ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രണ്ട് ബില്യൺ പൗണ്ടിന്റെ ഗ്രീൻ ഹോംസ് ഗ്രാന്റ് പുറത്തിറക്കി ചാൻസലർ റിഷി സുനക്. പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് വീട് മെച്ചപ്പെടുത്തുന്നത്തുനായി 5000 പൗണ്ടിന്റെ വൗച്ചർ ലഭിക്കും. താഴ്ന്ന വരുമാനക്കാർക്ക് 10000 പൗണ്ടിന്റെ ധനസഹായവും ഉണ്ട്. ഊർജ പരിപാലനത്തിൽ വീടുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചതെന്ന് സുനക് വ്യക്തമാക്കി. ഈ പുതിയ പദ്ധതിയുടെ ഭാഗമായി ഇൻസുലേഷൻ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാൻ കഴിയും. പ്രതിവർഷം ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിലൂടെ ചിലവാകുന്ന 600 പൗണ്ട് ലാഭിക്കാനാകുമെന്നും സുനക് പറഞ്ഞു. ഭൂഉടമകൾക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സ്വന്തമായി ഒരു വീടുള്ളവർക്കും സ്വകാര്യ അല്ലെങ്കിൽ സാമൂഹിക ഭൂവുടമയ്ക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. സ്കീമിന് യോഗ്യത നേടുന്നതിന് നിങ്ങളുടെ പ്രോപ്പർട്ടി ഇംഗ്ലണ്ടിലായിരിക്കണം. താഴ്ന്ന വരുമാനക്കാരെ സഹായിക്കുന്ന പദ്ധതിയിലേക്ക് ഭൂഉടമയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അതുപോലെ മുമ്പ് കൈവശമില്ലാത്ത ന്യൂ ബിൽഡ് പ്രോപ്പർട്ടികൾ സ്കീമിന് യോഗ്യമല്ല.
ലോക്കൽ അതോറിറ്റി ഡെലിവറി സ്കീമിന്റെ ഭാഗമായി നിങ്ങളുടെ പ്രാദേശിക അതോറിറ്റിയിൽ നിന്ന് ഇതിനകം ഒരു ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. പദ്ധതിയിലൂടെ ലഭിക്കുന്ന വൗച്ചർ, വീട് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കേണ്ടതാണ്. സോളിഡ് വാൾ, അണ്ടർ ഫ്ലോർ, ഫ്ലാറ്റ് റൂഫ്, റൂം ഇൻ റൂഫ് തുടങ്ങിയവയും കാർബൺ ഹീറ്റിംഗ് നടപടികളും പ്രാഥമിക നടപടികളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വീട്ടിൽ ഇതിനകം തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇൻസുലേഷൻ അല്ലെങ്കിൽ ലോ കാർബൺ ഹീറ്റിംഗ് നടപടികൾ മാറ്റിസ്ഥാപിക്കാനായി നിങ്ങൾക്ക് വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഈ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഡ്രാഫ്റ്റ് പ്രൂഫിംഗ് ഡബിൾ, ട്രിപ്പിൾ ഗ്ലേസിംഗ്, സെക്കന്ററി ഗ്ലേസിംഗ് തുടങ്ങിയവ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
വീട് വിപുലീകരണത്തിനായി ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഈ വൗച്ചറിലൂടെ ഗ്യാസ്, ഓയിൽ അല്ലെങ്കിൽ എൽപിജി ബോയിലറുകൾ പോലുള്ളവ ഇൻസ്റ്റാൾ ചെയ്യുന്നതിനും വിലക്കുണ്ട്. ലോ കാർബൺ ഹീറ്റിംഗ് ഇമ്പ്രൂവ്മന്റ് ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളുന്ന ഒരു വൗച്ചർ സർക്കാർ നൽകും. വൗച്ചറിന്റെ പരമാവധി മൂല്യം £ 5,000 ആണ്. ആനുകൂല്യങ്ങളുടെ പൂർണമായ പട്ടിക സിംപിൾ എനർജി അഡ്വൈസ് വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വെബ്സൈറ്റിലൂടെ തന്നെ വീടിന് ആവശ്യമായ മെച്ചപ്പെടുത്തലുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നിങ്ങളുടെ പ്രദേശത്തെ അംഗീകൃത വ്യാപാരികളെയും ബിസിനസ്സുകളെയും കണ്ടെത്തുന്നതിന് സിംപിൾ എനർജി അഡ്വൈസ് വെബ്സൈറ്റ് ഉപയോഗിക്കുക. സെപ്റ്റംബർ അവസാനം മുതൽ തന്നെ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഗ്രാന്റ് ലഭിച്ചുകഴിഞ്ഞാൽ 2021 മാർച്ച് 31 നകം പ്രവൃത്തി പൂർത്തിയാക്കുന്നുണ്ടെന്നും വൗച്ചർ അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി റിഡീം ചെയ്തുവെന്നും നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
സ്വന്തം ലേഖകൻ
യുകെയിലെ പ്രധാനപ്പെട്ട വ്യാപാര ശൃംഖലകളിൽ മൂന്നാമനായ അസ്ഡ സൂപ്പർ മാർക്കറ്റ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് 49 കാരനായ മൊഹ്സിൻ ഇസ്സയും(49 ), സഹോദരനായ സുബേറും(48). ബ്ലാക്ക് ബെണിലെ ടെറസ് വീട്ടിൽനിന്നും കോടീശ്വരൻമാർ എന്ന മേൽവിലാസത്തിലെക്കെത്താൻ ഇരുവർക്കും വേണ്ടി വന്നത് വർഷങ്ങളായി ഒരുമിച്ച് നിന്നുള്ള അധ്വാനമാണ്. 6.5 ബില്യൻ പൗണ്ട് മൂല്യമുള്ള അസ്ഡ ഇരുവരും ഈ ആഴ്ച വാങ്ങിയേക്കും.
1960 ൽ ഇരുവരുടെയും മാതാപിതാക്കൾ ഇന്ത്യയിൽനിന്ന് ബ്രിട്ടണിൽ എത്തുമ്പോൾ കൈവശം കാര്യമായ സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിതാവ് ഒരു കമ്പിളി മില്ലിൽ ആണ് ജോലിചെയ്തിരുന്നത്, പിന്നീട് ഇരുവരും അത് വാങ്ങി ഗ്യാരേജ് നിർമ്മിക്കുകയുണ്ടായി. ബിസിനസിൻെറ ആദ്യപാദങ്ങളിൽ അവർ ഒരു പെട്രോൾ പമ്പ് രണ്ടുവർഷത്തേക്ക് വാടകയ്ക്കെടുത്തു, രണ്ടായിരത്തി ഒന്നിൽ ബറിക്കടുത്തുള്ള സ്ഥലം വാങ്ങി ഗ്യാരേജ് തുടങ്ങി. യൂറോ ഗ്യാരേജ് എന്നായിരുന്നു പേര്. ഇജി ഗ്രൂപ്പിന് ഇപ്പോൾ പത്ത് രാജ്യങ്ങളിലായി ഏകദേശം ആറായിരത്തോളം സ്ഥാപനങ്ങൾ സ്വന്തമായുണ്ട്. ഗ്രഗ്സ്, സ്റ്റാർബക്സ്, കെഎഫ്സി പോലെയുള്ള ഔട്ട്‌ലെറ്റുകൾ യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആയി പ്രവർത്തിച്ചു വരുമ്പോൾ 44,000 വ്യക്തികൾക്ക് ആണ് ഇവർ തൊഴിൽ ദാതാക്കൾ ആകുന്നത്. 2017ൽ 77 ഓളം ലിറ്റിൽ ഷെഫ് റസ്റ്റോറന്റുകൾ വാങ്ങി.
” ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്, ടോയ്‌ലെറ്റുകൾ കഴുകിയിട്ടുണ്ട്, പെട്രോൾ പമ്പിൽ നിന്നിട്ടുണ്ട്, കടകളിൽ സ്റ്റോക്ക് എടുക്കാൻ നിന്നിട്ടുണ്ട്, ഇങ്ങനെ പല ജോലികൾ നോക്കിയിട്ടുണ്ട്.” സുഹൈർ പറയുന്നു. ” പക്ഷേ ഒരിക്കൽ നിങ്ങൾ വിജയം ഉറപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നീട് ഒരു തിരിച്ചുപോക്ക് ഉണ്ടാകരുത്, നിങ്ങൾക്ക് എന്തും വിൽക്കാം പെട്രോളോ ചായയോ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് എന്തും, പക്ഷേ നിങ്ങൾ അതിൽ സത്യസന്ധത പുലർത്തണം എന്ന് മാത്രം”
” ഒരു വ്യക്തിക്ക് ഒരു കപ്പ് കാപ്പി മനസ്സറിഞ്ഞ് കൊടുക്കുന്നതാണ് പെട്രോൾ ഫില്ലിങ്ങിനെക്കാൾ ബിസിനസിൽ എന്തുകൊണ്ടും ലാഭം” മൊഹ്സിൻ പറയുന്നു.
ഇത്രയും സമ്പത്തിന് അവകാശികൾ ആയെങ്കിലും ഇരുവരും വന്ന വഴിയോ വേരുകളോ മറക്കാൻ തയ്യാറല്ല, 35 മില്യണോളം പൗണ്ട് മുതൽമുടക്കി ഇരുവരും ടൗണിൽ പുതിയ എച്ക്യു വാങ്ങിയിട്ടുണ്ട്. 2012 ൽ യൂറോ ഗ്യാരേജസ് എഫ്സി എന്ന ഫുട്ബോൾ ടീമിന് ആരംഭം കുറിച്ചു.
2017 ൽ ജോർജിയൻ ടൗൺഹൗസിലുള്ള സൗധം 45 മില്യൺ പൗണ്ടിനു വാങ്ങിയിരുന്നു, ബ്ലാക്ക് ബർണിലെ പഴയ ടെറസ് വീടിന്റെ 10 കിലോമീറ്റർ ദൂരെയായി അഞ്ചോളം ആഡംബര വീടുകൾ സ്വന്തം ആവശ്യത്തിനും ബന്ധുക്കൾക്ക് വേണ്ടിയും പണിയുന്നുണ്ട്, മിക്കപ്പോഴും പഴയ വീട്ടിൽ തന്നെയാണ് താമസം. മാതാപിതാക്കൾ ഇപ്പോഴും പഴയ പള്ളിക്കടുത്തുള്ള വസതിയിൽ തങ്ങുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതിനെ പറ്റി ചോദിച്ചാൽ ഉടൻ ഉണ്ടാവും എന്നതാണ് മറുപടി.
അയൽക്കാർക്കും പരിചയത്തിലുള്ളവർക്കും പറയാനുള്ളതും ഇരുവരുടെയും കഠിനാധ്വാനത്തിന്റെയും, സഹകരണത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കഥകൾ, പണ്ടുണ്ടായിരുന്ന സൗഹൃദങ്ങളും ബന്ധങ്ങളും അതേപടി നിലനിർത്താൻ ഇരുവരും ശ്രമിക്കുന്നു. ” സുബൈർ ഇവിടെ മുടിവെട്ടാൻ വരുമായിരുന്നു, അവർ നല്ല മനുഷ്യരാണ് ഒരുപാട് അധ്വാനിച്ചിട്ടുണ്ട്” അയൽക്കാരിൽ ഒരാൾ പറയുന്നു.
ഇരുവരും ചേർന്ന് ഇസ്സ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്, ദാരിദ്ര്യ നിർമാർജനത്തിനായും, ആരോഗ്യമേഖലയിലും, കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും അവർ കൈത്താങ്ങ് ആകുന്നു. യുകെയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും സഹായഹസ്തം എത്തിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ ബ്ലാക്ക്ബേൺ റോയൽ ഹോസ്പിറ്റലിലേയ്ക്ക് എംആർഐ സ്കാനിംഗ് മെഷീനുകൾ നൽകിയിരുന്നു. മുഹ്സിൻ മുതിർന്ന രണ്ടു മക്കൾക്കൊപ്പം ബിസിനസ് നോക്കി നടത്തുമ്പോൾ, സുബേറാണ് തീരുമാനങ്ങൾ എടുക്കുന്നതും ബന്ധങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും. ഇരുവരുടെയും വിജയഗാഥ ആരെയും മോഹിപ്പിക്കുന്നതാണ്, എന്നാൽ അതിന് അവർ ഒഴുകിയ വിയർപ്പാവട്ടെ കേൾക്കുന്നവർക്ക് എല്ലാം പ്രചോദനവും.
അഖിൽ പുതുശ്ശേരി
വെടിയുണ്ടയേറ്റൊടുങ്ങിയ ജീവൻ
പിറന്നു വീണൊരാപുണ്യദിനം
പൊടിയുംരുധിരം തുടച്ചൊരു ചേല-
പുതച്ചുനടന്നൊരു നാടിൻ പൗരൻ
സഹനംകൊണ്ട് പൊരുതിനയിച്ചൊരു
പടതൻ ദീപം ഗാന്ധിസ്മരണകൾ
മിഴികളിലണിയും സൂര്യപ്രഭയിൽ
സമരംചെയ്തു നയിച്ചൊരു നാടിനെ
കൈവെള്ളയിലായ് അഭയമതേകി
അധികാരമതു നേടിയ വേളയിൽ
ആശ്രമജീവിതം വരിച്ചോരു പൗരൻ
കാന്തി നശിച്ചു ക്ഷയിച്ചൊരു ഇന്ത്യയെ
വർണ്ണംപൂശി മോടിയിലാക്കിടാൻ
എത്രയോ ഗാന്ധികളുണരാൻ ഇരിപ്പതു
സത്യമതെന്നു കാണും കനവതിൽ
രാഷ്ട്രപിതാവാം ഗാന്ധിയെ കാണുകിൽ
എനിക്കുമാകണം ഗാന്ധിയെന്നതു
ഓരോ പൗരനുമുറക്കെപ്പറയുക
ഈ നാടിൻ കാന്തി ഉയർത്തിക്കെട്ടുക
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയുടെ വില്പനയ്ക്ക് ഇന്ന് മുതൽ നിരോധനം. സിംഗിൾ – യൂസ് പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയുന്ന പുതിയ നിയമനിർമ്മാണത്തിനുള്ള സമയപരിധി ഏപ്രിൽ ആയിരുന്നുവെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. ഇന്ന് മുതൽ ഇംഗ്ലണ്ടിൽ ഇവ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. കാലതാമസമുണ്ടായിട്ടും, സിംഗിൾ – യൂസ് പ്ലാസ്റ്റിക് മൂലം വർധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു. “പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ നമ്മുടെ പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണ് പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയുടെ നിരോധനം. ഭാവിതലമുറകൾക്കായി നമ്മുടെ സമുദ്രത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷന്തോറും ഇംഗ്ലണ്ടില്‍ 5 ബില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ , 316 ദശലക്ഷം പ്ലാസ്റ്റിക് സ്റ്റിററുകള്‍, 1.8 ബില്യണ്‍ പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവ ഉപയോഗിച്ച് വരുന്നു. പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗം കുട്ടികളിലടക്കം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സർക്കാരിന്റെ ഈയൊരു നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെങ്കിലും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ക്ലീൻ അപ്പ് ബ്രിട്ടന്റെ സ്ഥാപകനായ ജോൺ റീഡിനെപ്പോലുള്ള പ്രചാരകർ അഭിപ്രായപ്പെട്ടു. ആളുകളുടെ പെരുമാറ്റത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഗവൺമെന്റിന് അർഹതയുണ്ടെന്ന് അവർ അറിയിച്ചു. പ്ലാസ്റ്റിക് സ്ട്രോ, ഹാംബർഗർ പാക്കറ്റുകൾ തുടങ്ങിയവ വലിച്ചെറിയുമ്പോൾ അത് പ്രകൃതിയ്ക്ക് ദോഷകരമാകുന്നുവെന്ന് ആളുകൾ സ്വയം മനസിലാക്കേണ്ടതുണ്ട്. സിംഗിള്‍ – യൂസ് പ്ലാസ്റ്റിക് ബാഗുകളിലുള്ള തങ്ങളുടെ 5 പെന്‍സ് ചാര്‍ജ് മൂലം പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പന 95 ശതമാനം കുറച്ചു എന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു.
കൊറോണ വൈറസ് ഉടലെടുത്തതിന് പിന്നാലെ ഡിസ്പോസിബിൾ മാസ്കുകളും പിപിഇകളും പുതിയ വില്ലന്മാരായെത്തിയിരുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളിൽ കുടുങ്ങുന്ന ജീവികളുടെ എണ്ണം വർധിച്ചുവരികയാണെന്ന് ആർഎസ്‌പിസിഎയുടെ വന്യജീവി മേധാവി ആദം ഗ്രോഗൻ പറഞ്ഞു. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളിലേക്ക് പൊതുജനങ്ങൾ തിരിയേണ്ട സമയം അടുത്തിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോജി തോമസ്
പഴയകാലത്തെ അധ്യാപകരുടെ സാമ്പത്തിക ദുരിതത്തിന്റെയും , ജീവിത പ്രാരാബ് ദങ്ങളുടെയും നേർക്കാഴ്ചയാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥ . തുച്ഛമായ ശമ്പളത്തിൽ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അധ്യാപകൻ വിശപ്പടക്കാൻ തന്റെ വിദ്യാർത്ഥിയുടെ തന്നെ പൊതിച്ചോറ് മോഷ്ടിക്കുന്നതാണ് കഥാതന്തു. എന്നാൽ ആധുനിക കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ പഴയകാല അധ്യാപകരേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത പുറംലോകം അറിയുന്നില്ല. പൊതിച്ചോറിലേ അധ്യാപകന് സർക്കാർ ജോലിയുടെ സംരക്ഷണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വകാര്യ മേഖലകളിലെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെയാണ്. മാനേജ്മെന്റിന് ഇഷ്ടക്കേട് ഉണ്ടാകുകയോ, തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുകയോ ചെയ്താൽ ജോലി കാണുകയില്ല. കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിലേയ്ക്ക് കനത്ത ഫീസ് നൽകി കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല തങ്ങളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് നയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുറെ ജീവിതങ്ങളാണെന്ന്. എയ് ഡഡ് സ്കൂളുകളോടനുബന്ധിച്ചുള്ള അൺ എയ് ഡഡ് പ്രീപ്രൈമറി സ്കൂളുകളിലേ അധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏകാംഗ അധ്യാപക സമ്പ്രദായം നിലനിൽക്കുന്ന ഈ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ഒരു അവധി എടുക്കാനുള്ള അനുവാദം പോലും മാനേജ്മെൻറ് നിഷേധിക്കാറുണ്ട് . പ്രീ പ്രൈമറി സ്കൂളുകൾ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള വാതായനമാണ്..
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നല്ലൊരു ശതമാനവും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ അഭ്യസ്തവിദ്യരാണ് ഇക്കൂട്ടരുടെ ചാകര. ബിരുദവും, ബിരുദാനന്തര ബിരുദവും അതിനുശേഷം ബി എഡ് ഉൾപ്പെടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ ഇക്കൂട്ടർ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ ഉപജീവനത്തിനായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിലെമ്പാടും സ്വകാര്യ അൺ എയ് ഡഡ് മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത് .
കൊല്ലം ജില്ലയിലെ കാഞ്ഞാവള്ളിയിലെ മഹാത്മാ മോഡൽ സ്കൂളിലെ അധ്യാപക സമരം
കോവിഡ് കാലം പല സ്വകാര്യ മാനേജ്മെന്റുകൾക്കും സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാണ്. ഓൺലൈൻ ക്ലാസുകളുടെ മറവിൽ മുഴുവൻ ഫീസും കുട്ടികളിൽനിന്ന് ഈടാക്കുമ്പോൾ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിന്റെ പേരിൽ അധ്യാപകർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്. ചില സിബിഎസ്ഇ സ്കൂളുകളിൽ 400 ലധികം കുട്ടികൾക്കാണ് ചില അധ്യാപകർ ഒരേ സമയം ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത്. ഇത് നിരവധി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ മാനേജ്മെന്റിനെ സഹായിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ സ്കൂളിൽ വരുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എന്നേയ്ക്കുമായി സ്കൂളിനോട് വിട പറഞ്ഞത് അറിയുന്നത് . കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളിൽ നിന്ന് നീന്തൽ പരിശീലനത്തിന്റെ ഫീസു വാങ്ങിയ മാനേജ്മെന്റുകൾ വരെയുണ്ട്. പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ എന്ന പ്രഹസനം നടത്തുന്നത് ഫീസു വാങ്ങാനുള്ള ഉപാധി മാത്രമാണ് . പക്ഷേ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ അമിതോത്സാഹം കാട്ടുന്ന മാനേജ്‌മെന്റ് അധ്യാപനം മാത്രം ഉപജീവനമായി കാണുന്ന ജീവനക്കാരോട് നിഷേധാത്മക സമീപനമാണ് കാട്ടുന്നത്.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്കൂളുകൾ പണിതുയർത്തുന്ന മാനേജ്മെൻ്റുകൾ ജീവനക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. പല പ്രമുഖ സ്കൂളുകളിലും കോവണിപ്പടിയുടെ കീഴിലാണ് സ്റ്റാഫ് റൂം . തിരുവനന്തപുരം കിളിമാനൂരിൽ ബന്ധു മരിച്ചതിനെത്തുടർന്ന് ഒരു ദിവസം അവധിയെടുത്ത ടീച്ചറെ പ്രിൻസിപ്പാൾ മുടി കുത്തിന് പിടിച്ച് അടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ശാരീരിക പീഡനത്തിന് വിധേയയായ അധ്യാപിക പ്രസ്തുത സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷി പറയാൻ പോലും സഹ അധ്യാപകർ തയ്യാറായില്ല. ആരെങ്കിലും സാക്ഷി പറഞ്ഞാൽ എല്ലാവരുടെയും ജോലി തെറിക്കുമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഭീഷണി. കൊല്ലത്ത് ഒരു സ്കൂൾ ടീച്ചറെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന സമരത്തിൽ മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതിനെ തുടർന്ന് സ്കൂൾ ടീച്ചർ കൈ ഞരമ്പ് മുറിച്ച വേദനാജനകമായ സംഭവം ഉണ്ടായി . ജീവിക്കാൻ മറ്റു നിവൃത്തി ഒന്നുമില്ലാതിരുന്ന ടീച്ചർ എൻറെ ചോര കണ്ടെങ്കിലും മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകട്ടെ എന്നാണ് കൈ ഞരമ്പ് മുറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. തൃശൂർ ചേർപ്പ് ശ്രീ കോകിലം പബ്ലിക് സ്കൂളിൽ 15 വർഷം വരെയുള്ള ടീച്ചേഴ്സിന് മതിയായ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള സമരം അടുത്തയിടെയാണ് ഒത്തുതീർപ്പായത്. പേപ്പർ വാല്യുവേഷനും മറ്റുമായി രാത്രി 12 മണി വരെ ജോലിചെയ്യുന്ന ജീവനക്കാർക്ക് 10 വർഷം വരെ സർവീസ് ഉണ്ടെങ്കിലും 7000 ത്തിൽ താഴെമാത്രമാണ് ശമ്പളമെന്ന് അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രമുഖ സംഘടനയായ KUSTU വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കട്ടക്കിൽ ചൂണ്ടിക്കാട്ടി. അൺ എയ്ഡഡ് മേഖലയിൽ നടക്കുന്ന കഴുത്തറപ്പൻ ചൂഷണത്തിൻ്റെ ആഴവും വ്യാപ്തിയും പൊതുസമൂഹത്തിൻറെ മുമ്പിൽ എത്തിക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴുവിൽ ശ്രീ ഗോകുലം സ്കൂൾ അധ്യാപക സമരത്തിൽ നിന്നുള്ള ദൃശ്യം
അൺ എയ്ഡഡ് സ്കൂളുകളിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സിലബസുകളിലായി ഏതാണ്ട് രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട് .ഇതിൽ ഏറ്റവും ശോചനീയമായ സേവന വേതന വ്യവസ്ഥയിലൂടെ കടന്നു പോകുന്നത് എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ചുള്ള അൺ എയ്ഡഡ് പ്രീ പ്രൈമറി സ്കൂൾ അധ്യാപകർ തന്നെയാണ്. ഈ ജീവനക്കാരൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലാണോ അതോ സംസ്ഥാന ഗവൺമെൻറ് കീഴിലാണോയെന്ന കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടായാൽ തങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നാണ് സ്കൂളുകളുടെ വാദം. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ കരടു ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും പല ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 600 ഇന കർമ്മപരിപാടിയിൽ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാനുള്ള സമഗ്ര നിയമനിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിനോടകം നടപടികളൊന്നും ഉണ്ടായിട്ടില്ല . പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് 10000 , ഹൈസ്കൂൾ ടീച്ചേഴ്സ് 15000 ,ഹയർസെക്കൻഡറി ടീച്ചേഴ്സിന് 20000 പ്രാരംഭ വേതനമായി നൽകണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിലും മാനേജ്മെൻ്റുകൾ കണ്ടഭാവം നടിക്കുന്നില്ല . അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർ തൊഴിൽവകുപ്പിൻ്റെ കീഴിലാണോ, വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലാണോ എന്നു പോലും ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് സാമുദായിക സംഘടനകളാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സാമുദായിക സംഘടനകളുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും വഴങ്ങി നിരവധി പതിറ്റാണ്ടുകളായി കേരളത്തിലേ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകി അമിത ലാഭം ആണ് സ്വകാര്യമേഖല കൈക്കലാക്കിയിരുന്നത്. സൂര്യനസ്തമിക്കുന്നത് മുമ്പ് അധ്വാനിച്ചവന് അർഹമായ വേതനം നൽകണമെന്ന ബൈബിൾ വാക്യവും അധ്വാനിക്കുന്നവന് അവൻറെ വിയർപ്പ് ആറുന്നതിന് മുമ്പ് പ്രതിഫലം നൽകണമെന്ന ഖുറാൻ അനുശാസനവും മറന്നുകൊണ്ടാണ് വിവിധ ക്രിസ്ത്യൻ സഭകൾ , മുസ്ലിം സംഘടനകൾ, എൻ എസ് എസ് , എസ് എൻ ഡി പി ,മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റുകൾ , ശ്രീ രവിശങ്കറിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാമുദായിക സംഘടനകളും , മറ്റു സ്വകാര്യ മാനേജ്മെന്റുകളുടെയും പ്രവർത്തനം . ആരോഗ്യരംഗത്തെ തൊഴിൽ ചൂഷണത്തിന് വളരെയധികം തടയിടാൻ നേഴ് സുമാരുടെ സംഘടിത ശേഷിക്ക് സാധിച്ചു . നേഴ് സുമാരുടെ വഴിയേ , സ്വകാര്യമേഖലയിലെ അൺ എയ് ഡഡ് അധ്യാപകരും സംഘടിക്കുകയാണ് ഇന്നിന്റെ ആവശ്യം . അതുപോലെതന്നെ സ്വകാര്യ അൺ എയ്ഡഡ് സ് കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഒരു മിനിമം വേതനം നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകണം. കുട്ടികളെ പഞ്ചനക്ഷത്ര സ് കൂളുകളിലേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ അവർക്ക് വിദ്യ പകർന്ന് നൽകുന്ന അധ്യാപകർക്ക് ഉപജീവനത്തിനാവശ്യമായ മാന്യമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകളുടെ വർദ്ധനവ് തടയാൻ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യം ഒരു നിർണായക നിമിഷത്തിലാണെന്നും സർക്കാരിന്റെ പദ്ധതികൾ രോഗവ്യാപനത്തെയും മരണത്തെയും തടയാനുള്ളതാണെന്നും ജോൺസൻ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7,108 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 71 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 42,143 ആയി ഉയർന്നു. മാർച്ചിനേക്കാൾ മികച്ച തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നതെന്നും അതിനാൽ തന്നെ ശൈത്യകാലത്ത് രോഗവ്യാപനം തടയാൻ സാധിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ ജോൺസൺ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾ, ഏഴ് നൈറ്റിംഗേൽ ആശുപത്രികളിലായി 2,000 കിടക്കകൾ, മാസ്കുകൾ, ഗൗണുകൾ, വിസറുകൾ എന്നിവ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ നാല് മാസത്തേയ്ക്ക് വിതരണം ചെയ്യുവാൻ ഒരുങ്ങുകയാണ്.
എൻഎച്ച്‌എസിലെ വെന്റിലേറ്ററുകളുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 31,500 ആയി വർദ്ധിച്ചു. മെക്കാനിക്കൽ വെന്റിലേറ്റർ കിടക്കകളിൽ ചൊവ്വാഴ്ച വരെ 312 കോവിഡ് -19 രോഗികളുണ്ടെന്ന് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2,252 പേർ ആശുപത്രിയിലാണ്. സ്വയം ഒറ്റപ്പെടാൻ നിർബന്ധിതരായ നൂറുകണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ജോൺസൺ പ്രത്യേകം നന്ദി അറിയിച്ചു. ക്രിസ്മസ് സമയത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ജോൺസൺ പറഞ്ഞു. എൻഎച്ച്‌എസ് ടെസ്റ്റ്, ട്രേസ് ആപ്ലിക്കേഷൻ 1.4 കോടി ഡൗൺലോഡുകളിൽ എത്തിയിട്ടുണ്ടെന്നും ഡൗണിംഗ് സ്ട്രീറ്റ് സംക്ഷിപ്ത വിവരങ്ങൾ പതിവായി നൽകുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമെങ്കിൽ വൈറസിനെതിരെ കൂടുതൽ ചെലവേറിയ നടപടി സ്വീകരിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് -19 രോഗികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പത്രസമ്മേളനത്തിൽ പറഞ്ഞു. ലണ്ടനിലും ഇംഗ്ലണ്ടിന്റെ വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. രണ്ടാമത്തെ തരംഗത്തിൽ കേസുകളുടെ രീതി തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പകാരിലും 21 വയസ്സിന് താഴെയുള്ളവരിലും കേസുകൾ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ സ്കൂൾ കുട്ടികൾക്കിടയിൽ പകരുന്ന നിരക്ക് കുറവാണെന്നും ക്രിസ് പറഞ്ഞു. രണ്ടാമത്തെ ലോക്ക്ഡൗൺ തടയാൻ ദേശീയ ശ്രമം നടത്തേണ്ടതുണ്ടെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. എന്നാൽ വളരെ വ്യക്തമായ ഒരു തന്ത്രം മെനയുന്നതിൽ സർക്കാർ പിറകിലാണെന്നും അത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സ്റ്റാർമർ അറിയിച്ചു.
സ്വന്തം ലേഖകൻ
ഒഹായോ: ചൂടേറിയ സംവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും. ഒഹായോയിലെ ക്ളീവ് ലാന്റിൽ നടന്ന സംവാദത്തിൽ ഇരുവരും വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയുണ്ടായി. പരസ്പരം അധിക്ഷേപിക്കുന്ന സാഹചര്യങ്ങൾ വരെ ഉടലെത്തു. വാക്പോരിനാൽ നിറഞ്ഞ സംവാദവേദി തിരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് 34 ദിനങ്ങൾ മാത്രം ശേഷിക്കെ ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കയിലെ മിക്ക വോട്ടർമാരും. സ്ഥാനാർത്ഥികളുടെ വാദങ്ങൾ യുക്തിഭദ്രമാണോയെന്ന വിലയിരുത്തലിനു ശേഷമാണ് തങ്ങളുടെ വോട്ട് ആർക്ക് നൽകണമെന്ന് അവർ തീരുമാനമെടുക്കുക. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള സംവാദപരമ്പരകളിൽ നേരിട്ടുള്ള സംവാദമാണ് ക്ളീവ് ലാന്റിലെ വേദിയിൽ ഇന്നലെ നടന്നത്.
ഒന്നരമണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ പലയിടത്തും ബൈഡനെ കടന്നാക്രമിക്കുകയായിരുന്നു ട്രംപ്. 73 തവണയാണ് ട്രംപ് ബൈഡനെ തടസപ്പെടുത്തിയത്. നിരന്തരം തടസ്സം സൃഷ്ടിച്ചുക്കൊണ്ടിരുന്ന ട്രംപ് വ്യക്തിപരമായും ആക്രമിച്ചു. “കഴിഞ്ഞ 47 വർഷത്തിനിടയിൽ താങ്കൾ ഒന്നും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാം” എന്നുതുടങ്ങിയ പ്രയോഗങ്ങൾ ട്രംപ് നടത്തുകയുണ്ടായി. ട്രംപിന്റെ വാക്കുകൾക്കെതിരെ തിരിഞ്ഞ ജോ, ”ഒന്ന് മിണ്ടാതിരിക്കുമോ മനുഷ്യാ? ” എന്ന് ചോദിച്ചു. പ്രസിഡന്റിനെ ഒരവസരത്തിൽ കോമാളി എന്ന് വിളിക്കുകയുണ്ടായി. ട്രംപിന്റെ അനാവശ്യ ഇടപെടലുകൾ ഫോക്സ് ന്യൂസിൽ നിന്ന് മോഡറേറ്റർ ആയി എത്തിയ ക്രിസ് വാലസ് ചൂണ്ടിക്കാട്ടി. മറുപക്ഷത്തുള്ള ആൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പകർച്ചവ്യാധി, ആരോഗ്യ സംരക്ഷണം, സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളിലേക്ക് സംവാദം നീണ്ടപ്പോൾ ട്രംപിന് കാലിടറി.
മഹാമാരിയിൽ മാസങ്ങളോളം ജനങ്ങളുടെ ജീവൻ വച്ച് ട്രംപ് കളിക്കുകയായിരുന്നുവെന്ന് ജോ പറഞ്ഞു. ട്രംപ് കാരണം 200,000 അമേരിക്കകാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡന്‍ ആയിരുന്നു ഈ സമയത്ത് രാജ്യം ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ ഇപ്പോഴത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞു. 20 മിനിറ്റ് നേരം കോവിഡ് പ്രതിസന്ധിയെപ്പറ്റിയാണ് ചർച്ച ചെയ്തത്. ‘ഒരിക്കലും വിഡ്ഢികളോട് വാദിക്കരുത്. കാരണം നിങ്ങളെ അവർ അവരുടെ നിലവാരത്തിലേക്ക് താഴ്ത്തും” എന്ന മാർക്ക് ട്വയിനിന്റെ വിഖ്യാത വാക്കുകൾ കടമെടുത്തുകൊണ്ടാണ് ജോ സംവാദം അവസാനിപ്പിച്ചത്.
സ്വന്തം ലേഖകൻ
യു കെ :- യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാറുകൾക്ക് കോട്ടം തട്ടുന്ന ഇന്റെർണൽ മാർക്കറ്റ് ബില്ലിന് അംഗീകാരം നൽകി എംപിമാർ. ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 84 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. പ്രാഥമിക ഘട്ടങ്ങൾ എല്ലാം കടന്ന ഈ ബില്ല് ഇനി ഹൗസ് ഓഫ് ലോർഡ്‌സ് ആണ് പാസാക്കേണ്ടത്. ഈ ബില്ലിലെ പല വ്യവസ്ഥകളും യൂറോപ്യൻ യൂണിയനുമായി ഏർപ്പെട്ടിരിക്കുന്ന കരാറിലെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. അതിനാൽ തന്നെ ഈ ബില്ല് പുനഃക്രമീകരിക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ ആണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർക്കറ്റ് ബില്ലുമായി മുന്നോട്ടുപോകുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് യൂറോപ്യൻ യൂണിയൻ തലസ്ഥാനമായി കരുതപ്പെടുന്ന ബ്രസൽസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മാസം തുടക്കത്തിലാണ് ഗവൺമെന്റ് ഈ ബില്ല് ആദ്യമായി മുന്നോട്ടു വച്ചത്. യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഈ ബില്ലിന് ആദ്യം തന്നെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും പ്രതികരിച്ചിട്ടുണ്ട്. വോട്ട് ചെയ്ത കൺസർവേറ്റീവ് പാർട്ടി എംപിമാർ എല്ലാരും തന്നെ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രി തെരേസ മേ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൺസർവേറ്റീവ് പാർട്ടി എംപിമാരായ ജെറെമി റൈറ്റ് ഉൾപ്പെടെയുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ബ്രെക്സിറ്റിനു ശേഷമുള്ള കാലഘട്ടത്തിൽ സുഖമമായ ചരക്ക് നീക്കത്തിന് ഈ ബില്ല് അത്യന്താപേക്ഷിതമാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നിലപാട്. എല്ലാ തരത്തിലുള്ള എതിർപ്പുകളെയും അവഗണിച്ചാണ് ഗവൺമെന്റ് ഈ ബില്ലുമായി മുന്നോട്ടു പോകുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവെൻട്രി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഹാളിൽ പാർട്ടിക്കായി ഒത്തുകൂടിയത് 200ലധികം പേർ. ചൊവ്വാഴ്ച പുലർച്ചെയാണ് കോവെൻട്രി സർവകലാശാലയിലെ ഹാളിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. പാർട്ടിയുടെ പല വിഡീയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചില സാമുദായിക മേഖലകൾ അടച്ചുപൂട്ടാനും സുരക്ഷ വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥർ അരുൺഡെൽ ഹൗസ് മാനേജുമെന്റുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമവും പരമാവധി ആറു പേർക്ക് മാത്രം ഒത്തുകൂടാമെന്ന നിയമവും നിലനിൽക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ഈ പെരുമാറ്റം അത്യധികം ആശങ്ക ഉളവാക്കുന്നതാണ്. നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള വിദ്യാർത്ഥികളുടെ ആട്ടവും പാട്ടും രോഗവ്യാപന ഭീതി വർധിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിതരായ 5 പേരുള്ള കോവെൻട്രി സർവകലാശാലയ്ക്ക് സംഭവത്തെക്കുറിച്ച് അറിയാമെന്നും സർവകലാശാലയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും വക്താവ് പറഞ്ഞു. കുറഞ്ഞത് 32 സർവകലാശാലകളിലായി 500 ലധികം കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രിട്ടനിലുടനീളം 4,000 വിദ്യാർത്ഥികൾ രണ്ടാഴ്ചയായി ക്വാറന്റൈനിൽ കഴിയുകയാണ്.
വൈറ്റ്ഫ്രിയേഴ്‌സ് ലെയ്‌നിലെ സ്വകാര്യ താമസസ്ഥലങ്ങളിൽ നിന്നുള്ള ഫൂട്ടേജുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ നിയമലംഘനത്തിൽ അപലപിക്കുന്നുവെന്ന് കോവെൻട്രി സർവകലാശാല അറിയിച്ചു. സംഭവത്തെ സർവകലാശാല വളരെ ഗൗരവമായി കാണുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഇയാൻ ഡൺ പറഞ്ഞു. ഈ വർഷത്തേക്ക് തുറന്ന അരുൺഡെൽ ഹൗസിലാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ താമസിക്കുന്നതെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഹാളുമായി നേരിട്ട് ബന്ധമില്ലെന്ന് ഡൺ പറഞ്ഞു. വീഡിയോയിൽ ഉൾപ്പെട്ട ആരെങ്കിലും വിദ്യാർത്ഥികളാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർ ഹാളിലെ സിസിടിവി പരിശോധിക്കുന്നുണ്ടെന്നും ഇത് ആസൂത്രിതമായ പാർട്ടിയാണെന്ന് തെളിവുകൾ പുറത്തുവന്നാൽ നടപടിയെടുക്കുമെന്നും പോലീസ് വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ഒത്തുചേരലിനെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഹാൾ നടത്തുന്ന നിഡോ പറഞ്ഞു. കുറച്ചുപേരുടെ പ്രവർത്തികൾ മറ്റു പലരുടെയും ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്. സർവകലാശാലകളിലടക്കം രോഗം വ്യാപിക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളുടെ നിരുത്തരവാദപരമായ പ്രവർത്തി ആരോഗ്യമേഖലയെയും ആശങ്കയിലാക്കുന്നുണ്ട്.