Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2046 ലെ വാലന്റൈൻസ് ദിനത്തിൽ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ വലുപ്പമുള്ള ഒരു നഗരം നശിപ്പിക്കാൻ ശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2023, ഫെബ്രുവരി 28-നാണ് ഇത്തരത്തിൽ ഭൂമിയിലേക്ക് ഛിന്നഗ്രഹം പതിക്കുമെന്ന് നാസ കണ്ടെത്തിയത്. എന്നാൽ ഇത് എവിടെയായിരിക്കും പതിക്കുന്നതെന്ന് ഇതുവരെ സ്ഥിതീകരിക്കായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് സമുദ്രം വരെയും യുഎസിന്റെ പടിഞ്ഞാറ് മുതൽ കിഴക്കൻ തീരം വരെയും ഉള്ള സ്ഥലങ്ങളാണ് ആഘാതത്തിന് സാധ്യത ഉള്ള പ്രദേശങ്ങളായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോസ് ഏഞ്ചൽസ്, ഹവായ്, വാഷിംഗ്ടൺ ഡിസി എന്നീ സ്ഥലങ്ങളിലും ഛിന്നഗ്രഹം പതിച്ചേക്കാം.

165 അടി 2023 DW ഭൂമിയിൽ കൂട്ടിയിടിക്കുന്നത് 114 വർഷം മുമ്പ് സൈബീരിയയിൽ പതിച്ച തുംഗസ്‌ക 12-മെഗാട്ടണിനോട് സാമ്യമുള്ളതായിരിക്കും. 160 അടി ഉണ്ടായിരുന്ന ഈ ഛിന്നഗ്രഹം ഒരു ആണവ സ്ഫോടനത്തിനു തന്നെ കാരണമായിരുന്നു. ഒരു മെട്രോപൊളിറ്റൻ നഗരത്തെ നശിപ്പിക്കാൻ ശേഷിയുള്ള ഇവ അന്ന് ഒരു വനത്തിലാണ് പതിച്ചത്. ഇതിൻെറ ആഘാതത്തിൽ 80 ദശലക്ഷത്തിലധികം മരങ്ങൾ നശിച്ചിരുന്നു.

2023 DW ന്റെ കണ്ടെത്തൽ ചൊവ്വാഴ്ച നാസ പ്രഖ്യാപിച്ചു. ഇതിൻെറ ഭ്രമണപഥങ്ങൾ പ്രവചിക്കുന്നതിനായുള്ള പഠനത്തിൻെറ പിന്നിലാണ് നിലവിൽ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത കഴിഞ്ഞ ഒരാഴ്ചയായി മാറിയിട്ടുണ്ട്. മാർച്ച് 1 ന്, ഒരു ഇറ്റാലിയൻ ആസ്ട്രോനമർ ചിന്നഗ്രഹത്തിൻെറ ആഘാതം 1,2000 അവസരങ്ങളിൽ ഒന്നായാണ് പ്രവചിച്ചത്. എന്നാൽ ഒരു ദിവസത്തിന് ശേഷം സാധ്യത 710-ൽ ഒന്നായി വർദ്ധിച്ചു. നിലവിൽ 560-ൽ ഒന്ന് എന്ന കണക്കാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തൊഴിൽരംഗത്തെ ദീർഘകാല ക്ഷാമം പരിഹരിക്കാൻ പദ്ധതിയുമായി യുകെ. നിർമ്മാണ മേഖലയ്ക്കായി കൂടുതൽ വിദേശ തൊഴിലാളികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വളർച്ച വർധിപ്പിക്കാനുള്ള വഴികൾ തേടുന്നതിനിടയിൽ കൂടുതൽ വിദേശ തൊഴിലാളികൾക്ക് യുകെയിലേക്ക് വരാനുള്ള അവസരം സർക്കാർ ഒരുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ തൊഴിലാളികൾ കുറവുള്ള മേഖലകൾ തിരഞ്ഞെടുത്ത് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ നീക്കം.

