ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചില ഉൽപ്പന്നങ്ങൾക്ക് ദൗർലഭ്യം നേരിടുന്നതിനാൽ വിൽപ്പനയ്ക്ക് പരിധി ഏർപ്പെടുത്തി സൂപ്പർമാർക്കറ്റുകൾ. പ്രധാനമായും പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ് ദൗർലഭ്യം നേരിടുന്നത്. നിലവിൽ അസ്ഡ, മോറിസൺസ് എന്നീ സൂപ്പർമാർക്കറ്റുകളാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ഉപഭോക്താവിന് തക്കാളി, കുരുമുളക്, ചീര തുടങ്ങിയ ഇനങ്ങളുടെ വിൽപ്പനക്ക് പരിധി നിശ്ചയിച്ചതായി അസ്ഡ അറിയിച്ചു. ചൊവ്വാഴ്ച മുതൽ കടകളിൽ വെള്ളരിക്കാ പോലുള്ള ഉൽപ്പന്നങ്ങൾക്കും പരിധി ഏർപ്പെടുത്തുമെന്ന് മോറിസൺസ് പറഞ്ഞു. അതേസമയം ടെസ്‌കോ, സെയിൻസ്‌ബറി, ലിഡ്‌ൽ, ആൽഡി, വെയ്‌ട്രോസ്, മാർക്ക്സ് & സ്പെൻസർ എന്നിവ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും തന്നെ കൊണ്ടു വന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ചില സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകൾ വെറും കയ്യോടെ മടങ്ങേണ്ടി വന്നതിനെ തുടർന്നാണ് വാർത്ത പുറത്തു വരുന്നത്. ഇതേ തുടർന്ന് ശൂന്യമായ സൂപ്പർമാർക്കറ്റ് ഷെൽഫുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വെള്ളപ്പൊക്കവും മഞ്ഞും ആലിപ്പഴ വീഴ്ചയുമാണ് വിളവെടുപ്പിനെ പ്രധാനമായും ബാധിച്ചത്. സ്പെയിനിലെയും വടക്കേ ആഫ്രിക്കയിലെയും തീവ്രമായ കാലാവസ്ഥയുടെ ഫലമായുണ്ടായ ക്ഷാമം അയർലണ്ടിനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. യുകെ ഉപയോഗിക്കുന്ന സാധനങ്ങളുടെ പകുതിയിലധികവും ഈ പ്രദേശങ്ങളിൽ നിന്നാണ് വരുന്നത്. നിലവിലെ പ്രതിസന്ധി ആഴ്ചകൾ നീണ്ടു നിൽക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഔദ്യോഗിക പ്രതിനിധികൾ ഫറഞ്ഞു.

തക്കാളി, കുരുമുളക്, ചീര എന്നിവയ്‌ക്കൊപ്പം സാലഡ് ബാഗുകൾ, വെള്ളരി, ബ്രൊക്കോളി, കോളിഫ്‌ളവർ, റാസ്‌ബെറി പന്നറ്റ് എന്നിവയുടെ വിൽപ്പനയും പരിമിതപ്പെടുത്തുന്നതായി ഇതിനോടകം തന്നെ പ്രമുഖ സൂപ്പർ മാർക്കറ്റ് ബ്രാൻഡായ അസ്‌ഡ പറഞ്ഞു. വെള്ളരിക്കാ, തക്കാളി, ചീര, കുരുമുളക് എന്നിവയുടെ വിൽപ്പനെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ശൈത്യകാലത്ത് യുകെ തക്കാളിയുടെ 95% ഉം ചീരയുടെ 90% ഉം ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ കൂടുതലും ബി ആർ സി നിർദ്ദേശത്തെ തുടർന്ന് സ്പെയിനിൽ നിന്നാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇടവേളയ്ക്ക് ശേഷം സമ്പദ് വ്യവസ്ഥയിൽ വളർച്ചയുമായി യുകെ. ഊർജ്ജ ബില്ലുകളും ഇയു പേയ്‌മെന്റുകൾക്കും പുറമെയാണ് നിലവിലെ മുന്നേറ്റം. 1999 ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും വരുമാനം ഉയർത്തിയത് ആദായ നികുതിയിനത്തിലാണ്. 5.4 ബില്യൺ പൗണ്ടാണ് മിച്ചം തുകയായി രേഖപ്പെടുത്തിയത്. നികുതിയിനത്തിൽ ലഭിച്ചതിനേക്കാൾ കുറവ് തുകയാണ് ചെലവിനത്തിൽ ഉള്ളത്. പണപ്പെരുപ്പവും വർദ്ധിച്ചു വരുന്ന ജീവിത ചിലവും കാരണം ദൈന്യംദിന ജീവിതം ദുസ്സഹമാകുന്നതിനിടയിലാണ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൊതു ധനകാര്യം ഇപ്പോഴും ദുർബലമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നികുതിയിനത്തിൽ വരുന്ന തുകയും ചിലവും സംബന്ധിച്ച് അന്തിമ രേഖ മാർച്ച് 15 ന് ചാൻസലർ ജെറമി ഹണ്ട് തയാറാക്കും. നിലവിലെ കണക്കുകൾ ഹണ്ടിന് തന്റെ ബജറ്റിനെ കുറിച്ച് ആത്മവിശ്വാസം പകരുന്നുണ്ടെന്നും, ഇത് ഏകദേശ ധാരണ കൈമാറുന്നവന്നും ഇ വൈ ക്ലബിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് മാർട്ടിൻ ബെക്ക് പറഞ്ഞു.
എന്നാൽ, ഗവൺമെന്റ് ഏർപ്പെടുത്തിയ സാമ്പത്തിക നിയമങ്ങൾ അഞ്ച് വർഷത്തേയ്ക്കാണ്. അതുകൊണ്ട് യുകെയുടെ സാമ്പത്തിക കാര്യങ്ങളിൽ ഹ്രസ്വകാല മാറ്റങ്ങൾക്ക്,നയങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നും ബെക്ക് കൂട്ടിചേർത്തു. അതേസമയം, സർക്കാരിന്റെ ഔദ്യോഗിക വക്താക്കളായ ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (OBR) പ്രവചിച്ചതിനേക്കാൾ 30.6 ബില്യൺ പൗണ്ട് കുറവാണ് ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള പൊതു വായ്പ.പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഏർപ്പെടുത്താൻ നിലവിലെ സാഹചര്യങ്ങൾ ഒരുപക്ഷെ ചാൻസലറെ പ്രേരിപ്പിക്കുമെന്ന് കെപിഎംജി യുകെയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ മൈക്കൽ സ്റ്റെൽമാച്ച് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നിക്കോള ബുള്ളിയെ കാണാതായതിന് ഒരു മൈൽ അകലെ നദിയിൽ നിന്ന് കിട്ടിയ മൃതദേഹം നിക്കോളയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിക്കായുള്ള തിരച്ചിലിനിടെ ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു. നിക്കോളയെ അവസാനമായി കണ്ട സ്ഥലത്തു നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൂചനകളെ തുടർന്ന് അണ്ടർ വാട്ടർ സേർച്ച് ടീമും സ്പെഷ്യലിസ്റ്റ് ഓഫീസർമാരും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്.

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. നിക്കോളയുടെ തിരോധാനം യുകെയിലെമ്പാടും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൻറെ ആറും ഒൻപതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിനു ശേഷമാണ് നിക്കോളയെ കാണാതാകുന്നത്. പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർ നടപടികൾ നടത്തിയത്.

ഒരുമാസമായിട്ടും നിക്കോളയുടെ തിരോധാനത്തിന് ഉത്തരം കിട്ടാത്തതുകൊണ്ട് പോലീസും കടുത്ത സമ്മർദ്ദത്തിലായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വന്ന പല വാർത്തകളും നിക്കോളയുടെ പ്രിയപ്പെട്ടവർക്ക് വേദന ഉണ്ടാക്കുന്നതായിരുന്നു. നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയതിന് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്റ്റുഡന്റ് വിസയെ കുറിച്ച് പഠിക്കാൻ വിദഗ്ധ കമ്മീഷനെ നിയമിക്കാൻ ഒരുങ്ങി യുകെ. ഇന്ത്യയിൽ നിന്നുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾ യുകെയിൽ എത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസരീതി രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. യുകെ മുൻ സർവകലാശാല മന്ത്രിയും പാർലമെന്റ് അംഗവുമായ ക്രിസ് സ്കിഡ്‌മോർ അധ്യക്ഷനായ ഇന്റർനാഷണൽ ഹയർ എജ്യുക്കേഷൻ കമ്മീഷന്റെ (ഐ എച്ച് ഇ സി) നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ റൂട്ട് വെട്ടിക്കുറയ്ക്കാനുള്ള യുകെ ഗവൺമെന്റിന്റെ സമീപകാല റിപ്പോർട്ടുകളുടെയും നടപടികളുടെയും അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

വിദേശ വിദ്യാർത്ഥികളുടെ സ്വാധീനം യുകെയുടെ സമ്പദ്‌വ്യവസ്ഥയിലേക്കും സമൂഹത്തിലേക്കും ഉയർത്തിക്കാട്ടുന്നതിനൊപ്പം, ആകർഷകമായ വിസ ഓഫറുകളും അവതരിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രാറ്റജി 2.0 എന്ന പേരിൽ അറിയപ്പെടുന്ന കമ്മിഷൻ വിഷയത്തെ കുറിച്ചുള്ള പ്രധാന ശുപാർശകൾ മുൻപോട്ട് വെക്കും. ‘ഇന്ത്യയെയും യുകെയെയും സംബന്ധിച്ചിടത്തോളം, ഞങ്ങൾ വളരെ നിർണായക നിമിഷത്തിലാണ്, തുല്യ പങ്കാളികൾ എന്ന നിലയിൽ ഓരോ രാജ്യത്തിന്റെയും ശക്തികളിലും ആവശ്യകതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവർത്തന ശൈലി രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്’- ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലുംനി യൂണിയൻ യു കെയുടെ നാഷണൽ സ്ഥാപകനും ചെയർമാനുമായ സനം അറോറ പറഞ്ഞു.

പുതിയ പാനലിന്റെ കമ്മീഷണർമാരിൽ ഒരാളാണ് സനം അറോറ. യുകെയിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയുമെന്നും സനം അറോറ പറഞ്ഞു. മുൻ സർവകലാശാലാ മന്ത്രിമാരായ ജോ ജോൺസണും, ഡേവിഡ് വില്ലെറ്റും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും, ലണ്ടനിലെ കിംഗ്സ് കോളേജ് പ്രസിഡന്റും പ്രിൻസിപ്പലുമായ പ്രൊഫസർ ഷിതിജ് കപൂറും ഈ സമിതിയിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ ഡിഗ്രികളുടെ അവസാനത്തിൽ ജോലിയിൽ പ്രവേശിക്കാനും പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നൽകുന്ന ഗ്രാജ്വേറ്റ് റൂട്ട് വിസയ്‌ക്കായി വർഷങ്ങളോളം പ്രചാരണം നടത്തുന്ന വിവിധ സംഘടനകളും നടപടിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.
യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥ തക്കാളിയുൾപ്പെടെയുള്ള പഴം പച്ചക്കറിവർഗ്ഗങ്ങളുടെ ക്ഷാമത്തിൽ വലഞ്ഞ് യുകെയിലെ സൂപ്പർമാർക്കറ്റുകൾ. “മോശമായ കാലാവസ്ഥ” വിളവെടുപ്പിനെ ബാധിച്ചതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പറഞ്ഞു. മാർക്കറ്റുകളിലെ കാലിയായ ഷെൽഫുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ തക്കാളിയുടെ വിപണിയിലെ കുറവ് വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.

യുകെയിൽ ശൈത്യകാലത്ത് ലഭിക്കുന്ന തക്കാളിയുടെ വലിയൊരു ഭാഗം മൊറോക്കോയിലും തെക്കൻ സ്പെയിനിലും നിന്നുമാണ്. രണ്ടു പ്രദേശങ്ങളിലും അടുത്ത കാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമാണ് ഈ ക്ഷാമം ഉണ്ടായിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം മൊറോക്കോയിൽ നിന്നുള്ള ഫെറികൾ റദ്ദാക്കിയതും വിതരണത്തെ ബാധിച്ചു. എന്നാൽ പഴം പച്ചക്കറി വർഗ്ഗങ്ങളിലെ കുറവ് പരിഹരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന പുതിയ ഉൽപ്പന്നങ്ങൾ നൽകുന്നതിനായി കർഷകരുമായി പ്രവർത്തിക്കുന്നുണ്ടെന്നും ബിആർസിയിലെ ഫുഡ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ ആൻഡ്രൂ ഓപ്പി പറഞ്ഞു.

പഴം പച്ചക്കറി വർഗ്ഗങ്ങളിലെ ക്ഷാമം മറ്റു ബിസിനസുകളെയും ബാധിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ റെസ്റ്റോറന്റുകൾ, കഫേകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേയ്ക്ക് ഭഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരായ വിൽറ്റ്ഷയറിലെ ഹെറിറ്റേജ് ഫൈൻ ഫുഡ് കമ്പനി കഴിഞ്ഞ ദിവസം തങ്ങളുടെ വെബ്സൈറ്റിൽ തക്കാളിയുടെ ദൗർലഭ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളരിയുടെ സ്റ്റോക്കുകളും കുറവാണെന്നും കുരുമുളക് കൃത്യ സമയത്ത് പാകമാകുന്നില്ലെന്നുമുള്ള ആശങ്കയും അവർ പങ്കുവച്ചു. ശൈത്യകാലത്ത് യുകെയിൽ ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും നല്ലൊരു ഭാഗം നെതർലാൻഡിൽ നിന്നാണ് വരുന്നത്. ഇവ ഹരിതഗൃഹങ്ങളിലാണ് വളർത്തുന്നത്. ഇവയുടെ ഉത്പാദനത്തെ ഉയർന്ന എനർജി ബില്ലുകൾ ബാധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കോട്ട്ലാൻഡ് പ്രധാന മന്ത്രി നിക്കോള സ്റ്റർജിയൻ രാജിവെച്ച ഒഴിവിലേയ്ക്ക് മത്സരിക്കാൻ തയാറാണെന്ന സൂചനയുമായി ധനകാര്യ സെക്രട്ടറി കേറ്റ് ഫോർബ്സ് രംഗത്ത്. കഴിഞ്ഞയാഴ്ചയാണ് സ്റ്റർജിയൻ രാജിവെച്ചത്. നിലവിലെ സാഹചര്യത്തിൽ ഫോർബ്സ് പ്രസവാവധിയിലാണ്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടത് കൊണ്ട് അവധി റദ്ദാക്കി തിരിച്ചുവരാനാണ് നീക്കം. ആരോഗ്യ സെക്രട്ടറി ഹംസ യൂസഫും മുൻ മന്ത്രി ആഷ് റീഗനും ഫോർബ്സിനെ പിന്തുണയ്ക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ സെക്രട്ടറി ആംഗസ് റോബർട്ട്‌സൺ മത്സരത്തിൽ നിന്ന് സ്വയം ഒഴിവായി.

‘എനിക്ക് വളരെ ചെറിയ രണ്ട് കുട്ടികളാണ് ഉള്ളത്, ഇത്രയും വലിയ ചുമതല ഏറ്റെടുക്കാൻ സമയം ആയിട്ടില്ല’-ആംഗസ് റോബർട്ട്‌സൺ ട്വീറ്റ് ചെയ്തു. സ്കോട്ട്ലാൻഡിനെ കൂടുതൽ കരുത്തോടെ മുൻപോട്ട് നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഫോർബ്സ് പറയുന്നത്. എസ്എൻപിയുടെയും വിശാലമായ യെസ് പ്രസ്ഥാനത്തിന്റെയും മുഴുവൻ കഴിവുകളും പുറത്തെടുക്കേണ്ട സമയമാണിതെന്നും അവർ കൂട്ടിചേർത്തു. ‘രാഷ്ട്രവും, പ്രസ്ഥാനവും ഒരു പ്രധാന വഴിത്തിരിവിലാണ്, ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ നടക്കുന്ന തിരഞ്ഞെടുപ്പാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്’ ഫോബ്സ് വ്യക്തമാക്കി.
നമ്മുടെ രാഷ്ട്രം സ്വയം നിർണ്ണയാവകാശത്തിലേക്കുള്ള വഴിയിൽ തടസ്സപ്പെടുന്നത് നോക്കി ഇരിക്കാൻ കഴിയില്ലെന്നും, മറ്റ് സമൂഹങ്ങൾക്ക് സമാനമായി പ്രവർത്തിക്കാൻ നമുക്കും കഴിയണമെന്നുമാണ് ഫോബ്സ് അനുയായികൾ പ്രചരണം നടത്തുന്നത്. വോട്ടർമാർക്ക് വിശ്വസിക്കാൻ കഴിയുന്ന, സത്യസന്ധതയും പ്രതിബദ്ധതയും ഉള്ള ഒരാളെയുള്ളൂ അത് ഫോബ്സ് ആണെന്നും അവർ പറയുന്നു. മകൾ നവോമിക്ക് ജന്മം നൽകിയ ശേഷം പ്രസവാവധിയിലായിരുന്ന കേറ്റ് ഫോർബ്സ് വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയുടെ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റ് എല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറവാണെന്ന് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് പ്രവചിച്ചു കഴിഞ്ഞു. 2023 – ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ജീവിത ചിലവിനോട് അനുപാതികമായി ശമ്പളത്തിൽ മികച്ച വർദ്ധനവ് ഉണ്ടാകാത്തതു മൂലം ഒട്ടുമിക്ക മേഖലകളിലേയും ജീവനക്കാർ സമരത്തിന്റെ പാതയിലാണ്. രാജ്യത്തിൻറെ സാമ്പത്തിക ഞെരുക്കത്തിന് പല കാരണങ്ങൾ പറയുമ്പോഴും സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും ചൂണ്ടിക്കാണിക്കുന്നത് ബ്രെക്സിറ്റിനെയാണ്.

ദി ഇൻഡിപെൻഡൻസ് നടത്തിയ വോട്ടെടുപ്പിലാണ് തുടക്കത്തിൽ ബ്രെക്സിറ്റിനെ തുണച്ച പലരും മാറി ചിന്തിക്കാൻ തുടങ്ങിയതായുള്ള കണക്കുകൾ പുറത്തുവന്നത്. 61 ശതമാനം വോട്ടർമാരും ഈ അഭിപ്രായം വച്ച് പുലർത്തുന്നവരാണ്. ഭക്ഷ്യ വിതരണ പ്രതിസന്ധി ഉടലെടുത്തതും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വില കൂടിയതും ജനങ്ങളെ ബ്രെക്സിറ്റിന് എതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 55 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നത് ചരക്കുകളുടെ ലഭ്യത കുറവിന് കാരണമായെന്ന അഭിപ്രായക്കാരാണ്. ബ്രെക്സിറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയെന്നാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. യുകെയിലെ തൊഴിൽ അവസരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യക്കാരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കപ്പെടുന്നത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയവരാണ് മലയാളികളിൽ ഏറെയും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ബ്രെക്സിറ്റിനെ അനുകൂലമായി പോസ്റ്റുകളും കമന്റുകളും ഇടുന്നതിലും അഭിപ്രായം സ്വരൂപിക്കുന്നതിലും മലയാളികൾ മുൻപന്തിയിലായിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ മലയാളികൾക്ക് യുകെയിൽ തുറന്നപ്പോൾ അത് ചൂഷണത്തിനും വഴിവച്ചു എന്ന നഗ്ന യാഥാർത്ഥ്യവും ഉണ്ട് . നേഴ്സിങ്, കെയർ വിസകൾക്കായി യുകെയിലെത്തുന്ന മലയാളികളിൽ ഭൂരിപക്ഷങ്ങളും നല്ലൊരു തുക ഏജന്റുമാർക്ക് നൽകേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനോട് പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും രാജ്യത്ത് ഉടലെടുത്ത സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പരിണിതഫലമാണ് ഇവയൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഐഎസ് ഐഎസ് നേതാവ് ജാക്ക് ലെറ്റ്സിന്റെ അമ്മയുടെ വാക്കുകൾ ചർച്ചയാകുന്നു. ജാക്കിന്റെ ജനനം ബ്രിട്ടനിലായിരുന്നു. കുഴപ്പം നിറഞ്ഞ’ ബാല്യമാണ് അവനെ പ്രശ്നം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് മാറ്റിയതെന്നും, ബ്രിട്ടന്റെ സ്വയം പ്രഖ്യാപിത ശത്രു ആക്കുന്നതിനും, സിറിയയിലേക്ക് പലായനം ചെയ്യുന്നതിലേക്ക് നയിക്കുന്നതിൽ തനിക്കും പങ്കുണ്ടെന്നും അവർ പറയുന്നു. ആത്മകഥയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഐ എസിൽ ചേരാൻ മിഡിൽ ഈസ്റ്റിലേക്ക് പോകാനുള്ള തീരുമാനത്തെ തന്റെ അമിതമായ ലിബറൽ പാരന്റിംഗ് ശൈലി സ്വാധീനിച്ചോ എന്ന് താൻ അത്ഭുതപ്പെടുന്നുവെന്ന് 60 കാരിയായ സാലി ലെയ്ൻ ആത്മകഥയിൽ എഴുതി.

ഇപ്പോൾ 28 വയസ്സുള്ള ജാക്ക് ലെറ്റ്‌സ് യുകെയും കനേഡിയൻ പൗരത്വവും നേടിയാണ് വളർന്നത്. ജോർദാനിലെ സുഹൃത്തിനെ കാണാൻ മാതാപിതാക്കൾ നൽകിയ പണം ഉപയോഗിച്ച് 2014-ൽ കൗമാരപ്രായത്തിൽ സിറിയയിലേക്ക് ഒളിച്ചോടിയാണ് അദ്ദേഹം പുതിയ വഴി തിരഞ്ഞെടുത്തത്. കുവൈറ്റിൽ മൂന്ന് മാസത്തെ യാത്രയിൽ അറബി പഠിക്കാനും ഖുർആൻ പഠിക്കാനും ഉദ്ദേശിച്ചിരുന്നതായും എന്നാൽ റാഖയിൽ വെച്ച് ഐഎസിൽ ചേരുകയായിരുന്നു എന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. 2017-ൽ കുർദിഷ് അധികാരികൾ പിടികൂടിയ ശേഷം, യുകെയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും 2019-ൽ ഹോം ഓഫീസ് അദ്ദേഹത്തിന്റെ പാസ്പോർട്ട് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

അന്നുമുതൽ അദ്ദേഹം സിറിയയിലെ കുർദിഷ് ജയിലിൽ തടവിലാണ്.തന്റെ മകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കോളേജിലെ അധ്യാപകർ ആശങ്കാകുലരായിരുന്നുവെന്നും റീസണബിൾ കോസ് ടു സ്‌പെക്റ്റ് എന്ന ഓർമ്മക്കുറിപ്പിൽ അവർ പറയുന്നു. മകനെ വേണ്ട വിധത്തിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നതാണോ താൻ ചെയ്‌ത തെറ്റെന്നുള്ളത് മാതാവ് രേഖപ്പെടുത്തുന്നതായി ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മകന്റെ ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ കാര്യമായി പരിഗണിക്കാത്തതിൽ കുറ്റബോധവും അവർ പങ്കുവയ്ക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഞായറാഴ്ച സൗത്താംപ് ടണ്ണിലെ പാർക്കിൽ രാവിലെ നടക്കാനിറങ്ങിയ പെൺകുട്ടി ക്രൂരമായി ലൈംഗികാക്രമത്തിന് ഇരയായി . സംഭവത്തിനോട് അനുബന്ധിച്ച് 27 വയസ്സുകാരനായ യുവാവിനെ പാമർസ്റ്റൺ പാർക്കിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാൽസംഗത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തി ആക്രമിയെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ടുകൾ .

ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ തരാൻ കഴിയുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. 27 വയസ്സുകാരനായ പ്രതിയെ സ്പെഷ്യലിസ്റ്റ് ഡിറ്റക്റ്റീവുകൾ ചോദ്യം ചെയ്ത് വരുകയാണെന്ന് ഹാംഷെയർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിനോട് ബന്ധപ്പെട്ട് മറ്റ് പ്രതികൾ ഉള്ളതായി സംശയിക്കുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചീഫ് ഇൻസ്പെക്ടർ ആൻഡ്രിയ ഡഗ്ലസ് പറഞ്ഞു.

സൗത്താംപ്ടണ്ണിലെ പാർക്കിൽ രാവിലെ നടക്കാനിറങ്ങിയ പെൺകുട്ടി ലൈംഗിക അക്രമത്തിന് ഇരയായതോടെ യുകെയിലെ തെരുവുകളിൽ സ്ത്രീ സുരക്ഷിതത്വം വീണ്ടും ചർച്ചയാവുകയാണ്. ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയുടെ തിരോധാനം കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. രാജ്യത്ത് പോലീസ് സേനയിൽ ഒട്ടേറെ ലൈംഗിക കുറ്റവാളികൾ ഉണ്ടെന്നത് കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയ്ക്കായുള്ള തിരച്ചിലിനിടയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഔപചാരികമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ലങ്കാ ഷെയർ പോലീസ് അറിയിച്ചു. നിക്കോളയെ അവസാനമായി കണ്ട സ്ഥലത്തു നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സൂചനകളെ തുടർന്ന് ആണ്ടർ വാട്ടർ സേർച്ച് ടീമും സ്പെഷലിസ്റ്റ് ഓഫീസർമാരും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഔപചാരികമായ തിരിച്ചറിയൽ നടന്നുകഴിഞ്ഞേ ഇത് നിക്കോള ബുള്ളിയാണോ എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു . നിക്കോളയുടെ കുടുംബത്തെ പുതിയ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിക്കോളയുടെ തിരോധാനം യുകെയിലെമ്പാടും വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.
45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു . അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്. മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനിക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്.
നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയതിന് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു .