Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുന്നു. അടുത്ത തിങ്കളാഴ്ച മുതൽ എൻഎച്ച്എസിൻെറ വാക്‌സിൻ പാസ്പോർട്ടിനുവേണ്ടിയുള്ള ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകുമെന്ന് സർക്കാർ അറിയിച്ചു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർക്കാണ് വാക്സിൻ പാസ്പോർട്ട് ലഭ്യമാകുക. ബ്രിട്ടനിൽ വിദേശ യാത്രയുൾപ്പെടെ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്ന മെയ് 17 മുതലാണ് വാക്‌സിൻ പാസ്പോർട്ടും യാഥാർഥ്യമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോൺ‌ടാക്റ്റ് ട്രെയ്‌സിനു വേണ്ടി ഉപയോഗിക്കുന്ന എൻഎച്ച്എസ് ആപ്ലിക്കേഷനും വാക്സിൻ പാസ്പോർട്ടിന് വേണ്ടിയുള്ള ആപ്ലിക്കേഷനും വിഭിന്നമാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ ആപ്ലിക്കേഷനിലൂടെ ഓരോ വ്യക്തിയും പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചതിൻെറ വിവരങ്ങളും അറിയാൻ സാധിക്കും. നിലവിൽ ഈ ആപ്ലിക്കേഷൻ വഴിയായി കൊറോണ വൈറസ് പരിശോധന ഫലങ്ങൾ അറിയാൻ സാധിക്കില്ല. എങ്കിലും ഭാവിയിൽ കോവിഡ്-19 ടെസ്റ്റ് റിസൾട്ട് കൂടി ഇതിൽ ഉൾപ്പെടുത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യാത്രചെയ്യുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വാക്സിൻ സ്വീകരിച്ചതിൻെറ പേരിൽ വിദേശ യാത്രക്കാരെ അനുവദിക്കുന്നുള്ളു. ഒട്ടുമിക്ക രാജ്യങ്ങളും യാത്ര തുടങ്ങുന്നതിനു മുൻപ് നടത്തിയ നെഗറ്റീവ് ടെസ്റ്റ് റിസൾട്ടിനെയുമാണ് അവലംബിക്കുന്നത്. ബ്രിട്ടൻ 12 രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി അവിടെ നിന്ന് എത്തുന്നവർക്കു ക്വാറന്റീൻ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്വ​ന്തം ജീ​വ​നേ​ക്കാ​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഓരോരുത്തർക്കും ശുശ്രൂഷയോടൊപ്പം സ്നേഹവും നൽകിയാണ് അവർ പരിചരിക്കുന്നത്. ലോക നേഴ്സസ് ദിനമായ ഇന്ന് നേഴ്സുമാരെ വാഴ്ത്തിപ്പാടുമ്പോൾ ഈ മഹാമാരിയുടെ കാലത്ത് ജീവൻ നഷ്ടപെട്ട നേഴ്സുമാരെ കൂടി അറിയണം. 2020 മാർച്ച് മുതൽ 60 രാജ്യങ്ങളിലായി മൂവായിരത്തോളം നേഴ്‌സുമാരാണ് കോവിഡ് പിടിപെട്ടു മരിച്ചത്. 2020 മാർച്ച് 11 മുതൽ, ദശലക്ഷക്കണക്കിന് നേഴ്‌സുമാർ രണ്ടാം ലോകമഹായുദ്ധത്തേക്കാൾ മോശമായ മാനസിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മരണത്തിന്റെ 10 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകരാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്‌സസ് (ഐസിഎൻ) റിപ്പോർട്ട് വെളിപ്പെടുത്തി.

മാർച്ച് 10 ന് പ്രസിദ്ധീകരിച്ച ഐസിഎന്റെ പുതിയ വിശകലനത്തിൽ ജീവനക്കാരുടെ കുറവ്, കോവിഡ് രോഗികളുടെ മോശമായ പെരുമാറ്റം തുടങ്ങിയവ ആരോഗ്യപ്രവർത്തകരെ മാനസികമായി തളർത്തുന്നുണ്ടെന്ന് പറയുന്നു. “പകർച്ചവ്യാധിയുടെ സമയത്ത് നേഴ്‌സുമാർ വലിയ തോതിലുള്ള മാനസികാഘാതത്തിലൂടെ കടന്നുപോയി. കാരണം ആശുപത്രികളിലെ പ്രതിസന്ധി ശാരീരികവും മാനസികവുമായ തളർച്ചയിലേക്ക് തള്ളിവിട്ടു. കൂടാതെ, അവർ തങ്ങളാലാവുന്നതെല്ലാം നൽകിയ ഒരു ഘട്ടത്തിലെത്തുന്നു.” ഒരു പ്രസ്താവനയിൽ, ഐസി‌എൻ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കാറ്റൺ പറഞ്ഞു.

പകർച്ചവ്യാധിയുടെ സമയത്ത് ആശുപത്രികളിലെ നഴ്സുമാരുടെ എണ്ണം 27 മില്യണിൽ നിന്ന് വെറും 6 മില്യണായി ചുരുങ്ങിയതായി കാറ്റൺ പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിൽ ഇതുവരെ ജീവൻ നഷ്ടമായത് 90 നേഴ്സുമാർക്കാണ്. കേരളത്തിൽ നേഴ്സുമാർ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടിലെങ്കിലും ഡൽഹിയിൽ നാല് മലയാളി നേഴ്സുമാർ മരിച്ചു. കോവിഡിനെതിരെ പോരാടുമ്പോഴും സ്വന്തം ജീവനോ ജീവിതമോ നോക്കാൻ അവർ തയ്യാറാകുന്നില്ല. ആരോഗ്യപ്രവർത്തകർക്ക് ആദരം ഒരുക്കുന്നത് നല്ലത് തന്നെ, എന്നാൽ രോഗപ്രതിസന്ധിയുടെ നാളുകളിൽ രോഗം പിടിപെടാതിരിക്കാൻ നാം പരമാവധി ശ്രദ്ധിക്കണം. ഇതിലൂടെയാണ് അവരുടെ ജോലിഭാരവും യാതനകളും നാം കുറയ്ക്കേണ്ടത്. രാജ്യങ്ങളെ താങ്ങിനിർത്തുന്ന, രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ പോരാടിക്കുന്ന നേഴ്സുമാർക്ക് ആദരവ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രായേൽ :- പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ അക്രമങ്ങൾക്ക് തിരിച്ചടിയായി, ഇസ്രായേൽ നഗരമായ ടെൽ അവിവിൽ ആക്രമണം നടത്തിയിരിക്കുകയാണ് പലസ്തീൻ. കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 28 പലസ്തീനികൾ മരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേലിലെ ടെൽ അവിവിൽ നടന്ന ആക്രമണം. പാലസ്തീൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളി നേഴ്സ് ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇത് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഒരു അപ്രതീക്ഷിത വാർത്തയായിരുന്നു. ഇരുരാജ്യങ്ങളോടും സമാധാനം പുലർത്തണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം ജറുസലേമിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച ഹമാസ് സംഘടന അതിരുകൾ ലംഘിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ തങ്ങൾ ആക്രമണത്തിലൂടെ ജെറുസലേമിലെ അൽ – അക്സ പള്ളി സംരക്ഷിക്കുവാൻ മാത്രമാണ് ശ്രമിച്ചതെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങൾക്കും, ജൂതന്മാർക്കും ഒരുപോലെ വിശുദ്ധ സ്ഥലമായ ഈ പള്ളിക്ക് സമീപം കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേലി പോലീസും, പാലസ്തീനികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും മോശമായ അന്തരീക്ഷത്തിലൂടെ ആണ് ഇരുരാജ്യങ്ങളും കടന്നുപോകുന്നത്. ബുധനാഴ്ച യുഎൻ കൗൺസിൽ കൂടി ഇരുരാജ്യങ്ങളിലെയും അവസ്ഥകൾ വിലയിരുത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