അതേസമയം, ലിസ്റ്റിൽ ചേർക്കപ്പെട്ടവരിൽ പ്രധാനമായും നിർമാണതൊഴിലാളികൾ, റൂഫർമാർ, മരപ്പണിക്കാർ, പ്ലാസ്റ്ററർമാർ, നിർമാണ വ്യാപാരത്തിൽ പ്രവർത്തിക്കുന്നവർ എന്നിവരായിരിക്കണമെന്ന് സർക്കാരിന്റെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുള്ളവരിൽ ഒന്നാമത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളുകൾ ആണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. എന്നാൽ, ഈ ജോലികൾ ചെയ്യുന്നവരെ പട്ടികയിൽ ചേർക്കണോ എന്നുള്ളത് സംബന്ധിച്ച് മന്ത്രിമാർ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ചേർന്ന് ആലോചന നടത്തുകയാണ്. കൂടുതൽ ആളുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ജോലിക്ക് എത്തിക്കാൻ പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ശുപാർശ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ പങ്കുവെക്കുന്നത്. മൈഗ്രേഷൻ അഡ്വൈസറി കമ്മറ്റി റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. £20,480 പൗണ്ടിന് ജോലിക്ക് ആളുകളെ എത്തിക്കാനാണ് നീക്കം. നിലവിൽ അടിസ്ഥാന ശമ്പളമായ £25, 600 നാണ് ജോലി ചെയ്യുന്നത്. പുതിയ റിക്രൂട്ട്മെന്റിലൂടെ ആളുകളെ കൊണ്ടുവന്നാൽ 80% ത്തിലധികം ജീവനക്കാരെ നിയമിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യ അക്ഷതാമൂർത്തിയുടെ അമ്മ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല അർപ്പിച്ചു. യാതൊരു വിഐപി പരിഗണനയുമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരിയായാണ് പത്മശ്രീ പുരസ്കാര ജേതാവായ സുധാമൂർത്തി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്. ഇൻഫോസിസ് സഹ സ്ഥാപകൻ എൻ. ആർ. നാരായണമൂർത്തിയ്ക്കൊപ്പം ചേർന്ന് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള അവർ ആറ്റുകാല പൊങ്കാലയെ കുറിച്ച് എഴുതുമെന്ന് അറിയിച്ചു.

സുധാമൂർത്തി പൊങ്കാലയിടുന്നത് അധികമാരും അറിഞ്ഞില്ല. പൊരിവെയിലിൽ ഒരു കുട പോലും ചൂടാതെ തറയിൽ ഇരുന്നാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ഭാര്യയുടെ അമ്മ പൊങ്കാലയിട്ടത്. ഒരു അംഗരക്ഷകന്റെയോ പോലീസുകാരന്റെയോ അകമ്പടി ഇല്ലാതെയാണ് ലാളിത്യത്തിന്റെ മകുടോദാഹരണമായി സുധാ മൂർത്തി പൊങ്കാല അർപ്പിച്ചത്. അതുകൊണ്ടുതന്നെ ക്യാമറ കണ്ണുകളിൽ നിന്ന് ഒഴിവായി ഭക്തിപൂർവ്വം ഏതൊരു സാധാരണ സ്ത്രീയെയും പോലെ പൊങ്കാല അർപ്പിക്കാൻ അവർക്കായി . തന്നെ തിരിച്ചറിഞ്ഞ പത്ര ഫോട്ടോഗ്രാഫറോട് അവർ സ്നേഹപൂർവ്വം നിർദ്ദേശം നൽകുകയും ചെയ്തു.

ആർക്കും സംശയം തരാതെ മറ്റൊരാൾക്കും ശല്യമാകാതെ അങ്ങനെ തന്നെ എഴുത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പകർന്ന സ്നേഹ സ്പർശം അവർ ജീവിതത്തിലും ലോകത്തിന് കാണിച്ചു കൊടുത്തത്. അന്താരാഷ്ട്ര വനിതാ ദിനത്തിന് തലേന്ന് നടന്ന ആറ്റുകാൽ പൊങ്കാല സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണെന്ന് സുധമൂർത്തി പറഞ്ഞു. നിരവധി സ്ത്രീകൾ പലസ്ഥലങ്ങളിൽ നിന്ന് പൊങ്കാലയ്ക്കായി എത്തുന്നു. ഇവിടെ സമത്വമുണ്ട്. ജാതിയോ മതമോ പണക്കാരനോ ദരിദ്രനോ ഇല്ല … അവർ കൂട്ടിച്ചേർത്തു. മലയാളിയായ സെക്രട്ടറി ലീന ഗോപകുമാറിന്റെ ഒപ്പമാണ് സുധാമൂർത്തി പൊങ്കാല അർപ്പിക്കാനായി എത്തിയത്.

കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം പൂർണ്ണ തോതിൽ ആറ്റുകാൽ പൊങ്കാല നടന്നത്. പൊങ്കാല അർപ്പിക്കാൻ 40 ലക്ഷത്തോളം പേർ എത്തി എന്നാണ് അനൗദ്യോഗിക കണക്കുകൾ . ആറ്റുകാൽ ദേവീക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വരെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ പൊങ്കാല അർപ്പിക്കാൻ അണിനിരന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അകാലത്തിൽ മരണപ്പെട്ട ജോനാഥാൻ ജോജിയ്ക്ക് വിട നൽകി യുകെ. സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതി പനിബാധിച്ച് അപ്രതീക്ഷിതമായി മരണം കവർന്നെടുക്കുകയായിരുന്നു.

കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ മരണത്തിന് കീഴടങ്ങിയത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് മരണം കടന്നുവന്നത്. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം, ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടത്തി. ജോനാഥൻെറ പിതാവ് ജോജി പത്തനംതിട്ട സ്വദേശിയാണ്. ഇരുവരും യുകെയിലെത്തിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ദുഃഖവാർത്ത കടന്ന് വരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷുകാർ സ്കാൻഡിനേവിയക്കാരെപ്പോലെ ലൈംഗികതയെക്കുറിച്ച് സ്വതന്ത്രമായ കാഴ്ചപ്പാട് ഉള്ളവർ അല്ലെന്ന് പ്രമുഖ സെക്‌സ്‌പെർട്ട് അസ ബാവ്. സ്വീഡിഷുകാർ ബ്രിട്ടീഷുകാരെക്കാൾ തുറന്ന മനസ്സുള്ളവരാണെന്നും അസ ബാവ് പറഞ്ഞു. ‘ഇരുപതുകളുടെ തുടക്കത്തിൽ സ്വീഡൻ വിട്ട് ലണ്ടനിലേക്ക് താമസം മാറിയപ്പോഴാണ് ഇക്കാര്യങ്ങളെ കുറിച്ച് കൂടുതലായി മനസിലാക്കിയത്. കാമുകി കാമുകന്മാരോടൊത്ത് ഷോപ്പിംഗിനും മറ്റും പോകുമ്പോൾ ഇതിന്റെ പ്രത്യാഘാതങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. സെക്സ് ടോയ്‌സ് ഒക്കെ വളരെ സുലഭവും, പരസ്യമായി കച്ചവടം ചെയ്യുന്നതുമായ ഈ കാലത്ത് അവർ അതിനോട് അകലം പാലിക്കുന്നത് ഞെട്ടിച്ചു’- അവർ കൂട്ടിചേർത്തു.

അവർ എപ്പോഴെങ്കിലും മസാജ് പരീക്ഷീച്ചിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നേൽ സമാനമായ ശ്വാസംമുട്ടൽ ഞാൻ അനുഭവിക്കേണ്ടി വന്നേനെ എന്ന് പറഞ്ഞ ബാവ്, തന്നെ സംബന്ധിച്ചിടത്തോളം സെക്‌സ് എന്നത് നമ്മുടെ ഏറ്റവും അടുത്തവരോട് പോലും സംസാരിക്കാൻ പാടുപെടുന്ന അസ്വാഭാവികമോ ലജ്ജാകരമോ ആയ ഒന്നല്ല, മറിച്ച് തുറന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നും വ്യക്തമാക്കി. ബ്രിട്ടീഷുകാർ ഇക്കാര്യത്തിലും വളരെ പിന്നിലാണെന്നും അവർ സൂചിപ്പിക്കുന്നു. ‘പുരുഷനും സ്ത്രീയും ഒരുപോലെ ആസ്വദിക്കേണ്ടതും, പരസ്യ ചർച്ചകൾ നടത്തേണ്ടതുമായ ഒന്നാണ് ലൈംഗികത. അതിൽ സ്കാൻഡിനെവിയൻ ആളുകളാണ് മുൻപിൽ. എനിക്ക് എന്റെ ശരീരത്തെ കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’- അവർ പറയുന്നു.

ലണ്ടനിലേക്ക് ചുവട് മാറ്റിയപ്പോഴും താൻ നിരന്തരം കാമുകിമാരുമായി ഇടപഴകുന്നതിനും,സൗഹൃദം സ്ഥാപിക്കുന്നതിനും ശ്രമിച്ചെന്നും, പക്ഷെ എല്ലായിടത്തേയും പ്രതികരണം ഒരുപോലെ ആയിരുന്നില്ലെന്നും അവർ പറയുന്നു. ‘കിടപ്പുമുറിയിൽ എനിക്ക് എന്താണ് വേണ്ടതെന്ന് ഒരു പങ്കാളിയോട് കൃത്യമായി പറയുന്നതിൽ എനിക്ക് പ്രശ്‌നമില്ല. ബീച്ചിലും മറ്റിടങ്ങളിലും നഗ്നമായി കിടക്കുവാനും, മറ്റുള്ളവരുമായി ഇടപഴകുവാനും എനിക്ക് മടിയുമില്ല. എന്നാൽ ഇതൊക്കെ ബ്രിട്ടീഷ് സ്ത്രീകളെ കൊണ്ട് സാധിക്കുമോ? ലൈംഗികമായ സ്വാതന്ത്ര്യം നിങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുണ്ടോ?’ അദ്ദേഹം ചോദിച്ചു. സെക്സ് എന്നത് കിടപ്പുമുറിയിൽ മാത്രം പങ്കുവെക്കാൻ ഉള്ളതല്ലെന്നും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സെക്സ് ഉണ്ടെന്നുമാണ് അവരുടെ ഭാഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടന്റെ ഔദ്യോഗിക ചുമതലകളിലേക്ക് റിഷി സുനകിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജ കൂടി. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലറായി ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാനാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനക് എത്തിയതിനു പിന്നാലെ രാജ്യത്തിന് അഭിമാനമായി വീണ്ടും മാറുകയാണ് ഇന്ത്യൻ വംശജയായ അനിത റാണി. പഞ്ചാബ് സ്വദേശിനിയായ അനിത വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയതാണ്. മാധ്യമപ്രവർത്തന രംഗത്ത് തന്റേതായ കൈയൊപ്പ് ചാർത്തിയതിന് ശേഷമാണ് ഔദ്യോഗിക പദവിയിലേക്ക് കടക്കുന്നത്.

ഏതു രംഗത്തും സ്ത്രീകള്‍ ഒന്നാമതായി എത്താന്‍ ഏഷ്യന്‍ കുടുംബങ്ങള്‍ നല്‍കുന്ന ശ്രദ്ധ വലുതാണെന്നും, ഇത് ലോകം മാതൃകയാക്കേണ്ട കാര്യമാണെന്നുമുള്ള അനിതയുടെ നേരത്തത്തെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ഇതിനു തെളിവാണ് പുതിയ പദവി എന്നാണ് അനിതയുടെ ഭാഷ്യം. എന്നാൽ ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന റിഷിക്ക് എങ്ങനെ ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാനാകും എന്ന ചോദ്യം അനിതയുടെ കാര്യത്തിലും വിമര്‍ശകര്‍ ഉയര്‍ത്താനിടയുണ്ട്. ബ്രാഡ്ഫോര്‍ഡിലാണ് അനിത ജനിച്ചു വളർന്നത്. അവിടെ ജനിച്ചു വളർന്ന ഒരാൾക്ക് എങ്ങനെ ഈ പദവിയിൽ എത്താനാകുമെന്നാണ് അനിത ചോദിക്കുന്നത്. തന്റെ ജീവിതത്തില്‍ ബ്രാഡ്‌ഫോര്‍ഡ് എന്നും പ്രിയപ്പെട്ടതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യ ഹിന്ദു കുടുംബത്തിലാണ് അനിതയുടെ ജനനം. മാധ്യമ പ്രവര്‍ത്തകയായി ജീവിതം ആരംഭിച്ച അനിത വളർന്നത് ഹിന്ദുവായ അച്ഛന്റെയും സിഖ് വിശ്വാസിയായ അമ്മയുടെയും തണലിലാണ്. ഭൂപീന്ദര്‍ റാഹേലാണ് ഭർത്താവ്. യുകെയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. യൂണിവേഴ്സിറ്റി തലപ്പത്ത് അനിത എത്തുന്നത് അതുകൊണ്ട് തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഇന്ത്യൻ കാറുകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയും അനിതയുടെ സംഭാവനയാണ്. മാധ്യമ പ്രവർത്തകയായിരുന്ന അനിത, മികച്ചൊരു നർത്തകി കൂടിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അമിതവണ്ണം മൂലം ശാരീരിക വൈഷമ്യങ്ങൾ അനുഭവിക്കുന്നവർ ഒട്ടേറെ പേരാണ്. ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങിയ രോഗാവസ്ഥകൾ വന്നുചേരുന്നതിനും അമിതമായ വണ്ണം ഒരു നിർണായക ഘടകമാണ്. സ്ഥിരമായി വ്യായാമം ചെയ്യുക , ഭക്ഷണങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് ശരീരത്തിന്റെ അമിതമായ ഭാരം കുറയ്ക്കുന്നതിനുള്ള സ്വാഭാവിക രീതികൾ . എന്നാൽ മലയാളികൾ ചെറുപ്പം മുതൽ പിന്തുടരുന്ന പല ഭക്ഷണരീതികളും ഒട്ടും ആരോഗ്യകരമല്ലെന്ന അഭിപ്രായമാണ് വിദഗ്ധർക്കുള്ളത്. ചോറിനോടും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളോടും പുലർത്തുന്ന പ്രതിപത്തി പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗങ്ങൾ ലോകമെങ്ങുമുള്ള മലയാളി സമൂഹങ്ങളെ കീഴടക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഈ സാഹചര്യത്തിൽ വണ്ണം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നിന് എൻഎച്ച്എസ് അംഗീകാരം നൽകിയതായുള്ള വാർത്തകൾ അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന യുകെ മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് . സെമാഗ്ലൂറ്റൈഡ് അടങ്ങിയ വെഗോവി എന്ന മരുന്നാണ് ഇംഗ്ലണ്ടിലെ എൻഎച്ച് എസിന് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ഈ മരുന്ന് വിപണനം ചെയ്യുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അറിയിച്ചു കഴിഞ്ഞു. എലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രശസ്തർ ഈ മരുന്ന് ഉപയോഗിച്ചതായി സാക്ഷ്യപ്പെടുത്തിയിരുന്നു.

ആഹാര നിയന്ത്രണത്തിനും ജീവിതശൈലി മാറ്റത്തിനും ഒപ്പം സെമാഗ്ലൂറ്റൈഡ് മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ 10 ശതമാനത്തിലധികം ഭാരം കുറയ്ക്കാൻ ഇത് അമിതവണ്ണമുള്ളവരെ സഹായിക്കുമെന്നാണ് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് . മരുന്ന് ഉപയോഗിക്കുന്നത് ഒരു വിദഗ്ധനായ ഡോക്ടറുടെ മേൽ നോട്ടത്തിൽ മാത്രമേ പാടുള്ളൂ. അതുപോലെ തന്നെ ഒരു വ്യക്തി ഈ മരുന്ന് പരമാവധി രണ്ട് വർഷത്തേക്ക് മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണിൻെറ പ്രവർത്തനം കുറയ്ക്കുകയാണ് സെമാഗ്ലൂറ്റൈഡ് പോലുള്ള മരുന്നുകൾ ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓസ്ട്രേലിയയിൽ മരണ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്‌ പുറത്ത്. 2022ൽ മാത്രം പ്രവചിച്ചതിനെക്കാൾ 174,000-ത്തിലധികം മരണങ്ങൾ രജിസ്റ്റർ ചെയ്തു. ഏകദേശം 12% കൂടുതൽ ആളുകൾ ഈ കാലയളവിൽ മരണപ്പെട്ടന്നും കണക്കുകൾ പറയുന്നു. യുകെയിലും സമാനമായ അവസ്ഥ വന്നേക്കാമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 80 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. ഇതിൽ 20,000 മരണങ്ങളിൽ, 10,300 എണ്ണം നേരിട്ട് കോവിഡ് -19 കാരണവും 2,900 എണ്ണം മറ്റ് തരത്തിൽ വൈറസുമായി ബന്ധപ്പെട്ടതുമാണ്. ബാക്കിയുള്ള 6,600 അധിക മരണങ്ങൾ കോവിഡ് -19 നുമായി ബന്ധപ്പെട്ടതല്ലെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇങ്ങനെയുള്ള മരണങ്ങളിൽ കൂടുതലും ഹൃദ്രോഗം, ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലവിധമായ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് മരണം റിപ്പോർട്ട്‌ ചെയ്യുന്നതെന്നും പാൻഡെമിക് അല്ലാത്ത സമയങ്ങളിൽ ലെവലുകൾ സാധാരണ നിലയിലുള്ള ഏറ്റക്കുറച്ചിലുകൾക്കുള്ളിൽ മാത്രമേ വന്നിട്ടുള്ളൂ എന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് -19 മരണനിരക്ക് വർക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ള കാരെൻ കട്ടർ പറഞ്ഞു. അധികമരണങ്ങളിൽ പലതിലും വൈറസിന് പങ്കുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിശ്വസിക്കുന്നതായും അവർ കൂട്ടിചേർത്തു.

ഇതിൽ പ്രധാനമായും കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള മരണ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയിൽ ഭൂരിപക്ഷം ആളുകൾക്കും കോവിഡ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അതേസമയം, കോവിഡ് ബാധിച്ചവർ 18 മാസം കഴിഞ്ഞ് മരിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. വൈറസ് ബാധയുണ്ടായ എല്ലാവർക്കും , ഹൃദയാഘാതം, ഏട്രിയൽ ഫൈബ്രിലേഷൻ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള മാരകമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൈനയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പഠനവും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ കുഴഞ്ഞുവീണു മരിച്ച മലയാളിയായ നേഹ ജോർജിന് വിട നൽകി. ബ്രൈറ്റണിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ രാവിലെ 10 മണിക്ക് പൊതുദർശനവും ഉച്ചയ്ക്ക് 12.30 ക്ക് ബ്രൈറ്റൺ ആൻഡ് പ്രെസ്റ്റൺ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകളും നടന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ സാന്നിധ്യത്തിലായിരുന്നു നേഹ യാത്രയായത്. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്ര തിരിക്കാൻ ഇരിക്കവേയാണ് ഫെബ്രുവരി 23 ന് രാവിലെ മരണപ്പെട്ടത്.

യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. മാതാപിതാക്കളായ ജോർജ് ജോസഫും ബീന ജോർജും എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. 2021 ഓഗസ്റ്റ് 21 നാണ് ഓസ്ട്രേലിയയിൽ തമാസമായ മലയാളി കുടുംബമായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്. വിവാഹ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ വിരുന്ന് നടത്തി മടങ്ങി എത്തിയ നേഹ തൊട്ടടുത്ത ദിവസം രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.

തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. കൂട്ടുകാർക്ക് എല്ലാം ട്രീറ്റ്‌ നൽകിയതിന്റെ തൊട്ട് പിന്നാലെ മരണം തട്ടിയെടുത്ത സംഭവത്തിന്റെ ഞെട്ടലിലാണ് കൂട്ടുകാരികളെല്ലാം. കരഞ്ഞു തളർന്ന മിഴികളുമായ് നേഹയെ യാത്രയ്ക്കാൻ അവരും എത്തിയിരുന്നു. ബന്ധുമിത്രാധികളുടെയും ഉറ്റവരുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ നേഹ യാത്രയായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കിംഗ്സ് നോർട്ടനിലെ റെസിഡൻഷ്യൽ സ്ട്രീറ്റ് പോലീസ് സീൽ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. താമസക്കാരോട് അകത്തു നിൽക്കാൻ പറഞ്ഞതിന് ശേഷമായിരുന്നു സംഭവം. ഗ്രീവ്സ് സ്ക്വയറിലെ പൂന്തോട്ടങ്ങളിൽ തിരച്ചിൽ നടത്തുകയും ഒരു മണിക്കൂറിലധികം സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ തുടരുകയും ചെയ്തു. എന്റെ അമ്മയെ വീട്ടിൽ നിന്ന് പോകാൻ പോലീസ് അനുവദിക്കുന്നില്ലെന്നും, അകത്തു തന്നെ നിൽക്കാൻ ആവശ്യപ്പെട്ടതായും ഗ്രീവ്സ് സ്ക്വയറിൽ താമസിക്കുന്ന നാട്ടുകാരൻ പറഞ്ഞു.

നിലവിൽ സ്ട്രീറ്റിന്റെ ഇരുവശവും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങൾ എത്തിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പോലീസ് എത്തിയതെന്ന് പരിസരവാസികൾ പറയുന്നു. റോഡിന്റെ ഇരുവശവും രാവിലെ കാണുന്നത് പോലീസ് ഉദ്യോഗസ്ഥരെയാണെന്നും അവർ പറഞ്ഞു. ഗൗരവമായ ഒരു വിഷയത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ സമയമാകുമ്പോൾ അറിയിക്കാം എന്നുമാണ് വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചത്.

കിങ്‌സ് നോർട്ടനിൽ അപ്രതീക്ഷിത സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശവാസികൾ ആരും തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല. പലവിധ കാരണങ്ങൾ അഭ്യൂഹങ്ങളായി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ അറിയാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുകെയുടെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട്‌ ചെയ്ത് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള അന്വേഷണമാണെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

Copyright © . All rights reserved