Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കടം കൊടുക്കുന്നവർ നിരക്ക് വർദ്ധിപ്പിക്കുകയും ഏകദേശം 1,000 ത്തോളം ഡീലുകൾ പിൻവലിക്കുകയും ചെയ്തതോടെ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും പുതിയ വായ്പ തേടുന്ന വീട്ടുടമകളും മോർട്ട്ഗേജ് ദുരിതം അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം, രണ്ട് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ഡീലുകൾക്ക് പ്രതിമാസം 68 പൗണ്ട് കൂടുതൽ ചിലവേറിയതായി മാറിയിരിക്കുകയാണ്. ഈ കണക്കുകൾ 300,000 പൗണ്ട് ലോൺ സൈസ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിനർത്ഥം ഇന്ന് മുതൽ ആരംഭിക്കുന്ന രണ്ട് വർഷത്തെ ഡീലിന്റെ ചിലവ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഒരു മാസം 420 പൗണ്ട് കൂടുതലാണ്. 300,000 പൗണ്ട് വീടിന്റെ ലോണുള്ള ഒരു ശരാശരി കുടുംബത്തിന് ഓരോ വർഷവും 5,040 പൗണ്ട് കൂടുതൽ ചിലവാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം റീമോർട്ട്ഗേജ് ചെയ്യേണ്ട 1.5 ദശലക്ഷത്തിലധികം വീട്ടുടമകൾക്ക് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വർദ്ധനവ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, അത് നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അടിസ്ഥാന നിരക്ക് മുൻപ് പ്രതീക്ഷിച്ചതിലും അധികമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു.

അടിസ്ഥാന നിരക്കിന് അനുസൃതമായാണ് വായ്പ നൽകുന്നവർ സാധാരണയായി മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. എന്നാൽ അടിസ്ഥാന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന നിരക്കിൽ റീപ്രൈസ് ചെയ്യുന്നതിനായി കടം കൊടുക്കുന്നവർ നൂറുകണക്കിന് മോർട്ട്ഗേജ് ഡീലുകൾ പിൻവലിക്കുന്ന സാഹചര്യമാണ് നിലവിൽ ഉടലെടുത്തിരിക്കുന്നത്. നിലവിലെ ഈ സാഹചര്യം ജനങ്ങൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ പണിമുടക്കിയതോടെ യൂറോപ്പിലുടനീളം റയാൻഎയർ ഇന്ന് 400 വിമാനങ്ങൾ റദ്ദാക്കി. ഫ്രാൻസിലെ സ്റ്റാഫ് അംഗങ്ങൾ നടത്തിയ വാക്കൗട്ട് നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കാൻ നിർബന്ധിതരാക്കിയതായി ബഡ്ജറ്റ് എയർലൈൻ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് 400 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത്. ഫ്രഞ്ച് എടിസി സ്ട്രൈക്കുകളാണ് ഇതിന് പ്രധാന കാരണം. നിലവിൽ ഫ്രാൻസിലേക്ക് സർവീസ് ഒന്നും തന്നെ ഇല്ല. ബ്രിട്ടനിൽ നിന്ന് സ്പെയിനിലേക്കും പോർച്ചുഗലിൽ നിന്ന് ജർമ്മനിയിലേക്കും ഇറ്റലിയിൽ നിന്ന് അയർലൻഡിലേയ്ക്കും മാത്രമാണ് നിലവിൽ സർവീസ് ഉള്ളതെന്ന് റിയാനെയർ സിഇഒ മൈക്കൽ ഒലിയറി പറഞ്ഞു.

അപ്രതീക്ഷിതമായി തുടർച്ചയായി സ്റ്റാഫ്‌ പണിമുടക്കുകൾ സർവീസുകളെ മൊത്തത്തിൽ സാരമായി ബാധിച്ചിട്ടുണ്ട്. പല യാത്രക്കാരും റീഫണ്ട് പോലെയുള്ള നടപടി ക്രമങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്പനിയുടെ മുന്നോട്ടുള്ള നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന പ്രവണതയാണ് നിലവിൽ ഉള്ളതെന്നാണ് അധികൃതർ പറയുന്നത്. തുടർച്ചയായി സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാരിൽ ഒരു വിഭാഗം മറ്റ് എയർലൈൻസുകളെ ആശ്രയിക്കാനും സാധ്യതയുണ്ട്.

അയർലൻഡിൽ നിന്ന് ഇറ്റലിയിലേക്കോ പോളണ്ടിൽ നിന്ന് പോർച്ചുഗലിലേക്കോ സ്പെയിനിൽ നിന്ന് ജർമ്മനിയിലേക്കോ പോകുന്ന വിമാനങ്ങൾ റദ്ദാക്കുന്നത് വൻനഷ്ടമാണ് വരുത്തിവെക്കുന്നത്. ഫ്രഞ്ച് എടിസി സ്ട്രൈക്കുകളിൽ ഫ്രാൻസ് ഓവർ ഫ്ലൈറ്റുകളെ സംരക്ഷിക്കണമെന്ന് ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ട് റയാൻ എയർലൈൻസ് കഴിഞ്ഞ ആഴ്ച ഒരു നിവേദനം സമർപ്പിച്ചിരുന്നു. റിയാനെയറിന്റെ 1.1 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഈ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെ മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. മിസ്സിസ് ഏഷ്യ ജിബി 2023 മത്സരത്തിൽ വിജയിയായി മലയാളി ഡോക്ടർ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. റ്റിസാ ജോസഫാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. 15 വർഷമായി യുകെയിൽ താമസിച്ചുവരുന്ന റ്റിസാ ജനറൽ പ്രാക്ടിഷനറാണ് . ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന റ്റിസയൂടെ ഭർത്താവ് ഡോ കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. പത്ത് വയസ്സുകാരിയായ മകൾ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി 5 -ൽ ആണ് പഠിക്കുന്നത്. തൊടുപുഴ സ്വദേശികളായ ഡോ. എൻ കെ ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് റ്റിസാ ജോസഫ്.

ഫാഷൻ മേഖലയോട് നേരത്തെ തന്നെ താല്പര്യം ഉണ്ടായിരുന്ന ടിസ, കോളേജ് പഠനകാലത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. മോഡലിംഗാണ് ഇഷ്ടമുള്ള മേഖലയെന്ന് റ്റിസാ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ‘സ്ത്രീകൾക്ക് മുന്നോട്ട് കടന്നു വരുവാൻ കൂടുതൽ അവസരങ്ങളും, സാധ്യതകളും ഇന്ന് ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുവാനും, അതിലൂടെ മുന്നോട്ട് വരാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്തത്’- റ്റിസാ കൂട്ടിച്ചേർത്തു. ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്നും മോഡലിംഗ്/ ഫാഷൻ രംഗത്ത് ലഭിക്കുന്ന വിലയേറിയ ബഹുമതികളിൽ ഒന്നാണ് ഏഷ്യ ജിബി മത്സരം.

ബ്രിട്ടനിൽ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ബ്രിട്ടന് പുറത്ത് സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് മിസ്സിസ് ഏഷ്യ ജിബി . യുണൈറ്റഡ് കിംഗ്ഡവും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മോഡലിംഗിനോടൊപ്പം, തൊഴിൽ പരമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായി സംസാരിക്കുന്നതിനും അവരുടെ വിഷയങ്ങൾ പഠിക്കുവാനും ഡോ .റ്റിസാ ജോസഫ് ശ്രദ്ധിക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധത എന്ന പോലെ തന്നെ ലഭിക്കുന്ന ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ ബോധവൽക്കരണം നടത്താനും ശ്രമിക്കുന്നു. മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും മുൻപന്തിയിൽ ഡോ . റ്റിസയുണ്ട്.

‘ജോലിക്കും മറ്റ് ഉത്തരവാദിത്തങ്ങൾക്കും ഒപ്പം തന്നെയാണ് മോഡലിങ്ങും മുന്നോട്ട് കൊണ്ടു പോകുന്നത്. ധാരാളം പ്രതിസന്ധികളെയും , പ്രശ്നങ്ങളെയും തരണം ചെയ്തതിലൂടെ ഇന്ന് ഇവിടെ നിൽക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ആഴ്ചയിൽ പരിശീലനത്തിനായി വിവിധ ഇടങ്ങളിൽ പോയിരുന്നു. കഠിനാധ്വാനം, താല്പര്യം, സമർപ്പണം എന്നീ മൂന്ന് കാര്യങ്ങളാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്’ റ്റിസാ പറഞ്ഞു. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുകെ മലയാളി ഡോക്ടർ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: 5ജി മാസ്‌റ്റുകൾ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് പ്രതികൾക്ക് 12 മാസത്തെ തടവ് ശിക്ഷ വിധിച്ചു. 60 കാരിയായ ക്രിസ്റ്റീൻ ഗ്രേസൺ, കൂട്ടാളി ഡാരൻ റെയ്‌നോൾഡ്‌സുമാണ് പിടിയിലായത്. വാക്‌സിൻ സിദ്ധാന്തത്തെ അട്ടിമറിച്ചു എന്നതിനെ തുടർന്നാണ് കേസ് എടുത്തത്. ഷെഫീൽഡിലെ ന്യൂബോൾഡ് ക്രസന്റിലുള്ള റെയ്നോൾഡ്സ്, 5G മാസ്റ്റുകളുമായി ബന്ധപ്പെട്ട് ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്താനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടിരുന്നു എന്നതിനെ തുടർന്നാണ് നടപടി. എന്നാൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഇരുവരും തമ്മിൽ പരിചയപ്പെടുന്നത് ടെലിഗ്രാമിലൂടെയാണ്. 5G നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനെ രണ്ട് പ്രതികളും ശക്തമായി എതിർക്കുന്നതായി കോടതി കണ്ടെത്തി. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്താനുള്ള ഗൂഢാലോചനയിൽ ഇരുവരും ഏർപ്പെട്ടിരുന്നു. അതേസമയം റെയ്നോൾഡ്സ് ആ കുറ്റത്തിൽ നിന്ന് മോചിതനായി. എട്ട് തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്നാണ് നിലവിൽ കോടതിയുടെ നിരീക്ഷണം.

പാർലമെന്റിനെ ജൂതന്മാരുടെയും വിദേശികളുടെയും കൂട് എന്ന് വിശേഷിപ്പിക്കുന്നതും എംപിമാരെ തൂക്കിലേറ്റാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇരുവരും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് കോടതി നടപടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലെസ്റ്റർ ഷെയറിൽ രണ്ടുപേർ തമ്മിലുള്ള വഴക്കിനെ തുടർന്ന് 20 വയസ്സുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് 15 വയസ്സുകാരനായ ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഡിസ്കവറി ഡ്രൈവിന് പുറത്ത് രണ്ടുപേർ വഴക്കിടുന്നതായുള്ള വിവരം പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.


ഈസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസിലെ ജീവനക്കാർ സംഭവസ്ഥലത്ത് എത്തിയപ്പോൾ പെൺകുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ . അറസ്റ്റ് ചെയ്ത 15 വയസ്സുകാരനായ ആൺകുട്ടി കസ്റ്റഡിയിൽ തുടരുകയാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥർ സംഭവം നടന്ന സ്ഥലത്തെ ആൾക്കാരിൽ നിന്ന് തെളിവെടുക്കുകയാണെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജിം ഹെഗ്സ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

വ്യാജവാർത്താ പ്രതിസന്ധിയെ നേരിടാൻ ഫ്രാൻസെസ് ഹൗഗൻ ഫേസ്ബുക്കിൽ ചേർന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ വീണ്ടും ചർച്ചയാകുന്നു. അവളുടെ ശ്രദ്ധേയമായ ഓർമ്മക്കുറിപ്പിന്റെ രണ്ടാം ഭാഗത്തിൽ, നുണകൾ ഇല്ലാതാക്കാൻ ടെക് ഭീമൻ യഥാർത്ഥത്തിൽ എങ്ങനെ ഇടപെട്ടു എന്നുള്ള കാര്യവും വിശദീകരിക്കുന്നു. നോർത്ത് മാസിഡോണിയയിലെ മനോഹരമായ ചെറിയ പട്ടണമായ വെലെസ് ഒരുകാലത്ത് ലോകത്തിന്റെ വ്യാജ വാർത്തകളുടെ തലസ്ഥാനമായിരുന്നു. ആ ചെറിയ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ തെറ്റായ വിവരങ്ങൾ നൽകുവാൻ ശ്രമിച്ചു. ആർക്കും സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ ഡോളർ അതിനായി ഒഴുക്കി.

മാസിഡോണിയൻ സംരംഭകനായ മിർക്കോ സെസെൽകോസ്‌കിയുടെ ആശയമാണ് ഇതിന് പിന്നിൽ. 2011-ൽ, അമേരിക്കൻ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാൻ ഒരു വെബ്സൈറ്റ് എങ്ങനെ ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് അവർ ചർച്ച ചെയ്തു. 100-ലധികം വ്യാജ വാർത്താ സൈറ്റുകൾ, ട്രംപിനെ വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും, വളരെ ലളിതവും നിർദ്ദിഷ്ടവുമായ സൂത്രവാക്യം പിന്തുടർന്ന് നുണകൾ പറഞ്ഞു പരത്തുകയും ഇതിലൂടെ അവർ ചെയ്തു. 2016 ലെ യു എസ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന ഇലക്ഷന് തന്ത്രം ഇതായിരുന്നു.

ഇതിനായി, ഒരു വാർത്താ സൈറ്റ് പോലെ തോന്നിക്കുന്ന ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റ് സൃഷ്‌ടിക്കുക. നിങ്ങളുടെ പേജുകളിൽ പരസ്യങ്ങൾ നൽകിക്കൊണ്ട് ഗൂഗിളിന്റെ ആഡ്സെൻസ് പ്രോഗ്രാമിലേക്ക് സൈൻ അപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് പ്രചരിപ്പിക്കേണ്ട വിഷയങ്ങൾ വാർത്തയോ ലേഖന രൂപത്തിലോ തയാറാക്കുക. കൃത്യമായ പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ച് വലിയൊരു ഗ്രൂപ്പിലേക്ക് എത്തിക്കുക. ഇങ്ങനെ നമ്മൾ ജനങ്ങൾ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിച്ചുറപ്പിക്കുക. വ്യാജ വാർത്തകളിൽ സംഭവിക്കുന്നത് ഇത്തരത്തിലുള്ള അതിരുകടന്ന പ്രചാരണ രീതികളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബ്രിട്ടനിലെ മോർട്ട്ഗേജ് മാർക്കറ്റിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കിടയിൽ
വായ്പ നൽകുന്നവർ നിരക്ക് വർദ്ധിപ്പിച്ചതിനാൽ ഈ മാസം 100,000-ത്തിലധികം കുടുംബങ്ങൾ സാമ്പത്തികമായ ഞെരുക്കത്തിലായിരിക്കുമെന്ന് റിപ്പോർട്ട്‌. രാജ്യത്തെ മൂന്നാമത്തെ വലിയ വായ്പാ ദാതാവായ സാന്റാൻഡർ, വാരാന്ത്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പിന്നാലെ ടി.എസ്.ബി അതിന്റെ എല്ലാ പത്തുവർഷത്തെ ഫിക്സഡ്-റേറ്റ് ഡീലുകളും വെള്ളിയാഴ്ച വെറും രണ്ടര മണിക്കൂർ നോട്ടീസ് നൽകി പിൻവലിച്ചു. കവൻട്രി ബിൽഡിംഗ് സൊസൈറ്റി അതിന്റെ രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ എല്ലാ ഡീലുകളും നാളെ വർദ്ധിപ്പിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിലും മോശമായ പണപ്പെരുപ്പ കണക്കുകളാണ് ഈ നടപടിക്ക് കാരണം. ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിൽ 8.7 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. മോർട്ട്ഗേജ് വിപണിയിലെ ബുദ്ധിമുട്ടുകൾ, പണപ്പെരുപ്പം കുറയുമ്പോഴും, ബ്രിട്ടീഷുകാർക്ക് ജീവിതച്ചെലവ് കുറയുന്നില്ലെന്ന ആശങ്ക അനുദിനം വർധിക്കുകയാണ്. എന്നാൽ അതേസമയം, മോർട്ട്ഗേജ് ഡീലുകളുടെ എണ്ണം മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സാമ്പത്തിക ഡാറ്റാ അനലിസ്റ്റ് മണിഫാക്‌സ് പറയുന്നു. ശരാശരി രണ്ട് വർഷത്തെ ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് ഇതേ കാലയളവിൽ 5.34 ശതമാനത്തിൽ നിന്ന് 5.64 ശതമാനമായി ഉയർന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 200,000 പൗണ്ട് മോർട്ട്ഗേജിൽ തിരിച്ചടയ്ക്കുന്നതിന് പ്രതിവർഷം 444 പൗണ്ട് ചേർക്കുമെന്നും പുറത്ത് വന്ന കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

യുകെയിലെ ഏറ്റവും വലിയ 20 മോർട്ട്ഗേജ് ലെൻഡർമാരിൽ ഭൂരിഭാഗവും മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ഏകദേശം 116,000 കുടുംബങ്ങൾ ഈ മാസം ഫിക്സഡ് റേറ്റ് ഡീലുകളിൽ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമെന്നാണ്. ഇത് ഒരുപക്ഷെ, ജീവിതചിലവുകളെയും മറ്റ് വായ്പ തിരിച്ചടവുകളയും സാരമായി ബാധിക്കാനും ഇടയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഇപ്പോഴും യുകെ വിസയ്ക്കായി കാത്തിരിക്കുന്നതിനാൽ വിംബിൾഡൺ നഷ്ടമാകുമെന്ന ഭയത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾ. ബെലാറസിന്റെ പിന്തുണയുള്ള ഉക്രെയ്‌ൻ റഷ്യൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓൾ ഇംഗ്ലണ്ട് ക്ലബ് അവരെ മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ പലവിധമായ നിബന്ധനകൾക്ക് വിധേയമായാണ് പങ്കെടുക്കുന്നത്. യുകെയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് അപേക്ഷകർ സമഗ്രമായ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഹോം ഓഫീസ് അറിയിച്ചു.

ജൂലൈ 3 മുതൽ 16 വരെ ലണ്ടനിലാണ് വിംബിൾഡൺ നടക്കുന്നത്. മാഡ്രിഡ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും മികച്ച റൺസ് നേടിയ പതിനാറുകാരിയായ റഷ്യൻ താരം മിറ ആൻഡ്രീവ, തനിക്ക് ടൂർണമെന്റിൽ കളിക്കാൻ കഴിയുമോ എന്നുള്ള കാര്യം സംശയമാണെന്ന് പറയുന്നു. ആൻഡ്രീവ ആറാഴ്ചയിലേറെ മുമ്പ് വിസയ്ക്ക് അപേക്ഷിച്ചതാണ്. പക്ഷെ ഇതുവരെ വിസ ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, യുകെ ഗവണ്മെന്റ് റഷ്യയ്ക്കും പൗരന്മാർക്കും എതിരെ ഒരു കൂട്ടം ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ വിസയുമായി ബന്ധപ്പെട്ട നടപടികൾ ഉൾപ്പെടുന്നുണ്ട്.

അതേസമയം, ഒരാൾ യുകെയിലേയ്ക്ക് പ്രവേശിക്കുമ്പോൾ പാലിക്കേണ്ട കുറച്ചധികം നടപടികൾ ഉണ്ടെന്നും, അതിലൂടെ കടന്നു പോകാതെ ഒന്നും നടക്കില്ലെന്നുമാണ് ഹോം ഓഫീസ് നൽകുന്ന വിശദീകരണം. യുകെയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് അപേക്ഷകർ അവരുടെ ബയോമെട്രിക്സ് സമർപ്പിക്കുകയും സമഗ്രമായ പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്നും ഹോം അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ചാൾസ് രാജാവിന്റെ സാൻഡ്രിംഗ്ഹാം ഫാമിൽ ജോലി ചെയ്യാൻ തയ്യാറുള്ള യുകെ വിദ്യാർത്ഥികൾക്ക് താമസവും, ഉയർന്ന നിരക്കിലുള്ള ശമ്പളവും വാഗ്ദാനം ചെയ്യുന്നു. അപേക്ഷകർ ആഴ്‌ചയിൽ 39 മണിക്കൂറും ലഭ്യമായിരിക്കണം എന്നുള്ളതാണ് പ്രധാന നിർദേശം. ആവശ്യാനുസരണം ഓവർടൈം ജോലിചെയ്യാൻ സന്നദ്ധതയുള്ളവർ മാത്രമേ അപേക്ഷിക്കാവൂ എന്നും പറയുന്നു. നോർത്ത് നോർഫോക്കിലെ 20,000 ഏക്കർ എസ്റ്റേറ്റിൽ ട്രാക്ടറുകൾ പ്രവർത്തിപ്പിക്കുക, ധാന്യ സ്റ്റോറുകൾ പരിപാലിക്കുക, കൃഷി ചെയ്യുക, കന്നുകാലികളെ നോക്കുക, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയാണ് പ്രധാന ചുമതലകൾ.

സീസണൽ വർക്കർ സ്കീമിന് കീഴിൽ യുകെയിലേക്ക് വരുന്ന വിദേശ തൊഴിലാളികളെ അപേക്ഷിച്ച് എസ്റ്റേറ്റ് മുതലാളിമാർ ബ്രിട്ടീഷുകാരായ തൊഴിലാളികളെ അന്വേഷിക്കുന്നു. ഈ വർഷം ഏകദേശം 45,000 താത്കാലിക വിസകൾ പദ്ധതി പ്രകാരം ഇഷ്യൂ ചെയ്യപ്പെടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 15,000 കൂടുതൽ അല്ലെങ്കിൽ 10,000 വിസകൾ കുറഞ്ഞത് അനുവദിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.

ഇൻഡോനേഷ്യൻ തൊഴിലാളികൾ യുകെയിലേക്ക് വരാൻ ലൈസൻസില്ലാത്ത വിദേശ ബ്രോക്കർമാർക്ക് 5,000 പൗണ്ട് നൽകുന്നുവെന്ന വാർത്തകൾ ഇതിനോടകം പുറത്ത് വന്നിരുന്നു. സാൻ‌ഡ്രിംഗ്‌ഹാം എസ്റ്റേറ്റ് വെബ്‌സൈറ്റ്, ഫാർമേഴ്‌സ് വീക്ക്‌ലി, മറ്റ് ജോബ് വെബ്‌സൈറ്റുകൾ എന്നിവയിലെ പരസ്യങ്ങൾ അനുസരിച്ച് ഈ മാസം അവസാനം മുതൽ ഒക്ടോബർ വരെ തൊഴിലാളികളെ എടുക്കാനാണ് തീരുമാനം.

കുടിയേറ്റം എന്നും ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. യുകെ രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇതിനുണ്ടുതാനും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന വരുന്ന വാർത്തകൾ അനുസരിച്ചു മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അത്ര ആശാവഹമല്ല എന്ന് പറയാതെ വയ്യ.

പതിനായിരത്തിലേക്ക് കുടിയേറ്റം കുറയ്ക്കും എന്ന വാക്ക് പറഞ്ഞാണ് കഴിഞ്ഞ തവണ തീവ്ര വലതുപക്ഷക്കാർ വോട്ട് പിടിച്ചത്. എന്നാൽ കോവിഡ്  പോലുള്ള മഹാമാരിയിൽ പലതും മാറിമറിഞ്ഞു. യുകെ യൂറോപ്പ്യൻ യൂണിയൻ വിട്ടെങ്കിലും കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ സൂചിക കാണിച്ചപ്പോൾ അത് കുറക്കാൻ തന്നെ ഉള്ള നിയമ ഭേദഗതിക്കാണ് യുകെ ഇപ്പോൾ മുൻകൈ എടുക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്.  ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതരുടെ  പരിഗണനയിൽ ഉള്ളത്. മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയർത്തുക എന്ന കുറുക്കു വഴിയാണ് ഇപ്പോൾ നോക്കുന്നത്. അതുമാത്രമല്ല, ഐ എല്‍ ആര്‍ അല്ലെങ്കിൽ പി ആർ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായും  തെളിയിക്കണം.

അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത് വർഷത്തെ കാലയളവിൽ  ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും.

കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന എന്ന്  പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു ചുവടുപിടിച്ചാണ് ഇപ്പോൾ വരുത്തുന്ന ഭേദഗതികൾ.  കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. ഇതിനായി ഫ്രാൻസുമായി ഒരു കരാർ തന്നെ യുകെ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുകയും ഇതിനായി യുകെ സർക്കാർ ഫ്രാൻസിന് കൈമാറി കഴിഞ്ഞു.

ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയത്‌. അത് ലഭിച്ചിട്ടുള്ളവർ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും ഹോം ഓഫീസ് പറയുകയുണ്ടായി. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു വാർത്തക്കുള്ള മറുപടി എന്ന നിലക്കാണ് വ്ക്താവിന്റെ മറുപടി എന്നാണ് ഡെയിലി മെയിൽ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

കുടിയേറ്റ നിയമങ്ങളിൽ മാറ്റം വന്നാൽ ഉണ്ടാകുന്ന നഷ്ട്ടം മലയാളികൾക്കാണ്. കാരണം നഴ്സുമാരായി യുകെയിൽ എത്തിയവർ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും എന്ന് സാരം. എന്നാൽ ഇത്രയയധികം നഴ്‌സ് ക്ഷാമം  അനുഭവിക്കുന്ന ആരോഗ്യ മേഖലയെ ഒഴിവാക്കുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടിവരും.

Copyright © . All rights reserved