Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലുടനീളമുള്ള വോഡഫോൺ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 2,800-ലധികം ഉപയോക്താക്കളാണ് ഇന്റർനെറ്റ് ആക്‌സസ് ഇല്ലെന്ന പരാതിയുമായി ഓൺലൈൻ സേവനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെട്ടത്. ഇതിന് പിന്നാലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും വോഡഫോൺ അറിയിച്ചു. 50,000-ത്തിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കുള്ള വിർജിൻ മീഡിയ ഒ 2 വിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് വോഡഫോണിൻെറ സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള യുകെയിലെ ഏറ്റവും വലിയ ബ്രോഡ്‌ബാൻഡ് ദാതാക്കളിൽ ഒന്നാണ് വോഡഫോൺ. ഉപഭോക്താക്കളുടെ കൈയിൽ നിന്ന് ഉയർന്ന തുക വാങ്ങിക്കുന്ന സാഹചര്യത്തിൽ സേവനങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വൻ ജനരോക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത് . ഏപ്രിലിൽ മിഡ്-കോൺട്രാക്റ്റ് വിലവർദ്ധന വരുത്തുന്ന ബ്രോഡ്‌ബാൻഡ് ദാതാക്കളിൽ ഒന്നാണ് വോഡഫോൺ. ഇതുമൂലം ചില ഉപഭോക്താക്കൾക്ക് വിലയിൽ 15% വർദ്ധനവ് വരെ വരും.

ഇന്റർനെറ്റ് സേവനം തടസമായത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ ബാധിച്ചതായി നിരവധി ഉപയോക്താക്കൾ ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് സേവനം നഷ്ടമായവരുടെ എണ്ണം ഇനിയും വ്യക്തമല്ല. ബ്രോഡ്‌ബാൻഡ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്ന് ഉറപ്പില്ല. എന്നാൽ എത്രയും പെട്ടെന്ന് തന്നെ സേവങ്ങൾ പുനഃസ്ഥാപിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടന്നും കമ്പനി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയതായി ഡ്രൈവിംഗ് ലൈസൻസ് എടുത്ത മലയാളികൾക്ക് യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കേരളത്തിലെ റോഡുകളിൽ നിന്നും ഡ്രൈവിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും പിഴ ഒട്ടേറെ ഒടുക്കേണ്ടതായി വന്നിട്ടുണ്ടാവും. യുകെയിൽ എത്തി വളരെ നാളായ മലയാളികൾക്ക് പോലും ഹൈവേ കോഡും മറ്റ് നിയമങ്ങൾ മാറുന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

രാജ്യത്ത് റോഡുകളിൽ സഞ്ചരിക്കുവാനുള്ള സുരക്ഷാ മുൻക്രമം പുതുക്കിയിട്ടുണ്ട്. റോഡിൽ ഏറ്റവും വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കുന്നത്. അപകടം സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും കുതിര സവാരിക്കാർക്കും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഹൈവേ കോഡ് പരിഷ്കരിച്ചിരിക്കുന്നത് . ഇതനുസരിച്ച് യുകെയിൽ കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഉയർന്ന മുൻകരുതലുണ്ട്. കാൽനടക്കാർ കഴിഞ്ഞാൽ ഏറ്റവും സുരക്ഷാ പരിഗണന ലഭിക്കുന്ന വിഭാഗം സൈക്കിൾ യാത്രക്കാരും കുതിര സവാരിക്കാരുമാണ്.

പുതിയ നിയമം അനുസരിച്ച് റോഡിലൂടെ സഞ്ചരിക്കുന്ന കുതിരസവാരിക്കാർക്ക് വളരെ സമീപത്തു കൂടി വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. 3550 അപകടങ്ങളാണ് കഴിഞ്ഞവർഷം കുതിരസവാരിക്കാർ ഉൾപ്പെടുന്നതായി രാജ്യത്ത് ആകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ അപകടങ്ങളിൽ 139 കുതിര സവാരിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരത്തിൽ സമീപത്തായി ഒരു കുതിരയെ കണ്ടാൽ വാഹനത്തിൻറെ വേഗപരിധി 10 മൈലിൽ കൂടാൻ പാടില്ലന്നുള്ളതും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുതിര സമീപത്ത് ഉണ്ടെങ്കിൽ ഹോൺ മുഴക്കുന്നതിനും നിയന്ത്രണമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പ്പിൽ മരണപ്പെട്ട ബ്രിട്ടീഷ്-ഇസ്രായേൽ സഹോദരിമാരുടെ പിതാവാണ് തൻെറ മക്കളെ “സുന്ദരികളായ മാലാഖമാർ” എന്ന് വിശേഷിപ്പിച്ച് വികാരഭരിതനായി ആദരാഞ്ജലി അർപ്പിച്ചത്. 20-ഉം 15-ഉം വയസ്സുള്ള മായയും റിനാ ഡീയുമാണ് വെള്ളിയാഴ്ച ഇസ്രായേൽ സെറ്റിൽമെന്റിന് സമീപം പാലസ്തീൻ അക്രമികൾ കാർ ആക്രമിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടത്. അവരുടെ 45-കാരിയായ അമ്മ ലൂസി ഡീ ആക്രമണത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ പിതാവ് റാബി ലിയോ ഡീ പിന്നിൽ മറ്റൊരു വാഹനത്തിൽ ആയിരുന്നു.

മറ്റ് മൂന്ന് കുട്ടികളുള്ള റാബി ഡീ, തന്റെ ഭാര്യ അബോധാവസ്ഥയിൽ നിന്ന് പുറത്ത് വരും എന്ന ഉറച്ച വിശ്വാസത്തിലാണ്. തൻെറ മക്കൾക്ക് എന്ത് സംഭവിച്ചു എന്ന ലൂസിയുടെ ചോദ്യത്തിനു താൻ എന്ത് മറുപടി നൽകും എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. വെസ്റ്റ് ബാങ്കിലെ ക്ഫാർ എറ്റ്സിയോണിലെ ജൂത സെറ്റിൽമെന്റിലെ ഒരു സെമിത്തേരിയിൽ നടന്ന ശുശ്രുഷയിൽ തൻറെ മക്കൾ മാലാഖമാരായിരുന്നു, ഇനി അവർ ഞങ്ങളുടെ കാവൽ മാലാഖമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിംകൾക്കും ജൂതന്മാർക്കും പവിത്രമായ അൽ അഖ്‌സ പള്ളി സുരക്ഷാ പ്രതിസന്ധിയുടെ കേന്ദ്രമാണ്. കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ പോലീസ് പള്ളി റെയ്ഡ് ചെയ്തപ്പോൾ ആയുധങ്ങളുമായുള്ള യുവാക്കൾ അവരെ തടഞ്ഞുനിർത്തിയതായി പോലീസ് വെളിപ്പെടുത്തി. പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികൾ മരിച്ചത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു .

ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത് ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നാണ്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിച്ചു. ബി.ബി.സി.റിപ്പോർട്ട് പ്രകാരം മരിച്ച സഹോദരിമാരുടെ കുടുംബം വെസ്റ്റ് ബാങ്കിലെ, ഇഫ്രാത്ത് എന്ന ഇസ്രയേലീ സെറ്റിൽമെന്റിലേയ്ക്ക് കുടിയേറിയവരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിക്കണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതൃത്വം രംഗത്ത് വന്നു. ഈ ആവശ്യമുന്നയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളുകൾ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടതായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഋഷി സുനകിനും സർക്കാരിനും എതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.

