ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനതോത് ഉയരുന്നതിലൂടെ കോവിഡ് ഭീതിയിലേക്ക് വീണ്ടും അടുക്കുകയാണ് രാജ്യം. പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്ന പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കർശന നിയന്ത്രണങ്ങളോടു കൂടിയുള്ള ലോക്ക്ഡൗൺ ബ്രിട്ടനിൽ ഏർപ്പെടുത്തുകയുണ്ടായി. വാക്സിനും ലോക്ക്ഡൗണും സാധാരണ ജീവിതം തിരികെകൊണ്ടുവരുന്നതിന് കാരണമാകുമെന്ന ശുഭാപ്തി വിശ്വാസം ഓരോ പൗരനുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 10 മില്യണിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയ ബ്രിട്ടീഷ് വാക്സിനേഷൻ പ്രോഗ്രാമിൽ നിന്നാണ് ഈ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്. കൂടാതെ ഈ വർഷം അവസാനം മുഴുവൻ മുതിർന്ന ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്നുണ്ട്. ദേശീയ ലോക്ക്ഡൗണിന്റെയും വിജയകരമായ വാക്സിൻ പ്രോഗ്രാമിന്റെയും പശ്ചാത്തലത്തിൽ, കോവിഡ് മരണങ്ങൾ, ആശുപത്രി പ്രവേശനം, ദൈനംദിന കേസുകൾ എന്നിവ ഏപ്രിൽ അവസാനത്തോടെ കുറയുമെന്ന് മിക്ക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. സ്‌കൂളുകളും സർവ്വകലാശാലകളും വീണ്ടും തുറക്കും. ഒപ്പം യാത്രാ ഇളവുകളും ഉണ്ടായേക്കും.
എന്നാൽ വാക്സിനേഷൻ പ്രോഗ്രാം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ മാത്രമേ ഇതൊക്കെയും സാധ്യമാകൂ. സ്കൂളുകൾ വീണ്ടും തുറക്കുന്നതാണ് മറ്റൊരു പ്രധാന ആശങ്ക. ഇത് കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മെയ് 6 ന് നടക്കുന്ന പ്രാദേശിക, സ്കോട്ടിഷ് തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിനായി എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്യണമെന്ന് ടോറി പാർട്ടിയുടെ വലതുപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തിനെതിരെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വികാസവും വ്യാപനവുമാണ് മിക്ക ശാസ്ത്രജ്ഞരുടെയും ഏറ്റവും വലിയ ആശങ്ക. ഇതൊരു പേടിസ്വപ്നമാണവർക്ക്. ഈ സാഹചര്യമനുസരിച്ച്, പുതിയതും ഭയപ്പെടുത്തുന്നതുമായ വകഭേദങ്ങൾ തുടർന്നും പ്രത്യക്ഷപ്പെടുകയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ജീവിതം മെച്ചപ്പെടാൻ സാധ്യതയില്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണവൈറസ് തുടച്ചുനീക്കാൻ എല്ലാവരിലേയ്ക്കും പ്രതിരോധകുത്തിവെയ്പ്പ് എത്തിക്കുക എന്ന മഹാ യജ്ഞത്തിലാണ് രാജ്യം. അനധികൃത കുടിയേറ്റക്കാർക്ക് എങ്ങനെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകാൻ സാധിക്കും എന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു . നടപടികളെ ഭയന്ന് പ്രതിരോധ കുത്തിവെയ്പ്പിനായി അനധികൃത കുടിയേറ്റക്കാർ മുന്നോട്ടു വരില്ല എന്നതായിരുന്നു ഏറ്റവും വലിയ തടസ്സം. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ടു വരുന്ന അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകാൻ പദ്ധതി തയ്യാറാക്കുകയാണ് ഹോം ഓഫീസ്.
ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല . അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 1.3 മില്യൺ അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലുള്ളത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ രജിസ്റ്റർ ചെയ്യുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ഹോം ഓഫീസ് ഒരു നടപടിയും സ്വീകരിക്കില്ല. വൈറസിനെ തുടച്ചുനീക്കാൻ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടതുണ്ടെന്ന പൊതു തത്വത്തെ മുൻനിർത്തിയാണ് ഈ നടപടി.
ഇതിനിടെ ശനിയാഴ്ച നൽകിയ 550,000 പ്രതിരോധകുത്തിവെയ്പ്പുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ഒരു ഡോസ് എങ്കിലും നൽകാൻ സാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 15-നകം മുൻഗണനാ ഗ്രൂപ്പുകളിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാനാണ് യുകെ ലക്ഷ്യമിടുന്നത്. ഇന്നലെ രാജ്യത്തെ 373 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .യുകെയുടെ പ്രതിദിന കോവിഡ് വ്യാപനം കുറയുന്നതിൻെറ സൂചനകൾ കണ്ടു തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ 15845 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക ജീവിതത്തിൽ ഒട്ടും ഒഴിവാക്കാനാവാത്ത ഘടകമാണ് ഇൻറർനെറ്റ്. അതിനാൽ തന്നെ ഇൻറർനെറ്റ് സേവന ദാതാക്കൾ ഉപഭോക്താവ് നൽകുന്ന തുകയ്ക്ക് തുല്യമായ മികച്ച സേവനം നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ മുൻനിരയിലുള്ള കമ്പനികൾ പോലും ഉപഭോക്താവിനെ എങ്ങനെ പിഴിയാം എന്നതിലാണ് ശ്രദ്ധ. എന്നാൽ ഇതിനൊരു പരിഹാരം കാണാനാണ് ബ്രോഡ്ബാൻഡ് സേവനദാതാക്കളുടെ റെഗുലേറ്ററി ബോഡിയായ ഓഫ് കോമിൻെറ ശ്രമം.
ഉപഭോക്താവിന് തൻറെ ബ്രോഡ്ബാൻഡ് സേവനദാതാവിനെ മാറ്റാനുള്ള പ്രക്രിയ വളരെ ലളിതമാക്കി മത്സരക്ഷമത വളർത്തിയാണ് ബ്രോഡ്ബാൻഡ് സേവനം മികച്ചതും ചിലവുകുറഞ്ഞതുമാക്കാൻ ഓഫ്കോമ് ശ്രമിക്കുന്നത്. മുൻപ് ഉപഭോക്താക്കൾക്ക് തൻെറ മൊബൈൽ ഫോൺ സേവനം നൽകുന്ന കമ്പനിയിൽ നിന്ന് മാറി മറ്റൊരു കമ്പനിയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ലളിതമാക്കിയ നീക്കം വിജയം കണ്ടിരുന്നു. യുകെയിലെ 40 ശതമാനം വരുന്ന ബ്രോഡ്ബാൻഡ് ഉപഭോക്താക്കളും തങ്ങളുടെ സേവനദാതാവിനെ മാറ്റാത്തത് സ്വിച്ചിങ് എളുപ്പമല്ലാത്തതിനാലാണ്. ഇതൊരു അവസരമായി കണ്ട് പല മുൻനിര കമ്പനികളും കരാർ കാലാവധി കഴിയുമ്പോൾ ബ്രോഡ്ബാൻഡിൻെറ മാസവരി ഇരട്ടിയിലധികം ആക്കാറുണ്ടായിരുന്നു. എന്തായാലും ഓഫ് കോമിൻെറ പുതിയ നീക്കം പൊതുജനങ്ങൾക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിനെതിരെ നടക്കുന്ന പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലാണ് ഇപ്പോൾ ലോകം മുഴുവൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. എന്നാൽ ജനിതക മാറ്റം വന്ന വൈറസ് ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കും എന്ന ഭയപ്പാടിലാണ് ബ്രിട്ടൺ. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ദക്ഷിണാഫ്രിക്കൻ വേരിയന്റിനെതിരെ ഓക്സ്ഫോർഡ് വാക്സിൻെറ ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തലാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസിനെതിരെ ഓക്സ്ഫോർഡ് വാക്സിൻ എത്രമാത്രം ഫലപ്രദമാണെന്ന് നടത്തിയ പഠനത്തിലാണ് ആഗോള വാക്സിനേഷൻ നടപടികളെ ഭയപ്പെടുത്തുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
എന്നാൽ ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റ് മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഓക്സ്ഫോർഡ് വാക്സിൻെറ നിർമ്മാതാക്കൾക്ക് ആത്മവിശ്വാസമുണ്ടെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു. 2026 പേരിൽ നടത്തിയ ചെറിയ പഠനമായതിനാൽ വാക്‌സിൻെറ ഫലത്തെ കുറിച്ച് അറിയാൻ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അപര്യാപ്തമാണെന്നതായിരുന്നു വാക്‌സിൻ നിർമാണത്തിൽ പങ്കാളികളായിരുന്ന അസ്ട്രസെനെക്കയുടെ പ്രതികരണം. ദക്ഷിണാഫ്രിക്കൻ വേരിയന്റിനെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ വാക്‌സിനായി ഗവേഷകർ പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക വാക്‌സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബർട്ട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുട്ടികളെ സ്കൂളിലേക്ക് അയക്കുവാനായി തങ്ങളുടെ ജോലി കാര്യത്തിൽ കള്ളം പറഞ്ഞ് മാതാപിതാക്കൾ. നിലവിൽ ‘ കീ വർക്കേഴ്സിന്റെ ‘ കുട്ടികളെ മാത്രമാണ് സ്കൂളിലേക്ക് അയക്കുവാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥമായി സ്കൂളിൽ വരുന്ന കുട്ടിയുടെ മാതാപിതാക്കൾ കീ വർക്കേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണോ എന്ന് ചെക്ക് ചെയ്യുവാൻ സ്കൂൾ അധികൃതർ നിർബന്ധിക്കപ്പെടുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലണ്ടിൽ, രണ്ടായിരത്തോളം വരുന്ന സ്കൂളുകളിൽ 40 ശതമാനത്തോളം വിദ്യാർഥികളും ക്ലാസ്സുകളിൽ എത്തുന്നുണ്ട്. എന്നാൽ യഥാർഥമായ കീ വർക്കേഴ്സിന്റെ കുട്ടികൾക്ക് സ്കൂളുകളിൽ വരാൻ സാധിക്കുന്നില്ല. തന്മൂലം ഇത്തരം മാതാപിതാക്കൾക്ക് തങ്ങളുടെ ജോലി രാജിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണ്. എന്നാൽ കുറെയധികം മാതാപിതാക്കൾ കള്ളം പറഞ്ഞ് തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയക്കുന്നതായും അധികൃതർ കണ്ടെത്തി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കുട്ടികളെ പരമാവധി വീടുകളിൽ തന്നെ നിർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി, സ്കൂളുകൾ മാതാപിതാക്കളുടെ ജോലി ചെക്ക് ചെയ്യുവാനായി നിർബന്ധിക്കപ്പെടുകയാണ്. എന്നാൽ ഗവൺമെന്റിന്റെ തീരുമാനത്തെ എല്ലാവരും മാനിക്കണമെന്ന അഭ്യർത്ഥന അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
യഥാർത്ഥമായി കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയും കാണണമെന്നും, ജോലികാര്യത്തിൽ കള്ളം പറഞ്ഞ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പ്രവണത നിർത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർക്ക് അവരുടെ ക്വാറന്റൈൻ കഴിയുന്ന സമയത്ത് രണ്ട് കോവിഡ് -19 പരിശോധനകൾ നടത്താൻ ഗവൺമെൻറ് തീരുമാനിച്ചു. ഈ നിർദേശം പ്രാവർത്തികമാക്കുക ഫെബ്രുവരി 15 മുതലാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ രോഗവ്യാപനമുള്ള 33 രാജ്യങ്ങളിൽനിന്നുള്ള യാത്രകൾക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിലവിൽ കർശനമായി രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്.
യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 50 വയസ്സിന് മുകളിലുള്ളവർക്ക് മെയ് മാസത്തോടെ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് നിലവിൽ പദ്ധതി തയ്യാറാക്കുന്നത്. വ്യാഴാഴ്ച വരെ 11 ദശലക്ഷം ആളുകൾക്കാണ് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകിയത്. ഫെബ്രുവരി പതിനഞ്ചോട് 15 ദശലക്ഷം പേർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മെയ് മാസത്തോടെ പ്രതിരോധ കുത്തിവെയ്‌പ്പ് നൽകാൻ കൂട്ടായ പ്രയത്നത്തിൻെറ ആവശ്യമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഷാഡോ അറ്റോർണി ജനറലായ ലോർഡ് ഫാൽക്കണർ ലോകജനതയെ ദുരിതത്തിൽ ആക്കിയ മഹാമാരിയെ പറ്റി നല്ല സമ്മാനം എന്ന് വിശേഷിപ്പിച്ചത് കനത്ത വിവാദങ്ങൾക്ക് വഴിവെക്കുന്നു. കോടീശ്വരന്മാരായ വക്കീലന്മാരുടെ യോഗത്തിനിടയിലെ ബ്രീഫിങ്ങിലാണ് ഈ പരാമർശം നടത്തിയത്. സഭയിലെ മുതിർന്ന ഫ്രണ്ട് ബെഞ്ചേഴ്സിൽ ഒരാൾ തന്നെ വിവിധ മോശമായ പരാമർശം നടത്തിയത് ഏറ്റവുമധികം ബാധിച്ചത് സർ കെയ്ർ സ്റ്റാർമറിനെയാണ്.
മഹാമാരിയുടെ സമയത്ത് മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളെപ്പറ്റി ആണ് ലോർഡ് ഫാൽക്കണർ ഈ പരാമർശം നടത്തിയതെന്നും, അത്തരം വാക്കുകൾ ഉപയോഗിച്ചതിൽ തീവ്രമായി പരിതപിക്കുന്നു എന്നും സഹ പ്രവർത്തകർ പിന്നീട് അറിയിച്ചു. ലേബർ പാർട്ടി വക്താക്കൾക്ക് കോവിഡിനോടുള്ള സമീപനമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് പാർട്ടി ചെയർമാൻ അമാൻഡ മില്ലിങ് പറഞ്ഞു.
വിവാദ പരാമർശം നടത്തിയ വ്യക്തി അന്താരാഷ്ട്ര ലോ ഫിർമായ ഗിപ്സൺ ഡണ്ണിലെ പാർട്ണർ ആണ്. കമ്പനിയിൽനിന്ന് എത്ര രൂപയാണ് ശമ്പളം വാങ്ങുന്നതെന്ന് ഫാൽക്കണർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനിയിലെ ഓരോ വ്യക്തിയും ചുരുങ്ങിയത് രണ്ടര മില്യൺ പൗണ്ട് വാർഷികവരുമാനം നേടുന്നുണ്ടെന്ന വാർത്ത മുൻപ് പുറത്തുവന്നിരുന്നു.
കോവിഡ് 19 മഹാമാരി മൂലം മാറുന്ന സങ്കീർണ്ണമായ നിയമങ്ങൾ വക്കീലന്മാർക്ക് കൂടുതൽ സഹായകരമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഇതിനുമുൻപ് സ്റ്റാർമറിന്റെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറിയായ കേറ്റ് ഗ്രീൻ കൊറോണയെ ‘ മികച്ച മഹാമാരി ‘ എന്ന് പരാമർശിച്ചതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ഡോ. ഐഷ വി
എന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞ് വധൂവരന്മാർ നടന്നാണ് വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായത് എന്ന് കേട്ടപ്പോൾ എനിയ്ക്ക് അതിശയമായിരുന്നു. കാരണം അന്ന് വയലിന് കുറുകേ റോഡില്ലായിരുന്നു. അതിനാൽ വരന്റെ സംഘം ചിറയ്ക്കരത്താഴത്തുനിന്ന് ചിരവാത്തോട്ടത്തേയ്ക്കും തിരിച്ചും ഒരു കിലോമീറ്ററിലധികം ദുരം. നടന്നു. ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കാനെത്തിയ സമയത്ത്(1977-78) വയലിന് കുറുകേ റോഡുണ്ട്. 3 കലുങ്കുകൾ ഉണ്ടെങ്കിലും റോഡ് വെറും മൺ തിട്ടപോലായിരുന്നു. കാറും ലോറിയും പോകുമായിരുന്നെങ്കിലും ബസ് റൂട്ടായിരുന്നില്ല. ഒരു കനത്ത മഴ വന്നാൽ മഴ വെള്ളത്തിൽ ഒലിച്ച് പോകുന്ന റോഡ്. പിന്നെ വളരെ കാലമെടുത്തായിരിയ്ക്കും ഗതാഗതം പുന:സ്ഥാപിയ്ക്കാൻ കഴിയുക. സൈക്കിൾ ഒഴികെ സ്വകാര്യ മോട്ടോർ വാഹനങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ചരക്ക് കൊണ്ടുപോകുന്ന കാളവണ്ടി( പ്രത്യേകിച്ച് തെക്കേ പൊയ്കയിലെ ധർമ്മയണ്ണന്റെ കാളവണ്ടി ), സൈക്കിൾ , വിവാഹ പാർട്ടികളുടെ വണ്ടികൾ, ഗൾഫുകാരും മറ്റ് വിദേശ രാജ്യങ്ങളിലുള്ളവരും വരികയും പോവുകയും ചെയ്യുന്ന വണ്ടികൾ . അതിനാൽ തന്നെ ഒരു വണ്ടി പോകുമ്പോൾ പകൽ കുട്ടികൾ അത് കാണുവാനായി ഓടും.
ഞങ്ങളുടെ വീട്ടിൽ നിന്നും റോഡുവഴി അക്കരെ കടന്നാൽ കുത്തനെ കയറ്റമുള്ള വഴിയാണ്. ഇതിന്റെ സ്ലോപ്പ് കൂട്ടാനുള്ള പണി അധികം താമസിയാതെ നടന്നു.
ഒരു ദിവസം ഞങ്ങൾ അമ്മയോടൊപ്പം അമ്മ വീട്ടിലേയ്ക്ക് പോയപ്പോൾ റോഡുപണി ഏതാണ്ട് അവസാന ഘട്ടത്തിലായിരുന്നു. റോഡിൽ പടിഞ്ഞാറ് ഭാഗത്തായി കോൺ ആകൃതിയിൽ മണ്ണെടുത്തതിന്റെ ആഴം മനസ്സിലാക്കാനായി സ്തൂപം പോലെ മണ്ണ് നിലനിർത്തിയിരുന്നു. അക്കാലത്ത് ജെ സി ബി( മണ്ണ് മാന്തി യന്ത്രം) സർവ്വസാധാരണമല്ലാതിരുന്നതിനാൽ ഒട്ടേറെ മനുഷ്യപ്രയത്നം കൊണ്ടാണ് ആ വഴിയുടെ സ്ലോപ്പ് റെഡിയാക്കിയെടുത്തത്. കുറച്ച് നാൾ കഴിഞ്ഞ് ആ സ്തുപങ്ങൾ എടുത്തു കളഞ്ഞു. ഇനി വയൽ കടന്ന് ഇക്കരെ എത്തിയാലുള്ള കാര്യം : ഞങ്ങളുടെ വീട്ടിന് മുൻവശം ഞങ്ങൾ അവിടെ താമസിയ്ക്കാനെത്തിയ സമയന്ന് റോഡായിരുന്നെങ്കിലും അതിന് മുമ്പ് വലിയ ഒലിപ്പാൻ ചാൽ ആയിരുന്നു അവിടെ. രണ്ട് പറമ്പുകളുടെ ഇടയിൽ മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ആഴമേറിയ ചാൽ . മേയാൻ വിടുന്ന കന്ന് കാലികൾ അതിൽ വീണ് ചാകുന്ന അവസ്ഥ. പൊതു വഴി കുന്നു വിള വീട്ടിന്റെ തെക്ക് ഭാഗത്ത് അവസാനിയ്ക്കുമായിരുന്നു. ചാലിന്റെ അതിർത്തിയിലുള്ളവർ സ്വന്തം വസ്തുവിലെ മണ്ണിടിച്ച് ചാൽ നികത്താൻ അനുവദിച്ചതുകൊണ്ട് ആഭാഗം റോഡായി മാറി. ഞങ്ങളുടെ വീട്ടിൽ നിന്നും ചിറക്കര ക്ഷേത്രത്തിലേയ്ക്കും ചിറക്കര സ്കൂളിലേയ്ക്കും തോട്ടു വരമ്പിലൂടെ നടന്നാണ് പോയിരുന്നത്. ആദ്യ ദിവസം ഞങ്ങളോടൊപ്പം അമ്മ കൂടി വന്നു. തിരിച്ചു വന്നത് മറ്റൊരു വഴിയേയായിരുന്നു. മഴ കാലത്ത് കൊല്ലാ പൊട്ടുമ്പോൾ ( മടവീഴുമ്പോൾ( )തോട്ട് വരമ്പ് ഒലിച്ച് പോകുമെന്ന് അമ്മയക്ക് ഉറപ്പായിരുന്നു. അതിനാലാണ് ഞങ്ങൾക്ക് സുരക്ഷിതമായ മറ്റൊരു വഴി കാട്ടിത്തരാൻ അമ്മ മുതിർന്നത്. അക്കാലത്ത് ചിറക്കര ക്ഷേത്രം വരെ ” കൊല്ലം ചിറക്കര ക്ഷേത്രം” ബസ് ഓടിയിരുന്നു. ഈ വഴി ടാറിട്ടതും ഒരിക്കൽ പോലും മഴയുടെ ഭീഷണി ഉണ്ടായിട്ടില്ലത്തതുമാണ്.
അക്കാലത്തെ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഈ ബസ്റ്റ് റൂട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
എന്നാൽ ഉളിയനാട് ഭാഗത്ത് വയലിന് കുറുകേ റോഡ് വരുന്നത് പിന്നേയും രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞാണ്. ഉളിയനാട് പാലത്തിനടുത്ത് വരെ കെ എസ് ആർ ടി സി ബസ് സർവ്വീസ് ഉണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിനടുത്ത . റോഡിൽ പല പരിണാമങ്ങൾ വന്നു. എങ്കിലും എല്ലാ വർഷവും പെരുമഴയ്ക്ക് റോഡൊലിച്ച് പൊയ്ക്കൊണ്ടിരുന്നു. ഇതിന് ഒരുപരിഹാരമായത് ഒരിക്കൽ പണിയെടുത്ത കോൺട്രാക്ടർ ഇംഗ്ലീഷ് അക്ഷമാലയിലെ “L” ആ കൃതിയിൽ വഴിയുടെ അരിക് കെട്ടി ബലപ്പെടുത്തി കോൺ ക്രീറ്റ് ഇട്ടതോടുകൂടിയാണ്. പിന്നീട് കുറേക്കാലം കൂടി ഇത് ചെമ്മൺ പാതയായി തുടർന്നു. പിന്നീട് ഞങ്ങളുടെ വീട്ടിന് മുൻ വശത്തുള്ള റോഡ് ചില പരിണാമങ്ങൾക്ക് കൂടി വിധേയമായി. 1982 -ൽ ചിറക്കര ത്താഴം ജങ്ഷനിലേയ്ക്ക് പര വുരിൽ നിന്നും ഉദയകുമാർ ബസ് ഓടി തുടങ്ങിയപ്പോൾ മുതൽ പ്രഭാകരൻ ചിറ്റപ്പനം ചിറക്കര ത്താഴത്തെ മറ്റ് അഭ്യുദയകാംക്ഷികൾക്കും ഈ റോഡ് ബസ്റൂട്ടാക്കണമെന്ന് ആഗ്രഹം തോന്നി. അതിന് റോഡിന്റെ വീതി എട്ടുമീറ്റർ എങ്കിലും ആക്കണം. അതിനായി അവർ റോഡിനിരുവശത്തുമുള്ള പറമ്പിന്റെ ഉടമകളെ കണ്ട് കാര്യം ബോധിപ്പിച്ച് സമ്മതം വാങ്ങി റോഡിന്റെ വീതി കൂട്ടി. പിന്നീട് ഇത് മണ്ണിട്ട് വലിയ മെറ്റിൽ നിരത്തി ഉറപ്പിച്ച റോഡായി മാറി. എന്നിട്ടൊന്നും ബസ് ഓടുകയോ ടാറിട്ടുകയോ ചെയ്തില്ല. 1996 ആയപ്പോൾ റോഡ് ടാറിട്ടു. അക്കാലത്ത് റോഡു പണിയ്ക്ക് വന്നവരിൽ തമിഴ് നാട്ടിൽ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിയ തൊഴിലാളികളും ഉണ്ടായിരുന്നു.