വർഷങ്ങൾ നീണ്ടുനിൽക്കുന്ന അറബ് – ജൂത സംഘർഷങ്ങൾ ആണ് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും കാരണം. ജറുസലേം ആണ് സംഘർഷങ്ങളുടെ പ്രധാന കേന്ദ്രം. ഇരുരാജ്യങ്ങളിലെയും നിരവധി പേർക്കാണ് ഈ ആക്രമണങ്ങളിലൂടെ പരിക്കേറ്റിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്ട്രോക്ക് ബാധിച്ച് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മരണത്തിൽ വൻ വഴിത്തിരിവ്. 75 കാരിയായ വലേരി ക്നാലെ 2018 നവംബർ 16 -നാണ് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. സ്ട്രോക്ക് നേരിട്ട വലേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. കസേരയിൽ നിന്ന് വീണ് ഇവരുടെ കാലും ഒടിഞ്ഞിരുന്നു. 75 കാരി കൊല്ലപ്പെട്ടത് ആന്തരികമായ മുറിവേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകം, ബലാത്‌സംഗം ,ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു പുരുഷ ഹോസ്പിറ്റൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യഭാഗത്ത് ഏറ്റ മുറിവുകളാണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. വലേരി ക്നാലെയുടെ മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ രീതിയിൽ മറ്റ് രണ്ട് രോഗികൾക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തിയിരുന്നു .

ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നേരെ നടന്ന ലൈംഗികാതിക്രമണത്തിൻെറ വാർത്താ ബ്രിട്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജൂലിയ ജെയിംസിൻെറ കൊലപാതകത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനെ പിടിച്ചുകുലുക്കിയ സാറാ എവറാർഡിൻെറ കൊലപാതകത്തിൽ അറസ്റ്റിലായത് ഒരു പോലീസ് ഓഫീസർ ആയിരുന്നത് ബ്രിട്ടനിലെ തെരുവീഥികളിൽ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് വൻ പ്രാധാന്യം നേടി കൊടുത്തിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ നഗരമായ കസാനിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 7 വിദ്യാർത്ഥികളും ഒരു അധ്യാപകനും ദാരുണമായി കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്ക് പറ്റിയതിൽ ഭൂരിഭാഗവും കുട്ടികളാണ്. 19 -കാരനായ പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. തീവ്രവാദി ആക്രമണം ആണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആദ്യം സംശയിച്ചെങ്കിലും ഒരാൾ മാത്രമേ ഉള്ളൂ എന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.

മോസ്കോയിൽ നിന്ന് 820 കിലോമീറ്റർ കിഴക്കുമാറി പ്രധാനമായും മുസ്ലിം റിപ്പബ്ലിക്ക് ആയ ടാറ്റർസ്താനിൽ ആണ് ആക്രമണം നടന്നത്. സംഭവത്തെ കുറിച്ച് വലിയ ദുരന്തം എന്നാണ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പറഞ്ഞത്. രാജ്യത്തെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ പുനരവലോകനം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയിൽ സ്‌കൂളുകളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ അപൂർവ്വമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആപ്ലിക്കേഷൻ വിൽപ്പനയിൽ ആപ്പിളിന്റെ 30% കമ്മീഷൻ ആധിപത്യം ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധവുമാണെന്ന് യുകെ കോംപറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിൽ (ക്യാറ്റ്). അംഗീകാരം ലഭിച്ചാൽ 20 മില്യൺ യുകെ ഉപയോക്താക്കളെ കൂട്ടായ പ്രവർത്തനത്തിൽ ഉൾപ്പെടുത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. 1.5 ബില്യൺ പൗണ്ട് വരെ നഷ്ടപരിഹാരം തേടാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലെയിമിന് പിന്നിലുള്ളവർ പറഞ്ഞു. എന്നാൽ നിയമനടപടി യോഗ്യമല്ലെന്ന് ആപ്പിൾ മറുപടി പറഞ്ഞു. 2015 ഒക്‌ടോബർ മുതൽ ഒരു ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ പണമടച്ചുള്ള ആപ്ലിക്കേഷനുകൾ, പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ അല്ലെങ്കിൽ മറ്റ് ആപ്ലിക്കേഷനിലെ വാങ്ങലുകൾ എന്നിവ നടത്തിയവരെ ക്ലെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരമൊരു കൂട്ടായ നടപടി തുടരുന്നതിന് മുമ്പ് ട്രൈബ്യൂണൽ അംഗീകരിക്കേണ്ടതുണ്ട്.

30% ആപ്പിൾ വിൽപ്പന വെട്ടിക്കുറച്ചത് ഇതിനകം തന്നെ മറ്റ് കമ്പനികളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നുണ്ട്. സാധ്യതയുള്ള മത്സരം ആപ്പിൾ മനഃപൂർവം നിർത്തലാക്കുന്നു, സാധാരണ ഉപയോക്താക്കൾ ആപ്പിളിന്റെ സ്വന്തം പേയ്‌മെന്റ് പ്രോസസ്സിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതുണ്ട്, അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമായി അമിതമായ ലാഭം സൃഷ്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഇത് ഒരു കുത്തകയുടെ പെരുമാറ്റമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കേസ് ട്രൈബ്യൂണലിലേക്ക് കൊണ്ടുപോകുകയും എല്ലാവരെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന കിംഗ്സ് കോളേജ് ലണ്ടൻ ഡിജിറ്റൽ എക്കണോമി ലക്ചറർ ഡോ. റാഫേൽ കെന്റ് പറഞ്ഞു. ആപ്പിൾ ഉപയോക്താക്കൾക്ക് അംഗീകരിക്കാനാവാത്ത നിരക്കുകൾ ഈടാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കേസ് യോഗ്യതയില്ലാത്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയും ആപ് സ്റ്റോർ യുകെയുടെ നവീകരണ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകിയ നിരവധി നേട്ടങ്ങളെയും കോടതിയുമായി ചർച്ച ചെയ്യാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നു.” ഒരു പ്രസ്താവനയിൽ ആപ്പിൾ ഇപ്രകാരം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിസ്റ്റോൾ ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായ അന ഉഗ്ലോ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞത് വേണ്ടത്ര വൈദ്യസഹായം ലഭ്യമല്ലാത്തതിനെ തുടർന്നാണെന്ന ആരോപണവുമായി മാതാപിതാക്കൾ. സ്കൂളിൽ നിന്ന് ന്യൂയോർക്കിലേയ്ക്കുള്ള സ്കൂൾ യാത്രയ്ക്കിടെയാണ് 2019 ഡിസംബറിൽ അന സെപ്സിസ് മൂലം മരണമടഞ്ഞത്.

തനിക്ക് നെഞ്ചിൽ അണുബാധയുണ്ടെന്നും മരണത്തിന് രണ്ടു ദിവസം മുൻപ് ഒരു ഡോക്ടറെ കാണാൻ അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നതുമായാണ് മാതാപിതാക്കൾ പറഞ്ഞത്. അനയുടെ ആവശ്യം നിരസിക്കപ്പെടുകയാണുണ്ടായതെന്ന് മാതാപിതാക്കൾ വിചാരണവേളയിൽ പറഞ്ഞു. എന്നാൽ തനിക്ക് ക്ഷീണവും ശ്വാസതടസ്സവും ഉണ്ടെന്ന് മാത്രമേ വിദ്യാർഥി പറഞ്ഞിട്ടുള്ളൂ, ഡോക്ടറെ കാണാൻ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് ടീച്ചർ വിചാരണവേളയിൽ വിശദീകരണം നൽകിയത്. വിദ്യാർത്ഥി ബ്രോങ്കോപ് ന്യുമോണിയ, സെപ്‌സിസ് എന്നിവ മൂലം മരിച്ചുവെന്നാണ് ന്യൂയോർക്ക് നഗരത്തിലെ ചീഫ് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വിജയ കിരൺ

കോവിഡ്19 ന്റെ രണ്ടാം തരംഗം ജീവിതത്തെ വീണ്ടും ഗുരുതരാവസ്ഥയിലാക്കി, പ്രത്യേകിച്ച് ഇന്ത്യയിൽ. ലോകത്തിലെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തി . മെയ് എട്ടിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രതിദിനം 414188 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട്ചെയ്യുന്നത് . ഇതിൽ 70 ശതമാനത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളം, ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടകതുടങ്ങി 10 സംസ്ഥാനങ്ങളിലാണ്എന്നത്ആശങ്ക ഉണ്ടാക്കുന്നു. ആദ്യതരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാംതരംഗത്തിന്റെ വ്യപനം അതിതീവ്രമാണ്. കേരളം, കർണാടകം , ഡൽഹി തുടങ്ങിയ പല സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഈ ലേഖനം പ്രധാനമായും നിലവിലെ കോവിഡ് സാഹചര്യത്തെ മറികടക്കുന്നതിനുള്ള ഒരു ഉപാധിയായി സമ്പൂർണ അടച്ചിടലിനെ കാണുവാൻ സാധിക്കുമോ അല്ലെങ്കിൽ നമുക്കു മുൻപിലുള്ള മറ്റുവഴികൾ എന്താണ് എന്നിവയെ കുറിച്ച് വിശകലനം നടത്തുന്നു.

ഇന്ത്യയിൽ ആദ്യത്തെ കേസ് 2020 ജനുവരി 27ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കേസുകൾ ക്രമേണ വർദ്ധിക്കുകയും മാർച്ച് 24ന് 104 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉയർന്ന കണക്കായിരുന്നു അത്. ആ ദിവസം 19 ദിവസത്തേക്ക് രാജ്യം ദേശീയ ലോക്ക്ഡൗണിലേക്ക് നീങ്ങി. അത് 2020 ജൂൺ 08, വരെ തുടർന്നു. എന്നാൽ ഇന്ത്യയിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും വളർച്ചാ നിരക്ക് കുറവായിരുന്നു മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്. 2020 നവംബർ 06 ന് അമേരിക്കയിൽ പ്രതിദിനം ഒരുലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഒരുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യ ഒരുവർഷത്തിലധികം എടുത്തു. അതുവരെയുള്ള ആദ്യത്തെ ഉയർന്ന പ്രതിദിന കണക്കായ 103538 പുതിയ കേസുകൾ 2021 ഏപ്രിൽ 05 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഉയർന്ന ആത്മവിശ്വാസം, നിയന്ത്രണ സംവിധാനത്തിലെ പാകപ്പിഴവുകൾ, ജീവിതം സാധാരണ അവസ്ഥയിലെത്തുകയും അടിസ്ഥാനപരവും സാമൂഹികവുമായ അകലം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിനകണക്കായ 402270 എന്ന അമേരിക്കയുടെ റെക്കോർഡ് ഇല്ലാതാക്കാൻ ഇന്ത്യയ്ക്ക് വെറും മൂന്നു മാസം മാത്രം മതിയായിരുന്നു. ചിത്രം ഒന്നിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാണ്.

എന്നാൽ സമ്പൂർണ അടച്ചിടൽ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. കാർഷിക മേഖല ഒഴിച്ചാൽ സമസ്തമേഖലകളിലും വളർച്ചാനിരക്ക് നെഗറ്റീവ് ആയിരുന്നു. എന്നാൽ അതേ സമയം കോവിഡിൻെറ പ്രഭവ കേന്ദ്രമായ ചൈനയിൽ പോലും 2.3 ആയിരുന്നു വളർച്ച നിരക്ക്. 4 കോടി ജനങ്ങളെ ദാരിദ്രത്തിലേക്ക് നയിക്കുന്നതിൽ ഇന്ത്യയിലെ സമ്പൂർണ അടച്ചിടൽ കാരണമായി എന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണ്ടെത്തൽ. വിഭജനശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ പാലായനത്തിനാണ് രാജ്യം കോവിഡ് കാലത്ത് സാക്ഷ്യം വഹിച്ചത്. എന്നാൽ 2020 നെ അപേക്ഷിച്ച് 2022 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.9 ശതമാനംവളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയെ പോലുള്ള സ്ഥാപനങ്ങളുടെ പ്രവചനം. എന്നാൽ രണ്ടാം കോവിഡ് വ്യാപനവും സമ്പൂർണ അടച്ചിടൽ സൂചനകളും ഈ പ്രവചനങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നു.

വൈറസ് വ്യാപനം ഇല്ലാതാക്കാനുള്ള ദീർഘകാല നടപടി എന്നതിലുപരി വൈറസ് വ്യാപനത്തിന്റെ വേഗത കുറയ്ക്കുന്നതിനുള്ള ഒരുഹ്രസ്വകാല ഉപാധിയായി മാത്രമേ സമ്പൂർണ അടച്ചിടലിനെ കാണാവൂ. എല്ലാവരിലും വാക്സിൻ നല്കി കൊണ്ടു മാത്രമേ ഈമഹാവിപത്തിൽ നിന്നും കരകയറാൻ സാധിക്കൂ. വാക്സിൻ എങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇസ്രായേൽ. മാസ്ക് നിർബന്ധമല്ലാത്ത ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇസ്രായേൽ. ഈ പ്രഖ്യാപനത്തിനുള്ള പ്രധാന കാരണം ജനസംഖ്യയുടെ 60 ശതമാനത്തോളം പേർക്ക് ആദ്യ തവണ വാക്സിൻ ലഭിച്ചു, 56 ശതമാനം പേർക്ക് ഇതിനകം തന്നെ രണ്ട് വാക്സിൻ ഡോസുകളും ലഭിച്ചു എന്നതുകൊണ്ടാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ വാക്സിൽ ലഭ്യമായത് വെറും 12.17 ശതമാനം ആളുകൾക്ക് മാത്രം. അതിൽ ഒരു ഡോസ് ലഭിച്ചത് 10.17 ശതമാനം പേർക്കും, രണ്ട് ഡോസ് ലഭിച്ചത് 2.60 ശതമാനം പേർക്ക് മാത്രം.

ഇന്ത്യയിൽ ലോക്ക്ഡൗൺ ഒരുപ്രാഥമിക ആരോഗ്യനയമായും , വാക്സിൻനയം അതിനുപിന്നിലേക്ക് പോവുന്ന ഒരു സ്ഥിതി വിശേഷമാണ് കാണുന്നത്. ഇത്തരം നയവ്യതിയാനം ആരോഗ്യമേഖലയോടൊപ്പം സാമ്പത്തികമേഖലയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നതിൽ ഒരു സംശയവും വേണ്ട. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിൽ അടിസ്ഥാന വികസനത്തിനു ഊന്നൽ നൽകാത്തതും നിലവിലെ സ്ഥിതി സങ്കീർണമാക്കി. അതിനാൽ ഈ യുദ്ധത്തിൽ വിജയിക്കാനുള്ള ഒരേയൊരു വിജയമന്ത്രം എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതാണ്.

 

വിജയകിരൺ : റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്വിംബ്രാനിലെ ഗ്രേഞ്ച് ആശുപത്രിയിൽ ജനുവരിയിൽ കോവിഡ് പോസിറ്റീവ് ആയതിനു ശേഷം അഡ് മിറ്റ് ആയപ്പോൾ ജീവിതം മാറിമറിയാൻ പോവുകയാണ് എന്നതിനെപ്പറ്റി ഒരു ധാരണയുമില്ലായിരുന്നു. 29 ആഴ്ച ഗർഭവതിയായ മറിയത്തിനും ഭർത്താവ് ഉസ് മാനും കുട്ടിയുടെ പേര് എന്തായിരിക്കണമെന്ന ചിന്തപോലും പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആസ് മ മൂർച്ഛിച്ച 27കാരിയായ മറിയത്തിൻെറ അവസ്ഥ കീഴ്മേൽ മറിഞ്ഞത് വളരെ പെട്ടെന്നാണ്. ഓക്സിജൻ ലഭ്യത കുറയുന്നതായി അനുഭവപ്പെട്ടു , ചുറ്റും നടക്കുന്നതൊന്നും കേൾക്കാൻ ആകുന്നില്ല. മുഖത്ത് ആരോ ശക്തിയായ വെള്ളം തളിച്ചു കൊണ്ടിരിക്കുന്നത് പോലെ.

മറിയത്തിന് സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല, എല്ലാവരോടും യാത്ര പറയാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ഇനി ഉണരുമോ എന്ന് ഉറപ്പില്ലാത്ത ഒരു ഉറക്കത്തിന് തയ്യാറാവാൻ മറിയത്തിനെ മാനസികമായി തയ്യാറെടുപ്പിക്കുകയായിരുന്നു ഡോക്ടർ. എല്ലാം സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു. വീട്ടിൽ ആയിരുന്ന ഭർത്താവിനോട് കാര്യം പറഞ്ഞു, ഒരു വയസ്സായ മകനെ ഒരു രാത്രി പോലും പിരിഞ്ഞിരുന്നിട്ടില്ലാത്തതാണ്. മാതാപിതാക്കളെയും വിളിച്ച് യാത്ര ചോദിച്ചു. ” ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത് ” എന്നാണ് അവർ ചോദിച്ചത്. ഞാൻ അത്രമാത്രം ഒറ്റപ്പെട്ടു ഭയത്തിൽ മുങ്ങി പോയിരുന്നു.

ജനുവരി 18ന് 1.17kg ഭാരമുള്ള കുഞ്ഞ് പിറന്നു. ആദ്യദിനങ്ങളിൽ ബേബി അഹമ്മദ് എന്നാണ് അവളെ വിളിച്ചത്. സിസേറിയത്തിനു ശേഷം പിറ്റേ ദിവസം ഡോക്ടർമാരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മറിയം കണ്ണുതുറന്നു. ആദ്യം നോക്കിയത് വയറ്റിലേക്ക് ആണ് അത് ഒഴിഞ്ഞുകിടക്കുന്നു. ഒരാഴ്ചത്തേക്ക് കുഞ്ഞിനെ കാണാൻ സാധിച്ചില്ല. നേഴ്സുമാർ റെക്കോർഡ് ചെയ്തു കൊണ്ടു വരുന്ന വീഡിയോകളിലൂടെ കുഞ്ഞിനെ കണ്ടു. ഒരാഴ്ചയ്ക്കുശേഷം ഐസിയുവിൽ നിന്ന് പുറത്ത് വന്നിട്ടാണ് കുഞ്ഞിനെ കണ്ടത്. വയറുകളും മറ്റുമായി ചുറ്റപ്പെട്ട നിലയിലാണെങ്കിലും അവളെ കണ്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു, മനസ്സും. പോരാളിയാണ് എന്റെ കുഞ്ഞ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഇത്രയും ധീരയായ ഒരു പെൺകുഞ്ഞിന് ഖദീജ എന്നല്ലാതെ മറ്റെന്ത് പേരാണ് വിളിക്കേണ്ടത്. എട്ടാഴ്ചകളിലെ ആശുപത്രി വാസത്തിനു ശേഷം അമ്മയും കുഞ്ഞും വീട്ടിലെത്തി. നാലുകിലോയ്ക്ക് അടുത്തു തൂക്കംവരുന്ന ആരോഗ്യവതിയായ കുഞ്ഞാണ് ഖദീജ ഇപ്പോൾ. ദമ്പതിമാർ ആരോഗ്യ പ്രവർത്തകർക്കും ദൈവത്തിനും നന്ദി പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സുപ്രധാന മാറ്റം വരുത്താനൊരുങ്ങി ബോറിസ് ജോൺസൻ. മെയ്‌ 17 മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പ്രധാനമായും 11 മാറ്റങ്ങളാണ് കൊണ്ടുവരാൻ പദ്ധതിയിടുന്നത്. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ ബോറിസ് ജോൺസൻ പുറത്ത് വിടും. ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായിരിക്കും. പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കും, വിദേശയാത്രകൾ പുനരാരംഭിക്കും എന്നിവയോടൊപ്പം ഒരു സുപ്രധാന മാറ്റവും നിലവിൽ വരും. 15 മാസങ്ങൾക്ക് ശേഷം ആളുകൾക്ക് പരസ്പരം ആലിംഗനം ചെയ്യാൻ കഴിയും.

