ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിലും മറ്റും ഉണ്ടായ കാലതാമസം മൂലം ആണ് ലോക് ഡൗണിലേക്ക് പോകേണ്ടി വന്നതെന്നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ മൊഴി. ഇത്തരത്തിൽ പുതുതായി ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകൾ ജനങ്ങളെ ആകെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഒഴിവുകളിലേയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്ന് എൻഎച്ച്എസ് റിക്രൂട്ട്മെൻറ് നടത്തി. ഇന്ത്യയിൽ നിന്നും ബോട്സ്വാനിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരിൽ ഭൂരിഭാഗവും മലയാളികളാണ്.

എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ജീവനക്കാരുടെ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. റിക്രൂട്ട്മെന്റിലൂടെ എടുത്ത നേഴ്സുമാരും കൂടി ഒക്ടോബറിൽ എത്തിച്ചേർന്നതോടെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് മിഡ്‌ലാൻഡിലെ (യു എച്ച് എൻ എം ) ഒഴിവുകളുടെ എണ്ണം 400 -ൽ നിന്ന് 40 ആയി കുറയുമെന്ന് (യു എച്ച് എൻ എം ) ചീഫ് എക്സിക്യൂട്ടീവ് ട്രേസി ബുള്ളക്ക് പറഞ്ഞു. 2021 ലാണ് യു എച്ച് എൻ എം ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെൻറ് നടത്താൻ ആരംഭിച്ചത്. മലയാളികൾ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന നേഴ്സുമാർ യുകെയിലെത്തി നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ ക്ലിനിക്കൽ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.

കേരളത്തിൽനിന്ന് നേരിട്ട് എൻഎച്ച്എസ് റിക്രൂട്ട് ചെയ്ത് യുകെയിലെത്തിയ നേഴ്സുമാർക്ക് എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക് ഷെയർ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയ വാർത്ത കഴിഞ്ഞ ദിവസം മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു . നോർക്കയും എൻഎച്ച്എസുമായി സഹകരിച്ചാണ് ഏജൻസികളുടെ നീരാളി പിടുത്തമില്ലാതെ നേഴ്സുമാർ യുകെയിൽ എത്താൻ വഴി തെളിഞ്ഞത് . യുകെയിലുള്ള മലയാളികൾ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെ അവാർഡിന് അപേക്ഷ ക്ഷണിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് യുകെയിൽ എമ്പാടുമുള്ള നേഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ചത്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിൽ നിന്നുള്ള മികച്ച നേഴ്സിനുള്ള അവാർഡ് നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയ റ്റിൻസി ജോസാണ് അർഹയായത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
മണിക്കൂറിൽ 104 മൈൽ വേഗതയിൽ രാജ്യത്ത് ആഞ്ഞടിച്ച് സിയാറൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റിൽ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യതി നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ സ്കൂളുകൾ അടച്ചു. വെള്ളപ്പൊക്കം കാരണം റെയിൽ ഗതാഗതം പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തിൽ മരങ്ങൾ കടപുഴകി വീഴുന്നതിനാൽ ചാനൽ ദ്വീപുകളിലെ വീടുകളിലുള്ള ആളുകളെ കുടിയൊഴിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികൾക്ക് അപകടസാധ്യതയുള്ളതിനാൽ തെക്കൻ ഇംഗ്ലണ്ടിലെ സ്കൂളുകൾ അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ട്രെയിൻ ഓപ്പറേറ്റർമാർ അറിയിച്ചു. നിലവിൽ മെറ്റ് ഓഫീസ് ആംബർ വാണിംഗ് പിൻവലിച്ചെങ്കിലും സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് അർദ്ധരാത്രി വരെ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാൽ ഈ പ്രദേശത്ത് യെല്ലോ വാണിംഗ് നിലനിൽക്കുന്നുണ്ട്.

കിഴക്കൻ തീരത്ത് ഹൾ മുതൽ അബർഡീൻ വരെയുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 6 മണി വരെ മഴ മുന്നറിയിപ്പ് ഉണ്ടായിരിക്കും. ഇന്ന് ഉച്ചക്ക് ശേഷം ഇംഗ്ലണ്ടിലുടനീളം79 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇതിനോടകം എൻവയോൺമെന്റ് ഏജൻസി നൽകി. മോശം കാലാവാസ്ഥയെ തുടർന്ന് ഡോവർ തുറമുഖത്ത് നിന്ന് വിനോദസഞ്ചാരികളെ തിരിച്ച് അയച്ചതായി പി ആൻഡ് ഒ ഫെറികളും ഡിഎഫ്ഡിഎസും അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവ അംഗമായിരുന്ന രമേശൻ രവീന്ദ്രൻ പിള്ള അന്തരിച്ചു. 44 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹം ഏതാനും മാസങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ലക്ഷ്മി സായിയാണ് ഭാര്യ. ആറു വയസ്സുകാരനായ ദേവ തീർഥ് ആണ് ഏക മകൻ.
രമേശൻ രവീന്ദ്രൻ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹെയർ ഡ്രയർ മൂക്കിലൂടെ ഊതി നിങ്ങൾക്ക് കോവിഡിനെ കൊല്ലാൻ കഴിയുമോ എന്ന് ബോറിസ് ജോൺസൻ ചോദിച്ചതായി വെളിപ്പെടുത്തൽ. ഇത് സൂചിപ്പിക്കുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടതിന് ശേഷമാണ് മുൻ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ഇത് ചോദിച്ചത്. സർക്കാർ ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോൺസൻ ക്ലിപ്പ് പങ്കിടുകയുണ്ടായി.

കോവിഡ് സമയത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ഡോമിനിക് കമ്മിംഗ്സ് അന്വേഷണത്തിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. ബോറിസ് ജോൺസനെതിരെയാണ് ആരോപണം. ‘കോവിഡിനെ കൊല്ലാൻ’ ഒരു വ്യക്തി തന്റെ മൂക്കിൽ ഒരു പ്രത്യേക ഹെയർ ഡ്രയർ ഊതുന്ന വീഡിയോ പ്രചരിപ്പിച്ചതും അതിൽ ഉപദേശം തേടിയതും ഒരു പ്രധാനമന്ത്രിയ്ക്ക് യോജിച്ച നടപടിയല്ലെന്ന് മുൻ സർക്കാർ ഉപദേശകൻ പറഞ്ഞു. അതേസമയം, ലോകമെമ്പാടും കോവിഡ് വ്യാപിച്ചപ്പോൾ ഷേക്സ്പിയറിനെ കുറിച്ച് പുസ്തകം എഴുതാൻ ജോൺസൺ ആഗ്രഹിച്ചതായും വെളിപ്പെടുത്തലുണ്ട്.

” ഷേക്സ്പിയർ: ദി റിഡിൽ ഓഫ് ജീനിയസ് എഴുതാൻ ജോൺസൺ 2015-ൽ ഒരു പുസ്തക കരാർ ഒപ്പിട്ടു, പക്ഷേ അത് നടന്നില്ല. ഇങ്ങനെ കോവിഡ് കാലത്ത് ബോറിസ് ജോൺസനെതിരെ ഒട്ടേറെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാൻ വരെ അത് കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്ക് എത്തുന്നവരെ ഏജൻസികൾ കബളിപ്പിക്കുന്ന വാർത്തകൾക്കിടയിൽ നേഴ്സുമാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോർക്കയും എൻഎച്ച്എസും കൈകോർത്തതിന്റെ ഫലമായി കേരളത്തിൽനിന്ന് നേരിട്ട് നേഴ്സുമാരെ എൻഎച്ച്എസ് തെരഞ്ഞെടുത്തിരുന്നു. യുകെയിലെത്തിയ ഇവർക്ക് എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക് ഷെയർ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

നോർക്കയും എൻഎച്ച്എസും സംയുക്തമായി സംഘടിപ്പിച്ച റിക്രൂട്ട്മെന്റിലൂടെ വന്നവരിൽ നേഴ്സുമാരെ കൂടാതെ ഡോക്ടർമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ ഡയറ്റീഷ്യന്മാർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ വച്ചാണ് റിക്രൂട്ട്മെൻറ് ഫെസ്റ്റ് നടത്തിയത്. കേരളത്തിൽ നേഴ്സിങ് മേഖലയിൽ ജോലിയുള്ളവരുടെ സ്വപ്നഭൂമിയാണ് എൻഎച്ച്എസ്. പക്ഷേ അടുത്തകാലത്ത് യുകെയിൽ നേഴ്സിങ് ,കെയർ മേഖലയിൽ ജോലിക്കായി ഏജൻസികൾ വഴി എത്തുന്നവർ കബളിക്കപ്പെടുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. ഏജൻസികൾക്ക് പണം നൽകാതെ നേരിട്ട് എൻഎച്ച്എസിൽ ജോലി സമ്പാദിക്കാമെന്നതാണ് നോർക്ക വഴിയുള്ള റിക്രൂട്ട്മെന്റിന്റെ ഏറ്റവും വലിയ മെച്ചം.

തൊഴിൽപരമായ ഉയർച്ച ആഗ്രഹിക്കുന്ന കേരളത്തിൽ നിന്നുള്ള നേഴ്സുമാരെ എൻഎച്ച്എസ് എപ്പോഴും സ്വാഗതം ചെയ്യുമെന്ന് നോർക്കയുമായി കൈകോർക്കുന്നതിൽ നേതൃത്വം വഹിച്ച മൈക്ക് റീവ് പറഞ്ഞു.
യുകെയിലുള്ള മലയാളികൾ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. ഈ വർഷത്തെ മികച്ച നേഴ്സിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് യുകെയിൽ എമ്പാടുമുള്ള നേഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ചത്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിൽ നിന്നുള്ള മികച്ച നേഴ്സിനുള്ള അവാർഡ് നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയ റ്റിൻസി ജോസാണ് അർഹയായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിന് അടുത്ത് ഡെബന്‍ഹാമില്‍ മലയാളി യുവാവിൻെറ വേർപാട്. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തികൊണ്ടുള്ള വിധിയുടെ വിളയാട്ടം. മുപ്പത്തിരണ്ടുകാരനായ കെവില്‍ ജേക്കബാണ് ഉറക്കത്തിൽ മരണത്തോട് കീഴടങ്ങിയത്. ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തി വരുകയായിരുന്നു കെവിൽ. പിതാവ് നാട്ടിൽ എത്തിയ സമയത്താണ് മകൻെറ വേർപാട്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ അമ്മ വീട്ടിൽ തിരികെ എത്തുമ്പോഴാണ് കെവിലിൻെറ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ബോക്‌സിങ്ങിലും ക്രിക്കറ്റിലും ജിമ്മിലും നിറ സാന്നിധ്യമായിരുന്ന കെവിലിൻെറ വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ ഓമന വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ ഓമനയുടെയും ഏകമകനാണ് കെവില്‍.
കെവില്‍ ജേക്കബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റിന്റെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ഈ വെബ്സൈറ്റിനെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ വീഴ്ച വരിത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത് . ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് ബിബിസി ന്യൂസ് ആണ് വെളിപ്പെടുത്തൽ നടത്തിയത് . പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത വെബ്സൈറ്റ് കുട്ടികൾ ഉൾപ്പെടെ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു .

മാധ്യമ വാർത്തകളെ തുടർന്ന് സ്കൈയും ടോക്ടോക്കും വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു . ഇതുവരെ 5.7! ദശലക്ഷം ഉപഭോക്താക്കൾ ഈ വെബ്സൈറ്റിലേയ്ക്ക് ഉള്ള പ്രവേശനം തടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റൊരു ഇന്റർനെറ്റ് പ്രൊവൈഡർ ആയ ടോക്ക് ടോക്ക് വിവാദ വെബ്സൈറ്റിനെ അനുചിത പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചു. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു.
23 കാരനായ ജോ നിഹിൽ 2020 -ൽ ആത്മഹത്യ ചെയ്തത് വിവാദ വെബ്സൈറ്റിനെ കുറിച്ച് കുറിപ്പ് എഴുതിവച്ചാണ് . സ്കൈ ബ്രോഡ്ബാൻഡ് നടപ്പിലാക്കിയ മാതൃക മറ്റ് ഇൻറർനെറ്റ് സേവന ദാതാക്കളും പിന്തുടരണമെന്ന് ജോണിന്റെ അമ്മ കാതറിൻ അഡെനെകനും സഹോദരഭാര്യ മെലാനി സാവില്ലും അഭ്യർത്ഥിച്ചു.

മരിച്ചവരുടെ ബന്ധുക്കൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നേരെത്തെ തന്നെ മുന്നോട്ട് വന്നിരുന്നു . വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്.