അങ്ങനെ ഇന്നാട്ടിലെ ചില പെൺകുട്ടികൾ തമിഴ് നാട്ടിന്റെ യും തിരുവനന്തപുരത്തിന്റയും മരുമക്കൾ കൂടിയായി.
പിന്നെ അധികം താമസിയ്കാതെ ബസ് സർവീസും തുടങ്ങി.ഞങ്ങൾ നടന്ന് സ്കൂളിൽ പോയിരുന്ന തോട്ടുവരമ്പ് ഇന്ന് കാർ പോകുന്ന റോഡായി മാറി.
അങ്ങനെ സ്ഥലം അക്വയർ ചെയ്യാതെ തന്നെ ഭൂമി റോഡിനായി വിട്ടു കൊടുക്കാനുള്ള മഹാമനസ്കത ഭൂവുടമകൾ കാണിച്ചത് സമീപ പ്രദേശങ്ങളി ലേയ്ക്കു എത്താനുള്ള നല്ല വഴികളുള്ള ഗ്രാമമായി ചിറക്കര മാറി. പല കാലഘട്ടത്തിലും തലമുറകളിലുമായി നല്ലവരായ നാട്ടുകാരുടെ പരിശ്രമവും അതിന്റെ പിന്നിലുണ്ട്. മോട്ടോർ വാഹനങ്ങൾ റോഡിൽ പതിവ് കാഴ്ചയായതോടെ കുട്ടികൾക്ക് അത് കാണുക കൗതുകമല്ലാതായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ.
മലയാളികളില്‍ പ്രത്യേകിച്ച് പ്രവാസി മലയാളികളിലെ ഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹോളിവിഷന്‍ മ്യൂസിക്കും പോപ്പുലര്‍ വിഷന്‍ മീഡിയയും സംയുക്തമായി നടത്തിയ ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020ന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്‌കോട്‌ലാന്റിലെ എഡിന്‍ബറോയിലുള്ള ദീപാമോള്‍ ബിബിന്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം നാല് പേര്‍ പങ്കിട്ടു. ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി ബര്‍മ്മിംഹാം യുകെ, ആഷിറ്റാ
സേവ്യര്‍ ലീഡ്‌സ് യുകെ, പ്രിയ ജോമോന്‍ ബര്‍മ്മിംഹാം യുകെ, ശ്രുതി സാജു ന്യൂ ഡല്‍ഹി ഇന്ത്യ. ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ജെയ്‌മോന്‍ മാത്യൂ മൂന്നാമതെത്തി.
എബിസണ്‍ ജോസ്
ഗാന രചനാ രംഗത്തെ പുതുമുഖ സാന്നിധ്യമായ എബിസണ്‍ ജോസിന്റെ വരികളില്‍ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ‘രാത്രി ക്രിസ്തുമസ്സ് രാത്രി’ എന്ന ആല്‍ബത്തിനെ ആധാരമക്കിയാണ് ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ സംഘടിപ്പിച്ചത്. യുകെയിലെ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ബിജു കൊച്ചു തെള്ളിയാണ് ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജെയ്‌മോന്‍ ചാക്കോ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചത് മലയാളിക്ക് പ്രിയപ്പെട്ട ഗായകന്‍ മധു ബാലകൃഷണനാണ്.
ബിജു കൊച്ചുതെള്ളിയില്‍
ആല്‍ബത്തിന്റെ പേരു പോലെ തന്നെ രാത്രി ക്രിസ്തുമസ്സ് രാത്രി എന്നു തുടങ്ങുന്ന ഗാനത്തിനെ ആധാരമാക്കി ക്രിസ്തുമസ്സ് കരോള്‍ ഗാനം പാടുക എന്നതായിരുന്നു മത്സര വിഷയം. ക്രിസ്തുമസ്സാഘോഷം കോവിഡ് കാലത്ത് പരിമിതപ്പെട്ടപ്പോള്‍ അതില്‍നിന്നൊരു ഉണര്‍വ്വേകാന്‍ ഈ കരോള്‍ ഗാന മത്സരത്തിന് കഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. നൂറോളം
ജെയ്‌മോന്‍ ചാക്കോ
പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇങ്ങനെയായിരുന്നു. ആലാപനത്തിന് 55%, കോസ്‌ററ്യൂം 5%, യൂറ്റിയൂബ് ലൈക് 40%. സംഗീത സംവിധായകനുള്‍പ്പെട്ട മൂന്നംഗ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രായേല്‍, സൗദി അറേബ്യാ, ദുബായ്, ഇന്ത്യ, നൈജീരിയ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറോളം ഗായകരാണ് ഈ കരോള്‍ ഗാന മത്സരത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയ്ച്ചത്.
ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020 ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഇന്റര്‍നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ ഗാന മത്സരം നടത്തുമെന്ന് സംഘാടകര്‍ അറിയ്ച്ചു.
രണ്ടാം സ്ഥാനം പങ്കിട്ടവര്‍..
ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി
ആഷിറ്റാ സേവ്യര്‍
പ്രിയ ജോമോന്‍
ശ്രുതി സാജു
മൂന്നാം സ്ഥാനം
ജെയ്‌മോന്‍ മാത്യൂ
തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടവര്‍..
ഔദ്യോഗീക പ്രഖ്യാപനം ഗാന രചയിതാവ് നിര്‍വ്വഹിക്കുന്നു…
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ :- വോർസെസ്റ്റർഷെയറിൽ കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കൻ വേരിയന്റിനായുള്ള സമൂഹ പരിശോധനകൾ ജനങ്ങൾക്കിടയിൽ ആരംഭിച്ചു. കൺട്രി കൗൺസിലാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ഇതുവരെയും ഒരു കേസ് മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കൗൺസിലർ ടോണി മില്ലർ അറിയിച്ചു. രോഗം ബാധിച്ച ആളുമായി ബന്ധപ്പെട്ട എല്ലാവരെയും ഐസലേഷനിൽ ആക്കിയതായും അദ്ദേഹം അറിയിച്ചു. പുറത്തു നിന്ന് വന്ന യാത്രക്കാരിലൂടെയല്ല രോഗബാധ പകർന്നിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകളും മറ്റും കൗൺസിൽ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക്, ഐസലേഷൻ സമയത്ത് നാല് പ്രാവശ്യം ടെസ്റ്റ് ചെയ്യണമെന്നത് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം ബ്രിട്ടനിൽ 19,114 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സൗത്ത് ആഫ്രിക്കൻ വേരിയന്റ് വളരെ എളുപ്പത്തിൽ പകരുവാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ദിവസേന വാക്സിൻ ലഭിക്കുന്നവരുടെ ശരാശരി കണക്ക് 4,30,000 ആയി ഉയർന്നിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണം ഉള്ളവർ ഉടൻ തന്നെ ടെസ്റ്റിന് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
രാജ്യത്തുടനീളം ഇതുവരെ കൊറോണ വൈറസിന്റെ 40 പുതിയ സ്ട്രെയിനാണ് ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മാസ് ടെസ്റ്റിങ്ങിൽ പോസിറ്റീവ് ആകുന്നവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും അയക്കും. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം അധികൃതർ നൽകി കഴിഞ്ഞു.