കുട്ടികൾക്കെതിരെ റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കേസുകളിൽ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുവാനായി ടാസ്ക് ഫോഴ്സ് ഇതുവരെ നടപ്പിലാകാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.   ക്രൈം പോളിസിയുടെ ചുമതലയുള്ള ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പറും സർക്കാരിന്റെ നടപടികളിൽ കടുത്ത വിയോജിപ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനും പോലീസിന് വൻ വീഴ്ച പറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നു വന്നിരുന്നു . കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന അന്വേഷണത്തിൽ ചില കേസുകളിൽ 18 മാസമായിട്ടും ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ വരെ കണ്ടെത്തുകയുണ്ടായി. ഇൻറർനെറ്റിന്റെയും ഫോണിന്റെയും വ്യാപകമായ ഉപയോഗം മൂലം പലപ്പോഴും കുട്ടികൾ ഓൺലൈനിൽ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി വല വീശുന്നവരെ തിരിച്ചറിയുന്നതിനായി പോലീസ് ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് കുട്ടികളെ അപകടസാധ്യത ഉള്ളവരായി തിരിച്ചറിഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചതായാണ് സർക്കാരിന്റെ അവകാശവാദം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ മരണശേഷമുള്ള ആദ്യ ഈസ്റ്റർ ശുശ്രൂഷയ്ക്കായി വിൻഡ്‌സർ കാസിലിൽ ഒത്ത് കൂടി രാജാവും മറ്റ് മുതിർന്ന രാജകുടുംബാംഗങ്ങളും. ചാൾസ് രാജാവിനോടൊപ്പം അദ്ദേഹത്തിൻെറ ഭാര്യയും രാജ്ഞിയുമായ കാമില, സഹോദരങ്ങളായ പ്രിൻസസ് റോയൽ, ഡ്യൂക്ക് ഓഫ് യോർക്ക് എന്നിവരും ഉണ്ടായിരുന്നു. വെയിൽസിലെ രാജകുമാരനും രാജകുമാരിയും അവരുടെ മൂന്ന് കുട്ടികളുമായി സെന്റ് ജോർജ്ജ് ചാപ്പലിലെ ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം, ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും മാത്രമാണ് ഇവർക്കൊപ്പം ഈ ദിവസം ചടങ്ങുകളിൽ പങ്കെടുത്തത്.

വില്യം രാജകുമാരനും കുടുംബവും നീല നിറത്തിലുള്ള ഷേഡുകളിൽ വർണ്ണാഭമായ വസ്ത്രങ്ങളിൽ വന്നപ്പോൾ ചാൾസും കാമിലയും കടും നീല വസ്ത്രങ്ങളാണ് ധരിച്ചത്. ശുശ്രുഷയിൽ പങ്കെടുത്ത മറ്റ് രാജകുടുംബാംഗങ്ങളിൽ എഡിൻബർഗിലെ പുതിയ ഡ്യൂക്ക് എഡ്വേർഡ്, ഡച്ചസ് സോഫി, അവരുടെ മകൻ ജെയിംസ് എന്നിവരും ഉൾപ്പെടുന്നു. ഈ വേനൽക്കാലത്ത് തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന യൂജിൻ രാജകുമാരി ഭർത്താവ് ജാക്ക് ബ്രൂക്ക്സ്ബാങ്കിനും സഹോദരി ബിയാട്രിസ് രാജകുമാരിയ്ക്കും അവരുടെ ഭർത്താവ് എഡ്വാർഡോ മാപ്പെല്ലി മോസിയ്ക്കും ഒപ്പം പങ്കെടുത്തു.

പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് ശുശ്രൂഷ നടന്നത്. എലിസബത്ത് രാജ്ഞിയെ സംസ്‌കരിച്ചതും ഇതേ ചാപ്പലിൽ ആണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസിന്റെ കിരീടധാരണത്തിന് ഒരു മാസത്തിൽ താഴെ മാത്രം സമയം ഉള്ളപ്പോഴാണ് രാജകുടുംബാംഗങ്ങളുടെ ഈ ഒത്തു ചേരൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ടൈപ്പ് 2 പ്രമേഹവും വൃക്കരോഗവും ഉള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് വൃക്ക തകരാറുകൾ, ഹൃദയ സങ്കീർണതകൾ,എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന പ്രതിദിന ഗുളികകൾ കണ്ടെത്തി. അൻപതിൽ ഒരു പ്രമേഹ രോഗിക്ക് എന്ന തലത്തിൽ വൃക്ക തകരാർ സംഭവിക്കുന്നുണ്ട്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമ്പോൾ വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുവാനുള്ള ശേഷി കുറയുന്നതാണ് ഇതിന് കാരണം. വൃക്കരോഗം ഹൃദയത്തിന് അമിത ആയാസം നൽകുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഉയർത്തുകയും ചെയുന്നു. ഹൃദ്രോഗങ്ങളുടെ പരമ്പരാഗത ചികിത്സ തൊണ്ടവേദന, തലകറക്കം തുടങ്ങിയ മറ്റ് പാർശ്വഫലങ്ങൾക്കും കാരണമാകും. ഈ ഒരു സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ദ്ധർ പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നത്.

വൃക്കരോഗവും ടൈപ്പ് 2 പ്രമേഹ രോഗികളുമായവരെ ചികിൽസിക്കാൻ ഫൈൻറെനോൺ എന്ന മരുന്നാണ് ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തിയത്. മരുന്ന് വൃക്ക തകരാർ കുറയ്ക്കുന്നതോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മരുന്നിന് അംഗീകാരം നൽകാനുള്ള സ്കോട്ട്‌ലൻഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഡിസംബറിൽ ഫൈൻറെനോണിന്റെ അംഗീകാരത്തിനായി വിദഗ്ധർ മുന്നോട്ട് വന്നത്.

വർഷങ്ങളായി ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട വൃക്കരോഗമുള്ള ആളുകളെ സംബന്ധിച്ചുള്ള ചികിത്സകൾ ഏറെ വലച്ചിരുന്നു. അതുകൊണ്ട് തന്നെ ഫൈനറിനോണിന്റെ വരവ് ടൈപ്പ് 2 പ്രമേഹവും വൃക്കരോഗവുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസവർത്തയാണ്. നിലവിലെ ചികിത്സകൾ നടത്തിയാലും ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ് എന്ന് ബാർട്ട്സ് ഹെൽത്ത് എൻ എച്ച് എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. കീരൻ മക്കഫെർട്ടി പറഞ്ഞു. യുകെയിൽ ഏകദേശം 3.5 ദശലക്ഷം ആളുകൾക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. ജനിതകം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങൾ.

രമേശ് ചെന്നിത്തല

മാനവരാശിയുടെ വീണ്ടെടുപ്പിനായി മനുഷ്യപുത്രൻ ഉയിർത്തെഴുന്നേറ്റ ആ സുദിനം ആഗതമായിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ നമ്മുടെ മലയാളി സമൂഹത്തിന് ഈ സന്തോഷത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം മുറുകെപ്പിടിച്ചുകൊണ്ട് നിങ്ങളുടെ പുതിയ വീടിന് നിങ്ങൾ നൽകുന്ന നിരവധി സംഭാവനകൾ ഞാൻ തിരിച്ചറിയുന്നു. ലോകം മുഴുവൻ കോവിഡിനെയും മറ്റ് മഹാമാരികളെയും ഒക്കെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതീക്ഷകൾ അസ്തമിച്ചു പോകുന്ന വർത്തമാനകാലത്ത് ഈസ്റ്റർ നൽകുന്ന പ്രത്യാശയും പ്രതീക്ഷയും വളരെ വലുതാണ്. മനുഷ്യനായും മാനവികതയുടെ മഹത്തായ മാതൃകകൾ സമ്മാനിച്ചും കടന്ന് പോയ ദൈവപുത്രന്റെ ഉയിർപ്പ്, അതുകൊണ്ട് തന്നെ കെട്ടകാലത്തിന്റെ മധ്യത്തിലായിരിക്കുന്ന ഈ സമയം പുതുജീവനാണ് ഒരർത്ഥത്തിൽ സമ്മാനിക്കുന്നത്. ഉയിർപ്പ് നൽകുന്ന പ്രതീക്ഷ അത് വീണ്ടെടുപ്പിന്റെയാണ്.

