Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇന്ത്യൻ ജനിതക കൊറോണ വൈറസ് യു കെയിൽ സ്ഥിരീകരിച്ചു. എഴുപത്തിഏഴോളം പേരിലാണ് പുതിയ സ്‌ട്രെയിൻ കണ്ടെത്തിയിരിക്കുന്നത്. വളരെ വേഗത്തിൽ പകരുന്ന തരത്തിലുള്ള സ്‌ട്രെയിനാണ് ഇതെന്ന് ആരോഗ്യ വിദഗ്തർ വിലയിരുത്തുന്നു. ഈ സ്‌ട്രെയിനാണ് ഇപ്പോൾ ഇന്ത്യയിലെ കോവിഡ് വർദ്ധനവിന് കാരണമായിരിക്കുന്നത്. ബുധനാഴ്ച ഇന്ത്യയിൽ 198000 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതു ലോകത്തിലെ കണക്കുകളിലെ തന്നെ മൂന്നിലൊന്ന് ശതമാനത്തോളമാണ്.


സാഹചര്യത്തെ വളരെ ശ്രദ്ധയോടെയാണ് വിലയിരുത്തുന്നത് എന്ന് ആരോഗ്യപ്രവർത്തകർ രേഖപ്പെടുത്തി. മാർച്ചിലാണ് ഈ പുതിയ സ്‌ട്രെയിൻ ഇന്ത്യയിൽ കണ്ടെത്തിയത്. ഇത് ഡബിൾ മ്യുട്ടന്റ് വൈറസ് ആണ് എന്ന് ഇന്ത്യൻ ഗവൺമെന്റ് സ്ഥിതീകരിച്ചിരുന്നു. മറ്റ് രണ്ട് സ്‌ട്രെയിനുകളുടെ ഹൈബ്രിഡ് ആയാണ് ഈ പുതിയ വൈറസ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ 56 ഓളം സ്ട്രെയിനുകളാണ് യുകെയിൽ മൊത്തമായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആശങ്ക ഉളവാക്കുന്നത് സൗത്ത് ആഫ്രിക്കൻ സ്‌ട്രെയിൻ ആണ്.


ഈ സ്‌ട്രെയിൻ കൂടുതൽ പടരുകയാണെങ്കിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് സേജ് മെമ്പർ പ്രൊഫസർ ജോൺ എഡ്മണ്ട്സ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു. ലോക് ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികളുടെ എണ്ണം വളരെ കുറഞ്ഞെങ്കിലും എൻഎച്ച്എസിനെ കാത്തിരിക്കുന്നത് അതീവ ജോലി സമ്മർദ്ദത്തിൻെറ നാളുകൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 4.7 ദശലക്ഷം രോഗികളാണ് ഇംഗ്ലണ്ടിൽ ചികിത്സക്കായി കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിലവിൽ 388000 ആളുകളാണ് ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തിലധികമായി വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ മഹാമാരി ആരംഭിക്കുന്നതിനുമുമ്പ് ഇത് 1600 പേർ മാത്രമായിരുന്നു.

ജനുവരി ഫെബ്രുവരി മാസങ്ങളിൽ കോവിഡ്-19 മൂലമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് നിലവിലെ സാഹചര്യം സംജാതമാകാൻ കാരണമായത്. കാൻസർ പോലെ ജീവന് ഭീഷണിയായ രോഗാവസ്ഥകൾക്ക് അടിയന്തര ചികിത്സകൾ നൽകാൻ സാധിച്ചെങ്കിലും ചെറിയ ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ചികിത്സ റദ്ദാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് വൈസ് പ്രസിഡന്റ് ടിം മിച്ചൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കർശനമായ കോവിഡ് പ്രോട്ടോക്കോൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ രാജ്ഞി കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റയ്ക്ക് ഇരിക്കും. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. അതുകൊണ്ട് തന്നെ വിൻഡ്‌സർ ബബിളിലെ ഒരു അംഗം തന്നോടൊപ്പം ചേർന്നില്ലെങ്കിൽ രാജ്ഞി ശവസംസ്കാര ശുശ്രൂഷയിൽ തനിച്ചായിരിക്കുമെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം രാജ്ഞിക്കൊപ്പം ഇരിക്കാൻ അനുവാദം ലഭിച്ച ഒരേയൊരു വ്യക്തിയാണ് ഫിലിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി ബ്രിഗേഡിയർ ആർച്ചി മില്ലർ-ബേക്ക്‌വെൽ. ശവസംസ്കാര ചടങ്ങ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും.

ശവസംസ്കാര ചടങ്ങിൽ അതിഥികൾ മാസ്ക് ധരിച്ചാവും സംബന്ധിക്കുക. രോഗവ്യാപനം കണക്കിലെടുത്ത് പാട്ട് പാടുന്നതിനും വിലക്കുണ്ട്. അതേസമയം ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ വിൻഡ്‌സർ മേയർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരിയും ആൻഡ്രൂവും സംസ്‍കാര ചടങ്ങിൽ സൈനിക യൂണിഫോം ധരിക്കുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു. ഹാരിയുടെയും ആൻഡ്രൂവിന്റെയും നാണക്കേട് ഒഴിവാക്കാൻ രാജകുടുംബത്തിലെ ആരും ഫിലിപ്പിന്റെ ശവസംസ്കാര ചടങ്ങിൽ യൂണിഫോം ധരിക്കില്ലെന്നും പകരം സ്യൂട്ട് ധരിക്കുമെന്നും അറിയിച്ചു. രാജ്ഞി ഇടപെട്ടാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സൈനിക യൂണിഫോം ധരിക്കാൻ കഴിയാത്ത ഏക കുടുംബാംഗം ഹാരി രാജകുമാരനാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ തീരുമാനം ഉണ്ടാവുന്നത്.

ഒരു ദശാബ്ദക്കാലം കരസേനയിൽ സേവനമനുഷ്ഠിച്ച ഹാരി യുകെ വിട്ടതിനാൽ രാജകീയ പദവികൾ നഷ്ടപ്പെട്ടിരുന്നു. അതേസമയം പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ തനിക്ക് അഡ്മിറൽസ് യൂണിഫോം ധരിക്കണമെന്ന് ആൻഡ്രൂ രാജകുമാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഞിയുടെ ഈ തീരുമാനത്തോടെ ശനിയാഴ്ച നടക്കുന്ന ശവസംസ്കാര ചടങ്ങിൽ എല്ലാ മുതിർന്ന രാജകുടുംബാംഗങ്ങളും വിലാപ വസ്ത്രമാവും ധരിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രതിദിനം 175 രോഗികൾ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് എന്ന കണക്കുകൾ പുറത്തുവന്നു. ജനുവരിയിൽ രോഗവ്യാപനം ഏറ്റവും കൂടി നിന്ന സമയത്ത് ഇത് 4000 വരെയായിരുന്നു. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം വളരെ കുറഞ്ഞത് രോഗവ്യാപനം നിയന്ത്രണവിധേയമായതിൻറെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾക്കായി രാഷ്ട്രീയ നേതൃത്വത്തിൻെറ മേൽ സമ്മർദ്ദം വർധിക്കുമെന്നാണ് പൊതുവെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗവ്യാപനവും മരണനിരക്കും കുറയുന്നതിൽ നിർണായക പങ്കുവഹിച്ചത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയതാണ്. മാർച്ച് മാസം തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ 49 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഡിസംബറിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ തുടങ്ങുന്നതിനുമുമ്പ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 65 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണം 70 ശതമാനമായിരുന്നു. ജൂൺ 21 വരെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്. രോഗവ്യാപനം തടയാൻ ഫെയ്‌സ് മാസ്ക് തുടർന്നും ഉപയോഗിക്കണം എന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക ജീവിതത്തിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മൊബൈൽഫോൺ മാറിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ള മാതാപിതാക്കൾ കുട്ടികൾ ഹൈസ്കൂളിൽ എത്തുന്നതോടു കൂടി സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുകയാണ് പതിവ്. അടിയന്തര സാഹചര്യങ്ങളിലും മറ്റും മാതാപിതാക്കളെ ബന്ധപ്പെടാനായാണ് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതെങ്കിലും കുട്ടികൾ ഫോണുകൾ കൂടുതലും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയിലെ ഇടപെടലുകൾക്കാണ്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ .

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സൈബർ ബുള്ളിഗിനും, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിനും കാരണമാകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതിനാൽ സ്കൂളുകളിൽ മൊബൈൽഫോൺ നിരോധിക്കണമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ പക്ഷം. എന്നാൽ ഓരോ സ്കൂളുകൾക്കും ഇക്കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്സിൽ വടിവാൾ ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതരമായി പരിക്ക് പറ്റി. നിഷ്ഠൂരമായ ആക്രമണത്തിൽ കൗമാരക്കാരൻെറ കൈ വെട്ടി മാറ്റിയതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. വേദനകൊണ്ട് പുളയുന്ന കുട്ടിയുടെ കരച്ചിൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു, എന്നാണ് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞത്. പെട്ടെന്ന് തന്നെ പാരാമെഡിക്‌സ് വന്ന് കുട്ടിയെ ശുശ്രൂഷിച്ചതിനാൽ 18 കാരൻെറ ജീവൻ രക്ഷിക്കാനായി .

സംഭവം വളരെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും തൻറെ ജീവിതത്തിൽ താൻ ഇതുവരെ ഇങ്ങനെയൊരു കാര്യം കണ്ടിട്ടില്ലെന്നും ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം ഫോറൻസിക് എക്സാമിനേഷനും വിദഗ്ദ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. തങ്ങൾ ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിനാൽ തന്നെ വളരെ നല്ല രീതിയിലുള്ള അന്വേഷണമായിരിക്കും നടത്തുകയെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആയ ഗൈ ഷാക്കിൾട്ടൺ പറഞ്ഞു. ആക്രമിക്കപ്പെട്ടയാൾക്ക് വളരെ ഗുരുതരമായ പരിക്കാണ് ഉണ്ടായിരിക്കുന്നതെന്നും ഇപ്പോഴും അയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിൻെറ ഭാഗമായി നിരവധി ദൃക്സാക്ഷികളോട് സംസാരിച്ചിട്ടുണ്ടെന്നും ആരെങ്കിലും കേസുമായി ബന്ധപ്പെട്ട് ഉപയോഗപ്രദമായ വിവരങ്ങൾ തരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലീസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും പോലീസ് അറിയിച്ചു.

ലെസ്റ്റർ: വിഷു ദിനത്തിൽ മരണവാർത്ത കേൾക്കേണ്ടിവന്ന യുകെ മലയാളികൾ. ലെസ്റ്റർ മലയാളികളെ ദുഃഖത്തിൽ ആഴ്ത്തി ബ്രദർ സിനി മാത്യുവിന്റെ (45) വേർപാട് ഇന്ന് വെളിപ്പിന് ആണ് സംഭവിച്ചത്. ലെസ്റ്റർ ലൈഫ് അബാന്ഡന്റ് പെന്തകോസ്ത് സഭാംഗമായ പരേതൻ വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകനാണ്.

ഇന്ന് വെളിപ്പിനാണ് മരണം സംഭവിച്ചത്. ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഒരസ്വസ്ഥത തോന്നുന്നു എന്ന് നഴ്‌സായ ഭാര്യയോടും മക്കളോടും പറഞ്ഞു. എന്നതാണ് വിഷമം എന്ന് തിരിച്ചറിയാൻ കഴിയാതെ ഇരിക്കെ സിനിക്ക് ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ഒരു ഫീൽ ഉണ്ടാവുകയും ചെയ്‌തു. ടോയ്‌ലെറ്റിൽ കയറിയ സിനി മാത്യു ഏകദേശം നാല് മിനുട്ടുകളാണ് എടുത്തത്. ഈ സമയത്തിനുള്ളിൽ സിനി ടോയ്‌ലെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എമർജൻസി വിഭാഗത്തെ വിളിക്കുകയും അവർ വീട്ടിൽ എത്തിച്ചേരുകയും ചെയ്തു. ഇരുപത് മിനിറ്റോളം പാരാമെഡിക്‌സ് എല്ലാ മറന്ന് സിനിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയ സംബദ്ധമായ എന്തോ ആണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ മരണകാരണം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ദേഹം പിന്നീട് ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമേ ശവസംസ്ക്കാരം സംബന്ധിച്ച കാര്യം അറിയുവാൻ സാധിക്കു.

നേഴ്‌സായ ഭാര്യ ലിസി വര്ഗീസ് മണർകാട് വെള്ളാപ്പിള്ളി സ്വദേശിനിയാണ്. മൂന്നു മക്കൾ- സൂസന്ന, സാമുവേൽ, സ്റ്റെഫി എന്നിവർ

അകാലത്തിൽ ഉണ്ടായ സിനിയുടെ വേർപാടിൽ വേദനിക്കുന്ന കുടുബാംഗങ്ങളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വെള്ളിയാഴ്ച അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങുകൾ 17 -ന് വിൻസർ കാസിൽ ഗ്രൗണ്ടിലുള്ള സെൻറ് ജോർജ് ചാപ്പലിൽ നടക്കും. രാജകുമാരന്റെ വിയോഗത്തെ തുടർന്ന് എട്ടു ദിവസത്തെ ദുഃഖാചരണത്തിലാണ് രാജ്യം. ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്നതാണ് ദുഃഖാചരണം. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ബാങ്ക് അവധി ഉണ്ടായിരിക്കില്ല. ദേശീയ അവധിദിനങ്ങൾ സാധാരണയായി നടപ്പാക്കുന്നത് രാജാവ് മരിക്കുമ്പോൾ മാത്രമാണ്.

പരമ്പരാഗതമായി, ജോലിക്കാരുടെ ജോലി സമയം വെട്ടികുറയ്ക്കുകയും ശവസംസ്കാര ദിവസം ഒരു അവധി ദിവസമായി പ്രഖ്യാപിക്കുകയും ചെയ്യും. എന്നിരുന്നാലും, രാജ്ഞിയുടെ ഭർത്താവ് എന്ന നിലയിൽ ഇത് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ഉണ്ടായിരിക്കില്ല. കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിക്കരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിലിപ്പ് രാജകുമാരൻെറ മരണദിനം മുതൽ രാജ്ഞിയും രാജകുടുംബവും രണ്ടാഴ്ചത്തെ ദുഃഖാചരണത്തിൽ പ്രവേശിച്ചു. കോവിഡ് കാലത്ത് ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനു മുന്നിൽ പൂക്കൾ വെക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ഹാം കൊട്ടാരം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ഓർഗനൈസേഷന്റെ ഒരു പട്ടിക രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചപ്പോൾ ഇന്ത്യയിലെ സമ്പന്നരിൽ പലരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആരംഭിച്ചു. തങ്ങളുടെ നിക്ഷേപങ്ങൾക്ക് പകരമായി മറ്റ് രാജ്യങ്ങളിൽ പൗരത്വമോ താമസിക്കാനുള്ള അവകാശമോ വാഗ്ദാനം ചെയ്യുന്ന വിസ പ്രോഗ്രാമുകളിലൂടെ വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. ഇന്ത്യൻ കോർപ്പറേറ്റ് വ്യവസായികൾക്കിടയിൽ പതിവായ ഒന്നാണ് നികുതി ഭീകരത (ടാക്സ് ടെറർ). ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫെ കോഫി ഡേയുടെ സ്ഥാപകനും ഉടമയുമായ വി.ജി. സിദ്ധാർത്ഥ 2019 ൽ മരിക്കുന്നതിനു മുമ്പ് ആദായനികുതി വകുപ്പിന്റെ മുൻ ഡയറക്ടർ ജനറൽ തന്നെ ഉപദ്രവിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ആദായനികുതി വകുപ്പിന്റെ നികുതി തിരയലുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൂന്നിരട്ടിയിലധികമാണ്.

2014 മുതൽ 23,000 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യംവിട്ടതായി റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തുവന്ന ആഗോള വെൽത്ത് മൈഗ്രേഷൻ അവലോകന റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം കോടീശ്വരന്മാരാണ് 2020 ൽ മാത്രം രാജ്യം വിട്ടുപോയത്. ഹെൻലി & പാർട്‌ണേഴ്‌സ് (എച്ച് ആൻഡ് പി) പട്ടികയിലാണ് ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് ഹെന്‍ലി & പാര്‍ട്ണേഴ്സ് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ മധ്യത്തിൽ ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ചിരുന്നു. ജീവിതവും സ്വത്തുക്കളും ആഗോളവത്കരിക്കാൻ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരെ സ്വാധീനിച്ച പ്രധാന ഘടകമാണ് കോവിഡ് 19. കാരണം ഇത് അവരെ കൂടുതൽ സമഗ്രമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി ഹെൻലി ആന്റ് പാർട്‌ണേഴ്‌സിലെ ഗ്രൂപ്പ് ഹെഡ് ഡൊമിനിക് വോളക് വെളിപ്പെടുത്തുകയുണ്ടായി.

‘ഗോൾഡൻ വിസ’ പ്രോഗ്രാം നടത്തുന്ന പോർച്ചുഗൽ പോലുള്ള രാജ്യങ്ങളും മാൾട്ട, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങളാണെന്ന് എച്ച് ആൻഡ് പി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആളുകൾ സ്വന്തം രാജ്യത്ത് നിന്ന് പണം മുഴുവൻ എടുത്ത് ബിസിനസ്സ് ബന്ധം വിച്ഛേദിക്കുന്നതിനുപകരം മറ്റൊരു രാജ്യത്ത് പണം നിക്ഷേപിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് ഉചിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ പലപ്പോഴും ആദ്യം പുറത്തുപോകുന്നവരായതിനാൽ ഇത് വരാനിരിക്കുന്ന മോശം കാര്യങ്ങളുടെ അടയാളമായി കാണാമെന്നു ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള വെൽത്ത് ഇന്റലിജൻസ് ഗ്രൂപ്പായ ന്യൂ വേൾഡ് വെൽത്ത് റിസർച്ച് ഹെഡ് ആൻഡ്രൂ അമോയിൽസ് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രത്തോട് പറഞ്ഞു.

സജിന.ജെ

വിരൽത്തുമ്പിലേക്ക് ലോകം ചെറുതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി മലയാളികളുടെ ജീവിതത്തിൽ ഒരുപാട് സാധ്യതൾക്കൊപ്പം തന്നെ വളരെയധികം അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. കേരളം ഇന്ന് സ്റ്റാർട്ടപ്പുകളുടെ പറുദീസയാണ്. ഏറ്റവും എടുത്തുപറയാവുന്ന ഒരു സ്റ്റാർട്ടപ്പ് ആണ് ഓൺലൈൻ ഫുഡ് ഡെലിവറി. കേരളീയർ ഭക്ഷണ പ്രിയരാണ്. അതുകൊണ്ട് തന്നെ മലയാളികളുടെ രുചിയെ നമ്മുടെ മാറിവരുന്ന ആധുനിക സംസ്കാരം പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സ്റ്റാർട്ടപ്പുകൾ വളരെയധികം സ്വാധീനിക്കുന്നു. നഗരവൽക്കരണം, സ്മാർട്ട് ഫോണുകളുടെ എണ്ണത്തിലുള്ള വർദ്ധനവ്, നൂതനമായ സാങ്കേതിക വിദ്യകൾ, മാറി വരുന്നതും, തിരക്കേറിയതുമായ ജീവിതശൈലി, സ്ത്രീ -ശാക്തീകരണം, ഉയർന്ന് വരുന്ന ജീവിത നിലവാരം, തുടങ്ങിയവ മലയാളി ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ഉപയോഗം വർധിക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ സ്ത്രീകൾക്കിടയിൽ അടുക്കള പണിയിലെ സമയം ലാഭിക്കാനും, വളരെ കുറഞ്ഞ സമയത്തിൽ വീടുവാതിക്കലിൽ പാചകം ചെയ്ത ഭക്ഷണം എത്തിക്കാനും ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെ കഴിഞ്ഞു. ഇതുതന്നെയാണ് ഇത്തരം സ്റ്റാർട്ടപ്പ് മിഷനുകളെ കേരളത്തിൽ ജനപ്രിയമാക്കുന്നത്. വളർന്നുവരുന്ന ഒരു കച്ചവടമേഖല ആയതിനാൽ തന്നെ ഓൺലൈൻ ഫുഡ് ബിസിനസ് നമുക്കുമുന്നിൽ തുറന്നു വെയ്ക്കുന്നത് ഒരുപാട് പേർക്കുള്ള വരുമാനമാർഗവും, വളർന്നു വരുന്ന തലമുറകൾക്കുള്ള ജോലിസാധ്യതകളും പ്രത്യാശകളുമാണ്.

ലോകസാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കിയ കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ മറ്റെല്ലാ ബിസിനസ് രംഗത്തെയും പോലെത്തന്നെ ഹോട്ടലുകളെയും മറ്റുചെറുകിട സംരംഭങ്ങളുടെയും മേൽകനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. എന്നിരുന്നാൽ കൂടി കോവിഡിനെ ചെറുത്തുനിൽക്കാൻ വേണ്ടി ഗവണ്മെന്റ് സാമൂഹിക അകലം ഒരു പുതിയ മാർഗനിർദ്ദേശമായി മുന്നോട്ടു വന്നപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി നമുക്കുമുന്നിൽ അനവധി സാധ്യതകളാണ് തുറന്നുനൽകിയത്. നിഛലമായ ഹോട്ടൽ, തട്ടുകട തുടങ്ങിയവ ഭക്ഷണശാലകളിൽ നിന്ന് ഒരു പുത്തനുണർവ് മലയാളി ജനതയ്ക്ക് നൽകാൻ കഴിഞ്ഞു. ആൾക്കൂട്ടത്തെ ഒഴിവാക്കണമെന്നതുപോലെ തന്നെ സാമൂഹ്യ അകലം പാലിക്കുവാനും, കോവിഡ് മാനദണ്ഡങ്ങളോടുകൂടി പ്രവർത്തിക്കാനും ഓൺലൈൻ ഫുഡ് ഡെലിവെറിക്ക് കഴിഞ്ഞു. അതുപോലെ തന്നെ കോവിഡ് സമയത്ത്‌ ജോലി നഷ്ടപെട്ട ഒരുപാട് പേർക്ക് ഒരു വരുമാനമാർഗവും, വിപണരംഗത്തു പുത്തൻ സാധ്യതകളുമാണ് ഓൺലൈൻ ഫുഡ് ഡെലിവറി ഒരുക്കിയത്. കോവിഡും, ലോക്‌ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരെയാണ്. ലോക്ഡൗൺ സമയത്ത്‌ വരുമാനം നിലച്ചത് ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ ഉപഭോഗത്തെ പ്രതിക്കൂലമായി ബാധിച്ചു.

മഹാമാരിയുടെ കാലത്ത്‌ ക്വാററ്റീനിൽ കഴഞ്ഞവർക്ക് യാതൊരു ഭയവും കൂടാതെ വീടുവാതിക്കലിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിൽ ഓൺലൈൻ ഭക്ഷണ വിപണി വിജയിച്ചു. വരും നാളുകളിൽ ഓൺലൈൻ ഭക്ഷണ വിപണി മലയാള മണ്ണിൽ ശക്തിയോടെ വേരോടും എന്നതിൽ സംശയമില്ല.

ലോക്ഡൗണും, കോവിഡ് മഹാമാരിയും ഏതാണ്ട് കുറെയധികം മാറ്റങ്ങളും ശീലങ്ങളും മലയാളികൾക്കിടയിൽ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യം ഫാസ്റ്റ്ഫുഡിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന പലരും ഇന്ന് കൂടുതൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മാറുന്നതിനു കാരണമായി തീർന്നു. ലോക്ഡൗൺ പല വീടുകളിലും അടുക്കളകൾ തുറന്നു പ്രവർത്തിക്കാനും ആരോഗ്യപരമായ ഭക്ഷണശീലങ്ങളും, രുചികളും ആളുകളിൽ എത്തിക്കാൻ വഴിയൊരുക്കി. എന്നിരുന്നാലും ഓൺലൈൻ ഫുഡ് ഡെലിവറി എന്ന പുതിയ സ്റ്റാർട്ടപ്പ് മലയാളികളുടെ മനസ്സിൽ സജീവമായിരിക്കുന്നു.

സജിന.ജെ

എം.ഫിൽ സ്കോളർ, ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക്സ് യൂണിവേഴ്സിറ്റി ഓഫ് കേരള

RECENT POSTS
Copyright © . All rights reserved