സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ കാലത്ത് വീടുകളിൽ കഴിയുന്ന ജനങ്ങൾക്ക് പുത്തനുണർവ് നൽകുവാൻ വിവിധ മത്സരങ്ങളുമായി സഭാനേതൃത്വങ്ങൾ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബർമിങ്ഹാമിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ഓൺലൈൻ ഫോട്ടോ കോമ്പറ്റീഷൻ നടത്തി. പരമ്പരാഗത രീതിയിലുള്ള ക്രിസ്ത്യൻ വേഷം ധരിച്ചു കുടുംബ ഫോട്ടോകളാണ് ഈ മത്സരത്തിന് അയക്കേണ്ടിയിരുന്നത്.
ഈ മത്സരത്തിലെ വിജയികളെ സഭാനേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്നാനായ അസോസിയേഷനിലെ അംഗമായ ബിജു മടുക്കക്കുഴിക്കും കുടുംബത്തിനുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനത്തിന് തുല്യ പോയിന്റോടുകൂടി രണ്ട് കുടുംബങ്ങൾ അർഹമായതിനാൽ ഇരുവർക്കും സമ്മാനം നൽകുവാൻ അസോസിയേഷൻ തീരുമാനിച്ചു. സിറിയക്ക് ചാഴിക്കാട്ടിനും കുടുംബത്തിനും, അഭിലാഷ് മയിലപ്പറമ്പിലിനും കുടുംബത്തിനുമാണ് രണ്ടാംസ്ഥാനം ലഭിച്ചത്. മൂന്നാം സ്ഥാനത്തിന് അർഹരായവർക്ക് ചെറിയ പോയിന്റ് വ്യത്യാസത്തെ സമ്മാനം നഷ്ടമായി. എന്നാൽ ഇവർക്ക് കൺസലേഷൻ പ്രൈസ് ലഭിച്ചു. സണ്ണി തറപ്പേലും കുടുംബവുമാണ് ഈ സമ്മാനത്തിന് അർഹരായത്.
ജോൺ മുളയിങ്കലും കുടുംബവുമാണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത്. രേഖ തോമസ് പാലക്കനും കുടുംബവുമാണ് രണ്ടാം സമ്മാനം സ്പോൺസർ ചെയ്തത്. സമ്മാനം സ്പോൺസർ ചെയ്ത ഇരുവർക്കും ബിർമിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
ഫാദർ മാത്യു കണ്ണാലയിലും, ഫാദർ ജീവൻ പറയിടിലുമാണ് വിധികർത്താക്കൾ ആയിരുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി സെക്രട്ടറി സിനു തോമസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തലേറെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ ദിവസങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ആരൊക്കൊയോ ചെയ്‌ത പുണ്യപ്രവർത്തിയുടെ ഫലമെന്നോണം ഒരുപിടി സന്തോഷകരമായ വാർത്തകളും യുകെ മലയാളികളെത്തേടിയെത്തി. അത്തരത്തിൽ ഉള്ള പോർട്സ് മൗത് നിവാസികളായ ഒരു മലയാളി നഴ്‌സ് കുടുംബത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. തങ്ങളുടെ മൂന്നാമത്തെ കൺമണിയെ കാണാമെന്ന സന്തോഷത്തോട് ജോസ് ലിൻ ആന്റണിയും ഷെഫിയും കാത്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കരുതിവെച്ചത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ചിലതാണ്. ഓർക്കാൻ ശ്രമിച്ചാലും ആ ദിവസങ്ങളെ പറ്റി ജോസ്‌ലിന്റെ മനസ്സിൽ ഒന്നുമില്ല, ഒക്കെയും ഷെഫിയും മറ്റുള്ളവരും പറഞ്ഞു കൊടുത്ത അറിവ് മാത്രമാണ്. പക്ഷേ ഒന്നറിയാം പ്രാർത്ഥനയുടെ ഫലം കൊണ്ട് താനും കുഞ്ഞും സ്നേഹം നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.
വയറ്റിൽ 28 ആഴ്ച പ്രായമായ കുഞ്ഞുണ്ടെങ്കിലും, അതിന്റെ ചെറിയ പ്രയാസങ്ങൾ അവഗണിച്ച് പതിവുപോലെ 2020 മാർച്ച് 13ന് ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ഡ്യൂട്ടിക്ക് പോയിരുന്നു. എന്നാൽ പിറ്റേദിവസം ചെറിയ പനി ഉണ്ടായതിനാൽ ഡ്യൂട്ടിക്ക് പോയില്ല. പനി ഉണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ചെറിയ മരുന്നുകൾ കഴിക്കുകയും വിശ്രമിക്കുകയും ചെയ്തെങ്കിലും കടലിലെ തിരമാലകൾ വന്നു പോകും പോലെ പനി കൂടിയും കുറഞ്ഞും നിന്നു. അതേസമയം പനി മൂലമുള്ള ചൂട് കൂടി തന്നെ നിൽക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഭർത്താവ് ഷെഫി ആശുപത്രിയിലേക്ക് വിളിച്ചു. ഗർഭിണിയായവർക്ക് ആശുപത്രിയുമായി ബന്ധപ്പെടുവാൻ പ്രത്യേക സംവിധാനം ലഭ്യമാണ്. പാരാമെഡിക്കൽ സംഘം പിറ്റേന്ന് പുലർച്ചെയാണ് ആംബുലൻസുമായി എത്തിയത്.
ആശുപത്രിയിൽ എത്തിയ പാടെ എക്സറേ പോലുള്ള ചെറിയ പരിശോധനകൾ നടത്തി പനിയാണ് പ്രശ്നങ്ങളൊന്നുമില്ല എന്ന് സമാധാനിപ്പിച്ചു പനിക്കുള്ള മരുന്നും നൽകി തിരികെ അയച്ചു. വീട്ടിലെത്തിയിട്ടും ചൂട് കൂടിയും കുറഞ്ഞും നില്ക്കെ ആശുപത്രിയിൽ നിന്നും കോൾ വന്നു, 17 ന് എടുത്ത എക്സ് റേ യിൽ ചെറിയ ഇൻഫെക്ഷൻ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്സ് കഴിക്കണം എന്ന്. ഉടൻതന്നെ മരുന്നു കഴിച്ചു തുടങ്ങിയെങ്കിലും, പിന്നീട് മറ്റ് രോഗലക്ഷണങ്ങളും കണ്ടുതുടങ്ങി. കടുത്ത ചുമ, ശ്വാസതടസ്സം കഫത്തിൽ നേരിയരക്ത സാന്നിധ്യം, കടുത്ത ചൂട്, ഇതൊക്കെ കണ്ട് പരിഭ്രമിച്ച കുടുംബം വീണ്ടും ആംബുലൻസ് വിളിച്ചു എന്നാൽ പിറ്റേന്ന് പുലർച്ചെ ആണ് ആംബുലൻസ് എത്തിയത്. ജോസ്‌ലിൻ ഒരുപാട് വിഷമിച്ചാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കോവിഡ് രോഗികളുടെ നടുവിലേക്കാണ് ഉദരത്തിലെ പിഞ്ചോമനയേയും കൊണ്ട് താൻ പോകുന്നതെന്ന ചിന്ത അവളെ ഭയപ്പെടുത്തി. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാനുള്ള ധൈര്യമില്ലാതെ ജോസ്‌ലിനും ഷെഫിയും ആശുപത്രിയിലേയ്ക്ക് പോയി.
പിന്നീട് ഗുരുതരാവസ്ഥയിലായ ജോസ്‌ലിനെ ഇന്റെൻസീവ് ട്രീറ്റ്മെന്റ് യൂണിറ്റിലേക്ക് മാറ്റി. എക്സ്റേ ഫലം ഭയപ്പെടുത്തുന്നതായിരുന്നു. ഇരു ശ്വാസകോശങ്ങളും മോശമായ അവസ്ഥയിൽ, ഓക്സിജൻ സാച്ചുറേഷനും രക്തസമ്മർദ്ദവും താണു, ഓക്സിജൻ നൽകിയിട്ടും സാച്ചുറേഷൻ ലെവൽ ഉയരാതെ ആയപ്പോൾ ജോസ്‌ലിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റാൻ മെഡിക്കൽ ടീം തീരുമാനിച്ചു. പിന്നീടാണവൾ അബോധാവസ്ഥയിൽ ആകുന്നത്, പിന്നീട് നടന്നതൊന്നും ജോസ്‌ലിന് ഓർമ്മയില്ല. ജോസ്‌ലിനെ കോവിഡ് സസ്പെക്ടഡ് കേസ് ആക്കി. വളരെയേറെ മോശം സാഹചര്യം ആയതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നടത്തുമെന്ന് പറഞ്ഞു, ഷെഫി വീട്ടിലേക്ക് മടങ്ങാനും കുടുംബം ഉൾപ്പെടെ ഐസൊലേഷനിൽ പ്രവേശിക്കാനും നിർദേശം നൽകി.
ശനിയാഴ്ച ഉച്ചയ്ക്ക് 11 ന് ജോസ്‌ലിൻ ജോസഫിന്റെ സർജറി ആരംഭിച്ചുവെന്ന് വീട്ടിൽ ഫോൺ ചെയ്ത് അറിയിച്ചു. വീട്ടിൽ എല്ലാവരും കണ്ണീരോടെ പ്രാർത്ഥിച്ചു. അവർക്കൊപ്പം രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ കുറേയേറെ മനുഷ്യരും ലോകത്തിന്റെ പല ഭാഗത്തു നിന്നായി അവർക്ക് വേണ്ടി അവരോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രിയിൽ നിന്നും വന്ന് ഫോൺ കോളിലൂടെ ഷെഫി അറിഞ്ഞു. തനിക്കൊരു മോൾ ജനിച്ചിരിക്കുന്നു. 990 ഗ്രാം തൂക്കം 28 ആഴ്ച വളർച്ച. വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണിച്ചശേഷം ശിശു വിഭാഗത്തിലെ സംരക്ഷണത്തിലേക്ക് കുഞ്ഞിനെ മാറ്റി. ജോസ്‌ലിൻ പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തിലായി, വീട്ടിൽ എല്ലാവർക്കും കോവിഡ് ഭീതിയും.
മാർച്ച് 22 ഓടെ ഷെഫിക്കും മമ്മിക്കും പനി തുടങ്ങി, അത് കുറഞ്ഞും കൂടിയും നിന്നു, ആർക്കും ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇരുപത്തിമൂന്നാം തീയതി ആശുപത്രിയിൽനിന്ന് വിളിയെത്തി ജോസ്‌ലിന് നല്ല മാറ്റം ഉണ്ടെന്നും വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചേക്കും എന്നും. ജോസ്‌ലിനെ റെസ്പിറേറ്ററി വിഭാഗത്തിലേക്ക് മാറ്റി. വീട്ടിലുള്ളവർക്ക് പനി കുറഞ്ഞു തുടങ്ങിയിരുന്നു.
കണ്ണുതുറന്ന ജോസ്‌ലിനോട് ഡോക്ടർ മണിക്കൂറുകൾക്ക് ശേഷമാണ് കോവിഡിനെ പറ്റിയും കുഞ്ഞുമകളെ പറ്റിയുമൊക്കെ പറഞ്ഞത്. പിന്നീട് വളരെ വേഗത്തിൽ അവൾ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് ഗതിവേഗത്തിൽ നടന്നുതുടങ്ങി. പ്രാർത്ഥനയിൽ വിശ്വാസം ഇല്ലാതിരുന്ന ഡോക്ടർ പോലും കുഞ്ഞു മകൾക്ക് അമ്മയെ തിരികെ നൽകണെ എന്ന് പ്രാർത്ഥിച്ചു പോയി. ജോസ്‌ലിനെയും കുഞ്ഞിനെയും അത്ഭുത അമ്മയുംകുഞ്ഞും എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ഇടയ്ക്ക് കുഞ്ഞിനെയും വീട്ടുകാരെയും വീഡിയോ കോളിലൂടെ കാണുന്നുണ്ടായിരുന്നു. നഴ്സുമാർ ഇടയ്ക്കിടെ കം ബാക്ക് എന്ന് തന്റെ ചെവിയിൽ മന്ത്രിച്ചിരുന്നതായി ജോസ്‌ലിൻ ഓർക്കുന്നു. അങ്ങനെ രോഗം ഭേദമായി. മാർച്ച് 28 ഓടെ ജോസ്‌ലിനെ തിരിച്ചുകൊണ്ടുവരാൻ മറ്റു വഴികൾ ഇല്ലാതിരുന്ന ഷെഫി ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് കാറുമായി ചെന്ന് ഭാര്യയെ കൂട്ടി.
വീട്ടിലെത്തി കഴിഞ്ഞ് രണ്ടു തവണ നടത്തിയ സ്രവപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ഏപ്രിൽ ആറിന് മാത്രമാണ് ജോസ്‌ലിൻ കുഞ്ഞിനെ കണ്ടത്. ഏപ്രിൽ പതിമൂന്നിനാണ് ഷെഫി കുഞ്ഞിനെ കാണുന്നത്. പിന്നീട് അധികൃതർ അനുവദിക്കുന്ന ദിവസങ്ങളിൽ മാത്രം അകലത്തു നിന്നുകൊണ്ട് കുഞ്ഞിനെ കണ്ടു. ജനിച്ച ശേഷം രണ്ടു മാസം ആശുപത്രിയിലായിരുന്ന കുഞ്ഞുമായി മെയ് 21നാണ് ജോസ്‌ലിനും ഷെഫിയും വീട്ടിലെത്തിയത്, അവരെ സ്വീകരിക്കാൻ മമ്മിക്കും ജോവ്‌റിലിനും കെസ്റ്ററിനുമൊപ്പം ലോകത്തിന്റെ പ്രാർത്ഥനയും ഉണ്ടായിരുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : ജോർജ് ഫ്ലോയിഡിന്റെ മരണത്തോടെ ലോകമെങ്ങും വ്യാപിച്ച പ്രതിഷേധം യുകെയിൽ ശക്തി പ്രാപിക്കുന്നു. മന്ത്രിമാരിൽ നിന്നും പോലീസ് മേധാവികളിൽ നിന്നുമുള്ള നിർദേശങ്ങൾ ലംഘിച്ച് ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രക്ഷോഭകർ ഇന്നലെ യുകെയിലുടനീളം ഒത്തുകൂടി. പാർലമെന്റ് സ്‌ക്വയറിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വർണ്ണവെറിയുടെ ഇരകളായ ബെല്ലി മുജിംഗ, മാർക്ക് ഡഗഗൻ, ഡെറക് ബെന്നറ്റ് തുടങ്ങിയ കറുത്തവർഗക്കാരെ അനുസ്മരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആയി വംശീയത പടർന്നുകിടക്കുന്നുവെന്ന് 29 കാരനായ ഇമ്രാൻ അയ്ടൺ പ്രകടനത്തിനിടയിൽ മെഗാഫോണിലൂടെ പറഞ്ഞു. നിയമനം, തൊഴിൽ, രാഷ്ട്രീയം, ഇമിഗ്രേഷൻ, ക്രിമിനൽ, നീതിന്യായ വ്യവസ്ഥ എന്നിവയിൽ വേരൂന്നിയതാണ് വംശീയത എന്നും ഇന്ന് ഇതിനൊരു അവസാനം ഉണ്ടാകുകയാണെന്നും ഇമ്രാൻ കാണികളോട് പറഞ്ഞു. പ്രതിഷേധക്കാർ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തുകയും മറ്റുചിലർ വെസ്റ്റ്മിൻസ്റ്ററിൽ തുടരുകയും ചെയ്തു.
കോവിഡ് -19 നെക്കാൾ വലിയ ഒരു വൈറസ് ഉണ്ട്; അതാണ് വംശീയതയെന്ന് പ്രക്ഷോഭകർ വിളിച്ചുപറഞ്ഞു. ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. മറിച്ച് ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിപത്താണെന്ന് ഒരാൾ പറയുകയുണ്ടായി. കറുത്ത ജനതയെ ലക്ഷ്യമിടുന്ന പോലീസ് നടപടിയ്‌ക്കെതിരെയും പ്രവർത്തകർ ശബ്ദമുയർത്തി. പോലീസ് ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിൽ ഈ ആഴ്ച നടന്ന നിരവധി ഏറ്റുമുട്ടലുകളെത്തുടർന്ന് ഇന്നലെ ലണ്ടനിൽ പോലീസ് സേന അണിനിരന്നിരുന്നു. മാഞ്ചസ്റ്റർ, ഷെഫീൽഡ്, ഗ്ലാസ്ഗോ, കാർഡിഫ്, ലീസസ്റ്റർ തുടങ്ങി യുകെയിലെ മറ്റ് നഗരങ്ങളിലും നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് പ്രതിഷേധക്കാർ നിശബ്ദരാവുകയും ഫ്ലോയിഡിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിലത്ത് മുട്ടുകുത്തുകയും ചെയ്തു. ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ബോക്സർ ആന്റണി ജോഷ്വ, ജന്മനാടായ വാട്ട്ഫോർഡിൽ നടന്ന പ്രതിഷേധത്തിൽ പങ്കുചേർന്നു. ഒത്തുചേരലുകളുടെയും ബഹുജന സമ്മേളനങ്ങളുടെയും കാര്യത്തിൽ നിയന്ത്രണങ്ങൾ വളരെ ശക്തമാണെന്നും ഈ പ്രത്യേക സമയത്ത് പൊതുജനാരോഗ്യത്തിന് ഒന്നാം സ്ഥാനം നൽകണമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഇന്നലെ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരോട് അതിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ മാസ്കുകളും കയ്യുറയും ധരിച്ച് ആയിരങ്ങൾ പ്രതിഷേധപ്രകടനങ്ങളിൽ ഒത്തുചേരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുവരുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : എല്ലാ എൻഎച്ച്എസ് ജീവനക്കാരും രോഗികളും സന്ദർശകരും ജൂൺ 15 മുതൽ മാസ്ക് ധരിക്കണമെന്ന സർക്കാർ പ്രഖ്യാപനത്തിന് മുമ്പ് എൻഎച്ച്എസ് ട്രസ്റ്റുകളുമായി കൂടിയാലോചിച്ചില്ലെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. സുപ്രധാനവും സങ്കീർണ്ണവുമായ മാറ്റങ്ങളെക്കുറിച്ച് ട്രസ്റ്റ് മേധാവികൾക്ക് അറിവില്ലെന്ന് ക്രിസ് ഹോപ്സൺ പറഞ്ഞു. ജൂൺ പകുതി മുതൽ ആശുപത്രി സന്ദർശകരും രോഗികളും മാസ്ക് ഉപയോഗിക്കണമെന്നും ജീവനക്കാർ ശസ്ത്രക്രിയ മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഈയൊരു സുപ്രധാന തീരുമാനം എൻ എച്ച് എസ്സിന്റെ അറിവോടെ അല്ലെന്ന് ഹോപ്‌സൺ വെളിപ്പെടുത്തി. ആശുപത്രികൾക്കുള്ളിൽ മുഖം മൂടണമെന്ന് പൊതുജനങ്ങളളോട് ആവശ്യപ്പെടുമ്പോഴും ആർക്കും പരിചരണം നിഷേധിക്കില്ലെന്ന് എൻ എച്ച് എസ് വക്താവ് പറഞ്ഞു. എൻ എച്ച് എസ് ട്രസ്റ്റുകൾക്കായി ഇന്നലെ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശത്തിൽ സുപ്രധാന വിവരങ്ങൾ ഉൾപ്പെടുന്നു. ആളുകൾക്ക് ഇനി മുതൽ ആശുപത്രി സന്ദർശനത്തിന് അനുമതിയുണ്ട്. ഒരു സമയം ഒരു സന്ദർശകനെ മാത്രമേ അനുവദിക്കുകയള്ളൂ. എന്നാൽ കുടുംബാംഗങ്ങൾ കൂടെയുള്ളപ്പോൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് മറ്റൊരു സന്ദർശകനെ അനുവദിക്കാവുന്നതാണ്.
സന്ദർശകർ എല്ലായ്പ്പോഴും മാസ്കുകൾ ധരിക്കണമെന്നും കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകൾ സന്ദർശിക്കാൻ പാടില്ല എന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. മുഖാമുഖ സന്ദർശനം പരമാവധി ഒഴിവാക്കി വെർച്വൽ സന്ദർശനത്തിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. മാറ്റങ്ങൾ നടപ്പാക്കാൻ ട്രസ്റ്റുകൾക്ക് അടുത്തയാഴ്ച സമയമുണ്ടെന്നും ഈ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എൻഎച്ച്എസ് ഇംഗ്ലണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. സർക്കാരിന്റെ മാർഗനിർദേശം പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെന്ന് ഹോപ്‌സൺ പറഞ്ഞു. എൻ എച്ച് എസ് ഉദ്യോഗസ്ഥർ ഫേസ് മാസ്ക് ധരിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, ആവശ്യമുള്ള മാസ്കുകളുടെ എണ്ണം, വിതരണം ചെയ്യുന്ന രീതി തുടങ്ങി ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ബിബിസി ന്യൂസിനോട് പറഞ്ഞു.
ഹോപ്സന്റെ വിമർശനം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഏറ്റെടുത്ത് ചോദ്യങ്ങൾ ഉന്നയിച്ചു. കോവിഡ് -19 പകർച്ചവ്യാധിയിലുടനീളം പിപിഇ കിറ്റിന്റെ അഭാവം കണക്കിലെടുക്കുമ്പോൾ ജൂൺ 15നകം ഉദ്യോഗസ്ഥർക്കും രോഗികൾക്കും സന്ദർശകർക്കും വേണ്ടത്ര ഫേസ് മാസ്ക് ലഭ്യമാക്കണമെന്നും അത് സർക്കാർ ഉറപ്പാക്കേണ്ടത് തികച്ചും നിർണായകമാണെന്നും കൺസൾട്ടന്റ്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു. പൊതുഗതാഗതവും കടകളും പോലെ സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ മുഖം മൂടാൻ സർക്കാരുകൾ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ
നരകത്തീന്നെ കരകയറ്റിടേണേ തിര വയ്ക്കും വാഴും ശിവശംഭോ…”
ഒരു സന്ധ്യയ്ക്ക് ഞാനും അമ്മയും കൂടി നീട്ടി സന്ധ്യാനാമം ചൊല്ലുകയാണ്. അച്ഛൻ അതു കേട്ടുകൊണ്ടാണ് കയറി വന്നത്. പിന്നീട് അച്ഛൻ അമ്മയോട് പറഞ്ഞു. ആ സന്ധ്യാനാമം ജപിയ്ക്കുന്നതിൽ അല്പം ഋണാത്മകതയുണ്ട്. അത് കൊണ്ട് അത് ചൊല്ലേണ്ട. അമ്മ അത് അനുസരിച്ചു. ഞാനും പിന്നെയത് ചൊല്ലിയില്ല.
പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ ഒരു ദിവസം ഞങ്ങളെ മൂന്നുപേരേയും വിളിച്ചു നിർത്തി പറഞ്ഞു: ” ആത്മഹത്യ ഒരിയ്ക്കലും ഒന്നിനും ഒരു പരിഹാരമല്ല. ഈ മനോഹരമായ ഭൂമിയിൽ ഈശ്വരൻ നമുക്ക് ജീവിയ്ക്കാൻ തന്ന അവസരം നന്നായി ജീവിക്കണം. എല്ലാ പ്രതിസന്ധികളേയും തന്റേടത്തോടെ നേരിടണം. ഈശ്വരൻ തന്ന ജീവൻ ഈശ്വരൻ തിരിച്ചെടുക്കുമ്പോൾ പൊയ്ക്കോട്ടെ.” ദിന പത്രങ്ങളിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യാ കണക്ക് കണ്ടിട്ടാവണം അച്ഛൻ ഞങ്ങളോട് അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കാലo വരെയും ഞങ്ങൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. കൊച്ചു കുട്ടികളുടെ മനസ്സ് ഒരു തൂവെള്ള പ്രതലം പോലെയാണ്. അതിൽ എന്തെഴുതുന്നുവോ അത് നന്നായി തെളിഞ്ഞു നിൽക്കും. യഥാസമയം വേണ്ട നിർദ്ദേശങ്ങൾ എല്ലാ കാര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് നൽകിയാൽ അവർക്കത് നന്നായി ഗ്രഹിക്കാനും പ്രാവർത്തികമാക്കാനും കഴിയും.
ഒരിക്കൽ അനുജൻ ” ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ …..” എന്ന സിനിമാ ഗാനം പാടുന്നത് കേട്ടപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് ആ ഗാനം കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നെന്ന്. ഞാനന്നേരം അമ്മയോട് ചോദിച്ചു: ആ ഗാനത്തിന്റെ അന്ത:സത്തയറിഞ്ഞിട്ടാണോ അമ്മ അങ്ങനെ പറഞ്ഞതെന്ന് . അപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയുടെ കൗമാരപ്രായത്തിൽ കമന്റടിച്ചിരുന്ന ഒരുവൻ സ്ഥിരമായി പാടുന്ന പാട്ടായിരുന്നെന്ന്. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടപ്പോൾ അമ്മ പറഞ്ഞു: ആത്മവിദ്യാലയമേ പാടി നടന്നിരുന്ന ആളായിരുന്നു മരിച്ചതെന്ന്.
അമ്മയുടെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന സമയം ഒരു മഴയുള്ള ദിവസം വൈകുന്നേരം പത്മനാഭൻ മേസ്തിരി വീട്ടിലേയ്ക്ക് പോയി. പിന്നീട് നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പത്മനാഭൻ മേസ്തിരി വന്നത്. വന്നപ്പോൾ വല്യമ്മച്ചിയോട് പറയുന്നത് കേട്ടു. ഇടിമിന്നലേറ്റ് അദ്ദേഹത്തിന്റെ അമ്മാവൻ മരിച്ചു പോയെന്ന്. തുറന്നിട്ട ജാലകത്തിനരികിൽ പുസ്തകം വായിച്ചിരിയ്ക്കുകയായിരുന്നത്രേ. അപ്പോൾ അപ്പി മാമൻ( രവീന്ദ്രൻ) പറഞ്ഞു: ഇടിമിന്നലുള്ളപ്പോൾ തുറന്നിട്ട ജനലിനടുത്ത് ഇരിയ്ക്കരുതെന്ന്. വല്യമ്മച്ചി പറഞ്ഞു: കൃഷ്ണതുളസി ധാരാളം നട്ടുപിടിപ്പിയ്ക്കുന്ന വീട്ടിലും എള്ളുപായസം വയ്ക്കുന്ന വീട്ടിലും ആർക്കും ഇടിമിന്നൽ ഏൽക്കില്ലെന്ന്. ഇടിമിന്നൽ മരണ കാരണമാകാമെന്നത് എനിയ്ക്ക് പുതിയ അറിവായിരുന്നു. പിന്നെ ഏതാനും ദിവസത്തേയ്ക്ക് പത്മനാഭൻ മേസ്തിരി തന്റെ അമ്മാവന്റെ മരണത്തെ കുറിച്ച് വല്യമ്മച്ചിയോട് പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നുള്ള മരണത്തിലെ വ്യസനവും കിടന്ന് നരകിച്ച് മരിച്ചില്ലല്ലോ എന്ന ആശ്വാസവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. പതിയെ പതിയെ അമ്മാവനെ കുറിച്ച് അദ്ദേഹം പറയാതായി. പിന്നെ വിസ്മരിച്ചു. മരണം വരുത്തുന്ന വിടവ് കാലം നികത്തുമെന്ന പുത്തനറിവായിരുന്നു എനിയ്ക്കത് . കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?
ഇടിമിന്നലേറ്റ് മരിച്ച ഒരു സ്ത്രീയുടെ വീട്ടിൽ പോയി വന്ന അമ്മ പറഞ്ഞതിങ്ങനെ : അവർ അത്താഴം വിളമ്പിക്കൊണ്ട് നിൽക്കുന്ന സമയത്താണ് ഇടിമിന്നലേറ്റ് മരണം സംഭവിച്ചതെന്ന്. അലൂമിനിയം കലവും കൈയ്യിൽ പിടിച്ച് നിന്ന നിലയിൽ തന്നെ അവർ യാത്രയായെന്ന്. ആ നിൽപ് ഞാൻ മനസ്സിൽ സങ്കല്പിച്ചു. അക്കാലത്ത് സെന്റർ ഓഫ് ഗ്രാവിറ്റിയെ കുറിച്ച് പഠിച്ചതിനാൽ ഞാൻ മനസ്സിൽ വിചാരിച്ചു. അവർ നിന്ന നിൽപിൽ സെന്റർ ഓഫ് ഗ്രാവിറ്റി വീഴാതെ മൃതദേഹത്തിന് നിൽക്കാൻ പാകത്തിനായതിനാലായിരിയ്ക്കണം അങ്ങനെ നിന്നതെന്ന് .
അങ്ങനെ ഓരോ മരണത്തിനും ഓരോരോ കാരണങ്ങളുമായി കാലം കടന്നുപോയി.
ഞാൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛന്റെ ഗോപാലനമ്മാവന്റെ മരണം നടന്നത്. അപ്പോഴേയ്ക്കും എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിലെ ജീവിതത്തിന് ഒരു പരിധിയുണ്ടെന്നും ആ പരിധിയെത്തിയാൽ ഭൂമിയിലെ പഞ്ചഭൂതങ്ങൾ സ്വീകരിച്ച് വളർന്ന സ്ഥൂല ദ്ദേഹം വെടിഞ്ഞ് ദേഹി അനശ്വരതയിലേയ്ക്ക് യാത്രയാവുമെന്നും ദേഹി വെടിഞ്ഞ പഞ്ചഭൂതങ്ങൾ ഭൂമിയിൽ തന്നെ ലയിക്കുമെന്നും മരണം ഒരു അനിവാര്യതയാണെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽ കാഞ്ഞിരത്തും വിളയിലെ ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ തികഞ്ഞ നിസംഗതയോടെയാണ് ഞാൻ വീക്ഷിച്ചത്. ശാരദ വല്യമ്മച്ചി വിതുമ്പിക്കൊണ്ട് തന്റെ പ്രിയതമന്റെ മുണ്ടിന്റെ കോന്തലയിൽ എതാനും ചില്ലറകൾ കെട്ടിയിടുന്നത് ഞാൻ കണ്ടു. പിന്നീട് വല്യമ്മച്ചിയോട് അതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് അന്ത്യ യാത്രയിൽ വണ്ടിക്കൂലിയ്ക്ക് പ്രയാസം നേരിടാതിരിയ്ക്കാനാണ് അങ്ങനെ ചെയ്തതെന്ന്. ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു: വല്യച്ഛന് നിന്നോട് എന്ത് സ്നേഹമായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നല്ലോ. പിന്നെയെന്താണ് നിന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി പോലും വരാതിരുന്നതെന്ന് . എനിയ്ക്കതിന് മറുപടി പറയാൻ കഴിഞ്ഞില്ല. പക്ഷേ ഒന്നറിയാം. ഉപാധികളില്ലാതെ ഞങ്ങളെ സ്നേഹിച്ച ഒരാളായിരുന്നു ആ വല്യച്ഛനെന്ന്. ആ സ്നേഹം അന്നും ഇന്നും എന്നും മനസ്സിൽ നില നിൽക്കും.
ചില മരണങ്ങൾ നടന്നപ്പോൾ തോന്നിയിട്ടുണ്ട് ഈ ഭൂമിയിലെ നിയോഗം പൂർത്തിയാക്കി കഴിയുമ്പോൾ അവർ യാത്രയാകുന്നു എന്ന്. ചിലപ്പോൾ തോന്നും ബന്ധുമിത്രാദികൾക്ക് വേണ്ടാതാകുമ്പോൾ ചിലർ യാത്രയാകുന്നെന്ന്. ചിലർ വർഷങ്ങൾ കിടന്നു മരിയ്ക്കുമ്പോൾ തോന്നും അവരുടെ മരണം ബന്ധുമിത്രാദികളിൽ സൃഷ്ടിയ്ക്കുന്നത് വലിയ ആഘാതമായിരിയ്ക്കുമെന്നും കുറച്ചു നാൾ കിടന്നു മരിയ്ക്കുന്നത് ആ ആഘാതം കുറയ്ക്കുമെന്നും. എന്റെ അമ്മയുടെ മൂത്ത സഹോദരൻ ചിരവാത്തോട്ടത്ത് സുകുമാരൻ വൈദ്യൻ മൂന്ന് വർഷത്തിലധികം സ്ട്രോക്ക് വന്ന് കിടന്നിട്ടാണ് മരിച്ചത്. എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പെട്ടെന്ന് മരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നേനെയെന്ന്. വല്യമാമൻ ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണ വാർത്ത കേട്ടയാളാണ്. ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം ആ വാർത്ത സ്വീകരിച്ചത്. പക്ഷേ വല്യമ്മച്ചിയ്ക്ക് യാഥാർത്ഥ്യമില്ലാത്ത ആ വാർത്ത വ്യസനമുണ്ടാക്കുന്നതായിരുന്നു.
ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവിയ്ക്ക് തന്റെ പ്രിയതമയുടെ വിയോഗം പത്തിരുപത് കവിതകളുടെ അനസ്യൂത പ്രവാഹത്തിനിടയാക്കിയെന്നും പിന്നീട് മരണത്തിന്റെ പൊരുൾ അദ്ദേഹത്തിന് മനസ്സിലായെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
എന്റെ അച്ഛന്റെ അച്ഛാമ്മ 113 വയസ്സു വരെ ജീവിച്ച സ്ത്രീയായിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെയായി കഴിഞ്ഞ് കിളികൊല്ലൂരിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിയ്ക്കുന്ന സമയത്ത് ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവരുണർന്നത്. അവരുടെ പറമ്പിൽ ചേന തടത്തിൽ കരിയില കൂട്ടിയിരുന്നതിന് മുകളിലായി ഒരു നവജാത ശിശു. അതിനെ കൂടി നോക്കി വളർത്തി ഉദ്യോഗസ്ഥനാക്കുന്നതു വരെ ഈശ്വരൻ അവർക്ക് ആയുസ്സ് നീട്ടിക്കൊടുത്തു എന്നും അതോടെ അവരുടെ ഈ ഭൂമിയിലെ നിയോഗം പൂർത്തിയായെന്നും വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. വളരെ പ്രായം ചെന്നിട്ടും നന്നായി നിവർന്നു നിൽക്കുന്ന നല്ല പൊക്കമുള്ള സ്ത്രീയായിരുന്നു ആ മുതുമുത്തശ്ശി എങ്കിലും അവർ ഒരു ഊന്നുവടി ഉപയോഗിച്ചിരുന്നു എന്നാണ് അച്ഛൻ പറഞ്ഞറിവ്. വാർദ്ധക്യത്തിൽ കാലുകൾ മൂന്നാണെന്നാണല്ലോ ?
2019 മാർച്ച് 31 നായിരുന്നു മണി(രാജൻ) മാമന്റെ മരണം. ICWA പഠിച്ചയാൾ ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനത്തിൽ ജീവിതത്തിന്റെ കണക്കുകൾ പൂർത്തിയാക്കി യാത്രയായത് തികച്ചും യാദൃശ്ചികം. രാത്രി ശവസംസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. രാത്രി 9 മണിയ്ക്ക് കൊളുത്തിയ ചിതയിലെ അവസാന കൊള്ളിയും കത്തിത്തീരുന്നതുവരെ ഞാനും അനുജനും അവിടെ കാത്തു നിന്നു . സമയം അർദ്ധരാത്രി കഴിഞ്ഞു. ഞാനും അനുജനും കൂടി അവിടെ നിന്നും പോരുമ്പോൾ. ഒരാളുടെ ചിതയെരിഞ്ഞ് തീരുന്നതു വരെ അവിടെ നിൽക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യമായായിരുന്നു.
ഞങ്ങളുടെ നാട്ടിൽ മരണത്തിന് ചാക്കാല, കണ്ണാക്ക് , ക്ഷണനം തുടങ്ങിയ പ്രയോഗങ്ങളിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കുന്ന രീതിയിലും വ്യത്യാസങ്ങൾ ഉണ്ട്. ചിലർ പെട്ടിയിലടക്കം ചെയ്യും. ചിലർ വാഴയിലയിൽ പൊതിഞ്ഞടക്കും. ചിലർ ചിതകൂട്ടി ദഹിപ്പിയ്ക്കും. കല്ലറ കൂട്ടി അടക്കം ചെയ്ത് കണ്ടത് എന്റെ അറിവിൽ ഇന്ദിരാമ്മയുടെ മൃതദേഹം മാത്രമാണ്. അവരുടെ ആഗ്രഹ പ്രകാരമാണ് അങ്ങനെ ചെയ്തതത്രേ.
ജനനം മുതൽ മരണം വരെയുള്ള ഒരു നൂൽ പാലമാണ് മനുഷ്യ ജീവിതം അത് ഏറ്റവും ഉത്കൃഷ്ടമായി ജീവിച്ചു തീർക്കുവാൻ എല്ലാവരും ശ്രമിക്കുക. ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന നന്മകളൊക്കെ ചെയ്യുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- ലോകമെമ്പാടും ജനസമൂഹങ്ങൾ എല്ലാം കൊറോണ എന്ന പ്രതിസന്ധിയെ നേരിടുമ്പോൾ, ദൈവവചനത്തിൽ അടിയുറച്ച് ജീവിതത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെ കത്തോലിക്കാ രൂപത. കുഞ്ഞുങ്ങൾക്ക് ദൈവവചനത്തെ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ബൈബിൾ ക്വിസ് എന്ന സംരംഭം രൂപത ആരംഭിച്ചിരിക്കുകയാണ്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ഈ ഒരു തുടക്കം കുറിക്കുന്നതിന് കാരണക്കാരായ ഫാദർ ജിനോ അരീക്കാട്ടച്ചനെയും,മറ്റ് സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു.
ഇത് ഒരു മത്സരം എന്നതിലുപരിയായി ഒരു പ്രതിസന്ധി ഘട്ടത്തിൽ കുരുന്നുകളെ ദൈവവചനം പരിശീലിപ്പിക്കാൻ ഉള്ള ഒരു അവസരമായി മാതാപിതാക്കൾ കാണണമെന്ന് ജിനോ അച്ചൻ ഓർമിപ്പിച്ചു. ജൂൺ ആറാം തീയതി ശനിയാഴ്ച തുടങ്ങി നാല് ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ക്വിസ് മത്സരമാണ് ഇത്. ഓഗസ്റ്റ് ഇരുപത്തൊമ്പതാം തീയതി ആണ് മത്സരം അവസാനിക്കുക. ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഉള്ള ഒരു അവസരമായാണ് ഇതിനെ കാണേണ്ടത് എന്ന് സംഘാടകർ ഓർമിപ്പിച്ചു.
പതിമൂന്നാം തീയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും വികാരിജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് . രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രജിസ്റ്റേർഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും
സ്വന്തം ലേഖകൻ
ലണ്ടൻ : ജോർജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്ന് ബ്രിട്ടനിലും പ്രതിഷേധകാറ്റ് ആഞ്ഞു വീശുകയാണ്. രാജ്യത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കരുതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഫ്ലോയിഡിന്റെ മരണത്തിൽ ജനങ്ങൾ പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ഇപ്പോഴും ഒരു യഥാർത്ഥ ഭീഷണിയായി നിലനിൽക്കുന്നുവെന്ന് ഹാൻകോക്ക് പറഞ്ഞു. പ്രക്ഷോഭം ഈ വാരാന്ത്യത്തിൽ യുകെ നഗരങ്ങളിലേക്ക് കൂടുതൽ കത്തിപടരാൻ സാധ്യതയുണ്ട്. ഇത്തരം ഒത്തുചേരലുകൾ നിയമവിരുദ്ധമാണെന്ന് മുതിർന്ന മെറ്റ് പോലീസ് ഉദ്യോഗസ്ഥൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് യുകെയിൽ പ്രതിഷേധം നടത്തുന്നത്.
“ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിൽ പലരേയും പോലെ ഞാൻ ആശങ്കപ്പെടുന്നു. ആളുകൾ എന്തുകൊണ്ടാണ് അസ്വസ്ഥരാകുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ നാം ഇപ്പോഴും ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. കൊറോണ വൈറസ് ഒരു യഥാർത്ഥ ഭീഷണിയായി തുടരുന്നു.” ഹാൻകോക്ക് അറിയിച്ചു. ഈ വാരാന്ത്യത്തിൽ ആളുകൾ നിയമങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഭയാനകമായ രോഗത്തിൽ നിന്ന് തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ തന്നെ വലിയ സമ്മേളനങ്ങളിൽ നിന്നും പിന്മാറണമെന്ന് ഹാൻകോക്ക് അഭ്യർത്ഥിച്ചു. ബുധനാഴ്ച ലണ്ടനിൽ നടന്ന മാർച്ചിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആയിരത്തിലേറെപേർ പങ്കെടുത്തിരുന്നു. വാരാന്ത്യത്തിൽ ലണ്ടൻ നഗരത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ബ്രിസ്റ്റലിൽ നടക്കുന്ന പ്രകടനത്തിൽ ആയിരത്തിലേറെ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ആറ് പേർക്ക് മാത്രമാണ് സാമൂഹിക അകലം പാലിച്ചുകൊണ്ട് കണ്ടുമുട്ടാൻ അവസരം. അതിനാൽ തന്നെ യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കാതെയുള്ള ഈ ഒത്തുചേരൽ നിയമവിരുദ്ധമാണ്. സ്‌കോട്ട്‌ലൻഡിലെ പ്രതിഷേധങ്ങളെക്കുറിച്ച് സമാനമായ മുന്നറിയിപ്പുകൾ ഫസ്റ്റ് മിനിസ്റ്റർ നൽകിയിട്ടുണ്ട്. ഇപ്പോൾ ഇത്തരം കൂട്ടായ്‌മകൾ സുരക്ഷിതമല്ലെന്നും ജീവന് യഥാർത്ഥ ഭീഷണിയാണെന്നും നിക്കോള സ്റ്റർജിയൻ അറിയിച്ചു. സ് കോട്ടിഷ് പട്ടണങ്ങളിലും ഗ്ലാസ്ഗോ, എഡിൻബർഗ്, ആബർഡീൻ, ഇൻവെർനെസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും വാരാന്ത്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് മരണങ്ങൾക്കിടയിലും കെയർ ഹോം ഫീസ് കുത്തനെ ഉയർത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. കൊറോണ വൈറസിന്റെ ചിലവ് നികത്താൻ കെയർ ഹോമുകളിൽ കഴിയുന്നവരോട് ആഴ്ചയിൽ 100 പൗണ്ടിൽ കൂടുതൽ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുന്നു. സ്വന്തം ഫീസ് അടയ്ക്കുന്ന താമസക്കാർ സംരക്ഷണ ഉപകരണങ്ങൾക്കും സ്റ്റാഫുകളുടെ ചിലവ് വർദ്ധിപ്പിക്കുന്നതിനുമുള്ള ബില്ലുകൾ അടയ്‌ക്കേണ്ടി വരുന്നെന്ന് ഏജ് യുകെ പറഞ്ഞു. കെയർ ഹോമുകളിലെ പകർച്ചവ്യാധി നിയന്ത്രണത്തിനായി 600 മില്യൺ പൗണ്ടും കൗൺസിൽ സേവനങ്ങൾക്ക് 3.2 ബില്യൺ പൗണ്ടും നൽകിയതായി സർക്കാർ അറിയിച്ചു. കെയർ ഹോം താമസക്കാരിൽ നിന്ന് ആഴ്ചയിൽ ശരാശരി 850 പൗണ്ട് ആണ് ഈടാക്കുന്നത്. ചില ആളുകളുടെ ഫീസ് ഇപ്പോൾ 15% വർദ്ധിച്ചു. സ്വയം പണം നൽകുന്ന താമസക്കാരോട് ഫീസ് കൂട്ടിയടയ്ക്കാൻ എത്ര കെയർ ഹോമുകൾ ആവശ്യപ്പെട്ടെന്ന് വ്യക്തമല്ല.
ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ 400,000 ആളുകൾ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. അതിൽ 167,000 പേർ സെൽഫ് ഫണ്ടേഴ്സും 45,000 പാർട്ട് സെൽഫ് ഫണ്ടേഴ്സുമാണ്. “വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയതിനുശേഷം സ്വന്തം പരിചരണത്തിനായി പണം നൽകുന്ന ചില താമസക്കാർ ഇപ്പോൾ ഒരു ഫീസ് വർദ്ധനവിനെ അഭിമുഖീകരിക്കുന്നു. ഇതിനകം തന്നെ ഉയർന്ന ഫീസ് ആണ് അവരിൽ നിന്നും ഈടാക്കുന്നത്.” ഏജ് യുകെ ഡയറക്ടർ കരോലിൻ അബ്രഹാംസ് പറഞ്ഞു. കോവിഡ് 19 തിന്റെ അധികച്ചെലവുകൾ വഹിക്കാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
പകർച്ചവ്യാധിയുടെ സമയത്ത് സ്റ്റാഫ്, താമസക്കാർ, സന്ദർശകർ എന്നിവർക്കിടയിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയാനായി നിരവധി കെയർ ഹോമുകൾ ലക്ഷക്കണക്കിന് പൗണ്ട് സംരക്ഷണ ഉപകരണങ്ങൾക്കുവേണ്ടി ചിലവഴിച്ചിരുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 6.6 ബില്യൺ പൗണ്ട് അധിക ചിലവ് ദാതാക്കൾ നേരിടേണ്ടിവരുമെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷനും (എൽജിഎ) മുതിർന്നവർക്കുള്ള സാമൂഹിക പരിപാലന ഡയറക്ടർമാരും കണക്കാക്കി. “കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് ഈ വിധത്തിൽ പിഴ ഈടാക്കരുത്.” എൽജിഎയുടെ കമ്മ്യൂണിറ്റി വെൽഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. ഭാവിയിലെ ധനസഹായ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കൗൺസിലുകൾക്ക് കൂടുതൽ പണം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ പകർച്ചവ്യാധി, കെയർ ഹോമുകൾക്ക് കാര്യമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്നും താമസക്കാരെ പരിചരിക്കുന്നതിന് അധിക പിന്തുണ ആവശ്യമാണെന്നും ഒരു വക്താവ് അറിയിച്ചു.
സ്വന്തം ലേഖകൻ
ശാസ്ത്രജ്ഞന്മാരും ആരോഗ്യ രംഗത്തെ വിദഗ്ധരും അടങ്ങിയ സംഘം ബോറിസ് ജോൺസനോട് ശൈത്യകാലത്ത് കൂടുതൽ അപകടകരമായേക്കാവുന്ന രണ്ടാംഘട്ട വ്യാപനം തടയാൻ ജനങ്ങളോട് അഭിപ്രായങ്ങൾ ആരായാൻ നിർദ്ദേശിച്ചു. വൈറോളജി, പൊതുജനാരോഗ്യം, എപിഡമോളജി തുടങ്ങി അതാതു മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 27 ഓളം വിദഗ്ധരാണ് ബോറിസ് ജോണ്സണ് കത്തയച്ചത്.. അതോടൊപ്പം യുകെയിലെ മരണസംഖ്യ ഏറ്റവുമധികം ഉയർത്തിയ വെസ്റ്റ് മിനിസ്റ്റർലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കത്തെഴുതിയവരിൽ മുൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ, യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗ്ലോബൽ ഹെൽത്ത് എക്സ്പർട്ട് പ്രൊഫസർ തൃഷ ഗ്രീൻഹാൽഗ്, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിലെ പ്രൈമറി കെയർ എക്സ്പർട്ട് പ്രൊഫസർ ദീനൻ പിള്ള, യു സി എൽ ലിലെ വൈറോളജി എക്സ്പെർട്ട് പ്രൊഫസർ ദേവി ശ്രീധർ തുടങ്ങിയ വിദഗ്ധരാണ് അടങ്ങിയിരിക്കുന്നത്. മാർച്ച് ഫോർ ചേഞ്ച് ഓർഗനൈസ് ചെയ്തിരിക്കുന്ന കത്തിൽ ആരോഗ്യ വിദഗ്ധരുടെയും സാധാരണക്കാരുടെയും ശാസ്ത്രത്തിൻെറയും സഹായത്തോടെ ഒരു ഗ്രാസ്റൂട്ട് ക്യാമ്പയിൻ ആണ് ഉദ്ദേശിക്കുന്നത്. തീർച്ചയായും അത് സാധ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് നടപ്പാക്കുകയാണെങ്കിൽ ഘടനാപരമായ വെല്ലുവിളികളെ ശാസ്ത്രീയമായും ക്രിയാത്മകമായും നേരിടാമെന്നും മരണസംഖ്യ കുറയ്ക്കാമെന്നും അവർ വാദിക്കുന്നു.
ഗവൺമെന്റിന് അകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകരുടെ ജീവൻമരണ പോരാട്ടം കൊണ്ട് പോലും മരണസംഖ്യ കുറയ്ക്കാൻ ആയിട്ടില്ല എന്നതാണ് സത്യാവസ്ഥ. അതോടൊപ്പം പാവപ്പെട്ടവരും ചില ന്യൂനപക്ഷ വംശജരിൽ നിന്നുള്ളവർക്കും കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്.
എൻ എച്ച് എസ് ന്റെ ഫലപ്രദമായ വിഘടനം, ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യവും സാമൂഹ്യസുരക്ഷയും, വെസ്റ്റ് മിനിസ്റ്ററിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങൾക്ക് അവബോധം നൽകുക, പ്രാദേശിക ഭരണകൂടങ്ങളും വികസിത രാജ്യങ്ങളുമായി ചർച്ചയ്ക്ക് അവസരമൊരുക്കുക, തുടങ്ങി ശാസ്ത്രീയമായ രീതികൾ അവലംബിക്കാൻ ആണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. എല്ലാം രാഷ്ട്രീയ പാർട്ടികളും ഇതിൽ സഹകരിക്കണമെന്നും, പ്രശ്നം പരിഹരിക്കാനായി നടത്തുന്ന എൻക്വയറിയിൽ പങ്കാളികളാകണമെന്നും അവർ ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവിൽ രാജ്യത്തെ തിരികെ കൊണ്ടുവരാനുള്ള മികച്ച മാർഗ്ഗമാണിത്. കത്തിൽ ഒപ്പിട്ടിരിക്കുന്നവരിൽ അധികം പേരും ഗവൺമെന്റിന്റെ സ്ഥിരം വിമർശകരാണ്.
അമ്പതിനായിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകത്തിലെ തന്നെ ഉയർന്ന മരണ നിരക്കുകൾ ഉള്ള രാജ്യങ്ങളിൽ പെടുന്ന യുകെ എപ്പോഴും തങ്ങൾ സുരക്ഷിത സ്ഥാനത്താണെന്ന് വിശ്വസിക്കുന്നതായി വിദഗ്ധർ പരാതിപ്പെട്ടു. തിടുക്കപ്പെട്ട് ലോക്ക് ഡൗൺ പിൻവലിച്ചതും, വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ സംബന്ധിച്ചുള്ള പോളിസിക്ക് എതിർത്ത് നിൽക്കുന്നതും തുടങ്ങിയവ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യതകൾ കൂട്ടുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് കാലത്തെ സഹായമെന്നോണം വൻകിട സ്ഥാപനങ്ങൾക്ക് ലോൺ നൽകിയതിനെതിരെ സർക്കാരിന് രൂക്ഷവിമർശനം. ജോൺ ലൂയിസ്, ടോട്ടൻഹാം ഹോട്‌സ്പർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കായി 16 ബില്യൺ പൗണ്ടോളം ലോൺ ആയി നൽകിയെന്നാണ് കണക്കുകൾ. യുകെയിലെ ഏറ്റവും വലിയ എയർലൈൻസ് ഏകദേശം 2 ബില്യൺ പൗണ്ട് വായ്പയെടുത്തു. പൊതുജനങ്ങളുടെ പണം സർക്കാർ ദുരുപയോഗം ചെയ്‌തെന്ന് മുതിർന്ന ലേബർ എംപി മാർഗരറ്റ് ഹോഡ്ജ് വിമർശിച്ചു. യുകെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ചതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കോർപ്പറേറ്റ് കോവിഡ് ഫിനാൻസിംഗ് ഫെസിലിറ്റി (സിസിഎഫ്എഫ്). പകർച്ചവ്യാധി പ്രഹരം ഏല്പിച്ച ബിസിനസുകൾക്ക് പണം കടം കൊടുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി സ്കീമുകളിൽ ഒന്നാണിത്. ഈ സൗകര്യം ഉപയോഗിച്ച 53 സ്ഥാപനങ്ങളുടെ പട്ടികയിൽ എം & എസ്, അസോസ്, നിസ്സാൻ തുടങ്ങിയവരും ഉൾപ്പെടുന്നു. ജോലികൾ പരിരക്ഷിക്കുന്നതിനായി ബിസിനസ്സുകളെ പിന്തുണയ്ക്കുന്നത് ശരിയായ കാര്യമാണെന്ന് ഡാം മാർഗരറ്റ് പറഞ്ഞു. എന്നാൽ വൻകിട കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് പൗണ്ട് സർക്കാർ ധനസഹായം നൽകുന്നത് തെറ്റായ നടപടിയാണെന്ന് അവർ കൂട്ടിച്ചേർത്തു. സ്കീം ആക്സസ് ചെയ്ത ധാരാളം കമ്പനികൾ വിദേശ അധിഷ്ഠിതമോ ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ളതോ ആണെന്ന് അവർ വെളിപ്പെടുത്തി. കോവിഡ് കാലത്തെ സാമ്പത്തിക തകർച്ചയിൽ സർക്കാരിന്റെ ഈയൊരു നടപടി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
അതേസമയം പൊതുഗതാഗതത്തിൽ മാത്രമല്ല, സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കണമെന്ന് ഡോക്ടർമാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. പൊതുഗതാഗത്തിൽ യാത്രചെയ്യുന്നവർ ജൂൺ 15 മുതൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ യാത്രക്കാർ മാത്രമല്ല, പൊതുസ്ഥലത്തിറങ്ങുന്ന മറ്റ് ആളുകളും മാസ്ക് ധരിക്കുന്നത് സുരക്ഷിതമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മാസ്‌ക്കുകൾ ഗതാഗതത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ഡോക്ടർമാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. മാത്രമല്ല ഈ നടപടി ഉടൻ ആരംഭിച്ചാൽ കൊറോണ വൈറസിൽ നിന്നുള്ള അപകടസാധ്യത കുറഞ്ഞിരിക്കുമെന്നും അവർ അറിയിച്ചു. വീട്ടിൽ തന്നെ നിർമിച്ചെടുക്കാവുന്ന മാസ്കുകൾ ഉപയോഗിക്കുന്നതാവും എളുപ്പം. വീട്ടിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം മുഖം മറയ്ക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത് സർക്കാർ പരിഗണിക്കണമെന്ന് ബിഎംഎ ഏപ്രിലിൽ പറഞ്ഞിരുന്നു.
പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സർക്കാർ ഉറപ്പുവരുത്തണമെന്നും അവ എങ്ങനെ ശരിയായി ധരിക്കണമെന്നതിനുള്ള ഉപദേശം ജനങ്ങൾക്ക് നൽകണമെന്നും ബിഎംഎ കൗൺസിൽ അദ്ധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. രോഗികളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും അവരെ പരിചരിക്കുന്ന ആളുകളും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിലവിൽ പറയുന്നത്. ലോകാരോഗ്യസംഘടന സാധാരണയായി പൊതുജനങ്ങൾക്കായി മാസ്കുകൾ ശുപാർശ ചെയ്യുന്നില്ല. എന്നാൽ യുകെയിൽ കോവിഡ് ബാധിച്ച് ഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന അനേകം തൊഴിലാളികൾ മരിച്ചതിനെത്തുടർന്നാണ് സർക്കാർ ഈ സുരക്ഷാ നടപടി സ്വീകരിച്ചത്.