പ്രവാസികളായ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈസ്റ്റർ പോലെയുള്ള ആഘോഷങ്ങൾ പ്രധാനമാണ്. ജീവിതത്തിലെ സ്വപ്നങ്ങൾക്ക് നിറം പകരുവനായി നാടും വീടും വിട്ട്, അന്യനാട്ടിൽ വന്ന് കഷ്ടപ്പെടുന്നവരാണ് പ്രവാസികൾ. നമുക്ക് അറിവുള്ളത് പോലെ നാട്ടിലൊക്കെ വലിയ ആഘോഷമാണ് വീടുകളിൽ ഈസ്റ്ററിനെ തുടർന്ന് നടക്കുന്നത്. എന്നാൽ പ്രവാസികൾ ഇതെല്ലാം അകലെ നിന്ന് നോക്കി കാണാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് യുകെയിൽ ഉള്ളവർ ജീവിതത്തിന്റെ ഭാവി സ്വപ്നങ്ങളെ കൂടെ കൂട്ടുവാനാണ് ശ്രമിക്കുന്നത്. മലയാള നാട്ടിൽ നിന്ന് പണ്ട് ഗൾഫ് നാടുകളിലേക്ക് ചേക്കേറിയിരുന്ന ആളുകളെ പോലെയാണ് ഇന്ന് യുകെയിലേക്കുള്ള ഒഴുക്ക്. കേരളത്തിലും രാജ്യത്തും തൊഴിൽ ഇല്ലാതെ വരുന്നതിനെ തുടർന്നാണ് ഈ ഒഴുക്ക് ഉണ്ടാകുന്നത് എന്നുള്ളത് വ്യക്തമാണ്. അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാർ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവരുടെ ഒക്കെ പ്രതീക്ഷയാണ് യുകെ യിൽ എത്തുക എന്നുള്ളത്. അതിനായിട്ടാണ് ഇന്ന് അവർ പരിശ്രമിക്കുന്നത്. 25 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തു അധികാരത്തിൽ കയറിയ മോദി സർക്കാർ ഇന്ന് അതിനെ പറ്റി ഒരു അക്ഷരം പോലും മിണ്ടുന്നില്ല. അതേസമയം തന്നെ കേരളത്തിൽ ഇടതുപക്ഷ മന്ത്രി സഭ പി എസ് സിയെ പോലും അട്ടിമറിച്ചു പാർട്ടി നിയമനങ്ങൾ നടത്തുകയാണ്. ഇതാണ് നാട്ടിലെ സാഹചര്യം. ഒരർത്ഥത്തിൽ,യുകെയിലെ ഗവണ്മെന്റ് സംവിധാനവും മറ്റ് മേഖലകളും മലയാളി സമൂഹത്തിനു നൽകുന്ന പിന്തുണയെയാണ് ഈ ഒഴുക്ക് കാണിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലയായ നേഴ്സിംഗിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്ന രാജ്യമാണ് യുകെ. അതിൽ വർക്ക്‌ ചെയ്യുന്നതിൽ ഏറെയും മലയാളികളാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

ഒരു രാജ്യത്തിന്റെ ഭാവി എന്നത് മെഡിക്കൽ രംഗമാണ്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ മെഡിക്കൽ രംഗത്ത് നല്ല രീതിയിലുള്ള മുന്നേറ്റം ആവശ്യമാണ്. കേരളത്തിൽ ഹരിപ്പാട് മണ്ഡലത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ ആദ്യ സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിച്ചത് ഹരിപ്പാടാണ്. വിദ്യാർത്ഥികളുടെ പഠനത്തെ മുൻ നിർത്തി മെഡിക്കൽ വിദ്യാഭാസത്തിനു ഊന്നൽ നൽകുവാനും, എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കുവാനും എന്റെ പൊതുപ്രവർത്തന ജീവിതത്തിലൂടെ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇന്ന് നാട്ടിലെ വിദ്യാഭ്യാസത്തെക്കാൾ മലയാളികൾ തെരഞ്ഞെടുക്കുന്നത് യുകെയിലെയാണ്. അത് ഈ രാജ്യം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനകളെയും പ്രത്യേക പരിഗണനയെയുമാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ യുകെയിൽ ജോലി ചെയുന്ന നേഴ്സുമാരിൽ 25000 ത്തിലധികം പേരും മലയാളികളാണ്. ഇതെല്ലാം ഈ രാജ്യം ഇവരെ എത്രമാത്രം സ്നേഹിക്കുന്നു എന്നുള്ളതാണ് വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായി നിലകൊള്ളുന്ന ഒരാൾ എന്ന നിലയിൽ തന്നെ മെഡിക്കൽ രംഗവുമായി ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട് ഓഫ് ബയോടെക് റിസേർച്ച് സെൻ്റർ പൂജപ്പുര, തിരുവനന്തപുരം 1993ൽ തുടങ്ങി. 300 ഓളം ശാസ്ത്രജ്ഞൻമാർ റിസേർച്ച് നടത്തുന്നു. 1000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആരോഗ്യമേഖലയിലെ എടുത്തു പറയേണ്ട മറ്റൊരു സംഭാവനയാണിത്.

സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികൾ. അവരെ ചികിത്സിക്കുന്നതിനായി “സബർമതി” എന്ന 6 ജോലിക്കാരുള്ള കേന്ദ്രവും തുടങ്ങാനായി സാധിച്ചതിൽ ഒത്തിരി ചാരിതാർത്ഥ്യം ഉണ്ട്. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളം പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ നിരവധി ആശുപത്രികളുടെയും, നേഴ്സിംഗ് കോളേജുകൾക്കും തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സീറോ മലബാർ സഭയുടെ സംഭാവന പ്രത്യേകിച്ചു എടുത്ത് പറയേണ്ടതാണ്. നേഴ്സിംഗ് രംഗത്ത് നൽകുന്ന പരിശീലനവും പ്രവർത്തനമികവും പ്രശംസനീയമാണ്.

