ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തുവെന്ന ആരോപണവുമായി യുക്രൈൻ എംപി ലെസിയ വാസിലെങ്ക്. സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തിയെന്നും അവർ ആരോപിച്ചു.

പത്തുവയസ്സ് പോലുമില്ലാത്ത പെണ്‍കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാജ്യമാണ് റഷ്യയെന്നും വാസിലെങ്ക് കുറിച്ചു. സാധാരണക്കാരുടെ മൃതദേഹങ്ങൾ തെരുവുകളിൽ കിടന്ന് അഴുകുന്നതുൾപ്പെടെയുള്ള ഭയാനകമായ ചിത്രങ്ങളാണ് ബുച്ച, ഇർപിൻ നഗരങ്ങളിൽ നിന്ന് പുറത്തുവരുന്നത്.

ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചു. കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബുച്ചയിൽ നിന്ന് പുറത്തുവന്നിരുന്നു. ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് മരവിച്ചുപോയെന്ന് പീഡനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഞ്ചാവ് അടങ്ങിയ മിഠായി ഓർഡർ ചെയ്തു കഴിച്ച ഇരുപത്തിമൂന്നുകാരി മരണപ്പെട്ടു. മരണപ്പെട്ട യുവതിയും സുഹൃത്തും ചേർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇൽഫോഡിലെ വീട്ടിലേക്ക് കഞ്ചാവ് നിറഞ്ഞ സ്വീറ്റ്‌സ് ഓർഡർ ചെയ്തത്. ഓരോന്നുവീതം കഴിച്ചപ്പോൾ തന്നെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതായാണ് റിപ്പോർട്ട്. ഉടൻതന്നെ ഇരുവരെയും ഈസ്റ്റ് ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ശനിയാഴ്ച യോടെ ഒരാൾ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ചികിത്സകൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇത്തരത്തിൽ നിരവധി പേർക്ക് കഞ്ചാവ് അടങ്ങിയ പലഹാരങ്ങൾ നൽകിയതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ കണക്കിൽ കൂടുതൽ പണവും അതോടൊപ്പം തന്നെ മധുരപലഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മരണപ്പെട്ട യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വ്യക്തമാക്കാൻ ആകൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ഇത്തരത്തിലുള്ള മിഠായി വാങ്ങിക്കഴിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ പേര് വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് മുപ്പത്തിയേഴുകാരനായ ലിയോൺ ബ്രൗണിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബാർക്കിങ്സൈഡ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കി. മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്നും ലഭിച്ചിട്ടുള്ള മിഠായികളും വിവിധ തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമാക്കും എന്ന് പോലീസ് അറിയിച്ചു.

ഇത്തരത്തിലുള്ള ഡ്രഗ് ഡീലർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. ഇത്തരം സാധനങ്ങൾ വിൽക്കുന്നവരുടെ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ പോലീസിൽ അറിയിക്കണമെന്നും നിർദേശം നൽകി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈസി ജെറ്റിന്റെ യുകെയിൽ നിന്ന് പുറപ്പെടുന്ന 60ഓളം വിമാനസർവീസുകൾ ഇന്നും റദ്ദാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്നലെ യുകെയിൽ നിന്ന് പുറപ്പെടുന്ന 62 ഫ്ലൈറ്റുകളാണ് സർവീസ് ക്യാൻസൽ ചെയ്തത്. ഈസി ജെറ്റിന് പുറമെ ബ്രിട്ടീഷ് എയർവെയ്സും തങ്ങളുടെ സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

തുടർച്ചയായി ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കോവിഡ് വ്യാപനം മൂലമുള്ള ജീവനക്കാരുടെ അഭാവം മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടേണ്ടതായി വരുന്നത്. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധിക്കാലത്ത് ഒട്ടേറെ യുകെ മലയാളികളാണ് നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അവസാനനിമിഷം യാത്ര റദ്ദാക്കേണ്ടതായി വരുന്നത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ അഭാവം വിമാനത്താവളങ്ങളിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ പരിശോധനകൾക്ക് നീണ്ട ക്യൂ ആണ് യാത്രക്കാർക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നത്. നീണ്ട ക്യൂ കാരണം പലർക്കും യാത്ര മുടങ്ങിയത് മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു . യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ ചെക്കപ്പിനായി പതിവിലും നേരത്തെ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നതായിരിക്കും ഉത്തമം. കോവിഡ് കാരണം ജീവനക്കാരുടെ അഭാവം സാധാരണനിലയിലും ഇരട്ടിയാണെന്ന് ഈസി ജെറ്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : ബിബിസി വാർത്തയിൽ ഇടം നേടി നർത്തകി മൻസിയ വിപി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അടുത്തിടെയാണ് മൻസിയ വീണ്ടും വാർത്തകളിൽ നിറയുന്നത്. അഹിന്ദു ആയതിനാല്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിച്ച പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി മൻസിയ വെളിപ്പെടുത്തിയിരുന്നു. തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നാണ് ക്ഷേത്രം ഭാരവാഹികള്‍ തനിക്ക് അവസരം നിഷേധിച്ചതെന്ന് വിപി മന്‍സിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ച് നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാനാണ് മന്‍സിയയെ ക്ഷണിച്ചത്. നോട്ടീസില്‍ പേര് അടക്കം അച്ചടിച്ചതിന് ശേഷമാണ് ഒഴിവാക്കിയതായി ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതെന്ന് മന്‍സിയ പറഞ്ഞു. എന്നാൽ ഇത് മാത്രമല്ല മൻസിയയുടെ കഥ. അത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ എന്ന മുസ്ലിം പെണ്‍കുട്ടിയുടെയും ക്ഷേത്ര കലകളെ ഉപാസിച്ചതിന്റെ പേരില്‍ ഊരു വിലക്കപ്പെട്ട, അടക്കം ചെയ്യപ്പെടാനുള്ള മണ്ണ് പോലും നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെയും കഥ. മൂന്നാം വയസ്സ് മുതല്‍ നൃത്തത്തെ, തന്റെ നെഞ്ചോട് ചേർത്തു നിർത്തിയ വ്യക്തിയാണ് മൻസിയ. മൻസിയയെയും മൂത്ത സഹോദരി റൂബിയയെയും നൃത്തപഠന ക്ലാസുകളിലേക്ക് കൊണ്ടുപോയിരുന്നത് ഉമ്മ ആമിനയാണ്.
ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഒന്നാം സ്ഥാനമായിരുന്നു. മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങളോടൊപ്പം നിന്നു. ഇതിന്റെ പേരിൽ ഏറെ അവഗണനകളും എതിര്‍പ്പുകളും അവർക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു. ഇസ്ലാം മത വിശ്വാസിയായിരുന്നിട്ടും, കാന്‍സര്‍ ബാധിതയായി മരണപ്പെട്ട ഉമ്മയുടെ കബറടക്കം അടക്കമുള്ള മരണാനന്തര കര്‍മങ്ങള്‍ നടത്താനനുവദിക്കാതെ അവരെ ഒറ്റപ്പെടുത്തിയത് നാട്ടിലെ പുരോഹിതരും പ്രമാണികളുമാണ്.

അതേസമയം, ഊരുവിലക്കിയ സ്വന്തം നാട്ടില്‍ തന്നെ ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിൽ ഒന്നാം റാങ്കും നേടി. ഇപ്പോൾ 27 വയസ്സുള്ള മൻസിയ, ഭരതനാട്യത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് ഭർത്താവ്. ആദ്യം മലപ്പുറത്ത് ഹിന്ദു വേഷങ്ങളണിഞ്ഞ് നൃത്തം ചെയ്തതിന് മഹല്ലിൽനിന്ന് പുറത്താക്കി. ഇപ്പോൾ അഹിന്ദുവെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയിൽ നിന്ന് വിലക്കി. കലയിൽ മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയിലേക്ക് കേരളം ഇനിയും വളർന്നിട്ടില്ലെന്ന് മൻസിയ പറയുന്നു. മൻസിയക്ക് പിന്തുണയുമായി നിരവധി കലാകാരന്മാർ രംഗത്തെത്തിയിരുന്നു. കൂടൽമാണിക്യം വേദി ബഹിഷ്കരിക്കാനും അവർ തയ്യാറായി. ഇത് മൻസിയയുടെ പോരാട്ടത്തിന്റെ ഫലമാണ്.
നോർത്താംപ്ടൺ: യുകെ മലയാളികൾക്ക് ദുഃഖത്തിന്റെ വാർത്തയുമായി നോർത്താംപ്ടണിൽ മലയാളിയുടെ മരണം. കുവൈറ്റിൽ നിന്നും യുകെയിൽ എത്തിയ വിനോദ് സെബാസ്റ്റ്യൻ ആണ് ഇന്ന് ഒരുമണിയോടെ നോർത്താംപ്ടൺ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരേതന് 39 വയസ്സായിരുന്നു. നോർത്താംപ്ടൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. കോഴിക്കോട് പുല്ലൂരാൻപാറ സ്വദേശിയാണ് വിനോദ്. തയ്യിൽ കുടുംബാംഗം.
രണ്ടു വർഷം മുൻപാണ് ബിനിനുവിന്റെ ഭാര്യ യുകെയിൽ എത്തിയത്. കുവൈറ്റിൽ ആയിരുന്ന ബിനു എട്ട് മാസം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. കുവൈറ്റിൽ ആംബുലൻസ് സ്റ്റാഫ് ആയി ജോലി രാജി വച്ചശേഷമാണ് യുകെയിൽ ഭാര്യക്കൊപ്പം കുട്ടികളുമായി ചേർന്നത്.
ഇന്ന് രാവിലെ തോന്നിയ വയറുവേദന കൂടുതൽ ദുസ്സഹമായതോടെ നോർത്താംപ്ടൺ ആശുപത്രി അത്യാഹിതവിഭാഗത്തിൽ വിനോദ് എത്തുകയായിരുന്നു. പരിശോധനകൾ നടന്നു കൊണ്ടിരിക്കെ അതായത് ആശുപത്രിൽ എത്തി രണ്ട് മണിക്കൂറുകൾകൊണ്ട് വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഇന്റെർണൽ ബ്ലീഡിങ് ഉണ്ടാവുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി എന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. വിനോദിന്റെ ആകസ്മിക മരണത്തിൽ നോർത്താംപ്ടൺ മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വയറുവേദനയുമായി പോയ ബിനുവിന്റെ മരണം അവിശ്വസ്തതയോടെ, അതിലേറെ ദുഃഖത്തോടെ അവർ പങ്കുവെക്കുന്നു. വിവരമറിഞ്ഞു നോർത്താംപ്ടൺ മലയാളികൾ എല്ലാ പിന്തുണയുമായി ആശുപത്രിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.
വിനോദ് സെബാസ്റ്റിൻറെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നതിനോടൊപ്പം അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകൾക്ക് മോഹവാഗ്ദാനങ്ങളുമായി ബ്രിട്ടീഷ് യുവാക്കൾ. അഭയാർത്ഥികളായി എത്തുന്ന സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുമെന്ന ഭീതി വർധിക്കുകയാണ്. അവിവാഹിതരും മധ്യവയസ്കരുമായ നിരവധി ബ്രിട്ടീഷ് പുരുഷന്മാർ തങ്ങളോടൊപ്പം താമസിക്കാൻ യുക്രൈനിയൻ യുവതികളെ സ്പോൺസർ ചെയ്യുന്നു. അഭയാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ അഭാവമാണ് ഇതിന് കാരണം. ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതി ‘ലൈംഗിക കടത്തുകാരുടെ ടിൻഡർ’ ആയി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ സ്കീമിലൂടെ യുക്രൈൻ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് ഒരു ഹൗസിംഗ് ചാരിറ്റി പറഞ്ഞു.

സ്‌പോൺസറെ തേടി ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്‌റ്റ് ചെയ്‌തതിന് ശേഷം യുക്രൈനിയൻ അഭയാർഥികളായ സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്ന് സൈബർ ആക്രമണം നേരിടേണ്ടതായി വന്നു. അഭയാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ശരിയായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തണമെന്ന് ചാരിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

യുകെ സ്പോൺസർമാരെ യുക്രൈനിയൻ അഭയാർത്ഥികളുമായി ബന്ധിപ്പിക്കുന്ന ഒരു മാച്ചിംഗ് സ്കീം സർക്കാർ വെള്ളിയാഴ്ച ആരംഭിച്ചു. ഹോംസ് ഫോർ യുക്രൈൻ സ്കീം തുറന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇത് ആരംഭിക്കുന്നത്. അതിനാൽ, ആയിരക്കണക്കിന് അഭയാർത്ഥികൾ ഇതിനകം തന്നെ ഒരു സ്പോൺസറെ കണ്ടെത്താൻ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിച്ചു. സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുക്രൈനിയൻ യുവതികളെയാണ് പുരുഷന്മാർ ലക്ഷ്യമിടുന്നതെന്ന് ഹോംലെസ്സ്‌നെസ് ചാരിറ്റിയായ പോസിറ്റീവ് ആക്ഷൻ ഇൻ ഹൗസിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിൽ ഹൈവേ നിയമങ്ങളിൽ വൻ മാറ്റങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിൻഡ്‌സ്‌ക്രീനുകളും , ഗ്ലാസ്സുകളും വൃത്തിയായി സൂക്ഷിക്കാത്തവർക്ക് ആയിരം പൗണ്ട് വരെ പിഴ ഈടാക്കാൻ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. കാഴ്ച സുഗമമാക്കുന്ന തരത്തിൽ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കണം എന്ന് കർശനമാക്കിയിരിക്കുകയാണ്. ഇത്തരം കേസുകൾ കോടതിയിൽ എത്തിയാൽ ഫൈൻ 5000 പൗണ്ട് വരെ ആകാം. അതോടൊപ്പം തന്നെ പെനാൽറ്റി പോയിന്റുകളും ഡ്രൈവറിനു ലഭ്യമാകും. തങ്ങളുടെ വാഹനം ഏറ്റവും സുരക്ഷിതമായ അവസ്ഥയിൽ റോഡിൽ ഇറക്കുക എന്നത് ഡ്രൈവറുടെ ചുമതലയാണ്. ഇതോടൊപ്പം തന്നെ ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 200 പൗണ്ട് ഫൈൻ ഈടാക്കും.

ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം ഡ്രൈവർമാർ നൽകണമെന്ന് നിയമം അനുശാസിക്കുന്നു. അതോടൊപ്പം തന്നെ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും ഡ്രൈവർമാർ പരിഗണിക്കണം. മുൻപിൽ പോകുന്ന വാഹനത്തിന് കൂടുതൽ അടുത്തായി പോകുന്നതും 100 പൗണ്ട് ഫൈൻ ഈടാക്കാനുള്ള കുറ്റമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു മാത്രമേ ഡ്രൈവർമാർ വാഹനം ഉപയോഗിക്കാവൂ എന്നാണ് പുതിയ നിയമങ്ങൾ നിഷ്കർഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജീവനക്കാർക്ക് കോവിഡ് പിടിപെട്ടതുമൂലം ഈസി ജെറ്റ് തങ്ങളുടെ ഇന്നത്തെ നൂറോളം ഫ്ലൈറ്റുകൾ റദ്ദാക്കി . ഇതിൽ യുകെയിൽ നിന്നുള്ള 62 വിമാനങ്ങളും ഉൾപ്പെടുന്നു. യുകെയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയത് ഒട്ടേറെ മലയാളികളുടെ അവധിക്കാല യാത്രകളെ ബാധിച്ചതായാണ് അറിയുന്നത്. ഈസ്റ്റർ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം കൂടി നിൽക്കുന്ന സമയത്തുള്ള അപ്രതീക്ഷിതമായ യാത്രാ മുടക്കം ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ തിരിച്ചടിയായി.

പല യാത്രക്കാർക്കും എയർപോർട്ടുകളിലെ നീണ്ട ക്യൂ മൂലം യാത്ര മുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. കോവിഡ് കൂടുന്നത് മൂലമുള്ള ജീവനക്കാരുടെ കുറവ് വിമാന സർവീസുകളുടെ താളം തെറ്റിക്കുകയാണ്. സ്റ്റാൻഡ് ബൈ ക്രൂവിനെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ സാധിച്ചില്ലെന്ന് എയർലൈൻ പത്രക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരുടെ അഭാവം മൂലം വിമാനങ്ങളിൽ നീണ്ട ക്യൂ സ്ഥിരം കാഴ്ചയായി മാറുകയാണ്.

ദിനംപ്രതി 1645 വിമാനസർവീസുകൾ നടത്തുന്ന ഈസി ജെറ്റ് യൂറോപ്പിലെ ഏറ്റവും വലിയ വിമാന സർവീസുകളിലൊന്നാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് വരുംദിവസങ്ങളിലും വിമാനസർവീസുകളുടെ റദ്ദാക്കൽ തുടർന്നേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്യാൻസൽ ആക്കപ്പെട്ട വിമാന സർവീസുകളിലെ യാത്രക്കാരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും റീ ബുക്ക് ചെയ്യാനോ റീഫണ്ട് ചെയ്യാനോ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലൈംഗികവിവാദത്തിൽപ്പെട്ടു പുറത്താകുന്ന ബ്രിട്ടിഷ് നേതാക്കളുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി. കൺസർവേറ്റീവ് എംപി ഡേവിഡ് വാർബർട്ടനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഡേവിഡിനെതിരെ ഉയർന്ന മൂന്ന് ലൈംഗികാരോപണങ്ങൾ അന്വേഷിക്കുകയാണെന്ന് കൺസർവേറ്റീവ് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമും (ഐസിജിഎസ്) അന്വേഷണം നടത്തിവരുന്നു. 2015 മുതൽ സോമർട്ടൺ & ഫ്രോം എംപിയാണ് ഡേവിഡ്.

ഡേവിഡിനെതിരെ മൂന്നു സ്ത്രീകൾ പരാതിപ്പെട്ടതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ഒപ്പം ഇദ്ദേഹം കൊക്കെയ്ൻ ഉപയോഗിച്ചതായും ആരോപണമുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഡേവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി പറഞ്ഞതും പത്രങ്ങളിൽ വായിച്ചതുമല്ലാതെ തനിക്ക് കൂടുതൽ അറിയില്ലെന്ന് മന്ത്രി ഗ്രാന്റ് ഷാപ്‌സ് പ്രതികരിച്ചു. യൂറോപ്യൻ സൂക്ഷ്മപരിശോധന കമ്മിറ്റി മുൻ അംഗമായ ഡേവിഡ്, ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം സോമർസെറ്റിലെ സോമർട്ടണിനടുത്താണ് താമസിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രൈനിലേക്ക് കയറ്റി അയക്കുന്ന ബ്രിട്ടീഷ് ആയുധങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി റഷ്യ. ബ്രിട്ടീഷ് നിർമ്മിത സ്റ്റാർസ്ട്രീക്ക് മിസൈൽ റഷ്യൻ ഹെലികോപ്റ്ററിനെ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഭീഷണി. യുക്രൈനിലേക്ക് അയക്കുന്ന പീരങ്കികളും മിസൈലുകളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ റഷ്യൻ സൈന്യം ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് യുകെയിലെ റഷ്യൻ അംബാസഡർ ആന്ദ്രേ കെലിൻ പറഞ്ഞു. സ്റ്റാർസ്ട്രീക്ക് മിസൈൽ കഴിഞ്ഞാഴ്ച മുതൽ യുക്രൈനിൽ എത്തിതുടങ്ങി.

റഷ്യയുടെ എംഐ-28എൻ ഹെലികോപ്റ്ററെ മിസൈൽ തകർക്കുന്ന വീഡിയോ ലുഹാൻസ്ക് മേഖലയിൽ നിന്നാണ് പ്രചരിച്ചത്. 6,000 മിസൈലുകളുടെ പുതിയ പാക്കേജ് ഉൾപ്പെടെ, യുക്രൈന് കൂടുതൽ പ്രതിരോധ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈനിലേക്ക് കൂടുതൽ ആയുധങ്ങൾ അയച്ച് സഹായം നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ശരീര കവചം, ഹെൽമെറ്റുകൾ, ബൂട്ടുകൾ എന്നിവ നൽകി യുക്രൈൻ സൈനികരെ യുകെ സഹായിക്കുന്നുണ്ട്. ക്രെംലിൻ സേനയുടെ പ്രധാന ആയുധങ്ങൾ തീർന്നുവെന്നും ഇപ്പോൾ സ്റ്റോക്കുകൾ എത്തിക്കാൻ അവർക്ക് കഴിയില്ലെന്നും യുകെ പ്രതിരോധ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കീവ് നഗരം പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട റഷ്യ, കഴിഞ്ഞ ദിവസങ്ങളിൽ ബുച്ച ഉൾപ്പെടെ കീവിന് ചുറ്റുമുള്ള നഗരങ്ങളിൽ നിന്ന് സേനയെ തിരികെ വിളിച്ചിരുന്നു. അതേസമയം, യുക്രൈന് 30 കോടി ഡോളറിന്റെ സുരക്ഷാസഹായം അമേരിക്ക പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി യുക്രൈന് 30 കോടി ഡോളര്‍ ‘സുരക്ഷാ സഹായം’ അനുവദിക്കുന്നതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.