Main News

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുടെ സമ്പദ്‌വ്യവസ്ഥ 2024നകം വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഐറ്റം ക്ലബ്‌ റിപ്പോർട്ട്‌. 2024ഓടു കൂടി മാത്രമേ യുകെ സമ്പദ്‌വ്യവസ്ഥ കൊറോണ കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങൂ എന്ന് ഇവയ്‌ ഐറ്റം ക്ലബിൽ നിന്നുള്ള വിശകലനത്തിൽ പറയുന്നു. ട്രഷറിക്ക് സമാനമായ സാമ്പത്തിക മാതൃക ഉപയോഗിക്കുന്നവരാണ് ഇവയ്‌ ഐറ്റം ക്ലബ്‌. തൊഴിലില്ലായ്മ 3.9 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയരുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഈ വർഷം സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം കുറയുമെന്ന് അവർ കണക്കാക്കി. ഇത് ഒരു മാസം മുമ്പ് പ്രവചിച്ച 8 ശതമാനത്തിലും മോശമായ നിരക്കാണ്. ഉപയോക്താക്കൾ പ്രതീക്ഷിച്ചതിലും കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും കുറഞ്ഞ ബിസിനസ്സ് നിക്ഷേപം വളർച്ചയെ മന്ദീഭവിപ്പിക്കുമെന്നും അവർ പറഞ്ഞു. തൽഫലമായി, കൊറോണ വൈറസിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ മുമ്പ് പ്രവചിച്ചതിനേക്കാൾ 18 മാസം മുമ്പോട്ട് നീങ്ങും.

എന്നിരുന്നാലും ഇത് ആദ്യ നാളുകളിലെ വിവരങ്ങൾ ആണെന്നും കൂടുതൽ വിവരങ്ങൾ പിന്നെ ഉണ്ടാകുമെന്നും ഐറ്റം ക്ലബ് വ്യക്തമാക്കി. കൊറോണ കേസുകൾ ഉയർന്നുനിന്ന മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ഉൽ‌പാദനത്തിന്റെ പകുതിയോളം ഇടിവ് നേരിട്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആൻഡി ഹാൽഡെയ്ൻ കഴിഞ്ഞ ആഴ്ച എം‌പിമാരോട് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് കഴിഞ്ഞ മാസം ഹാൽഡെയ്ൻ അറിയിച്ചിരുന്നു. എന്നിരുന്നാലും, മറ്റ് സാമ്പത്തിക വിദഗ്ധർ വേഗത്തിൽ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ഉപഭോക്തൃ ജാഗ്രത ഉയർന്നുനിൽക്കുകയാണെന്ന് ഇവയ്‌ ഐറ്റം ക്ലബിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഹോവാർഡ് ആർച്ചർ പറഞ്ഞു. “യുകെ സമ്പദ്‌വ്യവസ്ഥ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. മടങ്ങിവരവിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തേക്കാം.” അദ്ദേഹം വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിരുന്നു. ഹോസ്പിറ്റാലിറ്റി വാറ്റ് വെട്ടിക്കുറവും ഫർലോഫ് പദ്ധതി അവസാനിക്കുമ്പോൾ തുടർന്നുള്ള നടപടിയും ചാൻസലർ റിഷി സുനക് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ ജോലിയും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് കാലത്തെ അതിജീവിച്ച യൂറോപ്പിലെ വമ്പൻ ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൊടിയിറങ്ങി. ലിവർപൂൾ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും സൂപ്പർ സൺ‌ഡേയിലെ വീറുറ്റ മത്സരങ്ങൾക്കായാണ് ആരാധകർ കാത്തിരുന്നത്. അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാനായി മാഞ്ചെസ്റ്റർ യുണൈറ്റഡും ചെൽസിയും മികച്ച കളിയാണ് ഇന്നലെ പുറത്തെടുത്തത്.

 

ലിവർപൂൾ, മാഞ്ചെസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. ലെസ്​റ്റർ സിറ്റി ഉയർത്തിയ കടുത്ത വെല്ലുവിളിയെ രണ്ടുഗോളുകൾക്ക്​ മറികടന്നാണ് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയത്. വോൾവ്​സിനെ രണ്ടുഗോളുകൾക്ക്​ തകർത്ത്​ ​ചെൽസിയും ചാമ്പ്യൻസ്​ ലീഗ്​ ടിക്കറ്റ്​ സ്വന്തമാക്കി. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നു പുൽമൈതാനങ്ങളിൽ പന്തുരുണ്ടപ്പോൾ ഓരോ ആരാധകനും ആവേശം കൊണ്ടിരുന്നു. അതിനൊപ്പം ടീമുകളുടെ വാശിയേറിയ പോരാട്ടം കൂടിയായപ്പോൾ ഈ പ്രീമിയർ ലീഗ് സീസൺ മികച്ചതായി മാറി.

 

ബോക്​സിൽ ആൻറ്റണി മാർഷലിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനൽറ്റി​ ​ ലക്ഷ്യത്തിലെത്തിച്ച്​ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് മുൻ‌തൂക്കം നൽകി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ലെസ്റ്റർ ഗോൾകീപ്പർ ഷെമിഷേലിന്റെ പിഴവ് മുതലെടുത്ത ലിംഗാർഡ് ഗോൾ പട്ടിക പൂർത്തിയാക്കി. ചെൽസിയും വോൾവ്‌സും തമ്മിലുള്ള മത്സരവും അതിനിർണായകം ആയിരുന്നു. ആദ്യപകുതിയുടെ അവസാനമിനുട്ടുകളിൽ ചെൽസിക്കായി മാസൺ മൗണ്ടും ഒളിവർ ജെറൂഡും കുറിച്ച ഗോളുകൾക്ക്​ മറുപടി നൽകാൻ വോൾവ്​സിനായില്ല.

എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ ലിവർപൂളിന് 99ഉം സിറ്റിക്ക് 81ഉം പോയിന്റാണ് ഉള്ളത്. മാഞ്ചസ്​റ്റർ യുണൈറ്റഡ്​ 66 പോയിന്റോടെ മൂന്നാമതും 66 പോയന്റുമായിത്തന്നെ ചെൽസി നാലാമതുമാണ്​. തോൽവിയോടെ ലെസ്റ്റർ അഞ്ചാം സ്ഥാനത്ത് തന്നെ തുടർന്നു. ഈ സീസണിൽ 23 ഗോളുകൾ അടിച്ചുകൂട്ടിയ ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡിയാണ് ഗോൾഡൻ ബൂട്ട് വിജയി.

 

സീസണിൽ ഉടനീളം മികച്ച കളി പുറത്തെടുത്ത ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ) താരമായി മാറി. അവസാന മൂന്നു സ്ഥാനക്കാരായ ബോൺമൌത്ത്, വാറ്റ്ഫോഡ്, നോർവിച്ച് സിറ്റി എന്നിവർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ 2020 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്നാണ് സ്ഥിരീകരണം. കാണികളുടെ പ്രവേശനകാര്യത്തിലും തീരുമാനം ഇംഗ്ലീഷ് എഫ്എയിൽ നിന്ന് വൈകാതെ ഉണ്ടായേക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : സാമൂഹിക പരിപാലന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾ പ്രകാരം യുകെയിലെ 40 വയസ്സിനു മുകളിലുള്ള എല്ലാവരും അധിക നികുതി അടയ്‌ക്കേണ്ടി വരും. പദ്ധതി പ്രകാരം 40 വയസ്സിനു മുകളിലുള്ളവർ നികുതിയിലോ ദേശീയ ഇൻഷുറൻസിലോ കൂടുതൽ പണം നൽകണം. അല്ലാത്തപക്ഷം പ്രായമാകുമ്പോൾ പരിചരണത്തിനായി സ്വയം ഭീമമായ ബില്ലുകൾ അടയ്ക്കേണ്ടി വരും. ബോറിസ് ജോൺസന്റെ പുതിയ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ ടാസ്ക്ഫോഴ്സ്, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ എന്നിവർ ചേർന്നാണ് പദ്ധതികൾ പരിശോധിക്കുന്നത്. സാമൂഹ്യ പരിപാലനത്തിലെ പ്രതിസന്ധി എല്ലാവരും ചേർന്നു പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഈ നികുതി വർദ്ധനവ്.

ആരോഗ്യ സാമൂഹിക പരിപാലന സെക്രട്ടറിയായ മാറ്റ് ഹാൻ‌കോക്ക് ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സാമൂഹ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളെക്കുറിച്ച് അടുത്തിടെ ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ജപ്പാനും ജർമ്മനിയും സാമൂഹിക പരിപാലനത്തിന് ധനസഹായം നൽകുന്നതിന്റെ പരിഷ്കരിച്ച പതിപ്പാണ് യുകെയിലെ ഈ സംവിധാനം. ജപ്പാനിൽ 40 വയസ്സ് കഴിഞ്ഞവർ സംഭാവന നൽകാൻ തുടങ്ങുന്നു. ജർമ്മനിയിൽ എല്ലാവരും ജോലി ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ ഭാവിയിലേക്ക് എന്തെങ്കിലും നിക്ഷേപിക്കുന്നു. നിലവിൽ ഓരോ വ്യക്തിയുടെയും ശമ്പളത്തിന്റെ 1.5 ശതമാനവും തൊഴിലുടമകളിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ 1.5% ശതമാനവും പിന്നീടുള്ള ജീവിതത്തിലെ പരിചരണത്തിനായി അടയ്ക്കുന്നു.

40 വയസ്സിനു മുകളിലുള്ളവർ ശമ്പള നികുതി വഴിയോ ഇൻഷുറൻസ് വഴിയോ പണമടയ്ക്കേണ്ട പദ്ധതി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ആളുകൾ പണം നൽകുന്നത് ഉറപ്പാക്കാൻ ഏതെങ്കിലും ഇൻഷുറൻസ് മോഡൽ നിർബന്ധമാക്കേണ്ടതുണ്ടെന്ന് സാമൂഹിക പരിപാലന വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ആ ദിശയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാൻ ട്രഷറി ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചു സർക്കാരിനുള്ളിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പകളിൽ പണമടച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് പറയുന്നു. എങ്കിലും പകർച്ചവ്യാധി സമയത്ത് കെയർ ഹോമുകളിൽ കണ്ട ദുരന്തത്തിന് ശേഷമുള്ള ഉചിതമായ നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ :- വീടിനുള്ളിൽ കളി തോക്ക് ഉപയോഗിച്ച് കളിച്ചുകൊണ്ടിരുന്ന പന്ത്രണ്ട് വയസ്സുകാരനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17നാണ് നോർത്ത് ലണ്ടനിലെ ക്യാംഡെനിൽ നിന്നും പന്ത്രണ്ടുകാരനായ കായ് ആഗ്യെപോംഗ് എന്ന കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജനങ്ങളിൽ ആരോ പോലീസിനെ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. കറുത്തവർഗ്ഗക്കാരനായ കുട്ടി തോക്ക് ഉപയോഗിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ക്രമസമാധാന പാലനത്തിനാണ് തങ്ങൾ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ തങ്ങളെ മനപ്പൂർവ്വം അധികൃതർ ഉപദ്രവിക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തന്നെയും തൻെറ മക്കളെയും കൊല്ലുവാൻ ആണ് അധികൃതർ ശ്രമിച്ചത്. സത്യം എന്തെന്ന് അറിയാൻ പോലും അവർ സാവകാശം കാണിച്ചില്ല. തങ്ങളുടെ വീട് മുഴുവനും അധികൃതർ പരിശോധിച്ചതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. കറുത്തവർഗ്ഗക്കാരനായ തന്റെ മകനെ മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ ശ്രമിച്ചത് എന്നും അമ്മ ആരോപിച്ചു.

ഇത്തരത്തിൽ പല സംഭവങ്ങളും ലണ്ടനിൽ ആവർത്തിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാലാണ് വിവരം ലഭിച്ച ഉടനെ അധികൃതർ വീട്ടിലേക്ക് എത്തിയതെന്നും കമാൻഡർ കൈൽ ഗോർഡൻ അറിയിച്ചു. തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മാത്രമാണ് പോലീസ് ശ്രമിച്ചത്. എന്നാൽ തന്റെ മകന് കടുത്ത മാനസിക സമ്മർദമാണ് ഇതുമൂലം ഉണ്ടായതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ചെസ്റ്റർഫീൽഡ്: യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവാവിന്റെ മരണം. കോട്ടയം കങ്ങഴം സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ചെസ്റ്റർഫീൽഡിനടുത്തുള്ള മോർട്ടനിൽ കുടുംബസമേതം താമസിച്ചു വരവെയാണ് സോണിയെ മരണം കവർന്നിരിക്കുന്നത്. മണർകാട് ആണ് ഭാര്യ ടിൻറ്റുവിന്റെ സ്വദേശം.

പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.

ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ഇപ്പോൾ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.  ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.

സ്റ്റുഡൻറ് വിസയിൽ എത്തിയ ഇവർ യുകെയുടെ പല ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ആദ്യ സ്ഥലം മാഞ്ചെസ്റ്ററും തുടർന്ന് വിഗണിലും താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.

ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം സോണിയുടെ ‘അമ്മ മരിച്ചിരുന്നു. ഇതിനുശേഷം വളരെയേറെ മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു സോണി. ഡയബെറ്റിക് ആയിരുന്നു അമ്മയുടെ മരണത്തിലെ വില്ലൻ. മലപ്പുറം നിലമ്പൂർ ആണ് സോണിയുടെ ‘അമ്മ വീട്. സോണിയുടെ ഏക സഹോദരി മോബി ഡൽഹിയിൽ ആണ് ഉള്ളത്. ഭർത്താവ് -റോയി.

ആറു വയസുകാരിയായ ഹന്നയും മൂന്ന് വയസ്സുള്ള എയിടനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.

ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.

സോണിയുടെ അകാല നിര്യാണത്തിൽ  മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. വളരെ വേഗം സർക്കാർ കൈകൊണ്ട ഈ തീരുമാനം യാത്രികർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. യാത്രക്കാർക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തനിക്ക് അറിയാമെന്നും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്ഷമ പറച്ചിൽ ആവശ്യമില്ലെന്നും റാബ് അറിയിച്ചു. സ്പെയിനിൽ രോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ യാത്രാ നിയമം ഇന്നലെ സർക്കാർ പ്രഖ്യാപിച്ചത്. തങ്ങൾ കഴിയുന്നത്ര വേഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് റാബ് വ്യക്തമാക്കി. എന്നാൽ യുകെയിലേയ്ക്ക് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് തിരിച്ചടിയായെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അറിയിച്ചു. ടൂറിസം മേഖലയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു.

സർക്കാർ കൈകൊണ്ട ഈ തീരുമാനം പല യാത്രക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ സ്പെയിനിൽ ഉള്ളവർ അവധിക്കാലം അവിടെത്തന്നെ തുടരാൻ ശ്രമിക്കുക. പ്രാദേശിക നിയമങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ വിദേശകാര്യ ഓഫീസിന്റെ (എഫ്സിഓ) യാത്ര ഉപദേശങ്ങൾ പതിവായി പരിശോധിക്കുകയും ചെയ്യുക. മിക്ക ഹോളിഡേ ഓപ്പറേറ്റർമാരും സ്പെയ്നിലേയ്ക്കുള്ള പ്രധാന യാത്രകൾ റദാക്കിയിരിക്കുന്നതിനാൽ യാത്ര ബുക്ക്‌ ചെയ്തിട്ടുള്ളവർ ട്രാവൽ പ്രൊവൈഡറുമായി ബന്ധപ്പെടുക. സ്പെയിനിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ എഫ്സിഓ ഉപദേശിക്കുന്നുണ്ട്. അതിൽ കാനറി ദ്വീപുകളും ബലേറിക് ദ്വീപുകളും ഉൾപ്പെടുന്നില്ല. എന്നാൽ ഇവിടുന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്.

ഇപ്പോൾ സ്പെയിനിൽ ഉള്ളവരുടെ യാത്ര ഇൻഷുറൻസ് അവർ മടങ്ങിയെത്തുന്നതുവരെ നിലനിൽക്കുമെന്ന് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ എഫ്‌സി‌ഒ ഉപദേശത്തിന് വിരുദ്ധമായി ഇപ്പോൾ യാത്ര ചെയ്യുന്നവരുടെ ഇൻഷുറൻസ് അസാധുവാകും. പുതിയ നിയമത്തിൽ കുടുങ്ങിപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും ഉൾപ്പെടുന്നുണ്ട്. നിയമ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഗ്രാന്റ് ഷാപ്പ്സ് കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് പോയത്. ആസൂത്രണം ചെയ്തതുപോലെ ഷാപ്പ്സ് അവധിക്കാലം തുടരുമെന്ന് ഡിഎഫ്ടി വക്താവ് പറഞ്ഞു. പുതിയ നിയമങ്ങൾക്കനുസൃതമായി മടങ്ങിവരുമ്പോൾ അദ്ദേഹം ഐസൊലേഷനിൽ കഴിയും. പ്രധാന നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആസന്നമാണെന്ന് സ്പാനിഷ് അധികൃതർ മുന്നറിയിപ്പ് നൽകി. സ്പെയിനിൽ ഇതുവരെ 28,000 കൊറോണ വൈറസ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കറ്റലോണിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

സാധാരണ ഹൈവേകളിൽ കൂടിയുള്ള വേഗത മണിക്കൂറിൽ 60 മൈൽ സ്പീഡ് ആണെന്നിരിക്കെ, റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ അത് 50 മൈൽ സ്പീഡ് ആയിരുന്നു. എന്നാൽ സമയനഷ്ടവും ഡ്രൈവർമാരുടെ മാനസികസമ്മർദ്ദവും കണക്കിലെടുത്ത് അത് 10 മൈൽ സ്പീഡ് കൂടി അനുവദീനമായി, ഇപ്പോൾ പണി നടക്കുന്ന സ്ഥലങ്ങളിലൂടെയുള്ള പരമാവധി വേഗത 60 മൈൽ സ്പീഡ് ആയി ഉയർത്തിയിട്ടുണ്ട്. മൈൽ പെർ ഹവർ വേഗതാ സൂചിക സ്വീകരിച്ചിരിക്കുന്ന യൂറോപ്പിലെ ഏക രാജ്യമാണ് ഇംഗ്ലണ്ട്.

ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന കണക്ക് പ്രകാരം ഏകദേശം 96 കിലോമീറ്ററാണ് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലൂടെ ഒരു ഡ്രൈവർക്ക് ഒരു മണിക്കൂറിൽ ഓടിയെത്താവുന്ന ദൂരം. എന്നാൽ ഇന്ത്യയിലെ നാഷണൽ ഹൈവേകളിലൂടെ ഉള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആണ്, എക്സ്പ്രസ് ഹൈവേകളിൽ 120 കിലോമീറ്ററും. ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ നിയമം നടപ്പിൽ വരുത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്. യാത്രാസമയം ചുരുങ്ങും എന്നതിനാൽ ഓട്ടോമൊബൈൽ അസോസിയേഷൻ (എ എ ) ഈ തീരുമാനം ഹർഷാരവത്തോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ ഇവിടങ്ങളിലെ വേഗത പരിധി ഉയർത്തുന്നത് റോഡ് പണി നടത്തുന്ന തൊഴിലാളികളുടെ സുരക്ഷയെ സാരമായി ബാധിക്കും എന്ന് മുൻപ് യൂണിയനുകൾ പരാതിപ്പെട്ടിരുന്നു. റോഡ് പണി നടക്കുന്ന എല്ലാ ഹൈവേകളിലും 60എംപിഎച്ച് വേഗ പരിധിയിൽ സഞ്ചരിക്കാനാവില്ല, റോഡിന്റെ നിലവാരവും അറ്റകുറ്റപ്പണികളുടെ തീവ്രതയും അനുസരിച്ച് ചിലയിടങ്ങളിൽ അത് 40എംപിഎച്ച് മുതൽ50 എംപിഎച്ച് വരെ ആയേക്കാം. എം1 ലെ 13 മുതൽ 16 വരെയുള്ള ജംഗ്ഷനുകൾ തുടങ്ങി, ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ഹൈവേകളിലും വേഗത പരിശോധനയും പരീക്ഷണങ്ങളും നടത്തിയശേഷം മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 24 മൈൽ യാത്ര 68 സെക്കൻഡ് ആവറേജ് കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ നേട്ടം.

ചീഫ് എക്സിക്യൂട്ടീവ് ആയ ജിം ഓ സള്ളിവൻ പറയുന്നു “റോഡിന്റെ അറ്റകുറ്റപ്പണികൾ അത്യാവശ്യമാണെന്ന് എല്ലാ ഡ്രൈവർമാർക്കും അറിയാം എന്നാൽ ദൗർഭാഗ്യവശാൽ തങ്ങളുടെ വാഹനത്തിനു മുന്നിൽ തടസ്സം നിന്നു കൊണ്ട് പണി ചെയ്യുന്നത് ആർക്കും താൽപര്യമില്ലതാനും, അവരുടെ ഫ്രസ്ട്രേഷൻ മാറ്റാൻ പുതിയ വേഗപരിധി സഹായിക്കുമെന്ന് കരുതുന്നു.”

10എംപിഎച്ച് കൂടി വർധിപ്പിക്കണം എന്ന ആവശ്യം 2017 മുതൽ ഉയർന്ന് വന്നിട്ടുള്ളതാണ്, എന്നാൽ ഏതാനും വർഷങ്ങളായി മോട്ടോർ വേ തൊഴിലാളികളുടെ ജീവനുകൾ എടുത്ത അപകടങ്ങൾ കാരണം യുണൈറ്റ് യൂണിയൻ തീരുമാനത്തെ എതിർത്തിരുന്നു. ഇപ്പോൾ തന്നെ അറ്റകുറ്റപണികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഡ്രൈവർമാർ ഉയർന്ന വേഗതയിൽ വാഹനം ഓടിച്ചു കയറ്റാറുണ്ട്. ഇനിയും ഒരു പക്ഷേ അപകടങ്ങളുടെ എണ്ണം വർദ്ധിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈൻ. സ്‌പെയിനിലെ കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ വർധനവുണ്ടായതിനാൽ യുകെ സർക്കാർ ഈ മാറ്റം ഉടൻ പ്രഖ്യാപിക്കുമെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഇന്നുതന്നെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് വാർത്തകൾ. മാഡ്രിഡ്, ബാഴ്‌സലോണ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ രണ്ടാം ഘട്ട രോഗവ്യാപനം ഉടൻ ഉണ്ടാകുമെന്ന് സ്‌പെയിൻ മുന്നറിയിപ്പ് നൽകി. അണുബാധയുടെ വർദ്ധനവ് മൂലം മേഖലയിലെ എല്ലാ നൈറ്റ്ക്ലബ്ബുകളും ബാറുകളും അടുത്ത രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് കാറ്റലോണിയ സർക്കാർ അറിയിച്ചു. പല ബ്രിട്ടീഷുകാരും സ്പെയിനിൽ വീടുള്ളവരാണ്. മാത്രമല്ല യാത്രികർക്ക് പ്രിയപ്പെട്ട ഒരിടം കൂടിയാണ് സ്പെയിൻ. അതിനാൽ തന്നെ സർക്കാർ വളരെ വേഗം കൈക്കൊള്ളുന്ന ഈയൊരു തീരുമാനം സ്പെയിനിൽ നിന്ന് തിരികെയെത്തുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കും.

900 ത്തിൽ അധികം പുതിയ വൈറസ് കേസുകൾ സ്പാനിഷ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. യുകെ യാത്രക്കാർക്കുള്ള ക്വാറന്റൈൻ നടപടികൾ ജൂൺ ആദ്യം സർക്കാർ അവതരിപ്പിച്ചിരുന്നു. വ്യോമയാന, യാത്രാ വ്യവസായങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ക്വാറന്റൈൻ കൂടാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സ് കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ട്വീറ്റ് ചെയ്തു. എസ്റ്റോണിയ, ലാറ്റ്വിയ, സ് ലൊവാക്യ, സ് ലൊവേനിയ, സെന്റ് വിൻസെന്റ്, ഗ്രനേഡൈൻസ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന ആർക്കും രണ്ടാഴ്ചത്തേക്ക് ഐസൊലേഷനിൽ കഴിയേണ്ടതില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

അമിതവണ്ണം ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒരെണ്ണം വാങ്ങുമ്പോൾ മറ്റൊരെണ്ണം സൗജന്യം എന്ന ഓഫർ ഇനിമുതൽ ഉണ്ടാവില്ല. ഭക്ഷണ വിതരണ മേഖലയുടെ കടുത്ത എതിർപ്പിനിടയിലും രാത്രി 9:00 വരെ നൽകിവരുന്ന ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

രാജ്യത്തെ ജനങ്ങളുടെ അമിതവണ്ണം ഇല്ലാതാക്കണമെന്ന നീക്കവുമായി മുന്നോട്ടുപോകുന്ന ബോറിസ് ജോൺസൻ സൂപ്പർമാർക്കറ്റുകളിൽ ഇനിമുതൽ ഫാസ്റ്റ് ഫുഡിന് ഡിസ്കൗണ്ട് നൽകാൻ പാടില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കൊഴുപ്പും മധുരവും കൂടുതൽ അടങ്ങിയിട്ടുള്ള മിഠായികൾ ചോക്ലേറ്റുകൾ മുതലായവക്ക് ഇനിമുതൽ ഒന്ന് എടുക്കുമ്പോൾ ഒന്ന് സൗജന്യം എന്ന് ഓഫർ ബാധകമല്ലാതാവും.

ഹോട്ടലിലെ മെനു കാർഡുകളിലും ഇനിമുതൽ, നൽകുന്ന ഭക്ഷണത്തിൽ എത്രമാത്രം കലോറി ഉൾപ്പെട്ടിട്ടുണ്ട് എന്നു കൂടി വിശദമാക്കണം എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് കൂടുതലായി ബാധിച്ചതും മരണപ്പെട്ടതും അമിത വണ്ണമുള്ളവരെയാണ് എന്ന കണ്ടെത്തലാണ് ജോൺസണെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

ഭക്ഷണസാധനങ്ങളുടെ വിപണനം പരസ്യങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ, കുട്ടികളെ ആകർഷിക്കുന്ന ഇത്തരം പരസ്യങ്ങൾ രാത്രി 9:00 വരെ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പറയുന്നു.

ഓഗസ്റ്റ് മുതൽ ‘ഈറ്റ് ഔട്ട് റ്റു ഹെൽപ് ഔട്ട് ‘എന്നപേരിൽ ചാൻസിലർ ഋഷി സുനാക് കൂടുതൽ ജനങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും, ഹോട്ടൽ മേഖലയെ ശക്തിപ്പെടുത്താനുമായി പ്രഖ്യാപിച്ചിരുന്ന പദ്ധതി നടപ്പിൽ വരുത്താൻ ഏതാനും ദിനങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ 50 ശതമാനം വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ചാൻസിലർ ഋഷി സുനാക് ഉദ്ദേശിച്ചിരുന്നത്.

എല്ലാ വിഷയങ്ങളിലും തുറന്ന സമീപനം സ്വീകരിച്ചിരുന്ന പ്രൈം മിനിസ്റ്റർ മുൻപ്, വ്യക്തി താല്പര്യമനുസരിച്ച് രാജ്യത്ത് ജനങ്ങൾക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും കഴിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധിച്ച ശേഷം അമിതവണ്ണം പ്രശ്നമാണെന്ന് കണ്ടെത്തിയ ജോൺസൺ തൻെറ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിലേക്ക് പൊതുജനങ്ങളെയും ക്ഷണിച്ച ബോറിസ് ജോൺസൺ സൂപ്പർ ഫിറ്റ് ആവുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് സ്കൂളുകളിൽ ലഭ്യമാകുന്ന ഉച്ചഭക്ഷണത്തിൽ നിന്നും ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ നേരത്തെ നിർദ്ദേശം വന്നിരുന്നു.

ഡോ. ഐഷ വി

അമ്മയോടൊപ്പം കാസർഗോഡ് നെല്ലിക്കുന്നിലെ മാർക്കറ്റിൽ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പോയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ കുട്ടയോളം വലുപ്പമുള്ള ആമകൾ . കൂട്ടത്തിൽ വിരുതു കൂടിയ ഒരാമ ഓടാൻ ശ്രമിച്ചപ്പോൾ ഒരാൾ അതിന്റെ പുറത്ത് കയറി നിൽക്കുന്നു. കുട്ടകളിൽ കറുത്ത നിറത്തിലുള്ള വലിയ ആമ മുട്ടകളുമായി സ്ത്രീകൾ. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ നെല്ലിക്കുന്ന് കടൽപ്പുറത്ത് മണൽ മാന്തി മുട്ടയിടാനായി കടലിൽ നിന്നും കൂട്ടമായി കരയിൽ കയറിയ കടലാമകളെയാണ് അവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കടലാമകൾ തങ്ങളുടെ മുട്ടകൾ കര സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാണണം. ചില ആമകൾ തലയും കൈകാലുകളും തോടിനുള്ളിലേയ്ക്ക് വലിച്ച് പതുങ്ങി ഒരു കുട്ട കമഴ്ത്തിയതു പോലെ കിടന്നു. ഒന്നു രണ്ടെണ്ണം ഇടയ്ക്കിടെ തല മാത്രം പുറത്തേയ്ക്കിട്ട് നോക്കുന്നുണ്ട്. ഒരാൾ പറയുന്നത് കേട്ടു: ആമകളെ തീയിലിട്ട് ചുട്ടാൽ മാംസം പുറത്തെടുക്കാൻ എളുപ്പമുണ്ടെന്ന് .അന്ന് രണ്ടാം ക്ലാസ്സിലായിരുന്ന( കാലം 1974) ഞാൻ ജീവിതത്തിൽ ആദ്യമായാണ് ആമകളെ കാണുന്നത്. അതും ജീവനുള്ളവ. ഒന്നാo പാഠത്തിലെ രണ്ടാം സ്വരാക്ഷരം പഠിപ്പിക്കാനുള്ള ചിത്രവും “ആ – ആമ” എന്ന വാക്കുമാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്. അന്ന് അമ്മ രണ്ട് ആമ മുട്ടകൾ വാങ്ങി. ഞങ്ങൾ വീട്ടിലേയ്ക്ക് പോന്നു. എന്റെ കൈ വെള്ളയിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു. കോഴി മുട്ടയുടെ തോടു പോലുള്ള തോട് അവയ്ക്കില്ലായിരുന്നു. തോൽ പോലുള്ളതായിരുന്നു മുട്ടയുടെ ആവരണം. അമ്മ അത് തോരൻ വച്ചു തന്നു.

ആമകളെ കുറിച്ച് കൂടുതൽ അറിയുന്നത് പിന്നീടാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് ആറാം ക്ലാസ്സുകാർക്ക് ഒരു ചോദ്യമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയേത്? ആറാം ക്ലാസ്സിലെ മഹിളാമണിയായിരുന്നു എന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയത്. വർഷം 1978. ഉത്തരം അറിയാതിരുന്ന മഹിളാമണി അവരുടെ ജൂനിയറായ എന്നോട് ടീച്ചർ കാണാതെ ആ ചോദ്യത്തിന്റെ ഉത്തരമറിയാമോ എന്ന് ചോദിച്ചു. എനിക്കത് അറിയില്ലായിരുന്നു. ഞാൻ വീട്ടിലെത്തി. ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് എനിക്ക് തിരയാൻ വല്യമാമൻ സമ്മാനിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ എല്ലാ പുസ്തകങ്ങളും വീണ്ടും പരതി. അതിൽ ഒരിടത്തു നിന്നു ആമയുടെ ആയുസ്സിനെപ്പറ്റി എനിക്ക് വിവരം ലഭിച്ചു . 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ജീവിയാണത്രേ ആമ . കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകട ഘടത്തിൽ ഉൾ വലിക്കാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയ ജീവിയായതു കൊണ്ടുമാകാം ആമയ്ക്ക് അത്രയും ആയുസ്സ് ഉള്ളത് എന്ന് ഞാൻ ചിന്തിച്ചു.

ജീവനുള്ള ആമകളെ എനിക്ക് ലഭിക്കുന്നത് 2007 ലാണ്. ഞങ്ങൾ മാവേലിക്കരയിൽ ശ്രീകൃഷ്ണവിലാസം എന്ന വീട്ടിൽ വാടകയ്ക് താമസിക്കുമ്പോൾ. ആ വീട്ടിൽ മുറ്റത്തിന്റെ അരിക് കെട്ടാനായി ഇറക്കിയ മണലിൽ ഇരുന്ന ആമകളായിരുന്നു അത്. ചെറിയ കരയാമകൾ ആണ് അവയെന്ന് പിന്നീട് അറിഞ്ഞു. ആ പ്രദേശത്ത് അത്തരം ആമകൾ ഉണ്ടത്രേ. മാവേലിക്കരയിലെ പല വീടുകളിലും വലിയ ആഴമുള്ള കുളങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ പുറകിലും ഒരു വലിയ കുളമുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ആ കുളത്തിന് ഒന്നര മീറ്റർ താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. രണ്ട് തലമുറകൾ പരിശ്രമിച്ച് ആ കുളം നികത്തി അത്രത്തോളമാക്കി. കാളവണ്ടിയിലും മറ്റുo മണ്ണടിച്ചിട്ട് കാലങ്ങൾ കൊണ്ടാണ് അവർ അത്രത്തോളമാക്കിയത്.

ഞങ്ങൾ അവിടെ താമസിക്കുമ്പോൾ മൂന്നാം തലമുറയുടെ ഊഴമായിരുന്നു. ഇന്ദു എന്ന വീട്ടുടമസ്ഥ ആ പറമ്പ് കൃഷി ഭൂമിയാക്കാനായി കുളം മണ്ണിട്ട് നികത്താൻ കല്ലേലിൽ ഉണ്ണി എന്നയാളെ ഏൽപ്പിച്ചു . ഇന്ദുവും കുടുംബവും കൽക്കട്ടയിലായിരുന്നു താമസം. ജെ സി ബി, ലോറി തുടങ്ങിയവയൊക്കെയുള്ള കാലമായതുകൊണ്ട് കല്ലേലിൽ ഉണ്ണിയ്ക്ക് വേഗം പണി പൂർത്തിയാക്കാൻ സാധിച്ചു. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളായിരുന്നു ആ കുളം നികത്താൻ ഉപയോഗിച്ചത്. കൂട്ടത്തിൽ അയൽപക്കക്കാരും മടിച്ചില്ല. അവരുടെ വീട്ടിലെ സകല പ്ലാസ്റ്റിക്ക് വേസ്റ്റുകളും ചപ്പ് ചവറുകളും ഓരോ തവണയും ലോറികൾ വരുന്നതിന് മുമ്പ് കൊണ്ടു തള്ളി. ഇത്രയും കെട്ടിട വേസ്റ്റുകൾ കൊണ്ടു ത്തള്ളിയാൽ ആ ഭൂമി കൃഷിഭൂമിയായി ഉപയോഗിയ്ക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനും കല്ലേലിൽ ഉണ്ണി പരിഹാരം കണ്ടെത്തി. ആ പറമ്പിലെ തന്നെ നല്ല മണ്ണുള്ള സ്ഥലത്തു നിന്നും ജെസിബി വച്ച് മണ്ണ് മാന്തി കുളത്തിന്റെ ഏറ്റവും മുകളിലായി നിക്ഷേപിച്ചു . നിരത്തി നല്ല കൃഷിഭൂമിയാക്കി മാറ്റി.

ഇങ്ങനെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആമകളാകണം ഞാൻ മണലിൽ നിന്നും എടുത്തത്. ആ വീടിന്റെ കിണറിനരികിലായി ഒരു സിമന്റ് ടാങ്കുണ്ടായിരുന്നു. ഞാനതിൽ വെള്ളം നിറച്ച് ആമകളെ അതിലിട്ടു. ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും കൊടുത്തു. പക്ഷേ അവ അതൊന്നും തിന്നു കണ്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ടാങ്കിനരികിൽ ചെന്ന് നോക്കിയപ്പോൾ ടാങ്കിൽ ആമകളില്ലായിരുന്നു. സ്വന്തം ഭക്ഷണവും അവർക്ക് പറ്റിയ ആവാസ വ്യവസ്ഥയും തേടി പോയതാകണം. അവ ജീവിക്കട്ടെ 500 വർഷത്തിലധികം എന്ന് മനസ്സാൽ ആഗ്രഹിച്ചു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

RECENT POSTS
Copyright © . All rights reserved