Main News

സ്വന്തം ലേഖകൻ

പൂനെ : കൊറോണ വൈറസിനെ തുടച്ചുനീക്കാനായി ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് മിക്ക ലോകരാജ്യങ്ങളും. കൊറോണ വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പറഞ്ഞിരുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും അന്താരാഷ്ട്ര അംഗീകാരമുള്ള സംയുക്ത വാക്സിൻ വികസന പരിപാടി നടത്തുന്നു. അതുവഴി ഡെങ്കി, എന്റർ‌റ്റിക് രോഗങ്ങൾ, ഇൻഫ്ലുവൻസ, ടിബി എന്നിവ തടഞ്ഞുനിർത്തുന്നതിന് സാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകളും വാക്സിനുകളും നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. പോളിയോ, മെനിഞ്ചൈറ്റിസ്, ന്യുമോണിയ, റോട്ടവൈറസ്, ബിസിജി, മീസിൽസ്, മം‌പ്സ്, റുബെല്ല എന്നിവയ്‌ക്കെതിരായ വാക്‌സിൻ ഉണ്ടാക്കുന്ന അനേകം നിർമ്മാതാക്കൾ ഇവിടെയുണ്ട്. ഇപ്പോൾ അര ഡസൻ ഇന്ത്യൻ സ്ഥാപനങ്ങൾ കോവിഡ് -19 ന് കാരണമാകുന്ന വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നു.

അതിലൊന്നാണ് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ആഗോളതലത്തിൽ ഉൽ‌പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് കൂടിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. 53 വർഷം പഴക്കമുള്ള ഈ കമ്പനി പ്രതിവർഷം 1.5 ബില്യൺ ഡോസുകൾ ഉണ്ടാക്കുന്നു. 7,000 ത്തോളം ആളുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 165 രാജ്യങ്ങളിലായി 20 ഓളം വാക്സിനുകൾ കമ്പനി വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനായി അമേരിക്കൻ ബയോടെക് കമ്പനിയായ കോഡജെനിക്സുമായി ഈ കമ്പനി സഹകരിച്ചു. “ഈ വാക്സിൻ ഒരു കൂട്ടം മൃഗങ്ങളിൽ ഇപ്പോൾ പരീക്ഷിക്കാൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. സെപ്റ്റംബറോടെ നമുക്ക് മനുഷ്യനിൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയണം” ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദർ പൂനവല്ല ബിബിസിയോട് പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുന്നതും യുകെ സർക്കാരിന്റെ പിന്തുണയുള്ളതുമായ ഒരു വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പൂനവല്ലയുടെ കമ്പനി പങ്കാളികളായിട്ടുണ്ട്.

ഓക്സ്ഫോർഡിൽ വാക്സിൻ പരീക്ഷണങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. എല്ലാം നല്ല രീതിയിൽ നടക്കുന്നുവെങ്കിൽ, സെപ്റ്റംമ്പറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസുകൾ നൽകാമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. മറ്റു ഇന്ത്യൻ കമ്പനികളും യുഎസ് ആസ്ഥാനമായുള്ള കമ്പനികളുമായി വാക്സിൻ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. ആഗോളതലത്തിൽ മരണസംഖ്യ രണ്ട് ലക്ഷം കടന്നത് ആശങ്കാജനകമാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു. ലോകത്താകെ 30 ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 157,149 ആയി ഉയർന്നു. 21,092 മരണങ്ങളും ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. ഇന്നലെ 360 മരണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന കണക്ക് ബ്രിട്ടന് ആശ്വാസം പകരുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുകെയിലെ കുട്ടികളിൽ ഒരു അപൂർവ തരം ഇൻഫെക്ഷൻ ഉണ്ടാകുന്നതായി പുതിയ കണ്ടെത്തൽ. പനിയുടെ പോലെ രോഗലക്ഷണങ്ങൾ കാണിക്കുന്നതോടൊപ്പം, ഒന്നിലധികം ശരീരാവയവങ്ങളിൽ ഇൻഫ്ലമ്മേഷനും ഉണ്ടാകുന്നു. ഈ രോഗ ലക്ഷണം കാണിക്കുന്ന കുട്ടികളിൽ പകുതിയിലധികം പേരും കൊറോണ ബാധിതരാണ്. എത്രത്തോളം കുട്ടികൾക്കാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നതെന്ന കൃത്യമായ കണക്കുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കാണാനിടയായത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് അറിയിച്ചു. ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

എൻഎച്ച്എസ് ഇംഗ്ലണ്ട് ഇത് സംബന്ധിച്ച് ഒരു ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയ തരത്തിലുള്ള ഒരു ഇൻഫെക്ഷൻ യുകെയിലെ കുട്ടികളിൽ കാണപ്പെടുന്നു എന്നതാണ് ഈ ജാഗ്രതാ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക ലക്ഷണങ്ങൾ കാണിക്കുന്ന ഈ കുട്ടികൾ പല പ്രായത്തിൽ ഉള്ളവരാണ്. ഉയർന്ന ടെമ്പറേച്ചർ, കുറഞ്ഞ ബ്ലഡ് പ്രഷർ, ശ്വാസമെടുക്കാനുള്ള തടസ്സം, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, ശർദ്ദിൽ മുതലായ രോഗലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ അടിയന്തര ചികിത്സക്ക് വിധേയമാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള കണക്കുകൾ അനുസരിച്ച് കുട്ടികളിലാണ് കൊറോണ ബാധ ഏറ്റവും കുറവ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലും ഇത്തരത്തിലുള്ള കേസുകൾ ഇരുപതിൽ താഴെ മാത്രമാണ് എന്നാണ് നിഗമനം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബിർമിംഗ്ഹാം : കൊറോണകാലത്ത് സാന്ത്വനമായി സെന്റ് ബെനഡിക്ട് മിഷന്റെ മനോഹര സംഗീതം. ദുരിതകാലത്തിൽ പെട്ട് കഴിയുന്നവർക്ക് ആശ്വാസമാണ് സീറോ മലബാർ സഭയുടെ ബിർമിങ്ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ക്വയറിന്റെ ഈ സംഗീത വിരുന്ന്. ക്വയറിലെ ഗായകർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പാടി ഒരുക്കിയിരിക്കുന്ന ഈ ഗാനം ക്രൈസ്തവ സമൂഹത്തിന് ഏറെ പരിചിതമായ ഗാനങ്ങളിൽ ഒന്നാണ്.

160ഓളം കുടുംബങ്ങളുള്ള ഇടവകയുടെ വികാരിയായ ടെറിൻ മുല്ലക്കര അച്ഛന്റെ സന്ദേശം വീഡിയോയുടെ ആദ്യഭാഗത്തുണ്ട്. ഈ ദുരിതകാലത്ത് നമ്മുടെ മനസ്സുകളെ സ്വാന്തനസംഗീതത്തിലേക്ക് നയിക്കുന്നതോടൊപ്പം ദുഃഖം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അച്ഛൻ ആവശ്യപ്പെടുന്നു. “യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ ” എന്ന് തുടങ്ങുന്ന ഗാനം സെന്റ് ബെനഡിക്ട് മിഷൻ ക്വയറിലെ 13ഓളം ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മിഷൻന്റെ ഈ പരിപാടിയിലെ പാട്ടിന്റെ ആരംഭം കുറിക്കുന്ന ബിജു കൊച്ചുതെള്ളിയിൽ യുകെ മലയാളികൾക്ക് വളരെ സുപരിചിതനാണ്. യുകെയിൽ തന്നെ പല വേദികളിലും, സീറോ മലബാറിന്റെ ധ്യനങ്ങളിലെ നിറ സാന്നിധ്യമായ ബിജു നല്ലൊരു കീബോർഡ് പ്ലയെർ കൂടിയാണ്. ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനായ ഷാജി തുമ്പേചിറയിൽ അച്ഛന്റെ ആൽബത്തിൽ പാടിയിട്ടുള്ള കുട്ടികളും മിഷന്റെ ഈ ഉദ്യമത്തിൽ പാടിയിട്ടുണ്ട്.

കൊറോണ ഭീതിയിൽ കഴിയുന്ന ഏവർക്കും സംഗീതത്തിലൂടെ സാന്ത്വനം പകരുകയാണ് ബിർമിങ്ഹാമിലെ ഇടവക വികാരി ടെറിൻ മുല്ലക്കര അച്ഛനും ക്വയർ സംഘവും.

ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സെർവിസിൽ കൊറോണക്കെതിരെ പോരാടി ജീവൻ ഹോമിച്ച NHS ഹീറോകളുടെ കുടുംബത്തെ നെഞ്ചിലേറ്റി ബ്രിട്ടീഷ് സർക്കാർ. ഓരോ കുടുംബത്തിനും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് പണം പകരമാവില്ല എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും കണ്ണീരിൽ മുങ്ങിയ നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹെൽത്ത് ജീവനക്കാരുടെയും കുടുംബത്തെ കരം പിടിച്ചു ഉയർത്താൻ ശ്രമിക്കുന്ന പ്രഖ്യപനങ്ങൾ ആണ് പത്രസമ്മേളനത്തിൽ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുറത്തുവിട്ടത്‌.

കൊറോണ മൂലം മരണമടഞ്ഞ ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 60,000 പൗണ്ടിന്റെ ധനസഹായം നൽകുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക ടാക്‌സ് രഹിതമാണോ എന്ന് വ്യക്തമല്ല. എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് ഷോര്‍ട്ട് ടേം ലൈഫ് അഷുറന്‍സ് സ്‌കീം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റു കീ വര്‍ക്കേഴ്‌സിനെയും ഈ സ്‌കീമിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പ്രഖ്യപിച്ച സാമ്പത്തിക സഹായവും, ലൈഫ് അഷുറൻസും വിദേശ ജോലിക്കാർക്കും, പെൻഷൻ പറ്റിയശേഷം ഇപ്പോൾ തിരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

82 എന്‍എച്ച്എസ് സ്റ്റാഫുകളും 16 കെയര്‍ വര്‍ക്കേഴ്‌സും ആണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതിനിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്ക്‌ 50,000 വരെ വായ്‌പ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഇന്ന് രാവിലെ ധനകാര്യ വകുപ്പ് മേധാവി റിഷി സുനാക് പ്രഖ്യപിച്ചിരുന്നു. നൂറു ശതമാനം ഗവൺമെന്റ് ഗ്യാരന്റി ആണ് ലോണിന് നൽകുന്നത്.

യുകെയിലെ എല്ലാവര്ക്കും ആശ്വാസമായി ഇന്നത്തെ മരണ സംഖ്യ 360 ഒതുങ്ങി. ശുഭ സൂചനകൾ ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ആകെ മരണ സംഖ്യ 21,092 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ ആവറേജ് മരണ സംഖ്യ നോക്കിയാൽ പീക് സമയം കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ അനുമാനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ബാധിതനായശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു ഓഫീസിൽ എത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. അതേസമയം അക്ഷമരായ യുകെ ജനത പതിവില്ലാതെ നിരത്തിലിറങ്ങിയതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്  ചെയ്‌തിരുന്നു. മോട്ടോർ വേ പതിവില്ലാതെ കാറുകളെകൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും എന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

സ്വന്തം ലേഖകൻ

ഓരോ വ്യക്തിക്കും ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. എന്നാൽ ഇതിനുനമ്മൾ അത്രമാത്രം പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് സത്യം. ഭക്ഷണവും വ്യായാമവും മാത്രമല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന്റെ സമ്മർദ്ദം, നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം, അല്ലെങ്കിൽ നിങ്ങൾക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ട് എന്നിങ്ങനെ നിരവധി ഘടകങ്ങൾ ആരോഗ്യത്തെ സ്വാധീനിക്കുന്നു. മനസ്സിനെയും ശരീരത്തിനെയും ഒരു പോലെ പരിപാലിക്കുന്നതിനുള്ള 10 വഴികൾ വിദഗ്ദർ നിർദേശിക്കുന്നു.

1.ഹെർബൽ ഫുഡ്‌ സപ്ലിമെന്റ്
ചില സമയങ്ങളിൽ, നാം നമ്മെത്തന്നെ നന്നായി പരിപാലിച്ചാലും അസുഖങ്ങൾ കടന്നുവരും. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കാനും ജലദോഷം പോലുള്ളവയ്‌ക്കെതിരെ സ്വാഭാവിക തടസ്സം സൃഷ്ടിക്കാനും ഫൈറ്റോ റിലീഫ് സഹായിക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമഗ്ര സംവിധാനങ്ങളിലൊന്നായ പരമ്പരാഗത ആയുർവേദ പ്രതിവിധിയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ഹെർബൽ ഫുഡ് സപ്ലിമെന്റിൽ കുർക്കുമ, മാതളനാരകം, ഇഞ്ചി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തമായി ഉത്തേജിപ്പിക്കുന്നു.

2.തെറാപ്പി – പുതിയ യുഗത്തിൽ
വിഷാദം, മാനസികരോഗങ്ങൾ എന്നിവയുമായുള്ള പോരാട്ടം കഠിനമാണ്. എന്നാൽ ആരോടെങ്കിലും സംസാരിക്കാൻ, പ്രത്യേകിച്ച് മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കാൻ കഴിഞ്ഞാലോ? യുകെയിലുടനീളം പലരും ഇതിനകം ഉപയോഗിച്ച ഇൻക്വയർ ടോക് എന്ന ജനപ്രിയ പോർട്ടൽ, നിങ്ങൾ എവിടെയായിരുന്നാലും പരിശോധിച്ചതും യോഗ്യതയുള്ളതുമായ സൈക്കോതെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ എന്നിവരുമായി ഓൺലൈൻ തെറാപ്പി സെഷനുകൾ ബുക്ക് ചെയ്യാൻ നിങ്ങളെ പ്രാപ്‌തമാക്കുന്നു. അഞ്ച് മണിക്കൂർ മുമ്പേ ഒരു സെഷൻ ബുക്ക് ചെയ്യാം. ഒപ്പം നിങ്ങൾക്ക് സുരക്ഷിതവും സന്തോഷകരവുമാണെന്ന് തോന്നുന്ന ഒരിടത്ത് നിന്ന് പൂർണ്ണമായും രഹസ്യാത്മക തെറാപ്പി സെഷൻ ആസ്വദിക്കുക.

3.ചിക്കൻപോക്സിനെക്കുറിച്ച് അറിയുക.
കുട്ടികൾക്ക് സാധാരണയായി ഉണ്ടാകാവുന്ന രോഗങ്ങളിലൊന്നാണ് ചിക്കൻപോക്സ്. ചൊറിച്ചിൽ, പൊള്ളയായ ചുണങ്ങു എന്നിവയാണ് ചിക്കൻപോക്സിന്റെ സവിശേഷത. ചിക്കൻപോക്സ് പിടിപെട്ടവരെ വീട്ടിൽ തന്നെ ചികിത്സിക്കുക. ഒരു കുത്തിവയ്പ്പിലൂടെ ചിക്കൻപോക്സും തടയാം. ചിക്കൻ‌പോക്സിനെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്ക്, നിങ്ങളുടെ ജി‌പി, ഫാർ‌മസിസ്റ്റ് അല്ലെങ്കിൽ നഴ്സുമായി സംസാരിക്കുക. ചൊറിച്ചിൽ ഒഴിവാക്കാൻ നിങ്ങളുടെ ഫാർമസിസ്റ്റിന് കൂളിംഗ് ക്രീമുകളെക്കുറിച്ച് ഉപദേശിക്കാനും സാധിക്കും.

4.വീട്ടിൽ സ്പാ-സ്റ്റാൻഡേർഡ് ലേസർ ചികിത്സ
വിദഗ്ധ ഡയോഡ് ലേസർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ട്രിയ ബ്യൂട്ടി വീട്ടിൽത്തന്നെ ചർമ്മസംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. അനാവശ്യ മുടി മുതൽ അകാല വാർദ്ധക്യം വരെയുള്ള നിരവധി ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇതിന്റെ ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ സഹായിക്കുന്നു.

5.ഒരു കപ്പ് ചായ
തുടർച്ചയായ മാനസിക സമ്മർദത്തിന് അടിപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു ഹെർബൽ ടീ ഉപയോഗിച്ചു നോക്കൂ. വെഗൻ ആൻഡ് ഓർഗാനിക് സർട്ടിഫൈഡ് സിബിഡി ബിസിനസ്സ് ആണ് ഈ ചായ വിൽക്കുന്ന ലോകത്തിലെ ഒരേയൊരു കമ്പനി. ഇത് സമ്മർദ്ദം, ഉത്കണ്ഠ, മോശം ഉറക്കം, മാനസികാവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവയെ പരിഹരിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

6.ആരോഗ്യത്തോടെയിരിക്കുക, ജലാംശം നിലനിർത്തുക
ഭക്ഷണം കഴിക്കുന്നത്തോടൊപ്പം തന്നെ ശാരീരിക ആരോഗ്യത്തിനു പ്രാധാന്യം നൽകിയാലോ. ഫിസ് ടാബ്‌ലെറ്റുകളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, ഇത് നിങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ  ജലാംശം നിലനിർത്താനും ആരോഗ്യകരമായി ഇരിക്കാനും സഹായിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഫിസ് സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ടാബ്‌ലറ്റ് കലർത്തുക. നിങ്ങൾ കുടിക്കുമ്പോൾ, ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും നിങ്ങളുടെ ശരീരത്തെ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. വിറ്റാമിൻ സി, സിങ്ക്, മറ്റ് ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഫിസിൽ അടങ്ങിയിരിക്കുന്നു. അതിനാൽ വീട്ടിൽ കഴിയുമ്പോഴും ആരോഗ്യം നിലനിർത്തുക.

7. സുഖമായ ഉറക്കം
ഉറക്കകുറവാണ് ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതിനും പ്രതിവിധിയുണ്ട്. മോഷൻ ന്യൂട്രീഷ്യന്റെ സ്ലീപ്പ് സപ്പോർട്ടറായ അൺപ്ലഗ് ഉപയോഗിക്കാം. പ്രകൃതിദത്ത ധാതുക്കൾ, പ്ലാന്റ് എക്സ്ട്രാക്റ്റുകൾ, അമിനോ ആസിഡുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച അൺപ്ലഗ് ശരീരത്തിന്റെ മെലറ്റോണിൻ – സ്ലീപ്പ് ഹോർമോൺ ഉൽപാദനത്തെ സഹായിക്കുന്നു. അതിനാൽ നിങ്ങൾക്ക് ക്രമേണ വേഗത്തിൽ ആഴമേറിയതും കൂടുതൽ സംതൃപ്തി നൽകുന്നതുമായ ഉറക്കം ലഭിക്കും.

8.വ്യായാമം – കുടുംബത്തിലെ എല്ലാവർക്കും
വേനൽക്കാലം അടുക്കുകയും കാലാവസ്ഥ ചൂടുപിടിക്കുകയും ചെയ്യുമ്പോൾ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ബൈക്ക് ബ്രാൻഡുകളിലൊന്നായ റാലിക്ക് നിങ്ങളുടെ വേനൽക്കാല ഔട്ടിംഗിനും അതിനുമപ്പുറമുള്ള മികച്ച ബൈക്ക് നൽകാൻ കഴിയും. ഓരോ ആവശ്യത്തിനും അനുയോജ്യമായ മോഡലുകൾ ഉണ്ട്. കുട്ടികളുടെ സൈക്ലിംഗ് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച സ്റ്റാർട്ടർ ബൈക്ക് ഉൾപ്പെടെയുള്ളവ ലഭ്യമാണ്.

9.ഇ – ഫാക്ടർ
യുകെയിലുടനീളം 3 മുതൽ 6 ദശലക്ഷം ആളുകൾ വരെ (5 മുതൽ 10 ശതമാനം വരെ) യൂറിനറി പ്രശ്നങ്ങൾ നേരിടുന്നവരാണ്. എംബ്രാസ്മെന്റ് ഫാക്ടറിനെ പറ്റി ആലോചിക്കേണ്ട സമയമാണിത്. അഥവാ മൂത്രസഞ്ചി ബലഹീനത. എന്നാൽ ഈയൊരു പ്രശ്നത്തിൽ വിദഗ്ദ്ധോപദേശവും പരിഹാരവും നൽകാൻ ഒന്റെക്സ് ഹെൽത്ത് കെയറിന് കഴിയും.

10.വരണ്ട കൈകളോട് വിട പറയുക
വരണ്ട കൈകൾ നമ്മുടെ സൗന്ദര്യത്തിന് വിലങ്ങുതടി ആവുകയാണ്. ഭാഗ്യവശാൽ, ഇതിനെ നേരിടാൻ ഡെർമാലെക്സ് നിങ്ങളെ സഹായിക്കും. വരണ്ട ചർമ്മത്തെ ശക്തിപ്പെടുത്തുന്നതിനും നന്നാക്കുന്നതിനും സഹായിക്കുന്നതിനിടയിൽ അൾട്രാ-ഹൈഡ്രേറ്റിംഗ് മോയ്‌സ്ചുറൈസർ ഹൈഡ്രേറ്റുകൾ പുനഃസ്ഥാപിക്കും. ഇത് കൈകളെ വൃത്തിയുള്ളതും മനോഹരവും ആക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തെങ്ങും കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ലോക്ക്ഡൗണിലാണ് മിക്ക രാജ്യങ്ങളും. ലോക്ക്ഡൗണിൽ പല പ്രതിസന്ധികളും ഉടലെടുത്തെങ്കിലും പ്രകൃതി കൂടുതൽ സുന്ദരിയായി മാറിയത് ഈ കാലത്താണ്. വാഹനങ്ങൾ അധികം ഓടാത്തതിനാൽ യുകെയിലെ ചില പ്രദേശങ്ങളിൽ നൈട്രജൻ ഡൈ ഓക്സൈഡ് അളവ് (എക്‌സ്‌ഹോസ്റ്റ് ഫ്യൂമുകൾ) 50 ശതമാനത്തിലധികം കുറഞ്ഞു. കാലാവസ്ഥയും മെച്ചപ്പെട്ടതോടെ മലിനീകരണം ഇല്ലാതെ ആകാശം നീല നിറത്തിൽ കാണപ്പെട്ടു. മനുഷ്യസഞ്ചാരവും വാഹനസഞ്ചാരവും കുറഞ്ഞതോടെ പ്രഭാതത്തിൽ പക്ഷികളുടെ കലകളാരവവും കേൾക്കാൻ തുടങ്ങി. കൂടുതൽ തേനീച്ച, പക്ഷികൾ, അണ്ണാൻ, കുറുക്കൻ, ബാഡ്ജറുകൾ എന്നിവ പൂന്തോട്ടങ്ങളിലേക്ക് തിരിച്ചെത്തിയതായി ആളുകൾ ശ്രദ്ധിച്ചു. തേനീച്ചകളുടെ സഞ്ചാരത്തിനും തേൻ ശേഖരണത്തിനും ലോക്ക്ഡൗൺ കാലം സഹായകമായി മാറി. പ്രകൃതിയിൽ ഉണ്ടായ ഈ മാറ്റം മനുഷ്യരാശിക്ക് മുഴുവനായുള്ള സന്ദേശമാണ്.

 

ആകാശത്ത് വിമാനങ്ങൾ കുറവായതിനാൽ, രാത്രിയിൽ ആകാശത്തിന്റെ ഫോട്ടോ എടുക്കാൻ പുറപ്പെടുന്ന ഫോട്ടോഗ്രാഫർമാരുടെ എണ്ണവും കൂടിവരുന്നു. ന്യൂകാസിലിലെ കടൽതീരത്ത് സന്ദർശകർ കുറവായതിനാൽ കടൽകൊക്കുകൾ മീൻ പിടിക്കുന്ന കാഴ്ചയും രൂപപ്പെട്ടു. നമ്മുടെ ഗ്രഹത്തിന്റെ ചൂടിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയോ എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ഈ തിരിച്ചുവരവും മലിനീകരണം ഇല്ലാത്തതിനാൽ തെളിഞ്ഞ ആകാശവും സമുദ്രവും മനുഷ്യന് നൽകുന്നത് വലിയ സന്ദേശമാണ്. പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം വെളിപ്പെട്ടുവന്ന ചിത്രങ്ങളും ലോക്ക്ഡൗൺ കാലത്തെ മനോഹര കാഴ്ചകളായി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കോവിഡ് 19 ബാധിച്ചവരുടെ ചികിത്സയ്ക്കും, മറ്റ് പ്രവർത്തനങ്ങൾക്കുമായി എൻഎച്ച്എസിന് വേണ്ടി 29 മില്യൻ പൗണ്ടോളം സമാഹരിച്ച ടോം മൂറിന് തന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ചു ലഭിച്ചത് ഒരുലക്ഷത്തോളം പിറന്നാൾ ആശംസ കാർഡുകളും, ആയിരത്തോളം സമ്മാനങ്ങളും. തുടക്കത്തിൽ 1000 പൗണ്ട് മാത്രം സമാഹരിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയതായിരുന്നു ഈ ഉദ്യമം. പിന്നീട് വലിയൊരു തുക അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. തൻെറ നൂറാം പിറന്നാളിന് മുൻപായി പൂന്തോട്ടത്തിലൂടെ 100 തവണ നടക്കുക എന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹം മുൻപ് പട്ടാളത്തിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. തനിക്ക് ലഭിച്ച ഈ സമ്മാനങ്ങളിൽ എല്ലാം തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


തന്റെ പിതാവിനെ ലഭിച്ച ഈ സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്ന് ടോം മൂറിന്റെ മൂത്തമകൾ ലൂസി ടെയ്ക്സിരാ അറിയിച്ചു. തന്റെ പ്രായാധിക്യത്തിലും എൻഎച്ച് എസിന് വേണ്ടി ഇത്രയധികം പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ടോമിനെ നിരവധി ആളുകൾ അഭിനന്ദിച്ചു. കേംബ്രിഡ്ജിലെ ഡ്യൂക്കും ഭാര്യയും, ആക്ടർ മൈക്കിൾ ഷീൻ, ബോക്സർ ആയിരിക്കുന്ന അന്തോണി ജോഷ്വാ തുടങ്ങി പ്രശസ്തരായ പലരും ഇതിൽ ഉൾപ്പെടുന്നു. വെസ്റ്റ് യോർക്ക്ഷെയറിൽ ജനിച്ച ഇദ്ദേഹം പട്ടാളത്തിൽ ചേരുന്നതിനു മുൻപ് സിവിൽ എൻജിനീയർ ആയിരുന്നു. ഇന്ത്യ ഉൾപ്പെടെ പല സ്ഥലങ്ങളിലും അദ്ദേഹം ബ്രിട്ടന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ അൻപതാം വയസ്സിൽ പമേലയെ ഭാര്യയാക്കി. ഇവർക്ക് രണ്ടു മക്കളാണ് ലൂസിയും ഹന്നയും. പിതാവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് മൂത്ത മകൾ ലൂസി പറഞ്ഞു.

സ്വന്തം ലേഖകൻ

ഈസ്റ്റ്‌ ലണ്ടനിലെ ആൾഡ്‌ബോറോ റോഡിൽ വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. തുടർച്ചയായ അഞ്ചാം വാരാന്ത്യത്തിൽ യുകെ കൊറോണ വൈറസ് ലോക്ക്ഡൗണിലാണ് സംഭവം. പോലീസ് എത്തുമ്പോൾ ഒരു പുരുഷനും, പിഞ്ചു പെൺകുട്ടിക്കും, 3 വയസുകാരനും കുത്തേറ്റിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും ആൺ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ മരണത്തിന് കീഴടങ്ങി എന്നും മെറ്റ് പോലീസ് പറഞ്ഞു. ഇവരോടൊപ്പം ഉണ്ടായിരുന്ന 40 വയസ്സുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മെറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നാൽ അക്രമവുമായി ബന്ധപ്പെട്ട് ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

 

റെഡ് ബ്രിഡ്ജ് കൗൺസിൽ നേതാവായ ജാസ് അത്വാൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. രണ്ടു കുഞ്ഞുങ്ങളുടെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കും എന്ന് അദ്ദേഹം പറഞ്ഞു. അകാലത്തിൽ പൊലിഞ്ഞു പോയ കുഞ്ഞുങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമാണ് താൻ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ലിവർപൂൾ: ഇന്നലെ നാട്ടിൽ മരിച്ച ലിവർപൂൾ മലയാളിയായ റാണിക്ക് (61) ജന്മനാടിന്റെ യാത്രാമൊഴി. രണ്ട് മാസം മുൻപ് ചികിത്സാർത്ഥം നാട്ടിലേക്ക് പോയ റാണി വിൻസെന്റ് (കൊച്ചു ത്രേസ്യ) ഇന്നലെ രാവിലെയായിരുന്നു നാട്ടിൽ മരിച്ചത്. ഒരാളുടെ മരണം ഒരു തീരാ നഷ്ടമാണ് എന്ന് അറിയുമ്പോഴും മരണസമയത്തും അരികിലുണ്ടായിരുന്ന ജീവിത പങ്കാളിയുടെ സാമീപ്യയം വിവാഹസമയത്തെ “ഇന്ന് മുതൽ മരണം വരെ” എന്ന പ്രതിജ്ഞയോട് ചേർന്ന് നിൽക്കുമ്പോൾ എത്രയോ അർത്ഥസമ്പുഷ്ടമാണ് അവരുടെ വിവാഹ ജീവിതം… എത്ര ആരോഗ്യപരവും സന്തോഷവും ദൈവീകതയും നിറഞ്ഞതായിരുന്നു ഈ ദമ്പതികളുടെ ജീവിതമെന്ന് ഇപ്പോൾ മക്കളും ബന്ധുക്കളും കൂട്ടുകാരും തിരിച്ചറിയുന്നു.

വേണ്ടപ്പെട്ട പലർക്കും എത്താൻ സാധിക്കില്ല എന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ട് മരിച്ച ഇന്നലെ തന്നെ ശവസംസ്ക്കാരം നടത്തുകയായിരുന്നു. കൃത്യം അഞ്ച് മണിക്കുതന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. മൂന്ന് വൈദീകർ ആണ് ചടങ്ങിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പലരും അവരെ പ്രാർത്ഥനയിൽ സ്‌മരിച്ചു. സംസ്ക്കാര ചടങ്ങുകളുടെ ഓൺലൈൻ ലൈവ് വീഡിയോ തുടക്കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് യുകെയിലെ കൂട്ടുകാർ, കൂടുതലും ലിവർപൂൾ മലയാളികൾ, സഹപ്രവർത്തകർ ചടങ്ങുകൾ കാണുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ലൈവ് നിന്നുപോയത് യുകെയിലെ കൂട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ നിരാശരാക്കിയെങ്കിലും മനസ്സിൽ റാണിയെക്കുറിച്ചുള്ള നല്ല ചിന്തകൾ മായിക്കാൻ ആർക്കും സാധിക്കില്ല. ശവസംസ്ക്കാര ചടങ്ങുകൾ ഇന്നലെ വൈകീട്ട് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ പൂർത്തിയായി.

മുപ്പതു മിനുട്ടുകൾ കൊണ്ട് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കി. അതുവരെ ദുഃഖം തന്നിൽ അമർത്തി പ്രാർത്ഥനയിൽ പങ്കെടുത്ത വിൻസെന്റ് തന്റെ ജീവിത വഴിയിലെ കഷ്ടങ്ങളിലും സന്തോഷങ്ങളിലും എപ്പോഴും താങ്ങായിരുന്ന ജീവിതപങ്കാളിക്ക് അന്ത്യചുബനം നൽകാൻ ശ്രമിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് വികാരഭരിതനായി… വേർപാട് വരുത്തിയ വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുകയായിരുന്നു. എല്ലാം സഹിക്കാൻ പ്രാപ്തനാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന സമൂഹത്തെ കാണുകയായിരുന്നു.. 

റാണിചേച്ചി അല്ലെങ്കിൽ കൊച്ചുത്രേസ്യ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമാണ് അവരുടെ മഹത്വം നാം മനസ്സിലാക്കുക. രോഗം തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ഇനി അധികം നാളുകൾ ഇല്ല എന്ന തിരിച്ചറിവ് നഴ്‌സായ റാണിക്ക് മറ്റാരും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിവന്നില്ല. വേദകൾ പേറുന്നതിൽ നിന്നും ഒരിക്കിലും ഓടി ഒളിക്കുന്ന ഒരാളായിരുന്നില്ല.

ഇവിടെയാണ് റാണിയുടെ കൊച്ചുത്രേസ്യ എന്ന പേര് അന്വർത്ഥമാക്കുന്ന വഴികൾ നാം മനസിലാക്കേണ്ടത്.. വേദനയുടെ വഴികളിൽ കൂടിയുള്ള യാത്ര… കാൻസർ ചികിത്സാർത്ഥം വളരെ ഗുരുതരമായ ഒരു ഓപ്പറേഷന് റാണി വിധേയയായി… മുറിവുകൾ ഉണങ്ങുന്നതിനു മുൻപ് തന്നെ പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ ചേച്ചിയുടെ അസാമാന്യമായ മനോബലം… സുഹൃത്തുക്കളോട് രോഗത്തെപ്പറ്റിപറയുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്‌ത ഒരു വ്യക്തി… ദൈവത്തിന് മാത്രമേ തന്നെ സുഖപ്പെടുത്തുവാൻ സാധിക്കു എന്ന് ഉറച്ചു വിശ്വസിച്ച റാണിച്ചേച്ചി…

തന്റെ കുറവുകളെ എളിമയോടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാണം ഒന്നും കാണാത്ത ചേച്ചി..  മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾ, പ്രാർത്ഥനകൾ എന്നിവയുടെ മഹത്വം തിരിച്ചറിഞ്ഞ ചേച്ചി… ഒരു രോഗം ഉണ്ടെന്നു അറിഞ്ഞാൽ അത് മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ താല്പര്യം ഇല്ല എന്ന് മാത്രമല്ല വീടിനുള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതം ആണ് നമ്മൾ മലയാളികളുടെത്‌. തന്റെ കുറവുകളേയും രോഗത്തെയും മറ്റുള്ളവരുമായി പങ്കുവെക്കുവാനും പ്രാർത്ഥനകൾ ആവശ്യപ്പെടാനും ചേച്ചി കാണിച്ച ഒരു ആത്മബലം, നമുക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു മാതൃകയാണ് എന്നാണ് ഇടവക വികാരിയച്ചനായ ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞത്.

മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നും മറ്റുള്ളവർക്ക് സഹായമാവേണ്ടവർ ആണെന്നും ഉള്ള ഒരു സത്യം റാണി ചേച്ചി ഈ കൊറോണ സമയത്തു നമുക്ക് കാണിച്ചു തന്നിരിക്കുകയാണ്.

വിശുദ്ധ കൊച്ചുത്രേസ്യ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകര്‍ഷിച്ചത്. സുവിശേഷ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമര്‍പ്പണവും വിശുദ്ധ തെരേസ പ്രദര്‍ശിപ്പിച്ചു.

അതെ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ പേര് സ്വീകരിച്ച റാണി എന്ന കൊച്ചുത്രേസ്യയെ മരണത്തിലൂടെ ഈ ലോകത്തുനിന്ന് അകറ്റിയെങ്കിലും അവർ പകർന്നുനൽകിയ നല്ല പ്രവർത്തികൾ മക്കളുടെയും ചേച്ചിയെ അറിയുന്ന മലയാളികളുടെയും മനസ്സിൽ ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ വർഷത്തെ ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആൻഡ് എഞ്ചിനീയേഴ്സ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് അഭിമാനനേട്ടം. ബെക്കൻഹാമിൽ കഴിഞ്ഞ 16 വർഷങ്ങളായി താമസിക്കുന്ന വിൻസെന്റ് നവീനിന്റെയും പ്രിയ സ്വർണയുടെയും മകളായ ദിയ വിൻസെന്റ് ആണ് ഈ വർഷത്തെ യുകെ യങ്ങ് സയന്റിസ്റ്റ് ഓഫ് ദി ഇയർ വിജയി. . മറ്റായിരക്കണക്കിന് പ്രോജക്റ്റുകളെ പിന്തള്ളിയാണ് ദിയയുടെ ‘മൈക്രോ ഗ്രീൻസ് ഫ്രം ഗോൾഡ് ഫിഷ്’ എന്ന പ്രൊജക്റ്റ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെവനോക്സ് സ്കൂളിലെ ഏഴാം വർഷ വിദ്യാർത്ഥിനിയായ ദിയ, മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി കൂടിയാണ്. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും മാർച്ചിൽ നടത്തപ്പെടുന്ന മത്സരം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഈ വർഷം ഓൺലൈനിലൂടെയാണ് നടന്നത്. ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ സമ്മാനതുകയായ 2000 പൗണ്ടും ഇനി ദിയക്ക് സ്വന്തം.

ദിയയെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബാംഗ് മത്സരം സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ് യു‌കെ ചീഫ് എക്‌സിക്യൂട്ടീവ് ഹിലാരി ലിവേഴ്സ് പറഞ്ഞു: ” ഈ വർഷത്തെ പ്രോജെക്റ്റുകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളുടെ ആശയങ്ങളും പരിശ്രമവും ഞങ്ങളെ അതിശയിപ്പിച്ചു.” മിന്നും വിജയത്തെപ്പറ്റി ദിയയുടെ പ്രതികരണം ഇങ്ങനെ :- ” ഞാൻ ശരിക്കും അതിശയിച്ചുപോയി. പങ്കെടുത്തവരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളാണ് ഞാൻ. പ്രായഭേദമന്യേ ആർക്കും മുന്നേറി വിജയം വരിക്കാമെന്ന് ഈയൊരു നേട്ടം എന്നെ പഠിപ്പിച്ചു.” മുത്തച്ഛന്റെ ഒരു ഫിഷ് ടാങ്കിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ദിയ തന്റെ പ്രൊജക്റ്റിലേക്ക് എത്തുന്നത്. വീടിന് വെളിയിലുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് മുത്തച്ഛൻ ചീര വളർത്തിയിരുന്നു. ഇതിന്റെ വേറിട്ടൊരു പതിപ്പാണ് ദിയ പരീക്ഷിച്ചത്. വീടിന്റെ ഉള്ളിലുള്ള അക്വേറിയത്തിലെ വെള്ളം ഉപയോഗിച്ച് മൈക്രോഗ്രീൻസ് വളർത്തുന്നതാണ് ദിയയുടെ പ്രൊജക്റ്റ്‌. സോളാർ പാനൽ, ചെടികളുടെ ഘടന തുടങ്ങി ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ എല്ലാ മേഖലകളും അതിന്റെ സാധ്യതകളും ദിയയുടെ പ്രൊജക്റ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്.

പ്രശ്നങ്ങളെ മറികടക്കാനുള്ള കഴിവും ക്ഷമയുമാണ് ഇതിൽ നിന്നും പഠിച്ച പാഠങ്ങൾ എന്ന് ദിയ മലയാളം യുകെയോട് പറഞ്ഞു. ” പ്രതീക്ഷ കൈവിടാതിരിക്കാൻ ഞാൻ പഠിച്ചു.” – ദിയ കൂട്ടിച്ചേർത്തു. ഭാവിയിൽ ഒരു ഡോക്ടർ ആയി ശോഭിക്കണം എന്നുള്ളതാണ് ദിയയുടെ ആഗ്രഹം. പ്രധാനമായും ഒരു പീഡിയാട്രിഷ്യൻ ആയി ജോലി ചെയ്യണമെന്ന് ദിയ ആഗ്രഹിക്കുന്നു. ഫോട്ടോഗ്രഫി, പെയിന്റിംഗ്, ജിംനാസ്റ്റിക് തുടങ്ങിയവും ദിയയുടെ ഇഷ്ടമേഖലകളാണ്. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ ദിയയുടെ മാതാപിതാക്കൾ ലണ്ടനിലെ ഐടി മേഖലയിൽ സീനിയർ പ്രൊജക്റ്റ്‌ മാനേജർമാരായി ജോലി ചെയ്യുന്നു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോണമിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തിയാണ് പിതാവായ വിൻസെന്റ് നവീൻ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിന് ശേഷം നിലവിൽ അമേരിക്കയിലെ ജോർജിയ ടെക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് അമ്മയായ പ്രിയ സ്വർണ. സിറ്റി ഓഫ് ലണ്ടൻ സ്കൂളിൽ പഠിക്കുന്ന ദിയയുടെ ജ്യേഷ്ഠൻ റയാൻ കണ്ണൻ, ബിഗ് ബാംഗ് മത്സരത്തിൽ പങ്കെടുത്ത് അപ്രെൻറ്റസ്ഷിപ് നേടിയിട്ടുണ്ട്. ആസ്ട്രോണമി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയാണ് റയാന്റെ ഇഷ്ടമേഖലകൾ. ദിയയുടെ ഈ മിന്നും വിജയത്തോടെ പ്രവാസി മലയാളികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിന്റെ അഭിമാനമായി തിളങ്ങി നിൽക്കുന്ന ഈ കുഞ്ഞുമിടുക്കിക്ക് മലയാളം യുകെയുടെ അഭിന്ദനങ്ങൾ .

RECENT POSTS
Copyright © . All rights reserved