ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളുകളിലൊന്നായ ഹാമ്മർസ്മിത്തിലെ ലാറ്റിമർ അപ്പർ സ്കൂളിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതായി പരാതി. സ്കൂളിൽ ഒരു റേപ്പ് കൾച്ചർ ആണ് നിലനിൽക്കുന്നത് എന്നാണ് ആരോപണം. ഇത്തരത്തിലുള്ള ആരോപണങ്ങൾ സ്കൂളിനെ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നതായി പ്രധാന അധ്യാപകൻ ഡേവിഡ് ഗുഡ്ഹ്യു മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളെ ക്ലാസിലെ മറ്റ് ആൺകുട്ടികൾ തന്നെ ലൈംഗികമായി ഉപയോഗിക്കുന്നതായും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പന്നരായ വെളുത്ത വർഗ്ഗക്കാരായ ആൺകുട്ടികളാണ് ഇത്തരത്തിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് എന്ന ശക്തമായ ആരോപണവും രംഗത്തുവന്നിട്ടുണ്ട്. ആൺകുട്ടികൾ ലൈംഗികപരമായി തങ്ങളെ ആക്ഷേപിക്കുകയും മറ്റും ചെയ്തതായി പെൺകുട്ടികൾ പരാതിയിൽ രേഖപ്പെടുത്തുന്നു.
അധ്യാപകർ ആരും തന്നെ ഈ വിഷയത്തെ ഗൗരവമായി ഇതുവരെ കണക്കിലെടുത്തില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ചില മാതാപിതാക്കൾ ഇതിനെതിരെ പരാതി നൽകിയെങ്കിലും, ഈ പരാതികൾ ഒന്നും തന്നെ സ്കൂൾ അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. സ്കൂളിനെതിരെ വന്ന ആരോപണത്തിൽ തങ്ങൾക്ക് പ്രയാസം ഉണ്ടെന്നും, കുട്ടികളുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കാൻ ഒരിക്കലും സ്കൂൾ അനുവദിക്കുകയില്ല എന്ന് അധികൃതർ ഉറപ്പു നൽകി. ഇത്തരത്തിൽ ലഭിച്ച പരാതികൾ എല്ലാംതന്നെ വ്യക്തമായി അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഐറിഷ് കടലിന് കുറുകെ ഒരു പാലത്തിനു വേണ്ടി 20 ബില്യൺ പൗണ്ട് പദ്ധതികൾ ആവിഷ്കരിക്കുന്ന പ്രധാനമന്ത്രി നേഴ്‌സുമാർക്ക് ശരിയായ ശമ്പള വർദ്ധനവ് നൽകാൻ വിസമ്മതിക്കുന്നത് വിവാദമാകുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഒരു ശതമാനം എന്ന നാമമാത്ര വേതന വര്‍ദ്ധനവ് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സ്കോട്ട്ലൻഡും വടക്കൻ അയർലൻഡും തമ്മിൽ ഒരു സ്ഥിര ബന്ധം ഉണ്ടാക്കിയെടുക്കുക എന്ന ആശയം മുന്നോട്ട് നീക്കുകയുണ്ടായി. മുൻ ക്രോസ് റെയിൽ, എച്ച്എസ് 2 ചെയർമാൻ പ്രൊഫ. ഡഗ് ഓക്കർവി, ടോപ്പ് എഞ്ചിനീയർ പ്രൊഫ. ഗോർഡൻ മാസ്റ്റർസൺ എന്നിവർ പഠനത്തിന് നേതൃത്വം നൽകി റിപ്പോർട്ട് സമർപ്പിക്കും. തുരങ്കത്തിന്റെ ആശയത്തിന് സൺഡേ ടെലിഗ്രാഫ് ‘ബോറിസ് ബറോ’ എന്ന് വിളിപ്പേരു നൽകി. ഇതിന് പ്രധാനമന്ത്രിയുടെ ആവേശകരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. ഇതുപോലുള്ള നിർദ്ദേശങ്ങളോട് താൻ അകലം പാലിക്കുന്നില്ലെന്നും എന്നാൽ ഇത് കൂടുതൽ വഴിതിരിച്ചുവിടുന്ന തന്ത്രമാണെന്ന് വിശ്വസിക്കുന്നതായി സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം വേതന വർധനവുമായി മുന്നോട്ട് പോകുന്ന സർക്കാരിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് നേഴ്സിംഗ് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഉടനീളം സ്വന്തം ജീവന് വില കൽപിക്കാതെ പോരാടിയവർക്ക് പരിഗണന നൽകാതെ മറ്റു വികസനപ്രവർത്തനങ്ങളിലേക്ക് തിരിയുന്ന പ്രധാനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധം അലയടിച്ചുയരുകയാണ്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ആയതുകൊണ്ട് തന്നെ ഈ ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്.