ഇന്ത്യ മഹാരാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് ഇപ്പോൾ കടന്നു പോകുന്നത്. വർഗീയതയും ഫാസിസ്റ്റ് ഭരണ നടപടികളും രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയാണ്. ഇന്ന് ഭരണം കയ്യാളുന്ന സംഘപരിവാർ, മതനിരപേക്ഷതയെ റദ്ദ് ചെയ്യാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഒരു രാജ്യം ഒരു നിയമം എന്നിങ്ങനെ തുടങ്ങി പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ വരെ അന്യായമായ ഇടപെടലുകൾ ഇന്ന് നടക്കുന്നു. എതിർക്കുന്ന ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാൻ അക്ഷീണം അവർ പരിശ്രമിക്കുകയാണ്. രാജ്യത്തെ തന്നെ കോർപ്പറേറ്റ് ഭീമൻമാർക്ക് അടിയറവ് വെക്കാൻ അവർ ഒരുമ്പെടുന്നു. പ്രതീക്ഷയുടെ തുരുത്തായി ചില ഇടങ്ങൾ മാത്രം ഇന്ന് മാറുകയാണ്. ജനാധിപത്യം എത്ര നാൾ നിലനിൽക്കും എന്നുള്ളതും സംശയത്തിൽ തന്നെയാണ്.

രാജ്യം ഇന്ന് ഉറ്റുനോക്കുന്ന നേതാവാണ് രാഹുൽ ജി. യുകെയിൽ എത്തിയപ്പോൾ നിങ്ങൾ നൽകിയ സ്നേഹവായ്പുകളെ കുറിച്ച് അദ്ദേഹം നേരത്തെ പരാമർശിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ സാഹചര്യം രാഹുൽ ജി നിങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ ചോദ്യങ്ങളും, ചർച്ചകളും അദ്ദേഹം വളരെയേറെ താല്പര്യത്തോടെയാണ് വീക്ഷിച്ചത്. യുകെയിൽ ആയിരിക്കുമ്പോൾ തന്നെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രത്യേകം പരാമർശിക്കേണ്ടതാണ്. രാജ്യം ഇന്ന് കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് നിങ്ങളും ബോധവാന്മാരാണ് എന്നുള്ളത് ആ ചർച്ചയിൽ നിന്നും വ്യക്തമാണ്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഓരോ ഇന്ത്യക്കാരനും, ജനാധിപത്യ മതനിരപേക്ഷ വ്യക്തികളും നിലനിൽക്കേണ്ടത് എന്നുള്ളതും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

മലയാളികളെ ഇത്രയേറെ കരുതുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. തമാശയെന്ന മട്ടിൽ പറയുന്ന ഒരു കാര്യമാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും മലയാളി ഉണ്ടാകും എന്ന്. എന്നാൽ അത് ഇന്ന് യാഥാർഥ്യമായി എന്ന് മാത്രമല്ല, ഉള്ളത് മുഴുവനും മലയാളികൾ ആണ്. അതുകൊണ്ട് യുകെയിലെ എല്ലാ മലയാളികൾക്കും ഉയിർപ്പിന്റെ എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു. മലയാളികളായ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർക്കുവാനാണല്ലോ മലയാളം യുകെ എന്ന ഓൺലൈൻ പോർട്ടൽ പ്രവർത്തിക്കുന്നത്. മലയാളം യുകെയുടെ എല്ലാ വായനക്കാർക്കും ഉയിർപ്പിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെതിരെ പരസ്യ പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ . യൂണിയന്റെ നിലപാട് തീവ്രവാദ സ്വഭാവം ഉള്ളതാണെന്നും, മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്ന് സെക്രട്ടറി തുറന്നടിച്ചു. പണിമുടക്കിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, 33% ശമ്പള വർദ്ധനവ് വേണമെന്നാണ് യൂണിയന്റെ ആവശ്യം.

ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്കാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവിതചിലവും നികുതി ഇനങ്ങളും അനുദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വേതനവും വർദ്ധിക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. എന്നാൽ വേതന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പ്രതിവർഷം 20000 പൗണ്ട് അധികം ഇവർക്ക് ലഭിക്കുമെന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. പണിമുടക്ക് അന്യായമാണെന്നും, അതിന്റെ സ്വഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നുമുള്ള ആരോഗ്യ സെക്രട്ടറിയുടെ പരാമർശം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

‘അന്യായമായ വർദ്ധനവാണ് ഇപ്പോൾ ഉന്നയിക്കുന്നത്. നിലവിലെ വേതനം, ഏറ്റവും അനുയോജ്യമാണ്. പിന്നെ എന്തിനാണ് സമരം എന്നുള്ളത് മനസിലാകുന്നില്ല. സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണം’- ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ പറഞ്ഞു. മുൻ കാലങ്ങളിൽ എൻ എച്ച് എസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെക്കാൾ ശക്തിയേറിയതാണ് ഡോക്ടർമാരുടെ സമരം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആരോഗ്യ രംഗത്ത് തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് ഇതെന്നും പണിമുടക്കിൽ നിന്ന് ഡോക്ടർമാർ പിന്മാറണമെന്നും ആരോഗ്യ വകുപ്പ് പ്രതിനിധികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പത്തിന് പിന്നാലെ നിരവധി പെൻഷൻകാർ ജീവിത ചിലവുകൾ തള്ളിനീക്കാൻ പാടുപെടുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ അടുത്ത തിങ്കളാഴ്ച മുതൽ പെൻഷൻ 10.1 ശതമാനം വർധിപ്പിക്കും. ബ്രിട്ടൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർദ്ധനവാണ് ഇത്. പെൻഷൻകാർക്ക് എല്ലാ വർഷവും മാന്യമായ വരുമാന വർദ്ധനവ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ട്രിപ്പിൾ ലോക്ക് സ്റ്റേറ്റ് പെൻഷൻ വാഗ്ദാനത്തിന് പിന്നാലെയാണ് സർക്കാർ പുതിയ വർദ്ധനവ് പ്രഖ്യാപിച്ചത്. പുതിയ പെൻഷൻ പ്രാബല്യത്തിൽ വരുന്നതിനു പിന്നാലെ പ്രതിവർഷം £10,600 ആയി പെൻഷൻ തുക ഉയരും.

2016 ഏപ്രിലിന് മുമ്പ് അടിസ്ഥാന നിരക്കിൽ വിരമിച്ചവർക്ക് ആഴ്ചയിൽ £156.20 അല്ലെങ്കിൽ വർഷം £8,120 ലഭിക്കും. ട്രിപ്പിൾ ലോക്ക് പ്രകാരം പെൻഷൻ നിരക്ക് പ്രതിവർഷം ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിന് ആനുപാതികമായി ഉയർത്തണം. കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 10.1 ശതമാനമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വാഗ്ദാനം ലംഘിച്ച് 3.1 ശതമാനം സംസ്ഥാന പെൻഷൻ വർദ്ധന ചുമത്തിയ സർക്കാർ തീരുമാനം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് 10.4 ശതമാനമായിരുന്നു, വസന്തകാലത്തും വേനൽക്കാലത്തും ഇത് കുറയുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബർ മാസം ഇത് ഉയരാൻ സാധ്യത ഉണ്ടെന്ന് ഗവേഷകർ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷവും ട്രിപ്പിൾ ലോക്ക് പ്രതിജ്ഞ വീണ്ടും നിലനിർത്താൻ സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടാകും.

ഫ്രാങ്ക്‌ഫർട്ട് : ജർമ്മനിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിനിയായ ശ്രീമതി അനിമോൾ സജിയാണ് (44 വയസ്സ്) ജർമ്മനിയിൽ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞത്. കണ്ണൂർ  അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ശ്രീ സജി തോമസിസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യയാണ്  പരേതയായ  അനിമോൾ. ഇവർക്ക് മക്കളായി രണ്ട് പെൺകുട്ടികളാണ് ഉള്ളത്.

രണ്ട് മൂന്ന് ദിവസമായി പനിയുണ്ടായിരുന്ന അനിമോളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന്  ഇന്ന് വെളിപ്പിന് (8 ശനിയാഴ്ച്ച 4.30 മണിയോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ഒത്തിരി സ്വപ്നങ്ങളോടെയും അതിലേറെ പ്രതീക്ഷകളോടെയും ജോലിയാവശ്യത്തിനായി ശ്രീമതി അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. ശ്രീമതി അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളു.

അനിമോളുടെ അകാല വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും മലയാളം യുകെ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved