Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- ചാൾസ് രാജാവായതിനു ശേഷമുള്ള തങ്ങളുടെ ആദ്യ വിദേശ യാത്രയിൽ വെയിൽസ് രാജകുമാരനായ വില്യമും ഭാര്യ കെയ്റ്റും അമേരിക്കയിലെ ബോസ്റ്റണിൽ എത്തി. റോയൽ ഫൗണ്ടേഷൻ നൽകുന്ന എർത്ത്‌ഷോട്ട് പരിസ്ഥിതി പുരസ്കാരത്തിന്റെ ബോസ്റ്റൺ ലോഞ്ച് ഇവന്റിൽ വില്യമും കേറ്റും പോഡിയത്തിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, നഗരത്തിന്റെ പരിസ്ഥിതി മേധാവിയായ റവറന്റ് മരിയാമ വൈറ്റ്-ഹാമണ്ട് നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കോളനിവൽക്കരണത്തിന്റെയും വംശീയതയുടെയും പൈതൃകം കാലാവസ്ഥാ വ്യതിയാനത്തിൽ ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ചാണ് അവർ തന്റെ പ്രസംഗത്തിൽ സംസാരിച്ചത്. ചൊവ്വാഴ്ച രാത്രി ക്വീൻ കൺസോർട്ട് കാമില ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിൽ വില്യമിന്റെ ഗോഡ് മദറായ ലേഡി സൂസൻ ഹസ്സി കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൻഗോസി ഫുലാനിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന വിവാദം വന്നതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

 

കാലാവസ്ഥ വ്യതിയാനത്തിലും, പരിസ്ഥിതിയുടെ നശീകരണത്തിലും കോളനിവൽക്കരണത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നാണ് ഹാമണ്ട് വില്യമും കെയ്റ്റും ഉണ്ടായിരുന്ന സദസ്സിൽ വച്ച് വ്യക്തമാക്കിയത്. ഹാമണ്ട് നടത്തിയ പ്രസ്താവനകളെ മാധ്യമങ്ങളെല്ലാം തന്നെ ബ്രിട്ടനിൽ രാജകൊട്ടാരത്തിൽ നടന്ന പുതിയ വിവാദവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വംശീയതയെയും കൊളോണിയലിസത്തെയും കുറിച്ചുള്ള പരാമർശങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കുമ്പോഴും, പുഞ്ചിരിയോടെ തന്നെയാണ് വില്യം സ്റ്റേജിലേക്ക് കയറിയത്.

ബഹിരാകാശ വിഷയങ്ങളിൽ പ്രസിഡന്റ്‌ ജോൺ എഫ് കെന്നഡിയുടെ പ്രയത്നങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തന്നെയും പ്രേരിപ്പിച്ചതായി വില്യം വ്യക്തമാക്കി. ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ് പ്രസിഡന്റ് കെന്നഡിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ മകളോടൊപ്പവും അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്ന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയും നടത്തുന്നതിൽ സന്തോഷം ഉണ്ടെന്നും വില്യം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. നിലവിൽ ഓസ്‌ട്രേലിയയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിക്കുന്ന, കൊല്ലപ്പെട്ട പ്രസിഡന്റ് കെന്നെഡിയുടെ മകൾ കരോലിൻ ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും, യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതിനാൽ അവർക്ക് പങ്കെടുക്കാനായില്ല. നിലവിലെ സാഹചര്യത്തിൽ പുതിയ വിവാദങ്ങളോട് വെയിൽസ് രാജകുമാരനും ഭാര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പോലീസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ആക്രമണത്തിൽ മരണമടഞ്ഞ സ്ത്രീകളുടെ കുടുംബങ്ങൾ രംഗത്ത്. കൊലപാതകികൾക്ക് ഭരണകൂടം സേവനങ്ങൾ നൽകുന്ന രീതിയും മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമാന രീതിയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകാനായി ആരംഭിച്ച കിൽഡ് വുമൺ സംഘടനയുടേതാണ് ആവശ്യം.

ഖൗല സലീമും മകൾ റനീം ഔദെയും 2018ലാണ് കൊല്ലപ്പെട്ടത്.റനീമിയുടെ മുൻ ഭർത്താവാണ് ഇരുവരുടെയും മരണത്തിനു പിന്നിൽ. എന്നാൽ അതേസമയം വെസ്റ്റ് മിഡ്‌ലാൻഡ് പോലീസിന്റെ ഭാഗത്തു നിന്ന് നിരവധി വീഴ്ചകൾ ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗാർഹിക പീഡനത്തിന് ഇരയായവരോട് അധികൃതർ കുറച്ച് കൂടി നല്ല രീതിയിൽ പെരുമാറണമെന്ന് ഖോലയുടെ സഹോദരി നൂർ നോറിസ് പറഞ്ഞു. ഭാവിയിൽ സമാനമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അധികൃതരുടെ ഭാഗത്തു നിന്ന് പിന്തുണ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

ജൂലി ദേവ്യയുടെ 24 കാരിയായ മകൾ പോപ്പി നേരിട്ടതും സമാനതകളില്ലാത്ത ക്രൂരതയാണ്. മുൻ കാമുകൻ 2018 ൽ കറിക്കത്തി ഉപയോഗിച്ച് മാരകമായി കുത്തി കൊല്ലുകയായിരുന്നു. വിദേശത്തേക്ക് പോകാൻ എല്ലാം ശരിയായ സാഹചര്യത്തിലായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തെ തുടർന്ന് പ്രതി 16വർഷം ജയിലിലായിരുന്നു. എന്നാൽ ജൂലി ദേവ്യ അതിൽ സംതൃപ്ത ആയിരുന്നില്ല. കത്തി പോലുള്ള ആയുധങ്ങൾ ജീവനെടുക്കാൻ ഉപയോഗിക്കുന്നപക്ഷം തടവ് 25 വർഷമായി ഉയർത്തണമെന്നാണ് ഇവർ പറയുന്നത്.

ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട അമ്മായി മുംതഹിന ജന്നത്തിനെ ഓർക്കുകയാണ് ഓഞ്ജലി റൗഫ്. 2011ലാണ് സംഭവം. ക്രൂരനായ ഭർത്താവ് സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദാരുണ സംഭവം കണ്മുന്നിൽ കണ്ടതിന്റെ ഭയം ഇപ്പോഴും വിട്ട് മാറിയിട്ടില്ല. അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ വിവേചനത്തിന്റെ ഇരയാണ് തന്റെ അമ്മായിയെന്ന് ഓഞ്ജലി റൗഫ് പറയുന്നു. ഗാർഹീക പീഡനത്തിന്റെ ഇരകളെ കൂടുതൽ സ്ത്രീവിരുദ്ധത പറഞ്ഞ് നേരിടാനാണ് ഇവിടുത്തെ പോലീസ് ശ്രമിക്കുന്നതെന്നും, ഇതിന് മാറ്റം വരണമെന്നും ഓഞ്ജലി കൂട്ടിച്ചേർത്തു.

എന്നാൽ, ഔദ്യോഗിക രേഖകളിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2020 ഏപ്രിലിനും,2021 മാർച്ചിനും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 177 സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു വർഷം ഗാർഹീക പീഡനം നേരിട്ടവരുടെ എണ്ണം 1.7 ദശലക്ഷമാണെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ പ്രിയപെട്ടവർക്ക് വേണ്ടി സംസാരിക്കാനും അവർക്ക് നീതി ഉറപ്പാക്കാനുമാണ് കിൽഡ് വുമൺ എന്നപേരിൽ സംഘടന പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള വിവേചനങ്ങൾ മാറണമെന്നും പോലീസിന്റെയും അധികാരികളുടെയും ഭാഗത്ത്‌ നിന്ന് നീതി ഉണ്ടാകണമെന്നും ഇവർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ഫ്രീ റേഞ്ച് ടർക്കികളിൽ പക്ഷിപനി വ്യാപിക്കുന്നതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷംകൊണ്ട് തന്നെ രോഗം ഒരു ശതമാനം ടർക്കികളുടെ മരണത്തിനു കാരണമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗ വ്യാപനം ഉണ്ടായതിനെ തുടർന്ന് കർഷകർ ടർക്കികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവങ്ങളുമുണ്ട്. പ്രാഥമിക ഘട്ടമെന്ന നിലയിൽ രോഗവ്യാപനതോത് ഒഴിവാക്കാൻ, പക്ഷികളെയും മൃഗങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാൻ കർഷകരോട് അധികൃതർ അഭ്യർത്ഥിച്ചു.

ക്രിസ്മസ് സീസൺ അടുത്തിരിക്കെ വിപണികളിൽ കടുത്ത ആഘാതമാണിത് സൃഷിച്ചിരിക്കുന്നത്. നിലവിലെ പോരായ്മ പരിഹരിക്കാൻ പോളണ്ട് പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടർക്കികളെ ഇറക്കുമതി ചെയ്യാനാണ് സൂപ്പർ മാർക്കറ്റുകളുടെ തീരുമാനം. യുകെയിലെ പ്രതിസന്ധിയെ അതിജീവിക്കാൻ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പക്ഷിപ്പനി കർഷകരിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രശ്നത്തിൽ അടിയന്തിരമായി അധികാരികൾ ഇടപെടണമെന്ന് കോമൺസ് ഫുഡ് ആൻഡ് ഫാമിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് പക്ഷിപ്പനി ഇത്രയും തീവ്രമാകുന്നതെന്ന് ബ്രിട്ടീഷ് പൗൾട്രി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഗ്രിഫിത്ത്‌സ് പറഞ്ഞു.

ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി ഉത്പാദിപ്പിച്ചത് ഏകദേശം 9 ദശലക്ഷം ടർക്കികളെയാണ്. ഇതിൽ ഒരു ദശലക്ഷത്തിലധികം ടർക്കികൾ ഇപ്പോൾ തന്നെ പക്ഷിപ്പനി ബാധിച്ചു ചത്തു. മുൻ വർഷങ്ങളിൽ രോഗത്തിന് കാരണമായ വൈറസിനെ അതിജീവിച്ചെന്നും ഇതിനെയും നമ്മൾ അതിജീവിക്കുമെന്നും യുകെയിലെ ചീഫ് വെറ്ററിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസ് പറഞ്ഞു.

ലണ്ടൻ/ സസ്സെക്സ് : വളരെയേറെ പ്രതീക്ഷകളോടെ ഒരു നഴ്‌സായി യുകെയിൽ എത്തിയ നിമ്യ മാത്യു.  എത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിമ്യ മാത്യൂസ് (34) മരണമടഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതിയാണ് പരേതയായ നിമ്യ മാത്യൂസ്.

ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഇന്ന് ഉച്ചയോടെ  മരണമടയുകയായിരുന്നു.

മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും  അടങ്ങുന്നതാണ്യു കുടുംബം. ഇവർ യുകെയിൽ എത്തിയിട്ട് അധികം ആയില്ല എന്നാണ് പുറത്തുവരുന്ന വിവരം.  ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാത്രമേ അറിയുകയുള്ളൂ. നിമ്യ മാത്യൂസിന്റെ  അകാല വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധുമിത്രാതികളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതയായ നിമ്യ മാത്യൂസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിരവധി മലയാളികളെ കുടുക്കിയ പീറ്റര്‍ബറോ ചിട്ടി തട്ടിപ്പിൽ പരാതിക്കാരന് ആശ്വാസമായി കോടതി വിധി. തട്ടിപ്പ് നടത്തിയ മലയാളി നേഴ്സായ കോതമംഗലം സ്വദേശി ഷിബി, നഷ്ടമായ തുക ഉൾപ്പെടെ 10,894 പൗണ്ട് പരാതിക്കാരന് നൽകണമെന്നാണ് കോടതി ഉത്തരവ്. ഈ വിധിക്കെതിരെ യുവതി അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളിയതോടെയാണ് വാർത്ത പുറത്ത് വന്നത്. പീറ്റര്‍ബറോ കൗണ്ടി കോടതിയാണ് കേസിൽ വാദം കേട്ടത്.

നഷ്ടമായ പണം നിയമപോരാട്ടത്തിലൂടെ തിരികെ പിടിക്കണമെന്ന ജോമില്‍ എന്നയാളുടെ ഉറച്ച തീരുമാനമാണ് ധാരാളം പേരെ തട്ടിപ്പിനിരയാക്കിയ കേസിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകാൻ കാരണമായത്. നേരത്തെ നിയമപരമായി പണം തിരികെ ലഭിച്ച ജെയ്മോന്റെ വാർത്ത പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ജോമിൽ നിയമപോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നവരെ ഭീഷണിപ്പെടുത്താനും യുവതി ശ്രമിക്കുന്നതായി ഇതിനോടകം തന്നെ പരാതി ഉയർന്നിട്ടുണ്ട്. ജോമിലിനും ജെയ്മോനും പണം തിരികെ നൽകാൻ കോടതി വിധി വന്നത് തട്ടിപ്പിനിരയായ അനേകം ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ പ്രചോദനം നൽകിയിട്ടുണ്ട്.

ചിട്ടികമ്പനി പൊട്ടിയതിനെ തുടർന്ന് പീറ്റര്‍ബറോയിൽ നിന്നും ഷിബിയും കുടുംബവും താമസം മാറ്റിയിരുന്നു. ആരും പരാതിയുമായി കോടതിയെ സമീപിക്കില്ലെന്ന അമിതവിശ്വാസത്തിന്റെ പുറത്താണ് താമസം മാറിയത്. എന്നാൽ രണ്ടുപേർ അനുകൂല വിധി നേടിയത് തട്ടിപ്പിനിരയായ കൂടുതൽ മലയാളികളെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലേക്ക് നയിക്കും. നിയമനടപടികൾക്കായി നിരവധി അഭിഭാഷക സ്ഥാപനങ്ങളെ ആളുകൾ ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇറ്റ്‌സ് കമിങ് ഹോം എന്ന ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുകയാണ് ഇംഗ്ലണ്ട്. വെയിൽസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് രാജകീയമായി ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് കടന്ന് ഇംഗ്ലണ്ട്. വെയില്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍.

ആദ്യ അര മണിക്കൂറില്‍ 76 ശതമാനം പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നു. 38ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ഫോഡന് അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി. ഗോൾ മാത്രം അകന്നുനിന്നു. എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട ഇംഗ്ലണ്ടിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്സിന് പുറത്ത് ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ ലീഡെടുത്ത ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോളിന് ഒരുമിനിറ്റിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു. ഹാരി കെയ്ന്‍ തളികയിലെന്നവണ്ണം നല്‍കിയ ക്രോസില്‍ ഫില്‍ ഫോഡന്‍റെ മനോഹര ഫിനിഷിംഗ്. ഇംഗ്ലണ്ട് രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി 2-0ന് മുന്നിലെത്തി. രണ്ട് ഗോള്‍ വീണതോടെ വെയില്‍സ് ഉണര്‍ന്നു. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ബോക്സില്‍ തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ വെയ്ല്‍സിന് നഷ്ടമായി. എന്നാല്‍ ആക്രമണം മറക്കാതിരുന്ന ഇംഗ്ലണ്ട് 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ വീണ്ടും ലീഡുയര്‍ത്തി.

ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. യുഎസ്എ രണ്ടാമത്. പ്രീ ക്വാർട്ടറിൽ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളി. 1958 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പിന് യോഗ്യത നേടിയ അഭിമാനത്തോടെയാണ് വെയിൽസ് ഖത്തറിൽ എത്തിയത്. എന്നാൽ, ആരാധകർ പ്രതീക്ഷിച്ചതുപോലെ മികച്ച കളി പുറത്തെടുക്കാൻ ബെയ്‌ലിനും കൂട്ടർക്കും കഴിഞ്ഞില്ല

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികളുടെ എണ്ണം മറ്റ് മതസ്ഥരേക്കാൾ ആദ്യമായി ജനസംഖ്യയുടെ പകുതിയിൽ താഴെയായതായി കണക്കുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഡേറ്റയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2011 മുതൽ 2021 വരെയുള്ള മാറ്റങ്ങൾ ഇതിൽ നിന്നും വ്യക്തമാണ്. നിലവിലെ കണക്ക് അനുസരിച്ച് 46.2% പേരാണ് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളത്. അതേസമയം 2011 ൽ 59.3% ആയിരുന്നു ഇത്.

ക്രിസ്ത്യാനികളുടെ എണ്ണം ഇത്രയും കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ചു നിരവധി മത നേതാക്കൾ രംഗത്ത് വന്നു. ക്രിസ്ത്യാനികളാണെന്നുള്ള ബോധം ഇന്ന് ഏറെ ആളുകൾക്കും ഇല്ല എന്നതാണ് ഇതിനു കാരണമെന്നും , ആളുകൾ അകന്നുപോകുന്നത് പരിഹരിക്കണമെന്നും യോർക്ക് ആർച്ച് ബിഷപ്പ് പറഞ്ഞു. സഭയും സമൂഹവും കടന്നുപോകുന്നത് ഇരുണ്ട കാലഘട്ടത്തിൽ ആണെന്നു പറഞ്ഞ റവ.സ്റ്റീഫൻ കോട്രെൽ സഭാ പ്രവർത്തനം കൂടുതൽ സജീവമാക്കി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷത്തിനിടയിൽ മതേതര ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതായി ഹ്യൂമനിസ്‌റ്റ് യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ കോപ്‌സൺ പറഞ്ഞു. എന്നാൽ അതേസമയം, കണക്കുകൾ ഔദ്യോഗികമാണെന്നും, ക്രിസ്ത്യൻ സമുദായത്തിന് മേൽകൈ എന്ന വാദം ഇനി നിലനിൽക്കില്ലെന്നും നാഷണൽ സെക്കുലർ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഇവാൻസ് പറഞ്ഞു.

ക്രിസ്ത്യൻ വംശജരുടെ എണ്ണത്തിൽ കുറവ് വന്നതിനോടൊപ്പം ബ്രിട്ടീഷ് വംശജരല്ലാത്ത ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 2011ലെ കണക്കുകൾ പ്രകാരം 8% ആയിരുന്നത് ഇപ്പോൾ 9.7% ആണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഊർജബില്ല് കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാകുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ പരിഹാരവുമായി സർക്കാർ. ഊർജബില്ല് കുറയ്ക്കാനായി കുടുംബങ്ങൾക്ക് 1,500 പൗണ്ട് വീതം ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ബില്ലുകൾ അടയ്ക്കാൻ ആളുകൾ കഷ്ടപ്പെടുന്നുവെന്ന വാർത്തകൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി.

അടുത്താഴ്ച പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് വർഷം കാലാവധിയുള്ള പ്രോജക്റ്റിൽ യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ നവീകരിക്കാൻ ഇക്കോ ഗ്രാന്റുകളും ഇതിന്റെ ഭാഗമായി ലഭിക്കും. 2030 ഓടെ ബ്രിട്ടന്റെ ഊർജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ആളുകളുടെ ജീവിത നിലവാരം ഉയർത്തുക, ഊർജം ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ഇക്കോ പ്ലസ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കൗൺസിൽ ടാക്സ് ബാൻഡുകളിൽ എ മുതൽ ഡി വരെയുള്ള ആളുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

എന്നാൽ പദ്ധതിയെ കുറിച്ചുള്ള അന്തിമ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 70,000 വീടുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു. ടൈംസ് പറയുന്നതനുസരിച്ച്, ലോഫ്റ്റ് ഇൻസുലേഷൻ സ്ഥാപിക്കുന്നതിലൂടെ പ്രതിവർഷം 640 പൗണ്ട് ലാഭിക്കാൻ കുടുംബങ്ങൾക്ക് കഴിയും. ബോയിലർ താപനില കുറയ്ക്കുക, ഒഴിഞ്ഞ മുറികളിൽ റേഡിയേറ്ററുകൾ സ്വിച്ച് ഓഫ് ചെയ്യുക എന്നിവ ശ്രദ്ധിക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും അധികൃതർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജോലിസ്ഥലത്തെ സമ്മർദ്ദത്തെ തുടർന്ന് ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ കോടതി വാദം കേട്ടു. രോഗികൾക്ക് പ്രിയപ്പെട്ടതും, ഏത് സമയത്തും സമീപിക്കാവുന്നതുമായ ഡോക്ടർ വൈഷ്ണവി കുമാർ(35) ജൂൺ 22 നാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ വെച്ചുണ്ടായ മോശമായ അനുഭവത്തെയും സമ്മർദ്ദത്തെയും തുടർന്നുള്ള വിഷമമാണ് മരണകാരണമെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം.

രോഗികളോട് കരുതലോടെ ഇടപെടുന്ന, കരുണയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട ഡോക്ടറിന്റെ വേർപാടിൽ ഇപ്പോഴും എല്ലാവരും സങ്കടത്തിലാണ്. ആശുപത്രിയിൽ വെച്ച് നേരിട്ടിരുന്ന സമ്മർദ്ദത്തിൽ മനംനൊന്ത് വൈഷ്ണവി ഏറെ നേരം കരയാറുണ്ടായിരുന്നെന്ന നിർണായക വിവരമാണ് ആത്മഹത്യ എന്ന സംശയം ബലപ്പെടുത്തിയത്.

തന്റെ മകൾ ജോലി ചെയ്തിരുന്ന ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ പലപ്പോഴും ജോലിയിൽ സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നെന്നും, ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതാണെന്നും വൈഷ്ണവിയുടെ പിതാവ് ഡോക്ടർ രവി കുമാർ ബർമിംഗ്ഹാം കൊറോണർ കോടതിയെ അറിയിച്ചു. എന്നാൽ വൈഷ്ണവി 2019-ൽ മാനസികാരോഗ്യ വിദഗ്ധന്റെ പക്കൽ ചികിത്സ തേടിയിരുന്നെന്നും, ജോലിഭാരവും കുടുംബത്തിലെ അപ്രതീക്ഷിത വിയോഗവുമാണ് മരണത്തിനു പിന്നിലെന്ന് സോളിഹൾ അസിസ്റ്റന്റ് കോറോണർ ഇയാൻ ഡ്രീലൻ പറഞ്ഞു.

കോവിഡ്- 19 ന്റെ സമയത്ത് വൈഷ്ണവി സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽ ട്രസ്റ്റിൽ ചീഫ് രജിസ്ട്രാറായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഡോക്ടറിന്റെ വേർപാടിൽ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിലൂടെ അനുസ്മരിക്കുന്നത്. സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു വൈഷ്ണവിയെന്നും, വിയോഗം അപ്രതീക്ഷിതമായിട്ടാണെന്നും കേസിൽ കോടതി വാദം കേട്ടതിനു ശേഷം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ-ചൈന ബന്ധത്തിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ വിദേശനയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുമായി ചുമതലയേറ്റതു മുതൽ ചൈനയോടുള്ള യുകെയുടെ നിലപാട് കർശനമാക്കാൻ സുനക് സമ്മർദ്ദം നേരിട്ടിരുന്നു.

നമ്മുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും ചൈന വെല്ലുവിളി ഉയർത്തുന്നുവെന്ന് തിരിച്ചറിയുന്നതായി സുനക് പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾക്കെതിരെ ചൈനയിൽ കനത്ത പ്രതിഷേധം നടക്കുകയാണ്. ഞായറാഴ്ച ഷാങ്ഹായിൽ ഒരു പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ബിബിസി മാധ്യമപ്രവർത്തകനെ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇതിനെയും സുനക് വിമർശിച്ചു.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കീഴിലായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുള്ള സുവർണ്ണകാലഘട്ടം. എന്നാൽ ലണ്ടനും ബീജിംഗും തമ്മിലുള്ള ബന്ധം പിന്നീട് വഷളായി. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും എതിരാളികളോട് നയതന്ത്രപരമായി എതിർത്തു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved