ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒമിക്രോൺ പ്രതിരോധത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി തെരേസ മേ. നിയന്ത്രണങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാവുന്ന ഇടിവ് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മേ കൂട്ടിച്ചേർത്തു. “മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ അതിവേഗം പടരുന്നു. സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്നതിനുപകരം ആനുവൽ വാക്‌സിൻ പരിഹാരമാണ്.” മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാർ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന ആരോപണവും തെരേസ മേ ഉന്നയിച്ചു.
അതേസമയം, ഇന്ന് ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും 90 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി ഉയർന്നു. എന്നാൽ യഥാർത്ഥ കേസുകളുടെ എണ്ണം 1,000-ത്തിൽ കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ഒന്നിലധികം പ്രദേശങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു. യുകെയിൽ ഓരോ ദിവസവും ശരാശരി 46,000 കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നുണ്ട്.
പുതിയ യാത്രാ നിയന്ത്രണങ്ങൾ വ്യവസായിക മേഖലയ്ക്ക് കനത്ത പ്രഹരമാണെന്ന് മുൻ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രേലിംഗ് ആരോപിച്ചു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ താൽക്കാലികമാണെന്നും ശാസ്ത്രജ്ഞരും സർക്കാരും കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളുമെന്നുമാണ് ആരോഗ്യ സെക്രട്ടറിയുടെ വാദം. സാമ്പത്തിക അരാജകത്വവും ഭയാനകമായ ആരോഗ്യ പ്രത്യാഘാതങ്ങളും ഒഴിവാക്കണമെങ്കിൽ, ഗവൺമെന്റ് ഏകോപിതമായി പ്രവർത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യാത്രാ ചാർജ് വർധിപ്പിക്കാനുള്ള ഹൈക്കോടതിയുടെ വിധിക്കുശേഷം യുകെ ഉപഭോക്താക്കളിൽനിന്ന് ഉടൻ 20% വാല്യൂ ആഡഡ് ടാക്‌സ് ഈടാക്കാൻ ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. യുകെയിലെ സ്വകാര്യ വാടക ടാക്സി ഓപ്പറേറ്റർമാർക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കരാർ ഉണ്ടാകണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ഈ പുതിയ നീക്കം വ്യവസായത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് അഭിപ്രായമുണ്ട്. കൂടാതെ മറ്റു സ്വകാര്യ വാടക സ്ഥാപനങ്ങളും ഇനിമുതൽവാല്യൂ ആഡഡ് ടാക്‌സ് ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം. ഊബർ ഡ്രൈവർമാരെ കരാറുകാരായല്ല മറിച്ച് തൊഴിലാളികളായി ആണ് കാണേണ്ടതെന്ന് ഈ വർഷത്തെ പ്രത്യേക കോടതി വിധിയിൽ പറഞ്ഞിരുന്നു. യാത്രക്കാരന് വാഹനത്തിൻറെ ഡ്രൈവറുമായി ഉണ്ടാവുന്ന ഉടമ്പടിക്കു പകരം ബുക്കിംഗ് സ്വീകരിക്കുമ്പോൾ സ്വകാര്യ വാടക ഓപ്പറേറ്ററായ ഊബർ ഡ്രൈവറുമായി ഒരു കരാറിൽ എത്തിച്ചേരണമെന്നും ലോർഡ് ജസ്റ്റിസ് ലെഗട്ട് തൻറെ കോടതിവിധിയിൽ നിർദ്ദേശിച്ചിരുന്നു.
കോടതിയുടെ ഈ വിധിക്കെതിരെ ഊബർ ഹൈക്കോടതിയിൽ അപ്പീലിനായി സമീപിച്ചെങ്കിലും ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയെ ശരി വെക്കുകയാണ് ചെയ്തത്. ലണ്ടനിലെ എല്ലാ സ്വകാര്യ ഹയർ ഓപ്പറേറ്റർമാർക്കും ഈ വിധി ബാധകമാണെന്നും സുപ്രീം കോടതിയുടെ വിധി പൂർണമായി പാലിക്കുമെന്നും ഊബറിൻെറ വക്താവ് അറിയിച്ചു. വിധി നടപ്പിലാക്കും എന്നും എല്ലാ ഓപ്പറേറ്റർമാരും കോടതിയുടെ ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അവരുടെ പ്രവർത്തന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണോ എന്ന് പരിഗണിക്കുന്നതാണെന്നും ലണ്ടനിലെ സ്വകാര്യ ഹയർ ഓപ്പറേറ്റർമാരെ നിയന്ത്രിക്കുന്ന ട്രാൻസ്പോർട്ട് ഫോർ ലണ്ടണിൻെറ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം ബ്രിട്ടനിൽ പടർന്നു പിടിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഡിസംബർ മാസം മുഴുവൻ നിലനിൽക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമം ഡിസംബർ 21 വരെ നിലനിൽക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഒമിക്രോൺ ഉയർത്തുന്ന ഭീഷണി വിലയിരുത്താൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സമയം വേണമെന്നിരിക്കെ കുറഞ്ഞത് മൂന്നാഴ്ച്ചയെങ്കിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.
കടകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കാത്തവര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. യാത്രാ നിയന്ത്രണങ്ങൾ, പരിശോധനകൾ, പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ എന്നിവയും ഈ മാസം മുഴുവൻ നിലനിൽക്കും. എന്നാൽ പുതുവർഷത്തിൽ പ്ലാൻ ബിയിലേക്ക് മാറാനുള്ള നിർദേശം പ്രധാനമന്ത്രി തള്ളുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്‌സിന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുക, വർക്ക് ഫ്രം ഹോം തുടങ്ങിയ നിർദേശങ്ങളാണ് പ്ലാൻ ബിയിൽ ഉൾപ്പെടുന്നത്.
അതേസമയം ക്രിസ്മസ് പദ്ധതികളുമായി ധൈര്യമായി മുന്നോട്ട് പോകാൻ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ആഹ്വാനം ചെയ്തു. പ്ലാൻ ബി തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആവശ്യപ്പെട്ട റാബ്, കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണതെന്നും ഓർമിപ്പിച്ചു. വാക്സിനേഷൻ നിയമപരമായി നിർബന്ധമാക്കുന്നതിൽ ജർമ്മനിയെ പിന്തുടരാൻ മന്ത്രിമാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം യുകെ സ്പെഷ്യൽ
ലൂട്ടൻ: ഒരു പക്ഷെ യുകെയിലെ മലയാളികളിൽ 99 ശതമാനം പേരും ഈ വേദനയുടെ, സഹന ജീവിതത്തിന്റെ വാർത്ത അറിഞ്ഞിരിക്കാൻ വഴിയില്ല. വാർത്തകളിൽ നിറഞ്ഞത് യുകെമലയാളി നേഴ്സ് എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്നും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റി എന്നുള്ളത് മാത്രമാണ്. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കല്ലാതെ മറ്റൊരു സഹായവും നൽകാൻ കേന്ദ്ര, കേരള സർക്കാരുകൾക്ക് താല്പര്യമില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് കരളലിയിക്കും ഈ യുകെ മലയാളി നഴ്‌സ് കുടുംബത്തിന്റെ ദുരിത കഥ.
2019 ഒക്ടോബറിൽ സിമി ആദ്യമായി യുകെയിൽ എത്തിയത്. ലണ്ടനടുത്ത് ല്യൂട്ടൻ NHS ആശുപത്രിയിൽ നഴ്‌സായി ജോലി ആരംഭിച്ചു. കൊറോണയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വെറും എട്ട് മാസം മുൻപാണ് ചെറിയാൻ യുകെയിൽ എത്തിച്ചേർന്നത്.
ഒക്ടോബർ 5 തിയതിയാണ് ചെറിയാനും ഗർഭിണിയായ ഭാര്യ സിമിയും ഹീത്രുവിൽനിന്നും കൊച്ചിക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്കു പ്രസവ ശുശ്രുഷകൾക്കായി പുറപ്പെട്ടത്. എന്നാൽ ഭക്ഷണശേഷം സിമിക്ക് വല്ലാത്ത അസ്വസ്ഥ തോന്നുകയും, ടോയ്ലെറ്റിൽ പോയി വരുകയും ചെയ്‌തു. കാലാവസ്ഥ അത്ര സുഗമമായിരുന്നില്ല കാരണം എയർ ഗട്ടറുകൾ വിമാനത്തിന് നല്ല രീതിയിൽ ഉള്ള കുലുക്കവും നൽകുന്നുണ്ടായിരുന്നു. വേദനയുടെ കാഠിന്യത്തെക്കുറിച്ചു സിമി ഐർഹോസ്റ്റസിനെ വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഭർത്താവായ ചെറിയാനെയും മറ്റൊരു യാത്രക്കാരെനെയും അവിടെ നിന്ന് മാറ്റി ഇരുത്തി. തുടർന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലും മനോബലവും അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി.
എയർ ഇന്ത്യ വിമാനത്തിൽ സിമിയുടെ പ്രസവത്തിൽ സഹായിച്ചവർ ഇവരാണ്.
എന്നാൽ സിമിയും ചെറിയാനും കടന്നു പോയ മനോവ്യഥകളുടെ സമാപനം ആയിരിക്കും എന്ന് കരുതിയപ്പോൾ വരാനിരിക്കുന്ന വിഷമങ്ങളുടെ നാന്ദി കുറിക്കലാണ് അതെന്നു സിമിയും ചെറിയാനും ഒരിക്കിലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള ആരോഗ്യ സ്ഥിതി അമ്മയ്ക്കും കുഞ്ഞിനും ഇല്ലാത്തതിനാൽ ഫ്രാങ്ക്ഫർട്ടിൽ ഇറക്കി. ഭർത്താവായ ചെറിയാനും കൂടെയിറങ്ങി. പൈലറ്റ് അറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് ആംബുലൻസ്, പോലീസ് (ഇംഗ്ലീഷ് അറിയുന്ന പൊലീസുകാരെ നിർത്തിയിരുന്നു) എന്നിവർ വിമാനത്താവളത്തിൽ കാത്തു നിന്നു. അനുബന്ധ രേഖകളും കൊടുത്തതോടെ സിമിയുടെ കുടുംബം ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ….
ആശുപത്രിയിൽ എത്തി സിമിയെയും കുഞ്ഞിനേയും അഡ്മിറ്റ് ചെയ്‌തു. സിമിയുടെ മുറിയുടെ പുറത്തു ജർമ്മൻ പോലീസ് കാവലുമായി. സിമിക്ക് വിസ ഇല്ലാത്തത് തന്നെ കാരണം. ആശുപത്രിയിൽ ചെറിയാന് നില്ക്കാൻ അനുവാദം ഇല്ല എന്ന് പോലീസ് വ്യക്തമാക്കിയതോടെ കാര്യങ്ങൾ ചെറിയാൻ തിരിച്ചറിയുകയായിരുന്നു. പോലീസ് അകമ്പടിയോടെ തിരിച്ചു എയർ പോർട്ടിലേക്ക്. ചെറിയാന് സഹായത്തിനായി ഹിന്ദി അറിയുന്ന ഒരു പോലീസ് കാരനും. വിസയില്ലാതെ പുറത്തിങ്ങാൻ സാധിക്കില്ല.
ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ, പിടയുന്ന മനസ്സുമായി. അമ്മയും കുഞ്ഞും ആശുപത്രിൽ. യുകെയിൽ പ്രസവിച്ചാൽ സഹായത്തിന് ആരുമില്ല എന്ന ചിന്തയിലും കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ടും വളരെ നേരത്തെ നാട്ടിലേക്ക് പുറപ്പെട്ട ഇവർ സ്വപ്നത്തിൽ പോലും കാണാത്ത ഒരു പ്രതിസന്ധിയിലേക്ക്… വിറയലോടെ നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ… കാരണം ചെറിയാൻ ബ്രിട്ടനിൽ എത്തിയിട്ട് 8 മാസത്തെ പരിചയം മാത്രമാണുള്ളത്. ചെറിയാൻ മലയാളം യുകെയോട് തുടർന്നു.
ജർമ്മൻ ഉദ്യോഗസ്ഥർ ഈ മലയാളി കുടുംബത്തോട് വലിയ ആദരവാണ് പ്രകടമാക്കിയത്. ഒരു പൈസ പോലും വാങ്ങാതെ മൂന്ന് പേർക്കും ഡിസംബർ 31 വരെയുള്ള ജർമ്മൻ എൻട്രി വിസ അടിച്ചു കൊടുത്തു. (ഇന്ത്യൻ എംബസി കുഞ്ഞിന് താൽക്കാലിക ജനന സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) നൽകി. ഫ്രാങ്ക്ഫർട്ട് ജനന സ്ഥലം). തുടർന്ന് ചെറിയാനെ മറ്റൊരു ഹോട്ടലിലേക്ക് പോലീസ് മാറ്റുകയും ചെയ്‌തു. സിമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രി ഡിസ്ചാർജ് ചെയ്‌തു. ഈ സമയം കുഞ്ഞു എൻ ഐ സി യൂ വിൽ ആയിരുന്നതിനാൽ കുഞ്ഞിനൊപ്പം നില്ക്കാൻ അവിടെ അനുവാദം ലഭിച്ചില്ല. പ്രീ മെച്വർ ഡെലിവറി ആയിരുന്നതിനാൽ കുഞ്ഞിന് പാല് സ്വന്തമായി കുടിക്കുക അസാധ്യമായതിനാൽ കുട്ടി ആശുപത്രിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇപ്പോൾ കുഞ്ഞു വളരെ മെച്ചപ്പെടുക ചെയ്തു എങ്കിലും 70 ശതമാനം സക്കിങ് റിഫ്ലക്ഷൻ ( 70% sucking reflection either bottle feed or Breast milk) ആകുന്നതുവരെ ആശുപത്രി ഡിസ്ചാർജ് ഉണ്ടാവുകയില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിവരം അനുസരിച്ചു ഡിസംബർ മധ്യത്തോടെ ഡിസ്ചാർജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേ സമയം ഒൻപതാം തിയതി തിരിച്ചു യാത്ര തുടരാൻ സാധിക്കും എന്ന പ്രതീക്ഷയിൽ എയർ ഇന്ത്യ ഇന്ത്യയിലെക്കുള്ള ടിക്കറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഇത് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ എയർ ഇന്ത്യ സിമിയുടെയും മറ്റ് ബാഗേജുകൾ ഹോട്ടലിൽ എത്തിച്ചുനൽകി.
ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ചു ഇവർക്ക് ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ സാധിക്കുകയില്ല. ഡോക്ടർമാർ തിരിച്ചു ബ്രിട്ടനിലേക്ക് പോകുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കാരണം കുഞ്ഞിന്റെ ആരോഗ്യനില തന്നെ. ദീർഘയാത്ര അഭികാമ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ചു എയർ ഇന്ത്യയുമായി സംസാരിച്ചപ്പോൾ യുകെയിലേക്ക് വിമാന ടിക്കറ്റ് തരാൻ സാധിക്കില്ല എന്ന് ഉത്തരമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ രണ്ടു മാസം പിന്നിടുമ്പോൾ, ഹോട്ടൽ ബില്ലുകൾ പിടി തരാതെ പായുമ്പോൾ ഈ മലയാളി നേഴ്സ് കുടുംബം സാമ്പത്തികമായി നടുക്കടലിൽ ആണ് ഇപ്പോൾ നിൽക്കുന്നത്…
ജർമ്മൻ ആശുപത്രി അതികൃതർ സിമി ജോലി ചെയ്യുന്ന ട്രസ്റ്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള ജർമ്മനിയിലെ ആശുപത്രി ബില്ല് യുകെയിലെ NHS ആശുപത്രി ആണ് വഹിക്കുന്നത്. (നാഷണൽ ഇൻഷുറൻസ്). 45 ദിവസത്തെ ബില്ല് £50,000 മുതൽ £75,000 വരെയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. ആശുപത്രി ബില്ല് കൊടുക്കും എന്ന സന്ദേശം ചെറിയാന് NHS സും ഇപ്പോൾ ചികിസിക്കുന്ന ആശുപത്രിയും ഈ കുടുംബത്തെ ഇമെയിൽ അറിയിച്ചിട്ടുണ്ട്. തുക എത്രയെന്നോ എന്നുവരെയെന്നോ ഒന്നും അറിയിപ്പില്ല. ഇപ്പോൾ രണ്ട് മാസം പിന്നിടുകയും എന്ന് പോരാമെന്നതിന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ബാക്കി വരുന്ന ബില്ല് കൊടുമെന്നോ ഇല്ലയോ എന്ന് പോലും അറിയുവാൻ സാധിക്കുന്നില്ല. ചികിത്സ ഒഴികെ മറ്റൊരു ചിലവുകൾക്കും പണം ലഭിക്കുകയില്ല.
ഇതിനിടയിൽ കുഞ്ഞിന്റെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌തു. ജർമ്മൻ ഗവൺമെന്റ് വിസ ഫീസ് ഒഴിവാക്കി നൽകിയപ്പോഴും ഇന്ത്യൻ എംബസി കൃത്യമായി തന്നെ തുക മേടിക്കുകയും ചെയ്‌തു. കുഞ്ഞിനുള്ള പാസ്പോർട്ട് അപേക്ഷിച്ചു കാത്തിരിക്കുന്ന ഈ കുടുംബം… അടിയന്തര സാഹചര്യം ആണെങ്കിലും എല്ലാം മുറപോലെ…! പാസ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യുകെ വിസയ്ക്കായി കൊടുക്കുവാൻ സാധിക്കുക… ക്രിസ്മസ് അടുക്കുന്നു.. പല എംബസി ഓഫീസുകളും അടക്കും… എട്ട് മാസത്തെ മാത്രം യുകെ ജീവിതാനുഭവം ഉള്ള ചെറിയാന്റെ ആശങ്ക… പ്രസവ ശുശ്രുഷ ലഭിക്കേണ്ട ഭാര്യ എന്നും 20 മിനിറ്റോളം ആശുപത്രിയിലേക്ക് ദിവസവും നടക്കുന്നു.. പരാതിയില്ലാതെ… ഹോട്ടൽ ബില്ലുകൾ ഉയരുന്നു… ഹോട്ടൽ ഭക്ഷണം… എത്ര ചുരുങ്ങിയിട്ടും ചിലവുകൾ പിടിവിടുകയാണ്…
സഹായം ചെയ്യാം എന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയും, സഹായം അഭ്യർത്ഥിച്ച കേരളം മുഖ്യമത്രിയുടെ ഓഫിസും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കോടികൾ ചിലവഴിച്ചു പ്രവാസികൾക്കായി ലോക കേരള സഭ ഉണ്ടാക്കിയ കേരളം കേട്ടതായി ഭാവിക്കുന്നുപോലും ഇല്ല.
പ്രിയ യുകെ മലയാളികളെ ഞങ്ങളെ ഒന്ന് സഹായിക്കാമോ എന്ന ഈ കുടുംബത്തിന്റെ അഭ്യർത്ഥന മലയാളം യുകെ ഇന്ന് നിങ്ങളുടെ മുൻപിൽ സമർപ്പിക്കുകയാണ്… വേദനിക്കുന്ന ഒരു പ്രവാസിയുടെ മുഖഭാവം പോലും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ് മലയാളി പ്രവാസികൾ… തുടക്കത്തിൽ കൊറോണ പിടിപെട്ട പല യുകെ മലയാളി കുടുംബങ്ങളിൽ ഭക്ഷണവും മരുന്നും എത്തിച്ചവർ… സഹായിക്കാമോ എന്ന് ചോദിച്ചവരെ ജാതി മത വേർതിരിവ് ഇല്ലാതെ സഹായിച്ച യുകെ മലയാളികളെ സിമിയും ചെറിയാനും ഇന്ന് നമ്മുടെ കനിവ് തേടുകയാണ്… ഹൃദയത്തിൽ തട്ടി ചോദിക്കുന്നു… തങ്ങൾ പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ..
പ്രിയ മലയാളികളെ നമ്മൾ എല്ലാവരും പണമുള്ളവരാണ് എന്ന് മലയാളം യുകെയും കരുതുന്നില്ല. എന്നാൽ കഠിനാധ്വാനം കൊണ്ട് നമ്മൾ പലതും നേടി. അതിനു നിങ്ങൾ ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്.. തർക്കമില്ല.. പക്ഷെ നമ്മൾ ഒന്നോ അഞ്ചോ അതുമല്ലെങ്കിൽ നമുക്ക് സാധിക്കുന്നത് എത്രയോ അത്രമാത്രം കൊടുത്താൽ ഇവരുടെ കണ്ണീരൊപ്പുവാൻ ഉപകരിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കാണിച്ചു തന്നിട്ടുള്ള, പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം… സഹാനുഭൂതി.. അനുകമ്പ എന്നിവ നമുക്ക് മറക്കാതെയിരിക്കാം.
ലൂട്ടനിലെ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഇവർക്ക് മുൻപോട്ട് പോകണമെങ്കിൽ നമ്മുടെ കരങ്ങൾ നീളണം… കൂടുതൽ ശ്രദ്ധ വേണ്ട കുഞ്ഞ്… ആറാം മാസത്തിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ് ഈ ദമ്പതികൾ.. അത് അറിയുന്നവർ ചുരുക്കം.. ഇനിയും വിഷമം തരല്ലേ എന്ന പ്രാർത്ഥനയോടെ നാട്ടിലേക്ക് പുറപ്പെട്ടവർ ആണ് ഇവർ… നാട്ടിൽ എത്താൻ പറ്റിയിരുന്നു എങ്കിൽ ഈ കുടുംബം നമ്മളോട് ചോദിക്കില്ലായിരുന്നു എന്ന വസ്തുത നമ്മൾ യുകെ മലയാളികൾ ഓർക്കണമെന്ന് വിനയത്തോടെ ഞങ്ങൾ മലയാളം യുകെ അഭ്യർത്ഥിക്കുന്നു. നമ്മൾ നമ്മുടെ തന്നെ കുട്ടികൾക്കായി എത്രയോ ഉടുപ്പുകൾ വാങ്ങി നമ്മുടെ അലമാരകളിൽ ഇപ്പോഴും ഉപയോഗിക്കാതെ ഇരിക്കുന്നു… നമ്മൾ ഈ കുടുംബത്തിനായി ചെറിയ ഒരു ഉടുപ്പ് വാങ്ങി എന്ന വിചാരത്തോടെ നമുക്ക് ഇവരെ ഒന്ന് സഹായിക്കാം. ചെയ്യുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ മലയാളം യുകെയും…
സാധാരണ വിമാന കമ്പനികൾ ചെയ്യാറുള്ള ഒരു സേവനവും ഇവർക്ക് ലഭിച്ചിട്ടില്ല എന്നും നാം അറിയുക…
യുകെ മലയാളികളെ ഒരാളുടെ ജീവിതത്തിലേക്ക് പ്രതിസന്ധികൾ എപ്പോൾ വേണമെങ്കിലും കടന്നു വരാം… ലക്ഷങ്ങൾ വിലമതിക്കുന്ന ലോക്ക് ഉപയോഗിച്ച് നാട്ടിലെ വീട് സുരക്ഷിതമാക്കിയ പ്രവാസികൾ ഉണ്ട്.. എന്നാൽ മഹാപ്രളയത്തിൽ ഈ ലോക്കുകൾക്ക് വെള്ളം വീടിനുള്ളിൽ പ്രവേശിക്കുന്നത് തടാനായില്ല…. ഇതുതന്നെയല്ലേ നമ്മുടെ പ്രവാസ ജീവിതവും പ്രതിസന്ധികളും…
സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ
Mr. CHERIAN IYPE
SORT CODE 20-25-38
A/C NO. 80948675
BARCLAYS BANK,
LUTON TOWN CENTRE.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മയക്കുമരുന്ന് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി. യുകെയിലുടനീളം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. മദ്യ മയക്കുമരുന്ന് ലോബികൾ ഇല്ലാതാക്കിയും ഡിമാൻഡ് വെട്ടിക്കുറച്ചും മയക്കുമരുന്ന് വ്യാപാരം നിർത്താനുള്ള പത്തുവർഷത്തെ പദ്ധതി അദ്ദേഹം അവതരിപ്പിക്കും. മയക്കുമരുന്ന് വളരെയധികം ദുരിതം ഉണ്ടാക്കുന്നുവെന്നും അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും ദി സൺ മാസികയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോൺസൻ പറഞ്ഞു. കർശനമായ നടപടികൾ സ്വീകരിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്.
ക്ലാസ്സ് എ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ബോറിസ് ജോൺസൻ അറിയിച്ചു. “മയക്കുമരുന്ന് അടിമകളാൽ രാജ്യം നിറഞ്ഞിരിക്കുന്നു. അവരെ ശിക്ഷിക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ്.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മയക്കുമരുന്ന് എത്തിക്കാൻ കുട്ടികളെ ഉപയോഗിക്കുന്ന സംഘങ്ങളെ നേരിടാൻ പോലീസിന് അധിക ധനസഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിമിനൽ സംഘങ്ങളുടെ തല തകർക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്നും പണവും എത്തിക്കാൻ കുട്ടികളെ നിർബന്ധിക്കുകയും ഡോർ ടു ഡോർ ഡെലിവറി പോലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങളെ ഇല്ലാതാക്കി ക്രമസമാധാനം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായി തെരുവിലിറങ്ങി നടക്കുന്നതിനും പോലീസിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമായുള്ള നടപടിയും ജോൺസൺ വാഗ്‌ദാനം ചെയ്‌തു. തെരുവിലോ പബ്ബുകളിലോ സ്ത്രീകളെ ശല്യപ്പെടുത്തുന്നതും മോശം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമായി മാറിയേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ആഫ്രിക്ക :- ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞ കോവിഡ് ബാധയാണ് ഉണ്ടാക്കുന്നതെന്ന് സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ വിവരങ്ങൾ സൂചിപ്പിക്കുന്നു. സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ശനിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ മേഖലയിൽനിന്നുള്ള ആശുപത്രികളിലെ ചികിത്സാ വിവരങ്ങളാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്താൻ സൗത്ത് ആഫ്രിക്കയിലെ ഡോക്ടർമാരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒമിക്രോൺ വകഭേദം കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗം പേർക്കും ഓക്സിജൻ ആവശ്യമായി വന്നില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ഇത്തരം രോഗികളിൽ ന്യൂമോണിയ ബാധിച്ചവരുടെ എണ്ണം കുറവാണെന്നുള്ളതും, ഇന്റൻസീവ് കെയർ യൂണിറ്റിലും മറ്റും അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ എണ്ണവും സാധാരണയേക്കാൾ താഴെയായിരുന്നുവെന്നുള്ളതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. എന്നാൽ വളരെ കുറച്ച് രോഗികളുടെ സാഹചര്യങ്ങളെ മാത്രം വിലയിരുത്തി തയ്യാറാക്കിയ ഇത്തരം റിപ്പോർട്ടുകൾ അധികം വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ ഗവേഷണങ്ങൾ നടന്നാൽ മാത്രമേ ഈ വകഭേദത്തിന്റെ യഥാർത്ഥത മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും ടെസ്റ്റ് ചെയ്തത് കൊണ്ട് മാത്രമാണ് ഭൂരിഭാഗം പേരിലും ഒമിക്രോൺ വകഭേദം കണ്ടെത്താനായതെന്നും, മറ്റു യാതൊരുവിധ ലക്ഷണങ്ങളും ഇവർ കാണിച്ചിരുന്ന ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭൂരിഭാഗം പേരും മറ്റുപല ചികിത്സകൾക്കായാണ് ആശുപത്രിയിലെത്തിയത്. കൂടുതൽ രോഗികളിൽ നിന്നുള്ള വിവരശേഖരണങ്ങൾ കൊണ്ടുമാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് പ്രമുഖ ഡോക്ടർമാർ വിലയിരുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗജന്യ ബസ് പാസ് മാത്രം ഉപയോഗിച്ച് ഇംഗ്ലണ്ടിലുടനീളം 2,200 മൈൽ യാത്ര ചെയ്യാനൊരുങ്ങി 75 കാരിയായ പെന്നി ഇബോട്ട്. തെക്കൻ തീരത്തിൻെറ മധ്യഭാഗത്തുനിന്ന് തുടങ്ങുന്ന ആറാഴ്‌ചത്തെ ബസ് യാത്ര ഈ മുത്തശ്ശി ആരംഭിച്ചു കഴിഞ്ഞു. നാലുപേരുടെ മുത്തശ്ശിയായ ഇവർ സൗജന്യ പേഴ്സൺസ് പാസ് ഉപയോഗിച്ച് 700-ാം നമ്പർ ബസ്സിൽ തൻെറ യാത്ര ആരംഭിച്ചു. പെന്നിക്ക് ഇതിനായി ഏകദേശം എട്ടു മണിക്കൂറെങ്കിലും വ്യത്യസ്തമായ ബസ്സുകളിൽ യാത്ര ചെയ്യേണ്ടതായി വരും. ഇംഗ്ലണ്ടിന്റെ മുകളിലായ ബെർവിക്ക്-ഓൺ-ട്വീഡിലേക്ക് എത്തി സ്കോട്ടിഷ് അതിർത്തിയിലൂടെ, പടിഞ്ഞാറൻ തീരത്ത് നിന്ന് ലാൻഡ് സ് എൻഡിലേക്ക് എത്തി യാത്ര അവസാനിപ്പിച്ച് തിരികെ വീട്ടിൽ വരാനാണ് പെന്നിയുടെ തീരുമാനം.
2020 മാർച്ചിൽ സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ മൂലം പത്ത് ദിവസത്തിനുശേഷം തിരികെ വീട്ടിലേക്ക് പോകേണ്ടതായി വന്നു. തൻറെ രണ്ടാമത്തെ ശ്രമത്തിൽ 2016-ൽ ക്യാൻസർ ബാധിതനായ തൻറെ ഭർത്താവിനെ അദ്ദേഹത്തിൻറെ മരണത്തിനുമുമ്പ് പരിചരിച്ച വെസ്റ്റ് സസെക്സിലെ സെന്റ് വിൽഫ്രിഡ്സ് ഹോസ്പിലിനായി 2,500 പൗണ്ട് സമാഹരിക്കാൻ അവർക്ക് സാധിച്ചു. ബോറിസ് ജോൺസൺ രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം താൻ ഷ്രൂസ്ബറിയിലെത്തിയിരുന്നു, പ്രഖ്യാപനത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതയാകുവായിരുന്നു. ഇത് വളരെ നിരാശാജനകമായ അനുഭവമായിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ തൻറെ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നില്ല.
ഏകദേശം പതിനെട്ട് മാസങ്ങൾക്ക് ശേഷം യാത്ര വീണ്ടും തുടങ്ങി എന്നും തൻറെ ഭർത്താവിനെ മരിക്കുന്നതിനുമുമ്പ് പരിപാലിച്ച ഹോസ്പിറ്റലിനായി പണം സ്വരൂപിക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു. ഈ യാത്രയ്ക്കായി ഏകദേശം അഞ്ച് ആഴ്ചയും അഞ്ചു ദിവസവും ആണ് എടുത്തത്. നിരവധി വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടാൻ ഈ യാത്ര സഹായിച്ചു. പെൻഷൻകാർക്ക് ലഭിച്ചിരുന്ന ബസ് പാസ് ഉപയോഗിച്ച് എല്ലാ ബസുകളും തനിക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നും സ്കോട്ടിഷ് ഭാഗത്ത് മാത്രമേ പണം നൽകേണ്ടതായി വന്നുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കീത്തിലി : ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ് ക്രിസ്മസ്. എന്നാൽ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാൻ മാതാപിതാക്കൾ പട്ടിണി കിടക്കുന്ന ഒരു നഗരമുണ്ട് യോർക്ക്ക്ഷയറിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള പ്രദേശങ്ങളിൽ ഒന്നാണ് കീത്തിലി. കൺസ്യൂമർ ഡാറ്റ റിസർച്ച് സെന്റർ (സിഡിആർസി) തയ്യാറാക്കിയ ദാരിദ്ര്യ സൂചിക പ്രകാരമാണ് ഏറ്റവും കൂടുതൽ ദരിദ്രരുള്ള നഗരമായി കീത്തിലി മാറിയത്. തൊട്ടടുത്ത മാസങ്ങളിൽ, കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. സാൽവേഷൻ ആർമിയുടെ ഫുഡ്ബാങ്കിന്റെ ദൃശ്യങ്ങളിൽ നിന്നുതന്നെ കീത്തിലിയിലെ കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാണ്.
വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും ക്രിസ്മസിന്റെ അധിക സാമ്പത്തിക ഭാരവും കൂടിയാവുമ്പോൾ കീത്തിലി നിവാസികൾക്ക് കൂടുതൽ സഹായം ആവശ്യമായി വരും. “സാധാരണയായി ഞാനും എന്റെ ഭാര്യയും ഭക്ഷണം കഴിക്കില്ല. കുട്ടികൾക്കായി മാറ്റി വയ്ക്കും. ദിവസം ഒരു നേരം ഭക്ഷണം കഴിച്ചാലായി.” നാല് കുട്ടികളുള്ള സ്റ്റീഫൻ തന്റെ കഷ്ടപ്പാട് തുറന്നുപറഞ്ഞു. സാൽവേഷൻ ആർമിയിൽ നിന്നുള്ള ഭക്ഷണപ്പൊതിയാണ് പലരുടെയും ജീവൻ നിലനിർത്തുന്നത്. ബ്രാഡ്‌ഫോർഡിന്റെ ഭാഗമാണെങ്കിലും കീത്തിലി ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹൈ സ്‌ട്രീറ്റിലെ ക്ലെയർബിയേഴ്‌സ് ടോയ്‌ബോക്‌സിന്റെ ഉടമയായ ക്ലിഫോർഡ് വെസ്റ്റ്‌ഫാൾ പറഞ്ഞു. കീത്തിലി ടൗൺ സെന്ററിലെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
വരും വർഷങ്ങളിൽ കീത്തിലിക്ക് 33 മില്യൺ പൗണ്ട് അനുവദിച്ചു നൽകാൻ ബ്രാഡ്‌ഫോർഡ് കൗൺസിൽ തയ്യാറായിട്ടുണ്ട്. കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിനും വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കുമായി 14 മില്യൺ പൗണ്ട് നീക്കിവയ്ക്കും. പൊതുമേഖലയ്ക്കും ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2.39 മില്യൺ പൗണ്ട് കൂടി നീക്കിവച്ചിട്ടുണ്ട്. ക്രിയേറ്റീവ് ആർട്‌സ് ഹബ്ബ് നിർമിക്കാൻ 2.6 മില്യണും മാനുഫാക്ചറിംഗ് ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിങ് ഹബ്ബിന്റെ നിർമാണത്തിനായി 3 മില്യൺ പൗണ്ടും നൽകും. കീസ്‌ലിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം ഇത് സ്വാഗതാർഹമായ വാർത്തയാണ്. കൂടാതെ കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സാൽവേഷൻ ആർമി തയ്യാറായിട്ടുണ്ട്. നഗരത്തിലുടനീളമുള്ള 400-ലധികം കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ എത്തിക്കാനും അവർ ലക്ഷ്യമിടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടിഷ് രാജ്ഞിയുടെ പരമാധികാരത്തെ ഉപേക്ഷിച്ചു ബാർബഡോസ് സ്വതന്ത്ര പരമാധികാര രാജ്യമായത് കഴിഞ്ഞ ദിവസമാണ്. ബ്രിട്ടിഷ് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‌ലി പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിയുടെ അധികാരത്തിൽ നിന്ന് മാറിനടന്നു പുതിയ പരമാധികാര രാഷ്ട്രമായി ബാർബഡോസ് മാറുകയാണെങ്കിലും പിന്നിൽ ചരടുവലികൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. രാജ്ഞിയുടെ മേധാവിത്തത്തിനു കീഴിൽനിന്ന് അകന്നു മാറാനുള്ള ബാർബഡോസിന്റെ തീരുമാനത്തിനു പിന്നിൽ ചൈനയാണെന്ന ആരോപണം ഉയർന്നിരുന്നു. എലിസബത്ത് രണ്ടാമന്റെ സ്ഥാനത്ത്, ഒരു പുതിയ ഭരണാധികാരി തിരശ്ശീലയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്: ചൈനയിലെ ശക്തനായ നേതാവ് ഷി ജിൻപിംഗ്. ബാർബഡോസിൽ പാർക്കുന്ന 287,000 ആളുകളുടെ മേൽ ബീജിംഗ് ഭരണകൂടത്തിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞിട്ട് വർഷങ്ങളേറെയായി.
ചെറിയ രാജ്യങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന ഉറപ്പുള്ളതിനാൽ ചൈന അവർക്ക് വായ്പ നൽകുന്നു. അതിനാൽ അവർ എന്നെന്നേക്കുമായി ചൈനയെ ആശ്രയിക്കേണ്ടിവരുന്നു. കരീബിയൻ രാജ്യങ്ങളുമായുള്ള പ്രധാന പങ്കാളിയെന്ന ബ്രിട്ടന്റെ സ്ഥാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വം ആരോപണമുന്നയിച്ചിട്ടുണ്ട്. അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപവും കടം കൊടുപ്പ് നയതന്ത്രവും ഉപയോഗിച്ച് കരീബിയൻ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ചൈന നടത്തിവരുന്നതെന്നത് വ്യക്തം. അവർ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നു.
ബ്രിട്ടന്റെ ആഗോള, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കുറയുമ്പോൾ ചൈന അവിടെ സ്ഥാനമുറപ്പിക്കുന്നു. ഹെൻറി ജാക്‌സൺ സൊസൈറ്റി തിങ്ക്-ടാങ്കിന്റെ കണക്കനുസരിച്ച്, കോമൺവെൽത്ത് രാജ്യങ്ങളെ ആകർഷിക്കാൻ 2005 മുതൽ ചൈന 685 ബില്യൺ പൗണ്ട് ചെലവഴിച്ചു. 2006ൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ചൈനീസ് ഗവൺമെന്റ് ബാർബഡോസിന് കോടിക്കണക്കിനു ഡോളർ സാമ്പത്തിക സഹായം നൽകിയിരുന്നു. 2009ൽ ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തിപ്പെടുത്താൻ ശ്രമിച്ചു. 2016 ഡിസംബറിൽ ഈ സഹകരണം വിപുലീകരിച്ച് ചൈനീസ് സർക്കാർ ബാർബഡോസിന് 30 ലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും നൽകി. 2017ൽ ബാർബഡോസിലെ സ്കൂളുകൾക്കു വേണ്ട പഠനോപകരണങ്ങളും മറ്റും ചൈനയാണ് വൻതോതിൽ എത്തിച്ചു നൽകിയത്. കഴിഞ്ഞ വർഷം ചൈന ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളും അടക്കമുള്ള സാങ്കേതികോപകരണങ്ങളും ദ്വീപിനു കൈമാറി.
ബാർബഡോസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പങ്കാളിയുമായി ചൈന കണക്കാക്കപ്പെടുന്നു. കോമൺവെൽത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ പാകിസ്ഥാൻ ഇപ്പോൾ ചൈനയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ്. നൈജീരിയയെയും ചൈന തന്ത്രപരമായി തങ്ങളുടെ വശത്താക്കിയിട്ടുണ്ട്. ഒരുകാലത്ത് ബ്രിട്ടനൊപ്പം വിശ്വസ്‌തതയോടെ നിലനിന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ പിന്മാറ്റം ഭാവിയിൽ വർധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബാർബഡോസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് തങ്ങളുടെ ഭരണഘടനയും അടുത്തവർഷത്തോടെ പുനരാലോചനയ്ക്കു വിധേയമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബാർബഡോസ് വിട്ടു പോയതോടെ നിലവിൽ 14 രാജ്യങ്ങളാണ് ബ്രിട്ടിഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒമിക്രോൺ ഭീക്ഷണിയെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടൻ. എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും യാത്ര തുടങ്ങുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനകൾക്ക് വിധേയമാകേണ്ടി വരുമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു . വാക്സിനുകൾ എടുത്തവർ ആണെങ്കിലും പുതിയ നിയന്ത്രണങ്ങൾ പ്രകാരം പുറപ്പെടുന്നതിനു മുമ്പുള്ള ലാറ്ററൽ ഫ്ലോ അല്ലെങ്കിൽ പിസിആർ ടെസ്റ്റുകൾക്ക് വിധേയമാകണം. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 7 പുലർച്ചെ നാലുമണി മുതൽ നിലവിൽ വരും.
പുതിയ നിയന്ത്രണങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 12 വയസ്സിന് മുകളിൽ പ്രായമുള്ളവർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനാ ഫലമാണ് സമർപ്പിക്കേണ്ടത്. പുതിയനിയമങ്ങളെക്കുറിച്ച് കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഇടയിൽ ഉടലെടുത്തിരിക്കുന്നത്. വാക്‌സിൻ എടുത്തവരും ടെസ്റ്റിന് വിധേയമാകേണ്ട സാഹചര്യം ഉടലെടുത്തതോടെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും എടുക്കാത്തവരും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സ്ഥിതിയാണെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.
ഒമിക്രോൺ വ്യാപന ഭീതിയെ തുടർന്ന് കടുത്ത ആശയക്കുഴപ്പമാണ് ഉന്നത ഭരണനേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉടലെടുത്തിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ചും ഒത്തുചേരലുകളെ കുറിച്ചും മന്ത്രിമാർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. യാത്ര തുടങ്ങുന്നതിനു മുമ്പുള്ള കോവിഡ് ടെസ്റ്റുകൾ നടപ്പിലാക്കുന്നതിന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് നിരാകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.