ഒരു ശതമാനം വേതന വർധനവ് മാന്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടെങ്കിലും ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തിലായിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ്, റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗ് എന്നിവര്‍ ചാന്‍സലര്‍ റിഷി സുനകിന് ആശങ്കകള്‍ അറിയിച്ച് കത്തയച്ചിരുന്നു . സാമ്പത്തിക ഞെരുക്കം മൂലമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ ഒതുങ്ങിയതെതെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോവിഡ് മുൻനിര പോരാളികളെ അവഗണിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം സജീവമാകവേ നേഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നേഴ്‌സുമാര്‍ക്ക് കേവലം ഒരു ശതമാനമായിരിക്കില്ല ശമ്പള വര്‍ദ്ധനവ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി നേഴ്‌സുമാര്‍ക്ക് 1.7 ശതമാനം വര്‍ദ്ധനവ് ഈ വര്‍ഷം ലഭിക്കും. മുന്‍പ് സര്‍ക്കാർ അംഗീകരിച്ച കരാറിന്റെ ബലത്തിലാണ് നേഴ്‌സുമാര്‍ക്ക് ഈ ബോണസ് ലഭിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോളിളക്കം സൃഷ്ടിച്ച സാറാ എവറാർഡിൻെറ മരണത്തിൽ പൊലീസ് ഓഫീസർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ വെയ്ൻ കൊസെൻസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് കേസ്. പ്രതിയെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.
മാർച്ച് 3 ന് കാണാതായ സാറയുടെ മൃതദേഹം ഒരാഴ്ചയ്ക്കുശേഷം കെന്റിലെ ആഷ്‌ഫോർഡിനടുത്തുള്ള വനഭൂമിയിൽ നിന്ന് ബുധനാഴ്ചയാണ് പോലീസ് കണ്ടെത്തിയത്. ക്ലാഫാമിലെ ലീത്‌വൈറ്റ് റോഡിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ സാറാ ഹെവാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ച് ബ്രിട്ടനിൽ വൻ ചർച്ചയ്ക്ക് വഴി മരുന്നിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു. #saraheverard, #TooManyMen ഹാഷ് ടാഗുകളിൽ പങ്കുവെച്ച പല കഥകളും ബ്രിട്ടനിലെ തെരുവീഥികൾ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരല്ല എന്നതിൻെറ നേർക്കാഴ്ചകളാണ്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .സ്ത്രീകൾ കൊല്ലപ്പെടുന്ന പകുതിയിലധികം സംഭവങ്ങളിലും കുറ്റവാളികൾ അവരുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ്.
ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിന് സ്ത്രീകളെ അവർ പ്രശംസിക്കുകയും ചെയ്തു. സാറയുടെ കൊലപാതകത്തിനോട് ബന്ധപ്പെട്ട് അറസ്റ്റിലായത് ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ ആണെന്നത് സംഭവത്തിൻെറ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സംരക്ഷിക്കേണ്ട പോലീസ് തന്നെ കുറ്റവാളിയായതിൻെറ ഞെട്ടൽ ബ്രിട്ടനിലെങ്ങുമുണ്ട്.
കോവിഡ് 19 കാരണം നഷ്ടപ്പെട്ട അധ്യായന ദിനങ്ങൾ തിരിച്ചുപിടിക്കാനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് .;സ്കൂൾ ദിനങ്ങളിലെ സമയം ദൈർഘ്യപ്പെടുത്താനും, സമ്മറിലെ സ്കൂൾ അവധി ദിനങ്ങൾ കുറയ്ക്കുന്നതും ഗവൺമെൻറിൻറെ സജീവ പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് -19 നെ തുടർന്നുള്ള ലോക് ഡൗൺ കാലത്ത് വളരെയധികം അദ്ധ്യയന ദിനങ്ങളാണ് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത് . ഇത് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ കുറവുകൾ പരിഹരിക്കാനായിട്ടാണ് അധ്യായന ദിനങ്ങളിലെ സമയം ദൈർഘ്യപ്പിച്ചും, വേനലവധി വെട്ടിച്ചുരുക്കിയും ഗവൺമെൻറ് ലക്ഷ്യമിടുന്നത്.
സമ്മർ ഹോളിഡേയിലെ അവധി ദിനങ്ങൾ കുറയ്ക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള മാതാപിതാക്കളിൽ അത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും. ബ്രിട്ടീഷുകാർ പൊതുവേ ഹോളിഡേ ഭ്രാന്തന്മാരാണ്. കോവിഡിന്റെ ഭീഷണി കുറഞ്ഞാൽ ഹോളിഡേ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. കോവിഡ് കാരണം പ്രവാസി മലയാളികൾക്ക് കഴിഞ്ഞവർഷം നാട്ടിൽ പോകാൻ സാധിച്ചില്ല. അതിനാൽ തന്നെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നാട്ടിൽ പോകണമെന്ന ദൃഢനിശ്ചയത്തിലാണ് മലയാളികൾ. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് സ്കൂൾ അവധിയിൽ വരുന്ന മാറ്റങ്ങൾ പരിഗണിക്കേണ്ടിയിരിക്കുന്നു.
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി വില്ലേജില്‍ വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടു മഠം വീട്ടില്‍ ബാബുരാജ് നമ്പൂതിരി മകന്‍ 27 വയസ്സുള്ള ശ്രീരാജ് നമ്പൂതിരിയെയാണ് കോട്ടയം ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തില്‍ കോട്ടയം ഡി.വൈ.എസ്.പി എം. അനില്‍കുമാറും സംഘവും
അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണ ത്തിനോടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. യുകെയിൽ താമസിക്കുന്ന മലയാളിയുടെ നാട്ടിലെ വീട്ടിലായിരുന്നു മോഷണം നടന്നത്. മാതാപിതാക്കൾ മാത്രമായിരുന്നു നാട്ടിലെ ഈ വീട്ടിൽ താമസം.
ഫെബ്രുവരി മാസം പത്താം തീയതിയാണ് അയര്‍ക്കുന്നത്ത് വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് പുറത്തു പോയ സമയം നോക്കി വെള്ളം ചോദിച്ച് ഒരാള്‍ എത്തുന്നത്. കുപ്പിയില്‍ വെള്ളം നല്‍കിയ ശേഷം ഇയാള്‍ തിരികെപ്പോയി സമീപത്ത് ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറി കയ്യിലിരുന്ന കളിത്തോക്ക് ചൂണ്ടി വൃദ്ധയുടെ വായില്‍ തുണി കുത്തി കയറ്റി കയ്യും കാലും ബന്ധിച്ച് കഴുത്തില്‍ കിടന്നിരുന്ന ആറു പവന്റെ മാല ഊരി എടുക്കുകയും മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തൊന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു കടന്നു കളഞ്ഞു . ഒറ്റപ്പെട്ടിരിക്കുന്ന വീടായതിനാലും തികച്ചും ഗ്രാമ പ്രദേശം ആയതിനാലും മോഷ്ടാവ് വാഹനങ്ങള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നതിനാലും , മോഷ്ടാവ് മുഖം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ വലിയ മാസ്ക് ഉപയോഗിച്ചിരുന്നതിനാലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സി സി ടി വി ഇല്ലാതിരുന്നതിനാലും, ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നതിനാലും മോഷ്ടാവിനെകുറിച്ചുള്ള യാതൊരു സൂചനയും ലഭ്യമായിരുന്നില്ല.
തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കോട്ടയം ഡി. വൈ.എസ്.പി എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ഒരു മാസമായി നടത്തിവന്ന ശ്രമകരമായ അന്വേഷണ ത്തിനോടുവിലാണ് ഇയാളെ പിടിക്കാനായത് . സംഭവസ്ഥലത്ത്നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള സി സി ടി വി ദൃശ്യത്തില്‍ തുടങ്ങി സംശയം തോന്നിയ ഏകദേശം നാനൂറിലേറെ പേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് കോട്ടയത്ത് നിന്ന് ബസില്‍ ആണ് അയര്‍ക്കുന്നത്ത് എത്തിയതെന്ന് മനസ്സിലാക്കി. കോട്ടയം നഗരത്തിലെ നൂറിലേറെ സി സി ടി വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവിധ ലോഡ്ജുകളില്‍ താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചും അവരെ പിന്‍തുടര്‍ന്നും സംശയമുള്ള ആളുകളുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലോഡ്ജില്‍ നിന്നും അയര്‍ക്കുന്നം പോലിസ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ അറ്റസ്റ്റ് ചെയ്തത്.
അമയന്നൂര്‍ ക്ഷേത്രത്തില്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് പൂജാരി ആയിരുന്നു ഇയാള്‍. അവിടെ വച്ചു പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. ആയതുകൊണ്ട് അയര്‍ക്കുന്നത്തെയും പരിസരത്തെയും ഭൂപ്രകൃതിയും നിരവധി ഒറ്റപ്പെട്ട വീടുകളും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങിനെയാണ് ഒറ്റപ്പെട്ടിരിക്കുന്ന ഈ വീടും വൃദ്ധ ദമ്പതികള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നും ഇയാള്‍ മനസ്സിലാക്കി. ഓണ്‍ലൈനിലൂടെ കളിത്തോക്ക് ഇതിനായി ഇയാള്‍ വാങ്ങി. മുഖം മറയ്ക്കുന്ന രീതിയിലുള്ള മാസ്കും, കയ്യുറയും ധരിച്ച് കോട്ടയത്ത് നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് ഇയാള്‍ അയര്‍ക്കുന്നത്തെയ്ക്ക് പുറപ്പെട്ടത്. കൃത്യത്തിനു ശേഷം ധരിച്ചിരുന്ന ഷര്‍ട്ടും കയ്യുറയും ദമ്പതികളുടെ വീട്ടില്‍ നിന്നെടുത്ത മൊബൈല്‍ ഫോണും ഇയാള്‍ വഴിയില്‍ ഉപേക്ഷിച്ചു. വിവിധ കടകളിലായി മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് ഒരു സ്കോര്‍പിയോ കാര്‍ സ്വന്തമാക്കി . ഒരു മൊബൈല്‍ ഫോണും വാങ്ങി. തെളിവുകള്‍ ഒന്നും തനിക്കെതിരെ വരാതിരിക്കാനായി വളരെ ശ്രദ്ധിച്ചാണ് ഇയാള്‍ കൃത്യം ചെയ്തതും പിന്നീട്, പഴനി, ചിദംബരം തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടന്നതും.
ട്രെയിന്‍ യാത്രക്കാരന്റെ പണവും ക്യാമറയും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചതി നു കൊല്ലം റെയില്‍വേ പോലീസും അടുത്ത വീട്ടില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ കുമളി പോലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നു.
കോട്ടയം ഡി.വൈ.എസ്.പി എം.അനില്‍ കുമാര്‍, അയര്‍ക്കുന്നം ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, ടി റെനീഷ് , സബ് ഇന്‍സ്പെക്ടര്‍ നാസര്‍ കെ. എച്ച് , ഷിബുക്കുട്ടന്‍ , അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ശ്യാം എസ് നായര്‍ , ബൈജു കെ.ആര്‍ , ഗ്രിഗോറിയോസ് , ശ്രാവണ്‍ രമേഷ് (സൈബര്‍ സെല്‍) , സജീവ് ടി ജെ, തോമസ് സ്റ്റാന്‍ലി, കിരണ്‍, ചിത്രാംബിക എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡ് കൊല്ലപ്പെട്ടതാണെന്ന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. കെന്റിലെ ആഷ്‌ഫോർഡിലെ വനഭൂമിയിൽ നിന്ന് മനുഷ്യശരീരത്തിൻെറ ഭാഗങ്ങൾ കണ്ടെത്തിയത് സാറാ എവറാർഡിന്റേതാണെന്ന് സ്ഥിതീകരിച്ചു. സാറാ എവറാർഡിനെ കാണാതായ സംഭവത്തിൽ മെട്രോപോളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാറയുടെ തിരോധാനത്തിൻെറ പേരിൽ അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ് കെന്റിൽ പാർലമെൻററി ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥനാണ്.
മാർച്ച് മൂന്നിന് ക്ലാഫാമിലെ ലീത്‌വൈറ്റ് റോഡിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ സാറാ ഹെവാർഡിനെ കാണാതായ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ച് ബ്രിട്ടനിൽ വൻ ചർച്ചയ്ക്ക് വഴി മരുന്നിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു. #saraheverard, #TooManyMen ഹാഷ് ടാഗുകളിൽ പങ്കുവെച്ച പല കഥകളും ബ്രിട്ടനിലെ തെരുവീഥികൾ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരല്ല എന്നതിൻെറ നേർക്കാഴ്ചകളാണ്.
ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിന് സ്ത്രീകളെ അവർ പ്രശംസിക്കുകയും ചെയ്തു. സാറയുടെ കൊലപാതകത്തിനോട് ബന്ധപ്പെട്ട് അറസ്റ്റിലായത് ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ ആണെന്നത് സംഭവത്തിൻെറ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സംരക്ഷിക്കേണ്ട പോലീസ് തന്നെ കുറ്റവാളിയായതിൻെറ ഞെട്ടൽ ബ്രിട്ടനിലെങ്ങുമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോസ്പിറ്റലുകൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള സേവനങ്ങൾ നൽകാൻ സാധിച്ചില്ല എന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് രോഗികളുടെ ആധിക്യം മറ്റ് രോഗ ചികിത്സയ്ക്കായുള്ള പേഷ്യന്റിന്റെ വെയ്റ്റിംഗ് ലിസ്റ്റ് അതിൻറെ പാരമത്ത്യത്തിൽ എത്താൻ കാരണമായതായി എൻ എച്ച് എസ് പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം.
കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും എൻഎച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാൻ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ടിം മിച്ചൽ പറഞ്ഞു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഇനി ഭക്ഷണയോഗ്യമായ ഈ ക്യാമറ, കുടലിലൂടെ കടന്നുപോകുമ്പോൾ ചിത്രങ്ങൾ എടുക്കുകയും ബെൽറ്റിലും തോളിലുമുള്ള റെക്കോർഡിംഗ് ഉപകരണത്തിലേക്ക് അത് എത്തിക്കുകയും ചെയ്യും. വേഗത്തിലും സുരക്ഷിതമായുമുള്ള ക്യാൻസർ പരിശോധനയ്ക്ക് ഈ ക്യാപ്‌സ്യൂൾ ക്യാമറകൾ സഹായകമാകുമെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു. ക്യാമറകൾ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ ക്യാൻസറിന്റെ ലക്ഷണങ്ങളും ക്രോൺസ് രോഗം പോലുള്ള മറ്റ് അവസ്ഥകളും തിരിച്ചറിയുന്നതിനായി സെക്കൻഡിൽ രണ്ട് ചിത്രങ്ങൾ എടുക്കുന്നു. ക്യാൻസർ സേവനങ്ങൾ എൻ എച്ച് എസ് മുൻഗണന പട്ടികയിൽ ഉള്ളതാണെന്നും സ്റ്റീവൻസ് പറഞ്ഞു.
ഇംഗ്ലണ്ടിലെ 40 ലധികം പ്രദേശങ്ങളിലായി 11,000 രോഗികൾക്ക് ഇതാദ്യം ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗനിർണയം നടത്താമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഡിസംബറിൽ ഏകദേശം 105,000 ആളുകളാണ് എൻഡോസ്കോപ്പിക്ക് വേണ്ടി എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതിൽ പലരും ആറാഴ്ചകളായി കാത്തിരിക്കുന്നവരാണ്. ഈ പ്രശ്നമാണ് ക്യാപ്‌സ്യൂൾ ക്യാമറകൾ അതിവേഗം പരിഹരിക്കുന്നത്. എൻഎച്ച്എസ് സ്കോട് ലൻഡ് ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
എൻഡോസ്കോപ്പികൾ ചെയ്യുന്നതിനായി രോഗികൾ ആശുപത്രിയിൽ എത്തേണ്ടതുണ്ട്. അതേസമയം നടപടികൾ എളുപ്പമാക്കികൊണ്ട് പരിശോധനകൾ വേഗത്തിലാക്കാനും ക്യാൻസറുകൾ കണ്ടെത്താനും പിൽക്യാം സാങ്കേതികവിദ്യ സഹായിക്കുന്നു. “ക്യാപ്‌സ്യൂൾ ക്യാമറകൾ രോഗനിർണശേഷി വർധിപ്പിക്കുക മാത്രമല്ല, പരിശോധന നടത്താൻ ഒരു ആശുപത്രി ആവശ്യമായിവരുന്നില്ല.രോഗിക്ക് വീട്ടിൽ നിന്നുകൊണ്ട് തന്നെ പരിശോധന നടത്താൻ സാധിക്കും.” യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഹെഡ് എഡ് സിവാർഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അമിതവണ്ണമുള്ള രണ്ടു കുട്ടികളെ മാതാപിതാക്കളുടെ അടുക്കൽ നിന്നും മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ച് കോടതി. ഫോസ്റ്റർ കുടുംബങ്ങളിലേക്ക് ഇവരെ മാറ്റിപ്പാർപ്പിക്കാൻ ആണ് തീരുമാനം. മാതാപിതാക്കളോടൊപ്പം നിന്നാൽ ഇനിയും കുട്ടികൾക്ക് വണ്ണം കൂടാൻ സാധ്യതയുണ്ടെന്നും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. പതിനേഴും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളുടെ കാര്യത്തിനാണ് കോടതി ഈ തീരുമാനം പുറപ്പെടുവിച്ചത്. കുറെ നാളുകളായി വണ്ണം കുറയ്ക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല. കുട്ടികളുടെ അമ്മ ശരിയായ ഭക്ഷണക്രമങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിൽ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. കുട്ടികൾക്ക് മനപ്പൂർവമായി ഐസ്ക്രീമുകളും മറ്റും അധികം നൽകിയതാണ് ഇത്തരത്തിൽ വണ്ണം വയ്ക്കുന്നതിന് ഇടയായത് എന്ന് കോടതി നിരീക്ഷിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ വ്യായാമത്തിനും മറ്റും വേണ്ടുന്ന പ്രോത്സാഹനം മാതാപിതാക്കൾ നൽകിയില്ല.
കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ കൃത്യസമയത്ത് ലഭിച്ചില്ല എന്ന് സാമൂഹ്യപ്രവർത്തകരും കോടതിയെ അറിയിച്ചു. ഈ കാര്യത്തിൽ മാതാവും വേണ്ടതായ ശ്രദ്ധ കാണിച്ചില്ല എന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ കുട്ടികളെ ഫോസ്റ്റർ കുടുംബങ്ങളിലേക്ക് അയക്കുന്നതാണ് ഉത്തമമെന്ന് കോടതി തീരുമാനിച്ചു.
അമ്മയോടൊപ്പമാണ് കുട്ടികൾ ഇരുവരും താമസിച്ചിരുന്നത്. പിതാവ് ഇടയ്ക്കിടെ വന്ന് പോവുകയാണ് പതിവ്. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യമായതിനാൽ ആണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജഡ്ജി അറിയിച്ചു. തീരുമാനത്തെ അതിന്റെതായ രീതിയിൽ ഉൾക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊറോണയുടെ ആക്രമണത്തിന് മുൻപ് തന്നെ നഴ്സുമാർ കുറവുണ്ടായിരുന്ന NHS, കൊറോണ വൈറസിന്റെ പകർച്ചയോടെ വലിയ സമ്മർദ്ദത്തിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ജോലി ഭാരം താങ്ങാനാവാതെ പല നഴ്സുമാരും NHS ജോലി തന്നെ ഉപേക്ഷിച്ചു ഏജൻസിയിൽ ശരണം പ്രാപിച്ചു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ശമ്പള വർദ്ധനവുമായി എതിർപ്പുകളുടെ വേലിയേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നത്. ശമ്പള വർദ്ധനവ് സംബദ്ധമായി എടുത്ത തീരുമാനം പാർലമെന്റിൽ വോട്ടിനിടാൻ പ്രതിപക്ഷനേതാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് എന്ത് വിലകൊടുത്തും നഴ്സുമാരുടെ കുറവ് നികത്താൻ യുകെ സർക്കാർ തീരുമാനം എടുത്തത്.
കഴിഞ്ഞ 10 മാസത്തിനുള്ളിൽ 8,000ത്തിലേറെ വിദേശ നഴ്സുമാരെ നിയമിച്ച് എൻ എച്ച് എസ്. കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യ തരംഗത്തിനുശേഷം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഹെൽത്ത് സർവീസ് മേധാവികൾ ഒരുങ്ങിയിരുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ അവരെ ശുശ്രൂഷിക്കാൻ ആവശ്യമായ നേഴ്സുമാർ ഇല്ലാതെവന്നു. കൊറോണ വൈറസ് സമയത്ത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നേഴ്‌സുമാരെ വലിയ തോതിൽ റിക്രൂട്ട് ചെയ്യുന്നത് ധാർമ്മികമായി തെറ്റാണെന്ന് മുദ്രകുത്തപ്പെട്ടു. ആ സമയത്ത് ലോകത്തിൽ 60 ലക്ഷം നേഴ്‌സുമാരുടെ കുറവാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഏപ്രിൽ മുതൽ ജനുവരി വരെ 8,100 വിദേശ നേഴ്‌സുമാർ എൻഎച്ച്‌എസ് ട്രസ്റ്റുകളിൽ ചേർന്നു. പ്രതിമാസം 1,000 നേഴ്‌സുമാരെ കൊണ്ടുവരാനാണ് എൻ എച്ച് എസ് ലക്ഷ്യമിടുന്നത്.
തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നേടിയ 300ത്തിലധികം നേഴ്സുമാർ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇംഗ്ലണ്ടിലെ ആശുപത്രികൾക്ക് എൻഎച്ച്എസ് ഇംഗ്ലണ്ട് 28 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രാ നിയന്ത്രണം നീക്കിയതിന് ശേഷം 240 അന്താരാഷ്ട്ര നേഴ്‌സുമാരെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ് യുകെയിൽ എത്തിച്ചു. മാർച്ച് അവസാനത്തോടെ 180 പേർ കൂടി എത്തിച്ചേരും. തീവ്രപരിചരണം, ഓപ്പറേഷൻ തീയറ്ററുകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്നതിനായി ഓരോ വർഷവും 360 വിദേശ നഴ്‌സുമാരെ നിയമിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള മുപ്പത് നേഴ്‌സുമാർ ഫെബ്രുവരിയിൽ മിഡ് ആൻഡ് സൗത്ത് എസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ ചേർന്നുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് നേഴ്‌സ് റൂത്ത് മേ പറഞ്ഞു. 40 തിൽ പരം നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ അടുത്തമാസം മാസത്തിൽ എത്തുന്നു. നൂറിലധികം മലയാളി നഴ്സുമാർ ആണ് ഈ വർഷം സ്റ്റോക്ക് ഓൺ ട്രെന്റിൽ മാത്രമായി എത്തുന്നത്.
കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുമ്പ് എൻഎച്ച്‌എസിൽ 40,000 നേഴ്‌സ് ഒഴിവുകൾ ഉണ്ടായിരുന്നതിനാൽ ഏപ്രിൽ മുതൽ ഒരു ശതമാനം ശമ്പള വർദ്ധനവ് മാത്രമേ നൽകൂ എന്ന് സർക്കാർ വാദിച്ചിരുന്നു. കൊറോണ വൈറസിന് ശേഷം എൻഎച്ച്‌എസിൽ ഉള്ള നേഴ്‌സുമാരുടെ എണ്ണം ഉയർന്നെങ്കിലും നിലവിലുള്ള ജീവനക്കാരെ നിലനിർത്താൻ ഗണ്യമായ ശമ്പള വർദ്ധനവ് ആവശ്യമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ) അറിയിച്ചു.