Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെയിലുടനീളം വർദ്ധിച്ചുവരുന്ന കോവിഡ് 19 തടയുന്നതിനായി ബോറിസ് ജോൺസൺ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിയന്ത്രണങ്ങൾ ആറു മാസം വരെ നീണ്ടുനിൽക്കും. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനും സ്കോട്ട്ലൻഡിനായി പുതിയ നടപടികൾ പ്രഖ്യാപിച്ചു.

ഇംഗ്ലണ്ടിൽ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ?

• സെപ്റ്റംബർ 24 വ്യാഴാഴ്ച മുതൽ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 10 മണി വരെ മാത്രം പ്രവർത്തിക്കാം.
• വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പരമാവധി ശ്രമിക്കുക.
•യാത്രക്കാർ ടാക് സികളിൽ ഫെയ് സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. അതുപോലെ ഷോപ്പ് സ്റ്റാഫുകളും.
•ഇൻഡോർ ഹോസ്പിറ്റാലിറ്റി വേദികളിലെ സ്റ്റാഫും ഉപഭോക്താക്കളും മാസ് ക് ധരിക്കണം.
• സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 15 പേർക്ക് മാത്രമേ വിവാഹത്തിലും വിവാഹാസൽക്കാരത്തിലും പങ്കെടുക്കാൻ കഴിയൂ. ശവസംസ്കാര ചടങ്ങിൽ 30 പേർക്ക് വരെ പങ്കെടുക്കാം.
• ഇൻഡോർ ടീം സ്പോർട് സിൽ പരമാവധി ആറ് പേർക്ക് പങ്കെടുക്കാം.
• നേരത്തെ ആസൂത്രണം ചെയ് തതുപോലെ വലിയ കായിക മത്സരങ്ങളും സമ്മേളനങ്ങളും ഒക്ടോബർ 1 മുതൽ നടക്കില്ല.

നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ ബിസിനസുകൾക്ക് 10,000 പൗണ്ട് പിഴ ഈടാക്കുകയും അവ അടപ്പിക്കുകയും ചെയ്യും. ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, പൊതുഗതാഗതം, ടാക് സികൾ, ഇൻഡോർ ഹോസ്പിറ്റാലിറ്റി എന്നിവയിൽ മാസ് ക് ധരിക്കാത്ത ആളുകൾക്കുള്ള പിഴ 100 പൗണ്ടിൽ നിന്നും 200 പൗണ്ട് ആയി ഉയർത്തി.

സ്കോട് ലൻഡിലെ പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ?

• സെപ്റ്റംബർ 23 ബുധനാഴ്ച മുതൽ സ്കോട്ട്‌ലൻഡിൽ മറ്റ് വീടുകൾ സന്ദർശിക്കുന്നത് നിരോധിച്ചിരിക്കുന്നു.
• മറ്റു വീടുകളിൽ നിന്നുള്ളവരുമായി കാർ യാത്രകൾ പാടില്ല.
•സെപ്റ്റംബർ 25 വെള്ളിയാഴ്ച മുതൽ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 10 മണി വരെ മാത്രം പ്രവർത്തിക്കാം.
• വീട്ടിൽ നിന്ന് ജോലി തുടരാൻ പരമാവധി ശ്രമിക്കുക.

ആറിലധികം ആളുകളുടെ ഒത്തുകൂടൽ ഇംഗ്ലണ്ടിൽ നേരത്തെ നിരോധിച്ചിരുന്നു. പബ്ബുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വേദികൾ‌ ഉപഭോക്താക്കളുടെ വിശദാംശങ്ങൾ‌ ശേഖരിക്കുകയും 21 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിച്ചു നടത്തുന്ന കായിക മത്സരത്തിൽ ആറിലധികം ആളുകൾക്ക് പങ്കെടുക്കാവുന്നതാണ്.

ഇംഗ്ലണ്ടിലെ സാമൂഹിക ഒത്തുചേരലുകൾ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന ആർക്കും 200 പൗണ്ട് പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക 3,200 പൗണ്ട് ആയി ഉയരും. നഗരത്തിലും നഗര കേന്ദ്രങ്ങളിലും സാമൂഹിക വിദൂര നിയമങ്ങൾ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തെരുവുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിക്കും. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. അതിന് പുറമെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ.

2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള ജീവിതകാലം ഒരു തരത്തിലുള്ള അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാകുമെന്നാണ് ഈ നിയന്ത്രണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പഴയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് ഇപ്പോഴും സങ്കല് പിക്കാൻ പ്രയാസമാണ്. ഇന്നലെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സാമ്പത്തിക വീണ്ടെടുക്കൽ കൂടുതൽ ദുഷ്കരമാക്കുകയാണ്. കൊറോണ വൈറസ് നിറഞ്ഞാടിയ രാജ്യത്ത് ലോക്ക്ഡൗൺ കൊണ്ടുവന്നിട്ട് ഇന്ന് കൃത്യം ആറു മാസം തികയുകയാണ്.

സ്വന്തം ലേഖകൻ

ഇറ്റലി :- രാജ്യത്ത് എല്ലായിടത്തും കൊറോണ പടരുന്ന സാഹചര്യത്തിൽ, ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോഴാണ് പയോളയുടെയും, മിഷേലിന്റെയും പ്രണയം മൊട്ടിട്ടത്. രണ്ടു വീടുകളിലെ ബാൽക്കണികളിൽ നിന്നുമാണ് ഇരുവരും പരസ്പരം ആദ്യമായി കണ്ടത്. അതിനു ശേഷം പിന്നീട് ഇരുവരും പ്രണയിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്തെ ഇറ്റലിയുടെ ‘ റോമിയോയും, ജൂലിയറ്റുമായി ‘ മാറിയിരിക്കുകയാണ് ഇരുവരും. 40 വയസ്സുള്ള പയോള അഗ് നെല്ലിയും, 38 വയസ്സുള്ള മിഷേലും ഇതേ ഫ്ലാറ്റുകളിൽ തന്നെയായിരുന്നു മുൻപും താമസിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലമാണ് ഇരുവരെയും ആദ്യമായി കണ്ടുമുട്ടുന്നതിന് ഇടയാക്കിയത്.

ലോക് ഡൗൺ കാലത്ത് നടത്തിയ ഒരു കമ്മ്യൂണിറ്റി ബാൽക്കണി കോൺസെർട്ടിലൂടെ ആണ് താൻ മിഷേലിനെ ആദ്യമായി കണ്ടത് എന്ന് പയോള ‘ദി ടൈംസ് ‘ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് പ്രണയം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരുടേയും പ്രണയം പുരോഗമിച്ചത്. രാത്രി 3 മണി വരെയും തങ്ങൾ പരസ്പരം മെസ്സേജുകൾ കൈമാറിയതായി ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും ആഗ്രഹങ്ങളും, ചിന്തകളും തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്നതാണ്. ഇതാണ് തങ്ങളെ പരസ്പരം അടുപ്പിച്ചത് എന്ന് അവർ പറഞ്ഞു.

ആറുമാസം നീണ്ട പ്രണയത്തിനു ശേഷം ഇരുവരും പരസ്പരം വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ ഫ്ലാറ്റിലെ ടെറസിൽ ആണ് ഇരുവരും വിവാഹം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. തങ്ങൾ കണ്ടുമുട്ടിയതിന്റെ ഓർമ്മയ്ക്കായാണ് ഇത്തരമൊരു വിവാഹചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് ഇരുവരും പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ കൊറോണ വൈറസ് വ്യാപനം അതിശക്തമായതോടെ പുതിയ നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇന്നുച്ചയ്ക്ക് കോമൺസിൽ സംസാരിച്ച ജോൺസൻ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. രാജ്യം അപകടകരമായ അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ആറു മാസം വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങൾ ആണ് ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വരുന്നത്. ഷോപ്പ് സ്റ്റാഫുകൾ‌, ടാക്സി ഡ്രൈവർമാർ, യാത്രക്കാർ എന്നിവർക്ക് ഫെയ്‌സ് മാസ്കുകൾ‌ ധരിക്കേണ്ടിവരും, വിവാഹങ്ങൾക്ക് പരമാവധി 15 ആളുകൾക്ക് മാത്രം പങ്കെടുക്കാം എന്നിവ പുതിയ നിയന്ത്രണങ്ങൾ പെടുന്നു. അതോടൊപ്പം ഒത്തുചേരലിനുള്ള നിയമങ്ങൾ ലംഘിക്കുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 പൗണ്ട് ആയി ഉയരും. ആവശ്യമെങ്കിൽ കൂടുതൽ വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് നേതാക്കളുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലുടനീളം സമാനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ജോൺസൺ വെളിപ്പെടുത്തി.

സാധ്യമെങ്കിൽ ഒരിക്കൽ കൂടി വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഓഫീസ് ജീവനക്കാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിക്കാഴ്ച നിരോധിച്ചതായി സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനും അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അധിക ധനസഹായം ഉറപ്പാക്കും. പോലീസിനും പ്രാദേശിക നേതാക്കൾക്കും കൂടുതൽ അധികാരം നൽകുകയാണെന്ന് ജോൺസൻ അറിയിച്ചു. മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിസിനസുകൾ, സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ തുറന്നിരിക്കും.

ഒക്ടോബറോടെ പ്രതിദിനം 50,000 കേസുകളിലേക്ക് എത്തുമെന്ന് മിക്ക വിദഗ്ധരും കരുതുന്നുണ്ട്. ആവശ്യമായ കർശന നടപടികളെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. “ഇത് ദേശീയ പ്രതിസന്ധിയുടെ കാലമാണ്, പക്ഷേ ഞങ്ങൾക്ക് വ്യക്തമായ നേതൃത്വം ആവശ്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിൽ ആശുപത്രി പ്രവേശനം ഇരട്ടിയായിയിരുന്നു. ശൈത്യകാലത്ത് രോഗം അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ജോൺസൻ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ബ്രിട്ടീഷുകാർക്ക് പിഴ ചുമത്തി പോലീസ്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഫിക് സഡ് പെനാൽറ്റി നോട്ടീസ് (എഫ് പിഎൻ) ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംയുക്ത സമിതി പ്രതികരിച്ചു. സർക്കാരിന്റെ പല നിയന്ത്രണങ്ങളും ആശയകുഴപ്പത്തിൽ ആക്കിയതായി കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പോലീസ് രീതി മറ്റു രാജ്യക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നിലവിൽ, ആളുകൾ‌ക്ക് നോട്ടീസിനെതിരെ പ്രതികരിക്കാൻ മാർഗങ്ങളില്ല. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴത്തുക 10000 പൗണ്ട് ആയി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ ഓരോ ആഴ് ചയും മാറുന്നതിനാൽ ഉപദേശം, മാർഗനിർദേശം, നിയമം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയക്കുഴപ്പം സൃഷ് ടിക്കുന്ന നിർദേശങ്ങൾ ശിക്ഷകൾ ലഭിക്കാൻ ഇടയാക്കിയതായി കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിയറ്റ് ഹർമാൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ കൂടുതൽ നിയന്ത്രണപരമായ നടപടികൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണിത്.

അതേസമയം കോവിഡ് -19 ന്റെ വ്യാപനം തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ പകുതിയോടെ പ്രതിദിനം 50,000 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ കാണാൻ കഴിയുമെന്ന് സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ് ടാവ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുശേഷം പ്രതിദിനം 200-ലധികം മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾ പിന്നിടുന്തോറും രോഗികളുടെ എണ്ണവും ഇരട്ടിയാവുകയാണ്. പെട്ടെന്നുള്ള രോഗവ്യാപനം തടയാൻ സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടതുണ്ട്.

ഒരു ഒഎൻഎസ് പഠനത്തെ അടിസ്ഥാനമാക്കി യുകെയിൽ 70,000 ത്തോളം ആളുകൾക്ക് നിലവിൽ ഈ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രതിദിനം 6,000 പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ കേസുകൾ ഉയരുന്നുണ്ടെന്നും ചില പ്രായക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് സീസണൽ ഇൻഫ് ളുവൻസയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കഴിവില്ലായ് മയുടെയും മതിയായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന്റെയും അനന്തരഫലമാണ് ഈ രോഗവ്യാപനമെന്ന് ലേബർ പാർട്ടി അറിയിച്ചു. “മറ്റൊരു ലോക്ക്ഡൗൺ തടയാൻ സർക്കാർ എന്തും ചെയ്യണം, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും കനത്ത നാശനഷ്ടമുണ്ടാക്കും.” അവർ കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

സോളമൻ ദ്വീപിൽ രണ്ടാംലോകമഹായുദ്ധകാലത്ത് കുഴിച്ചിട്ട ഇപ്പോഴും പൊട്ടാതെ കിടക്കുന്ന ബോംബുകൾ കണ്ടെത്തി അടയാളപ്പെടുത്തുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പസഫിക് ദ്വീപിന്റെ തലസ്ഥാനമായ ഹൊണെരിയയിലെ ജനവാസ പ്രദേശമായ താഷേ ഏരിയയിലാണ് സംഭവം നടന്നത് എന്ന് റോയൽ സോളമൻ ഐലൻഡ് പോലീസ് ഫോഴ്സ് അറിയിച്ചു. നോർവീജിയൻ പീപ്പിൾസ് എയ് ഡ് (എൻ പി എ ) എന്ന സർക്കാരിതര സംഘടന, തങ്ങളുടെ ജീവനക്കാരായ സ്റ്റീഫൻ ലൂക്ക് ആക്കിൻസൺ എന്ന ബ്രിട്ടീഷ് പൗരനും, ട്രെന്റ് ലീ എന്ന ഓസ്ട്രേലിയൻ പൗരനുമാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ” ഇതൊരു വലിയ ദുരന്തമാണ്, കനത്ത പ്രഹരശേഷിയുള്ള ആഘാതമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്” എന്ന് എൻ പി എ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊപ്പമാണ് തങ്ങൾ, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ബാക്കിപത്രമായ പൊട്ടാത്ത ബോംബുകളെ കുറിച്ച് സോളമൻ ഐലൻഡ് പോലീസ് ഫോഴ് സിനൊപ്പംപഠനം നടത്തുകയും മാപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന ടീമിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ.

പസഫിക്കിലെ ഏറ്റവും പ്രധാനപ്പെട്ട മിലിറ്ററി ക്യാമ്പെയിൻ മേഖലയായിരുന്നു സോളമൻ ദ്വീപ്. അവിടെ ഇപ്പോഴും പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകളാണ് അവശേഷിക്കുന്നത്. അവയെ കണ്ടെത്തി നിർവീര്യമാക്കുക എന്നത് അതിസാഹസികമായ കർത്തവ്യമാണ്. ഹോണിയാറയിലെ നാഷണൽ റഫറൽ ഹോസ് പിറ്റലിൽ രണ്ടു വിദേശികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. 19 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എൻ പി എ സോളമൻ ദ്വീപിലെ പ്രവർത്തനം അന്വേഷണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്.

” മികച്ച രണ്ടു സഹപ്രവർത്തകരെ ആണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്, അവരുടെ കുടുബങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം ഈ തീരാ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുകയാണ്” എൻപിഎ ജനറൽ സെക്രട്ടറി കില്ലി വെസ്ത്രിൻ പറഞ്ഞു.

എന്നാൽ ബോംബ് ഡിസ്പോസൽ യൂണിറ്റ് ഓഫീസർമാർ, എൻ പി എ യുടെ താമസസ്ഥലത്താണ് ബോംബ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഇരുവരും അൺ എക്സ്പ്ലോഡഡ് ഓർഡനൻസ് വർക്ക് ചെയ്യുകയായിരുന്നു എന്ന് വേണം കരുതാൻ.പൊതുവെ പൊട്ടിത്തെറിക്കാത്ത ബോംബുകളെ പറ്റിയുള്ള പഠനം താമസസ്ഥലങ്ങളിൽ നടത്താറില്ല. അതിനാൽ സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണ്ടിവന്നേക്കും.

1942 ൽ യൂ എസ് മറൈനേഴ്‌സ് ജപ്പാനെ ആക്രമിച്ചു കീഴടക്കിയതാണ് രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന വിജയം ആയി കണക്കാക്കുന്നത്. പസഫിക്കിലെ പ്രധാനപ്പെട്ട യുദ്ധ മേഖലയായിരുന്നു ഈ ദ്വീപ്. സിറ്റിയിലെ നിർമ്മാണ മേഖലകളിലും, കൃഷിയിടങ്ങളിലും പവിഴപ്പുറ്റുകളിലും കുട്ടികളുടെ കളി സ്ഥലത്തും തുടങ്ങി വളരെയേറെ സ്ഥലങ്ങളിൽ പൊട്ടാത്ത ബോംബുകൾ ഇപ്പോഴും കണ്ടെടുക്കാറുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വെയിൽസ് : രോഗവ്യാപനം ഉയർന്നതിനെത്തുടർന്ന് സൗത്ത് വെയിൽസിലെ നാല് പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്. മെർതിർ ടൈഡ്‌ഫിൽ, ബ്രിഡ്ജന്റ്, ബ്ലെന ഗ്വെന്റ്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ നാളെ വൈകുന്നേരം 6 മണി മുതൽ ലോക്ക്ഡൗൺ നടപ്പിലാകും. വ്യക്തമായ കാരണമില്ലാതെ ആളുകൾക്ക് പുറത്ത് പോകാനോ അകത്തേക്ക് കടക്കാനോ സാധിക്കില്ല. പബ്ബുകൾ പോലുള്ളവ രാത്രി 11 മണിയോടെ അടയ്‌ക്കേണ്ടി വരും. പല വീടുകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച നാല് മേഖലകളിലും നിരോധിക്കുന്നതാണ്. 431,000 പൊതുജനങ്ങളെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നത്. വെയിൽസിൽ 850,000 ത്തിലധികം പേർ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. സെപ്റ്റംബർ ആദ്യം കീർ‌ഫില്ലി കൗണ്ടി ബൊറോയിലേക്കും റോണ്ട സിനോൺ ടാഫിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് കൗണ്ടികളിലെ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതായി ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് പറഞ്ഞു.

സൗത്ത് വെയിൽസിലെ എല്ലാ കൗൺസിലുകൾ, ഹെൽത്ത് ബോർഡുകൾ, പോലീസ് സേനകൾ എന്നിവരുമായി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിശാലമായ പ്രാദേശിക ലോക്ക്ഡൗണിനെക്കുറിച്ചും കൂടുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികൾ ആവശ്യമാണോയെന്നും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഈ പ്രാദേശിക ലോക്ക്ഡൗണുകൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഗെത്തിംഗ് പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും തമ്മിലുള്ള അകലം പഠനനിലവാരത്തിൽ മാത്രമല്ല ഇപ്പോഴിതാ കൊറോണ വൈറസ് ടെസ്റ്റിന്റെ സാഹചര്യത്തിലും ഉടലെടുത്തിരിക്കുന്നു. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധന നേടാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. സ്കൂളുകൾ പുനരാരംഭിച്ചത് മുതൽ ഒരു പരിശോധന ബുക്ക്‌ ചെയ്യുവാൻ സർക്കാർ സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ ആവട്ടെ ഈ പ്രശ്നങ്ങൾ ഒന്നും നേരിടുന്നതുമില്ല. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി അവരുടെ അംഗങ്ങളിൽ ചിലർ സ്വകാര്യമായി കോവിഡ് -19 ടെസ്റ്റുകൾ വാങ്ങിയതായി ഇൻഡിപെൻഡന്റ് സ്‌കൂൾസ് അസോസിയേഷനും ഇൻഡിപെൻഡന്റ് അസോസിയേഷൻ ഓഫ് പ്രെപ്പ് സ്‌കൂളുകളും വെളിപ്പെടുത്തി. സ്വകാര്യ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐ‌എസ്‌എ ചീഫ് എക്സിക്യൂട്ടീവ് റുഡോൾഫ് എലിയട്ട് ലോക്ക്ഹാർട്ട് അറിയിച്ചു.

കോവിഡ് ടെസ്റ്റ്‌ നടത്താൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് അപകടത്തിലാണെന്ന് സ്‌കൂൾ നേതാക്കളെ പ്രതിനിധീകരിക്കുന്ന മൂന്ന് സംഘടനകളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. ഈ സുപ്രധാന വിഷയത്തിൽ സ്റ്റേറ്റ് സ്കൂളുകളിലെ ഹെഡ് ടീച്ചർമാരും ഗവർണർമാരും പ്രധാനമന്ത്രി ബോറിസ് ജോൺസന് കഴിഞ്ഞാഴ്ച കത്തെഴുതിയിരുന്നു. സർക്കാർ അടിയന്തിരമായി പരിശോധന ഏർപ്പെടുത്തണമെന്നും സർക്കാരിന്റെ കഴിവില്ലായ്മ കാരണം ആരും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കേറ്റ് ഗ്രീൻ മുന്നറിയിപ്പ് നൽകി.

തുടക്കത്തിൽ എല്ലാ സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും പരീക്ഷിച്ച ഈറ്റൺ കോളേജ് സ്വകാര്യ പരിശോധന വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. മറ്റൊരു ബോർഡിംഗ് സ്കൂളായ കെന്റിലെ ബെനൻഡെൻ കോവിഡ് -19 ടെസ്റ്റിംഗ് മെഷീനായ സാംബാ II 35,000 പൗണ്ടിന് സ്വന്തമായി വാങ്ങിയിരുന്നു. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാകുന്നതിലൂടെ സ്കൂളിലെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായിരിക്കുന്ന അസമത്വങ്ങൾ ഈ പകർച്ചവ്യാധി ഉയർത്തികാട്ടുകയാണെന്ന് ഹെഡ് ടീച്ചർ സാമന്ത പ്രൈസ് തുറന്നു പറഞ്ഞു.

വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.

കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.

വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.

യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.

Copyright © . All rights reserved