വ്യത്യസ്ത ബബിളുകളിൽ നിന്നുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും 2020 മാർച്ചിനുശേഷം ആദ്യമായി ആലിംഗനം ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത ബബിളുകളിൽ നിന്നുള്ള ആളുകൾക്ക് ഒരു വീട്ടിൽ കൂടിച്ചേരാൻ കഴിഞ്ഞേക്കും. അതുപോലെ രാത്രിയിൽ ഒരുമിച്ച് താമസിക്കുവാനുള്ള അനുവാദവും നൽകും. വാതിൽപ്പുറ ഇടങ്ങളിൽ മുപ്പതു ആളുകൾക്ക് വരെ ഒരുമിച്ചു കൂടാൻ സാധിച്ചേക്കും. വിദേശയാത്ര അനുവദിക്കുമെങ്കിലും ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷുകാർ മടങ്ങിയെത്തുമ്പോൾ വീട്ടിലോ 1,750 പൗണ്ട് മുടക്കി ഒരു ഹോട്ടലിലോ ഒറ്റപ്പെടേണ്ടിവരും. നിലവിൽ പോർച്ചുഗലും ഇസ്രായേലും ഉൾപ്പെടെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉള്ളൂ. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് നീങ്ങുമ്പോൾ നിയന്ത്രണങ്ങൾ വളരെ വേഗം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാം ഘട്ടത്തിൽ ആരാധകർക്ക് കായിക വേദികളിലേക്ക് മടങ്ങാൻ കഴിയും. ജിമ്മുകളും സ്പാകളും തുറക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും അവയുടെ സോനകളും സ്റ്റീം റൂമുകളും അടച്ചിരിക്കണമെന്ന് ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ അവ തുറന്ന് പ്രവർത്തിക്കും. ഔട്ട്‌ഡോർ തിയേറ്ററുകളും സിനിമാശാലകളും വീണ്ടും തുറക്കും. മ്യൂസിയങ്ങൾ, സിനിമാശാലകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ പോലുള്ള ഇൻഡോർ വിനോദത്തിനും അനുവാദം നൽകും. വിവാഹങ്ങൾ, സ്വീകരണങ്ങൾ, ശവസംസ്കാരങ്ങൾ പോലുള്ള ചടങ്ങുകളിൽ 30 ആളുകൾക്ക് വരെ സംബന്ധിക്കാൻ സാധിക്കും. ഈ ഇളവുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും മാർഗനിർദേശങ്ങളും സർക്കാർ അറിയിക്കും.

RECENT POSTS
Copyright © . All rights reserved